67
അയലത്തെ അമ്പിളി
അപ്പുവിനെ ഡിസ്ചാർജ് ആക്കി വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ പിറ്റേന്ന് രാവിലെ പത്ത് മണി ആയിരുന്നു. അത് വരെയും അപ്പുവിന് കൂട്ടായി ആശുപത്രിയിൽ ഇരുന്നത് ജയയാണ്.
രുദ്രൻ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ട് കിടത്താൻ ഒരുങ്ങി എങ്കിലും അമ്പിളിയെ കാണണം എന്ന് അപ്പു വാശി പിടിച്ചു. ഇന്നലെ രാത്രി ആശുപത്രിയിൽ നിന്നും പോകുമ്പോ അമ്പിളിയുടെ കണ്ണുകൾ നിറഞ്ഞിരുന്നത് അപ്പുവിന് ഓർമ്മയുണ്ട്. അമ്പിളി കരയുന്നത് അപ്പുവിന് സഹിക്കാൻ ഒക്കില്ല. അപ്പോൾ മുതൽ അമ്പിളിയെ കാണണമെന്ന് പറഞ്ഞു ഒരേ ബഹളം ആയിരുന്നു അവൾ.
അപ്പുവിനെ ഒന്ന് അടക്കി കിടത്താനും ഉറക്കാനും ഒക്കെ ജയക്ക് കുറച്ചു അധികം കഷ്ട്ടപ്പെടേണ്ടി വന്നിരുന്നു. രാവിലെ ഉറങ്ങി എണീക്കുമ്പോൾ അമ്പിളിയുടെ അടുത്തേക്ക് കൊണ്ട് പോകാമെന്ന ഉറപ്പിന്മേൽ ആണ് രാത്രി അവളൊന്ന് ഉറങ്ങിയത് തന്നെ.
മരണവീട്ടിലേക്ക് വയ്യാത്ത കുഞ്ഞിനെ കൊണ്ട് പോകാൻ ആഗ്രഹം ഇല്ലായിരുന്നു എങ്കിലും അപ്പുവിന്റെ വാശിക്ക് മുന്നിൽ മറ്റ് വഴികൾ ഇല്ലാതെ രുദ്രന് അപ്പുവിനെ അമ്പിളിയുടെ അടുത്തേക്ക് കൊണ്ട് പോകേണ്ടി വന്നു.
പ്രതീക്ഷിച്ചിരുന്നത് കൊണ്ടോ, കുമാരൻ നൽകിയ വേദനകളിൽ നിന്നും ഇനിയും മുക്തയാകാതിരുന്നത് കൊണ്ടോ കുമാരന്റെ മരണവും അമ്പിളിയെ വേദനിപ്പിച്ചില്ല. പക്ഷെ ജന്മം തന്ന അച്ഛൻ മരണപ്പെട്ടിരിക്കുന്നു എന്ന ചിന്ത അമ്പിളിയുടെ മനസ്സിൽ ഒരു ശൂന്യത സൃഷ്ടിക്കുക തന്നെ ചെയ്തു. ആ ചിന്ത കൊണ്ട് തന്നെ ആകണം കുമാരനെ അവസാനമായി കാണാൻ അമ്പിളിക്ക് തോന്നിയതും.....
കുറഞ്ഞ ദിവസങ്ങൾക്ക് ഇടയിൽ രണ്ട് മരണം. ഭർത്താവും അച്ഛനും മരണപ്പെട്ട് ഒറ്റയ്ക്ക് ആയിപ്പോയ അമ്പിളിയെ ഓർത്ത് സഹതപിക്കുന്നവരായിരുന്നു അന്ന് അവിടെ കൂടിയവർ എല്ലാരും.
" രുദ്രനും കൂട്ടിന് ആരും ഇല്ലല്ലോ? ഇപ്പോ ദാ ആ പെണ്ണിനും അങ്ങനെ ആയി. ഇനിയിപ്പോ രണ്ടാളും കൂടി ഒന്നിച്ചു കഴിയട്ടെ..... "
എന്നൊക്കെ പറഞ്ഞു കൂടി നിന്നവരിൽ ചിലർ അമ്പിളിയുടെയും രുദ്രന്റെയും കല്യാണം വരെ ഉറപ്പിച്ചു വച്ചു.
അമ്പിളി അതൊക്കെ കേട്ട് നിസ്സംഗതയോടെ കണ്ണുകൾ അടച്ച് ഇരുന്നതേ ഉള്ളൂ....
കുമാരന്റെ മരണം തന്നെ എല്ലാ അർത്ഥത്തിലും അനാഥ ആക്കിക്കളഞ്ഞു എന്ന ചിന്ത കൊണ്ടോ, അയാൾ തന്നോട് ചെയ്തു കൂട്ടിയതൊക്കെ ഓർത്തിട്ടോ, കുമാരന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ട് പോകാനായി എടുക്കുമ്പോൾ അമ്പിളിയുടെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു.
അമ്പിളിയുടെ കണ്ണ് നിറഞ്ഞത് കണ്ട് , അന്നേരവും അവളെ വിടാതെ പിടിച്ചിരുന്ന അപ്പുവിനും നൊന്തു. " എന്റെ അമ്പിളി മാമൻ കരയല്ലേ " എന്ന് പറഞ്ഞു അപ്പു അവളുടെ കണ്ണുനീർ തുടച്ച് മാറ്റുമ്പോൾ അമ്പിളി കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കഴിഞ്ഞിരുന്നു.
🌜
മരണം നടന്ന ദിവസം ജയ അമ്പിളിയുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു.
പിറ്റേന്ന് ജയ വന്നില്ല...
അപ്പുവിനെ ഉറക്കി കട്ടിലിൽ കിടത്തിയതിനു ശേഷം മുൻ വാതിൽ കടന്ന് അമ്പിളി മുറ്റത്തേക്ക് ഇറങ്ങി. തീരെ ചെറിയ മുറ്റത്ത് അമ്പിളി ഒരുക്കിയ പൂന്തോട്ടത്തിന് അരികിലായി ഉണ്ടായിരുന്ന കരിങ്കലിന്മേൽ ഇരുട്ടിലേക്ക് നോട്ടമെയ്തിരിക്കുന്ന രുദ്രന് അടുത്തേക്ക് അവൾ നടന്നു ചെന്നു.
" അപ്പു ഉറങ്ങി രുദ്രേട്ടാ... അവളെയും എടുത്ത് വീട്ടിലേക്ക് പൊയ്ക്കോ. "
എന്തൊക്കെയോ ആലോചിച്ചിരുന്ന രുദ്രൻ ഒന്ന് ഞെട്ടിത്തിരിഞ്ഞു. തൊട്ടു പിറകിൽ അമ്പിളിയെ കണ്ട് അവൻ എഴുന്നേറ്റു നിന്നു.
" അവിടെ മെത്തയിൽ കിടന്ന് ശീലിച്ചതല്ലേ? ഇവിടെ ഇപ്പോൾ വെറും കട്ടിലിൽ ഞാൻ ഷീറ്റ് വിരിച്ചാ കിടത്തിയേക്കുന്നത്. അവൾക്ക് ഉറക്കം ശരിയാവുന്നില്ല. തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടക്കുവാ..... "
" അത് സാരമില്ല. അവൾ ഇവിടെ കിടന്നോട്ടെ.... "
രുദ്രൻ പെട്ടെന്ന് പറഞ്ഞു.
" അപ്പോ രുദ്രേട്ടനോ? "
" ഞാൻ..... "
" എന്റെ രുദ്രേട്ടാ.... "
രുദ്രൻ പറയാൻ ഒരുങ്ങിയപ്പോഴേ അമ്പിളി ഇടയ്ക്ക് കയറി.
" എന്നെ ഒറ്റയ്ക്ക് ആക്കി പോകാൻ പേടിയായിട്ടല്ലേ? കുറച്ചു മുൻപ് ജയ ചേച്ചിയും വിളിച്ചിരുന്നു. പിള്ളേർക്ക് വയ്യാത്തത് കൊണ്ടാ വരാൻ പറ്റാത്തത് എന്നൊക്കെ പറഞ്ഞ് ആകെ സങ്കടത്തിലാണ് ഫോൺ വച്ചത്. നിങ്ങൾക്കൊക്കെ എന്താ?
അമ്പിളി ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചതാ.... ഇനി ഒന്നും ചെയ്തു കളയത്തൊന്നുമില്ല... "
" അതല്ല അമ്പിളി.... ഇന്ന്... നീ ഇവിടെ ഒറ്റയ്ക്ക്... അത് വേണ്ട.... "
ഇന്നലെ ഒരു മരണം നടന്ന വീടല്ലേ അത്? അവിടെ അമ്പിളി ഒറ്റയ്ക്ക്.... അതായിരുന്നു രുദ്രന്റെ ചിന്ത.
" അമ്പിളി ഇനി മുതൽ ഒറ്റയ്ക്കാ രുദ്രേട്ടാ...
എനിക്കിപ്പോൾ ആരെയും പേടിയില്ല.... ഒന്നിനെയും പേടിയില്ല....
ഒറ്റയ്ക്കാണെന്ന് മനസ്സിലാവുമ്പോഴേ വല്ലാത്തൊരു ധൈര്യം കിട്ടും. ഞാനതിപ്പോ അനുഭവിക്കുന്നുണ്ട്.
ഞാൻ അപ്പുവിനെ എടുത്തിട്ട് വരാം. "
കൂടുതലൊന്നും പറയാൻ നിൽക്കാതെ അമ്പിളി തിരിഞ്ഞ് വീട്ടിനുള്ളിലേക്ക് കയറിപ്പോയി. കുറച്ചു കഴിഞ്ഞ് ഉറങ്ങി കിടന്ന അപ്പു മോളെയും എടുത്തു കൊണ്ടു വന്ന് രുദ്രന്റെ കയ്യിൽ കൊടുത്തു.
" രുദ്രേട്ടൻ പൊക്കോ... നാളെ രാവിലെ ഞാൻ അങ്ങോട്ട് വരാം. "
അമ്പിളിയുടെ തീരുമാനം മാറാൻ പോകുന്നില്ല എന്ന് രുദ്രറിയാം. അവൻ അപ്പുവിനെയും തോളത്തിട്ട് തിരിഞ്ഞു നടന്നു.
രുദ്രനും അപ്പു മോളും കാഴ്ചയിൽ നിന്നും മറയും വരെയും അമ്പിളി ആ പടിവാതിലിൽ തന്നെ നിന്നു.
അറിയാം...
രുദ്രേട്ടൻ പാവമാണ്. സ്നേഹം മാത്രമേയുള്ളൂ ആ മനുഷ്യന്.
പക്ഷേ പേടിയാണ് അമ്പിളിക്ക്....
ഇനി ആരെയും സ്നേഹിക്കാൻ....
സ്നേഹിക്കപ്പെടാൻ .... പേടിയാണ്...
ഉള്ളു തുറന്നു സ്നേഹിച്ചവരൊക്കെ സ്നേഹിക്കുന്നു എന്ന് വിശ്വസിച്ചവരൊക്കെ ചതിച്ചിട്ടേയുള്ളൂ.
ഇന്ന് അമ്പിളി ജീവിതത്തിൽ ഭയക്കുന്നത് ഒന്നിനെ മാത്രമേയുള്ളൂ...
സ്നേഹത്തെ....!
🌜
രാത്രി വളരെ വൈകിയിട്ടും രുദ്രന് ഉറക്കം വന്നില്ല. അവൻ എഴുന്നേറ്റ് ചെന്ന് ടേബിൾ ലാമ്പ് ഓൺ ആക്കി. ടേബിളിന് പുറത്ത് ഒരു കുഞ്ഞ് ഡയറി ഇരിപ്പുണ്ടായിരുന്നു. പുറം ചട്ടയൊക്കെ പഴകിയ ഒരു ഡയറി.
അമ്പിളിയുടെ ഡയറിയാണ്...
" ഞാൻ പറഞ്ഞത് കുഞ്ഞിന് വിശ്വാസം വരുന്നില്ല അല്ലേ? ഈ കട്ടിലിന്റെ അടിയിൽ ഒരു ട്രങ്ക് പെട്ടി ഉണ്ട്. അതിനകത്ത് അമ്പിളിയുടെ ഒരു ഡയറി കാണും. അതിൽ അവള് കുഞ്ഞിന്റെ പേര് ഒക്കെ എഴുതി വച്ചിട്ടുണ്ട്. ഇതുപോലെ വേറൊരു ബുക്ക് ഉണ്ടായിരുന്നത് ഞാൻ കത്തിച്ചു കളഞ്ഞു. ഇതെനിക്ക് കുറെ വൈകിയാ കിട്ടിയത്.... "
കുമാരൻ സ്വന്തം പെട്ടിക്കുള്ളിൽ സൂക്ഷിച്ച് വച്ചിരുന്ന അമ്പിളിയുടെ ഡയറി...
അവനത് കയ്യിലെടുത്ത് തുറന്നു.
ഒട്ടുമിക്ക പേജുകളിലും എന്തൊക്കെയോ എഴുതിയിട്ടുണ്ട്. പലതും ദേവി അമ്മയും ഒത്തുള്ള കാര്യങ്ങളാണ്.
' രുദ്രേട്ടൻ എപ്പോഴും പറയും ദേവി അമ്മ രുദ്രേട്ടന്റെ അമ്മയാണെന്ന്. ഞാൻ രുദ്രേട്ടനെ കല്യാണം കഴിച്ചാൽ ദേവി അമ്മ എന്റെ കൂടെ അമ്മയാകുമല്ലോ? അപ്പോ എങ്ങനെ രുദ്രേട്ടൻ പറയും ദേവി അമ്മ രുദ്രേട്ടന്റെ മാത്രം അമ്മയാണെന്ന്? '
ഇടയ്ക്ക് ഒരു താളിൽ അമ്പിളി എഴുതി വച്ചിരുന്നതിൽ രുദ്രന്റെ മിഴികൾ അൽപ നേരം ഉടക്കി നിന്നു.
പിന്നെയും അവൻ താളുകൾ മറിക്കവേ ദേവി അമ്മയുടെ പേരിനൊപ്പം തന്റെ പേര് കൂടി ഇടം പിടിക്കുന്നത് അവൻ കണ്ടു....
ഡയറിയുടെ അവസാന പേജിൽ ' രുദ്രന്റെ അമ്പിളി ' എന്ന് എഴുതിയിരിക്കുന്നു.
കൂടെ ' കൊള്ളാമല്ലേ? ' എന്നൊരു ചോദ്യവും...
അതിന് താഴെയായി ഒരു ഹൃദയ ചിഹ്നം.....
മുൻപ്... കൗമാരത്തിൽ എപ്പോഴോ അമ്പിളി തന്നെ സ്നേഹിച്ചിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ താൻ അവളുടെ മനസ്സിലേ ഇല്ല എന്ന് ഉറപ്പാണ്. അമ്പിളി കിഷോറിനെ സ്നേഹിച്ചിരുന്നത് ആത്മാർത്ഥമായി തന്നെയാണ്. അക്കാര്യത്തിൽ രുദ്രന് തെല്ലും സംശയം ഇല്ല. തൊട്ടാവാടി ആയിരുന്ന അമ്പിളി, എന്തും തനിച്ചു ചെയ്യാൻ സ്വയം പ്രാപ്ത ആക്കിയത് അവന് വേണ്ടി ആണല്ലോ? അവന്റെ ചതി അവളെ അത്രയേറെ തളർത്തിയതും അവൾ അവനെ വളരെ ഏറെ സ്നേഹിച്ചിരുന്നത് കൊണ്ടല്ലേ?
മുൻപെന്നോ അമ്പിളി രുദ്രനെ സ്നേഹിച്ചിരുന്നു. പിന്നീട് അവൾ അത് മറന്നു... അവിടെ മറ്റൊരാൾ ഇടം പിടിച്ചു ....
ഒരുപക്ഷേ അമ്പിളി തന്നെ സ്നേഹിച്ചത് ദേവി അമ്മയ്ക്ക് വേണ്ടി ആകണം. ഒരമ്മയുടെ സ്നേഹവും വാത്സല്യവും അവൾ അത്രയേറെ ആഗ്രഹിച്ചിരുന്നത് കൊണ്ട്.... അമ്മയെ സ്വന്തമായി കിട്ടാൻ കൗമാരക്കാരിയായ അമ്പിളിയുടെ മനസ്സ് കണ്ടെത്തിയ മാർഗ്ഗമായിരുന്നിരിക്കണം താൻ. അതുകൊണ്ടാവണം അവൾക്ക് തന്നെ മറന്നു കളയാൻ ആയതും....
എങ്കിലും... മുൻപ്.... അമ്പിളി തന്നെ സ്നേഹിച്ചിരുന്നു എന്ന ചിന്ത രുദ്രനിൽ അസ്വസ്ഥത സൃഷ്ടിക്കുക തന്നെ ചെയ്തു.
" അമ്പൂട്ടനെ നമുക്കിങ്ങ് കൊണ്ട് വന്നാലോടാ? അവള് പഠിച്ചു കഴിയട്ടെ... കുമാരനോട് ഞാൻ ചോദിക്കുന്നുണ്ട്. അവളെ എനിക്ക് തരാവോന്ന്.... എന്റെ മോളായിട്ട്. നിന്റെ ഭാര്യ ആയിട്ട്.... എനിക്ക് അവളെ ഒരുപാട് ഇഷ്ടവാടാ.... "
ഡിഗ്രി പഠിക്കാൻ ആയിട്ട് അമ്പിളി കുമാരന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയ ദിവസങ്ങളിൽ എന്നോ ഒരിക്കൽ അമ്മ തന്നോട് പറഞ്ഞതാണ്. അമ്മയ്ക്ക് അമ്പിളിയെ വലിയ ഇഷ്ടമായിരുന്നു. അന്നൊക്കെ അമ്മയുടെ മനസ്സിൽ അങ്ങനെയൊരു മോഹം ഉണ്ടായിരുന്നു. താനും അമ്പിളിയും ഒന്നിക്കണമെന്ന്.....
തന്റെ മനസ്സിൽ പക്ഷേ അമ്പിളിയെ പ്രതി അങ്ങനെയൊരു ആശ ഒന്നും ഉണ്ടായിരുന്നില്ല. എന്ന് കരുതി അമ്മയുടെ ഇഷ്ടത്തെ എതിർക്കുകയും ഇല്ലായിരുന്നു.... അമ്പിളിയെ പോലൊരു പാവം പെൺകുട്ടിയെ ആർക്കാണ് ഇഷ്ടമാകാത്തത്?
പക്ഷേ വിധി മറ്റൊന്നായിരുന്നു.....
ഇന്ന്... ഇത്രയും വർഷങ്ങൾക്കിപ്പുറം.....
ഇങ്ങനെയൊരു അവസ്ഥയിൽ നിൽക്കുമ്പോൾ....
അറിഞ്ഞതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല രുദ്രന്....
അമ്പിളി തന്നെ പ്രണയിച്ചിരുന്നു എന്ന് പോലും വിശ്വസിക്കാൻ കഴിയുന്നില്ല.
പക്ഷേ.... തൊട്ടുമുന്നിൽ തുറന്നു വെച്ച ഡയറിയിലേക്ക് നോക്കുമ്പോൾ....
രുദ്രനും അമ്പിളിയും.... ആ പേരുകൾ...
ഉരുണ്ട് വൃത്തിയുള്ള അമ്പിളിയുടെ കൈയക്ഷരം... അത് അവൾ തന്നെ എഴുതിയതാണ്. രുദ്രന് അതിൽ സംശയമൊന്നുമില്ല. ആ പേരുകൾക്കിടയിലുള്ള ഹൃദയ ചിഹ്നത്തിലേക്ക് നോക്കുന്തോറും വല്ലാത്ത വീർപ്പുമുട്ടാൻ തോന്നി അവന് ...
രുദ്രൻ ആ ഡയറി മടക്കി വെച്ചു. മെല്ലെ എഴുന്നേറ്റു ചെന്ന് ജനാല തുറന്നിട്ടു. മതിലിനും അപ്പുറം അമ്പിളിയുടെ വീട് കാണാം.... ഇനിയും വെളിച്ചം അണയ്ക്കാത്ത അമ്പിളിയുടെ മുറിയും....
അതിനുള്ളിൽ ഒരു പെണ്ണുണ്ട്.....
തളർന്ന മനസ്സോടെ.... ശൂന്യമായ മിഴികളോടെ.... ഉറങ്ങാതെ... ഉറങ്ങാൻ കഴിയാതെ ഇരിപ്പുണ്ടാവും അവൾ....
മുൻപെന്നോ തന്നെ സ്നേഹിച്ചിരുന്ന ഒരുവൾ.... സ്നേഹിച്ചിരുന്നവരാലൊക്കെ ചതിക്കപ്പെട്ട ഒരുവൾ...
സ്നേഹം കൊണ്ടു മുറിവേറ്റവൾ...!
ഇന്ന് ആരോരുമില്ലാതെ അനാഥയായി തീര്‍ന്നവൾ....
ഒരു പാവം പെണ്ണ്....
അമ്പിളി...
ദേവി അമ്മയുടെ അമ്പൂട്ടൻ.....!
എത്രയൊക്കെ ധൈര്യശാലി ആണെന്ന് പറഞ്ഞാലും ഒറ്റയ്ക്കാകുമ്പോൾ വന്നു മൂടുന്ന ഒരു ശൂന്യതയുണ്ട്.... ഒരു സാധാരണ മനുഷ്യനെ ശ്വാസം മുട്ടിച്ച് ഭ്രാന്ത് പിടിപ്പിക്കുന്ന തരം ഒരു ശൂന്യത. താനും അത് എപ്പോഴൊക്കെയോ അനുഭവിച്ചിട്ടുള്ളതാണ്. ഈ നിമിഷം അവളും അത് അനുഭവിക്കുന്നുണ്ടാവില്ലേ?
രുദ്രനാ ജനലഴിയിൽ മുറുകെപ്പിടിച്ചു. അവൻ അറിയാതെ കണ്ണ് നനഞ്ഞു. ഉള്ളിൽ ഒരു സ്നേഹം ഉറവ പൊട്ടുന്നുവോ? അതോ സഹതാപമോ?
അൽപനേരം ആ മതിലിനും അപ്പുറം വെളിച്ചം വിതറുന്ന ജനാലയിലേക്ക് നോക്കിനിന്ന ശേഷം രുദ്രൻ തിരിഞ്ഞു നടന്നു കളഞ്ഞു.
🌜
ജോലി സ്ഥലവും വീടുമായിട്ട് കാവ്യയുടെ ജീവിതം പതിയെ മുന്നോട്ട് ഒഴുകി. എല്ലാവരോടും മിതമായ സംസാരവും സൗമ്യമായി പെരുമാറ്റവും ഒക്കെ ആയി കാവ്യ വല്ലാതെ ഒതുങ്ങി പോയിരുന്നു...
ഒരു ചെറിയ ക്ലിനിക്കിലെ റിസപ്ഷനിസ്റ്റ് ജോലിയാണ് വത്സല കാവ്യക്കായി ശരിപ്പെടുത്തിയിരുന്നത്. ഭാര്യയും ഭർത്താവും ചേർന്നിട്ടിരിക്കുന്ന ഒരു ചെറിയ ക്ലിനിക്ക്. ഭാര്യ ഗൈനക്കോളജിസ്റ്റ്. ഭർത്താവ് ഈ എൻ ടി സ്പെഷ്യലിസ്റ്റ്.
സാമാന്യം തിരക്കൊക്കെയുള്ള ഒരു ക്ലിനിക് ആയിരുന്നു അത്. കാവ്യയോടൊപ്പം റിസപ്ഷനിൽ മറ്റൊരു സ്ത്രീ കൂടിയുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെയും. ഉച്ചയ്ക്ക് രണ്ടു മണിമുതൽ രാത്രി 7 മണി വരെയും. അങ്ങനെയാണ് ഷിഫ്റ്റ്.
രണ്ടാൾക്കും മാറി മാറി ഷിഫ്റ്റ് എടുക്കേണ്ടി വരും. ക്ലിനിക്കിൽ നിന്നും കഷ്ടിച്ച് അര കിലോമീറ്ററേ ഉള്ളൂ വത്സലയുടെ വീട്ടിലേക്ക്. അതുകൊണ്ടു തന്നെ ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റും കാവ്യയ്ക്ക് അത്ര ബുദ്ധിമുട്ടായെന്നും തോന്നിയിട്ടില്ല.
പക്ഷേ ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തി കഴിഞ്ഞാൽ, അല്ലെങ്കിൽ ഉച്ചയ്ക്ക് ശേഷം ഷിഫ്റ്റ് ഉള്ള ദിവസങ്ങളിൽ അതുവരെയുള്ള സമയം ഒക്കെ വല്ലാത്ത ഒറ്റപ്പെടലാണ് കാവ്യക്ക്. വത്സല കാവ്യയോട് അങ്ങനെ കാര്യമായിട്ട് ഒന്നും മിണ്ടാറില്ല. അവർക്ക് അവരുടെ പാട്.. കാവ്യയ്ക്ക് കാവ്യയുടേത്. അങ്ങനെയൊരു ഭാവമാണ് അവർക്ക്.
ഒറ്റയ്ക്കാവുമ്പോഴാണ് കാവ്യയ്ക്ക് തനിക്ക് ആരുമില്ല എന്ന തോന്നൽ ഉണ്ടാകുന്നത്.
രുദ്രനും ഒത്ത് ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ച് പരാജയപ്പെട്ടത് ആണല്ലോ? അതുകൊണ്ട് രുദ്രനെ ഓർത്ത് അവൾക്ക് നഷ്ടബോധം ഒന്നും തോന്നാറില്ല. പക്ഷേ അപ്പു മോളെ ഓർക്കുമ്പോൾ കാവ്യയുടെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാവാറുണ്ട്. സത്യത്തിൽ അപ്പു മോളെ സ്നേഹിച്ചു തുടങ്ങിയത് സ്മിതയുടെ അരികിൽ എത്തിപ്പെട്ടതിനു ശേഷം ആണ്.
പ്രതാപന്റെ കുഞ്ഞ്, വയറിനുള്ളിൽ വളർച്ചയുടെ ഓരോ ഘട്ടങ്ങൾ പിന്നിടുമ്പോഴും ഓർത്തിട്ടുള്ളത് ഒക്കെ അപ്പുവിനെ കുറിച്ചായിരുന്നു. അപ്പു ഇതു പോലെ തന്റെ വയറ്റിനുള്ളിൽ ഉണ്ടായിരുന്നപ്പോൾ ഒരിക്കലും താനവളെ സ്നേഹിച്ചിട്ടില്ലല്ലോ എന്നോർത്തായിരുന്നു അന്ന് വേദനിച്ചത് അധികവും....
എന്നാൽ ഇപ്പോൾ.... അധികവും ഓർക്കുന്നത് അപ്പുവിനെ കുറിച്ച് അല്ല. ആ കുഞ്ഞിനെ കുറിച്ചാണ്.... അപ്പുവിന് രുദ്രൻ ഉണ്ട്. അവൻ അവളെ പൊന്നുപോലെ നോക്കിക്കോളും. അക്കാര്യത്തിൽ കാവ്യയ്ക്ക് സംശയമൊന്നുമില്ല. പക്ഷേ.... ആ കുഞ്ഞ്.... അതിനെ ഓർത്ത് വേദനിക്കാൻ പോലും തനിക്ക് അർഹത ഉണ്ടോ എന്ന് ഓർക്കും കാവ്യ. സ്വയ രക്ഷയ്ക്ക് വേണ്ടി നൊന്ത് പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു പോന്നവളല്ലേ താൻ? അങ്ങനെ നോക്കുമ്പോൾ ആ കുഞ്ഞിനെ ഓർത്ത് വേദനിക്കാൻ പോലും തനിക്ക് അവകാശമില്ല...
എങ്കിലും ആ കുഞ്ഞിനെ കുറിച്ച് ഓർത്ത് വല്ലാതെ ഉള്ള് പിടയും കാവ്യക്ക്.... അന്നേരം, അത് ചതിയനായ പ്രതാപന്റെ കുഞ്ഞല്ലേ? അതിനെ സ്നേഹിക്കേണ്ട കാര്യമില്ല അതിനെ ഓർത്ത് വേദനിക്കേണ്ട കാര്യമില്ല എന്നൊക്കെ ചിന്തിച്ച് സ്വയം ആശ്വസിക്കാൻ ശ്രമിക്കും കാവ്യ.
അപ്പോഴും അവൾക്ക് ആശ്വസിക്കാൻ കഴിയാറില്ല... പ്രതാപൻ എങ്ങനെ ചതിയൻ ആകും? ശരിക്കും താനല്ലേ പ്രതാപനെ ചതിച്ചത്? ഗർഭിണിയായി അവനെ കുരുക്കിയത്? അപ്പോഴും എല്ലാം അവസാനിപ്പിക്കാം എന്ന് തന്നെയല്ലേ പ്രതാപൻ പറഞ്ഞത്? അതുകൊണ്ട് ഇന്ന് താൻ എങ്ങനെയായിരിക്കുന്നോ അതിന് കാരണക്കാരി താൻ മാത്രമാണ് എന്ന് അവളുടെ മനസ്സ് തന്നെ അവളെ കുറ്റപ്പെടുത്തും.... അന്നേരം കാവ്യ പൂർണ്ണമായും തളർന്നു പോകും.
എങ്കിലും ആരുടെ മുന്നിലും തോറ്റു കൊടുക്കാൻ കാവ്യ ഒരുക്കം ആയിരുന്നില്ല... എങ്ങനെയും എവിടെയും പിടിച്ചുനിൽക്കാൻ.... ജീവിക്കാൻ തന്നെയായിരുന്നു അവളുടെ തീരുമാനം.
അങ്ങനെയിരിക്കയാണ് ഒരു ദിവസം കാവ്യ ജോലി ചെയ്യുന്ന ക്ലിനിക്കിൽ ഒരു പുതിയ സ്റ്റാഫ് നേഴ്സ് വന്നത്.
ശ്രീദേവി....
കാവ്യയുടെ നാട്ടുകാരിയാണ്. കല്യാണം കഴിഞ്ഞ് ഇങ്ങോട്ടേക്ക് വന്നതാണ്. കാവിയെ കണ്ടപ്പോഴേ ശ്രീദേവിക്ക് ആളെ പിടികിട്ടി.
കാവ്യയുടെ പാസ്റ്റ് ഒന്നും അവിടെ ആർക്കും അറിയില്ല എന്ന് കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ശ്രീദേവിക്ക് മനസ്സിലായി. എങ്കിലും ആദ്യത്തെ കുറച്ച് ദിവസങ്ങൾ അവൾ ആരോടും ഒന്നും മിണ്ടിയില്ല.
ഒരു അവസരം ഒത്തു വന്നപ്പോൾ ശ്രീദേവി ക്ലിനിക്കിന്റെ ഉടമയായ ലേഡി ഡോക്ടർനോട് സ്വകാര്യം പറഞ്ഞു....
" ഡോക്ടറേ....... ഈ കാവ്യ ആരാണെന്ന് അറിയാമോ? കുറെ നാൾ മുമ്പ് ഭർത്താവിന്റെ കാശ് ഒക്കെ അടിച്ചു മാറ്റി കൊച്ചിനെയും ഏതോ ഓർഫനേജിൽ കൊണ്ട് കളഞ്ഞിട്ട് കാമുകന്റെ കൂടെ ഓടി പോയതാണ് ഇവർ.... ആ സമയത്തൊക്കെ എഫ് ബി തുറന്നാൽ ഇവരുടെ മുഖമേ കാണാൻ ഉണ്ടായിരുന്നുള്ളൂ.... ഇതൊന്നും അറിയാതെയാണോ ഡോക്ടർ സാർ ഇവർക്ക് ഇവിടെ ജോലി കൊടുത്തത്? മാഡം സൂക്ഷിച്ചോ.... ഇവര് വേണേൽ സാറിനെയും വലയിൽ ആക്കും. ഭാര്യയും രണ്ടു പിള്ളേരും ഉള്ള ഒരുത്തനെയാണ് അന്നിവർ അടിച്ചു കൊണ്ട് പോയത്. അത്രയ്ക്കും വൃത്തികെട്ട സ്ത്രീയാ ഇവര്... "
ശ്രീദേവി പറഞ്ഞതൊക്കെ ഡോക്ടർ വെറുമൊരു ഗോസിപ്പ് മാത്രമായി തള്ളിക്കളഞ്ഞു. പാസ്റ്റ് എങ്ങനെ ആയാൽ എന്താ? ഇപ്പോ അവര് കുഴപ്പക്കാരി ഒന്നും അല്ലല്ലോ...? അങ്ങനെയാണ് അവർ ചിന്തിച്ചത്.
പക്ഷേ അതങ്ങനെ വെറുതെ വിട്ട് കളയാൻ ശ്രീദേവി ഒരുക്കമായിരുന്നില്ല.
ശ്രീദേവിയുടെ ചേച്ചിയുടെ കൂട്ടുകാരെയും സ്വന്തം നാട്ടുകാരിയും അതിലുപരി നല്ല മനസ്സിന് ഉടമ കൂടിയായ ജയയെ വേദനിപ്പിച്ച കാവ്യക്ക് നല്ലൊരു തിരിച്ചടി കൊടുക്കാൻ ശ്രീദേവി തക്കം പാർത്തിരുന്നു. പ്രതാപൻ ഉപേക്ഷിച്ചു പോയ സമയത്ത് ജയ കടന്ന് പോയ വഴികളും അവൾ അനുഭവിച്ച വേദനകളും ശ്രീദേവിക്ക് നല്ലോണം അറിയാമായിരുന്നു.
ഡോക്ടറിനോട് മാത്രം അല്ല ക്ലിനിക്കിലെ മറ്റ് ജീവനക്കാരോടും ശ്രീദേവി കാവ്യയുടെ ഭൂതകാലം വിശദമായി തന്നെ അവതരിപ്പിച്ചു.
പതിയെ പതിയെ ആ പ്രദേശത്ത് ഉള്ളവരൊക്കെയും കാവ്യയെ കുറിച്ച് അറിഞ്ഞു തുടങ്ങി.
ക്ലിനിക്കിൽ എത്തുന്നവരൊക്കെ കാവ്യയെ, പുച്ഛമോ പരിഹാസമോ ദേഷ്യമോ വെറുപ്പോ അങ്ങനെ പല ഭാവത്തിൽ നോക്കാനും അവളെ നോക്കി മുറുമുറുക്കാനും ഒക്കെ തുടങ്ങി.
ചില വേന്ദ്രന്മാരാകട്ടെ അവളോട് ഒന്ന് മുട്ടി നോക്കാൻ തന്നെ ശ്രമിച്ചു. എങ്ങാനും വീണാലോ എന്നൊരു ചിന്ത ആയിരുന്നു അതിൽ പലർക്കും.
ചുരുക്കി പറഞ്ഞാൽ ഡോക്ടറിന് കാവ്യ ഒരു ശല്യമായി തന്നെ മാറി.
അതോടെ കാവ്യയെ അവിടെ നിന്നും പിരിച്ചു വിടാൻ തന്നെ ഡോക്ടർ തീരുമാനിച്ചു. എന്നാൽ അത് കൊണ്ടും കാവ്യയുടെ പ്രശ്നങ്ങൾ തീർന്നില്ല.
നാണക്കേട് കാരണം പുറത്ത് ഇറങ്ങി തല ഉയർത്തി നടക്കാൻ പറ്റാത്ത അവസ്ഥ ആയി കാവ്യക്ക്. അതിനൊപ്പം രാത്രി ആയാൽ ഗേറ്റിന് അരികിൽ നിന്നുള്ള ചൂളം വിളിയും, ദ്വായാർത്ഥ പ്രയോഗങ്ങളും ഗേറ്റിലെ തട്ടലും മുട്ടലും ഒക്കെ ആയപ്പോ കാവ്യ ആകെ ചുറ്റിപ്പോയി. വത്സലയും മടുത്ത് തുടങ്ങി.
" അതേ ആന്റി... ആന്റി ഇപ്പോ വീട്ടിൽ മറ്റേ പരിപാടിയും തുടങ്ങിയോ? പുതിയ ഇറക്ക് മതി കൊള്ളാം കേട്ടോ....നല്ല സുന്ദരിയാ. എങ്ങനെയാ സെറ്റപ്പ് ഒക്കെ...? ഞങ്ങൾക്ക് ഒക്കെ താല്പര്യം ഉണ്ടേ.... അറിഞ്ഞാൽ കൊള്ളാം. "
ഒരു ദിവസം വീടിന് പുറത്തേക്ക് ഇറങ്ങിയ വത്സലക്ക് ഇരുപത് തികയാത്ത ഒരുവന്റെ നാവിൽ നിന്നും കേൾക്കേണ്ടി വന്നതാണ്. വത്സല അത് കേട്ട് നിന്ന് വിറച്ചു.
മറുപടിയായി കൈ നിവർത്തി അവന്റെ കവിളത്തു തന്നെ ഒന്ന് കൊടുത്തു വത്സല.
" നിങ്ങൾ എന്നെ തല്ലി അല്ലെ തള്ളേ? " എന്ന് അവരുടെ മുഖത്ത് നോക്കി ചീറിയവനോട് " നിന്റെ അമ്മേ ഞാൻ ഒന്ന് കാണട്ടെ. അവരോടും നീ ഇങ്ങനെ തന്നെയാണോ പറയുന്നത് എന്നറിയണമല്ലോ? "എന്ന് മറുപടി കൊടുത്ത് തിരികെ വീട്ടിലേക്ക് തന്നെ കയറിപ്പോയി വത്സല.
" അമ്മാമി.... ഞാൻ.... ഞാൻ ഏതെങ്കിലും അഗതി മന്ദിരത്തിരത്തിലേക്ക് മാറിക്കോളാം. വീട്ടിലേക്ക് പോയേനെ ഞാൻ. പക്ഷെ നവ്യടെ കല്യാണം ഉറപ്പിച്ചേക്കുവല്ലേ? ഇപ്പോ ഞാൻ അങ്ങോട്ട് പോയാൽ അത് വീണ്ടും മുടങ്ങിപ്പോവും. ഞാൻ കാരണം ഇനി ഒരിക്കൽക്കൂടി അവൾക്ക്... അത് വേണ്ട. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല ഞാൻ. "
ആ ചെക്കന്റെ വർത്തമാനവും വത്സല കൊടുത്ത അടിയുമൊക്കെ മുറ്റത്ത് നിന്ന് കാവ്യയും കണ്ടിരുന്നു.
നവ്യക്ക് മറ്റൊരു വിവാഹലോചന വന്നിട്ടുണ്ട്. കാവ്യയുടെ കാര്യങ്ങളൊക്കെയും അറിഞ്ഞുകൊണ്ട് തന്നെ വന്നതാണ്. പയ്യന് സർക്കാർ ജോലിയുണ്ട്. നവ്യയും സർക്കാർ ജോലിക്കാരി ആണല്ലോ. അതു കൊണ്ടാവണം സ്ത്രീധനം ഒന്നും തന്നെ അവർ ചോദിച്ചില്ല.
കാവ്യയെ നവ്യയുടെ വിവാഹത്തിനോ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കോ ഒന്നും തന്നെ പങ്കെടുപ്പിക്കാൻ പാടില്ല എന്നൊരു ഡിമാൻഡ് മാത്രമേ പയ്യന്റെ വീട്ടുകാർക്ക് ഉണ്ടായിരുന്നുള്ളൂ. ശ്രീധരൻ അത് കണ്ണും പൂട്ടി സമ്മതിച്ചു കൊടുത്തു. ഇക്കാര്യം ശ്രീധരൻ തന്നെ വത്സലയോട് പറയുന്നത് കാവ്യയും കേട്ടതാണ്.
കാവ്യ പറഞ്ഞത് കേട്ട് വത്സല അവളെ രൂക്ഷമായി നോക്കി.
" എവിടെയെങ്കിലും പോയി ഒറ്റയ്ക്ക് താമസിച്ചേനെ ഞാൻ.... പക്ഷേ അതിനുള്ള ധൈര്യം ഒന്നും ഇപ്പോ എനിക്കില്ല. ഒന്നും മിണ്ടിയില്ലെങ്കിലും പറഞ്ഞില്ലെങ്കിലും അമ്മാമി കൂടെയുണ്ടെന്നുള്ള ധൈര്യത്തിലാ ഞാൻ ഇവിടെ...
ഞാൻ കാരണം അമ്മാമിക്ക് ഇപ്പോ നാണക്കേടായില്ലേ? പുറത്തിറങ്ങി നടക്കാൻ വയ്യാതായില്ലേ?
പോയേക്കാം ഞാൻ....
ഒരിക്കൽ ഞാൻ എന്റെ കൊച്ചിനെ കൊണ്ടു വിടാൻ നോക്കിയില്ലേ അനാഥ
മന്ദിരം.... അവിടേക്ക് തന്നെ പോയേക്കാം. "
വത്സലയുടെ ദേഷ്യത്തിലുള്ള നോട്ടം അറിഞ്ഞിട്ടും തല ഉയർത്തി നോക്കാതെയാണ് കവി ഇത്രയും പറഞ്ഞു തീർത്തത്.
🌜 🌜 🌜 🌜 🌜
കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ