❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
659 views
36അയലത്തെ അമ്പിളി 🌜 സ്റ്റേഷന് ഉള്ളിലേക്ക് കയറി എസ് ഐ യുടെ ചെയറിലേക്ക് ചാഞ്ഞിരുന്നു ജയിംസ്. " എടോ ശങ്കറെ..... " ജയിംസ് വിളിച്ചപ്പോൾ ഒരു പോലീസുകാരൻ ഓടി വന്ന് അയാളുടെ മുന്നിൽ സല്യൂട്ട് ചെയ്തു നിന്നു. " കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിൽ തെളിയാതെ കിടക്കുന്ന കേസുകളുടെ മുഴുവൻ ഡീറ്റൈൽസും എനിക്ക് വേണം.... With in one hour... " " Sir....! " അയാൾ പിന്നെയും സല്യൂട്ട് ചെയ്തു തിരികെ തന്റെ സീറ്റിലേക്ക് തന്നെ മടങ്ങി വേഗത്തിൽ പറഞ്ഞ പണി തുടങ്ങി. " സാറേ... അവന് ബോധം വന്നു. " മറ്റൊരു പോലീകാരൻ വന്ന് പറഞ്ഞതും ജയിംസ് ഒന്ന് മൂളിക്കൊണ്ട് സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു. 🌜 സോഫിയക്ക് പ്രതാപനോടുള്ള പ്രണയം വീട്ടിൽ ആർക്കും അറിയുമായിരുന്നില്ല. പ്രതാപൻ ഹിന്ദു ആയതിനാൽ അപ്പനും അമ്മയും അതിനെ എതിർക്കും എന്നറിയുന്നത് കൊണ്ട് അവളത് അവരോട് പറയാൻ മടിച്ചിരുന്നു. ഏട്ടനായ തോമസിനോട് ഒക്കെയും തുറന്ന് പറയാൻ ധൈര്യം സംഭാരിച്ചിരിക്കുമ്പോഴാണ് പ്രതാപൻ എല്ലാം അവസാനിപ്പിച്ചു നാട്ടിലേക്ക് പോയത്. അതോടെ സോഫിയ ആകെ തകർന്നു പോയി. സോഫിയയുടെ പ്രണയം അറിയാതെ സോഫിയക്കായി വീട്ടുകാർ കണ്ടെത്തിയതായിരുന്നു ജയിംസിനെ. ജയിംസിന്റെ കാര്യം സോഫിയയോട് പറയാനിരുന്നപ്പോഴാണ് അവൾ ജോലി ഉപേക്ഷിച്ചു തിരികെ വരുന്നത്. തിരികെ വന്ന സോഫിയ തികച്ചും മൂകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം അവൾ വീടിന്റെ മുകൾ നിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മരിച്ചില്ല .... ഏറെ നാളുകൾക്ക് ശേഷം ആരോഗ്യവും വീണ്ടു കിട്ടി. പക്ഷെ... അവളുടെ ഓർമ്മകൾ മാത്രം നഷ്ടപ്പെട്ടു പോയി. പിന്നെയും മാസങ്ങളെടുത്തു നഷ്ടമായ ഓർമ്മകൾ തിരികെ വരാൻ. അപ്പോഴേക്കും അവൾ വല്ലാത്തൊരു ട്രോമയിൽ അകപ്പെട്ടു പോയിരുന്നു. അതിനാൽത്തന്നെ തോമസിന് അവളോട് നേരിട്ട് വിവരങ്ങൾ ചോദിച്ചറിയാനുമായില്ല. സോഫിയയുടെ ആത്മഹത്യ ശ്രമത്തിന്റെ കാരണം തോമസ് പലവഴിക്കും അന്വേഷിച്ചു എങ്കിലും, അവരുടെ ബന്ധം ജോലി സ്ഥലത്ത് പോലും ഇരുവരും രഹസ്യമായി സൂക്ഷിച്ചിരുന്നതിനാൽ അയാൾക്കത് കണ്ടെത്താനായില്ല. രണ്ട് വർഷത്തോളം എടുത്തു സോഫിയ്ക്ക് ഒരു പ്രണയനഷ്ടം ഉണ്ടാക്കിയ മെന്റൽ ട്രോമയിൽ നിന്നും പുറത്ത് വരാൻ ... അപ്പോഴും അവളൊരു വിവാഹത്തിന് തയാറായില്ല. എന്നോ മനസ്സിൽ കയറിക്കൂടിയവളെ മറക്കാൻ ജയിംസിനും കഴിഞ്ഞില്ല. അയാൾ കാത്തിരുന്നു ..... സോഫിയ തന്നെ അംഗീകരിക്കുന്ന ദിനത്തിനായി .... കുറച്ചു മാസങ്ങൾക്കു മുൻപ് മാത്രമാണ് സോഫിയക്ക് സംഭവിച്ച അത്യാഹിതത്തിന് പിന്നിൽ പ്രതാപനാണെന്ന സത്യം തോമസ് തിരിച്ചറിഞ്ഞത്. ആ കഥ അയാൾക്ക് പറഞ്ഞു കൊടുത്തതാകട്ടെ സോഫിയ അത് വരെ വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന അവളുടെ ഡയറിയും .... അപ്പോഴേക്കും സോഫിയയുടെ മനസ്സിൽ ജയിംസ് ഇടം പിടിച്ചു തുടങ്ങിയിരുന്നു. സോഫിയക്ക് സംഭവിച്ചത് ഒക്കെയും ജയിംസിനോട് തുറന്ന് പറയാൻ തന്നെ തോമസ് തീരുമാനിച്ചു. വിവാഹ ശേഷം അവൻ ഇതൊക്കെ അറിഞ്ഞാൽ ... അതവരുടെ ബന്ധത്തെ ബാധിച്ചാൽ ... സോഫിയ വീണ്ടും പഴയ അവസ്ഥയിലേക്ക് പോയാലോ എന്നയാൾ ഭയന്നു. അത് കൊണ്ട് വിവാഹത്തിന് മുൻപ് തന്നെ ജയിംസ് എല്ലാം അറിയേണ്ടതുണ്ട് എന്നയാൾ കരുതി. ഒക്കെ അറിഞ്ഞു കഴിയുമ്പോൾ ജയിംസ് വിവാഹത്തിൽ നിന്നും പിന്മാറും എന്ന് തന്നെ അയാൾ കരുതി. പക്ഷെ ജയിംസ് അയാളെ അത്ഭുതപ്പെടുത്തി കളഞ്ഞു. " സ്നേഹിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയില്ല തോമാച്ചായാ.... അവൾ അയാളെ അത്രയും ആത്മാർത്ഥമായി സ്നേഹിച്ചിരുന്നത് കൊണ്ടല്ലേ ജീവൻ കളയാൻ പോലും തയാറായത്? പിന്നെ അവളുടെ ശരീരത്തിനേറ്റ കളങ്കം.... ഞാൻ സ്നേഹിച്ചത് അവളെയാണ് അച്ചായാ... അതിൽ അവളുടെ മനസ്സും ഉണ്ട്. അവിടെ ഇപ്പൊ ഞാൻ മാത്രമേ ഉള്ളൂ എന്നെനിക്ക് അറിയാം. പിന്നെ ഞാൻ എന്തിന് അവളുടെ ഭൂതകാലം ചികയണം...? " തോമസ് അന്ന് ജയിംസിനെ നിറഞ്ഞ മനസ്സോടെ ചേർത്ത് പിടിച്ചു. പിന്നീട് തോമസും ജയിംസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതാപനെക്കുറിച്ചുള്ള വിവരങ്ങൾ അവർക്ക് അറിയാൻ കഴിഞ്ഞു എങ്കിലും അപ്പോഴേക്കും പ്രതാപൻ കാവ്യയുമായി സ്ഥലം വിട്ട് കഴിഞ്ഞിരുന്നു. ..... 🌜 ദിനങ്ങൾ കൊഴിഞ്ഞു വീണു ... പ്രതാപൻ ജയിലിൽ ആയി ... അന്വേഷിച്ചുകൊണ്ടിരുന്ന ഒരു കൊലപാതക കേസിലെ യദാർത്ഥ പ്രതി മരണപ്പെട്ടു എന്നറിഞ്ഞ ജയിംസ് അത് പ്രതാപന്റെ തലയിലേക്ക് ഇട്ട് കൊടുത്തു. കോടതി പ്രതാപനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബാക്കി വഴിയേ എന്ന് ജയിംസ് മനസ്സിൽ ഉറപ്പിച്ചു. ജയയുടെ സർജറി കഴിഞ്ഞു ... സർജറിക്ക് വേണ്ടുന്ന കാശ് ലതയും രുദ്രനും ചേർന്നാണ് കൊടുത്തത്. ഹോസ്പിറ്റലിലെ ആവശ്യങ്ങൾക്ക് എല്ലാം പപ്പുവേട്ടനും ലതയ്ക്കും കൂട്ടായി രുദ്രനും ഉണ്ടായിരുന്നു. അത് അവർക്ക് ഇരുവർക്കും വലിയ ആശ്വാസം തന്നെ ആയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞു ഡോക്ടർ തിയേറ്റ റിന് പുറത്ത് വന്ന് കുഴപ്പമൊന്നുമില്ല എന്ന് പറയും വരേയ്ക്കും പപ്പുവേട്ടൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു. ഡോക്ടർ സംസാരിച്ചു മടങ്ങിയതും അയാൾ അരികിൽ ഉണ്ടായിരുന്ന രുദ്രനെ രണ്ട് കൈ കൊണ്ടും വരിഞ്ഞു മുറിക്കും പോലെ ചുറ്റി പിടിച്ചു. ശ്വാസം കഴിക്കാൻ പോലും കഴിയാത്ത വിധം ഏങ്ങലോടെ അവന്റെ തോളിലേക്ക് തല ചായ്ച്ചു പൊട്ടികരഞ്ഞു. " ദൈവം എനിക്ക് തന്ന മകനാടാ നീ " എന്നയാൾ അന്നേരം പിറുപിറുക്കുന്നുണ്ടായിരുന്നു. ജയയുടെ സർജറി വിജയകരമായിരുന്നു എന്ന വാർത്ത രുദ്രനും വല്ലാത്ത ആശ്വാസം തന്നെ ആയിരുന്നു. രുദ്രനും കഴിഞ്ഞു പോയ ദിനങ്ങൾക്കുള്ളിൽ അപ്പുമോള് മാത്രമുള്ള ഒരു ജീവിതവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നുണ്ടായിയുന്നു .... കാവ്യയുടെ അഭാവം അപ്പുവിനെ ബാധിച്ചതേ ഇല്ല .... അല്ലെങ്കിൽ അവളെ വിഷമതകൾ ഒന്നും അറിയിക്കാതിരിക്കാൻ സരസ്വതി അമ്മയും രുദ്രനും അത്രകണ്ട് ശ്രദ്ധിച്ചിരുന്നു. 🌜 രുദ്രൻ അമ്പിളിയോട് കിഷോറിനെയും കൂട്ടി നാട്ടിലേക്ക് വരാൻ ഇതിനോടകം പലവട്ടം പറഞ്ഞു കഴിഞ്ഞു. പക്ഷേ അമ്പിളിയതിന് തയ്യാറായിരുന്നില്ല. നാട്ടിലേക്ക് വന്നാൽ കിഷോറിന്റെ ചികിത്സയ്ക്ക് വേണ്ടുന്ന എല്ലാം ഒരുക്കി തരാം എന്ന് രുദ്രൻ പറഞ്ഞിട്ടും അമ്പിളി ഓരോ ഒഴിവു കഴിവ് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. അമ്പിളി നാട്ടിലേക്ക് വരാതിരിക്കാൻ മറ്റെന്തോ കാരണമുണ്ട് എന്ന് രുദ്രന് ഇതിനോടകം മനസ്സിലായിരുന്നു. അതൊരിക്കലും കിഷോറിന്റെ ചികിത്സയെ സംബന്ധിക്കുന്നത് അല്ല എന്നും അവന് ഉറപ്പായിരുന്നു. അമ്പിളി പറഞ്ഞത് പ്രകാരം അവളുടെ വീടും പരിസരവും ഒക്കെ പണിക്കാരെ നിർത്തി രുദ്രൻ വൃത്തിയാക്കിയിട്ടു. അതിന്റെ പിറ്റേന്ന് തന്നെ അമ്പിളിയുടെ അമ്മായിയുടെ മകൻ വിഷ്ണു അമ്പിളിയുടെ അച്ഛൻ കുമാരനെ വീട്ടിലേക്ക് കൊണ്ടുവന്നു. പണിക്കാർക്ക് രുദ്രൻ കൊടുത്ത പൈസ അമ്പിളി വിഷ്ണുവിന്റെ പക്കൽ കൊടുത്തു വിട്ടിരുന്നു. രുദ്രന് അത് വിഷമം ഉണ്ടാക്കി എങ്കിലും അവനത് പുറമെ കാണിച്ചില്ല. രുദ്രനും വിഷ്ണുവും ചേർന്നാണ് അമ്പിളിയുടെ അച്ഛനെ താങ്ങിപ്പിടിച്ച് അകത്തെ മുറിയിലേക്ക് കൊണ്ട് കിടത്തിയത്. അയാൾ ആകെ മെലിഞ്ഞുണങ്ങി വല്ലാത്തൊരു കോലത്തിൽ ആയിരുന്നു. " രുദ്രേട്ടാ.... മറ്റേ ആള് വരില്ലേ? ആ ഹോം നഴ്സ്? എന്താ അയാളുടെ പേര്? " മുറിയ്ക്ക് പുറത്തേക്കിറങ്ങി കൊണ്ട് വിഷ്ണു ചോദിച്ചു. " രാജേഷ്... അവൻ വരും. കുറച്ചു മുന്നേ എന്നെ വിളിച്ചിരുന്നു. ഒരു അരമണിക്കൂറിനകത്ത് എത്തും എന്നാ പറഞ്ഞത്. " " ഹ്മ്... അയാള് രാത്രിയിൽ കൂടി നിൽക്കുമല്ലോ അല്ലേ? " " അതൊക്കെ അവൻ നിൽക്കും. അമ്പിളി അക്കാര്യം ഒക്കെ അവനോട് നേരിട്ട് സംസാരിച്ചിട്ടുണ്ടല്ലോ..എന്നാലും മാസത്തിൽ ഒരു ദിവസം വീട്ടിൽ പോണമെന്ന് അവൻ പറഞ്ഞിട്ടുണ്ട്. ഒരു ദിവസത്തെ കാര്യം അല്ലെ? നമുക്ക് എന്തെങ്കിലും ചെയ്യാം. " രുദ്രന് അത് അത്ര പ്രശ്നമായി തോന്നിയില്ല. " അല്ല വിഷ്ണു... മാമനെ ഇങ്ങോട്ട് കൊണ്ടുവരുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി അമ്പിളി കൂടി കിഷോറിനെയും കൊണ്ട് ഇങ്ങോട്ട് വരുമായിരിക്കും എന്ന്... ഇതിപ്പോ വയ്യാത്ത മാമൻ ഇവിടെ ഒറ്റയ്ക്ക്....? രാജേഷിനെ എനിക്കറിയാം. ആള് നല്ലവനാ. പ്രശ്നക്കാരൻ ഒന്നുമല്ല. എന്നാലും... എത്ര അറിയാമെന്ന് പറഞ്ഞാലും ഒരു ഹോംനേഴ്സ് ഒക്കെ നമ്മൾ നോക്കുന്നത് പോലെ നോക്കുമോ? " അമ്പിളിയോട് ചോദിച്ചിട്ട് വ്യക്തമായി മറുപടി കിട്ടാത്ത ഒരു ചോദ്യം രുദ്രൻ വിഷ്ണുവിനോട് തന്നെ ചോദിച്ചു. " ഇവിടെ മാമൻ ഒറ്റയ്ക്ക് അല്ലെ ഇന്ന് ഞാനും അവളോട് ചോദിച്ചതാ.... അപ്പൊ അവൾ പറയാ രുദ്രേട്ടൻ അടുത്ത് ഉണ്ടല്ലലോ എന്ന്... " രുദ്രൻ അത് കേട്ട് ഒന്ന് ചിരിച്ചു. " സത്യത്തിൽ മാമനെ ഇപ്പൊ ഇങ്ങോട്ട് മാറ്റാൻ കാരണം എന്റെ അമ്മയാ... ഇല്ലെങ്കിൽ മാമൻ ഇവിടെ വന്ന് ഇങ്ങനെ ഒറ്റയ്ക്ക് കിടക്കേണ്ടി വരില്ലായിരുന്നു. " വിഷ്ണുവിന്റെ സ്വരത്തിൽ എവിടെയൊക്കെയോ അമ്മയോടുള്ള നീരസം നിറഞ്ഞു നിന്നു. " ഇവിടത്തെ ഈ നാലു സെന്ററും വീടും മാമൻ അമ്മയ്ക്ക് എഴുതി കൊടുക്കുമെന്ന് വിചാരിച്ചിട്ടാണ് അന്നമ്മ മാമനെ ഞങ്ങടെ വീട്ടിലോട്ട് കൊണ്ട് പോയത്. മാമനെ നോക്കണതിന്റെ കൂലി... അത് അമ്പിളിക്കേ കൊടുക്കുള്ളൂ എന്ന് മാമൻ തറപ്പിച്ചു പറഞ്ഞതോടെ അമ്മയ്ക്ക് മാമനോടുള്ള സ്നേഹം ഒക്കെ തീർന്നു. പിന്നീട് എപ്പഴും ഓരോ കുത്തുവാക്കും കുറ്റപ്പെടുത്തലും.... എത്രയെന്ന് പറഞ്ഞാ ഈ പേരും പറഞ്ഞു അമ്മേടെ കൂടെ വഴക്ക് കൂടുന്നത്? ഞാൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ അമ്മ മാമനെ തിരിഞ്ഞു നോക്കുമോ എന്നു പോലും സംശയമാണ്. തിന്നാനും കുടിക്കാനും ഒക്കെ വല്ലതും കൊടുക്കുമോ എന്ന് തന്നെ അറിയില്ല. ഞാൻ ഉള്ളപ്പോ കുഴപ്പമില്ല. എന്റെ വഴക്ക് പേടിച്ച് ആവും.... " പണത്തിന്റെ അളവ് കൊല് കൊണ്ട് ബന്ധുത്വം പോലും അളക്കുന്ന മനുഷ്യർ! രുദ്രന് ചിരി വന്നു. " ഞാൻ എന്നും ജോലി കഴിഞ്ഞ് വന്നിട്ട് മാമനെ മുറിയിൽ ചെന്ന് കാണും. ഇന്നാൾ ഒരു ദിവസം ഞാൻ മുറിയിലേക്ക് ചെന്നപ്പോ മാമൻ പറഞ്ഞത് എന്താന്നോ? ' നാളെ വരുമ്പോൾ എനിക്ക് കുറച്ച് വിഷം വാങ്ങി കൊണ്ട് താടാ. സ്വന്തം കൂടെപ്പിറപ്പിന്റെ ചീത്തയും പ്രാക്കും കേട്ട് പിന്നെയും അവളെത്തന്നെ ആശ്രയിച്ച് ഇങ്ങനെ ജീവിക്കുന്നതിലും ഭേദം ചത്തു പോകുന്നതാണെന്ന്.... ' ഞാനാണെങ്കിൽ അമ്പിളിയോട് സംസാരിച്ചു കൊണ്ട് നിൽക്കായിരുന്നെ.... മാമനോട് അവൾക്ക് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് ഫോണും കൊണ്ട് മാമന്റെ അടുത്തേക്ക് ചെന്നതാ ഞാൻ. മാമനത് അറിഞ്ഞില്ല.... മാമൻ അങ്ങനെയൊക്കെ പറയും എന്ന് ഞാനും കരുതിയില്ല.... മാമൻ പറഞ്ഞതൊക്കെ അവളന്ന് കൃത്യമായിട്ട് കേട്ടു. അന്ന് തന്നെ അവൾ എന്നോട് പറഞ്ഞു, ഇവിടത്തെ വീട് വൃത്തിയാക്കിയിട്ട് മാമനെ ഇങ്ങോട്ട് മാറ്റാൻ പോവുകയാണെന്ന്. അമ്മയുടെ സ്വഭാവമൊക്കെ അവൾക്ക് കുറെയൊക്കെ അറിയാം. എന്നാലും കാര്യങ്ങൾ ഇത്രയും ഭീകരമാണെന്ന് അവൾ അന്നാണ് ശരിക്കും മനസ്സിലാക്കിയത്. അവൾ അല്ലെങ്കിൽ തന്നെ നല്ല വിഷമത്തിലാണ്. ഇവിടുത്തെ കാര്യങ്ങൾ കൂടി പറഞ്ഞ് സങ്കടപ്പെടുത്തണ്ട എന്ന് കരുതി ഞാൻ അങ്ങനെയൊന്നും അവളോട് പറഞ്ഞിരുന്നില്ല. എന്തായാലും അന്നത്തോടെ അവൾക്ക് കാര്യങ്ങളൊക്കെ കൃത്യമായിട്ട് മനസ്സിലായി. ഞാൻ പറഞ്ഞതാ അതൊന്നും വേണ്ട ഞാൻ ഇനി ശ്രദ്ധിച്ചോളാം എന്നൊക്കെ.... പക്ഷേ അവൾ നിർബന്ധം പിടിച്ചു. പിന്നെ ഞാനും കൂടുതലൊന്നും പറയാൻ പോയില്ല. അമ്മയ്ക്ക് ആർത്തി മൂത്ത് ഭ്രാന്തായതാ. എത്ര പറഞ്ഞാലും അവരുടെ തലയിലോട്ട് കയറില്ല. പോത്തിനോട് വേദം ഓതിയിട്ട് എന്ത് കാര്യം? ഒന്നാമത് സുഖമില്ലാത്ത മനുഷ്യനാ. അതിന്റെ കൂടെ അമ്മ ഇങ്ങനെ ഓരോന്നൊക്കെ പറയുന്നത് കേട്ട് അവിടെ കിടന്ന് മനസ്സ് വിഷമിപ്പിക്കുന്നതിനെക്കാളും ഇവിടെ വന്ന് താമസിക്കുന്നതാ നല്ലതെന്ന് എനിക്കും തോന്നി. മനസമാധാനം എങ്കിലും കൂട്ടുവല്ലോ? " അയാൾ ഒന്ന് നെടുവീർപ്പിട്ടു. " ഇവിടുത്തെ വീട് വൃത്തിയാക്കി ഇടുന്ന കാര്യം ഒക്കെ അവൾ തന്നെ രുദ്രേട്ടനെ വിളിച്ച് സംസാരിച്ചോളാം എന്ന് പറഞ്ഞു. മുൻപ് എപ്പോഴോ ചേട്ടൻ എനിക്ക് നമ്പർ തന്നിരുന്നില്ല? അതെന്റെ ഫോണിൽ കിടപ്പുണ്ടായിരുന്നു... ഞാനാ ചേട്ടന്റെ നമ്പർ അവൾക്ക് കൊടുത്തത്. " " ഹ്മ്... അവൾ എന്നോട് പറഞ്ഞത് മാമൻ തന്നെന്നാ... അല്ല വിഷ്ണു. അമ്പിളിക്ക് മാമനോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ? " " എനിക്കറിഞ്ഞൂടാ രുദ്രേട്ടാ... ചില നേരത്തെ അവളുടെ സംസാരം കേട്ടാൽ അങ്ങനെ തന്നെയാ തോന്നാറ്. എന്താ കാര്യം എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ... എന്തോ ഉണ്ട്. എന്തെങ്കിലും ചോദിച്ചാൽ അവള് പറയോ? അതും ഇല്ല.... പഠിച്ചോണ്ടിരുന്നപ്പോ പിടിച്ചു കെട്ടിച്ചതല്ലേ? നല്ലോണം പഠിച്ചിരുന്ന കൊച്ചിനെ... അതും ആ ക്ളീറ്റസിനെ പേടിച്ച് ... അതിന്റെ ഒക്കെ ദേഷ്യം കാണും. " " വിഷ്ണു നീ ഇടയ്ക്ക് അങ്ങോട്ട് പോയൊന്നു തിരക്കണേ ടാ... ഞാൻ അന്ന് അവളെ കണ്ടപ്പോ സത്യം പറഞ്ഞാൽ എനിക്ക് മനസ്സിലായത് കൂടിയില്ല. വല്ലാതെ കോലം കേട്ട് പോയി അവള്. എന്റെ കണ്മുന്നിൽ കിടന്ന് വളർന്ന കൊച്ചല്ലേ? ആ കോലത്തിൽ കണ്ടപ്പോ സങ്കടം വന്ന് പോയി. എനിക്ക് അവിടെ പോയി അവളുടെ കാര്യങ്ങൾ തിരക്കുന്നതിന് ഒരു പരിധിയില്ലേ? ഞാൻ അവളുടെ ആരാണെന്ന് ചോദിച്ചാൽ എന്തു പറയും? നിനക്ക് ആകുമ്പോൾ ആ പ്രശ്നമില്ലല്ലോ..... " അന്ന് അമ്പിളിയുടെ വീട്ടിൽ പോയപ്പോൾ കിഷോറിന്റെ അമ്മ പറഞ്ഞതൊക്കെ വീണ്ടും ഓർത്തു പോയി രുദ്രൻ. അമ്പിളിയുടെ അന്നത്തെ രൂപം വീണ്ടും രുദ്രന്റെ കണ്മുന്നിൽ തെളിഞ്ഞു. " ഞാൻ അവളെ വിളിക്കാറുണ്ട് ചേട്ടാ... എപ്പഴും പോയി തിരക്കാൻ പറ്റുന്ന ദൂരത്തൊന്നും അല്ലലോ? എനിക്ക് ആഴ്ചയിൽ ആകെ ഞായറാഴ്ച മാത്രമാണ് അവധി. അന്ന് ഒരു നൂറ് കൂട്ടം പണിയും കാണും. ഇടയ്ക്ക് ഞാൻ പോയിരുന്നു. ആ തള്ള ഉണ്ടല്ലോ? കിഷോറിന്റെ അമ്മ... അവരുടെ നാക്ക് ശെരിയല്ല.. എന്റെ അമ്മേടെ നാക്കിന്റെ പത്തിരട്ടി നീളമാണ് ആ തള്ളേടെ നാക്കിന്. എന്റമ്മോ... അന്ന് അവര് എന്തൊക്കെ ആണെന്ന് അറിയാമോ പച്ചക്ക് വിളിച്ചു പറഞ്ഞത്? ഇനി ഒരിക്കെ കൂടി അവരെ കണ്ടാൽ ആ സാധനത്തിന്റെ തലയിൽ ഞാൻ വല്ലതും എടുത്തു തല്ലി പൊട്ടിക്കും എന്ന് തോന്നിയത് കൊണ്ടാ പിന്നെ പോവാത്തത്. അതാണ്‌ ഞാൻ അവളോട് പറഞ്ഞത് കിഷോറിനേം കൂട്ടി ഇങ്ങ് പോരാൻ. പറഞ്ഞാ കേൾക്കണ്ടേ? " വിഷ്ണു തന്റെ ദേഷ്യം മറച്ചു വച്ചില്ല. അവർ സംസാരിച്ചു നിൽക്കവേ ഹോം നഴ്സ് എത്തി. കുമാരന്റെ അസുഖ വിവരങ്ങളും ആഹാരകാര്യങ്ങളും മറ്റും വിഷ്ണു തന്നെയാണ് അയാളോട് സംസാരിച്ചത്. " അച്ഛാ... ഓടി വായോ..... ഓടി വായോ.... " വിഷ്ണു പോകാനായി ഇറങ്ങുന്നേരമാണ് രുദ്രന്റെ വീട്ടിൽ നിന്നും അപ്പു മോളുടെ ഉറക്കെയുള്ള വിളി കേട്ടത്. " അപ്പു ആണല്ലോ..... " രുദ്രൻ വിളി കേട്ട പാടേ വീട്ടിലേക്ക് ഓടി... പിറകെ വിഷ്ണുവും. 🌜 🌜 🌜 🌜 🌜 ബാക്കി മറ്റന്നാൾ. കഥ ബോർ ആയി തുടങ്ങി എങ്കിൽ പറയണം കേട്ടോ... #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ