#📔 കഥ
ഭാഗം പതിനാല്
നീയും ഞാനും പിന്നെ അവരും
മുടിയിഴകളിലൂടെ വിരലോടിച്ച് അമ്മമ്മ ഇളംകാറ്റൊഴൂകിയെത്തിയ ഈറൻ സന്ധ്യയുടെ അന്തിചുവപ്പിലേക്ക് നോക്കി വീണ്ടും പറഞ്ഞുകൊണ്ടിരുന്നു...
അവൾ അന്നെന്നോട് പറഞ്ഞു
"തല്ക്കാലം അച്ചു ഇപ്പോൾ ഒന്നുമറിയണ്ട... ഇപ്പോഴറിഞ്ഞാൽ അവന്റെ മനസ് പിടിവിട്ടു പോകും അല്ലെങ്കിലേ ഒരു ലക്ഷ്യവുമില്ലാതെ ചുറ്റി തിരിയുന്ന മനസാണ് അവന്റേത്.. ഒരു ജോലിയാവട്ടെ ആദ്യം അതിനു മുമ്പ് എനിക്കൊരു ജോലിയായാൽ ഞാൻ തന്നെ തുറന്ന് പറഞ്ഞോളാം... പിന്നെ എനിക്കൊരു നിലനിൽപായല്ലോ... രണ്ടു പേർക്കും വരുമാനമൊന്നുമില്ലാതെ വെറുതെ ഒരു വിവാഹം കഴിച്ച് കഷ്ടപെടാൻ വയ്യ.... ജീവിതം ഒന്നേയുള്ളൂ അത് നശിപ്പിക്കാൻ ചില നേരത്തെ ചില തീരുമാനങ്ങൾ കാരണമാകും... കുറച്ച് വൈകിയാലും ഒരുജോലിയൊക്കെയായി സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ പരസ്പരം തുറന്ന് പറയാം... അതല്ലേ നല്ലത് അമ്മമ്മ... "
" തീർച്ചയായും അത് തന്നെയാണ് നല്ലത്... അതുവരെ ഞാനിത് അവനോട് പറയില്ല... നീ ഇവിടെ വന്നതോ... നമ്മൾ സംസാരിച്ചതോ അവനറിയണ്ട.... എനിക്ക് നിന്നെ ഇഷ്ടമായി... നിന്നെഇഷ്ടപെടാതിരിക്കാനൊരു കാരണവും എനിക്കില്ല... ഇവിടെ കളിച്ചു വളർന്ന എന്റെ കുട്ടി തന്നെയാണല്ലോ നീയും...."
അന്ന് അവളെ ചേർത്തുപിടിച്ചത് എന്റെ ശരീരത്തിലേക്ക് മാത്രമല്ല മനസിലേക്ക് കൂടിയായിരുന്നു... അച്ചൂ...
എല്ലാം കേട്ട് അമ്മമ്മയുടെ മുഖത്തേക്ക് തന്നെ കുറച്ച് നേരം നോക്കിയിരുന്നു... എന്തുപറയണമെന്നറിയാതെ..
തെക്കേ തൊടിയുടെ മൂവാണ്ടൻ മാവിന്റെ കൊമ്പിൽ തലകീഴായി തൂങ്ങികിടന്ന നരച്ചീറിന് കാഴ്ച വന്നു തുടങ്ങിയിരുന്നു... അത് ഇടക്കിടെ മൂളിക്കൊണ്ട് ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് ചേക്കേറുന്നുണ്ടായിരുന്നു... കുഞ്ഞിമാളു ചേച്ചി സർപ്പക്കാവിൽ തിരിവെച്ച് മടങ്ങി... ഇടവഴിയിൽ ഇരുട്ടുപരക്കുകയും അവസാനത്തെ നിറം മാറൽ കഴിഞ്ഞ് ചെയ്ഞ്ചിംഗ് റോസിന്റെ ഇതളുകൾ കൂമ്പി നിൽക്കുകയും ചെയ്തു... കുറ്റിമുല്ലയിൽ ആദ്യമായി മൊട്ടുകൾ വിരിഞ്ഞ മണം ചുറ്റിലും പരന്നു... നനഞ്ഞ മുടി വേർപെടുത്തികൊണ്ട് അമ്മമ്മ പറഞ്ഞു
"വാ.. നേരമിരുട്ടായി അകത്തേക്ക് കയറ് ഇഴജന്തുക്കളുണ്ടാവും..."
അമ്മമ്മയുടെ പിറകേ അകത്തേക്ക് കയറുമ്പോൾ ചേങ്ങോട്ടുകാരുടെ മതിലിനരികിലൂടെ ഉറപൊഴിച്ചൊരു മൂർഖൻപാമ്പ് കാവിനുള്ളിലേക്ക് ഇഴഞ്ഞു കയറുന്ന ചമ്മലയിളക്കങ്ങൾ കേട്ടു...
പിറ്റേദിവസം അവറാനെ കണ്ട് സംസാരിച്ച് പശുവിന് തരക്കേടില്ലാത്തൊരു റേറ്റിലെത്തിയപ്പോൾ അഡ്വാൻസ് വാങ്ങി അത് അമ്മമ്മയുടെ കയ്യിൽ കൊടുത്തപ്പോൾ അമ്മമ്മ പറഞ്ഞു
"എനിക്കെന്തിനാണ് പൈസ അച്ചൂ.. അത് നിന്റെ കയ്യിൽ വെച്ചോ... ഇനി മദിരാശിയിൽ ചെന്നാലും ചിലവുണ്ടാകും അങ്ങോട്ട് പോയാലും അത്യാവശ്യം വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങേണ്ടി വരുമല്ലോ അത് കയ്യിൽ വെച്ചോ"
അവറാൻ വന്ന് പശുവിനെ അഴിച്ചു കൊണ്ടു പോകുന്ന നേരത്ത് അമ്മമ്മ പുറത്തേക്കിറങ്ങിയില്ല... നന്ദിനിയുടെ മുഖത്തേക്കുള്ള നോട്ടം കാണാനാവാത്തതുകൊണ്ടാവുമെന്ന് തോന്നി...
വീട്ടിൽ പലയിടങ്ങളിലായി കൂട്ടിയിട്ട ആക്രി സാധനങ്ങൾ ഒരു ചാക്കിലാക്കി അങ്ങാടിയിലെ പൊളിമാർക്കറ്റിൽ കൊണ്ട് പോയി വിറ്റു... ഉച്ചക്ക് ശേഷം തെങ്ങുകളിൽ കയറി തേങ്ങയിട്ട് പൊളിച്ച് ചാക്കിലാക്കി രണ്ടു തവണയായി ഹംസാക്കയുടെ മലഞ്ചരക്ക് കടയിൽ കൊടുത്തപ്പോൾ ചോദിച്ചു
"സാധാരണ നിങ്ങൾ ആട്ടാറാണല്ലോ... ഇത്തവണ എന്തേ ആട്ടുന്നില്ലേ..."
"ഇല്ല... ഹംസാക്കാ... ആകെ രണ്ടാളല്ലേ ഉള്ളൂ എട്ട് ലിറ്ററോളം എണ്ണ വീട്ടിലിരിപ്പുണ്ട്... അത് മതി ഞങ്ങൾക്കൊരു കൊല്ലത്തിന്..."
എല്ലാം കഴിഞ്ഞ് വീട്ടിലെത്തി കുളിച്ചിരിക്കുമ്പോൾ അമ്മമ്മ പറഞ്ഞു
"അപ്പോൾ നാളത്തെ ഒരു ദിവസം കൂടിയേയുള്ളൂ അല്ലേ നമ്മളിവിടെ.. "
" അതെ... എന്തേ... വിഷമമുണ്ടോ... ""
"എത്രയായാലും സ്വന്തം മണ്ണ് വിട്ട് മറ്റൊരിടത്തേക്ക് പോകുന്നത് ആർക്കും അത്ര സന്തോഷമൊന്നുമാവില്ല... പിന്നെ ചില സന്ദർഭങ്ങളിൽ അത് ശീലിച്ചല്ലേ പറ്റൂ..."
പിറ്റേന്ന് രാവിലെ ടൗണിൽ പോയി കുറച്ച് ഡ്രസെടുത്തു അമ്മമ്മക്ക് പുതിയ സെറ്റും മുണ്ടും എടുത്തു... തല്ക്കാലം വേണ്ട വീട്ടുസാധനങ്ങളെടുത്തു...
അമ്മമ്മ പറഞ്ഞപോലെ ജ്വല്ലറിയിൽ കയറി ഒരു ചെറിയ താലി വാങ്ങി ബാർബർഷോപ്പിൽ കയറി മുടി വെട്ടി താടി വടിച്ച് കുറച്ച് ബേക്കറി സാധനങ്ങളും വലിയൊരു ബാഗും വാങ്ങി...
വീട്ടിലെത്തി സാധനങ്ങളെല്ലാം എടുത്ത് ബാഗിലാക്കി ഒരുക്കി വെച്ചു.... അടുക്കളയിലെ പത്രങ്ങളെല്ലാം പെറുക്കി കെട്ടി ചാക്കിലാക്കി മഞ്ചക്കുള്ളിലേക്ക് വെച്ചു... വെളിച്ചെണ്ണയുടെ കന്നാസെടുത്ത് പുറത്തേക്ക് വെച്ചു..
രാവിലെ പോകാനായി ചന്ദ്രേട്ടന്‍ വീട്ടിൽ പോയി ഓട്ടോ ഏൽപിച്ചപ്പോൾ ചോദിച്ചു
"എവിടേക്കാണ് യാത്ര..."
"എനിക്ക് ജോലി കിട്ടി റെയിൽ വേയിലാണ്... മദിരാശിയിൽ പോകണം... ടൗണിൽ ചെന്ന് പാലക്കാട് പോയി അവിടെ നിന്നും ട്രെയിനിനാണ് പോകുന്നത്... അമ്മമ്മയെ കൂടെ കൊണ്ടു പോവുകയാണ്... അവിടെ ക്വാർട്ടേഴ്സുണ്ട്" "
" അത് നന്നായി... ഇല്ലെങ്കിൽ അമ്മമ്മ ഇവിടെ തനിച്ച് ബുദ്ധിമുട്ടിലായേനെ..."
രാവിലെ പറഞ്ഞപോലെ ചന്ദ്രേട്ടന്റെ ഓട്ടോ പഞ്ചായത്ത് റോഡിലൂടെ വന്ന് ഇടവഴിക്ക് താഴെ നിർത്തിയപ്പോഴേക്കും ബാഗും പെട്ടിയുമെടുത്ത് ഇടവഴിയിറങ്ങി ഓട്ടോയിലേക്ക് വെച്ചു... തിരിച്ച് വന്ന് വീട് പൂട്ടി ചാവിയുമായി അമ്മമ്മയുടെ കൈ പിടിച്ച് മെല്ലെ ഇടവഴിയിലേക്കിറങ്ങി... ഓട്ടോയ്ക്കടുത്തെത്തി അമ്മമ്മയെ കയറ്റി ഇരുത്തി ബാഗെടുത്ത് മടിയിൽ വെച്ച് സീറ്റിലേക്കിരുന്നപ്പോൾ ചന്ദ്രേട്ടൻ ചോദിച്ചു
"എല്ലാം ആയില്ലേ... എന്നാൽ പോകാം"
പാടം കഴിഞ്ഞ് റോഡിലേക്ക് കയറുമ്പോൾ മീനു ബാഗ് തോളിലിട്ട് നടന്നു പോകുന്നത് കണ്ടപ്പോൾ അമ്മമ്മയോട് ഒന്നുമറിയാത്ത പോലെ പറഞ്ഞു
" അമ്മമ്മ... അത് മീനുവല്ലേ നമ്മടെ നിർമ്മലചേച്ചിയുടെ... അവൾ കോളേജിലേക്കാവും നമ്മളേതായാലും ടൗണിലേക്കല്ലേ പോകുന്നത് അവളെ കൂടി കയറ്റിയാലോ... ബസിന്റെ തിരക്ക് കൊള്ളണ്ടല്ലോ അവൾക്ക്..."
"അമ്മമ്മ പറഞ്ഞു
" അതിനെന്താ കയറിക്കോട്ടെ ചന്ദ്രന് ഏതായാലും നമ്മൾ ഓട്ടോ പൈസ കൊടുക്കണമല്ലോ... സ്ഥലവുമുണ്ട് ഓട്ടോയിൽ കയറ്റിക്കോ...."
അവളുടെ അടുത്ത് വണ്ടി നിർത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി... അവളോട് പറഞ്ഞു
"കയറിക്കോ ഞങ്ങൾ ടൗണിലേക്കാണ്... ടൗണിലിറക്കാം അമ്മമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്നോ... "
അവൾ മുഖത്തേക്കൊന്ന് നോക്കി
അമ്മമ്മ പറഞ്ഞു
" കയറിക്കോ മീനൂ... ഞാനുണ്ടല്ലോ പിന്നെന്താ... "
അവൾ അകത്തേക്ക് കയറിയപ്പോൾ സീറ്റിന്റെ തലപ്പത്തേക്ക് നീങ്ങിയിരുന്നു... അവൾ ഇടക്ക് ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു
ചന്ദ്രേട്ടനുണ്ടായതോണ്ട് ഒന്നും പറഞ്ഞില്ല.... ടൗണിലെത്തി സ്റ്റാൻഡിനടുത്തിറങ്ങി ഓട്ടോപൈസ കൊടുക്കുമ്പോൾ ചന്ദ്രേട്ടൻ കേൾക്കാനായി പറഞ്ഞു
" എങ്കിൽ നീ പൊയ്ക്കോ മീനു... കോളേജിലേക്കല്ലേ സമയം വൈകണ്ട... ഞങ്ങൾ പാലക്കാട്ടേക്കാണ്..."
ചന്ദ്രേട്ടൻ ഓട്ടോ തിരിച്ച് പോകുമ്പോൾ പറഞ്ഞു
"എന്നാൽ ശരി... ഇനി വരുമ്പോൾ കാണാം..."
അപ്പോഴേക്കും മീനു ഒന്നുമറിയാത്തപോലെ വെളിച്ചെണ്ണ കന്നാസുമായി മുൻപിൽ നടക്കുന്നുണ്ടായിരുന്നു
അമ്മമ്മയുടെ കൈപിടിച്ച് പെട്ടിയും ബാഗും തോളിലിട്ട് നടക്കുമ്പോൾ അമ്മമ്മ എന്നോട് പറഞ്ഞു
"നോക്ക്... അതാണ് വകതിരിവ്... അവൾക്ക് ആ കന്നാസെടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ..."
മറുപടിയൊന്നും പറയാതെ പാലക്കാട് ബസ് നിൽക്കുന്ന അവിടെ പോയി സീറ്റുള്ള ഒരു ബസിൽ കയറിയിരുന്നു
ബസ് സ്റ്റാൻഡിൽ നിന്നുമിറങ്ങിയപ്പോൾ അമ്മമ്മയെ ചേർത്തുപിടിച്ച് മീനു എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു... സ്വന്തം നാട് അകലങ്ങളിലേക്ക് മറയുന്നത് ജാലകത്തിലൂടെ നോക്കിയിരുന്നു...
ഇടക്ക് പൈസക്ക് കണ്ടക്ടർ വന്നപ്പോൾ മൂന്നുപേർക്കുള്ള ടിക്കറ്റ് പൈസ കൊടുത്ത് നോക്കുമ്പോൾ അവളും അമ്മമ്മയും എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു അവർ തമ്മിൽ മുജ്ജന്മ ബന്ധമുള്ള പോലെ തോന്നി... അവളെ തന്നെ നോക്കിയിരിക്കുമ്പോൾ ബസ് അവളിലേക്ക് ചുരുങ്ങിയതായി തോന്നി... ഇടക്കിടെ തലചെരിച്ച് അവളെന്നെ നോക്കി... ആ കവിളുകളും ചുണ്ടുകളും ഇന്നുമുതലെനിക്ക് സ്വന്തമാണല്ലോ എന്നോർത്തു....
പാലക്കാട് റെയിൽവേ സ്റ്റേഷനടുത്ത് ബസ്സിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു... റിസർവേഷൻ കൗണ്ടറിൽ ചെന്ന് ടിക്കറ്റ് റിസർവ് ചെയ്ത് മദ്രാസ് മെയിലിന് കാത്തിരുന്നു...
പ്ലാറ്റ്ഫോമിൽ നിന്നും ചായയും വടയും കഴിച്ചു... രാവിലെ ഒന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നു... അവൾ ഷോൾ തലപ്പുകൊണ്ട് അമ്മമ്മയുടെ ചുണ്ടിൽ പറ്റിപ്പിടിച്ച വടയുടെ പൊട്ട് തട്ടികളയുന്നത് കണ്ടു...
തുടരും
രമേഷ്കൃഷ്ണൻ