34അയലത്തെ അമ്പിളി 🌜
" ഹാ.. നിങ്ങൾ ഇരിക്കൂ.... "
തോമസ് പ്രതാപനോടും ഇഷാനോടും മുന്നിലുള്ള കസേരകൾ ചൂണ്ടി പറഞ്ഞു.
ഇരുവരും ഇരുന്നു.
" രംഗൻ പറഞ്ഞിരുന്നു. ഗോൾഡ് കയ്യിൽ ഉണ്ടോ? "
അയാൾ പ്രതാപനോടായി ചോദിച്ചു.
" ഉണ്ട്. "
പ്രതാപൻ കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും ഗോൾഡ് പുറത്തെടുത്തു.
" അതങ്ങട്ട് കൊടുത്തേക്ക്. മാറ്റ് നോക്കാനുണ്ട്. "
പ്രതാപനോട് അത്രയും പറഞ്ഞ ശേഷം സെയിൽസ്മാനെ നോക്കി " രമേഷേ.. അതങ്ങു വാങ്ങിക്കോ " എന്ന് കൂടി പറഞ്ഞു തോമസ്.
രമേശൻ ഗോൾഡും വാങ്ങി പുറത്തേക്ക് ഇറങ്ങി.
" രംഗനെ എങ്ങനെയാ പരിചയം? "
തോമസ് പ്രതാപനോടായി ചോദിച്ചു.
ചോദ്യവും ഉത്തരവുമൊക്കെയായി അവർ അൽപനേരം സംസാരിച്ചിരുന്നു.
" ഒരു മിനിറ്റ്.... എനിക്ക് ഒരു അത്യാവശ്യ കാൾ ചെയ്യാൻ ഉണ്ടായിരുന്നു. "
സംസാരത്തിനിടയിൽ എഴുന്നേറ്റു കൊണ്ട് തോമസ് പറഞ്ഞപ്പോൾ പ്രതാപനും ഇഷാനും ഒരുപോലെ തലകുലുക്കി.
" എത്ര തങ്കപ്പെട്ട മനുഷ്യനാ അല്ലെ? ഇത്രേം വലിയ പണക്കാരൻ ആണെന്ന് ആ എളിമ കണ്ടാൽ പറയുമോ? എത്ര സോഫ്റ്റ് ആയിട്ടാ നമ്മളോട് സംസാരിച്ചത്? "
കുറച്ചു മാറി നിന്ന് ഫോണിൽ സംസാരിക്കുന്ന തോമസിനെ നോക്കി പറയുമ്പോൾ അയാളോടുള്ള ബഹുമാനം ഇഷാന്റെ കണ്ണുകളിൽ പ്രതിഫലിച്ചിരുന്നു.
" ശെരിയാ... ആ കരീം ഭായ്ക്കൊക്കെ എന്തൊരു ഹെഡ് വെയിറ്റ് ആണെന്ന് അറിയോ? ഈ പുള്ളിക്കാരൻ സിംപിൾ ആ.... കരീം ഭായിയും സ്റ്റീഫനും ഒക്കെ ഇങ്ങേരെ കണ്ടു പഠിക്കണം. "
പ്രതാപനും ഇഷാനെ അനുകൂലിച്ചു.
ഇപ്പോൾ വരാമെന്നു പറഞ്ഞു തോമസ് പുറത്തേക്ക് ഇറങ്ങി പോയിട്ടും ഇഷാനും പ്രതാപനും കൂടി തോമസ് മാഹാത്മ്യങ്ങൾ തുടർന്നു. എന്നാൽ പത്തു പതിനഞ്ചു മിനിറ്റുകൾക്ക് ശേഷം തോമസ് തിരികെ വരുന്നത് വരെയേ തോമസിനെ പുകഴ്ത്തിയുള്ള അവരുടെ സംസാരത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ....
തോമസിന് പിറകെ പോലീസ് യൂണിഫോമിൽ മുറിയിലേക്ക് കടന്നുവന്ന ജെയിംസിനെ കണ്ട് ഇരുവരും പെട്ടന്ന് എഴുന്നേറ്റു.
പ്രതാപനനെ കണ്ട പാടെ ജെയിംസ് അയാളുടെ കവിളത്ത് തന്നെ കൈ വീശി ഒന്ന് കൊടുത്തു. ഒപ്പം " കള്ള സ്വർണം കൊടുത്ത് പറ്റിക്കാൻ നോക്കുന്നോടാ? " എന്ന് ഒരു ചോദ്യവും...
പ്രതാപൻ ആകെ അമ്പരന്നുപോയി.
ജെയിംസ് എന്താണ് പറഞ്ഞത് എന്നുകൂടി മനസ്സിലാവാതെ അടികൊണ്ട കവിളിൽ കൈപത്തി അമർത്തി കണ്ണും മിഴിച്ച് ഒരു നിമിഷം അയാൾ നിന്നു.
ഇഷാനും ആകെ സ്തംഭിച്ചു പോയിരുന്നു.
" കള്ള സ്വർണമോ? സാർ എന്തൊക്കെയാ ഈ പറയുന്നേ? "
നിമിഷങ്ങൾക്ക് ശേഷം സ്വബോധം തിരികെ കിട്ടിയതും പ്രതാപൻ തോമസിനെയും ജെയിംസിനെയും മാറിമാറി നോക്കി കൊണ്ട് ചോദിച്ചു.
" പ്ഫാ..... ഇത്രയും വലിയൊരു ജ്വല്ലറിയിൽ കയറി റോൾഡ് ഗോൾഡ് വിൽക്കാൻ നോക്കിയതും പോരാ... അവൻ എന്നെ ചോദ്യം ചെയ്യാൻ വന്നേക്കുന്നു.... ഇങ്ങോട്ട് വാടാ... നിനക്ക് ഞാൻ പറഞ്ഞു തരാം കള്ള സ്വർണം എന്തോന്നാണെന്ന്... "
പ്രതാപന് കവിളിൽ ഒരു അടി കൂടി കൊടുത്തു കൊണ്ട് ജോർജ് അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ച് താഴേക്ക് കൊണ്ടുവന്നു. ജ്വല്ലറിക്കുള്ളിൽ ഉണ്ടായിരുന്നവരെല്ലാം അമ്പരപ്പോടെ ആ കാഴ്ച കണ്ടു നിന്നു.
അപ്പോഴും പ്രതാപൻ വല്ലാത്ത ഒരാശയക്കുഴപ്പത്തിൽ ആയിരുന്നു.
കാവ്യയുടെ സ്വർണ്ണം ഒറിജിനൽ ആയിരുന്നില്ലേ? താൻ അവളെ കബളിപ്പിച്ചത് പോലെ അവൾ തന്നെയും കബളിപ്പിക്കുകയായിരുന്നോ?
അങ്ങനെയൊരു സംശയമാണ് പ്രതാപന്റെ മനസ്സിലേക്ക് വന്നത്.
ഇങ്ങോട്ടേക്ക് കൊണ്ടുവരും മുൻപേ അത് 916 ആണോ എന്നുപോലും നോക്കാൻ തോന്നാത്ത തന്റെ മണ്ടത്തരം ഓർത്ത് അവനുള്ളാലെ പരിതപിച്ചു.
പ്രതാപനനെ ജീപ്പിലേക്ക് വലിച്ചു കയറ്റിയ ശേഷം ജീപ്പിന് അരികിലായി പകച്ചു നിൽക്കുന്ന ഇഷാന് നേരെ തിരിഞ്ഞു ജെയിംസ്.
" കൂട്ടുപ്രതി ആവണോ നിനക്ക്? "
ഇഷാനെ നോക്കി ഒരൊറ്റ ചോദ്യം.
ജെയിംസിന്റെ നിൽപ്പും ഭാവവും കണ്ട് അവൻ വേണ്ട എന്ന് തലയാട്ടി പോയി.
" എന്നാ വിട്ടോ.... "
അത്രയും പറഞ്ഞ് ജയിംസ് ജീപ്പിനുള്ളിലേക്ക് കയറിയിരുന്നു.
ജീപ്പ് അകന്നു പോകുമ്പോഴും സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കാത്ത വിധം ഒരു സ്തംബനാവസ്ഥയിൽ ആയിരുന്നു ഇഷാൻ.
🌜
പ്രതാപനെ തൂക്കിയെടുത്ത് സ്റ്റേഷനുകളിലേക്ക് നടന്നു ജയിംസ്. സെല്ല് തുറന്ന് അവനെ ഉള്ളിലേക്ക് തള്ളുന്നത് വരെ ചോദ്യമോ പറച്ചിലോ ഒന്നുമുണ്ടായില്ല.
പ്രതാപൻ ശക്തിയായി ചുമരിൽ ഇടിച്ച് നിലത്തേക്ക് വീണുപോയി. ജെയിംസ് തന്നെ അവനെ പൊക്കിയെടുത്ത് ചുമരിലേക്ക് ചാരി നിർത്തി.
" ഈ സ്വർണം നിനക്ക് എവിടുന്നു കിട്ടി? എവിടുന്ന് അടിച്ചുമാറ്റിയതാ? "
" മോഷ്ടിച്ചതല്ല സാറേ... എ.... എന്റെ ഭാര്യയുടെതാ.... "
" ആഹാ നിനക്ക് ഭാര്യയൊക്കെ ഉണ്ടോ? എന്താ ഭാര്യയുടെ പേര്? "
" അത്... ജ... ക്... കാ... "
പ്രതാപൻ വിക്കി. ആരുടെ പേര് പറയണം? ജയയുടെയോ കാവ്യയുടെയോ?
" ജക്ക... കൊള്ളാല്ലോ നല്ല പേര്... അല്ലേടോ? "
ജെയിംസ് ഉറക്ക ചിരിച്ചുകൊണ്ട് അടുത്തു നിന്ന CPO യെ നോക്കി. ഒരു കളിയാക്കി ചിരിയോടെ അയാളും തലയാട്ടി.
" അല്ല... എവിടെയാ നിന്റെം ജക്കെടേം നാട്? "
" തി... കൊ... കൊച്ചി... "
" ഈ തി എന്താ കൊച്ചിടെ ഇനിഷ്യലാ? അല്ല നിനക്ക് വിക്ക് ഉണ്ടോ? "
പ്രതാപൻ ഒന്നും മിണ്ടാതെ നിന്നു.
എന്തുകൊണ്ടോ റോൾഡ് ഗോൾഡ് വിൽക്കാൻ നോക്കിയതിന്റെ പേരിൽ അല്ല തന്നെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത് ഇന്നൊരു തോന്നൽ അവനിൽ ഉടലെടുത്തിരുന്നു.
" എന്താടാ മിണ്ടാൻ വയ്യേ നിനക്ക്? "
ജയിംസിന്റെ ആ ചോദ്യത്തിനും പ്രതാപൻ മൗനമായി നിന്നു
" പോലീസിനോട് നുണ പറയുന്നോടാ നായേ... "
പിന്നീട് ചോദ്യം ഒന്നും ഉണ്ടായില്ല. തുടരെത്തുടരെ അടി വീണു...
അടി കൊണ്ട് കുഴഞ്ഞു തളർന്ന് അയാൾ നിലത്തേക്ക് വീണു പോയി. എന്നിട്ടും ദേഷ്യം തീരാതെ കാലുയർത്തി ചവിട്ടാനാഞ്ഞ ജയിംസിന്റെ ബൂട്സിട്ട കാല് രണ്ട് കൈ കൊണ്ടും പിടിച്ചു വച്ചു പ്രതാപൻ....
" മതി സാറേ.... മതി.... ആ സ്വർണ്ണം ഒന്നുമല്ല സാറിന്റെ പ്രശ്നം എന്നെനിക്ക് മനസ്സിലായി. ഇനി ഇങ്ങനെ ഇട്ട് തല്ലും മുൻപ് എന്താ ശെരിക്കുള്ള കാര്യം എന്നെങ്കിലും പറയ്.... "
തളർച്ചയോടെ പറയുന്നവനെ ഒരു നിമിഷം നോക്കി നിന്നു ജയിംസ്... ശേഷം ചുണ്ടിൽ ഊറിയ ചിരിയോടെ കാല് പിൻവലിച്ചു.
' ഞാൻ പറഞ്ഞാൽ മതിയോ? "
സെല്ലിനുള്ളിലേക്ക് കടന്ന് വന്ന തോമസിന്റെ സ്വരം ഞെട്ടലോടെയാണ് പ്രതാപൻ കേട്ടത്...
തോമസ് പ്രതാപന് അരികിലേക്ക് ഇരുന്നു. അവന്റെ കവിളുകളിൽ കുത്തി പിടിച്ച് മുഖം തന്റെ നേർക്ക് തിരിച്ചു.
" ഒരു എഴെട്ട് വർഷം മുൻപ് നീ കുറച്ചു നാള് കൊല്ലത്തു ഒരു കമ്പനിയിൽ ജോലി നോക്കിയിരുന്നത് ഓർക്കുന്നുണ്ടോ? അവിടെ.... HR ഡിപ്പാർട്മെന്റിൽ ഉണ്ടായിരുന്ന സോഫിയയെ മറന്ന് കാണില്ലല്ലോ അല്ലെ? "
പ്രതാപന്റെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു പോയി. അന്നേരത്തെ തോമസിന്റെ മുഖഭാവം അവനെ ഭയപ്പെടുത്തി.
മുന്നിൽ മുട്ട് കുത്തി ഇരിക്കുന്ന തോമസിന് സോഫിയയുടെ വിദൂരഛായ ഉണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം സകല നാടികളും തളർന്നു പോകുന്നത് പോലെ തോന്നി പ്രതാപന്.
🌜 🌜 🌜 🌜 🌜 #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ

