അമ്മ തന്നെയാണ് നീതുവിനെ കൊല്ലാൻ ശ്രെമിച്ചത്…
ചന്ദ്രുവിന് തല കറങ്ങുന്നത് പോലെ തോന്നി.. ഐസിയുവിന്റെ പുറത്തിട്ട കസേരകളിലൊന്നിൽ തല കയ്യിൽ തങ്ങി അവനിരുന്നു…
കല്യാണം കഴിഞ്ഞു രണ്ടാമത്തെ ദിവസം തുടങ്ങിയ വഴക്കാണ് നീതുവും അമ്മയും..
മൂന്നാല് വർഷത്തെ പ്രണയത്തിനൊടുവിൽ സ്വന്തമാക്കിയവൾ.. അവൾക്ക് അമ്മയെ ഉൾക്കൊള്ളാൻ വയ്യാത്തതാവും പ്രശ്നമെന്ന് കരുതി..
പക്ഷെ നാൾക്ക് നാൾ പ്രശ്നങ്ങൾ കൂടി വന്നതേയുള്ളൂ..
നീതുവിന്റെ പരാതികൾ പതിയെ ഗൗരവതരമായിക്കൊണ്ടിരുന്നു.. അമ്മ പക്ഷെ ഒരിക്കൽ പോലും ഒന്നും വിശദീകരിക്കാനോ,പരാതി പറയാനോ തന്റെ മുൻപിൽ വന്നിട്ടേയില്ലെന്ന് അവനോർത്തു..
ഗതി കെട്ട് അമ്മയോടൊരിക്കൽ ചോദിക്കേണ്ടി വന്നു..നീതുവിനോട് അമ്മയ്ക്ക് മറ്റെന്തെങ്കിലും വിരോധമുണ്ടോയെന്ന്.. അമ്മ നോക്കിയ ആ നോട്ടം.. അപ്പോഴും അമ്മ ഒന്നും പറഞ്ഞില്ല.. നോവ് നിറഞ്ഞ ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നടക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നുവോ…?
അമ്മ… സമ്പന്നമായൊരു തറവാട്ടിൽ മൂന്ന് സഹോദരന്മാർക്കിടയിൽ രാജകുമാരിയെ പോലെ വളർന്നവൾ.. വിവാഹവും ആർഭാടമായിരുന്നു.. ഉയർന്ന ജോലിയുള്ള, തറവാട്ടിൽ പിറന്നവന്റെ സ്വഭാവത്തെ പറ്റി അവർ അന്വേഷിച്ചിരുന്നില്ലെന്ന് മാത്രം..
മദ്യപാനവും വഴക്കുകളും തുടർകഥയായപ്പോൾ വീട്ടുകാർ ഇടപെട്ടു.. പെണ്ണായിപോയില്ലേ,എല്ലാം സഹിച്ചു പിടിച്ചു നിൽക്കാനായിരുന്നു ഉപദേശങ്ങൾ..പക്ഷെ അമ്മയുടെ കണ്ണീരിനാൽ കഴുകിക്കളയാവുന്നതായിരുന്നില്ല അച്ഛന്റെ സ്വഭാവദൂഷ്യങ്ങൾ..
എല്ലാം വിറ്റ് തുലച്ചു വാടകവീട്ടിൽ അഭയം പ്രാപിച്ചപ്പോഴേക്കും കടുത്ത മദ്യപാനം കൊണ്ടു അച്ഛന്റെ ജോലി പോലും നഷ്ടമായിരുന്നു..
അമ്മയുടെ അച്ഛൻ മരിച്ചതിൽ പിന്നെ, ഒരിക്കൽ കൊഞ്ചിച്ചു ലാളിച്ച സഹോദരി, ആങ്ങളമാരുടെ സ്വൈര്യജീവിതത്തിനു തടസ്സമാണെന്നവർ തുറന്നു പറഞ്ഞതോടെ, അഭയം തേടി അമ്മ അങ്ങോട്ടും പോവാതായി…
അന്നും കടം വാങ്ങാനായി ചെന്ന തന്നെ, പറ്റുബുക്കിലെ തുക കൂടിയെന്നും, ഇനിയും കടം തരാൻ പറ്റില്ലെന്നും പറഞ്ഞു കടയുടമ പരിഹസിച്ചു പറഞ്ഞയച്ചതിന്റെ പിറ്റേന്നാണ് അമ്മ രമേച്ചിയുടെ അടുത്ത് പോയി തയ്യൽ പഠിക്കാൻ തുടങ്ങിയത്..
കാതിൽ അവശേഷിച്ചിരുന്ന ഇത്തിരിപ്പൊന്നും,നുള്ളിപ്പെറുക്കിയതുമൊക്കെ ചേർത്ത കൂട്ടത്തിൽ,താൻ കുടുക്കയിൽ ഇട്ട് വെച്ചിരുന്ന ചില്ലറകളും കൂട്ടിയാണ് അമ്മ പഴയൊരു തയ്യൽ മെഷീൻ വാങ്ങിയത്..
പിന്നീടുള്ള അമ്മയുടെ ജീവിതം അതിലായിരുന്നു.. അമ്മയ്ക്ക് കിട്ടുന്ന തയ്യൽക്കൂലി പിടിച്ചു പറിച്ചെടുത്ത് കൊണ്ടുപോവുന്ന അച്ഛനെ,എതിർക്കാൻ തുടങ്ങിയതിൽ പിന്നെയാണ് പല ദിവസങ്ങളിലും,അമ്മയുടെ ദേഹത്ത് ചോര പൊടിഞ്ഞതും കരിനീലിച്ചപാടുകൾ കണ്ടു തുടങ്ങിയതും…
ഇങ്ങനെ അടിയും ബഹളവുമായി ഇവിടെ താമസിക്കാൻ പറ്റില്ലെന്ന് വീട്ടുടമ വന്നു പറഞ്ഞന്ന് സന്ധ്യയ്ക്കാണ്,അമ്മ കാശ് കൊടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ അച്ഛൻ,അടുക്കളയിൽ, ആകെയുണ്ടായിരുന്ന അരിയിട്ട് വെച്ച കഞ്ഞി ചെമ്പോടെ എടുത്തെറിഞ്ഞത്…
അന്ന് രാത്രി അമ്മയുടെ, അടി കൊണ്ടു തളർന്ന ദേഹത്തെ ചാരിയിരിക്കുമ്പോഴാണ് താൻ ചോദിച്ചത്…
"അമ്മയ്ക്ക് അയാളെ വേണ്ടെന്നു വെച്ചൂടെ..?"
അമ്മ തന്നെയൊന്ന് നോക്കി..
"ഞങ്ങക്ക് വേണ്ടാ ഇങ്ങനെയൊരച്ഛനെ.."
പന്ത്രണ്ടു വയസ്സുകാരന്റെ ശബ്ദം കടുത്തതായിരുന്നു…
രണ്ടുദിവസം കഴിഞ്ഞാണ് അമ്മ തന്റെ കയ്യും പിടിച്ചു പോലീസ് സ്റ്റേഷനിൽ ചെന്നത്..
"നിങ്ങൾ ഇപ്പോൾ വേണ്ടാന്ന് പറഞ്ഞാൽ അയാൾ എങ്ങോട്ട് പോവും.. അയാൾക്ക് പോകാൻ വേറൊരു സ്ഥലമുണ്ടോ..?"
പോലീസുകാരന്റെ ചോദ്യത്തിന് താനാണ് മറുപടി പറഞ്ഞത്..
"എങ്ങോട്ടെങ്കിലും പൊയ്ക്കോട്ടേ സാറേ.."
"നിങ്ങളൊരു പരാതി തന്നാൽ ഞാൻ പിടിച്ചു അകത്തിടാം .. കുറച്ചു ദിവസം.. അത് കൊണ്ടു നന്നാകുമെന്ന് തോന്നുന്നുണ്ടോ..?"
അമ്മ ഒന്നും പറഞ്ഞില്ല..
"എത്ര ദിവസം ഞങ്ങൾക്ക് നിങ്ങളെ പ്രൊട്ടക്ട് ചെയ്യാൻ പറ്റും..? അയാൾക്ക് മേലും കീഴും നോക്കാനില്ല.. പോരാത്തേന് മുഴുക്കുടിയനും.. പുറത്തിറങ്ങി വീണ്ടും നിങ്ങളെയും കുഞ്ഞുങ്ങളെയും വല്ലതും ചെയ്താലോ..?"
അതിനൊന്നും അമ്മയ്ക്ക് ഉത്തരമില്ലായിരുന്നു.. ആരുമില്ല ഒരു തുണയ്ക്കെന്ന് അമ്മയ്ക്കറിയാമായിരുന്നു..
"ഞങ്ങൾ വിളിച്ചൊന്നു പേടിപ്പിക്കാം.. നിങ്ങള് വല്ല ഡി അഡിക്ഷൻ സെന്ററിലും കൊണ്ടുചെന്നാക്കാൻ നോക്ക്.."
അവർ പറഞ്ഞതെല്ലാം കേട്ട് അവിടെ നിന്നും ഇറങ്ങുമ്പോൾ അമ്മ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു..
പിന്നെയും ദിവസങ്ങൾ കടന്നു പോയി.. പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന്റെ ഫലമായി അമ്മയുടെ കയ്യൊന്ന് ഒടിഞ്ഞത് മിച്ചം.. അയൽവാസികളുടെ കാരുണ്യം അരിയായും ഭക്ഷണമായും പലപ്പോഴും എത്തിയത് കൊണ്ടു ചത്തില്ല.. അതിന്റെ പങ്കു പറ്റാനും അയാളുണ്ടായിരുന്നു..
ഒടുവിലൊരു രാത്രിയിൽ മദ്യപിച്ചു റോഡിലെവിടെയോ കിടന്നയാളെ ഏതോ വാഹനം ഇടിച്ചു തെറിപ്പിച്ചെന്ന് കേട്ടപ്പോൾ ആശ്വാസമായിരുന്നു.. വെള്ളത്തുണിയിൽ പൊതിഞ്ഞു അയാളെ ഉമ്മറക്കോലായിൽ കിടത്തിയപ്പോൾ അമ്മയുടെ കണ്ണിൽ നിന്നൊരു തുള്ളിയും പൊഴിഞ്ഞിരുന്നില്ല.. ആരും കണ്ണീർ പൊഴിക്കാതെ, അലറിക്കരയാതെ,ഒരു ജന്മം ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി..
അമ്മ കൂടുതൽ കരുത്താർജ്ജിക്കുകയായിരുന്നു.. ആ തയ്യൽ മെഷീനിൽ നിന്നുള്ള വരുമാനം മൂന്ന് മക്കളുടെ പഠിപ്പിനും ജീവിതച്ചിലവുകൾക്കും തികയാതെ വന്നപ്പോൾ അമ്മ അയൽ വീടുകളിൽ വീട്ടുജോലിയ്ക്കും പോയി തുടങ്ങി…
ഞങ്ങളെക്കൊണ്ടാവുന്ന പണികൾ ഞങ്ങളും..
അമ്മ ചോര നീരാക്കിയാണ് പഠിപ്പിക്കുന്നതെന്നറിയാവുന്നത് കൊണ്ടു പഠിത്തത്തിൽ ഞങ്ങളെന്നും മുന്നിലായിരുന്നു…
കോളേജിൽ പഠിക്കുന്നതിനിടെയാണ് നീതുവിനെ കാണുന്നത്.. ഇഷ്ടം പറഞ്ഞു വന്നവളെ ആദ്യമൊന്നും മൈൻഡ് ചെയ്തില്ലെങ്കിലും ആള് വിടാതെ പിന്നാലെ കൂടി..
പക്ഷെ വീട്ടിലെ പ്രാരാബ്ദമൊക്കെ ഓർക്കുമ്പോൾ പ്രണയമെന്നതൊക്കെ ഒരു വിദൂരസ്വപ്നമായിരുന്നു..
ഒഴിഞ്ഞു പോവാൻ തയ്യാറല്ലാതിരുന്നവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ വേണ്ടിയാണ് അന്ന് സംസാരിക്കാമെന്ന് സമ്മതിച്ചത്..
ജീവിതമൊന്നാകെ അവൾക്ക് മുൻപിൽ തുറന്നു വെച്ചപ്പോൾ പിന്മാറുമെന്ന് കരുതിയെങ്കിലും ,തന്നെ ഞെട്ടിച്ചു കൊണ്ടാണവൾ ഇറുകെ കെട്ടിപിടിച്ചു, എനിക്കീ ചെക്കനെ തന്നെ മതിയെന്ന് മന്ത്രിച്ചു കൊണ്ടു തിരിഞ്ഞോടിയത്…
അവൾ ആഗ്രഹിക്കുന്നത് പോലെ പ്രണയിച്ചു നടക്കാനൊന്നും പറ്റില്ലെന്ന് ആദ്യമേ പറഞ്ഞതാണ്.. എന്നിട്ടും ഇടക്കിടെ വഴക്കുകളുണ്ടായിരുന്നു.. എന്നാലും മനസ്സിൽ നിന്നും ഇറക്കിവിടാനാവാത്ത വിധത്തിൽ പതിഞ്ഞു പോയിരുന്നു ആ മുഖം..
ജോലി കിട്ടിയ അന്ന് മുതൽ നീതു വിവാഹത്തിന് സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും ശരണ്യയുടെ വിവാഹം കഴിയാതെ പറ്റില്ലെന്ന് താൻ ഉറപ്പിച്ചു പറഞ്ഞു.. അനിയത്തിയെ അവൾക്ക് ചേർന്നൊരുത്തന്റെ കയ്യിൽ ഏൽപ്പിച്ചതിനു ശേഷമാണ് അമ്മയോട് നീതുവിന്റെ കാര്യം പറഞ്ഞത്..
"അതിനെന്താടാ.. നെന്റെ ഇഷ്ടമല്ലേ എനിക്ക് വലുത്.. പിന്നെ കൂടെ ജീവിക്കേണ്ടത് നീയാ.. അതോർമ്മ വേണം.. ജീവിതാവസാനം വരെ കൂടെ വേണ്ടവളാണ്.."
അമ്മ ചിരിയോടെയാണ് പറഞ്ഞത്.. നീതുവിന്റേത് ഒരിടത്തരം കുടുംബമാണ്.. ഒരനിയത്തി കൂടെയുണ്ട്.. ദിവ്യ..
പ്രണയം തുടങ്ങിയ കാലം മുതലേ നീതുവിനോട് ഏറ്റവും കൂടുതൽ സംസാരിച്ചത് അമ്മയെ പറ്റിയാണ്..അമ്മയെ അവളും മനസ്സിലാക്കട്ടെ, സ്നേഹിക്കട്ടെ എന്നൊരു ആഗ്രഹം കൂടെ അതിന്റെ പിന്നിലുണ്ടായിരുന്നു..
പെണ്ണ് ചോദിക്കാൻ ചെന്ന അമ്മ,യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മയോട് ചേർന്നു നിന്നവൾ,ആ കവിളത്തൊരു ഉമ്മ നൽകിയപ്പോൾ അമ്മയുടെ മനസ്സ് നിറഞ്ഞിരുന്നു.. തന്റെയും…
പക്ഷെ..
വിവാഹം കഴിഞ്ഞു രണ്ടാം ദിവസം, വൈകുന്നേരം പുറത്തുപോയി വന്ന തനിക്ക് ചായയുമായി എത്തിയ അമ്മയുടെ കയ്യിൽ നിന്നും ഗ്ലാസ് തട്ടിപ്പറിച്ചെന്ന പോലെയാണ് അവൾ പറഞ്ഞത്..
"ചന്ദ്രുവേട്ടന്റെ കാര്യങ്ങളൊക്കെ നോക്കാനിപ്പോ ഞാനുണ്ടല്ലോ.. അമ്മ വെറുതെ ബുദ്ധിമുട്ടണ്ട.."
അവളുടെ എടുത്തടിച്ചപോലെയുള്ള വാക്കുകൾ കേട്ടതും,അമ്മയുടെ മുഖമൊന്നു വിളറിയെങ്കിലും, അമ്മ ഒന്നും മിണ്ടാതെ,ആരെയും നോക്കാതെ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നിരുന്നു…
പിന്നെപ്പിന്നെ അമ്മ എന്റെ കാര്യങ്ങളിലൊന്നും ഇടപെടാതായി.. ഒരിക്കൽ നീതുവിന് വയ്യെന്ന് പറഞ്ഞു നേരത്തേ കിടന്ന രാത്രിയിൽ അടുക്കളയിൽ പോയി പ്ലേറ്റിൽ ചോറും കറികളും വിളമ്പി തനിയെ കഴിക്കുമ്പോൾ മനസ്സൊന്നു വിങ്ങി..
ജോലി കഴിഞ്ഞു തളർന്നു വരുന്ന അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ചെറുതിലേ തന്നെ വീട്ടുജോലികളെല്ലാം ഏറ്റെടുത്തവരായിരുന്നു ഞങ്ങൾ മൂന്നു പേരും.. എന്നാലും അമ്മ വിളമ്പിത്തരണമെന്നൊരു കുഞ്ഞു നിർബന്ധം ചിലപ്പോഴൊക്കെ താൻ കാണിക്കാറുണ്ടായിരുന്നു.. അമ്മയ്ക്കും അതറിയാം..
എന്നിട്ടിപ്പോൾ…
വല്ലാതെ സങ്കടം വന്നു.. ഒരിക്കൽ ചോദിച്ചപ്പോൾ അമ്മ പറഞ്ഞത് ഓർമ്മ വന്നു..
"നീതൂന് മോനോടുള്ള സ്നേഹം കൊണ്ടാണ് അവളിങ്ങനെ വാശി കാണിക്കണത്..അല്ലേലും കല്യാണം കഴിഞ്ഞാ അമ്മമാരിത്തിരി അകലം പാലിച്ചേ പറ്റൂ.. നീ വിഷമിക്കൊന്നും വേണ്ടാടാ.. അമ്മയ്ക്ക് മനസ്സിലാകും…"
ഒരിക്കൽ അമ്മയോട് അകൽച്ച കാണിക്കരുതെന്ന് നീതുവിനോട് പറഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് പറഞ്ഞത്..
"ചന്ദ്രുവേട്ടന് അല്ലേലും എന്നേക്കാൾ വിശ്വാസം അമ്മയെയാണല്ലോ.. ഞാൻ പറയണതൊന്നും കാര്യമാക്കില്ല.."
"അങ്ങനെയല്ല നീതു.. ഞാൻ.."
"അമ്മയെ എനിക്കെത്ര ഇഷ്ടമാണ് ന്ന് ചന്ദ്രുവേട്ടന് അറിയോ.. ഏട്ടൻ പറഞ്ഞു അമ്മയുടെ ഓരോകാര്യങ്ങളും അറിയുമ്പോ
ഇഷ്ടം കൂടിയിട്ടേയുള്ളൂ.. പക്ഷെ അമ്മ…"
നിറഞ്ഞ കണ്ണുകളുയർത്തി അവളൊന്ന് നോക്കിയതും എന്റെ ഉള്ള് പിടച്ചു…
"അമ്മയ്ക്കെന്നെ ഒട്ടും ഇഷ്ടല്ല ഏട്ടാ.. ഞാനെന്ത് ചെയ്താലും കുറ്റം.. ഏട്ടനെ ഞാൻ അമ്മയിൽ നിന്നും അകറ്റോന്നുള്ള പേടിയാ അമ്മയ്ക്ക്…"
അവൾ തേങ്ങിക്കൊണ്ട് പറഞ്ഞതും ഞാനവളെ ചേർത്തു പിടിച്ചു.. ഒന്നും പറയാനായില്ലെനിക്ക്…
കുറച്ചു വാശിയും എന്റെ കാര്യത്തിൽ കുറച്ചേറെ പോസ്സസ്സീവ്നെസ്സും ഉണ്ടെന്നേയുള്ളൂ.. ആള് പാവമാണ്.. പതിയെ അവളുടെ മുടിയിൽ തഴുകുമ്പോൾ ഞാനോർത്തു..
പക്ഷെ അമ്മ… ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച, ഇത്രയൊക്കെ കഷ്ടപ്പാടുകൾ സഹിച്ച എന്റെയമ്മ..
അമ്മ ഇങ്ങനെയൊക്കെ ചെയ്യുമോ…?
പക്ഷെ എന്റെ ധാരണകളെല്ലാം തെറ്റിച്ചു കൊണ്ടു നീതുവിന്റെ കവിളിലും കയ്യിലുമൊക്കെ നീലിച്ച പാടുകൾ തെളിഞ്ഞു തുടങ്ങിയിരുന്നു.. വഴക്കുകൾ കയ്യാങ്കളിയിലേക്ക് എത്തിയിരുന്നു..
അമ്മയെ പോലെ തന്നെ ബിജുവും എന്നോട് അധികം സംസാരിക്കാനോ എന്റെ കാര്യങ്ങളിൽ ഇടപെടാനോ വരാതെയായി..
ഒരു വൈകുന്നേരം ഓഫീസിൽ നിന്നും വന്നപ്പോൾ അമ്മയുടെ പുരികത്തിന് മുകളിലായി ഒരു ബാൻഡ് എയ്ഡ് ഒട്ടിച്ചിരുന്നു.. ചോദിച്ചിട്ട് അമ്മയൊന്നും പറഞ്ഞില്ല..
ഭാര്യയെക്കൊണ്ട് എന്റെ അമ്മയെ കൊല്ലിക്കരുതെന്ന്,പറഞ്ഞ്,എന്റെ അനിയൻ ആദ്യമായി എനിക്ക് നേരെ കൈ ചൂണ്ടി സംസാരിച്ചു..
അന്നാദ്യമായി നീതുവിനെ ഞാൻ ഒരുപാട് ശകാരിച്ചു .. പക്ഷെ അവളൊന്നും സമ്മതിച്ചില്ല.. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു എന്റെ കാൽക്കൽ വീണു കരഞ്ഞവളെ കണ്ടില്ലെന്ന് നടിക്കാനാവില്ലായിരുന്നു.. അത്രമേൽ ഞാൻ അവളെയും സ്നേഹിച്ചിരുന്നു…
മനസമാധാനം നഷ്ടപ്പെട്ട് ജീവിതം നരകമായി തീർന്നിരുന്നു… അമ്മയ്ക്കും ഭാര്യയ്ക്കുമിടയിൽ..ആരെ തള്ളണം, ആരെ കൊള്ളണം എന്നറിയാതെ..
രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് നീതുവിന്റെ നെറ്റിയിൽ മൂന്ന് സ്റ്റിച്ച് ഇടേണ്ടി വന്ന മുറിവുണ്ടായത്.. അമ്മ തള്ളിയിട്ടതാണെന്ന് തേങ്ങലിനിടയിൽ അവൾ പറഞ്ഞിരുന്നു..
അന്ന് രാത്രി ആദ്യമായി ഞാൻ അമ്മയോട് വഴക്കുണ്ടാക്കി..
"നീയ്യ് അവളെയും കൂട്ടി ഇവടന്ന് മാറിത്താമസിക്കണം.."
"ഞാൻ എങ്ങോട്ടും പോണില്ല,ഇവിടെ തന്നെ താമസിക്കും.."
എവിടുന്നെന്നറിയാതെ വന്ന ദേഷ്യത്താൽ അമ്മയെ വെല്ലുവിളിച്ചു മുറിയിലേക്ക് ചെല്ലുമ്പോൾ നീതു കരയുകയായിരുന്നു.. ഒന്നും പറയാതെ,അവളെയും ചേർത്ത് പിടിച്ചു ഉറങ്ങാനാവാതെ,കിടക്കുമ്പോൾ മാറിത്താമസിക്കാമെന്ന് മുൻപ് നീതുവും ഇപ്പോൾ അമ്മയും പറഞ്ഞ വാക്കുകളിൽ മനസ്സുടക്കി കിടന്നു..
ബിജു എന്നോട് സംസാരിക്കുകയോ, മുഖത്ത് നോക്കുകയോ ചെയ്യാതായി.. അമ്മയോട് ഒന്നും സംസാരിക്കാൻ ഞാനും ശ്രെമിക്കാതായി..എന്നാലും നീതുവിനോടൊപ്പം ചേർന്നു,അമ്മയുടെ കുറ്റങ്ങളിൽ പങ്കു ചേരാൻ മനസ്സ് അപ്പോഴും അനുവദിച്ചിരുന്നില്ല..
അന്ന് നീതുവിനെ കൂട്ടി പുറത്തു പോകാമെന്നു പറഞ്ഞത് കൊണ്ടാണ് കുറച്ചു നേരത്തേ ഓഫീസിൽ നിന്നും ഇറങ്ങിയത്..
മുറ്റത്തു കാർ നിർത്തി ഇറങ്ങുമ്പോഴാണ് അകത്തു നിന്നും നീതുവിന്റെ അലർച്ച കേട്ടത് .. ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച്ച..
കഴുത്തിലെ മുറിവിൽ നിന്നും ചോരയൊഴുകി നിലത്ത് കിടന്നു പിടയുന്ന നീതു… പരിഭ്രമത്തോടെ നിൽക്കുന്ന അമ്മയുടെ കയ്യിൽ… കത്തി…
നീതുവിനെ കോരിയെടുത്തു പുറത്തേയ്ക്കൊടുമ്പോൾ അമ്മയുടെ കയ്യിൽ നിന്നും കത്തി താഴെ വീണ ശബ്ദം കേട്ടിരുന്നു…
എന്നാലും അമ്മ…
ഐസിയു വിന്റെ പുറത്തിരിക്കുന്ന നീതുവിന്റെ അമ്മ നുള്ളിപ്പെറുക്കി കൊണ്ടുകരഞ്ഞിരുന്നു.. അവരിൽ നിന്നും ഇടയ്ക്കിടെ തന്റെ അമ്മയ്ക്കായി ഉതിർന്നു കൊണ്ടിരിക്കുന്ന ശാപവാക്കുകൾ മനസ്സിനെ കീറിമുറിച്ചു കൊണ്ടിരുന്നു..
നീതുവിനെ റൂമിലേക്ക് മാറ്റി രണ്ടാമത്തെ ദിവസവും ജീവേട്ടൻ വന്നിരുന്നു.. അനിയത്തിയുടെ ഭർത്താവെന്നതിനേക്കാൾ സ്വന്തം ഏട്ടന്റെ സ്ഥാനം കൊടുത്തിരുന്നു ജീവേട്ടന്…
"എടാ.. അമ്മയുമായി ഞാൻ സംസാരിച്ചു.."
ഒന്നും മിണ്ടാൻ തോന്നിയില്ല.. ജീവേട്ടൻ തന്നെ നോക്കി..
"അമ്മ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ..?"
"പിന്നെ.. ഇതൊക്കെ എങ്ങനെ സംഭവിച്ചെന്നാ
ലെങ്ത് കൂടുതൽ ആണ്
ബാക്കി വേണോ വായിച്ചിട്ട് അഭിപ്രായം പറ ഇടണോ വേണ്ടയോ എന്ന്
കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹 #✍ തുടർക്കഥ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ


