#📔 കഥ
ഭാഗം ഏഴ്
വസന്തം വിടപറയുമ്പോൾ
കണ്ണന്റെ കയ്യിൽ പേഴ്സിൽ നിന്നൊരു ചെറിയ മോതിരമെടുത്ത് ഇട്ടുകൊടുത്ത് നെറ്റിയിലൊരുമ്മ കൊടുത്ത് അവനെ കിടക്കയിൽ കിടത്തുന്നതും നോക്കി നിന്ന സുലൈമാനോടായി പറഞ്ഞു
" എടുത്തോടാ... നീയെന്താ മാറി നിൽക്കണത്..."
"വേണ്ട ഞാൻ വന്നിട്ട് കുളിച്ചിട്ടൊന്നുമില്ല... വരണവഴിയാണ്.. ഓന്റെ മേത്ത് ന്റെ വിയർപ്പാക്കണ്ട..."
"അതൊന്നും സാരല്യ സുലൈമാനേ.. നീയെടുത്തോ... അവനെ എന്തായാലും മേല് കഴുകിക്കൂലോ കിടക്കണേന് മുമ്പ്..."
അത് കേട്ടപ്പോൾ സുലൈമാൻ മോനെയെടുത്ത് തോളത്ത് കിടത്തി കൊഞ്ചിച്ചു
അകത്തു നിന്നും അമ്മ വിളിച്ചു
" ഡാ... അവരെ വിളിക്ക് ഊണ് വിളമ്പി... "
അവരെ കൂട്ടി അടുക്കളയിൽ ചെന്ന് അവർ ഭക്ഷണം കഴിക്കുന്നത് നോക്കി വർത്തമാനം പറഞ്ഞ് കൂടെയിരുന്നു
പോകാനിറങ്ങുമ്പോൾ സുലൈമാൻ പറഞ്ഞു
"ആ വാടക വീടിന്റെ ആള് നിന്നെ ചോദിച്ചിരുന്നു... എന്തിനാണ് ഇനി അത് അവിടെ ഇട്ടിരിക്കണത്.. അതൊഴിവാക്കി സാധനങ്ങളെടുത്ത് പോര്... "
അത് കേട്ട് കദീജുമ്മ പറഞ്ഞു
"ഓനതിന് എവിടുന്നാ നേരം സദാസമയോം കൂട്ടീനെയും പെണ്ണുങ്ങളെയും കണ്ടിരിക്കലല്ലേ ഓനിപ്പോ തൊഴില്.."
" അങ്ങനെയൊന്നുമില്ല... ഞാൻ വരാം... അതേതായാലും എന്നായാലും ഒഴിയേണ്ടതല്ലേ.. "
" ഏതായാലും അതിലേ വരുമ്പോൾ വീട്ടിലൊന്ന് കയറ്... നല്ല പത്തിരിയും കോഴ്യറച്ച്ചീം ണ്ടാക്കി വെക്കാം.. "
" ഓ... ആയിക്കോട്ടെ ഉമ്മാ.. വരാം.. "
അവർ കാറിൽ കയറി പോയപ്പോൾ കാറിന്റെ പിറകിലെ ചുവന്ന ലൈറ്റ് കുറേ ദൂരം കണ്ടു പിന്നെ ഇരുട്ടാലെവിടെയോ ഒരുപൊട്ടുപോലെ അലിഞ്ഞ് ചേർന്നില്ലാതായി
അകത്തുനിന്നും അമ്മ പുറത്തിറങ്ങി പറഞ്ഞു
" അന്യജാതിക്കാരെയൊക്കെ അടുക്കളയിലിരുത്തിയാണോ ഭക്ഷണം കൊടുക്ക്വാ... അവരുടെ മുന്നിൽ വെച്ച് ഞാനൊന്നും പറഞഞില്ലെന്നേയുള്ളു... ഇനിയിത് ആവർത്തിക്കരുത്... അത് എനിക്കിഷ്ടമല്ല... ആ ചെക്കനെയും അവറ്റോള് തൊട്ടു.."
"അത്രക്ക് അയിത്തമുള്ള ആളായിരുന്നെങ്കിൽ നിങ്ങള് കണ്ണനെ തൊടാനേ പാടില്ല... പ്രസവിച്ച് ആദ്യം കണ്ണനെ കൈ നീട്ടി വാങ്ങിയത് മനക്കലെ തമ്പ്രാനും ചേങ്ങോട്ടെ ജാനകിയമ്മയൊന്നുമല്ല... ആ പോയ കദീജുമ്മയായിരുന്നു... എന്റെ ഭാര്യക്ക് ചോര കൊടുത്ത് അവരുടെ മകനായ സുലൈമാനായിരുന്നു...അപ്പോഴൊന്നുമില്ലാതിരുന്ന അയിത്തം എല്ലാം കഴിഞ്ഞ് ഇനി വേണ്ട... അന്ന് ഈ പറയുന്ന അയിത്തക്കാരെയൊന്നും ഏഴയലത്ത് ഞാൻ കണ്ടില്ലല്ലോ.. ചില കടപ്പാടുകൾക്ക് മുമ്പിൽ ഞാൻ ചിലപ്പോൾ സ്വന്തവും ബന്ധവും ആചാരങ്ങളുമൊക്കെ മറക്കും... ഇനിയിതുപോലത്തെ കാര്യം പറഞ്ഞ് അമ്മ എന്റെ മുന്നിൽ വന്നേക്കരുത്..
അത് പറഞ്ഞ് ദേഷ്യത്തോടെ മുറ്റത്തേക്ക് നീട്ടി തുപ്പികൊണ്ട് അകത്തേക്ക് കയറുമ്പോൾ
എല്ലാം കേട്ട് തല താഴ്ത്തി ജലജ മുറിയുടെ വാതിലിനരികിൽ നിൽക്കുന്നുണ്ടായിരുന്നു...
അതിനുശേഷം അമ്മ രണ്ട് ദിവസത്തിന് മിണ്ടിയില്ല.. കണ്ണനെ എടുക്കാനോ കുളിപ്പിക്കാനോ വന്നില്ല ജലജ തന്നെ കണ്ണനെ എണ്ണതേപ്പിച്ച് കാലിൽ മലർത്തിയും കമിഴ്ത്തിയും കിടത്തി കുളിപ്പിക്കുന്നത് കൗതുകത്തോടെ നോക്കി നിന്നു
കുളിപ്പിച്ച് കഴിഞ്ഞ് കയ്യിലേക്ക് വെച്ചു തരുവോളം അവന്റെ കരച്ചിൽ കേൾക്കാൻ വയ്യാതെ ഇടക്ക് ജലജയെ ചീത്തപറയും
അപ്പോൾ അവൾ പറയും
"നാളെ മുതൽ കണ്ണനെ കുളിപ്പിക്കുമ്പോൾ അടുത്ത് വന്ന് നിൽക്കരുത്... കുട്ടികളായാൽ കുറേശ്ശെ കരയുകയൊക്കെ ചെയ്യും"
അടുക്കളവാതിലിനിരികിൽ ശ്രീജയും അമ്മയും കണ്ണനെ കുളിപ്പിക്കുന്നത് കണ്ട് നിൽക്കുന്നുണ്ടാവും..
അധികനാൾ അമ്മക്ക് പിണങ്ങായാരിക്കാനാവില്ലെന്ന് ഉറപ്പായിരുന്നു... രണ്ട് ദിവസം കഴിഞ്ഞപ്പോൾ രാവിലെ അമ്മ തന്നെ കണ്ണനെ കാലിൽ കിടത്തി കുളിപ്പിക്കുന്നത് കണ്ടു
കുളിപ്പിച്ച് കയ്യിലേക്ക് കണ്ണനെ കിട്ടിയാൽ മുറ്റത്തുകൂടി നാലുചാൽ അങ്ങോട്ടുമിങ്ങോട്ടും നടക്കും ഇടക്ക് തോളിലിടും അപ്പോഴും തല ഉറക്കാത്തതിനാൽ പിറകിൽ നിന്ന് കൈകൊണ്ട് ഒരു താങ്ങ് കൊടുക്കും.. പല്ലില്ലാത്ത മോണകൊണ്ട് അവൻ തോളിൽ മെല്ലെ കടിക്കുമ്പോൾ മലർത്തികിടത്തി അവനെ ഉമ്മവെക്കും...
ചില ദിവസങ്ങളിൽ അവന് കണ്ണെഴുതിക്കലും കവിളിൽ പൊട്ടുതൊടുന്നതുമൊക്കെ സ്വയം ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി... ജലജയുടെയും എന്റെയും ലോകം പതുക്കെ പതുക്കെ കണ്ണനിലേക്ക് ചുരുങ്ങാൻ തുടങ്ങി..
രാവിലെ പണിക്ക് പോയാലും ഉച്ചയുടെ മുമ്പേ നാല് തവണയെങ്കിലും അവന്റെ കാര്യം ചോദിക്കും...
മാസങ്ങൾ പിന്നിടും തോറും അവൻ കമിഴ്ന്നു നീന്താനും മുട്ടുകുത്തി നടക്കാനും തുടങ്ങി... പിന്നീടെപ്പോഴോ നാലുകാലിൽ മുട്ടുകുത്തി ചുമര് പിടിച്ച് നടക്കാൻ തുടങ്ങി...
ഇടക്കിടെ ജലജയുടെ അമ്മ വീട്ടിൽ വരാനും ഇടക്ക് കണ്ണനെ കളിപ്പിച്ച് സമയം പോയതറിയാതെ ലാസ്റ്റ് ബസ്പോകുമ്പോൾ വീട്ടിൽ തങ്ങാനും തുടങ്ങി..
കണ്ണന് ഒരു വയസ് തികയുന്ന പിറന്നാളും ഗംഭീരമായി നടത്തി ഒരു കുറി പരാതിക്ക് വെച്ച് വിളിച്ചിട്ടായിരുന്നു അത് നടത്തിയത്.. ജലജയുടെ ബന്ധുക്കൾ വന്ന് കണ്ണനെയെടുത്ത് കൊണ്ട് നടന്നു.. ഒരാളിൽ നിന്ന് മാറി പലകൈകളിലൂടെ സഞ്ചരിച്ച അവൻ നിലം തൊടാതെയായി... അവർ ഓരോരുത്തരായി പറയുന്നുണ്ടായിരുന്നു
"ജലജയുടെ മോൻ" എന്ന്
എല്ലാം കേട്ട് അതെല്ലാം കണ്ട് ഒരു മൂലയിലിരുന്നപ്പോൾ ആലോചിച്ചു
അവൻ ജലജയുടെ മാത്രം കുഞ്ഞായി മാറി തുടങ്ങിയോ.. അപ്പോൾ ഞാനാരാണ്...
നിലാവ് പുഞ്ചിരി തൂകിയ രാത്രികളും മഴക്കോളുള്ള സന്ധ്യകളും കടന്ന് ദിവസങ്ങൾ മാസങ്ങളിലേക്കും മാസങ്ങൾ വർഷങ്ങളിലേക്കും പടർന്നു കയറി.. അതിനിടയിൽ ശ്രീജക്ക് കല്ല്യാണം ശരിയാവുകയും അത് പെട്ടെന്ന് നടത്തുകയും ചെയ്തു.. അതോടെ ആവണിപാടത്തെ രണ്ട് കണ്ടങ്ങൾ ഒസ്സാൻ മരക്കാരുടെ കൈകളിലായി.. അപ്പോഴേക്കും കണ്ണൻ മൂന്നാം വയസിൽ നിന്ന് നാലാംവയസിലേക്കെത്തിയിരുന്നു
അവന്റെ കുഞ്ഞു കുസൃതികൾക്ക് കൂട്ടായി അമ്മയും ഞാനും ജലജയും അവനോടൊപ്പമുണ്ടായിരുന്നു..
കരിങ്കാളി കാവിലെ വേലക്കും പൂരത്തിനും എല്ലാവരും പോയി കണ്ണന് ആനയെ കാണിച്ചുകൊടുക്കാനായി മണിക്കൂറുകളോളം കാൽ കഴച്ചിട്ടും അവനെ നിലത്ത് വെക്കാതെ ആനയെ കണ്ടു നിന്നു.. അവന്റെ ഇളം മനസിൽ ആനയെ കണ്ടപ്പോഴുണ്ടായ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞുകൊണ്ട്...
മഴയുള്ളൊരു സന്ധ്യക്ക് അമ്മ പശുവിനെ അഴിച്ച് തൊഴുത്തിൽ കൊണ്ടുവന്ന് കെട്ടി കാലും മുഖവും കഴുകി അകത്തേക്ക് കയറിയപ്പോൾ തലകറങ്ങി വീണു.. കാൽ വണ്ണക്ക് താഴെ രണ്ട് കുത്തുകളിൽ നിന്നായി ചോരയൊലിക്കുന്നുണ്ടായിരുന്നു.. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അമ്മയുടെ ശരീരത്തിലാകെ നീല നിറം പടർന്നിരുന്നു... അവസാനമായി കണ്ണനിൽ നിന്നൊരുമ്മ വാങ്ങി അമ്മ കണ്ണടക്കുമ്പോൾ പടിഞ്ഞാറെ തൊടിയുടെ ചേമ്പിൻ കൂട്ടത്തിന് പിറകിലെ മൺമതിലിൻ പൊത്തിൽ നിന്ന് ചുരുണ്ടുമടങ്ങി കിടന്ന കരിമൂർഖന്റെ ചുവന്ന രണ്ട് കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു..
അന്ന് രാത്രി അമ്മയെ സ്നേഹിച്ച് കൊതിതീരാത്ത ജലജ മൂക്കു ചീറ്റികൊണ്ട് പറഞ്ഞു
"എന്തിനാണ് ഭഗവാനേ.. ഇങ്ങനൊരു പരീക്ഷണം.. ഇതിലും ഭേദം ലോകമങ്ങ് അവസാനിക്കുകയായിരുന്നു.."
തുറന്നിട്ട ജനവാതിലിലൂടെ പുറത്തേക്ക് നോക്കി കിടന്നപ്പോൾ പുറത്ത് ആതിരരാവിന്റെ നിലാവെളിച്ചത്തിൽ പച്ചമണ്ണുണങ്ങാത്ത അരളിമരത്തിന് ചുവട്ടിലെ മൺകൂനയിലേക്ക് നോക്കികൊണ്ട് പറഞ്ഞു
" ജലജേ.. ലോകം ഒരിക്കലും അവസാനിക്കില്ല... നമ്മൾ സ്നേഹിക്കുന്നവരുടെയും നമ്മളെ സ്നേഹിക്കുന്നവരുടെയും ലോകം അവസാനിക്കുമ്പോൾ നമ്മളറിയാതെ നമ്മുടെ ലോകവും അവസാനിച്ചു തുടങ്ങുന്നുവെന്ന് മാത്രം... ഓരോരുത്തരും ഓരോ ലോകങ്ങളാണ്.. ഇന്നത്തോടെ അമ്മയെന്ന നമ്മുടെ ലോകം അവസാനിച്ചു..
തുടരും
രമേഷ്കൃഷ്ണൻ