#📝 ഞാൻ എഴുതിയ വരികൾ #💭 എന്റെ ചിന്തകള്‍ #ചിന്തകളിൽ ഭ്രാന്ത് പൂക്കുമ്പോൾ #ഏകാന്ത ചിന്തകളിൽ പുകപടലം #വട്ടെഴുത്തുകൾ
അയാളെന്റെ കണ്ണുകളിലേക്കുറ്റു നോക്കിയിരിക്കുകയാണ്..
എനിക്കാ കണ്ണുകളെ നേരിടാനാകാത്ത വിധം അയാളെന്നെ തളർത്തിക്കളയുകയാണ്.
" എനിക്ക് ഇറങ്ങാൻ നേരമാകുന്നു.. അടുത്ത സ്റ്റേഷനാണ്.. "
എന്റെ മുഖത്ത് നിന്നും ഒരിട ചലിക്കാതെ അയാളെന്നെ നോക്കി പറഞ്ഞു നിർത്തി.
അയാൾ പറഞ്ഞു നിർത്തിയത് എനിക്കറിയാഞ്ഞിട്ടല്ല.. അയാൾ വിട പറഞ്ഞു പോവുകയാണ്.. ഒരുപാടു ദൂരം ഒരുമിച്ചു സഞ്ചരിച്ച രണ്ടു പേരിൽ നിന്നും ഒരാൾ അയാളുടെ സ്ഥലമെത്തുമ്പോൾ ഇറങ്ങിപ്പോവുക എന്നത് തികച്ചും സാധാരണമായ കാര്യമാണ്.
പക്ഷെ അവളുടെ തൊണ്ടക്കുഴിയിൽ സങ്കടത്തിന്റെ ഭാരം വിങ്ങി കനത്തു വരുകയാണ്.. ആ കണ്ണുകൾ രണ്ടും നിറഞ്ഞു തൂവാൻ പാകത്തിന് നിറഞ്ഞു വരുകയാണ്.. അവളയാളുടെ മുഖത്ത് നോക്കാതെ നോട്ടം വെട്ടിച്ചു കളഞ്ഞു.
വണ്ടിയുടെ വേഗത കുറഞ്ഞു കുറഞ്ഞു വരുകയാണ്.. അവളുടെ മിടിപ്പും കുറഞ്ഞു കുറഞ്ഞു വരുന്നത് പോലെ.. ശരീരമോ ഭാരമില്ലാത്തത് പോലെ..
കണ്ണുകൾ അയാളുടെ മുഖത്തു പതിപ്പിച്ചു വെച്ചു.. ആ കണ്ണുകളും തന്നിൽ തന്നെയാണ്
" ഇനി.. ഇനിയൊരിക്കലും നമ്മൾ കാണില്ലേ..!? "
ഹൃദയം മന്ത്രിച്ചത് വാക്കുകളായി പുറത്തു വീണുപോയി.. മിഴികൾ മിഴികളുമായി കോർത്തിണക്കിക്കൊണ്ട് മിനിറ്റുകളുടെ നിശബ്ദതയിൽ വണ്ടിയുടെ ചലനം മാത്രം നിറഞ്ഞു നിന്നു.
അന്നാദ്യമായി.. ഒരാളുടെ കണ്ണുകൾ രണ്ടും ചിരിക്കുന്നത് അവൾ വ്യക്തമായും കണ്ടു. ഒരാളുടെ ചുണ്ടുകൾ ചിരിക്കാതെ കണ്ണുകൾ മാത്രം ചിരിക്കുന്നതെങ്ങനെ..?
നിറയേ പീലികൾ നിറഞ്ഞ ചെറിയ കണ്ണുകളെ
അവൾ കൗതുകത്തോടെ നോക്കിയിരുന്നു..
അയാളിൽ നിന്നുമൊരു മറുപടി അവൾ പ്രതീക്ഷിച്ചിരുന്നു..
ചലനമറ്റ വണ്ടിയേ അറിഞ്ഞിട്ടും അവളയാളിൽ നിന്നും നോട്ടമകറ്റിയില്ല..
രണ്ടു നിമിഷം അയാളവളെ മൗനമായി തന്നെ നോക്കിയിരുന്നു.. ശേഷം ഒന്നും പറയാതെ പതിയെ പുറത്തേക്ക് നടന്നു.
ഒന്നുമൊന്നും പറയാതെ ഇറങ്ങിപ്പോകുന്ന അയാളെ അവൾ നിശ്ചലമായ് നോക്കിയിരുന്നു..
ശരീരം കുഴഞ്ഞു പോവുമ്പോഴും അയാളിലേക്ക് ഓടിയടുക്കാനായി ഹൃദയം വെമ്പൽ കൊണ്ടു. അതി കഠിനമായ ഹൃദയ വേദനയാൽ നിറഞ്ഞൊഴുകുന്ന കണ്ണുകളെ തടഞ്ഞു നിർത്താതെ മുഖം രണ്ടു കൈകളിലേക്കുമായി ചേർത്തു വെച്ചു.
മുന്നിലറിഞ്ഞ പതിഞ്ഞ കാൽ പെരുമാറ്റം.. കൊച്ചു കുട്ടികളെപ്പോലെ വിതുമ്പിയിരുന്നവൾ കൈകൾ മാറ്റി മുഖം ഉയർത്തി നോക്കെ.
നേരത്തേ കണ്ട അതേ ചിരിയുമായി മുന്നിൽ നിൽപ്പുണ്ടയാൾ. ഇപ്പോഴാ ചുണ്ടുകളും ചിരിക്കുന്നുണ്ട്.. ലോകം അയാളിലായ് മാത്രം ചുരുങ്ങിയ പോലെ ആ ചിരിയിലേക്കവൾ ഉറ്റു നോക്കി.
" നാളെ ഉച്ചയൂണിന്.. രണ്ടു പേർക്കു കൂടെയുള്ള ഭക്ഷണം കരുതി വെക്കണം. ശ്രീലയം വീട്ടിൽ വൈഗ ലക്ഷ്മിയുടെ കൂടെ ഊണു കഴിക്കാൻ..നാളെ ഞാനും എന്റെ അമ്മയുമുണ്ടാവും "
ഒരു നിശ്വാസം പോലെ പറഞ്ഞു കൊണ്ടയാൾ ഇറങ്ങിപ്പോയിട്ടും
കേട്ട വാക്കുകൾ തീർത്ത ഞെട്ടലിൽ അവൾ അനക്കമറ്റങ്ങനെ ഇരുന്നു.
വണ്ടിയുടെ നീട്ടിയുള്ള ചൂളം വിളിയിൽ ഞെട്ടിപ്പിടഞ്ഞു കൊണ്ടവൾ വാതിലിന്റെ ചാരെ ഓടിയടുക്കവേ.. തന്നെയും പ്രതീക്ഷിച്ചെന്ന പോലെ ആ ചിരിയുമായി അയാളവിടെ ഉണ്ടായിരുന്നു.
തന്നെ നേരത്തേ അറിയുന്ന തനിക്കറിയാത്ത ഒരാൾ..
നിറഞ്ഞ പുഞ്ചിരിയോടെ തന്നെ നോക്കി അയാൾ കൈ വീശിക്കാണിക്കുമ്പോൾ ലോകം ആ ഒരാളിലേക്ക് ചുരുങ്ങിയ പോലെ സർവ്വം മറന്നു കൊണ്ടവൾ അയാളെ നോക്കി നിന്നു പോയി.
അപ്പോഴും ആ കണ്ണുകൾ രണ്ടും പുഞ്ചിരിക്കുന്നുണ്ടായിരുന്നു.