ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6Pq6ZJx?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ. 13
🎫🎫🎫🎫🎫🎫🎫🎫
അശോകൻ തന്റെ മുൻപിൽ നിൽക്കുന്ന ആവണിയുടെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി.
ഒരു പോലീസുകാരന്റെ കണ്ണിൽ നിന്ന് വരുന്ന നോട്ടത്തെ നേരിടാനാവാതെ ആവണി മുഖം കുനിച്ചു.
"അച്ഛനില്ലേ മോളേ..."
അശോകൻ ചുറ്റിനും നോക്കി കൊണ്ട് തിരക്കി.
"ഇപ്പോൾ വരും. പുറത്തേയ്ക്ക് പോയതാ അച്ഛൻ.. അശോകേട്ടൻ വരൂ.."
അവൾ അശോകന് മുഖം കൊടുക്കാതെ അയാളെ അകത്തേയ്ക്ക് ക്ഷണിച്ചു.
"മോന് ഇന്ന് ഡ്യൂട്ടി ഇല്ലാരുന്നോ..."
സീമന്തിനി നിലവിളക്ക് കൊളുത്തി വച്ച ശേഷം അവരുടെ അടുത്തേയ്ക്ക് വന്നു.
"ഉണ്ടായിരുന്നു. എനിയ്ക്കിവിടെ അടുത്തൊരു വീട്ടിൽ ഒരു കേസിന്റെ കാര്യത്തിന് പോകേണ്ടി വന്നു.
അത് കഴിഞ്ഞു ഇതിലേ പോയപ്പോൾ ആശയുടെ കൂട്ടുകാരിയുടെ വീടല്ലേ ഇത്, ഇവിടേയ്ക്ക് കയറി ആവണിയുടെ അച്ഛനെ ഒന്ന് കണ്ടിട്ട് പോകാമെന്ന് വച്ചു.
ഇവിടെ വന്നപ്പോഴാ ആവണി പറയുന്നത് അച്ഛൻ കവലയിലേക്ക് പോയിരിയ്ക്കയാണെന്ന്.
നാളെ ആശയുടെ നിശ്ചയത്തിന് എല്ലാവരും വന്നേക്കണം എന്ന് ഒന്ന് ഓർമിപ്പിയ്ക്കാമെന്നും വച്ചു."
അശോകൻ അവരോട് പറഞ്ഞു.
"ങാ.. ഇവടെ അച്ഛനെ കാണാൻ വന്നതാണെങ്കിൽ നടന്നത് തന്നെ.. ഇനി എട്ടു മണി കഴിയാതെ അങ്ങേര് തിരിച്ച് വരാൻ പോകുന്നില്ല.
രണ്ടാലുംമൂടില് നല്ല തെങ്ങിൻ കള്ള് കിട്ടുന്നൊരു ഷാപ്പുണ്ട്.
അവിടെ ആ കൈതയ്ക്കലെ മാധവനും കൂട്ടുകാരുമൊത്ത് രണ്ട് ഗ്ലാസ് കള്ള് കുടിയ്ക്കാതെ അങ്ങേർക്ക് ഉറക്കം കിട്ടില്ല...
എന്തായാലും മോൻ ഇരിയ്ക്ക്.. ഞാൻ കുടിയ്ക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം."
അവർ നാരങ്ങാ വെള്ളം എടുക്കാനാണ് തിരിഞ്ഞു നടക്കുന്നതെന്ന് കണ്ടപ്പോൾ പെട്ടന്ന് അശോകൻ പറഞ്ഞു:"ചായ മതി അമ്മേ.. നല്ല കടുപ്പത്തിൽ.. "
"ദാ ഇപ്പൊ കൊണ്ട് വരാം."
അവർ അടുക്കളയിലേക്ക് പോയപ്പോൾ അശോകൻ കസേരയിൽ നിന്നെണീറ്റ് പുറത്ത് ആവണിയുടെ അടുത്തേയ്ക്ക് ചെന്നു.
"ഞാൻ ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴിയൊന്നും അല്ല..
ഞാനിപ്പോൾ കൊടുമണിൽ പോയിട്ട് വരുവാ.. അതും രതീഷ് വിളിച്ച് ഞാൻ അത്യാവശ്യമായി അവിടെ വരെ ചെല്ലണം എന്ന് ആവശ്യപ്പെട്ടത് കൊണ്ട്..
രതീഷ് ആരാണെന്ന് നിനക്ക് ഞാൻ പറഞ്ഞു തരേണ്ടല്ലോ. അല്ലേ."
ആവണി മറുപടി പറയാതെ അറിയാമെന്നോ, അറിയില്ലെന്നോ അർത്ഥത്തിൽ മെല്ലെ തലയാട്ടി.
"ഞാൻ എന്തിനാണ് രതീഷിനെ കാണാൻ പോയതെന്ന് നിനക്ക് അറിയുമോ.."
അശോകൻ ചോദിച്ചെങ്കിലും അവൾ മറുപടിയേതും പറഞ്ഞില്ല.
"നിന്നോടാണ് ആവണീ എന്റെ ചോദ്യം.. ഞാനെന്തെങ്കിലും ചോദിച്ചാൽ ചോദിയ്ക്കുന്നത് ആരോടാണെങ്കിലും എനിയ്ക്കതിന്റെ മറുപടി കിട്ടിയിരിയ്ക്കണം."
അശോകന്റെ സ്വരത്തിൽ കാർക്കശ്യം നിറഞ്ഞു.
"അറിയില്ല."
അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"ശരി. രതീഷ് ആരാണെന്ന് നിനക്ക് അറിയുമോ. അതോ അതും അറിയില്ലെന്നാണോ."
"അറിയാം. ആശ ചേച്ചിയേ പെണ്ണുകാണാൻ വന്ന ആൾ.."
"പെണ്ണ് കാണാൻ വന്ന ആൾ മാത്രമല്ല ആശാലതയുടെ കഴുത്തിൽ താലി കെട്ടാൻ പോകുന്ന ആൾ കൂടിയാണ്..
നീ പറഞ്ഞത് വച്ചു നോക്കിയാൽ തോന്നുമല്ലോ പെണ്ണ് കാണൽ ചടങ്ങ് മാത്രമേ നടക്കൂ ആശാലതയും, രതീഷും ആയുള്ള കല്യാണം നടക്കാൻ പോകുന്നില്ലെന്ന്."
"അശോകേട്ടാ, ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല.. എന്റെ മനസ്സിൽ പോലും അങ്ങിനെയൊരു ചിന്തയില്ല."
"മതി മതി, അതൊക്കെ അവിടെ നിന്നോട്ടെ.
ഞാനെന്തിനാ രതീഷിനെ കാണാൻ പോയതെന്ന് നിന്നോട് പറഞ്ഞില്ലല്ലോ..
ഇന്ന് രതീഷിനെ കാണാൻ അവന്റെ വീട്ടിൽ ആതിര എന്നൊരു പെൺകുട്ടി ചെന്നിരുന്നു. ആ പെൺകുട്ടി ചെന്നിട്ടുള്ളത് കൊല്ലത്ത് നിന്നും ആണ്.
ആശാലതയുടെ അടുത്ത കൂട്ടുകാരിയും, ഒരേ ബിൽഡിങ്ങിൽ ജോലി ചെയ്യുന്നവരും ആണെന്നാണ് ആതിര, സ്വയം രതീഷിന് തന്നെ പരിചയപ്പെടുത്തിക്കൊടുത്തത്.
ആതിര അവിടേയ്ക്ക് ചെന്നതിന്റെ ഉദ്ദേശ്യം രതീഷുമായി നടക്കാൻപോകുന്ന ആശാലതയുമായുള്ള കല്യാണത്തിൽ നിന്നും രതീഷ്പിൻ വാങ്ങണം എന്ന് അറിയിയ്ക്കാനാണ്.
കൊല്ലത്ത് താമസിച്ച് ആശാലത ജോലി ചെയ്യുന്ന ബിൽഡിങ്ങിൽ ജോലി നോക്കുന്ന ആതിര എന്ന പെൺകുട്ടി നീയായിരുന്നോ മോളേ...നീയാണോ ഇന്ന് രതീഷിനെ കാണാൻ കൊടുമണിലുള്ള അയാളുടെ വീട്ടിലേക്ക് ചെന്നത്..
ആ ചെന്നത് നീയായിരുന്നെങ്കിൽ എന്തിന് വേണ്ടി നീ നിന്റെ ആത്മാർത്ഥ സ്നേഹിതയുടെ കല്യാണം മുടക്കാനായി ഇത്ര ദൂരം യാത്ര ചെയ്തു പോയി.."
"ഞാനോ..
ആരാ പറഞ്ഞത് അശോകേട്ടനോട് അത് ഞാനായിരുന്നെന്ന്."
അവൾ ഒരു നടുക്കത്തോടെ തിരക്കി.
"പറഞ്ഞതൊക്കെ ആരോ ആയിക്കോട്ടെ. അതിനൊന്നും ഇവിടെ പ്രസക്തിയില്ല.
എനിയ്ക്കറിയേണ്ടത് ആതിര എന്ന പെൺകുട്ടിയായി അവിടേയ്ക്ക് ചെന്നത് നീയാണോ അല്ലയോ എന്നാണ്.
നീയാണ് ചെന്നതെങ്കിൽ ഇത്രയും റിസ്ക് എടുത്ത് ഇന്ന് തന്നെ നീ എന്തിന് അ വിടെ പോയി."
"ഞാനല്ല അശോകേട്ടാ.ഇന്ന് മുഴുവൻ ഞാൻ ഈ വീട്ടിലുണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ എനിയ്ക്കവിടെങ്ങും യാതൊരു പരിചയവുമില്ല."
"ഇവിടെ നിന്നും പത്തോ മുപ്പതോ കിലോമീറ്റർ ദൂരം യാത്രചെയ്തു പോയി എത്ര പരിചയമില്ലാത്ത ഇടത്ത് ചെന്നായാലും ഒരു വീട് തപ്പിപ്പിടിയ്ക്കാൻ ഇന്നത്തെ കാലത്ത് അത്രയ്ക്കും ലോക പരിചയം ഒന്നുംവേണ്ട മോളേ..
അതിനുള്ള ഒരല്പം ധൈര്യമൊക്കെ നിനക്കുണ്ടെന്ന് ആർക്കാ അറിയാത്തത്."
"ദയവ് ചെയ്തു അശോകേട്ടൻ എന്നെ തെറ്റിദ്ധരിയ്ക്കല്ലേ. ആശച്ചേച്ചിയുടെ കല്യാണം മുടക്കിയിട്ട് അല്ലെങ്കിൽ തന്നെ എന്ത് നേട്ടമാ അശോകേട്ടാ എനിയ്ക്ക് കിട്ടുന്നത്...
ആശ ചേച്ചി എനിയ്ക്കെന്റെ സ്വന്തം കൂടപ്പിറപ്പിനെ പോലെ തന്നെ അല്ലേ അശോകേട്ടാ..അതുമല്ല ആതിര എന്നല്ലേ അവിടെ ചെന്ന പെൺകുട്ടി അവളുടെ പേര് പറഞ്ഞിട്ടുള്ളത്..."
"കല്യാണം മുടക്കാൻ ചെല്ലുന്ന ആരും അവിടെ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താറില്ലല്ലോ.. ഉവ്വോ.."
അശോകൻ അവളുടെ മുഖത്ത് മിന്നിമറയുന്ന ഭവങ്ങളെ സസൂഷ്മം വീക്ഷിയ്ക്കുന്നുണ്ടായിരുന്നു.
"ഞാനല്ല..
എന്റെ പേര് ആതിരയെന്നും അല്ല...
അശോകേട്ടൻ ഇരിയ്ക്ക്. അമ്മ ചായയിട്ടെങ്കിൽ ഞാൻ പോയി അത് എടുത്തുകൊണ്ട് വരാം "
അവൾക്ക് അവന്റെ മുമ്പിൽ നിന്നും എങ്ങിനെയെങ്കിലും ഒന്ന് മാറിപ്പോയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ.
"ചായ ആയെങ്കിൽ അമ്മ കൊണ്ടുവന്നുകൊള്ളും.
നീയവിടെ നിൽക്ക്എനിയ്ക്ക് നിന്നോട് സംസാരിയ്ക്കാനുണ്ട്."
മുമ്പോട്ട് നടക്കാൻ തുടങ്ങിയ ആവണി പിടിച്ചു നിർത്തിയാലെന്ന മട്ടിൽ അവിടെ നിന്നുപോയി.
അവിടെ നിന്നുകൊണ്ട് തല തിരിച്ച് അവൾ അശോകനെ നോക്കി.
ഒരു മുയൽ കുഞ്ഞിന്റെ മുഖത്തെ ശാന്തതയും, ഭയവും അയാൾക്ക് അവളുടെ മുഖത്ത് കാണാൻ കഴിഞ്ഞു
"സാരമില്ല..
അവിടേയ്ക്ക് ചെന്നത് ആവണിയല്ലെന്ന് ഉറപ്പായ സ്ഥിതിയ്ക്ക് കൊട്ടാരക്കര എസ്പിയ്ക്ക് മുന്നിൽ ഞങ്ങൾ ഒരു പരാതി കൊടുക്കാൻ പോകയാണ്..
ഞങ്ങൾ എന്ന് വച്ചാൽ എന്റെ അമ്മ...
അമ്മയുടെ മകളുടെ വിവാഹം മുടക്കാൻ വേണ്ടി ചെറുക്കൻ വീട്ടിൽ ചെന്ന് അപവാദങ്ങൾ പറഞ്ഞു പരത്തിയ പെൺകുട്ടിയ്ക്ക് എതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട്..
ആ ചെയ്തത് ആരായാലും അവളുടെ മുഖം സമൂഹത്തിനു മുൻപിൽ തുറന്ന് കാട്ടുക തന്നെ ചെയ്യും ഞങ്ങൾ...
നാളെ തന്നെ അമ്മ പോയി പരാതി കൊടുത്തിരിയ്ക്കും.
കല്യാണം മുടക്കാൻ ചെന്ന പെൺകുട്ടിയ്ക്ക് എതിരെ മാത്രമല്ല, അവളെ ഇതിന് പ്രേരിപ്പിച്ച അവളുടെ മാതാപിതാക്കൾക്കെതിരെയും കേസുണ്ടാകും.
ഇനി ഈ ജന്മത്ത് അവൾ ഇതുപോലൊരു പണിയ്ക്ക് നിൽക്കരുത്...
അമ്മയും അച്ഛനും മോളും അകത്ത് കിടന്നൊരു പാഠം പഠിയ്ക്കണം..."
"അശോകേട്ടാ അത് ആരാണെന്നറിയാതെ..."
ആവണി തനിയ്ക്ക് മുൻപിൽ നിന്ന് വിയർക്കുന്നത് അവന് കാണാമായിരുന്നു.
"അതൊക്കെ പോലീസ് കണ്ടുപിടിച്ചോളും.. നിഷ്പ്രയാസമായി...
രതീഷിന്റെ വീട്ടിലെ സി സി ടിവി ക്യാമറയിൽ അവളുടെ മുഖം പതിഞ്ഞിട്ടുണ്ടാകും. പോലീസുകാർ ഒട്ടും വിഷമിക്കാതെ തന്നെ പ്രതിയെ കണ്ടെത്തും..
പ്രതിയെ കണ്ടെത്തുക മാത്രമല്ല അവളെ ലോക്കപ്പിൽ അടച്ചു ഇവിടുത്തെ ഓൺ ലൈൻ ചാനലുകളിലൂടെ ലോകത്തിനു മുൻപിൽ കൊണ്ട് വരും."
ആവണി താൻ ചെന്നു വീണ കുടുക്ക് എത്രത്തോളം വലുതായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത്.
അപ്പോഴത്തെ ആവേശത്തിൽ അയാളുടെ വീട്ടിലെ സി സി ടിവി ക്യാമറയെ കുറിച്ച് താൻ ചിന്തിയ്ക്കാതിരുന്നതാണ് ഏറ്റവും വലിയ അബദ്ധമായി പോയതെന്ന് അവൾ ഓർത്തു.
തന്നേയും, അച്ഛനെയും അമ്മയെയും തിരക്കി പോലീസ് വാഹനം എത്തുന്നു.
നിരപരാധികളായ തന്റെ അച്ഛനെയും, അമ്മയെയും തനിയ്‌ക്കൊപ്പം പോലീസുകാർ ജീപ്പിലേക്ക് കയറ്റുന്നു.
പോലീസിനോട് ചോദിച്ചു നാട്ടുകാർ വിവരങ്ങൾ അറിയുന്നു..
പരിഹാസങ്ങൾ.
കുറ്റപ്പെടുത്തലുകൾ
ഇന്നലെ വരെ ഏവരും ബഹുമാനത്തോടെയും സ്നേഹത്തോടെയും കണ്ടിരുന്ന ഒരു കുടുംബം നിമിഷ നേരം കൊണ്ട് ലോകത്തിനു മുൻപിൽ പരിഹാസ്യരായി നിൽക്കുന്നു.
പോലീസ് വാഹനം തങ്ങളെ കയറ്റിക്കൊണ്ട് പുറ പ്പെടുമ്പോൾ അതിനുപിന്നാലേ കൂവിയാർത്തു വരുന്ന ജനസാഗരം..
തന്റെ മുൻപിൽ നിൽക്കുന്ന പെൺകുട്ടിയുടെ മനസ്സ് കലങ്ങി പോയിട്ടുണ്ടെന്ന് അശോകന് മനസിലായി.
താൻ പിടികൂടപ്പെടും എന്നതിന്റെ ആധിയാണ് അവളുടെ മുഖത്ത് കാണാനാകുന്നത്.
അശോകൻ മെല്ലെ നടന്ന് ആവണിയുടെ തൊട്ടു മുൻപിലേക്ക് വന്ന് നിന്ന് അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി.
"കുറെ കള്ളങ്ങൾ പറഞ്ഞു നീ ഇപ്പോൾ എന്നോട്..
എന്നെ വിഡ്ഢിയാക്കി കളയാം എന്ന അർത്ഥത്തിൽ.
ഞാൻ ഇപ്പോൾ നിന്റെ വീട്ടിലേക്ക് വന്നപ്പോൾ തന്നെ നിന്റെ മനസിൽ എന്റെ വരവിന്റെ ഉദ്ദേശ്യം കത്തിയിട്ടുണ്ടെന്ന് എനിയ്ക്കറിയാം...
എനിയ്ക്ക് അറിയേണ്ടത് ഒരേ ഒരു കാര്യമാണ്. ഞാൻ ചോദിയ്ക്കുന്ന ആ ചോദ്യത്തിന് സത്യസന്ധമായി നീയെനിയ്ക്ക് മറുപടി തന്നില്ലെങ്കിൽ എസ് പി ഓഫീസിൽ വച്ച് നിന്റെ അച്ഛന്റെയും, അമ്മയുടെയും കൂടി കണ്ണീർ നിനക്ക് കാണേണ്ടി വരും..
അത് വേണോ മോളേ.."
തന്റെ മുൻപിൽ ഒരു ചെകുത്താനാണ് നിൽക്കുന്നതെന്ന് ആവണിയ്ക്ക് തോന്നി.
ഈ നിൽക്കുന്ന ചെകുത്താന് മുമ്പിൽ തല താഴ്ത്താതെ രക്ഷയില്ല.
ആവണി കയ്യെടുത്ത് അയാളെ തൊഴുതു.
"ദയവ് ചെയ്ത് എന്റെ അച്ഛനെയും അമ്മയെയും ഇതിലേക്ക് വലിച്ചിടല്ലേ അശോകേട്ടാ..
അവർക്കൊന്നും അറിയില്ല.. പാവങ്ങളാണ് അവർ.."
തൊഴുകയ്യോടെ നിന്ന ആവണിയുടെ ഒച്ചയടഞ്ഞു.
"നീ പേടിയ്ക്കുവൊന്നും വേണ്ട.. നീയോ അച്ഛനോ അമ്മയോ ആരും ഇതിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ കയറാൻ പോകുന്നില്ല..
ഒരൊറ്റ കണ്ടീഷനിൽ..
ഞാൻ ചോദിയ്ക്കുന്ന ഒന്ന് രണ്ട് ചോദ്യങ്ങൾക്ക് കൃത്യമായി നീയെനിയ്ക്ക് മറുപടി തന്നിരിയ്ക്കണം..
തയ്യാറാണോ നീ.."
ആവണിയ്ക്ക് സമ്മതിയ്ക്കാതെ തരമില്ലായിരുന്നു.
"ആശാലതയുടെ സമ്മതപ്രകാരമല്ലാതെ നീ ചെന്ന് രതീഷിനോട് ഈ കല്യാണത്തിൽ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെടില്ലായിരുന്നു...
രതീഷുമായുള്ള കല്യാണനിശ്ചയം നടക്കാതെ പോയാൽ എന്തായിരുന്നു ആശയുടെ പ്ലാൻ... വിൻസന്റുമായി നാട് വിട്ടു പോകാനോ.."
"കല്യാണ നിശ്ചയം നടന്നാലും ഈ കല്യാണം നടക്കില്ല..."
"എന്തുകൊണ്ട്.."
"വിൻസന്റ് അവർക്ക് താമസിയ്‌ക്കാനുള്ള വാടക വീട് തരപ്പെടുത്തിക്കൊണ്ടിരിയ്ക്കയാണ്. അത് ശരിയായാലുടൻ വിൻസന്റ്..."
അവൾ ദീനമായി അയാളെ നോക്കി.
"എവിടെയാണ് അവർ വാടകയ്ക്ക് താമസിയ്‌ക്കാൻ ഇടം ഒരുക്കുന്നത്.."
"എനിയ്ക്കറിയില്ല... എന്നോട് പറഞ്ഞിട്ടില്ല."
"കള്ളം പറയരുതെന്ന് നിന്നോട് മുൻപേ ഞാൻ പറഞ്ഞു കഴിഞ്ഞു.
നിനക്ക് അറിയാം. നിനക്ക് മാത്രമേ അതറിയൂ..
നീയെന്നോട് കള്ളം പറഞ്ഞിട്ടുണ്ടെങ്കിൽ നിന്നോടുള്ള ചോദ്യം ഞാൻ ഇവിടെ നിർത്തും.
പിന്നീടുള്ള ചോദ്യങ്ങൾ നിങ്ങൾ മൂവരെയും നിരത്തി നിർത്തി എസ് പി ഓഫീസിൽ വച്ചാവും നടക്കുക."
"കരിക്കോടോ കുറ്റിച്ചിറയോ ആണെന്ന് തോന്നുന്നു..."
"തീർന്നു നിന്നോടുള്ള ചോദ്യങ്ങൾ.
ഇനി നീ ചെയ്യേണ്ടത് നിന്റെ ഫോണിലുള്ള ആശാലതയുടെ നമ്പർ ബ്ലോക്ക് ചെയ്തു കളഞ്ഞേക്കണം. കേട്ടല്ലോ..."
ആവണി നിസ്സഹായതയോടെ തല കുലുക്കി.
"തീർന്നില്ല..
നാളെ എന്റെ വീട്ടിൽ വച്ച് നടക്കാൻ പോകുന്ന ആശാലതയുടെ കല്യാണ നിശ്ചയ ചടങ്ങിൽ നീ പങ്കെടുക്കാൻ പാടില്ല. ഏതെങ്കിലും രീതിയിൽ ആശാലത നിന്നെ ബന്ധപ്പെടാൻ ശ്രമിച്ചാൽ നീ ഒഴിഞ്ഞു മാറിക്കളയാനേ പാടുള്ളൂ..
ആശാലതയുടെ കല്യാണം കഴിയുന്ന രണ്ടാഴ്ചയും നീ അവൾക്ക് മുൻപിൽ ചെല്ലാനോ നമ്മൾ തമ്മിൽ ഇങ്ങനൊരു കൂടിക്കാഴ്ച നടന്നിട്ടുണ്ടെന്നോ അവൾ അറിയാൻ പാടില്ല.
ആശാലതയുടെ കല്യാണം കഴിയുന്നത് വരെ നിനക്ക് വേണമെങ്കിൽ ലീവെടുത്ത് നിന്റെ ഏതെങ്കിലും ബന്ധു വീട്ടിൽ പോയി താമസിയ്‌ക്കാം..
അതല്ലെങ്കിൽ ഈ രണ്ടാഴ്ച നിനക്ക് ദൂരെയുള്ള പഴയ സഹപാഠികളെയോ മറ്റോ സന്ദർശിയ്ക്കാൻ പോകാം...
നീ ഇനി ആശാലതയെ കാണാനോ, അവളുടെ ജീവിതത്തിലേക്ക് വരാനോ പാടില്ല..
നിന്റെ ഒറ്റയാളുടെ സൗഹൃദം കൊണ്ട് അവളുടെ ജീവിതം ഇല്ലാതായി പോകരുത്.
പോയാൽ..."
അവസാന വാചകം അൽപ്പം അമർത്തി പറഞ്ഞ ശേഷം അശോകൻ പടവുകൾ ഇറങ്ങി താഴെ റോഡ് സൈഡിൽ വച്ചിരുന്ന ചെന്ന് തന്റെ ബൈക്കിൽ കയറിയിരുന്നു.
ഒന്നോ രണ്ടോ നിമിഷങ്ങൾക്കകം ഒരു ബൈക്ക് ചീറിപ്പാഞ്ഞു പോകുന്ന ഒച്ച ആവണി കേട്ടു.
സീമന്തിനി ചായയുമായി വരുമ്പോൾ മുറ്റത്ത് ഒരു പ്രതിമ പോലെ നിൽക്കുന്ന മകളെയാണ് കാണുന്നത്.
അവർ ചുറ്റിനും നോക്കി.
"എവിടെ ആശയുടെ ആങ്ങള. പോയോ മോളേ അശോകൻ സാറ്."
അവർ ചോദിച്ചെങ്കിലും ആവണിയിൽഒരു പ്രതികരണവും ഉണ്ടായില്ല.
"ചായയ്ക്കുള്ള വെള്ളമെടുത്ത് അടുപ്പിൽ വച്ച് തീകത്തിച്ചു ഒരു മിനിറ്റിനുള്ളിൽ ഗ്യാസ്തീർന്നു.
പിന്നെ കുറ്റി മാറ്റി വച്ച് അടുപ്പ് കത്തിച്ചപ്പോഴേയ്ക്കും കുറെ നേരം പോയി.
ആ സമയത്തിന് സാറങ്ങു പോയി. നല്ല ചെയ്‌താ എന്നാലും നീ കാണിച്ചത്. ത്രി സന്ധ്യയ്ക്ക് വീട്ടിൽ വന്നയാൾക്ക് ഒരു തുള്ളി വെള്ളം പോലും കൊടുക്കാതാണല്ലോ പറഞ്ഞു വിട്ടത്."
അവർ ഒരു ദീർഘ ശ്വാസം വിട്ടും കൊണ്ട് അകത്തേയ്ക്ക് പോയി.
ആവണി പുറത്ത് എത്രനേരം ആ നിൽപ്പ് നിന്നെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു.
(തുടരും)
കണ്ണൂർകാരൻ ❤️❤️❤️❤️❤️ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ


