ഫോളോ
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
@16794839
1,284
പോസ്റ്റുകള്‍
5,182
ഫോളോവേഴ്സ്
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
462 കണ്ടവര്‍
23 മണിക്കൂർ
#📔 കഥ ഭരതൻ ആരാണയാൾ...? ചിലനേരത്ത് ചുമരിലൂടെ  ഓടുന്ന വാൽമുറിഞ്ഞ പല്ലിയെപോലെ.... അതല്ലെങ്കിൽ അടുക്കളയിൽ നിലത്ത് വീഴുന്ന സ്റ്റീൽ പാത്രം പോലെ.. എങ്ങനെ അയാളെ കുറിച്ച് പറഞ്ഞു തുടങ്ങണമെന്നറിയാതെ അനു ആവിപൊന്തുന്ന ചായയുമായി  ജനൽ കർട്ടൻ നീക്കി പുറത്തേക്ക് നോക്കി...പുറത്ത് മഴ പെയ്തുകൊണ്ടിരിക്കുന്നു.. അയാളെക്കുറിച്ചോർക്കുമ്പോഴൊക്കെ അവൾക്ക് ചുറ്റിലും മഴ പെയ്യുന്നുണ്ടായിരുന്നു... ഒരുവേള ഭരതൻ ഒരു മഴയായിരുന്നെന്ന് അവൾക്ക് തോന്നി...ചിലനേരത്ത് പതിയെ ചാറിയെത്തി തകർത്തുപെയ്ത് ഒരു വേനൽ ബാക്കിയാക്കി എങ്ങോ പൊയ്മറയുന്ന ഒരു രാത്രിമഴ പോലെ.. ചില നേരത്ത് തെരുവിലലയുന്ന മഴനനഞ്ഞ തെരുവുപട്ടിയുടെ രോമത്തിന്റെ മണമാണയാൾക്ക്.. തീണ്ടാരിതുണിയുടെ ചുവപ്പ് പോലെ മുറുക്കിചുവപ്പിച്ച നാവുമായി ഇരുണ്ട രാത്രിയുടെ ഏതോയാമത്തിൽ ഗുഹ്യഭാഗത്ത് അയാളെന്തോ തിരയുന്നതായി തോന്നും...രതിമൂർച്ചയേകാൻ അയാൾ കണ്ടെത്തുന്ന കുറുക്കുവഴി..അറപ്പറിയാത്ത അറവുകാരനാണയാളെന്ന് തോന്നാറുണ്ട് പലപ്പോഴും.. ഒരിക്കൽ അയാൾ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടു "ക്യാമറയുടെ ചലനങ്ങൾക്കനുസരിച്ച് ചിത്രങ്ങളൊപ്പിയെടുക്കാനെളുപ്പമാണ്... പക്ഷേ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ ആളുകളുടെ മനസിൽ പതിയണമെങ്കിൽ കഥാപാത്രത്തിന് ജീവൻ വേണം... അഭിനയിക്കാനെളുപ്പമാണ് പക്ഷേ കഥാപാത്രത്തെ എഴുതിയുണ്ടാക്കുന്നവൻ കഥാപാത്രമാവണം.. ഞാനറിയാത്ത ജീവനില്ലാത്ത കഥാപാത്രങ്ങളെ ഞാനെഴുതില്ല.. " അത് കേട്ടപ്പോൾ മനസിൽ തോന്നിയ ഒരു ചോദ്യമുണ്ട് " ഒരു ഭാര്യ എന്നതിലുപരി അയാളെന്നെ ഒരു കഥാപാത്രമായാണോ കാണുന്നത്.. എന്റെ വികാരങ്ങളും വിചാരങ്ങളും മനസിലാക്കി ഒരു കഥാപാത്രത്തെ സൃഷ്ടിക്കാനാണോ അയാൾ ശ്രമിക്കുന്നത്... " ജനലിലൂടെ നോക്കുമ്പോൾ തൊടികക്ക് അപ്പുറമുള്ള നടപ്പാതയുടെ അറ്റത്ത് മഴനനഞ്ഞൊരു താടിക്കാരൻ നിൽക്കുന്നതായി തോന്നി.. ജീവനുള്ള കഥാപാത്രങ്ങൾ തേടിയിറങ്ങിയ ജീവനില്ലാത്ത ചേറിന്റെ മണമുള്ള താടിക്കാരൻ... കപ്പിലുണ്ടായിരുന്ന ചുടുചായ ഇടക്കിടെ മൊത്തിക്കുടിച്ച് ചീത്താലടിച്ച് നനഞ്ഞ് തുടങ്ങിയ ജനൽ കർട്ടൻ ചുരുട്ടിവെച്ച് ജനലഴികൾ പിടിച്ച് ചുമര് ചാരി  പുറത്തേക്ക് നോക്കി നിന്നു... മഴകൾ ഒന്നിടവിട്ട് പിന്നെയും പെയ്തുകൊണ്ടിരുന്നു.. ഒരിക്കലും പെയ്തു തോരാത്ത മഴയും വേനലുമായി ഭരതൻ ഉള്ളിൽ നിറഞ്ഞു നിന്നു.... യൗവ്വനത്തിന്റെ കഥകളെഴുതുമ്പോൾ അയാൾ യുവാവാവുകയും വാർദ്ധക്യത്തിന്റെ കഥകളെഴുതുമ്പോൾ അയാൾ വൃദ്ധനാവുകയും ചെയ്തു... ഒരു കാലത്തിലും ഒരുദേശത്തിലുമുറച്ചുനിൽക്കാതെ ഒരു അപ്പൂപ്പൻ താടി പോലെ അയാൾ പാറി നടന്നു.. പാതിരാവിൽ പടികടന്ന് വരികയും പുലരും മുമ്പേ പടിയിറങ്ങി പോവുകയും ചെയ്യുമ്പോൾ അതിനിടയിലുള്ള  സമയത്താണയാൾ എഴുതി തീർക്കാനുള്ള കഥാപാത്രങ്ങളുടെ വികാരവിചാരങ്ങൾ അറിയുന്നതെന്ന് തോന്നി.. ഗുഹ്യഭാഗത്തെ അസഹ്യവേദനയും പൊട്ടിയ ചുണ്ടുകളും.. പുറവടിവിലെ നഖം പൂണ്ട മുറിവുകളും ബാക്കിയാക്കി സംതൃപ്തനായി പടിയിറങ്ങി പോകുന്ന അയാൾക്ക് പിറകിൽ അയാളെഴുതി തീർത്ത നിരവധി കഥാപാത്രങ്ങളും പടിയിറങ്ങിപോകുന്നത് അർദ്ധനഗ്നയായി കിടന്നുകൊണ്ട് കാണും... ഒരിക്കലും തന്റെ വേദനയോ സുഖങ്ങളോ അറിയാൻ ശ്രമിക്കാത്ത അയാളെഴുതിയ ഏതോ കഥാപാത്രം മാത്രമാണ് താനെന്ന് അപ്പോൾ തോന്നാറുണ്ട്... ശരിക്കും ഭരതനാരാണ്.... സിനിമാക്കാർക്ക് ഒരെഴുത്തുകാരൻ.. കഥാപാത്രങ്ങൾക്ക് ഒരു സൃഷ്ടാവ്.. തനിക്കോ... രാവിരുളുമ്പോൾ മദ്യഗന്ധവുമായെത്തി ഉഴുതുമറിച്ച് ഇറങ്ങി പോകുന്ന ഒരു കഥാപാത്രം മാത്രം. എന്നിട്ടും... എന്നിട്ടുമെന്തേ അയാളോട് വെറുപ്പ് തോന്നാത്തത്.. വഴികണ്ണുമായി അയാളുടെ വരവിനായി കാത്തിരിക്കുന്നതെന്തിനാണ്...അറിയില്ല.. ഒരുപക്ഷേ ഒരൽപനേരത്തെ വേദനിപ്പിക്കുന്ന സാമീപ്യത്തിൽ നിന്ന് ഒരായുഷ്ക്കാലത്തേക്കുള്ള ഓർമ്മകൾ സമ്മാനിക്കുന്നതിനാലാവാം. ഒരിക്കലും ഉത്തരം കിട്ടാത്തൊരു ചോദ്യമായി ഭരതൻ ഉള്ളിൽ അവശേഷിച്ചു... "നിങ്ങൾ നിങ്ങളെ തന്നെ സ്നേഹിക്കുക.. നിങ്ങളെ സ്നേഹിക്കാൻ നിങ്ങൾ മാത്രമേയുള്ളൂ"  എന്ന ഓഷോ വചനം അന്വർത്ഥമാക്കുന്ന രീതിയിൽ അയാളിവിടെ എവിടെയോ ഉണ്ടെന്നൊരു തോന്നൽ.. കപ്പിലുണ്ടായിരുന്ന അവസാന തുള്ളി ചായയും കുടിച്ചു തീർത്ത് അവൾ  ഉമ്മറവാതിലിൽ മുട്ടുന്നത് കേൾക്കാൻ കാത്തിരുന്നു..മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു.. അകലെ നിന്നും കടൽകാറ്റിന്റെ ഇരമ്പത്തോടൊപ്പം പാലം കടന്നുപോകുന്ന തീവണ്ടിയുടെ ചക്രങ്ങൾ പാളത്തിലുരയുന്ന നേർത്ത ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.. ഉത്തരം കിട്ടാത്ത ചോദ്യമായി ഭരതൻ അവളെ പോലെ പലർക്കും ഉള്ളിൽ നിറഞ്ഞു നിന്നു... മങ്ങികത്തുന്ന തെരുവു വിളക്കിന്റെ ചുറ്റും ഈയാംപാറ്റകൾ വട്ടമിട്ട് പാറുകയും ചിറക് കൊഴിഞ്ഞ് നിലംപറ്റുകയും മണ്ണോടലിഞ്ഞു ചേരുകയും ചെയ്തു  മഴ നനഞ്ഞു കുതിർന്നു കിടന്ന നടപ്പാതയിലൂടെ ഭരതൻ അപ്പോഴുമലയുകയായിരുന്നു ഉത്തരം കിട്ടാത്ത നിരവധി കഥാപാത്രങ്ങളെ തേടി കൊണ്ട്... ശുഭം രമേഷ്കൃഷ്ണൻ
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
560 കണ്ടവര്‍
1 ദിവസം
#📔 കഥ സ്വത്ത് തെക്കേ തൊടിയുടെ മൂലയിൽ നിൽക്കുന്ന വരിക്കപ്ലാവിന്റെ പുറത്തേക്കുന്തിയ വേരിലൂടെ   ചുവപ്പും കറുപ്പും ഇടകലർന്ന നിറമുള്ള കൂറകൾ വരിയായി പോകുന്നത് നോക്കി നാരകത്തിന്റെ ഇല വായിലിട്ട് ചവച്ച് കൊണ്ട് ശിവദാസൻ മനസിൽ കണക്കുകൾ കൂട്ടി.. മുതിരകഴായയുടെ അപ്പുറത്തുള്ള തൊടിക അച്ഛൻ രാമേട്ടന്റെ പേരിലെഴുതി വെച്ചിരിക്കുന്നു ബാക്കിയുള്ള മുപ്പത് സെന്റും ഓടിളകി വീഴാറായ വീടും മാത്രമെനിക്ക്.. അതും അച്ഛന്റെയും അമ്മയുടെയും കാലശേഷം മാത്രം. കണ്ണായ സ്ഥലം രാമേട്ടന്.. അത് വിൽക്കുകയാണെങ്കിൽ തന്നെ കുറഞ്ഞത്  സെന്റിന് രണ്ട് ലക്ഷം രൂപവെച്ച് കിട്ടും.. നടവഴി മാത്രമുള്ള ഈ വീടും പറമ്പും സെന്റിന് എഴുപത് രൂപ കിട്ടിയാൽ തന്നെ ഭാഗ്യമായി കരുതാം.. ഒരു പന്തിയിൽ തന്നെ രണ്ട് തരം ചോറ് വിളമ്പുന്ന ഏർപ്പാടാണ് അച്ഛൻ ചെയ്തതെന്ന് തോന്നി.. ഇനി അച്ഛൻ മരിക്കണതിന് മുൻപേ അച്ഛൻ വളരെ രഹസ്യമായി സൂക്ഷിക്കുന്ന ആ പെട്ടിയിലെന്താണെന്ന് അറിയണം.. അച്ഛന്റെ മരണശേഷം അത് എല്ലാവരുടെ മുന്നിലും വെച്ച് തുറന്നാൽ അതിലുള്ളതിലൊരു ഭാഗം ഏട്ടനും കൊടുക്കേണ്ടി വരും അപ്പോഴും കൂടുതൽ മെച്ചം ഏട്ടനാവും.. അതുപാടില്ല അങ്ങനൊരു പെട്ടിയുള്ള കാര്യം ഏട്ടനറിയില്ല അതെങ്ങനെയെങ്കിലും സ്വന്തമാക്കണം.. അച്ഛനോട് പണത്തിന്റെ കാര്യം പറഞ്ഞ് വഴക്കിടുമ്പോൾ കുറേയേറെ എന്നെ ചീത്ത വിളിച്ച് ഇടക്ക് അച്ഛനും അമ്മയും അത് തുറന്ന് നോക്കുന്നത് ഒന്നുരണ്ട് തവണ ജനലിലൂടെ കണ്ടിട്ടുണ്ട് പക്ഷേ അതിനകത്തെന്താണെന്ന് ഇതുവരെ കണ്ടിട്ടില്ല.. എന്തോ വലിയ വിലപിടിപ്പുള്ള സാധനം തന്നെയാവും അതാണ് ഇടക്കിടെ വാതിലടച്ച് മുറിക്കകത്തിരുന്ന് അവരത് നോക്കുന്നത്.. കുറേ നാളായിട്ട് മനസിലത് കിടന്ന് കളിക്കുന്നുണ്ട്.. കച്ചവടം മോശമായപ്പോൾ അച്ഛനോട് ഒരൽപം പൈസ ചോദിച്ചതിന് അച്ഛൻ അന്ന് വീടിന് ചുറ്റും ഇട്ട് ഓടിച്ച് ആട്ടി തല്ലിയത് ഓർമ്മ വന്നു.. ആ പെട്ടിയിൽ സൂക്ഷിച്ചതിൽ നിന്ന് ഒരൽപം അന്ന് തന്നിരുന്നുവെങ്കിൽ ആ കട പോകില്ലായിരുന്നു.. ഏട്ടനെ പഠിപ്പിച്ച് ഒരു ജോലിയാക്കാനായി അച്ഛനെന്തൊക്കെ ചെയ്തു.. പഠിക്കാനത്ര താല്പര്യമില്ലാത്ത എനിക്കൊരു കടയിട്ട് തന്ന് അച്ഛനെന്നെ ഒതുക്കുകയാണല്ലോ ചെയ്തതെന്നോർത്തു.. ഇപ്പോൾ വയ്യാതായി കിടന്നപ്പോൾ നോക്കാൻ ഞാനും.. ഏട്ടനിടക്ക് വന്ന് എത്തി നോക്കി പോകുമെന്നല്ലാതെ അച്ഛന്റെയും അമ്മയുടെയും തീട്ടവും മൂത്രവുമെടുക്കുന്നത് ഞാനും എന്റെ ഭാര്യയും.. എന്നിട്ടോ എനിക്ക് കിട്ടിയത് പൂതലിച്ച് വീഴാറായ വീടും ആർക്കും വേണ്ടാത്ത രണ്ട് മുറി ഊർച്ചകണ്ടവും മാത്രം.. പാടത്തു നിന്ന് വെയിലേറ്റ് വാടി സുർക്കയിൽ മുളകിട്ട പോലത്തെ ശരീരമുള്ള ശങ്കരൻ വരുന്നത് കണ്ടു.. പത്ത് മണി കഞ്ഞിക്കാവും അച്ഛനെയും അമ്മയെയും നോക്കുന്ന കൂട്ടത്തിൽ പാടത്ത് പണിക്കാർക്ക് ഭക്ഷണം വെച്ചു വിളമ്പുന്ന രാജിയെ കുറിച്ചോർത്തപ്പോൾ വിഷമം തോന്നി.. കുഞ്ഞിരായീന്റെ പഞ്ചായത്ത് റോഡരികിലുള്ള സ്ഥലം കൊടുക്കുന്നുണ്ടെന്ന് കേട്ടത് മുതൽ അത് വാങ്ങനെന്തെങ്കിലും വഴിയുണ്ടോന്ന് ആലോചനയിലായിരുന്നു.. അച്ഛനോട് പറഞ്ഞപ്പോൾ ഉള്ളത് ആദ്യം മര്യാദക്ക് കൊണ്ടുനടക്കാൻ പഠിച്ചു വാ എന്നായിരുന്നു മറുപടി രാജിയുടെ മുൻപിൽ വച്ച് അച്ഛനങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുന്നിൽ ഒന്നുമല്ലാതായത് പോലെ തോന്നിയിരുന്നു..തീട്ടവും മൂത്രവും എടുക്കുകയും വേണം അവസാനം കുത്തുവാക്ക് കേൾക്കുകയും ചെയ്യണമെന്നായപ്പോൾ മുതൽ തുടങ്ങിയ വെറുപ്പാണ്.. കർക്കിടകമഴയുടെ ആരവം കേട്ട് തുടങ്ങിയപ്പോൾ കാലിൽ പററി പിടിച്ച മണ്ണ് ഒരു കല്ലിൽ  വെച്ചുരച്ച് കളഞ്ഞ് മൺതിണ്ടിനരികിൽ കെട്ടിനിന്ന മഴവെള്ളത്തിൽ കാലൊന്ന് കഴുകി മുറ്റത്തേക്ക് കയറുമ്പോൾ അകത്ത് നിന്നും അച്ഛന്റെ ചിലമ്പിച്ച ചുമ കേട്ടു.. ഇനിയും വെച്ചു താമസിപ്പിച്ചാൽ വാങ്ങാനുദ്ദേശിക്കുന്ന സ്ഥലം കൈവിട്ട് പോകും.. പിന്നെ ജീവിതകാലം മുഴുവൻ ഒരു ഗുണവുമില്ലാത്ത അച്ഛനെ നോക്കി ജീവിതം തുലക്കേണ്ടി വരുമെന്നോർത്ത് അകത്തേക്ക് കയറും മുൻപേ നെല്ലിനടിക്കുന്ന വിഷകുപ്പിയെടുത്ത് അരയിൽ തിരുകി. മനസിൽ നിറയെ കുഞ്ഞിരായീന്റെ സ്ഥലമായിരുന്നു.. അതെങ്ങനെയെങ്കിലും വാങ്ങണമെന്ന ചിന്തയിൽ അകത്തേക്ക് കയറി.. കുഞ്ഞിരായീൻ കഴിഞ്ഞയാഴ്ച അച്ഛനെ കാണാൻ വന്നത് നന്നായി അല്ലെങ്കിൽ ആ സ്ഥലം വിൽക്കാനിട്ടത് അറിയില്ലായിരുന്നു.. എല്ലാമാസവും അയാളിവിടെ വന്നിരുന്ന് പഴയകഥകൾ അച്ഛനോട് പറയുന്ന കൂട്ടത്തിൽ പറഞ്ഞറിഞ്ഞതായിരുന്നു അത്.. രാത്രി മഴക്കോള് മൂടിയ ആകാശത്തേക്ക് നോക്കി ഉമ്മറത്തിരിക്കുമ്പോൾ മനസിലും ദുരയുടെ കാർമേഘമിരുണ്ടുകൂടി.. രാജി വൈകുന്നേരത്തെ വീട്ടുപണിയെല്ലാം കഴിഞ്ഞ് അച്ഛനും അമ്മക്കുമുള്ള ചോറ് വിളമ്പുമ്പോൾ അടുത്ത് ചെന്ന് പറഞ്ഞു "രാജീ.. നീ പോയി കുളിച്ചോ.. ഇന്ന് ഞാൻ കൊടുക്കാം ചോറ്" എല്ലാം കണ്ടു നിൽക്കുന്ന മോന്റെ കവിളിലൊന്ന് നുള്ളി കൊണ്ട് രാജിയെ കുളിക്കാൻ പറഞ്ഞു വിട്ട് മാസങ്ങളായി കയറാത്ത അച്ഛനും അമ്മയും കിടക്കുന്ന മുറിയിലേക്ക് കയറി വാതിലടക്കുമ്പോൾ മകൻ സംശയത്തോടെ നോക്കി.. കയ്യിലിരുന്ന പാത്രങ്ങൾ നിലത്തു വെച്ച് അരയിൽ നിന്നും വിഷകുപ്പിയെടുത്ത് ചോറിലൊഴിച്ച് കറി കൂട്ടി നന്നായി കുഴച്ച് കുപ്പി ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു.. അച്ഛന്റെയും അമ്മയുടെയും വായിലേക്ക് ചോറുരുള ഉരുട്ടി കൊടുക്കുമ്പോൾ കട്ടിലിനടുത്തിരുന്ന മേശമേലിരിക്കുന്ന പെട്ടിയിലായിരുന്നു നോട്ടം.. ആ നോട്ടത്തിനിടയിൽ അച്ഛന്റെയും അമ്മയുടെയും കണ്ണു നിറഞ്ഞ് തുളുമ്പിയത് കണ്ടില്ല.. പാത്രത്തിലുളള മുഴുവൻ ചോറും അന്ന് പതിവില്ലാതെ അച്ഛനുമമ്മയും കഴിച്ച് കഴിഞ്ഞപ്പോൾ കപ്പിലെ വെള്ളമെടുത്ത് മുഖം തുടച്ച് കൊടുക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും നോട്ടം സഹിക്കാനാവാതെ ചുമരിലേക്ക് നോക്കി. പ്ലേറ്റെടുത്ത് വാതിൽ തുറന്നപ്പോൾ നേരത്തെ ജനാല വഴി വലിച്ചെറിഞ്ഞ വിഷകുപ്പിയെടുത്ത് തിരിച്ചും മറിച്ചും നോക്കി നിൽക്കുന്ന മോന്റെ കയ്യിൽ നിന്നത് വാങ്ങി വലിച്ചെറിയുമ്പോൾ പറഞ്ഞു "അച്ഛച്ചനുള്ള മരുന്നാണ് അത് നീയെന്തിനാ അതെടുത്തത്.. വാ കൈ കഴുകി തരാം" അതുകേട്ട് മോൻ പറഞ്ഞു "അച്ഛന് വയ്യാതാവുമ്പോൾ ഞാൻ വലുതായിട്ട് ഇതുപോലെ മരുന്ന് അച്ഛനും ഞാൻ തരാം ട്ടോ" ഒന്നും പറയാതെ അവന്റെ കൈപിടിച്ച് അടുക്കളയിൽ പോയി രാജി വരുമ്പോഴേക്കും പ്ലേറ്റ് കഴുകി വെച്ച് മോന്റെ കൈ കഴുകി കൊടുത്ത് ഉമ്മറത്ത് ചെന്നിരുന്നു. രാത്രി മഴ ശക്തിയായി പെയ്തു കൊണ്ടിരുന്നു.. അച്ഛന്റെയും അമ്മയുടെയും മരണവെപ്രാളം ആ മഴയിൽ അലിഞ്ഞു ചേർന്നു.. ഒന്നുറങ്ങി കഴിഞ്ഞ് അരയിൽ ചുറ്റി പിടിച്ച രാജിയുടെ കൈകൾ മെല്ലെ അടർത്തി മാറ്റി എണീറ്റ് അച്ഛനുമമ്മയും കിടക്കുന്ന മുറിയുടെ വാതിൽ തുറന്ന് അകത്ത് കയറി.. മങ്ങിയ വെളിച്ചത്തിൽ അച്ഛന്റെയും അമ്മയുടെയും മൂക്കിന് താഴെ വിരൽ വെച്ച് നോക്കി ശ്വാസമില്ലെന്ന് ഉറപ്പ് വരുത്തി മേശപ്പുറത്തിരുന്ന പെട്ടിയെടുത്ത് പുറത്ത് കടന്ന് ഹാളിലേക്കുള്ള വാതിൽ തുറന്നു.. മിന്നൽ വെളിച്ചത്തിൽ ഹോളിലെത്തി വാതിൽ അകത്തു നിന്നടച്ച് ലൈറ്റിട്ട് പെട്ടി തുറന്നു.. പണ്ട് പണ്ട് അച്ഛൻ തെങ്ങോലകൊണ്ടുണ്ടാക്കി തന്ന ഉണങ്ങിയ കാറ്റാടിയും പണ്ട് പൂരത്തിന് പോയപ്പോൾ വാങ്ങി തന്ന റബർ പന്തിന്റെ ഒരു കഷ്ണവും പണ്ട് ഇട്ട് മൂട് കീറിയ ട്രൗസറുകളും കണ്ടു അതിനടിയിൽ മടക്കി വെച്ച നീളത്തിലുള്ള കടലാസെടുത്ത് നിവർത്തി നോക്കി.. കുഞ്ഞിരായീന് നടത്താൻ കൊടുത്ത കടമുറിയുടെ എഗ്രിമെന്റായിരുന്നു അത്.. അച്ഛന്റെ കാല ശേഷം ആ സ്ഥലവും കടമുറികളും എന്റെ പേരിലേക്ക് മാറ്റിയ ആധാരം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. പെട്ടി അവിടെയിട്ട് ഓടി അച്ഛന്റെ മുറിയിൽ കയറി ലൈറ്റിട്ട് അച്ഛനെ കൊട്ടി വിളിച്ചു.. ആ കാൽക്കൽവീണ് കെട്ടിപ്പിടിച്ച് കരഞ്ഞു.. ചെയ്തുപോയ തെറ്റിന്റെ ഏങ്ങി കരച്ചിൽ കർക്കിടകമഴയിലലിഞ്ഞു ചേർന്നു.. മകൻ പറഞ്ഞ വാക്ക് ചെവിയിൽ വട്ടം കറങ്ങി.. "അച്ഛന് വയ്യാതാവുമ്പോൾ ഞാൻ വലുതായിട്ട് ഇതുപോലെ മരുന്ന് അച്ഛനും  തരാം ട്ടോ" രമേഷ്കൃഷ്ണൻ
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
441 കണ്ടവര്‍
3 ദിവസം
#📔 കഥ "ഹലോ... എവിടെയാ.." "ഓഫീസിൽ..." "എപ്പഴാ ഇറങ്ങ്വൊ." "വൈകുന്നേരമാവും.." "ഞായറാഴ്ച നമുക്ക് ഗുരവായൂരൊന്ന് പോയാലോ.." "കുട്ടികളെ എന്ത് ചെയ്യും.." "അവരെ വീട്ടിലേക്കാക്കാം.." "വീട്ടിലെന്ത് പറയും.." "ഒരു കല്ല്യാണമുണ്ടെന്ന് പറയാം.." "ഉം.. നോക്കാം.." "നോക്കിയാൽ പോരാ.. ഞാൻ രാവിലെ റെഡിയാവും..അപ്പോൾ പിന്നെ പറ്റില്ലെന്ന് പറയരുത്.. ഞാൻ പിണങ്ങും ട്ടോ.. " " കുട്ടികളെ വീട്ടിലേക്കാക്കി രാവിലത്തെ ആദ്യത്തെ ബസിന് പോകാം... " " പിണങ്ങല്ലേ മോളേ.. നമുക്ക് പോകാം.. " ആഴ്ചയിലൊരിക്കൽ കിട്ടുന്ന ലീവാണ്.. സ്വസ്ഥമായൊന്ന് വീട്ടിലിരിക്കാമെന്ന് കരുതിയാലത് നടക്കില്ല... പക്ഷേ അവൾ വിളിച്ചാലെങ്ങനെ പറ്റില്ലെന്ന് പറയും ഞായറാഴ്ച അതിരാവിലെ എണീറ്റ് ആദ്യ ബസിൽ തന്നെ ഗുരുവായൂർ ക്ക് പോയി.. ഇളം തണുപ്പുള്ള പ്രഭാതത്തിൽ ഒരു സീറ്റിൽ മുട്ടിയുരുമ്മിഇരുന്നുകൊണ്ടുള്ള യാത്രയിൽ പണ്ടെന്നോ നഷ്ടപെട്ട പ്രണയകാലത്തിന്റെ ഓർമ്മകൾ അയവിറക്കിയിരുന്നു.. സെറ്റുസാരിയുടുത്ത് മുടിതുമ്പിലൊരു തുളസിക്കതിർ ചൂടി അവളടുത്തിരുന്നപ്പോൾ നെറ്റിയിൽ വരച്ചിട്ട കളഭത്തിന്റെ മണം പരന്നു.. ബസ്സിറങ്ങി അമ്പലത്തിലെത്തിയപ്പോൾ ചെരുപ്പും ബാഗും ഫോണും ക്ലോക്ക് റൂമിലേൽപിച്ച്  ഷർട്ടൂരി തോളിലിട്ട് തൊഴാനുള്ള നീണ്ട നിരയിൽ കയറി നിന്നു... തൊട്ടുമുന്നിൽ നിൽക്കുന്ന അവൾ ഇടക്കിടെ ദേഹത്തേക്ക് ചാരി..അവളുടെ ഇടതൂർന്ന  ചുരുണ്ട മുടിയിലേക്ക് മുഖം ചേർത്തപ്പോൾ കാച്ചെണ്ണയുടെ മണം മൂക്കിലേക്ക് കയറി... വരിയിൽ തിരക്ക് കൂടുന്നതിനനുസരിച്ച് പരസ്പരം ഒട്ടിചേർന്ന് നിന്നു.. ചുറ്റമ്പലത്തിനകത്തേക്ക് കയറുന്ന ഭാഗത്തെത്തിയപ്പോൾ തിരക്ക് വർദ്ധിച്ചു.. വരി തെറ്റി പോകാതിരിക്കാനായി അവളുടെ അരകെട്ടിലൂടെ കയ്യിട്ട് ചേർത്ത് നിർത്തിയപ്പോൾ അവളുടെ അടിവയറിന്റെ ചൂട് കൈകളിലൂടെ അരിച്ചെത്തി... തൊഴുത് വലം വെച്ച് പുറത്തിറങ്ങി പാൽപായസത്തിന് ശീട്ടാക്കി അത് വാങ്ങാനുള്ള വരിയിൽ കയറി നിന്നപ്പോഴേക്കും വിയർത്തിരുന്നു. പായസം വാങ്ങി കുളത്തിലിറങ്ങി കാലും മുഖവും കഴുകി.. അവളുടെ നെറുകയിലെ സിന്ദൂരം പരന്ന് നെറ്റിയിലേക്ക് പടർന്നത് ചേർത്തു നിർത്തി കർച്ഛീഫ് എടുത്ത് തുടച്ചു കൊടുത്തു.. "നമുക്കൊരു ചായ കുടിച്ചാലോ.." മറുത്തൊന്നും പറയാതെ അടുത്തുകണ്ട ബ്രാഹ്മിൻസ് ഹോട്ടലിൽ കയറി ചായ കഴിച്ചു.. "എന്താ ഒന്നും മിണ്ടാത്തെ... വന്നത് ഇഷ്ടമായില്ലേ.." അവളുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞിരിക്കുന്നു.. "ഹേയ്.. അതൊന്നുമല്ല.. ഓരോന്നാലോചിച്ചു പോയി.." "എന്താണിത്ര ആലോചിക്കാൻ... ജീവിതം ആഘോഷിക്കേണ്ട സമയത്ത് ആഘോഷിക്കണം.. അല്ലാതെ സെന്റിമെന്റലായിട്ടെന്ത് കാര്യം... ബന്ധങ്ങൾ...കടപ്പാടുകൾ..കർത്തവവ്യങ്ങൾ എല്ലാം ഒരു കണക്കിന് ഒരു പുകമറയാണ്... സമൂഹം നമ്മളിലടിച്ചേൽപിക്കുന്ന അനാവശ്യ കെട്ടുപാടുകൾ... ജനിച്ചപ്പോൾ തനിച്ചാണ് മരിക്കുമ്പോഴും അങ്ങനെ തന്നെ അതിനിടയിൽ ജീവിതം ആഘോഷമാക്കുക... അനാവശ്യ ടെൻഷനൊഴിവാക്കുക... ടെൻഷനടിച്ച് ജീവിച്ചിട്ടെന്ത് കാര്യം.. ഒരു ഓഷോ ലൈനാണ് ഞാൻ... ഓഷോ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ ശിഷ്യ ആയേനെ.. " " ഞാനങ്ങനെയല്ല.. എനിക്ക് ബന്ധങ്ങളിൽ വിശ്വാസമുണ്ട്.. ബന്ധങ്ങളില്ലാതെ ജീവിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല... " " ശരി... ഇനി അതും പറഞ്ഞ് നല്ലൊരു ദിവസം വഴക്കിടണ്ട.. ഞാൻ വിട്ടു അത്... " ചായകുടി കഴിഞ്ഞ് ആനയെ കെട്ടുന്ന ഭാഗത്ത് പടർന്നു നിൽക്കുന്ന ആൽതറയിൽ പോയിരുന്നു.. ആളുകൾ തൊഴുത് പുറത്തേക്കിറങ്ങുന്നത് നോക്കിയിരുന്നു.. പലപ്രായത്തിലുള്ള പലനിറത്തിലുള്ളവർ.. ഉറുമ്പുകൾ വരിവരിയായി പോകുന്ന പോലെ അരിച്ചരിച്ച് നടന്നു നീങ്ങി ഊട്ടുപുരയുടെ മുൻപിൽ ചെന്നവസാനിക്കുന്നു... തോളിൽ തലവെച്ച് നെഞ്ചിലൂടെ ചെറുവിരലുകൊണ്ട് വരച്ചുകൊണ്ടിരുന്ന അവളോട് ചോദിച്ചു "നീ നേരത്തെ പറഞ്ഞത് കാര്യമായിട്ടാണോ..." "എന്ത്..." "ബന്ധങ്ങളിൽ വിശ്വാസമില്ല എന്നത്..അപ്പോൾ നമ്മൾ തമ്മിലൊരു ബന്ധവുമില്ലേ.." "ഇയാളുടെ ഒരു കാര്യം... അതിനിയും വിട്ടില്ലേ... ഞാൻ പറഞ്ഞത് വേറൊരർത്ഥത്തിലാണ്... പാശ്ചാത്യ സംസ്ക്കാരം... ഒരു വർഷം ഒരുമിച്ച് താമസിച്ച് താല്പര്യമില്ലെങ്കിൽ ഒഴിവാക്കാൻ പറ്റണം... " " അപ്പോൾ മനസെന്ന് പറയുന്ന സാധനം ഇല്ലേ... " " എനിക്കറിയില്ല... ഒരു പരിചയവുമില്ലാത്ത രണ്ടുപേരുടെ ഭാവി മറ്റാരോ നിശ്ചയിച്ചുറപ്പിച്ച് കെട്ടിച്ചുവിടുന്നു... കിതപ്പും വിയർപ്പുമവസാനിച്ചാൽ പിന്നൊരു മടുപ്പാണ്... മടുത്ത് മടുത്ത് ജീവിക്കുന്നതിലും ഭേദം ഒഴിവാക്കുന്നതാണ്... " " അപ്പോൾ ഓരോ വർഷവും പുതിയ ആളുകൾ.. പുതിയ ചുറ്റുപാടുകൾ അല്ലേ.. " " എന്നല്ല.. ഒത്തുപോകാനാവുമെങ്കിൽ തുടരാം.. കള്ളത്തരം കാണിക്കുന്നതിലും നല്ലതതാണ്.. " " അപ്പോൾ കള്ളത്തരമാണെന്നറിയാമല്ലേ... " " ആരുമറിയാത്ത ചില രഹസ്യങ്ങൾ കൊണ്ടുനടക്കുന്നതിലും ഒരു സുഖമുണ്ട്.. ചില വിളികൾ..ആരുമറിയാത്ത ചില കണ്ടുമുട്ടലുകൾ.." "അപ്പോൾ മക്കളറിഞ്ഞാലോ... " " ചില രഹസ്യങ്ങൾ സൂക്ഷിക്കാൻ പുരുഷനേക്കാളേറെ സാമർത്ഥ്യം സ്ത്രീകൾക്കാണ്... അതറിയില്ലേ.. " " എനിക്ക് രഹസ്യങ്ങളില്ലാത്തോണ്ട് എനിക്കറിയില്ല.. " " അപ്പോഴിത് രഹസ്യമല്ലേ... " " ആർക്ക് രഹസ്യം.. നിനക്ക് മാത്രമാണ് രഹസ്യം... എനിക്കിത് രഹസ്യമല്ല.. നീ.. വരാൻ പറഞ്ഞു ഞാൻ വന്നു.. അത്രതന്നെ" " അതിലപ്പുറം ഒന്നുമില്ലേ... " " ഉണ്ടാവുമായിരുന്നു... നിന്നെ സനൽ വിവാഹം കഴിക്കുന്നതിന് മുന്പേ ആയിരുന്നെങ്കിൽ... സുഭദ്രയെ ഞാൻ കാണുന്നതിന് മുമ്പേ ആയിരുന്നെങ്കിൽ... പക്ഷേ ഇന്ന് അത് സാധ്യമല്ല... ഞാൻ നിന്റെ കൂടെ വരുന്നുണ്ടെന്ന് അറിയാനിനി ആരുമില്ല... " അത്ര നേരം ഒട്ടിയിരുന്ന അവൾ പെട്ടെന്ന് മാറിയിരുന്നു... പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു " അല്ലെങ്കിലും ആണുങ്ങളൊക്കെ ഇങ്ങനെയാണ് ചതിയൻമാർ...നല്ലൊരു ഞായറാഴ്ച നശിപ്പിച്ചു.. എന്റെ ജീവിതം നശിപ്പിച്ചു" " നിനക്കിനിയും സമയമുണ്ട് ചിന്തിക്കാൻ... എന്റെ കൂടെയായത് നന്നായി.. എന്റെ മനസും ഒരു നിമിഷം പതറി പോയി.. പക്ഷേ ഞാൻ തിരിച്ചറിയുന്നു... എന്നെ അറിയുന്നവരെ... എനിക്കായി കാത്തിരിക്കുന്നവരെ... " " ലോകത്തിലെ 95 ശതമാനം ആണുങ്ങളും പെണ്ണുങ്ങളും മടുപ്പനുഭവിക്കുന്നവർതന്നെയാണ്.. അത് കരുതി മടുപ്പില്ലാത്തവരെ തേടി എല്ലാവരുമിറങ്ങി തിരിച്ചാൽ ഈ ലോകത്ത് ഭാര്യാഭർത്താക്കൻമാരുണ്ടാവില്ല.. എല്ലാം ഒരു പരിധിക്കപ്പുറം മടുപ്പ് തന്നെയാണ്... ജീവിതം പോലും" അവൾ പിന്നൊന്നും മിണ്ടാതെ നടന്നു പോകുന്നത് നോക്കിയിരുന്നു... അമ്പലത്തിൽ കൂട്ടമണി മുഴങ്ങി പൂജകഴിഞ്ഞ് നടതുറന്നു... നറുപുഞ്ചിരിയോടെ കൃഷ്ണൻ ദർശനമേകി... പിറകിൽ നിന്നാരോ വിളിക്കുന്ന പോലെ തോന്നി.. നോക്കുമ്പോൾ സനലായിരുന്നു അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അവൻ പറഞ്ഞു "രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അവൾ കുട്ടികളെ വീട്ടിലാക്കി രാവിലെ നേരത്തെയുള്ള ബസിൽ ഇറങ്ങിയെന്നറിഞ്ഞത്.. ഉടനെ തന്നെ കുളിക്കാനോ ചായകുടിക്കാനോ പോലും നിൽക്കാതെ ഇറങ്ങി പോന്നതാണ്... നീ മുൻകൂട്ടി എന്നെയറിയിച്ചതോണ്ട് സ്ഥലം അറിയാനായി... വേറെ ആരുടെയെങ്കിലും ഒപ്പമായിരുന്നെങ്കിൽ.... " " സനലേ... ഒരു കാര്യം മാത്രമേ നിന്നോടെനിക്ക് പറയാനുള്ളൂ.. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വേണ്ടി അൽപസമയം മാറ്റിവെക്കുക... അവരുടെ ഇഷ്ടങ്ങളറിയാൻ ശ്രമിക്കുക... അവരെ പറഞ്ഞിട്ട് കാര്യമില്ല.. മടുപ്പാണ് ജീവിതം.. അതിലൊരൽപം സ്നേഹത്തിന്റെ കരുതലിന്റെ മേമ്പൊടി ചേർക്കാനായാൽ അവർക്കും.. അവരിൽ നിന്നൊരൽപം തിരിച്ചുകിട്ടിയാൽ നിനക്കും ജീവിതം രസകരമായി തോന്നി തുടങ്ങും... " " വേഗം വീട്ടിലേക്ക് ചെല്ല്.... ഇതറിഞ്ഞതായി ഭാവിക്കരുത്...സ്നേഹത്തോടെ ചെന്ന് ഞാൻ നശിപ്പിച്ച അവളുടെ ഞായറാഴ്ച നല്ല ഞായറാഴ്ചയാക്ക്.." സനൽ നടന്നു മറയുന്നതും നോക്കി അൽപസമയമിരുന്നു... പിന്നെ തിരിച്ചെത്തുന്നതും കാത്തിരിക്കുന്ന സുഭദ്രക്ക് ഒരു ജോഡി കുപ്പിവളവാങ്ങി.. മക്കൾക്ക് കഴിക്കാനായി പഞ്ചസാര പായസവും ഉണ്ണിയപ്പവും വാങ്ങി ബസ്സ്റ്റാന്‍ഡ് ലക്ഷ്യമാക്കി നടന്നു... ഇതുപോലെ എത്രയോ ഞായറാഴ്ചകൾ പലരുടെ ജീവിതത്തിലുമുണ്ടായിട്ടുണ്ടാവും.. എല്ലാ ഞായറാഴ്ചകളും നല്ലതാണ് നമ്മുടെ മനസ് നല്ലതാവണമെന്ന് മാത്രം.... രമേഷ് കൃഷ്ണൻ
See other profiles for amazing content