ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6aaegywG?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ. 12
🎫🎫🎫🎫🎫🎫🎫🎫
സാധാരണ എട്ടു മണിയ്ക്ക് ഡ്യൂട്ടി കഴിഞ്ഞിറങ്ങാറുള്ള അശോകൻ ഇന്ന് അഞ്ച് മണിയോടടുപ്പിച്ചു ഡ്യൂട്ടി തീർത്ത് വീട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ്.
നാളത്തെ ദിവസം ലീവ് ആയതിനാൽ ആശാലതയുടെ കല്യാണനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ്ക്കോളാം എന്ന് ഏറ്റിട്ടുള്ള ചുരുക്കം ചില സഹപ്രവർത്തകരെ ഒരു തവണ കൂടി സമയം ഓർമിപ്പിച്ച ശേഷം അശോകൻ ബൈക്കിന് അരികിലേക്ക് വന്നു ഹെൽമെറ്റ് എടുത്തു തലയിൽ പിടിപ്പിയ്ക്കുമ്പോഴാണ് ബാഗിൽ വച്ചിരുന്ന ഫോൺ ശബ്ദിയ്ക്കുന്നത്.
അവൻ ബൈക്കിലേക്ക് കയറിയിരുന്ന ശേഷം ബാഗ് പെട്രോൾ ടാങ്കിനു മീതെ വച്ച് അതിൽ നിന്നും ഫോണെടുത്ത് നോക്കി.
അതിൽ രതീഷ് കോളിങ് എന്ന് തെളിഞ്ഞു കണ്ടതോടെ അശോകന്റെ നെറ്റി ചുളിഞ്ഞു.
നാളെ കല്യാണ നിശ്ചയ ചടങ്ങ് നടക്കാനിരിയ്ക്കെ ഇപ്പോൾ എന്തിനാണാവോ രതീഷ് ഫോൺ ചെയ്യുന്നത്..
ഉച്ചയോടടുപ്പിച്ചു താൻ ആഹാരം കഴിച്ചുകൊണ്ടിരിയ്ക്കെ ആണല്ലോ രതീഷ് വിളിച്ച് വീട്ടിലെ ഒരുക്കങ്ങളെ കുറിച്ച് തിരക്കിയത്.അപ്പോൾ വിവരങ്ങൾഎല്ലാം തന്നെ തങ്ങൾ വിശദമായി സംസാരിച്ചതും ആണ്.
അശോകൻ കോൾ അറ്റന്റ് ചെയ്തു ഫോൺ കാതോട് ചേർത്തു.
"അശോകേട്ടൻ ഡ്യൂട്ടിയിലാണോ.."
രതീഷിന്റെ ചോദ്യത്തിന് സ്വതേയുള്ള മാർദവം ഇല്ലെന്ന് അവന് തോന്നി.
"ഞാൻ ഡ്യൂട്ടി കഴിഞ്ഞിറങ്ങി. വീട്ടിലേക്ക് പോകാനായി ബൈക്ക് സ്റ്റാർട്ട് ചെയ്തതേയുള്ളൂ.."
"ശരി, അശോകേട്ടൻ വീട്ടിലേക്ക് പോകേണ്ട.. ഇങ്ങോട്ട് പോരെ..
എനിയ്ക്ക് സംസാരിയ്ക്കാനുണ്ട് അശോകേട്ടനോട്."
"എന്താ രതീഷേ കാര്യം.
നമ്മൾ ഉച്ചയ്ക്ക് വിളിച്ച് ഇരു വീട്ടിലെയും കാര്യങ്ങളും, ഒരുക്കങ്ങളുമൊക്കെ സംസാരിച്ചതല്ലേ. പെട്ടന്നെന്താ വീണ്ടും രതീഷിന് എന്നോട് സംസാരിയ്ക്കാനുള്ളത്."
"അത് നമുക്ക് നേരിൽ സംസാരിയ്ക്കാനുള്ളതാണ് അശോകേട്ടാ.. ഫോണിലൂടെ സംസാരിച്ചാൽ ശരിയാകില്ല.""
"അമ്മ കുറച്ച് മുമ്പേയും വീട്ടിൽ നിന്ന് വിളിച്ചിരുന്നു രതീഷേ.
ഞാൻ വീട്ടിൽ ചെന്നിട്ട് അവിടെ അത്യാവശ്യമായ എന്തോ കാര്യം തീർക്കാനുണ്ടെന്ന്."
"അത് അശോകേട്ടൻ വീട്ടിൽ തിരിച്ച് ചെന്നിട്ട് തീർത്താൽ മതി. അമ്മ വീണ്ടും വിളിച്ചാൽ ഞാൻ രതീഷിന്റെ വീട്ടിലേക്ക് പുള്ളിക്കാരൻ വിളിച്ചിട്ട് പോവാ അമ്മേ. കാര്യം ഞാൻ തിരിച്ച് വന്നിട്ട് പറയാം എന്ന് പറഞ്ഞേക്ക്..
അശോകേട്ടൻ ഇപ്പോൾ ഇവിടെ വന്നില്ലെങ്കിൽ നാളെ ചിലപ്പോൾ അശോകേട്ടന്റെ സഹോദരിയുടെ കല്യാണ നിശ്ചയ ചടങ്ങ് നടന്നില്ലെന്നു വരും."
അശോകന്റെ മറുപടിയ്ക്ക് കാത്ത് നിൽക്കാതെ രതീഷ് പെട്ടന്ന് കോൾ കട്ടാക്കി.
അശോകന് എത്ര ചിന്തിച്ചിട്ടും രതീഷ് തന്നോട് പെട്ടന്ന് അവിടേയ്ക്ക് ചെല്ലാൻ പറഞ്ഞത് എന്തിനാണെന്ന് പിടി കിട്ടിയില്ല.പക്‌ഷേ അവന്റെ അവസാന വാചകത്തിലെ ഭീഷണിയുടെ ഒരു സ്വരം അശോകന്റെ കാതിലങ്ങിനെ മൂളിപ്പറന്നുകൊണ്ടിരുന്നു.
അവിടെ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അശോകന് ഉറപ്പായി.
ആശയേ കുറിച്ച് എന്തോ അവൻ അറിഞ്ഞു കഴിഞ്ഞിരിയ്ക്കുന്നു എന്ന് വേണം രതീഷിന്റെ സംസാരത്തിൽ നിന്ന് മനസിലാക്കാൻ.
സംഗതി താൻ സംശയിച്ചത് തന്നെ ആണെങ്കിൽ ആരാവും ആ ചതി ചെയ്തിട്ടുണ്ടാവുക..
അശോകൻ കൊടുമണിൽ പോയി രതീഷിനെ കണ്ട ശേഷം വീട്ടിൽ പോയാൽ മതിയെന്ന തീരുമാനത്തിൽ എത്തി.
അശോകൻ കുന്നിക്കോട് നിന്നും പട്ടാഴി വഴി എനാത്ത് എത്തിയ ശേഷം അവിടെ നിന്നും തിരിഞ്ഞു കൊടുമണിലേക്ക് ബൈക്കോടിച്ചു പോയി.
കുന്നിക്കോട് നിന്നും കൊടുമണിൽ എത്താൻ അശോകന് നാൽപ്പത് മിനിറ്റ് സമയം തികച്ച് വേണ്ടി വന്നില്ല.
അവൻ പാലയ്ക്കൽ ബംഗ്ലാവിന്റെ ഗേറ്റിന് മുമ്പിൽ ബൈക്ക് നിർത്തി ഹോണടിച്ചപ്പോൾ ഗേറ്റ് കീപ്പർ ഗണേശൻ ഇറങ്ങിവന്ന് ഗേറ്റ് തുറന്നു കൊടുത്തു.
അശോകൻ ബൈക്ക് ഓടിച്ചുകൊണ്ട് പോയി മുറ്റത്ത് നിർത്തിയ ശേഷം ഇറങ്ങി വന്ന് സിറ്റൗട്ടിലേക്ക് കയറി.
അവൻ കോളിങ് ബെല്ലിൽ വിരലമർത്തും മുൻപേവാതിൽക്കൽ മൃദുലയുടെ നിഴലനക്കം കാണായി.
"ഹായ് അങ്കിൾ.."
അവിടെ നിന്നുകൊണ്ട് അവൾ അവനെ വിഷ് ചെയ്തു.
"ഗുഡ് ഇവനിംഗ് മോളേ...
അമ്മയില്ലേ ഇവിടെ.."
"ഇല്ല. അമ്മ കുഞ്ഞങ്കിളിന്റെ വീട്ടിലേക്ക് പോയിരിയ്ക്കുന്നു. ഇപ്പോൾ അങ്ങോട്ട് ഇറങ്ങിയതേയുള്ളൂ.
ഏഴം കുളത്താണ് അങ്കിളിന്റെ വീട്..
അങ്കിൾ ഇരിയ്ക്ക് കേട്ടോ. ഞാൻ കുടിയ്ക്കാൻ എടുത്തിട്ട് വരാം."
അവൾ തിരിഞ്ഞു അകത്തേയ്ക്ക് നടക്കാൻ തുടങ്ങുമ്പോൾ അശോകൻ ചോദിച്ചു :"മോളേ, രതീഷ് ഇവിടില്ലേ. "
"ഉണ്ടല്ലോ. രതീഷേട്ടൻ പുറത്തേയ്ക്ക് പോകാൻ തുടങ്ങിയിട്ട് തിരിച്ച് കയറി വന്നതാ. ആരോ കാണാൻ വരുന്നുണ്ടെന്നും പറഞ്ഞ്.
അങ്കിളായിരുന്നോ ഏട്ടനെ ഫോണിൽ വിളിച്ചത്.."
അവൾ ഒരു മറുപടിയ്ക്ക് വേണ്ടി അശോകനെ നോക്കിയെങ്കിലും അവൻ തന്റെ പ്രതികരണം ഒരു ചിരിയിൽ ഒതുക്കി കളഞ്ഞു.
മൃദുല, അശോകന് കുടിയ്ക്കാൻ കാപ്പിയും ചിപ്സും കൊണ്ട് വച്ച ശേഷം ചെന്ന് രതീഷിനെ കൂട്ടിക്കൊണ്ട് വന്നു.
"രതീഷേട്ടൻ അങ്കിളിനെയും കൂട്ടിക്കൊണ്ടാണോ ടൗണിലേക്ക് പോകുന്നത്.."
മൃദുല സഹോദരനോട് ചോദിച്ചു.
"അല്ല.. ഞങ്ങൾക്ക് ചില കാര്യങ്ങൾ സംസാരിയ്ക്കാൻ ഉണ്ടെടീ. അതിനാ അശോകേട്ടൻ വന്നത്.."
അശോകൻ ചായ കുടിച്ച ശേഷം കപ്പ് തിരികെ വയ്ക്കുന്നത് കാത്ത് നിന്നതാണ് രതീഷ്.
"നമുക്ക് പുറത്തേയ്ക്ക് ഇരുന്നാലോ അശോകേട്ടാ.."
രതീഷ് ഇരുന്നിടത്ത് നിന്ന് എണീറ്റ് കൊണ്ട് തിരക്കിയപ്പോൾ മറുപടി പറയാതെ അശോകനും കൂടെ എണീറ്റു.
വീട്ടിനുള്ളിൽ ഇരുന്നു തങ്ങൾ സംസാരിച്ചാൽ അത് മിദുവിന്റെയോ, വീട്ടിലെ ജോലിക്കാരുടെയോ ആരുടെയെങ്കിലും കാതിൽ വീഴാൻ ചാൻസുണ്ട്.
കുറച്ച് മുൻപ് തന്റെ മുൻപിൽ വന്ന്നിന്ന് ആ പെൺകുട്ടി പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് അറിയുക മാത്രമാണ് തന്റെ ലക്ഷ്യം.
"ഇരിയ്ക്ക്."
ഉച്ചയ്ക്ക് ആതിര തന്നെ കാണാൻ വന്നപ്പോൾ തങ്ങൾ ഇരുന്നു സംസാരിച്ച ഇടത്ത് വന്ന് രതീഷ് അശോകന് ഇരിയ്ക്കാൻ ഇരിപ്പിടം ചൂണ്ടിക്കാട്ടി.
"അമ്മ പിന്നീട് വിളിച്ചായിരുന്നോ അശോകേട്ടനെ.."
രതീഷ് സംസാരത്തിനു തുടക്കമിട്ടു.
"ഇല്ല. ഞാനിപ്പോൾ ചെല്ലുമെന്ന് കരുതി കാത്തിരിയ്ക്കയാവും അവർ.. എന്നെ കാണാതാവുമ്പോ ഇനിവിളിയ്ക്കാനും മതി."
"അശോകേട്ടനോട് ഇങ്ങോട്ട് വരാൻ ഞാൻ ആവശ്യപ്പെട്ടത് എന്തിനാണെന്ന് അശോകേട്ടന് അറിയോ...
ഇന്ന് കൊല്ലത്ത് നിന്നും ഒരഥിതി എന്നെ കാണാൻ ഇവിടെ വന്നിട്ടുണ്ടായിരുന്നു... ആശോകേട്ടന്റെ സഹോദരിജോലി ചെയ്യുന്ന അതേ ബിൽഡിങ്ങിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടി..."
"ആശാലത ജോലി ചെയ്യുന്നത് സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആണല്ലോ.. ആ ബിൽഡിങ്ങിൽ മറ്റൊരു സ്ഥാപനവും പ്രവൃത്തിയ്ക്കുന്നതായി എനിയ്ക്കറിയില്ലല്ലോ രതീഷേ."
"അവർ അടുത്ത കൂട്ടുകാരികളാണെന്നാണ് പറഞ്ഞത്. കൊല്ലത്തിനു അടുത്തൊരു സ്ഥലമാണ് അവരുടെ വീട്ഇരിയ്ക്കുന്നത്.."
അശോകൻ ആശാലതയുടെ, തനിയ്ക്കറിയാവുന്ന സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് ഒന്നോർത്തു നോക്കി.
"എനിയ്ക്ക് വേണമെങ്കിൽ ഇക്കാര്യം നിങ്ങളോടെല്ലാം ഒളിച്ചു വയ്ക്കാമായിരുന്നു..
അല്ലെങ്കിൽ ആശാലതയെ നേരിട്ട് വിളിച്ച് ചോദിയ്ക്കാമായിരുന്നു. പക്‌ഷേ ഇത് ഒരു ചീറ്റിങ്ങ് ആണെന്ന സംശയത്താലാണ് ഞാൻ അശോകേട്ടനെ വിളിച്ച് വരുത്തി സംസാരിയ്ക്കുന്നത്.."
രതീഷ് തന്നെ ആതിര കാണാൻ വന്നതും, അവൾ പറഞ്ഞ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ അയാളെ അറിയിച്ചു.
രതീഷിന് മുൻപിലിരുന്ന അശോകനെ വിയർത്തുതുടങ്ങി.
"പക്‌ഷേ ആശാലതയുടെ സൗഹൃദ വലയങ്ങളിലൊന്നും ആതിര എന്നൊരു പേര് ഞങ്ങൾ കേട്ടിട്ടേയില്ലല്ലോ. ആശ കൂട്ടുകാരികളെക്കുറിച്ചൊക്കെ ആഹാരം കഴിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ഞങ്ങളോട് സംസാരിയ്ക്കാറുള്ളതാണ്..
ഇതെന്തോ..
ആരോ നമ്മളെ കബളിപ്പിയ്ക്കാൻ വേണ്ടി... അതല്ലെങ്കിൽ ആശയോട് ശത്രുതയുള്ള ഒരാൾ."
"എന്റെയും സംശയം അത് തന്നെയാണ് അശോകേട്ടാ..
പക്‌ഷേ ആശാലതയോട് ശത്രുതയുള്ള ആൾ കല്യാണം മുടക്കിയാണോ നമ്മളെ കബളിപ്പിയ്ക്കേണ്ടത്.ആശാലതയ്ക്ക് വരുന്ന ഒരു കല്യാണം മുടക്കി കളഞ്ഞാൽ തീരുന്നതാണോ അവൾക്ക് ആശാലതയോടുള്ള ശത്രുത.."
"ആ പെൺകുട്ടിയെ കുറിച്ച് മറ്റെന്തെങ്കിലും ഒരു ക്ലൂ തരാവോ.
എന്തായാലും മതി."
രതീഷ് തന്റെ ഫോണെടുത്ത് ഗാലറി തുറന്ന് ആരതിയുടെ ചിത്രം കാണിച്ചു കൊടുത്തു.
"ഇതാണ് അവൾ.
ഇവൾ വന്നിരുന്നത് തന്നെ സി സി ടി വി ക്യാമറയുടെ മുൻപിലാണ്. കല്യാണം കലക്കാൻ വന്നതാണെങ്കിലും അവൾക്ക് ഇപ്പോഴും അത് മനസിലായിട്ടുണ്ടാവില്ല.."
അശോകന് ആവണിയുടെ ചിത്രം ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി.
അവൾ നിരവധി തവണ ആശാലതയോടൊപ്പം വീട്ടിൽ വന്നിട്ടുള്ളതാണ്.അപ്പോഴൊക്കെ തന്നോട് സംസാരിച്ചിട്ടുള്ളതുമാണ്.
"ഇവൾ ഇവളുടെ പേര് എന്താണെന്നാ പറഞ്ഞത്.."
ആ ഫോട്ടോയിലേക്ക് നോക്കികൊണ്ട് തന്നെ അശോകൻ തിരക്കി.
"ആതിര..."രതീഷ്പറഞ്ഞു.
"വീട് കൊല്ലവും. അല്ലേ.."
"അതേ.."
"എങ്കിൽ ഇവൾ ആദ്യം കബളിപ്പിച്ചിരിയ്ക്കുന്നത് രതീഷിനെയാണ്..
ഇവൾ ആതിരയുമല്ല, ഇവളുടെ വീട് കൊല്ലത്തും അല്ല.
ഇവളുടെ പേര് ആവണി എന്നാണ്.. കുര റെയിൽവേ സ്റ്റേഷനപ്പുറം, റെയിൽ വേ പാതയ്ക്ക് സമാന്തരമായുള്ള അമ്പലം റോഡിലാണ് ഇവളുടെ വീട്..രതീഷ് എന്നോടികാര്യം പറഞ്ഞ് വന്നപ്പോഴേ എനിയ്ക്കുറപ്പായിരുന്നു ഇതൊരു കെണിയാവുമെന്ന്."
"ഈ പെൺകുട്ടിയ്ക്ക് ആശാലതയോട് വിരോധം തോന്നാൻ എന്താണ് കാരണം അശോകേട്ടാ.."
"അതിന്റെ മറുപടി പറയേണ്ടത് അവളാണ്. സാരമില്ല അത് ഞാൻ അവളെക്കൊണ്ട് പറയിപ്പിച്ചോളാം.ഇതങ്ങനെ വെറുതേ വിട്ടു കളയാൻ പറ്റുന്ന കേസ് അല്ലല്ലോ."
"അശോകേട്ടന് ബുദ്ധിമുട്ടായിക്കാണും ഞാൻ ഇവിടേയ്ക്ക് വിളിച്ച്വരുത്തിയത്.. എനിയ്ക്ക് ഇതല്ലാതെ വേറേ മാർഗംഇല്ലായിരുന്നു അശോകേട്ടാ. എന്റെ മനസിലുണ്ടായ സംശയം മാറ്റേണ്ട ചുമതല എന്റേതല്ലേ..
നമുക്കീ വിഷയം ഇവിടെ വച്ഛ് അവസാനിപ്പിച്ചേക്കാം, അല്ലേ അശോകേട്ടാ.ഇനി അവളെ നേരിൽ കണ്ട് ഒരു ചോദ്യവും പറച്ചിലും ഒന്നും വേണ്ട. അവൾക്ക് ഞാൻ ആശാലതയെ കല്യാണം"
കഴിയ്ക്കുന്നത് ഇഷ്ടമായില്ലെങ്കിൽ അടുത്ത പടി എന്താണെന്ന് വച്ചാൽ ചെയ്തോട്ടെ.."
രതീഷ് അങ്ങിനെ പറഞ്ഞെങ്കിലും അത് വിട്ടു കളയാൻ അശോകൻ ഒരുക്കമായിരുന്നില്ല.
തിരിച്ച് പോകും വഴി ആവണിയെ കണ്ട ശേഷം. അടങ്ങി പോയാൽ മതി എന്ന് അശോകൻ മനസ്സിൽ കണക്ക് കൂട്ടി
കുറച്ച് നേരം കൂടി സംസാരിച്ചിരുന്നു രുഗ്മിണി മടങ്ങി വന്ന് കണ്ട ശേഷമാണ് അശോകൻ തിരികെ പോന്നത്.
♦️
സന്ധ്യയോടടുത്ത നേരം.
ആവണി കുളികഴിഞ്ഞു വന്ന് നിലവിളക്ക് തെളിയിയ്ക്കാൻ വിളക്കിലേക്ക് എണ്ണ പകർന്നുകൊണ്ട് നിൽക്കുമ്പോഴാണ് താഴെ വഴിയിൽ ഒരു ബൈക്ക് വന്നു നിൽക്കുന്ന ഒച്ച കേട്ടത്.
അച്ഛൻ പുറത്തേയ്ക്ക് പോയ ശേഷം ഇതുവഴി പോകുന്ന ആരുടെയെങ്കിലും ബൈക്കിൽ കയറി തിരിച്ചെത്തിയതാവും എന്ന് ആവണിയ്ക്ക് തോന്നി.
"അമ്മേ, അച്ഛൻ വന്നെന്ന് തോന്നുന്നു കേട്ടോ.ഒന്ന് നോക്കണേ അമ്മേ."
അടുക്കളയിൽ നിന്ന സീമന്തിനീ കേൾക്കാൻ വേണ്ടി ആവണി വിളിച്ച് പറഞ്ഞു.
അതൊരു സൂചനയാണ്.
രണ്ടാലും മൂടിലുള്ള ഷാപ്പിൽ പോയി രണ്ടെണ്ണം വീശിയിട്ട് വരുന്ന പതിവ് ദാമോദരൻ പിള്ളയ്ക്ക് ഉള്ളതാണ്.തിരികെ
വഴിയിൽ വന്ന് നിന്നാൽസീമന്തിനീ ചെന്നുവേണം റോഡിൽ നിന്ന് ഭർത്താവിനെ താങ്ങി വീട്ടു മുറ്റത്തേയ്ക്കുള്ള പടവുകൾ കയറാൻ സഹായിയ്ക്കാൻ.
അല്ലെങ്കിൽ അയാൾ ആ റോഡ് സൈഡിൽ ഇരുന്നു കളയും.
പതിവ് പോലെ ഭർത്താവ് വന്നതാകാം എന്ന ചിന്തയിൽ സീമന്തിനീ ചെന്ന് നോക്കിയ ശേഷം തിരികെ വന്നു.
ആവണി എണ്ണയിൽ തിരി നനച്ച് തീപ്പെട്ടി ഉരച്ചു കത്തിയ്ക്കാൻ തുടങ്ങുകയാണ്.
"അത് നിന്റെ അച്ഛനൊന്നുമല്ല മോളേ. ആ കൊച്ചനാ. പോലീസുകാരൻ. ആവണീശ്വരത്തുള്ള നിന്റെ കൂട്ടുകാരിയില്ലേ, ആശാലത. അതിന്റെ ആങ്ങള ചെക്കൻ.."
ആശാലത വിളക്ക് കൊളുത്താനായി ആദ്യം ഉരച്ച കമ്പ് അവളുടെ കയ്യിലെ വിറ കാരണം കെട്ടു പോയി.
ആവണിയുടെ മനസ്സിൽ ഒരാപത് സൂചന തോന്നി.
"അശോകേട്ടൻ ആണോ അമ്മേ അത്.."
"ആ..
അശോകൻ എന്നല്ലേ അതിന്റെ പേര്. അത് തന്നാ ആള്."
"അമ്മ ഇതൊന്ന് കത്തിച്ചേ.
ഈ നേരത്ത് നമ്മുടെ വീട്ടിലേക്ക് അശോകേട്ടൻ വന്നത് എന്തിനാണെന്ന് ഞാനൊന്ന് നോക്കട്ടെ.."
ആവണി തീപ്പെട്ടി അവിടെ തന്നെ വച്ചതിനു ശേഷം എണീറ്റു.
"നീ അത് കത്തിച്ചു വച്ചിട്ട് പോ മോളേ.."
സീമന്തിനീ പറഞ്ഞത് അവളുടെ കാതിലേക്ക് വീണില്ല.
പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ ആവണി പുറത്തേക്കിറങ്ങി ചെല്ലുമ്പോൾ അശോകൻ മുറ്റത്തേയ്ക്ക് കയറി വന്നു കഴിഞ്ഞിരുന്നു.
അവന്റെ മുഖം വലിഞ്ഞു മുറുകി ഇരിയ്ക്കുന്നത് കണ്ടപ്പോഴേ അവൾക്കൊരു പന്തികേട് അനുഭവപ്പെട്ടു.
അവന്റെ മുഖത്തേയ്ക്ക് നോക്കി ആവണി ഒന്ന് ചിരിയ്ക്കാൻ ശ്രമിച്ചെങ്കിലുംഅത് വിഫലമായിപ്പോയി.
(തുടരും)
.കണ്ണൂർകാരൻ ❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ


