മരിച്ച് മരിച്ച് പിറ്റേന്ന് നിസ്സഹായതയോടെ വീണ്ടും ജീവനിടുന്ന മനുഷ്യരുണ്ട്.....
"എനിക്ക് ദേഷ്യം വന്നാൽ തല്ലും കൊല്ലും, പക്ഷേ അവളോടെനിക്ക് ഭയങ്കര ഇഷ്ടാ "
ചിരിയോടെയാണ് ഞാൻ മുഖമുയർത്തി അയാളെ നോക്കിയത്.....
എന്നും തല്ലാറുണ്ടോ? എന്നും ദേഷിക്കുമോ?
എന്തെങ്കിലും ടെൻഷനുണ്ടായാൽ മറ്റുള്ളവരോട് ദേഷിക്കാൻ പറ്റോ? ഓഫീസിൽ കാണിച്ചാൽ പണി പോകില്ലേ?
അപ്പോൾ ഭാര്യയോട് കാണിച്ചാൽ പ്രശ്നമില്ലേ?
"അടുക്കളയും ഞാനും മക്കളും സാമ്രാജ്യമായി കാണുന്ന എന്റെ വീട്ടിലെ രാഞ്ജിയായി സ്വയം കണക്കാക്കുന്ന അവളെവിടെ പോകാനാ "
അയാൾ പൊട്ടിച്ചിരിച്ചു. ആ തുപ്പൽ തുള്ളികൾ വീണ് എനിക്ക് ചുറ്റുമുള്ള മണ്ണ് പൊള്ളി, ആ പൊള്ളൽ എന്നിലേക്ക് പടർന്നു, ഒരു നിമിഷം എന്റെ ശാന്തത എവിടെയോ പോയി മറഞ്ഞു,
നിന്റെ വീട്ടിലെ രാഞ്ജിയാകുന്നതിനേക്കാൾ ഏതേലും വീട്ടിലെ വേലക്കാരിയാകുന്നതാകും അവൾക്കിഷ്ടം നീ ചോദിച്ചു നോക്കൂ.....
നീ എന്താണ് പറഞ്ഞത്?
നീ കേട്ടില്ലേ അത് തന്നെ, നീ ചോദിക്ക്.
ചായയും പലഹാരവുമായി പുറത്തേക്ക് വന്ന അവളോട് അയാൾ ചോദിച്ചു.....
ഞാൻ നിന്നോട് ദേഷിക്കുന്നു എങ്കിലും എനിക്ക് നിന്നോട് സ്നേഹമില്ലേ?
അവൾ പുഞ്ചിരിച്ചു, ഒന്നും മിണ്ടിയില്ല.
നീ പറ, ഞാൻ അടിച്ചാലും നിന്നെ സ്നേഹിക്കുന്നില്ലേ?
ഒറ്റ കരച്ചിലായിരുന്നു, അവൾ കരഞ്ഞു തീരട്ടെ എന്ന് ഞാനും കരുതി.....
ലാസ്റ്റ് പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു, എന്നും മരിക്കും പിറ്റേന്ന് ഞാൻ ജീവനിടും..... അങ്ങനെ മരിച്ച് മരിച്ച് എനിക്ക് വയ്യാതായി. മരണം യഥാർത്ഥത്തിൽ എന്നെ വിളിക്കണേ എന്ന് പ്രാർഥിക്കാത്ത ഒരു ദിവസം ഇപ്പോഴില്ല.
അപ്പോൾ എന്റെ ദേഷ്യം മാറുമ്പോൾ നീ ചിരിക്കുന്നതോ മിണ്ടുന്നതോ?
എനിക്ക് വീട്ടിലേക്ക് പോകാനാകില്ലല്ലോ, അവർക്ക് ബാധ്യതയാണല്ലോ, മക്കൾക്ക് ഞാൻ ആവശ്യമാണല്ലോ, പിന്നെ എനിക്ക് ജോലിയുമില്ലല്ലോ.....
ചോറ് പ്ലാറ്റോടെ മുഖത്തേക്ക് പതിക്കുന്നതിനേക്കാൾ നീറ്റൽ തോന്നുക അത് ഉണ്ടാക്കിയ സമയവും അദ്ധ്വാനവും, ഞാനും മക്കളും നിങ്ങളുടെ ഒപ്പം കഴിക്കാമെന്ന ആഗ്രഹത്തിൽ കാത്ത് നിന്നത് ഒക്കെയാണ്.....
എന്നിട്ടെന്താ ഇതൊക്കെ പറയാത്തത്?
ലോകത്തെ എല്ലാ കാര്യങ്ങളും അറിയുന്ന, ഇത്രയും വിദ്യാഭ്യാസമുള്ള നിങ്ങൾ എന്നിലേക്കെറിയുന്ന ടോക്സിക്ക് കാര്യങ്ങൾ മാത്രം നിങ്ങൾക്ക് മനസ്സിലാകുന്നില്ല എന്ന് ഞാൻ ചിന്തിക്കണോ, അതോ അതൊക്കെ പറഞ്ഞാലും അതിനും കൂടെ അടിവാങ്ങണോ?അത് കണ്ടെന്റെ മക്കൾ എന്നിലേക്ക് ചുരുണ്ടുകൂടി കണ്ണീർ വാർക്കുന്നതും നെഞ്ചിടിക്കുന്നതും ഞാൻ കാണണോ?
അപ്പോഴും ചിരിക്കിടയിലൂടെ അവൾ കരഞ്ഞുകൊണ്ടിരുന്നു.സിറ്റൗട്ടിൽ നിന്ന കുട്ടികളെ നോക്കുമ്പോൾ അവർ ഉള്ളിലേക്ക് ഓടിമറഞ്ഞു.
ഇത്രയേറെ നിസ്സഹായതയോടെയാണ് നിന്റെ കൂടെ ഇവൾ ജീവിച്ചത് എന്ന് നീയറിഞ്ഞിട്ടുണ്ടോ? ഇല്ല,അതെങ്ങനെ അറിയാൻ, അടിക്കുകേം തെറി വിളിക്കുകേം, ആഹാരം വലിച്ചെറിയുകേം ഒക്കെ ചെയ്ത് ലാസ്റ്റ് കിടന്നുറങ്ങും.
എണീക്കുമ്പോൾ നിന്റെ പ്രശ്നത്തിന് സോൾവ് ആയിട്ടുണ്ടാകും.അപ്പോൾ തലേന്നത്തെ കാര്യങ്ങൾ മറന്ന് സ്നേഹിച്ച് പടിയിറങ്ങും.
നീ തിരികെ വരുമ്പോൾ എന്തൊക്കെയാണ് അനുഭവങ്ങൾ ആവർത്തിക്കുന്നത് എന്നൊരു ചിന്ത മാത്രമാണ് അവളിലുണ്ടാകുന്നത്.
സത്യത്തിൽ നിന്നെ സ്നേഹിക്കുകയല്ല, നിസ്സഹായത കൊണ്ട് അടിമയെ പോലെ അവിടെ ജീവിക്കുകയാണ്, അല്ല മരിച്ച് മരിച്ച് ഉയിരിടുകയാണ്.....
അവളപ്പോഴും കരഞ്ഞുകൊണ്ടിരുന്നു, എത്രയോ നാളായി പറയാൻ കഴിയാതെ തൊണ്ടയിൽ കുരുങ്ങിയ വാക്കുകൾ അത്രയും സമാധാനത്തോടെ അവൾ പുറത്തേക്കെറിഞ്ഞുകൊണ്ടിരുന്നു .....
തനിക്ക് ദേഷ്യം തീർക്കാനുള്ള അല്ലെങ്കിൽ ഒരു സ്‌ട്രെസ് ബസ്റ്റർ ആണ് അവളെന്നെ മിഥ്യാധാരണ ഇറങ്ങി പോയ അയാൾ ആദ്യമായി കാണുന്നത് പോലെ അവളെ നോക്കികൊണ്ടിരുന്നു.
ഉള്ളിലുള്ളതൊക്കെ പുറത്തേക്ക് ഒഴുക്കി എന്നിലേക്ക് കൂടുതൽ ചേർന്നുനിൽക്കുമ്പോൾ എവിടെനിന്നോ അവളിൽ ഒരു ആത്മവിശ്വാസം കടന്നുവന്നത് ഞാനുമറിഞ്ഞു, അല്ലെങ്കിലും നാം അനുഭവിക്കുന്നതിനൊക്കെ നാം തന്നെ പ്രതികരിക്കുമ്പോൾ കിട്ടുന്ന
ശാന്തതയൊന്നും വേറെയാരും പറഞ്ഞാലും കിട്ടില്ലല്ലോ, നമ്മെ ഏറ്റവും നന്നായി അറിഞ്ഞതും അനുഭവിച്ചതും നാം തന്നെയാണല്ലോ!!
#❤ സ്നേഹം മാത്രം 🤗 #💓 ജീവിത പാഠങ്ങള്‍ #👨👩👧👦 കുടുംബം

