തലസ്ഥാന നഗരിയിൽ ഇനി കായിക മാമാങ്കത്തിന്റെ ഏഴു ദിനങ്ങൾ. 67ാമത് സംസ്ഥാന സ്‌കൂൾ കായിക മേള തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രൗഡോജ്വല ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സ്‌കൂൾ കായികമേള ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്നത് ഇത് രണ്ടാം തവണയാണ്. ഇത് ഇന്ത്യയിൽ തന്നെ ആദ്യമാണ്. 20,000 ഓളം സ്‌കൂൾ വിദ്യാർത്ഥികളോടൊപ്പം 2,000 ഭിന്നശേഷി കുട്ടികളും ഇത്തവണ മേളയിൽ പങ്കെടുക്കുന്നു. ഗൾഫ് മേഖലയിൽ നിന്നും 35 കുട്ടികളും മേളയുടെ ഭാഗമാവുകയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 20,000-ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും അധ്യാപകരും ഭാഗമാകുന്ന മേള, കേവലം മത്സരമല്ല, കായിക കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക സംഗമമാണ്. 41 കായിക ഇനങ്ങളിലായി, 12 സ്റ്റേഡിയങ്ങളിൽ കുട്ടികൾ വേഗതയുടെയും കരുത്തിന്റെയും പുതിയ ചരിത്രമെഴുതാൻ തയ്യാറെടുക്കുകയാണ്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ലഭിക്കുന്നത് മുഖ്യമന്ത്രിയുടെ 117.5 പവന്റെ സ്വർണ്ണക്കപ്പാണ്.
ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ വിദ്യാർത്ഥികൾക്ക് ആശംസ അറിയിച്ചു.
മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബ്രാൻഡ് അംബാസിഡറായ മേളയുടെ ഗുഡ്വിൽ അംബാസിഡർ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കീർത്തി സുരേഷാണ്. മേളയുടെ തീം സോങ്ങാണ് മറ്റൊരു പ്രത്യേകത. തീം സോങ്ങിന്റെ ഗാനരചനയും സംഗീത സംവിധാനവും ആലാപനവും പൂർണ്ണമായും നിർവ്വഹിച്ചത് പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ്.
കായിക മേളയുടെ ദീപശിഖ മുൻ ഫുട്‌ബോൾ താരം ഐ എം വിജയനും ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവുമായ എച്ച് എം കരുണപ്രിയയും സംയുക്തമായി തെളിയിച്ചു. തുടർന്ന് ഇന്ത്യൻ ബാസ്‌ക്കറ്റ്‌ബോൾ ജൂനിയർ ടീം അംഗം അദ്ധീന മറിയം സ്‌കൂൾ ഒളിമ്പിക്‌സ് പ്രതിജ്ഞ വായിച്ചു.
#keralagovernment #kerala

