എകാകിനി
ബാല്യത്തിലെൻ അയൽപക്കവീട്ടിൽ
പാർത്തിന്നോരമ്മയും മകളും.
ഏറെ സന്തോഷമായെന്നും ഞാൻ ചെല്ലും
അവരുടെ സ്നേഹത്തിൻ മധുരം നുകരാൻ.
അമ്മക്ക് ചെറുതായൊരു ചിത്തഭ്രമം,
ആരെയും അവർക്കൊരു വിശ്വാസമില്ല;
മകളോ സുന്ദരിയാമൊരു യുവതി,
വേലചെയ്തീടുന്നോരോ വീട്ടിലും.
അന്നന്നത്തേക്കുള്ള അന്നത്തിനായവൾ
നന്നേ വിഷമിക്കുന്ന നേരങ്ങളിൽ,
എന്നമ്മതൻ കാരുണ്യ ഹസ്തങ്ങൾ
നീളാറുണ്ടെന്നും അവർക്കരികിലേക്കായ്.
സുന്ദരിയെങ്കിലും അവളെ കരംപിടിക്കാൻ
മന്ദതയാണെന്നും യുവാക്കൾക്ക്;
സ്ത്രീധനമോർത്തോ ബാധ്യതയോർത്തോ
ആരുമവളെ പത്നിയാക്കാൻ തുനിഞ്ഞില്ല.
പെട്ടെന്നൊരുദിനം, അർബുദം തീണ്ടി
മാറ്റൊരു ലോകത്തേക്കമ്മയും യാത്രയായ്;
ഒറ്റക്കായവൾ ആ ചെറുചെറ്റിലിൽ
എകാകിയായി തുണയാരുമില്ലാതെ.
പാതിയായ് കൈപിടിച്ചീടാൻ മടിച്ചവർ
വാതിലിൽ മുട്ടി അന്തിക്കൂട്ടിനായ്;
പുറ്റുമണ്ണുകുഴച്ചടച്ചവൾ വാതിലും ജനാലകളും
ഒരുതരിവെട്ടം അകത്തു കടക്കാതെ.
അമ്മയേക്കാൾ വലിയൊരു മനോ വിഭ്രാന്തിയാൽ
ഏകാകിനിയായവൾ കാലം കഴിച്ചു.
✍️പവിഴമല്ലി
#📝 ഞാൻ എഴുതിയ വരികൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💌 പ്രണയം #🎻 കുട്ടിക്കവിതകൾ #📋 കവിതകള്‍

