ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/63QRw1x?d=n&ui=v64j8rk&e1=cമരുമകൾ 63
നൂല് കെട്ടിനു എല്ലാരും ഉണ്ടായിരുന്നു. ഞാനുമായി ബന്ധപ്പെട്ട് അച്ഛന്റേം അമ്മേടേം ബന്ധുക്കൾ ഒത്തുകൂടിയ ഒരു ചടങ്ങ്. അപ്പൂപ്പനും അമ്മൂമ്മയും മാമന്മാരും മാമിമാരും അവരുടെ മക്കളും അങ്ങനെ വീടാകെ ബന്ധുക്കളെക്കൊണ്ട് നിറഞ്ഞു. എല്ലാം കൊണ്ടും സന്തോഷം ഉള്ളൊരു ദിവസം....
വാവയ്ക്ക് വൈഷ്ണവ് എന്ന് പേരിടാമെന്ന് ഞങ്ങൾ മുന്നേ തീരുമാനിച്ചിരുന്നു. ഞാനും ഹരിയേട്ടനും എത്ര നാളെടുത്തു കണ്ട് പിടിച്ച പേരാണെന്നറിയുമോ അത്...?
എന്നിട്ടെന്താ? അതിന്റെ ക്രെഡിറ്റും അമ്മായി കൊണ്ടോയി...!
അവരൊരു വിഷ്ണു ഭക്ത ആണല്ലോ? അത് കൊണ്ട് അമ്മായി കണ്ടു പിടിച്ച പേരാണത്രേ അത്.... ആൺ കുഞ്ഞായിരിക്കുമെന്നും, അവന് വൈഷ്ണവ് എന്ന് പേരിട്ടാൽ മതി എന്നും അമ്മായി ഞാൻ ഗർഭിണി ആയപ്പഴേ പറഞ്ഞതാണത്രേ.... എന്തൊരു തള്ളായിരുന്നു എന്നോ?
ഒരു പേരിന്റെ ക്രെഡിറ്റ് അല്ലെ കൊണ്ടോയിക്കോട്ടെന്ന് ഞാനും കരുതി.
അമ്മായി വാവയ്ക്ക് ഒന്നര പവന്റെ മാലയാണ് കൊണ്ട് വന്നത്.
കല്യാണം കഴിഞ്ഞ് പെണ്ണ് പയ്യന്റെ വീട്ടിലേക്ക് കയറുമ്പോ അമ്മായിക്ക് വളയിട്ട് കൊടുക്കുന്നൊരു ചടങ്ങുണ്ട് ഇവിടെയൊക്കെ... അന്ന് ഞാൻ ഇട്ട് കൊടുത്ത ഒന്നരപവന്റെ വാളയാണ് ഇന്നെന്റെ കൊച്ചിനുള്ള മാലയായി മാറിയത്.
🦋
ഞാനൊരു പീടത്തിലേക്കിരുന്ന് കുഞ്ഞനെ എന്റെ മടിയിൽ വച്ചു. അവന്റെ കുഞ്ഞിക്കാലുകൾ പ്ളേറ്റിലെ അരിയിൽ എടുത്തു വച്ചത് ഹരിയേട്ടനാണ്.
കുഞ്ഞന്റെ അരയിൽ ഹരിയേട്ടൻ നൂല് കെട്ടുന്നേരം ന്നേരം ഞങ്ങൾ രണ്ടാളും പരസ്പരം നോക്കി. എന്റെയും ഹരിയേട്ടന്റെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞിരിഞ്ഞു. സന്തോഷം കൊണ്ടാ....
നൂല് കെട്ടുന്ന സമയത്ത് കൊച്ചെറുക്കൻ അവന്റെ കുഞ്ഞിക്കാല് ചവിട്ടി വച്ചിരുന്ന അരിയുടെ പുറത്ത് കൂടി 'ശൂ' ന്ന് മൂത്രമൊഴിച്ചു കളഞ്ഞു. ഞങ്ങളൊക്കെ അത് കണ്ട് ചിരിച്ചു മറിഞ്ഞു. ഞങ്ങളുടെ ചിരി കണ്ടിട്ടോ, അവനാണേൽ കരച്ചിലും തുടങ്ങി.
ഞാൻ അവനെ എടുത്തു മടിയിൽ വച്ച് കരച്ചിലടക്കാൻ നോക്കി. എവിടെ നിർത്താൻ?
കരച്ചിലിനിടയിൽ തന്നെ ഹരിയേട്ടൻ ചെവിയിൽ പേര് വിളിച്ചു.
ഹരിയേട്ടൻ വാങ്ങിക്കൊണ്ട് വന്ന അരഞ്ഞാണവും വളയും മോതിരവും തളയും അമ്മായീടെ മാലയും എങ്ങനെ ഒക്കെയോ ഇടുവിച്ചു.
"കുഞ്ഞിന്റെ അച്ഛന്റെ വീട്ടുകാർ കൊണ്ട് വരുന്നത് വേണം ആദ്യം ഇടാൻ. അവർക്കാണ് കുഞ്ഞിന്റെ മേല് കൂടുതൽ അധികാരം " എന്നൊക്കെ അമ്മായി നൂല് കെട്ടുന്നതിനു മുന്നേ പറഞ്ഞിരുന്നു. ഇന്നത്തെ ദിവസം വെറുതെ ഒരു പ്രശ്നത്തിന് നിൽക്കണ്ട എന്ന് കരുതി ഞാനും ഒന്നും മിണ്ടിയില്ല.
പക്ഷേ, അവിടുന്ന് കൊണ്ടുവന്നതൊക്കെ കുഞ്ഞിന് ഇട്ടുകൊടുത്ത് കഴിഞ്ഞപ്പോ, " അയ്യോ.... കൊച്ചു നിർത്താതെ കരയുന്ന കണ്ടാ.? ഇനിയുള്ളതൊക്കെ പിന്നെ ഇടാം. കൊച്ച് ഇവിടെ തന്നെ കാണുമല്ലോ? എല്ലാം കൂടെ കൊണ്ട് അതിന്റെ മണ്ടയിൽ ഇട്ടാ അതിന് ശ്വാസം മുട്ടും. " എന്നും പറഞ്ഞു അമ്മായി എന്റെ കുഞ്ഞിനെ എന്റെ കയ്യിൽ നിന്നും വലിച്ചെടുത്തു കൊണ്ട് ഒരു പോക്ക്.
കുഞ്ഞിന് വാങ്ങിയ മാലയും കൊണ്ട് മുന്നോട്ടു വന്നതാണ് എന്റെ അച്ഛൻ. രണ്ട് കുഞ്ഞു വളയം കൈയിൽ പിടിച്ച് അമ്മയും ഉണ്ട് കൂടെ. തൊട്ടു പിറകിൽ അപ്പൂപ്പനും അമ്മമ്മയും.... അവരുടെ കയ്യിലും ഉണ്ട് എന്തൊക്കെയോ....
എന്റെ വീട്ടുകാരാകെ അപമാനിക്കപ്പെട്ടതു പോലെ! അങ്ങനെ ആണ് എനിക്കപ്പൊ തോന്നിയത്.
എനിക്ക് എന്റെ സങ്കടം നിയന്ത്രിക്കാൻ പറ്റിയില്ല. അവിടെ ഇരുന്നു കരഞ്ഞു പോയി ഞാൻ. കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചിൽ അപ്പോഴും കേൾക്കാം...
ഹരിയേട്ടനും അമ്മായിയുടെ പ്രവർത്തിയിൽ ആകെ ദേഷ്യം പിടിച്ചിരുന്നു. ദേഷ്യത്തോടെ അമ്മയുടെ പിറകെ പോകാൻ ഒരുങ്ങിയ ഹരിയേട്ടനെ തോളിൽ പിടിച്ചു നിർത്തിയത് എന്റെ അച്ഛനാണ്.
" വേണ്ട ഹരീ .... ഞങ്ങൾ പിന്നെ ഇട്ടു കൊടുത്തേക്കാം.... മോന്റെ അമ്മ പറഞ്ഞതു പോലെ അവൻ ഇവിടെ തന്നെ കാണുമല്ലോ? "
അച്ഛൻ തികച്ചും ശാന്തനായി പറയുന്നത് കേട്ട് എന്റെ നെഞ്ചുരുക്കം കൂടിയതേയുള്ളൂ...
ഹരിയേട്ടനും അമ്മയും കൂടി വന്നെന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു. ഇപ്പോഴും തനിയെ എഴുന്നേൽക്കാൻ ഒന്നും വയ്യ എനിക്ക്.
അകത്തേക്ക് ചെന്നപ്പോഴേ കരഞ്ഞു വിളിക്കുന്ന കുഞ്ഞിനെ അമ്മായി എന്റെ മടിയിലേക്ക് കൊണ്ടുവച്ചു തന്നു. ഞാൻ അവരെ രൂക്ഷമായിട്ടൊന്ന് നോക്കി.
" പാല് കൊടുക്കു മോളെ.... കുഞ്ഞ് കരയണ കണ്ടില്ലേ? ഇങ്ങനെ ശ്വാസമില്ലാതെ പിള്ളേര് കരയാൻ പാടില്ല. അതല്ലേ ഞാൻ അവിടുന്ന് ഇങ്ങ് എടുത്തുകൊണ്ടു പോന്നത്... "
എന്നൊരു പറച്ചിലും.
പല്ല് കടിച്ച് പിടിച്ചിരുന്നാണ് ഞാൻ എന്റെ ദേഷ്യം നിയന്ത്രിച്ചത്.
അങ്ങനെയേ പാല് കുടിച്ചിരുന്നവൻ ഉറങ്ങിപ്പോയി. പിന്നീട് അവൻ ഉണർന്ന ശേഷമാണ് അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും മാമനും മാമിയും, ഒക്കെ അവര് വാങ്ങിയത് ഇടുവിച്ചത്. ഹരിയേട്ടന്റെ അവിടുന്ന് കുഞ്ഞമ്മയും അമ്മുവും ബീന ചേച്ചിയും വല്യമ്മയും പിന്നേ അച്ഛന്റെ ബന്ധുക്കളിൽ ചിലരും ഒക്കെ ഉണ്ടായിരുന്നു.
എല്ലാം കഴിഞ്ഞപ്പോ ഏതാണ്ട് സ്വർണക്കടയിലെ പരസ്യത്തിലുള്ള പെണ്ണിനെപ്പോലെയായി എന്റെ കുഞ്ഞ്.
സദ്യയൊക്കെ കഴിഞ്ഞു എല്ലാരും പോയ ശേഷം അമ്മായി പിന്നെയും വന്നു. സ്വർണത്തിന്റെ കണക്കെടുക്കാൻ.
ഞാനും ഹരിയേട്ടനും അമ്മായിയും മാത്രേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ... അമ്മയും മാമിയും ഒക്കെ അടുക്കള ഒതുക്കുന്ന തിരക്കിലാണ്. അച്ഛനും മാമനും മധുവും ഒക്കെ പുറത്ത്, സദ്യയ്ക്ക് കെട്ടിയ പന്തൽ അഴിക്കുകയും കസേരയൊക്കെ പെറുക്കി മാറ്റുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഹരിയേട്ടനും അവിടെ ആയിരുന്നു. വെള്ളം കുടിക്കണോ മറ്റോ വന്ന നേരത്തിനു അമ്മായി പൊക്കിക്കൊണ്ട് വന്നതാണ് ആളിനെ...
എന്റെ ബന്ധുക്കൾ കൊണ്ട് വന്നതിനൊക്കെ നൂറായിരം കുറ്റങ്ങൾ ഉണ്ടായിരുന്നു. എന്തിന് അപ്പൂപ്പൻ കൊണ്ട് വന്ന ചെയിനിന് വരെ ഉണ്ടായിരുന്നു കുറ്റം. കുറഞ്ഞതൊരു രണ്ട് മൂന്ന് പവൻ വരുമെന്ന് ഒറ്റ നോട്ടത്തിൽ അറിയാം. എന്നിട്ടാണ്....
പെട്ടെന്നാണ് അമ്മായി ആഭരണങ്ങൾ ഒക്കെ ഇട്ടിരുന്ന ബോക്സിൽ നിന്നും ഒരു വള എടുത്തത്. മീനുവിന്റെ അമ്മ കൊണ്ട് വന്നത് പോലെ ഒരു വള. അതേ ഡിസൈൻ. അമ്മായി കയ്യിൽ എടുത്തപ്പോഴേ അതങ്ങു വളഞ്ഞു പോയി
" അയ്യേ... ഇതെന്തോന്ന്....? ഒന്ന് തൊട്ടപ്പഴേക്കും ചളുങ്ങി പോയല്ല്... അര ഗ്രാമെങ്കിലും കാണോ? ഇതാ പെങ്കൊച്ചിന്റെ അമ്മ കൊണ്ടന്നതല്ലേ? ഇതിലും ഭേദം കൊണ്ടരാതിരുന്നൂടെ? നാണക്കേട്....! "
അവര് പറയുന്നത് കേട്ടിട്ട് എനിക്ക് ചിരി വരുന്നുണ്ടായിരുന്നു. മാമി കൊണ്ടന്ന വളേടെ ഡിസൈൻ വരെ നോക്കി വച്ചേക്കയാണ് കക്ഷി.
മാമി കൊണ്ട് വന്ന വളയെന്നും പറഞ്ഞ് അവർ ഇപ്പോൾ കയ്യിൽ എടുത്തു വച്ചേക്കുന്നത് വല്യമ്മ കൊണ്ടുവന്ന വളയാണ്. എന്നുവച്ചാൽ അവരുടെ സ്വന്തം ചേച്ചി! രണ്ടും ഒരേ ഡിസൈൻ ആയിരുന്നു.
" അതിനിത് വല്യമ്മ കൊണ്ടുവന്ന വളയാണമ്മാ... "
ഞാനത് പറയും മുന്നേ ഹരിയേട്ടൻ പറഞ്ഞു കഴിഞ്ഞിരുന്നു.
മാമി കൊണ്ടുവന്നത് ഇപ്പോഴും എന്റെ കുഞ്ഞിന്റെ കയ്യിൽ തന്നെ കിടപ്പുണ്ട്.
ഇന്ന് നൂലുകെട്ട് കഴിഞ്ഞല്ലേ ഉള്ളൂ. ഇന്നത്തേക്ക് രണ്ടുമൂന്ന് വള ഊരാതെ കയ്യിൽ തന്നെ ഇട്ടേക്കണമെന്ന് അച്ഛമ്മ പറഞ്ഞിരുന്നു. അതുകൊണ്ട് അമ്മയും മാമിയും ഇട്ട വള ഞാൻ അവന്റെ കയ്യിൽ നിന്നും ഊരിയിരുന്നില്ല. ഇന്ന് ഫുൾ ഡേ ഇട്ടേക്കാനുള്ള പ്ലാൻ ഒന്നുമില്ലെങ്കിലും കുറച്ചു നേരം കൂടി കിടക്കട്ടെ എന്ന് കരുതിയതാണ്.....
ഈ പ്ലിങ്ങിയ മുഖം എന്ന് കേട്ടിട്ടുണ്ടോ? എന്നാ ഞാൻ ഇന്നത് നേരിട്ട് കണ്ടു.
അമ്മായീടെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. നവരസങ്ങൾ എന്നൊക്കെ പറഞ്ഞാൽ ഇതാണ്? ശ്രീനിവാസൻ ഒക്കെ എന്ത്?!
ചക്കിന് വച്ചത് കൊക്കിനിട്ടല്ലേ കൊണ്ടത്? പിന്നെങ്ങനെ നവരസങ്ങൾ തെളിയാതിരിക്കും?
" അത്.... ഞാനിങ്ങനെ ബലത്തിൽ എടുത്തപ്പോൾ ചളുങ്ങിയത് ആണെന്ന് തോന്നുന്നല്ലേ? ആവശ്യത്തിന് വെയിറ്റ് ഒക്കെ ഉണ്ട്.... "
അമ്മായി വീണിടത്ത് കിടന്നു ഉരുളുന്നുണ്ട്...
" അതങ്ങനെയാ.... സ്വന്തം ബന്ധുക്കൾക്ക് വെയിറ്റ് കൂടും....! "
അത്രയും മാത്രം പറഞ്ഞ് ഞാൻ ആഭരണങ്ങളൊക്കെ എടുത്ത് ബാഗിലേക്ക് തന്നെ തിരിച്ചുവച്ചു.
ചായ കൂടി കുടിച്ചിട്ട് പോകാമെന്നു പറഞ്ഞെങ്കിലും അമ്മായിയും അമ്മാവനും അപ്പോൾ തന്നെ ഇറങ്ങി. ഹരിയേട്ടൻ രാത്രിയിലാണ് പോയത്.
🦋
ഒന്നര മാസം കൂടി കഴിഞ്ഞാണ് മീനുവിന്റെ കല്യാണം. അവളുടെ കല്യാണം കൂടി കഴിഞ്ഞ് എന്നെ തിരികെ വിളിച്ചു കൊണ്ട് പോകാനൊരു ദിവസം നോക്കാമെന്ന് കരുതി ഇരിക്കുമ്പോഴാണ് അമ്മായി അടുത്ത ബോംബ് പൊട്ടിച്ചത്.
ഹരിയേട്ടന്റെ വീട്ടിലേക്ക് എന്നെ വിളിച്ചു കൊണ്ട് പോയ ശേഷം മാത്രമേ എനിക്ക് മറ്റെവിടെയും പോകാൻ പാടുള്ളൂ അത്രേ...! എന്ന് വച്ചാൽ എനിക്ക് മീനുവിന്റെ കല്യാണത്തിന് പോകാൻ പറ്റില്ല എന്ന്.... അല്ലെങ്കിൽ അവളുടെ കല്യാണത്തിന് മുന്നേ ഞാൻ ഹരിയേട്ടന്റെ വീട്ടിലേക്ക് പോകേണ്ടി വരും....
വാവയ്ക്ക് അഞ്ച് മാസമൊക്കെ ആയിട്ട് തിരികെ പോകാമെന്നായിരുന്നു എന്റെ പ്ലാൻ. ഇല്ലെങ്കിൽ ഞാൻ അവിടെ ചെന്നിട്ട് ചക്രശ്വാസം വലിക്കേണ്ടി വരും.
ഇവനിപ്പോഴും രാത്രി ഉറക്കമില്ല. അവിടെ ചെന്നാൽ എനിക്ക് പകൽ ഉറങ്ങാൻ പറ്റുമോ? ഇവന്റെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ഒക്കെ ആയിട്ട് അവരെന്നെയിട്ട് വട്ടം കറക്കും എന്ന് ഉറപ്പല്ലേ....
സിസേറിയന്റെ കൺസിഡറേഷൻ കിട്ടും എന്ന് കരുതാൻ ആണെങ്കിൽ, അത് ഞാൻ എന്തോ മനഃപൂർവം ചെയ്തതാണ് എന്ന് പറയുന്നവരിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കേണ്ടതുണ്ടോ?
എനിക്കാകെ വട്ടായിപ്പോയി....
" ഇതാണ് പറയുന്നത് ദുഷ്ടന്മാരെ ദൈവം പന പോലെ വളർത്തുമെന്ന്. ഈ പന ഇനി എന്നാണോ ഒടിഞ്ഞു മടങ്ങി വീഴുന്നത്? "
അമ്മായി പറഞ്ഞതറിഞ്ഞപ്പോ മീനു ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ ഹരിയേട്ടന്റെ ഫോൺ വന്നു. അമ്മായി വീടിന്റെ പിറകിൽ വീണത്രേ...! കാര്യമായി പരിക്കൊന്നുമില്ല. പായലിൽ ചറക്കി വീണതോ മറ്റോ ആണ്. എങ്കിലും കാലിൽ ഒക്കെ ചെറിയ നീരുണ്ടെന്നാണ് ഹരിയേട്ടൻ പറഞ്ഞത്.
ഞാൻ അന്നേരം ഓർത്തത് അവളുടെ നാക്കിനെ കുറിച്ചാണ്. നമ്മുടെ മീനുവിന്റെ തന്നെ... നല്ല അസ്സൽ കരിനാക്കാണെന്നേ....! ഇല്ലേൽ ആ പന ഇത്ര പെട്ടെന്ന് വീഴുമോ?
🦋🦋🦋🦋🦋
ഇന്നത്തെ പാർട്ടിൽ പറഞ്ഞതൊക്കെ ദേവൂന്റെ അമ്മായി ശെരിക്കും പ്രവർത്തിച്ചതാണ് ട്ടോ... അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ എന്റെ സങ്കല്പത്തിലെ കഥാപാത്രങ്ങളാണ്.
കണ്ണൂർകാരൻ ❤️❤️❤️❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ


