ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6QrDX39?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ. 9.
.
🎫🎫🎫🎫🎫🎫🎫
ഭാനുമതിയമ്മ അടുക്കളയിലേക്ക് വന്ന് വൃന്ദ ഉണ്ടാക്കി വച്ചിരുന്ന ചപ്പാത്തിയും കറികളും എടുത്ത് ഡൈനിങ് ടേബിളിന് മുകളിലേക്ക് കൊണ്ട് വച്ചു.
വൃന്ദ,തിളപ്പിച്ച് കുടിയ്ക്കാൻ പാകത്തിന് തണുപ്പിച്ചെടുത്ത കരിങ്ങാലി വെള്ളം ഗ്ലാസ് ജാറിലേക്ക് പകർന്നെടുത്തുകൊണ്ട് നിൽക്കുകയാണ്.
'"അവൻ ഇതുവരെ കുളി കഴിഞ്ഞില്ലേ മോളേ..
അശോകൻ വന്നിട്ട് ഒരുപാട് നേരമായല്ലോ."
വൃന്ദയ്ക്ക് പിന്നിൽ വന്ന് നിന്നുകൊണ്ട് ഭാനുമതിയമ്മ ചോദിച്ചു.
"ഇപ്പോൾ വരും അമ്മേ. അശോകേട്ടൻ ആർക്കോ ഫോൺ ചെയ്തു കൊണ്ട് നിൽക്കുകയാണ്.."
വൃന്ദ ജാർ കയ്യിൽപ്പിടിച്ചു കൊണ്ട് പോയി ടേബിളിന് മുകളിലേക്ക് വച്ചു.
"കുഞ്ഞ് ഉറങ്ങിയോ മോളേ. നീ അവൾക്ക് വല്ലതും കൊടുത്തായിരുന്നോ.അതോഒന്നും കഴിയ്ക്കാതാണോ അവൾ കേറിക്കിടന്നുറങ്ങിയത്..."
"അവൾ ഉറങ്ങി യൊന്നും കാണില്ല അമ്മേ. അശോകേട്ടന്റെ ശബ്ദം കേട്ടാൽ ഇപ്പോൾ എണീറ്റ് വരും.."
"അവൻ വൈകിട്ട് എന്തിനാകൊടുമണിൽ രതീഷിന്റെ വീട്ടിലേക്ക് പോയതെന്ന് നിന്നോട് പറഞ്ഞായിരുന്നോ."
"ഞാൻ ചോദിച്ചില്ല അമ്മേ.. സാധാരണ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ ഊണ് മേശയിൽ വച്ചാണല്ലോ അശോകേട്ടൻ നമ്മളോട് പറയുന്നത്..ഇതുംഅപ്പോൾ പറയുമായിരിയ്ക്കും."
വൃന്ദ പറഞ്ഞു വായിലേക്ക് നാക്കിട്ടില്ല.
അതിനും മുമ്പേ ദേവൂട്ടിയെയും കയ്യിൽ പിടിച്ചു കൊണ്ട് ആഹാരം കഴിയ്ക്കാനായി അശോകൻ ഡൈനിങ് റൂമിലേക്ക് വന്നു.
കുളി കഴിഞ്ഞു അവൻ ഒരു ടീഷർട്ടും കാവി നിറമുള്ള കൈലിയുമായിരുന്നു ധരിച്ചിരുന്നത്..
"ഞാൻ കരുതിയത് ഇവിടെല്ലാരും കഴിച്ചു കാണുമെന്നാണല്ലോ..
അമ്മ കഴിച്ചായിരുന്നോ.."
അശോകൻ ഒരു കസേര പിന്നിലേക്ക് നീക്കി വലിച്ചിട്ടിരുന്നു.
"നീ വരാതോ..
അങ്ങനൊരു പതിവുണ്ടോടാ ഇവിടെ."
ഭാനുമതിയമ്മ മകന്റെ നേരെ എതിർ സൈഡിലേക്ക് ഇരുന്നു.
അവിടെ ഇരുന്നുകൊണ്ട് അവർ അശോകന്റെ മുഖത്തേയ്ക്ക് നോക്കി.
തികഞ്ഞ ശാന്തതയാണ് മകന്റെ മുഖത്ത് അവർക്ക് കാണാൻ കഴിഞ്ഞത്.
മാത്രമല്ല അവന്റെ കണ്ണുകളിൽ എവിടെയോ സംതൃപ്തിയുടെയോ, സന്തോഷത്തിന്റെയോ ഒരു ചെറുകണികയും കാണാനുണ്ട്.
ഭാനുമതിയമ്മയ്ക്ക് അത് കണ്ടപ്പോൾ മനസ്സിനെന്തോ നല്ല ആശ്വാസമാണ് തോന്നിയത്.
"അവളെവിടെ ആശ..
അവള് കഴിച്ചിട്ട് പോയോ."
തന്റെ മുമ്പിലേക്ക് പ്ളേറ്റ് വച്ചപ്പോൾ അവൻ വൃന്ദയെ നോക്കി ചോദിച്ചു.
"റൂമിലുണ്ട്. അവൾക്ക് ഇപ്പോഴേ വേണ്ടെന്ന്.. വൈകിട്ട് ട്രെയിനിൽ വച്ചു കാപ്പിയോ സമൂസയോ എന്തോ കഴിച്ചതിനാൽ വിശപ്പായില്ല പോലും.."
അത് അഞ്ച് മണിയ്ക്കല്ലേടീ.
സമയമിപ്പോൾ ഒമ്പതര കഴിഞ്ഞില്ലേ.. വിളിയ്ക്ക് അവളെ.. "
"അവളിപ്പോഴാ അശോകേട്ടാ ഞങ്ങളുടെ അടുത്ത് നിന്നും റൂമിലേക്ക് പോയത്... കുറച്ച് കഴിഞ്ഞു വന്ന് അവൾ തനിയേ എടുത്തു കഴിച്ചോളും."
"അവള് കഴിയ്ക്കുമോ ഇല്ലയോ എന്നല്ല ഞാൻ ചോദിച്ചത്.
നിന്നോട് അവളെ പോയി വിളിച്ചോണ്ട് വരാനാ ഞാൻ പറഞ്ഞത്."
അശോകന്റെ സ്വരത്തിനു നിമിഷനേരം കൊണ്ട് കനം വച്ചു.
"ഞാം പാമഛാ.. ഞമ്പോയി അപ്പയെ വിളിച്ചോണ്ട് വരാം."
ദേവൂട്ടി അവന്റെ മടിയിൽ നിന്ന് ചാടിയിറങ്ങാൻ നോക്കിയെങ്കിലും അശോകൻ വിട്ടില്ല.
"മോളവിടിരുന്നോ.. അമ്മ പോയി വിളിച്ചോണ്ട് വന്നോളും അപ്പയെ.."
അവൻ ദേവൂട്ടിയോടായി പറഞ്ഞ ശേഷം വൃന്ദയെ നോക്കി.
"അവൾക്ക് ആഹാരം വേണ്ടെങ്കിൽ ആവശ്യമുള്ളപ്പോൾ വന്ന് എടുത്തു കഴിച്ചോളാൻ പറയ്.
പക്‌ഷേ ഇപ്പോൾ അവളിവിടെ വന്നേ തീരൂ.
എനിയ്ക്ക് അവളോട് സംസാരിയ്ക്കാനുണ്ട്."
അശോകൻ പറയുന്നത് കേട്ട് വൃന്ദ ചെന്ന് അവളെ വിളിച്ചു.
"വല്ലാത്ത തല വേദന ഏട്ടത്തീ.
ഞാൻ ഇത്തിരി നേരം കിടന്നോട്ടെ.''
ആശാലതവലതുകയ്യുടെ തള്ള വിരലും, നടു വിരലും നെറ്റിയ്ക്കിരുവശവും വല്ലാത്ത അസ്വസ്ഥത ഉള്ളതുപോലെ കുത്തിപ്പിടിച്ചു.
"ബാം ഒന്നും എടുത്ത് പുരട്ടിയില്ലേ ആശേ നീ.."
വൃന്ദ വന്ന് അവളുടെ നെറ്റിയിൽ കൈവച്ചു നോക്കി.
"ചൂടൊന്നും ഇല്ലല്ലോ..
നീ എണീറ്റ് വാ. ഞാൻ നല്ല കടുപ്പത്തിൽ ഒരു ചായയിട്ട് തരാം.
അതും കുടിച്ചിട്ട് അശോകേട്ടന് നിന്നോടെന്താ പറയാനുള്ളതെന്നും കേട്ടിട്ട് നീ വന്ന് കിടന്നോ..
എണീറ്റ് വാ..
അല്ലെങ്കിൽ ആഹാരം കഴിയ്ക്കാതെ അശോകേട്ടൻ എണീറ്റ് ഇങ്ങോട്ട് വരുമേ. പറഞ്ഞില്ലെന്നു വേണ്ട."
ആശാലത എണീറ്റ് വൃന്ദയ്ക്ക് പിന്നാലെ ഡൈനിങ് റൂമിലേക്ക് ചെന്നു.
അശോകൻ മുമ്പിലിരിയ്ക്കുന്ന പ്ളേറ്റിലെ ചപ്പാത്തിയ്ക്ക് മേലേ വലതു കൈ വച്ചിട്ടുണ്ടെങ്കിലും മറു കൈയാൽ ഒരു വെള്ള പേപ്പർ എടുത്ത് മടക്കുകൾ നിവർത്തി മേശപ്പുറത്തേയ്ക്ക് വച്ച് അതിലെഴുതിയിട്ടുള്ളത് നോക്കി കൊണ്ടിരിയ്ക്കയാണ്.
"ഇവിടിരിക്ക്. ഞാൻ പോയി ചായയിട്ട് കൊണ്ട് വരാം."
വൃന്ദ പറയുന്നത് കേട്ടപ്പോൾ അശോകൻ മുഖമുയർത്തി അവളെ നോക്കി.
"ചായയോ.. ഈ രാത്രി പത്ത് മണിയ്ക്കൊക്കെ ആർക്കാടീ ചായ വേണ്ടത്.."
അശോകൻ ഭാര്യയെ നോക്കി ചോദിച്ച ശേഷം തന്റെ കയ്യിലിരുന്ന പേപ്പർ ആശാലതയ്ക്ക് നേരെ നീട്ടി.
"പിടിയ്ക്ക്.."
അവൻ നിർദേശിച്ചപ്പോൾകടലാസ് അവൾ കയ്യിൽ വസങ്ങിയെങ്കിലുo അതിലേക്ക് ആശാലത ഒന്ന് നോക്കിയത് പോലുമില്ല.
"അത് വാങ്ങിച്ചു നിന്റെ കയ്യിൽ വച്ചേക്കാനല്ല പറഞ്ഞത്.
അതിൽ എന്താ എഴുതിയിരിയ്ക്കുന്നതെന്ന് നീ വായിച്ചു നോക്ക് ആശേ."
ആശാലത അതിലേക്ക് നോക്കിയെങ്കിലും അവൾക്ക് അതിൽ എഴുതിയിരിയ്ക്കുന്നതൊന്നും മനസിലായില്ല.
"എന്നെ ഇന്ന് വൈകുന്നേരം രുഗ്മിണി ചേച്ചി വിളിച്ചതിൻ പ്രകാരം ഞാനിന്ന് രതീഷിന്റെ വീട്ടിലേക്ക് പോയിട്ടുണ്ടായിരുന്നു.
കേട്ടോ അമ്മേ.."
അശോകൻ പറഞ്ഞു തുടങ്ങി.
ഭാനുമതിയമ്മയും, വൃന്ദയും അവൻ പറയുന്നത് തന്നെ ശ്രദ്ധിച്ചു നിന്നു.
"ആശയുടെയും, രതീഷിന്റെയും കല്യാണ നിശ്ചയം നടത്തുന്നതിനുള്ള ദിവസം നോക്കിയിട്ട് അത് നേരിൽ പറയാനായിരുന്നു അവർഎന്നോട് വീട്ടിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടത്..
അവർ ദിവസം നോക്കിച്ചു എഴുതി വാങ്ങിയ പേപ്പറാ ആശയുടെ കയ്യിൽ ഇരിയ്ക്കുന്നത്."
അതിന് ശേഷം അവൻ ഡേറ്റും ദിവസവും സമയവും കൃത്യമായി അവരോട് പറഞ്ഞു കൊടുത്തു.
"അഞ്ച് ദിവസത്തിനുള്ളിലൊ..
അതെങ്ങിനെ ശരിയാകും മോനേ... ആരെയൊക്കെ വിളിയ്ക്കാനും അറിയിയ്ക്കാനും ഉള്ളതാ.. മാത്രമോ..
അതിനെന്തൊക്കെ ഒരുക്കങ്ങൾ വേറേ നടത്തേണ്ടതുണ്ട്..."
"അഞ്ച് ദിവസത്തിനുള്ളിൽ എന്തൊക്കെ ഒരുക്കങ്ങൾ നടത്താമോ അത് മതി..
ഈ അഞ്ച്ദിവസത്തിനുള്ളിൽ എത്രയൊക്കെ ബന്ധുക്കളെ അറിയിയ്ക്കാമോ അത്രയും പേർ വന്നാൽ മതി നിശ്ചയ ചടങ്ങിന്..
ഇതിൽ നിന്നൊരു ഒറ്റ ദിവസം മുൻപോട്ട് കൂട്ടാൻ പറ്റില്ല.."
"എന്നാലും അതാണോ മോനേ അതിന്റെയൊരു ശരി..നമ്മുടെ സൗകര്യത്തിനൊന്നും ഒരു വിലയും നൽകുന്നവരല്ലേ അവർ.."
ഭാനുമതിയമ്മയ്ക്ക് അവർ തനിയേ അക്കാര്യത്തിൽ ഒരു തീരുമാനം എടുത്തത് അത്രയ്ക്കങ്ങോട്ട് ദഹിച്ചില്ല.
"ഇതിൽ ശരിയുടെയും തെറ്റിന്റെയും കാര്യം ഒന്നുമില്ല അമ്മേ..
അവര് കുറിപ്പിച്ച ദിവസവും, സമയവും ശരിയാണോ എന്നറിയാൻ നമ്മുടെ വീട് വച്ചപ്പോൾ അതിന്റെ കല്ലിടാനുള്ള സമയം കുറിച്ച കേശവൻ കർത്തായേ ഞാൻ തിരിച്ച് വരുന്ന വഴി കേറി കണ്ടായിരുന്നു..
അയാൾ അത് നോക്കിയിട്ട് പറഞ്ഞത് ഇത് പോലെ നല്ലൊരു ദിവസവും, സമയവും ഈ മാസം ഇനി കിട്ടുകയേ ഇല്ലെന്നാണ്.. പിന്നെന്തിനാ അമ്മേ നമ്മൾ അവരെ ചോദ്യം ചെയ്യാൻ നിൽക്കുന്നത്."
"എന്നാലും അതാണോ മോനേ..
കല്യാണ നിശ്ചയം പെട്ടന്ന് നടത്തിയാൽ അതുപോലെ പെട്ടന്ന് തന്നെ നമ്മൾ കല്യാണവും നടത്തി കൊടുക്കേണ്ടി വരില്ലേ."
"വേണം.
അതിനെന്താ അമ്മേ.. പെട്ടന്നായാലും, രണ്ട് മാസം കഴിഞ്ഞിട്ടായാലും കല്യാണം നമ്മൾ നടത്തിയെല്ലാ പറ്റൂ.
അതെത്രയും പെട്ടന്ന് നടത്താൻ പറ്റിയാൽ അത്രയും നേരത്തെ ആയിക്കോട്ടെ."
"അവർക്കങ്ങിനെ പറഞ്ഞാൽ അതോടെ തീർന്നു..ചെറുക്കൻ കൂട്ടരേ പോലെയാണോ പെണ്ണ് വീട്ടുകാർ.
പെണ്ണിന് വേണ്ട സ്വർണ്ണവും പണവും, കല്യാണത്തിന് വേണ്ട പൈസയും ഒക്കെ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ നമുക്ക് എങ്ങിനെ സംഘടിപ്പിയ്ക്കാൻ പറ്റും അശോകാ... ഇതൊന്നും ചിന്തിയ്ക്കാതാണോ നീ കേറി വാക്ക് കൊടുത്തിട്ടും വന്നിട്ടുള്ളത്."
"എനിയ്ക്കറിയാത്തതാണോ അമ്മേ അത്.
അമ്മ പറഞ്ഞ ഇക്കാര്യമെല്ലാം പറഞ്ഞിട്ട് ഞാൻ അവരോട് അതിനുള്ള സാവകാശം നമ്മൾക്ക് നൽകണമെന്നും പറഞ്ഞതാണ്.
അപ്പോൾ അവിടെയുണ്ടായിരുന്ന, രതീഷിന്റെ ചെറിയമ്മാവൻ പറഞ്ഞത് എന്താണെന്ന് കേൾക്കണോ അമ്മയ്ക്ക്..
അശോകാ..
അശോകന്റെ പെങ്ങളെ ഞങ്ങടെ മോൻ കല്യാണം കഴിയ്ക്കുന്നെന്ന് കരുതി വേണ്ടാത്ത വാഗ്ദാനങ്ങൾ ഒന്നും നൽകാൻ നിന്നേക്കല്ലേ..
അതായത് പെങ്ങൾക്ക് ഇരുന്നൂറ്റമ്പത് പവൻ സ്വർണവും, അമ്പതു ലക്ഷം രൂപയും, ഒരു ബെൻസ് കാറും സ്ത്രീധനമായി നൽകിയേക്കാം എന്ന് പറഞ്ഞു സ്വയം കുരുക്കിലെങ്ങും ആയേക്കല്ലേ..
ഞങ്ങൾക്ക് വേണ്ടത് ആശമോളെ മാത്രമാ..
ഇപ്പോൾ അവളുടെ ശരീരത്ത് അഞ്ച് പവൻ സ്വർണമുണ്ടെങ്കിൽ അത് മാത്രം ഇട്ട് അശോകൻ പെങ്ങളെ പന്തലിലേക്ക് ഇറക്കുക..
നാട്ടുകാരും ബന്ധുക്കളുമൊക്കെ എന്ത് പറയും എന്നോർത്ത് ഇല്ലാത്ത കാശ് വട്ടിപ്പലിശയ്ക്കോ, ഈട് വച്ചോ ഒന്നും ആർഭാടം കാണിയ്ക്കാൻ നിൽക്കണ്ട..
പിന്നെ കല്യാണം നടത്തുന്നത് അൽപ്പം വിശാലമായാൽ അതിന് ഞങ്ങൾക്ക് പരാതിയൊന്നും ഇല്ല..
എന്ന് കരുതി അതിന് പോലും അശോകൻ ആരോടും കടം കൊള്ളാൻ ഒന്നും നിൽക്കേണ്ട... വേണമെങ്കിൽ അതിന്റെ സഹായവും ഞങ്ങൾ ചെയ്തോളാം.
ഞങ്ങൾക്ക് ആശ മോളേ മാത്രം തന്നാൽ മതി.
രതീഷിന് ആശ മോളേ അത്രയ്ക്ക് പിടിച്ചു പോയി.
കഴിഞ്ഞ നാല് വർഷമായിട്ട് പെണ്ണന്വേഷിച്ചുനടന്നിട്ട് അവന് ഒരു പെൺകുട്ടിയെയും ഇത് പോലെ മനസ്സിൽ പിടിച്ചിട്ടില്ല..
അതുകൊണ്ട് ഈ കല്യാണം നടന്നു കിട്ടാൻ നിങ്ങൾക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകാതെ നോക്കേണ്ടത് ഞങ്ങളുടെ കൂടെ ചുമതലയാണ്...
ഇങ്ങനെ പറഞ്ഞ അയാൾക്ക് മുൻപിൽ സമയം കുറിപ്പിയ്ക്കുന്നതിനും, ദിവസം നോക്കുന്നതിനും എന്ത് കൊണ്ട് ഞങ്ങളെ കൂടി അറിയിച്ചില്ല എന്ന് ഞാൻ എങ്ങിനെയാ അമ്മേ അവരോട് ചോദിയ്ക്കുക.. "
അശോകൻ പറഞ്ഞു നിർത്തിയ ശേഷം അമ്മയെയും ഭാര്യയെയും മാറി മാറി നോക്കി.
ഭാനുമതിയമ്മ ഒരു സ്വപ്നത്തിൽ എന്ന വണ്ണം അമ്പരന്നിരിയ്ക്കുകയാണ്.
അവർക്ക് ഉള്ളിന്റെയുള്ളിൽ വല്ലാത്തൊരു നിർവൃതി അനുഭവപ്പെട്ടു.
രതീഷും, ആശാലതയുമായുള്ള കല്യാണത്തിന്, പണത്തിന്റെയോ, സ്വർണ്ണത്തിന്റെയോ പേർക്ക് എന്തെങ്കിലുമൊക്കെ വടം വലി വേണ്ടി വരുമെന്നാണ് അവർ കരുതിയിരുന്നത്.. അതിന് വേണ്ടി ആരുടെയൊക്കെ മുമ്പിൽ കൈനീട്ടേണ്ടി വരും എന്നൊരു വ്യസനവും അവരുടെ മനസ്സിൽ ഉണ്ടായിരുന്നു.
എന്നാൽ അതെല്ലാം ഒറ്റ നിമിഷം കൊണ്ട് മാറി മറിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അവരിപ്പോൾ.
"നിനക്കൊന്നും പറയാനില്ലേ ആശേ.."
ആശാലത പേപ്പറും കയ്യിൽപ്പിടിച്ചു നിർവികാരമായ മുഖത്തോടെ ഇരിയ്ക്കുന്നത് കണ്ട് അശോകൻ ചോദിച്ചു.
"ഞങ്ങൾ ഇവിടെ സംസാരിയ്ക്കുന്നത് നിന്റെ കല്യാണക്കാര്യമാ..
നിന്റെ ഭാവം കണ്ടാൽ തോന്നും അത് നിന്നെ ബാധിയ്ക്കുന്ന കാര്യമേ അല്ലെന്ന്.
അതുകൊണ്ട് ചോദിയ്ക്കുവാ.
നിനക്ക് ഈ കല്യാണത്തിൽ എന്തെങ്കിലും വിമുഖതയുണ്ടോ.. ഉണ്ടെങ്കിൽ ഇപ്പോൾ പറഞ്ഞോണം."
ആശാലതയുടെ മറുപടിയ്ക്ക് വേണ്ടി അശോകൻ ഒന്ന് നിർത്തി.
ആശാലത മെല്ലെ ഇരുന്നിടത്ത് നിന്നും എണീറ്റു.
"എല്ലാം അശോകേട്ടൻ തീരുമാനിച്ചു കഴിഞ്ഞതല്ലേ.
അതുപോലേ തന്നെ നടക്കട്ടെ. ഞാൻ എന്റെസമ്മതം നേരത്തെ പറഞ്ഞിട്ടുള്ളതല്ലേ."
ആശാലത അത്രയും പറഞ്ഞിട്ട് തിരിഞ്ഞു നടന്ന് തന്റെ റൂമിലേക്ക് പോയി.
അവൾ കണ്ണിൽ നിന്ന് മറയുവോളം അശോകൻ അവളെ തന്നെ നോക്കിയിരുന്നു
"അമ്മ കണ്ടല്ലോ അവൾ എണീറ്റ് പോയത്..അവളുടെ മനസ്സിൽ എന്താണെന്ന് മനസിലാക്കാൻ മാത്രം നമ്മൾക്കാർക്കും കഴിഞ്ഞിട്ടില്ല.
അതുകൊണ്ട് തന്നെയാ എത്രയും പെട്ടന്ന് ഈ കല്യാണം നടന്നു കിട്ടാൻ ഞാനും അവർക്കൊപ്പം നിന്നത്...
എന്തായാലും അവൾ ചെറു വിരൽ കൊണ്ട് പോലും ഒന്ന് എതിർക്കാൻ നിന്നില്ലല്ലോ. അത് തന്നെ മഹാ ഭാഗ്യം."
അശോകന്റെ വാക്കുകളിലും വല്ലാത്തൊരു ആശ്വാസം കാണാനുണ്ടായിരുന്നു.
അശോകൻ ഒറ്റയ്ക്ക് പോയതും, അവർ തീരുമാനിച്ച കാര്യങ്ങൾക്ക് സമ്മതം മൂളിയിട്ട് പോന്നതും ഇതുവരെ ഭാനുമതിയമ്മയ്ക്ക് അംഗീകരിയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോൾ അവർക്ക് തോന്നുന്നു അശോകൻ ചെയ്താണ് ശരിയെന്ന്...
ആശാലത റൂമിലേക്ക് ചെന്ന് ഫോണെടുത്ത് ആവണിയെ വിളിച്ചു.
അവൾ കിടന്നെങ്കിലും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.
"എന്താ ചേച്ചീ.
എന്താ ഈ രാത്രിയിൽ.."
ആവണി തിരക്കി.
ആശാലത വീട്ടിൽവച്ച് ഇപ്പോൾ നടന്ന കാര്യങ്ങളെല്ലാം അതേ പടി ആവണിയെ അറിയിച്ചു.
"എന്റെ ശരീരത്തിനാകെ തീ പിടിച്ചിരിയ്ക്കുവാ മോളെ... നെഞ്ചിലെ പിടച്ചിൽ കൊണ്ട് എന്റെ ശ്വാസം നിന്നു പോകുമോ എന്ന് തോന്നുന്നു.."
അവൾക്ക് തോന്നി താനിപ്പോൾ വിതുമ്പി പോയേക്കുമെന്ന്.
"ചേച്ചിയുടെ അശോകേട്ടൻ ആള് കൊള്ളാമല്ലോ.
ഒരു മുഴം നീട്ടിയെറിഞ്ഞു കഴിഞ്ഞു കക്ഷി..
സാരമില്ല ചേച്ചീ..
വഴിയുണ്ട്..."
"എന്ത് വഴി.. നീ വെറുതേ എന്നെ ആശ്വസിപ്പിയ്ക്കാൻ വേണ്ടി ഓരോ ഒഴിവ് കഴിവ് പറയല്ലേ ആവണീ.."
"ചേച്ചീ.. ഞാൻ ചേച്ചിയേ കബളിപ്പിയ്ക്കാൻ വേണ്ടി പറയുന്നതല്ല വഴിയുണ്ടെന്ന്..
അയാൾ, ആ രതീഷ് എന്ന് പറയുന്ന,ചേച്ചിയേകല്യാണം കഴിയ്ക്കാൻ വരുന്ന ആൾ നട്ടെല്ലുള്ള ഒരാണാണെങ്കിൽ ചേച്ചിയുടെ കഴുത്തിൽ അയാൾ താലി കെട്ടില്ല.
അതിനുള്ള വഴിയൊക്കെ ഞാൻ നേരത്തെ മനസ്സിൽ കരുതിയിട്ടുണ്ട് ചേച്ചീ.
ആവശ്യം വന്നാൽ മാത്രം പുറത്തെടുത്താൽ മതിയല്ലോ എന്ന് കരുതിയിട്ടാ ഞാൻ ചേച്ചിയോട് അത് പറയാതിരുന്നത്.."
ആവണി പറഞ്ഞു നിർത്തി.
(തുടരും)
നാളെ ലെവൻ 👍😆
കണ്ണൂർകാരൻ ❤️❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ


