ShareChat
click to see wallet page
search
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6XlBVZw?d=n&ui=v64j8rk&e1=c#തരള_സംഗീത_മന്ത്രം ((70)) പ്രസാദിന്റെ വിരലുകൾ ആ പുസ്തകത്തിൽ മെല്ലെ ചലിച്ചു. അരുണ അവനെ നോക്കി നിന്നു കൊണ്ട് പറഞ്ഞു : "ചേട്ടൻ പറഞ്ഞ ആ കഥാപാത്രങ്ങൾ കേട്ടപ്പോഴേ ഞാൻ ഊഹിക്കണമായിരുന്നു അവരെല്ലാം ഭദ്രേച്ചിയുടെ സാങ്കൽപ്പിക സൃഷ്ടികളാണെന്ന്." പ്രസാദ് ഒന്നു നെടുതായി ശ്വസിച്ചു. ശേഷം അരുണയെ നേരിട്ട് നോക്കി : "ഈ പുസ്തകം പബ്ലിഷ് ചെയ്തതാണോ??!!" "ഇല്ല.. ഓരോ തവണയും ഏതെങ്കിലും കമ്പനിക്ക് ഈ പുസ്തകം കൈ മാറണമെന്നും പബ്ലിഷ് ചെയ്യണമെന്നും ചേച്ചി പറയാറുണ്ട്. അപ്പോഴെല്ലാം ചേച്ചി വേണ്ടെന്നു വെക്കും. തന്റെ സൃഷ്ടി തന്നിലൂടെ ഒതുങ്ങട്ടെ എന്നാണ് ചേച്ചിയുടെ സ്ഥിരം വർത്തമാനം.... കുറച്ചു നാളുകളായി ഞാൻ ചേച്ചിയെ വിടാതെ പിടിച്ചു. ഇത് പബ്ലിഷ് ചെയ്യണമെന്ന് നിർബന്ധം പിടിച്ചു. ഒടുവിൽ തരള സംഗീത മന്ത്രം പബ്ലിഷ് ചെയ്യാമെന്ന് ചേച്ചി ഏറ്റതാണ്. അതിനിടയിലാണ് തിരുവനന്തപുരത്തേക്കുള്ള മീറ്റിങ്ങും മറ്റുമൊക്കെ ശെരിയായത്. തൽക്കാലം പുസ്തകത്തിന്റെ കാര്യം മാറ്റിവെച്ച് ജീവിതത്തെ എത്തി പിടിക്കാൻ ഇറങ്ങിയതാണ് ചേച്ചി. എല്ലാം അവതാളത്തിലായി. ചേച്ചിയിപ്പോൾ ഇങ്ങനെയും......" "ഞാൻ കാരണം., അല്ലേ??!!" പ്രസാദ് ഇടയ്ക്ക് കയറി ചോദിച്ചു. "ആരും കാരണമല്ല ചേട്ടാ. ഈ തറവാടിന്റെ വിധി ഇങ്ങനെയൊക്കെയാണ്. സുഖത്തിലും സമാധാനത്തിലും ഇവിടെയുള്ളവരെ ജീവിക്കാൻ ദൈവം സമ്മതിക്കില്ല. എന്തോ മുൻജന്മ ശാപം പോലെ." പ്രസാദ് മൗനം പാലിച്ചു. "നന്നായി നൃത്തം ചെയ്യുന്നവൾ, പാട്ട് പാടുന്നവൾ, കഥ പറയുന്നവൾ, കഥ എഴുതുന്നവൾ, ഏതു കാര്യവും കൃത്യമായി മുന്നോട്ട് കൊണ്ടു പോകാൻ കഴിയുന്നവൾ, ഏതൊരാണിനെയും വീഴ്ത്താൻ കെൽപ്പുള്ള സൗന്ദര്യമുള്ളവൾ, എല്ലാവരെയും സ്നേഹിക്കാൻ അറിയുന്നവൾ, ഇതൊക്കെയാണ് എന്റെ ചേച്ചിയുടെ വിശേഷണമെങ്കിലും പലപ്പോഴും സ്വയം നീറാൻ മാത്രമേ ചേച്ചിക്ക് വിധിയുളൂ. ചേട്ടനറിയോ, എന്റെ കൂട്ടുകാരികൾക്ക് വരെ എന്നോട് അസൂയയാണ്. കാരണമെന്താന്നോ., ഞാൻ ഭദ്രേച്ചിയുടെ അനുജത്തിയായി ജനിച്ചതിൽ." പ്രസാദ് ഒന്നു മന്ദഹസിച്ചുകൊണ്ട് പുറത്തേക്ക് നോക്കി. മഴ മെല്ലെ തോരുന്നതായി അവൻ കണ്ടു. കാറ്റിന്റെ ശക്തിയും കുറഞ്ഞു വന്നു. "ഈ പുസ്തകം.. ഇത് ഞാനൊന്നു വായിക്കട്ടെ. തല്ക്കാലം ഇതെന്റെ കയ്യിൽ ഇരിക്കട്ടെ." "അതിനെന്താ ചേട്ടാ.. ചേട്ടൻ കൊണ്ടു പോയി വായിച്ചിട്ടു തന്നാൽ മതി." അരുണ അനുവാദം കൊടുത്തു. തരള സംഗീത മന്ത്രം കയ്യിൽ കരുതലോടെ പിടിച്ച് അവൻ എഴുന്നേറ്റ് നടന്നു. ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി. അരുണ മന്ദഹാസമായി നിൽക്കുന്നു : "കുട്ടിക്ക് ഉറങ്ങാറായില്ലേ??!" അവൻ ചോദിച്ചു. "ഉറങ്ങണം.. അൽപ്പം കൂടി ഞാൻ ഈ കാറ്റിനോടും മഴയോടും വർത്തമാനം പറഞ്ഞോട്ടെ. എന്നിട്ട് കിടക്കാം. ചേട്ടൻ പൊയ്ക്കോളൂ. എനിക്കിതൊക്കെ ശീലമാണ്." അരുണ കൊടുത്ത ഉറപ്പിന്മേൽ ഒന്നു തലയാട്ടി പ്രസാദ് മുന്നോട്ട് നടന്നു. അറിയണം, ഈ പുസ്തകത്തിലെ ഓരോ വരിയും എനിക്കറിയണം. മുറിയിലേക്ക് നടക്കുന്നതിനിടയിൽ പ്രസാദിന്റെ ഉള്ള് മന്ത്രിച്ചത് അവൻ മാത്രമാണ് കേട്ടത്. കതക് തുറന്ന് അവൻ അകത്തു കയറി. ഭദ്രയും കുഞ്ഞിയും കിടക്കുന്ന മുറിയുടെ തൊട്ടപ്പുറമായിരുന്നു ആ മുറി. കതക് ചാരി വെളിച്ചം അണയ്ക്കാതെ തന്നെ അവൻ കട്ടിലിൽ കയറി ഇരുന്നു. ഭദ്ര രചിച്ച തരള സംഗീത മന്ത്രം എന്ന പുസ്തകത്തിന്റെ പുറം ചട്ട അവൻ ആദ്യം മറിച്ചു. """"ലോകത്തിലെ ഏറ്റവും സുന്ദരമായ ഗ്രാമം ഏതെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ ഞാൻ സംശയിക്കാതെ ഉത്തരം പറയും അത് എന്റെ ഗ്രാമമായ ആറാട്ടുപുഴയാണെന്ന്. ഇവിടത്തോളം സ്വർഗ്ഗനുഭൂതി മറ്റെവിടെയുമില്ല. പ്രഭാതത്തെ ഉണർത്തുന്ന കിളികൾ ഗ്രാമത്തേയും അവിടുത്തെ മനുഷ്യരെയും എന്നും പാടി ഉണർത്തുന്നു. ഉന്മേഷത്തിനായി കിഴക്ക് നിന്നും കാണാതെ വരുന്ന മാരുതൻ ഓരോരുത്തർക്കും കുളിര് പകർത്തുന്നു. രാത്രിയിൽ ഇതേ മാരുതൻ വരുന്നത് അങ്ങ് പടിഞ്ഞാറ് നിന്നാണ്. ഉപ്പിന്റെ നേർത്ത കണികകൾ ഒളിപ്പിച്ചു വെച്ചായിരിക്കും രാത്രിയിലും സന്ധ്യാ സമയങ്ങളിലും അവൻ വരിക. ചുറ്റും പച്ചപ്പും മലയോരങ്ങളും പുഴകളും നിറഞ്ഞ, അവയെയെല്ലാം സംരക്ഷിക്കാൻ ആരാധനാലയങ്ങൾക്കകത്ത് കാവൽ നിൽക്കുന്ന ദൈവങ്ങളുളള ശാന്തമായ ഗ്രാമം. എന്റെ ആറാട്ടുപുഴ. ഇവിടെയാണ്‌ ആ കഥ നടക്കുന്നത്. പ്രകാശാന്റെയും ദേവയാനിയുടെയും മകൾ മാളവികയുടെയും കഥ. ഈ കഥയെ എന്റെ അച്ഛന് ഞാൻ ആദ്യം സമർപ്പിക്കുന്നു. അമ്മയും അനുജത്തിയും കൂട്ടുകാരി സൂസനും ഈ സമർപ്പണത്തിൽ പങ്കാളികളാണ്. നിങ്ങളുടെ പ്രാർത്ഥനയോടെ ഞാൻ തുടങ്ങട്ടെ... ✍️ഭദ്ര. """"" പ്രസാദ് പേജ് മറിച്ച് വായന തുടങ്ങി. പ്രകാശന്റെ കഥ, ദേവയാനിയുടെ കഥ, മകൾ മാളവികയുടെ കഥ. ഓരോ താളുകളും ആവേശത്തോടെയാണ് അവൻ മറിച്ചത്. കണ്ണെടുക്കാൻ കഴിയാത്തത്ര ശൈലിയുണ്ടായിരുന്നു ഓരോ വാക്കിലും. ഇങ്ങനെയും ആളുകൾ എഴുതുമോ എന്ന് വായനയുടെ ഇടയിലും ചിന്തിക്കാതിരിക്കാൻ അവനായില്ല. ഓരോ രംഗങ്ങളും കണ്മുന്നിൽ ഉള്ളത് പോലെ. അധിക കഥാപാത്രങ്ങളും നമുക്ക് ചുറ്റുമുള്ളവരുമായി വളരെയേറെ അടുത്ത ബന്ധമുണ്ടായിരുന്നു. കഥയുടെ ഒഴുക്കിൽ ചില ഭാഗങ്ങളിൽ ബ്രേക്ക്‌ വരുമെന്നു തോന്നിയ നിമിഷങ്ങളിൽ എല്ലാം എഴുത്തിന്റെ മാസ്മരികത കൊണ്ട് അതിനെയൊക്കെ കവർ ചെയ്ത് മുന്നോട്ട് പോകുന്ന ആ ശൈലി മറ്റു എഴുത്തുകാർ കണ്ടു പഠിക്കേണ്ടതാണ്. ദേവയാനിയുടെയും പ്രകാശന്റെയും പ്രണയ രംഗങ്ങൾ, അവരുടെ കുസൃതികൾ, കൊഞ്ചലുകൾ, തല്ലുപിടിത്തങ്ങൾ എല്ലാമെല്ലാം എത്ര മനോഹരം. മകൾ മാളവികയും പ്രകാശന്റെ കസിൻ ബ്രദർ മഹേഷുമൊക്കെ ഈ കഥയിലെ രസകരമായ കഥാപാത്രങ്ങൾ ആയിരുന്നു. തന്റെ വീട് പോലെ തന്നെ മുകളിലെ മുറിയിലായിരുന്നു ദേവയാനിയുടെയും പ്രകാശാന്റെയും മുറിയെന്ന് പ്രസാദ് വായിച്ചറിഞ്ഞു. മണിക്കൂർ ഏതാനും കടന്നു പോയി. ഇരുന്നൂറ്റിയമ്പത് പേജോളമുള്ള ആ പുസ്തകം താഴെ വെയ്ക്കാതെ തന്നെ പ്രസാദ് അതേ ഇരിപ്പിൽ വായിക്കുകയായിരുന്നു. ഒടുവിൽ ഒരു ശുഭ പര്യവസാനത്തോടെ കഥ തീർന്നു. തീരല്ലേ എന്ന് ആഗ്രഹിച്ചു പോയി അവൻ. ഒരിക്കൽ കൂടി അവൻ പുറം ചട്ടയിലെ പേര് വായിച്ചു ; തരള സംഗീത മന്ത്രം. രചിച്ചത് ഭദ്ര. പേര് പോലെ തന്നെ ഒരത്ഭുദമാണ് ഈ പുസ്തകം. എന്തോ ഒരു മന്ത്ര ശക്തിയുണ്ടിതിന്. വായനക്കാരെ പിടിച്ചിരുത്താൻ തക്ക ശക്തിയുള്ള പുസ്തകം അവൻ മെല്ലെ കിടക്കയിൽ വെച്ചു. ശെരിക്കും ഒരു പ്രതിഭ തന്നെയാണ് മേലെപ്പാട്ട് കോയിക്കൽ തറവാട്ടിലെ ഭദ്ര. അവൾക്കറിയാത്തതായി ഒന്നുമില്ല. സകല മേഖലകളിലും തന്റെ കഴിവ് അവൾ തെളിയിക്കുന്നു. എന്നാൽ ഒരു അവസരവും അവളെ തേടി എത്തുന്നില്ല. പക്ഷെ ഇതിനെ വെറുതെ വിട്ടാൽ പറ്റില്ല. അവളുടെ ഈ കഴിവെങ്കിലും നാലാള് അറിയണം. ലോകം മുഴുവൻ ഈ പുസ്തകം ഒരു ചർച്ചാ വിഷയം ആവണം. അതിനുവേണ്ടി എന്തു സഹായവും ചെയ്യണം. ദൃഢമായ ഒരു പ്രതിജ്ഞ എടുത്തുകൊണ്ടാണ് പ്രസാദ് മുറിക്ക് വെളിയിൽ ഇറങ്ങിയത്. പുസ്തകത്തെ അവൻ ഭദ്രമായി ഒരിടത്തു വെച്ച ശേഷമാണ് ഇറങ്ങിയത്. ആ നടത്തം തൊട്ടപ്പുറത്തെ മുറിയിലേക്കായിരുന്നു. ഭദ്രയും കുഞ്ഞിയും നല്ല മയക്കത്തിൽ. ഒട്ടും ശബ്ദമുണ്ടാക്കാതെ അവൻ അകത്തു കയറി. കട്ടിലിന് തുമ്പിൽ കിടക്കുന്ന ഭദ്രയുടെ അരികിൽ അവൻ വന്നിരുന്നു. ഉറക്കത്തിലും നൂറഴകുള്ള ആ പെണ്ണിനെ കുറച്ചു നേരം അവനങ്ങനെ നോക്കിയിരുന്നു. എന്താ ആ ചന്തം!! അവളുടെ മുടിയിൽ പ്രസാദ് വാത്സല്യത്തോടെ ഒന്നു തഴുകി : "ശെരിക്കും നീയൊരു സംഭവം തന്നെയാണ് ഭദ്ര. ഇത്രയും കഴിവുകൾ ഉണ്ടായിട്ടും നിന്നിലെ യഥാർത്ഥ നീ എന്താണ് തിരിച്ചു വരാത്തെ? ആ വരവിനായി ക്ഷമയോടെ കാത്തിരിക്കുകയാണ് ഞാൻ. എന്റെയുള്ളിലെ ഇഷ്ടം നിന്നോട് തുറന്നു പറയാൻ തുടിക്കുന്ന മനസ്സുമായി." ഭദ്രയുടെ തണുത്ത കയ്യിൽ അവനൊന്നു പിടിച്ചു. ആ വിരലുകളിൽ വളരുന്ന നഖത്തിന് പോലുമുണ്ടായിരുന്നു ഒരു ചന്തം. നേർത്ത ശബ്ദത്തിൽ അവൻ തുടർന്നു : "നീ വരണം ഭദ്ര. തിരിച്ചു വരണം. എന്നിട്ട് എന്നെയും എന്റെ മകളെയും നീ പോന്നു പോലെ നോക്കണം. എന്നെ കാത്തിരുത്തി മുഷിപ്പിക്കരുത്." അവളുടെ ചുവന്ന ആധരങ്ങളിൽ ഒന്നു ചുംബിക്കാൻ മുതിർന്നെങ്കിലും പ്രസാദ് വേണ്ടെന്നു വെച്ച്‌ എഴുന്നേറ്റ് തിരിഞ്ഞു നടന്നു. "വിഡ്ഢി.....???!!" പെട്ടെന്ന് കേട്ട ഇടി മുഴക്കം പോലെയുള്ള ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി. ആരെയും കാണുന്നില്ല. ഭദ്രയും കുഞ്ഞിയും നല്ല മയക്കത്തിലാണ്. ഹഹഹഹഹഹഹ വലിയൊരു അട്ടഹാസം അവൻ കേട്ടു. മുറിയുടെ പല ദിക്കിലും നോക്കി ആരെയും കണ്ടെത്താൻ കഴിയാത്ത പ്രസാദ് അലമാരയിലെ വലിയ ചില്ലിൽ സൂക്ഷിച്ചു നോക്കി. അതിനകത്ത് മറ്റൊരു പ്രസാദ് നിൽക്കുന്നു!! അവന്റെ സ്വന്തം മനസാക്ഷിയായിരുന്നു അത്. പ്രസാദ് ആ രൂപത്തെ കണ്ണുകൾ കൂർപ്പിച്ചു നോക്കി. "വിഡ്ഢിത്തരം ചെയ്യുവാനുള്ള പുറപ്പാടിലാണോ നീ..??! ദേവയാനി ഭദ്ര ആയാലുള്ള നിമിഷം ചിന്തിച്ചിട്ടുണ്ടോ നീ?? ഭദ്രയാണ് ഇത്. ആരോടും ഭയമില്ലാത്ത ഭദ്ര. ആ ശേഖരനെ വരെ ഒതുക്കി നിർത്തിയ ഭദ്രയെ കുറിച്ച് ഇവിടെ വന്നപ്പോൾ നീയും കേട്ടു കാണുമല്ലോ. അങ്ങനെയുള്ള അവൾ തിരികെ വന്നാൽ സംഭവിക്കുന്നത് നിന്റെ മുഖത്ത് ആട്ടുകയായിരിക്കും." പ്രസാദിന്റെ കണ്ണുകൾ വിടർന്നു. ഉറങ്ങി കിടക്കുന്ന ഭദ്രയെ അവൻ സംശയത്തോടെ നോക്കി. "ഇപ്പോൾ അവൾ ശാന്തമാണ്. നിന്നെയും മകളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവളാണ്. നാളെ അവൾ ഭദ്രയായാൽ ഈ ശാന്തത എല്ലാം മാറും. പകരം വലിയൊരു കൊടുങ്കാറ്റ് തന്നെ അവളിൽ രൂപപ്പെടും. ഇതെല്ലാം നിനക്ക് നഷ്ടപ്പെടും. നീയും മകളുമൊക്കെ അവൾക്ക് തീർത്തും അപരിചിതർ മാത്രമാവും. നീ പറയുന്ന ഒരു വാക്ക് പോലും അവൾ കേൾക്കില്ല. കേൾക്കാൻ അവൾ നിന്നു തരില്ല. എന്താ അങ്ങനെ ഒരുവളെയാണോ നിനക്ക് വേണ്ടത്.??!!" "ഇല്ല.. ഇല്ലാ... എനിക്ക്.. എനിക്ക് വേണ്ടത് ഇപ്പോഴുള്ള ദേവയാനിയെയാണ്. അവളെന്നെ തള്ളി പറയരുത്. എന്റെ മകളെ തള്ളിപ്പറയരുത്. അതെനിക്ക് സഹിക്കാൻ കഴിയില്ല. എന്റെ മകൾ കുഞ്ഞിക്ക് വേണ്ടിയെങ്കിലും അവളെനിക്ക് വേണം." പ്രസാദ് രണ്ടാമതൊന്ന് ആലോചിക്കാതെ പറഞ്ഞു. "ആണല്ലോ.. അങ്ങനെയാണല്ലോ.. എങ്കിൽ അവൾ നിനക്ക് തന്നെ സ്വന്തമാവും. ഞാൻ പറയുന്നത് അക്ഷരം പ്രതി അനുസരിക്കാമെങ്കിൽ." കണ്ണാടിയിലെ രൂപം വക്രമായി ചിരിച്ചു കൊണ്ട് പറഞ്ഞു. "അനുസരിക്കാനോ??!! എന്താണ് ഞാൻ അനുസരിക്കേണ്ടത്. ദേവയാനിയെ നഷ്ടപ്പെടാതിരിക്കാൻ എന്താണ് ഞാൻ ചെയ്യേണ്ടത്??" പ്രസാദിന്റെ ചോദ്യം വേഗത്തിലായിരുന്നു. "നല്ല ചോദ്യം. എങ്കിൽ കേട്ടോളൂ.. ദേവയാനിയെ ഭദ്രയിലേക്ക് കൊണ്ടു വരാൻ വേണ്ടി നീ നടത്തുന്ന കാര്യങ്ങൾ. അതെല്ലാം നിർത്തണം. ആ ഡോക്ടർ എഴുതി തന്ന മരുന്നുകൾ ഒന്നും ഇനി ദേവയാനി കഴിക്കരുത്. അവളെ ദേവയാനിയിൽ തന്നെ നീ പിടിച്ചു നിർത്തണം. മറ്റുള്ളവരോട് എന്തെങ്കിലുമൊക്കെ നുണകൾ പറയണം. ആ രീതിയിൽ നീ മുന്നോട്ട് പോയാൽ എന്നെന്നേക്കുമായി ഭദ്രയെന്ന ദേവയാനി നിനക്ക് സ്വന്തമായിരിക്കും. എന്നും സ്വന്തം.." വലിയൊരു ചാട്ടുളി പ്രഹരം നെഞ്ചിൽ കടന്നു പോയതുപോലെ പ്രസാദ് നടുങ്ങി. "മരുന്നുകൾ കഴിക്കരുതെന്നോ??!! അത്. അത് ചതിയല്ലേ..?? അവളുടെ അമ്മയോടും അനുജത്തിയോടും കൂട്ടുകാരിയോടും അവളെ അറിയുന്ന എല്ലാവരോടും എന്തിനേറെ അവളോട്‌ പോലും ചെയ്യുന്ന ചതിയാവില്ലേ അത്.??!!" "മാങ്ങാത്തൊലി.. ഇങ്ങനെയൊക്കെ എല്ലാ മനുഷ്യരും ചിന്തിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ? മനുഷ്യർ എന്നും സ്വാർത്ഥരാണ്. അത് നീ മനസ്സിലാക്കൂ. മറ്റുള്ളവരുടെ വിഷമം നീ കണ്ടാൽ നിന്റെ വിഷമം കാണാൻ ആരുമുണ്ടാവില്ല. അവസാനം നിനക്ക് നീ മാത്രമായിരിക്കും ഉണ്ടാവുക? ചിന്തിക്കൂ.. കേവലം ചില നുണകൾ നീ മറ്റുള്ളവരോട് സ്ഥാപിച്ചാൽ എന്നെന്നും ഈ തമ്പുരാട്ടിക്കുട്ടി നിനക്ക് മാത്രം സ്വന്തമായിരിക്കും. അല്ലെങ്കിൽ ഒരിക്കലും കിട്ടാത്ത കനി പോലെ അവൾ നിനക്ക് മുന്നിൽ അകന്നു പോകും. ചിന്തിക്കൂ.. നീ ചിന്തിക്കൂ..." ആ രൂപം പതുക്കെ മാഞ്ഞു പോയി. പ്രസാദ് അതേ നിൽപ്പ് തുടർന്നു. തന്റെ സ്വന്തം മനസാക്ഷി തന്നെയാണ് ഇപ്പോൾ തന്നോട് സംസാരിച്ചത്. ആ മനസാക്ഷി പറയുന്നതിലും എവിടെയൊക്കെയോ കാര്യങ്ങളുണ്ട്. ഇല്ല.. പാടില്ല.. ദേവയാനിയെ എനിക്ക് നഷ്ടപ്പെട്ടു കൂടാ. നിദ്രയിൽ മുഴുകി മറ്റേതോ ലോകത്ത് പാറി നടക്കുന്ന ഭദ്രയെ അവൻ കണ്ണീരോടെ നോക്കി. അവന്റെ മനസ്സും തലച്ചോറും തമ്മിൽ വലിയൊരു ബല പരീക്ഷണം നടത്തുന്നു. ഒരു വേദന നെഞ്ചിൽ എവിടെയോ കുത്തുന്നു. കട്ടിലിന്റെ കാലിൽ പിടിച്ച് അവൻ ചാരി നിന്ന് ഭദ്രയെ അലിവോടെ നോക്കി. ചതിയാണെന്ന് അറിയാം. എങ്കിലും ചെയ്യാതിരിക്കാൻ കഴിയില്ല. പ്രസാദിന്റെ വിറയ്ക്കുന്ന കൈ ഭദ്രയുടെ ആ മരുന്നുകളിലേക്ക് ചലിച്ചു. അവയെല്ലാം തന്നെ അവനെടുത്തു പിടിച്ചു. ആകാശക്കിഴക്കിൽ എവിടെയോ വീണ്ടും വലിയൊരു ഇടി വെട്ടി. ഉമ്മറത്ത് നിൽക്കുന്ന അരുണ ഭയന്ന് പിന്നിലേക്ക് മാറി. അവളുടെ കണ്ണുകളിലും എന്തോ സംശയം ജനിച്ചു. ഇതുവരെ കേട്ടതിനേക്കാൾ ശക്തിയുണ്ടായിരുന്നു ഇപ്പോഴുള്ള ഇടിമുഴക്കത്തിന്!! വലിയൊരു മഹാപരാധം ചെയ്യുന്നു എന്നൊരു തോന്നൽ പ്രസാദിന് അപ്പോഴുമുണ്ട്. തനിക്ക് വേണ്ടി, തന്റെ മകൾക്ക് വേണ്ടി, ദേവയാനിയെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ആ പാപം അവൻ ചെയ്യാൻ തയ്യാറായി. വീണ്ടും ഇടി മുഴങ്ങി. അരുണ ഭയപ്പെട്ടു നിന്നു. അടുത്ത തവണ പാഞ്ഞു വന്ന മിന്നൽ ഭൂമിയിലേക്ക് പതിച്ചു. തൊട്ടടുത്ത കുഞ്ഞു വൈക്കോൽ കൂനയിലേക്ക് ആ മിന്നൽ പതിച്ച് അവിടം വലിയൊരു അഗ്നി ജ്വലിച്ചു. ഒരു താക്കീത് പോലെയുള്ള പ്രകൃതിയുടെ സംസാരം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് അറിയാതെ കണ്ണുകൾ തള്ളി അരുണ ആ നിൽപ്പ് തുടരുമ്പോൾ ഭദ്രയുടെ മരുന്നുകൾ എല്ലാമായി പ്രസാദ് മുറിയ്ക്ക് പുറത്തേക്ക് കടന്നിരുന്നു. അവൻ തന്റെ കണ്ണീര് തുടച്ചു. ഇതൊന്നും അറിയാതെ അപ്പോഴും മയങ്ങുകയായിരുന്നു ഭദ്ര... ((തുടരും)) രചന : കണ്ണൂർകാരൻ ❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ
✍ തുടർക്കഥ - 71 Part 002 ஸo 900 71 Part 002 ஸo 900 - ShareChat