അമീബിക് മസ്തിഷ്കജ്വരം ജില്ലയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കുക.!
നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറിൽ എത്തി തലച്ചോറിനെ ഗുരുതരമായി ബാധികുന്ന എൻസഫലിറ്റിസ് ഉണ്ടാക്കാനിടയാക്കുന്നു.
മലിനമായ വെള്ളക്കെട്ടുകളിലും മറ്റു ജലസ്രോതസ്സുകളിലും രോഗകാരിയായ നെഗ്ലേറിയ ഫൗളേരി അക്കാന്തമീബ ഉണ്ടാകാനിടയുണ്ട്. മൂക്കിൽ നിന്ന് നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികൾ വഴി തലച്ചോറിൽ എത്തുന്ന രോഗാണു തലച്ചോറിന് ചുറ്റുമുള്ള ആവരണത്തെ ആക്രമിക്കുകയും തലച്ചോറിൽ നീർവീക്കം ഉണ്ടാക്കുകയും
തലച്ചോറിലെ കല കളെ നശിപ്പിക്കുകയും ചെയ്യുന്നു.
ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞ് അഞ്ചു മുതൽ 12 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നു. സാധാരണ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കിൽ അസുഖം പെട്ടെന്ന് മൂർച്ഛിക്കുകയും ലക്ഷണങ്ങൾ തീവ്രമാകാനും മരണത്തിന് കാരണമാകാനും ഇടയുണ്ട്.
രോഗ ലക്ഷണങ്ങൾ
പനി,തലവേദന, ഓക്കാനം, ഛർദ്ദി, അപസ്മാരം,ബോധം
നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് /വേദന, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് പരസ്പര ബന്ധമില്ലാത്ത സംസാരിക്കുക, ബോധക്ഷയം, തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടുക. മരുന്നു കഴിച്ചിട്ടും മാറാത്ത പനിയും മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ കൂടുതൽ വിദഗ്ധ ചികിത്സ തേടുകയും വേണം. ലക്ഷണങ്ങൾ ഉള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്തകാലത്ത് കുളിക്കുകയോ വെള്ളം മൂക്കിൽ കയറുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.
പ്രതിരോധശീലങ്ങൾ കർശനമായി പാലിക്കുക.!
വൃത്തിയില്ലാത്ത കുളങ്ങൾ ,ജലാശയങ്ങൾ, അടിത്തട്ട് ഇളക്കി മറിച്ച വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുങ്ങാംകുഴി ഇടുകയോ മുഖം കഴുകുകയോ ചെയ്യരുത്.
ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ശുദ്ധജല സ്രോതസ്സുകളിലും അമീബയുടെ സാന്നിധ്യം ഉണ്ടാകാമെന്നതിനാൽ മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതിരിക്കാനായി വിരലുകൾ ഉപയോഗിച്ച് മൂക്ക് അടച്ചു പിടിക്കാൻ ശ്രദ്ധിക്കുക.!
നീന്തുമ്പോൾ വെള്ളം മൂക്കിലൂടെ അകത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്. നോസ് പ്ളഗ്ഗ്കൾ ഉപയോഗിക്കുകയും മൂക്കിലൂടെ വെള്ളം കടക്കാത്ത രീതിയിൽ തല ഉയർത്തി പിടിക്കുകയോ ചെയ്യുക.
നീന്തൽ പരിശീലന കേന്ദ്രങ്ങളിലെ നീന്തൽ കുളങ്ങൾ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന പ്രകാരം ക്ലോറിനേറ്റ് ചെയ്തിട്ടുള്ളതാണെന്ന് ഉറപ്പുവരുത്തുക. നീന്തൽ പരിശീലനത്തിൽ ഏർപ്പെടുന്നവർ നോസ് പ്ലഗുകൾ ധരിക്കേണ്ടതാണ്.
വാട്ടർ തീം പാർക്കുകൾ , ബയോ റിസർവുകൾ തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കുക.
ആചാര അനുഷ്ഠാനങ്ങളിൽ ഏർപ്പെടുന്നവരും പരമ്പരാഗത ചികിത്സാ രീതികളുമായി ബന്ധപ്പെട്ടും മൂക്കിലും മറ്റും വെള്ളം കയറാനിടയാക്കുന്ന പ്രവർത്തികൾ റിസ്ക് വർധിപ്പിച്ചേക്കുമെന്നുള്ളതിനാൽ അതീവശ്രദ്ധ പുലർത്തുക. ജില്ലയിൽ രോഗം സംശയിക്കുന്ന നിലയ്ക്ക് റിസ്ക് കൂടിയ സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.
കുട്ടികൾ ചെറുകുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ല എന്ന് മുതിർന്നവരും അധ്യാപകരും രക്ഷകർത്താക്കളും ഉറപ്പാക്കുക.
വീടുകളിലെയും ഓഫീസുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
#സ്പെഷ്യൽ സ്റ്റോറീസ് ✍ #📈 ജില്ല അപ്ഡേറ്റ്സ് #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ

