Sanu 🧡
748 views
16 hours ago
പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത എന്ന് നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ, ഗോളികൾക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല കാൽപ്പന്തു കളിയിലെ ഏകാന്തത. ഇന്നലത്തെ ക്രിസ്ത്യാനോ റൊണാൾഡോയുടെ കളി കണ്ടപ്പോൾ, കാലിൽ പന്തു കാത്തുനിൽക്കുന്ന സ്‌ട്രൈക്കറുടെ ഏകാന്തത എന്നുതോന്നി. മുഴുവൻ നേരവും കളിച്ച റൊണാൾഡോ എന്ന എണ്ണം പറഞ്ഞ സ്‌ട്രൈക്കർക്ക് ലഭിച്ചത് വെറും 25 ടച്ചുകൾ. എഴുപത് ശതമാനത്തോളം നേരം പന്ത് പോർച്ചുഗൽ കാൽവശം വച്ചിട്ടും സ്‌ക്രീനിൽ അയാൾ അപ്രത്യക്ഷനായിരുന്നു. ഒരിക്കൽ ലോകത്തെ മുഴുവൻ തന്റെ പിന്നാലെ ഓടിച്ച മനുഷ്യൻ, ഒരു പാസ്സിനായി കാത്തുനിൽക്കുന്നു; ഇടയ്ക്കിടെ കൈകൾ ഉയർത്തി പന്ത് ആവശ്യപ്പെടുന്നു. ആറാമത്തെ ലോകകപ്പാണ്. ഈ ലോകകപ്പിൽ ഒരു ഗോൾ അടിച്ചാൽ, എല്ലാ ലോകകപ്പിലും ഗോൾ അടിക്കുന്ന ഒരേയൊരു താരമാണ്. പോർച്ചുഗലിന്റെ മേൽവിലാസമായി മാറിയ, ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച, കേമത്തത്തിൽ മെസ്സിയുമായി നിരന്തരം താരതമ്യം ചെയ്യപ്പെടുന്ന കളിക്കാരനാണ്. നാല്പത്തിയൊന്നാമത്തെ വയസ്സിലാണ്; അവസാനത്തെ ലോകകപ്പാണ്. ഇന്നലെ ആദ്യത്തെ കളിക്കു വേണ്ടി അർജന്റീന ഡ്രസ്സിങ് റൂമിൽ നിന്നും ഇറങ്ങുമ്പോൾ, ആദ്യം ഇറങ്ങിയ താരങ്ങൾ മെസ്സിക്ക് വേണ്ടി കാത്തുനിൽക്കുന്നത് കണ്ടു. മെസ്സിക്ക് വേണ്ടി ഏറ്റവും മുന്നിൽ ലോകനായകന്റെ ഇടം അവർ ഒഴിച്ചിട്ടു. അയാൾക്ക്‌ പിന്നിൽ, അനന്തമായ പിന്തുണയുമായി, എന്തിനും പോന്ന ഒരുകൂട്ടം കൂട്ടുകാരെപ്പോലെ അവർ നടന്നു മൈതാനത്തേക്ക് വന്നു — ലോകം കീഴടക്കാൻ. ഇന്നലെ റൊണാൾഡോയെ കണ്ടപ്പോൾ, അയാൾ നിരായുധനായി, നിരാശ്രയനായി, ഒറ്റപ്പെട്ടു നിൽക്കുന്ന പോലെ തോന്നി. കാലിൽ പന്തു കാത്തുനിൽക്കുന്ന സ്‌ട്രൈക്കറുടെ ഏകാന്തത. #⚽ ‘മെസ്സി, മെസ്സി..’: നിറം മങ്ങിയ റൊണാൾഡോയെ കൂകി വിളിച്ച് കാണികൾ | VIDEO #⚽ പോർച്ചുഗൽ ടീം #സ്പെഷ്യൽ സ്റ്റോറീസ് ✍ #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📳 വൈറൽ സ്റ്റോറീസ്