ShareChat
click to see wallet page
search
40അയലത്തെ അമ്പിളി 🌜 നാട്ടിലേക്ക് പോയാലും വീട്ടിൽ താമസിക്കേണ്ടി വരില്ല എന്നുള്ളത് അമ്പിളിക്ക് ആശ്വാസം നൽകുന്ന കാര്യം തന്നെയായിരുന്നു. കിഷോറിനെ തിരുവനന്തപുരത്തുള്ള വൈദ്യരുടെ ചികിത്സാലയത്തിൽ കിടത്തിയാണ് ചികിത്സിക്കുന്നത്. രോഗിയുടെ ഒപ്പം ഒരാൾ നിശ്ചയമായും നിൽക്കേണ്ടതുണ്ട്. അമ്പിളി അല്ലാതെ കിഷോറിനൊപ്പം നിൽക്കാൻ വേറെ ആരാണുള്ളത്? കിഷോറിന്റെ സഹോദരി തിരിഞ്ഞു നോക്കുമെന്ന് പോലും അമ്പിളിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. വീട്ടിൽ നിൽക്കേണ്ടി വരികയില്ല എന്നുള്ളത് അമ്പിളിക്ക് വല്ലാത്ത ആശ്വാസമായി തോന്നി.. അപ്പോഴും നാട്ടിലേക്ക് പോയാൽ ക്ളീറ്റസിനെ കണ്ടു മുട്ടേണ്ടി വരുമോ എന്ന ഭയം അവളെ അസ്വസ്ഥതയാക്കി കൊണ്ടിരുന്നു..... അയാളെ ഇനി ഒരിക്കൽ കൂടി കാണുന്നത് പോലും അവൾക്ക് ഓർക്കാൻ കഴിയുമായിരുന്നില്ല.... അന്ന്.... നിഴൽ പോലെ കൂടെ നിൽക്കാൻ കിഷോർ ഏട്ടൻ ഉണ്ടായിരുന്നു. ആ ഒരാൾ ഉള്ളത് കൊണ്ടാണ് പലതും തരണം ചെയ്തു പോന്നത്. ഇല്ലെങ്കിൽ ഒരുപക്ഷെ ഇന്ന് അമ്പിളി ഉണ്ടാകുമായിരുന്നില്ല. എന്നാൽ .... ഇപ്പോൾ.... തോളോട് തോൾ ചേർന്ന് നിൽക്കാൻ ആ ഒരാൾ പോലും ഒപ്പം ഇല്ല. ക്ളീറ്റസ് എന്ന പേരിന് പോലും.... അയാളുടെ ഓർമ്മകൾക്ക് പോലും ധൈര്യം സംഭരിച്ചു വച്ചിരുന്ന മനസ്സിനെ ദുർബലമാക്കി കളയാൻ പറ്റുന്നുണ്ട്. പക്ഷെ... നാട്ടിലേക്ക് പോകാതിരിക്കാനാവില്ല. അതിനി എന്തിന്റെ പേരിൽ ആണെങ്കിലും... കിഷോർ ഏട്ടന് വേണ്ടി ഞാൻ എല്ലാം സഹിക്കും... എന്തും സഹിക്കും... അവൾ സ്വയം മനസ്സിനെ വിശ്വസിപ്പിച്ചു. 🌜 ജയ ഇന്ന് ലതയോടൊപ്പം ലതയുടെ വീട്ടിലേക്ക് പോവുകയാണ്. നാലുമണിയൊക്കെ ആകുമ്പോൾ അവര് തിരിക്കും എന്ന് പറഞ്ഞിരുന്നു. അങ്ങോട്ടേക്ക് പോകണം എന്ന് കരുതിയെങ്കിലും കടയിലെ തിരക്കും മറ്റും കാരണം രുദ്രന് അതിന് കഴിഞ്ഞില്ല. അഭി ഇന്ന് ലീവാണ് . മാസം ആദ്യം ആയതു കൊണ്ട് കടയിൽ നല്ല തിരക്കും ഉണ്ട്. അഭി ഉണ്ടായിരുന്നു എങ്കിൽ അവനെ ഏൽപ്പിച്ചിട്ട് അങ്ങ് പോകാമായിരുന്നു. അത് മാത്രമല്ല... ആറ്റിങ്ങൽ തുടങ്ങാൻ ഇരിക്കുന്ന കടയുടെയും ബോട്ടീക്കിന്റെയും ഉൽഘാടനം അടുത്ത മാസമാണ്. അതിന്റെ തിരക്കുകളും ഉണ്ട്. രുദ്രൻ ക്യാഷ് കൗണ്ടറിൽ ഇരിക്കുമ്പോഴാണ് പപ്പുവേട്ടന്റെ കോൾ വരുന്നത്. " ഹാ.... പപ്പുവേട്ടാ നിങ്ങൾ ഇറങ്ങിയോ? " രുദ്രൻ കാൾ എടുത്ത ഉടനെ ചോദിച്ചു. " ഇറങ്ങാൻ നിക്കുവാടാ... കുറച്ചു സാധനങ്ങൾ കൂടി എടുത്തു വണ്ടിയിൽ വച്ചാൽ മതി. ഞാൻ ജയ പറഞ്ഞിട്ട് വിളിച്ചതാ. അവൾടെ ഫോണീന്ന് വിളിച്ചിട്ട് നിന്നെ കിട്ടണില്ലന്ന്.... " പപ്പുവേട്ടൻ പറഞ്ഞു. " അച്ഛൻ ഇങ്ങ് തന്നേ.... " ജയ അയാളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി. " എടാ ഞങ്ങൾ ഇറങ്ങാൻ തുടങ്ങുവാ... " " മ്മ്... സമാധാനമായിട്ട് പോയിട്ട് വാ. വരുമ്പോൾ ഞങ്ങടെ പഴയ ജയയായിട്ട് തിരികെ വരണം. " അതിന് മറുപടി പറയാതെ അവൾ ഒന്ന് ചിരിച്ചു. " ഒരു കൗൺസിലിംഗ് സെഷനും കൂടെ ബാക്കിയില്ലേ? പിന്നെ ചെക്കപ്പും. അതൊന്നും മറക്കരുത്.... " രുദ്രൻ ഓർമ്മിപ്പിച്ചു. " ഇല്ലടാ.... ഇനി അഥവാ ഞാൻ മറന്നാലും അച്ഛനും ചേച്ചിയും മറക്കില്ല... " ജയ പിന്നെയും ചിരിച്ചു. " ഇവിടുന്ന് ഇറങ്ങാൻ ഒരു നിവർത്തിയും ഇല്ലെടി. ആകെ തിരക്കാ... ഇല്ലേൽ ഞാൻ അങ്ങോട്ട് വന്നേനെ.... " " ഓ..... അതൊന്നും സാരമില്ല. എനിക്കറിയില്ലേ? " " മക്കൾ എന്തിയേ? " " ലത ചേച്ചിയുടെ കൂടെ വെളിയില് കയറി പോകാൻ റെഡിയായി ഇരിപ്പുണ്ട്. അവിടെ പോകാൻ അല്ലെങ്കിലും രണ്ടിനും ഭയങ്കര ഇഷ്ടം ആണ്. ചുറ്റുവട്ടതൊക്കെ ചേട്ടന്റെ ബന്ധുക്കൾ പിള്ളേരുണ്ട് അവിടെ... കളിക്കാൻ കൂട്ടുണ്ടല്ലോ? അതാണ്‌ രണ്ടിനും ഇത്ര സന്തോഷം.... " " ഇളയത് എങ്ങനെ? കരച്ചിൽ ഒക്കെ മാറിയോ? " " അതൊക്കെ മാറി. കുറച്ചുദിവസം സ്കൂളിൽ പോകണ്ട എന്ന് പറഞ്ഞതു കൊണ്ട് ഇന്നലെ മുതൽക്ക് ഭയങ്കര സന്തോഷത്തിലാണ്.... പിന്നെ ചേച്ചീടെ അങ്ങോട്ട് പോവുകേം അല്ലെ? അതിന്റെ സന്തോഷവും ഉണ്ട്. അവൾ ഒന്ന് ചിരിച്ചു കണ്ടപ്പോഴാണ് എന്റെ മനസ്സ് ഒന്ന് തണുത്തത്.... " ജയയിൽ നിന്നും ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് ഉയർന്നു. " മ്മ്.... എല്ലാം ശരിയാവൂടി... " " മ്മ്... പിന്നേ... ഞാൻ നിന്നോട് ഒരു കാര്യം പറയാനാ വിളിച്ചത്. " " എന്താ? " " ഞങ്ങൾ പോയിക്കഴിഞ്ഞാൽ നീ അച്ഛനെ ഒന്ന് ശ്രദ്ധിച്ചോണം... " " ങ്ങേ! അതെന്താ പപ്പുവേട്ടൻ വരുന്നില്ലേ നിങ്ങടെ കൂടെ? " " അച്ഛൻ ഞങ്ങളെ അങ്ങ് കൊണ്ടു വിട്ടിട്ട് തിരികെ വരുമെന്നാ പറയുന്നേ.... ഇവിടെ നിന്നോളം ന്ന്.... നീ ഒന്ന് ശ്രദ്ധിച്ചോണേടാ. ബിപി ഒക്കെ ഉള്ളതാ. " " പിന്നേ... അത് ഇനി നീ പറഞ്ഞിട്ട് വേണമല്ലോ? ഒന്ന് പോയേടി... " " നീ ശ്രദ്ധിക്കുമെന്നറിയാം. എന്നാലും പറഞ്ഞെന്നേയുള്ളൂ. എന്റെ ഒരു സമാധാനത്തിന്. " " ആഹ്.... ഇനി ഇതും ആലോചിച്ചു ടെൻഷൻ അടിക്കേണ്ട. പപ്പുവേട്ടനെ ഞാൻ ശ്രദ്ധിച്ചോളാം. നീ പപ്പുവേട്ടന് ഫോൺ കൊടുക്ക്. " ജയ മൊബൈൽ പപ്പുവേട്ടന്റെ കയ്യിലേക്ക് കൊടുത്തു കൊണ്ട് സോഫയിലേക്ക് ചാഞ്ഞിരുന്നു. പപ്പുവേട്ടൻ മൊബൈലുമായി വെളിയിലേക്ക് ഇറങ്ങി. " നിങ്ങൾ എന്താ അവിടെ കുറച്ചു ദിവസം നിക്കാത്തെ? " " അവിടെ എല്ലാവരും കൂടെ ശരിയാവത്തില്ല ടാ.. ഞാനിങ്ങു പോരും... " " ഇവിടെ വന്ന് ഒറ്റയ്ക്ക് കിടക്കാനോ? വയ്യാത്തതാ നിങ്ങൾക്ക്. " " ഇവിടെ ഞാൻ ഒറ്റയ്ക്കല്ലല്ലോ... നീ ഇല്ലേ? " പപ്പുവേട്ടൻ ആ പറഞ്ഞതിന് മറുപടി കൊടുത്തില്ല രുദ്രൻ. മനസ്സ് നിറഞ്ഞ് അവനൊന്ന് ചിരിച്ചു. " ഹാ... എന്നാലേ അവര് തിരികെ വരുന്നത് വരെ ഇവിടെ എന്റെ വീട്ടിൽ വന്ന് നിന്നോണം. " അവൻ പറഞ്ഞു. " അതൊന്നും വേണ്ട രുദ്രാ.... " " അതെന്താ വേണ്ടാത്തെ? നിങ്ങളല്ലേ പറഞ്ഞത് ഞാൻ നിങ്ങളുടെ മോൻ ആണെന്ന്. അതോ അതൊക്കെ ചുമ്മാ തട്ടി വിട്ടതാണോ? " മറുപുറത്ത് രുദ്രൻ പപ്പുവേട്ടന്റെ പതിഞ്ഞ ചിരി കേട്ടു. " നിന്നോട് പറഞ്ഞു ജയിക്കാൻ എനിക്ക് പറ്റില്ല. " " ഹാ.... ജയിക്കണ്ട! നിങ്ങൾ ഇങ്ങ് വന്നാൽ മതി. തിരികെ വന്നിട്ട് എന്നെ വിളിച്ചോണം... " " മൂന്നുതരം... " പപ്പുവേട്ടൻ ചിരിയോടെ കാൾ കട്ടാക്കി. രുദ്രനും എന്തോ വല്ലാത്ത സന്തോഷം തോന്നി. എല്ലാം പഴയത് പോലെ ആകാൻ തുടങ്ങിയിരിക്കുന്നു. ആ സന്തോഷത്തോടെ അവൻ തന്റെ ജോലികളിലേക്ക് കടന്നു. പക്ഷേ ആ ചിരിക്കും സമാധാനത്തിനും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. " അല്ല മക്കളെ... നിന്റെ കെട്ടിയോൾ അല്ലേ ഏതോ ഒരുത്തന്റെ കൂടെ ഓടി പോയത്? അവളിപ്പോൾ എവിടെ എന്നറിയാമോ? അവന്റെ കൂടെ തന്നെ ഉണ്ടോ? അതോ പിന്നേം വല്ലവന്റെയും കൂടെ ചാടിപ്പോയ ? " ഒരല്പം പ്രായമായ അമ്മച്ചിയാണ്. ബില്ലും നീട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയുടെ അടുത്ത് തന്നെ നിൽപ്പുണ്ടവര്. ആ കുട്ടിയുടെ മുത്തശ്ശിയോ മറ്റോ ആകണം.... രുദ്രനാ ചോദ്യങ്ങൾ കേട്ട് ബില്ല് പോലും കൈ നീട്ടി വാങ്ങാൻ ആകാതെ അല്പനേരം പകച്ചിരുന്നു. " ആ പെൺകൊച്ചിന്റെ കാര്യമല്ലേ കഷ്ടം? തങ്കക്കുടം പോലുള്ള കൊച്ചിനെ കളഞ്ഞിട്ട് എങ്ങനെ പോകാൻ തോന്നി അവർക്ക്? തള്ളയില്ലാതെ ഇനിയതിനെ എങ്ങനെ വളർത്തിയെടുക്കും? അതും ഈ വല്ലാത്ത കാലത്ത്.... " അങ്ങനെ ഓരോന്ന് പറഞ്ഞ് അവര് കത്തി കയറുകയാണ്.... രുദ്രന് ആകെ അസ്വസ്ഥത തോന്നി. മറക്കാൻ ശ്രമിക്കും തോറും ദിവസേന എന്നപോലെ ഇതുപോലെ ഓരോരുത്തർ വന്ന് കൃത്യമായി എല്ലാം ഓർമിപ്പിക്കുന്നുണ്ട്. ഇത് ഒന്നും തന്നെ ബാധിക്കുന്നവ അല്ല എന്ന് കരുതുമ്പോഴും ഇതുപോലുള്ള ചോദ്യശരങ്ങൾ കൃത്യമായി നെഞ്ചിലേക്ക് തന്നെ കുത്തി ഇറങ്ങുന്നുണ്ട്. അവിടെ നിന്നും ചോര പൊടിയാറുണ്ട്. അതിന്റെ നോവ് ഓരോ നിമിഷവും കൂടെ തന്നെയുണ്ട്. മറക്കാൻ ശ്രമിക്കുമ്പോഴും മറക്കാൻ അനുവദിക്കാതെ പഴയ ഓർമ്മകൾ പലതും നെഞ്ച് നീറ്റുന്നുണ്ട്. മുന്നിൽ നിൽക്കുന്ന പെൺകുട്ടി ആയമ്മയെ ഓരോന്ന് പറഞ്ഞു ശകാരിക്കുന്നുണ്ട്. അവരും തിരികെ എന്തൊക്കെയോ പറയുന്നു. രുദ്രനതൊന്നും കേട്ടില്ല..... ആ പെൺകുട്ടിയുടെ കയ്യിൽ നിന്നും അവൻ പണവും ബില്ലും വാങ്ങിയത് യാന്ത്രികമായിട്ടാണ്. അവനാരെയും മുഖം ഉയർത്തി നോക്കാനായില്ല. മനസ്സിൽ നിന്നും ജനിച്ച ഒരു വേദന അന്നേരം അവന്റെ ശരീരമാകെ പടർന്നു തുടങ്ങിയിരുന്നു... ഈ ചോദ്യങ്ങൾ ഇനിയും ആവർത്തിക്കപ്പെടും.... തന്റെയും ജയയുടെയും മക്കളുടെയും നേർക്ക്... ഇന്നോ നാളെയും ഇതൊന്നും അവസാനിക്കാൻ പോകുന്നില്ല. ഞങ്ങൾ മറന്നാലും നാട്ടുകാർ മറക്കില്ല. തക്കം കിട്ടുമ്പോഴൊക്കെ മനസ്സിലെ വൃണം ചൂഴ്ന്ന് വേദനിപ്പിച്ച് ആ വേദന കണ്ട് രസിച്ചു കൊണ്ടിരിക്കും ചിലർ...! തനിക്ക് പോലും ഇതൊക്കെ അസ്സഹനീയമാണ്. അപ്പോൾ കുട്ടികൾ ഇതൊക്കെ എങ്ങനെ തരണം ചെയ്യും? എല്ലാം പഴയത് പോലെ ആകുമെന്ന് വ്യാമോഹിച്ചിരുന്നു. ഇല്ല.... ഒന്നും ഒന്നും ഇനി പഴയത് പോലെ ആകില്ല....! ഒരിക്കലും.....! 🌜 കാവ്യ ആ പതുപതുത്ത മെത്തയിൽ കണ്ണുകൾ തുറന്നു കിടക്കുകയാണ്. ജനാലയിലൂടെ മുറിയിലേക്ക് അരിച്ചിറങ്ങിയിരുന്ന വെയിലൊന്ന് മങ്ങിയിട്ടുണ്ട്. വൈകുന്നേരം ആയിട്ടുണ്ടാവണം..... അവൾ മെല്ലെ എഴുന്നേറ്റ് ജനാലക്ക് അരികിലേക്ക് നടന്നു. രണ്ടാം നിലയിലെ തുറന്നിട്ട ജനലിലൂടെ കാവ്യ പുറത്തേക്ക് നോക്കി. താഴെ ഗാർഡനിൽ ഒരു സ്ത്രീ ഹോസിലൂടെ ചെടികൾക്ക് വെള്ളം നനയ്ക്കുന്നത് വ്യക്തമായി കാണാം. ഇളം നീല നിറത്തിൽ വെള്ള പൂക്കളുള്ള അവരുടെ സാരി കാറ്റിൽ പാറുന്നു... ഒപ്പം അവരുടെ നീണ്ട സിൽക്കി മുടിയഴകളും... കാവ്യ പെട്ടന്ന് മുഖം തിരിച്ചു. വിശാലമായ കിടപ്പ് മുറിയിലൂടെ അങ്ങിങ്ങു കണ്ണ് പറയിച്ചു. ആഡംബരം വിളിച്ചോതുന്ന വലിയ മുറി.... കഴിഞ്ഞ കുറേ ദിനങ്ങളായി ഈ മുറിക്ക് ഉള്ളിലാണ്.... കൊട്ടാര സദൃശ്യമായ ഈ വീട്ടിലാണ് താമസം. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇത് പോലെ ഒരു വീട്... ഇന്ന് അത് പോലെ സ്വപ്നതുല്യമായ ഒരു വീട്ടിലാണ് നിൽക്കുന്നത്. പക്ഷെ.....! ചുമരിന്റെ പകുതിയോളം വലിപ്പം ഉണ്ടായിരുന്ന നിലക്കണ്ണാടിക്ക് മുന്നിലേക്ക് കാവ്യ നടന്ന് ചെന്ന് നിന്നു. കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തിലേക്ക് ഒരു തവണ നോക്കിയതും അവൾ രണ്ട് കണ്ണുകളും മുറുകെ അടച്ചു കളഞ്ഞു. 🌜 🌜 🌜 🌜 🌜 അഭിപ്രായം മറക്കല്ലേ.... കാവ്യ എവിടെയോ സുഖിച്ചു ജീവിക്കുവാണെന്ന് തോന്നുന്നു. എവിടെ ആണെന്ന് അടുത്ത പാർട്ടിൽ പറയാം. 😁 #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ