ShareChat
click to see wallet page
search
ഒരുവൻ Part 1 എന്തിനാടാ നീയീ കടുംകൈ ചെയ്തത്?? മനീഷ് സങ്കടത്തോടെ ഷിജോയോട് ചോദിച്ചു. ആ ചോദ്യം കേട്ടതും ഷിജോയുടെ കണ്ണുകൾ നിറഞ്ഞു... എന്ത് സംഭവിച്ചാലും കരയാതെ പിടിച്ചുനിൽക്കുന്ന, ആണുങ്ങളിലൊരുവനാണ് ദാ... കണ്ണും നിറച്ചു ദയനീയമായി നോക്കുന്നത്.. മനീഷിന് അലിവ് തോന്നി. കഴിഞ്ഞത് കഴിഞ്ഞു. സാരമില്ലെടാ... ഞാൻ നിന്റെ കൂടെയുണ്ട്. അത് കേട്ടപ്പോൾ നീർനിറഞ്ഞയവന്റെ കണ്ണുകളിൽ പ്രതീക്ഷ വിടരുന്നത് മനീഷ് വ്യക്തമായി കണ്ടു. ആ* ത്മ* .ഹ* ത്യക്ക് ശ്രമിച്ച്‌ പരാജയപ്പെട്ട് ഹോസ്പിറ്റലിൽ കിടക്കുന്ന ഷിജോയെ കാണാനായി എത്തിയതാണ് മനീഷ്. മനീഷ് കാനഡയിൽ ജോലി ചെയ്യുകയാണ്. ലീവിന് വന്നപ്പോൾ കളിക്കൂട്ടുകാരൻ ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞ് കാണാൻ വന്നതാണ് അയാൾ. ഞാൻ പോട്ടെ... അയാൾ ഷിജോയോടും, ഷിജോയുടെ ഭാര്യയോടും യാത്ര പറഞ്ഞു. രണ്ട് ദിവസങ്ങൾക്കു ശേഷം ഷിജോയെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ തന്നെ ഒതുങ്ങി കൂടി ഇരിക്കുന്ന ഷിജോയെ മനീഷ് നിർബന്ധിച്ചു വീട്ടിൽ നിന്നിറക്കി.. അവർ വെറുതെ വഴിയരുകിലൂടെ നടന്നു. കുട്ടികൾ കളിക്കുന്ന ഗ്രൗണ്ടിനരികിലുള്ള കലുങ്കിൽ അവർ ഇരുന്നു. നീയോർക്കുന്നുണ്ടോ, നമ്മൾ എന്തുമാത്രം കളിച്ചിരിക്കുന്നു ഇവിടെ, അന്നും ഇന്നും ഗ്രൗണ്ടിനു മാറ്റമില്ല അല്ലേടാ..മനീഷ് ചോദിച്ചു. ഉം... ഷിജോ ഒന്ന് മൂളി. മനീഷ് ഷിജോയുടെ കൈയിൽ പിടിച്ചു. എന്ത് പ്രസരിപ്പുള്ള, എന്തെന്തു പ്രതീക്ഷകളുള്ള ആളായിരുന്നെടാ നീ, ഇപ്പോൾ എന്താ നിനക്ക് പറ്റിയത്?? ആകയങ്ങ് വയസ്സന്മാരെ പോലെയായി.. നോക്ക് മുടിയൊക്കെ നരച്ചു, കവിളൊക്കെ ഒട്ടി... നിനക്കെന്താടാ പറ്റിയത്?? ഒന്നുമില്ലെടാ... ഇങ്ങോട്ട് നോക്ക്... ആ പഴയ മനീഷാ ചോദിക്കുന്നത്, ഒരു മിഠായി കിട്ടിയാൽ പോലും നിനക്ക് പൊട്ടിച്ചു തന്നിരുന്ന, നിന്റെയാ പഴയ മനീഷ്.. പറ, ജീവിതം അവസാനിപ്പിച്ചേക്കാമെന്ന തീരുമാനമെടുക്കാൻ മാത്രം നിന്നെ വേദനിപ്പിച്ചത് എന്താ...?? ഷിജോ ഒരു നിമിഷം മൗനമായിരുന്നു. പിന്നെ പറഞ്ഞു തുടങ്ങി.. സ്നേഹരാഹിത്യമായിരുന്നെടാ ജീവിതത്തിലെ ഏറ്റവും വലിയ വേദന അന്നുമതെ... ഇന്നുമതെ..... നിനക്കറിയാമല്ലോ.. പരസ്പരം കടിച്ച് കീറുന്ന മാതാപിതാക്കൾ ആയിരുന്നു എനിക്ക്. മതിയായ സ്നേഹമോ, പരിഗണനയോ എനിക്ക് കിട്ടിയിട്ടില്ല. ഇല്ലായ്മകൾ മാത്രം നിറഞ്ഞ കുട്ടിക്കാലത്ത് എനിക്ക് ഒരാവശ്യങ്ങളും ഉണ്ടായിരുന്നില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല എന്റെ ഒരാഗ്രഹവും അവർ സാധിച്ചു തരാനുള്ള ശേഷി അവർക്കില്ല എന്നറിയാവുന്നത് കൊണ്ട് ഞാനൊന്നും അവരോടു പറയുമായിരുന്നില്ല. അന്നേ ഞാൻ തീരുമാനിച്ചതാ എന്റെ പങ്കാളിയായി വരുന്നത് ആരായാലും പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും ഞങ്ങൾ കഴിയുമെന്ന്. ഒരിക്കലും അച്ഛനെയും അമ്മയെയും പോലെ വഴക്കുണ്ടാക്കില്ലെന്ന്.. മാതാപിതാക്കളുടെ വഴക്കിനിടയിൽ പെട്ട് പോകുന്ന കുട്ടികളുടെ വേദന ആർക്കും പറഞ്ഞാൽ മനസ്സിലാവില്ലെടാ... ജോലി കിട്ടിയ ഉടനെ ഞാൻ വിവാഹിതനായി.. നീയപ്പോൾ വിദേശത്ത് ജോലി നേടി അവിടെ ആയിരുന്നല്ലോ... ഒത്തിരി സ്വപനങ്ങൾ ആയിരുന്നെടാ എനിക്ക്. അത്രനാൾ കിട്ടാത്ത സ്നേഹം അവൾ എനിക്കാവോളം തരും, ഇനിയാണ് ഞാൻ ജീവിക്കാൻ പോകുന്നത് എന്നൊക്കെ ഞാൻ കരുതി. പക്ഷെ... പക്ഷെ..??? ഞാനവളെ സ്നേഹം കൊണ്ടു പൊതിഞ്ഞിട്ടും, അവളെന്നെ ഒട്ടും തിരിച്ചു സ്നേഹിച്ചില്ലെടാ.. അവളുടെ കാര്യങ്ങൾ നോക്കുന്ന ഒരാൾ മാത്രമാണ് ഞാൻ. എന്റെ മോൻ ജനിച്ചപ്പോൾ എനിക്കീ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. പക്ഷെ അവൻ വളർന്നു വരും തോറും എന്റെ ഭാര്യയെ പോലെ അവന്റെ കാര്യങ്ങൾ നടത്താനുള്ള ഒരാൾ മാത്രമായിട്ടാണ് എന്നെ കണ്ടത്. അവർക്കെന്റെ പണം വേണം. അവരുടെ ആവശ്യങ്ങൾ തീരില്ല. കഴിഞ്ഞ ആഴ്ച എനിക്ക് കടുത്ത പനി ആയിരുന്നെടാ... എന്റെ ഭാര്യ വെറുതെയെങ്കിലും എന്റെ അടുത്ത് വന്ന് പനി കുറഞ്ഞോ എന്ന് ചോദിച്ച്‌ അൽപനേരം എന്നരുകിൽ ഇരുന്നെങ്കിൽ, എന്ന് ഞാൻ കൊതിച്ചു. അയാൾ പതിയെ ഒന്ന് ചിരിച്ചു. ഏതോ കുഷ്ടരോഗിയോടെന്ന പോലെ, അവൾ മുറിയിൽ കയറി ഭക്ഷണം ടേബിളിൽ വച്ചിട്ട് അതിവേഗം ഇറങ്ങി പോകും. പനി കുറഞ്ഞില്ലെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം എന്നൊരു വാക്ക് പോലും പറഞ്ഞില്ല. വിറച്ചു തുള്ളുന്ന പനിയിൽ ഭീതിപെടുത്തുന്ന സ്വപ്‌നങ്ങൾ മാത്രം കൂട്ടിരുന്നു. നിരന്തരം കലഹിക്കുന്ന ആർക്കൊക്കെയോ ഇടയിൽ ഒരു ചെറിയ കുട്ടി കരയുന്നത്, പിന്നെ ഇരുട്ടിലേക്ക് ഓടിമറയുന്നത്... ഏതോ നിലയില്ലാത്ത ആഴത്തിലേക്ക് ഞാൻ കട്ടിലോടെ വീഴുന്നത് ഒക്കെ കണ്ണിൽ കാണാൻ തുടങ്ങി. അപ്പോഴാടാ ഞാൻ പൂർണ്ണമായും മനസ്സിലാക്കിയത്, എനിക്ക് ആരുമില്ല. ഞാൻ എന്റെ ഭാര്യയെ, എന്റെ മകനെ ഒരുപാട് സ്നേഹിച്ചു. പക്ഷെ എനിക്കതു തിരികെ കിട്ടിയില്ല. മകൻ പതിനെട്ട് വയസ്സുള്ളവനാ അവനും അച്ഛാ പനി കുറഞ്ഞോ എന്ന് പോലും ചോദിച്ചില്ല. ഇരുപതിനാലാമത്തെ വയസ്സിൽ അവന്റെ അച്ഛനായവനാ ഞാൻ. എന്റെ സാലറി മാത്രം അവർക്കാവശ്യമാണ്.... അവരുടെ കാര്യങ്ങൾ നോക്കാനുള്ള ഒരാൾ മാത്രമാടാ ഞാൻ. സ്നേഹിക്കാൻ ആരെങ്കിലും വേണമെടാ മനുഷ്യർക്ക്.അയാളുടെ കവിളിലൂടെ കണ്ണുനീർ ഒഴുകി മനീഷിനത് കണ്ടപ്പോൾ സഹിക്കാനായില്ല.. ഷിജോ തുടർന്നു. ഞാൻ വയസ്സൊക്കെ ആയി ജോലിക്ക് പോകാൻ പറ്റാതെ വരുമ്പോൾ എന്റെ അവസ്ഥ എന്തായിരിക്കുമെന്ന് വെറുതെ ഞാനൊന്നു ചിന്തിച്ചു നോക്കി. ആ ദയനീയാവസ്ഥ ഓർത്തപ്പോൾ ഞാൻ ഭയപ്പെട്ടു. പ്രിയപ്പെട്ടവരെ ഒരുപാട് സ്നേഹിക്കുന്ന, അവർക്ക് വേണ്ടി ജീവൻ വരെ കൊടുക്കാൻ തയ്യാറാകുന്ന എനിക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള യോഗ്യത ഇല്ലെന്നു തോന്നി. ഒറ്റ നിമിഷത്തെ തോന്നലിൽ അങ്ങനെയങ്ങ് ചെയ്തു പോയതാ... അയാൾ ചിരിക്കാൻ ശ്രമിച്ചു. മനീഷ് അയാളുടെ കണ്ണിലേക്ക് നോക്കി. എടാ...നിന്നെ സ്നേഹിക്കാത്തവരെ, നിന്നെ പരിഗണിക്കാത്തവരെ നിനക്ക് എന്തിനാ... നിനക്ക് ജോലിയുണ്ട്,നീ നിനക്ക് വേണ്ടി ജീവിക്ക്. മകന്റെ കാര്യം ഇനി നീ നോക്കണ്ട. അവന് പതിനെട്ടു വയസായില്ലേ,ഇനിയവന്റെ കാര്യം അവൻ നോക്കിക്കോളും.മനസ്സിലായോ?? ഉം... എടാ... ഞാൻ ഒരു കാര്യം പറയട്ടെ?? എന്താ... നീ നാളെമുതൽ ജോലിക്ക് പോകണം, കിട്ടുന്ന സാലറിയിൽ നിന്നും വീട്ടിലേക്കു വേണ്ടുന്ന അരിയും സാധനങ്ങളും വാങ്ങിച്ചോ, ബാക്കി ഒരു രൂപ പോലും ഇനി ആർക്കും കൊടുക്കരുത്.അത്യാവശ്യം നല്ലൊരു തുക നിനക്ക് സാലറി ഉണ്ടെന്ന് എനിക്കറിയാം. അത് നിന്റെ കഷ്ടപ്പാടിന്റെ ഫലമാണ്. അത് നിനക്ക് മാത്രം അവകാശപ്പെട്ടതാണ്. ഞാൻ നാട്ടിലെ വീട് വിൽക്കാൻ വേണ്ടി വന്നതാ...വിദേശത്തു സ്ഥിരതാമസം ആക്കുകയാണ് ഞങ്ങൾ, കച്ചവടം പറയുന്നുണ്ട്, രണ്ടുമൂന്നു മാസം ഞാൻ ഇവിടെ ഉണ്ടാകും. ഞാൻ പോകുമ്പോൾ നീയും പോരേ, നല്ല ജോലിയും താമസ സൗകര്യവും ഒക്കെ ഞാൻ ഏർപ്പാടാക്കി തരാം. കാനഡയിലോ..? അതെ, ഇനി നീ നിനക്ക് വേണ്ടി ജീവിക്ക്, നീ സ്വയം സ്നേഹിക്ക്... എടാ.... നമ്മൾ ജനിക്കുമ്പോൾ ഒറ്റക്കല്ലേ, മരിക്കുമ്പോഴും ഒറ്റക്ക് അതിനിടയിലുള്ള ജീവിതത്തിൽ, എന്നെ മറ്റുള്ളവർ സ്നേഹിക്കുന്നില്ലെന്നും പറഞ്ഞ് ജീവിതം അവസാനിപ്പിക്കാൻ നോക്കുവല്ല വേണ്ടത്, സ്വന്തം ജീവിതം നിറമുള്ളതാക്കണം. നിന്റെ ഇഷ്ട്ടങ്ങൾക്കനുസരിച്ചു ജീവിക്കണം. നീയാണ് രാജാവ്....മറ്റുള്ളവരെല്ലാം പ്രജകൾ മാത്രമാണ്. നിനക്ക് ഞാനുണ്ട്. പണ്ടത്തെ ആ കളിക്കൂട്ടുകാരൻ.... ഷിജോ അയാളെ മുറുകെ കെട്ടിപ്പിടിച്ചു എനിക്കാ...പഴയ, ഒരുപാട് പ്രതീക്ഷകളുള്ള ഷിജോയെ ആണിഷ്ടം. മനീഷ് പറഞ്ഞു. അയാൾക്കാ വാക്കുകൾ ജീവനേക്കാൾ വിലപ്പെട്ടതായിരുന്നു. 🍀🍀🍀🍀🍀🍀 ഷിജോ പിറ്റേന്ന് മുതൽ ജോലിക്ക് പോകാൻ തുടങ്ങി. വൈകിട്ട് അയാൾ ജോലി കഴിഞ്ഞ് നേരെ ടെക്സ്റ്റയിൽ ഷോപ്പിലേക്ക് പോയി. നാലഞ്ചു ജോഡി ബ്രാൻഡഡ് ഡ്രസ്സ്‌ എടുത്തു. തിരികെ പോരും വഴി ഇഷ്ട്ടമുള്ള ഭക്ഷണം കഴിച്ചു. ഒട്ടും ധൃതിയില്ലാതെ പതിയെ ഡ്രൈവ് ചെയ്തു വീട്ടിൽ എത്തി... ഇതെന്താ.... ഭാര്യ ഓടിവന്ന് കവർ വാങ്ങിച്ചു. ഇതെനിക്ക് കുറച്ച് ഡ്രസ്സാണ്.അയാൾ പറഞ്ഞു. എനിക്കൊന്നും ഇല്ലേ? നിനക്ക് നാല് അലമാര നിറച്ചും തുണികൾ ഇല്ലേ,അതൊക്കെ മതി. ഓഹ് നിങ്ങൾക്ക് മാത്രം വാങ്ങി അല്ലേ..?? അതെ... നിനക്ക് വേണമെങ്കിൽ പോയി ജോലിയെടുത്ത് മേടിക്ക്... എന്റെ കാശും കൊണ്ടു കുറേ വാങ്ങിക്കൂട്ടിയതല്ലേ.... അയാൾ മുറിയിലേക്ക് കയറി പോയി.. അയാൾ ദിനവും വീട്ടിൽ വന്നിട്ടാണ് വൈകുന്നേരം ചായ കുടിക്കുന്നത്. ഭാര്യ അയാൾക്ക് ചായ കൊടുക്കാതെ മുഖം വീർപ്പിച്ചു നിന്നു. അയാൾ കുളിയും കഴിഞ്ഞിട്ട് സിറ്റിക്ക് ഇറങ്ങി കൂട്ടുകാരെ ഒക്കെ കണ്ട് അവരോടു സംസാരിച്ച്‌, നേരം നന്നേ ഇരുട്ടിയിട്ടാണ് അയാൾ മടങ്ങി വന്നത്. നിങ്ങളിത് എവിടെ ആയിരുന്നു. ഞാൻ ഒറ്റക്കെ ഉള്ളൂ എന്ന് അറിയില്ലേ?? ഭാര്യ ചോദിച്ചു. കൊച്ചുകുട്ടിയൊന്നുമല്ലല്ലോ നീ...ഗൗരവത്തോടെ അവളെ ഒന്ന് നോക്കിയിട്ട് അയാൾ മുറിയിലേക്ക് പോയി. അവൻ ഇതുവരെയും വന്നില്ല. ഞാൻ വിളിച്ചിട്ട് എടുത്തില്ല നിങ്ങളൊന്നു വിളിച്ചു നോക്കിക്കേ.. ഭാര്യ പറഞ്ഞു. അവന് പതിനെട്ടു വയസ്സായി. ഇനി അവന്റെ കാര്യങ്ങളിൽ കൂടുതൽ തലയിടാൻ പോകണ്ട.. അല്ലേലും നിങ്ങൾക്ക് ആരോടും സ്നേഹമില്ല. ഭാര്യ പരിഭവിച്ചു. അയാൾക്കത് കേട്ടപ്പോൾ ചിരി വന്നു. ഭാര്യ കൊതികുത്തി മറ്റൊരു മുറിയിലേക്ക് പോയി. അയാൾ അവളെ വിളിക്കാനും പോയില്ല. 🍀🍀🍀🍀🍀🍀 അന്ന് അയാൾക്ക് സാലറി കിട്ടിയ ദിവസമായിരുന്നു. അയാൾ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യ കാത്തു നിൽപ്പുണ്ടായിരുന്നു. അയാൾ അകത്തേക്ക് കയറി. അതേ... എനിക്ക് വീട്ടിലൊന്നു പോകണം അവൾ പറഞ്ഞു. പൊയ്ക്കോ... അതല്ല. അമ്മക്ക് വയ്യാതെ ഇരിക്കുവാ. ഒരു അയ്യായിരം രൂപ വേണം. പിന്നേ എനിക്ക് കുടുംബശ്രീയിൽ അടക്കാൻ രണ്ടായിരം രൂപയും വേണം. നിങ്ങൾ നോക്കിക്കേ, ഈ വള പഴയ മോഡലാണ് ഇതൊന്നു മാറ്റിയും വാങ്ങണം. ഓഹോ.. നീ വിവാഹിതയായി എന്റെ കൂടെ വരുമ്പോൾ എത്ര പവൻ ഉണ്ടായിരുന്നു. നിങ്ങൾക്കറിയില്ലേ?? അവൾക്ക് ദേഷ്യം വന്നു. എന്നാലും പറ. മൂന്ന് പവൻ. ഒരു പാവപ്പെട്ട പെൺകുട്ടി മതി എന്ന് ഞാൻ തീരുമാനിച്ചത് പണത്തിന്റെ വില നന്നായി അറിയാവുന്നതു കൊണ്ടാണ്. ഇപ്പോൾ നിനക്ക് എത്ര പവൻ സ്വർണ്ണമുണ്ട്...?? ഇരുപത്തിനാല്.. ഇതൊക്കെ ആര് വാങ്ങി തന്നു?? നിങ്ങൾ.. ഉം... അതോർമ്മ ഉണ്ടായാൽ മതി. ഇങ്ങേർക്കിത് എന്ത് പറ്റി...ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ... പിറ്റേന്ന് രാവിലെ മകൻ അടുത്തേക്ക് വന്നു. അച്ഛാ... എനിക്കൊരു ബൈക്ക് മേടിക്കണം.. മേടിച്ചോ... കാശ്.... അവൻ തല ചൊറിഞ്ഞു. നയിച്ചു തിന്നാൻ നോക്കെടാ... അപ്പനെ ഊറ്റി പിഴിഞ്ഞ് ജീവിക്കാതെ... അതെങ്ങനാ തള്ളയെപ്പോലെ മടി ആണല്ലോ എല്ലാത്തിനും... അച്ഛന് കാശു തരാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ.. അത് തന്നെയാ പറഞ്ഞത്. കാശു തരാൻ എനിക്ക് മനസ്സില്ല അവൻ ദേഷ്യത്തോടെ മുറിയിൽ നിന്നിറങ്ങി പോയി. ഇതിനിടയിൽ ഷിജോ കാർ വിറ്റു, ആ പണവും അക്കൗണ്ടിലേക്കു മാറ്റി. നിങ്ങളെന്തിനാ മനുഷ്യ കാർ വിറ്റത്?? എവിടെയേലും പോകണമെങ്കിൽ എന്ത് ചെയ്യും.ഭാര്യ ദേഷ്യത്തോടെ ചോദിച്ചു. ബസിനു പോണം. ഇല്ലെങ്കിൽ സ്വന്തമായി ജോലിയെടുത്ത് ഒരു വണ്ടി നീ വാങ്ങിക്കോ. എനിക്കിനി കാറിന്റെ ആവശ്യമില്ല. അതിനടുത്ത മാസത്തോടെ മനീഷ് തിരികെ പോകാൻ ഒരുങ്ങി. ഷിജോയ്ക്കുള്ള വിസയും ശരിയാക്കി. വിവാഹിതൻ ആയതിനു ശേഷം ഒരിക്കൽ മലേഷ്യക്കു പോയിട്ടുണ്ട് ഷിജോ. അന്ന് ഭാര്യയെ കൊണ്ടുപോയില്ലെന്നു പറഞ്ഞവൾ രണ്ടു മാസം മിണ്ടിയില്ല. പിന്നേ ഒരിടത്തും പോയിട്ടില്ല. നീണ്ട പത്തു പതിനേഴുവർഷങ്ങൾക്കു ശേഷം താൻ വീണ്ടും ഫ്‌ളൈറ്റിൽ കയറുകയാണ്. ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഇതൊക്കെ വലിയ കാര്യമാണ്... അയാൾ തലേന്നാണ് ഭാര്യയോടും മകനോടും വിവരങ്ങൾ പറഞ്ഞത്. അവർക്ക് സന്തോഷമായിരുന്നു. കൂടുതൽ പണം കിട്ടുമല്ലോ എന്നൊരു ചിന്തയായിരുന്നു അവരുടെ മനസ്സിൽ.. പിറ്റേന്ന് രാവിലെ അയാൾ യാത്ര പറഞ്ഞിറങ്ങി. 💚💚💚💚💚 തുടരും. Anju കടപ്പാട് fb #❤ സ്നേഹം മാത്രം 🤗 #💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ ( ബാക്കി വായിക്കാൻ ഫോളോ ചെയ്യണേ 🥰🥰) സുൽത്താൻ