Last
അയലത്തെ അമ്പിളി
വർഷങ്ങൾ പിന്നെയും കടന്നു.
ഇന്ന് ജയയുടെ വീട് പാല് കാച്ചാണ്. ജയയുടെയും മക്കളുടെയും സ്വപ്നങ്ങൾക്ക് കൂട്ടായി ഒരു കൊച്ചു വീട്. നാല് സെന്റ് സ്ഥലം വാങ്ങി അതിലൊരു കുഞ്ഞു വീടു വച്ചു ജയ. ഒട്ടും ആർഭാടമില്ലാത്ത ഒരു ചെറിയ വീട്. എന്നിട്ടും വീട് പണി പൂർത്തിയാക്കാൻ അവൾക്ക് ചെറിയൊരു എമൗണ്ട് ഹൗസിംഗ് ലോൺ കൂടി എടുക്കേണ്ടി വന്നു.
ലോൺ അടവ് വരുന്നത് ശമ്പളത്തിൽ നിന്നായതുകൊണ്ട് ജയിക്കത് വലിയ ബുദ്ധിമുട്ടായി തോന്നിയില്ല. അതുമല്ല കുഞ്ഞുങ്ങൾ പോലും ആവശ്യങ്ങൾ അറിഞ്ഞ് ജീവിക്കാൻ പഠിച്ചിരുന്നു. പപ്പുവേട്ടൻ ഇപ്പോഴും ഓട്ടം പോകുന്നുണ്ട്. പോകണ്ട എന്ന് ജയ പറഞ്ഞിട്ടും അയാൾ കേൾക്കുന്നില്ല...
" എനിക്ക് ആവതുള്ളത് വരെ പോകാടി... അത് കഴിഞ്ഞാൽ നീ തന്നെ എന്നെ നോക്കിയാൽ മതി. "
എന്ന് പറയും പപ്പുവേട്ടൻ...
പാലുകാച്ചൽ പ്രമാണിച്ച് അയൽക്കാർക്കൊക്കെ ക്ഷണമുണ്ട്. ബന്ധുക്കൾ എന്ന് പറയാൻ ലതയും അവരുടെ ഭർത്താവിന്റെ വീട്ടുകാരും മാത്രമേ ഉള്ളൂ. ഒരാപത്ത് വന്നപ്പോൾ കൈയൊഴിഞ്ഞ മറ്റുള്ള ബന്ധുക്കളെ ഒക്കെ ജയയുമെന്നോ വേണ്ടെന്ന് വച്ചിരുന്നു...
വീട് കണ്ടവർക്കൊക്കെ നന്നായി ബോധിച്ചു. ചെറുതെങ്കിലും നല്ല ഒതുക്കവും ഭംഗിയും ഉള്ള ഒരു വീട്. വീടിനേക്കാളും എല്ലാവർക്കും ഇഷ്ടമായത് വീടിനു മുന്നിൽ ഒരുക്കിയിരുന്ന പൂന്തോട്ടമാണ്. അമ്പിളിയാണ് അത് സെറ്റ് ചെയ്യാൻ ജയയെ സഹായിച്ചത്.
രുദ്രനോട് പറഞ്ഞതു പോലെ തന്നെ അമ്പിളി ഗവൺമെന്റ് മെറിറ്റിൽ തന്നെ അഡ്മിഷൻ നേടിയിരുന്നു. ഇപ്പോൾ അവളുടെ എൽഎൽബി പഠനം ഏതാണ്ട് പൂർത്തിയാകാറായിട്ടുണ്ട്.
ഒരിക്കൽ, മുന്നോട്ടുള്ള ജീവിതത്തിനു മുന്നിൽ പകച്ചു നിന്ന് ജീവൻ പോലും അവസാനിപ്പിക്കാൻ ഒരുങ്ങിയ ഒരുവളുടെ ജീവിതവിജയത്തിൽ മനസ്സ് നിറഞ്ഞ് സന്തോഷിക്കുന്ന കുറച്ച് ആളുകളെ സാക്ഷിയാക്കി, ജയ നിറഞ്ഞു കത്തുന്ന നിലവിളക്കും കയ്യിൽ ഏന്തി തന്റെ 'സ്വർഗ്ഗ' ത്തിലേക്ക് വലതു കാൽ വച്ച് കയറി. അവൾക്ക് പിറകെ ജയയുടെ മക്കളും പപ്പുവേട്ടനും ലതയും രുദ്രനും അമ്പിളിയും അങ്ങനെ ഓരോരുത്തരും ആ വീടിനുള്ളിലേക്ക് കയറിച്ചെന്നു.
ഗൃഹപ്രവേശ സമയത്ത് നിലവിളക്കും പിടിച്ച് വീടിനുള്ളിലേക്ക് വലതുകാൽ വച്ച് കയറുമ്പോൾ ജയയുടെ മുഖത്ത് പൂനിലാവ് ഉദിച്ചത് പോലെ നിറഞ്ഞ ചിരിയുണ്ടായിരുന്നു. ഒപ്പം ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിൽ ഒന്ന് സാധിച്ചടുക്കാൻ ആയതിന്റെ ചാരിതാർത്ഥ്യവും.....
എന്നാൽ പാലുകാച്ചലിന്റെ സമയത്ത്, പാല് തിളച്ചു പൊങ്ങി പുറത്തേക്ക് തൂകുമ്പോൾ, അതുപോലെ തന്നെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ജയയുടെ മിഴികളും.... പപ്പുവേട്ടനും ലതയും എന്തിന് കണ്ടുനിന്ന അമ്പിളി പോലും ചിരിച്ചു കൊണ്ട് കരയുക തന്നെയായിരുന്നു..... അത്രയധികം സന്തോഷമുണ്ടായിരുന്നു അവർ ഓരോരുത്തരുടെയും മനസ്സിൽ.
പാലുകാച്ചൽ ഉച്ചയോട് അടുപ്പിച്ച് ആയിരുന്നത് കൊണ്ട് തന്നെ സദ്യയാണ് ഒരുക്കിയിരുന്നത്.
വീടിന്റെ മുറ്റത്ത് ടാർപ്പായ വലിച്ച് കെട്ടിയിട്ടുണ്ട്. വാടകയ്ക്ക് എടുത്ത മേശയും കസേരകളും സദ്യ വിളമ്പാൻ പാകത്തിന് അടുക്കി ഇട്ടിരിക്കുന്നു..... പാലുകാച്ചിന്റെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞതും സദ്യ വിളമ്പി തുടങ്ങി.
കുഞ്ഞുങ്ങളൊക്കെ വിശന്നു തുടങ്ങി എന്ന് പറഞ്ഞ് സദ്യ വിളമ്പി തുടങ്ങും മുൻപേ ഇലയുടെ മുൻപിൽ കയറിയിരുന്നു കഴിഞ്ഞു. അപ്പുവും ജയയുടെ ഇളയ മകളും കൂടി അമ്പിളിയെയും അവരുടെ കൂട്ടത്തിൽ പിടിച്ചിരുത്തിയിട്ടുണ്ട്.
അച്ചാറുകളും കിച്ചടിയും തോരനും അവിയലും ഒക്കെ കഴിഞ്ഞ് കൂട്ടുകറി വന്നു.... വിളമ്പുന്നത് രുദ്രനാണ്. കൂട്ടുകറിയിലെ ഉഴുന്നുവട അമ്പിളിക്കും അപ്പുവിനും വലിയ ഇഷ്ടമാണ്. അത് അറിയുന്നതു കൊണ്ട് രുദ്രൻ പാത്രത്തിൽ നിന്നും രണ്ടു മൂന്ന് വട നുള്ളി പെറുക്കി എടുത്തു അപ്പുവിന്റെ ഇലയിലേക്ക് വെച്ച് കൊടുത്തു. ഇല്ലെങ്കിൽ അവൾ പിന്നീട് ചെവി തല കേൾപ്പിക്കില്ല എന്ന് രുദ്രന് അറിയാം.
" അപ്പുവിന് നാലെണ്ണം.... എനിക്ക് ഒരെണ്ണോ? ഇത് ശരിയല്ല രുദ്രേട്ടാ... "
തന്റെ ഇലയിൽ വിളമ്പിയ കൂട്ടുകറിയിലേക്ക് നോക്കി അമ്പിളി ചുണ്ട് കൂർപ്പിച്ചു.
" ഇതിനകത്ത് ബാക്കി ഒരെണ്ണമേ ഉണ്ടായിരുന്നുള്ളൂ അമ്പിളി. "
കറിയുടെ പാത്രം അവൾക്ക് നേരെ കാണിച്ചു രുദ്രൻ .
" നീ അപ്പുവിന്റെ അടുത്ത് നിന്ന് ഒരെണ്ണം എടുത്തോ... "
" ഞാനൊന്നും തരില്ല... "
രുദ്രൻ പറഞ്ഞതും അപ്പു തന്റെ ഇലയിലെ കറി പൊത്തിപ്പിടിക്കാൻ നോക്കി. അതിനു മുന്നേ അമ്പിളി അപ്പുവിന്റെ ഇലയിൽ നിന്നും ഒരു വട കൈക്കലാക്കിയിരുന്നു.
" അച്ഛാ.... ഈ അമ്പിളിമാമൻ.... "
അപ്പു രുദ്രനെ നോക്കി ചുണ്ട് പിളർത്തി.
" ഹോ.... എന്തോന്നാ ഇത്? പഠിക്കാൻ പോയി തുടങ്ങിയ ശേഷം ഒന്നിന്റെ കാര്യം ഈ പിള്ളേരെക്കാളും കഷ്ടമാണല്ലോ... ഞാൻ പോയി വേറെ എടുത്തിട്ട് വരാം. ഇവിടെ കിടന്നു അടി കൂടരുത്. "
നെറ്റിയിൽ ഉള്ളം കൈകൊണ്ട് തട്ടി പിറുപിറുത്തു കൊണ്ട് കറിയുടെ പാത്രവുമായി തിരഞ്ഞു നടക്കുന്നവനെ കണ്ട് അപ്പുവും അമ്പിളിയും പരസ്പരം നോക്കി ഊറി ചിരിച്ചു.
" അച്ഛൻ കൊണ്ടുവരുമ്പോൾ രണ്ടെണ്ണം വീതം ഞങ്ങൾക്കും കൂടെ തരണം കേട്ടോ അമ്പിളി മാമാ... "
അപ്പു അമ്പിളിയുടെ ചെവിയിൽ രഹസ്യം പറഞ്ഞു. അമ്പിളി അവളെ നോക്കി ഒരു കണ്ണ് ഇറുക്കി പെരുവിരൽ ഉയർത്തി തംസപ്പ് കാണിച്ചു ചിരിച്ചു.
" ഡാ.... നീ അവളോട് പറഞ്ഞോ? "
വിളമ്പിക്കൊണ്ട് നിന്ന രുദ്രനെ പിടിച്ചു വലിച്ചു കൊണ്ടു പോയതാണ് ജയ.
" ഇല്ല..... "
രുദ്രൻ ഒന്ന് ഇളിച്ചു കാട്ടി.
" എന്താ പറയാത്തെ? "
" സമയമാവട്ടെ.... "
രുദ്രന് അലസഭാവം.
" ഇനിയെന്നാ? മൂക്കി പല്ല് കിളിർത്തിട്ടാ? "
ജയക്ക് ദേഷ്യം വന്നു.
" അതെന്താ മൂക്കില് പല്ല് കിർത്താൽ പ്രേമിച്ചു കൂടെ? "
രുദ്രൻ ചിരിച്ചു.
" നിനക്ക് ഇത് പറയുമ്പോൾ മാത്രം ഒരു തമാശയാ. നിന്റെ മനസ്സിൽ ഇരിപ്പ് എനിക്ക് മനസ്സിലായി പക്ഷേ ആ പെണ്ണിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് മനസ്സിലാകുന്നേയില്ല. "
തലതിരിച്ച് അമ്പിളിയെ നോക്കി ജയ. സദ്യയൊക്കെ കഴിച്ച് കഴിഞ്ഞ് പിള്ളേരോട് എന്തോ തമാശയും പറഞ്ഞ് ചിരിച്ചു നിൽക്കുകയാണ് ആള്.
" എനിക്കറിയാം.... "
രുദ്രന്റെ നോട്ടവും അമ്പിളിയുടെ നേർക്ക് തന്നെയാണ്.
" എന്ത്? "
ജയ തിരിഞ്ഞ് നെറ്റ് ചുളിച്ചു അവനെ നോക്കി.
" ഒന്നുമില്ല.... "
രുദ്രൻ കണ്ണ് ചിമ്മി കാണിച്ച് വിളമ്പുകാരുടെ അടുത്തേക്ക് തിരിച്ചു നടന്നു.
" ഇത് ഒരു നടക്കു പോവില്ല... "
ജയ രുദ്രനെയും അമ്പിളിയെയും മാറിമാറി നോക്കിക്കൊണ്ട് താടിക്ക് കയ്യും കൊടുത്ത് അങ്ങനെയേ നിന്നു.
🌛
അവസാന പന്തിയാണ്. വിളമ്പുകാരൊക്കെയേ ഇനി കഴിക്കാനുള്ളൂ.
" നിങ്ങള് പോയിരിക്ക് പിള്ളേരെ... ഞങ്ങൾ വിളമ്പി കൊള്ളാം. "
ജയയും അമ്പിളിയും ലതയും ഉൾപ്പെടെയുള്ള പെൺപട വിളമ്പാൻ തയ്യാറായി വന്നു.
അതുവരെ വിളമ്പി കൊണ്ടിരുന്നവരൊക്കെ നിരന്നിരുന്നു. സ്ത്രീകൾ വിളമ്പുകാരായി...
ജയയാണ് ചോറ് വിളമ്പുന്നത്. ചോറും വിളമ്പി ഉണ്ണാൻ ഇരിക്കുന്നവരോട് കുശലവും പറഞ്ഞ് നടന്നു വന്നവൾ ഏറ്റവും അറ്റത്തായിരുന്ന ആളുടെ അടുത്തെത്തിയതും നിന്നുപോയി.
മെലിഞ്ഞുണങ്ങി എല്ലുന്തിയ കവിളുകളും ആയി ഒരാൾ. എത്രയൊക്കെ മാറിയാലും ഒരു നോട്ടം മതിയാവും ജയക്ക് അയാളെ തിരിച്ചറിയാൻ. ചോറ് കോരിയെടുത്ത കൈകൾ വായുവിൽ നിശ്ചലമായി. ഒരു നിമിഷം അവൾ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ശേഷം ഒന്നും സംഭവിക്കാത്തത് പോലെ അയാളുടെ ഇലയിലേക്ക് ചോറ് വിളമ്പി കൊടുത്തു.
വിളമ്പി കൊണ്ടിരുന്ന പാത്രം തിരികെ കൊണ്ടു വെച്ച് ജയ അവിടെ തന്നെ നിന്നു. അയാളെ തന്നെ നോക്കിക്കൊണ്ട്.....
അയാളുടെ മുഴുവൻ ശ്രദ്ധയും ആഹാരത്തിൽ മാത്രമായിരുന്നു.. ഏറെ നാളുകൾക്ക് ശേഷം ഭക്ഷണം കാണുന്നതു പോലെ അയാളത് മുഴുവൻ ആർത്തിയോടെ കഴിച്ചു.
വിളമ്പിയ മുഴുവൻ ചോറും ഉണ്ട് കഴിഞ്ഞ് അയാൾ എഴുന്നേറ്റപ്പോഴാണ് അയാൾക്ക് ഇടത് കയ്യും വലതുകാലുമില്ല എന്ന് ജയക്കു മനസ്സിലായത്. പഴകി തുരുമ്പെടുത്ത ഒരു ക്രച്ചസിൽ വലതു കൈകൊണ്ട് മുറുകെപ്പിടിച്ച് പതിയെ കൊന്നിക്കൊന്നി അയാൾ അവൾക്ക് അടുത്തേക്ക് വന്നു.
നീട്ടി വളർത്തിയ താടിയും മുടിയുമായി , പഴകിയ പിന്നിക്കീറി തുടങ്ങിയ വസ്ത്രങ്ങളുമായി പ്രതാപൻ ജയയുടെ മുന്നിൽ വന്നു നിന്നു. അവളുടെ മുഖത്തേക്ക് നോക്കി നിന്നതല്ലാതെ അയാൾ ഒന്നും മിണ്ടിയില്ല. ജയയുടെ മുഖത്തും തികഞ്ഞ സംഗത മാത്രമായിരുന്നു. മുന്നിൽ നിൽക്കുന്ന പ്രാകൃത രൂപത്തോട് എന്തിന് കാലുഷ്യം കാണിക്കണമെന്ന് തോന്നി അവൾക്ക്....
കുറച്ചു സമയം ജയയുടെ മുഖത്ത് തന്നെ നോക്കി നിന്ന ശേഷം പതിഞ്ഞ പതറിയ ശബ്ദത്തിൽ പ്രതാപൻ പറഞ്ഞു.....
" ജയിലിൽ ആയിരുന്നു. കുറെ അനുഭവിച്ചു.... "
ജയ മിണ്ടിയില്ല....
" ഒന്ന് കാണാൻ..... ഇവിടെ വന്നപ്പോ... വിളമ്പുന്നത് കണ്ടപ്പോ... ഒരുപിടി ചോറ് കഴിക്കാൻ.... "
കൂടുതലൊന്നും പറയാനായില്ല പ്രതാപന്. എന്തോ വന്ന് തൊണ്ടയിൽ തടഞ്ഞത് പോലെ അയാളുടെ ശബ്ദം നിലച്ചു പോയി.
ജയ കൈകൾ മാറിൽകെട്ടി അതേ നിൽപ്പ് നിന്നതേയുള്ളൂ.
പ്രതാപൻ തലതിരിച്ച് ജയയുടെ വീട്ടിലേക്ക് നോക്കി. ശേഷം അമ്പിളിയുടെ ഒപ്പം നിൽക്കുന്ന കുട്ടികളെയും..... ജയയെ ഒരിക്കൽ കൂടി നോക്കി അയാൾ ഗേറ്റ് ലക്ഷ്യമാക്കി നടന്നു കളഞ്ഞു.
" ആരാ ജയേ അത്? "
പപ്പുവേട്ടൻ ജയയുടെ അടുത്തേക്ക് വന്നു കൊണ്ട് സംശയത്തിൽ ചോദിച്ചു.
" അറിയില്ല... ഏതോ വഴി പോക്കാൻ.... "
ഒന്ന് നീട്ടി നെടുവീർപ്പിട്ടുകൊണ്ട് ജയ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
പ്രതാപൻ നടന്നു. തന്നെക്കൊണ്ട് ആകുന്ന അത്രയും വേഗത്തിൽ.... ജയയുടെ വീട്ടിൽ നിന്നും ദൂരേക്ക്... ദൂരേക്ക്.... ദൂരേക്ക്.....
ജയയുടെ മാത്രമല്ല ഒരുപാട് സ്ത്രീകളുടെ ജീവിതം നശിപ്പിച്ചു കളഞ്ഞതാണ്.... ആരോടൊക്കെ ക്ഷമ ചോദിക്കും? ആരോടൊക്കെ മാപ്പ് പറയും?
പാഞ്ഞു വന്ന ഒരു ലോറിയുടെ മുന്നിലേക്ക് കയറി നിൽക്കുമ്പോൾ പ്രതാപന്റെ മനസ്സ് ശൂന്യമായിരുന്നു.
അന്നേരം ജയയും രുദ്രനും പപ്പുവേട്ടനും കൂടി ബാക്കിയായ ഉച്ചഭക്ഷണം അടുത്തുള്ള അനാഥാലയത്തിൽ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുന്ന തിരക്കിൽ ആയിരുന്നു.
🌛
അമ്പിളിയുടെ ബിരുദദാന ചടങ്ങാണ് ( കോൺവോക്കേഷൻ) ഇന്ന്.
" അമ്പിളി.... "
ഒരുങ്ങി ഇറങ്ങി കാറിനടുത്തേക്ക് നടന്നവളെ രുദ്രൻ പിറകിൽ നിന്നും വിളിച്ചു.
അപ്പു നേരത്തെ തന്നെ കാറിൽ കയറി ഇരിപ്പാണ്. രുദ്രൻ കാറിനുള്ളിലേക്ക് ഒന്ന് എത്തിച്ചു നോക്കി. കയ്യിലിരിക്കുന്ന മൊബൈലിലേക്ക് തന്നെ കണ്ണ് നട്ട് ഇരിപ്പാണ് അപ്പു.
" എനിക്കൊരു കാര്യം പറയാനുണ്ട്. ഒരു പ്രധാനപ്പെട്ട കാര്യം. "
അമ്പിളി രുദ്രന്റെ കണ്ണുകളിലേക്ക് നോക്കി. അവിടെ കടലു പോലെ സ്നേഹം അലയടിക്കുന്നത് അവൾക്ക് കാണാൻ ആവുന്നുണ്ട്. രുദ്രന് പറയാനുള്ളത് എന്തെന്ന് അവൻ പറയാതെ തന്നെ അറിഞ്ഞു അമ്പിളി.
അവളുടെ മുഖം പെട്ടെന്ന് ഗൗരവത്തിലായി.
" രുദ്രേട്ടാ... എന്താ പറയാൻ വരുന്നതെന്ന് എനിക്കറിയാം. അതിനുള്ള മറുപടി ഞാൻ പിന്നീട് പറയാം. ഇപ്പോൾ നമുക്ക് പോകാം.... "
രുദ്രൻ അമ്പിളിയുടെ മുഖത്തെ ഗൗരവത്തിലേക്ക് തന്നെ നോക്കി നിന്നു. അവന് നെഞ്ചിൽ ഒരു പിടപ്പ് തോന്നി... നേർത്തൊരു വേദന.
അപ്പുവിന് വേണ്ടിയല്ല...
അമ്പിളിക്ക് തന്നോട് മുൻപ് ഒരിഷ്ടം ഉണ്ടായിരുന്നു എന്ന് അറിഞ്ഞിട്ടുമല്ല....
ഇഷ്ടമായിട്ട് തന്നെയാണ്...
സ്നേഹമായിട്ട് തന്നെയാണ്...
ഒപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ട് തന്നെയാണ്.....
പക്ഷേ അമ്പിളി....
അവൾക്ക് തന്നോടുള്ള ഇഷ്ടം എപ്പോഴൊക്കെയോ ആ കണ്ണുകളിൽ കണ്ടിട്ടുള്ളതല്ലേ? അതോ വെറും തോന്നലായിരുന്നോ?
അമ്പിളി അപ്പോഴേക്കും കാറിനുള്ളിലേക്ക് കടന്നിരുന്നു കഴിഞ്ഞു.
രുദ്രനും ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന് വണ്ടി മുന്നോട്ട് എടുത്തു.
🌛
കോട്ടും തൊപ്പിയും കയ്യിൽ ചുരുട്ടി പിടിച്ച ബിരുദ സർട്ടിഫിക്കറ്റുമായി അമ്പിളി ഓടി വന്ന് നിന്നത് രുദ്രന്റെ മുന്നിലാണ്. കയ്യിൽ മുറുകെ പിടിച്ചിരുന്ന സർട്ടിഫിക്കറ്റിന്റെ ചുരുൾ രുദ്രന്റെ കൈയിലേക്ക് അമ്പിളി വച്ചു കൊടുത്തു.
കുനിഞ്ഞ് അവന്റെ കാലിൽ തൊടാൻ ഒരുങ്ങിയതും രുദ്രൻ അവളെ പിടിച്ചുയർത്തി.
" എന്താടി ഇത്? "
അവൻ ശാസനയോടെ ചോദിച്ചതും അമ്പിളി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞ് രുദ്രനെ കെട്ടിപ്പിടിച്ചു.
രുദ്രൻ ഒരു നിമിഷം തരിച്ചു നിന്നു.
അമ്പിളി കരയുകയായിരുന്നു.... രുദ്രനോടൊട്ടി നിന്ന്.... അവനെ മുറുകെ പുണർന്നു നിന്ന്... അമ്പിളി തന്റെ സന്തോഷം കണ്ണുനീരായി അവന്റെ നെഞ്ചിലേക്ക് തന്നെ ഒഴുക്കി വിട്ടു. ആരൊക്കെയോ ശ്രദ്ധിക്കുന്നു എന്ന് അറിഞ്ഞിട്ടും രുദ്രൻ അവളെ അടർത്തി മാറ്റിയില്ല. രണ്ട് കൈ കൊണ്ടും മൃദുവായി രുദ്രൻ അവളെ വട്ടം പിടിച്ചു.
അവന്റെ നെഞ്ചിലും ഒരു തുടി കൊട്ട് ഉയർന്നു . ആത്മഹർഷത്തിന്റെ സംഗീതം....
രാവിലെ അമ്പിളിയോട് ചോദിക്കാൻ വന്നത് ഇനി അവളോട് ചോദിക്കേണ്ട. അവളുടെ മറുപടി അറിയുകയും വേണ്ട.
" ചിരിക്ക് അമ്പിളി.... കരയാതെ.... "
അമ്പിളിയോട് അങ്ങനെ പറയുമ്പോഴും തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ അറിയുന്നുണ്ടായിരുന്നില്ല.
അവരുടെ അരികിൽ ഇത് കണ്ട് നിന്ന അപ്പു കൈകൊട്ടി ചിരിച്ചു.
🌛
രജിസ്റ്റർ മാരേജ് മതി എന്നത് അമ്പിളിയുടെ തീരുമാനമായിരുന്നു. രുദ്രനും അത് തന്നെയായിരുന്നു താല്പര്യം.
അമ്പലത്തിൽ വച്ച് താലികെട്ട്. അത് കഴിഞ്ഞ് രജിസ്റ്റർ ഓഫീസിലേക്ക് പോകാം എന്നതായിരുന്നു തീരുമാനം.
അപ്പുമോളും പപ്പുവേട്ടനും ജയയും നവ്യയും നവ്യയുടെ ഭർത്താവും അവരുടെ മകൾ ഒരു വയസ്സ്കാരൻ ആരവും.... അമ്പലത്തിൽ ഇത്രയും പേരെ ഉണ്ടായിരുന്നുള്ളൂ. സ്റ്റീഫൻ അച്ചായനെ വിളിച്ചെങ്കിലും " നീ അങ്ങോട്ട് കെട്ടെട ചെക്കാ... എന്റെ അനുഗ്രഹം എപ്പോഴും കൂടെ കാണും. "
എന്ന് പറഞ്ഞ് ഒഴിഞ്ഞു കളഞ്ഞു പുള്ളിക്കാരൻ.
രുദ്രനും അമ്പിളിയും ക്ഷേത്ര നടയിലേക്ക് വന്നു നിൽക്കുമ്പോൾ രുദ്രൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ കൂടി വന്നു ചേർന്നു.
രുഗ്മിണിയമ്മ....
വിവാഹം വിളിച്ച് അറിയിച്ചു എങ്കിലും അവർ ഇത്ര ദൂരെ നിന്നും പറന്നെത്തുമെന്ന് രുദ്രൻ കരുതിയതേയില്ല....
" മക്കളുടെ കല്യാണത്തിന് വരാതിരിക്കാൻ ഏത് അമ്മയ്ക്ക് പറ്റും? "
എന്ന് ചോദിച്ച് രുക്മണി അമ്മ ചിരിച്ചപ്പോൾ രുദ്രൻ അവരെ കെട്ടിപ്പിടിച്ചു . കാലു തൊട്ട് അനുഗ്രഹം വാങ്ങിച്ചു.
പപ്പുവേട്ടനാണ് രുദ്രന്റെ കയ്യിലേക്ക് താലി എടുത്തു കൊടുത്തത്. രുദ്രൻ അമ്പിളിയുടെ കഴുത്തിലേക്ക് താലി ചേർത്ത് വയ്മ്പോൾ അവൾ കണ്ണുകൾ പൂട്ടി കൈകൂപ്പി നിന്നു.
നുള്ളി എടുത്ത കുങ്കുമം കൊണ്ട് സീമന്തരേഖ ചുവപ്പിക്കുമ്പോൾ നോട്ടങ്ങൾ പരസ്പരം കോർത്തു. ഇരുവരുടെയും ചുണ്ടുകളിൽ പുഞ്ചിരി പൂത്തു..... അതിന് പ്രണയത്തിന്റെ ചേലായിരുന്നു....!
അമ്പിളിയുടെയും രുദ്രന്റെയും നടുക്ക് കയറി നിന്ന് അപ്പു രണ്ടാളെയും ചേർത്തു പിടിച്ചു.
" അമ്മാ.... അച്ഛാ..... "
രണ്ടാളെയും മാറിമാറി നോക്കി അപ്പു വിളിക്കും നേരം, രുദ്രനും അമ്പിളിയും അപ്പുവിന്റെ ഇരു കവിളിലും ആയി ചുണ്ട് ചേർത്തിരുന്നു.
അപ്പു നിറഞ്ഞു ചിരിച്ചു.
കണ്ട് നിന്നവരുടെയൊക്കെയും അവൾക്കൊപ്പം ചിരിച്ച.
( അവസാനിച്ചു )
തീർന്നു....
കാവ്യയെ കൊണ്ടുവരാത്തത് തന്നെയാണ് കേട്ടോ. അവളെ ഇനി ശല്യം ചെയ്യേണ്ട എന്ന് തോന്നി.
സത്യസന്ധമായ അഭിപ്രായങ്ങൾ പറയൂ കേട്ടോ. ഇഷ്ടമായെങ്കിൽ അങ്ങനെ.... എന്തെങ്കിലും നെഗറ്റീവ്സ് തോന്നിയിട്ടുണ്ടെങ്കിൽ അതും പറയാം.
ഈ ലാസ്റ്റ് പാർട്ടിൽ എന്തായാലും അഭിപ്രായം പറയാതെ പോകരുത്. #✍ തുടർക്കഥ #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ

