ShareChat
click to see wallet page
search
അമ്മിണിക്കുട്ടി എന്റെ കൂട്ടുകാരി!!! സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോളാണ് പുതിയതായി വന്ന അതിഥിയെ ഞാൻ ശ്രദ്ധിച്ചത് ! നല്ല വെളുത്ത രോമങ്ങളും ചെറിയ കൊമ്പുകളും നീണ്ട താടിയും നീളൻ ചെവിയുമുള്ള തള്ളയാട് . “അമ്മൂമ്മെ ഇതിന്റെ വയറെന്താ അരിക്കലം പോലെ വീർത്തിരിക്കുന്നെ ?” കൊച്ചുമോളുടെ സംശയം അമ്മൂമ്മയെ ചൊടിപ്പിച്ചു. “എന്റെ കൊച്ചെ നാവെടുത്ത് ആവശ്യമില്ലാത്തതൊന്നും വളയ്ക്കാതെ.അത് ഗർഭിണിയാണ്.പെറ്റു കഴിയുമ്പോള്‍ കുറെ കുഞ്ഞുങ്ങള്‍ കാണും.പിന്നെ നമുക്ക് പാലും കിട്ടും.” പിന്നീടുള്ള ഓരോ പ്രഭാതവും ‘തള്ളയാട് പെറ്റോ’ എന്ന അന്വേഷണത്തോടെയായിരുന്നു ആരംഭിച്ചത് . ഒരു ദിവസം കണ്ണ് തിരുമ്പി ആട്ടിൻകൂടിനടുത്തെത്തിയതും ഞാൻ അതിശയിച്ചുപോയി . ക്ഷീണിച്ച് അവശയായിക്കിടക്കുന്ന തള്ളയാടിന്റെ തലയിലൂടെയും, ദേഹത്തൂടെയും അമ്മൂമ്മ ഉഴിഞ്ഞുകൊടുക്കുന്നു. ഒപ്പം തന്നെ മൂന്നു ആട്ടിൻകുട്ടികൾ തള്ളയാടിന്റെ പാല് രുചിച്ചിറക്കുന്നുമുണ്ട് . ഒരുവൾ അമ്മയെപ്പോലെതന്നെ വെളുത്ത സുന്ദരി.ഞാനൊന്നുതൊട്ടതും അവൾ കുടഞ്ഞുകൊണ്ടു തള്ളയാടിന്റെ അടുത്തേക്ക് നീങ്ങിപ്പോയി . “ഹോ ഇത്രയും അഹങ്കാരമോ ? എന്റെ കറുത്ത വിരലുകള്‍ അവൾക്കിഷ്ടമായില്ലെന്നുതോന്നുന്നു.” അടുത്തയാൾ നല്ല കറുപ്പ് നിറം .അമ്മൂമ്മ പറഞ്ഞു അത് മുട്ടനാണെന്ന്. എനിക്കിഷ്ട്ടപ്പെട്ടത് മൂന്നാമത്തെയാളെയാണ് തവിട്ടു നിറമുള്ള സുന്ദരി. എന്റെ അമ്മിണിക്കുട്ടി . ഞാനും അമ്മിണിക്കുട്ടിയും പെട്ടെന്ന് അടുത്തു. അമ്മൂമ്മ പറിച്ചു കൊണ്ടുവരുന്ന പുല്ലിൽ നിന്ന് നല്ല പുല്ല് നോക്കി, മണ്ണില്ലാതെ കഴുകി അമ്മിണിക്കുട്ടിക്കു കൊടുക്കും.ഞാൻ സ്കൂളിൽ നിന്ന് വരുന്നതും നോക്കി വഴിയരികിൽ അമ്മിണിക്കുട്ടിയുണ്ടാകും. ദൂരെ നിന്നു വരുന്നത് കാണുമ്പോള്‍ ഓടി വരും. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വാനോളം ഉയർന്നു. ഞാനും അമ്മിണിക്കുട്ടിയും അകലെ നിന്ന് പരസ്പരം കാണുമ്പോഴേ അമ്മിണിക്കുട്ടി മുൻകാലുകൾ ഉയർത്തി ഒരു ചാട്ടമാണ് പിന്നെ കോണോടുകോൺ ചാടിച്ചാടി വരും, ഞാനും നാലുകാലുകൾ ഇല്ലെങ്കിലും ഉള്ള രണ്ടുകാലും ഉപയോഗിച്ച് അമ്മിണിക്കുട്ടിയാവാൻ പഠിച്ചുകൊണ്ടേയിരുന്നു. വടക്കേലെ ശാന്തചേച്ചിടെ മകളുടെ വിവാഹത്തിനു ഞങ്ങള്‍ ഒരുമിച്ചു ചാടിച്ചാടി പോയി.സദ്യയുടെയും പായസത്തിന്റെയും മണം മൂക്കിലടിച്ചപ്പോൾ ഞാൻ അമ്മിണിക്കുട്ടിയെ മറന്നുപോയി.നല്ല കുറുകിയ സാമ്പാറും, ഇരുണ്ട പച്ച നിറമുള്ള അവിയലും, കട്ടിക്കാളനും അങ്ങനെ നീണ്ടുക്കിടക്കുന്ന ഒരുപാടു കറികളുള്ള സദ്യ, അന്നും ഇന്നും പ്രിയങ്കരംതന്നെ. അടുത്തത് പായസത്തിന്റെ ഊഴമാണ് .എന്റെ പ്രിയപ്പെട്ട പരിപ്പ് പായസത്തില്‍ പപ്പടം ചേർത്ത് പൊടിച്ചുകുഴച്ചു വിരലുകള്‍ക്കിടയിലൂടെ തുറിച്ചുവരുന്നത് ഈണത്തില്‍ നക്കിക്കുടിക്കുമ്പോൾ, എന്റെ സാറെ അടുത്തിരുന്നവരെല്ലാം തീറ്റയുംകഴിഞ്ഞ്‌ ഇലയും മടക്കി എഴുന്നേറ്റു പോയത് ഈ പാവം അറിഞ്ഞില്ല. അടുത്ത പന്തിയിലേക്കായി എന്റെ നേരെ മുൻപിൽ വന്നിരുന്ന ഉപമ പിള്ള(അടുത്ത വീട്ടിലെ പിള്ളച്ചേട്ടൻ എന്തു പറഞ്ഞാലും ഒരു ഉപമ കൂടെ കാണും) എന്നോടായി മൊഴിഞ്ഞു. “എന്റെ കൊച്ചേ കുത്തിരുന്നു തിന്നാൽ കുന്നും കുഴിയും.ആ വിരലുകള്‍ കടിച്ചുമുറിക്കാതെ! ഒരു കുടം പായസം തീർത്തല്ലോ.ദേ അടുത്ത പന്തിക്കാര് നിൽക്കുന്നു” ഒരു ഗ്ലാസ് പായസത്തിനുകൂടി സ്ഥലമുണ്ടായിട്ടും പിള്ളച്ചേട്ടന്റെ വായയെ പേടിച്ചു മനസ്സില്ലാ മനസ്സോടെ എണീറ്റ് കൈ കഴുകി. ഞാൻ വീട്ടിലെത്തിയതും അമ്മിണിക്കുട്ടിയും എവിടെ നിന്നോ ചാടിച്ചാടി എന്നരികിലെത്തി. അമ്മിണിക്കുട്ടിയെ പായസത്തിന്റെ നല്ല മണം. “ആഹാ നീയും നന്നായി അടിച്ചൂ ല്ലേ” എന്റെ കാലിൽ മുട്ടിയുരുമ്മി നിൽക്കുന്ന അമ്മിണിക്കുട്ടിയെ ഒന്നുകൂടെ ശ്രദ്ധിച്ചതപ്പോഴാണ്. അമ്മിണിക്കുട്ടിയുടെ ദേഹത്ത് അവിടെയുമിവിടെയുമായി പായസം പറ്റിയിരിക്കുന്നു. അപ്പോൾതന്നെ അമ്മിണിക്കുട്ടിയെ കുളിപ്പിച്ചു. ഞാനും അമ്മിണിക്കുട്ടിയും സുഖമായി കിടന്നുറങ്ങി . രണ്ടുദിവസത്തിനുശേഷം ശാന്തചേച്ചിടെ വീട്ടിലെ കല്യാണത്തിന്റെ പാചകക്കാരൻ വാസുവേട്ടൻ അമ്മൂമ്മയോടു കുശലം പറയുന്നതും അമ്മൂമ്മ മൂക്കത്ത് വിരൽവച്ച് നിൽക്കുന്നതും കണ്ടു .വിശേഷം അറിയാന് അവിടെച്ചെന്നിട്ടും കാര്യമില്ലാത്തതിനാൽ അവരറിയാതെ അവർ പറയുന്നത് ഞാൻ കേട്ടു. കല്യാണത്തിന് എന്റെയൊപ്പം വന്ന അമ്മിണിക്കുട്ടി ചാടിച്ചാടി പായസച്ചെമ്പിൽ വീണു. അപ്പോളത്തെ വെപ്രാളത്തിൽ വാസുവേട്ടൻ ആരും കാണാതെ അമ്മിണിക്കുട്ടിയെ എടുത്ത് ദേഹം മുഴുവനും തുടച്ചുവിട്ടു. ചൂടോ തണുപ്പോ പെട്ടെന്ന് സ്പർശിച്ചാൽ അമ്മിണിക്കുട്ടി അപ്പോൾത്തന്നെ കാര്യം സാധിക്കും(കാഷ്ഠം ഇടും). അപ്പോൾ ഞാൻ കുടിച്ച പായസം….. ഹോ …..ഓർത്തതും എനിക്ക് ഓക്കാനം വന്നു. ആകപ്പാടെയുള്ള സമാധാനം ഉപമപിള്ളയും കുടിച്ചത് അതേ പായസം തന്നെ.പിന്നീട് കുറച്ചുനാള്‍ ഉപമപിള്ളയെ കാണുമ്പോള്‍ അറിയാതെ ചിരി വരും. അമ്മിണിക്കുട്ടിയോടൊപ്പംതന്നെ അവളുടെ വികൃതികളും വളർന്നുവന്നു. “പഠിക്കുമ്പോള്‍ തൃശ്ശൂര്‍ ജില്ലയിലുള്ളവർ മാത്രമല്ല അങ്ങ് കോഴിക്കോടുള്ളവർക്കുകൂടി കേൾക്കുമാറുച്ചത്തിൽ വായിച്ചുപഠിക്കണം” അമ്മൂമ്മയുടെ ഈ വാദത്തെ അക്ഷരംപ്രതി ഞാനനുസരിച്ചു. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നു പറഞ്ഞ തിലകൻ ചേട്ടനേയും, അത് അരച്ചു കലക്കി ശരിയെന്നു സമർത്ഥിക്കുന്ന എന്റെ ഗണിതശാസ്ത്ര അധ്യാപികയേയും അതിശയിപ്പിക്കുമാറ്, ഗണിതശാസ്ത്രം വരെ ഞാൻ ഉറക്കെ വായിച്ചു പഠിച്ചു. ((എന്നാൽപിന്നെ ഒരുകണക്കായിക്കാണും എന്നുപറയാന്‍ വരട്ടെ പത്താംതരത്തിൽ നൂറിൽ തൊണ്ണൂറു-മാർക്കോടെ ഞാൻ വിജയം കൊയ്തു.(sslc ബുക്കിന്റെ കോപ്പി തരുന്നതല്ല)) എന്തിനും ഏതിനും എനിക്കു കൂട്ടായിരുന്ന അമ്മിണിക്കുട്ടി എന്റെ കൂടെ പഠിക്കാനും കൂടി. NH 47-ന്റെ അരികിലിരുന്നു പഠിക്കുമ്പോള്‍ പഠിപ്പുമാത്രമല്ല അത്യാവശ്യം നാട്ടുക്കാരെയൊക്കെക്കണ്ട് കൊച്ചുവർത്തമാനം പറയുകയുമാവാം. (ഞങ്ങൾ മൂന്നാലുവീട്ടുകാർക്ക് മാത്രമായി ഉയർന്നു നില്‍ക്കുന്ന റോഡ് ഏകദേശം ഒരു കിലോമീറ്റര്‍ ആകുമ്പോഴേക്കും ചരിഞ്ഞ് NH ലേക്ക് ചെന്നുക്കയറുന്നു. NH ലേക്ക് ഇറങ്ങിപോകാൻ ചെറിയ പടികളും ഇട്ടുകൊടുത്തിട്ടുണ്ട് .) ഒരുദിവസം പെരുക്കുപട്ടിക അലറിവിളിച്ചുപഠിച്ചുകൊണ്ടിരിക്കുന്ന എന്നോടായി അമ്മൂമ്മ പറഞ്ഞു. “കാറികൂകാതെ അവിടെനിന്നെണീറ്റുവായോ.അരയന്നശോശു അതിലെ വരുന്നുണ്ട്.അവൾ കരിനാവ് വളച്ചു എന്തെങ്കിലും പറയും.” ശോശാമ്മ ചേച്ചിയെ എനിക്കിഷ്ടമായിരുന്നു. കാര്യം കരിനാവാണേലും എനിക്കിഷ്ടപ്പെട്ട ചുമന്നു പഴുത്ത കശുമാങ്ങ കൊണ്ടു തരും . ശോശാമ്മ ചേച്ചി എനിക്ക് കശുമാങ്ങ തരുന്നത് കണ്ടപ്പോൾ ദൂരെ കെട്ടിയിട്ടിരിക്കുന്ന അമ്മിണിക്കുട്ടി കരഞ്ഞു.അവൾക്കും വേണമെന്ന് തോന്നുന്നു. “ആഹാ അമ്മിണിക്കുട്ടിക്കും പഠിക്കാനുണ്ടായിരുന്നോ? കൊച്ചെന്താ പഠിക്കുന്നത് ? കൊള്ളാം….. കണക്കാണോ വായിച്ചു പഠിക്കുന്നത് ! അമ്മിണിക്കുട്ടിയെ നീയും കണക്ക് പഠിച്ചോ?” അത്രയും പറഞ്ഞുകൊണ്ടു എനിക്കുള്ള മാങ്ങയും തന്ന്‌ ശോശാമ്മ ചേച്ചി പതിയെ പടികൾ ഇറങ്ങി താഴേക്ക് പോയി. കശുമാങ്ങ ചപ്പിക്കുടിക്കുമ്പോൾ ഞാനോർത്തു ‘ഈ പാവം ശോശാമ്മ ചേച്ചിയെയാണല്ലോ കരിനാവെന്നും പറഞ്ഞ്‌ ആരും അടുപ്പിക്കാത്തത്!’ കശുമാങ്ങ തിന്നുകഴിഞ്ഞപ്പോൾ ആകെ ഒരു ചവർപ്പു രസം . കുറച്ചു വെള്ളം കുടിയ്ക്കാം , എന്തെങ്കിലും വിശേഷം കേൾക്കാം പിന്നെ അമ്മൂമ്മയുടെ ഉപ്പേരിക്കലത്തിൽ കയ്യിട്ടുവാരാം എന്നിങ്ങനെയുള്ള ഗൂഢലക്ഷ്യങ്ങളോടെ വീടിനകത്തേക്കുപോയി. തീറ്റയും കുടിയും കഴിഞ്ഞു തിരിച്ചുവന്ന ഞാൻ കണ്ടത് എന്റെ കണക്കു പുസ്തകത്തിലെ അവസാനത്തെ താളുകള്‍ ആവേശത്തോടെ വായിലാക്കി ചവച്ചരച്ചു പഠിക്കുന്ന അമ്മിണിക്കുട്ടിയെയാണ്…… “മൂത്തവർചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും” എഴുതുവാന്‍ കട്ടക്കലിപ്പുള്ള ഞാൻ ആ കണക്കുപുസ്തകം പകർത്തിയെഴുതാൻ ഏകദേശം രണ്ടാഴ്ച എടുത്തു.മുതിർന്ന ക്ലാസ്സിൽ പാത്തുമ്മയുടെ ആടിനെക്കുറിച്ചു പഠിച്ചപ്പോൾ അമ്മിണിക്കുട്ടിയായിരുന്നോ പാത്തുമ്മയുടെ ആടിന്റെ അനിയത്തി എന്നൊരു സംശയം ഇല്ലാതില്ല. ഏകദേശം രണ്ടുവർഷത്തിനുശേഷം ഒരുദിവസം സ്കൂൾ വിട്ടു വരുമ്പോള്‍ വീട്ടിൽ ചെറിയ ഒരാൾക്കൂട്ടം.എന്തുപറ്റിയെന്നറിയാൻ ആകാംഷയോടെ ഞാനെത്തിനോക്കിയപ്പോൾ താഴെക്കിടക്കുന്ന അമ്മിണിക്കുട്ടിയെ കണ്ടു. അമ്മൂമ്മ എന്തോ ഇലകൾ കെട്ടി തടവുന്നു. അമ്മിണിക്കുട്ടിയുടെ നാവ് കുറച്ചുകൂടെ പുറത്തേക്കു നീണ്ട് വെള്ളം ഒലിച്ചുകൊണ്ടിരിക്കുന്നു.കണ്ണുകൾ ചെറുതായി തുറിച്ചപോലെ …. എന്നെ കണ്ടതും അവളുടെ കണ്ണിൽ നിന്നും വെള്ളം ഒലിക്കുവാൻ തുടങ്ങി .ഞാൻ അവളുടെ അടുത്തിരുന്നു വലിയ വായിൽ കരഞ്ഞു. ഏതോ വാഹനം അടുത്തു കൂടെ പോയപ്പോള്‍ പേടിച്ചോടിയ അമ്മിണിക്കുട്ടിയുടെ കഴുത്തിലൂടെ കയർ കുടുങ്ങി മുകളിൽ നിന്ന് താഴെയുള്ള റോഡിലേക്കു വീണു.വൈദ്യൻ വന്ന് എന്തോ മരുന്ന് കുത്തിവച്ചു . കഞ്ഞി വെള്ളം കൊടുത്തിട്ടും അവൾ കുടിച്ചില്ല. ഒന്നും കഴിക്കാതെയും കുടിക്കാതെയും രണ്ടുദിവസം കൂടി കിടന്നകിടപ്പായിരുന്നു. പിന്നീട്‌ അവൾ ഞങ്ങളെ വിട്ടുപോയി. ചില വിയോഗങ്ങൾ , അത്…. മനുഷ്യരല്ലെങ്കിൽകൂടി നമ്മുടെ ഹൃദയം തകർക്കും .അമ്മിണിക്കുട്ടി എന്നെ കണ്ണീരണിയിപ്പിച്ചു യാത്ര പറഞ്ഞിട്ട് വർഷങ്ങൾ ഒരുപാടു കഴിഞ്ഞു. എങ്കിലും മായാത്ത ഓർമ്മ ….. നെഞ്ചിലെവിടെയോ ഒരു വിങ്ങൽ പോലെ………. ✍🏽 കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ