ShareChat
click to see wallet page
search
ഋതുനന്ദനം... Part 119 ഒരു പുഞ്ചിരിയോടെ ദേവദത്തൻ തന്റെയാടുത്തേക്ക് അടുക്കുന്നത് കണ്ട ശ്രീലക്ഷ്‌മി കട്ടിലിൽ നിന്നും എഴുന്നേറ്റു നിന്നു.... ഇത്രയൊക്കെ താൻ ചെയ്തിട്ടും എന്തിന് തന്റെ മക്കളെ ലാളിക്കുവാനും പിതൃവാത്സല്യം പകരുവാനുമുള്ള അവകാശങ്ങളെയെല്ലാം താനായി നിഷേധിച്ചിട്ട് പോലും ഈ മനുഷ്യന് മാത്രം തന്നോട് ഒരു ദേഷ്യവുമില്ല. വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഈ മനുഷ്യൻ തന്നെ കുറ്റപ്പെടുത്തിയിട്ടില്ല. മക്കളോട് പോലും തന്നോട് പഴയ പോലെ ബന്ധം സ്ഥാപിയ്ക്കുവാനാണീ മനുഷ്യൻ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് എപ്പോഴും. ഒരു പുരുഷനൊരു സ്ത്രീയോടിത് പോലെ പെരുമാറാൻ സാധിക്കുമോ. ഈ മനുഷ്യന്റെ മിഴികളിലും വാക്കുകളിലും എപ്പോഴും പ്രണയം മാത്രം. ഇവിടെ വന്ന് തന്നെ കണ്ടതിനു ശേഷമീ മനുഷനൊന്ന് കൂടി ഉത്സാഹവാനായിരിക്കുന്നു. യഥാർത്ഥത്തിൽ ഈ മനുഷ്യന് താനെന്നാൽ ഭ്രാന്താണോ...ഒരു നിർവികാരഭാവത്തോടെ തന്റെ നേർക്കടുക്കുന്ന ദേവദത്തന്റെ നേരെ നോട്ടമയയ്ക്കവേ ശ്രീലക്ഷ്മി ചിന്തിച്ചു... അപ്പോഴേക്കും ദേവദത്തൻ ശ്രീലക്ഷ്മിയുടെ തൊട്ടടുത്തു എത്തിയിരുന്നു... "ലച്ചൂ"... പ്രണയപുരസരം തന്റെ ഈക്ഷണങ്ങൾ ശ്രീലക്ഷ്മിയ്ക്ക് നേരെ അയച്ചു കൊണ്ട് ദേവദത്തനവളെ വിളിച്ചു... ശ്രീലക്ഷ്മി തികഞ്ഞ നിർവികാരതയോടെ ദേവദത്തന്റെ മുഖത്തേക്ക് തന്റെ നീലാംബരനയനങ്ങളയച്ചു.... തുടർന്നൊരു പുഞ്ചിരിയോടെ ദേവദത്തൻ തന്റെ പുസ്തകം വിവർത്തനം നടത്തുന്നതിനെ പറ്റി തനിയ്ക്ക് വൈകീട്ട് വന്ന കോളിനെ കുറിച്ചും മറ്റും ശ്രീലക്ഷ്മിയോട് വിവരിച്ചു കൊണ്ടിരുന്നു... എന്നാൽ ശ്രീലക്ഷ്‌മി ഭാവഭേദമേത്തുമില്ലാതെ ദേവദത്തനെ നോക്കി നിന്നതേയുള്ളൂ.... എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ദേവദത്തൻ തന്റെ കൈയിലിരുന്ന സ്വീറ്റ് ബോക്സ്‌ ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടി..... ശ്രീലക്ഷ്മിയത് യാന്ത്രികമായെന്നവണ്ണം ദേവദത്തന് നേരെ തന്റെ കൈ നീട്ടിയത് വാങ്ങി... "ലച്ചൂ.... നമ്മൾ നാല് പേരും കൂടി മറ്റന്നാൾ നാട്ടിലേക്ക് പോകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ പോയി വിവർത്തനം സംബന്ധിച്ച കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതുണ്ട് "... ദേവദത്തൻ ശാന്തതയോടെ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു.. പൊടുന്നനെ ശ്രീലക്ഷ്മിയുടെ മുഖത്തൊരു ഞെട്ടൽ പ്രകടമായി.... "ഞാനിവിടം വിട്ട് എങ്ങോട്ടുമില്ല".... ശ്രീലക്ഷ്‌മി തണുത്ത രീതിയിൽ നിഷേധപൂർവം ദേവദത്തന് മറുപടി നൽകി... ദേവദത്തനൊരു ചിരിയോടെ എന്ത് കൊണ്ടെന്ന് തിരക്കി... "നിങ്ങളുടെ കൂടെ കഴിയാൻ എനിയ്ക്ക് കഴിയില്ല. എല്ലാ ബന്ധവും ഒഴിവാക്കിയാണ് ഞാനവിടെ നിന്നും പോന്നത്. വീണ്ടുമിനിയതൊന്നും തുടങ്ങാനെനിയ്ക്ക് താല്പര്യമില്ല. ഞാനെന്നും ഒറ്റയ്ക്കാണ്. നിങ്ങളെത്ര നിർബന്ധിച്ചാലും ഞാൻ വരില്ല. നിങ്ങൾ മക്കളെയും കൊണ്ട് പൊയ്ക്കോളൂ. അവർക്കിപ്പോൾ എന്നെ വേണ്ടല്ലോ അവരേറ്റവും കൂടുതൽ വെറുക്കുന്നതും എന്നെയാണല്ലോ... എന്നെ വേണ്ടാത്തവരുടെയും എനിയ്ക്ക് വെറുപ്പുള്ളവരുടെയും കൂടെ താമസിക്കുവാൻ എനിയ്ക്ക് ബുദ്ധിമുട്ടാണ്. അത് കൊണ്ട് നിങ്ങളും മക്കളും മാത്രം പൊയ്ക്കോളൂ എന്നെ വിട്ടേക്ക്"...ശ്രീലക്ഷ്മിയുടെ വാക്കുകളിൽ രോഷം പ്രകടമായി... ശ്രീലക്ഷ്മി പറഞ്ഞതെല്ലാം ദേവദത്തനൊരു പുഞ്ചിരിയോടെ കൈയും കെട്ടിക്കൊണ്ട് കേട്ട് നിന്നു... ശ്രീലക്ഷ്മി ദേവദത്തനോട് സംസാരിക്കാൻ താല്പര്യമില്ലാത്ത മട്ടിൽ തന്റെ മുഖം കുനിച്ചു മൗനം പൂണ്ട് നിന്നു... "ലച്ചൂ"... നിമിഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമൊരു ചെറു ചിരിയോടെ ദേവദത്തൻ ശ്രീലക്ഷ്മിയെ വിളിച്ചു... ശ്രീപക്ഷ്മി ദേവദത്തന്റെ നേരെ മുഖമുയർത്തിയൊന്ന് നോക്കി... "ലച്ചൂ....മുമ്പും ഞാൻ പറഞ്ഞു എല്ലാ ബന്ധവും നീയുപേക്ഷിച്ചിട്ടുണ്ടാവാം പക്ഷേ ഞാനൊന്നുന്നുമുപേക്ഷിച്ചിട്ടില്ല. ഇത്ര നാളും നീയെന്നെ വേർപിരിഞ്ഞു കഴിഞ്ഞുവെങ്കിലും എന്റെ ഭാര്യ നീ തന്നെയാണ്. ഒരു ഭർത്താവിന്റെ അവകാശത്തോട് കൂടി പറയുകയല്ല പഴയതൊക്കെ വീണ്ടും തുടങ്ങണമോ വേണ്ടയോ എന്നുള്ളതൊക്കെ തന്റെയിഷ്ടം പക്ഷേ താനെന്റെയും മക്കളുടെയും കൂടെ വരണം. ഇത്രയും കാലം താനെവിടെയാണെന്ന് അറിയാതെ തന്റെയും മക്കളുടെയും ഓർമ്മകളിൽ കഴിഞ്ഞു ഇനി വയ്യ. താനാ വീട്ടിലുള്ളപ്പോൾ തന്നെയെനിയ്ക്ക് കണ്ടു കൊണ്ടെങ്കിലും ഇരിക്കാമല്ലോ. തന്റെ സാമീപ്യം ഉണ്ടെന്ന് സമാധാനിക്കാമല്ലോ എനിയ്ക്ക്"....ദേവദത്തൻ വളരെ ശാന്തമായ സ്വരത്തിൽ ശ്രീലക്ഷ്മിയ്ക്ക് മറുപടി നൽകി... "പിന്നെ ലച്ചൂ...തനിയ്ക്കാരുമില്ലെന്ന് താനൊരിക്കലും ചിന്തിക്കേണ്ട. തനിയ്ക്ക് എല്ലാവരുമുണ്ട്. പിന്നെ മക്കൾക്ക് തന്നോടുള്ള ദേഷ്യം അത് അധികം നീണ്ടു പോകില്ല. നീണ്ടു പോകാൻ ഞാൻ സമ്മതിക്കില്ല. പഴയ പോലെ നിന്നെ നമ്മുടെ മക്കൾ സ്നേഹിക്കും. ഞാൻ തിരിച്ചു തരും നമ്മുടെ മക്കളെ നിനക്ക്. ഇത് നിന്റെ ദേവേട്ടന്റെ വാക്കാ"... ദേവദത്തൻ ചിരി വിടാതെ തന്നെ പറഞ്ഞു നിർത്തി... ദേവദത്തന്റെ സംഭാഷണമവസാനിച്ചപ്പോൾ ശ്രീലക്ഷ്മി തലയുയർത്തി അവനെ നോക്കി... "ലച്ചൂ... അത് കൊണ്ട് മറ്റന്നാൾ നമ്മൾ ഇവിടെ നിന്നും നാട്ടിലേക്ക് തിരിക്കും"... അതും പറഞ്ഞു കൊണ്ട് ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് അരികിലെത്തി. ശ്രീലക്ഷ്മിയുടെ മുഖമവളറിയാതെ കുനിഞ്ഞു പോയി.... ശ്രീലക്ഷ്മിയ്ക്കടുത്തെത്തിയ ദേവദത്തൻ അവളുടെ താടിയിൽ പിടിച്ചു കൊണ്ട് മുഖമുയർത്തി. അവളുടെ തൂ നെറ്റിയിൽ ദേവദത്തന്റെ ചുണ്ടുകളമർന്നു.... ശ്രീലക്ഷ്മിയുടെ നെറ്റിയിൽ ചുംബനമർപ്പിച്ച ദേവദത്തൻ അവളുടെ നീലനയനങ്ങളിലേക്ക് പ്രണയപൂർവം തന്റെ മിഴികളയച്ചു കൊണ്ട് നിന്നു... "ലച്ചൂ... മറ്റന്നാൾ ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ കൂടെ നീയുമുണ്ടാകും. ഉണ്ടായേ തീരൂ".... ശ്രീലക്ഷ്മിയുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് മൊഴിഞ്ഞ ദേവദത്തന്റെ സ്വരത്തിൽ അൽപ്പം ദൃഢത കലർന്നു... അതും പറഞ്ഞ് ദേവദത്തൻ തിരിഞ്ഞു നടന്നു ശ്രീലക്ഷ്മി ദേവദത്തൻ പോകുന്നതും നോക്കി നിശ്ചലയായി നിന്നു.... പാതിയടഞ്ഞ വാതിൽ തുറന്നു പുറത്തിറങ്ങിയ ദേവദത്തൻ കണ്ടത് മുന്നിൽ കൈയും കെട്ടിയൊരു പുച്ഛഭാവത്തോടെ തന്നെയും കാത്തെന്നവണ്ണം നിൽക്കുന്ന അഭിരാമിയെയാണ്. കുറച്ച് മുമ്പ് അകത്ത് നടന്ന സംഭാഷണങ്ങളൊക്കെ അവൾ കേട്ടു കാണുമെന്നു ദേവദത്തനൂഹിച്ചു.... ദേവദത്തൻ അഭിരാമിയെ നോക്കിയൊരു വാത്സല്യത്തോടെ പുഞ്ചിരിച്ചിട്ട് അവളുടെ ചുമലിലൂടെ കൈയിട്ടു തന്നോട് ചേർത്ത് പിടിച്ചു മുന്നോട്ട് നടക്കുവാനൊരുങ്ങി.... "എന്തേ അച്ഛന്റെ പുലിക്കുട്ടി അകത്തേക്ക് വരാതെ വാതിലിൽ തന്നെ നിന്ന് കളഞ്ഞത്"...? അഭിരാമിയെയും ചേർത്ത് പിടിച്ചു നടക്കുന്നതിനിടെ ദേവദത്തൻ മകളോട് തിരക്കി... "അകത്തേക്ക് വരേണ്ട കാര്യമൊന്നുമില്ല അവിടെ നടന്നതെന്താവുമെന്ന് എനിക്കൂഹിക്കുവാൻ കഴിയും"...അഭിരാമിയൽപ്പം ഗൗരവം കലർത്തിക്കൊണ്ട് ദേവദത്തന് മറുപടി നൽകി... "എന്നിട്ടന്റെ കുട്ടി എന്തൊക്കെ ഊഹിച്ചു"...? മുഖത്തൊരു കള്ളച്ചിരി വരുത്തിക്കൊണ്ട് ദേവദത്തൻ അഭിരാമിയോട് ചോദിച്ചു... "അച്ഛാ.... അമ്മ ഒരിക്കലും നാട്ടിലേക്ക് വരാൻ തയ്യാറാവില്ല എന്ന് എനിയ്ക്ക് നന്നായറിയാം. അച്ഛനത്രയും പറയുമ്പോൾ പോലും അമ്മയുടെ മുഖത്തൊരു നിർവികാര മനോഭാവമാണ്. പിന്നെ അച്ഛന്റെ കൈയിൽ നിന്നും സ്വീറ്റ് ബോക്സ്‌ വാങ്ങില്ലെന്നും അഥവാ ഇനി വാങ്ങിയാലത് അമ്മ വലിച്ചെറിയുമെന്നുമാണ് ഞാൻ കരുതിയത്. അവിടെയെനിയ്ക്ക് തെറ്റ് പറ്റി".... അഭിരാമി ദേവദത്തന് മറുപടി നൽകി... "ഹ ഹ... അനുമോളെ... അമ്മ വരില്ലെന്ന് പറഞ്ഞത് ശരിയാ പക്ഷേ മോള് നോക്കിക്കോ നമ്മൾ മറ്റന്നാൾ പോകുമ്പോൾ അമ്മയും യാത്രയ്ക്ക് തയാറായിട്ടുണ്ടാകും"...ദേവദത്തൻ ഉറക്കെച്ചിരിച്ചു കൊണ്ട് അഭിരാമിയോട് മൊഴിഞ്ഞു... "ഹും വരും വരും...അച്ഛൻ നോക്കി നിന്നോ...എന്താണാവോ അമ്മ ആ സ്വീറ്റ് ബോക്സ്‌ എറിയാതിരുന്നത് "...? അഭിരാമിയെന്തോ ആലോചിച്ചു കൊണ്ടെന്ന പോലെ പറഞ്ഞു... "മോള് നോക്കിക്കോ... അമ്മ മറ്റന്നാൾ നമ്മുടെ കൂടെ വരും. പിന്നെ ഞാൻ കൊടുക്കുന്ന സ്വീറ്റ് ബോക്സ്‌ എറിഞ്ഞു കളയാൻ അമ്മയെക്കൊണ്ട് സാധിക്കില്ല. മോള് നോക്കിക്കോ നിങ്ങൾക്കൊന്നും തരാതെ അമ്മയത് കഴിയ്ക്കുകയും ചെയ്യും"...ദേവദത്തനതും പറഞ്ഞു പൊട്ടിച്ചിരിച്ചു... അച്ഛന്റെ ശുഭാപ്തിവിശ്വാസത്തിൽ അഭിരാമി അമ്പരന്നു.... ================================== പിറ്റേന്ന് രാവിലെ തൊട്ട് തന്നെ അഭിരാമിയും മിത്രയും നാട്ടിലേക്ക് കൊണ്ട് പോകാനുള്ളതൊക്കെ പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു. ഒരുപാട് ഉത്സാഹത്തോടെ ഇരുവരും അതിൽ വ്യാപൃതരായിക്കൊണ്ടിരുന്നു.... . ദേവദത്തൻ വാത്സല്യത്തോടെ തന്റെ മക്കളുടെ പ്രവൃത്തികൾ നോക്കിക്കൊണ്ട് നിന്നു... മിത്രയ്ക്കായിരുന്നു കൂടുതൽ ഉത്സാഹം. ആദ്യമായി ഹൈദരാബാദ് വിട്ട് പുറത്തേക്ക് പോകുന്നതിന്റെ അതും സ്വന്തം നാട്ടിലോട്ട് പോകുന്നതിന്റെ അതിയായ ഉത്സാഹം പ്രകടമായിരുന്നു അവളുടെ പ്രവൃത്തിയിൽ. അതിനിടെ അവർ പിറ്റേന്ന് തിരിക്കുന്നതിനെ കുറിച്ചു രാമേട്ടനോടും വിളിച്ചു പറഞ്ഞിരുന്നു. വളരെയേറെ ആവേശത്തോടെ അഭിരാമിയും മിത്രയും രാമേട്ടനോട് പിറ്റേന്ന് തിരിക്കുന്നതിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു... ഇടയ്ക്ക് രാമേട്ടൻ ശ്രീലക്ഷ്മിയെ കുറിച്ച് ചോദിച്ചപ്പോൾ അഭിരാമിയും മിത്രയും രാമേട്ടന്റെ ചോദ്യത്തിൽ നിന്നും സമർത്ഥമായി ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.... മക്കൾ ഇരുവരും ഓരോന്ന് പാക്ക് ചെയ്യുന്ന സമയം ദേവദത്തൻ മുറിയിലെ ഓരോ ഭാഗത്ത് കൂടെയും തന്റെ മിഴികളോടിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് ദേവദത്തന്റെ മിഴികളിൽ മുറിയുടെ ഒരു മൂലയിൽ അലക്ഷ്യമായി കിടക്കുന്ന രവീന്ദ്രനാഥിന്റെ ചിത്തത്തിലേക്ക് നീണ്ടു. ദേവദത്തനൊരു കൗതുകത്തോടെ ഫ്രെയിം ചെയ്ത ആ ചിത്രമെടുത്തു തിരിച്ചും മറിച്ചും നോക്കി.... "മീനുമോളെ.... ഇതും കൂടി വച്ചോ"....രവീന്ദ്രനാഥിന്റെ ഫോട്ടോ മിത്രയുടെ നേരെ നീട്ടിക്കൊണ്ട് ദേവദത്തൻ പറഞ്ഞു... ദേവദത്തന്റെ ആവശ്യം കേട്ട അഭിരാമിയും മിത്രയും ഞെട്ടിത്തരിച്ചു.... "അച്ഛാ... എന്താ അച്ഛന്റെ ഉദ്ദേശ്യം"...? "ഇതെന്തിനാ നമ്മൾ കൊണ്ടു പോകുന്നത്"...? "അമ്മയുടെ പൂർവകാമുകന്റെ ഓർമ്മകൾ പേറേണ്ട ബാധ്യത ഞങ്ങൾക്കില്ലല്ലോ. അച്ഛനിത് അച്ഛന്റെ പൂജാബിംബത്തിന്റെ കൈയിൽ കൊട്. അമ്മ പൂജിച്ചിരുന്നോട്ടെ അമ്മയുടെ കാമുകനെ"... അഭിരാമി അതിയായ രോഷത്തോടെ ദേവദത്തനോട് ചോദിച്ചു കൊണ്ടിരുന്നു... മിത്രയുടെ മുഖത്തും സമാനമായ ഭാവം നിറഞ്ഞു... അഭിരാമിയുടെ രോഷത്തോട് നിറഞ്ഞൊരു പുഞ്ചിരിയായിരുന്നു ദേവദത്തന്റെ മറുപടി.... "അനുമോളെ... ഇപ്പോൾ നിങ്ങളുടെ അമ്മയ്ക്ക് ഒരു കാമുകൻ മാത്രമേയുള്ളൂ. അതീ ഞാനാണ്. അച്ഛൻ പറയുന്നത് മക്കളിപ്പോൾ കേൾക്ക്. ഇതെടുത്ത് വയ്ക്ക്"...ദേവദത്തൻ മന്ദഹസിച്ചു കൊണ്ട് ഇരുവരോടുമായി മൊഴിഞ്ഞു... പിന്നീട് കൂടുതലൊന്നും പറയാൻ നിൽക്കാതെ മിത്ര ദേവദത്തന്റെ കൈയിൽ നിന്നുമാ ഫോട്ടോ വാങ്ങി.... "അമ്മയ്ക്ക് പിന്നെ പൂർവ കാമുകന്റെ ഓർമയിൽ കഴിയാനായിരുന്നു ഈ ഫോട്ടോ എന്ന് വയ്ക്കാം അച്ഛനിതെന്തിനാണാവോ"...? ഫോട്ടോ വാങ്ങി അത് പേക്ക് ചെയ്യുന്ന സാധനങ്ങൾക്കിടയിലേക്ക് വയ്ക്കുമ്പോൾ മിത്രയൊന്ന് ആത്മഗതമിട്ടു.... മിത്ര ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും ദേവദത്തനത് കേട്ടു. അയാളൊരു കള്ളച്ചിരിയോടെ തിരിഞ്ഞു നടന്നു.. "മിത്തൂ... നമ്മുടെ വിധിയാ ഇത് പോലെ ഭ്രാന്ത് മൂത്ത ഒരച്ഛനും അമ്മയ്ക്കും പിറക്കുക എന്നുള്ളത് ".... അഭിരാമിയൊരു നെടുവീർപ്പോടെ മിത്രയോട് മൊഴിഞ്ഞു... "ചേച്ചി... എന്നാലുമതൊരു വല്ലാത്ത വിധിയായിപ്പോയി. സ്വന്തം ഭാര്യയുടെ മുൻ കാമുകന്റെ ഫോട്ടോ തരുമ്പോൾ അച്ഛന്റെ മുഖഭാവം ശ്രദ്ധിച്ചോ എന്തോ വെട്ടിപ്പിടിച്ച ഭാവം"...അമ്പരപ്പ് മാറാതെ മിത്ര അഭിരാമിയോട് പറഞ്ഞു... "ചേച്ചി... ഇന്നലെ അച്ഛൻ സ്വീറ്റ് ബോക്സ്‌ കൊടുക്കുമ്പോൾ അമ്മയുടെ ഭാവമെന്തായിരുന്നു"..? മിത്ര അഭിരാമിയോട് തിരക്കി... "പ്രത്യേകിച്ച് എന്ത് ഭാവമുണ്ടാവാൻ... ഈ സിറ്റിയിലെ മുഴുവൻ കറന്റ്‌ അടിച്ചാലും മാറ്റം വരാത്ത രീതിയിലുള്ള നിർവികാരതയോടെ സ്ഥായീ ഭാവമല്ലേ അമ്മയുടെ മുഖത്തെപ്പോഴും"... അഭിരാമി മിത്രയ്ക്ക് മറുപടി നൽകി... അഭിരാമിയുടെ മറുപടി കേട്ട മിത്ര ആദ്യമൊന്ന് അമ്പരന്നു പോയെങ്കിലും പിന്നെയവളുടെ ചുണ്ടിലൊരു ചിരി വിടർന്നു. അതു പിന്നെയൊരു പൊട്ടിച്ചിരിയായി മാറാൻ സമയമെടുത്തില്ല. അഭിരാമിയും മിത്രയുടെ കൂടെ ചിരിക്കുവാൻ തുടങ്ങി... ================================== അടുത്ത ദിവസം ദേവദത്തനും മക്കളും യാത്രയ്ക്ക് പോകുവാനൊരുങ്ങി. പെട്ടെന്നുള്ള യാത്രയായതിനാൽ ഫ്ലൈറ്റിനും ട്രെയിനിനും ടിക്കറ്റ് കിട്ടാത്ത കാരണം ബസിന് പോകാനായിരുന്നു തീരുമാനം. വൈകുന്നേരമാണ് എറണാകുളത്തേയ്ക്കുള്ള പ്രൈവറ്റ് ബസ്.... മിത്രയുടെ മനസ്സെത്രയും പെട്ടെന്ന് നാട്ടിലെത്തുവാൻ തുടിച്ചു കൊണ്ടിരുന്നു. താൻ പിറന്ന നാടും പിച്ച വച്ചു നടന്ന വീടും കാണുവാൻ അവൾക്ക് ധൃതിയേറിക്കൊണ്ടിരുന്നു. ആമോദസാഗരത്തിൽ ആറാടിക്കൊണ്ടിരുന്ന മിത്ര ഇടയ്ക്കിടെ അഭിരാമിയോട് ജിജ്ഞാസയോടെ നാടിനെ കുറിച്ചും വീടിനെ കുറിച്ചുമെല്ലാം തിരക്കിക്കൊണ്ടിരുന്നു. മറുപടിയായി അഭിരാമി കളിയാക്കുമ്പോൾ മിത്ര ചേച്ചിയോട് വഴക്കിട്ടു.... ദേവദത്തൻ ഇതെല്ലാം ആസ്വദിച്ചു കൊണ്ട് നിന്നു.. രാമേട്ടൻ ഇടയ്ക്കിടെ അഭിരാമിയെ വിളിച്ചു ഇറങ്ങാറായോ എന്ന് തിരക്കുന്നുണ്ടായിരുന്നു... "ചേച്ചി... രാമശ്ശന് ഇനി നമ്മളാ വീട്ടിൽ കയറുന്നത് വരെ ഊണും ഉറക്കവുമുണ്ടാകുമെന്ന് തോന്നുന്നില്ല"...മിത്രയുടെ വാക്കുകളിൽ രാമേട്ടനോടുള്ള സ്നേഹവും ആദരവും നിറഞ്ഞു... തങ്ങളിൽ നിന്നും ഈ സ്നേഹത്തെയെല്ലാം ചെറുപ്പത്തിലേ അകറ്റിയ അമ്മയോടുള്ള ദേഷ്യം അഭിരാമിയിലും മിത്രയിലും ഹ്രദിനിയായൊഴുകി... നിമിഷങ്ങൾ മണിക്കൂറുകളായി കടന്നു പോകവേ ഇറങ്ങാനുള്ള സമയമടുത്തു. ദേവദത്തനും മക്കളും ഹാളിൽ ഇരുന്നു. ദേവദത്തന്റെ മിഴികൾ ശ്രീലക്ഷ്‌മിയുടെ അടഞ്ഞു കിടക്കുന്ന വാതിലിനു നേരെ നീണ്ടു... "ചേച്ചി... അച്ഛന്റെ പൂജാബിംബം വരുമോ നമ്മുടെ കൂടെ"...? മിത്ര അഭിരാമിയോട് ചോദിച്ചു.. "ആവോ... വന്നില്ലെങ്കിൽ അത്ര നന്നായി. ആ വീർത്തു കെട്ടിയ മുഖം നാട്ടിൽ വച്ചു കാണേണ്ടല്ലോ"... അഭിരാമി ഈർഷ്യ കലർന്ന വാക്കുകളോടെ മൊഴിഞ്ഞു... നിമിഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ശ്രീലക്ഷ്മിയുടെ മുറിയുടെ വാതിൽ തുറക്കപ്പെട്ടു. സാരിയണിഞ്ഞു അധികം ചമയങ്ങളൊന്നുമണിയാതെ ശ്രീലക്ഷ്മി ഒരു ട്രോളി ബാഗും വലിച്ചു കൊണ്ട് പുറത്തേക്കിറങ്ങി വന്നു.... അമ്മയുടെ വരവ് കണ്ട അഭിരാമിയും മിത്രയും അമ്പരന്നു.... അമ്മയുടെ മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ നാട്ടിലേക്ക് വരില്ലെന്ന് കരുതിയിരുന്നു. എന്നാലമ്മ പോകുവാൻ തയ്യാറായി നിൽക്കുന്നു.... അമ്പരപ്പോടെ ചിന്തിച്ച അഭിരാമി ദേവദത്തന്റെ മുഖത്തേക്കൊന്ന് ഒളികണ്ണിട്ട് നോക്കി... അമ്മയെ കണ്ടപ്പോൾ തൊട്ട് അച്ഛന്റെ മുഖത്ത് എപ്പോഴും കളിയാടിക്കൊണ്ടിരിക്കുന്ന പുഞ്ചിരിയാണവൾക്ക് കാണുവാൻ കഴിഞ്ഞത്... "അനുമോളെ"... അപ്രതീക്ഷിതമായി അച്ഛൻ തന്നെ വിളിച്ചപ്പോൾ അഭിരാമിയുടെ ശ്രദ്ധയങ്ങോട്ട് നീങ്ങി.... "മോളെ....അമ്മയുടെ മുറിയിൽ നിന്നുമെന്തെങ്കിലും നിങ്ങൾക്കെടുക്കാൻ ഉണ്ടോന്ന് നോക്കിക്കെ"... ദേവദത്തൻ അഭിരാമിയോട് നിർദ്ദേശിച്ചു... "അച്ഛാ...ഒന്നുമില്ല"... അഭിരാമി പൊടുന്നനെ മറുപടി നൽകി... "മോളൊന്ന് കയറി നോക്ക്... എന്തെങ്കിലും ഉണ്ടെങ്കിലോ... നമ്മളിനിയിങ്ങോട്ട് വരുന്നത് എന്നാണെന്ന് പറയുവാൻ കഴിയില്ല"...ദേവദത്തൻ ചിരിച്ചു കൊണ്ട് അഭിരാമിയോട് വീണ്ടും നിർദേശിച്ചു... അച്ഛന്റെ വാക്കുകളെ ധിക്കരിക്കാൻ കഴിയാതെ അഭിരാമി തല കുലുക്കിക്കൊണ്ട് അമ്മയുടെ മുറിയിലേക്ക് നീങ്ങി... ശ്രീലക്ഷ്മി പതിവ് മുഖഭാവത്തോടെ ഇതൊന്നും ശ്രദ്ധിക്കാതെ വിദൂരതയിലേക്കെന്നവണ്ണം നോട്ടമയച്ചു നിന്നു... നാട്ടിൽ പോയാൽ അമ്മയുടെ വീർത്തു കെട്ടിയ ഈ മുഖഭാവം കാണേണ്ടല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു. ഇനീയവിടെ ചെന്നാലും ഇതൊക്കെ കാണണം. ഈ അച്ഛനിതെന്തിന്റെ കേടാണാവോ...ശ്രീലക്ഷ്മിയുടെ മുറിയിലേക്ക് കയറുമ്പോൾ അഭിരാമി സ്വയം പിറുപിറുത്തു കൊണ്ടിരുന്നു... അല്പനിമിഷങ്ങൾക്കകം അഭിരാമി തിരിച്ചെത്തി. അമ്മയുടെ മുറിയിൽ തങ്ങൾക്കെടുക്കാൻ ഒന്നുമില്ലെന്ന് അഭിരാമി പറഞ്ഞു... തുടർന്ന് ദേവദത്തൻ എല്ലാവരോടും ഇറങ്ങാനായി നിർദേശിച്ചു.... എല്ലാവരും പുറത്തിറങ്ങിയപ്പോൾ മിത്ര ഫ്ലാറ്റിന്റെ വാതിൽ പൂട്ടി.... ദേവദത്തനും മക്കളും മുന്നോട്ട് നടന്നു തുടങ്ങി. പിന്നാലെ തന്റെ ട്രോളി ബാഗും വലിച്ചു കൊണ്ട് ശ്രീലക്ഷ്മിയും.... വർഷങ്ങൾക്ക് ശേഷം താനുപേക്ഷിച്ച തന്റെ ഭർതൃ ഗൃഹത്തിലേക്ക്.... തുടരും #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ