ShareChat
click to see wallet page
search
ഋതുനന്ദനം.... Part 43 പൂമുഖത്തെത്തിയ അഭിരാമി പതിയെ ചായ കുടിച്ചു കൊണ്ട് ചുറ്റുപാടുമൊന്ന് നോക്കി... താൻ ജനിച്ച തന്റെ സ്വന്തം വീട്ടിൽ ഇത് പോലൊരു പുലരി... ആദ്യമായ് ഈ വീട്ടിൽ വന്നപ്പോൾ തനിയ്ക്ക് ഈ വീടുമായി എന്തോ ഒരു ബന്ധമുള്ളത് പോലെ തോന്നിയിരുന്നു. അന്നൊരിക്കലും കരുതിയില്ല ഇത് തന്റെ സ്വന്തം വീടായിരിക്കുമെന്ന്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകളിൽ തങ്ങി നിൽക്കുന്ന വീടുമായി സാമ്യമുള്ള ഒരു വീട് പോലെ മാത്രമേ അന്ന് തോന്നിയുള്ളൂ... കളകളാരവം മുഴക്കുന്ന കിളികളെയും മറ്റും കണ്ട് കൊണ്ട് ആ പൂമുഖത്ത് നിന്ന് ചായ കുടിക്കുമ്പോൾ തന്റെ മനസ്സിലൊരു അനിർവ്വചനീയമായ ഒരനുഭൂതി നിറയുന്നത് അഭിരാമിയറിഞ്ഞു. അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിടർന്നു... അല്പനേരമാ പുലരിയുടെ ആനന്ദാനുഭൂതി ആസ്വദിച്ച ശേഷം അഭിരാമി അമ്പലത്തിൽ പോകുന്ന കാര്യമോർത്തു. അവൾ കുളിക്കാനായി അകത്തേക്ക് നടന്നു... ================================== അഭിരാമി കുളിച്ചു വന്നപ്പോഴേക്കും ദേവദത്തൻ പോകാനായി വസ്ത്രമണിഞ്ഞു തയ്യാറായി നിൽപ്പുണ്ടായിരുന്നു. അണിഞൊരുങ്ങി നിൽക്കുന്ന ദേവദത്തനെ കണ്ട അഭിരാമിയുടെ മനസ്സിലൊരു കുളിർമഴ പെയ്തു,... ഹൈദരാബാദിലേക്ക് പോകുന്നതിനു മുമ്പ് താനച്ഛന് സമ്മാനിച്ച വസ്ത്രമാണ് അദ്ദേഹമണിഞ്ഞിരിക്കുന്നത്.... അഭിരാമി ആമോദത്തോടെ ഓർത്തു... ദേവദത്തന് നേരെ അവളൊരു പുഞ്ചിരിയെറിഞ്ഞു... "എങ്ങനുണ്ട് മോളെ... അച്ഛൻ പൊളിയല്ലേ"...? ദേവദത്തനൊന്ന് കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് അഭിരാമിയോട് ചോദിച്ചു... "എന്റച്ഛൻ ചുള്ളനല്ലേ.... കണ്ടാൽ എന്റെ മൂത്ത ചേട്ടനാണെന്നെ പറയൂ"...അഭിരാമി രണ്ട് വിരലുകൾ മടക്കി കൈ ഉയർത്തിക്കാണിച്ചു കൊണ്ടൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു.... "ആരോടും പറയേണ്ട ഞാൻ മോൾടെ അച്ഛനാണെന്ന്.. അമ്പലത്തിൽ വരുന്ന തരുണീമണികളെ നമ്മളായിട്ട് വെറുതെ നിരാശപ്പെടുത്തേണ്ടല്ലോ".... ദേവദത്തനൊരു കുസൃതിച്ചിരിയോടെ മൊഴിഞ്ഞു... "അയ്യോടാ... അച്ഛന്റെ ഉള്ളിലെ പണ്ടത്തെ പൂവാലൻ ഉണർന്നോ അപ്പോഴേക്കും" ...? അഭിരാമി ദേവദത്തനെ നോക്കി കളിയാക്കിച്ചിരിച്ചു കൊണ്ട് ചോദിച്ചു... "കുറച്ച് "... ദേവദത്തനൊരു ചിരിയോടെ കണ്ണിറുക്കി.. "ഉവ്വ് ഉവ്വ്.... എന്റച്ഛനാണെന്ന് എപ്പോഴും ഓർമയുണ്ടായിരിക്കണം വേറെ തരുണീമണികളെ നോക്കുമ്പോൾ"...അഭിരാമി കളിയാക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു.. "അല്ലാ... മോളിത് വരെ റെഡിയായില്ലേ പോകാൻ.... വേഗം ഒരുങ്ങ്.... അമ്പലത്തിൽ പോയി വന്നില്ലെങ്കിൽ പച്ചവെള്ളം തരില്ലെന്നും പറഞ്ഞ് ഒരാൾ അടുക്കളയിൽ നിൽപ്പുണ്ട് ".... ദേവദത്തനൊരു ചിരിയോടെ മൊഴിഞ്ഞു.. "അച്ഛാ... കുളിച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് എന്റെ ഡ്രെസ്സൊക്കെ കിടക്കുന്നത് ഹോസ്റ്റലിലാണെന്ന്. തിരക്കിട്ട് പോയതായിരുന്നല്ലോ. നമുക്ക് കാക്കനാട് ഭാഗത്തുള്ള ഏതെങ്കിലും ക്ഷേത്രത്തിൽ പോയാൽ പോരേ".... അഭിരാമി വിഷാദം കലർന്ന മുഖത്തോടെ ദേവദത്തനോട് ചോദിച്ചു.... ദേവദത്തൻ അവളെ നോക്കിയൊന്ന് ചിരിച്ചു... "അമ്പലത്തിൽ പോകുമ്പോൾ ധരിക്കാനുള്ള ഡ്രസ്സ്‌ കിട്ടിയാൽ പോരേ എന്റെ കുട്ടിയ്ക്ക്"...ദേവദത്തനൊരു പുഞ്ചിരിയോടെ ചോദിച്ചു.... "അത് മതി.. എന്നിട്ട് അച്ഛനെന്ത് ചെയ്യാൻ പോകുന്നു. ഇപ്പോൾ പുറത്ത് പോയി വാങ്ങാനാണോ ഉദ്ദേശം"...? അഭിരാമിയൊരു ആകാംഷയോടെ ചോദിച്ചു... "അച്ഛനെങ്ങോട്ടും പോകുന്നില്ല... മോള് വാ"...അതും പറഞ്ഞ് കൊണ്ട് ദേവദത്തൻ അഭിരാമിയുടെ കൈയിൽ പിടിച്ചു കൊണ്ട് ഹാളിന്റെ ഒരു വശത്തേക്ക് നടക്കുവാൻ തുടങ്ങി... എന്തിനെന്നറിയാതെ അഭിരാമി ദേവദത്തന്റെ കൂടെ നടന്നു... ഹാളിന്റെ ഒരു വശത്തോട്ട് പോയിട്ട് അവിടെ നിന്നും മുകളിലോട്ട് പോകാനുള്ള സ്റ്റെയർ കേസിന്റെ അടുത്തേക്കാണ് ദേവദത്തൻ അഭിരാമിയെയും കൊണ്ട് പോയത്.... മുകൾ നിലയിലോട്ട് താനിത് വരെ പോയിട്ടില്ലല്ലോ എന്ന് അഭിരാമിയോർത്തു. അഭിരാമി ചിന്തിച്ചു നിൽക്കുമ്പോഴേക്കും ദേവദത്തൻ അവളെയും കൊണ്ട് പടികൾ നടന്നു കയറാൻ തുടങ്ങിയിരുന്നു. അച്ഛൻ വളരെ ഉത്സാഹത്തിലാണെന്ന് അഭിരാമിയറിഞ്ഞു.... വളരെ വേഗത്തിൽ തന്നെ അവർ മുകൾ നിലയിലെത്തി. മുകളിൽ രണ്ട് മുറികൾ ഉണ്ട്. പിന്നെ പുറത്തേക്ക് ഒരു സിറ്റൗട്ടും. ഈ വീട്ടിൽ വന്നപ്പോഴൊന്നും ഈ ഭാഗത്തേക്ക് വരുന്നതിനെ കുറിച്ച് താൻ ചിന്തിച്ചില്ലെന്നത് അഭിരാമിയോർത്തു... ദേവദത്തൻ ഒരു മുറി തുറന്ന് അഭിരാമിയെയും കൊണ്ടകത്തേക്ക് കയറി... മുറിയ്ക്കകത്തേക്ക് കയറിയപ്പോൾ ആ മുറിയിൽ രണ്ട് മൂന്ന് അലമാരകൾ അഭിരാമി കണ്ടു... അതിൽ ആദ്യത്തെ അലമാര തുറക്കാൻ ദേവദത്തൻ അഭിരാമിയോടാവശ്യപ്പെട്ടു.... അച്ഛൻ തനിക്കായെന്തോ സർപ്രൈസ് കരുതിയിട്ടുണ്ടെന്ന് അഭിരാമിയുറപ്പിച്ചു.... ഒരു ജിജ്ഞാസയോടെ ദേവദത്തന്റെ നേർക്ക് നോട്ടമയച്ചു കൊണ്ട് അഭിരാമി ആ അലമാര തുറന്നു. അത് തുറന്ന് നോക്കിയ അവൾ അമ്പരന്നു പോയി... "അച്ഛാ.... ഇത് "....? അലമാര തുറന്ന് നോക്കിയൊരത്ഭുതത്തോടെ അഭിരാമി ദേവദത്തനോട് ചോദിച്ചു... "അതേ... അതിലുള്ളതൊക്കെ അച്ഛന്റെ പുലിക്കുട്ടിക്കുള്ളതാ"... ദേവദത്തൻ വാത്സല്യം കലർന്നൊരു പുഞ്ചിരിയോടെ അഭിരാമിയ്ക്ക് മറുപടി നൽകി... ദേവദത്തന്റെ മറുപടി കേട്ട അഭിരാമി ആ അലമാരയിലേക്ക് വീണ്ടും വീണ്ടും നോട്ടമയച്ചു കൊണ്ടു നിന്നു.... അതിൽ ഒരു പെൺകുട്ടിക്ക് ചെറിയ പ്രായം മുതൽ തന്റെ ഇന്നത്തെ പ്രായം വരെ എന്തൊക്കെ വസ്ത്രങ്ങളും ആഭരണങ്ങളും ആവശ്യമുണ്ടോ അതൊക്കെ അടുക്കി വച്ചിരിക്കുന്നു.... അഭിരാമിയൊരു അമ്പരപ്പോടെ ദേവദത്തനെ നോക്കി. അച്ഛൻ തന്നെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നത് അഭിരാമി കണ്ടു... "നിങ്ങൾ പോയപ്പോൾ തൊട്ട് നിങ്ങൾക്ക് വേണ്ടി വാങ്ങിച്ചു കൂട്ടിയതാ. നിങ്ങൾക്കുള്ള വസ്ത്രങ്ങളും മറ്റും നിങ്ങളുടെ ഓരോ പിറന്നാളിനും. എന്നെങ്കിലും എന്റെ മക്കൾ വരുന്നതും കാത്ത് ഓരോന്ന് വാങ്ങിച്ചു കൂട്ടി.. അച്ഛന്റെ ഓരോ വട്ട് "... ദേവദത്തൻ പുഞ്ചിരിയോടെ മൊഴിഞ്ഞു... അഭിരാമി പൊടുന്നനെ ദേവദത്തന്റെ അടുത്തേക്ക് വന്നു. എന്നിട്ട് കുസൃതിയോടെ ദേവദത്തന്റെ മീശയിൽ പിടിച്ചു. ദേവദത്തൻ ഒരു മന്ദഹാസത്തോടെ അവളുടെ കുസൃതിയുമാസ്വദിച്ചു നിന്നു... താനാദ്യമായി മീശയിൽ പിടിച്ചു വലിച്ചപ്പോൾ അച്ഛന്റെ മുഖത്തുണ്ടായിരുന്ന ഭാവം അഭിരാമിയോർത്തു. ദേവദത്തന്റെ മനസ്സിലും അന്നത്തെ രംഗമായിരുന്നു അപ്പോൾ... അഭിരാമി ദേവദത്തന്റെ ഇരു കവിളുകളിലും ചുംബിച്ചു... ദേവദത്തൻ തിരിച്ചും അവളുടെ കവിളിൽ തിരിച്ചും ചുംബനങ്ങൾ നൽകി.... "അപ്പോൾ അച്ഛന്റെ മോള് ഇതിലേതെങ്കിലും ഒന്ന് ഉടുത്തൊരുങ്ങി സുന്ദരികുട്ടിയായി താഴേക്ക് വാ... അച്ഛനവിടെ കാത്തിരിക്കാം.." അഭിരാമിയുടെ ഇരുകവിളുകളിലും കൈകൾ ചേർത്ത് അതീവ വാത്സല്യത്തോടെ മൊഴിഞ്ഞു.... അഭിരാമിയൊരു പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു അടുത്ത അലമാര തുറന്നു നോക്കി. അതിലും ആദ്യത്തെ അലമാരയിൽ കണ്ടത് പോലെയുള്ള കാഴ്ചയായിരുന്നു.... "അത് മീനുമോൾക്കും പിന്നെ അടുത്തതിൽ മോളുടെ അമ്മയ്ക്കുമുള്ളതാ"...അത്ഭുതപരതന്ത്രയായ അഭിരാമി ദേവദത്തനോട്‌ അതിനെ കുറിച്ചെന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് ദേവദത്തന്റെ മറുപടി വന്നു കഴിഞ്ഞു... അഭിരാമിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് ആ അലമാരയിൽ വച്ച സാധനങ്ങളിലൂടെ തന്റെ കൈകളോടിച്ചു... അമ്മയ്ക്കായി കരുതിയ സാധനങ്ങൾ നിറഞ്ഞ അലമാരയുടെ നേരെ അഭിരാമിയൊന്ന് നോക്കിയത് പോലുമില്ല. ദേവദത്തന്റെ ശ്രദ്ധയിൽ അത് പെട്ടു. അവൾ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു പോലും നോക്കാതെ നിന്നത് ദേവദത്തനിൽ ഒരു നോവുണർത്തി... തന്റെ മക്കൾ അവരുടെ അമ്മയെ, തന്റെ ലച്ചുവിനെ എത്രത്തോളം വെറുക്കുന്നു എന്ന് ദേവദത്തനറിഞ്ഞു.... തന്റെ ലച്ചുവിന് മക്കളുടെ ഈ പെരുമാറ്റം സഹിക്കുവാൻ കഴിയുമോ. ലച്ചുവിന്റെ മനസ്സ് വിഷമിച്ചാൽ തനിയ്ക്കുമത് സഹിക്കുമോ... ദേവദത്തന്റെ മനസ്സിൽ ചോദ്യങ്ങൾ ശരങ്ങളായി പതിച്ചു കൊണ്ടിരുന്നു.... അപ്പോഴേക്കും അഭിരാമി തനിയ്ക്കായുള്ള സാധനങ്ങൾ വച്ച അലമാരയിലേക്ക് തിരിഞ്ഞിരുന്നു... അഭിരാമിയോട് അനുയോജ്യമായത് തെരെഞ്ഞെടുത്ത് അണിഞ്ഞു കൊണ്ട് താഴേക്ക് വരാൻ നിർദേശിച്ചു ദേവദത്തൻ ആ മുറിയിൽ നിന്നുമിറങ്ങി.... ദേവദത്തൻ പോയിക്കഴിഞ്ഞപ്പോൾ അഭിരാമി തന്റെ അലമാരയിലേക്ക് നോക്കി. ഏറ്റവും മുകളിലായി കണ്ട കവർ എടുത്ത് നോക്കി. അതിൽ ഒരു ദാവണി സെറ്റ് അവൾ പുറത്തെടുത്തു.... താനാരാണെന്ന് അറിയാതെ ഈ വീട്ടിൽ വച്ചാഘോഷിച്ച പിറന്നാൾ ദിവസത്തേക്ക് വാങ്ങിയതാവും അച്ഛനിത്. സംതൃപ്തി നിറഞ്ഞൊരു പുഞ്ചിരിയോടെ അവളതിൽ ഒന്ന് തലോടി... മേലെ ഒരു അറ അവൾ തുറന്ന് നോക്കിയപ്പോൾ ചില ജ്വല്ലറി ബോക്സുകൾ അവളുടെ ശ്രദ്ധയിൽ പെട്ടു. അതൊക്കെ ഓരോന്നായി അവൾ തുറന്നു നോക്കി. പല തരത്തിലുള്ള സ്വർണത്തിന്റെ ആഭരണങ്ങൾ നിറഞ്ഞ ബോക്സുകൾ. തനിയ്ക്ക് പ്രായപൂർത്തിയായത് കണക്കാക്കി വാങ്ങി വച്ചതാവും അച്ഛൻ... ആ അറയ്ക്ക് പുറത്ത് വസ്ത്രങ്ങളുടെ കൂടെ ഉള്ളതെല്ലാം ഫാൻസി സിൽവർ ആഭരണങ്ങൾ ആയിരുന്നു.... ഒരു പുഞ്ചിരിയോടെ അതിൽ ചിലതെല്ലാം അവൾ തെരെഞ്ഞെടുത്തു.... താനൊരിക്കൽ പോലും ദാവണി ഉടുത്തിട്ടില്ല. ഹൈദരാബാദിൽ പലരും ഉടുത്ത് കണ്ടിട്ടുണ്ടെങ്കിലും അത് പോലെയുള്ളത് വാങ്ങുവാനോ ഉടുത്ത് നോക്കുവാനോ ഒന്നും ഇത് വരെ തോന്നിയിട്ടില്ല... ദാവണി ഉടുത്തു കൊണ്ടിരിക്കുമ്പോൾ അഭിരാമിയോർത്തു... അവൾ തന്റെ ഒരുക്കങ്ങൾ തുടർന്ന് കൊണ്ടിരുന്നു..... ================================== താഴെ അഭിരാമിയെയും കാത്ത് പടികൾക്ക് താഴെ നിന്ന ദേവദത്തൻ അണിഞ്ഞൊരുങ്ങി വരുന്ന അഭിരാമിയെ കണ്ട് അത്ഭുതത്തോടെയും അതിലേറെ വാത്സല്യത്തോടെയും നോക്കി നിന്നു.... താൻ പിറന്നാൾ ദിവസം വാങ്ങിയ ദാവണി സെറ്റ് തന്നെ ഉടുത്ത് വന്നിരിക്കുന്നു തന്റെ മകൾ. കഴുത്തിൽ സ്വർണത്തിന്റെ ഒരു ചെറിയ മാലയും, കാതിലണിഞ്ഞ കമ്മലും ഒക്കെ താനവൾക്കായി വാങ്ങി വച്ചത് തന്നെ അണിഞ്ഞു വന്നിരിക്കുന്നു.പട്ടു പാവാട അല്പം പൊക്കിനടന്നിറങ്ങുന്ന അഭിരാമിയുടെ കാലുകളിൽ താനവൾക്കായി വാങ്ങി വച്ച സ്വർണ്ണപ്പാദസരമണിഞ്ഞതും ദേവദത്തന്റെ മിഴികളിലുടക്കി .. പിന്നിൽ അഴിച്ചിട്ട നീണ്ട മുടി.. സുന്ദരിയാണ്‌ തന്റെ മകൾ അവളുടെ അമ്മയെപ്പോലെ...ദേവ ദത്തൻ മകളെ നോക്കി അഭിമാനത്തോടെ ഓർത്തു..... ലച്ചുവിന്റെ അതേ ശരീരപ്രകൃതി തന്നെയാണ് അനുമോൾക്കും പക്ഷേ മുഖഛായ ലച്ചുവിന്റെയോ തന്റെയോ ഒറ്റ നോട്ടത്തിൽ ഇല്ല. ചിലപ്പോൾ ലച്ചുവിന്റെ കുടുംബത്തിൽ ആരുടെയെങ്കിലുമാവും. മുഖഛായയില്ലെങ്കിലും ലച്ചുവിനെ ഒന്നോർമ്മിപ്പിയ്ക്കും. ആ അഭിമുഖ പരിപാടിയ്ക്ക് സാരിയുടുത്ത് വന്നു നിന്നപ്പോൾ ഒരു നിമിഷം താൻ ലച്ചുവിനെ ഓർത്തു പോയിരുന്നു ആ ദിവസം...ദേവദത്തനൊരു മന്ദഹാസത്തോടെ ചിന്തിച്ചു കൊണ്ട് നിന്നു.... "അച്ഛാ.... ഈ നാടൻപെൺകൊടി വേഷത്തിൽ എങ്ങനുണ്ട് അച്ഛന്റെ അനുമോൾ "... അഭിരാമി ഒരു കൈ എളിയിൽ വച്ചു മറുകൈ കൊണ്ട് ദാവണിത്തുമ്പ് കയ്യിലിട്ട് കറക്കിയൊരു ചിരിയോടെ ചോദിച്ചു.... "അച്ഛന്റെ മോൾ ഏതു വേഷത്തിലും സുന്ദരിയല്ലേ... ദേവദത്തൻ അവളുടെ നേരെ രണ്ട് വിരലുകൾ വൃത്താകൃതിയിൽ വച്ചുകൊണ്ട് കൈ ഉയർത്തിക്കൊണ്ട് പറഞ്ഞു... അച്ഛന്റെയല്ലേ മോൾ... അപ്പോൾ സുന്ദരിയാവാതിരിക്കുമോ".... അഭിരാമി ഗർവ് നിറഞ്ഞൊരു ചിരിയോടെ മൊഴിഞ്ഞു... "മോളീ ഡ്രസ്സ്‌ തന്നെ ഇടണമെന്നായിരുന്നു ഞാനാഗ്രഹിച്ചതും അത് മനസ്സിലാക്കിയ പോലെ എന്റെ കുട്ടി അതിട്ടു വന്നപ്പോൾ അച്ഛന് തോന്നുന്ന സന്തോഷം വിവരിക്കുവാൻ വാക്കുകളില്ല"...ദേവദത്തന്റെ മുഖത്ത് തന്റെ ആഗ്രഹം മകൾ സാധിപ്പിച്ചു തന്നതിലുള്ള സംതൃപ്തി പ്രകടമായിരുന്നു... "അച്ഛനെനിക്കായി വാങ്ങിച്ചു വച്ചത് ഒന്നും ഞാനൊഴിവാക്കില്ല. എല്ലാം അണിയാൻ പറ്റില്ലല്ലോ എന്നൊരു സങ്കടമെനിക്കുണ്ട്. എന്നാലും ഇപ്പോൾ പാകമാവുന്നത് ഒക്കെ ഞാനോരോ ദിവസമായി അണിയും.ഇന്നിത്ര മതിയെന്ന് തീരുമാനിച്ചു".... അഭിരാമിയുടെ മുഖത്തിത് വരെ കാണാത്ത ഒരനുഭൂതി നിറഞ്ഞു നിൽക്കുന്നത് പോലെയുളവായി ദേവദത്തന്... ദേവദത്തൻ അഭിരാമിയുടെ അടുത്തേക്ക് വന്ന് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു... "പാകമാവാത്തത് നമുക്ക് മോൾക്ക് കുട്ടികളുണ്ടാവുമ്പോൾ അവർക്ക് കൊടുക്കാം "... ദേവദത്തനവളെ നോക്കിയൊരു കള്ളച്ചിരിയോടെ മൊഴിഞ്ഞു... "പോ അവിടുന്ന് ".... അഭിരാമിയൊന്ന് ചിണുങ്ങിക്കൊണ്ട് ദേവദത്തന്റെ കവിളിൽ പിടിച്ചു മൃദുവായൊന്ന് കടിച്ചു.... ദേവദത്തൻ പൊട്ടിച്ചിരിക്കുവാൻ തുടങ്ങി... "എന്ത് പറ്റി.... എന്റെ അച്ഛന് വട്ടായോ"...ദേവദത്തൻ പൊട്ടിച്ചിരിക്കുന്നത് കണ്ട് അമ്പരന്ന അഭിരാമി ചോദിച്ചു... "ചെറുപ്പത്തിലേ സ്വഭാവം ഇത് വരെ എന്റെ അനുമോൾ വിട്ടില്ലല്ലോ എന്നോർത്ത് ചിരിച്ചതാ "... ദേവദത്തൻ ചിരിയടക്കാനാവാതെ പറഞ്ഞു.... "അതെന്താ സംഭവം" ....? അഭിരാമി ഉത്സാഹഭരിതയായിക്കൊണ്ട് ചോദിച്ചു... "കൊച്ചു കുട്ടിയായിരുന്നപ്പോൾ ടിവിയിൽ ഒരു പുലി കടിക്കുന്ന രംഗം ഏതോ സിനിമയിൽ കണ്ടിട്ട് പുലി എന്ന് തപ്പിപ്പെറുക്കി പറഞ്ഞ് കൊണ്ട് മോള് കടിക്കുമായിരുന്നു എന്നെയും അമ്മയെയും. അങ്ങനെയാണ് മോള് ഞങ്ങളുടെ പുലിക്കുട്ടിയായത് "...ദേവദത്തൻ അഭിരാമിയുടെ താടിത്തുമ്പിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... "അത് ശരി... അമ്മയെന്നെ വിളിക്കുമ്പോൾ ഞാൻ കരുതിയത് ചില സമയത്തുള്ള എന്റെ പൊട്ടിത്തെറിച്ചുള്ള സ്വഭാവം കാരണമാണെന്നായിരുന്നു"... അഭിരാമി ചിരിയോടെ മൊഴിഞ്ഞു... "ആ സ്വഭാവം കാരണമാണ് ദത്തൻ സാറിന് പുലിക്കുട്ടിയായത് ".... ദേവദത്തനൊന്ന് കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു... "എനിക്ക് ദത്തൻ സാറിന്റെ പുലിക്കുട്ടിയാവേണ്ട... അച്ഛന്റെ പുലിക്കുട്ടിയായാൽ മതി"... ഒരു കൊഞ്ചലോടെ മൊഴിഞ്ഞു കൊണ്ട് അഭിരാമി ദേവദത്തന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... "അച്ഛനും മോൾക്കും ഇത് വരെ ഇറങ്ങാറായില്ലേ "...? അങ്ങോട്ട് വന്ന രാമേട്ടന്റെ ശബ്ദം ഇരുവരുടെയും ശ്രദ്ധയങ്ങോട്ട് തിരിച്ചു... "ഇറങ്ങുവാണ് രാമേട്ടാ"... ദേവദത്തനൊന്ന് പുഞ്ചിരിച്ചു കൊണ്ട് മറുപടി നൽകി.... "രാമശ്ശാ.... രാമശ്ശന്റെ അനുമോൾ സുന്ദരികുട്ടിയായിട്ടില്ലേ"...? ഒരു കുസൃതിയോടെ അഭിരാമി രാമേട്ടനോട് ചോദിച്ചു... "പിന്നില്ലാതെ... രാമശ്ശന്റെ അനുക്കുട്ടി സുന്ദരിയല്ലേ ഏതു വേഷത്തിലും"....രാമേട്ടനവളെ പുകഴ്ത്തിക്കൊണ്ട് മറുപടി നൽകി.... ദേവദത്തനും അഭിരാമിയും രാമേട്ടനോട് പറഞ്ഞിറങ്ങി. കൈകൾ കോർത്തു പിടിച്ചു കൊണ്ട് പോകുന്ന അച്ഛനെയും മകളെയും രാമേട്ടൻ നിറഞ്ഞ മനസ്സോടെ നോക്കി നിന്നു... പുറത്ത് കാറിനടുത്തെത്തിയപ്പോൾ അഭിരാമി ദേവദത്തനോട് കാറിന്റെ കീ ആവശ്യപ്പെട്ടു.... ദേവദത്തനവളോട് എന്തിനാണെന്ന് തിരക്കി.. "അച്ഛാ... വണ്ടി ഞാനോടിയ്ക്കാം"....അഭിരാമിയൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു... "മോള് വണ്ടിയൊടിക്കുമായിരുന്നോ...എന്നിട്ടെന്തേ ഇതിന് മുമ്പൊന്നും ചോദിക്കാഞ്ഞത്"...? ദേവദത്തൻ ഒരത്ഭുതത്തോടെ തിരക്കി... "അത്... അന്നൊക്കെ ഈ വണ്ടി എഴുത്തുകാരൻ ദേവദത്തൻ നരസിംഹന്റെ വണ്ടിയായിരുന്നു. ഇപ്പോഴിത് എന്റച്ഛൻ ദേവദത്തന്റെ വണ്ടിയാണ്. അതായത് എന്റെ സ്വന്തം വണ്ടി. അത് കൊണ്ട് ഞാനോടിക്കാം..." അഭിരാമിയൊന്ന് കണ്ണിറുക്കിച്ചിരിച്ചുക്കൊണ്ട് മറുപടി നൽകി.... ഒരു ചിരിയോടെ ദേവദത്തൻ കീ അവളുടെ നേരെ നീട്ടി... ഇരുവരും കാറിൽ കയറിയിരുന്നപ്പോൾ അഭിരാമി വണ്ടി സ്റ്റാർട്ട്‌ ചെയ്തു പതിയെ മുന്നോട്ടെടുത്തു.... തുടരും #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ