ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6QpN5r0?d=n&ui=v64j8rk&e1=cബൊമ്മലാട്ടം ((3))
പലിശ പണവും ഗുണ്ടാ പിരിവും കൊള്ള മുതലുമെല്ലാം കുമിഞ്ഞു കൂടുന്ന സങ്കേതമായിരുന്നു അത്. അവിടുത്തെ അധിപനെന്ന് വിശേഷിപ്പിക്കുന്ന തിയാമോയെന്ന ക്രൂരന്‍റെ മുഖം കോപം കൊണ്ട് ചുവന്നു വിറച്ചു. മാര്‍ക്കറ്റില്‍ നിന്നും അശ്വിനിയുടെ അടികളേറ്റ് തോറ്റു മടങ്ങി വന്ന ഗുണ്ടാ നേതാവിന്‍റെ ഇടം കവിളില്‍ തിയാമോ കൈ നീട്ടിയടിച്ചു : "പ്ഭാ..! നാണമില്ലേടാ നിനക്കൊക്കെ.! ഒരു പീറ പെണ്ണിന്‍റെ അടിയും തൊഴിയും വാങ്ങി എന്‍റെ മുന്നില്‍ വന്ന് നായയെ പോലെ മോങ്ങി നില്‍ക്കാന്‍ നിനക്കൊക്കെ എങ്ങനെ ധൈര്യം വന്നു?!" അരണ്ട വെളിച്ചത്തിലെ അയാളുടെ അലര്‍ച്ച കാട്ടാനയെ പോലും ഭയപ്പെടുത്താന്‍ പാകത്തിലായിരുന്നു.
എല്ലാ ശിരസ്സും താഴ്ന്നു നിന്നു.
"ബോസ്സ്, അവളൊരു സാധാരണ സ്ത്രീയല്ല. പതിനെട്ടടവും പയറ്റി തെളിഞ്ഞവളാണ്. ഞങ്ങള്‍ ചിന്തിക്കുന്നതിനു മുന്നേ അവളുടെ കനത്തയടിയെ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നു. അത്രയ്ക്കും വേഗതയും പിഴയ്ക്കാത്ത ചടുലതയുമായിരുന്നു അവയൊക്കെയും...... കൃത്യമായ ട്രൈയിനിംഗ് ലഭിച്ചിട്ടുള്ളവളെ പോലെ അവള്‍ പറന്നടിക്കുകയായിരുന്നു. അതില്‍ ഞങ്ങള്‍ വിരണ്ടു പോയി. നിശ്ചയമായും അവളൊരു അസാധാരണ സ്ത്രീയാണ്." ഗുണ്ടാ നേതാവിന്‍റെ പിന്നില്‍ നിന്നും കൂട്ടത്തിലൊരുവന്‍ വിളിച്ചു പറഞ്ഞു.
"പ്ഭാ..! ആ പെണ്ണിന്‍റെ അടി വാങ്ങി നീ എന്‍റെ മുന്നില്‍ വന്ന് അവളുടെ വലുപ്പം പറയുന്നോ?! അവളേക്കാള്‍ അസാധരണമായ വ്യക്തിയാണ് ഞാന്‍. തൊണ്ട പൊളിച്ച് രക്തം കുടിക്കുന്ന രാക്ഷസനാണ് ഞാന്‍. അതിനിയും നിനക്ക് മനസ്സിലായില്ലേല്‍ ഞാനത് തെളിയിച്ചു കാണിക്കാം." അരയില്‍ തിരുകിയ ഗണ്ണെടുത്ത് അയാള്‍ക്കു നേരേ ചൂണ്ടി തിയാമോ അലറി. ഒരു നിമിഷം പതറിയപ്പോയ അയാളുടെ ഇടതു നെഞ്ചിൽ തിയാമോ മൂന്നു തവണ നിറയൊഴിച്ചു. തല്‍ക്ഷണം തറയില്‍ വീണ് പിടഞ്ഞു മരിക്കുന്ന അയാളെ നോക്കി തിയാമോയെന്ന രാക്ഷസന്‍ അലറി; "ഈ നാട്ടുകാര്‍ പണ പിരിവ് തരുന്നത് ഞങ്ങളെ അത്രയേറെ ഭയമുള്ളതു കൊണ്ടാണ്. ആ ഭയമാണ് എന്‍റെയും നിന്‍റെയുമൊക്കെ മൂലധനം. അതില്‍ ഭംഗം വന്നാല്‍ ഞാനും നീയുമൊന്നുമില്ല......... നിനക്കൊക്കെ ഇരുപത്തിനാലു മണിക്കൂര്‍ ഞാന്‍ തരും. അതിനുള്ളില്‍ ആ പെണ്ണിനെ കണ്ടുപിടിച്ച് ജീവനോടെ എന്‍റെ മുന്നിലെത്തിച്ചില്ലെങ്കില്‍ എല്ലാത്തിന്‍റേം തല മണ്ണില്‍ കിടന്നുരുളും. കടന്നു പോടാ എന്‍റെ മുന്നില്‍ നിന്ന്....."
അത്രയും കേട്ടതും തിയാമോയുടെ ശിങ്കിടികള്‍ ഒരു ബെറ്റാലിയന്‍ സംഘം തങ്ങള്‍ക്കു വേണ്ട ആയുധങ്ങള്‍ കരുതി നരഭോജികളെ പോലെ നാനാഭാഗത്തും പാഞ്ഞു.
**********************************************************************************
*******************
അശ്വിനിയുടെ കോള്‍ വന്നതിനു ശേഷം കരണ്‍ വല്ലാത്ത അസ്വസ്ഥതയിലും ആലോചനയിലുമായിരുന്നു. അറിയാതെ അശ്വിനിയില്‍ നിന്നും സംഭവിച്ച ഈ പിഴവ് മൂലം ഏതൊക്കെ ഭാഗത്തു നിന്നും എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്ന് അവന്‍ കണക്കിരുത്തി. മാര്‍ക്കറ്റിന്‍റെ തിരക്കേറിയ ഭാഗത്താണ് അശ്വിനിയുടെ ആ പ്രകടനം. തീര്‍ച്ചയായും അതാരെങ്കിലും വീഡിയോ പകര്‍ത്തിയിട്ടുണ്ടാവാം. അതു വഴി തിയാമോ അവളെ കണ്ടിട്ടുണ്ടെങ്കില്‍ നിശ്ചയമായും അയാള്‍ തന്‍റെ നായ്ക്കളെ കളത്തിലിറക്കും. ഏതു വിധേനെയും അവളെ കണ്ടെത്തുക, കൊല്ലുക എന്നതു മാത്രമായിരിക്കും തിയാമോയുടെ ലക്ഷ്യം. കാരണം മറ്റുള്ളവര്‍ നോക്കി നില്‍ക്കേ അശ്വിനിയുടെ ഓരോ അടിയും അയാളുടെ അഭിമാനത്തിലേക്കാണ് വന്നു പതിച്ചത്. ഇല്ല.. പാടില്ല.. വൈകുംതോറും അശ്വിനിയുടേയും ശിവാനിയുടേയും ജീവനുകള്‍ അപകടത്തിലേക്ക് ചെന്നേ അവസാനിക്കൂ. കരണിന് ഇരിപ്പുറച്ചില്ല. ജോലി നോക്കുന്ന സ്ഥാപനത്തില്‍ നിന്നും അവന്‍ വേഗമിറങ്ങി. തൊട്ടടുത്തായി ഒരു പൂക്കടയാണ്. കരണിന്‍റെ വിയറ്റ്നാമി സുഹൃത്ത് ആല്‍ബര്‍ട്ടാണ് ആ കട നടത്തിക്കൊണ്ടു പോകുന്നത്. വലിപ്പമുള്ള ശരീരമാണെങ്കിലും കുഞ്ഞുങ്ങളുടെ മനസ്സുള്ള ആല്‍ബര്‍ട്ടിനു മുന്നില്‍ കരണ്‍ പാഞ്ഞെത്തി.
"ഹായ് മാനുവല്‍.! എവിടെയാടോ താന്‍!? കടയില്‍ എപ്പോഴും തിരക്കാണോ?! തന്നെ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ!!" ആൽബർട്ട് കൈ ഉയർത്തി പറഞ്ഞു.
"കുശലമൊക്കെ ഞാന്‍ പിന്നെ വന്നു പറയാം ആല്‍ബര്‍ട്ട്. എനിക്കിപ്പോള്‍ താനൊരു സഹായം ചെയ്യണം. അത്യാവശ്യമായി എനിക്കൊന്നു വീട്ടില്‍ പോകണം. അതിന് തന്‍റെ കാറൊന്നു തരണം..." കരണ്‍ വേഗത്തില്‍ പറഞ്ഞു.
അവന്‍റെ മുഖത്തെ പരിഭ്രമവും ഭയവും വായിച്ചെടുത്ത ആല്‍ബര്‍ട്ടിന് എന്തോ പന്തികേടുള്ളതുപോലെ തോന്നി : "ഓ അതിനെന്താ മാനുവല്‍. എന്‍റെ വണ്ടി കൊണ്ടു പൊയ്ക്കോളൂ. തന്‍റെ കാര്യങ്ങളെല്ലാം കഴിഞ്ഞ് പതുക്കെ കൊണ്ടുവന്നു തന്നാല്‍ മതി. അതുവരെ ഞാന്‍ അഡ്ജസ്റ്റ് ചെയ്തുകൊള്ളാം. നോ പ്രോബ്.. ഡോണ്‍ട് വറി.!" ചാവി നീട്ടി അയാള്‍ പറഞ്ഞതും കരണ്‍ വേഗത്തിലത് തട്ടിപ്പറിച്ചു. "താങ്ക്സ് ആല്‍ബര്‍ട്ട്.. താങ്ക്സ് എ ലോട്ട്. ഇതിനൊരു പ്രത്യുപകാരം ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തരും." പറഞ്ഞുകൊണ്ട് കരണ്‍ കാര്‍ ലക്ഷ്യമാക്കി.
"പ്രത്യുപകാരം ഒന്നും വേണ്ട ചങ്ങാതി. കാര്യം കഴിഞ്ഞാല്‍ രണ്ട് ഷാംപെയ്ന്‍ ഓഫര്‍ ചെയ്തു തന്നാല്‍ മതി...." കാറില്‍ കയറുന്ന കരണിനെ നോക്കി ആല്‍ബര്‍ട്ട് കള്ളച്ചിരിയോടെ ചുണ്ടു നുണഞ്ഞ് വിളിച്ചു പറഞ്ഞു. സമ്മതിച്ചു എന്നര്‍ത്ഥത്തില്‍ തള്ളവിരലുയര്‍ത്തി കാണിച്ച് കരണ്‍ അവിടെ നിന്നും പാഞ്ഞുപോയി. ടയറും റോഡും തമ്മിലുരസുന്ന സ്ക്രീച്ച് ശബ്ദം കേട്ട് ആല്‍ബര്‍ട്ട് നെഞ്ചില്‍ കൈ വച്ചു പോയി : "ദൈവമേ.., ഇയാളെന്‍റെ വണ്ടി പൊളിച്ചടുക്കാന്‍ കൊണ്ടു പോവുകയാണോ??!!"
**********************************************************************************
**********************
തിയാമോയുടെ ഗ്യാങ്ങുകള്‍ എല്ലാ ദിശയിലുമായി പാഞ്ഞു. ഫോണിലുള്ള അശ്വിനിയുടെ ഫോട്ടോ കാണിച്ച്, കൈയ്യില്‍ കിട്ടുന്നവരെയൊക്കെ അവര്‍ ചോദ്യം ചെയ്തു.
വേഗത്തില്‍ കാര്‍ ഡ്രൈവ് ചെയ്തു പോകുന്ന കരണ്‍ അശ്വിനിയെ ഫോണില്‍ കോണ്‍ടാക്ട് ചെയ്യാന്‍ മറന്നില്ല : "ഹലോ അശ്വിനി?!"
"ആഹ് പറയൂ കരണ്‍.!"
"ശിവാനിയെവിടെ!?"
"അവള്‍ മുറിയിലുണ്ട്. മയങ്ങുകയാണ്.."
"താങ്ക് ഗോഡ്..!"
"എന്താ?! എന്താ കരണ്‍?! വല്ല പ്രശ്നവുമുണ്ടോ?!" കരണിന്‍റെ ശബ്ദത്തിലെ വല്ലായ്മയും ദൈവത്തെ വിളിയും കേട്ടപ്പോള്‍ അശ്വിനി പരിഭ്രമിച്ചു തുടങ്ങി.
"അശ്വിനി, ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം. എന്നിട്ട് അതുപോലെ ചെയ്യണം."
ഉം.! അവള്‍ മൂളി.
"വീട് മുഴുവന്‍ നീ ഭദ്രമായി അടച്ചു പൂട്ടണം. എല്ലാ ലൈറ്റ്സും ഓഫ് ചെയ്യണം. ശിവാനിയെ ഒരു കാരണവശാലും പുറത്തേക്കിറങ്ങാന്‍ അനുവദിക്കരുത്. ഞാന്‍ വരുന്നതുവരെ....."
"എ.. എന്തുപറ്റി കരണ്‍? എന്തൊക്കെയാ സംഭവിക്കുന്നത്?!" അശ്വിനി വല്ലാതെയായി.
"എല്ലാം ഞാന്‍ വന്നിട്ടു പറയാം. ഇപ്പോള്‍ ഞാന്‍ പറയുന്നതു പോലെ നീയങ്ങ് ചെയ്താല്‍ മതി."
"യെസ് കരണ്‍. ഞാന്‍ ചെയ്യാം."
"ഗുഡ്..! അടുത്തതായി, കിച്ചണിലെ താഴെയുള്ള ഷെല്‍ഫിന്‍റെ ഉപയോഗിക്കാത്ത നാലാം അറയില്‍ കൈയ്യിട്ടാല്‍ നിനക്ക് ഒരു പൊതി കിട്ടും. അതൊരു ഗൺ ആണ്. നീയത് ലോഡ് ചെയ്ത് അരയിലുറപ്പിക്കണം. ഏതെങ്കിലും തരത്തില്‍ ആക്രമണമുണ്ടായാല്‍ ഒന്നും നോക്കരുത്, അതുകൊണ്ട് നീ അവര്‍ക്കു നേരെ ഷൂട്ട് ചെയ്തേക്കണം. ഒരു തരത്തിലും നമ്മുടെ മകള്‍ക്ക് ഒന്നും സംഭവിക്കരുത്."
"കരണ്‍ എന്തൊക്കെയാ ഈ പറയുന്നത്. എനിക്കാകെ പേടിയാവുന്നു. ആരാണ് നമ്മളെ ആക്രമിക്കാന്‍ വരുന്നത്?!" അശ്വിനി കരച്ചിലിന്‍റെ വക്കോളമെത്തി.
"തിയാമോയുടെ ആളുകള്‍!"
അശ്വിനിയൊന്നു നടുങ്ങി. "കരണ്‍..!?" ആ നടുക്കം അവളുടെ വിളിയില്‍ മുഴങ്ങി.
"അതെ അശ്വിനി. നീ ഭയപ്പെടാന്‍ മാത്രമായി ഒന്നുമില്ല. എന്‍റെ കണക്കുകള്‍ ശരിയാണെങ്കില്‍ തിയാമോ ഇതിനകം ആളുകളെ കളത്തിലിറക്കി കാണും. അവരെങ്ങാനും നമ്മുടെ വീട് കണ്ടെത്തിയാല്‍ നീ പ്രതികരിക്കണം. മാര്‍ക്കറ്റില്‍ നീ കാണിച്ച ധൈര്യം ഇവിടെയും കാണിക്കണം. ആ ഗണ്‍ നീ ഉപയോഗിക്കുക തന്നെ ചെയ്യണം.!"
"കരണ്‍.. അപ്പോള്‍ നിങ്ങളിതെവിടെ പോകുവാ?!"
"ഞാന്‍ വരും അശ്വിനി. ഞാന്‍ പോകുന്നത് തിയാമോയുടെ അടുത്തേക്കാണ്...."
"അത് അപകടമല്ലേ കരണ്‍..... വേണ്ട കരണ്‍.. പ്ലീസ് കരണ്‍..... അവിടേക്ക് പോകരുത്..... ശിവാനിയെ ഓര്‍ത്തെങ്കിലും അയാളെ കാണാന്‍ കരണ്‍ ഇപ്പോള്‍ പോകരുത്....... പ്ലീസ്......"
"ഇല്ല അശ്വിനി. അയാളെ ഞാന്‍ കണ്ടേ പറ്റൂ. ഏതൊക്കെ വഴികളിലാണ് തിയാമോ ആളുകളെ അയച്ചത് എന്ന് വ്യക്തമല്ല. എന്തെങ്കിലും അരുതാത്തത് പിണയുന്നതിന് മുന്നേ അയാളെ കണ്ടേ പറ്റൂ. അല്ലെങ്കില്‍ ഇനിയും എന്തെങ്കിലുമൊക്കെ സംഭവിക്കും.."
"കരണ്‍.." അശ്വിനിയുടെ വാക്കുകളിടറി.
"ഞാന്‍.. ഞാന്‍ കാരണം.."
അവള്‍ കരയുവാന്‍ തുടങ്ങി.
"അല്ല അശ്വിനി.. നീ കാരണമല്ല.. ഏതൊരമ്മയും റിയാക്ട് ചെയ്യുന്നതേ നീയും ചെയ്തുള്ളൂ. നീ കരയാതെ...... ഞാന്‍ പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ. എന്തു ചെയ്താണേലും ശരി, ശിവാനിക്ക് ഒരാപത്തും വരരുത്...."
"നോ കരണ്‍. ശിവാനിയെ അവര്‍ക്കൊന്നു തൊടണമെങ്കില്‍ അതെന്‍റെ ശവത്തില്‍ ചവിട്ടിയായിരിക്കും." കണ്ണീര്‍ തുടച്ച് ആത്മവിശ്വാസത്തോടെ അശ്വിനി പറഞ്ഞു.
"ഉം.. ഞാന്‍ എത്രയും വേഗം വീട്ടിലെത്താം. അതുവരെ നീ പിടിച്ചു നില്‍ക്കണം."
"കരണ്‍.??"
"എന്താ..?!"
"ഐ ലവ് യൂ..!"
കരണ്‍ ഒന്നു ചിരിച്ചു. "ലവ് യൂ ടൂ ഡിയർ.."
കോള്‍ കട്ട് ചെയ്ത് കരണ്‍ നിലം തൊടാതെ പറന്നു.
ശിവാനി മുറിയില്‍ മയങ്ങുകയാണെന്ന് അശ്വിനി ഉറപ്പു വരുത്തി. വീടിന്‍റെ കതകുകളെല്ലാം അകത്തു നിന്നും ബോള്‍ട്ട് ചെയ്ത് ലൈറ്റ്സെല്ലാം ഓഫാക്കി. കരണ്‍ പറഞ്ഞതു പോലെ കിച്ചണില്‍ നിന്നും ഗണ്‍ കരസ്ഥമാക്കി ലോഡ് ചെയ്ത് എന്തിനും തയ്യാറായി അവള്‍ കാത്തു നിന്നു.
തിയാമോയുടെ സങ്കേതത്തില്‍ കരണ്‍ എത്തുമ്പോള്‍ സമയം സന്ധ്യയായി. അതൊരു വല്ലാത്ത കെട്ടിടമാണ്. ഏതൊരു സാധാരണക്കാരനെയും ഭയപ്പെടുത്തുന്ന അന്തരീക്ഷം. കെട്ടിടത്തിന് പുറത്തായി ഉരുക്കു പോലെയുള്ള ഏതാനും കറുമ്പന്‍മാര്‍ അങ്ങിങ്ങായി നില്‍ക്കുന്നു. എല്ലാവരുടെയും അരയില്‍ പല തരത്തിലുള്ള തോക്കുകളുണ്ട്. ചിലര്‍ എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നു. കരണിന്‍റെ കാര്‍ അവിടേക്ക് ഇഴഞ്ഞു വന്നതും കറുമ്പന്‍മാരുടെ ദൃഷ്ടികള്‍ ഒരുപോലെ കരണിലേക്ക് പതിഞ്ഞു. വണ്ടി ഓഫ് ചെയ്ത് അല്‍പ്പ നേരം കരണ്‍ ഇരുന്നു. പുറത്തെ കാഴ്ചകളില്‍ സൂക്ഷ്മമായി ഒന്നു കണ്ണോടിച്ച ശേഷം വണ്ടിയില്‍ നിന്നിറങ്ങി. കരിമ്പാറ പോലെയുള്ള അവരെല്ലാം എന്തിനും തയ്യാറായി സന്നദ്ധരായി നിന്നു. അവര്‍ ഓരോരുത്തരെയും കരണ്‍ ഒന്നു വീക്ഷിച്ചു. തന്‍റെ മേല്‍ ചാടി വീഴാന്‍ പാകത്തിലാണ് അവരെല്ലാം നില്‍ക്കുന്നത്. ഒരവസരം കിട്ടിയാല്‍ തന്നെ കടിച്ചു കുടയുമവര്‍.
"Who are You? What You want from here?!" നേതാവ് എന്നു തോന്നിക്കുന്ന ഏറ്റവും വലിയ കറുമ്പന്‍ മുന്നോട്ട് വന്ന് കരണിനോട് ചോദിച്ചു. ആ ശബ്ദം പാറമേല്‍ ചിരട്ടയുരക്കുന്ന പോലെ അസഹനീയവും മുഴക്കവുമായിരുന്നു.
തന്‍റെ മുന്നില്‍ വന്നു നില്‍ക്കുന്ന കറുത്ത മലയെ കരണ്‍ സ്വയമൊന്നു ഒത്തു നോക്കി. അയാളുടെ കക്ഷം വരെയേ കരണിന് ഉയരമുള്ളൂ! "I want to see Thyamo. For discussing a deal." കരണ്‍ പറഞ്ഞു.
തന്‍റെ ചോരക്കണ്ണുകള്‍ കൊണ്ട് കരണിനെയൊന്നുഴിഞ്ഞു നോക്കി അയാള്‍ അല്‍പ്പം കൂടി ചേര്‍ന്നു നിന്നു. ഇപ്പോള്‍ ഇരുവരുടെയും ചുണ്ടുകളുടെ അകലം കഷ്ടി മൂന്ന് ഇഞ്ച് മാത്രമേയുള്ളൂ! കരണ്‍ ഭയപ്പെട്ടില്ല. കരണിനെ ഭയപ്പെടുത്താന്‍ ഇതൊന്നും പോരായിരുന്നു.
"What deal?!" ഇടിമുഴക്കം പോലെ അയാള്‍ ചോദിച്ചതില്‍ ഏതാനും തുപ്പല്‍ തുള്ളികള്‍ കരണിന്‍റെ കണ്ണിലും മൂക്കിലും കവിളിലുമായി തെറിച്ചു. അതൊക്കെ തുടച്ചുമാറ്റി കരണ്‍ പറഞ്ഞു; "Its personal!"
അപ്പോഴാണ് മറ്റൊരു കറുമ്പന്‍ വോക്കി ടോക്കിയില്‍ എന്തോ പിറുപിറുത്ത് കരണിന് മുന്നിലുള്ളയാള്‍ക്ക് കൊടുത്തത്. അയാളത് വാങ്ങി എന്തൊക്കെയോ കുശുകുശുക്കി. "ശരി ബോസ്.. ഓക്കെ ബോസ്.." എന്നൊക്കെ അയാള്‍ പറയുന്നുണ്ടായിരുന്നു.. ഉം.. കരണിനെ വീണ്ടും നോക്കിയൊന്നു മുരണ്ട് അയാള്‍ മാറിയതും കെട്ടിടത്തിന്‍റെ കവാടത്തിനു മുന്നില്‍ നില്‍ക്കുന്ന രണ്ടുപേര്‍ നീങ്ങി കൊടുത്തു. കറുമ്പന്‍ നേതാവിനെയൊന്നു നോക്കി പുച്ഛമായി ചിരിച്ച് ആ കവാടത്തിലൂടെ കരണ്‍ കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ചു. ഏതാണ്ട് പത്തു മീറ്റര്‍ മുന്നിലായി ഒരു കോണിപ്പടി കാണാം. അതില്‍ കയറി മുകളിലെ ഓഫീസ് മുറിയില്‍ തിയാമോ ഇരിക്കുന്നിടത്തേക്ക് എത്തണം. കരണ്‍ ആ അന്തരീക്ഷവും സൂക്ഷ്മമായി നോക്കി കോണിപ്പടിയിലേക്ക് നീങ്ങി.
"Wait..!" മറ്റൊരു മാംസക്കുന്ന് കരണിനെ തടഞ്ഞു നിര്‍ത്തി. അയാള്‍ കറുമ്പനായിരുന്നില്ല. നല്ല വെളുത്ത ചര്‍മ്മം. ആ ഭാഷാ ശൈലിയില്‍ അയാളൊരു റഷ്യനാണെന്ന് കരണ്‍ ഊഹിച്ചു. കരണ്‍ അങ്ങനെ നില്‍ക്കേ അയാള്‍ ദേഹപരിശോധന നടത്തി വസ്ത്രത്തിനിടയില്‍ ആയുധങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തി.
"hmm.. You can go.."
അയാള്‍ അനുവദിച്ചതും കരണ്‍ കോണിപ്പടി കയറുവാന്‍ തുടങ്ങി. അവസാന പടിയുടെ ഇരു ഭാഗത്തും രണ്ടു പേര്‍ നില്‍പ്പുണ്ട്. അതിലൊരാള്‍ വീണ്ടും കരണിനെ തടഞ്ഞു. "Wait here.."
കരണ്‍ നിശ്ചലമായി. വീണ്ടും തന്‍റെ മുന്നിലെ ദൃശ്യത്തില്‍ കരണ്‍ കണ്ണോടിച്ചു. അല്‍പ്പം വലിപ്പമുള്ള തീന്‍ മേശ കാണാം. അവിടെ രണ്ടേ രണ്ട് കസേര മാത്രമേയുള്ളൂ. മുഖാമുഖാമായി ഇരിക്കുന്ന കസേരകള്‍. ചര്‍ച്ചയ്ക്കെത്തുന്നവര്‍ ഇവിടെയായിരിക്കാം ഇരിക്കുന്നതെന്ന് കരണ്‍ ഊഹിച്ചു. ഒന്ന് തിയാമോയ്ക്കും., മറ്റൊന്ന് അതിഥിക്കും. വലതു ഭാഗത്ത് കുറച്ചു മാറി ക്രിസ്റ്റല്‍ ചില്ലില്‍ തീര്‍ത്ത ഓഫീസ് മുറിയാണ്. അതിനകത്താണ് തിയാമോയുള്ളത്. *
ഇ part ബാക്കി അല്പം കഴിഞ്ഞു ഇടാം
കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ #📔 കഥ


