ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6rmZ1Qd?d=n&ui=v64j8rk&e1=cമിശ്വ 7
സൂര്യകിരണങ്ങൾ കണ്ണിലേക്ക് വന്ന് പതിച്ചതും മല മുകളിൽ മലർന്ന് കിടന്ന് ഉറങ്ങുകയായിരുന്നു തരുൺ കണ്ണുകൾ ചിമ്മി തുറന്നു. എഴുന്നേറ്റിരുന്ന് ചുറ്റിലും നോക്കിയെങ്കിലും ചോട്ടുവിനെ അവിടെ എങ്ങും കാണ്മാനില്ലായിരുന്നു. മുഖമമർത്തി തുടച്ച്, പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്ത് അവൻ സമയം നോക്കി. ഫോൺ തിരിച്ച് വെക്കാൻ നേരം അവനെന്തോ ഓർത്ത പോൽ മിശ്വയുടെ നമ്പറിലേക്ക് വീണ്ടും ഒന്ന് വിളിച്ചു നോക്കി. പതിവ് പോലെ സ്വിച്ച് ഓഫ് എന്ന് തന്നെയായിരുന്നു മറുപടി. അമർഷം കടിച്ചമർത്തിക്കൊണ്ട് ഫോൺ പോക്കറ്റിലേക്ക് വെച്ച് തരുൺ എഴുന്നേറ്റു.
"ആ... അണ്ണൻ എഴുന്നേറ്റോ. "
പിറകിൽ നിന്നും ചോട്ടുവിന്റെ ശബ്ദം കേട്ടപ്പോൾ തരുൺ തിരിഞ്ഞു .
"നീയിതെവിടെ പോയി?"
"ആ പെൺപിള്ളേരെ കൊണ്ടു വിടണ്ടായോ പിന്നെ? രാത്രി മൂക്കറ്റം കുടിച്ച് അണ്ണൻ ബോധമില്ലാതെ കിടക്കുവല്ലാർന്നോ ? വെളുക്കുന്നതിന് മുൻപ് ഞാൻ എഴുന്നേറ്റ് അവറ്റകളെ കൊണ്ട് വിട്ടു."
ചോട്ടു കിതപ്പടക്കി.
"മ്മ്. എന്നാ ഞാൻ വിടട്ടെ. നീ വരുന്നില്ലല്ലോ ?"
തരുൺ പോകാനൊരുങ്ങിക്കൊണ്ട് ചോദിച്ചു.
"ഇല്ല അണ്ണൻ വിട്ടോ. ഞാൻ വൈകീട്ട് വരാം."
ചോട്ടു പറഞ്ഞതും തരുൺ തിരിഞ്ഞു നടന്നു.
"പിന്നെ അണ്ണാ…"
എന്തോ ഓർമ്മ വന്ന പോലെ ചോട്ടു തരുണിന്റെ അരികിലേക്ക് ഓടിച്ചെന്നു.
"അണ്ണൻ ഇന്നലെ പറഞ്ഞതെല്ലാം തമാശക്കല്ലേ ? അണ്ണനാ പെണ്ണിനേം തിരഞ്ഞു പോകുന്നെന്ന്."
"അല്ല. തമാശക്കല്ല. കാര്യമായിട്ട് പറഞ്ഞതാ. എന്താ?"
തരുണിന്റെ മുഖം ഗൗരവമാർന്നു.
"ങ്‌ഹേ??"
ചോട്ടു അമ്പരന്നു.
"അണ്ണനെന്താ ആ പെണ്ണിനോട് പ്രേമം വല്ലോം ആണോ ?"
അവൻ തരുണിനെ ചെറഞ്ഞു നോക്കി.
"ആണെങ്കിൽ?"
തരുണും വിട്ട് കൊടുത്തില്ല.
"അണ്ണനിതെന്ത് ഭാവിച്ചാ? ഒന്നാമതേ ആ പെണ്ണ് ഒരു അഹങ്കാരിയാണ്. എത്ര തവണ അണ്ണനവളോട് മുട്ടാൻ ശ്രമിച്ചിട്ടുണ്ട്. പുല്ല് വില അല്ലേ അണ്ണനവൾ തരാറ്. അതും മറക്കാം വേണമെങ്കിൽ. പക്ഷേ അണ്ണന്റെ കുടുംബത്തിന്റെ സ്ഥാനം എവിടെ ആ ദാരിദ്ര്യം പിടിച്ചവളുടെ സ്ഥാനം എവിടെ? നിലയും വിലയും മറന്നു കൊണ്ട് അണ്ണൻ ചുമ്മാ ഇതിനൊന്നും ഇറങ്ങിപുറപ്പെടല്ലേ."
ചോട്ടു സ്വല്പം വെറുപ്പ് കലർന്ന ദേഷ്യത്തോടെ നോട്ടം തിരിച്ചു. മറുപടിയെന്നോണം അവന്റെ ചുമലിൽ ഒന്ന് തട്ടിക്കൊണ്ട് ഒന്നും മിണ്ടാതെ തരുൺ മലയിറങ്ങി. അവൻ നടന്നകലുന്നതും നോക്കി എളിയിൽ കൈ കുത്തി പരിതാപത്തോടെ ചോട്ടുവും നിന്നു.
വീട്ടിലേക്കുള്ള വഴിയിലൂടെ പൊടിമൺ പറത്തിക്കൊണ്ട് ബുള്ളറ്റിൽ ചീറിപ്പായുമ്പോഴും തരുണിന്റെ മനസ്സിൽ മിശ്വയുടെ മുഖമായിരുന്നു. തനിക്കെന്താണ് സംഭവിക്കുന്നത് എന്ന് പോലും അവനു മനസ്സിലായില്ല.
വണ്ടിയൊതുക്കി നിർത്തുമ്പോൾ അവന്റെ ശ്രദ്ധ ചെന്നെത്തിയത് പോർച്ചിലെ ദിനകർ റെഡ്ഢിയുടെ വാഹനത്തിലേക്കാണ്. എന്തോ തീരുമാനിച്ച് മനസ്സിലുറപ്പിച്ച പോലെ അവൻ അകത്തേക്ക് നടന്നു.
ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകയായിരുന്ന ദിനകർ റെഡ്ഢിയുടെ തൊട്ട് പിറകിൽ ചെന്ന് നിന്ന് തരുൺ തൊണ്ടയനക്കി.
"മ്മ്..?"
തൂവാല ഉപയോഗിച്ച് മുഖം തുടക്കുന്നതിനിടയിൽ അയാൾ തരുണിന് നേരെ തിരിഞ്ഞു.
"അച്ഛാ. എനിക്ക്... എനിക്ക് പട്ടണത്തിലേക്ക് പോകണമായിരുന്നു "
തരുൺ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
"അവിടെ എന്താ ? "
റെഡ്ഢിയുടെ മിഴികൾ തരുണിന്റെ മുഖത്ത് നട്ട് വെച്ചിട്ടുണ്ടായിരുന്നു.
"അത്... അവിടെ അമ്മാവൻ ഉണ്ടല്ലോ. "
"ആ ചെറ്റ നാറിയെ കുറിച്ചൊരക്ഷരം ഈ വീട്ടിൽ മിണ്ടിപ്പോകരുത്!"
റെഡ്ഢി ചീറി. തരുൺ രണ്ടടി പിറകിലേക്ക് നീങ്ങിപ്പോയി.
"അമ്മാവന്റെ അടുത്തേക്കല്ല. എനിക്ക് വേറൊരു ആവശ്യമുണ്ട്."
തരുൺ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് തുറന്നു.
"വേറെ എന്താവശ്യം ?"
റെഡ്‌ഡി കണ്ണുരുട്ടിക്കൊണ്ട് പുരികം ചുളിച്ചു.
"എനിക്ക് പോണം. കുറച്ച് പണവും വേണം."
മുഷ്ടി ചുരുട്ടിപ്പിടിച്ചു കൊണ്ട് സ്വല്പം ഈർഷ്യയോടെ തരുൺ തറപ്പിച്ചു പറഞ്ഞു.
“പൊയ്ക്കോളൂ... പക്ഷേ, കൃത്യമായിട്ടൊരു കാരണം വേണം. എന്തിനാണ് ഇപ്പൊ ഇങ്ങനൊരു യാത്ര ?”
തരുൺ എന്തോ പറയാനാഞ്ഞത് മുഴുമിപ്പിക്കാനായില്ല.
“ശരി... എപ്പൊ വരും പോയിട്ട് ?” റെഡ്ഢിയുടെ നെറ്റി ചുളിഞ്ഞു.
“ചിലപ്പൊ കുറച്ചു ദിവസങ്ങൾ എടുക്കും. ഒരാളെ തപ്പി കണ്ടുപിടിക്കാനുണ്ട്.” തല കുനിച്ചു പിടിച്ചിരുന്നെങ്കിലും അവന്റെ സ്വരം ദൃഢമായിരുന്നു.
“കുറച്ചു ദിവസങ്ങളോ ?” റെഡ്ഢിയുടെ മുഖത്ത് അവിശ്വസനീയ ഭാവം. “നീയെന്താടാ ഈ പറയുന്നത് ? നിനക്കറിയില്ലേ ഇവിടത്തെ കാര്യങ്ങൾ ?”
“അതുകൊണ്ടാണ് ഞാൻ ചോദിച്ചിട്ട് പോകാമെന്നു കരുതിയത്.” തരുണിന്റെ മുഖം ഇരുണ്ടു. “സമ്മതത്തിനു വേണ്ടിയല്ല. അപ്പാ അറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞെന്നേയുള്ളൂ. എന്തായാലും ഞാൻ പോകും.”
“ഓഹോ! അങ്ങിനെയൊ ?”
ഒരു നിമിഷം മൗനമായി നിന്ന ദിനകർ റെഡ്‌ഡി പൊട്ടിച്ചിരിക്കാൻ ആരംഭിച്ചു! അല്പനേരം അയാൾ പരിഹാസ ഭാവത്തോടെ നിർത്താതെ അട്ടഹസിച്ചു. ശേഷം ഒന്നും സംഭവിക്കാത്ത പോലെ അയാളുടെ മുറിക്കുള്ളിലേക്ക് കയറിപ്പോയി.
"ഞാൻ നിങ്ങടെ പട്ടിയാണോ.? പട്ടിയെ വളർത്തുന്ന പോലെ അല്ലേ നിങ്ങൾ എന്നെ..."
അവൻ പറഞ്ഞു തീർന്നില്ല റെഡ്‌ഡി പോയതുപോലെ തിരികെയിറങ്ങിവന്നു.
മുഖാമുഖം നോക്കി രണ്ടു നിമിഷങ്ങൾ നിന്നു അയാൾ.
തന്നെക്കാൾ ഏതാണ്ട് അരയടി ഉയരക്കൂടുതലുണ്ട് മകന്. അരോഗദൃഢഗാത്രൻ! പക്ഷേ...
തന്റെ ഇടതുകൈ നിവർത്തി ഒരൊറ്റയടിയായിരുന്നു ആ മനുഷ്യൻ.
"ഇനി ശബ്ദിച്ചു പോകരുത്! കയറിപ്പോടാ അകത്തേക്ക്!! രാത്രി മുഴുവൻ എവിടെയോ തെണ്ടി നടന്നിട്ട് കള്ളും കുടിച്ച് ബോധവും വെളിവുമില്ലാതെ കയറി വന്നിരിക്കുന്നു!"
വിരൽ ചൂണ്ടി ആക്രോശിച്ചുകൊണ്ട് അയാൾ തിരിച്ച് റൂമിലേക്ക് കയറിപ്പോയി.
കവിളിൽ കരം ചേർത്തു കൊണ്ട് തിരിഞ്ഞതും അടുക്കള വാതിലിനോട് ചേർന്ന് തന്നെ നോക്കി നിൽക്കുന്ന അമ്മയെ ആണ് തരുൺ കണ്ടത്.! അതിശയവും ഞെട്ടലും ഒരുപോലെ ആ മുഖത്തുണ്ട്. അവൻ വേഗം തന്റെ മുറിയിലേക്ക് നടന്നു. അമ്മയും ധൃതിയിൽ അവനടുത്തേക്ക് ചെന്നു.
"മോനേ നീ നിന്റെ അച്ഛനോട്... എങ്ങനെ നീ "
അത്ഭുതം അടക്കാൻ സാധിക്കാതെ ആ സ്ത്രീ കൈ കൊണ്ട് വായ് മറച്ചു.
തരുൺ അലമാര തുറന്ന് ഏതാനും വസ്ത്രങ്ങൾ വലിച്ചെടുത്ത് ഒരു പെട്ടിയിലേക്കിടുന്നതാണ് കണ്ടത്.
“എടാ...” അമ്മ അവന്റെ കൈയ്യിൽ കടന്നു പിടിച്ചു.
"എനിക്ക് പോണം അമ്മാ. മിശ്വയെ കുറിച്ചൊരു വിവരവുമില്ല. അവളെന്തോ അപകടത്തിൽ പെട്ടിരിക്കുകയാണെന്ന് തോന്നുന്നു. എനിക്ക് പോയെ തീരൂ! "
തരുൺ ബെഡിലേക്ക് ഇരുന്നു.
"പക്ഷേ അതെനിക്ക് അച്ഛനോട് പറയാൻ പറ്റില്ലല്ലോ "
തരുൺ പുച്ഛത്തോടെ പറഞ്ഞു. അമ്മ തരുണിന്റെ മുഖത്തേക്ക് ഉറ്റുനോക്കുകയാണ്. അവന്റെ ഒരോ ഭാവങ്ങളും. അവൻ തല താഴ്ത്തി.
"നിനക്ക് മിശ്വയെ ?"
അവർ അവന്റെ താടിത്തുമ്പ് പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു.
"എനിക്കറിയില്ല. പക്ഷേ എനിക്ക് പോണം. അവളെ കണ്ടെത്തി തിരികെ കൊണ്ടു വരുകയും വേണം "
തരുൺ തീരുമാനിച്ചുറപ്പിച്ച പോലെ തല ചലിപ്പിച്ചു.
അമ്മ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് തരുണിനെ നോക്കി.
“എനിക്കിത് മുൻപേ അറിയാമായിരുന്നു. ഇത് ഇങ്ങനെയൊക്കെത്തന്നെയേ വരികയുള്ളൂ എന്ന്. അവളെ കാണുമ്പൊ ഉള്ള നിന്റെ ഭാവമൊക്കെ ഞാൻ കാണാൻ തുടങ്ങീട്ട് വർഷം എത്രയായി മകാ...“ അമ്മയുടെ ചുണ്ടിൽ വേദന നിറഞ്ഞ ഒരു പുഞ്ചിരി വിടർന്നു.
തരുണിന്റെ മുഖം വലിഞ്ഞു മുറുകി.
"രാമാനുജൻ ഏല്പിച്ച പണം എവിടെ?"
അമ്മ ചോദിച്ചതും തരുൺ ഞെട്ടി മുഖമുയർത്തി.
"എന്തായാലും നീ അച്ഛനോട് വിവരം പറഞ്ഞല്ലോ. അത് മതി. അല്ലാതെ അയാളുടെ സമ്മതം ഇനിയും നിനക്കെന്തിന് ? തന്നോളം ആയാൽ പിന്നെ അച്ഛനും മകനും ഒന്നുമില്ല. നിന്റെ ജീവിതം നീ തീരുമാനിക്കണം."
"പണം എന്റെ കയ്യിലുണ്ട്. പക്ഷേ അച്ഛന്റെ കയ്യിൽ നിന്നും മോഷ്ടിക്കുക എന്ന് പറയുമ്പോൾ."
തരുൺ ആശയക്കുഴപ്പത്തിലായി.
"അതൊന്നും നോക്കണ്ട. അയാൾക്ക് നീ ഒരൊറ്റ മകനല്ലേ ഒള്ളൂ ? ഇതൊക്കെ നിനക്കുള്ളതാ. നീ പോയി വാടാ! എത്ര കാലമാണ് ഈ നരകത്തിനുള്ളിൽ നീയും..." അമ്മ പല്ല് ഞെരിച്ചു. തരുൺ വേദന നിറഞ്ഞൊരു നോട്ടം അമ്മയെ നോക്കിക്കൊണ്ട് അവരുടെ കരം കടന്നെടുത്ത് മെല്ലെ തഴുകി.
"വാ ആഹാരം കഴിക്കാം."
കണ്ണുനീർ തുടച്ചു കൊണ്ട് മുറിയുടെ വെളിയിലേക്കിറങ്ങിയ അമ്മ സ്തംഭിച്ചു നിൽക്കുന്നത് കണ്ട് തരുൺ കാര്യം മനസ്സിലാവാതെ എഴുന്നേറ്റ് ചെന്ന് നോക്കി.
മുന്നിൽ ക്രോധത്തോടെ നിന്ന് വിറക്കുകയാണ് ദിനകർ റെഡ്‌ഡി! തങ്ങൾ സംസാരിച്ചതെല്ലാം അച്ഛൻ കേട്ടിരിക്കുന്നു!! തരുൺ ഉമിനീരിറക്കി.
"നിനക്ക് പോണോടാ!? "
അയാൾ പല്ല് കടിച്ചു കൊണ്ട് അലറി.
"പോണം!!"
തരുണും വാശിയിലായിരുന്നു.
"എന്നാ എനിക്കതൊന്നു കാണണം!"
റെഡ്‌ഡി ഷർട്ടിന്റെ കൈ മടക്കി വെച്ചു.
"ഞാൻ പോകും. പോകുമെന്ന് പറഞ്ഞാൽ പോകും "
"ഠപ്പേ!!"
തരുണിന്റെ മറുപടിക്ക് അയാൾ വലം കൈ വീശിയടിച്ചത് അവന്റെ അമ്മയെ ആയിരുന്നു. ആ സാധു സ്ത്രീ നിലം പതിച്ചു.
"ചെറുക്കനെ പറഞ്ഞു മനസ്സിലാക്കിക്കുന്നതിന് പകരം സ്വന്തം തന്തക്ക് എതിരായി തിരിക്കുന്നോ ***മോളേ "
അവരുടെ മുടിക്കുത്തിന് ചെന്ന് പിടിച്ചതും തരുൺ ഓടിച്ചെന്ന് റെഡ്ഢിയെ പിടിച്ച് ഒരൊറ്റ തള്ളായിരുന്നു! വീഴാനാഞ്ഞ അയാൾ കത്തുന്ന കണ്ണുകളോടെ ഇരുവരെയും മാറി മാറി നോക്കികൊണ്ട് അടുത്തുള്ള മുറിയിലേക്ക് പാഞ്ഞു.
ആ കാഴ്ച്ച കണ്ട തരുണിന്റെ അമ്മ പ്രേതത്തെ കണ്ട പോലെ ഭയന്നു! അവർ ദയനീയതയോടെ തന്റെ മകനെ ഒന്ന് നോക്കി.
വലിയൊരു തോക്കും കൈയ്യിലേന്തി ആ മുറിയിൽ നിന്നും തന്റെ അമ്മക്ക് നേരെ ഉന്നം വച്ച് കൊണ്ട് പാഞ്ഞു വരുന്ന അച്ഛനെ കണ്ടതും തരുണിന്റെ രക്തം ഇരട്ടി വേഗതയിൽ തിളച്ച് കയറി. കാഞ്ചി വലിക്കാനായി അയാൾ വിരലുകൾ തൊടുക്കുന്നതിന്റെ ഒരു സെക്കന്റ് മുന്നെ തരുൺ ഒരൊറ്റക്കുതിപ്പിന് അയാളെ ചവിട്ടി താഴേക്കിട്ടു. നിമിഷങ്ങൾക്കുള്ളിൽ ആ തോക്ക് അവൻ കരസ്ഥമാക്കുകയും ചെയ്തു.
"ആരുമില്ലേ ഇവിടെ ഈ പട്ടിയെ ഇല്ലാതാക്കാൻ!!"
നിലം പതിച്ച റെഡ്‌ഡി അമറിയതും ഉമ്മറത്ത് നിന്നും അയാളുടെ സഹചാരികൾ ഓടി വന്നു.
"കൊല്ലെടാ ഈ നന്ദികെട്ട നായയെ!! എനിക്കിനി ഇങ്ങനെ ഒരു മകനില്ല!"
റെഡ്‌ഡി കിടന്നിടത്ത് നിന്നും ആജ്ഞാപിച്ചു.
എന്നാൽ ഗുണ്ടകൾ പരസ്പരം നോക്കിക്കൊണ്ട് നിസ്സഹായതയോടെ നിന്നതേ ഉള്ളു. തരുൺ അയ്യാവുടെ നേരേ കൈയ്യുയർത്തുന്നതെങ്ങനെ ?
"വാ എല്ലാരും വാ. എന്നെ കൊന്നിട്ട് പോകൂ. ദേവാ.. അമ്പാനേ.. അഭയ്ഗാരൂ... വാ എല്ലാവരും വരൂ."
സമനില തെറ്റിയവനെ പോലെ തോക്കിൽ പിടിയമർത്തിക്കൊണ്ട് തരുൺ അവർക്ക് നേരെ അലറി.
നിന്നിടത്തു നിന്നും ഒരടി ചലിക്കാൻ ആവാതെ ആ ഗുണ്ടകൾ ഉഴറുകയായിരുന്നു. അവർ അച്ഛനും മകനും തമ്മിൽ ചെറിയ പിണക്കങ്ങൾ പതിവാണെങ്കിലും, ഇത്ര ഭീകരമായി പരസ്പരം കൊലവിളിച്ചുകൊണ്ടൊരു സംഘർഷാവസ്ഥ ആദ്യമായാണ്.
"ഉണ്ട ചോറിന് നന്ദി കാണിക്കാത്ത **കളെ! "
റെഡ്‌ഡി അവർക്ക് നേരെ പല്ലിരുമ്മി. ശേഷം വന്യത നിറഞ്ഞൊരു ചിരിയോടെ അയാൾ അടുക്കള ഭാഗത്തേക്ക് നോക്കി.
റെഡ്‌ഡി ഒന്ന് വിരൽ ഞൊടിച്ചതും അക്രമകാരികളായ അയാളുടെ നായകൾ ഓടി വന്ന് അയാൾക്ക് ചുറ്റും നിന്നു.
"കൊല്ലവനെ.! "
തരുണിന് നേരെ ചൂണ്ടിക്കൊണ്ടയാൾ ഗർജ്ജിച്ചതും അവറ്റകൾ അവനു നേരെ കുതിച്ചു.
എന്നാൽ തരുണിനടുത്തെത്തിയ ആ മിണ്ടാപ്രാണികൾ അവന്റെ കാലുകളിൽ വട്ടം ചുറ്റി തൊട്ടുരുമ്മിക്കൊണ്ട് അവന് കാവലെന്ന പോൽ നിലത്തിരുന്നതേയുള്ളൂ.
റെഡ്ഢിയുടെ മുഖം കോപത്താൽ വലിഞ്ഞു മുറുകി! ഭിത്തിയിൽ ചാരിയിരുന്ന് കരയുന്ന അവന്റെ അമ്മയുടെ അരികിലേക്ക് അയാൾ എഴുന്നേറ്റ് കുതിച്ചു. അവരുടെ കഴുത്തിന് ചെന്ന് പിടിക്കുമ്പോഴേക്കും തരുണിന്റെ കയ്യിലുള്ള തോക്ക് വായുവിൽ ഒന്ന് കറങ്ങി അയാളുടെ ദേഹത്തേക്ക് ചെന്ന് പതിച്ചിരുന്നു! റെഡ്‌ഡി പുളഞ്ഞു പോയി.
ചുവന്നു തുറിച്ച കണ്ണുകളുമായി തരുൺ റെഡ്ഢിക്ക് നേരെ ചീറുന്നതിനോടപ്പം ഒരു ഭ്രാന്തനെ പോൽ ആ തോക്ക് വെച്ച് അയാളെ പൊതിരെ തല്ലുകയായിരുന്നു!
"മോനേ... മതി മോനേ. അച്ഛനാണ്!"
രക്തത്തിൽ കുതിർന്ന മുഖവുമായി ആ സാധു സ്ത്രീ കരഞ്ഞു കൊണ്ടവനെ തടഞ്ഞു.
"എന്റെ അമ്മയെ ഇനി നിങ്ങൾ തൊട്ടാൽ ഉണ്ടല്ലോ!!" തരുൺ ആ തോക്കിൻ കുഴൽ തന്റെ പിതാവിന്റെ ഇടതു കൃഷ്ണമണിക്കു നേരേ ചൂണ്ടിക്കൊണ്ട് ഗർജ്ജിച്ചു!
അവൻ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്.
വിടർന്നൊരു പുഞ്ചിരിയുണ്ടായിരുന്നു റെഡ്ഡിയുടെ മുഖത്ത്. അയാൾ സാവധാനം എഴുന്നേറ്റ് പുറകിലെ ഭിത്തിയിലേക്ക് ചാരിയിരുന്നു.
“മിശ്വ... അല്ലേടാ ?” അയാൾ ചിരിമായാതെ തന്നെ തന്റെ പല്ലുകൾ ഞെരിച്ചമർത്തി. “ആ തന്തയില്ലാത്തവൾക്കുവേണ്ടി നീ നിന്റെ തന്തയെ തല്ലി. അല്ലേടാ ? നല്ലതാ മോനേ. നന്നായി വരും നീ. ചെല്ല്! എവിടേയ്ക്കാണെന്നുവെച്ചാ പോയി തുലയ് നീ!”
തരുൺ തോക്കു താഴ്ത്തി.
“രക്തഗുണം!”
റെഡ്ഡി തന്റെ ഭാര്യയെ നോക്കി നിലത്തേക്കു കാർക്കിച്ചു തുപ്പി.
തുടരും
കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ


