ഷാൻ ✍🏻
749 views
3 days ago
" മോളെ..... വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനുള്ള ആള് എത്തിയില്ലേ ഞങ്ങൾ വെയിറ്റ് ചെയ്യണോ " "വേണ്ട ചേട്ടാ.... താങ്ക്സ് അച്ഛനിപ്പോൾ വരും ഞാൻ വിളിച്ചിരുന്നു. ഇങ്ങ് അടുത്ത് എത്തി " സമയം രാത്രി പത്തുമണി കഴിയുമ്പോൾ കോരിച്ചൊരിയുന്ന മഴയത്തു ബസ്റ്റോപ്പിൽ വന്നിറങ്ങവേ ബസ് കണ്ടക്ടറുടെ ചോദ്യത്തിന് പുഞ്ചിരിയോടെ തന്നെ ശിവാനി മറുപടി നൽകി. മഴ നനയാതെ ഓടി വെയിറ്റിങ് ഷെഡിലേക്ക് കയറിയ ശേഷം ബസ്സ്‌ പതിയെ കണ്ണിൽ നിന്നുമകലുന്നത് പുഞ്ചിരിയോടെ തന്നെ അവൾ നോക്കി നിന്നു. നേരം വൈകിയതിനാൽ കവല ശൂന്യമായിരുന്നു ഒപ്പം കോരിച്ചൊരിയുന്ന മഴയും. കനത്ത വിജനതയും മഴയുടെ ഇരമ്പലും കേൾക്കെ ഒരു നിമിഷം മനസ്സിൽ ഒരു നേർത്ത ഭയത്തോടെ അവൾ ചുറ്റും കണ്ണോടിച്ചു നിന്നു. പെട്ടെന്ന് ഫോൺ റിങ് ചെയ്തപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും അച്ഛൻ നന്ദന്റെ നമ്പർ സ്‌ക്രീനിൽ കണ്ടപ്പോൾ ആശ്വാസമായി അവൾക്ക്. " അച്ഛാ ഇതെവിടെയാ എത്താറായോ .... " " മോളെ ഒരു അബദ്ധം പറ്റി.. എന്താന്ന് അറിയില്ല നമ്മുടെ കാർ ബ്രെക്ഡൗൺ ആയി. ഇപ്പോൾ വഴിയിലാ ഞാൻ... പക്ഷേ മോള് പേടിക്കേണ്ട കേട്ടോ അച്ഛനിപ്പോൾ അങ്ങെത്താം ഒരു ഓട്ടോ കിട്ടേണ്ട താമസമേ വേണ്ടുള്ളൂ മാക്സിമം ഒരു പത്തു മിനിറ്റ്.നീ ബസ്സിൽ നിന്നിറങ്ങിയാലും ഒരു അഞ്ചു മിനിറ്റ് അവരോട് ഒന്ന് വെയിറ്റ് ചെയ്യാൻ പറയ് അപ്പോഴേക്കും ഞാൻ അങ്ങ് എത്തും" നന്ദന്റെ വാക്കുകൾ കേൾക്കവേ ശിവാനിയുടെ ഉള്ളിൽ വീണ്ടും ഭയത്തിന്റെ നേർത്ത അലകൾ അടിച്ചു തുടങ്ങിയിരുന്നു. " അച്ഛാ ഞാനിപ്പോൾ വെയിറ്റിങ് ഷെഡിലാ അച്ഛൻ എത്താറായി എന്ന് പറഞ്ഞത് കൊണ്ട് ബസ്സ്‌ ഞാൻ പറഞ്ഞു വിട്ടു " അവളുടെ മറുപടി നന്ദനെയുമൊന്ന് ഞെട്ടിച്ചു. പക്ഷേ സംസാരത്തിൽ ആ ഞെട്ടൽ പ്രതിഫലിക്കാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു " അബദ്ധമായല്ലോ മോളെ..... പക്ഷേ... സാരമില്ല പേടിക്കേണ്ട അച്ഛനിപ്പോൾ അങ്ങെത്തും.അവിടെ ഏതേലും കടയോ മറ്റോ തുറന്നിട്ടുണ്ടോ എന്ന് നോക്ക് എങ്കിൽ മോള് അവിടേക്ക് പോയി നിൽക്ക് വെയിറ്റിങ് ഷെഡിൽ നിൽക്കേണ്ട ഒറ്റയ്ക്ക് അല്ലേ ഉള്ളൂ ചിലപ്പോൾ പേടി തോന്നിയേക്കാം നിനക്ക് " അച്ഛന്റെ നിർദ്ദേശം കേൾക്കെ ശിവാനി ഒരിക്കൽ കൂടി ചുറ്റുമൊന്നു കണ്ണോടിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സമയം വൈകിയതിനാലും കനത്ത മഴയായതിനാലും കച്ചവടക്കാരൊക്കെ നേരത്തെ തന്നെ പോയിരുന്നു. ആ വിജനത പതിയെ പതിയെ അവളുടെയുള്ളിൽ ഭയത്തിന്റെ വിത്തുകൾ പാകി തുടങ്ങിയിരുന്നു. " അച്ഛാ... ഇവിടെങ്ങും കടകളൊന്നും തുറന്നിട്ടില്ല വല്ലാത്തൊരു ഇരുട്ടും... അച്ഛൻ ഒന്ന് വേഗം വരണേ എനിക്കെന്തോ മനസ്സിൽ പേടി തോന്നുന്നു വല്ലാണ്ട് " "പേടിക്കാതെ മോളെ.. അച്ഛൻ ദേ തൊട്ടടുത്ത് തന്നെയുണ്ട് ഇപ്പോൾ അങ്ങ് വന്നേക്കാം ഒരു അഞ്ചു മിനിറ്റ്.ധൈര്യമായിരിക്ക് അച്ഛന്റെ കുട്ടി " കോൾ കട്ടു ചെയ്യുമ്പോൾ നന്ദന്റെ മനസ്സിനെയും ഭയം കീഴടക്കി തുടങ്ങിയിരുന്നു. " ഭഗവാനേ... എന്റെ കുട്ടി " വേവലാതിയോടെ അയാൾ മഴയത്തു റോഡിലേക്കിറങ്ങി ഒരു ഓട്ടോയ്ക്കായി ചുറ്റും പരതി. മഴയുടെ ശക്തിയേറും തോറും ശിവാനിയുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു. അച്ഛന്റെ വരവ് പ്രതീക്ഷിച്ചു റോഡിലേക്ക്a എത്തിയുളിഞ്ഞു നോക്കി നിൽക്കുമ്പോഴാണ് പെട്ടെന്ന് ഒരു ഓട്ടോ വെയിറ്റിങ് ഷെഡിനു മുന്നിലായി വന്നു നിൽക്കുന്നത്. നന്ദൻ ആകുമെന്ന പ്രതീക്ഷയിൽ പതിയെ മുന്നിലേക്ക് ചുവട് വച്ച അവൾ ഒരു നിമിഷം നിരാശയോടെ നിന്നു പോയി. ഒപ്പം തന്നെ അവളുടെ നെഞ്ചിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു വന്നു.കാരണം ആ ഓട്ടോയിൽ നിന്നിറങ്ങിയത് അഞ്ചു ചെറുപ്പക്കാരായിരുന്നു. തന്റെ ഉടലിലേക്ക് ചൂഴ്ന്നിറങ്ങുന്ന അവരുടെ വഷളൻ നോട്ടത്തിൽ നിന്നും തന്നെ ഒറ്റയ്ക്ക് കണ്ടിട്ട് തന്നെയാകണം അവരവിടെ ഇറങ്ങിയത് എന്ന് അവൾ ഉറപ്പിച്ചു. അതോടെ ശിവാനിയുടെ ഉടലാകെ വിറപൂണ്ടു തുടങ്ങിയിരുന്നു. തന്റെ അരികിലായി വന്നു കൂട്ടം കൂടി നിൽക്കുന്ന ചെറുപ്പക്കാരെ ഒന്ന് പാളി നോക്കവേ പെട്ടെന്ന് ഞെട്ടലോടെ അവൾ മുഖം താഴ്ത്തി.രാവിലെ പത്രത്തിൽ കണ്ട അതേ മുഖങ്ങൾ 'യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ അഞ്ചംഗ സംഘത്തിനു വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ ജാമ്യം' അതായിരുന്നു ആ വാർത്ത വാർത്തക്കൊപ്പം കണ്ട ഫോട്ടോയിലെ അതേ അഞ്ചു മുഖങ്ങൾ. ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു പോയി അവൾ. " ആശാനേ പീസ് കൊള്ളാം നല്ല മഴയും തൂക്കി വണ്ടിയിലിടട്ടെ " കൂട്ടത്തിലൊരുവൻ കീഴ്ച്ചുണ്ടു കടിച്ചു കൊണ്ട് മുന്നിലേക്ക് ആയുമ്പോൾ പിന്നിൽ നിന്നും അവനെ മറ്റുള്ളവർ തടുത്തു നിർത്തുന്നുണ്ടായിരുന്നു. അവരുടെ അടക്കി പിടിച്ച സംഭാഷണങ്ങൾ കേട്ട് ഭയന്ന് വിറച്ച ശിവാനി ഒരു നിമിഷം അവിടുന്ന് ഇറങ്ങി ഓടിയാലോ എന്ന് പോലും ചിന്തിച്ചു പോയി പക്ഷേ കൂരിരുട്ടിൽ ഈ മഴയത്തു ശൂന്യമായ വഴിയിൽ തനിക്ക് രക്ഷപ്പെടാനൊരിടം കിട്ടില്ല എന്ന് അവൾക്ക് വ്യക്തമായിരുന്നു. മാത്രമല്ല അച്ഛൻ വരുന്നത് ഇവിടേക്കാണ്‌. ഇറങ്ങിയോടിയാൽ ചിലപ്പോൾ അച്ഛനു തന്നെ കണ്ടെത്തുവാനും ബുദ്ധിമുട്ടായേക്കും. നിമിഷങ്ങൾക്കുള്ളിൽ നിരവധി ചിന്തകൾ അവളുടെ ഉള്ളിലൂടെ മിന്നി മാഞ്ഞു. എന്നാൽ തന്നെ കീഴ്പ്പെടുത്താനുള്ള ഭാവത്തിൽ വന്നു കയറിയവർ നോട്ടം കൊണ്ട് തന്നെ അടിമുടി ഉഴിയുന്നുണ്ടെങ്കിലും തനിക്കെതിരെ ഒരു ആക്രമണത്തിന് മുതിരാത്തത് അവളെ അത്ഭുതപെടുത്തിയിരുന്നു. ' ഇനി മറ്റാർക്കെങ്കിലും വേണ്ടി കാത്തു നിൽക്കുവാണോ' വീണ്ടും കൂടുതൽ ഭീതിയോടെ അവൾ പരുങ്ങി. അപ്പോഴാണ് ഞെട്ടിച്ചു കൊണ്ട് ഫോൺ വീണ്ടും ശബ്ദിച്ചത്. നന്ദന്റെ നമ്പർ കാൺകെ വെപ്രാളത്തോടെ അവൾ കാൾ ബട്ടൻ അമർത്തി ഫോൺ കാതോട് ചേർത്തു. " അച്ഛാ... അച്ഛൻ എവിടെയാ ഒന്ന് വേഗം വരാവോ എനിക്കാകെ പേടിയാകുന്നു ഇവിടെ.... ഇവിടെ നാലഞ്ചു പേർ ഇന്ന് രാവിലെ നമ്മൾ പത്രത്തിൽ വായിച്ച ആ കേസിലെ പ്രതികൾ അവർ തന്നെ.. .... വേഗം വന്നു എന്നെ ഒന്ന് രക്ഷിക്ക് അച്ഛാ. " പതിഞ്ഞ സ്വരത്തിൽ നന്ദനോട് വിവരങ്ങൾ പറയുമ്പോൾ ഫോണിലൂടെ കരയുകയായിരുന്നു അവൾ. ശിവാനി പറഞ്ഞ അഞ്ചുപേർ ആരൊക്കെയാണ് എന്നത് നിമിഷങ്ങൾക്കകം നന്ദൻ തിരിച്ചറിഞ്ഞു.രാവിലെ അവൾക്കൊപ്പമിരുന്നാണ് താൻ ആ വാർത്ത വായിച്ചത്.അതോടെ അയാളുടെ നെഞ്ചിടിപ്പേറി " മോളെ അച്ഛൻ ദേ എത്തി ഒരു ഓട്ടോ കിട്ടി എനിക്ക്.... ഒന്നുമുണ്ടാകില്ല നീ പേടിക്കാതെ ധൈര്യമായി തന്നെ നിൽക്ക് " നന്ദന്റെ ആശ്വാസ വാക്കുകൾക്ക് ശിവാനിയുടെ ഉള്ളിലെ തീ കെടുത്തുവാൻ കഴിയുമായിരുന്നില്ല. എങ്കിലും കണ്ണുനീർ തുടച്ചു കൊണ്ടവൾ അച്ഛന്റെ നിർദ്ദേശപ്രകാരം മനസ്സിനെ ധൈര്യപ്പെടുത്തുവാൻ ശ്രമിച്ചു. അഞ്ചംഗ സംഘം അപ്പോഴും നിശബ്ദരായി അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ആ നോട്ടത്തിനു മുന്നിൽ മുഖം തിരിച്ചു നിൽക്കുമ്പോഴും ഏത് നിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ചു കൊണ്ട് ശിവാനി ജാഗ രൂകയായിരുന്നു. പരസ്പരം എന്തൊക്കെയോ അടക്കം പറയുന്നുണ്ടെങ്കിലും ആ ചെറുപ്പക്കാരുടെ ശാന്തത അവളെ ഏറെ അത്ഭുതപ്പെടുത്തി.ഒപ്പം വൈകാതെ തന്നെ അച്ഛൻ എത്തുമെന്ന പ്രതീക്ഷയും കൂടിയായപ്പോൾ ശിവാനിയുടെ മനസ്സിൽ തെല്ലൊരു ആശ്വാസമായി. നിമിഷങ്ങൾക്കകം മറ്റൊരു ഓട്ടോ പാഞ്ഞു വന്നു ഷെഡിനു മുന്നിലായി നിന്നു. " മോളെ ശിവാ.. വാ.... " വെപ്രാളത്തോടെ ഓടിയിറങ്ങിയ നന്ദനെ കണ്ടപ്പോൾ പെട്ടെന്ന് ജീവൻ തിരികെ കിട്ടിയ പ്രതീതിയായിരുന്നു ശിവാനിക്ക് " അച്ഛാ......... " ഓടി നന്ദനരികിലെത്തി അയാളോട് ചേർന്ന് നിൽക്കുമ്പോൾ വല്ലാത്ത സുരക്ഷിതത്വം അനുഭവപ്പെട്ടു അവൾക്ക് ഒപ്പം മനസ്സിലെ ഭീതിയുമകന്നിരുന്നു. " പേടിക്കേണ്ട... അച്ഛനിങ്ങെത്തിയില്ലേ മോള് വണ്ടിയിലേക്ക് കയറു " ഓട്ടോയ്ക്കരികിലേക്ക് നടക്കുമ്പോൾ ഒപ്പം നിൽക്കുന്നവരെ ഒന്ന് നോക്കുവാൻ നന്ദൻ മറന്നില്ല. നിമിഷങ്ങൾക്കകം രണ്ടാളും ഓട്ടോയിലേക്ക് കയറി.വണ്ടി മുന്നിലേക്ക് നീങ്ങുമ്പോൾ ഒരിക്കൽ കൂടി പിന്നിലേക്ക് ഒന്ന് പാളി നോക്കുവാൻ നന്ദൻ മറന്നില്ല.അയാളുടെ മുഖത്ത് പതിയെ ഒരു പുഞ്ചിരി വിടരുമ്പോഴും ശാന്തരായി തന്നെ നോക്കി നിൽക്കുവായിരുന്നു ആ ചെറുപ്പക്കാർ. " അച്ഛാ.... ഞാൻ എത്രമാത്രം പേടിച്ചുവെന്ന് അറിയോ അച്ഛന്.... ആ നിൽക്കുന്നവരെ അച്ഛൻ കണ്ടില്ലേ നമ്മൾ ഇന്ന് പത്രത്തിൽ കണ്ട അതേ പ്രതികൾ.. ഒരു നിമിഷം എന്റെ ജീവിതവും ആ പെൺകുട്ടിയുടേത് പോലെയാകും എന്ന് ഓർത്തു ഭയന്ന് വിറച്ചു പോയി ഞാൻ " തന്റെ മാറിലേക്ക് ചാഞ്ഞ മകളുടെ ഉള്ളിലെ ഭയത്തിന്റെ വ്യാപ്തി അവളുടെ നെഞ്ചിടിപ്പിൽ നിന്നും നന്ദൻ മനസ്സിലാക്കിയിരുന്നു . " സോറി മോളെ അപ്രതീക്ഷിതമായ മഴയല്ലേ വണ്ടിയുടെ എൻജിനിലോ മറ്റോ വെള്ളമിറങ്ങിയതാകും വണ്ടി വഴിയിലായി പോയി. പിന്നെ ഭാഗ്യത്തിനാ തക്ക സമയത്ത് ഈ ഓട്ടോ കിട്ടിയത്. ആ മറുപടി കേൾക്കുമ്പോൾ ഓട്ടോ ഡ്രൈവറും പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അപ്പോഴും ശിവാനിയുടെ മനസിൽ ഒരു സംശയം മാത്രം ബാക്കി നിന്നു " അച്ഛാ.... അവന്മാർ അത്രയും പ്രശ്‌നക്കാരായിട്ടും പത്തുമിനിറ്റിലേറെ എന്നെ അവർക്ക് മുന്നിൽ ഒറ്റയ്ക്ക് കിട്ടിയിട്ടും മോശമായി ഒന്നും അവർ പ്രവർത്തിച്ചില്ല. ഒരുവൻ ആദ്യം എനിക്ക് നേരെ അടുത്തതാ... പക്ഷേ പെട്ടെന്നു കൂടെ ഉള്ളവർ തന്നെ അവനെ തടഞ്ഞു. ഒരുപക്ഷെ അനുഭവങ്ങളിലൂടെ അവരും നല്ല മനുഷ്യർ ആയിരിക്കുമോ ... അങ്ങിനെയെങ്കിൽ നമ്മളീ ഭയന്നതൊക്കെ വെറുതെ അല്ലേ അച്ഛാ...." മകളുടെ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം നിശബ്ദനായ ശേഷം നന്ദനൊന്ന് പുഞ്ചിരിച്ചു.പതിയെ ശിവാനിയുടെ നെറുകയിൽ തലോടി അയാൾ. " മോളെ ചിലപ്പോൾ അവർ നല്ലവരായി മാറിയിട്ടുണ്ടാകാം.... അത് നമുക്ക് അറിയില്ല പക്ഷേ അറിയാവുന്ന മറ്റൊരു കാര്യമുണ്ട്. അവിടെ ആ അഞ്ചു പേര് മാത്രമായിരുന്നില്ല വേറെയും ചിലർ ഉണ്ടായിരുന്നു.. അമിതമായ ഭീതിയിൽ നീ കണ്ടില്ലെന്നു മാത്രം.... " ആ വാക്കുകൾ കേട്ട് ഒരു നിമിഷം സംശയത്തോടെ തന്റെ മുഖത്തേക്ക് തുറിച്ചു നോക്കിയ ശിവാനിയുടെ കവിളിൽ പതിയെ തലോടി നന്ദൻ . " ആരാ... വേറെ ആരാ അച്ഛാ ഉണ്ടായിരുന്നെ പറയ് ..... " ആകാംക്ഷയേറിയിരുന്നു ശിവാനിയ്ക്ക്. ----------------------------------------------------------------------- ഓട്ടോ കണ്ണിൽ നിന്നു മറയുന്നത് വരെ നിരാശയോടെ നോക്കി നിന്നു ആ ചെറുപ്പക്കാർ. " @#%&... കയ്യിൽ വന്നു കിട്ടിയതായിരുന്നു അപ്പോഴാ പുല്ലന്മാര്...... " കണ്മുന്നിൽ കിട്ടിയ ഇര നഷ്ടപ്പെട്ട നിരാശയിലും റോഡിന്റെ ഓരത്ത് ഒരു മൂലയിലേക്ക് എത്തിയുളിഞ്ഞു നോക്കുമ്പോൾ അവരുടെ മുഖത്ത് ചെറിയ തോതിൽ ഭയത്തിന്റെ അലകൾ തെളിഞ്ഞു നിന്നിരുന്നു. കോരിച്ചൊരിയുന്ന മഴയത്തു പെട്ടെന്ന് അവിടെ ഒരു ഹെഡ്‌ലൈറ്റ് വെളിച്ചം തെളിഞ്ഞു. അല്പം ഭയത്തോടെ തന്നെ ചെറുപ്പക്കാർ പിന്നിലേക്ക് പതുങ്ങുമ്പോൾ ആ വെളിച്ചം അവർക്കരികിലേക്ക് അടുത്തു. വെയിറ്റിങ് ഷെഡിലെ വെളിച്ചം ആ വാഹനത്തിന്റെ മുൻഗ്ലാസിലെ സ്റ്റിക്കറിലേക്ക് പതിക്കുമ്പോൾ അത് തിളങ്ങി. 'പോലീസ്'. അതേ കേരളാ പോലീസിന്റെ വെള്ള ബൊലേറോ ആയിരുന്നു അത്. ശിവാനി ബസ് സ്റ്റോപ്പിൽ വന്നിറങ്ങിയ നിമിഷം മുതൽ അവൾക്കു കാവലായി അവൾ പോലുമറിയാതെ റോഡിന്റെ ഒരു ഓരത്ത് അവരുണ്ടായിരുന്നു.. കേരള പോലീസ്. ശിവാനിയെ ലക്ഷ്യമിട്ട് വെയിറ്റിങ് ഷെഡിലേക്ക് ഇറങ്ങിയ ചെറുപ്പക്കാരുടെ കാഴ്ചയിൽ ആ ജീപ്പ് പതിഞ്ഞത്‌ കൊണ്ടാണ് പെട്ടെന്ന് അവർ ശാന്തരായതും. ഒടുവിൽ വെപ്രാളത്തിൽ വന്നിറങ്ങിയ നന്ദനും ഒരു നോക്ക് കണ്ടു അവരെ. " എന്താടാ... ആ പെങ്കൊച്ചിനെ പൊക്കാനാണോ ഇവിടെ വന്നു കേറിയത് " " ഇല്ല സാറേ.... മഴ കാരണം വണ്ടിയുടെ മുൻഗ്ലാസ് ആകെ പുകഞ്ഞു ഒന്നും കാണാൻ മേലാണ്ടായപ്പോൾ വന്നു കേറിയതാ " ജീപ്പിന്റെ മുൻസീറ്റിൽ ഇരുന്നുള്ള എസ് ഐ യുടെ ചോദ്യത്തിന് മുന്നിൽ അവരൊന്ന് പതറി. " മ്.... അങ്ങിനെ ആയാൽ നിനക്കൊക്കെ നല്ലത്... ഒരു ജാമ്യം കിട്ടി എന്നത് എന്നെന്നേയ്‌ക്കുമായുള്ള രക്ഷ അല്ല എന്ന് ഓർത്താൽ നന്ന്. എന്നാൽ പിന്നെ നിൽക്കേണ്ട വിട്ടോ വേഗം ......... " പിന്നെ ഒരു നിമിഷം അവരും നിന്നില്ല. നിമിഷങ്ങൾക്കകം വെയിറ്റിങ് ഷെഡ്‌ ശൂന്യമായി " സാറേ ഇനി നമ്മൾ എങ്ങോട്ടാ നല്ല മഴയല്ലേ സ്റ്റേഷനിലേക്ക് തിരികെ പോയാലോ " ഡ്രൈവർ സംശയത്തോടെ മുഖത്തേക്ക് നോക്കുമ്പോൾ എസ് ഐ ഒന്ന് പുഞ്ചിരിച്ചു " കുറച്ചൂടെ മുന്നിലേക്ക് പോകാമെടോ.... ആ അച്ഛനും മോളും ഓട്ടോയിൽ അങ്ങട് പോയേക്കുവല്ലേ.... ഒന്ന് നോക്കിയേക്കാം സേഫ് ആണോ എന്ന് " നിമിഷങ്ങൾക്കകം ഓട്ടോ പോയ അതേ റൂട്ടിൽ ആ ജീപ്പും നീങ്ങി......... അവർ പോലുമറിയാതെ വീണ്ടും അവർക്ക് കാവലായി.... #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ