ആദ്യ ഭാഗം ലിങ്കിൽ ഉണ്ട്
https://sharechat.com/post/6ajxdPBx?d=n&ui=v64j8rk&e1=c
രണ്ടു ഭാഗം മാത്രം ഉള്ള കഥയുടെ അവസാന ഭാഗം
ഉയർത്തി.”
അടുത്ത പേജ് മറിക്കുമ്പോൾ ജെനി സ്റ്റീവിനെ മുറുകെ പിടിച്ചിരുന്നു.
“അടുത്ത നിമിഷം, ഞാൻ എന്റെ പോക്കറ്റിൽ നിന്നും ഒരു പേന എടുത്തു. തുറിച്ചു നിൽക്കുന്ന അതിന്റെ ചുവന്ന കണ്ണുകളിലേക്ക് എന്റെ സർവ്വശക്തിയുമെടുത്ത് ഒരൊറ്റ കുത്തായിരുന്നു. മുക്കറയിട്ടുകൊണ്ട് അത് താഴേക്കു കുനിഞ്ഞു. ആ ഒരു ഗ്യാപ്പിൽ ഞാൻ സർവ്വ ശക്തിയുമെടുത്തു ഒന്ന് കുതറി. പിടി വിട്ടു താഴേക്കു വീണതും, അതിന്റെ കാലുകൾക്കിടയിലൂടെ ഞാൻ അപ്പുറം കടന്നു. ഭാഗ്യത്തിന് ടെസ്സയുടെ ഉടുപ്പിന്റെ ഒരഗ്രം എന്റെ കയ്യിലുണ്ടായിരുന്നു. മിന്നായം പോലെ ഞാൻ അവളെയും വലിച്ചു അപ്പുറം കടത്തി. ഭീകര ജീവി ഞെട്ടി തിരിഞ്ഞു വന്നപ്പോഴേക്കും ഞാൻ അവളെ തോളിലേറ്റി, ഗോവണി വഴി താഴെക്കോടിയിറങ്ങി തുടങ്ങിയിരുന്നു. താഴെ എത്തിയതും, ഞാൻ, നിന്നില്ല. അതേ ഗോവണിപ്പടികൾ, താഴെ ബേസ്‌മെന്റിലേക്കു പോകുന്നുണ്ട്. ഞാൻ താഴേക്ക് തന്നെ ഓടിയിറങ്ങി. ബേസ്മെന്റിന്റെ വാതിൽ തുറന്നതും, ഞാൻ ടെസ്സയെ താഴേക്കു തള്ളിയിട്ടു. ഞാനും അകത്ത് കയറി. വാതിൽ വലിച്ചടച്ചു. അവിടെ കിടന്ന ഒരു വലിയ അലമാര വലിച്ചു ആ ഡോറിന് മുൻപിലേക്കിട്ട് ബ്ലോക്ക് ചെയ്തു.”
വായന നിർത്തിക്കൊണ്ട് സ്റ്റീവ് ജെനിയെ നോക്കി. അവളുടെ മുഖം വിളറി വെളുത്തിരുന്നു. ചുണ്ടുകൾ വിറയാർന്നിരുന്നു.
“എനിക്ക് നന്നായി പേടിയാകുന്നുണ്ട് സ്റ്റീവ്…”
അവനു മറുപടിയുണ്ടായിരുന്നില്ല. ഒരു നോവലോ കഥയോ പോലെയല്ല ഈ എഴുത്ത് അവനനുഭവപ്പെട്ടിരുന്നത്. ഓരോ വരിയിലും ഹൃദയം നിലച്ചുപോകത്തക്കവിധം ഭീകരത ചാലിച്ചെഴുതിയിരിക്കുന്ന ഒരു യഥാർഥാനുഭവമാണിത്. എന്നാലോ, പിന്നീടെന്തു സംഭവിച്ചു എന്നറിയാനുള്ള ത്വര ഇരട്ടിച്ചു വന്നു അവർക്ക്. അടുത്ത പേജ് മറിച്ചത് ജെനിയായിരുന്നു.
“10 സെക്കൻഡ്‌സ് കഴിഞ്ഞപ്പോഴേക്കും വാതിലിൽ മുട്ടു തുടങ്ങി. ആദ്യം ചെറിയ ശബ്ദത്തിൽ തുടങ്ങിയ മുട്ടുകൾ പെട്ടെന്നു തന്നെ അക്രമസ്വഭാവം കൈവരിച്ചു. വീട് മൊത്തം കുലുങ്ങുന്ന തരം. പക്ഷേ, കുറച്ച് കഴിഞ്ഞപ്പോൾ എല്ലാം നിലച്ചു. അകന്നു പോകുന്ന കാൽപെരുമാറ്റം കേട്ടു. ധൂം ധൂം ധൂം... എന്റെ ഹൃദയം പുറത്തേക്കിറങ്ങി വന്നു മിടിക്കുകയാണെന്ന് തോന്നിയിരുന്നു. സാവധാനം എല്ലാം ശാന്തമായി. ഞാൻ തിരിഞ്ഞു നോക്കി. പാവം, ടെസ്സയുടെ നെറ്റിയിൽ ഒരു വലിയ മുറിവ്. അവളുടെ മുഖം രക്തത്തിൽ കുതിർന്നിരിക്കുന്നു. ഞാൻ നിസ്സഹായനാണ്.”
സ്റ്റീവും ജെനിയും കിതച്ചു തുടങ്ങിയിരുന്നു.
"ഇതെന്തൊക്കെയാണ് സ്റ്റീവ്..?"
ഉൾക്കിടിലത്തോടെ ജെനി ചോദിച്ചു.
"ഇത് ചുമ്മാ ഒരു ഹൊറർ നോവൽ പോലെയെന്തോ..."
സ്റ്റീവ് ശ്വാസം വലിച്ചു വിട്ടു.
"ആയിരിക്കും. അല്ലേ...?"
"... ഈ വീടിനു ബേസ്മെന്റ് ഉണ്ടോ ?"
ഭയത്താൽ ജെനിയുടെ ശബ്ദം മുറിഞ്ഞു പോകുന്നുണ്ടായിരുന്നു.
"ആവോ... ഞാൻ ശ്രദ്ധിച്ചില്ല. ഓണർ ഒന്നും പറഞ്ഞതുമില്ല."
"ബാക്കി വായിക്ക് സ്റ്റീവ്..."
ജെനി ഞെട്ടി ഉണർന്ന പോലെ പറഞ്ഞു.
10/4/24 (ആണെന്നു തോന്നുന്നു)
ബുധൻ
“3 ദിവസമായി ഈ ബേസ്മെന്റിൽ. മരണാസന്നനായിരിക്കുന്നു. ടെസ്സക്ക് അനക്കമില്ല. പാവം. എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ കൂടി ധൈര്യം വരുന്നില്ല. ഒരൽപ്പം വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ... പുറത്തേക്കിറങ്ങാനുള്ള ധൈര്യം കിട്ടുന്നില്ല. എഴുന്നേൽക്കാനുള്ള ആരോഗ്യം പോലുമില്ല. ഏത് നേരത്താണ് ഇങ്ങോട്ട് വരാൻ തോന്നിയത്.
അവസാനം,
മരണം ഉറപ്പാണെന്നെനിക്ക് മനസ്സിലായപ്പോൾ... ഞാൻ തീരുമാനിച്ചു. അറ്റ് ലീസ്റ്റ് - ഒരൽപ്പം വെള്ളമെങ്കിലും കുടിച്ചിട്ട് മരിക്കാം. ഞാൻ രണ്ടും കൽപ്പിച്ചു ഡോർ തുറന്നു. വെളിയിലേക്കിറങ്ങിയപ്പോഴാണ് മനസ്സിലായത്. നേരം വെളുത്തിരിക്കുന്നു! വെളിച്ചം കണ്ടപ്പോൾ കുറച്ച് ധൈര്യം തോന്നി. ഞാൻ, അടുക്കളയിലേക്ക് ചെന്നു ഒരു വലിയ ജഗ്ഗിൽ നിറയേ വെള്ളം വലിച്ചു കുടിച്ചു. വീണ്ടും വെള്ളം നിറച്ചു. ടെസ്സയ്ക്കാണ്. പെട്ടെന്ന് ഒരു കാര്യം എനിക്കോർമ്മ വന്നു. എന്റെ ബെഡ് റൂമിൽ ഒരു വലിയ പാക്കറ്റ് ഡൈജസ്റ്റീവ് ബിസ്ക്കറ്റ് ഉണ്ട്. ഞാൻ ഗോവണി കയറി മുകളിലെത്തി. ആ ഭീകരൻ ചവിട്ടിയിട്ടാകണം, മരപ്പടികളിലാകെ വിള്ളൽ വീണിരിക്കുന്നു.”
അത് വായിച്ചതും ജെനി ഞെട്ടലോടെ സ്റ്റീവിനെ നോക്കി. സ്റ്റീവിന്റെ മുഖം വിവർണ്ണമായിരുന്നു. മുകളിലേക്കുള്ള പടികൾ കയറുമ്പോൾ ആദ്യം തന്റെ ശ്രദ്ധയിൽ പെട്ടത് ആ വിള്ളലുകളാണ്! ജെനി സ്റ്റീവിനെ മുറുകെ പിടിച്ചു.
“ബെഡ് റൂമിലെത്തി. ഇപ്പോൾ ഞാൻ ഇവിടെ ഇരുന്നു ഈ ഡയറി എഴുതുന്നു. ഇനി ഇതൊരു തീരുമാനമാകുന്നത് വരെ ഡയറി എഴുതുന്നില്ല എന്ന് ഞാൻ തീരുമാനിക്കുകയാണ്.
കാരണം...
എന്റെ ബെഡ് റൂമിന്റെ ജനലിനപ്പുറം… ‘അത്’ എന്നെത്തന്നെ നോക്കി നിശ്ചലനായി നിൽക്കുന്നത് കൺകോണിലൂടെ എനിക്ക് കാണാനാകുന്നുണ്ട്...”
ജെനി ഒരു നിലവിളിയോടെ സ്റ്റീവിനെ കെട്ടിപ്പിടിച്ചു.
"സ്റ്റീവ്... നമുക്കിവിടുന്ന് പോകാം..."
അവൾ കരയുകയായിരുന്നു.
"ഉം... പോകാം!"
സ്റ്റീവും പറഞ്ഞു. ജെനി ചാടി എഴുന്നേറ്റു പുറത്തേക്കെടുത്ത സാധനങ്ങളെല്ലാം ബാഗിലേക്ക് തന്നെ തിരുകി നിറച്ചു. സ്റ്റീവ് മുകളിലേക്ക് പോയി തന്റെ വസ്ത്രങ്ങളെല്ലാം ബാഗിലേക്ക് വെച്ച് താഴേക്ക് നടന്നു. പടികൾ ഇറങ്ങുമ്പോഴാണ് അവനൊരു കാര്യം ശ്രദ്ധിച്ചത്. ആ പടികൾ അവിടെ അവസാനിക്കുന്നില്ല. അല്പം മാറി താഴെക്കുള്ള പടികൾ വീണ്ടും തുടരുന്നുണ്ട്.
"ജെനീ..."
സ്റ്റീവ് ഉറക്കെവിളിച്ചു.
ബാഗുമായി ജെനി മുറിയിൽ നിന്നും ഓടിവന്നു.
"എന്താ... എന്തുപറ്റി സ്റ്റീവ്...?"
സ്റ്റീവ് ചൂണ്ടിയിടത്തേക്ക് ഒരു ഞെട്ടലോടെയാണ് ജെനി നോക്കിയത്. താഴേക്കൊരു ബേസ്മെന്റ് ആണ്.
"വാ നമുക്ക് വേഗം ഇവിടുന്ന് പോകാം സ്റ്റീവ് "
അവൾ ധൃതി കൂട്ടി.
"അവിടെ ചിലപ്പോൾ... ടെസ്സ..."
സ്റ്റീവ് പറഞ്ഞപ്പോൾ ജെനി പല്ല് കടിച്ചു.
"ഒന്ന് വന്നേ മനുഷ്യാ... ഉള്ള ജീവനും കൊണ്ട് ഇവിടുന്ന് രക്ഷപ്പെടാം"
"എന്നാലും."
"ഒരെന്നാലും ഇല്ല."
ജെനി തീർത്തു പറഞ്ഞു.
"ഒരു മിനിറ്റ് ജെനീ. ജസ്റ്റ് ഒന്ന് ചെക്ക് ചെയ്‌താൽ... അല്ലെങ്കിൽ നമുക്ക് ജീവിതത്തിൽ സമാധാനം കിട്ടില്ല."
സ്റ്റീവ് താഴേക്ക് നടന്നു. ജെനി തലയിൽ കൈ വെച്ചു കൊണ്ട് പുറത്തേക്ക് പോയി.
ബേസ്മെന്റിന്റെ വാതിൽ പാതി തുറന്നു കിടക്കുന്നുണ്ടായിരുന്നു.
"ഹലോ! ഇവിടാരെങ്കിലുമുണ്ടോ.."
സ്റ്റീവ് ഉറക്കെ ചോദിച്ചു കൊണ്ട് പതിയെ ആ വാതിൽ പതിയെ അകത്തേക്ക് തള്ളി. കുരുകിരാ ശബ്ദം അവന്റെ മസ്തിഷ്കത്തിലേക്ക് തുളച്ചു കയറി.
"സ്റ്റീവ്... ഞാൻ പോകുവാണേ..."
ജെനി ഉറക്കെ വിളിച്ചു പറയുന്നത് കേൾക്കാം.
"നിൽക്ക് ജെനീ... ഞാനിപ്പോ വരാം..."
മുകളിലേക്ക് നോക്കിക്കൊണ്ട് സ്റ്റീവ് അലറി.
"ടെസ്സാ..."
തിരിഞ്ഞ് ബേസ്‌മെന്റിനുള്ളിലേക്ക് തലയിട്ടു നോക്കിക്കൊണ്ട് സ്റ്റീവ് വിളിച്ചു. ഉള്ളിൽ കൂരാകൂരിരുട്ടാണ്. കണ്ണ് കാണാൻ സാധിക്കുന്നില്ല.
"നിന്റെ ഫോൺ ഇങ്ങ് തന്നേ ജെനീ..."
സ്റ്റീവ് മുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
"ഇങ്ങ് കേറി വാ മനുഷ്യാ!"
നിലത്താഞ്ഞു ചവിട്ടിക്കൊണ്ട് ജെനി ചീറി.
വേറെ വഴിയില്ലാതെ സ്റ്റീവ് മുകളിലേക്ക് കയറി.
"എന്നാലും ജെനീ... "
സ്റ്റീവ് ദയനീയതയോടെ പറഞ്ഞെങ്കിലും ജെനി അനുവദിച്ചില്ല.
"ആ ഡയറി എടുത്ത് വെച്ചോ... പോലീസിനെ വിളിക്കാം "
അതും പറഞ്ഞു കൊണ്ട് രണ്ട് സ്റ്റെപ്പ് മുകളിലേക്ക് കയറിയപ്പോഴാണ് പെട്ടെന്ന് എന്തോ ഒരു ഞെരക്കം പോലെ സ്റ്റീവ് കേട്ടത്. അവൻ ഞെട്ടി താഴേക്ക് നോക്കി.
നേർത്ത ഒരു നിശ്വാസം! ഒരു പെൺകുട്ടിയുടെ നിലവിളി ശബ്ദമായിരുന്നു അത്!
"ആരെങ്കിലും എന്നെ രക്ഷിക്കണേ..."
അത് കേട്ടതും ഒരു നടുക്കത്തോടെ ജെനി കയ്യിലുള്ള ഫോൺ സ്റ്റീവിനെ ഏല്പിച്ചു. രണ്ടു പേരും തിടുക്കത്തിൽ ബേസ്മെന്റിലേക്കിറങ്ങി നോക്കി. സ്റ്റീവ് ഫ്ലാഷ് അടിച്ചു.
അതാ...
അവിടെ...
വെറും തറയിൽ മലർന്നു കിടക്കുന്നു ഒരു പെൺകുട്ടി!! നെറ്റിയിൽ ഒരു വലിയ മുറിവുണ്ട്. മുഖത്ത് മുഴുവൻ രക്തമാണ്. എല്ലാം ആ ഡയറിയിൽ എഴുതിയതു പോലെ തന്നെ!! ആ കാഴ്ച കണ്ട ജെനിയുടെ മുഖം രക്തയോട്ടം നിലച്ച പോലെ വിളറിപ്പോയി.
സ്റ്റീവ് വേഗം ഭിത്തിയിൽ പരതി ലൈറ്റ് ഓൺ ചെയ്തു . ഒട്ടും സമയം പാഴാക്കാതെ അവരിരുവരും ചേർന്ന് ആ പെൺകുട്ടിയെ പിടിച്ചെഴുന്നേൽപ്പിച്ചു. തുടർന്ന് ഒരൊറ്റ കുതിപ്പിന്, അവളെ തന്റെ തോളിലേക്ക് കിടത്തി സ്റ്റീവ് വാതിലിനു നേരേ തിരിഞ്ഞു.
ഗ്രൗണ്ട് ഫ്ലോറിലെ ഹാളിൽ അവളെ കൊണ്ട് പോയി മലർത്തി കിടത്തിയതും, ജെനി തന്റെ ബാഗിൽ കരുതിയിരുന്ന ഒരു കുപ്പി വെള്ളമെടുത്തു കൊണ്ട് വന്നു. സ്റ്റീവ് അവളുടെ വായിലേക്ക് അല്പാൽപ്പമായി ഒഴിച്ചു കൊടുത്തു. ഏതാനും കവിൾ വെള്ളം കുടിച്ചിറക്കിയതും ടെസ്സയുടെ മുഖത്ത് ജീവന്റെ തുടിപ്പുകൾ പ്രത്യക്ഷമായി. ദീർഘമായി ഒന്നു ശ്വസിച്ചു അവൾ.
"എ… ന്റെ... ഹസ്ബൻഡ്… "
ടെസ്സ വിതുമ്പി.
"പേടിക്കേണ്ട ടെസ്സാ... നമുക്ക് ഉടനെ തന്നെ പോലീസിനെ അറിയിക്കാം. ടെസ്സേടെ ഹസ്ബന്റിന് ഒന്നും പറ്റിയിട്ടുണ്ടാകില്ല. നമുക്കെയാളെ തീർച്ചയായും കണ്ടു പിടിക്കാൻ സാധിക്കും..."
ജെനി അവളെ ആശ്വസിപ്പിച്ചു.
"വേണ്ട!! അയാളെ കണ്ടെത്തേണ്ട!!"
ടെസ്സയുടെ മുഖഭാവം പെട്ടെന്നാണ് മാറിയത്. അവരുടെ മുഖത്ത് ഭീതി നിറഞ്ഞിരുന്നു.
സ്റ്റീവിന്റെയും ജെനിയുടേയും നെറ്റിയിൽ നീളത്തിൽ ചുളിവുകൾ വീണു.
"വേണ്ട. അയാൾക്ക് മുഴുത്ത വട്ടാ!! ഒരാഴ്ചയായി മരുന്ന് കഴിച്ചിട്ട്! ആ ദുഷ്ടനാണ് എന്നെ ഈ കോലത്തിലാക്കിയത്!!"
ടെസ്സ കരഞ്ഞു.
ജെനിയും സ്റ്റീവും ഞെട്ടിത്തരിച്ചുപോയി!
"ഹസ്ബന്റോ ? അപ്പൊ ആ ഭീകര ജീവി... തലയിൽ കൊമ്പുള്ള... ചുവന്ന കണ്ണുള്ള..."
സ്റ്റീവ് പകപ്പോടെ ചോദിച്ചു.
"ഏത് ഭീകരജീവി...? നിങ്ങളെന്തൊക്കെയാ പറയുന്നത് ?"
ടെസ്സ അമ്പരന്നു.
സ്റ്റീവും ജെനിയും പരസ്പരം നോക്കി. അപ്പൊ ആ ഡയറി ? എല്ലാം ഇവരുടെ ഭർത്താവിന്റെ ഭ്രമകൽപ്പനകളായിരുന്നോ ?
സ്റ്റീവ് ദീർഘമായി നെടുവീർപ്പിട്ടുകൊണ്ട് ടെസ്സയ്ക്കു നേരേ തിരിഞ്ഞു.
"നിങ്ങൾ ശരീരമനക്കാതെ കിടക്കൂ.
ഞാൻ പോലീസിനെ വിളിക്കട്ടെ. ഒപ്പം നിങ്ങളെ കൊണ്ട് പോവാൻ ഒരു ആംബുലൻസും."
സ്റ്റീവ് എഴുന്നേറ്റു.
"പക്ഷേ... അയാൾ വരും."
ടെസ്സ പറഞ്ഞു. അവളുടെ പേടി മാറിയിട്ടില്ല.
സ്റ്റീവ് ചിരിച്ചു.
"അയാൾക്ക് 12 അടി ഉയരവും സീലിങ്ങിൽ മുട്ടുന്ന മൂന്ന് കൊമ്പുകളും ഇല്ലാത്തിടത്തോളം കാലം നിങ്ങൾ പേടിക്കേണ്ട. ഞാൻ നോക്കിക്കോളാം!"
ടെസ്സ മെല്ലെ തല വെട്ടിച്ചു. അവളുടെ കണ്ണുകളിൽ കടുത്ത ഭയം നിഴലിച്ചിരുന്നു.
"നോ മാൻ! ഹി ഈസ് ഡെയ്ഞ്ചറസ്... എക്സ്ട്രീമിലി ഡെയ്ഞ്ചറസ്!"
ജെനി ഭയത്തോടെ സ്റ്റീവിനെ നോക്കി. സ്റ്റീവ് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് 911 ഡയൽ ചെയ്തു.
"911 വാട്ട് ഈസ് യുവർ എമർജൻസി ?"
നിമിഷങ്ങൾക്കുള്ളിൽ മറുവശത്തു നിന്നും ചോദ്യം വന്നു.
അടുത്ത നിമിഷം!!
ഒരു വലിയ ശബ്ദത്തോടെ മുൻവശത്തെ വാതിൽ തുറക്കപ്പെട്ടു! എല്ലാവരും ഒരു നടുക്കത്തോടെ തലയുയർത്തി.
ഏതാണ്ട് 7 അടി ഉയരമുള്ള അതിനൊത്ത വണ്ണമുള്ള ബലിഷ്ടനായ ഒരു മനുഷ്യൻ! അയാളുടെ കയ്യിൽ ഒരു ചെറിയ മഴു!
നിലത്തു കടക്കുന്ന ടെസ്സയെ ആണ് അയാൾ ആദ്യം നോക്കുന്നത്. ശേഷം സ്റ്റീവിനെ നോക്കി.
"എന്താടാ നീ എന്റെ പെണ്ണിനെ ചെയ്തത് !!??"
ആ മനുഷ്യൻ ഒരൊറ്റ അലർച്ചയായിരുന്നു. ആ കെട്ടിടം തകർന്നു നിലം പൊത്തിയേക്കുമെന്നു തോന്നിച്ചു. സ്റ്റീവ് ഉമിനീരിറക്കി.
അടുത്ത നിമിഷം, ആ ഭീകരൻ മഴു വായുവിലേക്കുയർത്തി അവർക്ക് നേരെ ഒരൊറ്റ കുതിപ്പായിരുന്നു.
അവസാനിച്ചു
കണ്ണൂർകാരൻ ❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ


