ShareChat
click to see wallet page
search
50 നോമ്പ് ധ്യാനം 2: മരുഭൂമി – ദൈവത്തിലുള്ള വിശ്വാസം പരീക്ഷിക്കപ്പെടുന്ന സമയം “ക്രൈസ്തവ ആത്മീയചിന്തയില്‍ പുണ്യാഭ്യാസനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് മരുഭൂമി. ക്രിസ്തുമതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ വിശുദ്ധിയില്‍നിന്നും വ്യതിചലിച്ച ക്രൈസ്തവര്‍ക്ക് ‘കൈവെടിഞ്ഞ ആദ്യസ്‌നേഹ’ത്തിലേക്കുള്ള തിരിച്ചുപോക്കിനു മാതൃകയായി പിതാക്കന്മാര്‍ ജീവിച്ചതും മരുഭൂമിയിലാണ്.” ക്രൈസ്തവ നോമ്പുകാലചിന്തകളും മരുഭൂമിയോട് അഭേദ്യമായി ബന്ധമുള്ളതാണ്. കാരണം, യേശുവിന്റെ മരുഭൂമിയിലെ 40 ദിവസത്തെ വാസം നമ്മുടെ ജീവിതത്തില്‍ അനുകരിക്കുന്നതാണല്ലോ നോമ്പുകാലം. പിശാചിനാല്‍ പരീക്ഷിക്കപ്പെടാനായി ആത്മാവിനാല്‍ നയിക്കപ്പെട്ട് യേശു മരുഭൂമിയില്‍ ഉപവസിച്ച 40 ദിനരാത്രങ്ങള്‍ (മത്തായി 4:1), പഴയനിയമജനത വാഗ്ദത്തനാട്ടില്‍ പ്രവേശിക്കുന്നതിനുമുന്‍പായി മരുഭൂമിയിലൂടെ അലഞ്ഞ 40 വത്സരങ്ങളെ നമ്മെ അനുസ്മരിപ്പിക്കുന്നു. രണ്ടിടങ്ങളിലും വിശ്വാസം പരീക്ഷിക്കപ്പെടുന്നു. നമ്മുടെ ജീവിതത്തിലും ദൈവത്തിലുള്ള വിശ്വാസം പരീക്ഷിക്കപ്പെടുന്ന ഓരോ സമയവും ഈ മരുഭൂമി അനുഭവമാണ് സംഭവിക്കുന്നത്. മരുഭൂമി നമുക്കു നല്‍കുന്ന വലിയൊരു ചിന്ത മനുഷ്യന്റെ നിസ്സഹായതയാണ്. മനുഷ്യജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനഘടകങ്ങളുടെ ദൗര്‍ലഭ്യതയാണ് മരുഭൂമി. ജീവിതം മരണത്തെ മുഖാഭിമുഖം ദര്‍ശിക്കുന്ന സ്ഥലം. മനുഷ്യന്റെ നിസ്സഹായവസ്ഥയിലൂടെ തമ്പുരാന്റെ കൃപയാല്‍ രക്ഷയിലേക്കു പ്രവേശിക്കുന്ന ബൈബിളിലെ മരുഭൂമി അനുഭവങ്ങള്‍ നമുക്ക് പ്രചോദനമാണ്. “നിന്റെ ബലഹീനതയിലാണ് എന്റെ ശക്തി പ്രകടമാകുന്നത്.” തങ്ങളെ രക്ഷിച്ച ദൈവത്തെ അവിശ്വസിച്ച ഇസ്രായേല്‍ ജനത്തിന് തങ്ങളുടെ വിശ്വാസം ദൃഢമാക്കാന്‍ 40 സംവത്സരങ്ങള്‍ മരുഭൂമിയിലൂടെ അലയേണ്ടിവന്നു. ഈ അലച്ചിലില്‍ പകല്‍ മേഘത്തൂണായും രാത്രി അഗ്നിസ്തംഭമായും തമ്പുരാന്‍ അവര്‍ക്ക് സംരക്ഷണം നല്‍കിയിരുന്നു. വിശന്നുവലഞ്ഞ അവര്‍ക്ക് മന്നായും കാടപ്പക്ഷികളെയും നല്‍കി തന്റെ പരിപാലനം വെളിവാക്കി. ദാഹിച്ചുവലഞ്ഞ അവര്‍ക്ക് ഏറ്റവും വരണ്ട മരുഭൂമിയിലെ ഏറ്റവും കഠിനമായ പാറയില്‍നിന്നും ജലം നല്‍കി. തന്റെ ജനം അവരുടെ ഏറ്റവും നിസ്സഹായവസ്ഥയില്‍ പരീക്ഷിക്കപ്പെടുമ്പോള്‍ അവരുടെ ആവശ്യങ്ങളില്‍ നിറവായി തമ്പുരാന്‍ അവരെ കാത്തുപോന്നു. ഇതുതന്നെയായിരുന്നു ഏശയ്യാ പ്രവാചകന്‍ പറഞ്ഞ പുഷ്പിക്കുന്ന മരുഭൂമി (35:1). വരണ്ടപ്രദേശമായ മരുഭൂമിപോലും തമ്പുരാന്റെ കാരുണ്യത്താല്‍ പുഷ്പിക്കുന്നു. വീണ്ടും, പ്രത്യാശയുടെ സ്വരമായി സ്‌നാപകന്‍ മരുഭൂമിയില്‍നിന്നുമാണ് വരുന്നത്. “മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം; കര്‍ത്താവിനു വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരെയാക്കുവിന്‍.” കര്‍ത്താവിനു വഴിയൊരുക്കാന്‍ സ്‌നാപകനെ ശക്തനാക്കിയതും തന്റെ മരുഭൂമിവാസം വഴിയായിരുന്നു. തമ്പുരാന്റെ വഴികളിലൂടെ നടക്കാന്‍ ഒരുവനെ പ്രാപ്തനാക്കുന്നു മരുഭൂമിവാസം. മോശയുടെ നേതൃത്വത്തില്‍ പഴയനിയമജനത മരുഭൂമിയിലൂടെ അലഞ്ഞ 40 സംവത്സരങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് പുതിയ മോശയായ യേശുവിന്റെ മരുഭൂമിയിലെ 40 ദിനരാത്രങ്ങളിലെ ഉപവാസം. തന്റെ പരസ്യജീവിതത്തിന് ഒരുക്കമായി ആത്മാവിനാല്‍ നയിക്കപ്പെട്ട് കടന്നുപോയ 40 ദിനങ്ങള്‍, പരീക്ഷണങ്ങളെ അതിജീവിക്കാൻ മനുഷ്യപുത്രനു ശക്തി നല്‍കി. തന്റെ ജീവിതത്തിലുടനീളം പിതാവിനോടൊത്തായിരിക്കാന്‍ ഈശോ വിജനപ്രദേശത്തേക്കു പിന്‍വാങ്ങിയിരുന്നത് ഈ മരുഭൂമിയനുഭവം വീണ്ടും ആഴപ്പെടുത്താനായിരുന്നു എന്നുവേണം കരുതാന്‍. കാരണം, ദൈവത്തിന്റെ ശക്തി മനുഷ്യന്റെ നിസ്സഹായതയില്‍ നിറവായി മാറുന്ന അനുഭവം മരുഭൂമിയിലാണ് പ്രകടമാകുന്നത്. ഓരോ മനുഷ്യനും തന്റെ ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത അനുഭവം തന്നെയാണ് ഈ മരുഭൂമി സങ്കല്പം. നമ്മുടെ ശക്തി മുഴുവനായും ഒന്നുമല്ലാതായി മാറുന്ന സമയങ്ങള്‍; നമ്മുടെ കരുതലുകള്‍ കരുത്ത് പകരാനാവാതെ നമ്മെ വലയ്ക്കുന്ന നിമിഷങ്ങള്‍; ഏകാന്തതയുടെ ആഴങ്ങളില്‍, സഹനങ്ങളുടെ തീച്ചൂളയില്‍, നാം അകപ്പെട്ടുപോകുന്ന അവസരങ്ങള്‍. ഇതെല്ലാം മരുഭൂമിയിലൂടെയുള്ള നമ്മുടെ കടന്നുപോകലാണ്. അവിടെ, ഇസ്രായേല്യര്‍ ചെയ്തതുപോലെ ദൈവത്തോട് മറുതലിക്കലുണ്ടാവാം, യേശുവിന്റെ ജീവിതത്തിലെന്നപോലെ പിതാവിന് വിധേയപ്പെടലുണ്ടാകാം. ഈ നിമിഷങ്ങളിലെല്ലാം നാം ഓര്‍ക്കേണ്ട സത്യം തമ്പുരാന്‍ നമ്മോടു കൂടെയുണ്ട് എന്നതാണ്. ജീവിതസായാഹ്നത്തീരത്തിരുന്ന് നാം പുറകോട്ടു നോക്കുമ്പോള്‍ കാണുന്ന സഹനനിമിഷങ്ങളിലെ ഏകജോഡി കാല്‍പാദങ്ങള്‍ തമ്പുരാന്റേതു മാത്രമായിരുന്നു എന്നു നാം തിരിച്ചറിയും. ഈ കടന്നുപോകലില്‍ തമ്പുരാന്‍ നമ്മുടെ കൂടെയുണ്ടെന്ന ബോധ്യമാണ് ഈ ജീവിതത്തില്‍ നമുക്കു ശക്തി പകരുന്നത്. നാം നിസ്സഹായരാണെന്ന് അനുഭവപ്പെടുമ്പോഴേ മറ്റൊരുവന്റെ ശക്തിയില്‍ നാം ആശ്രയിക്കൂ. നിസ്സഹായതയുടെ അങ്ങേയറ്റമായ മരുഭൂമി നമുക്ക് തരുന്ന അനുഭവം ഇതുതന്നെയാണ്. ഏറ്റവും ശക്തനായവനില്‍ ആശ്രയിക്കുക. നമ്മുടെ ജീവിതത്തില്‍ ഓരോ മരുഭൂമിയനുഭവവും നമ്മെ ഉടച്ചുവാര്‍ക്കുമ്പോള്‍, പരീക്ഷിക്കുമ്പോള്‍, ഓര്‍ക്കുക; “നിന്റെ ബലഹീനതയിലാണ് എന്റെ ശക്തി പ്രകടമാകുന്നത്.” മനുഷ്യന്റെ നിസ്സഹായവസ്ഥയെ തന്റെ ശക്തിയാക്കി മാറ്റുന്ന ഈ മരുഭൂമി അനുഭവത്തിലേക്കുള്ള ക്ഷണമാണ് ഓരോ നോമ്പുകാലവും നമുക്കു തരുന്നത്. #വിശുദ്ധർ #Today (ഇന്നത്തെ ദിവസം) #📚notebook #⛪ ക്രിസ്തീയ വിശ്വാസം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ്
വിശുദ്ധർ - ShareChat