60
അയലത്തെ അമ്പിളി
കാറിൽ കയറിയിരുന്ന് രുദ്രൻ പെട്ടെന്നോർത്ത് പോലെ പോക്കറ്റിൽ നിന്നും മൊബൈൽ വലിച്ചെടുത്തു. ആരുടെയോ നമ്പർ തിരഞ്ഞു പിടിച്ച് ഡയൽ ചെയ്തു. കോൾ പോകുന്നുണ്ട് പക്ഷേ ആരും എടുക്കുന്നില്ല എന്ന് കണ്ടതും അവൻ നിരാശയോടെ നെറ്റി തടവി.
" അപ്പു മോളുടെ സ്കൂൾ ബസ് എത്താറായിട്ടുണ്ടാവും. അവളെ വിളിച്ച് വീട്ടിൽ ആക്കിയേക്കാം എന്ന് പറഞ്ഞ കുട്ടിയുടെ ഹസ്ബന്റിനാണ് ആക്സിഡന്റ് ആയത്. ഞാനിപ്പോ വിളിച്ചത് അപ്പുവിന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മയെയാ... ഞങ്ങളുടെ വീടിനടുത്താണവര്.... തൽക്കാലം മോളെ വിളിച്ച് അവരുടെ വീട്ടിലേക്ക് ആക്കിയേക്കാൻ പറയാം എന്ന് കരുതിയതാ.... അവര് പക്ഷേ കോളും എടുക്കുന്നില്ല. "
ശ്യാമിനോടായി പറഞ്ഞു കൊണ്ട് രുദ്രൻ വാച്ചിലേക്ക് നോക്കി.
" ഇപ്പോൾ തന്നെ മണി മൂന്നേ മുക്കാൽ ആയി. ഞാനെങ്ങനെ ഡ്രൈവ് ചെയ്താലും ബസ് വരും മുമ്പേ അവിടെ എത്തില്ല. "
രുദ്രൻ കൂടുതൽ ആലോചിച്ചു നിൽക്കാതെ ഉടനെ തന്നെ അപ്പുവിന്റെ സ്കൂൾ ബസ്സിന്റെ ഡ്രൈവറെ ഫോൺ ചെയ്തു.
" സാബു ചേട്ടാ ഞാൻ രുദ്രാനാ... അനാമിയുടെ അച്ഛൻ.... "
" ആഹ്..... താൻ ഇതെവിടെയാടോ? ഞങ്ങളിതാ സ്റ്റോപ്പിൽ എത്തി. കുഞ്ഞിനെ വിളിക്കാൻ ഇത് വരെ ആരും വന്നില്ലല്ലോ? "
" അത് പറയാനാ വിളിച്ചത്. പെട്ടെന്ന് ഒരു ഹോസ്പിറ്റൽ കേസ് വന്നു. അനാമികയെ അവിടെ ഇറക്കണ്ട... ശാസ്തമംഗലം വഴിയല്ലേ ബസ് പോകുന്നത്? "
" ഹാ... അതെ.... "
" അവിടെ എപ്പോഴാ ബസ് എത്തുന്നേ ? "
" ഒരു 10 മിനിറ്റ് കൂടി എടുക്കും... "
" എന്നാൽ ഞാൻ അവിടെ നിൽക്കാം.... അവിടെ ഇറക്കാമോ? "
" ഹാ... ശെരി. "
രുദ്രൻ ആശ്വാസത്തോടെ കോൾ കട്ട് ആക്കി.
ശേഷം സ്റ്റീഫൻ അച്ചായന്റെ ചായക്കടയിൽ ഇരുന്നപ്പോൾ കോൾ വന്ന നമ്പറിലേക്ക് തിരികെ വിളിച്ചു.
" അസീസ്ക്ക... രുദ്രാനാ.... "
" നീ എത്താറായോടാ? "
" ഇല്ലിക്കാ... അപ്പുവിനെ സ്കൂളിൽ നിന്ന് വിളിക്കണം. എന്നിട്ടെ എനിക്ക് വരാൻ ഒക്കു. എന്താ പറ്റിയത്? കിഷോറിനിപ്പോഎങ്ങനെയുണ്ട്? അമ്പിളി എവിടെ? "
" എന്താ പറ്റിയത് എന്നൊക്കെ നീ വന്നിട്ട് വിശദമായിട്ട് പറയാം. ആ ചെക്കന് സീരിയസാ.... ആ പെണ്ണാണെങ്കിൽ ഇപ്പൊ കുഴഞ്ഞു വീണിട്ട് അതിനെയും ഐസിയുവിൽ ആക്കിയിട്ടുണ്ട്.... കാറി കൂവി കരച്ചിൽ ആയിരുന്നത്. നീയൊന്ന് പെട്ടെന്ന് വാ.... "
അത്രയും പറഞ്ഞ് കൊണ്ട് അയാൾ കോൾ കട്ട് ആക്കി.
" ആർക്കാ രുദ്രാ ആക്‌സിഡന്റ് ഉണ്ടായത്? "
രുദ്രൻ കാർ സ്റ്റാർട്ട് ആക്കും വഴി ശ്യാം വീണ്ടും ചോദിച്ചു.
" നിനക്ക് കുമാരേട്ടനെ അറിയില്ലേ? "
കാർ റിവേഴ്‌സ് എടുത്തു റോഡിലേക്ക് ഇറക്കി രുദ്രൻ.
" ഹ്മ്മ്. നിങ്ങടെ വീട്ടിൽ ജോലിക്ക് നിന്ന ആളല്ലേ? "
" ഹാ... അത് തന്നെ... പുള്ളിയുടെ മരുമകനാ. ആക്‌സിഡന്റ് അല്ല.... ആരോ കുത്തിയത് ആണെന്നാ.... "
" കുത്തിയതോ? "
രുദ്രൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ ശ്യാ ഭയത്തോടെ ചോദിച്ചു..
" ഹ്മ്മ്... അങ്ങനാ അസീസിക്ക പറഞ്ഞത്. അവനാണെങ്കിൽ തളർന്നു കിടപ്പായിരുന്നു. കുത്താനും മാത്രം പക അവനോട് ആർക്കാണോ? അതൊരു പഞ്ച പാവം പയ്യനാ.... ഇനി കള്ളന്മാർ ആണെന്ന് പറയാൻ ആ വീട്ടിൽ എന്തിരിക്കുന്നു മോഷ്ടിക്കാൻ? "
രുദ്രന് അത് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
" സീരിയസ് ആണെന്നാ പറഞ്ഞത്. ഇവന്റെ ഭാര്യ അമ്പിളി.... എന്റെ വീട്ടിൽ കിടന്ന് വളർന്ന കുട്ടിയാ. അതും ബോധം കെട്ട് വീണ് ഐ സി യു വിൽ ആണത്രേ... എന്താണോ? "
രുദ്രന് വല്ലാത്ത ഭയം തോന്നി. അവൻ വളരെ വേഗതയിലാണ് ഡ്രൈവ് ചെയ്തത്. സ്കൂൾ ബസ് ശാസ്ത്തമംഗലത്ത് എത്തും മുന്നേ രുദ്രൻ അവിടെ എത്തിയിരുന്നു. അപ്പുവിനെയും കൂട്ടി ആശുപത്രിയിലേക്ക് പോകുമ്പോഴും ശ്യാം ഒപ്പം ഉള്ളത് രുദ്രന് ആശ്വാസമായി തോന്നി.
🌜
രുദ്രൻ ആശുപത്രിയിൽ എത്തുമ്പോഴും അസീസിക്ക ഐ സി യു വിന് മുന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.
" എന്താ ഇക്കാ? എന്താ പറ്റിയെ? "
രുദ്രൻ അയാളുടെ അടുത്തേക്ക് ഓടിയെത്തി. അസീസും രുദ്രനെക്കണ്ടു എഴുന്നേറ്റു.
" അവന് എങ്ങനെ ഉണ്ട്? ഡോക്ടറിനെ കണ്ടോ? "
രുദ്രൻ പിന്നെയും ചോദിച്ചു.
" ക്രിട്ടിക്കലാ. രക്ഷപ്പെടുന്ന കാര്യം സംശയം ആണെന്നാ ഡോക്ടർ പറഞ്ഞത്. നാൽപ്പത്തി എട്ട് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്ന്... "
" അമ്പിളി....? "
" ഇപ്പോ ബോധം വന്നൂന്ന് ഒരു നേഴ്സ് വന്ന് പറഞ്ഞു. ആ ചെക്കന് എന്തോ ഓപ്പറേഷൻ വേണമെന്നും എന്തൊക്കെയോ പേപ്പറുകളിൽ ഒപ്പിട്ടു കൊടുക്കാനുമൊക്കെ പറഞ്ഞു ഒരു നഴ്സ് വന്നിരുന്നു. ഞാൻ ബന്ധു ഒന്നും അല്ലാന്ന് പറഞ്ഞപ്പോ അവര് പോയി. ആ പെങ്കൊച്ചിന് ബോധം തെളിഞ്ഞപ്പോ ഒപ്പിട്ടു വാങ്ങിക്കാണും. എന്തായാലും ഓപ്പറേഷൻ തുടങ്ങീട്ടൊണ്ട്. ഞാൻ നീ വരാൻ വേണ്ടിയാ ഇവിടെ ഐ സി യുവിന് മുന്നേന്ന് മാറാതെ ഇരുന്നത്. "
" എന്ത് പറ്റിയതാ ഇക്കാ? ആരാ അവനെ കുത്തിയത്? "
രുദ്രന് അതായിരുന്നു ആദ്യം അറിയേണ്ടത്.
" ആരാന്നൊന്നും എനിക്ക് അറിയില്ലടാ. ആ പെൺകൊച്ച് നിലവിളിച്ചു കൊണ്ട് ഓടിക്കിതച്ചു വന്ന് പറഞ്ഞപ്പോഴാ ഞാൻ ഇത് അറിയണത് തന്നെ. ഞാൻ ഓടി അവിടെ ചെല്ലമ്പഴത്തേക്കും കുത്തിയവനൊക്കെ ഓടിക്കളഞ്ഞു. ക്ളീറ്റസ് എന്നോ അങ്ങനെ എന്തോ ഒരു പേര് ആ കൊച്ച് ഇടയ്ക്ക് പറഞ്ഞത് ഓർമ്മയുണ്ട്. ഞാനും ആ കൊച്ചും കൂടെയാ എങ്ങനെ ഒക്കെയോ എന്റെ കാറിൽ അവനെ കേറ്റിയത്. അപ്പോഴേ ആ ചെക്കന് ബോധം ഒന്നും ഇല്ലായിരുന്നു. "
" ക്ളീറ്റസോ? "
രുദ്രന്റെ നെറ്റി ചുളിഞ്ഞു.
" പോലീസിൽ അറിയിച്ചോ? "
അവൻ ചോദിച്ചു.
" മ്മ്... ഇവിടെ ആശുപത്രിക്കാര് അറിയിച്ചിട്ടുണ്ട്. "
" എന്നാ ഞാൻ പോട്ടെടാ....? പോലീസ് വന്നാപ്പിന്നെ അവരെന്നെ വിടൂല്ല. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നേ വിളിച്ചാൽ മതി. ആയിഷ രാവിലെ ഒന്ന് വീണായിരുന്നു. കാലിൽ ആകെ നീരാ. പൊട്ടൽ കാണൂന്നാ തോന്നുന്നത്. അവളെ ആശുപത്രിയിൽ കൊണ്ട് പോകാൻ ഞാൻ കാർ ഇറക്കിയപ്പോഴാ ഈ കൊച്ച് വന്നു ഇത് പറയുന്നത്. ചെന്നിട്ട് അവളെ ഇങ്ങോട്ട് തന്നെ കൊണ്ട് വരാം. അപ്പോ പോലീസ് വന്നാലും കുഴപ്പം ഇല്ലലോ? ഞാൻ ഇവിടെ കാണുമല്ലോ? "
" ഇക്കാ പൊയ്ക്കോ... എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം. "
അസീസ് അപ്പോൾ തന്നെ പുറത്തേക്ക് പോയി.
🌜
കിഷോറിന്റെ വിവരം ഒന്നും ഇത് വരെയും അറിഞ്ഞിട്ടില്ല. ഓപ്പറേഷൻ നടന്ന് കൊണ്ടിരിക്കുകയാണ്. മണിക്കൂർ മൂന്ന് കഴിഞ്ഞിരിക്കുന്നു.
പോലീസുകാർ ആദ്യം വന്ന് എന്തൊക്കെയോ ചോദിച്ചിട്ട് പോയിരുന്നു. അമ്പിളി അപ്പൊ സംസാരിക്കാൻ പറ്റുന്ന അവസ്ഥയിൽ ഒന്നും ആയിരുന്നില്ല. അത് കൊണ്ട് ഒരു കോൺസ്റ്റബിളിനെ ആശുപത്രിയിൽ നിർത്തിയിട്ട്, കുറച്ചു കഴിഞ്ഞു എസ് ഐ വന്ന ശേഷം വീണ്ടും വരുമെന്നും പറഞ്ഞിട്ട് ബാക്കി പോലീസുകാർ മടങ്ങി പോയിരുന്നു.
🌜
കുമാരനെ അറിയാം എങ്കിലും അമ്പിളിയേയോ കിഷോറിനെയോ ശ്യാമിന് അറിയില്ല. എങ്കിലും അവരിരുവരും രുദ്രന് വേണ്ടപ്പെട്ടവർ ആണെന്ന് അവന്റെ സംസാരത്തിൽ നിന്നും വല്ലാതെ അസ്വസ്തനായുള്ള ഇരിപ്പിൽ നിന്നും ശ്യാമിന് മനസലായിരുന്നു. കുത്ത് കേസ് ആയത് കൊണ്ട് വീണ്ടും പോലീസ് വരും. കേസാവും. താൻ പോയാൽ അപ്പുവിനെയും കൊണ്ട് രുദ്രൻ ആകെ വലഞ്ഞു പോകുമെന്ന് തോന്നി ശ്യാമിന്. അവനും രുദ്രന്റെ ഒപ്പം തന്നെ ഐ സി യു വിന് മുന്നിലെ ചെയറുകളിൽ ഒന്നിൽ ഇരുന്നു.
ഏറെ നേരം കഴിഞ്ഞാണ് ഐ സി യു വിന് ഉള്ളിൽ നിന്നും ഒരു നേഴ്സ് പുറത്തേക്ക് വന്നത്. രുദ്രൻ അവരോട് അമ്പിളിയുടെ വിവരം തിരക്കി.
" ആ കുട്ടി വല്ലാതെ വയലന്റ് ആണ്. കുത്ത് കൊണ്ട ആളിനെ കാണണം എന്നും പറഞ്ഞു കരച്ചിലും ബഹളവും ഒക്കെ ആയിരുന്നു. ബി പി യും ഷൂട്ട് ആയി. ഇപ്പൊ സെടേറ്റീവ് കൊടുത്തു ഉറക്കി കിടത്തിയിരിക്കുകയാ... "
നഴ്സ് പറഞ്ഞത് കേട്ട് രുദ്രൻ ഒരു തളർച്ചയോടെ ചെയറിലേക്ക് ഇരുന്നു. അപ്പോഴേക്കും എസ് ഐ
യും പോലീസും എത്തിയിരുന്നു.
🌜
രാത്രി പപ്പുവേട്ടൻ വരുന്നത് വരെയും രുദ്രന് കൂട്ടായി ശ്യാം ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു. അപ്പു മോളെ കാന്റീനിൽ കൊണ്ടു പോയി ആഹാരം വാങ്ങി കൊടുത്തതൊക്കെ ശ്യാമാണ്.
കിഷോറിന്റെ സർജറി കഴിഞ്ഞു എങ്കിലും ഒന്നും പറയാനാവില്ല എന്ന സ്ഥിതി തന്നെയാണ് ഇപ്പോഴും. ആന്തരാവയവങ്ങൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അതുകൊണ്ട് രക്ഷപ്പെടുന്ന കാര്യം സംശയമാണെന്നാണ് സർജറിക്ക് ശേഷം ഡോക്ടർ പറഞ്ഞത്. അമ്പിളിയോട് അത് പറഞ്ഞിട്ടില്ല. അവളിപ്പോഴും ഒരേ കരച്ചിലാണ്.
ക്ലീറ്റസിനെ ഇത് വരെയും കിട്ടിയിട്ടില്ല. അമ്പിളിയോടും രുദ്രനോടും അസീസിക്കയോടും ഒക്കെ പോലീസ് സംസാരിച്ചിരുന്നു. അവരുടെയൊക്കെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
രുദ്രൻ അല്ലാതെ അമ്പിളിക്കും കിഷോറിനും സഹായത്തിന് വേറെ ആരാണുള്ളത്? അതു കൊണ്ട് ഹോസ്പിറ്റലിൽ നിൽക്കാൻ തന്നെ അവൻ തീരുമാനിച്ചു.
അപ്പു മോളെ പപ്പുവേട്ടന്റെ ഒപ്പം പറഞ്ഞു വിടാം എന്ന് കരുതിയാണ് പപ്പുവേട്ടനെ വിളിച്ച് വരുത്തിയത്. കാവ്യ തിരികെ വന്ന സ്ഥിതിക്ക് അപ്പുവിനെ ശ്രീധരന്റെ വീട്ടിലേക്ക് വിടാൻ അവന് തോന്നിയില്ല. ജയയുടെ അടുത്ത് ആകുമ്പോൾ അപ്പുവിനെ വിശ്വസിച്ച് നിർത്താം.
രുദ്രനെ വിട്ടു പോകുന്നില്ല എന്ന് ആദ്യമൊക്കെ അപ്പു അല്ലാതെ വാശി പിടിച്ചു.
" അപ്പൂസ് അവിടെ ചെന്നാൽ കളിക്കാൻ ജയ ആന്റീടെ മക്കൾ ഉണ്ടാവുമല്ലോ. ജയ ആന്റി നല്ല കഥയൊക്കെ പറഞ്ഞ് തരും. അച്ഛന്റെ അപ്പൂസ് അപ്പൂപ്പന്റെ കൂടെ നല്ല കുട്ടിയായിട്ട് പോവില്ലേ? "
അപ്പുവിനെ പിടിച്ചു മടിയിൽ ഇരുത്തി കൊഞ്ചിച്ചു രുദ്രൻ.
സോപ്പിടുക അല്ലാതെ അവളെ അനുസരിപ്പിക്കാൻ വേറെ വഴിയൊന്നുമില്ല.... രുദ്രന് അത് നന്നായി അറിയാം.
കളിക്കാൻ ജയയുടെ മക്കൾ ഉണ്ടെന്നറിഞ്ഞപ്പോൾ ഒന്നയഞ്ഞു.
" ഹ്മ്മ്... ഞാൻ പോവാം... പക്ഷേ അച്ഛൻ വരുമ്പോൾ എനിക്ക് രണ്ട് ഡയറി മിൽക്ക് വാങ്ങിക്കൊണ്ടു വരണം... സിൽക്ക്.... പിന്നെ അന്ന് പറഞ്ഞ കരടി പാവയും.... "
കഴിഞ്ഞ ദിവസം ഡയറി മിൽക്ക് വാങ്ങിത്തരാൻ പറഞ്ഞു വാശി പിടിച്ചിട്ടും വാങ്ങിക്കൊടുത്തിരുന്നില്ല രുദ്രൻ. അധികം മിട്ടായി കഴിക്കാൻ പാടില്ല എന്ന് പറഞ്ഞ് അവളെ വഴക്ക് പറഞ്ഞിരുന്നു. കിട്ടിയ അവസരം മുതലാക്കാൻ തന്നെ അപ്പു തീരുമാനിച്ചു. ഇപ്പോഴായാൽ രുദ്രൻ നോ പറയില്ലല്ലോ?
ആശുപത്രിയിൽ ആണെന്നും, ഒരാൾ മരണത്തോട് മല്ലിട്ട് അകത്ത് കിടക്കുകയാണെന്ന് ഒന്നും കുഞ്ഞിന് അറിയില്ലല്ലോ?
വേറെ നിവൃത്തിയില്ലാതെ രുദ്രൻ സമ്മതിച്ച് തലയാട്ടി.
അപ്പുവും പപ്പുവേട്ടനും പോകാൻ ഇറങ്ങിയപ്പോൾ, ശ്യാമിനെ നിർബന്ധിച്ചാണ് രുദ്രൻ അവരുടെ ഒപ്പം പറഞ്ഞു വിട്ടത്.
🌜
ഓപ്പറേഷൻ കഴിഞ്ഞശേഷം കിഷോറിനെ പി എ സി യു വിലേക്ക് മാറ്റിയിരുന്നു. അപ്പോഴും അവന് ബോധം തെളിഞ്ഞിരുന്നില്ല. അപകടനില അങ്ങനെ തന്നെ തുടർന്നു പോന്നു.
ബി പി നോർമൽ ആയ ശേഷം ഐ സി യു വിന് പുറത്തേക്ക് വന്ന അമ്പിളി പി എ സി യു വിന്റെ മുന്നിൽ കഴിഞ്ഞ രണ്ട് ദിവസമായി ഒരേ ഇരിപ്പാണ്....
ഉറക്കമില്ലാതെ...
ആഹാരം കഴിക്കാതെ....
കിഷോറിന്റെ ജീവനു വേണ്ടി ധ്യാനം ഇരിക്കും പോലെ....
കണ്ണുകൾ അടച്ച്....
ചുമരിലേക്ക് തല ചേർത്തു വെച്ച്... അവൾ അങ്ങനെയേ ഇരുന്നു....
രുദ്രൻ വഴക്ക് പറയുമ്പോൾ മാത്രം ഇത്തിരി വെള്ളം കുടിക്കും.
ആദ്യമൊക്കെ കരഞ്ഞു ബഹളം വച്ചിരുന്നവൾ ഇപ്പൊ കരയാറില്ല....
കല്ല് പോലെയുള്ള അവളുടെ ഇരിപ്പാണ് രുദ്രനെ ഏറെ ഭയപ്പെടുത്തിയത്. കിഷോറിന് എന്തെങ്കിലും സംഭവിച്ചാൽ അമ്പിളിയുടെ അവസ്ഥ എന്താകും എന്നോർത്ത് പേടി തോന്നി രുദ്രന്.
മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് കിഷോറിന് ബോധം വീണത്. അമ്പിളി അപ്പോഴേക്കും ഒന്നും കഴിക്കാതെയും കുടിക്കാതെയും ആകെ ക്ഷീണിച്ച് അവശ ആയിരുന്നു.
" ആരാ അമ്പിളി? "
പി എ സി യു വിന് ഉള്ളിൽ നിന്നും ഒരു നഴ്സ് ഇറങ്ങി വന്ന് അങ്ങനെ ചോദിക്കുമ്പോൾ ശില പോലെ ഇരുന്ന അമ്പിളി പിടഞ്ഞ് എഴുന്നേറ്റു.
അവൾ അവരുടെ അരികിലേക്ക് ഓടിച്ചെന്നു.
" കിഷോറിന് ബോധം വന്നിട്ടുണ്ട്. അമ്പിളിയെ കാണണമെന്ന് പറഞ്ഞ് വാശിയിലാണ്. നിങ്ങൾ അകത്തേക്ക് വരൂ. "
നഴ്സ് പറഞ്ഞത് കേട്ട് അമ്പിളിയുടെ ചുണ്ടിൽ ആശ്വാസത്തിന്റെ ചിരി വിരിഞ്ഞു. അവൾ കണ്ണുകൾ അടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു.... ദൈവങ്ങൾക്ക് നന്ദി പറഞ്ഞു. രുദ്രനെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം നഴ്സിനൊപ്പം അമ്പിളി അകത്തേക്ക് നടന്നു.
" അപകടനില തരണം ചെയ്തിട്ടില്ല. അധികം സംസാരിക്കാൻ അനുവദിക്കരുത്. കണ്ട ശേഷം ഇങ്ങ് തിരികെ പൊന്നേക്കണം. "
നഴ്സ് കൊടുത്ത വസ്ത്രം ധരിച്ച്, കിഷോറിനെ കാണാനായി പോകുന്നതിനു മുന്നേ അമ്പിളിയോട് നേഴ്സ് പറഞ്ഞത് അവൾ തലയാട്ടി സമ്മതിച്ചു.
" മാപ്പ്.... "
അമ്പിളിയെ കണ്ടതേ കിഷോർ പറഞ്ഞത് അതാണ്.
ഓക്സിജൻ മാസ്കിനിടയിലൂടെ അവൻ പറഞ്ഞത് പക്ഷേ അമ്പിളിക്ക് മനസ്സിലായില്ല.
" സംസാരിക്കേണ്ട കിഷോറേട്ടാ. നഴ്സു പ്രത്യേകം പറഞ്ഞതാ സംസാരിക്കാൻ സമ്മതിക്കരുത് എന്ന്. "
അമ്പിളി അവന്റെ ക്യാനുല ഇട്ട കയ്യിൽ മെല്ലെ തഴുകി. അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി.
അവൻ കണ്ണ് തുറന്നല്ലോ? ഒന്ന് മിണ്ടിയല്ലോ?
" ഞാൻ..... ഞാൻ..... മരിച്ചു പോകും....
അമ്പിളി. ..... അതിനു മുൻപ്..... എനിക്ക് എനിക്ക് പറയണം.... "
വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു കിഷോറിന്. അതിനൊപ്പം അസഹ്യമായ വേദനയും. എങ്കിലും അവൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. മരിക്കും മുൻപ് ഒരു കുമ്പസാരം അവൻ ആ നിമിഷം ആഗ്രഹിച്ചിരുന്നു... ആത്മശാന്തിക്ക് വേണ്ടിയെങ്കിലും....
" ഒന്നുമില്ല... ഒന്നും പറ്റില്ല... തിരിച്ചു വരും.... വരണം.... എനിക്ക് വേറെ ആരും ഇല്ല... അത് അറിയില്ലേ? "
അമ്പിളി വിതുമ്പി....
ഊണും ഉറക്കവും ഇല്ലാതെ ദൈവത്തോട് പ്രാർത്ഥിച്ചു യാചിച്ചു വാങ്ങിയ ജീവനാണ്. അത് തിരികെ കൊടുക്കില്ല എന്ന് വാശി ഉള്ളത് പോലെ അവൾ അവന്റെ ചെറു വിരലിൽ മുറുകെ പിടിച്ചു. കരയാതിരിക്കാൻ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു.
പക്ഷേ കിഷോറിന് പറയണമായിരുന്നു.
അമ്പിളി ഒരിക്കലും ഒന്നും അറിയരുത് എന്ന് കരുതിയതാണ്. അമ്പിളി തന്നെ വെറുക്കുന്നത് കിഷോറിന് ഓർക്കാൻ പോലും കഴിയുമായിരുന്നില്ല.
പക്ഷേ ഇപ്പോൾ.... മരണം മുന്നിൽ കാണുന്നു.... ബോധം വന്നത് മുതൽ കിഷോർ ആലോചിക്കുന്നത് അമ്പിളിയെ കുറിച്ച് മാത്രമാണ്. താൻ മരിച്ചാൽ അമ്പിളിയിനി ജീവിക്കില്ല എന്നവന് തോന്നി. കിഷോറിനൊപ്പം അമ്പിളി ഇല്ലാതാവും.... അത് അവനു ഉറപ്പാണ്. അവളിത്ര കാലം ജീവിച്ചത് തനിക്ക് വേണ്ടിയാണ്.
അങ്ങനെ ഉണ്ടാവാതിരിക്കണം എങ്കിൽ അമ്പിളി കിഷോറിനെ വെറുക്കണം.... അതിന് അവൾ സത്യങ്ങൾ അറിയണം.
" അമ്പിളി.... ഞാൻ..... ഞാൻ ദുഷ്ടനാ.... നിന്നെ.... നിന്നെ പറ്റിക്കുകയായിരുന്നു. എനിക്ക്... ക്ലിറ്റസിനെ .... നേരത്തെ അറിയാം. ഞങ്ങൾ ഒരുമിച്ച്... ഒരുമിച്ചാ എല്ലാം ചെയ്തത്.... എല്ലാം... എന്റെ പ്ലാൻ... ആയിരുന്നു........ നിന്നെ സ്വന്തമാക്കാൻ വേണ്ടി. എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.... അന്ന് ക്ളീറ്റസ് രാത്രിയിൽ.... നിന്റെ വീട്ടിൽ വന്നതും.... ഞാൻ പറഞ്ഞിട്ടാ.... "
കൂടുതൽ സംസാരിക്കാൻ കഴിയില്ലെന്ന് തോന്നി കിഷോറിന്. വല്ലാത്തൊരു വെപ്രാളം. ... ശ്വാസം നിലച്ചു പോകും പോലെ.
" മാമന്..... മാമന് അറിയാം എല്ലാം. മാമൻ പറഞ്ഞു തരും. "
ഇത്രയും പറഞ്ഞപ്പോഴേക്കും ശ്വാസം കഴിക്കാൻ ആവാത്ത വിധം പിടഞ്ഞു തുടങ്ങിയിരുന്നു കിഷോർ....
മിഴിഞ്ഞ കണ്ണുകളോടെ അമ്പിളി അവന്റെ മുന്നിൽ നിന്നു.
നഴ്സ് ഓടി വന്നു... ഡോക്ടറിനെ ഉറക്കെ വിളിച്ചു. അമ്പിളിയോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു.
യാന്ത്രികമായി ഒരു പാവ കണക്കെ അവൾ പുറത്തേക്ക് ഇറങ്ങി നടന്നു. പി എ സി യു വിന്റെ വാതിൽ തുറന്ന് വെളിയിലേക്ക് ഇറങ്ങി.
അവ്യക്തമായി കിഷോർ പറഞ്ഞതൊക്കെ മനസ്സിലാക്കിയെടുക്കാൻ അമ്പിളിക്ക് കുറച്ച് അധികം കഷ്ടപ്പെടേണ്ടി വന്നു. മനസ്സിലാക്കിയെടുത്തെങ്കിലും എല്ലാത്തിലും പിന്നെയും ഒരവ്യക്തത.
കേട്ടത് എന്തോ മനസ്സിലാവാത്തത് പോലെ... ഒന്നും മനസ്സിൽ പതിയാത്തതു പോലെ.
" എന്താ അമ്പിളി? കിഷോറിനെ കണ്ടോ? അവന് എങ്ങനെയുണ്ട്? "
പുറത്തേക്കിറങ്ങിയതും രുദ്രൻ അമ്പിളിയുടെ അരികിലേക്ക് വന്നു. അമ്പിളി രുദ്രൻ ചോദിച്ചത് കേട്ടില്ല. സ്വബോധത്തിൽ അല്ല എന്നതുപോലെ അവൾ മിഴികൾ ഉയർത്തി രുദ്രനെ തന്നെ നോക്കി.
തലയ്ക്കുള്ളിൽ എന്തോ മൂളി പറക്കുന്നു... തൊണ്ട വരളുന്നു., കണ്ണുകളിൽ ഇരുട്ടു കയറുന്നു.... അമ്പിളി ആകെ തകർന്ന് തളർന്ന് നിലത്തേക്ക് ഊർന്ന് വീണു....
🌜 🌜 🌜 🌜 🌜
പാവം അമ്പിളി... എന്താവുമോ എന്തോ?😒
എന്നെ ചീത്ത പറയല്ലേ... ഞാൻ പാവം.🫣 ഇതെല്ലാം ആ കിഷോർ കാരണമാ 😁
#✍ തുടർക്കഥ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
അഭിപ്രായം പോരട്ടെ..... 😁😁😁

