ShareChat
click to see wallet page
search
മരുമകൾ 53 അമ്മായിയോട് ഇക്കാര്യം പറയാൻ പോകുമ്പോ ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു എന്നതാണ് സത്യം. അവരുടെ മകന്റെ കുഞ്ഞിനെ പേറുന്നവളല്ലേ ഞാൻ? ഇനിയും എന്നെ ദുഷിച്ചു പറയാൻ അവർക്ക് കഴിയുമോ എന്നൊരു ചിന്ത വന്നിരുന്നു. ഇതറിയുമ്പോ അവരുടെ മുഖത്ത് സന്തോഷം നിറയുമെന്ന് കരുതിയിരുന്നു. എന്നിരുന്നാലും പ്രെഗ്നൻസി കിറ്റും കയ്യിൽ പിടിച്ചു കൊണ്ടാണ് അടുക്കളയിലേക്ക് ചെന്നത്. പറയുന്നത് കള്ളമാണെന്ന് കരുതിയാലോ? എന്നാലിത് കാണിച്ചു കൊടുക്കാമല്ലോ? അവരുടെ കാര്യം ആയത് കൊണ്ട് ഒന്നും വിശ്വസിക്കാൻ പറ്റില്ലല്ലോ? ഞാൻ ചെന്ന് ഇത് പറയുമ്പോ അമ്മായി അടുക്കളയിൽ അവർക്കുള്ള ദോശ ഉണ്ടാക്കിക്കൊണ്ട് നിൽക്കാരുന്നു. ഇത്രേം സന്തോഷം ഉള്ളൊരു വാർത്ത കേട്ടിട്ട് ഒന്ന് തിരിഞ്ഞു നോക്കണോല്ലോ? ങ്ങേഹേ.....!!! " ഇത് ഞാൻ നേരത്തെ പ്രതീക്ഷിച്ചതാ.... " എന്നൊരു പറച്ചിൽ മാത്രം. ഒരു ചിരി പോലും അവരുടെ മുഖത്ത് ഞാൻ കണ്ടില്ല. കാറ്റ് നിറച്ച വലിയ എയർ ബലൂണില് ആകാശത്തു പറന്ന് നടക്കുമ്പോ, ഒരു വലിയ പരുത് വന്നത് കുത്തി പൊട്ടിച്ചാൽ എങ്ങനെ ഇരിക്കും? അത് ചളുങ്ങി പിളുങ്ങി ചപ്പിളി ആയി പൊത്തോ ന്ന് നിലത്തേക്ക് വീഴില്ലേ? അത് പോലെ ആയിരുന്നു ഞാൻ ആകാശം മുട്ടെ പറത്തി വിട്ട എന്റെ പ്രതീക്ഷകളും... " ഇവരോട് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ?" എന്ന് സ്വയം തലയക്കടിച്ചു പരിതപിച്ചു കൊണ്ട് തിരിഞ്ഞു നടന്നു. എന്തൊക്കെ ആയിരുന്നു? മലപ്പുറം കത്തി... മെഷീൻ ഗണ്ണ് ... തോക്ക്.... ഒലക്കേടെ മൂട്.... ഇപ്പൊ 'പവനായി' മൈൻഡ് ചെയ്തു കൂടി ഇല്ല....! ഹരിയേട്ടനോട് അമ്മയുടെ പ്രതികരണം പറഞ്ഞപ്പഴായിരുന്നു അതിലും രസം. നവ രസങ്ങൾക്കും, ജഗതി കണ്ട് പിടിച്ച ആ പുതിയ മൂന്ന് ഭാവങ്ങളും കൂടാതെ പുള്ളിക്കാരൻ വേറെ നാലോ അഞ്ചോ ഭാവങ്ങൾ കൂടി കണ്ട് പിടിച്ചു കളഞ്ഞു...! പാവത്തിന്റെ ഇരിപ്പ് കണ്ടിട്ട് എനിക്ക് ചിരിക്കണോ കരയണോ എന്നറിയാതായിപ്പോയി. " അങ്ങനെ അതും ഗുദാ ഹവാ...! " താടിക്ക് കൈ കൊടുത്തിരുന്നു പറയുന്നുണ്ടാള്. ഞാൻ ഫോൺ എടുത്തു എന്റെ അമ്മേ വിളിച്ചു. രാത്രി ആയിപോയി ഇല്ലേൽ ഇപ്പൊ തന്നെ അച്ഛനേം കൂട്ടി ഇങ്ങ് വന്നേനെ എന്നുള്ള രീതിയിൽ ആയിരുന്നു അമ്മേടെ സംസാരം. അമ്മേടെ സന്തോഷം ഫോണിൽ കൂടി അറിഞ്ഞപ്പൊ തന്നെ മനസ്സ് നിറഞ്ഞു. ക്ഷീണമുണ്ടോ അതുണ്ടോ ഇതുണ്ടോ എന്നുള്ള കുറേ ചോദ്യങ്ങളും കുറച്ചു ഉപദേശവും ഒക്കെയായി ഫോൺ വയ്ക്കുമ്പോഴേക്കും നാളെ രാവിലെ തന്നെ ആളിങ്ങ് എത്തും എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അത് കഴിഞ്ഞു മീനൂനെ വിളിച്ചു. അമ്മായീടെ കാര്യം അവളോട് പറഞ്ഞപ്പോ പെണ്ണിന് ചിരി. " പിന്നെ നീ എന്തോ കരുതി? ഇത് കേട്ട പാടേ വീടിന്റെ താക്കോല് എടുത്തു നിന്റെ കയ്യിൽ പിടിപ്പിച്ചിട്ട് " ഇനി നീയാണ് മോളേ ഈ വീടിന്റെ 'കരി ' വിളക്ക് എന്ന് പറയൂന്നോ? " ആ താക്കോൽ കൂട്ടം നീ സ്വപ്നം കാണണ്ട എന്റെ മോളേ.... ചാവുമ്പഴും അവരത് പാവാടേടെ വള്ളിയിൽ കെട്ടി ഇട്ടേക്കേ ഉള്ളൂ... നിനക്ക് കിട്ടോന്ന് പേടിച്ചു വിഴുങ്ങാനും മതി. " " എനിക്ക് എങ്ങും വേണ്ട അവരുടെ താക്കോലും കൂട്ടവും... ഇത്തിരി മനസമാധാനം മാത്രം മതി എനിക്ക്. " " ആ പറഞ്ഞ സാധനം അവര് അവരുടെ ഭർത്താവിന് കൂടി കൊടുക്കുന്നില്ല. പിന്നാ നിനക്ക്? പിന്നെ.... നിന്റെ മനസമാധാനം നിന്റെ കയ്യീ തന്നാ ഒള്ളത്. അവര് പറയുന്നത് ഒന്നും നിന്നെ അല്ലാന്ന് അങ്ങോട്ട് കരുതിയാ തീരുന്ന പ്രശ്നെ ഉള്ളൂ... " " പറയാൻ എളുപ്പാ മോളേ.... നേരിട്ട് കേക്കുമ്പോ അതിനൊന്നും പറ്റൂല്ല. " ഞാൻ നെടുവീർപ്പിട്ടു. സെന്റി ആവുന്നുന്ന് തോന്നിയത് കൊണ്ടാകും അവള് വേറെ എന്തൊക്കെയോ പറഞ്ഞു ട്രാക്ക് മാറ്റി. എന്റെ ജനിക്കാനിരിക്കുന്ന കൊച്ചിന്റെ കല്യാണം, ഇനിയും കെട്ടിയിട്ടില്ലാത്ത അവളുടെ മോളുമായിട്ട് ഉറപ്പിച്ചിട്ടാ പെണ്ണ് ഫോൺ വച്ചത്. ഇതൊക്കെ അവളെക്കൊണ്ട് മാത്രേ സാധിക്കൂ എന്നോർത്തു ഞാൻ. ഹരിയേട്ടനാണ് അച്ഛനോട് പറഞ്ഞത്. അവിടെ പിന്നെ കേട്ടതായി പോലും ഭാവിക്കില്ല എന്ന് ഉറപ്പിച്ചിരുന്നതാണ് ഞാൻ. പക്ഷെ, കേട്ടതേ അമ്മാവന്റെ മുഖത്ത് ചിരി തെളിഞ്ഞു. ഹരിയേട്ടനോട് എന്തൊക്കെയോ ചോദിക്കുകയും പറയുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അമ്മൂമ്മ ആകാൻ പോകുന്നതിന്റെ സന്തോഷം അമ്മായീടെ മുഖത്ത് കണ്ടില്ലെങ്കിലും അപ്പൂപ്പൻ ആകുന്നതിന്റെ സന്തോഷം അമ്മാവന്റെ മുഖത്ത് തെളിഞ്ഞു കണ്ടു. അത് കാണെ എന്റെ മനസ്സും ചെറുതായി ഒന്ന് തണുത്തു. 🦋 🦋 🦋 രാവിലെ തന്നെ അമ്മയും അച്ഛനും കൂടി വന്നു. ആ നേരം കൊണ്ട് ആള് എന്തൊക്കെയോ ഉണ്ടാക്കിക്കൊണ്ട് വന്നിരുന്നു. ആദ്യം ഞാനാ ഇവൾക്ക് മധുരം ഒണ്ടാക്കി കൊടുക്കേണ്ടത്. അത് കഴിഞ്ഞേ നിങ്ങളൊക്കെ കൊണ്ട് വരാവൂ.... അതാ ശാസ്ത്രം. അമ്മ കൊണ്ട് വന്ന പലഹാരങ്ങൾ ടേബിളിൽ നിരത്തിയതേ അമ്മായി പറഞ്ഞു. ഇതിനെയൊക്കെയാണോ ഇപ്പൊ ശാസ്ത്രം എന്ന് പറയുന്നത്? എന്ന് മനസ്സിൽ കരുതി ഒന്ന് പുച്ഛിച്ചു കൊണ്ട് അമ്മേടെ മുഖത്ത് നോക്കിയപ്പോ അമ്മായതാ വായും പൊളിച്ചു 'ഇവരിത് എന്ത് തേങ്ങയാ പറയുന്നത്? 'എന്ന ഭാവത്തിൽ ഇരിക്കുന്നു. അമ്മേടെ മുന്നില് വച്ച് തന്നെ വീട്ടിൽ ഉണ്ടായിരുന്ന ഏത്തൻ പഴമെടുത്ത് വാഴക്കാപ്പം ഉണ്ടാക്കി അമ്മായി. അത് എന്നെക്കൊണ്ട് "കഴിക്ക് മക്കളേ കഴിക്ക് മക്കളേ" എന്നും പറഞ്ഞു കഴിപ്പിച്ചിട്ടേ അമ്മ കൊണ്ട് വന്നത് തൊടാൻ പോലും അവര് സമ്മതിച്ചുള്ളൂ.... അവരുടെ പ്രകടനം കണ്ട് ചിരിയോടെ, സന്തോഷത്തിൽ നോക്കിയിരിക്കുന്ന അമ്മേ കണ്ടപ്പോ ഒന്നും പറയാനും പറ്റിയില്ല. വിഷം കഴിക്കുന്ന ഭാവത്തിലാണ് ഞാൻ അത് കഴിച്ചെന്നു വരുത്തിയത്. അതുമല്ല, ജയൻ ചേട്ടന്റെ ബന്ധത്തിലുള്ള ഒരു മാമിയും മാമനും കൂടി വന്നിരുന്നു. അവരുടെ മോളുടെ കല്യാണം വിളിക്കാനോ മറ്റോ വന്നതാണ്. അവരേം കൂടി പിടിച്ചിരുത്തി കഴിപ്പിച്ചിട്ടേ വിട്ടുള്ളൂ അമ്മായി. അവരൂടെ ഉള്ളത് കൊണ്ട് എനിക്ക് അമ്മായീടെ പ്രകടനങ്ങൾ ഒക്കെ സഹിക്കേണ്ടി വന്നു. ഇത് പോലെ ഒന്നും കേട്ടിട്ടേ ഇല്ലാന്ന് അവര് പറഞ്ഞപ്പോ ഇവിടെ ഒക്കെ ഇങ്ങനെ ആണെന്ന് അമ്മായിയും വാദിക്കുന്നുണ്ടായിരുന്നു. എന്തായാലും പല്ല് കടിച്ച് പിടിച്ചിരുന്നാണ് ആയമ്മേടെ തേനൊലിപ്പിച്ചുള്ള സ്നേഹം ഞാൻ സഹിച്ചിരുന്നത്. വീട്ടിലേ പ്രശ്നങ്ങൾ വിരുന്നുകാരെ അറിയിക്കേണ്ടല്ലോ? അത് കൊണ്ട് മാത്രം..... വിശപ്പൊന്നും തോന്നിയില്ലെങ്കിലും അമ്മ എനിക്കായി ഉണ്ടാക്കിയതല്ലേ എന്ന് കരുതി അമ്മ കൊണ്ട് വന്നതെല്ലാം രുചിച്ചു നോക്കി ഞാൻ. മോദകവും ഉള്ളിവടയും എന്റെ ഫേവറേറ്റ് ആണ്. എന്നിട്ടും ഇന്ന് അതിനൊന്നും ഒട്ടും ടേസ്റ്റ് തോന്നിയില്ല. എങ്കിലും അമ്മയേം അച്ഛനേം കണ്ടതിലെ സന്തോഷം ആവോളം മനസ്സിൽ ഉണ്ടായിരുന്നു. 🦋 പക്ഷെ സന്തോഷം ഒക്കെ അടുത്ത ദിവസം കൂടിയെ ഉണ്ടായിരുന്നുള്ളൂ കേട്ടോ? പിറ്റേന്ന് രാതി മുതൽ ശർദ്ദിൽ തുടങ്ങി. ശർദ്ദിൽ എന്ന് പറഞ്ഞാൽ ഏതാണ്ട് മാരത്തോൺ പോലെ നോൺ സ്റ്റോപ്പ്‌ ശർദ്ദിൽ.... വെള്ളം പോലും കുടിക്കാൻ വയ്യ. ഒരു ദിവസം കൊണ്ട് ഞാൻ ആകെ ശർദ്ദിച്ചു കുഴഞ്ഞു. വയ്യാതെ കിടന്ന ഹരിയേട്ടനാണ് ശർദ്ദിൽ കഴിഞ്ഞിട്ട് ബാത്ത് റൂം ക്ലീൻ ചെയ്തിരുന്നത്. എഴുന്നേറ്റ് നിന്ന് അത് പോലും ചെയ്യാൻ വയ്യാത്ത വിധം കുഴഞ്ഞു പോയി ഞാൻ. ശർദ്ദിക്കുമ്പോ സ്വന്തം വയ്യായ്ക വകവയ്ക്കാതെ അടുത്ത് വന്നിരുന്ന് മുതുക് ഉഴിഞ്ഞു തരുന്ന ആളിനെ അമ്മായി ശകാരിക്കും. ഗർഭിണി ആയിരിക്കുമ്പോൾ ശർദ്ദിച്ചാൽ മുതുക് ഉഴിഞ്ഞു കൊടുക്കാൻ പാടില്ലാത്രേ....! അതാണത്രേ ഞാൻ ശർദ്ദിക്കുമ്പോ അമ്മായി അടുത്തേക്കേ വരാത്തത്. അല്ലാതെ എന്നോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല! ശർദ്ദിച്ചു തളന്നിരിക്കുമ്പോ അടുത്ത് ഒരാളിരുന്നു മുതുകുളം ഉഴിഞ്ഞു തരുന്നത് എത്ര ആശ്വാസം ആണെന്ന് അറിയാമോ? അവർക്ക് അറിയില്ലായിരിക്കും. പക്ഷെ എനിക്ക് അത് തരുന്ന ആശ്വാസം ചെറുതായിരുന്നില്ല. ഹരിയേട്ടൻ പിന്നെ അമായി പറയുന്ന ഇത്തരം കാര്യങ്ങൾ ഒക്കെ ഇപ്പൊ മൈൻഡ് ആക്കാറില്ല. മറുത്ത് ഒന്നും പറഞ്ഞു വഴക്കിനും പോകില്ല. പറഞ്ഞിട്ട് പ്രയോജനം ഇല്ലാന്ന് തോന്നുന്നിടത്തു മൗനമാണ് നല്ല ആയുധം എന്ന് പറയും ആള്. 🦋 🦋 🦋 രാത്രി ആയപ്പോ എണീക്കാൻ കൂടി വയ്യാത്ത വിധം തളർന്നു ഞാൻ. " എന്റെ വയ്യായ്കയൊക്കെ അവിടെ ഇരിക്കും. ഈ അവസ്ഥയിൽ നിന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകാതിരിക്കാൻ പറ്റില്ല " എന്നും പറഞ്ഞു ഹരിയേട്ടൻ ശശി മാമന്റെ ഓട്ടോ വിളിച്ചു. " ഗർഭിണി ആയിരിക്കുമ്പോ ഇങ്ങനെ ഒക്കെ തന്നെയാ.... എനിക്ക് ഇതിനേക്കാട്ടിലും ശർദ്ദിൽ ആയിരുന്നു നിന്നെ ഗർഭിണി ആയിരുന്നപ്പോ. ഈ പാതിരാത്രി വയ്യാത്ത നീയ് ഓട്ടോയും വിളിച്ച് ആശുപത്രിയിൽ കൊണ്ട് ചെന്നാലും അവരൊന്നും ചെയ്യാൻ പോണില്ല. എനിക്ക് അനുഭവം ഒള്ളതാ.... ഇതൊക്കെ സാധാരണയാ.... നാളെ നേരം വെളുത്തിട്ട് എങ്ങാനും പോ.... " എന്ന് ഹരിയേട്ടനോടും.... " ഇപ്പോഴേ ഇങ്ങനെ വയ്യാന്ന് പറഞ്ഞാ എന്തോ ചെയ്യും മക്കളേ? പത്ത് മാസം നമ്മള് ഇതൊക്കെ അനുഭവിക്കാനൊള്ളതാ.... ഇതൊക്കെ അറിഞ്ഞോണ്ട് തന്നല്ലേ നമ്മള് ഗർഭിണി ആവണത്? അപ്പൊ കുറച്ചൊക്കെ സഹിക്കണം. നമ്മള് പെണ്ണുങ്ങളല്ലേ? ഇപ്പഴേ ഇങ്ങനായാ പ്രസവവേദന എങ്ങനെ സഹിക്കും നീ? " എന്ന് എന്നോടും പറഞ്ഞു അമ്മായി. സ്നേഹത്തിൽ ആണ് സംസാരം എങ്കിലും ഉള്ളിൽ അതൊന്നും അല്ലാന്ന് പറച്ചിലിൽ നിന്ന് തന്നെ മനസ്സിലാക്കാമല്ലോ? സുഖമില്ലാത്ത മകൻ എന്നേം കൊണ്ട് ആശുപത്രിയിൽ പോകാൻ പോകുവല്ലേ? അതിന്റെ അനിഷ്ടം ഉണ്ട് മുഖത്ത്. എന്റെ വയ്യായ്ക അവര് കാണുന്നേയില്ല. ഇത്തരം അവസങ്ങളിൽ അമ്മായി വാ തുറന്നാൽ ഹരിയേട്ടൻ അന്ധനും ബധിരനും മൂകനും ആയത് കൊണ്ട് അമ്മായി പറഞ്ഞത് കേട്ടതായി പോലും ഭാവിച്ചില്ല. കൊച്ച് ജനിക്കുമ്പോ അതിനോടെങ്കിലും ഇത്തിരി സ്നേഹം ഉണ്ടായിരുന്നാൽ മതിയായിരുന്നു. ഓട്ടോയിൽ ഹരിയേട്ടന്റെ നെഞ്ചിലേക്ക് തളർന്ന് ചാരി കിടക്കുമ്പോ ചിന്തിച്ചത് മുഴുവൻ അതായിരുന്നു.... 🦋 🦋 🦋 🦋 🦋 ബാക്കി നാളെ കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ