ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6xWK4M4?d=n&ui=v64j8rk&e1=c💞ദേവനന്ദിനി... Part 56💞
ഒരു മണിക്കൂറോളം സമയമെടുത്ത് രുദ്രനും ഗൗരിയും ആരവല്ലി മലനിരകളിലെ ഏറ്റവും ഉയരത്തിൽ ഉള്ള മനുഷ്യനിർമ്മിതമായ നക്കി ലേക്കിന്റെ പരിസരത്തെത്തി…
വരുന്ന വഴിയ്ക്ക് മലമുകളിലൂടെയുള്ള യാത്രയിൽ പ്രകൃതിരമണീയമായ പല ദൃശ്യങ്ങളും കണ്ടപ്പോൾ ഗൗരി അവിടെയെല്ലാം രുദ്രനെ കൊണ്ട് വണ്ടി നിർത്തിച്ചിരുന്നു. ഗുരു ശിഖർ കാണാൻ പോയ ദിവസം അതൊക്കെ കണ്ടിരുന്നെങ്കിലും അവ പകർത്താൻ ആ തിരക്കിൽ തന്റെ ക്യാമറ എടുത്തിരുന്നില്ല. മൊബൈലിൽ പകർത്തിയത് അവൾക്ക് തൃപ്തി വന്നില്ല. അതിനാൽ ഇടയ്ക്ക് നല്ല വ്യൂ കിട്ടിയിടത്തൊക്കെ അവൾ വണ്ടി നിർത്തിച്ചു. രുദ്രനാകാട്ടെ അവളുടെ ആവശ്യങ്ങളെ ഒട്ടും എതിർക്കാൻ പോകാതെ അവളുടെ സന്തോഷനിമിഷങ്ങളെ ആസ്വദിച്ചുകൊണ്ടിരുന്നു….
നക്കി ലേക്ക് പരിസരത്തെത്തിയ ഗൗരി ചുറ്റുമൊന്ന് വീക്ഷിച്ചു. ടൂറിസ്റ്റുകൾ വരുന്ന സ്ഥലമായത് കൊണ്ടാവണം പല കടകളും ഭക്ഷണസാധനങ്ങളും കരകൗശല വസ്തുക്കളുമൊക്കെ വിൽക്കുന്ന ഒരു ചെറിയ ടൌണിന്റെ രൂപമാണ് ലേക്കിന്റെ പരിസരത്ത്…
ലേക്കിന്റെ അടുത്ത് തന്നെ കുറച്ചു ഫോർ വീലറുകൾ പാർക്ക് ചെയ്തിടത്ത് രുദ്രനും തന്റെ മഹിന്ദ്ര താർ പാർക്ക് ചെയ്തു. ബേബേ കൊടുത്ത ടിഫിൻ കിറ്റ് ഗൗരി സീറ്റിന്റെ മധ്യത്തിൽ ഒരുക്കിയ ചെറിയ സീറ്റോട് കൂടിയ ബോക്സിലേക്ക് വച്ചു…
പുറത്തിറങ്ങിയ ഗൗരി രുദ്രനെ ഒരു സ്നാക്ക്സ് സെന്റർ കാണിച്ചു കൊടുത്തു. വണ്ടിയിൽ അവിടെ എത്തിയപ്പോൾ തന്നെ ഗൗരി അങ്ങോട്ട് നോട്ടമിട്ടിരുന്നു…
പുറത്തു നിന്നു നോക്കുമ്പോൾ തന്നെ അവിടെ ഉണ്ടാക്കുന്ന ഫുഡ് ഐറ്റം കാണാമായിരുന്നു. ഒരു കുസൃതി നിറഞ്ഞ ചിരിയോടെ ഗൗരി രുദ്രനോട് അങ്ങോട്ട് പോകാമെന്നു കണ്ണുകൾ കൊണ്ട് സംജ്ഞ കാണിച്ചു. രുദ്രനൊരു ചിരിയോടെ ഗൗരിയെയും ചേർത്തു പിടിച്ചു കൊണ്ട് അങ്ങോട്ട് നടന്നു…
വലിയ ചീനച്ചട്ടിയിലെ തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയിൽ പൂരി പോലെ തയ്യാറാക്കിയെടുക്കുന്ന ക്രിസ്പ്പി ആയിട്ടുള്ള വിഭവത്തിന് മുകളിൽ ഒരു ചെറിയ തുള തുളച്ചു അതിൽ മധുരം നിറഞ്ഞ ചട്ട്ണി ഒഴിച്ചതിന് ശേഷം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഗൗരി രുദ്രനോട് ചോദിച്ചു….
"ദേവേട്ടാ….എന്താ ഈ ഐറ്റത്തിന്റെ പേര്"…?
"കച്ചോരി…അതാണ് ഈ ഐറ്റത്തിന്റെ പേര്. രാജസ്ഥാനിലെ ഒരു പ്രധാന സ്നാക്ക്സ് ഐറ്റം ആണിത് "…രുദ്രൻ മറുപടി നൽകി....
"ഇത് മൈദയിൽ അല്ലെ ദേവേട്ടാ ഉണ്ടാക്കുന്നത് "…?
കച്ചോരി ഓരോ കഷണമാക്കി മുറിച്ചു ആസ്വദിച്ചു കഴിച്ചു കൊണ്ട് ഗൗരി ചോദിച്ചു…
രുദ്രൻ അതേയെന്നു തലയാട്ടി…
ഗൗരി വീണ്ടും രണ്ട് മൂന്നെണ്ണത്തിന് കൂടി പറയുന്നത് കേട്ടപ്പോൾ രുദ്രന്റെയുള്ളിൽ കൗതുകവും ചിരിയും നിറഞ്ഞു…
"നന്ദു മോൾക്ക് ഇത് വല്ലാതെയങ്ങ് പിടിച്ചെന്ന് തോന്നുന്നു "…രുദ്രൻ ചിരിച്ചു കൊണ്ട് ചോദിച്ചു…
"എന്താണെന്നറിയില്ല ദേവേട്ടാ…ഇതു വീണ്ടും വീണ്ടും വാങ്ങി കഴിക്കാൻ തോന്നിപ്പോകുന്നു"….ഗൗരിയൊന്നു മന്ദഹസിച്ചു കൊണ്ട് മറുപടി നൽകി…
സ്നാക്ക്സ് സെന്ററിൽ അൽപസമയം ചെലവിട്ട ശേഷം ഗൗരിയും രുദ്രനും നക്കി ലേക്കിലോട്ട് നടന്നു….
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
രുദ്രൻ ഗൗരിയെയും കൊണ്ട് ബോട്ടിങ് നടത്താനുള്ള ടിക്കറ്റ് കൗണ്ടറിൽ എത്തി. അവൻ ഒരു പെഡൽ ബോട്ടിനു ടിക്കറ്റ് എടുത്തു. ടിക്കറ്റ് എടുത്ത് രുദ്രൻ ഗൗരിയെയും കൊണ്ട് ബോട്ടുകൾ നിർത്തിയിട്ടിരിക്കുന്ന ഭാഗത്തേക്ക് പോയി. തങ്ങൾക്കു അനുവദിച്ചിരിക്കുന്ന പെഡൽ ബോട്ടിലേക്ക് കയറി. നിമിഷങ്ങൾക്കുള്ളിൽ രുദ്രനും ഗൗരിയും ആ ബോട്ട് തുഴഞ്ഞു കൊണ്ട് തടാകത്തിലൂടെ മുന്നോട്ട് നീങ്ങി…
മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ രുദ്രൻ ഗൗരിയെ ഒന്ന് നോക്കി. അവളേതോ മായികലോകത്താണെന്ന് തോന്നി. അവളുടെ പനിമതി വദനത്തിൽ അലയടിക്കുന്ന ആമോദത്തിൻ കൃപീടപാല വീചികൾ അവൻ പ്രണയപുരസരം തന്റെ ചക്ഷുസുകളാൽ ഒപ്പിയെടുത്ത് ആസ്വദിച്ചു കൊണ്ടിരുന്നു….
""പ്രണയപൂർത്തീകരണത്തിനായി ജന്മമെടുത്ത അചലനിരകൾക്ക് മധ്യത്തിൽ നിലകൊള്ളുമീ ജലാശയത്തിൻ വീചികളെ കണക്കെന്റെ മാനസസരസ്സിലെ വീചിയായി അനാരതം ഒഴുകിടുന്നു എന്നും എനിക്ക് നിന്നോടുള്ള പ്രണയം….""
എന്നന്നേക്കുമായി തനിയ്ക്കു നഷ്ടപ്പെട്ടു എന്ന് കരുതിയിടത്ത് നിന്നും തന്നെ തേടിയെത്തി തന്റെ മാത്രമായിരിക്കുന്നു ഇവൾ. തനിക്കു വേണ്ടി മാത്രം ജീവിതം മാറ്റി വച്ച ഇവളെ ദൈവം തന്റെ ദുഃഖങ്ങൾ എല്ലാം അറിഞ്ഞു കൊണ്ട് തന്നതാവും. ബേബേ പറഞ്ഞത് പോലെ മുജ്ജന്മപുണ്യമാണ് ഇവൾ….തടാകത്തിൽ ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് പെഡൽ ചവിട്ടുന്ന ഗൗരിയുടെ നേരെ പ്രണയാർദ്രമായ നോട്ടമയച്ചു കൊണ്ട് രുദ്രൻ ചിന്തിച്ചു…
രുദ്രൻ ഗൗരിയുടെ കൈത്തലം തന്റെ കൈത്തലത്തിലെടുത്തു ചുണ്ടോട് ചേർത്തു…
"ദേവേട്ടന് തടാകമധ്യത്തിൽ പ്രണയമൊഴുകാൻ തുടങ്ങിയോ"…?
രുദ്രന്റെ പ്രവൃത്തി ആസ്വദിച്ചുകൊണ്ട് ഗൗരിയൊരു ചിരിയോടെ അവനോട് ചോദിച്ചു…
"നന്ദു…എനിക്ക് എങ്ങനെ പറയണമെന്നറിയില്ല. ഈ രണ്ട് മൂന്ന് ദിവസമായി എനിക്ക് നഷ്ടപ്പെട്ട നിധി വർഷങ്ങൾക്ക് ശേഷം തിരിച്ചു കിട്ടിയ ഒരാളുടെ മാനസികാവസ്ഥയാണ്. ഒരിക്കലും എന്റെ ജീവിതത്തിൽ ഇനിയുണ്ടാവില്ല എന്ന് കരുതിയതാണ് എന്റെ ജീവിതത്തിൽ അടുത്ത കാലത്തായി നടന്നിട്ടുള്ളത്. നീ തിരിച്ചു വന്നതിനു ശേഷം നമ്മുടെ പ്രണയത്തിനു പുനർജന്മം കിട്ടിയ നിമിഷങ്ങൾ മുതൽ എന്റെ അവസ്ഥ നേരത്തെ പറഞ്ഞതാണ്. ബേബേ പറഞ്ഞത് പോലെ എനിക്ക് കിട്ടിയ മുജ്ജന്മപുണ്യമാണ് താൻ "…. അവളുടെ കയ്യിൽ ചുംബനമർപ്പിച്ചു കൊണ്ട് പ്രണയാതുരനായി രുദ്രൻ ഗൗരിയോട് മൊഴിഞ്ഞു…
രുദ്രൻ പറഞ്ഞത് കേട്ട ഗൗരിയുടെ മുഖവും പ്രണയാർദ്രമായി…
"ദേവേട്ടാ… എന്റെയും പുണ്യമാണ് എന്റെ ദേവേട്ടൻ. ഇത്രയും കാലം എന്നെ ആ മനസ്സിൽ നിന്നും കളയാതെ കൊണ്ടു നടന്നില്ലേ. പിന്നെ ഞാനങ്ങനെ പറഞ്ഞതിന്റെ കാരണമൊന്നുമറിയാഞ്ഞിട്ടും എന്നെയീ നെഞ്ചോട് ചേർത്തു പിടിച്ചില്ലേ എപ്പോഴും. അതിൽ കൂടുതലെന്ത് വേണം ഒരു പെണ്ണിന്…" ഗൗരിയുടെ മിഴികളിൽ അവനോടുള്ള അടങ്ങാത്ത പ്രണയത്തിൻ വീചികൾ നിറഞ്ഞപ്പോൾ അവളുടെ മുഖത്ത് അതിന്റെ സപ്തവർണ്ണങ്ങൾ പെയ്തിറങ്ങിക്കൊണ്ടിരുന്നു….
പരസ്പരം പ്രണയം പകർന്നു കൊണ്ട് കുറെയേറെ സമയം അവർ പ്രണയപൂർത്തീകരണത്തിനായി പണിത ആ ജലാശയത്തിൽ പാദോത്തോലനിയിൽ പ്രവർത്തിക്കുന്ന നൗകയുമോടിച്ചു കൊണ്ട് ചെലവിട്ടുകൊണ്ടിരുന്നു ….
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഒന്ന് രണ്ട് മണിക്കൂറോളം നക്കി ലേക്കിൽ ബോട്ടിങ് നടതിയതിനു ശേഷം രുദ്രനും ഗൗരിയും ലേക്കിനോട് ചേർന്ന് തയ്യാറാക്കിയ ടൂറിസ്റ്റുകൾക്ക് സമയം ചെലവഴിക്കാനായി പണിത പാർക്കിലേക്ക് കയറി. പോകുമ്പോൾ ഗൗരി വണ്ടിയിൽ നിന്നും കഴിക്കാനുള്ളതും എടുത്തിരുന്നു…
പാർക്കിനുള്ളിലേക്ക് കയറിയ ഗൗരിയ്ക്ക് അവിടമാകെ ഒരുപാട് ഇഷ്ടപ്പെട്ടു. കട്ടകൾ പാകിയ തറയിൽ ഇടയ്ക്കിടെയായി ചില മരങ്ങൾ നിറഞ്ഞു തണലേകുന്ന നിലത്തൊക്കെ പുല്ല് വച്ചു പിടിപ്പിച്ചിരിക്കുന്നു. ഇടയ്ക്ക് അവിടവിടെയായി ഇരിപ്പിടങ്ങളും സിമന്റ് പടികളുമുണ്ട്. ചില ആൽമരങ്ങളും ഉണ്ട് അതിൽ. മരങ്ങൾ നിറഞ്ഞ സ്ഥലത്തെ സന്ദർശകരുടെ നിമിഷങ്ങൾ ഉല്ലാസഭരിതമാക്കുവാൻ വേണ്ടി മരങ്ങളുടെ തണൽ പ്രയോജനപ്പെടുത്തിക്കൊണ്ട് പണിതെടുത്തതാണ് ആ പാർക്കെന്ന് രുദ്രൻ ഗൗരിയോട് പറഞ്ഞു….
പാർക്കിനകത്ത് കൂടെ രുദ്രനും ഗൗരിയും കുറച്ചു നേരം കറങ്ങിയതിനു ശേഷം ഒരു ഒറ്റപ്പെട്ട മരത്തണലിനടിയിലെ ഇരിപ്പിടത്തിൽ ഇരിപ്പുറപ്പിച്ചു….
ആ ഇരിപ്പിടത്തിൽ രുദ്രന്റെ നെഞ്ചോട് ചേർന്നിരുന്നു കൊണ്ട് തങ്ങളുടെ പ്രണയഭരിതമായ നിമിഷങ്ങൾ ചെലവിടുമ്പോൾ ഗൗരി രുദ്രനോട് ചോദിച്ചു..
"ദേവേട്ടാ…. ദേവേട്ടൻ ഇതിനു മുൻപ് ഇവിടെ വന്നിട്ടുണ്ടോ "…?
രുദ്രൻ ഇല്ലെന്നു തലയാട്ടി…
"നന്ദു…ഞാനിത്രയും കാലം യാത്ര നടത്താറുണ്ടായിരുന്നു എന്നത് ശരി തന്നെ. പക്ഷെ മനസ്സറിഞ്ഞു ഒന്നും ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ചിലപ്പോൾ തോന്നും ജീവിതം പോലെ ലക്ഷ്യബോധമില്ലാതെയാണ് എന്റെ യാത്രയെന്നും. എന്റെ മനസ്സ് നിറഞ്ഞുള്ള യാത്ര ഇതാണ്. നീ നിന്റെ കാര്യങ്ങളൊന്നും പറഞ്ഞില്ലെങ്കിൽ പോലും ഇത് തന്നെയാകുമായിരുന്നു എന്റെ ആസ്വാദനത്തോട് കൂടിയുള്ള യാത്ര..." രുദ്രൻ വിവരിച്ചു…
"ദേവേട്ടാ…ദേവേട്ടനെന്താ വിവാഹത്തെ കുറിച്ചു ചിന്തിക്കാതിരുന്നത് "….?
ഗൗരിയുടെ മുഖത്തൽപ്പം കുസൃതി പടർന്നു….
"നിന്നെ മറക്കാൻ കഴിയാത്തതും പിന്നെ നിന്നെ പോലെ വേറെയാരെയും എനിക്ക് സ്നേഹിക്കാൻ പറ്റില്ലെന്നുള്ളതും. പിന്നെ ഞാൻ വിവാഹം കഴിച്ചിരുന്നെങ്കിൽ ഇത് പോലെ നീ വരുമ്പോൾ ശോകമാവില്ലായിരുന്നോ "…. അവസാനത്തെ വാക്കുകൾ പറയുമ്പോഴേക്കും രുദ്രൻ ചിരിച്ചു പോയി…
"പോടാ.. ഭരണീ "…. ഗൗരി രുദ്രന്റെ നെഞ്ചിലൊരു കടി കൊടുത്തു…
"ഹാ…. എടീ കരിമ്പനയക്ഷി…ഇക്കണക്കിനു പോയാൽ നിന്റെ പല്ലിന്റെ അടയാളമാവുമല്ലോ എന്റെ നെഞ്ച് മുഴുവൻ"…?
വേദന കൊണ്ട് ഒന്ന് പുളഞ്ഞ രുദ്രൻ ഗൗരിയോട് ചോദിച്ചു..
"നന്നായി പോയി… ഇപ്പോൾ ഇത്രയല്ലേ ഉള്ളൂ…ആദ്യരാത്രി മോന് ഞാൻ തരുന്നുണ്ട് ഇത് പോലത്തെ കുറച്ചെണ്ണം. കണക്കുകൾ ഒരുപാടുണ്ട് എനിക്ക് തീർക്കാൻ "…. രുദ്രന്റെ മുഖത്തേക്ക് ഒരു കുസൃതിച്ചിരിയോടെ നോക്കിക്കൊണ്ട് ഗൗരി മറുപടി നൽകി..
"അതെന്താണാവോ നന്ദു മോൾക്ക് ഈയുള്ളവനോട് തീർക്കാനുള്ള കണക്കുകൾ"…?
രുദ്രൻ അവളെ കളിയാക്കിക്കൊണ്ട് ചോദിച്ചു…
"അത് അപ്പോൾ പറയാം…ഇപ്പോൾ പറയുമ്പോൾ ഒരു ത്രില്ലില്ല "…. ഗൗരി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു…
ആരും ആ ഭാഗത്തു കൂടെ പോകുന്നില്ലെന്നു മനസിലാക്കിയ രുദ്രൻ ഗൗരിയുടെ മുഖമുയർത്തി അവളുടെ അധരങ്ങളിൽ തന്റെ ദന്തങ്ങളമർത്തി…
"ദേ…ദേവേട്ടാ എനിക്ക് വേദനിച്ചുട്ടോ…ഇതെന്താ പെട്ടെന്ന് ഇങ്ങനൊരു ഡ്രാക്കുള മോഡ് "…. ഗൗരിയൊന്നു അവന്റെ നേരെ നോക്കി പരിഭവിച്ചു…
"ഇത് നിന്റെ ത്രില്ല് നോക്കിയുള്ള പറച്ചിലിന്. ത്രില്ല് നോക്കി പറയാനുള്ളത് ഇത്രയും വൈകിച്ചത് കൊണ്ട് കുറച്ചു ദിവസമെനിക്ക് നഷ്ടപ്പെട്ടത്. അതിനിത് കിടക്കട്ടെ…" രുദ്രനൊന്നു കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു…
"ദേവേട്ടൻ നോക്കിക്കോ… ഇതിനൊക്കെ ഞാൻ പകരം തരുന്നുണ്ട് "…. ഗൗരിയൊന്നു ചൊടിച്ചു കൊണ്ട് പറഞ്ഞു…
"സന്തോഷം…എന്റെ നന്ദു മോള് തരുന്നതല്ലേ…ഞാൻ സന്തോഷത്തോടെ സ്വീകരിച്ചോളാം "…. രുദ്രൻ മന്ദസ്മേരവദനനായി മറുപടി നൽകി….
ഗൗരിയൊന്നു കൂടിയവന്റെ നെഞ്ചിലേക്ക് പുണർന്നു കൊണ്ട് ചാഞ്ഞു…
കുറച്ചു സമയത്തിന് ശേഷം ബേബേ കൊടുത്ത ഉച്ചഭക്ഷണം പരസ്പരമൂട്ടിയതിനു ശേഷമവർ ഹണിമൂൺ പോയിന്റിലേക്ക് തിരിച്ചു….
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
രുദ്രന്റെ വണ്ടി നക്കി ലേക്കിന്റെ അരിക് പറ്റിക്കൊണ്ട് ലേക്കിന്റെ എതിർവശത്തേക്ക് പോയിക്കൊണ്ടിരുന്നു. ലേക്കിൽ നിന്നും രണ്ട് കിലോമീറ്ററിനടുത്തു ദൂരമുണ്ട് ഹണിമൂൺ പോയിന്റിലേക്ക്….
ലേക്കിനെ ഒന്ന് വലം വച്ചെന്നവണ്ണം എതിർവശത്തെത്തിയ രുദ്രന്റെ മഹിന്ദ്ര താർ ഹണിമൂൺ പോയിന്റിലേക്കുള്ള വഴിയിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു….
ഒരു പത്ത് മിനിട്ടോളാം സമയമെടുത്ത് രുദ്രനും ഗൗരിയും ഹണിമൂൺ പോയിന്റിൽ വണ്ടികൾ പാർക്ക് ചെയ്യുന്ന സ്ഥലത്തു പാർക്ക് ചെയ്തു. ഇനി കുറച്ചു ദൂരം മുന്നോട്ട് നടന്നു പോകണം. ഇരുവശങ്ങളും മരങ്ങൾ നിറഞ്ഞ റോഡിലൂടെ കയ്യും കോർത്ത് പിടിച്ചു കൊണ്ട് രുദ്രനും ഗൗരിയും നടന്നുകൊണ്ടിരുന്നു…
അവരുടെ മനസ്സിൽ ആ സമയത്ത് ഇത് പോലെ പ്രണയജോഡികളായി തങ്ങളിരുവരും ഒരുപാട് സ്നേഹിക്കുന്നവരോടൊപ്പം നടക്കുന്നത് ഒരു കാലത്ത് യാഥാർഥ്യമാവില്ലെന്നു കരുതിയത് ഇന്ന് യാഥാർഥ്യമായതിന്റെ ആനന്ദമായിരുന്നു. അതിന്റെ പ്രതിഫലനങ്ങൾ അവരുടെ മുഖഭാവങ്ങളായി പടർന്നിറങ്ങിയത് പ്രണയപൂർവം ആസ്വദിച്ചു കൊണ്ട് നടന്നു ഇരുവരും….
അൽപസമയത്തിന് ശേഷമവർ ഹണിമൂൺ പോയിന്റിലേക്ക് നടന്നു കയറാനുള്ള പടികൾ നിറഞ്ഞ വഴിയിലെത്തി അവിടെ നിന്നും പടികൾ കയറാൻ തുടങ്ങി. ഒരുപാട് പടികൾ കയറിയതിനു ശേഷമൊരു ഉയർന്ന പ്രദേശത്താണ് ഹണിമൂൺ പോയിന്റ്. അതിന്റെയും മുകളിലായി ഒരു ഗണേശ ക്ഷേത്രവുമുണ്ട്….
പടികൾ കയറി ഹണി മൂൺ പോയിന്റിലെ കാഴ്ചകൾ കാണുന്നതിന് മുൻപായി ഗണേശക്ഷേത്രം ഒന്ന് കാണാമെന്നു രുദ്രൻ ഗൗരിയോട് നിർദേശിച്ചപ്പോൾ അവളും അത് ശരി വച്ചു. പടികൾ കയറി ഗണേശക്ഷേത്രം പുറത്തു നിന്നും ഒന്ന് ചുറ്റിക്കണ്ടതിനു ശേഷം രുദ്രനും ഗൗരിയും കൂടി ഹണി മൂൺ പോയിന്റിലെ കാഴ്ചകൾ കാണാനായി നീങ്ങി...
ഗുരു ശിഖറിലെ ഉദയം പോലെ ഇവിടുത്തെ അസ്തമയം നല്ല ഒരു കാഴ്ചയായതിനാൽ ഇവിടെ സന്ദർശനത്തിന് വരുന്നവർ വൈകുന്നേരങ്ങളിലാണ് വരാറ്. അതിനാൽ ഈ സമയത്ത് ആളുകൾ ഒരുപാട് ഉണ്ടാകും സന്ദർശനത്തിനായി….
പടികൾ ഇറങ്ങി ഹണിമൂൺ പോയിന്റിലെ ഭാഗങ്ങളിലേക്ക് രുദ്രനും ഗൗരിയുമെത്തി ചേർന്നു. നിറയെ പല രൂപങ്ങളിലുള്ള പാറകൾ ഗുഹ പോലെയുള്ളതും അല്ലാത്തതുമായി നിറഞ്ഞു നിൽക്കുന്ന എങ്ങും ഹരിതാഭ നിറഞ്ഞ അവിടെ നിന്നു നോക്കിയാൽ ഉള്ള കാഴ്ചകൾ ഒരുപാട് നയനമനോഹരമായിരുന്നു. വെള്ളിമേഘങ്ങൾ തങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ കീഴിലൂടെ ഒഴുകി നടക്കുന്നതായൊരു പ്രതീതിയുളവായി ഗൗരിയ്ക്ക്. അവൾ രുദ്രനെ നോക്കുമ്പോൾ അവന്റെ മുഖത്ത് അവളെയും കൊണ്ടവിടെയെത്തി ചേർന്നതിന്റെ സംതൃപ്തി നിറഞ്ഞു നിന്നു…
"ദേവേട്ടാ….ഈ പാറകൾ പ്രകൃതിജന്യമാണോ"….?
പാറകളുടെ ആകൃതികൾ കണ്ട് കൗതുകം പൂണ്ട ഗൗരി രുദ്രനോട് ചോദിച്ചു..
"പ്രകൃതിജന്യവുമുണ്ട് മനുഷ്യനിർമ്മിതവുമുണ്ട്. ഇവിടെയുള്ള ഈ പാറകളെ ചേർത്ത് ഒരു ടൂറിസ്റ്റ് സ്പോട് തയ്യാറാക്കിയതാണിവിടെ "…. രുദ്രൻ മറുപടി കൊടുത്തു….
ഗൗരി അവിടെ നിന്നു കൊണ്ട് പല ആംഗിളുകളിലുമുള്ള ചിത്രങ്ങൾ തന്റെ ക്യാമറയിൽ പകർത്താൻ തുടങ്ങി. ആളുകൾ ഒരുപാട് വന്നിട്ടുണ്ടെങ്കിലും മലമുകളിൽ രണ്ട് മൂന്ന് തട്ടിലായി പാറകളും മറ്റും നിറഞ്ഞു ഒരു പ്രത്യേക സൗകര്യങ്ങൾ സന്ദർശകർക്ക് ഒരുക്കി കൊടുക്കുന്നത് കൊണ്ട് തിരക്ക് അറിയുന്നില്ല….
ഗുഹ പോലെയുള്ള ഇടങ്ങളിലേക്ക് ഒക്കെ ഗൗരി രുദ്രനെ കൊണ്ട് തന്റെ തനിച്ചുള്ള ചിത്രങ്ങളും രുദ്രന്റെ കൂടെയുള്ളതും അവനെ തനിച്ചു നിർത്തിയുമൊക്കെ എടുപ്പിച്ചു കൊണ്ടിരുന്നു. ചെറിയ വ്യാസത്തിലുള്ള ഗുഹയിലേക്ക് നൂണ്ടെന്ന പോലെ കയറുവാൻ ഗൗരിയെ പോലെ രുദ്രന് കഴിയുന്നുണ്ടായിരുന്നില്ല….
"നന്ദു…. നീയീ ഗുഹകൾക്കുള്ളിലേക്ക് എന്നെയും കൊണ്ട് പോകുന്നുണ്ടല്ലോ.നീ ഡാൻസ് ചെയ്യുന്നത് കൊണ്ട് നിനക്ക് ശരീരം അതിനു വഴങ്ങും. എനിക്ക് പറ്റില്ല. അത് കൊണ്ട് ഇത് നൂണ്ട് കയറാനൊന്നും എനിക്ക് വയ്യ "… തന്നെയും കൊണ്ട് പാറകൾക്കിടയിലേക്ക് നൂണ്ട് കയറുന്ന ഗൗരിയോട് രുദ്രൻ പറഞ്ഞു…
"ദേവേട്ടാ…വല്ലപ്പോഴും മേലനങ്ങിയെന്തെങ്കിലുമൊക്കെ ചെയ്യണം. എന്റെയടുത്ത് നിന്നും പോന്നതിനു ശേഷം അതൊന്നുമില്ലല്ലോ. കള്ള് കുടി മാത്രമല്ലേ ഉള്ളൂ "….. ഗൗരി രുദ്രനെ കളിയാക്കിച്ചിരിച്ചു കൊണ്ട് മറുപടി നൽകി…
"കിട്ടുന്ന സമയത്തൊക്കെ മോളെനിക്കിട്ട് താങ്ങിക്കോ "… (രുദ്രൻ)..
"എന്റെ സ്വന്തം പ്രോപ്പർട്ടി…ഞാനെനിക്കിഷ്ടമുള്ളത് ചെയ്യും. ഇങ്ങനെയൊന്നും കേൾക്കാതെ മോനിത്രയും കാലം സുഖിച്ചില്ലേ. ഇനിയിതൊക്കെ അനുഭവിച്ചോ "…. ഗൗരി ചിരിച്ചു കൊണ്ട് രുദ്രനെ കളിയാക്കിക്കൊണ്ടിരുന്നു…
"ഏത് നേരത്താണാവോ ഇതിനെയൊക്കെ പ്രേമിക്കാൻ തോന്നിയത് "…രുദ്രൻ തമാശരൂപേണ ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു..
അത് കേട്ട ഗൗരി രുദ്രന്റെ അടുത്തേക്ക് വന്നു അവന്റെ വസ്ത്രത്തിൽ പിടിച്ചു…
"ഞാനീ കലിപ്പന് വേണ്ടി ജനിച്ചതാ. ദേവേട്ടനെ വിടാതെ ഞാൻ പിടിച്ചിരിക്കും എപ്പോഴും "…. ഗൗരിയൊന്നു കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു…
"നിന്ന് ഡയലോഗ് അടിക്കാതെ ഇവിടുത്തെ വ്യൂസ് ഒക്കെ എനിക്ക് കാണിച്ചു തന്നേ ...."ഗൗരിയൊരു ശാസന കലർത്തിക്കൊണ്ട് തുടർന്നു…..
"ഉത്തരവ് തമ്പുരാട്ടി "…. ചിരിയോടെ രുദ്രൻ മറുപടി നൽകി….
ചിരിയോടെ രണ്ട് പേരും പരസ്പരമിഴുകി ചേർന്നു കൊണ്ട് ഓരോ കാഴ്ചകൾ കാണാൻ തുടങ്ങി…
പാറക്കെട്ടുകൾക്കിടയിൽ ഇരിക്കാനുള്ള പാറയുടെ ആകൃതിയിലുള്ള കോൺക്രീറ്റ് സ്ലാബുകളും എല്ലാമുള്ളതിന്റെ അവസാനം മുൻപോട്ട് മലയുടെ മുകളിൽ നിന്നുള്ള കാഴ്ചകൾ കാണാനായി ഒരു പ്ലാറ്റ്ഫോം പോലെ ഒരു ഹാൻഡ് റെയിലോട് കൂടി പണിത് വച്ചിട്ടുണ്ട്. അവിടേക്ക് ചെന്നു ഹാൻഡ് റെയിലിൽ പിടിച്ചു കൊണ്ട് ഗൗരിയും രുദ്രനും പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ട് താഴ്ചയിലെ കാഴ്ചളും മറ്റും കണ്ട് കൊണ്ടിരുന്നു…
ഇടയ്ക്ക് ഗൗരി അതിന്റെ ഒക്കെ ചിത്രങ്ങളും പകർത്തിക്കൊണ്ടിരുന്നു…
അവർ നിന്നിരുന്ന പ്ലാറ്റ് ഫോമിന് കീഴിലുള്ള തട്ടിൽ അതെ പോലെ വേറൊരു പ്ലാറ്റ്ഫോം കണ്ടപ്പോൾ രണ്ട് പേരും അങ്ങോട്ട് വശത്തു കൂടെയുള്ള ചെറിയ പടികളിറങ്ങി അങ്ങോട്ട് നീങ്ങി. പടികളിലൂടെ ഇറങ്ങുമ്പോൾ അപ്പുറത്ത് ഒരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടുകൊണ്ടിരുന്നെങ്കിലും പെട്ടെന്ന് അത് കാണാൻ കഴിഞ്ഞില്ല. ഇരുവരും താഴത്തെ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി ഒന്ന് ചുറ്റി നടന്നു കണ്ടതിനു ശേഷം മുകളിൽ തന്നെ തിരിച്ചെത്തി. ചില ഹാൻഡ് റെയിൽ ഇല്ലാത്ത ഭാഗങ്ങളും ഉണ്ടെങ്കിലും അവിടേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. കാരണം പടികളിൽ നിന്നുമൊന്നു തെറ്റിയാൽ ഹാൻഡ് റെയിലില്ലാത്ത വശത്തെ അഗാധമായ താഴ്ചയിലേക്ക് വീണുപോകാനിടയുണ്ട്….
മുകളിൽ ഒരു പാറയിൽ അസ്തമയവും കാത്ത് രുദ്രനും ഗൗരിയും ചേർന്നിരുന്നു. രുദ്രൻ ഗൗരിയെ ചുമലിലൂടെ കയ്യിട്ട് തന്നോട് ചേർത്ത് പിടിച്ചിട്ടുണ്ട്…..
"ദേവേട്ടാ… നമ്മളിത് പോലെയിങ്ങനെ ഇരിക്കുന്നത് നടക്കില്ലെന്നു വിചാരിച്ചിടത്ത് നിന്നും ദൈവം ഇവിടെ വരെയെത്തിച്ചു അല്ലേ"…..?
ഗൗരി രുദ്രന്റെ നെഞ്ചിൽ ചാഞ്ഞു അവനു നേരെ കണ്ണുകളുയർത്തിക്കൊണ്ട് ചോദിച്ചു….
രുദ്രനൊന്നു മന്ദഹസിച്ചു കൊണ്ട് അതേയെന്ന് തലയാട്ടി…
"ദേവേട്ടന്റെ അടുത്ത് തിരിച്ചു വന്നതിനു എനിക്കേറ്റവും സന്തോഷം തോന്നിയ നിമിഷമേതാണെന്ന് ഞാൻ പറയട്ടെ "….?
ഗൗരിയൊരു മന്ദഹാസത്തോടെ രുദ്രനോട് ചോദിച്ചു..
"നന്ദു പറ "…രുദ്രൻ അവളുടെ കണ്ണുകളിലേക്ക് അരുമയോടെ നോക്കിക്കൊണ്ട് മൊഴിഞ്ഞു…
"അന്ന് മദ്യപിച്ചു ലക്ക് കെട്ട് വന്ന ദിവസം എന്റെ നന്ദുവിന് മാത്രമുള്ള അവകാശമാണെന്ന് പറഞ്ഞതും പിന്നെ ബോധമില്ലാതെയാണെങ്കിൽ കൂടി എന്റെ പേര് പറഞ്ഞു കൊണ്ടിരുന്നപ്പോഴും എന്റെ മനസ്സിലുണർന്ന സന്തോഷത്തിന് അതിരുകളില്ല. ദേവേട്ടന്റെ മനസ്സിൽ അത്രയും ആഴത്തിൽ ഞാനെപ്പോഴും നിറഞ്ഞിരിക്കുന്നു എന്നറിഞ്ഞപ്പോൾ ഈ മുഖം മുഴുവൻ ദേവേട്ടന്റെ ഭാഷയിൽ ഞാൻ വിതറിയ ചുംബനപ്പൂക്കൾക്ക് കണക്കില്ല…."
ഗൗരിയുടെ സരസീരുഹനയനങ്ങളിൽ അവളാ സമയമനുഭവിച്ച ആനന്ദത്തിൻ അലകൾ നിറഞ്ഞു തുളുമ്പി….
രുദ്രൻ അവളെ പ്രണയപുരസരം ഒന്ന് കൂടി അമർത്തിപ്പിടിച്ചു….
"പിന്നെ അന്ന് ദേവേട്ടനെന്നെ നെഞ്ചിലേക്ക് പിടിച്ചിതല്ല കേട്ടോ. ഞാൻ സ്വയം ഈ നെഞ്ചിൽ തല ചായ്ച്ചതായിരുന്നു ..."ഗൗരിയുടെ ചൊടികളിലൊരു കുസൃതി നിറഞ്ഞ ചിരി വിടർന്നു…
"ഹ ഹ…നന്ദുമോള് നൈസായിട്ട് അതെന്റെ മേലെയിട്ടല്ലേ അന്ന് "….?
രുദ്രൻ ചിരിച്ചു കൊണ്ട് ചോദിച്ചു…
രുദ്രനെ നോക്കിയൊരു കള്ളച്ചിരിയായിരുന്നു ഗൗരിയുടെ മറുപടി…
ഏകദേശം മുക്കാൽ മണിക്കൂറോളമടുത്തപ്പോൾ നീലവാനത്തിന്റെ പടിഞ്ഞാറൻ ചക്രവാളം പതിയെ കുങ്കുമശോണിമയണിയാൻ തുടങ്ങി. രുദ്രനും ഗൗരിയും നിന്നിടത്ത് നിന്നുമെഴുന്നേറ്റു. മിക്കവാറുമെല്ലാം സന്ദർശകരും ഹാൻഡ് റെയിലിന്റെ ഭാഗത്തേക്ക് അസ്തമയത്തെ വരവേൽക്കാനായി നീങ്ങിയപ്പോൾ രുദ്രനും ഗൗരിയും അവിടെ തന്നെ നിന്നു. ഹാൻഡ് റെയിൽ പ്ലാറ്റ്ഫോമിൽ നിന്നും ഏകദേശം ചരിഞ്ഞു കൊണ്ട് മുകളിൽ എന്ന വണ്ണമായിരുന്നു രുദ്രനും ഗൗരിയും നിന്നിരുന്നത്. അതിനാൽ അസ്തമയം നന്നായി കാണാം താഴേക്ക് ഇറങ്ങാതെ തന്നെ….
ഗഗനനീലിമ കുങ്കുമ ശോണിമക്ക് വഴിമാറി പടിഞ്ഞാറൻ ദിക്കിൽ അകലത്തിൽ അസ്‌തമയാർക്കൻ ഒരു പൊട്ടായി മാറിമറയാൻ തുടങ്ങിയപ്പോൾ ഗൗരി രുദ്രനെ കെട്ടിപ്പിടിച്ചു കൊണ്ട് തന്റെ മൊബൈൽ സെൽഫി സ്റ്റിക്കിൽ വച്ചു സെറ്റ് ചെയ്ത് രുദ്രന്റെ മിഴികളിലേക്ക് പ്രണയഭരിതയായി നോട്ടമയച്ചു കൊണ്ട് മൊഴിഞ്ഞു….
"ദേവേട്ടാ…. കിസ്സ് മീ…."
രുദ്രനവളുടെ ആവശ്യം കേട്ടൊന്നമ്പരന്നു…
"പറഞ്ഞത് അനുസരിക്ക് കൊരങ്ങാ…." ഗൗരിയൊന്നു ചൊടിച്ചു…
രുദ്രൻ ഒന്നു പകച്ചെങ്കിലും അസ്‌തമയാർക്കന്റെ ചാരുകാന്ത ശോണിമ ഗഗനനീലിമയെ കീഴടക്കിയപ്പോൾ അതെ ചെമപ്പു നിറം പടർന്ന പനിമതി വദനയായ തന്റെ പ്രണയിനിയുടെ സരസീരുഹനയനങ്ങളിൽ നിറഞ്ഞ പ്രണയത്തിൻ അപാംയോനി വീചികളിൽ പ്രണയഭരിതനായി…
അവന്റെയധരങ്ങൾ തന്റെ പെണ്ണിന്റെ രത്നാധരങ്ങളിലെ അമൃതിൻ കണങ്ങളെ നുകർന്നുകൊണ്ടിരിക്കുബോൾ പതിയെ അസ്തമയാർക്കൻ അവരുടെ പ്രണയനിമിഷത്തിന് സാക്ഷ്യം വഹിച്ചു മറഞ്ഞു തുടങ്ങിയിരുന്നു….
തുടരും
കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ


