Follow
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
@16794839
1,371
Posts
5,275
Followers
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
8.3K views
3 months ago
#📔 കഥ ഭാഗം പതിനഞ്ച് നീയും ഞാനും പിന്നെ അവരും വണ്ടി വന്നപ്പോൾ റിസർവേഷൻ കമ്പാർട്ട്മെന്റിൽ കയറി ഇരുന്നു.. അമ്മമ്മ മനപൂർവ്വം സൈഡിലേക്ക് മാറിയിരുന്നു മീനുവിനെ എന്റെ തൊട്ടടുത്തിരുത്തി.. അവളുടെ അരക്കെട്ടിന്റെ ചൂട് വാരിയെല്ലിലേക്ക് പടർന്നു  മാറിടത്തിന്റെ മുഴുപ്പ്  ഷോൾഡറിലിടക്കിടെ തട്ടികൊണ്ടിരുന്നു... വണ്ടി ഓടി തുടങ്ങിയപ്പോൾ അവൾ മെല്ലെ കണ്ണടച്ച് തോളിലേക്ക് ചാരി...ഒരു നാട് വിട്ട് മറ്റൊരു നാട്ടിലേക്ക് അതിജീവനത്തിനായുള്ള യാത്ര തുടങ്ങി... മദ്രാസിലെത്തിയപ്പോൾ സന്ധ്യ ആയിരുന്നു റയിൽവേസ്റ്റേഷനടുത്തുതന്നെയുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു... ഒരു ഡബിൾ റൂമാണെടുത്തത്... മുറിയിൽ കയറി  സാധനങ്ങൾ വെച്ച് അമ്മമ്മയെയും മീനുവിനെയും മുറിയിലിരുത്തി പറഞ്ഞു "നിങ്ങളിവിടെ ഇരിക്ക്... ഞാൻ താഴെ പോയി റെയിൽവേയുടെ ഓഫീസെവിടെ എന്ന് തിരക്കി നോക്കട്ടെ... വേറെന്തെങ്കിലും വാങ്ങാനുണ്ടെങ്കിലതുമാവാം..." അമ്മമ്മ പറഞ്ഞു.. "നീ ആദ്യം ഇവളെ കൂട്ടി പോയി അവൾക്ക് ഇടാനുള്ള രണ്ടു കൂട്ടം ഡ്രസ് വാങ്ങ്... അവളുടെ ബാഗിൽ പുസ്തകങ്ങളും സർട്ടിഫിക്കറ്റും മാത്രമേയുള്ളൂ... ഞാനിവിടെ ഇരുന്നോളാം...വേഗം വരണം രണ്ടാളും.. എനിക്ക് ഭാഷയറിയില്ല... " " അത് അച്ചൂ വാങ്ങി വന്നാൽ പോരെ അമ്മമ്മ തനിച്ചാവില്ലേ... " " ഉം... നല്ല ആളെയാണ് അയക്കുന്നത്... കഴിഞ്ഞ തവണ എനിക്ക് ഓണത്തിന് ജാക്കറ്റിന്റെ തുണിയെടുത്തത് എനിക്കറിയാം... നീ കൂടെ ചെല്ല്.... എന്നാലേ ശരിയാവൂ... പിന്നെ അച്ചൂ ഞാനിന്നലെ പറഞ്ഞ കോവിലിന്റെ കാര്യം ഒന്നന്വോഷിക്ക് " " ശരി അമ്മമ്മ... ഞങ്ങൾ പോയി വരാം.. " അത് പറഞ്ഞപ്പോൾ അവൾ കൂടെയിറങ്ങി ഡോറടച്ചപ്പോൾ വരാന്തയിലേക്ക് നോക്കി ആരുമില്ലെന്ന് കണ്ടപ്പോൾ അവളുടെ കവിളിലൊരുമ്മ വെക്കാനായി നോക്കിയപ്പോൾ അവൾ ഉന്തിമാറ്റികൊണ്ട് പറഞ്ഞു " കൊതിയാ... ഇന്നുമുതൽ ഞാൻ കൂടെയുണ്ടല്ലോ എന്തിനാണ് ഈ ആക്രാന്തം...ആരെങ്കിലും കാണും " " അപ്പോൾ അതാണ് നിന്റെ പ്രശ്നം.. വേണ്ടാഞ്ഞിട്ടല്ല..." "കുന്തം... വേഗം പോയി സാധനങ്ങൾ മേടിച്ചു വരാം... അമ്മമ്മ തനിച്ചേയുള്ളു..." "എന്തിനാണ് കോവിലന്വോഷിക്കുന്നത് അമ്മമ്മക്ക് തൊഴാനാണോ... " " ഉം... അതെ.. " സാധനങ്ങളെല്ലാം വാങ്ങി തിരിച്ച് മുറിയിലെത്തുമ്പോൾ അമ്മമ്മ കുളിക്കാൻ കയറിയിരുന്നു... അകത്ത് നിന്നും വെള്ളം ചാടുന്ന ശബ്ദം കേട്ടപ്പോൾ വാതിലടച്ച് കുറ്റിയിട്ട് മീനുവിനെ പിറകിലൂടെ ചെന്ന് എടുത്ത് കട്ടിലിലേക്കിട്ട് മുകളിലേക്ക് കയറി കിടന്നു അവൾ പറഞ്ഞു " ഞാൻ ഒച്ചവെക്കും അമ്മമ്മ അറിയും നാണക്കേടാകും..." "" എന്നാൽ നീയൊന്ന് ഒച്ചവെക്ക് " അതുപറഞ്ഞ് അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു... അവളുടെ കൈകൾ വാരി പുണർന്നു എത്രനേരമങ്ങനെ കിടന്നെന്നറിയില്ല ബാത്റൂമിന്റെ സാക്ഷ ഇളകിയ ശബ്ദം കേട്ടപ്പോൾ പിടഞ്ഞ് മാറി ചിറി തുടച്ച് രണ്ടുപേരും കട്ടിലിന്റെ രണ്ടററത്തായിരുന്നു... സാധനങ്ങൾ ഓരോന്നായെടുത്ത് പുറത്തേക്ക് വെച്ചു അമ്മമ്മ ചോദിച്ചു "കുറേ നേരമായോ നിങ്ങൾ വന്നിട്ട്... ഞാനൊന്ന് കുളിച്ചു... പൊടിയും വിയർപ്പും പോയപ്പോൾ തന്നെ ആശ്വാസമായി" "ഇപ്പോഴെത്തിയതേ ഉള്ളൂ... കണ്ടില്ലേ വാങ്ങിച്ച സാധനങ്ങൾ കവറിൽ നിന്നെടുക്കുന്നതേയുളളൂ..." രണ്ടുപേരുടെ മുഖത്തേക്കും മാറിമാറി നോക്കി അമ്മമ്മ ഒന്ന് ഇരുത്തി മൂളിക്കൊണ്ട് പറഞ്ഞു " ഇപ്പോൾ വന്നതേയുള്ളൂന്ന് മനസിലായി... " രാത്രി ഭക്ഷണം കഴിച്ച് അമ്മമ്മയും മീനുവും കട്ടിലിന് മുകളിൽ കിടന്നു താഴെ പുതപ്പ് വിരിച്ച് ഞാനും... അമ്മമ്മ ഇടക്കിടെ ഉറക്കം വരാതെ തിരിഞ്ഞു കിടക്കുന്നത് കണ്ടു... അതിനാൽ സാഹസത്തിന് മുതിരാതെ തിരിഞ്ഞു കിടന്നുറങ്ങി അതിരാവിലെ എണീറ്റ് താഴെ പോയി കുറച്ച് മുല്ലപ്പൂ വാങ്ങി കുളികഴിഞ്ഞ് അവൾ ബാഗിൽ കരുതിയിരുന്ന ഒരു ജോഡി ദാവണി ചുറ്റിയപ്പോൾ മുല്ലപൂവെടുത്ത് തലയിൽ വെച്ചുകൊടുത്തപ്പോൾ ചോദിച്ചു "എന്നെ തമിഴത്തിയാക്കുകയാണോ" "ഉം അതെ... നീയീനി മുതൽ തമിഴത്തിയാണ്..." അമ്മമ്മയും പുതിയവേഷ്ടി ചുറ്റിയപ്പോൾ വേഗം കുളി കഴിഞ്ഞിറങ്ങി... ഒരു മുണ്ടും ഷർട്ടും എടുത്തിട്ട് അമ്പലത്തിലേക്കിറങ്ങി.. അമ്മമ്മ കയ്യിൽ കടലാസിൽ പൊതിഞ്ഞ  മാലയെടുത്ത് തന്നു മീനു കാണാതെ താലി മാലയിൽ കോർത്തിട്ടു... അമ്പലത്തിലെത്തി... ഏതോ ദേവിയുടെ അമ്പലമായിരുന്നു... അമ്മമ്മയുടെ കൈ പിടിച്ച് മീനു അമ്പലം വലം വെച്ച്  നടന്നപ്പോൾ  നമ്പൂതിരിയോട് അറിയാവുന്ന തമിഴിൽ താലി പൂജിച്ചു തരാൻ പറഞ്ഞ് ദക്ഷിണ വെച്ചു അമ്പലത്തിനു വലം വെച്ച് വരുമ്പോഴേക്കും പൂജിച്ച് തരാമെന്ന് പറഞ്ഞപ്പോൾ തൊഴുത് അമ്പലത്തിന് വലം വെച്ചു... വഴിപാട് കൗണ്ടറിൽ ചെന്ന് രണ്ട് മാലക്ക് ശീട്ടാക്കി അതുമായി അമ്പലനടയിൽ ചെല്ലുമ്പോൾ മീനു കണ്ണടച്ച് പ്രാർത്ഥിക്കുകയായിരുന്നു തിരുമേനി താലി പൂജിച്ച് കയ്യിലേക്ക് നല്കിയപ്പോൾ അമ്മമ്മയെ നോക്കി.. അമ്മമ്മയുടെ കയ്യിലേക്ക് മാലകൾ ഏൽപിച്ച് കണ്ണടച്ച് പ്രാർത്ഥിച്ചു നിൽക്കുന്ന മീനുവിന്റെ കഴുത്തിൽ താലി ചാർത്തി.... അവൾ കണ്ണ് തുറന്ന് നോക്കിയപ്പോൾ  കഴുത്തിൽ തൂങ്ങിക്കിടക്കുന്ന മാലയിലേക്കും താലിയിലേക്കും നോക്കി കണ്ണുനിറച്ചു... അമ്മമ്മ ഞങ്ങളുടെ രണ്ടുപേരുടെയും കയ്യിലേക്ക് മാല വെച്ചു തന്നു പരസ്പരം കഴുത്തിലണിഞ്ഞപ്പോൾ അമ്മമ്മ തന്നെ അവളുടെ കൈയ്യെടുത്ത് എന്റെ കയ്യിൽ വെച്ചു തന്നു... തിരുമേനിയുടെ മുമ്പിൽ അനുഗ്രഹത്തിനായി തലതാഴ്ത്തി നിന്നു... തിരുമേനി തമിഴിലെന്തൊക്കെയോ മന്ത്രം ചൊല്ലി കൈ തലക്ക് മുകളിൽ തൊടാതെ വെച്ച് അനുഗ്രഹിച്ചു... ദക്ഷിണവെച്ച് മീനുവിന്റെ കൈപിടിച്ച് അമ്പലത്തിനെ വലം വെച്ച് വരുമ്പോഴും അമ്മമ്മ പ്രാർത്ഥിക്കുകയായിരുന്നു... അമ്മമ്മയെ കൂട്ടി പുറത്ത് കടന്ന് മാലയൂരി കയ്യിൽ പിടിച്ച് ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് വീണ്ടും മുറിയിലെത്തി അതുവരെ അടക്കി നിർത്തി കരച്ചിലോടെ മീനു അമ്മമ്മയെയും എന്നെയും കെട്ടിപ്പിടിച്ച് കരഞ്ഞു... അവളുടെ കണ്ണുനീർ വീണ് ഷർട്ട് നനഞ്ഞു അവളുടെ കണ്ണീരിന്റെ ചൂട് ഹൃദയത്തിലേക്ക് പടരുന്ന പോലെ തോന്നി... അമ്മമ്മ പറഞ്ഞു "സാരമില്ല നിങ്ങളുടെ യോഗം ഇങ്ങനെയാവും..." മീനു അവൾ കൊണ്ടുവന്ന ബാഗ് തുറന്ന് കുറച്ചധികം രൂപയുടെ ഒരു കെട്ടും ഒരു ബാങ്കിന്റെ ചെക്ക് ബുക്കും പാസ്ബുക്കും കയ്യിലേൽപിച്ച് പറഞ്ഞു... "ഇത് കയ്യിൽ വെച്ചോളൂ... ഇനിയും പൈസക്ക് ഒരുപാട് ആവശ്യമുള്ളതല്ലേ... ജോലിക്ക് കയറി ഒരുമാസം തികയണ്ടേ ശമ്പളം കിട്ടാൻ അതുവരെ നമുക്ക് ജീവിക്കണ്ടേ.... ഇത് നമുക്കായി മാറ്റിവെച്ച പൈസയാണ്..." "വേണ്ട... മീനു ഇത് നിന്റെ കൈയ്യിലിരുന്നോട്ടെ ആവശ്യം വരുമ്പോൾ ഞാൻ ചോദിക്കാം... എന്റെ കയ്യിലിരുന്നാലും നിന്റെ കയ്യിലിരുന്നാലും ഒരുപോലെ തന്നെയാണ്... നമ്മുടെ പണം തന്നെ... ഇപ്പോഴത്യാവശ്യത്തിന് പണം കയ്യിലുണ്ട്.... " " എന്നാലും.... ഇത് വെച്ചോളൂ.. " എല്ലാം കേട്ട് അമ്മമ്മ പറഞ്ഞു " ഇങ്ങനെ പരസ്പരം എല്ലാമറിഞ്ഞ് ആവശ്യങ്ങളറിഞ്ഞ് ജീവിതകാലം മുഴുവൻ നിങ്ങൾ കഴിയുന്നത് കണ്ടാൽ മാത്രം മതി എനിക്ക്... " അപ്പോൾ അകലെയൊരു വീട്ടിൽ വിവാഹനിശ്ചയമുറപ്പിച്ച പെണ്ണിന്റെ വീട്ടുകാർ പെണ്ണിനെ തേടി നാലുപാടും ഓടുകയായിരുന്നു... പുതിയ ജീവിതത്തിന്റെ പടവുകൾ ചവിട്ടികയറാനായി മീനുവും അച്ചുവും തയ്യാറെടുക്കുകയായിരുന്നു... മനസറിയുന്ന രണ്ട് ശരീരങ്ങൾക്കൊന്നാകാനുള്ള ശാന്തിമൂഹൂർത്തം കാത്ത് കത്തുന്ന പകലിൽ കോവിലിൽ നിന്നുള്ള ഹിന്ദോള രാഗത്തിന്റെ ഈരടികൾ കേട്ട് അവർ ഹോട്ടൽമുറിയിലെ കട്ടിലിൽ ചേർന്നിരുന്നു... ഒരു പുണ്യ കർമ്മം നടത്തിയ ചാരിതാർത്ഥ്യത്തോടെ അമ്മമ്മ അവരെ നോക്കി നിന്നു... തൈപൊങ്കലിനോടനുബന്ധിച്ചുള്ള ഘോഷയാത്ര കോവിലിലേക്ക് ആർപ്പുവിളികളോടെ വന്നെത്തുന്നുണ്ടായിരുന്നു.. പുതിയ ജീവിതത്തിന്റെ ആഷോഷരാവുകളുടെ മാറ്റൊലികൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നതായി തോന്നീ... ശുഭം രമേഷ് കൃഷ്ണൻ
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
636 views
3 months ago
#📔 കഥ ഭാഗം പതിനാല് നീയും ഞാനും പിന്നെ അവരും മുടിയിഴകളിലൂടെ വിരലോടിച്ച് അമ്മമ്മ ഇളംകാറ്റൊഴൂകിയെത്തിയ ഈറൻ സന്ധ്യയുടെ അന്തിചുവപ്പിലേക്ക് നോക്കി വീണ്ടും  പറഞ്ഞുകൊണ്ടിരുന്നു... അവൾ അന്നെന്നോട് പറഞ്ഞു "തല്ക്കാലം അച്ചു ഇപ്പോൾ ഒന്നുമറിയണ്ട... ഇപ്പോഴറിഞ്ഞാൽ അവന്റെ മനസ് പിടിവിട്ടു പോകും അല്ലെങ്കിലേ ഒരു ലക്ഷ്യവുമില്ലാതെ ചുറ്റി തിരിയുന്ന മനസാണ് അവന്റേത്.. ഒരു ജോലിയാവട്ടെ ആദ്യം അതിനു മുമ്പ് എനിക്കൊരു ജോലിയായാൽ ഞാൻ തന്നെ തുറന്ന് പറഞ്ഞോളാം... പിന്നെ എനിക്കൊരു നിലനിൽപായല്ലോ... രണ്ടു പേർക്കും വരുമാനമൊന്നുമില്ലാതെ വെറുതെ ഒരു വിവാഹം കഴിച്ച് കഷ്ടപെടാൻ വയ്യ.... ജീവിതം ഒന്നേയുള്ളൂ അത് നശിപ്പിക്കാൻ ചില നേരത്തെ ചില തീരുമാനങ്ങൾ കാരണമാകും... കുറച്ച് വൈകിയാലും ഒരുജോലിയൊക്കെയായി സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ പരസ്പരം തുറന്ന് പറയാം... അതല്ലേ നല്ലത് അമ്മമ്മ... " " തീർച്ചയായും അത് തന്നെയാണ് നല്ലത്... അതുവരെ ഞാനിത് അവനോട് പറയില്ല... നീ ഇവിടെ വന്നതോ... നമ്മൾ സംസാരിച്ചതോ അവനറിയണ്ട.... എനിക്ക് നിന്നെ ഇഷ്ടമായി... നിന്നെഇഷ്ടപെടാതിരിക്കാനൊരു കാരണവും എനിക്കില്ല... ഇവിടെ കളിച്ചു വളർന്ന എന്റെ കുട്ടി തന്നെയാണല്ലോ നീയും...." അന്ന് അവളെ ചേർത്തുപിടിച്ചത് എന്റെ ശരീരത്തിലേക്ക് മാത്രമല്ല മനസിലേക്ക് കൂടിയായിരുന്നു... അച്ചൂ... എല്ലാം കേട്ട് അമ്മമ്മയുടെ മുഖത്തേക്ക് തന്നെ കുറച്ച് നേരം നോക്കിയിരുന്നു... എന്തുപറയണമെന്നറിയാതെ.. തെക്കേ തൊടിയുടെ മൂവാണ്ടൻ മാവിന്റെ കൊമ്പിൽ തലകീഴായി തൂങ്ങികിടന്ന നരച്ചീറിന് കാഴ്ച വന്നു തുടങ്ങിയിരുന്നു... അത് ഇടക്കിടെ മൂളിക്കൊണ്ട് ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് ചേക്കേറുന്നുണ്ടായിരുന്നു... കുഞ്ഞിമാളു ചേച്ചി സർപ്പക്കാവിൽ തിരിവെച്ച് മടങ്ങി... ഇടവഴിയിൽ ഇരുട്ടുപരക്കുകയും അവസാനത്തെ നിറം മാറൽ കഴിഞ്ഞ് ചെയ്ഞ്ചിംഗ് റോസിന്റെ ഇതളുകൾ കൂമ്പി നിൽക്കുകയും ചെയ്തു... കുറ്റിമുല്ലയിൽ ആദ്യമായി മൊട്ടുകൾ വിരിഞ്ഞ മണം ചുറ്റിലും പരന്നു... നനഞ്ഞ മുടി വേർപെടുത്തികൊണ്ട് അമ്മമ്മ പറഞ്ഞു "വാ.. നേരമിരുട്ടായി അകത്തേക്ക് കയറ് ഇഴജന്തുക്കളുണ്ടാവും..." അമ്മമ്മയുടെ പിറകേ അകത്തേക്ക് കയറുമ്പോൾ ചേങ്ങോട്ടുകാരുടെ മതിലിനരികിലൂടെ ഉറപൊഴിച്ചൊരു മൂർഖൻപാമ്പ് കാവിനുള്ളിലേക്ക് ഇഴഞ്ഞു കയറുന്ന ചമ്മലയിളക്കങ്ങൾ കേട്ടു... പിറ്റേദിവസം അവറാനെ കണ്ട് സംസാരിച്ച് പശുവിന് തരക്കേടില്ലാത്തൊരു റേറ്റിലെത്തിയപ്പോൾ അഡ്വാൻസ് വാങ്ങി അത് അമ്മമ്മയുടെ കയ്യിൽ കൊടുത്തപ്പോൾ അമ്മമ്മ പറഞ്ഞു "എനിക്കെന്തിനാണ് പൈസ അച്ചൂ.. അത് നിന്റെ കയ്യിൽ വെച്ചോ... ഇനി മദിരാശിയിൽ ചെന്നാലും ചിലവുണ്ടാകും അങ്ങോട്ട് പോയാലും അത്യാവശ്യം വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങേണ്ടി വരുമല്ലോ അത് കയ്യിൽ വെച്ചോ" അവറാൻ വന്ന് പശുവിനെ അഴിച്ചു കൊണ്ടു പോകുന്ന നേരത്ത് അമ്മമ്മ പുറത്തേക്കിറങ്ങിയില്ല... നന്ദിനിയുടെ മുഖത്തേക്കുള്ള നോട്ടം കാണാനാവാത്തതുകൊണ്ടാവുമെന്ന് തോന്നി... വീട്ടിൽ പലയിടങ്ങളിലായി കൂട്ടിയിട്ട ആക്രി സാധനങ്ങൾ ഒരു ചാക്കിലാക്കി അങ്ങാടിയിലെ പൊളിമാർക്കറ്റിൽ കൊണ്ട് പോയി വിറ്റു... ഉച്ചക്ക് ശേഷം തെങ്ങുകളിൽ കയറി തേങ്ങയിട്ട് പൊളിച്ച് ചാക്കിലാക്കി രണ്ടു തവണയായി ഹംസാക്കയുടെ മലഞ്ചരക്ക് കടയിൽ കൊടുത്തപ്പോൾ ചോദിച്ചു "സാധാരണ നിങ്ങൾ ആട്ടാറാണല്ലോ... ഇത്തവണ എന്തേ ആട്ടുന്നില്ലേ..." "ഇല്ല... ഹംസാക്കാ... ആകെ രണ്ടാളല്ലേ ഉള്ളൂ എട്ട് ലിറ്ററോളം എണ്ണ വീട്ടിലിരിപ്പുണ്ട്... അത് മതി ഞങ്ങൾക്കൊരു കൊല്ലത്തിന്..." എല്ലാം കഴിഞ്ഞ് വീട്ടിലെത്തി കുളിച്ചിരിക്കുമ്പോൾ അമ്മമ്മ പറഞ്ഞു "അപ്പോൾ നാളത്തെ ഒരു ദിവസം കൂടിയേയുള്ളൂ അല്ലേ നമ്മളിവിടെ.. " " അതെ... എന്തേ... വിഷമമുണ്ടോ... "" "എത്രയായാലും സ്വന്തം മണ്ണ് വിട്ട് മറ്റൊരിടത്തേക്ക് പോകുന്നത് ആർക്കും അത്ര സന്തോഷമൊന്നുമാവില്ല... പിന്നെ ചില സന്ദർഭങ്ങളിൽ അത് ശീലിച്ചല്ലേ പറ്റൂ..." പിറ്റേന്ന് രാവിലെ ടൗണിൽ പോയി  കുറച്ച് ഡ്രസെടുത്തു അമ്മമ്മക്ക് പുതിയ സെറ്റും മുണ്ടും എടുത്തു... തല്ക്കാലം വേണ്ട വീട്ടുസാധനങ്ങളെടുത്തു... അമ്മമ്മ പറഞ്ഞപോലെ ജ്വല്ലറിയിൽ കയറി ഒരു ചെറിയ താലി വാങ്ങി  ബാർബർഷോപ്പിൽ കയറി മുടി വെട്ടി  താടി വടിച്ച് കുറച്ച് ബേക്കറി സാധനങ്ങളും വലിയൊരു ബാഗും വാങ്ങി... വീട്ടിലെത്തി സാധനങ്ങളെല്ലാം എടുത്ത് ബാഗിലാക്കി ഒരുക്കി വെച്ചു.... അടുക്കളയിലെ പത്രങ്ങളെല്ലാം പെറുക്കി കെട്ടി ചാക്കിലാക്കി മഞ്ചക്കുള്ളിലേക്ക് വെച്ചു... വെളിച്ചെണ്ണയുടെ കന്നാസെടുത്ത് പുറത്തേക്ക് വെച്ചു.. രാവിലെ പോകാനായി ചന്ദ്രേട്ടന്‍ വീട്ടിൽ പോയി ഓട്ടോ ഏൽപിച്ചപ്പോൾ ചോദിച്ചു "എവിടേക്കാണ് യാത്ര..." "എനിക്ക് ജോലി കിട്ടി റെയിൽ വേയിലാണ്... മദിരാശിയിൽ പോകണം... ടൗണിൽ ചെന്ന് പാലക്കാട് പോയി അവിടെ നിന്നും ട്രെയിനിനാണ് പോകുന്നത്... അമ്മമ്മയെ കൂടെ കൊണ്ടു പോവുകയാണ്... അവിടെ ക്വാർട്ടേഴ്സുണ്ട്" " " അത് നന്നായി... ഇല്ലെങ്കിൽ അമ്മമ്മ ഇവിടെ തനിച്ച് ബുദ്ധിമുട്ടിലായേനെ..." രാവിലെ പറഞ്ഞപോലെ ചന്ദ്രേട്ടന്റെ ഓട്ടോ പഞ്ചായത്ത് റോഡിലൂടെ വന്ന് ഇടവഴിക്ക് താഴെ നിർത്തിയപ്പോഴേക്കും ബാഗും പെട്ടിയുമെടുത്ത് ഇടവഴിയിറങ്ങി ഓട്ടോയിലേക്ക് വെച്ചു... തിരിച്ച് വന്ന് വീട് പൂട്ടി ചാവിയുമായി അമ്മമ്മയുടെ കൈ പിടിച്ച് മെല്ലെ ഇടവഴിയിലേക്കിറങ്ങി... ഓട്ടോയ്ക്കടുത്തെത്തി അമ്മമ്മയെ കയറ്റി ഇരുത്തി ബാഗെടുത്ത് മടിയിൽ വെച്ച് സീറ്റിലേക്കിരുന്നപ്പോൾ ചന്ദ്രേട്ടൻ ചോദിച്ചു "എല്ലാം ആയില്ലേ... എന്നാൽ പോകാം" പാടം കഴിഞ്ഞ് റോഡിലേക്ക് കയറുമ്പോൾ മീനു ബാഗ് തോളിലിട്ട് നടന്നു പോകുന്നത് കണ്ടപ്പോൾ അമ്മമ്മയോട് ഒന്നുമറിയാത്ത പോലെ പറഞ്ഞു " അമ്മമ്മ... അത് മീനുവല്ലേ നമ്മടെ നിർമ്മലചേച്ചിയുടെ... അവൾ കോളേജിലേക്കാവും നമ്മളേതായാലും ടൗണിലേക്കല്ലേ പോകുന്നത് അവളെ കൂടി കയറ്റിയാലോ... ബസിന്റെ തിരക്ക് കൊള്ളണ്ടല്ലോ അവൾക്ക്..." "അമ്മമ്മ പറഞ്ഞു " അതിനെന്താ കയറിക്കോട്ടെ ചന്ദ്രന് ഏതായാലും നമ്മൾ ഓട്ടോ പൈസ കൊടുക്കണമല്ലോ... സ്ഥലവുമുണ്ട് ഓട്ടോയിൽ കയറ്റിക്കോ...." അവളുടെ അടുത്ത് വണ്ടി നിർത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി... അവളോട് പറഞ്ഞു "കയറിക്കോ ഞങ്ങൾ ടൗണിലേക്കാണ്... ടൗണിലിറക്കാം അമ്മമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്നോ... " അവൾ മുഖത്തേക്കൊന്ന് നോക്കി അമ്മമ്മ പറഞ്ഞു " കയറിക്കോ മീനൂ... ഞാനുണ്ടല്ലോ പിന്നെന്താ... " അവൾ അകത്തേക്ക് കയറിയപ്പോൾ സീറ്റിന്റെ തലപ്പത്തേക്ക് നീങ്ങിയിരുന്നു... അവൾ ഇടക്ക് ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു ചന്ദ്രേട്ടനുണ്ടായതോണ്ട് ഒന്നും പറഞ്ഞില്ല.... ടൗണിലെത്തി സ്റ്റാൻഡിനടുത്തിറങ്ങി ഓട്ടോപൈസ കൊടുക്കുമ്പോൾ ചന്ദ്രേട്ടൻ കേൾക്കാനായി പറഞ്ഞു " എങ്കിൽ നീ പൊയ്ക്കോ മീനു... കോളേജിലേക്കല്ലേ സമയം വൈകണ്ട... ഞങ്ങൾ പാലക്കാട്ടേക്കാണ്..." ചന്ദ്രേട്ടൻ ഓട്ടോ തിരിച്ച് പോകുമ്പോൾ പറഞ്ഞു "എന്നാൽ ശരി... ഇനി വരുമ്പോൾ കാണാം..." അപ്പോഴേക്കും മീനു ഒന്നുമറിയാത്തപോലെ വെളിച്ചെണ്ണ കന്നാസുമായി മുൻപിൽ നടക്കുന്നുണ്ടായിരുന്നു അമ്മമ്മയുടെ കൈപിടിച്ച് പെട്ടിയും ബാഗും തോളിലിട്ട് നടക്കുമ്പോൾ  അമ്മമ്മ എന്നോട് പറഞ്ഞു "നോക്ക്... അതാണ് വകതിരിവ്... അവൾക്ക് ആ കന്നാസെടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ..." മറുപടിയൊന്നും പറയാതെ  പാലക്കാട് ബസ് നിൽക്കുന്ന അവിടെ പോയി സീറ്റുള്ള ഒരു ബസിൽ കയറിയിരുന്നു ബസ് സ്റ്റാൻഡിൽ നിന്നുമിറങ്ങിയപ്പോൾ അമ്മമ്മയെ ചേർത്തുപിടിച്ച് മീനു എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു... സ്വന്തം നാട് അകലങ്ങളിലേക്ക് മറയുന്നത് ജാലകത്തിലൂടെ നോക്കിയിരുന്നു... ഇടക്ക് പൈസക്ക് കണ്ടക്ടർ വന്നപ്പോൾ മൂന്നുപേർക്കുള്ള ടിക്കറ്റ് പൈസ കൊടുത്ത് നോക്കുമ്പോൾ അവളും അമ്മമ്മയും എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു അവർ തമ്മിൽ മുജ്ജന്മ ബന്ധമുള്ള പോലെ തോന്നി... അവളെ തന്നെ നോക്കിയിരിക്കുമ്പോൾ ബസ് അവളിലേക്ക് ചുരുങ്ങിയതായി തോന്നി... ഇടക്കിടെ തലചെരിച്ച് അവളെന്നെ നോക്കി... ആ  കവിളുകളും  ചുണ്ടുകളും ഇന്നുമുതലെനിക്ക് സ്വന്തമാണല്ലോ എന്നോർത്തു.... പാലക്കാട് റെയിൽവേ സ്റ്റേഷനടുത്ത് ബസ്സിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു... റിസർവേഷൻ കൗണ്ടറിൽ ചെന്ന് ടിക്കറ്റ് റിസർവ് ചെയ്ത് മദ്രാസ് മെയിലിന് കാത്തിരുന്നു... പ്ലാറ്റ്ഫോമിൽ നിന്നും ചായയും വടയും കഴിച്ചു... രാവിലെ ഒന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നു... അവൾ ഷോൾ തലപ്പുകൊണ്ട് അമ്മമ്മയുടെ ചുണ്ടിൽ പറ്റിപ്പിടിച്ച വടയുടെ പൊട്ട് തട്ടികളയുന്നത് കണ്ടു... തുടരും രമേഷ്കൃഷ്ണൻ
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
1.1K views
3 months ago
#📔 കഥ ഭാഗം പതിമൂന്ന് നീയും ഞാനും പിന്നെ അവരും അമ്മമ്മയുടെ പിറകിലൂടെ ചെന്ന് കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് പറഞ്ഞു "അതൊക്കെ അവിടെ വെച്ച് വന്നേ ചായ റെഡിയാണ്... വെറുതെ ഭൂതകാലം ചികഞ്ഞ് മനസ് വിഷമിപ്പിക്കണ്ട.. കഴിഞ്ഞകാലമിനി തിരിച്ചു വരില്ലല്ലോ... ഒരിക്കലുമോർക്കാനിഷ്ടപെടാത്ത നിമിഷങ്ങളും... കാലവും... ചില മുഖങ്ങളും മനപൂർവ്വം മറക്കാൻ ശ്രമിക്കുന്നതാണ് നല്ലത്... വരുംകാലജീവിതത്തിൽ സന്തോഷത്തിന്റെ പുതുനാമ്പുകൾ കിളിർക്കാൻ ചിലതെല്ലാം മനപൂർവ്വം മറന്നേ പറ്റൂ... " അതുപറഞ്ഞ് പെട്ടിയടച്ച് അമ്മമ്മയെ എണീൽപിക്കാൻ ശ്രമിച്ചപ്പോൾ അമ്മമ്മ തടഞ്ഞുകൊണ്ട് പറഞ്ഞു " നിൽക്ക്... ഏതെങ്കിലും കാലത്ത് നീ വിവാഹം കഴിക്കുകയാണെങ്കിൽ നീ വിവാഹം കഴിച്ച് കൊണ്ടുവരുന്ന കുട്ടിക്ക് നല്‍കാനായി പെൻഷൻപണത്തിൽ നിന്നും മിച്ചം വെച്ച് തട്ടാൻ നാരായണൻകുട്ടിയോട് പറഞ്ഞ് ഒരു മാല ഞാൻ പണി കഴിപ്പിച്ചു വെച്ചിട്ടുണ്ട്... നീ മീനുവിന്റെ കഴുത്തിൽ അതിലൊരു താലി ചാർത്തിയാൽ മതി...ഇതേയുള്ളൂ എന്റെ കയ്യിൽ നിനക്ക് തരാനായുള്ളു പിന്നെ ഈ ആധാരവും... " അതുപറഞ്ഞ് പെട്ടിക്കടിയിൽ നിന്ന് റോസ്നിറത്തിലൊരു കടലാസിൽ പൊതിഞ്ഞ മാലയെടുത്ത് കയ്യിൽ തന്നു അറിയാതെ നിറഞ്ഞ കണ്ണുകൾ അമ്മമ്മ കാണാതെ തുടച്ച് കൊണ്ടു പറഞ്ഞു " അമ്മമ്മാ... ഇത് അമ്മമ്മ തന്നെ അവൾക്ക് കൊടുത്താൽ മതി... അതവൾക്കും സന്തോഷമാവും.. " " അതല്ല വേണ്ടത്... ശനിയാഴ്ച പോയാൽ ഞായറാഴ്ച ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ വെച്ച് താലികെട്ടണം... എന്റെ മനസിൽ അത് ഇവിടുത്തെ ദേവീ ക്ഷേത്രത്തിൽ  വെച്ച് വേണമെന്നായിരുന്നു... പക്ഷേ കാര്യങ്ങൾ ഇത്രയുമായ സ്ഥിതിക്ക് നമുക്കിനി മദിരാശിയിൽ ചെന്നിട്ടാവാം....അവിടെ കോവിലുകൾ ഉണ്ടാകുമല്ലോ... താലി കെട്ടി കഴിഞ്ഞാലേ അവൾ പൂർണ്ണമായും നിന്റേതാകൂ... " " ഉം... അതൊക്കെ ചെയ്യാം നേരം തെറ്റി ഭക്ഷണം കഴിച്ച് ഇനി വയറ് ചീത്തയാക്കണ്ട വന്ന് ഭക്ഷണം കഴിക്ക് " അതുപറഞ്ഞ് അമ്മമ്മയുടെ കൈ പിടിച്ച് എണീൽപിച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി ഒരുമിച്ചിരുന്ന് ചായ കഴിച്ച് പാത്രം കഴുകി വെച്ച് ഉച്ചക്കുള്ള ഭക്ഷണമുണ്ടാക്കാനായി തിരിഞ്ഞു അമ്മമ്മ മുറ്റത്തേക്കിറങ്ങുന്നത് കണ്ടപ്പോൾ പറഞ്ഞു " അമ്മമ്മാ...വെയില് കൊള്ളേണ്ട... എന്താ ഇനി മുറ്റത്ത്... ഉമ്മറത്തിരുന്നോളു.. ഞാനിപ്പോൾ വരാം..." "ഇത് ഇതിനുമുമ്പ് കുറേ വെയിലും മഴയും കൊണ്ട തടിയാണ്... നീ പോ ചെക്കാ അവിടന്ന്... അങ്ങനെ വെയിലുകൊണ്ട് വാടുന്നതാണെങ്കിലങ്ങ് വാടട്ടെ" "ആ പ്രായമല്ല ഇപ്പോൾ അത് മറക്കണ്ട... " " പ്രായം എന്നത് നീ പറയുന്നതുമാത്രമല്ലേ... സത്യത്തിൽ അങ്ങനൊന്ന് നമ്മളുണ്ടാക്കിയതാണ്.. മനസിന്റെ പ്രായമളക്കാനൊന്നും ആരെകൊണ്ടും പറ്റില്ല... " " ആ എന്നാലെന്താണെന്ന് വെച്ചാൽ ചെയ്യൂ... വയ്യാന്ന് മാത്രം ഇവിടെ പറയരുത്.. വല്യ ഫിലോസഫിക്കാരി വന്നിരിക്കുന്നു... " ഉച്ചക്ക് ഭക്ഷണം കഴിച്ച് കോലായിൽ തുടച്ച് അമ്മമ്മ കിടന്നപ്പോൾ മുറ്റത്തേക്കിറങ്ങി പടികടന്ന് ഇടവഴിയിലിറങ്ങി നിന്നു.. മീനു നടന്നു പോയ കാൽപാടുകൾ തിരഞ്ഞു നോക്കി... വേലിക്കരികിൽ നിന്ന കോളാമ്പിയുടെ തലപിടിച്ച് വലിച്ച് താഴ്ത്തിയപ്പോൾ വേലിക്കരികിലെ മതിലിൽ കൂടി ഒരു അരണ ഓടിപ്പോയി പതിനെട്ടാം പട്ട തെങ്ങിന് മുകളിലേക്ക് കയറി വാലാട്ടി കൊണ്ടിരുന്നു... ശാരദേച്ചി വിളിച്ചു ചോദിച്ചു "എന്താ അച്ചൂ ഈ ഉച്ചനേരത്ത് ഇടവഴിയിൽ പരിപാടി" "ഒന്നുമില്ല... വേലി ഇടവഴിയിലേക്ക് തൂങ്ങിയിട്ടുണ്ട് അതൊന്ന് വലിച്ചു കെട്ടണം" "ആ ചാത്തനോട് പറഞ്ഞാലത് അവൻ ചെയ്യില്ലേ നീയെന്തിനാ വെറുതെ വെയിൽ കൊള്ളുന്നത്" "ഇടക്കൊക്കെ വെയിൽ കൊള്ളുന്നത് നല്ലതാണ് ശാരദേച്ചി.." "ഉം... എന്നാലത് നടക്കട്ടെ... " ശാരദേച്ചി അകത്തേക്ക് കയറിയാലും ജനലിലൂടെ ഞാനെന്താണ് കാണിക്കുന്നതെന്ന് നോക്കുന്നുണ്ടാവുമെന്നുറപ്പായിരുന്നുചിലരുടെ മനസങ്ങനെയാണ്.. ഒന്നിലും സംശയം തീരാത്ത മനസ്.. ഇടവഴിയിൽ നിന്ന് കയറി തൊടിയിലൂടെ നടന്നു ചേമ്പിന്റെ ചുവട്ടിലെ മണ്ണ് പെരുച്ചാഴി മാന്തി തുളയാക്കിയ ഭാഗത്ത് കുറച്ച് പൊട്ടകല്ലുകളെടുത്ത് തുളയടച്ച് കാലുകൊണ്ട് മണ്ണ് ചവിട്ടിയമർത്തി... തൊടിയിൽ വീണു കിടന്ന ഉണങ്ങിയ മടലെടുത്ത് മുറ്റത്തേക്കിട്ട്  കൈകളിലെ പൊടി തട്ടികൊട്ടി മുറ്റത്തേക്ക് കയറുമ്പോൾ കുഞ്ഞിമാളുചേച്ചിയുടെ വീടിനുപിറകിലെ ഉയരത്തിലുള്ള മീനുവിന്റെ അടുക്കളഭാഗത്ത് വെളുത്ത നിറമുള്ള ചുരിദാറിട്ട കാലുകൾ കണ്ടപ്പോൾ മുറ്റത്തിരുന്ന് കുനിഞ്ഞു നോക്കി... മീനു അടുക്കളമുറ്റത്ത് ഇങ്ങോട്ട് നോക്കി നിൽക്കുന്നത് കണ്ടു... തൊടിയിലേക്ക് എന്തോ എറിഞ്ഞ് അവൾ പാത്രം കഴുകി അകത്തേക്ക് കയറിയപ്പോൾ നിരാശയോടെ ഉമ്മറത്തേക്ക് പോന്നു... വൈകുന്നേരം കുളി കഴിഞ്ഞ് തിരുവാതിരക്ക് മണ്ണ്കൊണ്ട് തേച്ച മുറ്റത്തെയും തൊടികയെയും വേർതിരിക്കുന്ന  മൺഭിത്തിയിൽ  ഇരുന്ന്  വെയിൽ ചാഞ്ഞ് നിഴൽ പരത്തിയ പാടവരമ്പിലേക്ക് നോക്കി മകരകൊയ്ത്തുകഴിഞ്ഞ് നെല്ലിൻകറ്റകൾ മെതിക്കുന്ന ചാളക്കലെ ഹരിജൻ പെണ്ണുങ്ങളുടെ വിയർത്തൊലിക്കുന്ന എണ്ണകറുപ്പുനോക്കിയിരുന്നു... നെല്ല് ചാക്കിലാക്കി മനക്കലേക്ക് നിരനിരയായി  നടന്നുപോകുന്നവരുടെ നീളത്തിലുള്ള നിഴലുകൾ പാതിമാഞ്ഞ് വരമ്പുകളിൽ പതിയുന്നുണ്ടായിരുന്നു.. വൈകുന്നേരത്തെ കുളി കഴിഞ്ഞ് അമ്മമ്മ രാസ്നാദിപൊടി തലയിൽ തിരുമ്മി തരാനായി വന്നപ്പോൾ ചോദിച്ചു "നീയെന്താ... ആലോചിക്കുന്നത്... ഒരുപാട് ഒന്നിനെകുറിച്ചും ആലോചിക്കാതിരിക്കുന്നതാണ് നല്ലത്...ആലോചിക്കുംതോറും ഉത്തരംകിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസിലുയർന്നു വരും... പിന്നെ അതോർത്ത് ഉള്ള സമാധാനം പോവും...നടക്കാനുള്ളത് നടക്കും അത് പ്രകൃതി നിയമമാണ്... രാവുണ്ടെങ്കിലെന്തായാലും ഒരു പകലുണ്ടാവും അത് ഇന്നുവരെ ആർക്കും എത്ര ചിന്തിച്ചിട്ടും മാറ്റാനായിട്ടില്ലല്ലോ അതുപോലെ തന്നെയാണ് എല്ലാ കാര്യങ്ങളും.. " " അമ്മമ്മക്ക് ഇതൊക്കെ എവിടുന്നു കിട്ടുന്നു... ഇപ്പോളിങ്ങനെയാണെങ്കിൽ അമ്മമ്മയുടെ ചെറുപ്പകാലം എങ്ങനെയായിരിക്കും... " " ഏതാണ്ട് എന്റെ ചെറുപ്പകാലം ഇപ്പോൾ ഞാൻ മീനുവിലും കാണുന്നു  അവൾക്ക് എല്ലാക്കാര്യത്തിലും ഒരു മുൻവിധിയുണ്ട് നിന്റെ പോലെയല്ല... നിന്റെ പോലെയായിരുന്നു നിന്റെ മുത്തച്ഛൻ... ചിലകാര്യങ്ങളിൽ തീരുമാനമെടുക്കാന്‍ വലിയ മടിയായിരുന്നു... ഒരുപാടാലോചിച്ച് കൂട്ടി എങ്ങുമെത്താതെ അന്ധാളിച്ചു നിൽക്കും... ഞാനായിരുന്നു അന്ന് തീരുമാനമെടുത്തിരുന്നത്... അങ്ങനത്തെ ഒരു കഴിവും പ്രാപ്തിയും മീനുവിനുമുണ്ട്... " " അമ്മമ്മക്ക് അത്രക്കിഷ്ടമാണോ അവളെ " " ഉം.. നീയറിയാത്തൊരു മീനുവുണ്ട്... അവളുടെ മനസ് നീ കാണുന്നതിന് മുമ്പേ ഞാൻ കണ്ടതാണ്... നീ കോയമ്പത്തുരിലേക്ക് പോയ അന്ന് വൈകുന്നേരം അവളിവിടെ വന്നിരുന്നു " " എന്നിട്ടത് അവളെന്നോട് പറഞ്ഞിരുന്നില്ലല്ലോ... " " ഞാനും പറഞ്ഞില്ല നിന്നോട്... നീ പോയോ എന്നറിയാനായി വന്നതാണ്... ഒരാഴ്ചയിലധികം നിന്റെ പരീക്ഷാ തീയ്യതി വരെ മനസ്സിലിട്ട് നടന്ന് നീ പോയോ എന്നറിയാനായി അവളുടെ അമ്മയുടെ കണ്ണുവെട്ടിച്ച് ഇവിടെ വന്ന് നോക്കിയ അവളുടെ മനസ് ഞാൻ അന്ന് വായിച്ചെടുത്തു.... പിന്നീടവൾ പറഞ്ഞത് മുഴുവൻ നിന്നെ കുറിച്ചായിരുന്നു... അവളോട് ഞാനന്ന് ചോദിച്ചു "നിനക്ക് അവനെ അത്രക്കിഷ്ടമാണോ" അതിനു മറുപടി പറയാതെ കണ്ണ് നിറച്ച് കൊണ്ട് അവൾ എന്റെ തോളിലേക്ക് ചാരികൊണ്ട് പറഞ്ഞു "ഇത്രയൊക്കെയായിട്ടും അച്ചു എന്നെ മനസിലാക്കുന്നില്ലല്ലോ അമ്മമ്മേ..." "ആരുപറഞ്ഞൂ അത്... അവന്റെ ഉള്ള് ഞാൻ കണ്ട പോലെ മറ്റാരും കണ്ടിട്ടില്ല... അവന് നിന്നെ ഇഷ്ടമാണ് പക്ഷേ അത് നിന്നോട് തുറന്ന് പറയാനുള്ള ധൈര്യം അവനില്ലാത്തതാണ് പ്രശ്നം... അഥവാ നീ അകന്നു പോയാലോ എന്ന പേടി കൊണ്ടാണ്... നീയില്ലെങ്കിലവന് പൂർണ്ണതയുണ്ടെന്ന് തോന്നുന്നുണ്ടോ... " അവളുടെ മുഖമന്ന് കാണേണ്ടതായിരുന്നു... വിടർന്ന റോസാപൂവിൻ ഇതൾ പോലെ അവളുടെ കവിളുകൾ ചുവന്ന് തുടുത്തു... മഷിയെഴുതിയ കൺപീലികൾ ചിമ്മി തുറന്നു.. വിറക്കുന്ന ചുണ്ടുകളിൽ ഒരു മന്ദസ്മിതം വിരിഞ്ഞു... അവൾ ഒരു നിമിഷത്തേക്ക് അവളല്ലാതായി മാറുകയായിരുന്നു... നിന്നിലലിയാൻ കൊതിക്കുന്ന അവളുടെ മനസിൽ പ്രണയവസന്തങ്ങൾ പൂവിടുകയായിരുന്നു... തുടരും രമേഷ്കൃഷ്ണൻ