Follow
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
@16794839
1,444
Posts
5,275
Followers
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
564 views
8 days ago
#📔 കഥ ഭാഗം പതിനാല് നീയും ഞാനും പിന്നെ അവരും മുടിയിഴകളിലൂടെ വിരലോടിച്ച് അമ്മമ്മ ഇളംകാറ്റൊഴൂകിയെത്തിയ ഈറൻ സന്ധ്യയുടെ അന്തിചുവപ്പിലേക്ക് നോക്കി വീണ്ടും  പറഞ്ഞുകൊണ്ടിരുന്നു... അവൾ അന്നെന്നോട് പറഞ്ഞു "തല്ക്കാലം അച്ചു ഇപ്പോൾ ഒന്നുമറിയണ്ട... ഇപ്പോഴറിഞ്ഞാൽ അവന്റെ മനസ് പിടിവിട്ടു പോകും അല്ലെങ്കിലേ ഒരു ലക്ഷ്യവുമില്ലാതെ ചുറ്റി തിരിയുന്ന മനസാണ് അവന്റേത്.. ഒരു ജോലിയാവട്ടെ ആദ്യം അതിനു മുമ്പ് എനിക്കൊരു ജോലിയായാൽ ഞാൻ തന്നെ തുറന്ന് പറഞ്ഞോളാം... പിന്നെ എനിക്കൊരു നിലനിൽപായല്ലോ... രണ്ടു പേർക്കും വരുമാനമൊന്നുമില്ലാതെ വെറുതെ ഒരു വിവാഹം കഴിച്ച് കഷ്ടപെടാൻ വയ്യ.... ജീവിതം ഒന്നേയുള്ളൂ അത് നശിപ്പിക്കാൻ ചില നേരത്തെ ചില തീരുമാനങ്ങൾ കാരണമാകും... കുറച്ച് വൈകിയാലും ഒരുജോലിയൊക്കെയായി സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ പരസ്പരം തുറന്ന് പറയാം... അതല്ലേ നല്ലത് അമ്മമ്മ... " " തീർച്ചയായും അത് തന്നെയാണ് നല്ലത്... അതുവരെ ഞാനിത് അവനോട് പറയില്ല... നീ ഇവിടെ വന്നതോ... നമ്മൾ സംസാരിച്ചതോ അവനറിയണ്ട.... എനിക്ക് നിന്നെ ഇഷ്ടമായി... നിന്നെഇഷ്ടപെടാതിരിക്കാനൊരു കാരണവും എനിക്കില്ല... ഇവിടെ കളിച്ചു വളർന്ന എന്റെ കുട്ടി തന്നെയാണല്ലോ നീയും...." അന്ന് അവളെ ചേർത്തുപിടിച്ചത് എന്റെ ശരീരത്തിലേക്ക് മാത്രമല്ല മനസിലേക്ക് കൂടിയായിരുന്നു... അച്ചൂ... എല്ലാം കേട്ട് അമ്മമ്മയുടെ മുഖത്തേക്ക് തന്നെ കുറച്ച് നേരം നോക്കിയിരുന്നു... എന്തുപറയണമെന്നറിയാതെ.. തെക്കേ തൊടിയുടെ മൂവാണ്ടൻ മാവിന്റെ കൊമ്പിൽ തലകീഴായി തൂങ്ങികിടന്ന നരച്ചീറിന് കാഴ്ച വന്നു തുടങ്ങിയിരുന്നു... അത് ഇടക്കിടെ മൂളിക്കൊണ്ട് ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് ചേക്കേറുന്നുണ്ടായിരുന്നു... കുഞ്ഞിമാളു ചേച്ചി സർപ്പക്കാവിൽ തിരിവെച്ച് മടങ്ങി... ഇടവഴിയിൽ ഇരുട്ടുപരക്കുകയും അവസാനത്തെ നിറം മാറൽ കഴിഞ്ഞ് ചെയ്ഞ്ചിംഗ് റോസിന്റെ ഇതളുകൾ കൂമ്പി നിൽക്കുകയും ചെയ്തു... കുറ്റിമുല്ലയിൽ ആദ്യമായി മൊട്ടുകൾ വിരിഞ്ഞ മണം ചുറ്റിലും പരന്നു... നനഞ്ഞ മുടി വേർപെടുത്തികൊണ്ട് അമ്മമ്മ പറഞ്ഞു "വാ.. നേരമിരുട്ടായി അകത്തേക്ക് കയറ് ഇഴജന്തുക്കളുണ്ടാവും..." അമ്മമ്മയുടെ പിറകേ അകത്തേക്ക് കയറുമ്പോൾ ചേങ്ങോട്ടുകാരുടെ മതിലിനരികിലൂടെ ഉറപൊഴിച്ചൊരു മൂർഖൻപാമ്പ് കാവിനുള്ളിലേക്ക് ഇഴഞ്ഞു കയറുന്ന ചമ്മലയിളക്കങ്ങൾ കേട്ടു... പിറ്റേദിവസം അവറാനെ കണ്ട് സംസാരിച്ച് പശുവിന് തരക്കേടില്ലാത്തൊരു റേറ്റിലെത്തിയപ്പോൾ അഡ്വാൻസ് വാങ്ങി അത് അമ്മമ്മയുടെ കയ്യിൽ കൊടുത്തപ്പോൾ അമ്മമ്മ പറഞ്ഞു "എനിക്കെന്തിനാണ് പൈസ അച്ചൂ.. അത് നിന്റെ കയ്യിൽ വെച്ചോ... ഇനി മദിരാശിയിൽ ചെന്നാലും ചിലവുണ്ടാകും അങ്ങോട്ട് പോയാലും അത്യാവശ്യം വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങേണ്ടി വരുമല്ലോ അത് കയ്യിൽ വെച്ചോ" അവറാൻ വന്ന് പശുവിനെ അഴിച്ചു കൊണ്ടു പോകുന്ന നേരത്ത് അമ്മമ്മ പുറത്തേക്കിറങ്ങിയില്ല... നന്ദിനിയുടെ മുഖത്തേക്കുള്ള നോട്ടം കാണാനാവാത്തതുകൊണ്ടാവുമെന്ന് തോന്നി... വീട്ടിൽ പലയിടങ്ങളിലായി കൂട്ടിയിട്ട ആക്രി സാധനങ്ങൾ ഒരു ചാക്കിലാക്കി അങ്ങാടിയിലെ പൊളിമാർക്കറ്റിൽ കൊണ്ട് പോയി വിറ്റു... ഉച്ചക്ക് ശേഷം തെങ്ങുകളിൽ കയറി തേങ്ങയിട്ട് പൊളിച്ച് ചാക്കിലാക്കി രണ്ടു തവണയായി ഹംസാക്കയുടെ മലഞ്ചരക്ക് കടയിൽ കൊടുത്തപ്പോൾ ചോദിച്ചു "സാധാരണ നിങ്ങൾ ആട്ടാറാണല്ലോ... ഇത്തവണ എന്തേ ആട്ടുന്നില്ലേ..." "ഇല്ല... ഹംസാക്കാ... ആകെ രണ്ടാളല്ലേ ഉള്ളൂ എട്ട് ലിറ്ററോളം എണ്ണ വീട്ടിലിരിപ്പുണ്ട്... അത് മതി ഞങ്ങൾക്കൊരു കൊല്ലത്തിന്..." എല്ലാം കഴിഞ്ഞ് വീട്ടിലെത്തി കുളിച്ചിരിക്കുമ്പോൾ അമ്മമ്മ പറഞ്ഞു "അപ്പോൾ നാളത്തെ ഒരു ദിവസം കൂടിയേയുള്ളൂ അല്ലേ നമ്മളിവിടെ.. " " അതെ... എന്തേ... വിഷമമുണ്ടോ... "" "എത്രയായാലും സ്വന്തം മണ്ണ് വിട്ട് മറ്റൊരിടത്തേക്ക് പോകുന്നത് ആർക്കും അത്ര സന്തോഷമൊന്നുമാവില്ല... പിന്നെ ചില സന്ദർഭങ്ങളിൽ അത് ശീലിച്ചല്ലേ പറ്റൂ..." പിറ്റേന്ന് രാവിലെ ടൗണിൽ പോയി  കുറച്ച് ഡ്രസെടുത്തു അമ്മമ്മക്ക് പുതിയ സെറ്റും മുണ്ടും എടുത്തു... തല്ക്കാലം വേണ്ട വീട്ടുസാധനങ്ങളെടുത്തു... അമ്മമ്മ പറഞ്ഞപോലെ ജ്വല്ലറിയിൽ കയറി ഒരു ചെറിയ താലി വാങ്ങി  ബാർബർഷോപ്പിൽ കയറി മുടി വെട്ടി  താടി വടിച്ച് കുറച്ച് ബേക്കറി സാധനങ്ങളും വലിയൊരു ബാഗും വാങ്ങി... വീട്ടിലെത്തി സാധനങ്ങളെല്ലാം എടുത്ത് ബാഗിലാക്കി ഒരുക്കി വെച്ചു.... അടുക്കളയിലെ പത്രങ്ങളെല്ലാം പെറുക്കി കെട്ടി ചാക്കിലാക്കി മഞ്ചക്കുള്ളിലേക്ക് വെച്ചു... വെളിച്ചെണ്ണയുടെ കന്നാസെടുത്ത് പുറത്തേക്ക് വെച്ചു.. രാവിലെ പോകാനായി ചന്ദ്രേട്ടന്‍ വീട്ടിൽ പോയി ഓട്ടോ ഏൽപിച്ചപ്പോൾ ചോദിച്ചു "എവിടേക്കാണ് യാത്ര..." "എനിക്ക് ജോലി കിട്ടി റെയിൽ വേയിലാണ്... മദിരാശിയിൽ പോകണം... ടൗണിൽ ചെന്ന് പാലക്കാട് പോയി അവിടെ നിന്നും ട്രെയിനിനാണ് പോകുന്നത്... അമ്മമ്മയെ കൂടെ കൊണ്ടു പോവുകയാണ്... അവിടെ ക്വാർട്ടേഴ്സുണ്ട്" " " അത് നന്നായി... ഇല്ലെങ്കിൽ അമ്മമ്മ ഇവിടെ തനിച്ച് ബുദ്ധിമുട്ടിലായേനെ..." രാവിലെ പറഞ്ഞപോലെ ചന്ദ്രേട്ടന്റെ ഓട്ടോ പഞ്ചായത്ത് റോഡിലൂടെ വന്ന് ഇടവഴിക്ക് താഴെ നിർത്തിയപ്പോഴേക്കും ബാഗും പെട്ടിയുമെടുത്ത് ഇടവഴിയിറങ്ങി ഓട്ടോയിലേക്ക് വെച്ചു... തിരിച്ച് വന്ന് വീട് പൂട്ടി ചാവിയുമായി അമ്മമ്മയുടെ കൈ പിടിച്ച് മെല്ലെ ഇടവഴിയിലേക്കിറങ്ങി... ഓട്ടോയ്ക്കടുത്തെത്തി അമ്മമ്മയെ കയറ്റി ഇരുത്തി ബാഗെടുത്ത് മടിയിൽ വെച്ച് സീറ്റിലേക്കിരുന്നപ്പോൾ ചന്ദ്രേട്ടൻ ചോദിച്ചു "എല്ലാം ആയില്ലേ... എന്നാൽ പോകാം" പാടം കഴിഞ്ഞ് റോഡിലേക്ക് കയറുമ്പോൾ മീനു ബാഗ് തോളിലിട്ട് നടന്നു പോകുന്നത് കണ്ടപ്പോൾ അമ്മമ്മയോട് ഒന്നുമറിയാത്ത പോലെ പറഞ്ഞു " അമ്മമ്മ... അത് മീനുവല്ലേ നമ്മടെ നിർമ്മലചേച്ചിയുടെ... അവൾ കോളേജിലേക്കാവും നമ്മളേതായാലും ടൗണിലേക്കല്ലേ പോകുന്നത് അവളെ കൂടി കയറ്റിയാലോ... ബസിന്റെ തിരക്ക് കൊള്ളണ്ടല്ലോ അവൾക്ക്..." "അമ്മമ്മ പറഞ്ഞു " അതിനെന്താ കയറിക്കോട്ടെ ചന്ദ്രന് ഏതായാലും നമ്മൾ ഓട്ടോ പൈസ കൊടുക്കണമല്ലോ... സ്ഥലവുമുണ്ട് ഓട്ടോയിൽ കയറ്റിക്കോ...." അവളുടെ അടുത്ത് വണ്ടി നിർത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി... അവളോട് പറഞ്ഞു "കയറിക്കോ ഞങ്ങൾ ടൗണിലേക്കാണ്... ടൗണിലിറക്കാം അമ്മമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്നോ... " അവൾ മുഖത്തേക്കൊന്ന് നോക്കി അമ്മമ്മ പറഞ്ഞു " കയറിക്കോ മീനൂ... ഞാനുണ്ടല്ലോ പിന്നെന്താ... " അവൾ അകത്തേക്ക് കയറിയപ്പോൾ സീറ്റിന്റെ തലപ്പത്തേക്ക് നീങ്ങിയിരുന്നു... അവൾ ഇടക്ക് ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു ചന്ദ്രേട്ടനുണ്ടായതോണ്ട് ഒന്നും പറഞ്ഞില്ല.... ടൗണിലെത്തി സ്റ്റാൻഡിനടുത്തിറങ്ങി ഓട്ടോപൈസ കൊടുക്കുമ്പോൾ ചന്ദ്രേട്ടൻ കേൾക്കാനായി പറഞ്ഞു " എങ്കിൽ നീ പൊയ്ക്കോ മീനു... കോളേജിലേക്കല്ലേ സമയം വൈകണ്ട... ഞങ്ങൾ പാലക്കാട്ടേക്കാണ്..." ചന്ദ്രേട്ടൻ ഓട്ടോ തിരിച്ച് പോകുമ്പോൾ പറഞ്ഞു "എന്നാൽ ശരി... ഇനി വരുമ്പോൾ കാണാം..." അപ്പോഴേക്കും മീനു ഒന്നുമറിയാത്തപോലെ വെളിച്ചെണ്ണ കന്നാസുമായി മുൻപിൽ നടക്കുന്നുണ്ടായിരുന്നു അമ്മമ്മയുടെ കൈപിടിച്ച് പെട്ടിയും ബാഗും തോളിലിട്ട് നടക്കുമ്പോൾ  അമ്മമ്മ എന്നോട് പറഞ്ഞു "നോക്ക്... അതാണ് വകതിരിവ്... അവൾക്ക് ആ കന്നാസെടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ..." മറുപടിയൊന്നും പറയാതെ  പാലക്കാട് ബസ് നിൽക്കുന്ന അവിടെ പോയി സീറ്റുള്ള ഒരു ബസിൽ കയറിയിരുന്നു ബസ് സ്റ്റാൻഡിൽ നിന്നുമിറങ്ങിയപ്പോൾ അമ്മമ്മയെ ചേർത്തുപിടിച്ച് മീനു എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു... സ്വന്തം നാട് അകലങ്ങളിലേക്ക് മറയുന്നത് ജാലകത്തിലൂടെ നോക്കിയിരുന്നു... ഇടക്ക് പൈസക്ക് കണ്ടക്ടർ വന്നപ്പോൾ മൂന്നുപേർക്കുള്ള ടിക്കറ്റ് പൈസ കൊടുത്ത് നോക്കുമ്പോൾ അവളും അമ്മമ്മയും എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു അവർ തമ്മിൽ മുജ്ജന്മ ബന്ധമുള്ള പോലെ തോന്നി... അവളെ തന്നെ നോക്കിയിരിക്കുമ്പോൾ ബസ് അവളിലേക്ക് ചുരുങ്ങിയതായി തോന്നി... ഇടക്കിടെ തലചെരിച്ച് അവളെന്നെ നോക്കി... ആ  കവിളുകളും  ചുണ്ടുകളും ഇന്നുമുതലെനിക്ക് സ്വന്തമാണല്ലോ എന്നോർത്തു.... പാലക്കാട് റെയിൽവേ സ്റ്റേഷനടുത്ത് ബസ്സിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു... റിസർവേഷൻ കൗണ്ടറിൽ ചെന്ന് ടിക്കറ്റ് റിസർവ് ചെയ്ത് മദ്രാസ് മെയിലിന് കാത്തിരുന്നു... പ്ലാറ്റ്ഫോമിൽ നിന്നും ചായയും വടയും കഴിച്ചു... രാവിലെ ഒന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നു... അവൾ ഷോൾ തലപ്പുകൊണ്ട് അമ്മമ്മയുടെ ചുണ്ടിൽ പറ്റിപ്പിടിച്ച വടയുടെ പൊട്ട് തട്ടികളയുന്നത് കണ്ടു... തുടരും രമേഷ്കൃഷ്ണൻ
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
1.1K views
9 days ago
#📔 കഥ ഭാഗം പതിമൂന്ന് നീയും ഞാനും പിന്നെ അവരും അമ്മമ്മയുടെ പിറകിലൂടെ ചെന്ന് കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് പറഞ്ഞു "അതൊക്കെ അവിടെ വെച്ച് വന്നേ ചായ റെഡിയാണ്... വെറുതെ ഭൂതകാലം ചികഞ്ഞ് മനസ് വിഷമിപ്പിക്കണ്ട.. കഴിഞ്ഞകാലമിനി തിരിച്ചു വരില്ലല്ലോ... ഒരിക്കലുമോർക്കാനിഷ്ടപെടാത്ത നിമിഷങ്ങളും... കാലവും... ചില മുഖങ്ങളും മനപൂർവ്വം മറക്കാൻ ശ്രമിക്കുന്നതാണ് നല്ലത്... വരുംകാലജീവിതത്തിൽ സന്തോഷത്തിന്റെ പുതുനാമ്പുകൾ കിളിർക്കാൻ ചിലതെല്ലാം മനപൂർവ്വം മറന്നേ പറ്റൂ... " അതുപറഞ്ഞ് പെട്ടിയടച്ച് അമ്മമ്മയെ എണീൽപിക്കാൻ ശ്രമിച്ചപ്പോൾ അമ്മമ്മ തടഞ്ഞുകൊണ്ട് പറഞ്ഞു " നിൽക്ക്... ഏതെങ്കിലും കാലത്ത് നീ വിവാഹം കഴിക്കുകയാണെങ്കിൽ നീ വിവാഹം കഴിച്ച് കൊണ്ടുവരുന്ന കുട്ടിക്ക് നല്‍കാനായി പെൻഷൻപണത്തിൽ നിന്നും മിച്ചം വെച്ച് തട്ടാൻ നാരായണൻകുട്ടിയോട് പറഞ്ഞ് ഒരു മാല ഞാൻ പണി കഴിപ്പിച്ചു വെച്ചിട്ടുണ്ട്... നീ മീനുവിന്റെ കഴുത്തിൽ അതിലൊരു താലി ചാർത്തിയാൽ മതി...ഇതേയുള്ളൂ എന്റെ കയ്യിൽ നിനക്ക് തരാനായുള്ളു പിന്നെ ഈ ആധാരവും... " അതുപറഞ്ഞ് പെട്ടിക്കടിയിൽ നിന്ന് റോസ്നിറത്തിലൊരു കടലാസിൽ പൊതിഞ്ഞ മാലയെടുത്ത് കയ്യിൽ തന്നു അറിയാതെ നിറഞ്ഞ കണ്ണുകൾ അമ്മമ്മ കാണാതെ തുടച്ച് കൊണ്ടു പറഞ്ഞു " അമ്മമ്മാ... ഇത് അമ്മമ്മ തന്നെ അവൾക്ക് കൊടുത്താൽ മതി... അതവൾക്കും സന്തോഷമാവും.. " " അതല്ല വേണ്ടത്... ശനിയാഴ്ച പോയാൽ ഞായറാഴ്ച ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ വെച്ച് താലികെട്ടണം... എന്റെ മനസിൽ അത് ഇവിടുത്തെ ദേവീ ക്ഷേത്രത്തിൽ  വെച്ച് വേണമെന്നായിരുന്നു... പക്ഷേ കാര്യങ്ങൾ ഇത്രയുമായ സ്ഥിതിക്ക് നമുക്കിനി മദിരാശിയിൽ ചെന്നിട്ടാവാം....അവിടെ കോവിലുകൾ ഉണ്ടാകുമല്ലോ... താലി കെട്ടി കഴിഞ്ഞാലേ അവൾ പൂർണ്ണമായും നിന്റേതാകൂ... " " ഉം... അതൊക്കെ ചെയ്യാം നേരം തെറ്റി ഭക്ഷണം കഴിച്ച് ഇനി വയറ് ചീത്തയാക്കണ്ട വന്ന് ഭക്ഷണം കഴിക്ക് " അതുപറഞ്ഞ് അമ്മമ്മയുടെ കൈ പിടിച്ച് എണീൽപിച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി ഒരുമിച്ചിരുന്ന് ചായ കഴിച്ച് പാത്രം കഴുകി വെച്ച് ഉച്ചക്കുള്ള ഭക്ഷണമുണ്ടാക്കാനായി തിരിഞ്ഞു അമ്മമ്മ മുറ്റത്തേക്കിറങ്ങുന്നത് കണ്ടപ്പോൾ പറഞ്ഞു " അമ്മമ്മാ...വെയില് കൊള്ളേണ്ട... എന്താ ഇനി മുറ്റത്ത്... ഉമ്മറത്തിരുന്നോളു.. ഞാനിപ്പോൾ വരാം..." "ഇത് ഇതിനുമുമ്പ് കുറേ വെയിലും മഴയും കൊണ്ട തടിയാണ്... നീ പോ ചെക്കാ അവിടന്ന്... അങ്ങനെ വെയിലുകൊണ്ട് വാടുന്നതാണെങ്കിലങ്ങ് വാടട്ടെ" "ആ പ്രായമല്ല ഇപ്പോൾ അത് മറക്കണ്ട... " " പ്രായം എന്നത് നീ പറയുന്നതുമാത്രമല്ലേ... സത്യത്തിൽ അങ്ങനൊന്ന് നമ്മളുണ്ടാക്കിയതാണ്.. മനസിന്റെ പ്രായമളക്കാനൊന്നും ആരെകൊണ്ടും പറ്റില്ല... " " ആ എന്നാലെന്താണെന്ന് വെച്ചാൽ ചെയ്യൂ... വയ്യാന്ന് മാത്രം ഇവിടെ പറയരുത്.. വല്യ ഫിലോസഫിക്കാരി വന്നിരിക്കുന്നു... " ഉച്ചക്ക് ഭക്ഷണം കഴിച്ച് കോലായിൽ തുടച്ച് അമ്മമ്മ കിടന്നപ്പോൾ മുറ്റത്തേക്കിറങ്ങി പടികടന്ന് ഇടവഴിയിലിറങ്ങി നിന്നു.. മീനു നടന്നു പോയ കാൽപാടുകൾ തിരഞ്ഞു നോക്കി... വേലിക്കരികിൽ നിന്ന കോളാമ്പിയുടെ തലപിടിച്ച് വലിച്ച് താഴ്ത്തിയപ്പോൾ വേലിക്കരികിലെ മതിലിൽ കൂടി ഒരു അരണ ഓടിപ്പോയി പതിനെട്ടാം പട്ട തെങ്ങിന് മുകളിലേക്ക് കയറി വാലാട്ടി കൊണ്ടിരുന്നു... ശാരദേച്ചി വിളിച്ചു ചോദിച്ചു "എന്താ അച്ചൂ ഈ ഉച്ചനേരത്ത് ഇടവഴിയിൽ പരിപാടി" "ഒന്നുമില്ല... വേലി ഇടവഴിയിലേക്ക് തൂങ്ങിയിട്ടുണ്ട് അതൊന്ന് വലിച്ചു കെട്ടണം" "ആ ചാത്തനോട് പറഞ്ഞാലത് അവൻ ചെയ്യില്ലേ നീയെന്തിനാ വെറുതെ വെയിൽ കൊള്ളുന്നത്" "ഇടക്കൊക്കെ വെയിൽ കൊള്ളുന്നത് നല്ലതാണ് ശാരദേച്ചി.." "ഉം... എന്നാലത് നടക്കട്ടെ... " ശാരദേച്ചി അകത്തേക്ക് കയറിയാലും ജനലിലൂടെ ഞാനെന്താണ് കാണിക്കുന്നതെന്ന് നോക്കുന്നുണ്ടാവുമെന്നുറപ്പായിരുന്നുചിലരുടെ മനസങ്ങനെയാണ്.. ഒന്നിലും സംശയം തീരാത്ത മനസ്.. ഇടവഴിയിൽ നിന്ന് കയറി തൊടിയിലൂടെ നടന്നു ചേമ്പിന്റെ ചുവട്ടിലെ മണ്ണ് പെരുച്ചാഴി മാന്തി തുളയാക്കിയ ഭാഗത്ത് കുറച്ച് പൊട്ടകല്ലുകളെടുത്ത് തുളയടച്ച് കാലുകൊണ്ട് മണ്ണ് ചവിട്ടിയമർത്തി... തൊടിയിൽ വീണു കിടന്ന ഉണങ്ങിയ മടലെടുത്ത് മുറ്റത്തേക്കിട്ട്  കൈകളിലെ പൊടി തട്ടികൊട്ടി മുറ്റത്തേക്ക് കയറുമ്പോൾ കുഞ്ഞിമാളുചേച്ചിയുടെ വീടിനുപിറകിലെ ഉയരത്തിലുള്ള മീനുവിന്റെ അടുക്കളഭാഗത്ത് വെളുത്ത നിറമുള്ള ചുരിദാറിട്ട കാലുകൾ കണ്ടപ്പോൾ മുറ്റത്തിരുന്ന് കുനിഞ്ഞു നോക്കി... മീനു അടുക്കളമുറ്റത്ത് ഇങ്ങോട്ട് നോക്കി നിൽക്കുന്നത് കണ്ടു... തൊടിയിലേക്ക് എന്തോ എറിഞ്ഞ് അവൾ പാത്രം കഴുകി അകത്തേക്ക് കയറിയപ്പോൾ നിരാശയോടെ ഉമ്മറത്തേക്ക് പോന്നു... വൈകുന്നേരം കുളി കഴിഞ്ഞ് തിരുവാതിരക്ക് മണ്ണ്കൊണ്ട് തേച്ച മുറ്റത്തെയും തൊടികയെയും വേർതിരിക്കുന്ന  മൺഭിത്തിയിൽ  ഇരുന്ന്  വെയിൽ ചാഞ്ഞ് നിഴൽ പരത്തിയ പാടവരമ്പിലേക്ക് നോക്കി മകരകൊയ്ത്തുകഴിഞ്ഞ് നെല്ലിൻകറ്റകൾ മെതിക്കുന്ന ചാളക്കലെ ഹരിജൻ പെണ്ണുങ്ങളുടെ വിയർത്തൊലിക്കുന്ന എണ്ണകറുപ്പുനോക്കിയിരുന്നു... നെല്ല് ചാക്കിലാക്കി മനക്കലേക്ക് നിരനിരയായി  നടന്നുപോകുന്നവരുടെ നീളത്തിലുള്ള നിഴലുകൾ പാതിമാഞ്ഞ് വരമ്പുകളിൽ പതിയുന്നുണ്ടായിരുന്നു.. വൈകുന്നേരത്തെ കുളി കഴിഞ്ഞ് അമ്മമ്മ രാസ്നാദിപൊടി തലയിൽ തിരുമ്മി തരാനായി വന്നപ്പോൾ ചോദിച്ചു "നീയെന്താ... ആലോചിക്കുന്നത്... ഒരുപാട് ഒന്നിനെകുറിച്ചും ആലോചിക്കാതിരിക്കുന്നതാണ് നല്ലത്...ആലോചിക്കുംതോറും ഉത്തരംകിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസിലുയർന്നു വരും... പിന്നെ അതോർത്ത് ഉള്ള സമാധാനം പോവും...നടക്കാനുള്ളത് നടക്കും അത് പ്രകൃതി നിയമമാണ്... രാവുണ്ടെങ്കിലെന്തായാലും ഒരു പകലുണ്ടാവും അത് ഇന്നുവരെ ആർക്കും എത്ര ചിന്തിച്ചിട്ടും മാറ്റാനായിട്ടില്ലല്ലോ അതുപോലെ തന്നെയാണ് എല്ലാ കാര്യങ്ങളും.. " " അമ്മമ്മക്ക് ഇതൊക്കെ എവിടുന്നു കിട്ടുന്നു... ഇപ്പോളിങ്ങനെയാണെങ്കിൽ അമ്മമ്മയുടെ ചെറുപ്പകാലം എങ്ങനെയായിരിക്കും... " " ഏതാണ്ട് എന്റെ ചെറുപ്പകാലം ഇപ്പോൾ ഞാൻ മീനുവിലും കാണുന്നു  അവൾക്ക് എല്ലാക്കാര്യത്തിലും ഒരു മുൻവിധിയുണ്ട് നിന്റെ പോലെയല്ല... നിന്റെ പോലെയായിരുന്നു നിന്റെ മുത്തച്ഛൻ... ചിലകാര്യങ്ങളിൽ തീരുമാനമെടുക്കാന്‍ വലിയ മടിയായിരുന്നു... ഒരുപാടാലോചിച്ച് കൂട്ടി എങ്ങുമെത്താതെ അന്ധാളിച്ചു നിൽക്കും... ഞാനായിരുന്നു അന്ന് തീരുമാനമെടുത്തിരുന്നത്... അങ്ങനത്തെ ഒരു കഴിവും പ്രാപ്തിയും മീനുവിനുമുണ്ട്... " " അമ്മമ്മക്ക് അത്രക്കിഷ്ടമാണോ അവളെ " " ഉം.. നീയറിയാത്തൊരു മീനുവുണ്ട്... അവളുടെ മനസ് നീ കാണുന്നതിന് മുമ്പേ ഞാൻ കണ്ടതാണ്... നീ കോയമ്പത്തുരിലേക്ക് പോയ അന്ന് വൈകുന്നേരം അവളിവിടെ വന്നിരുന്നു " " എന്നിട്ടത് അവളെന്നോട് പറഞ്ഞിരുന്നില്ലല്ലോ... " " ഞാനും പറഞ്ഞില്ല നിന്നോട്... നീ പോയോ എന്നറിയാനായി വന്നതാണ്... ഒരാഴ്ചയിലധികം നിന്റെ പരീക്ഷാ തീയ്യതി വരെ മനസ്സിലിട്ട് നടന്ന് നീ പോയോ എന്നറിയാനായി അവളുടെ അമ്മയുടെ കണ്ണുവെട്ടിച്ച് ഇവിടെ വന്ന് നോക്കിയ അവളുടെ മനസ് ഞാൻ അന്ന് വായിച്ചെടുത്തു.... പിന്നീടവൾ പറഞ്ഞത് മുഴുവൻ നിന്നെ കുറിച്ചായിരുന്നു... അവളോട് ഞാനന്ന് ചോദിച്ചു "നിനക്ക് അവനെ അത്രക്കിഷ്ടമാണോ" അതിനു മറുപടി പറയാതെ കണ്ണ് നിറച്ച് കൊണ്ട് അവൾ എന്റെ തോളിലേക്ക് ചാരികൊണ്ട് പറഞ്ഞു "ഇത്രയൊക്കെയായിട്ടും അച്ചു എന്നെ മനസിലാക്കുന്നില്ലല്ലോ അമ്മമ്മേ..." "ആരുപറഞ്ഞൂ അത്... അവന്റെ ഉള്ള് ഞാൻ കണ്ട പോലെ മറ്റാരും കണ്ടിട്ടില്ല... അവന് നിന്നെ ഇഷ്ടമാണ് പക്ഷേ അത് നിന്നോട് തുറന്ന് പറയാനുള്ള ധൈര്യം അവനില്ലാത്തതാണ് പ്രശ്നം... അഥവാ നീ അകന്നു പോയാലോ എന്ന പേടി കൊണ്ടാണ്... നീയില്ലെങ്കിലവന് പൂർണ്ണതയുണ്ടെന്ന് തോന്നുന്നുണ്ടോ... " അവളുടെ മുഖമന്ന് കാണേണ്ടതായിരുന്നു... വിടർന്ന റോസാപൂവിൻ ഇതൾ പോലെ അവളുടെ കവിളുകൾ ചുവന്ന് തുടുത്തു... മഷിയെഴുതിയ കൺപീലികൾ ചിമ്മി തുറന്നു.. വിറക്കുന്ന ചുണ്ടുകളിൽ ഒരു മന്ദസ്മിതം വിരിഞ്ഞു... അവൾ ഒരു നിമിഷത്തേക്ക് അവളല്ലാതായി മാറുകയായിരുന്നു... നിന്നിലലിയാൻ കൊതിക്കുന്ന അവളുടെ മനസിൽ പ്രണയവസന്തങ്ങൾ പൂവിടുകയായിരുന്നു... തുടരും രമേഷ്കൃഷ്ണൻ
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
712 views
10 days ago
#📔 കഥ ഭാഗം പന്ത്രണ്ട് നീയും ഞാനും പിന്നെ അവരും അമ്മമ്മ പിറകിലൂടെ വന്ന് ചോദിച്ചു " ഏതാടാ പെണ്ണ്" "പെണ്ണോ... ഏത് പെണ്ണ്" "മൂളിപ്പാട്ടും... വെറുതെയുള്ള ചിരിയും ഒക്കെ എന്തിന്റെ ലക്ഷണമാണെന്നൊക്കെ എനിക്കറിയാം" "ഓഹോ... മുത്തച്ഛനങ്ങനായിരുന്നോ" "പോടാ... അതാണ് പറഞ്ഞത് കക്കാൻ പഠിച്ചാൽ നിൽക്കാൻ പഠിക്കണമെന്ന്". "അന്ന് ഞാന്‍ കൈവിഷവും... മൂധേവിയെന്നുമൊക്കെ പറഞ്ഞത് നിന്റെ മനസറിയാനാണ് അല്ലാതെ എനിക്ക് ആരോടും ദേഷ്യമുണ്ടായിട്ടല്ല.. ഒപ്പം കളിച്ചു നടന്നവളോട് ഒരിഷ്ടം ആർക്കും തോന്നാം പക്ഷേ മുതിർന്നാലത് പലപ്പോഴും ഉണ്ടാവാറില്ലെന്ന് മാത്രം.. അവൾ പോയതിന് പിറകേ നീ ഇടവഴിയിലേക്കിറങ്ങുന്നതെന്താണെന്നറിയാൻ ഞാൻ നിന്റെ മുറിയിലൊന്ന് കയറി നോക്കീ...നീ സൂക്ഷിച്ചു വെച്ച എഴുത്തുകളോരോന്നായി ഞാനെടുത്തു നോക്കി...ആ കത്തുകൾക്ക് ചെമ്പകപൂവിന്റെ മണമായിരുന്നു... ആ മണമിപ്പോൾ നിന്നിലേക്ക് പടർന്നരിക്കുന്നു.. അന്ന് മുതൽ നിന്റെ കൂട്ടുകാരനെ കാണാനുള്ള പോക്ക് എനിക്കറിയാമായിരുന്നു...എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ നടക്കാനും ഒരു സുഖമാണ്... ഒരു നിമിഷം നിങ്ങളെ പോലെ തന്നെയായി ഞാനും പരസ്പരമറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ ഒരു ഒളിച്ചു കളി..... നമ്മിൽ തുടങ്ങി നമ്മളിലവസാനിക്കുന്ന ചില രഹസ്യങ്ങൾ മനസ്സിലിട്ട് കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിലും ഒരു സുഖമുണ്ട്... " " അമ്മമ്മ ഒരു ഷെർലക് ഹോംസ് ആണെന്ന് ഞാനറിഞ്ഞില്ല... " " നീയറിയാത്ത പലതുമുണ്ട് ഈ അമ്മമ്മക്ക്... നീ ഇവിടെ നിന്ന് പോകുമ്പോൾ എനിക്ക് പേടിയാണ് ആ പേടി കൊണ്ടാണ് നിന്നെ എവിടേക്കും പോകാൻ സമ്മതിക്കാത്തത്... അല്ലാതെ സ്വാർത്ഥത കൊണ്ടല്ല... നീ കൂടി പോയാലെനിക്കാരാണ് ഉള്ളത്... ഈ വീടും പറമ്പും എന്റെ കാലശേഷം നിന്റെ പേരിലേക്കാക്കി വെച്ചിട്ടുണ്ട് വേറെ അവകാശികൾ ഉണ്ടാവില്ല... ഇപ്പോൾ എനിക്ക് മനസിലായി... എന്റെ കാലശേഷം നീ അനാഥമാവാതിരിക്കാൻ ചില സമയങ്ങളിലെ വേർപിരിയൽ അനിവാര്യമാണെന്ന്... നിനക്കൊരു തൊഴിലും നിന്നെ നോക്കാനും പരിചരിക്കാനും ഒരു ഇണയും വേണ്ടതുതന്നെയാണ്... നിന്നെ മനസിലാക്കാൻ കഴിയുന്ന കുട്ടി തന്നെയാണ് മീനു... ഈ ഉമ്മറത്ത് ഒരുമിച്ച് കളിച്ചു വളർന്നവരല്ലേ നിങ്ങൾ... " "അമ്മമ്മാ...ഇതാരുമറിയരുത്... അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കാനുള്ള എന്ത് യോഗ്യതയാണ് എനിക്കുള്ളത്... അച്ഛനും അമ്മയുമില്ല... സമ്പത്തില്ല.. കുടുംബമഹിമയില്ല... നല്ലൊരു ജോലിയില്ല... അവൾക്കാണെങ്കിൽ നല്ലൊരു ആലോചന വന്നിട്ടുണ്ട് ഇപ്പോള്‍... " " ഉം... എന്നോട് ഓമന പറഞ്ഞിരുന്നു.. നീ കോയമ്പത്തൂരിൽ പോയ അന്ന് ഉച്ചഭക്ഷണം ഓമനയാണ് കൊണ്ടുവന്ന് തന്നത്... അവൾ പറഞ്ഞിരുന്നു... വൈകുന്നേരം നീ വന്നപ്പോൾ ഞാനത് പറഞ്ഞില്ലെന്നേയുള്ളൂ... നീ എപ്പോഴെങ്കിലും അറിയട്ടെ എന്ന് കരുതി... എന്നിട്ടെന്തു തീരുമാനിച്ചു രണ്ടാളും കൂടി ഞാറ്റടി കണ്ടത്തിൽ വെച്ച്... എനിക്ക് നീ ഇവിടെ നിന്ന് പോയപ്പോൾ മുതൽ പേടിയായിരുന്നു ആരെങ്കിലും കണ്ടാൽ എന്താവുമെന്നോർത്ത്... നീ പോയി വരുന്നത് വരെ ഞാനിവിടെതന്നെ ഇരിക്കുകയായിരുന്നു... " അമ്മമ്മയുടെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു " എല്ലാം ശരിയാവും... അടുത്ത ശനിയാഴ്ച ഞങ്ങൾ പോകും മദിരാശിക്ക്... കൂടെ അമ്മമ്മയും വേണം വീട് പൂട്ടിയിടാം നമുക്ക്... പശുവിനെ അവറാന് കൊടുക്കാം.. അമ്മമ്മയെ കൊണ്ടുപോകാനായി നാട്ടിലേക്ക് വീണ്ടുമൊരു വരവ് ബുദ്ധിമുട്ടാണ്... ക്വാർട്ടേഴ്സ് കിട്ടിയാൽ നമുക്ക് അതിലേക്ക് മാറാം മീനുവിന് ഒരു കൂട്ടുമായി...അമ്മമ്മ ക്കും ഒരാളായി... " " അപ്പോഴെന്റെ പെൻഷനോ... " " അതൊക്കെ വരുത്താം അമ്മമ്മേ...നമ്മുടെ അഡ്രസിൽ അത് വരുത്താനാവും...പക്ഷേ ആരുമറിയരുത് ഇക്കാര്യം... നാട്ടിലറിഞ്ഞാൽ എല്ലാ പ്ലാനും പൊളിയും... ഞങ്ങൾ തമ്മിലിഷ്ടമാണെന്ന് ഇപ്പോൾ ഞങ്ങൾക്കല്ലാതെ അമ്മമ്മക്ക് മാത്രമേ അറിയൂ... " " അടുത്ത ഞായറാഴ്ച കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാനാവില്ല... അതിനുമുമ്പേ എല്ലാം നടക്കണം... " " ഞാനായിട്ട് ആരോടുമൊന്നും പറയില്ല... ഇനി അതുവരെ നിങ്ങൾ രണ്ടുപേരും ശ്രദ്ധിച്ചാൽ മതി... വേലിയരികിൽ കത്തിട്ട് പോകണ്ട എന്ന് അവളോട് പറഞ്ഞേക്ക്... പിന്നെ അതിനിടയിലിനി തമ്മിൽ കാണാനും നിക്കണ്ട... " അമ്മമ്മയെ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു " നല്ല അമ്മമ്മ... ഇതുപോലൊരമ്മമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം " " ഞാൻ പിശുക്കിയും... സ്വാർത്ഥബുദ്ധിക്കാരിയും നിന്റെ ഉയർച്ചക്ക് തടസം നിൽക്കുന്നവളുമാണെന്ന് നീ ചിന്തിച്ചപ്പോൾ നീയെന്റെ മനസ് കാണാതെ പോയതെന്റെ കുറ്റമല്ല.." "സാരമില്ല... അമ്മമ്മാ... അറിയാതെ ഞാനെന്തെങ്കിലും അവിവേകം കാണിക്കുകയോ പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്തേക്കൂ..എന്നോട് ക്ഷമിക്കാനും  പൊറുക്കാനും വേറാരാണ് ഉള്ളത് " " ഉം... മക്കളോടും പേരകുട്ടികളോടും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുക എന്നത് തന്നെയാണ് ഓരോ അമ്മമ്മമാരുടെയും നിയോഗം... അവസാനകാലത്ത് വായ്ക്കരിയിടാനും ഒരു തുള്ളി വെള്ളം വായിലൊറ്റിക്കാനും വേറാരുമില്ലെന്ന തോന്നലിൽ മനസു വേദനിപ്പിച്ചാലും പൊറുക്കുക തന്നെ... " " അമ്മമ്മയെ ഞാൻ എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ... " " അത് വിട് അച്ചൂ... വേദനയുടെയും നഷ്ടങ്ങളുടെയും കണക്കെടുപ്പ് പൂർത്തിയാക്കി ഒരാളും ഈ മണ്ണ് വിട്ട് പോയിട്ടില്ല ഇതുവരെ...അത് തുടർന്നു കൊണ്ടേയിരിക്കും ബന്ധങ്ങളുള്ളിടത്തോളം കാലം.. മനുഷ്യരല്ലേ ചിലസമയത്ത് ഓർക്കും.. മറക്കും... വേദനിക്കും...പലതും അനുഭവിക്കും.. " "നീ ദോശ ചുട്ടേ... വിശക്കുന്നു.. അമ്മമ്മക്ക് വേറെ പണിയുണ്ട്..." " എന്താണാവോ പല്ലില്ലാത്ത അമ്മമ്മക്ക് ഇത്ര വല്യ പണി.. " " നിന്റൊപ്പം പോരാനുള്ള വേഷ്ടികളെടുത്ത് വെക്കണം... അലമാര അടുക്കണം... ആധാരമെടുത്ത് വെക്കണം " " അതിനൊക്കെ ഇനിയും ദിവസങ്ങളുണ്ടല്ലോ... പിന്നെന്താ.. " " മനുഷ്യന്റെ കാര്യമാണ് ഒന്നും നാളേക്ക്  നീട്ടി വെച്ചാലത്  ശരിയാവില്ല.. നീണ്ടു പോകും.. ചിലപ്പോൾ നടന്നില്ലെന്നും വരും.. ഇനിയും ദിവസങ്ങൾ മൂന്നിലുണ്ടാവാം  പക്ഷേ അതുവരെ നമ്മളുണ്ടാകുമെന്നെന്താണ് ഉറപ്പ്.. " "ദേ... തുടങ്ങി നെഗറ്റീവ് ചിന്ത... അമ്മമ്മ എവിടേം പോവില്ല ഞാനതിന് സമ്മതിക്കുകയുമില്ല...വെറുതെ ഇനി എന്നെ ദേഷ്യം പിടിപ്പിക്കല്ലേ... " അമ്മമ്മ ഒന്നും പറയാതെ മുറിയിലേക്ക് കുനിഞ്ഞ് കയറി പോയപ്പോൾ മനസിൽ മോഹങ്ങളുടെ പൂക്കാലം തുടങ്ങുകയായിരുന്നു... ദോശചുട്ട് വെച്ച് ഉള്ളിയും മുളകുമെടുത്തൊരു ചമ്മന്തിയരച്ച് പാത്രത്തിലേക്കിട്ട് ചായയുണ്ടാക്കി അമ്മമ്മയെ വിളിക്കാനായി മുറിക്കകത്തേക്ക് കയറി അമ്മമ്മ കട്ടിലിനടിയിലെ ഇരുമ്പ് പെട്ടി തുറന്ന് ബ്ലാക്ക് ആന്ഡ് വൈറ്റ് ഫോട്ടോകൾ മുണ്ടിൻ തലപ്പുകൊണ്ട് പൊടി തട്ടുകയായിരുന്നു... മുത്തശ്ചനും അമ്മമ്മയും നിൽക്കുന്ന പഴയ ഫോട്ടോ വാലൻപുഴു തുളച്ച് പകുതിയാക്കിയിരുന്നു... ഞാൻ കുട്ടിയായിരുന്നപ്പോള്‍ അമ്മയുടെയും അച്ഛന്റെയും മടിയിലിരിക്കുന്ന ഫോട്ടോ നോക്കി അമ്മമ്മ കണ്ണ് തുടക്കുന്നത് കണ്ടു.. തുടരും രമേഷ്കൃഷ്ണൻ
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
756 views
11 days ago
#📔 കഥ ഭാഗം പതിനൊന്ന് നീയും ഞാനും പിന്നെ അവരും " മനസിലായിട്ടും ഒന്നും മനസ്സിലായില്ലെന്ന് നടിക്കുന്നതും മനസിലായെന്ന് പറയുമ്പോഴും പലതും മനസിലാകാതെ പോകുന്നതുമാണ് പ്രണയം.. ഞാൻ നിന്നെ അറിയുന്ന പോലെ നീയും എന്നെ അറിയുന്നുണ്ടെന്നൊരു തോന്നൽ.. ശരിക്കും പറഞ്ഞാൽ ആരും ആരെയും പൂർണ്ണമായറിയുന്നില്ല അച്ചൂ... പറഞ്ഞു തീർക്കാനോ തിരിച്ചറിയാനോ കഴിയാത്ത പലതും പലർക്കുള്ളിലുമുണ്ടാകും... നീയും ഞാനും പോലെ... അല്ലെങ്കിൽ നമ്മളെപ്പോലെ... " ഒന്നും മനസിലാകാതെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു അവളുടെ കൃഷ്ണമണികൾ അങ്ങോട്ടുമിങ്ങോട്ടും പലവട്ടം ചലിക്കുന്നത് കണ്ടു... അടക്കിപിടിച്ചൊരു തേങ്ങൽ ചുണ്ടിൽ തത്തികളിക്കുന്നുണ്ടായിരുന്നു " ചെറുപ്പം മുതൽ നിന്നെ ഞാന്‍ കാണുന്നതല്ലേ അച്ചൂ... നിന്റെ മനസെനിക്കറിയുന്നപോലെ മറ്റാർക്കെങ്കിലും അറിയാനാകുമോ.. ഞാനെത്ര തവണ നോട്ടത്തിലൂടെയും ചില സംസാരത്തിലൂടെയും ഞാനെന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുന്നു.. നീയതൊന്നും മനസ്സിലാക്കിയില്ല... അല്ലെങ്കിലറിഞ്ഞിട്ടും നീ പറഞ്ഞില്ല.. ഒരൽപം പോലും നീയെന്റെ മനസ് മനസിലാക്കിയില്ലല്ലോ അച്ചൂ... " അവളുടെ ചുണ്ടിൽ വിരലുകൾ വെച്ച് ചേർത്തു പിടിച്ചുകൊണ്ട് ഇടറിയ ശബ്ദത്തിൽ പറഞ്ഞു " നിന്നോടെങ്ങനെ പറയുമെന്ന് കരുതി.. അഥവാ പറഞ്ഞാൽ നിന്റെ പ്രതികരണമെന്താവുമെന്ന് ഭയന്നു.. ഒരു പെണ്ണിന്റെ നോട്ടത്തിനും പുഞ്ചിരിക്കും ഒരുപാടർത്ഥങ്ങളുണ്ടെന്നറിയാം...നിന്റെ മനസ് കാണാനെനിക്കായില്ല... നോട്ടങ്ങളിൽ നിന്ന് ചില വാക്കുകളിൽ നിന്ന് ഞാനൊളിച്ചോടിയത് പേടി കൊണ്ടായിരുന്നു... നിന്നെ നഷ്ടപ്പെടുമോ എന്ന പേടി കൊണ്ട്.. പ്രൊഫസറുടെ വിവാഹാലോചന വന്നത് നീയെത്ര ലാഘവത്തോടെയാണന്ന് നീ പറഞ്ഞത്... എന്റെ മനസ് കീറി മുറിഞ്ഞത് നീ അറിഞ്ഞിരുന്നോ.." "നഷ്ടപെടും മുമ്പുള്ള വേദനയെന്താണെന്ന് നീ അറിഞ്ഞിട്ടുണ്ടോ.. ഞാൻ പോകാനൊരുങ്ങിയപ്പോൾ അത് അനുഭവിക്കുകയായിരുന്നു... എന്നെന്നേക്കുമായി നിന്നെ നഷ്ടപെടുകയാണല്ലോ എന്ന വേദന...എത്ര തവണ നിന്നോട് കുത്തി കുത്തി ചോദിച്ചു തരാനുള്ളത് തരാൻ... അപ്പോൾ പോലും നീയൊന്ന് ചേർത്തുപിടിക്കാതെ  എനിക്കൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അതാരാണെന്ന് പോലും ചോദിക്കാതെ എല്ലാം നീ ഒഴിഞ്ഞു മാറി... അന്ന് ബസിൽ വെച്ച് നിന്നോട് ചേർന്ന് നിന്നപ്പോൾ അറിഞ്ഞുകൊണ്ട് തന്നെ രണ്ടുതവണ നിന്റെ കവിളിൽ ഞാൻ ചുണ്ടുരുമ്മിയപ്പോൾ നീയെന്തേ എന്റെ മനസറിയാതെ പോയത് അച്ചൂ.. " " അറിയാഞ്ഞതല്ല പക്ഷേ നീ തുറന്ന് പറയുന്ന അന്നേ ഞാന്‍ പറയുകയുള്ളൂ എന്ന് മനസിൽ കരുതി... " " എന്നിട്ടിപ്പോ... ഞാനഥവാ പോയിരുന്നെങ്കിൽ നീയെന്തു ചെയ്യുമായിരുന്നു... അല്ലെങ്കിൽ ഞാനെന്താകുമായിരുന്നു.. മനസ്സിലുള്ളത് തുറന്നു പറയാതെ ഉരുകിയുരുകി രണ്ട് ജന്മങ്ങൾ എരിഞ്ഞു തീർന്നേനെ...വൈകിയെത്തിയ വിവേകത്തിലൊരുപക്ഷേ കുറേക്കാലം കഴിഞ്ഞ് നമ്മൾ കണ്ടുമുട്ടിയേനെ... പക്ഷേ കാലത്തിന്റെ വിടവ് നികത്താൻ ശരീരത്തിനോ മനസിനോ അന്ന് കഴിയാതെ വരും... പിന്നെ പോയകാലത്തിൽ നഷ്ടപെട്ട നല്ല പകലുകളെയോർത്ത് ജീവിതത്തിന്റെ പുറം വരാന്തയിൽ നെടുവീർപ്പിട്ടിരിക്കും... തിരിച്ചു പിടിക്കാനാവാത്ത സമയത്തിന്റെ ഘടികാര സൂചി പിറകിലേക്ക് തിരിച്ച് ഭൂതകാലത്തിൽ നഷ്ടപെട്ട നല്ല സമയത്തിന്റെ ഓർമ്മകളിൽ തപ്പിതടയും... അതല്ലേ ഉണ്ടാവുക " അവളെ മാറോടടക്കി നെറുകയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു " ഇന്നുമുതൽ ഞാനുണ്ട് കൂടെ എനിക്ക് നീയും...നമ്മളൊന്നായ ഈ  പകലിൽ ഞാൻ നിന്നെയൊന്ന് മനസുതുറന്ന് ചുംബിച്ചോട്ടെ... പണ്ട് പത്തായപുരയുടെ പിറകിൽ വെച്ച് അമ്മയും അച്ഛനും കളിച്ചപ്പോൾ ഞാൻ നിന്റെ കവിളിൽ ചുംബിച്ചപോലെ..." "അതെല്ലാം നിനക്കോർമ്മയുണ്ട്... അന്നത്തെ പകലിൽ നീ ചുംബിച്ച ഈ കവിളെന്തേ നീ മറന്നു പോയത്... ". " മറന്നതല്ല കാലം മാറ്റങ്ങൾ തീർത്ത നമ്മുടെ ശരീരങ്ങളാണെല്ലാം മറന്ന് അകന്ന് മാറിയത് മനസല്ല മീനു" അവളുടെ കവിളിൽ മാറി മാറി ചുംബിച്ചപ്പോൾ അവൾ പാതികൂമ്പിയ  കണ്ണുകളോടെ എന്നെ നോക്കി അവളുടെ കൈകൾ എന്റെ പുറത്ത് ആഴത്തിൽ പുണർന്നു അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു " ഇതാണ് മീനൂ ഞാൻ നിനക്ക് കരുതിയ സമ്മാനം" " ഞാൻ ആഗ്രഹിച്ചതും ഇതാണ്... നിന്റെ ചുണ്ടുകളെന്നിൽ തീപടർത്തുന്ന ഈ നിമിഷം... നിന്റെ മാറിന്റെ ചൂടേറ്റു കിടക്കുന്ന ഈ നിമിഷം അതുമാത്രമാണ് ഞാനാഗ്രഹിച്ചത്" അവളെ മാറിൽ നിന്ന് അടർത്തിമാറ്റി കവിളിൽ പതിഞ്ഞു കിടന്ന മുടിയിഴകൾ മാടിയൊതുക്കി കണ്ണീർ തുടച്ചുകൊണ്ട് ചുണ്ടിലൊരു ചുംബനം നല്കി കൊണ്ട് പറഞ്ഞു " മീനൂ...പണിക്കാർ വരുന്ന നേരമായി.. അതിനുമുമ്പേ നമുക്ക് പോകണം... വരുന്ന വെള്ളിയാഴ്ച നമ്മൾ ഇവിടെ നിന്ന് പോകും.. രാവിലെ കോളേജിലേക്ക് പോകൂന്ന പോലെ ഇറങ്ങിയാൽ മതി... കുറച്ച് പൈസ ഞാനപ്പോഴേക്കും എവിടെനിന്നെങ്കിലും ഉണ്ടാക്കാം.. തിങ്കളാഴ്ച ഞാൻ ജോയിൻ ചെയ്താൽ ക്വാർട്ടേഴ്സ് കിട്ടും... പിന്നെ അവിടെയാകും നമ്മുടെ ലോകം... നിനക്കവിടെ പഠിക്കാനുള്ള വഴി നോക്കാം.. അവിടെ തന്നെ ഒരു ജോലിയും നോക്കാം... ഈ നാട് മറക്കാം... " " പൈസയുടെ കാര്യമോർത്ത് ടെൻഷനാവണ്ട... അതുണ്ടാവും... പിന്നെ എന്റെ പഠനം... നിന്നെക്കാൾ വലുതൊന്നുമല്ല എനിക്ക് പഠനം... നീ കൂടെയുണ്ടെങ്കിൽ പിന്നെ എനിക്കെന്താണ് വേറെ വേണ്ടത്.. " അതുപറഞ്ഞ് ഒരിക്കൽ കൂടി വാരി പുണർന്നു കൊണ്ട് അവൾ മുടിയും ഡ്രസും നേരെയാക്കി നടന്നു പോകുന്നത് നോക്കി നിന്നു... പതുക്കെ ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി പുറത്തിറങ്ങി പാടവരമ്പിലൂടെ നടന്നു മനസീനും ശരീരത്തിനും ഭാരം കുറഞ്ഞ പോലെ തോന്നി... ഒരു പഞ്ഞികെട്ടുപോലെ ആകാശത്തിലൂടെ പറന്നു നടക്കുന്ന പോലെ തോന്നി... വീട്ടിലേക്ക് ചിരിച്ചുകൊണ്ട് കയറി ചെന്നപ്പോൾ അമ്മമ്മ ചോദിച്ചു "നിനക്കെന്താ വട്ടായോ...വെറുതെ ചിരിക്കാൻ... അമ്പലത്തിൽ പോയിട്ട് എന്തേ ഇത്ര താമസിച്ചത്" "അമ്പലത്തിൽ വെച്ച് ഒന്നുരണ്ട് പരിചയക്കാരെ കണ്ടു അവരോട് സംസാരിച്ച് നേരം പോയി... പിന്നെ അവർ പറഞ്ഞ ഓരോന്നോർത്ത് ചിരിച്ചതാണ് അമ്മമ്മേ.. " പ്രസാദമെടുത്ത് അമ്മമ്മയുടെ നെറ്റിയിൽ തൊടുവിച്ച് അകത്തേക്ക് കയറുമ്പോൾ അമ്മമ്മ ചോദിച്ചു " എന്താ നിന്നെയൊരു ചെമ്പക പൂവിന്റെ മണം... " " ആ പേരാലിന്റെ അപ്പുറത്തുള്ള ചെമ്പകമരത്തിൽ ചാരി നിന്നാണ് ഞങ്ങൾ വർത്തമാനം പറഞ്ഞത് അതോണ്ടാവും " " നീ ചാരിയത് ചെമ്പകത്തിൽ തന്നെയല്ലേ.... ചന്ദനമരത്തിലല്ലല്ലോ.. കിടന്നുരുളണ്ട... നിന്റെ ചിരി കണ്ടപ്പോഴേ തോന്നീതാണ് എന്തോ ഒപ്പിച്ചിട്ടുണ്ടെന്ന് " " എന്ത് ഒപ്പിക്കാൻ... " " ഞാൻ നിന്നെക്കാളൊരുപാട് ഓണമുണ്ടതാണെടാ... " കൃത്രിമ ദേഷ്യം മുഖത്ത് വരുത്തിക്കൊണ്ട് ചോദിച്ചു " എന്ത്... ഈ അമ്മമ്മക്കെന്താ.. മനുഷ്യനെ പ്രാന്താക്കാനായിട്ട് " " എടാ... കക്കാൻ പഠിച്ചാൽ പോര.. നിൽക്കാനും പഠിക്കണം.. " അമ്മമ്മയോട് തർക്കിക്കാൻ നിൽക്കാതെ അടുക്കളയിൽ കയറി അടുപ്പ് കത്തിച്ച് ദോശകല്ല് വെച്ച് ദോശമാവെടുത്ത് ഇളക്കി... ചട്ടി ചൂടായപ്പോൾ എണ്ണപുരട്ടി ആദ്യത്തെ ദോശ ചൂടോടെ ചുട്ട് പാത്രത്തിലേക്കിട്ടപ്പോൾ അറിയാതെ ഒരു പാട്ട് മൂളി... തുടരും രമേഷ്കൃഷ്ണൻ
See other profiles for amazing content