അതിജീവനം... Part 30
ജനലിന്റെ പുറത്തിട്ട തലയും ശരീരഭാഗങ്ങളും ഉള്ളിലേക്കിട്ട ശ്വേത തന്റെ മിഴികൾ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരിക്കുന്ന ഫോണിലേക്ക് പായിച്ചു....
ആരാവും ഇപ്പോൾ തന്നെ വിളിക്കുന്നത്...?
സംശയദൃഷ്ടിയോടെ ഫോണിൽ നോക്കിക്കൊണ്ട് ശ്വേത ചിന്തിച്ചു...
ഫോണിപ്പോൾ എടുക്കണോ വേണ്ടയോ എന്നറിയാതെ ശ്വേതയൊരു നിമിഷം ഇതികർത്തവ്യമൂഢയായി നിന്നു....
ആരാവും തന്നെയിപ്പോൾ വിളിക്കുന്നത്...?
എന്തായാലും നാട്ടിൽ നിന്നുമാരും വിളിക്കുവാനുള്ള സാധ്യതയില്ല. ആശയക്കുഴപ്പത്തിൽ നിന്ന ശ്വേതയുടെ മനസ്സിലൂടെ ചിന്തകൾ യാപ്യയാന യാത്ര ചെയ്യുവാൻ തുടങ്ങവേ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരിക്കുന്ന ഫോണിൽ അവളുടെ മിഴികൾ ആഞ്ഞു പതിഞ്ഞു...
റിംഗ് ചെയ്ത ഫോൺ ഒരു നിമിഷം നിശബ്ദമായ്....
ചിലപ്പോൾ വല്ല കസ്റ്റമർ കെയറിൽ നിന്നുമാവും വിളിച്ചത്. അല്ലാതെയീ അന്യനാട്ടിൽ ആര് തന്നെ വിളിക്കാൻ. ഏജൻസിയിൽ നിന്നും തനിക്കൊരു ഫോൺ കോൾ വന്നിട്ട് ദിവസങ്ങളായിരിക്കുന്നു. അത് കൊണ്ടീ കോൾ അവരുടേയാവില്ല. ഇത് പോലെ ഫോൺ വിളിക്കുവാൻ മാത്രം ഈ നാട്ടിൽ മറ്റാരെയും തനിയ്ക്ക് പരിചയവുമില്ല...
ചിന്തകളിൽ മുഴുകി നിൽക്കുമ്പോൾ ഫോൺ വീണ്ടും ശബ്ദിക്കുവാൻ തുടങ്ങിയപ്പോൾ ശ്വേതയിലൊരു ഞെട്ടൽ പ്രകടമായി...
ആദ്യ തവണ വിളിച്ചിട്ട് എടുക്കാത്തതിനാലാവണം വീണ്ടും വിളിച്ചു കൊണ്ടിരിക്കുന്നത്.. ശ്വേത ഫോണിലേക്ക് തന്നെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു...
തുടർന്ന് ശ്വേത യാന്ത്രികമായി കട്ടിലിൽ വച്ചിരുന്ന ഫോണിനടുത്തേക്ക് നീങ്ങി...
ഫോണെടുത്തു നോക്കിയ ശ്വേതയുടെ ഉള്ള് എന്തിനെന്നറിയാതെ അതിദ്രുതം മിടിച്ചു കൊണ്ടിരുന്നു...
ഡിസ്പ്ലേയിലെ പച്ച ബട്ടണിൽ വിരൽ അമർത്തിയ ശ്വേത ഫോൺ തന്റെ ചെവിയിലേക്ക് ചേർത്ത് പിടിച്ചു...
"ഹലോ"...ഫോൺ ചെവിയിലേക്ക് പിടിച്ച ശ്വേതയുടെ അധരങ്ങൾ പതിഞ്ഞ സ്വരത്തിൽ മന്ത്രിച്ചു...
"ഹലോ... ശ്വേതയല്ലേ"...?
അപ്പുറത്ത് നിന്നുമൊരു ഘനഗംഭീരമായൊരു പുരുഷ സ്വരം ശ്വേതയുടെ കാത്തുകളിലേക്കൊഴുകിയിറങ്ങി...
"അതെ...ആരാണ് സംസാരിക്കുന്നത്"...?
സംശയം നിറഞ്ഞ സ്വരത്തോടെ ശ്വേത അപ്പുറത്ത് നിന്നും സംസാരിക്കുന്ന ആളോട് തിരക്കി....
"അതൊക്കെ സാവധാനം പറയാം...ആദ്യം ശ്വേതയൊന്ന് താഴേക്ക് ഇറങ്ങി വരൂ..ഞാനിവിടെ നിങ്ങളുടെ അപ്പാർട്മെന്റിന്റെ താഴെ റോഡിൽ തന്നെയുണ്ട്.. കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്...നിങ്ങളുടെ ബിൽഡിങ്ങിന്റെ മുൻവശത്തേക്ക് എത്തുമ്പോൾ കാണുന്ന ബക്കാലയുടെ മുന്നിലൊരു ബ്ലാക്ക് ബെൻസ് കാർ കാണാം. അതിനടുത്തേക്ക് വരൂ"....അപ്പുറത്ത് ഉള്ളയാളുടെ പ്രൗഡമായ സ്വരത്തിലുള്ള മറുപടി ശ്വേതയിലേക്കൊഴുകിയെത്തി...
ശ്വേതയൊരു സംശയത്തോടെ ജനലിൽ കൂടി പുറത്തേക്ക് നോക്കി....
താൻ താമസിക്കുന്ന ബിൽഡിങ്ങിൽ നിന്നും ഇറങ്ങിയാൽ കാണുന്ന റോഡിന്റെ അപ്പുറത്തായി സ്ഥിതി ചെയ്യുന്ന ബക്കാലയ്ക്ക് മുൻവശത്തായൊരു കറുത്ത ബെൻസ് കാർ ശ്വേതയുടെ മിഴികളിൽ പതിഞ്ഞു....
അതിനകം ഫോൺ കട്ടായിക്കഴിഞ്ഞിരുന്നു...
ആരാവും തന്നെയും തേടി വന്നിരിക്കുന്നത്..?
എന്തായാലും തന്നെത്തിരക്കി വന്ന സ്ഥിതിയ്ക്ക് ഒന്ന് പോയി നോക്കുന്നതാണ് ശരി....ആരാവും തന്നേക്കാണാൻ വന്നതെന്ന ഉദ്വേഗത്തിന് ഇടയിൽ ശ്വേതയുടേ മനസ്സിൽ ചിന്തകൾ നഗശൃംഗത്തോളമുയർന്നു...
അല്പനിമിഷങ്ങളുടെ ആലോചനകൾക്കപ്പുറം ശ്വേത മുറിയ്ക്ക് വെളിയിലേക്ക് നടന്നു...
നിമിഷങ്ങൾക്കകം ശ്വേത ബിൽഡിങ്ങിന് വെളിയിലെത്തിച്ചേർന്നു...മുന്നിലെ റോഡിന്റെ വക്കിലെത്തി ഇരുവശത്തേക്കുമൊന്ന് നോക്കിയ ശേഷം ശ്വേത അപ്പുറത്ത് നിൽക്കുന്ന ബെൻസ് കാർ ലക്ഷ്യമാക്കി നീങ്ങി...
റോഡിന്റെ മറുവശത്തെ ഫുട് പാത്തിലേക്ക് കയറിയ ശ്വേത കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തേക്ക് നീങ്ങി.....
അവൾ കാറിന്റെ അടുത്തെത്തിയപ്പോഴേക്കും ഡ്രൈവർ സൈഡിലെ ഡോർ തുറക്കപ്പെട്ടു. അതിൽ നിന്നും ആജാനുബാഹുവായ ഒരാൾ പുറത്തിറങ്ങി. അയാളുടെ ചുണ്ടിലെ എരിയുന്ന സിഗരറ്റിലേക്കാണ് ശ്വേതയുടെ മിഴികൾ പതിഞ്ഞത്....
പുറത്തിറങ്ങിയ ആൾ ശ്വേതയെ നോക്കിയൊന്ന് പുഞ്ചിരിച്ചു...
തന്നെയും നോക്കി പുഞ്ചിരി തൂകുന്ന അയാളുടെ മുഖത്തേക്ക് ശ്വേതയൊരു ഉദ്വേഗത്തോടെ നോക്കി...
അത്യാവശ്യം നല്ല തടിയുള്ള കോട്ടും ടൈയും ധരിച്ച ആഢ്യനായ അയാൾ വലിയ ഏതോ പദവിയിൽ ഇരിക്കുന്ന ആളായിരിക്കുമെന്ന് ശ്വേത സംശയത്തോടെ ചിന്തിച്ചു....
ഇരുണ്ട മുഖത്ത് ആജ്ഞാശക്തി സ്ഫുരിക്കുന്ന കുറുകിയ പോലുള്ള മിഴികൾ. സിഗരറ്റ് വലിക്കുന്ന കൊണ്ടാകും അതിന്റെ കറ പിടിച്ചത് പോലെ ചുണ്ടുകൾക്കുമാ നിറം. അല്പം തള്ളിയ വയർ. ചുരുണ്ട മുടിയോട് കൂടിയ എടുപ്പും ഗാംഭീര്യവും നിറഞ്ഞ അയാളെ കാണുന്ന ആരുമല്പമൊന്ന് ഭയക്കും....ചിന്തകൾ നിറഞ്ഞ മനസ്സുമായി അയാളിലേക്ക് നോട്ടമർപ്പിച്ചു കൊണ്ടൊരു ജിജ്ഞാസയോടെ ശ്വേത നിന്നു...
"ശ്വേത അല്ലേ"...?
പുഞ്ചിരിയണിഞ്ഞു കൊണ്ട് ഗാംഭീര്യമാർന്ന സ്വരത്തിൽ അയാൾ ശ്വേതയോട് ചോദിച്ചു...
ശ്വേത അതേയെന്ന അർത്ഥത്തിൽ യാന്ത്രികമായി തലയാട്ടി....
"ശ്വേതാ.... എന്റെ പേര് സാമുവൽ ജോർജ്"...പുഞ്ചിരിയോടെ ശ്വേതയോട് മൊഴിയുമ്പോൾ അയാളുടെ മുഖത്തൊരു വാത്സല്യഭാവം നിറഞ്ഞു നിന്നു...
==================================
"മഞ്ജൂ.... സാമുവൽ അച്ചായൻ എങ്ങനെയാ സമയമവിടെ എത്തി"...?
ശ്വേതയുടെ വിവരണം കേട്ട് അത്ഭുതം കൂറിയ ഇന്ദ്രജിത്ത് മടിക്കാതെ ചോദിച്ചു...
"അതൊരു കഥയാണ് ജിത്തേട്ടാ...സാമുവൽ സാറെന്നെയും തിരക്കിയവിടെ വന്നത് കണ്ടപ്പോൾ എനിക്കും അമ്പരപ്പായിരുന്നു"...ഒരു ചെറുചിരിയോടെ ശ്വേത ഇന്ദ്രജിത്തിന് മറുപടി നൽകി...
"ഏതായാലും ഇത്രയും നേരം താൻ പറഞ്ഞത് കഥയല്ലേ... ഈ കഥയും താനാ കൂട്ടത്തിൽ പറഞ്ഞേരെ. കേൾവിക്കാരനായി ഞാനുണ്ടെടോ"...ചുണ്ടിലൂറിയ ഒരു കുസൃതിച്ചിരിയോടെ ഇന്ദ്രജിത്ത് ശ്വേതയോട് മൊഴിഞ്ഞു...
"ഞാൻ കുവൈറ്റിൽ വന്ന ശേഷമെന്റെ മുറിയിൽ തമാശക്കാരിയായൊരു മലയാളിപ്പെൺകുട്ടി ഉണ്ടായിരുന്നു. അവളുടെ ഭർത്താവും കുവൈറ്റിൽ ആയിരുന്നു. അവൾക്ക് ജോലി മങ്കാഫിലും അയാൾക്ക് ഇരുനൂറ് കിലോമീറ്റർ അകലെയുള്ള അബ്ദാലിയിലുമായിരുന്നു ജോലി. അവൾ വന്ന കാലത്ത് താമസം ശരിയാകാത്തതിനാൽ ഒന്ന് രണ്ട് മാസമെന്റെ മുറിയിലായിരുന്നു താമസം. അക്കാലത്ത് ഒന്ന് രണ്ട് തവണ അവൾ ഭർത്താവിനെ വിളിക്കാനും മറ്റുമായി എന്റെ നമ്പറായിരുന്നു കൊടുത്തിരുന്നത്. എന്റെ നമ്പറങ്ങനെ അവളുടെ പക്കൽ ഉണ്ടായിരുന്നു. അവളുടെ പരിചയത്തിലുള്ള ആരൊക്കെയോ വഴിയാണ് സാമുവൽ സാറിന് എന്റെ നമ്പർ ലഭിച്ചതും പിന്നീടെന്നെ തേടിയെത്തിയതും"...ശ്വേത പറഞ്ഞു തുടങ്ങി....
"അത് ശരി... തന്റെയാ റൂം മേറ്റ് കുട്ടി തന്നെ വിളിക്കാറുണ്ടായിരുന്നോ"..?
ഇന്ദ്രജിത്തൊരു സംശയത്തോടെ ശ്വേതയോട് തിരക്കി...
"അവിടെ നിന്നും താമസം മാറിയ ശേഷമൊന്ന് രണ്ട് തവണ എന്നെ വിളിച്ചിരുന്നു എന്നാലെന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഞാനവരെയൊന്നും വിളിക്കുവാൻ പോയില്ല. ആർക്കുമെന്നെയവിടെ നിന്നും രക്ഷപ്പെടുത്താൻ സാധിക്കില്ല എന്നുറച്ച വിശ്വാസത്തിലായിരുന്നു ഞാനപ്പോഴൊക്കെ"...ശ്വേത മറുപടി നൽകി..
"പിന്നെയെങ്ങനെയാണാ കുട്ടി തന്റെ വിവരമറിഞ്ഞതും ആ വിവരം സാമുവൽ അച്ചായനിൽ എത്തിച്ചതും"...?
സംശയം വിട്ട് മാറാതെ ഇന്ദ്രജിത്ത് വീണ്ടും ശ്വേതയോട് ചോദിച്ചു...
"അവളുമായി ഞാൻ ബന്ധപ്പെടാറില്ലായിരുന്നുവെങ്കിലും എന്റെ മുറിയിൽ താമസിക്കുന്ന മറ്റ് ചിലരുമായി അവൾക്ക് കണക്ഷൻ ഉണ്ടായിരുന്നു. ഒരു പക്ഷേ ഞാനറിയാതെ അവരെ വിളിച്ചപ്പോൾ എന്റെ സ്ഥിതി അറിഞ്ഞതാവും. പിന്നെ എന്നോട് ചോദിച്ചാൽ ഞാനൊന്നും തുറന്ന് പറയില്ലെന്നും കരുതിക്കാണും"...ശ്വേത മറുപടി നൽകി...
"എന്തായാലും അച്ചായൻ തക്ക സമയത്ത് തന്നെ സഹായഹസ്തവുമായി തന്റെയരികിലെത്തി അല്ലേ"...?
ശ്വേതയോട് അക്കാര്യം ചോദിക്കുമ്പോൾ ഇന്ദ്രജിത്തിന്റെ മിഴികളിൽ സാമുവലിനോടുള്ള ബഹുമാനം നിരഞ്ഞു നിന്നു....
"അതെ... എന്റെ മുന്നിലൊരു ദൈവദൂതനെപ്പോലെ അല്ല ദൈവമായി തന്നെ അവതരിക്കുകയായിരുന്നു സാമുവൽ സാറപ്പോൾ"....ഇന്ദ്രജിത്തിനങ്ങനെ മറുപടി നൽകുമ്പോൾ ശ്വേതയുടെ സ്വരത്തിൽ സാമുവലിനോടുള്ള അടങ്ങാത്ത നന്ദിയും ബഹുമാനവും നിറഞ്ഞു തുളുമ്പി...
"എന്നാലിനി അച്ചായനെ ആദ്യമായ് കണ്ടുമുട്ടിയ സന്ദർഭത്തെക്കുറിച്ച് എന്റെ മഞ്ജൂസ് അങ്ങട് വിവരിച്ചു തന്നാട്ടെ"...ഒരു കുസൃതിച്ചിരിയോടെ ഇന്ദ്രജിത്ത് ശ്വേതയോട് മൊഴിഞ്ഞു...
"എന്റെ മഞ്ജൂസോ"....?
അപ്രതീക്ഷിതമായി ഇന്ദ്രജിത്തിന്റെ പക്കൽ നിന്നുമുണ്ടായ അഭിസംബോധനയിൽ ശ്വേതയൊന്ന് അമ്പരന്നു. അവൾ ഇന്ദ്രജിത്തിനെയൊരു പകപ്പോടെ നോക്കി...
"സ്നേഹം കൂടുമ്പോൾ മഞ്ജൂസ് എന്നും വിളിക്കാലോ"...?
ഒരു കള്ളച്ചിരിയോടെ ശ്വേതയെ നോക്കിയൊന്ന് കണ്ണിറുക്കിക്കൊണ്ട് ഇന്ദ്രജിത്ത് മൊഴിഞ്ഞു....
"ഓഹോ... അങ്ങനെയാണോ"...?
ശ്വേതയൊരു കുസൃതിച്ചിരിയോടെ ഇന്ദ്രജിത്തിനെ നോക്കിക്കൊണ്ട് തിരക്കി...
"പിന്നല്ലാതെ.... ബാക്കി അങ്ങട് പറയൂ സന്തൂർ മമ്മി"...ഒരു പൊട്ടിച്ചിരിയോടെ ഇന്ദ്രജിത്ത് ശ്വേതയോട് മൊഴിഞ്ഞു....
"സന്തൂർ മമ്മി... പൊക്കോണം"...അൽപ്പം നാണം കലർന്ന മുഖഭാവത്തോടെയങ്ങനെ പറഞ്ഞു കൊണ്ട് ശ്വേത ഇന്ദ്രജിത്തിന്റെ കൈത്തണ്ടയിലൊന്ന് നുള്ളി...
ഇന്ദ്രജിത്ത് അപ്പോഴും ചിരിച്ചു കൊണ്ടിരുന്നു...
മന്ദാക്ഷത്തിൻ ചുവപ്പ് രാശി കവിളിലണിഞ്ഞു കൊണ്ട് ശ്വേതയൊരു ചെറു ചിരിയോടെ അന്നത്തെ സന്ദർഭം വിവരിക്കുവാനൊരുങ്ങി....
==================================
തന്നെ സ്വയം പരിചയപ്പെടുത്തിയ സാമുവൽ ജോർജിനെ ഒരമ്പരപ്പോടെ നോക്കി നിൽക്കുവായിരുന്നു ശ്വേതയപ്പോൾ...
"സാർ...എനിക്കൊന്നും മനസ്സിലാവുന്നില്ല"...അമ്പരപ്പ് നിറഞ്ഞ സ്വരത്തിൽ ശ്വേത സാമുവലിനോട് മൊഴിഞ്ഞു..
"എല്ലാം പറയാം കൊച്ചേ...എന്തെങ്കിലും ഒന്ന് കഴിച്ചു കൊണ്ട് നമുക്ക് സംസാരിക്കാം"...അതും പറഞ്ഞു ശ്വേതയുടെ മറുപടിയ്ക്ക് കാക്കാതെ സാമുവൽ അടുത്തുള്ള ബക്കാലയിലേക്ക് നീങ്ങി...
ശ്വേതയോട് തന്റെ കൂടെ വരാൻ സാമുവൽ കണ്ണുകളാൽ ആംഗ്യം കാണിച്ചു. ശ്വേത യാന്ത്രികമായി അയാളെ പിന്തുടർന്നു....
ബക്കാലയുടെ മുന്നിലെത്തിയപ്പോൾ പുറത്തുള്ള മേശയോട് ചേർന്ന കസേരയിൽ ഇരുന്ന് കൊള്ളാൻ ശ്വേതയോട് പറഞ്ഞിട്ട് സാമുവൽ ബക്കാലയ്ക്ക് അകത്തേക്ക് കയറി...
ശ്വേത അവിടെയുള്ള കസേരയിൽ ഇരുന്നു...നിമിഷങ്ങൾക്കുള്ളിൽ സാമുവൽ കൈയിലൊരു പെപ്സിയും സാന്റ് വിച്ചുമായി വരുന്നത് ശ്വേതയുടെ മിഴികളിൽ പതിഞ്ഞു...
ശ്വേതയുടേ അടുത്തെത്തിയ സാമുവൽ ഒരു പുഞ്ചിരിയോടെ കയ്യിലുള്ളത് ശ്വേതയുടെ നേരെ നീട്ടിയപ്പോൾ മടിക്കാതെ അവളത് വാങ്ങി....
സാമുവൽ അവർക്കെതിരെയുള്ള കസേരയിൽ ഇരിപ്പുറപ്പിച്ചു...
ശ്വേതയോട് കഴിച്ചു കൊള്ളാൻ അയാൾ മിഴികളാൽ സംജ്ഞ നൽകി....
സാമുവലിനെ ഒന്ന് നോക്കിയ ശ്വേത ഒട്ടും അമാന്തിക്കാതെ പെപ്‌സിയുടെ ബോട്ടിലിന്റെ അടപ്പ് തുറന്നു അത് തന്റെ വായിലേക്ക് കമഴ്ത്തി. രണ്ട് ദിവസത്തോളം വെള്ളം മാത്രം കുടിച്ചു കഴിച്ചു കൂട്ടിയതിന് ശേഷം സാന്റ് വിച്ചും പെപ്സിയും കഴിക്കുമ്പോൾ നിറഞ്ഞ ആർത്തിയെ മറയ്ക്കുവാൻ ശ്രമിച്ചെങ്കിലും അതിലവൾ പരാജയപ്പെട്ടു... ആർത്തിയോടെ കഴിക്കുന്ന ശ്വേതയെ സാമുവലൊരു വാത്സല്യത്തോടെ നോക്കിക്കൊണ്ട് ഇരുന്നു.....
വിശപ്പിനും ദാഹത്തിനും അല്പമൊരു ശമനം വന്ന് കഴിഞ്ഞു തലയുയർത്തിയ ശ്വേതയുടെ മിഴികളിൽ തന്റെ പ്രവൃത്തികൾ വീക്ഷിച്ചു കൊണ്ടിരിക്കുന്ന സാമുവലിന്റെ രൂപം പതിഞ്ഞു. അവളൊരു ജാള്യതയോടെ സാമുവലിനെ നോക്കി...
"ശ്വേതാ...എന്റെ പേര് ഞാൻ നേരത്തെ പറഞ്ഞല്ലോ. നാട്ടിൽ കോട്ടയത്താണ് വീട്. കുവൈറ്റിലും ദുബായിലുമായി അല്പം ബിസിനസ്സും മറ്റുമായി വർഷങ്ങൾ കൊണ്ട് ഞാനിവിടുണ്ട്".... തന്നേക്കുറിച്ചു പറഞ്ഞു തുടങ്ങിയ സാമുവൽ മുമ്പ് ശ്വേതയോട് അവളുടെ മുറിയിൽ മുമ്പ് താമസിച്ച പെൺകുട്ടി വഴിയാണ് അവളുടെ അടുത്തെത്തിയതെന്നും മറ്റും വിവരിച്ചു കൊടുത്തു...
സാമുവലിന്റെ വിവരണം കേട്ടപ്പോൾ ശ്വേതയ്ക്ക് തന്റെ മുന്നിൽ ഇരുന്നു സംസാരിക്കുന്നയാൾ ചില്ലറക്കാരനല്ലെന്ന് ബോധ്യമായി....
മിഴികളിൽ നിറഞ്ഞ നന്ദിയോടെ ശ്വേത സാമുവൽ വിവരിക്കുന്നതെല്ലാം കേട്ട് കൊണ്ട് ഇരുന്നു....
തുടർന്ന് ശ്വേതയുടെ കുവൈറ്റിൽ വന്നപ്പോൾ തൊട്ടുള്ള കാര്യങ്ങളോരോന്നായി സാമുവൽ ചോദിച്ചറിഞ്ഞു...
അൽപ്പനേരത്തെ സംഭാഷണങ്ങൾക്ക് ശേഷം ശ്വേതയ്ക്ക് തന്റെയും സാമുവലിന്റെയും ഇടയിലെ ദൂരം കുറഞ്ഞു വരുന്നത് പോലെയുളവായിക്കൊണ്ടിരുന്നു...
ശ്വേതയിൽ നിന്നുമെല്ലാം ചോദിച്ചു മനസ്സിലാക്കിയ ശേഷം സാമുവൽ വീണ്ടുമെഴുന്നേറ്റ് ബക്കാലയിലേക്ക് നീങ്ങി...
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ കൈയിൽ വലിയൊരു വെള്ളക്കുപ്പിയുമായി അയാൾ പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ ശ്വേത എഴുന്നേറ്റു...
വെള്ളത്തിന്റെ കുപ്പി ശ്വേതയ്ക്ക് കൈമാറിയ സാമുവൽ തന്റെ കാറിനു അടുത്തേക്ക് നീങ്ങി. ശ്വേത അയാളെ പിന്തുടർന്നു. കാറിൽ കയറുന്നതിനു മുമ്പ് സാമുവൽ തന്റെ പേഴ്സ് എടുത്തു അതിൽ നിന്നുമൊരു പത്ത് ദിനാറിന്റെ നോട്ടെടുത്ത് ശ്വേതയ്ക്ക് നേരെ നീട്ടി...വാങ്ങുവാൻ മടിച്ചു നിന്ന ശ്വേതയുടെ ഉള്ളം കൈയിലേക്ക് സാമുവൽ നിർബന്ധപൂർവ്വമത് വച്ചു കൊടുത്തു....
"മോളെ... ഒരു രണ്ട് ദിവസം.... അതിനുള്ളിൽ നിന്നെയിവിടെ നിന്നുമീ സാമുവൽ പുറത്തെത്തിച്ചിരിക്കും...ഒന്നു കൊണ്ടും പേടിക്കേണ്ട... സമാധാനത്തോടെ നല്ല ഭക്ഷണമൊക്കെ കഴിച്ചൊന്നു കിടന്നുറങ്ങു കേട്ടോ... എല്ലാം ശരിയാവും"....അതിയായ വാത്സല്യത്തോടെ ശ്വേതയെ നോക്കിയൊരു പുഞ്ചിരിയോടെ മൊഴിഞ്ഞ ശേഷം കാറിന്റെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ സാമുവൽ അവളോട് യാത്ര പറഞ്ഞു..
നീരണിഞ്ഞ മിഴികളോടെ നന്ദിപൂർവം സാമുവലിനു നേരെ ശ്വേത തന്റെ കൈകൾ കൂപ്പി....
തുടർന്ന് തന്റെ അടുത്ത് നിന്നും കാർ അകന്ന് നീങ്ങുമ്പോഴും ശ്വേതയതേ പടി നിന്ന് പോയി നിമിഷങ്ങളോളം....
തുടരും #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ

