38അയലത്തെ അമ്പിളി 🌜
റോഡിൽ എതിരെ ഒരു കാർ വരുന്നത് കണ്ടതും അമ്പിളി ഓട്ടത്തിന്റെ വേഗത കൂട്ടി.
പശുവിന്റെ പാലും, കോഴി മുട്ടയും ഒക്കെ വിറ്റ് കിട്ടുന്ന കാശും പിന്നെ അല്ലറ ചില്ലറ പരിപാടികളും ഒക്കെ കൊണ്ടാ വീട്ടിലെ ചിലവുകളൊക്കെ ഒരുവിധം കഴിഞ്ഞു പോകുന്നത്. അതിനെന്തെങ്കിലും പറ്റിയാൽ പിന്നെ എല്ലാം കുഴഞ്ഞു മറിഞ്ഞത് തന്നെ....
അമ്പിളി വെപ്രാളത്തോടെ മുന്നോട്ട് ഓടി.
കാറിനു നേരെ തന്നെ പാഞ്ഞ് ഓടുന്ന പശുവിനെ കണ്ടപ്പോൾ കാർ അതിനെ ഇടിക്കുമെന്ന് തന്നെ തോന്നി അമ്പിളിക്ക്. മുന്നോട്ട് ഓടാൻ ആവാതെ അവൾ കണ്ണുകൾ മുറുകെ അടച്ച് നിന്നു പോയി.
കാറിന് നേർക്ക് ഓടിക്കോടി വരുന്ന പശുവിനെ കണ്ട് ഡ്രൈവറും ഭയന്ന് പോയിരുന്നു. അയാൾ ബ്രേക്കിൽ ആഞ്ഞ് ചവിട്ടി. പശുവിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആ കാർ ഇരച്ചു നിന്നു.
കണ്ണ് തുറന്നു നോക്കിയ അമ്പിളി കാണുന്നത് കാറിനു മുന്നിൽ പകച്ചു നിൽക്കുന്ന അമ്മിണി പശുവിനെയാണ്.
അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു. ശേഷം പശുവിന് അടുത്തേക്ക് ഓടിച്ചെന്നു. കയർ കയ്യിൽ എടുത്തു പിടിച്ചു കൊണ്ട് ഭയന്ന് പകച്ചു നിൽക്കുന്ന പശുവിന്റെ നെറ്റിയിലും പുറത്തും ഒക്കെ തലോടി.
അമ്പിളിയുടെ ആ പ്രവർത്തിയിൽ പശുവും ഒന്ന് ശാന്തയായിരുന്നു.
" എന്നാലും എന്റെ അമ്മിണി... എന്ത് പണിയാ നീ കാണിച്ചത്? നിന്റെ പുറകെ ഓടാനുള്ള ആരോഗ്യം എനിക്ക് ഉണ്ടെന്ന് നീ കരുതിയോ? ഇനി ഈ പരിപാടി കാണിക്കരുത് കേട്ടോ... "
ശാസനയോടെയും സ്നേഹത്തോടെയും അമ്പിളി പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും പശു തല കുലുക്കിക്കൊണ്ട് നീട്ടി അമറി.
" താങ്ക്സ് ചേട്ടാ... "
അമ്പിളി കുനിഞ്ഞ് ഫ്രണ്ട് ഗ്ലാസിലൂടെ കാറിനുള്ളിലേക്ക് നോക്കിക്കൊണ്ട് ഡ്രൈവറിനോട് നന്ദി പറഞ്ഞു. അയാൾ ഒന്നു പുഞ്ചിരിച്ചു തല കുലുക്കി.
കാറിനു മുന്നോട്ടു പോകാനുള്ള സൗകര്യത്തിനായി അമ്പിളി, കയറ് പിടിച്ച് വലിച്ച് പശുവിനെ റോഡിന് ഒരു വശത്തേക്ക് മാറ്റി നിർത്തിയതും കാറിന്റെ ബാക്ക് ഡോർ തുറന്ന് ഒരാൾ പുറത്തേക്കിറങ്ങി.
" സ്വാമിജി.... "
അമ്പിളി അയാളെ കണ്ട ഭവ്യതയോടെ വിളിച്ചു.
അദ്ദേഹം അവൾക്ക് അരികിലേക്ക് നടന്നു വന്നു.
" കുട്ടി ഞാൻ രാവിലെ വിളിച്ചിരുന്നു... കിട്ടിയില്ല. "
" അയ്യോ.... എന്റെ ഫോൺ കമ്പ്ലൈന്റ് ആയിരുന്നു. അതാവും കിട്ടാത്തത്.... എന്താ സ്വാമിജി? എന്തിനാ വിളിച്ചത്? "
" തിങ്കളാഴ്ച ആശ്രമത്തിൽ ഒരു വൈദ്യർ വരുന്നുണ്ട്. എന്റെ ഒരു സുഹൃത്താണ്. അലോപ്പതിയും ആയുർവേദവും വൈദ്യവും ഒക്കെ വശമുണ്ട് അദ്ദേഹത്തിന്. കിഷോറിനെ ഒന്ന് കൊണ്ട് വന്ന് കാണിച്ചോളൂ... രാവിലെ ഞാൻ ആംബുലൻസ് വിടാം. "
" ശെരി സ്വാമിജി.... "
അമ്പിളി നന്ദിയോടെ തലയാട്ടി.
" അധികം പ്രതീക്ഷ ഒന്നും വയ്ക്കണ്ട. എന്തെങ്കിലും ചാൻസ് ഉണ്ടെങ്കിൽ അദ്ദേഹം കിഷോറിനെ പരിശോധിച്ചിട്ട് പറയും. "
അതിനും അമ്പിളി തലകുലുക്കി.
" ഹാ... പിന്നെ... അദ്ദേഹത്തിന്റെ ചികിത്സാകേന്ദ്രം തിരുവനതപുരത്താണ്. കിഷോറിന്റെ കാര്യത്തിൽ എന്തെങ്കിലും പോസിറ്റീവ് ആയിട്ട് പറയുകയാണെങ്കിൽ കിഷോറിനെ അദ്ദേഹത്തിന്റെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വരും. അതിനുള്ള അറേഞ്ച്മെൻറ്സ് ഒക്കെ ഞാൻ ചെയ്തു തരാം. "
ഇത്തവണ അമ്പിളി തലകുലുക്കാനോ സമ്മതം പറയാനോ മറന്ന് നിന്നു പോയി. തിരുവനതപുരത്തേക്ക് പോകേണ്ടി വരും എന്നദ്ദേഹം പറഞ്ഞത് മാത്രം അവളുടെ തലച്ചോറിനുള്ളിൽ കിടന്ന് ചുറ്റി കറങ്ങി.
താൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത കുറച്ചു സംഭവങ്ങൾ നടന്ന ഇടമാണ് അവിടം. ഇനിയെങ്ങോട്ടേക്ക് ഇല്ല എന്ന് കരുതിയതാണ്. വിധി വീണ്ടും തന്നെ അവിടെ എത്തിക്കുകയാണോ?
തന്റെ ജീവിതം ഇന്നത്തെ അവസ്ഥയിൽ എത്തിപ്പെടാൻ കാരണക്കാരായ രണ്ട് പേരുള്ള നാടാണത്.
അതിൽ ഒരാളോട് വെറുപ്പാണ്... അതിലും അധികം ഭയമാണ്.
മറ്റൊരാളെയോ? വെറുക്കാനാവുമോ? കഴിയുന്നില്ല.... അച്ഛനായിപ്പോയില്ലേ? സ്നേഹിക്കാനാകുമോ? അതിനും കഴിയില്ല.....
പക്ഷെ....
മകൾക്ക് അച്ഛനോടുള്ള ചില കടമകൾ ഉണ്ടല്ലോ? അത് നിർവ്വഹിക്കണം... അത്ര മാത്രം....
അല്ലെങ്കിലും നിനയ്ക്കുന്നത് പോലെ അല്ലല്ലോ വിധിക്കുന്നത്? ഇത് വരെയുള്ള തന്റെ ജീവിതം അങ്ങനെ ആയിരുന്നു. ഇനിയും അങ്ങനെ തന്നെ ആകുമായിരിക്കും....!
" എന്താ അമൃത ? അന്ന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? "
സ്വാമിജിയുടെ സൗമ്യമായ സ്വരമാണ് അമ്പിളിയെ ചിന്തകളിൽ നിന്നുണർത്തിയത്.
" ഏയ്... ഇല്ല സ്വാമിജി.. "
അമ്പിളി പെട്ടെന്ന് പറഞ്ഞു.
" ഹ്മ്.... എന്നാൽ ശരി.... ഞാൻ പോകട്ടെ.... "
" വീട്ടിലേക്ക് വരുന്നില്ലേ? ഒന്ന് കയറിയിട്ട് പോകാം... "
" ഇല്ല കുട്ടി... ഞാൻ മറ്റൊരു ആവശ്യത്തിനുവേണ്ടി ഇറങ്ങിയതാ. എന്തായാലും കുട്ടിയെ കണ്ടത് നന്നായി.... "
അത്രയും പറഞ്ഞ് അദ്ദേഹം പോകാൻ ഒരുങ്ങി.
" അതെ.... ചേച്ചിയെ ഇങ്ങനെ ഓടിച്ചു ബുദ്ധിമുട്ടിപ്പിക്കരുത് കേട്ടോ കാന്താരി? "
പോകും മുൻപ് അദ്ദേഹം അമ്മിണി പശുവിന്റെ നെറുകയിൽ മൃദുവായൊന്ന് തലോടാനും മറന്നില്ല.
അമ്പിളി പുകയുന്ന മനസ്സുമായി അമ്മിണി പശുവിനെയും വലിച്ച് വീട്ടിലേക്ക് നടന്നു.
തൊഴുത്തിൽ പശുവിനെ കെട്ടി വയ്ക്കോൽ അതിന് മുന്നിലേക്ക് വിതറി ഇട്ട് കൊടുത്തു.
" കഴിച്ചോ.... "
അവളതിന്റെ തലയിൽ തലോടി.
" അമ്മിണീ.... നാട്ടിലേക്ക് തിരികെ പോവേണ്ടി വരുവാണേൽ ഞാൻ എങ്ങനെയും നിന്നെയും കൂടെ കൊണ്ട് പോകും. നീയല്ലാതെ വേറെ ആരാ എനിക്കെന്റെ വിഷമങ്ങൾ പറയാനുള്ളത്? വേറെ ആർക്ക് മുന്നിലാ എനിക്ക് മനസ്സ് തുറക്കാൻ പറ്റുന്നത്? "
പശുവിന്റെ ചെറിയ കൊമ്പിലും ചന്ദനക്കുറി ചാർത്തിയത് പോലെ വെളുത്ത പാടുള്ള നെറ്റിയിലും പുറത്തും ഒക്കെയായി തലോടിക്കൊണ്ട് അവൾ പശുവിന്റെ അരികിൽ കാല് മടക്കി ഇരുന്നു.
" അവിടേക്ക് പോവാൻ എനിക്ക് ഒട്ടും ഇഷ്ടം ഇല്ല. എന്റെ എന്ന് പറയാൻ അവിടെ ഒന്നും ഇല്ല.... ആരും ഇല്ല. "
അമ്പിളിക്ക് കണ്ണ് നിറഞ്ഞു. ദേവിയമ്മയുടെ മുഖം ഓർമ്മ വന്നു. ഒപ്പം രുദ്രന്റെയും...
" നിനക്ക് അറിയാമോ? പ്ലസ് ടൂ വിന് എനിക്ക് തൊണ്ണൂറ്റി എട്ട് ശതമാനം മാർക് ഉണ്ടായിരുന്നു. റിസൾട്ട് അറിഞ്ഞപ്പോ ദേവിയമ്മ വാങ്ങിത്തന്ന മിട്ടായീം കൊണ്ട് ഞാൻ സ്കൂളിൽ പോയിരുന്നു. അന്ന് എന്റെ ക്ലാസ്സ് ടീച്ചർ ചോദിച്ചു. നിനക്ക് ആരാവണമെന്ന്... ഒട്ടും ആലോചിക്കാതെ ഞാൻ പറഞ്ഞു എനിക്ക് ഒരു സയന്റിസ്റ്റ് ആവണമെന്ന്... ലോകം അറിയുന്ന, ലോകരറിയുന്ന ഒരു സൈന്റിസ്റ്റ്.... "
അമ്പിളി ഒന്ന് നെടുവീർപ്പിട്ടു.
" പക്ഷേ കുപ്പയിൽ കിടന്നിരുന്ന അമ്പിളിക്ക് കുന്നോളം മോഹിക്കാൻ അർഹതയില്ല എന്ന് അധികം വൈകാതെ തന്നെ ജീവിതം എനിക്ക് മനസ്സിലാക്കി തന്നു.
സ്കൂളിൽ സെർട്ടിഫിക്കറ്റ് വാങ്ങാൻ പോയിട്ട് വന്നതിന്റെ അന്ന് അച്ഛൻ എനിക്കൊരു സമ്മാനം കരുതി വച്ചിരുന്നു. ഒരു കല്യാണാലോചന...! കിഷോറേട്ടന്റെ കല്യാണാലോചന....
അച്ഛനെക്കൊണ്ട് അങ്ങനെ ഒരു തീരുമാനം എടുപ്പിച്ചതിനു പിന്നെലെ കാരണം അറിയോ?
അച്ഛന് അത്രയും ബഹുമാനവും വിധേയത്വവും ഉണ്ടായിരുന്ന ഒരാളിനോട് അറിയാതെ എനിക്കന്ന് തോന്നിപ്പോയ ഒരിഷ്ടം......! "
🌜
" വെറുതെ ഒരിഷ്ടം....
അതന്ന് പ്രണയമായിട്ടൊന്നും വളർന്നിരുന്നില്ല.... ആളുടെ സൗമ്യമായ പെരുമാറ്റത്തോട്... സംസാരത്തോട്... ഒക്കെ തോന്നിയ ഒരു തരം ആരാധന... അതോ ആ പ്രായത്തിലെ കുട്ടികൾക്ക് എതിർ ലിംഗത്തോട് തോന്നുന്ന തരമൊരു അട്ട്രാക്ഷനോ?
അതൊന്നു തീർച്ചപ്പെടുത്താനുള്ള സാവകാശം പോലും അച്ഛൻ എനിക്ക് തന്നില്ല.
ആ ഇഷ്ടം എങ്ങനെ ഉള്ളതാണെന്ന് എനിക്ക് പോലും മനസ്സിലായിരുന്നില്ല...
എന്നിട്ടും എന്റെ അച്ഛൻ എങ്ങനെ അറിഞ്ഞു എന്നാവും നീയിപ്പോ ഓർക്കുന്നതല്ലേ? "
ഒന്ന് നിവർന്നു പോലും നോക്കാതെ നിലത്ത് കിടക്കുന്ന വൈക്കോൽ ചവച്ചരച്ചു തിന്നുകയാണ് അമ്മിണിപ്പശു. എന്നിട്ടും താൻ പറയുന്നതൊക്കെ അവൾ ശ്രദ്ധയോടെ കേൾക്കുകയാണ് എന്നൊരു ഭാവമാണ് അമ്പിളിക്ക്....
ആരോടും തന്റെ വിഷമങ്ങൾ പങ്ക് വയ്ക്കാനാകാതെ മാനസികാരോഗ്യം കൂടി നഷ്ടപ്പെട്ടു പോകുമെന്ന് തോന്നിയ അവസരത്തിൽ അമ്പിളി കണ്ടെത്തിയ ഒരു മാർഗ്ഗമാണിത്. തിരികെ ഒന്നും പറഞ്ഞില്ലെങ്കിലും ഒന്നും മനസ്സിലാക്കിയില്ലെങ്കിലും തന്റെ മനസ്സിലുള്ളതൊക്കെ തുറന്ന് പറയാൻ... തന്റെ വിഷമങ്ങളും സങ്കടങ്ങളും ആശങ്കകളും ആവലാതികളും ഒക്കെ കേട്ടിരിക്കാൻ ഒരാൾ.... അതാണ് അമ്പിളിക്ക് അമ്മിണിപ്പശു.
സംസാരത്തിനിടയിൽ അമ്മിണി ഉറക്കെ ഒന്ന് അമറിയാൽ അമ്പിളിക്ക് അതും സന്തോഷമാണ്.
" നീയെങ്കിലും ഉണ്ടല്ലോ എന്നെ ആശ്വസിപ്പിക്കാൻ? " എന്ന് ചോദിച്ച് അന്നേരം അവൾ അതിന്റെ നെറ്റിയിൽ വാത്സല്യത്തോടെ തഴുകും.
അതങ്ങനെയല്ല എന്ന് അവൾക്കറിയാം. താൻ പറയുന്നതൊന്നും അമ്മിണിയെ മനസ്സിലാവില്ലെന്നും അറിയാം.... എങ്കിലും അങ്ങനെയാണെന്ന് വിശ്വസിക്കാനാണ് ; തന്നെ കേൾക്കാൻ... തന്നെ മനസ്സിലാക്കാൻ ഒരാളുണ്ടെന്ന് സ്വയം വിശ്വസിപ്പിക്കാൻ ആണ് അവൾക്ക് ഇഷ്ടം.....
" ആദ്യമായിട്ടാണ് ഒരാളോട് ഇഷ്ടം തോന്നിയത്. അതുകൊണ്ട് അന്നൊക്കെ ചിന്തകളിൽ ആ ഒരാൾ മാത്രമായിരുന്നു.... നിനക്കറിയുമോ? ഒരു ദിവസം രാത്രി തോന്നിയ എന്തോ പൊട്ട ബുദ്ധിയിൽ ഒരു ബുക്ക് നിറയെ ഞാൻ എന്റെയും രുദ്രേട്ടന്റെയും പേര് എഴുതിവെച്ചു..... അതും രണ്ടുപേരുടെയും പേരിനിടയ്ക്ക് ഒരു ലൗ ചിഹ്നവും ഒക്കെ ഇട്ട്... " .
അന്നത്തെ ആ പൊട്ടത്തരം ഓർത്ത് ഇത്രയും വർഷങ്ങൾക്കിപ്പുറം ഇന്നും അമ്പിളിക്ക് ചിരി വന്നു.
" അത് കൃത്യമായിട്ട് അച്ഛൻ കണ്ടുപിടിക്കുകയും ചെയ്തു. അന്ന് അച്ഛൻ എന്നെ കണ്ണുപൊട്ടുന്ന ചീത്ത പറഞ്ഞു. പൊതിരെ തല്ലി.....
അച്ഛൻ അതിനു മുൻപും എന്നെ പലവട്ടം വഴക്ക് പറഞ്ഞിട്ടുണ്ട്... പക്ഷേ തല്ലുന്നത് അന്നാദ്യമായിട്ടായിരുന്നു.
അങ്ങനെ തല്ലി ചതക്കാനും മാത്രം വലിയൊരു തെറ്റാണോ ഞാൻ അന്ന് ചെയ്തത് എന്ന് എനിക്ക് ഇന്നും അറിയില്ല അമ്മിണി.... ഒരാളോട് ഇഷ്ടം തോന്നി പോകുന്നത് അത്ര വലിയ തെറ്റാണോ? "
ചോദ്യം കഴിഞ്ഞ് ഒരു അൽപ്പസമയം ഒന്നും മിണ്ടാതെ അമ്പിളി അമ്മിണി പശുവിനെ തന്നെ നോക്കിയിരുന്നു.
" സാധാരണ അച്ഛൻ എന്നെ വഴക്ക് പറയുമ്പോഴെല്ലാം ഞാൻ ദേവിയമ്മേടെ അടുത്തേക്ക് ഓടിചെല്ലും... അച്ഛൻ എന്നെ വഴക്ക് പറഞ്ഞ കാര്യം കാരണസഹിതം പറഞ്ഞ് സങ്കടപ്പെടും.... അച്ഛനെക്കുറിച്ച് പരാതി പറയും..... പരിഭവിക്കും...
അപ്പോഴൊക്കെ ദേവിയമ്മ എന്നെ വാത്സല്യത്തോടെ ചേർത്ത് പിടിക്കും.... നെറ്റിയിൽ ഒരു നൂറുമ്മ തരും... എന്റെ സങ്കടവും പരിഭവവും എന്തിന് അച്ഛനോടുള്ള ദേഷ്യം പോലും ആ സ്നേഹത്തിൽ അലിഞ്ഞു ഇല്ലാതെയാവും....
പക്ഷെ അന്നത്തെ കാര്യം എനിക്ക് ദേവിയമ്മയോട് പറയാനൊത്തില്ല. ഞാൻ എന്ത് പറയും? രുദ്രേട്ടനോട് ഇഷ്ടം തോന്നി പോയതുകൊണ്ടാണ് അച്ഛൻ എന്നെ തല്ലിയത് എന്നോ? "
കഴിച്ചു കൊണ്ടിരുന്ന പുല്ല് തീർന്നതും അമ്മണിപ്പശു അവളെ നോക്കി പിന്നെയും നീട്ടി അമറി.
" അച്ഛൻ എന്തിനാണ് എന്നോട് അന്ന് അത്രയും ദേഷ്യപ്പെട്ടത് എന്നാണോ? "
ഒരു കൈപ്പിടി വൈക്കോൽ കൂടി എടുത്തു അവൾ അമ്മിണിക്ക് മുന്നിലേക്ക് ഇട്ടു കൊടുത്തു.
" അടിമക്ക് ഉടമയോടുള്ള വിധേയത്വം...! താഴ്ന്ന ജാതിക്കാരന് ഉയർന്ന ജാതിക്കാരനോടുള്ള അപകർഷത.....!
എന്റെ അച്ഛന് അതൊക്കെ ആവോളം ഉണ്ടായിരുന്നു.... "
പറഞ്ഞു നിർത്തി അമ്പിളി ഒന്ന് നെടുതായി നിശ്വസിച്ചു.
" രുദ്രേട്ടന്റെ അച്ഛനെ എന്റെ അച്ഛൻ അന്ന് ദൈവത്തെ പോലെയാണ് കണ്ടിരുന്നത്. അദ്ദേഹം മരിച്ചപ്പോ ആ സ്ഥാനം രുദ്രേട്ടനായി.... ഇന്ന് അതൊക്കെ ഓർക്കുമ്പോ അന്ന് അച്ഛൻ എന്നെ തല്ലിയതിൽ വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല.....! സ്വന്തം മകൾ ആയത് കൊണ്ടാവും കൊല്ലാതിരുന്നത്. "
അമ്പിളിയുടെ ചുണ്ട് പുച്ഛത്താൽ ഒന്നു കോടി.
" ഞാൻ ജനിച്ച അന്ന് മരിച്ചതാ എന്റെ അമ്മ.... എന്നെ നോക്കിയതും വളർത്തിയതും ഒക്കെ ദേവിയമ്മയാ... എന്നേം രുദ്രേട്ടനേം അമ്മ വേർതിരിച്ചു കണ്ടിട്ടുണ്ടായിരുന്നില്ല. മുലപ്പാൽ ഒഴികെ മറ്റെല്ലാം അമ്മ എനിക്ക് തന്നിട്ടുണ്ട്. വീട്ടുജോലിക്കാരന്റെ മകളാണെന്നുള്ള ഒരു വേർതിരിവും അമ്മ എന്നോട് കാണിച്ചിട്ടില്ല. രുദ്രേട്ടനും അദ്ദേഹത്തിന്റെ അച്ഛനും അങ്ങനെ തന്നെയായിരുന്നു... എന്റെ മനസ്സിൽ രുദ്രേട്ടനോടുള്ള ഇഷ്ടം നിലനിന്നിരുന്നു എങ്കിൽ ആ അമ്മയെയും ചിലപ്പോൾ എനിക്ക് വേദനിപ്പിക്കേണ്ടി വന്നേനെ... "
അമ്പിളി നിറഞ്ഞ കണ്ണുകൾ മെല്ലെ തുറിച്ചുമാറ്റി.
" അച്ഛനെ അനുസരിച്ച് രുദ്രേട്ടനോടുള്ള എന്റെ താല്പര്യം മറക്കാൻ എനിക്ക് അത്ര ബുദ്ധിമുട്ടൊന്നും അന്ന് ഉണ്ടായിരുന്നില്ല. മറക്കാനാവാത്തത്ര ആഴത്തിൽ ഒന്നും രുദ്രേട്ടൻ എന്റെ മനസ്സിൽ വേരൂന്നിയിരുന്നുമില്ല.
ഞാൻ രുദ്രേട്ടനെ മറന്നോളാമെന്ന് കാല് പിടിച്ചു പറഞ്ഞു അച്ഛനോട്. അന്നത് വിശ്വസിച്ചിട്ടാണോ എന്നറിയില്ല... അച്ഛൻ എന്നെ തുടർന്ന് പഠിക്കാൻ സമ്മതിച്ചു. പക്ഷെ പിന്നീട്... പിന്നീട്.... അച്ഛനെ വെറുക്കാൻ ഒരു നൂറ് കാരണങ്ങൾ കിട്ടി എനിക്ക്.... അച്ഛനോട് എനിക്ക് ദേഷ്യമാണ്. ഇപ്പോഴും...
പക്ഷെ ഞാൻ ഭയക്കുന്ന ഒരു പേരുണ്ട്.... ക്ളീറ്റസ്....! അമ്പിളിയുടെ സന്തോഷങ്ങൾ മുഴുവൻ ഇല്ലാതാക്കി കളഞ്ഞത് അയാളാണ്. "
അമ്പിളിയുടെ കണ്ണുകൾ ചുവന്നു. ദേഷ്യവും വെറുപ്പും ഭയവും ഒരുപോലെ അവളുടെ കവിളുകളെ വിറപ്പിച്ചു.
തൊഴുത്തിനോട് അടുത്തുള്ള മുറിയിൽ അമ്പിളി പറഞ്ഞതൊക്കെ ശ്രവിച്ചു കിടക്കുകയായിരുന്ന കിഷോർ ക്ളീറ്റസിന്റെ പേര് കേട്ടതും ഒന്ന് നടുങ്ങി. അവന്റെ ഹൃദയതാളം മുറുകി... കണ്ണുകൾ ആ മുറിയിലാകെ ഉഴറി നടന്നു. ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് ചലനശേഷിയുള്ള വലത് കൈ അവൻ മെത്തയിൽ മുറുകി പിടിച്ചു. മെത്തയിൽ ഇരുന്ന പാത്രം നിലത്തേക്ക് വീണുരുണ്ടു.
മുറിക്കുള്ളിൽ എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് അമ്പിളി അവിടേക്ക് ഓടിച്ചെന്നത്.
" അയ്യോ.... കിഷോറേട്ടാ.... എന്തുപറ്റി? "
ശ്വാസം കഴിക്കാനാകാതെ മരണവെപ്രാളം കാട്ടുന്നവനെ കണ്ട് അവൾ ഭയന്നു. വേഗത്തിൽ ഓടിച്ചെന്ന് അലമാര തുറന്ന് ഇൻഹേലർ എടുത്ത് വന്നു. വല്ലാതെ ടെൻഷൻ കയറുമ്പോൾ കിഷോറിന് ഇത്തരത്തിൽ ശ്വാസതടസം അനുഭവപ്പെടാറുണ്ട്.
ഇൻഹേലർ ഉപയോഗിച്ച് കഴിഞ്ഞതും പതിയെ കിഷോറിന്റെ ശ്വാസഗതി സാധാരണ പോലെയായി.
അമ്പിളി കണ്ണുതുടച്ച് അവന് അരികിലേക്ക് ഇരുന്നുകൊണ്ട് അവന്റെ മുടിയിൽ മെല്ലെ തലോടി.
" ഒന്നുമില്ല.... ഉറങ്ങിക്കോ.... "
കിഷോർ സ്വാധീനമുള്ള കൈകൊണ്ട് അമ്പിളിയുടെ വലതു കൈ പിടിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്തു വച്ചു. അവന്റെ ഹൃദയം പെരുംപറ മുഴക്കുന്നത് അവൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.....
" മാപ്പ്... "
കിഷോർ മെല്ലെ പറഞ്ഞു.
" എന്തിന്? "
അമ്പിളി അത്ഭുതപ്പെട്ടു.
" എന്താ കിഷോറേട്ടാ? എന്താ പറ്റിയത്? ഉറങ്ങുന്നത് കണ്ടിട്ടല്ലേ ഞാൻ തുണി കഴുകാൻ പോയത്? സ്വപ്നം കണ്ടോ? പേടിച്ചോ? "
ഒരു കുഞ്ഞിനോട് എന്നപോലെ അവൾ അവനോട് ഓരോന്ന് ചോദിച്ചു.
" സാരമില്ല... ഉറങ്ങിക്കോ... ഞാൻ ഇവിടെ തന്നെ ഇരിക്കാം... "
അമ്പിളി തലകുനിച്ച് അവന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു.
കിഷോർ കണ്ണുകൾ മുറുകെ അടച്ചു. അവന്റെയുള്ളം വെന്ത് നീറി.... കുറ്റബോധത്താൽ ഉരുകി.
" മാപ്പ്.... "
ഹൃദയംകൊണ്ട് അവൻ അവളോട് ഒരായിരം വട്ടം മാപ്പപേക്ഷിച്ചു....
🌜 🌜 🌜 🌜 🌜
കഥയോട് ഇഷ്ടക്കേട് തോന്നിയാൽ തുറന്ന് പറയൂ ട്ടൊ... #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ

