ShareChat
click to see wallet page
search
52അയലത്തെ അമ്പിളി " ഇതാ ഇരിക്കുന്നു നിങ്ങൾ ചോദിച്ച കട്ടൻ ചായ. " ഹാളിൽ ടിവി കണ്ടിരിക്കുന്ന ശ്രീധരന്റെ മുന്നിലുള്ള ടേബിളിലേക്ക് കല കട്ടൻ ചായ നിറച്ച ഗ്ലാസ് കൊണ്ടു വച്ചു. " ദിവസം മൂന്ന് നാല് കട്ടൻ ചായ കുടിക്കുന്നത് അത്ര നല്ലതൊന്നുമല്ല കേട്ടോ. ഒന്നാമത് വയ്യാത്ത മനുഷ്യനാ... ഇന്നിനി കട്ടനും ചോദിച്ച് എന്റെ അടുത്തേക്ക് വരരുത്. കേട്ടല്ലോ? " കല അത്രയും പറഞ്ഞിട്ടും ശ്രീധരൻ ഒരക്ഷരം മിണ്ടാതെ കട്ടൻ എടുത്ത് ചുണ്ടോട് അടുപ്പിച്ചു. ഇതൊക്കെ താൻ എത്ര കേട്ടതാ എന്നൊരു ഭാവം ഉണ്ട് അയാളുടെ മുഖത്ത്. തിരിഞ്ഞ് അടുക്കളയിലേക്ക് നടക്കും ഒരു വഴിയാണ് തുറന്നു കിടന്ന ജനാല വഴി ഗേറ്റിലേക്ക് കലയുടെ നോട്ടം പോയത്. ഗേറ്റിനപ്പുറത്ത് ആരോ നിൽക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. " അതാരാ നമ്മുടെ ഗേറ്റിന്റെ മുന്നിൽ തന്നെ നിൽക്കുന്നത്? " ചോദിച്ചു കൊണ്ട് അവർ മുൻ വാതിൽ തുറന്ന് വെളിയിലേക്ക് ഇറങ്ങി. ഒരു സ്ത്രീയാണ് നിൽക്കുന്നത്. പക്ഷേ മുഖം വ്യക്തമല്ല. " ആരാ? ആരാ അവിടെ? " കല ഉച്ചത്തിൽ വിളിച്ചു ചോദിച്ചു ഏറെ നേരമായി ഗേറ്റിന് മുന്നിൽ അതേ നിൽപ്പ് നിൾക്കുകയാണ് കാവ്യ. പല തവണ ഗേറ്റിൽ കൈ വച്ചിട്ട് കാവ്യ ആ കൈ പിൻവലിച്ചു. ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറാൻ ധൈര്യം പോരാതെ നിൽക്കുമ്പോഴാണ് കലയുടെ ചോദ്യം വന്നത്. കാവ്യ ഒന്ന് ദീർഘമായി ശ്വാസം എടുത്തു. " ചോദിച്ചത് കേട്ടില്ലേ? ആരാന്ന്? " ഒന്ന് കൂടി കലയുടെ ചോദ്യം വന്നതും കാവ്യ രണ്ടും കല്പ്പിച്ചു ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. ഉള്ളിലേക്ക് കയറി വന്ന ആളെ കണ്ട് കലയുടെ കണ്ണുകൾ മിഴിഞ്ഞു. ഒരൊറ്റ നോട്ടം മതിയായിരുന്നു അവർക്ക് അത് കാവ്യയാണെന്ന് മനസ്സിലാക്കാൻ. " അ.... അതേ..... നിങ്ങൾ ഒന്ന് ഇങ്ങ് വന്നേ..... " കാവ്യയിൽ തന്നെ നോട്ടം എയ്ത് കൊണ്ട് കല ശ്രീധരനെ വിളിച്ചു. ഗേറ്റിനുള്ളിലേക്ക് കടന്നു എങ്കിലും കാവ്യ അവിടെത്തന്നെ നിന്നതേയുള്ളൂ. അവൾക്ക് കലയുടെ മുഖത്തേക്ക് നോക്കാൻ തന്നെ ഭയം തോന്നി. കലയുടെ വിളി കേട്ട് ശ്രീധരൻ അകത്തു നിന്നും ഇറങ്ങി വന്നു. അയാളും കാവ്യയെ കണ്ടു. ശ്രീധരന് അടക്കാനാവാത്ത ദേഷ്യം തോന്നി. എങ്കിലും അയാൾ അത് നിയന്ത്രിച്ചു നിർത്തി. " മ്മ്....? ആരാ? എന്തു വേണം? " അയാൾ കാവ്യയെ നോക്കി ചോദിച്ചു. കാവ്യ ഒരു നിമിഷം പകച്ചു നിന്നു. ശേഷം ഓടി കലക്കും ശ്രീധരനും അരികിലേക്ക് വന്നു. " അവിടെ നിന്നാ മതി. ഈ പടി ചവിട്ടി പോകരുത്. " കാവ്യ ചവിട്ട് പടിയിലേക്ക് കാലെടുത്തു വയ്ക്കാൻ ഒരുങ്ങിയതും ശ്രീധരൻ അലറി. " എന്ത് വേണം? എന്തിനാ വന്നത്? " ഒട്ടും പരിചയം ഇല്ലാത്ത ഒരാളോട് എന്നപോലെ ശ്രീധരൻ കാവ്യയോട് ചോദിച്ചു. " അച്ഛാ.... " കാവ്യ വിതുമ്പി.... ഇതൊക്കെ പ്രതീക്ഷിച്ചു തന്നെ ആണല്ലോ വന്നത്? " അച്ഛനോ? ആരുടെ അച്ഛൻ.... എനിക്ക് ഒരു മകളെ ഉള്ളൂ. നവ്യ.... കയറി വരുന്നവർക്കൊക്കെ അച്ഛാ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടില്ല. " ശ്രീധരന്റെ ഗൗരവം ഒട്ടും കുറഞ്ഞില്ല. " അച്ഛാ... ഞാൻ.... എന്നോട് ക്ഷമിക്കണം... " കാവ്യ മുറ്റത്ത് നിന്ന് കൊണ്ട് തന്നെ കുനിഞ്ഞു ശ്രീധരന്റെ കാലിലേക്ക് എത്തി പിടിച്ചു. " തെറ്റ് പറ്റിപ്പോയി. അതിനുള്ള ശിക്ഷയും എനിക്ക് കിട്ടി. " കരയുന്നത് കണ്ടിട്ടും ശ്രീധരന് കാവ്യയോട് അല്പം പോലും സഹതാപം തോന്നിയില്ല. കൈ രണ്ടും മാറിൽ പിണച്ചു കെട്ടി പല്ലിറുമ്മി അയാൾ അങ്ങനെയേ നിന്നു. കുറേ മാസങ്ങളായി കേൾക്കുന്ന കളിയാക്കലുകളും കുത്തുവാക്കുകളും അത്ര പെട്ടെന്ന് മറന്ന് കളയാൻ പറ്റില്ലല്ലോ? എന്നാൽ പടിക്ക് താഴെ നിന്ന് ഏന്തി വലിഞ്ഞു ശ്രീധരന്റെ കാലിൽ കെട്ടിപ്പിടിച്ചു നിന്ന് കാവ്യ അലമുറയിട്ട് കരയുന്നത് കണ്ട് കലയുടെ അമ്മ മനസ്സ് നൊന്തു. അവൾക്ക് എന്തോ വലിയ ആപത്ത് പറ്റിയിട്ടുണ്ട്. ഇല്ലെങ്കിൽ എല്ലാവരെയും വെറുപ്പിച്ചു ഇറങ്ങി പോയവൾ ഇപ്പോൾ ഇങ്ങനെ വന്ന് നിന്ന് കരയില്ലലോ? " ശിക്ഷ കിട്ടി എങ്കിൽ സ്വയം അനുഭവിക്കണം. ഇവിടെ വന്ന് പറയുന്നത് എന്തിന്? " ശ്രീധരൻ കല്ല് കണക്കെ നിന്നതേ ഉള്ളൂ. " അല്ല.... എല്ലാം തികഞ്ഞ ഒരുത്തന്റെ കൂടെ സന്തോഷമായിട്ട് ജീവിക്കുമെന്ന് പറഞ്ഞ് വെല്ലു വിളിച്ചിട്ടല്ലേ ഇറങ്ങിപ്പോയത്? എന്നിട്ട് അവൻ ഇവിടെ? " ശ്രീധരന്റെ വാക്കുകളിൽ പുച്ഛം.... കാവ്യയുടെ കരച്ചിൽ ഉച്ചത്തിൽ ആയി. " അയാൾ.... അയാൾ എന്നെ ചതിച്ചു.... എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ മുഴുവനും അയാൾ എടുത്തു. എന്നെ... എന്നെ അയാള് വിറ്റു....! " കല ഞെട്ടി. അവർ താഴേക്കിറങ്ങി കാവ്യയെ പിടിച്ച് എഴുന്നേൽപ്പിച്ചു. " നീ ഇത് എന്തൊക്കെയാ കാവ്യെ പറയുന്നത്? " കാവ്യ നിറകണ്ണുകളോടെ അമ്മയെ നോക്കി. പ്രതാപൻ തന്നെ അക്കാമ്മക്ക് വിറ്റതും അവൾ അവിടെ നിന്നും രക്ഷപ്പെട്ട് പോന്നതും പിന്നീട് സ്മിതയുടെ അടുത്ത് എത്തിപ്പെട്ടതും ഒക്കെ ചുരുക്കിപ്പറഞ്ഞു. " ഈശ്വരാ.... " അക്കാമ്മയെപ്പോലെ ഒരാൾക്ക് പ്രതാപൻ കാവ്യയെ വിറ്റു എന്ന് കേട്ടതും കല ഒരു നടക്കത്തോടെ നെഞ്ചത്ത് കൈവെച്ചു പോയി. എന്നാൽ ശ്രീധരന്റെ മുഖത്ത് അപ്പോഴും പുച്ഛഭാവം മാത്രം ആയിരുന്നു. " നീ പിന്നെ എന്താ കരുതിയത്? നിന്നെ അവൻ പൊന്ന് പോലെ നോക്കും എന്നോ? ഇതൊക്കെ നീ അർഹിക്കുന്നതാണ്. തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. നിന്നെ നിർബന്ധിച്ചു ഞാൻ കല്യാണം നടത്തി. അതിന് നീ എന്നെ ശിക്ഷിക്കണമായിരുന്നു. അല്ലാതെ ഒന്നും അറിയാത്ത ഒരു ചെറുപ്പകാരനെ അല്ല. സ്വന്തം ചോരയെ പോലും മറന്ന് പോയതല്ലേ? ഇതൊക്കെ കുറഞ്ഞു പോയെന്നെ ഞാൻ പറയൂ.... " " മതി.... എന്തൊക്കെ ആയാലും ഞാൻ പ്രസവിച്ചതല്ലേ? ഇറക്കി വിടാൻ പറ്റോ? വീട്ടീ കയറ്റിട്ട് ബാക്കി ചോദിച്ചാൽ പോരെ? " ഉറക്കെയുള്ള ശ്രീധരന്റെ സംസാരവും കാവ്യയുടെ കരച്ചിലും കേട്ട് അയല്പക്കത്തെ വീട്ടിൽ നിന്നും ആരൊക്കെയോ ശ്രദ്ധിക്കുന്നു എന്നറിഞ്ഞാണ് കലയത് പറഞ്ഞത്. " ഇവളെ ഞാൻ വീട്ടിൽ കയറ്റാനോ? എന്റെ കുഞ്ഞിന്റെ കല്യാണം മുടക്കിയത് ഇവളാണ്. ഇവള് കാരണം ഇപ്പോഴും പുറത്തിറങ്ങി തലയുയർത്തി നടക്കാൻ വയ്യ. ആളുകളുടെ കളിയാക്കൽ കേട്ട് മടുത്തു എനിക്ക്. " അയാൾ തല കുടഞ്ഞു. " നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ? അവള് ചെയ്തതിന് ഒക്കെ അവൾ അനുഭവിച്ചില്ലേ? ഇപ്പൊ അവള് അതൊക്കെ ഓർത്ത് പശ്ചാത്തപിക്കുന്നുണ്ടാവും. ഇനി... " കലയെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിച്ചില്ല ശ്രീധരൻ.... " അല്ല.... പോവുമ്പോ നീ ഗർഭിണി അല്ലാരുന്നോ? ആ കൊച്ചെവിടെ? കൊന്നോ നീ അതിനെ? അതോ അപ്പുമോളെ കളഞ്ഞത് പോലെ നീ അതിനേം കൊണ്ട് കളഞ്ഞോ? " ശ്രീധരന്റെ ചോദ്യത്തിൽ കാവ്യ ഒരു നിമിഷം തറഞ്ഞു നിന്നു. കരച്ചിൽ നിലച്ചു. അവളുടെ തല കുനിഞ്ഞു. " എന്താടി നീ ഒന്നും മിണ്ടാതെ നിക്കണത്? മറുപടി ഇല്ലേ നിനക്ക്? " " ഞാൻ..... ഞാൻ കുഞ്ഞിനെ സ്മിതക്ക് കൊടുത്തു.... അത്.. അതിന് പകരമായിട്ടാ അവരെന്നെ ഇവിടെ കൊണ്ട് വിട്ടത്.... " കാവ്യയുടെ സ്വരം പതിഞ്ഞു. തൊണ്ട ഇടറി. കണ്ണ് പിന്നെയും നിറഞ്ഞൊഴുകി. " കേട്ടില്ലേ നീ? " ശ്രീധരൻ കലക്ക് നേരെ തിരിഞ്ഞു. " നീ നേരത്തെ എന്താ പറഞ്ഞത്? അവൾക്ക് പശ്ചാത്താപം കാണുമെന്നല്ലേ? സ്വന്തം കൊച്ചിനെ വിറ്റിട്ട് വന്ന് നിക്കണ നിപ്പാ ഇത്.... " ശ്രീധരന്റെ ചോദ്യത്തിന് പറയാൻ കലക്കും ഒരു മറുപടി ഉണ്ടായില്ല. പ്രതാപന്റെ കുഞ്ഞാണെങ്കിലും അവൾ അതിനെ നൊന്ത് പ്രസവിച്ചതല്ലേ? എങ്ങനെ കഴിഞ്ഞു മറ്റൊരാൾക്ക് കൊടുക്കാൻ? അങ്ങനെ ഒരു ചിന്തയാണ് കലയുടെ മനസ്സിലും തോന്നിയത്. " സ്വന്തം കുട്ടിയെ വിറ്റിട്ട് എത്ര കാശ് കിട്ടിയെടി നിനക്ക്? " ശ്രീധരൻ അവജ്ഞയോടെ കാവ്യയെ നോക്കി. " അച്ഛാ... ഇല്ലച്ചാ.... ഞാൻ... ഞാൻ ഒന്നും വാങ്ങിയില്ല.... കുഞ്ഞിനെ കൊടുത്തില്ലെങ്കിൽ എന്നെ അവർ വീണ്ടും അക്കാമ്മക്ക് കൊടുക്കുമെന്ന് പറഞ്ഞിട്ടാ ഞാൻ.... എനിക്ക് വേറെ വഴി ഇല്ലായിരുന്നു അച്ഛാ. ചത്തു കളയാൻ പേടി ആയിട്ടാ.... ഇല്ലെങ്കിൽ ഞാൻ.... എന്നേ... എന്നേ ഈ ജീവിതം അവസാനിപ്പിച്ചു കളഞ്ഞേനെ.... " കാവ്യ നിലത്തേക്ക് തളർന്ന് ഇരുന്നു. " ആർക്കും ഒരു ശല്യം ആവാതെ ഞാനിവിടെ കഴിഞ്ഞോളാം... ഈ വീട്ടിലെ എല്ലാ ജോലിയും ഞാൻ നോക്കിക്കോളാം. ഒരു ജോലിക്കാരി ആയിട്ട് കണ്ടാ മതി എന്നെ... അച്ഛൻ എന്നെ ഇവിടെ നിന്നും ഇറക്കി വിട്ടാൽ.... ചത്തു കളയാനേ എനിക്ക് പറ്റു..... " കല ശ്രീധരനെ നോക്കി. അയാൾ കല്ല് പോലെ നിൽക്കുകയാണ്.... പക്ഷേ കലയുടെ മനസ്സ് ഉരുകി തുടങ്ങിയിരുന്നു.... ചത്തു കളയും എന്ന് പറഞ്ഞത് നൊന്ത് പ്രസവിച്ച മകളാണ്.... കഴിഞ്ഞ കുറേ നാളുകളായി എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്നെങ്കിലും അറിഞ്ഞാൽ മതി എന്ന് കരുതിയിരുന്ന മകൾ. ഇവിടെ നിന്ന് ഇറക്കി വിട്ടിട്ട് നാളെ അവൾ പറഞ്ഞതു പോലെ ചെയ്താൽ പിന്നീട് ഈ ജന്മം സമാധാനം കിട്ടുമോ? " നീ വാ... നമുക്ക് അകത്തിരുന്ന് സംസാരിക്കാം.... " കല കാവ്യയുടെ കൈ പിടിച്ച് അകത്തേക്ക് കയറാൻ ഒരുങ്ങി. " നിക്ക്... " ശ്രീധരൻ ഉടനെ കൈയെടുത്ത് വിലക്കി. കല ദയനീയമായി അയാളെ നോക്കി. ശ്രീധരൻ അവരെ ശ്രദ്ധിക്കുക പോലും ചെയ്യാതെ കാവ്യയോട് ആയി പറഞ്ഞു. " നിന്നെ ഇന്നിവിടെ നിന്നിറക്കി വിട്ടാൽ ഞങ്ങളോടുള്ള വാശിക്ക് നീ ചിലപ്പോൾ പറഞ്ഞതുപോലെ ചെയ്തു കളയും. ജീവനോടെ ഇരിക്കുമ്പോൾ സ്വന്തം മകളുടെ മരണം കാണുന്നത് അത്ര സുഖമുള്ള കാര്യമല്ല. നിന്നെ ഞാൻ ഈ വീട്ടിൽ കയറ്റാം. ഞാൻ പറയുന്ന ചിലതൊക്കെ നിനക്ക് സമ്മതമാണെങ്കിൽ മാത്രം.....! " 🌜 🌜 🌜 🌜 🌜 ശ്രീധരൻ എന്താവും പറയാൻ പോകുന്നത്? 😌 അതൊക്കെ കാവ്യ സമ്മതിക്കുമോ? ശ്രീധരൻ അവളെ വീട്ടിൽ കയറ്റുമോ? അറിയാൻ വായിക്കുക.... മ്മടെ സ്വന്തം... " അയലത്തെ അമ്പിളി " 😁😁😂😂 #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ