ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6aRvw084?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ. 14.
#aniprasad #followers
🎫🎫🎫🎫🎫🎫🎫🎫
രാത്രി.
ഒമ്പത് മണിയോടടുത്ത നേരം
അശോകൻ വരുന്നതും കാത്ത് സിറ്റൗട്ടിൽ ഇരിയ്ക്കുകയാണ് ഭാനുമതിയമ്മ.
ലിവിങ് ഏരിയയിൽ ഇരുന്ന്ആശാലതയും, വൃന്ദയും ദേവൂട്ടിയും ടി വി കാണുകയാണ്.
അതിനിടയിൽ ഇടയ്ക്ക് വൃന്ദ തിരിഞ്ഞു ആശാലതയെ നോക്കുമ്പോൾ അവളുടെ നോട്ടം ടി വി സ്ക്രീനിലേയ്ക്ക് ആണെങ്കിലും മനസ്സ് ഇവിടെയെങ്ങും അല്ലെന്ന് വൃന്ദയ്ക്ക് തോന്നി.
വൃന്ദ അത് മനസിലാക്കിയിട്ടെന്നോണം മുഖം തിരിച്ചു.
ആറു മണിയ്ക്ക് വീട്ടിലെത്തിയ്ക്കോളാം എന്ന ഉറപ്പ് നൽകിയിരുന്ന മകൻ ഇത്ര നേരമായിട്ടും വരുന്നില്ലെന്ന് കണ്ടതോടെ ഭാനുമതിയമ്മയ്ക്ക് ആധിയായി.
അവർ അവിടെ ഇരുന്നുകൊണ്ട് ഒരു തവണ കൂടി മൊബൈൽ എടുത്ത് അശോകനെ വിളിച്ചുനോക്കാൻ വൃന്ദയോട് ആവശ്യപ്പെട്ടു.
വൃന്ദ മൊബൈൽ എടുത്തുകൊണ്ട് ഭാനുമതിയമ്മ ഇരിയ്ക്കുന്നതിന്റെ സമീപത്തേയ്ക്ക് വന്നതും ഗേറ്റ് കടന്നു അശോകന്റെ ബൈക്ക് മുറ്റത്ത് കിടന്ന പുതു പുത്തൻ ഫോർഡ് ഐക്കൺ കാറിന് പിന്നിൽ വന്ന് നിന്നു.
അശോകൻ ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ കാറിന്റെ നമ്പർ നോക്കി.
അത് പക്‌ഷേ ഒരു ഫോർ രെജിസ്ട്രേഷൻ കാറായിരുന്നു.
നാളത്തെ നിശ്ചയ ചടങ്ങിന് ചിലപ്പോൾ നിലമേലുള്ള അമ്മയുടെ അനുജത്തിയോ, സഹോദരനോ വന്നതാവാം എന്നാണ് അശോകൻ കരുതിയത്.
അവൻ തന്റെ ബാഗും എടുത്തുകൊണ്ട് സിറ്റൗട്ടിലേക്ക് വന്ന് അമ്മയുടെ സഹോദരൻ മധുസൂദനൻ മാമൻ നേരത്തെ എത്തിയിട്ടുണ്ടോ എന്ന് തിരക്കി.
മകന്റെ ചോദ്യം കേട്ട് ഭാനുമതിയമ്മ തൊട്ടടുത്തു നിന്ന വൃന്ദയെ നോക്കി.
"നീ ഈ വണ്ടി കണ്ടിട്ടാണോടാ ചോദിയ്ക്കുന്നത്... മധു നാളെ രാവിലെയേ വരൂ.
അവൻ വരുന്ന വഴി നളിനിയും അവന്റെ കൂടെ പോന്നോളും..
ഈ കാറ് കൊടുത്തുവിട്ടത് രതീഷ് ആണ് മോനേ.. അവന്റെ ഡ്രൈവർ വൈകിട്ട് ഇവിടെ കൊണ്ട് വന്ന് തന്നിട്ട് പോയതാ..
ഇതിന്റെ ചാവിയും, ബുക്കും പേപ്പറുമെന്ന് പറഞ്ഞു എന്തെല്ലാമോ അവിടെ മേശപ്പുറത്ത് ഇരിപ്പുണ്ട്..
എല്ലാം നിന്നെ ഏൽപ്പിച്ചേക്കാനാ പറഞ്ഞത്.
കല്യാണത്തിന് ഇനി അധികം ദിവസമില്ലല്ലോ, എവിടേയ്‌ക്കെങ്കിലുമൊക്കെ പോകാനും, വരാനും ഇതിവിടെ കിടന്നോട്ടെ എന്ന് രതീഷ് സാർ പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ച ശേഷം ആഡ്രൈവർ തിരിച്ച് പോയി."
ഭാനുമതിയമ്മ തന്നെ ചെന്ന് ചാവി എടുത്തുകൊണ്ട് വന്ന് അശോകനെ ഏൽപ്പിച്ചു.
അവൻ തനിയ്ക്ക് സ്വന്തമായ കാറിന് ചുറ്റും നടന്ന് അതിന്റെ ഭംഗി ആസ്വദിയ്ക്കുകയായിരുന്നു.
ആരും കൊതിയ്ക്കുന്ന ഏറ്റവും പുതിയ കാർ ഒരെണ്ണം നിധി കിട്ടും പോലെ തന്റെ കയ്യിൽ കിട്ടിയതിന്റെ സന്തോഷം അവന്റെ മുഖത്ത് കാണാനുണ്ടായിരുന്നു.
അശോകൻ അമ്മയുടെ കയ്യിൽ നിന്ന് ചാവി വാങ്ങി ഡോർ തുറന്ന് ഉള്ളിലേക്ക് കയറിയിരുന്ന ശേഷം കാർ സ്റ്റാർട്ട് ചെയ്തിട്ട് ഹെഡ്‌ലൈറ്റും, ഇന്റിക്കേറ്ററുകളും, കാറിനുള്ളിലെ ലൈറ്റും എല്ലാം തെളിയിച്ചു.
മുറ്റത്ത് വർണ്ണോത്സവത്തിന്റെ പ്രഭാപൂരം കണ്ടതോടെ ഭാനുമതിയമ്മയ്ക്ക് സന്തോഷമായി.
അശോകൻ കാറിന്റെ ഹോൺ മുഴക്കിയപ്പോൾ വൃന്ദയും ദേവൂട്ടിയും കാറിനടുത്തേയ്ക്ക് വന്നു.
"കേറെടീ.. അമ്മയും കേറ്..."
അശോകൻ രണ്ട് പേരെയും കാറിനുള്ളിലേക്ക് കയറാൻ ക്ഷണിച്ചു.
"ഈ രാത്രിയിൽ എവിടെ പോവാനാ മോനേ.. നാളെ നേരം വെളുക്കട്ടെടാ.."
ഭാനുമതിയമ്മ ഒഴിഞ്ഞു മാറാൻ ഒരു ശ്രമം നടത്തിയെങ്കിലും അവൻ വിട്ടില്ല.
"നേരമൊക്കെ വെളുത്തോളും.
അമ്മ കാറിലോട്ട് കയറിയ്‌ക്കെ. നമ്മൾക്ക് കുന്നിക്കോട് വരെ പോയൊന്നു കറങ്ങിയിട്ട് വരാം.
അല്ലെങ്കിൽ നാളെ ആശയുടെ നിശ്ചയ ചടങ്ങ് നടക്കുന്ന ഓഡിറ്റോറിയത്തിൽ പോയി അവിടുത്തെ കാര്യമൊക്കെ എന്തായിയെന്ന് നോക്കിയിട്ട് വരാം.."
"നിങ്ങള് പോയിട്ട് വാമക്കളെ.
ഇവിടെ ആശ തനിച്ചല്ലേ മോനേ. അവളെ തനിച്ച് ഇവിടെ വിട്ടിട്ട് എല്ലാരും കൂടെ എങ്ങനാടാ പോകുന്നത്..."
"അവളോടും കൂടെ വരാൻ പറയ്..
അവൾക്ക് വേണ്ടി രതീഷ് തന്ന കാറല്ലേ ഇത്. അപ്പോൾ ഇതിൽ അവളല്ലേ ആദ്യം കയറേണ്ടത്."
ഭാനുമതിയമ്മ ചെന്ന് ആശാലതയോട് ഇറങ്ങി വരാൻ പറഞ്ഞെങ്കിലും അവൾ തനിയ്ക്ക് തല വേദന എന്ന കാര്യം പറഞ്ഞു ഒഴിഞ്ഞു മാറി.
"ചായയോ കാപ്പിയോ വല്ലതും ഇട്ട് തരണോ മോളേ. നിന്റെ കയ്യിൽ തല വേദനയ്ക്കുള്ള ഗുളികകാണുമല്ലോ. ഒരെണ്ണം എടുത്തുകൊണ്ട് വാ. അമ്മ ചൂട് വെള്ളം അനത്തി തരാം.."
"വേണ്ടമ്മേ..
ഗുളിക തിന്നാൻ വേണ്ടി ഒന്നുമില്ല.അമ്മ പോയിട്ട് വാ. ഞാനിവിടെ ഇരുന്നോളാം.."
"എങ്കിൽ ഇതൊന്ന് അടച്ചു വയ്ക്ക്. ചെവിതല കേട്ട് കുറച്ച് നേരം. നീ കണ്ണടച്ചിരിയ്ക്ക്."
ഭാനുമതിയമ്മ ചെന്ന് ടി വി ഓഫ് ചെയ്ത ശേഷം ആശാലതയുടെ അടുത്ത് വയ്ക്കാതെ റിമോട്ട് മാറ്റി വച്ചു.
പിന്നെ അവർ പുറത്തിറങ്ങി വാതിൽ പൂട്ടി ചാവി ഊരിയെടുത്തുകൊണ്ട് ചെന്ന് കാറിൽ കയറി.
"ആശ എവിടെ അമ്മേ..
അവള് വരുന്നില്ലേ."
"അവൾക്ക് തല വേദനിയ്ക്കുന്നെന്ന്.
എന്നാൽ അവിടെ ഇരുന്നോളാൻ ഞാൻ പറഞ്ഞു. വാതിൽ ഞാൻ പുറത്ത് നിന്ന് പൂട്ടി. നമ്മൾ തിരിച്ച് വരുമ്പോ അവളിരുന്നു മയങ്ങുകയാണെങ്കിൽ വിളിച്ചു എണീൽപ്പിയ്ക്കേണ്ടല്ലോ.. "
ഭാനുമതിയമ്മ കാറിൽ കയറി ഇരുന്നതോടെ അശോകൻ കാർ അവിടെയിട്ട് തന്നെ തിരിച്ച് പുറത്തേയ്ക്ക് ഓടിച്ചിറക്കി.
വീട്ടിൽ നിന്നും അര കിലോമീറ്റർ ദൂരമുണ്ടായിരുന്നു നിശ്ചയ ചടങ്ങു നടക്കാൻ പോകുന്ന ഓഡിറ്റോറിയത്തിലേക്ക്.
നാളെ രാവിലെ പത്ത് മണി കഴിഞ്ഞുള്ള സമയത്താണ് ചടങ്ങ് നടക്കുക.
കുറെ ജോലിക്കാർ ഓഡിറ്റോറിയത്തിനുള്ളിൽ വട്ടമിട്ടിരുന്നു പച്ചക്കറികൾ നുറുക്കുന്നുണ്ട്.
രണ്ട് പേർ മോട്ടോർ പിടിപ്പിച്ച ചിരവ ഉപയോഗിച്ച് തേങ്ങ ചുരണ്ടിക്കൊണ്ടിരിയ്ക്കുന്നു.
പുറത്തിരുന്നു ഒരാൾ പാത്രങ്ങളും, ൽ
കലങ്ങളും, ചെമ്പുകളും കഴുകി വെടിപ്പാക്കികൊണ്ടിരിയ്ക്കയാണ്.
അശോകൻ പാചകക്കാരോട് കുശലം പറഞ്ഞ ശേഷം തിരികെനടന്ന് കാറിന് അടുത്തേയ്ക്ക് ചെന്നു.
അൽപ്പ സമയംകൂടി അവിടെ നിന്നിട്ട് അവർ തിരികെ പോന്നു.
♦️♦️
അടുത്ത ദിവസം രാവിലെ പത്തു മണിയോടെ വീട്ടിലേക്കുവന്നവരെയെല്ലാം കൂട്ടിഅശോകൻ ഏർപ്പെടുത്തിയിരുന്ന കാറുകൾ ഓഡിറ്റോറിയത്തിലേക്ക് പോയി.
അറിയിച്ചതിൻ പ്രകാരം വന്നവരിൽ ഏറിയ ഭാഗം പേരും ഓഡിറ്റോറിയത്തിലേക്ക് നേരിട്ടാണ് എത്തിയത്.
രതീഷിന്റെ ഭാഗത്തു നിന്നും നൂറിൽ കൂടുതൽ പേർ ചടങ്ങിന് എത്തിയിട്ടുണ്ടായിരുന്നു.
ചന്ദന നിറമുള്ള ഒരു പട്ട് സാരിയായിരുന്നു ആശാലത ധരിച്ചിരുന്നത്.
മുടി മെടഞ്ഞിട്ട് തല നിറയെ മുല്ലപ്പൂ ചൂടുക കൂടി ചെയ്തപ്പോൾ അവൾക്ക് ഒരു അപ്സരസിന്റെ സൗന്ദര്യം കൈ വന്നു കഴിഞ്ഞു.
രതീഷിന്റെ ബന്ധു മിത്രാദികൾക്ക് അവളിൽ നിന്നും കണ്ണെടുക്കാനേ കഴിഞ്ഞില്ല.
പന്ത്രണ്ടു ദിവസങ്ങൾക്ക് അപ്പുറമുള്ള ഒരു ഞായറാഴ്ചയാണ് ആശാലതയും, രതീഷും ആയുള്ള കല്യാണത്തിന് തിരഞ്ഞെടുക്ക പ്പെട്ടിരുന്നത്.
അവിടെ കൂടിയിരുന്നവർ കേൾക്കേ ഞായറാഴ്ചയുള്ള മുഹൂർത്തം ഏതെന്നുംകർമ്മി വ്യക്തമാക്കിയതോടെ ആ ചടങ്ങും അവിടെ പൂർത്തിയായി.
തുടക്കം മുതൽ ആശാലതയുടെ കണ്ണുകൾതിരഞ്ഞു കൊണ്ടിരുന്നത് ആവണിയേയാണ്.
രാവിലെ അച്ഛനെയും അമ്മയെയും കൂട്ടി വീട്ടിലേക്ക് എത്തിക്കോളാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ് അവൾ..
വീട്ടിലെത്താതായപ്പോൾ അവൾ നിശ്ചയം നടക്കുന്ന ഹാളിൽ എത്തിയ്ക്കാണും എന്നാണ് ഇതുവരെ ആശാലത കരുതിയത്.
അവിടെയും ആവണിയെ കാണാതായതോടെ ആശാലത അവൾക്ക് ഫോൺചെയ്തു നോക്കാമെന്ന് കരുതി ഫോൺ കയ്യിലെടുത്തെങ്കിലും തൊട്ടടുത്ത് നിന്ന അശോകൻ ആ ഫോൺവാങ്ങി തന്റെ കയ്യിൽ പിടിച്ചു.
"ഇപ്പോൾ ആരെയുംവിളിച്ച് സംസാരിയ്ക്കാൻ നേരമില്ല. ദേ രതീഷ് വന്നു നിൽക്കുന്ന മണ്ഡപത്തിലേക്ക് നീയും ചെന്ന് നിൽക്ക്.
എല്ലാം കഴിയട്ടെ. പിന്നെ ഫോൺ ചെയ്യാം."
ആവണിയോട് താൻ ആശാലതയുടെ നമ്പർ അവളുടെ ഫോണിലുള്ളത് ബ്ലോക്ക് ചെയ്തേക്കണം എന്ന് പറഞ്ഞെങ്കിലും അവൾ അത് അനുസരിച്ചിട്ടുണ്ടോ എന്ന് ബോധ്യമില്ല.
അവളെ ആശ വിളിയ്ക്കുമ്പോൾ അവൾ ആശയുടെ നമ്പർ ബ്ലോക്ക് ചെയ്യാതെ രണ്ട് പേരും തമ്മിൽ സംസാരിയ്ക്കാൻ ഇടയായാൽ ഇന്നലെ താൻ ആവണിയുടെ വീട്ടിൽ ചെന്ന വിവരം അവൾ ആശയേ അറിയിച്ചെന്നിരിയ്ക്കും.
സത്യങ്ങളൊക്കെ ആപെണ്ണ് ആശയോട് പറഞ്ഞാൽ അതോടെ സർവവുംകുളമായെന്നിരിയ്ക്കും. വളരെ തന്ത്രപരമായി താൻ കാര്യങ്ങളെല്ലാംഒരു വിധം കരയ്ക്കടുപ്പിച്ചു കൊണ്ടിരിയ്ക്കേ വെറും ഒരു ബുദ്ധിമോശത്തിന്റെ പുറത്ത് സർവ്വതും തകിടം മാറിയാൻപാടില്ല.
അതിന് വേണ്ടത് ഇവിടെ വച്ച് ആശ ആപെണ്ണുമായി ഫോണിൽ സംസാരിയ്ക്കാതിരിയ്ക്കുകയാണ് ഏക മാർഗം.
ചടങ്ങ് കഴിഞ്ഞ് ആഹാരം കഴിച്ചയുടൻ ആശാലത വന്ന് അവനോട്ഫോൺ ചോദിച്ചപ്പോൾ താൻ അത് അമ്മയെയോ വൃന്ദയേയോ ഏൽപ്പിച്ചിട്ടുണ്ടെന്ന് അവൻ അവൾക്ക് മറുപടി നൽകി.
ആശാലത നേരെ അമ്മയുടെ അടുത്തേയ്ക്ക് ചെന്ന് തന്റെ ഫോൺ ആവശ്യപ്പെട്ടു.
"എല്ലാം കഴിഞ്ഞ് അവരൊക്കെ ഒന്ന് ഇറങ്ങട്ടെ പെണ്ണേ.
എന്നിട്ട് തുടങ്ങ് ഫോണിൽ ചൊറിയൽ.."
ഭാനുമതിയമ്മ പറഞ്ഞു.
"അതെന്താ ഇപ്പോൾ സംസാരിച്ചാൽ. എനിയ്ക്ക് എന്റെ കൂട്ടുകാരികളോട് സംസാരിക്കണം. ഞാൻ ക്ഷണിച്ചിട്ട് വരാത്തവരുണ്ട്. അതെന്തുകൊണ്ടാണെന്ന് ചോദിയ്ക്കാൻ വേണ്ടിയാ ഞാൻ ഫോൺ തരാൻ പറഞ്ഞത്.
അല്ലാതെ ഒളിച്ചും പാത്തും പോയി നിന്ന് ആരോടും കൊഞ്ചാനും കുഴയാനുമല്ല."
"നീ വിളിച്ച കൂട്ടുകാരികൾ വന്നില്ലെങ്കിൽ അവർക്കെന്തെങ്കിലും അസൗകര്യമുണ്ടായിട്ട് ആണെന്ന് കൂട്ടരുതോ..
അതുമല്ലെങ്കിൽ നിന്റെ കല്യാണ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ അ വർക്ക്താൽപ്പര്യം ഇല്ലാഞ്ഞിട്ടാകും..അതിനെന്തിനാ അവരുടെ പിന്നാലെ നടന്നു തോണ്ടുന്നത്."
"അമ്മ ഫോൺ തന്നേ.
അവരെന്താ വരാത്തതെന്ന് അമ്മയാണോ തീരുമാനിയ്ക്കുന്നത്. അവരല്ലേ അത് പറയേണ്ടവർ. ഞാൻ അവരോട് ചോദിച്ചോളാം.
അമ്മ എന്റെ ഫോൺ താ.."
ആശാലത കൈ നീട്ടി.
"ഞാൻ നിന്റെ ഫോൺകയ്യിൽ കൊണ്ട് നടന്ന് എവിടെങ്കിലും കൊണ്ട് വച്ചു മറന്നു പോയാലോ എന്ന് കരുതി അത് വൃന്ദയുടെ കയ്യിൽ ഏൽപ്പിച്ചു. അവളുടെ കയ്യിലാണല്ലോ ബാഗ് ഉള്ളത്.
അവൾ അതിൽ സൂക്ഷിച്ച് വച്ചിട്ടുണ്ട്. ഞങ്ങളാരും അതെടുത്ത് വിറ്റിട്ടോ, ലേലം ചെയ്തിട്ടോ ഒന്നുമില്ല.
വൃന്ദ ആദ്യം പോയ കാറിൽ കയറി വീട്ടിലേക്ക് പോയെന്ന് തോന്നുന്നു."
"എന്റെ ഫോൺ എന്തിനാ ഏട്ടത്തി വീട്ടിലേക്ക് കൊണ്ട് പോയത്. അതിവിടെ എന്റെ കയ്യിൽ തന്നിട്ടല്ലേ പോകേണ്ടത്. ഏട്ടത്തിയുടെ ബാഗിൽ സൂക്ഷിച്ച് വയ്ക്കേണ്ടത് ഏട്ടത്തിയുടെ ഫോണല്ലേ.അല്ലാതെ എന്റെ ഫോണാണോ."
"നിന്റെ ഫോൺ സൂക്ഷിച്ച് വച്ചേക്കാൻ ഞാൻ അത് വൃന്ദയുടെ കയ്യിൽ കൊടുത്തതാണോ നീ കണ്ട കുറ്റം.
ഏതായാലും അതവൾ വീട്ടിലേക്കാണല്ലോ കൊണ്ട് പോയത്. നീയൊന്ന് സമാധാനിയ്ക്ക്."
ആശാലത അമ്മയുമായി തർക്കിച്ചു നിൽക്കേ അശോകൻ അവരുടെ അടുത്തേയ്ക്ക് വന്നു.
ആശാലതയുടെ മുഖത്തെ ദേഷ്യം കണ്ട് അവൻ അവരോടു ചോദിച്ചു.
"ഇവളെന്തിനാ അമ്മേ ദേഷ്യപ്പെടുന്നത്..രണ്ട് പേരും ഇവിടെ തർക്കിച്ചു നിൽക്കാതെ അങ്ങോട്ട് വാ..
ആരെങ്കിലും കണ്ടാൽ തന്നെ എന്ത് മോശമാ അമ്മേ.
അവരൊക്കെ പോകാൻ പോകാൻ തയ്യാറായി നിൽക്കുവാ. അമ്മ അങ്ങോട്ടേക്ക് വാ.."
അശോകൻ അത്രയും പറഞ്ഞ ശേഷം തിരിഞ്ഞു നടക്കവേ ആശാലതയെ ഒന്ന് നോക്കിയ ശേഷം ഭാനുമതിയമ്മയും മകന്റെ പിന്നാലേ ചെന്നു.
അതിഥികളായെത്തിയവരെ യാത്രയാക്കി കഴിഞ്ഞ ശേഷംഅരമണിയ്ക്കൂറിനുള്ളിൽ വീട്ടിൽവീട്ടിൽ തിരിച്ചെത്തിയയുടൻആശാലത ഫോൺ വാങ്ങി ആവണിയുടെ നമ്പറിലേക്ക് വിളിച്ചു.
ഒരു ബീപ്.. ബീപ് ശബ്ദത്തോടെ കോൾ കട്ടായിപ്പോയത് കണ്ട് ആശാലത താൻ വിളിച്ച നമ്പറിലേക്ക് നോക്കി.
വീണ്ടും ഒരു തവണ കൂടി അവൾ വിളിച്ചു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.
ആവണി തന്റെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടില്ല.
ഫോണിൽ വിളിയ്ക്കുമ്പോൾ സ്വിച്ച്ഓഫ് ചെയ്തിട്ടോ മറ്റോ കോൾ കട്ടായി പൊയ്ക്കൊണ്ടിയ്ക്കുന്നു.
എന്തോ എവിടെയോ ഒരു മിസ്റ്റേക്ക് പറ്റിയിട്ടുണ്ടല്ലോ എന്നോർത്തുകൊണ്ട് ആശാലത വിൻസന്റിന്റെ ഫോണിലേക്ക് വിളിച്ചു നോക്കി.
അങ്ങനെയൊരു നമ്പർനിലവിലില്ലായെന്ന അറിയിപ്പ് കേട്ട് ആശാലതയിൽ ഒരു നടുക്കമുണ്ടായി.
(തുടരും)
കണ്ണൂർകാരൻ ❤️❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ


