ShareChat
click to see wallet page
search
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aqad85G?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ. 34 🎫🎫🎫🎫🎫🎫🎫🎫 അമ്മ തന്റെ ചുമലിൽ നിന്ന് പിടി വിടുന്നില്ലെന്ന് കണ്ടതോടെ രതീഷ് അമ്മയുടെ മുഖത്ത്‌ നിന്നും നോട്ടം മാറ്റി. "മോനേ.. അല്ലെങ്കിൽ പിന്നെ അവളെന്തിനാടാ നമ്മളോട് ഈ വിധം പെരുമാറുന്നത്. ഇവിടെല്ലാവരോടും എന്തോ ഒരു മുൻ വൈരാഗ്യം ഉള്ളത് പോലാണല്ലോ അവളുടെ പെരുമാറ്റം." ആകെ ഒരാഴ്ച തികയുന്നില്ല മകന്റെ കല്യാണം കഴിഞ്ഞിട്ട്. അതിനിടയിൽ അവന്റെ മുഖത്തും ശരീരഭാഷകളിലും ഇവ്വിധം ഒരു തളർച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് തക്കതായ കാരണം ഉണ്ടായിരിയ്ക്കുമെന്ന് രുഗ്മിണിയ്ക്ക് തോന്നി "അവളുടെ മനസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അവൾ അത് തുറന്ന് പറയണ്ടേ അമ്മേ... എനിക്ക് തോന്നുന്നത് എല്ലാവരോടും അവളുടെ പെരുമാറ്റം ഇങ്ങനൊക്കെ തന്നെയാകുമെന്നാ." രതീഷ് ഒരു ദീർഘശ്വാസം വിട്ടു. ഇതെല്ലാം പെട്ടന്ന് ശരിയായേക്കും എന്നൊരു വിശ്വാസം അവന്റെ വാക്കുകളിൽ കാണാനില്ലായിരുന്നു. "നമ്മൾ കല്യാണത്തിന് മുൻപ് എത്ര തവണ അവളുടെ വീട്ടിൽ പോയിട്ടുണ്ട് മോനേ. അപ്പോഴൊക്കെ അവൾക്ക് നമ്മളോടുള്ള പെരുമാറ്റ രീതി ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ. എല്ലാവരോടും കളിച്ച് ചിരിച്ചു വളരെ സ്നേഹപൂർവമല്ലേ അവൾ ഇടപെട്ടിരുന്നത്.. അപ്പോഴൊന്നും അവൾക്ക് ഈ കല്യാണത്തിന് എന്തെങ്കിലും താൽപ്പര്യക്കുറവ് ഉള്ളതായേ നമുക്ക് തോന്നിയിട്ടില്ലല്ലോ. ഇനി കല്യാണം കഴിഞ്ഞിട്ട് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് പറയാനാണേൽ അതിന് അധികം ദിവസവും ആയിട്ടില്ല." അത്രയും പറഞ്ഞിട്ട് ഒരു മറുപടിയ്ക്ക് വേണ്ടി രുഗ്മിണി കാത്തെങ്കിലും രതീഷ് ഒറ്റയക്ഷരം മിണ്ടിയില്ല. "അമ്മ അവളോട് ഒന്ന് സംസാരിക്കട്ടെ മോനേ... അവളുടെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അവളത് തുറന്ന് പറയട്ടെ.അങ്ങനെന്തെങ്കിലും കാര്യം അവളുടെ മനസിലുണ്ടെങ്കിൽ നമുക്കതിനൊരു പരിഹാരം കണ്ടെത്താം. അല്ലാതെ ഇങ്ങനെ തുടർന്നാൽനിനക്ക്മനസിനൊരു സമാധാനം വേണ്ടേ മോനേ.. നിന്റെ മനസിന്റെ സമാധാനം അല്ലേടാ അമ്മയുടെസന്തോഷം.". ''ഇപ്പോൾ അവളോട് ഒന്നും സംസാരിക്കാൻ നിൽക്കേണ്ട അമ്മേ. ചിലപ്പോൾ അവളുടെ വീട്ടുകാരെയെല്ലാം വിട്ടു പോന്നതിന്റെ സങ്കടം കൊണ്ടുരുത്തിരിഞ്ഞ നിരാശ യാണ് അവളുടെ മനസിലെങ്കിലോ.." അവൻ പറയുന്നതിലും കാര്യമുണ്ടെന്ന് രുഗ്മിണിയ്ക്ക് തോന്നി. അവന്റെ സംശയം പോലെ തന്നെ ആകണേ കാര്യങ്ങൾ എന്ന് രുഗ്മിണിയും മനസുകൊണ്ട് ആശിച്ചു പോയി. "ശരി. നിന്റെ മനസ് പോലെ നടക്കട്ടെ.എല്ലാം നമ്മുടെ സംശയം ആയാൽ മതിയായിരുന്നു.. അവൾക്ക് കൊണ്ട് പോകാനുള്ളതെല്ലാം പായ്ക്ക് ചെയ്തു വച്ചിട്ടുണ്ടോ മോനേ...നാളെ പുലരും മുമ്പേ പുറപ്പെടാനുള്ളതല്ലേ..ഒന്നുമയങ്ങി എണീൽക്കുമ്പോഴേയ്ക്ക് സമയം പോകും. ശശിധരൻ നിങ്ങളെ കൊണ്ട് നെടുമ്പാശേരിയിൽ വിടാനായി വന്നിട്ടുണ്ട്. അവൻ ഔട്ട് ഹൗസിൽ ഇരിയ്ക്കുന്നു." "ഞങ്ങള് പോയാൽ അമ്മ ഇവിടെ ഒറ്റയ്ക്കാവില്ലേ അമ്മേ.. അമ്മ ലളിത ചേച്ചിയോട് പറയണം വൈകിട്ട് ജോലി കഴിയുമ്പോ ഒരാഴ്ചത്തേയ്ക്ക് രാത്രിയിൽ ഇവിടെ വന്നു നിൽക്കാൻ." "എന്തിനാടാ അവളെ വെറുതേ ബുദ്ധിമുട്ടിയ്ക്കുന്നത്. ഞാനിവിടെ തനിച്ചല്ലല്ലോ. മിദുവില്ലേ.." "എന്നാലും നിങ്ങൾ രണ്ടും തനിച്ച്.." "ഒരെന്നാലുമില്ല. നിങ്ങള് സന്തോഷത്തോടെ പോയിട്ട് വരാൻ നോക്ക്.തിരിച്ചു വരുമ്പോ രണ്ട് പേരും നല്ല സന്തോഷത്തിൽ കേറി വരുന്നത് അമ്മയ്ക്ക് കാണണം." അവർ അൽപ്പ നേരം കൂടി മകനോട് ഓരോന്ന് സംസാരിച്ചിരുന്ന ശേഷം ഇറങ്ങി താഴേയ്ക്ക് വന്നു. അവർ വന്ന് ആശാലതയെ നോക്കുമ്പോൾ അവൾ ഡൈനിങ് റൂമിലോ, അടുക്കളയിലോ ഒന്നും നിൽക്കുന്നതായേ കാണുന്നില്ല. രുഗ്മിണി നേരെ മൃദുലയുടെ റൂമിന്റെ വാതിൽ പുറത്ത് നിന്ന് തുറന്ന് അകത്തേയ്ക്ക് തലയിട്ട ശേഷം അതിനുള്ളിൽ ആശാലത ഉണ്ടോ എന്ന് നോക്കി. "ആരെയാ അമ്മേ അമ്മ ഇത്ര ഗഹനമായി തിരയുന്നത്. എന്നെയാണോ. ആണെങ്കിൽ ഞാനിവിടെ ഇരിപ്പുണ്ട്." കിടക്കയിൽ തന്റെ മുൻപിലിരിയ്ക്കുന്ന ലാപ്ടോപ്പിൽ നിന്ന് മുഖമുയർത്താതെ മൃദുല പറഞ്ഞു. "ആശമോൾ ഇങ്ങോട്ട് വന്നില്ലേ മോളെ..." അവർ തിരക്കി. "ഏത് ആശമോൾ.." മൃദുലയുടെ കണ്ണുകൾ ലാപ്ടോപ്പിന്റെ സ്ക്രീനിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു. "നിനക്ക് എത്ര ആശയെ അറിയാമെടീ.. ഈ വീട്ടിൽ നിന്റെ ഏട്ടന്റെ ഭാര്യയല്ലാതെ വേറേ ഏത് ആശയാടീ ഉള്ളത്" "അതങ്ങോട്ട് ക്ലിയറായിട്ട് പറയണ്ടേ അമ്മ.. ഞാൻ കരുതി എന്റെ ക്‌ളാസിലുള്ള ആശാ പിള്ളയേയോ, ആശാ ജി കുറുപ്പിനെയോ അമ്മ അന്വേഷിയ്ക്കുന്നതെന്ന്.." മൃദുല അമ്മയുടെ മുഖത്തേയ്ക്ക് നോക്കാതെ തന്റെ കയ്യിലിരുന്ന പേന കൊണ്ട് ചുണ്ടിൽ തട്ടിക്കൊണ്ട് പറഞ്ഞു. അൽപ്പ സമയത്തിന് ശേഷം അവൾ മുഖമുയർത്തി നോക്കുമ്പോഴും രുഗ്മിണി അവിടെ തന്നെ നിൽക്കുകയാണ്. അമ്മയുടെ മുഖത്ത്‌ തന്നോടുള്ള ദേഷ്യഭാവം കണ്ട് അവൾക്ക് ചിരി വന്നു പോയി. "എന്റെ അമ്മേ, അൽപ്പം മുമ്പ് ആശേട്ടത്തി അവിടെ ലിവിംഗ് റൂമിൽ ഇരുന്ന് ടി വി കാണുന്നത് കണ്ടു. അമ്മ നോക്കിയിട്ട് അവിടെ കാണുന്നില്ലെങ്കിൽ ആശേട്ടത്തി എണീറ്റ് മുകളിലേക്ക് പോയി കാണും.. അതിന് അമ്മ ബെസ്റ്റ് ഇടത്താ ആശേട്ടത്തിയെ അന്വേഷിച്ചു വന്നിരിയ്ക്കുന്നത്.. എവിടില്ലെങ്കിലും ആശേട്ടത്തി എന്റെ അടുത്ത്‌ ഉണ്ടാകില്ലെന്ന് അമ്മയ്ക്കാരെങ്കിലും പറഞ്ഞു തരണോ.." "അവിടെ ടി വി വച്ചിട്ടുള്ള ഒച്ചയൊന്നും കേൾക്കുന്നില്ലല്ലോ മോളെ.." "ആശേട്ടത്തിയ്ക്ക് ടി വി സ്‌ക്രീനിൽ പടം തെളിഞ്ഞു കണ്ടാൽ മതി അമ്മേ... അതിന്റെ സംഭാഷണമൊക്കെ താനേ കാതിൽ മുഴങ്ങി കേൾക്കുന്ന ഒരു പ്രത്യേക കഴിവ് ആശേട്ടത്തിയ്ക്കുണ്ട്. അമ്മയ്ക്ക് അത് മനസിലാകാഞ്ഞിട്ടാ." "അമ്മയ്ക്ക് മനസിലാകാഞ്ഞിട്ടല്ലെടീ.. നിന്നോട് ചോദിയ്ക്കാൻ വന്ന എന്നേ പറഞ്ഞാൽ മതി. അങ്ങിനെ വേണം പറയാൻ." രുഗ്മിണി പെട്ടന്ന് അവിടെ നിന്നും തിരികെ പോന്നു. അവർ പോരുമ്പോൾ ആശാലത മുകൾ നിലയിലേക്കുള്ള പടവുകൾ കയറി പോകുന്ന കാഴ്ചയാണ് കാണുന്നത്. രുഗ്മിണി അവിടെ നിന്നും നടന്ന് തന്റെ ബെഡ് റൂമിലേക്ക് പോന്നു.. ആശാലത റൂമിലേക്ക് കയറി വരുന്നത് കണ്ടെങ്കിലും രതീഷ് അവളെ ശ്രദ്ധിയ്ക്കാൻ നിന്നില്ല. അവൾ വന്ന് ബെഡിലേക്ക് ഇരുന്ന ശേഷംരതീഷിനെ നോക്കി ഇവിടെ അടുത്ത്‌ എവിടെയാണ് ബസ് സ്റ്റോപ്പ് ഉള്ളതെന്ന് തിരക്കി. ഈ രാത്രി ഇവളെന്തിനാ ഇങ്ങനൊരു ചോദ്യം തന്നോട് ചോദിച്ചത് എന്ന അമ്പരപ്പോടെ അവൻ അവളെ നോക്കി. "നമ്മുടെ വീടിനു മുൻപിലൂടുള്ള റോഡിലൂടെ ബസ് സർവീസ് ഇല്ലല്ലോ രതീഷേട്ടാ.' "ഇവിടെ റോഡിൽ ഇറങ്ങി ഒരു നൂറ്‌ മീറ്റർ മുൻപോട്ട് പോകണം. അവിടെ നിന്നും ബസ് കിട്ടും.. അതിരിയ്ക്കട്ടെ നിനക്ക് എങ്ങോട്ട് പോകാനാ ആശേ ബസ് റൂട്ട് ഒക്കെ തിരക്കുന്നത്.'' അവളെന്തിനാണ് അങ്ങനെ ചോദിച്ചതെന്ന് അവന് മനസിലായില്ല. "അടൂരിന് പോകാനുള്ള ബസ് അവിടെ നിന്നാൽ കിട്ടുവോ രതീഷേട്ടാ.."" "വലത്തോട്ട് പോകുന്നത് അടൂർ റൂട്ട്. ഇടത്തോട്ട് പത്തനം തിട്ട.. അല്ല, നീയെന്തിനാ ആശേ ബസ് പോകുന്ന വഴിയൊക്കെ തിരക്കുന്നത്. നിനക്ക് ആവണീശ്വരത്തിനു പോകണമെങ്കിൽ ഞാൻ കൊണ്ട് പോകില്ലേ.. ഞാനിവിടെ ഇല്ലാത്തപ്പോഴാണെങ്കിൽ ശശിയേട്ടൻ കൊണ്ട് പൊക്കോളും.." "അടൂർ ചെന്നാൽ കൊല്ലത്തേക്ക് പോകാനുള്ള ബസ് കിട്ടില്ലേ രതീഷേട്ടാ..." അവൻ പറയുന്നത് കേൾക്കാത്ത മട്ടിലാണ് അവളുടെ ചോദ്യം. "ങാ കിട്ടിയേക്കുമായിരിയ്ക്കും. എനിയ്ക്കറിയില്ല. ഞാൻ അധികമൊന്നും ബസിൽ സഞ്ചരിച്ചിട്ടില്ല. പ്രത്യേകിച്ചും കൊല്ലത്തേയ്ക്കും, കൊച്ചിയിലേക്കും ഒന്നും.." "ഞാനും ബസ് യാത്ര കുറവായിരുന്നു രതീഷേട്ടാ. അവിടെ നിന്നും ട്രെയിനിലല്ലേ പോകുന്നതും വരുന്നതും. ഇവിടെ ട്രെയിനില്ലല്ലോ.." "ട്രെയിനിൽ കയറി ഈ രാത്രി താൻ എങ്ങോട്ട് പോകാൻ പോകുന്നു.. നാളെ വെളുപ്പിനെ നമുക്കൊരു യാത്രയുണ്ട്.. ദുബൈയിലേക്ക്.. അത് താൻ മറന്നോ.. അത് കഴിഞ്ഞിട്ട് വന്ന് തിരക്കിയാൽ പോരെ പത്തനം തിട്ടയ്ക്കും, കൊല്ലത്തിനുo ഒക്കെ പോകുന്ന ട്രെയിനിന്റെ സമയം." "അത് നമ്മൾ പോകുന്നില്ലെന്ന് ഇന്നലെയേ തീരുമാനിച്ചതല്ലേ രതീഷേട്ടാ. പെട്ടന്നിപ്പോൾ എന്താ രതീഷേട്ടന് ഒരു മനം മാറ്റം.." ആശാലത തിരക്കി. "ആശേ.. താൻ തമാശ പറയുവല്ലല്ലോ. അല്ലേ...നമ്മളെ വെളുപ്പിനെ നെടുമ്പാശേരിയിൽ കൊണ്ട് വിടാനായി ശശിയേട്ടൻ വരെ വന്നിട്ടുണ്ട്.." "അയാൾ വന്നോട്ടെ. അതിനെന്താ.. രതീഷേട്ടൻ പോയിട്ട് വന്നോളൂ. ഞാനിന്നലെ പറഞ്ഞിരുന്നതാണല്ലോ അങ്ങോട്ടൊന്നും പോകാൻ എനിയ്ക്ക് താൽപ്പര്യമില്ലെന്ന്... എന്റെ ലീവ് തീർന്നു രതീഷേട്ടാ. എനിയ്ക്ക് നാളെയോ, മറ്റന്നാളോ ഡ്യൂട്ടിയ്ക്ക് കയറണം. നമ്മുടെ കല്യാണത്തിന് പത്ത്‌ ദിവസം മുമ്പേ ലീവെടുത്തതാ..." "ലീവ് നീട്ടാമല്ലോ.. ഒന്നോ രണ്ടോ, അല്ലെങ്കിൽ മൂന്നോ ആഴ്ചയ്ക്ക് കൂടി. നാളെ തന്നെ നീ ജോലിയ്ക്ക് കയറിയില്ലെങ്കിൽ അവർ നിനക്കെതിരെ എന്തെങ്കിലും നടപടി എടുക്കുമോ... അത്രയ്ക്ക് വലിയ ഉദ്യോഗമാണോ എന്റെ ഭാര്യയെ അവർ ഏൽപ്പിച്ചിട്ടുള്ളത്.." രതീഷിന്റെ വാക്കുകളിൽ ഒരുപരിഹാസം തങ്ങി നിൽപ്പുണ്ടെന്ന് ആശാലതയ്ക്ക് തോന്നി. "അതേ.. രതീഷേട്ടന് അത് ചിലപ്പോൾ നിസ്സാര ജോലിയായിരിയ്ക്കും. പക്‌ഷേ എനിയ്ക്ക് അങ്ങിനെയല്ല രതീഷേട്ടാ. ലീവ് തീർന്നിട്ട് അത് വീണ്ടും നീട്ടിയെടുത്തിട്ടില്ലെങ്കിൽ തീർച്ചയായും എനിയ്ക്കെതിരെ സർക്കാർ തല നടപടിയുണ്ടായെന്നിരിയ്ക്കും." "നിനക്കിപ്പോൾ ജീവിതത്തേക്കാൾ വലുത് നിന്റെ ജോലി തന്നെയാണ് അല്ലേ.." "രതീഷേട്ടൻ ഉദ്ദേശിയ്ക്കുന്നത് എന്താണെന്ന് എനിയ്ക്കറിയില്ല.പക്‌ഷേ എനിയ്ക്കെന്റെ ജോലി മുഖ്യം തന്നെയാണ് രതീഷേട്ടാ.. അത് പോലെ മുഖ്യമാണ് ജീവിതവും." "ചുരുക്കി പറഞ്ഞാൽ നാളത്തെ യാത്രയിൽ നീ പങ്കെടുക്കുന്നില്ല എന്ന് സാരം. അല്ലേ. കല്യാണം കഴിഞ്ഞു ഒരാഴ്ച തികയുമ്പോൾ ഭാര്യയും ഭർത്താവും മധു വിധു ആഘോഷത്തിനായി പുറപ്പെടാനിരിയ്ക്കെ ഭാര്യപറയുന്നു ഭർത്താവ് ഒറ്റയ്ക്ക് പോയി മധുവിധു ആഘോഷിച്ചിട്ടും വന്നേക്കാൻ. എനിയ്ക്ക് നിന്നോട് ചോദിയ്ക്കാൻ ഒന്നേയുള്ളൂ... സ്ഥിരബുദ്ധി എന്ന് പറയുന്ന ഒരു സാധനം നിന്റെ തലയ്ക്കുള്ളിൽ ഒരു മരുന്നിനെങ്കിലും ശേഷിച്ചിട്ടുണ്ടോടീ... ഇല്ല.. ഉണ്ടായിരുന്നെങ്കിൽ നീയിങ്ങനെ എന്നോട് പറയില്ലായിരുന്നു.." അരിശം വന്നിട്ടെന്നോണം രതീഷ് കൈകൾ കൂട്ടി തിരുമ്മി. "രതീഷേട്ടാ എന്റെ ജോലി..." ആശാലത എന്തോ പറയാൻ തുടങ്ങുമ്പോൾ രതീഷ് ചാടി അവൾക്കടുത്തേയ്ക്ക് വന്നു. വലതു കയ്യുയർത്തി ചൂണ്ട് വിരൽ അവൻ അവളുടെ മുഖത്തിന്‌ നേർക്ക് നീട്ടി. "മിണ്ടരുത് നീ ഇനിയാ വാക്ക്. ജോലി എന്നൊരു വാക്ക് നീ ഈ വീട്ടിൽ ഇനി ഉച്ചരിച്ചു പോകരുത്. ജോലി.. ജോലി.. ജോലി.. ഈ ലോകത്ത്‌ ആദ്യമായിട്ടല്ലേ ഒരുത്തിയ്ക്ക് സർക്കാർ ഉദ്യോഗം കിട്ടുന്നത്.. എന്തോ നിർഭാഗ്യത്തിന്അത് എന്റെ ഭാര്യയ്ക്ക് കിട്ടിപ്പോയി.മനുഷ്യന്റെ ക്ഷമയെ പരീക്ഷിയ്ക്കുന്നതിനും ഒരതിരുണ്ടെടീ." അവൻ അവളുടെ മുമ്പിൽ നിന്ന് റൂമിന് പുറത്തിറങ്ങി വാതിൽ വലിച്ചടച്ചു. പടക്കം പൊട്ടുന്ന ഒച്ചയിൽ വാതിലടയുന്ന ശബ്ദം കേട്ട് രുഗ്മിണി റൂമിൽ നിന്ന് പുറത്തിറങ്ങി മുകൾ നിലയിലെ മകന്റെ റൂമിലേക്ക് നോക്കി. മൃദുലയും ആ ശബ്ദം കേട്ട് അമ്മയുടെ അടുത്തേയ്ക്ക് വന്നു. (തുടരും) കണ്ണൂർകാരൻ 🌹🌹🌹🌹🌹 #✍ തുടർക്കഥ #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
✍ തുടർക്കഥ - ooooo 34 Kannorkaran 06ত136]@0. 09|8@ (ನ ooooo 34 Kannorkaran 06ত136]@0. 09|8@ (ನ - ShareChat