62
അയലത്തെ അമ്പിളി
" മാമന് അറിയാം. എല്ലാം മാമൻ പറയും. "
കിഷോർ അവസാനമായി പറഞ്ഞ വാക്കുകൾ...
മാമൻ തന്നെ പറയട്ടെ! ഇന്നാണ് എല്ലാത്തിനും പറ്റിയ ദിവസം... കാത്തിരിക്കുന്നത് എന്തിന്?
അമ്പിളി കട്ടിലിൽ നിന്നും താഴേക്ക് ഇറങ്ങി. കുമാരൻ കിടക്കുന്ന മുറിയിലേക്ക് നടക്കുമ്പോൾ ശരീരത്തിന്റെയും അതിലുപരി മനസ്സിന്റെയും തളർച്ച കാരണം പലപ്പോഴും അവൾ വേച്ച് വീഴാൻ പോകുന്നുണ്ടായിരുന്നു.
കുമാരൻ കണ്ണുകൾ അടച്ച് കട്ടിലിൽ കിടക്കുകയാണ്. അമ്പിളി മുറിക്കുള്ളിലേക്ക് കടന്നു വാതിൽ ചേർത്ത് അടച്ചു സാക്ഷ ഇട്ടു.
വാതിലിന്റെ സാക്ഷ വീഴുന്ന ഒച്ച കേട്ടതും കുമാരൻ കണ്ണു തുറന്നു നോക്കി.
" ക്ളീറ്റസും കിഷോറും തമ്മിൽ എന്താണ് ബന്ധം? "
ഒരു മുഖവുര പോലും ഇല്ലാതെ എടുത്തടിച്ചത് പോലെയുള്ള അമ്പിളിയുടെ ചോദ്യത്തിൽ കുമാരൻ ഒന്ന് പകച്ചു.
" കിഷോർ പറഞ്ഞു... അയാൾക്ക് ക്ലീറ്റസിനെ അറിയാമായിരുന്നെന്നും എല്ലാം അവര് തമ്മിലുള്ള പ്ലാനിങ് ആയിരുന്നു എന്നും... അതൊക്കെ നിങ്ങൾക്ക് അറിയാമെന്നും.... എനിക്ക് ആദ്യം അറിയേണ്ടത് എന്റെയും അയാളുടെയും കല്യാണം കഴിയുന്ന സമയത്തേ നിങ്ങൾക്ക് അതൊക്കെ അറിയാമായിരുന്നോ എന്നാണ്.... "
മുന്നിൽ കിടക്കുന്ന മനുഷ്യനോട് അച്ഛൻ എന്ന് വിളിക്കാൻ പോലും കഴിയാത്ത വിധം ഒരു അകൽച്ച തോന്നി അമ്പിളിക്ക്.
തളർച്ചയോടെ കട്ടിലിന്റെ കാലിൽ മുറുകെപ്പിടിച്ചു നിൽക്കുന്ന അമ്പിളിയുടെ മുഖത്തേക്ക് കുമാരൻ നിമിഷങ്ങളോളം നോക്കിക്കിടന്നു.
ശേഷം അയാൾ ഉറക്കെ ഉറക്കെ കരഞ്ഞു....
🌜
" അമ്പിളി എവിടെ ജയേ? "
കരയുന്ന കുഞ്ഞിനെ തോളിൽ കിടത്തി സമാധാനിപ്പിക്കുമ്പോഴാണ് രുദ്രൻ ജയയുടെ അടുത്തേക്ക് വന്നത്.
" മുറിയിൽ ഉണ്ട്. മോള് വീണു. മുട്ടൊക്കെ പൊട്ടി. അതാ ഞാൻ ഇങ്ങോട്ട് വന്നത്. "
രുദ്രൻ കുഞ്ഞിന്റെ കാലിലേക്ക് നോക്കി.
രണ്ടു കാൽമുട്ടും മുറിഞ്ഞ് ചോര ഒലിക്കുന്നുണ്ട്.
" വീട്ടിൽ മരുന്ന് ഇരിപ്പുണ്ട്. നീ മുറിവ് കഴുകി വൃത്തിയാക്കി മരുന്ന് വച്ചുകൊടുക്ക്. "
രുദ്രൻ പോക്കറ്റിൽ നിന്നും സ്വന്തം വീടിന്റെ ചാവിയെടുത്ത് ജയക്കു നൽകി.
" എന്നാൽ ഞാനും വരാം. പിള്ളേർക്ക് വിശക്കുന്നുണ്ടാവും. അവിടെ എന്തെങ്കിലും ഇരിപ്പുണ്ടോ രുദ്രാ? "
പപ്പുവേട്ടൻ അപ്പു മോളെയും മൂത്ത കുഞ്ഞിനെയും കയ്യിൽ പിടിച്ചു കൊണ്ട് രുദ്രനോട് ചോദിച്ചു.
" ഫ്രിഡ്ജിൽ മാവ് ഇരിപ്പുണ്ട്. പിന്നെ ബ്രഡ്ഡും ബിസ്ക്കറ്റും ഒക്കെ ഉണ്ടാവും..... നിങ്ങൾ പിള്ളേരെയും കൊണ്ട് അങ്ങോട്ട് പൊക്കോ ഞാൻ വന്നേക്കാം.... "
രൂദ്രൻ അങ്ങനെ പറഞ്ഞതും ജയയും പപ്പുവേട്ടനും കൂടി മൂന്നു കുട്ടികളെയും കൂട്ടി രുദ്രന്റെ വീട്ടിലേക്ക് നടന്നു.
ഡെഡ് ബോഡി കൊണ്ടു പോയതോടെ അയൽക്കാരൊക്കെയും പോയി കഴിഞ്ഞിരുന്നു. വീട് ഒഴിഞ്ഞു.... രുദ്രനും ശ്യാമും മാത്രം ബാക്കിയായി.
" എന്നാ ഞാനും പോയേക്കട്ടെ ടാ.... "
ശ്യാം വന്ന് ചോദിച്ചതും രുദ്രൻ തലയാട്ടി സമ്മതം പറഞ്ഞു.
ശ്യാം കൂടെ പോയതോടെ അവൻ വീട്ടിനുള്ളിലേക്ക് കയറി.
അമ്പിളിയുടെ മുറിയിൽ അവൾ ഇല്ലെന്ന് കണ്ടതും രുദ്രൻ നന്നായി ഭയന്നു.
അമ്പിളിയെ തിരക്കി കുമാരന്റെ മുറി കടന്ന് അടുക്കളയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് കുമാരന്റെ മുറിക്കുള്ളിൽ നിന്നും നേരിയ സംസാരം കേൾക്കുന്നത്. ആദ്യം തിരിഞ്ഞു പോകാൻ ഒരുങ്ങിയെങ്കിലും അകത്തു നിന്നും കുമാരന്റെ കരച്ചിൽ കേൾക്കുന്നു എന്ന് തോന്നിയതും അവൻ വാതിലിൽ മുട്ടി.
അമ്പിളി വന്ന് വാതിൽ തുറന്നു.
" എന്താ അമ്പിളി? എന്തിനാ മാമൻ കരയുന്നത്? "
അവൻ ആശങ്കയോടെ ചോദിച്ചു.
" രുദ്രേട്ടൻ വാ.... "
രുദ്രന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അമ്പിളി അവനെ അകത്തേക്ക് വിളിച്ചു.
രുദ്രനെ കണ്ടതും കുമാരൻ കരച്ചിൽ അടക്കി.
അമ്പിളി പഴയ സ്ഥാനത്ത് തന്നെ ചെന്ന് നിന്നുകൊണ്ട് കുമാരനെ നോക്കി.
" എന്റെ ചോദ്യത്തിന് മറുപടി തന്നില്ല... "
അമ്പിളി പറഞ്ഞതും കുമാരൻ ആദ്യം രുദ്രനെയാണ് നോക്കിയത്....
" രുദ്രേട്ടനും അറിയട്ടെ.... എന്തിനാണ് ഞാൻ നിങ്ങളോട് വെറുപ്പ് കാണിക്കുന്നത് എന്ന് രുദ്രേട്ടൻ ഒരുപാട് വട്ടം എന്നോട് ചോദിച്ചിട്ടുണ്ട്. അറിയട്ടെ എല്ലാം.... ഇനിയും.... ഇനിയും എന്നെ വിഡ്ഢി ആക്കാതെ പറയ്.... "
കുമാരന് എന്തോ രുദ്രന്റെ മുന്നിൽ വച്ച് എല്ലാം പറയാൻ മടി തോന്നി. വീട്ടിലെ ജോലിക്കാരനായി രുദ്രൻ ഇതുവരെയും തന്നെ കണ്ടിട്ടില്ല.... മുതിർന്ന ഒരാളിനോടുള്ള എല്ലാ ബഹുമാനവും അവൻ തനിക്ക് തന്നിട്ടുണ്ട്. സ്നേഹത്തോടെ മാമ എന്നല്ലാതെ വിളിച്ചിട്ടില്ല. എല്ലാം അറിഞ്ഞാൽ അവനും തന്നെ വെറുക്കും...
കുമാരന്റെ മുഖത്തെ പരിഭ്രമം.... അമ്പിളിയുടെ കല്ലിച്ച മുഖഭാവം....
രുദ്രന് ഒന്നും മനസ്സിലായില്ല. അവൻ ഇരുവരെയും മാറിമാറി നോക്കി.
" ഇനിയെങ്കിലും.... ഇനിയെങ്കിലും എന്നോട് ഒരല്പം ദയ കാണിച്ചു കൂടെ? "
കുമാരനോടുള്ള അമ്പിളിയുടെ ആ ചോദ്യം യാചന പോലെ ഉണ്ടായിരുന്നു.. നിസ്സഹായതയുടെ അങ്ങേ അറ്റത്തു നിന്നുള്ള ചോദ്യം.... ഒന്നും ഒന്നും അറിയാതിരുന്നിട്ടും രുദ്രന് പോലും അവളുടെ ആ ചോദ്യം കേട്ട് ഉള്ള് നൊന്തു...
ഒരേക്കത്തോടെ കുമാരൻ പറഞ്ഞു തുടങ്ങി....
" നിങ്ങളുടെ കല്യാണ സമയത്തൊന്നും... അന്നൊന്നും എനിക്ക് അറിഞ്ഞു കൂടായിരുന്നു... സത്യമായിട്ടും.... സത്യമായിട്ടും എനിക്ക് ഒന്നും അറിഞ്ഞു കൂടായിരുന്നു.
അന്ന്.... നിന്റെ കല്യാണം പെട്ടെന്ന് നടത്താൻ ഞാൻ തീരുമാനിച്ചപ്പോൾ.... ഇങ്ങോട്ട് വന്ന് പറഞ്ഞതാ കിഷോറ്, നിന്നെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നും .... "
പെട്ടെന്ന് കല്യാണം നടത്താൻ തീരുമാനിക്കാൻ ഉണ്ടായ കാരണം കുമാരൻ വെളിപ്പെടുത്തിയില്ല. രുദ്രനോട് തോന്നിപ്പോയ ഒരു ഇഷ്ടമാണ് ആ കാരണമെന്ന് കുമാരൻ പറയരുത് എന്ന് തന്നെ അമ്പിളിയും ആഗ്രഹിച്ചു. ഇന്ന് ആ ഇഷ്ടത്തിന്റെ ഒരു തരി പോലും ഉള്ളിൽ അവശേഷിക്കുന്നില്ല. എങ്കിലും അവൻ അതൊന്നും അറിയേണ്ട എന്ന് തന്നെ തോന്നി അവൾക്ക്.
" അപ്പോഴല്ലേ നീ പറഞ്ഞത് നിനക്ക് പഠിക്കണമെന്നും ഇപ്പോഴൊന്നും കല്യാണം നോക്കണ്ട എന്നും.... അതോടെ ഇപ്പൊ കല്യാണം നോക്കുന്നില്ല എന്ന് ഞാൻ അവനോട് പറഞ്ഞു. എന്നിട്ടും അവൻ ഇടയ്ക്കിടെ എന്നെ വന്നു കണ്ടു. അവന് നിന്നെ അത്രയ്ക്കും ഇഷ്ടമാണെന്നും കല്യാണം കഴിഞ്ഞ് അവൻ തന്നെ നിന്നെ പഠിപ്പിച്ചോളാം എന്നും ഒക്കെ പറഞ്ഞു.... എത്ര പറഞ്ഞിട്ടും കേൾക്കാതെ പിന്നെയും പിന്നെയും അത് തന്നെ പറഞ്ഞു ശല്യം ചെയ്യാൻ വന്നപ്പോ എനിക്ക് ദേഷ്യം വന്നു.
നിനക്ക് മറ്റൊരാളെ ഇഷ്ടമാണെന്നും അതേ നടക്കുകയുള്ളൂ എന്നും ഞാൻ അവനോട് തറപ്പിച്ച് പറഞ്ഞു. കുറേ ദേഷ്യപ്പെടുകയും ചെയ്തു. അതോടെ അവന്റെ ശല്യം നിന്നു. "
അമ്പിളിക്ക് അതിൽ അതിശയം ഒന്നും തോന്നിയില്ല. കുമാരന്റെ വാശി അവൾക്ക് അറിയുന്നതാണല്ലോ? ഒരുപക്ഷേ രുദ്രന്റെ പേര് തന്നെ അയാൾ കിഷോറിനോട് പറഞ്ഞിട്ടുണ്ടാവണം....
അരുണിന്റെ മരണവും തുടർന്നുള്ള സംഭവങ്ങളും അമ്പിളിക്ക് ഉണ്ടായ അത്യാഹിതവും ഒക്കെ കുമാരൻ വെളിപ്പെടുത്തുമ്പോൾ ശ്വാസം പിടിച്ചാണ് രുദ്രൻ കേട്ട് നിന്നത്...
ഹൃദയത്തിൽ ഒരായിരം മുള്ളുകൾ ഒന്നിച്ച് തറഞ്ഞതുപോലെ രുദ്രന് വേദനിച്ചു.
കുഞ്ഞിനാള് മുതൽക്കേ അമ്പിളിയെ കാണുന്നതായിരുന്നു.... കുഞ്ഞു നാളിലൊക്കെ എന്റെ അമ്മയാണെന്ന് പറഞ്ഞു അമ്മയ്ക്ക് വേണ്ടി പരസ്പരം അടി കൂടിയിട്ട് വരെയുണ്ട്. അച്ഛനും അമ്മയ്ക്കും ഒക്കെ അവളെ വലിയ ഇഷ്ടമായിരുന്നു.... തനിക്കും അതെ....
പക്ഷേ കുമാരന് ആ അടുപ്പം ഇഷ്ടമായിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. " ഞാൻ അവിടത്തെ ജോലിക്കാരനാണ്. എന്റെ മകളും ആ സ്ഥാനത്ത് നിൽക്കണം. " എന്നൊക്കെ പറഞ്ഞ് അയാൾ അമ്പിളിയെ വഴക്ക് പറയാറുണ്ട് എന്ന് അവൾ തന്നെ പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ട്.
തങ്ങൾ അവളോട് കാണിച്ചിരുന്ന അമിതമായ അടുപ്പത്തോടുള്ള ഇഷ്ടക്കേടോ.... ഭയമോ.... അതു കൊണ്ടാവണം അവളെ ഡിഗ്രി പഠിക്കാൻ മാമിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടതും അവളെ കുറിച്ച് ചോദിക്കുമ്പോൾ കൂടുതലായി ഒന്നും പറയാതിരുന്നതും എന്ന് കരുതിയിരുന്നു താനും അമ്മയും....
അവളുടെ കല്യാണം ഉറപ്പിച്ച സമയത്ത് അവൾ നാട്ടിലേക്ക് വന്നപ്പോഴും അവളോട് ചോദിച്ചിരുന്നു എന്തിനാണ് ഇത്ര പെട്ടെന്ന് ഒരു കല്യാണം എന്ന്.... പഠിച്ചു പഠിച്ചു വലിയ ആളാവണം എന്ന അവളുടെ ആഗ്രഹം തങ്ങൾക്കും നന്നായി അറിയാമായിരുന്നല്ലോ? ആ കല്യാണത്തിന് സമ്മതമാണെന്ന് തന്നെയാണ് അവളന്ന് പറഞ്ഞത്. അതല്ലാതെ അവളൊന്നും പറഞ്ഞതുമില്ല.... ഒന്നും.... ഒരുപക്ഷേ അതൊക്കെ വീണ്ടും ഓർത്തെടുക്കാൻ പറ്റാതിരുന്നത് കൊണ്ടാവണം അവൾ അന്ന് ഒന്നും പറയാതിരുന്നത്....
പിന്നീട് അമ്മയ്ക്ക് സുഖമില്ലാതെയായി... വിവാഹം കഴിഞ്ഞു. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളും എല്ലാമായി അമ്പിളിയെ മറന്നു പോയിരുന്നു എന്നതാണ് സത്യം.
അല്ല... മറന്നു പോയിരുന്നില്ല... അവളെക്കുറിച്ച് തിരക്കാറുണ്ടായിരുന്നു.. മാമനോട്... അതല്ലാതെ അവളുടെ സുഖവിവരങ്ങൾ ഒന്നും തന്നെ അന്വേഷിച്ചു പോയിരുന്നില്ല. തെറ്റായിരുന്നു... വീട്ടിലെ ഒരു അംഗത്തെ പോലെ കഴിഞ്ഞിരുന്ന ഒരാളെ കുറിച്ച് തിരക്കാതിരുന്നത് തെറ്റ് തന്നെയായിരുന്നു......
സ്വന്തം ജീവിതം ജീവിച്ചു തുടങ്ങുമ്പോൾ, ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ഇടയിൽ പെട്ട് പോകുമ്പോൾ, പലതും മറന്നു പോകും.... പലരെയും മറന്നുപോകും.... സ്വാർത്ഥരാകും.... രുദ്രനും സ്വാർത്ഥനായോ? അമ്മയുടെ പ്രിയപ്പെട്ട അമ്പൂട്ടനെ മറന്നു പോകാനും തക്ക സ്വാർത്ഥൻ....?!
രുദ്രന് കുറ്റബോധം തോന്നി.... അവന്റെയുള്ളം നീറി പുകഞ്ഞു....
ആ ചെറുപ്രായത്തിൽ എന്തൊക്കെ അനുഭവിച്ചു കാണും ഇവൾ?
താങ്ങാകാൻ തണലാകാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടാവില്ലേ?
തലയുയർത്തി രുദ്രൻ അമ്പിളിയെ നോക്കി. താഴേക്ക് മിഴികൾ ഊന്നി നിൽക്കുന്നവളുടെ കൺകോണിൽ അവൻ ഒരു നീർത്തിളക്കം കണ്ടു. വിങ്ങി വിതുമ്പുന്ന ഉള്ളം കണ്ണിനു കൈമാറിയ നൊമ്പരം......! അമ്പിളി കൈ ഉയർത്തി ആ കണ്ണ് നീര് അമർത്തി തുടച്ചു കളഞ്ഞു....
🌜
" കിഷോർ കിടപ്പിൽ ആയതിനു ശേഷം ആണ് അവൻ എന്നോട് എല്ലാം പറയുന്നത്.
അന്നൊരിക്കൽ ഞാൻ നിങ്ങളെ കാണാൻ കിഷോറിന്റെ വീട്ടിൽ വന്നപ്പോ, അന്ന് അവൻ എന്നോട് പറഞ്ഞു നിന്നെ തിരികെ വിളിച്ചു കൊണ്ടു പോകാൻ.... അങ്ങനെ കിടക്കുന്ന അവനു വേണ്ടി നീ നിന്റെ ജീവിതം പാഴാക്കണ്ട എന്ന്.... നിന്നോട് പൊയ്ക്കോളാൻ പറഞ്ഞിട്ട് നീ കേൾക്കുന്നില്ല എന്ന്....
അന്നൊക്കെ എന്നെ കാണുമ്പോഴേ നീ മാറി പോകാറുണ്ടായിരുന്നല്ലോ? അതു കൊണ്ടാണ് അന്ന് നീ അവൻ പറഞ്ഞതൊന്നും കേൾക്കാതിരുന്നത്....
ഞാൻ അന്ന് അവൻ പറഞ്ഞത് സമ്മതിച്ചില്ല. ഭർത്താവ് കിടപ്പിലായാൽ അയാളെ വേണ്ടെന്നു വെച്ച് പോവുകയാണോ ഭാര്യ ചെയ്യേണ്ടത് എന്നാണ് ഞാൻ അന്ന് അവനോട് ചോദിച്ചത്.
അപ്പോഴാണ് അവൻ പഴയത് ചിലതൊക്കെ എന്നോട് പറഞ്ഞത് ...
കിഷോറിന്റെ ഏതോ ബന്ധു ഇവിടെ അടുത്ത് താമസിച്ചിരുന്നു ... ഇടയ്ക്കിടെ അവൻ അവിടെ വരാറുണ്ടായിരുന്നു. അവിടെ വരുമ്പോഴാണത്രേ അവൻ അമ്പിളിയെ കണ്ടിട്ടുള്ളത്. അമ്പിളിയോട് അവന് ഇഷ്ടം തോന്നിയതും എന്നോട് വന്ന് കല്യാണക്കാര്യം സംസാരിച്ചതും അങ്ങനെ ആണ്..... ഞാനത് സമ്മതമല്ല എന്ന് പറഞ്ഞപ്പോ അവന് വാശിയായി.
അവന്റെ അച്ഛൻ എന്തോ വലിയ രാഷ്ട്രീയക്കാരനൊക്കെ ആയിരുന്നു. അന്നൊക്കെ കിഷോറിനും ഉണ്ടായിരുന്നു രാഷ്ട്രീയത്തിൽ നല്ല പിടിപാട്.... രാഷ്ട്രീയ ഗുണ്ട ആയ ക്ലീറ്റസിനെ അവന് നല്ല പരിചയവുമായിരുന്നു.
അന്ന് അരുണിനെ ഞാൻ അടിച്ചിട്ട് ഓടുന്നത് കിഷോറും ക്ലീറ്റസും കണ്ടിരുന്നു. അരുണിനെ കൊന്നത് ക്ലീറ്റസ് ആണ് .... കിഷോർ പറഞ്ഞിട്ട്.....
ആ കൊലപാതകം ചെയ്തത് ഞാനാണെന്ന് പറഞ്ഞു ക്ലീറ്റസിനെ വിട്ട് എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു അവന്റെ ഉദ്ദേശം. ക്ലീറ്റസിന്റെ ശല്യം സഹിക്കാതെ വരുമ്പോ രക്ഷകന്റെ വേഷത്തിൽ കിഷോർ വരും.... അവന്റെ രാഷ്ട്രീയ സ്വാധീനം വെച്ച് കൊലക്കുറ്റം അവൻ ഒതുക്കി തീർക്കും.... ക്ലീറ്റസിനെയും അവനാണ് ഒതുക്കിയത് എന്ന് വരുത്തും...
അങ്ങനെ ഒരു അവസരത്തിൽ ചെയ്തു തന്നതിനൊക്കെ പ്രത്യുപകാരം ആയിട്ട് അവൻ നിന്നെ ചോദിച്ചാൽ ഞാൻ നിന്നെ കൊടുക്കാതിരിക്കുമോ? നിന്റെ മുന്നിലും എന്റെ മുന്നിലും എന്നും അവൻ നല്ല പിള്ള ആയിരിക്കുകയും ചെയ്യും....
പക്ഷേ ക്ലീറ്റസിന്റെ ഭീഷണിക്ക് വഴങ്ങാതെ ഞാൻ അമ്പിളിയെ അവളുടെ മാമിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടില്ലേ? അത് അവൻ ഒട്ടും പ്രതീക്ഷിച്ചില്ല....
അന്ന്.... ഒരിക്കൽ കൂടെ നിന്നെയും എന്നേയും ഭീഷണിപ്പെടുത്താൻ വേണ്ടി തന്നെയാണ്, ക്ലീറ്റസിനെ കിഷോർ ശരത്തിന്റെ വീട്ടിലേക്ക് പറഞ്ഞ് വിട്ടത്. ക്ലീറ്റസ് അന്ന് രാത്രി അവിടെ വന്ന് ബഹളം വയ്ക്കുമ്പോ, ബഹളം കേട്ട് വന്ന വഴിയാത്രക്കാരനെ പോലെ കിഷോർ വീട്ടിലോട്ടു വരുമെന്നും, അവനവിടെ നിന്ന് ക്ലീറ്റസിനെ പറഞ്ഞു വിടുമെന്നും, പിന്നീട് അവർ ആലോചിച്ചത് പോലെയൊക്കെ കാര്യങ്ങൾ നടത്തുമെന്നും ഒക്കെയായിരുന്നു അവൻ വിചാരിച്ചു വച്ചിരുന്നത്.
അന്ന് പക്ഷേ അവിടെ നടന്നത് കിഷോർ പ്രതീക്ഷിച്ചത് ഒന്നുമായിരുന്നില്ല....
അതോടെ കിഷോറും ക്ലീറ്റസും തമ്മിൽ തെറ്റി. കിഷോർ തന്നെ ക്ലീറ്റസിനെ എന്തോ കള്ള കേസിൽ കുടുക്കി ജയിലിലാക്കി. നിന്റെ കാര്യത്തിൽ പക്ഷേ കിഷോർ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ നടന്നു.
കിടപ്പിലായി കഴിഞ്ഞപ്പോ രാഷ്ട്രീയക്കാരൊന്നും തിരിഞ്ഞു നോക്കാതെ ആയി. അവന്റെ അച്ഛൻ കൂടെ മരിച്ചതോടെ എല്ലാം അവതാളത്തിലായി. ഒരേ കിടപ്പ് കിടക്കാൻ തുടങ്ങിയ ശേഷമാണ് അവന് കുറ്റബോധം തോന്നി തുടങ്ങിയത്. കിടപ്പിലായതും നിങ്ങടെ കുഞ്ഞിനെ നഷ്ടപ്പെട്ടതും ഒക്കെ ചെയ്തു കൂട്ടിയ ദുഷ്ടതകൾ കാരണമാണെന്ന് തോന്നിയപ്പോഴാണ് അവൻ എന്നോട് നിന്നെയും കൂട്ടി തിരികെ പോകാൻ പറഞ്ഞത്. ഇനിയെങ്കിലും നീ ആ നരകത്തിൽ നിന്നും രക്ഷപ്പെടട്ടെ എന്ന് തോന്നിയത്രെ.... "
കുമാരൻ ഒന്ന് നിർത്തി വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. രുദ്രനാണ് അയാൾക്ക് വെള്ളമെടുത്ത് നൽകിയത്. അമ്പിളി അനങ്ങാതെ നിന്നതേയുള്ളൂ....
എന്നിട്ടും എന്തുകൊണ്ട് എന്നോട് ഇതൊന്നും പറഞ്ഞില്ല? എന്തു കൊണ്ട് എന്നേ തിരികെ വിളിച്ചു കൊണ്ടു വന്നില്ല? എന്നിങ്ങനെ കുറേ ചോദ്യങ്ങൾ ഉള്ളിൽ ഉയർന്നു എങ്കിലും അവളത് ഒന്നുമേ കുമാരനോട് ചോദിച്ചില്ല....
അമ്പിളിയുടെ ഉള്ളിൽ ഉയർന്ന സംശയങ്ങൾ രൂദ്രനും ഉണ്ടായി. അമ്പിളിയെ പോലെ അതൊന്നും ചോദിക്കാതിരിക്കാൻ അവന് പക്ഷേ കഴിഞ്ഞില്ല.
രുദ്രന്റെ ചോദ്യം കേട്ട് കുറച്ചു സമയം മിണ്ടാതെ കിടന്നിട്ടാണ് കുമാരൻ ഇത്രയും പറഞ്ഞത്.
" അത്.... ഞാൻ ... അത് പിന്നെ .... അവനെന്നങ്ങനെയൊക്കെ പറഞ്ഞപ്പോ .... അവന് തെറ്റ് മനസ്സിലായതു കൊണ്ടല്ലേ? അല്ലെങ്കിലും അവന് അമ്പിളിയോട് സ്നേഹം തന്നെ ആയിരുന്നില്ലേ? അമ്പിളിയെ സ്വന്തമാക്കാൻ വേണ്ടിയല്ലേ അവൻ അങ്ങനെയൊക്കെ ചെയ്തത് തന്നെ .... "
സ്നേഹം. ... ഇതാണോ സ്നേഹം?
രുദ്രന് പോലും കുമാരന്റെ മറുപടി കേട്ട് പുച്ഛം തോന്നി.
വിങ്ങിപ്പൊട്ടിയുള്ള ഒരു കരച്ചിൽ കേട്ടാണ് രുദ്രൻ അമ്പിളിയുടെ നേർക്ക് നോക്കിയത്.
നിലത്തേക്ക് ഊർന്നിരുന്ന് മുട്ടുകാലിൽ മുഖമൊളിപ്പിച്ച് പൊട്ടിക്കരഞ്ഞു അമ്പിളി.
രുന്ദ്രൻ അവളുടെ അടുത്തേക്ക് ചെന്ന് അവൾക്ക് എതിരായി മുട്ടുകുത്തിയിരുന്നു.
ഇവൾ അനുഭവിച്ചത് ഒക്കെ വെച്ച് നോക്കുമ്പോൾ തന്റെ വിഷമങ്ങൾ ഒന്നും ഒന്നുമല്ല എന്ന് തോന്നി രുദ്രന് ....
" കുഞ്ഞേ ..... "
നിലത്തേക്ക് വീണു കിടന്ന അമ്പിളിയുടെ കയ്യിൽ തൊട്ടു കൊണ്ട് അങ്ങനെയാണ് അവൻ വിളിച്ചത്. ....
പൊട്ടി തകർന്ന് മുന്നിലിരിക്കുന്ന പെണ്ണിനോട് സഹതാപമല്ല, മറിച്ച് അളവറ്റ സ്നേഹവും വാത്സല്യവുമാണ് രുദ്രന് തോന്നിയത് ....
അമ്പിളി മുഖമുയർത്തി അവനെ നോക്കി.
കലങ്ങി ചുവന്ന കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ട്.
" ഞാൻ .... എന്തിനാ രുദ്രേട്ട എല്ലാരും എന്നോട് ഇങ്ങനെയൊക്കെ? ആദ്യം ജന്മം തന്ന അച്ഛൻ.... പിന്നീട് പ്രാണനേക്കാൾ സ്നേഹിച്ച ഒരുവൻ....
സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ കുടിച്ചു ബോധം ഇല്ലാത്ത ഒരുത്തനെ രാത്രി അവളുടെ അടുത്തേക്ക് പറഞ്ഞു വിടുന്നതാണോ സ്നേഹം ? അതൊന്നും അറിയാതെ.... ഞാൻ ഇത്രയും കാലം.....?
ഞാനെന്ത് തെറ്റാ ചെയ്തേ.... ? സ്നേഹിച്ചിട്ട് അല്ലേ ഉള്ളൂ ... ? എല്ലാരേം .... എന്നിട്ടും .... "
വിതുമ്പി വിറച്ച് അവളുടെ വാക്കുകൾ കണ്ണുനീരിൽ കുതിർന്നു മുറിഞ്ഞു പോയി.
തലകുനിച്ചു പിടിച്ചിരുന്ന് അമ്പിളി പിന്നെയും പൊട്ടി പൊട്ടി കരഞ്ഞു ....
രുദ്രൻ അവളുടെ തലയിൽ മെല്ലെ തലോടി .... മുന്നിലിരുന്ന് കരയുന്നത് പണ്ടത്തെ കുഞ്ഞ് അമ്പിളി ആണെന്ന് തോന്നി രുദ്രന്.
പണ്ട് .... കുമാരൻ വഴക്ക് പറയുമ്പോൾ ഓടി പിടച്ചു വന്ന് അമ്മയുടെ മടിയിൽ വീണു കിടന്ന് പൊട്ടിക്കരയുന്ന ഒരു അമ്പിളി ഉണ്ടായിരുന്നു... അന്നും അമ്മയുടെ മടിയിൽ കിടന്നു കരയുന്നവളുടെ മുടിയിൽ ഇതുപോലെ തഴുകി ആശ്വസിപ്പിക്കാറുണ്ടായിരുന്നു രുദ്രൻ.
" കരഞ്ഞോ .... എത്ര വേണേലും കരഞ്ഞോ ..... ഉള്ളിലെ വിഷമങ്ങളൊക്കെ തീരുന്നതുവരെ കരഞ്ഞോ .... പക്ഷേ ഈ കരച്ചില് അവസാനത്തേത് ആയിരിക്കണം ... നിന്നെ വേണ്ടാത്ത നിന്റെ അച്ഛന് വേണ്ടിയോ, ചതിയനായ ഒരുത്തനു വേണ്ടിയോ ഇനി നീ കരയരുത് .... "
രുദ്രൻ അങ്ങനെ പറയുമ്പോഴും അമ്പിളി കരയുക തന്നെയായിരുന്നു .....
🌜 🌜 🌜 🌜 🌜
കുറച്ചു വൈകാരികമായി എഴുതേണ്ട ഭാഗങ്ങൾ ആണ്. എത്രത്തോളം നന്നാവുന്നു എന്നറിയില്ല. എന്തെങ്കിലും പൊരുത്തക്കേടുകൾ കമന്റ് ബോക്സിൽ പറയൂ ട്ടൊ...
കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ