അവസാനമില്ലാത്ത വിടപറച്ചിൽ
ആ പാർക്കിന്റെ കായലിലേക്ക് നോക്കി ഇരിക്കാൻ പാകത്തിലുള്ള ഒരു സിമന്റ് ബെഞ്ചിൽ ദൂരേക്ക് നോക്കി അവളിരുന്നു.സമയം ഇനിയും ഉണ്ട്. അവൾ വെറുതെ ഓർമകളിൽ മുഴുകി.
ജീവിതം ആകെ ഒരു ലക്ഷ്യമില്ലാതെ പാഞ്ഞുപോകുന്ന തീവണ്ടി പോലെ. പലയിടത്തും നിർത്തി പലരും കയറി പലരും ഇറങ്ങി അങ്ങനെ പോയിക്കൊണ്ടിരിക്കുന്നു. എന്നും ഒരേ സ്റ്റോപ്പിൽ നിന്ന് തുടങ്ങി ഒരേ സ്റ്റോപ്പിൽ അവസാനിക്കുന്ന യാത്ര. അതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു. ഇടക്ക് വല്ലാതെ മടുത്തപ്പോൾ മൊബൈലിലെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലിപിയിൽ ഒന്ന് കയറി. യഥേഷ്ടം എഴുതാം,വായിക്കാം, അഭിപ്രായം പറയാം, കൂട്ടുകൂടാം എല്ലാത്തിനും പറ്റിയൊരു സ്ഥലം. വെറുതെ ഒന്നെത്തി നോക്കി. മറ്റുള്ളവരുടെ എഴുത്തുകൾ കണ്ടു സ്വയം എഴുതി തുടങ്ങി. അതിന് നല്ലൊരു പ്രോത്സാഹനം തന്നെ കിട്ടി തുടങ്ങി.
നല്ല സന്തോഷം തോന്നിയ നിമിഷങ്ങൾ. പലരും കമന്റിലൂടെ സ്വകാര്യ ചാറ്റിലേക്കെത്തി. അതുപോലെ വന്നൊരു കമന്റിലൂടെ വന്നതാണ് അവനും.ശരിക്കും അന്തർമുഖനായ ഒരു പാവം ചെക്കൻ.
അതേ,ചെക്കൻ, അങ്ങനെ വിളിക്കാനാണ് തനിക്കിഷ്ടം ഒരുപാട് പ്രായം കുറവുണ്ട് തന്നെക്കാൾ..അവനോട് സംസാരിക്കാൻ സമയം കണ്ടെത്തി. അവന്റെ ആ സ്വഭാവം മാറ്റിയെടുക്കാൻ ഒരുപാട് ശ്രമിച്ചു. അവന്റെ ഓരോ പ്രശ്നങ്ങളിലും അഭിപ്രായം പറഞ്ഞു. അവനെ അനുസരിപ്പിച്ചു.
പതിയെ അവന്റെ സ്വഭാവങ്ങളിൽ മാറ്റം വന്നു തുടങ്ങി.. ശരിക്കും ഊർജ്ജസ്വലനായി ജോലി ചെയ്ത് തുടങ്ങി. അവന്റെ ജീവിതത്തിൽ പാടെ മാറ്റങ്ങൾ വന്നു തുടങ്ങി. അവനിപ്പോൾ ധാരാളം സംസാരിക്കും. ഒരുപാട് കൂട്ടുകാരെ കിട്ടിയിട്ടുണ്ട്.
പക്ഷേ അപ്പോളും തന്നോട് സംസാരിക്കാൻ അവന് ഏറെ ഇഷ്ടം. എന്നും കുറേ സമയം അവനോട് മിണ്ടിക്കൊണ്ടിരുന്നില്ലെങ്കിൽ അവൻ ദേഷ്യപ്പെട്ടു തുടങ്ങി. ഇനി വീണ്ടും പഴയ അവസ്ഥയിലേക്ക് അവനെത്താതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
അവന്റെ ഇഷ്ടങ്ങൾ, താല്പര്യങ്ങൾ, ഇഷ്ടക്കേടുകൾ എല്ലാം പറഞ്ഞും കേട്ടും നല്ലൊരു കേൾവിക്കാരിയായി കൂടെ നിന്നു. പോകെ പോകെ അവനിപ്പോ തന്നോട് മിണ്ടാതിരിക്കാൻ പറ്റിയില്ലെന്നായിരിക്കുന്നു. കുടുംബവും കുട്ടികളും ഉള്ള താൻ പലപ്പോളും അതിന്റെ കാര്യങ്ങളിൽ മുഴുകുന്നത് അവനിഷ്ടപ്പെടാതായിരിക്കുന്നു.
അതിന്റെ മുഷിപ്പ് അവനിൽ ഇപ്പൊ സ്ഥിരമായി കാണുന്നുണ്ട്. വരുന്ന കല്യാണ ആലോചനകൾ അവൻ തന്നെ മുടക്കുന്നു. കാരണം ചോദിച്ചപ്പോൾ പറഞ്ഞത് നിങ്ങളെപ്പോലെ ഒരു പെണ്ണിനെ മതിയെന്ന്. ഞെട്ടലോടെ ആണ് താനത് കേട്ടത്.
അവനിൽ താൻ എത്രമാത്രം വേരൂന്നിയെന്ന് അപ്പോളാണ് മനസിലായത്. അമ്മയെക്കാൾ, പെങ്ങളെക്കാൾ, ഭാര്യയെക്കാൾ, കാമുകിയെക്കാളൊക്കെ നിങ്ങൾ എന്നിൽ നിറഞ്ഞു നിൽക്കുന്നു എന്നവൻ പറഞ്ഞപ്പോൾ അമ്പരപ്പോടെ പേടിയോടെ ആണ് താനത് കേട്ടത്. കാരണം ചോദിച്ചപ്പോൾ അവൻ പറഞ്ഞത് തന്റെ സ്വഭാവം.. അവനോട് മാത്രം ഉള്ള ചാറ്റിങ്.. അവനോട് മാത്രം ഉള്ള ശാസനകൾ, പരിഭവങ്ങൾ എല്ലാം.. അവനെ വല്ലാതെ ഇഷ്ടത്തിലാക്കിയെന്ന്. താനത് അപ്പോളും കാര്യമായി എടുത്തില്ല.
പക്ഷേ രണ്ടു മൂന്നു ദിവസം മുൻപ് അവനാവശ്യപ്പെട്ടത് തന്നിലൊരു ഷോക്ക് ആയിട്ടുണ്ട്. തന്റെ എല്ലാവിധ കെട്ടുപാടുകളും ഉത്തരവാദിത്തങ്ങളും വേണ്ടെന്ന് വെച്ച് അവനോടൊപ്പം താമസിക്കണം . വേറെ ആരെയും ശ്രദ്ധിക്കേണ്ടന്ന്. തന്റെ സ്നേഹം പകുത്തു പോകുന്നത് അവന് സഹിക്കാനാവുന്നില്ലെന്ന്. എന്തു ചെയ്യും എന്നറിയാത്ത അവസ്ഥ. തന്നിൽ നിന്ന് അവനെ സ്വാതന്ത്രനാക്കിയേ പറ്റൂ.
ഉറ്റ കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞ ആശയം നടപ്പിലാക്കാൻ ആണ് ഇപ്പൊ ഈ കൂടിക്കാഴ്ച്ച. എങ്ങനെയും തന്നിൽ നിന്ന് അവനെ അകറ്റിയേ പറ്റൂ.. നല്ലൊരു വിവാഹവും കഴിച്ചു നല്ല കുടുംബജീവിതം നയിക്കാൻ അവനാവും. താനൊന്ന് പിന്മാറിയാലും അവനിപ്പോ ഒരുപാട് കൂട്ടുകാർ ഉണ്ട്. അതുകൊണ്ട് ഒരിക്കലും ഇനി പഴയ രീതിയിൽ ആവില്ല.. ഉറപ്പാണത്..അവളങ്ങനെ പലതും ചിന്തിച്ചു.
"ഹലോ.. കുറേ ആയോ നീ വന്നിട്ട്.. സോറി ഡാ ഞാൻ കുറച്ചു വൈകി."
തൊട്ടടുത്ത് അവന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞ് അവനെ നോക്കി. ആ വിളി അത് തന്നെ അലോസരപ്പെടുത്തി തുടങ്ങിയിരിക്കുന്നു. ചേച്ചി ചേച്ചി എന്ന് എപ്പോളും വിളിച്ചുകൊണ്ടിരുന്ന അവനിപ്പോ സമപ്രായക്കാരുടെപോലെ നീയെന്നും, ഡാ എന്നും ഒക്കെ.. അത് തന്നെ വല്ലാത്തൊരു മാറ്റം ആണ്.
അവനെ കുറ്റം പറയാൻ പറ്റില്ല. ക്ഷമയോടെ അവനെ കേൾക്കാനും ആളുണ്ടായിരുന്നെങ്കിൽ തീർച്ചയായും അവൻ മുന്നേ തന്നെ നന്നായേനെ. അതിനാരും ഇല്ലാത്ത സമയത്താണ് താനുമായി കോൺടാക്ട് ആയത്. പിന്നത് അവനൊരു ലഹരി പോലെ ആയി.ഇപ്പോളിപ്പോൾ അതവന്റെ സിരകളിൽ പടർന്നിരിക്കുന്നു.അവൾ അവനെത്തന്നെ നോക്കിയിരുന്നു.
"എന്താ നീ ഇവിടൊന്നും അല്ലേ? എന്തിനാ എന്നെ കാണണം പറഞ്ഞത്? ഞാൻ പറഞ്ഞ കാര്യം ഓക്കേ അല്ലേ.. നീ വാ എല്ലാവരിൽ നിന്നും സ്വതന്ത്രയായി. എനിക്കായി മാത്രം വേണം നിന്റെ സ്നേഹം.. ഇഷ്ടം.. കരുതൽ എല്ലാം."
അവളപ്പോളും ഒന്നും മിണ്ടാതെ ഇരുന്നു. അവന്റെ കണ്ണുകൾ ചുവന്നിട്ടുണ്ട്.പിടിവാശിക്കാരനായ ഒരു കൊച്ചു കുട്ടിയുടെ ഭാവം. ഇഷ്ടപ്പെട്ട കളിപ്പാട്ടത്തിന് വേണ്ടി യാചിക്കുന്നപോലെ.
"തെറ്റിദ്ധരിക്കണ്ട എനിക്കത്രക്കും ഇഷ്ടം ആയിട്ടല്ലേ. പൊന്നുപോലെ നോക്കിക്കോളാം ഞാൻ.നീ വരണം.ഞാൻ അതല്ലേ എല്ലാ കല്യാണ ആലോചനകളും മുടക്കിയത്. നിന്നെപ്പോലെ ഉള്ള ഒരു പെണ്ണിനെ ഞാൻ എവിടെയും കണ്ടില്ല. അതുകൊണ്ട് മാത്രാ. നീ വന്നേ പറ്റു. "
അവസാന വാചകം അവൻ കുറച്ചു തറപ്പിച്ചു പറഞ്ഞു. അവളുടെ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.ഇത്രക്കും തന്നെ സ്നേഹിക്കുന്ന അവനെ തന്നിൽ നിന്ന് അകറ്റുന്നത് ഓർത്തപ്പോൾ നെഞ്ചുപൊടിയുന്നു. പക്ഷേ വേറെ നിർവാഹമില്ല. തന്റെ കുടുംബം അതാണ് തനിക്ക് എന്നും വലുത്. അതിന് ഭംഗം വരുത്തുന്ന ഒന്നും തനിക്ക് ചെയ്യാനാവില്ല. കൂടെ അവനും നല്ലൊരു ജീവിതത്തിലേക്ക് കടക്കണം. അതേയുള്ളു ഇതിനുള്ള പോം വഴി.
പെട്ടെന്ന് അവളുടെ മൊബൈൽ ശബ്ദിച്ചു.. അവൻ കാൺകെ തന്നെ അവൾ അത് അറ്റൻഡ് ചെയ്തു. പുരുഷന്റെ പേരിലുള്ള നമ്പർ. അവനത് അമ്പരപ്പുണ്ടാക്കി. അവരുടെ സംസാരത്തിലെ ശൃംഗാര ചേഷ്ടകളും പദങ്ങളും അവനെ അസ്വസ്ഥനാക്കി. അവളത് ഒളിക്കണ്ണാലെ കണ്ടു. തന്റെ ശ്രമം വിജയം കാണുന്നുണ്ട്.
"ഡീ ആരാണത്? ഇത്ര സ്വകാര്യമായി നിന്നോട് സംസാരിക്കാൻ."
അവരുടെ സംസാരം കഴിഞ്ഞപ്പോൾ അസഹനീയതയോടെ അവൻ ചോദിച്ചു.
"ഓ അതോ.. അതെന്റെ ലവർ.. അതിന് നിനക്കെന്താ നിന്നോട് ഞാൻ മിണ്ടുന്നുണ്ടല്ലോ. "
അവൻ വീണ്ടും എന്തോ പറയാനാഞ്ഞപ്പോൾ അവളുടെ മൊബൈൽ വീണ്ടും ശബ്ദിച്ചു. ഇത്തവണ അവൻ നന്നായി ശ്രദ്ധിച്ചു ആദ്യം കണ്ട പേരല്ല മറ്റൊരു പുരുഷന്റെ പേര്. അവന് ശരിക്കും ദേഷ്യം വന്നു തുടങ്ങി.
"ഇതിപ്പോ ആരാ വീണ്ടും നിന്നെ വിളിക്കാൻ. അതും എന്തൊക്കെ സംസാരിക്കുന്നു. നാണമില്ലേ നിനക്ക് ഞാൻ ഇവിടുണ്ടെന്ന് ഓർക്കാതെ.. ഛെ.. നിന്നെപ്പറ്റി ഇങ്ങനല്ല ഞാൻ കരുതിയത്. എത്ര പുരുഷൻമാരാ മാറിമാറി വിളിക്കുന്നത്. ഛെ..."
അവരുടെ സംസാരം കഴിഞ്ഞതും അവൻ അവളോട് ദേഷ്യപ്പെട്ടു.
"നീയെന്തിനു ദേഷ്യപ്പെടുന്നു. ഇതുപോലെ തന്നെ അല്ലെ നിന്നോടും ഞാൻ സംസാരിച്ചിരുന്നത്. എന്റെ കുടുംബം ഉള്ളപ്പോ തന്നെ. അത് തെറ്റല്ലെങ്കിൽ ഇതെങ്ങനെ തെറ്റാവും. നിങ്ങൾ ആണുങ്ങൾക്ക് മാത്രമേ ഇങ്ങനെ ഒന്നിലധികം പേര് പാടുള്ളൂ എന്നുണ്ടോ?"
അവൾ ദേഷ്യത്തിൽ തന്നെ അവനോട് പറഞ്ഞു. അവളുടെ ആ ഭാവമാറ്റം അവനെക്കൂടുതൽ അമ്പരപ്പിച്ചു. വീണ്ടും എന്തോ അവൻ അവളോട് പറയാനാഞ്ഞതും വീണ്ടും മൊബൈൽ ശബ്ദിച്ചു. ഇത്തവണ പേര് വേറെ ആളുടെ. അവനിൽ ദേഷ്യം അണപ്പൊട്ടി ഒഴുകി.
മൊബൈൽ അറ്റൻഡ് ചെയ്ത് കൊണ്ട് സംസാരിക്കാൻ തുടങ്ങിയ അവൾക്ക് മുന്നിൽ എത്തി കൈവീശി കവിളത്തടിച്ചു. ദേഷ്യത്തിൽ ഒന്നും മിണ്ടാതെ നടന്നു പോയി.
"ഡീ... എന്തായി.. അവൻ ഇപ്പൊ എന്താ പറയുന്നത്.."
അപ്പുറത്തെ സ്ത്രീ ശബ്ദം കേട്ട് ഒരു ഞെട്ടലിൽ കവിളിൽ തലോടി അവൾ തേങ്ങി.വീണ്ടും വീണ്ടും മറുപ്പുറത്തെ ചോദ്യത്തിന് മറുപടി കൊടുത്തു.
"അവൻ പോയെടീ... പോട്ടെ അതാ നല്ലത്.. പക്ഷേ എന്റെ നെഞ്ചു മുറിയുന്ന വേദന.. സഹിക്കാൻ പറ്റുന്നില്ല. കുറച്ചു സമയം തനിച്ചിരിക്കട്ടെ.. ഞാൻ വിളിക്കാം നിന്നെ."
അതുംപറഞ്ഞു കാൾ കട്ട് ചെയ്ത് അവൾ വീണ്ടും കായലിലേക്ക് മിഴിപാകി. കണ്ണുകൾ അനുസരണ ഇല്ലാതെ പെയ്തു. കുറച്ചു സമയം അങ്ങനെ ഇരുന്നു ഒടുവിൽ സമാധാനിച്ചു എല്ലാം നല്ലതിന്..
വീട്ടിലേക്ക് തിരിച്ചെത്തി മക്കളെ പുണർന്നപ്പോൾ കണ്ണുകൾക്കൊപ്പം മനസ്സും മുറിഞ്ഞു ചോരപൊടിയുന്നപോലെ. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ആശ്വാസമായി.
---
കുറേ നാളുകൾക്കു ശേഷം ലിപിയിൽ എത്തിയപ്പോൾ അവൾക്ക് വല്ലാത്ത സങ്കടം.. ഇന്ന് അവന്റെ വിവാഹം.. തന്നെ മാത്രം അറിയിച്ചില്ല.. താൻ മാത്രം അറിഞ്ഞില്ല
. അന്ന് തന്നെ ബ്ലോക്ക് ചെയ്തതാണ്. ഇപ്പൊ വിവാഹഫോട്ടോ ആരോ പോസ്റ്റിൽ ഇട്ടിട്ടുണ്ട്..വല്ലാതെ പ്രാണൻ പോകുന്ന വേദന. എന്നും തന്റെ മക്കളിലൊരാൾ ആയോ അല്ലെങ്കിൽ സഹോദരൻ ആയോ മാത്രമേ കണ്ടിട്ടുള്ളു. ഒരിക്കലും വേറെ തരത്തിൽ ചിന്തിച്ചിട്ടില്ല. പക്ഷേ പ്രിയപ്പെട്ടവനായിരുന്നു തനിക്കവൻ. അവൻ നഷ്ടപ്പെട്ടപ്പോളുള്ള വേദന ഇന്നും മാറിയിട്ടില്ല.. ചില സമയങ്ങളിൽ ഭ്രാന്ത് പിടിക്കുന്ന പോലെ. ഇപ്പോളും ആ സാമീപ്യം ആ സാന്ത്വനം ഒക്കെ വല്ലാതെ ആഗ്രഹിക്കുന്നു.
തെറ്റാണ് ചെയ്തത് അവനെ എന്നിൽ നിന്നകറ്റാൻ അതേയുള്ളായിരുന്നു വഴി. അത്രക്ക് ഭ്രാന്തമായ സ്നേഹം ആയിരുന്നു അവന് തന്നോട്. അത് വല്ലാത്ത രൂപത്തിൽ പ്രതിഫലിച്ചു തുടങ്ങിയപ്പോൾ അതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും എന്ന് മനസ്സിലായി.അതാണ് അന്ന് അങ്ങനൊക്കെ പറയാനും ചെയ്യാനും പ്രേരിപ്പിച്ചത്. തന്റെ സ്വഭാവദൂഷ്യം കാണിച്ചാൽ മാത്രമേ അവൻ പിന്മാറുകയുള്ളു ഉറപ്പായിരുന്നു.
"സാരമില്ല... സാരമില്ല.. നീ നന്നായി ജീവിക്ക്.. ഞാൻ എന്നും നിനക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഇവിടെ ഉണ്ടാകും.. ഹൃദയം നുറുങ്ങുന്ന വേദനയിലും.. ഉണ്ടാകും... നന്നായി ജീവിക്ക്... നന്നായി..."
അവളൊരു ഭ്രാന്തിയെപ്പോലെ പുലമ്പിക്കൊണ്ടിരുന്നു.....ഹൃദയവേദന സഹിക്കാനാവാതെ......
ഇങ്ങനെ ഉള്ള ഒരുപാട് പേര് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഉണ്ട്. ഉറ്റവരെപ്പോലെ തന്നെ തനിക്കേറ്റവും പ്രിയപ്പെട്ടവരായി ചിലരെക്കണ്ട് പിന്നീട് പിരിയേണ്ടി വരുമ്പോൾ നെഞ്ചിൽ ചോര പൊടിയുന്നവർ..ഒന്നും മനപ്പൂർവ്വമല്ല. എല്ലാം സാഹചര്യങ്ങൾക്ക് അനുസരിച്ചു തനിയെ ഉണ്ടാവുന്നത്...
#❤️ പ്രണയം സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #📔 കഥ
ഇനിയെങ്കിലും.......
✍️പവിഴമല്ലി