കൗമാരക്കാർക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ബോധവൽക്കരണം നടത്താൻ നല്ല രസമാണ്.
നമ്മൾ പറയുന്നതെല്ലാം അവര് കേൾക്കും.
തലയാട്ടും.
ചിലപ്പോൾ സംശയങ്ങൾ ചോദിക്കും.
സംശയങ്ങൾ ഒക്കെ കേട്ടാൽ നമുക്ക് അതിശയം തോന്നും.
ഒരു കാര്യവുമില്ല, തൊട്ടടുത്ത നിമിഷം മുതൽ ശങ്കരൻ പിന്നേം കൊക്കനട്ട് ട്രീയിൽ തന്നെ.
വയറു വേദനയുമായി വന്ന പെൺകുട്ടി, 14 വയസ്സ്. പരിശോധിച്ചപ്പോൾ കഠിനമായ യൂറിനറി ഇൻഫെക്ഷൻ.
വയറു വേദനിച്ചിട്ട് അവൾക്ക് നിവർന്നു നിൽക്കാൻ വയ്യ.
കഴിക്കാനുള്ള മരുന്നുകൾ നൽകി. മരുന്നുകൾ ഇട്ട് തന്നെ വെള്ളം തിളപ്പിച്ച് കുടിക്കാൻ നിർദ്ദേശിച്ചു. നന്നായി വെള്ളം കുടിക്കണമെന്ന് പ്രതേകം പറഞ്ഞു.
വെള്ളം കുടിക്കാൻ ഭയങ്കര മടിയാണെന്ന് അവളുടെ അമ്മ പരാതി പറഞ്ഞു. പറഞ്ഞു പറഞ്ഞ് മടുക്കുന്നതല്ലാതെ കുട്ടി വെള്ളം കുടിക്കില്ലത്രേ.
കംഗാരു എലി പുനർജ്ജനിച്ചാണ് ഇവളുണ്ടായതെന്ന് ആ അമ്മ തന്നെ തമാശ പറഞ്ഞു.
വെള്ളം കുടിക്കാൻ മടിക്കുന്നതിന്റെ കാരണങ്ങൾ ആവർത്തിച്ചു ചോദിച്ചപ്പോൾ അവൾ പറഞ്ഞ കാര്യങ്ങൾ എന്റെ കിളികളെ നാടുകടത്തി.
പകൽ ഈ കുട്ടികൾ വെള്ളം കുടിക്കുകയേ ഇല്ല.
മൂത്രമൊഴിക്കേണ്ടി വന്നാലോ എന്ന് ഭയന്നിട്ട്.
രാവിലെ വീട്ടിൽ നിന്ന് മൂത്രമൊഴിച്ചിട്ട് വന്നാൽ തിരികെ വീട്ടിലെത്തി മാത്രേ കാര്യം സാധിക്കൂ.
രണ്ടു മൂന്ന് കാരണങ്ങൾ ഉണ്ട് ഈ കാര്യസാധ്യം ഒഴിവാക്കുന്നതിന് പിന്നിൽ.
1. സ്കൂളിലെ വൃത്തിയില്ലാത്ത ടോയ്ലറ്റ് സാഹചര്യങ്ങൾ.
2. ടോയ്ലറ്റിലേക്ക് പോകുന്നത് ആൺകുട്ടികൾ കണ്ടാൽ നാണക്കേടാണ്.
3. മെനക്കേട്, സമയനഷ്ടം.
ആദ്യത്തെ കാരണം ന്യായമായതാണ്.
സമ്മതിക്കുന്നു.
പക്ഷെ നൂറുകണക്കിന് കുട്ടികൾ ഉപയോഗിക്കുന്ന ടോയ്ലറ്റ് അത്ര വെടിപ്പായൊന്നും കിടക്കില്ല.
ഉപയോഗിക്കുന്നവർ പോലും വെള്ളമൊഴിക്കില്ലല്ലോ.
പണ്ട് സാധാരണ സ്കൂളുകളിൽ പൊട്ടി പൊളിഞ്ഞ വാതിൽ ഇല്ലാത്ത മൂത്രപ്പുരകളിൽ ശങ്കിച്ച് കാര്യം സാധിച്ചവർക്കൊന്നും ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാവില്ല.
പെൺകുട്ടികൾ മൂത്രമൊഴിക്കാൻ പോകുന്നത് ആൺകുട്ടികൾ കണ്ടാൽ എന്ത് നാണക്കേടാണ് ഉണ്ടാകുന്നത്?
ആൺകുട്ടികൾ മൂത്രമൊഴിക്കാറില്ലേ.?
എന്റെ അറിവിൽ ആൺകുട്ടികൾ നിന്നു കൊണ്ട് ചെയ്യുന്നത് പെൺകുട്ടികൾ ഇരുന്നു ചെയ്യുന്നു എന്നേയുള്ളു വ്യത്യാസം.
മൂത്രം സമയത്തിന് ഒഴിച്ച് കളയാതെ പിടിച്ചു വച്ചുണ്ടാക്കുന്ന രോഗങ്ങൾ ആണ് യഥാർത്ഥത്തിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കും.
കിഡ്‌നി തകരാറിലേക്ക് വരെ ചിലപ്പോൾ കാര്യങ്ങൾ എത്തിയേക്കാം.
ഇന്റർവെല്ലിലെ അഞ്ചു മിനിറ്റ് സമയം ലഭിച്ച് ഈ പെൺകുട്ടികൾ എന്തു മലമറിക്കാനാണ് പോകുന്നത് എന്ന് എനിക്ക് അറിയില്ല.
സ്ത്രീകളിൽ ബ്ലാഡറും യൂറിനറി ഓറിഫൈസും തമ്മിൽ വലിയ ദൂരമില്ലാത്തതു കൊണ്ട് ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്.
ഒരിക്കൽ ഇൻഫെക്ഷൻ ഉണ്ടായാൽ വീണ്ടും വീണ്ടും വരാനുള്ള സാധ്യതയും കൂടുതലാണ്.
ആർത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ച് എത്ര പറഞ്ഞാലും കേൾക്കാത്തവരാണ് ഇന്നത്തെ നല്ലൊരു ശതമാനം പെൺകുട്ടികളും.
രാവിലെ വീട്ടൽ നിന്ന് വച്ചു വരുന്ന പാഡ് വൈകിട്ട് വീട്ടിൽ പോയി മാത്രം മാറുന്നവർ.
ആദ്യ ദിവസങ്ങളിൽ ഒന്നിന്മുകളിൽ ഒന്നായി രണ്ടും മൂന്നും പാഡ് ഉപയോഗിക്കുന്നവർ.
വൃത്തി കൂടിയിട്ട് എല്ലായ്‌പ്പോഴും ഡെറ്റോളും സോപ്പുമിട്ട് കഴുകുന്നവർ.
അമിതമായി ലോഷനുകൾ ഉപയോഗിക്കുന്നവർ.
ഇതൊന്നും ചെയ്യരുതെന്ന് ഇനി ഏത് ഭാഷയിലാണ് ഈ കുട്ടികളോട് പറഞ്ഞു കൊടുക്കേണ്ടത് എന്ന് സത്യത്തിൽ എനിക്കറിയില്ല.
പീരിയഡ് ദിനങ്ങളിലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും മൂത്രം പിടിച്ചു വക്കരുതെന്നും ഇവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും??
രണ്ട് നേരവും അടിവസ്ത്രങ്ങൾ മാറണമെന്ന് ഇനിയും പറഞ്ഞു കൊടുക്കണോ?
കോളേജ് കുമാരിമാരായ രണ്ട് പെൺകുട്ടികൾ ഉള്ള ഒരു അമ്മ ഈയടുത്ത് പറയുകയുണ്ടായി അവരുടെ മക്കൾ രണ്ടും മൂന്നും ദിവസം ഉപയോഗിച്ചിട്ട് കൂട്ടിക്കൂട്ടി ഇടുന്നത് അവരാണ് അലക്കിയിടുന്നതെന്ന്. സത്യത്തിൽ അത് കേട്ടപ്പോൾ എനിക്ക് നാണക്കേട് തോന്നി.
സ്വകാര്യ ഭാഗങ്ങൾ കഴുകിയ ശേഷം തുടച്ച് ഉണക്കിയിട്ടേ അടിവസ്ത്രം ധരിക്കാവൂ എന്ന് പറഞ്ഞപ്പോൾ കുട്ടികൾ ചോദിച്ചത് തോർത്ത് അഴുക്കാവില്ലേ എന്നാണ്.
താളം തെറ്റുന്ന ആർത്തവ ചക്രം പലപ്പോഴും രോഗ ലക്ഷണമാകാം എന്ന് കുറച്ച് കുട്ടികളെങ്കിലും തിരിച്ചറിയുന്നുണ്ട്.
ഇത് വരാതിരുന്നാൽ അത്രയും നല്ലത് എന്നു കരുതി പീരീഡ്സ് ലേറ്റ് ആവുകയോ വരാതിരിക്കുകയോ ചെയ്യുന്ന വിവരം അമ്മമാരെ അറിയിക്കാതെ കൊണ്ട് നടക്കുന്ന കുട്ടികളുമുണ്ട്.
പക്ഷേ രോഗ ലക്ഷണങ്ങൾ ഗൂഗിൾ ചെയ്തു നോക്കി, കിട്ടുന്ന രോഗത്തിനുള്ള മരുന്നും ഗൂഗിളിൽ നിന്ന് കണ്ടു പിടിച്ച് മെഡിക്കൽ സ്റ്റോറിൽ പോയി മരുന്ന് വാങ്ങുന്ന കൗമാര യൗവ്വനങ്ങൾ അങ്ങേയറ്റം അപകടകരമായ ഒരു പ്രവണതയാണ്.
ഏതൊരു മരുന്നും അംഗീകൃത യോഗ്യതയുള്ള ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോടുകൂടി മാത്രമേ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് കിട്ടുകയുള്ളൂ എന്ന നിയമം ഇനിയെങ്കിലും നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ന്യൂ ജൻ എന്ന വാക്ക് മാറ്റി ഗൂജൻ എന്നോ ഗൂഗ്ലജൻ എന്നോ ഇവരെ വിളിക്കേണ്ടിയിരിക്കുന്ന ഗൂഗിൾ കുഞ്ഞുങ്ങളോട് എന്തുപറഞ്ഞാലും എല്ലാം ഞങ്ങൾക്കറിയാം എന്നൊരു മനോഭാവമാണ്.
രാവിലെ സമയമില്ലാത്ത കൊണ്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ സ്കൂളിലേക്ക് കോളേജിലേക്ക് ഓടുന്ന കുട്ടികൾ അതൊരു ട്രെൻഡ് ആക്കി മാറ്റിയിരിക്കുകയാണ്.
കിട്ടുന്ന ജങ്ക് ഫുഡ് എല്ലാം കഴിച്ച് വണ്ണം വച്ച് പി സി ഒ ഡി പോലുള്ള രോഗങ്ങൾ വരുത്തി വക്കുന്നു.
കഴുത്ത് കറുക്കുന്നതിനും മുഖത്തു രോമം വളരുന്നതിനും വണ്ണം കുറക്കുന്നതിനും യൂ ട്യൂബിൽ കാണുന്ന സകല കുറുക്കു വഴികളും പരീക്ഷിക്കുന്നു.
ഇതൊക്കെ ചില രോഗ ലക്ഷണങ്ങൾ ആണ്.സ്വയം ചികിത്സ ചെയ്യാതെ നിർബന്ധമായി ഡോക്ടറെ കാണുകയാണ് വേണ്ടത്.
ഹോംലി റെമഡി, നാച്ചുറൽ എന്നൊക്കെ തലക്കെട്ട് കണ്ടിട്ട് മൂക്കും കുത്തി വീണ് എട്ടിന്റെ പണി മേടിക്കുന്നവർക്ക് എണ്ണത്തിൽ കുറവൊന്നുമില്ല.
യൂ ട്യൂബിൽ ഈ വീഡിയോകൾ ചെയ്തിടുന്നവരിൽ പലരും ഈ രംഗത്തെ വിദഗ്ധരല്ല എന്ന് എത്ര പറഞ്ഞാലും ഇവർ കേൾക്കുകയുമില്ല.
ഇതൊക്കെ കണ്ടിട്ട് പാവം പിള്ളേർ എന്ന് സഹതാപം തോന്നുന്നുണ്ടോ.
വേണം..
കാരണം, ചിലപ്പോഴെങ്കിലും ഇവരുടെ പ്രശ്നം പലപ്പോഴും അമ്മമാർ തിരിച്ചറിയുന്നില്ല എന്നത് തന്നെ.
അമിത വണ്ണവുമായി എന്റടുത്തു കൊണ്ടുവന്ന 15 വയസ്സുകാരിയോട് പീരിയഡ്സ് റെഗുലർ ആണോ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു മൂന്നും നാലും മാസം കൂടുമ്പോഴേ വരുന്നുള്ളു എന്ന്..
അവളുടെ അമ്മ അതറിയുന്നത് അപ്പോഴാണ്.
ജോലിക്കാരിയായ അമ്മ ആയതുകൊണ്ടുള്ള സമയമില്ലായ്മ ആവാം.
എങ്കിലും, അമ്മ തിരിച്ചറിഞ്ഞില്ലെങ്കിൽ ഇത് ആരാണ് മനസിലാക്കുക.
അപ്പോൾ തോന്നും അമ്മമാർക്ക് ആണ് ബോധവൽക്കരണം കൊടുക്കേണ്ടത് എന്ന്.
ഭാവി തലമുറയെ സൃഷ്ടിക്കേണ്ട മഹതികളാണ് നിങ്ങൾ ഓരോരുത്തരും എന്ന ക്ലിഷേ ഡയലോഗ് മാറ്റി വച്ചിട്ട് ഒരു സത്യം പറയാം. രോഗമില്ലാതെ ജീവിച്ചാൽ അവനവനു കൊള്ളാം.
വേദന ഷെയർ ചെയ്യാൻ വേറെ ആർക്കും പറ്റില്ല.
ആ തിരിച്ചറിവ് പെൺകുട്ടികളിൽ ഉണ്ടാകട്ടെ.
Dr. Salini CK #❤ സ്നേഹം മാത്രം 🤗 #❤️Ishq Mubarak #❤️ I Love You #❤️എന്റെ പ്രണയം #💔 നീയില്ലാതെ