* *📌 °നിങ്ങൾ എത്ര ചെറുത് തന്നാലും നമുക്കത് വലുതാണിക്കാ...°*
✍🏼നിസ്‌കാരത്തിന് ശേഷം, അടുത്ത ആഴ്ച പള്ളിക്കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കുള്ള പിരിവ് നടക്കുകയാണ്...
നാട്ടുപ്രമാണിമാരും പണക്കാരും ഒന്നും രണ്ടും ചാക്ക് അരിയും പത്തും പതിനഞ്ചും കിലോകളായി മാംസവും ഏൽക്കുന്നുണ്ട്. അക്കൂട്ടത്തിൽ സാധുവായൊരു വ്യക്തിയുണ്ടായിരുന്നു. എല്ലാ ജമാഅത്ത് നിസ്‌കാരങ്ങൾക്കും കൃത്യമായി പങ്കുകൊള്ളുന്ന, പഠന ക്ലാസ്സുകളിലും മറ്റു പരിപാടികളിലും സജീവ സാന്നിധ്യമറിയിക്കുന്ന, സാത്വികനായൊരു മനുഷ്യൻ.
എല്ലാവരും പിരിഞ്ഞ് പോയ ശേഷം അദ്ദേഹം പിരിവെടുത്തയാളെ സമീപിച്ച് ഒരു തുക ഏൽപ്പിച്ച് പറഞ്ഞു: “കുറച്ചൊള്ളൂ. എന്റെ വക ചെറിയൊരു സംഭാവന. കൈയിലുള്ളത് കൊണ്ട് നമ്മുടെ പരിപാടിയുമായി സഹകരിക്കാൻ വേണ്ടിയാ. എന്റെ പേരൊന്നും എഴുതണ്ടട്ടൊ".
“നിങ്ങൾ എത്ര ചെറുത് തന്നാലും നമുക്കത് വലുതാണിക്കാ" എന്ന് പറഞ്ഞ് അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിച്ചു.
സമ്പത്ത് ധാനം ചെയ്യാനുള്ള മനസ്സ് വളരെ പ്രശംസനീയമാണ്. ഉദാരമതികൾക്ക് മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. ഭക്ഷണമോ പണമോ ഉപകാരപ്രദമായ മറ്റെന്തെങ്കിലും വസ്തുക്കളോ ദാനം ചെയ്യുന്നതിൽ യാതൊരു മനസ്സങ്കോചവും തോന്നാതിരിക്കുന്നത് അല്ലാഹുﷻവിന്റ പ്രീതി ലഭിക്കുമല്ലോ എന്ന സദുദ്ദേശ്യം കൊണ്ടാകണം. ധർമിഷ്ഠനെന്ന് പ്രസിദ്ധനാകാൻ വേണ്ടിയുള്ള ഉദാരത വൃഥാവിലാകും.
പിശുക്കിനെയും ദാനശീലത്തെയും താരതമ്യം ചെയ്ത സമയത്ത് നബി ﷺ പറഞ്ഞു: ഐശ്വര്യവാനായ വ്യക്തി അല്ലാഹുﷻവിന്റെ തൃപ്തിക്ക് പ്രാധാന്യം കൽപിച്ച് ദാനം ചെയ്യുന്നുവെങ്കിൽ അവൻ അല്ലാഹുﷻവിലേക്കും സ്വർഗത്തിലേക്കും ജനങ്ങളിലേക്കും അടുപ്പമുള്ളവനും നരകത്തിൽ നിന്ന് അകന്നവനുമാണ്. എന്നാൽ, ഒന്നും നൽകാത്ത പിശുക്കൻ അല്ലാഹുﷻവിൽ നിന്നും സ്വർഗത്തിൽ നിന്നും ജനങ്ങളിൽ നിന്നും അകന്നവനും നരകത്തിലേക്ക് അടുത്തവനുമാണ്.
പൊതു പ്രവർത്തനങ്ങളിലേക്കും സദുദ്യമങ്ങളിലേക്കും സംഭാവന ചെയ്യുന്നതും സഹകരിക്കുന്നതും പുണ്യമാണ്, പ്രതിഫലാർഹമാണ്, സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന സത്കർമ്മമാണ് എന്നൊക്കെയുള്ള പ്രോത്സാഹനങ്ങൾ കേൾക്കുമ്പോൾ അത് സമ്പന്നർക്ക് മാത്രമല്ലേ സാധിക്കൂ എന്ന് തോന്നിയേക്കാം. ഈ തോന്നലിന്റെ അടിസ്ഥാനത്തിലാണ് പ്രവാചകന്റെ (ﷺ) അനുചരന്മാരിൽ ചിലർ അവിടുത്തോട് ചോദിച്ചത്. “നബിയേ പ്രതിഫലമെല്ലാം സമ്പന്നർ കൊണ്ട് പോകുമല്ലോ. ഞങ്ങൾ നിസ്‌കരിക്കുമ്പോലെ അവരും നിസ്‌കരിക്കുന്നുണ്ട്. ഞങ്ങൾ വ്രതമനുഷ്ഠിക്കുമ്പോലെ അവരും അത് ചെയ്യുന്നുണ്ട്. അവർ മിച്ചംവരുന്ന പണം ദാനമായി വിനിയോഗിക്കുകയും ചെയ്യുന്നു." തങ്ങൾക്കതിന് സാധിക്കുന്നില്ലല്ലോ എന്ന അർത്ഥത്തിലാണ് ചോദ്യം.
നബി ﷺ അവരോട് പറഞ്ഞു: “ദാനം ചെയ്യാൻ മതിയായത് അല്ലാഹു ﷻ നിങ്ങൾക്കും തന്നിട്ടുണ്ടല്ലോ. തസ്ബീഹും തക്ബീറും തഹ് മീദും തഹ് ലീലുമെല്ലാം സ്വദഖയാണ്. നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്. മാത്രമല്ല ഭാര്യയുമായുള്ള സ്‌നേഹമസ്രണമായ ഇടപഴകൽ വരെ ധർമ്മമാണ്."
അവർ തിരിച്ച് ചോദിച്ചു: ഞങ്ങൾ സ്വന്തം താൽപര്യത്തിന് വേണ്ടി അവരെ സമീപിക്കുന്നതിനും പ്രതിഫലം കിട്ടുമോ..?
നബിﷺയുടെ മറുപടി: “അത് ഭാര്യ അല്ലാത്ത സ്ത്രീയോടാണെങ്കിൽ നിഷിദ്ധമാകുകയില്ലേ. എങ്കിൽ അനുവദനീയമായ വിധത്തിലാകുമ്പോൾ പ്രതിഫലാർഹം തന്നെയാണ്."
(മുസ്ലിം)
#എന്റെ തൂലിക
#🕌 ഇസ്ലാമിക് ഭക്തി #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ

