ShareChat
click to see wallet page
search
ശത്രു                                       (ക്രൈം & ത്രില്ലർ)    Part - 1                         ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്തേക്കിറങ്ങുന്നതിന് മുമ്പ് ഡോ. സീനത്ത് ആ ഇരട്ടക്കുട്ടികളെ ഒന്നുകൂടി നോക്കി. 'ബേബീസ് ഓഫ് ഗീത ' എന്ന കുറിപ്പ് ആ കുട്ടികളുടെ കാലിൽ കെട്ടിയിരിക്കുന്നു. ഗീത ടേബിളിൽ മയങ്ങി കിടക്കുകയാണ്. ഡോ. പ്രമീള സ്നേഹവായ്പോടെ അടുത്തുവന്ന് സീനത്തിന്റെ കരം ഗ്രഹിച്ചു. "താങ്ക്യൂ സീനത്ത്.... ഇപ്പോഴാ എനിക്ക് സമാധാനമായത്." "നന്ദി പറയേണ്ടത് ദൈവത്തോടാണ്." സീനത്ത് പറഞ്ഞു. "ഡോക്ടർക്ക് ചുണക്കുട്ടന്മാരായ 2 പേരക്കിടാങ്ങൾ അല്ലേ കിട്ടിയിരിക്കുന്നത്? കണ്ടോ കയ്യും കാലും ഇളക്കി അവന്മാര് ഉശിര് കാണിക്കുന്നത്." നിമിഷങ്ങളോളം ഡോക്ടർ പ്രമീള ആ ചോര കിടാങ്ങളെ നോക്കി നിന്നു. സീനത്ത് കാബിനിൽ ചെന്ന് വിശ്രമിക്കുമ്പോൾ അറ്റൻഡർ ഒരു കപ്പ് ചായ കൊണ്ട് കൊടുത്തു. ജനലിലൂടെ പുറത്ത് മഴ പെയ്യുന്നത് കാണാം. ചായ മൊത്തി കുടിച്ചു കൊണ്ടിരിക്കുമ്പോൾ അബൂഹസ്സൻ മനസ്സിലെത്തി. രാവിലെ കരവലയത്തിൽ ഒതുക്കി ഓമനിച്ചുമ്മവെച്ച് പറഞ്ഞത്.                          "നിന്നെ കൂടാതെ വീണ്ടും ഹൈദരാബാദിലേക്ക് പോകുമ്പോൾ എനിക്ക് വല്ലാത്ത നഷ്ടബോധം ആണ് സീനത്തേ, നിന്റെ വീട്ടുകാരെ എതിർത്തുകൊണ്ടുള്ള നമ്മുടെ വിവാഹം കഴിഞ്ഞുള്ള ആ ഹണിമൂൺ കാലത്തെ ത്രില്ലിൽ അല്ലേ നമ്മൾ റാലിയിൽ പങ്കെടുത്ത് വിജയിച്ചത്. റാലിയിൽ ഗോൾഡൻ കപ്പ് നേടിയ ആദ്യത്തെ ദമ്പതികളാണ് നമ്മൾ." "എല്ലാം അബൂഹസ്സന്റെ കഴിവാണ്. ഇത്തവണയും ജയിച്ചു വരും. അനന്തൻ ഉണ്ടല്ലോ സഹായത്തിന്.." സീനത്ത് പറഞ്ഞു. "ഞാനും മോനും മത്സരം ടിവിയിൽ കണ്ടോളാം." "സീനത്ത് കൂടെയുള്ളതാണ് എന്റെ ശക്തി. ഇനി എത്ര ദിവസം ഞാൻ എന്റെ പൊന്നിനെ കാണാതിരിക്കണം." അയാൾ അവളെ പരിരംഭണം ചെയ്തു ചുംബിച്ചു. " അലി അപ്പുറത്ത് ഉണ്ട്. 10 12 വർഷമായിട്ടും തീർന്നില്ലേ കൊതിയും ആവേശവും ഒക്കെ?" " അങ്ങനെയങ്ങു തീരുന്നതല്ല എനിക്ക് നിന്നോടുള്ള സ്നേഹവും ആവേശവും ഒക്കെ. ഫസ്റ്റ് നീ. സെക്കൻഡ് മോട്ടോർ റാലി!" " ശ്ശോ... മോൻ വരും!" " എന്റെ ഭാര്യയെ കെട്ടിപ്പിടിക്കുന്നിടത്തു അവനെന്താ കാര്യം?"              "ഡാഡീ!" വാതിൽക്കൽ അലിയുടെ ശബ്ദം കേട്ട് അബു വിട്ടുമാറി. അവന്റെ ഭാവം കണ്ട് സീനത്തിന് ജാള്യത തോന്നി.         "എന്താ എന്റെ ഉമ്മാനെ ഉപദ്രവിക്ക്യാ?" അലി ചോദിച്ചു. സീനത്ത് പൊട്ടിച്ചിരിച്ചു പോയി.      "എന്താ ഡോക്ടറെ തന്നെ ഇരുന്നു ചിരിക്കുന്നത്?" ശബ്ദംകേട്ട് സീനത്ത് മുഖമുയർത്തി. ഡോക്ടർ പ്രമീള മുന്നിൽ നിൽക്കുന്നു. കയ്യിൽ ഒരു പ്ലേറ്റ് ചോക്ലേറ്റ്. "മോൾ എഴുന്നേറ്റ് ചായ കുടിച്ചു. ഡോക്ടറെ അന്വേഷിച്ചു". ഡോക്ടർ പ്രമീള അടുത്ത് ഒരു കസേരയിൽ ഇരുന്നു.                  "എനിക്ക് വേണ്ടിയാ സീനത്ത് അബൂ ഹസന്റെ കൂടെയുള്ള യാത്ര വേണ്ടെന്നു വെച്ചത്. സീനത്തിന് വളരെ ആഗ്രഹം ഉണ്ടായിരുന്നെന്ന് എനിക്കറിയാം ". സീനത്ത് സൗമ്യമായി ചിരിക്കുക മാത്രം ചെയ്തു.      "ഗീതക്ക് ഇരട്ടകുട്ടികൾ ആണെന്നറിഞ്ഞപ്പോൾ എന്റെ ഹൃദയം പിടയ്ക്കുകയായിരുന്നു. ആദ്യ ഡെലിവറി അല്ലേ വല്ല കോംപ്ലിക്കേഷനും ആയാൽ?  മറ്റുള്ളവർക്ക് വല്ല വിഷമവും വന്നാൽ നമ്മളോട് പറയാം. നമ്മുക്ക് വല്ല ആപത്തും വന്നാൽ  ആരോട് പറയാനാ? എന്റെ മോളുടെ വയറ്റിൽ കത്തി വെക്കാൻ ഉള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ദിവസവും എത്രയോ ഓപ്പറേഷനുകൾ ഞാൻ അറ്റൻഡ് ചെയ്യുന്നതാ.. എന്നിട്ടും.. സീനത്തിനെ മാത്രമേ എനിക്ക് വിശ്വാസം ഉണ്ടായിരുന്നുള്ളൂ.. അബൂഹസ്സനോട്‌ എന്റെ നന്ദി പറയണം. റാലി തുടങ്ങി കാണുമോ സീനത്തെ..?"                  സീനത്ത് ഉവ്വെന്ന് ശിരസ്സ് ഇളക്കി.      "അച്ഛനില്ലാത്ത കുട്ടിയാണ് എന്റെ മോള്. അവളുടെ മനസ്സ് കുഞ്ഞുങ്ങളെ കണ്ടപ്പോൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു. ഈശ്വരൻ സീനത്തിന് നന്മ വരുത്തും."       "ഗീതയുടെ ഭർത്താവിനെ അറിയിച്ചു എന്നല്ലേ പറഞ്ഞത്?"       "അതെ. ഗോപി ദുബായിൽ നിന്ന് ഉടനെ പുറപ്പെടുന്നു എന്ന് പറഞ്ഞതാ...എന്റെ മകനും ഉണ്ട് അവിടെ."       "എന്നിട്ട് ഇതുവരെ വന്നില്ലല്ലോ"       "നമ്മുടെ നാട് പോലെ വല്ലതുമാണോ സീനത്തെ....? എന്തെങ്കിലും തടസ്സം കാണും. ചിലപ്പോൾ ലീവ് കിട്ടിയില്ലായിരിക്കും. അല്ലെങ്കിൽ ഓഫീസിൽ എന്തെങ്കിലും പ്രശ്നം. അല്ലെങ്കിൽ വിമാനം കിട്ടാൻ വൈകിയിരിക്കും. ഗോപി എത്രയും പെട്ടെന്ന് വരുമെന്ന് എനിക്ക് ഉറപ്പാ. എന്ത് സ്നേഹമാ അവനു ഗീതയോടെന്നറിയാമോ? അവൻ അയക്കുന്ന കത്തുകൾ ഓരോ പുസ്തകമാക്കാൻ ഉണ്ട്."       "ആ കുട്ടി ഭാഗ്യമുള്ളവളാണ്.." സീനത്ത് ഒരു ചോക്ലേറ്റ് എടുത്തു തിന്നു.       "സീനത്തിന് വിശക്കുന്നില്ലേ? നമുക്ക് കാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാം."       "ഡോക്ടർ പൊയ്ക്കോളൂ.... മോൻ വരും ഞാൻ അവനെ കാത്തിരിക്കുകയാണ് ."     പ്രമീള എഴുന്നേറ്റപ്പോൾ ഡോക്ടർ തോമസ് ജേക്കബ് മുറിയിലേക്ക് വന്നു.        "ചെലവ് ചെയ്യണം പ്രമീള ഡോക്ടറെ.."        "തോമസ് ജേക്കബിന്റെ ഭാര്യ പ്രസവിച്ചിട്ട് ഞങ്ങൾക്ക് എന്താ ചെലവ് ചെയ്തത്...?"        "അത് പെൺകുട്ടി അല്ലേ.... കെട്ടിക്കാൻ ഞാൻ ഇപ്പോഴേ കാശുണ്ടാക്കാൻ ശ്രമിക്കുകയാ."        "ശരിയാ. കൺസൾട്ടിംഗ് ഫീസ് കുട്ടി എന്നു കേട്ടു." സീനത്ത് ചിരിച്ചുകൊണ്ടു പറഞ്ഞു.        "ഡോക്ടറെ കാണുമ്പോഴേ രോഗികൾ ബോധം കെടുകയാ..." തോമസ് ജേക്കബും പ്രമീളയും പോയപ്പോൾ സീനത്ത് തനിച്ചായി. മഴ കുറഞ്ഞിരുന്നു. അലി ഗേറ്റ് കടന്ന് ഓടി വരുന്നത് കണ്ടു. സീനത്ത് വേഗം പോർട്ടിക്കോയിലേക്ക് ചെന്നു.         "മോൻ എന്തിനാ മഴ നനഞ്ഞത്? പനി പിടിക്കില്ലേ?" സാരിത്തലപ്പുകൊണ്ട് തല തുടച്ചു കൊടുത്തു.         "വേഗം നമുക്ക് വീട്ടിൽ പോകാം മമ്മീ. എനിക്ക് വിശക്കുന്നു.." അലി കാറിനടുത്തേക്ക് ചെന്ന് വാതിൽ തുറന്ന് ബാഗ് തോളിൽ നിന്നെടുത്ത് അകത്തേക്കിട്ടു. ഡോക്ടർ സീനത്ത് കാറിൽ കയറി സ്റ്റാർട്ട് ചെയ്തപ്പോൾ അലി സ്റ്റീരിയോ ഓൺ ചെയ്തു. തമിഴ് റാപ്പ് മ്യൂസിക്  കാറിനുള്ളിൽ നിറഞ്ഞു. അലി താളം പിടിച്ചു. അവരുടെ കാർ ഗേറ്റ് കടന്നു പോയി. നഗരത്തിലെ ഹൃദയഭാഗത്ത് തന്നെ ആയിരുന്നു അബുഹസ്സൻ മോട്ടോഴ്സ് എന്ന സ്ഥാപനം. എല്ലാവിധ ഫോറിൻ കാറുകളും സ്പോർട്സ് കാറുകളും എൻജിൻ പണി ചെയ്യുന്നതും ബോഡിബിൽഡ് ചെയ്യുന്നതും അവിടെയാണ്. ചെറുപ്പത്തിൽ വണ്ടി കഴുകാൻ ആയി അവിടെ വന്ന അബു ഹസ്സൻ പിന്നീട് മെക്കാനിക്കായി ആ സ്ഥാപനം വിലക്ക് എടുക്കുകയായിരുന്നു. ഏതു വണ്ടിയും സ്റ്റാർട്ട് ചെയ്യുമ്പോഴേ അബൂഹസന് അതിന്റെ കംപ്ലൈന്റ് എന്താണെന്ന് മനസ്സിലാകും. കമ്പനിയുടെ എഞ്ചിനീയർ പരാജയപ്പെട്ടിടത്ത് പോലും അയാൾ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് മോട്ടോർ മെക്കാനിസത്തിൽ അബൂ ഹസൻ കിങ്ങ് ആണെന്നാണ് വിശ്വാസം. കാർ വർക്ക് ഷോപ്പിന് മുന്നിലെത്തിയപ്പോൾ അലി പുറത്തേക്ക് തലയിട്ട് ജോലിക്കാരുടെ നേരെ കൈവീശി. അവരെല്ലാം അവന്റെ കൂട്ടുകാരാണ്. ഭാവിയിൽ ഒരു മെക്കാനിക്കോ പോലീസ് ഉദ്യോഗസ്ഥനോ ആകണം എന്നാണ് അവന്റെ ആഗ്രഹം. മഴ വീണ്ടും പെയ്യാൻ തുടങ്ങിയ റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം ചക്രത്തിന് ഇടയിൽനിന്ന് ചീറ്റുന്നത് അലി നോക്കിയിരുന്നു. കാറ്റിന്റെ വേഗത കുറഞ്ഞു. അത് ഒന്നുരണ്ടുവട്ടം കുലുങ്ങി നിന്നു.          "എന്തുപറ്റി മമ്മി?"          "ഫാൻ ബെൽറ്റ് പോയെന്നു തോന്നുന്നു" സീനത്ത് ഡോർ തുറന്ന് ഇറങ്ങി.  ചാറ്റൽ മഴയെ ഉണ്ടായിരുന്നുള്ളൂ. ബോണറ്റ് പൊക്കി പരിശോധിച്ചു.           "ബെൽറ്റിന്റെ കുഴപ്പമല്ല...." സീനത്ത് സ്റ്റാർട്ട് ചെയ്തു നോക്കി. ഫലമുണ്ടായില്ല.         "മമ്മി, നമുക്ക് വർക്ക് ഷോപ്പിലേക്ക് ഫോൺ ചെയ്തു ആരോടെങ്കിലും വരാൻ പറയാം".          "അതിനിപ്പോ ഫോൺ ചെയ്യുന്നത് എവിടുന്നാ?"സീനത്ത് ചോദിച്ചുകൊണ്ട് ചുറ്റുപാടും നോക്കി. അടുത്തെങ്ങും വീടുകൾ ഇല്ല. ചുറ്റു മതിൽ ഉള്ള ഒരു കൂറ്റൻ ഫാക്ടറിയാണ് ഒരുവശത്ത്. മറ്റ് ചില കെട്ടിടങ്ങളിൽ ആൾ താമസം ഉണ്ടെന്നു തോന്നിയില്ല. "മമ്മീ ആ കെട്ടിടത്തിലേക്ക് ടെലിഫോൺ കമ്പി പോകുന്നുണ്ട്". അവരുടെ അടുത്തു തന്നെ കാണപ്പെട്ട പണി പൂർത്തിയാകാത്ത കെട്ടിടത്തിനു നേരെ അലി കൈചൂണ്ടി. അതിനോട് ചേർന്ന ഒരു ഷെഡ്ഡും അതിനുള്ളിൽ രണ്ട് മൂന്ന് കാറുകളും ഒരു പഴയ ജീപ്പും കിടന്നിരുന്നു. ഒരു പഴയ മോഡൽ വാൻ കട്ടപ്പുറത്ത് തുരുമ്പ് പിടിച്ചിരിക്കുന്നു. ദ്രവിച്ചു തുടങ്ങിയ തകരം കൊണ്ടുള്ള മതിലാണ് ചുറ്റുമുള്ളത്.          " മമ്മി വലിയ മഴ വരുന്നു...." അവൻ ആ കെട്ടിടത്തിലേക്കോടി. കാറിന്റെ ബോണറ്റ് അടിച്ചിട്ട് സീനത്തും അവിടേക്ക് ചെന്നു.          " മമ്മി കറണ്ടില്ല.  മണി അടിക്കുന്നില്ല". ബെല്ലിന്റെ സ്വിച്ചിൽ അമർത്തി പിടിച്ചുകൊണ്ട് അലി പറഞ്ഞു.         " ഇവിടെ ആരും താമസം ഇല്ലെന്നു തോന്നുന്നല്ലോ അലി.. "        " ഇനി എന്താ നമ്മൾ ചെയ്യുക?" അലി  തകർത്തടിച്ചു പെയ്യുന്ന മഴയിലേക്ക് നിസ്സഹായനായി നോക്കി. ഒരു ട്രാക്ക് റോഡിലൂടെ പാഞ്ഞു പോയി.         " ഡാഡിയെ പോലെ മമ്മിക്കും മെക്കാനിസം പഠിച്ചാൽ എന്തായിരുന്നു? ഇങ്ങനെ പെരുവഴിയിൽ കെടക്കണമായിരുന്നോ?"          " മമ്മിക്ക് മനുഷ്യന്റെ മെക്കാനിസം അറിയാം.... " ഷെഡ്ഡിലെ വാഹനങ്ങൾ നോക്കിക്കൊണ്ട് സീനത്ത് പറഞ്ഞു. അലി അവിടേക്ക് ചെന്നു. ഫാക്ടറിയിൽ എന്തോ ഇടിച്ചു പരത്തുന്ന ശബ്ദം. കാറുകൾക്കിടയിലൂടെ പിന്നിലേക്കു ചെന്നപ്പോൾ മുകളിലേക്ക് ഒരു സ്റ്റെയർകെയ്സ് കണ്ടു. അവിടെ ആൾ ഉണ്ടെന്നു തോന്നി. മുകളിൽ മണിയടിക്കുന്ന ശബ്ദം.          " മമ്മി ഫോൺ ഫോൺ". അലി സ്റ്റെയർകെയ്സ് കയറി മുകളിലേക്ക് ചെന്നു.          " മോനേ...  വിളിച്ചിട്ട് അകത്തേക്ക് ചെന്നാൽ മതി." അതിനു മുകളിലേക്ക് പോകുന്നത് നോക്കി സീനത്ത് ഓർമിപ്പിച്ചു. മര്യാദയില്ലാതെ കടന്നുചെല്ലുന്ന അവനോട് ആരെങ്കിലും ദേഷ്യപ്പെട്ടാലോ? വാതിൽ കടന്ന് അകത്തേക്ക് ചെന്ന ഡോക്ടർ കണ്ടത് കുറെ തകർത്ത ക്യാബിനുകൾ ആണ്. ഹാളിന്റെ ഒരു വശത്ത് ടേബിളിൽ ഇൽ  ഒരു ചുവന്ന ടെലിഫോൺ ഇരിക്കുന്നത് കാണാം. അത് നിർത്താതെ മണിയടിക്കുകയാണ്. എന്തോ വീഴുന്ന ശബ്ദവും 'അമ്മേ' എന്നൊരു നിലവിളിയും അവർ കേട്ടു. അലി സീനത്തിനെ തോണ്ടി.                   പലകകൾ തകർന്ന ക്യാബിൻറെ വിടവിലൂടെ അവൻ നോക്കി നിൽക്കുകയായിരുന്നു. സീനത്ത് കുനിഞ്ഞ്  അവനോടൊപ്പം നോക്കി. മഴക്കോട്ട് ധരിച്ച രണ്ടുപേരും നീല ജാക്കറ്റ് ധരിച്ച ഒരാളും അവർക്ക് പുറം തിരിഞ്ഞു നിൽക്കുകയാണ്. അയാൾ ആകെ ഭയന്നു വിളറിയിരിക്കുകയാണ്...        " ദൈവത്തെയോർത്ത് എന്നെ കൊല്ലരുത്. എന്റെ സമ്പാദ്യം മുഴുവൻ തരാം... എനിക്ക് എന്റെ ഭാര്യയെയും കുഞ്ഞിനെയും കാണണം... " യുവാവ് അപേക്ഷിച്ചു. അവൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിനു മുമ്പ് ഒരാൾ മുന്നോട്ടു ചെന്ന് കൈതോക്കിന്റെ കുഴൽ വായിലേക്ക് തള്ളി.          " അരുതേ... " അയാൾ വികൃതമായി കരഞ്ഞു. വെടി പൊട്ടി. തലയ്ക്ക് പിന്നിൽ നിന്ന് കസേരയ്ക്കു മുകളിലൂടെ ചോരക്കട്ട തെറിച്ചു തറയിൽ വീണു.          " മമ്മീ....!!!"                      അലി അലറിവിളിച്ചു. ശബ്ദം പുറത്ത് വരുന്നതിനുമുമ്പ് സീനത്ത് അവന്റെ വായ ബലമായി പൊത്തിപ്പിടിച്ചു. അവൻ പിടഞ്ഞെങ്കിലും വിട്ടില്ല. കൊലയാളി കൈത്തോക്ക് പിൻവലിച്ചപ്പോൾ യുവാവിന്റെ വായിൽ നിന്ന് പുക വന്നു. നീല ജാക്കറ്റ് ധരിച്ച ആൾ ഫോൺ എടുക്കുവാനായി വന്നു. അയാള് റിസീവർ എടുത്ത് തിരിഞ്ഞപ്പോൾ സീനത്തിനെയും മകനെയും കണ്ടു...!                        തലമുടി നീട്ടിവളർത്തിയ അയാളുടെ കണ്ണുകൾ കുറുകി ഒരു ദൃഷ്ട മൃഗത്തിന്റേത്പോലെയായി. അത് അവരിൽ തറച്ചു നിന്നു. പെട്ടന്ന് അയാൾ അലറിക്കൊണ്ട് ടെലിഫോൺ എറിഞ്ഞുടച്ചു.... അടുത്ത ക്ഷണം കൊലയാളികൾ തോക്കുകളുമായി അയാളോടൊപ്പം എത്തി... പിന്നോട്ട് മാറിയ ഡോക്ടർ സീനത്ത് അടഞ്ഞ വാതിലിൽ തട്ടി മരവിച്ചു നിന്നു.... ( തുടരും) വായിച്ചു നോക്കിയിട്ട് എല്ലാവരും അഭിപ്രായം പറയണേ.. 🤍 #📙 നോവൽ #📙 നോവൽ #📔 കഥ #📔 കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ! #🧟 പ്രേതകഥകൾ! #💞 പ്രണയകഥകൾ
📙 നോവൽ - @ m1g೮೩01   plru1s @?m 0 63 @ 3 Qf m @ (@ 8 @ m1g೮೩01   plru1s @?m 0 63 @ 3 Qf m @ (@ 8 - ShareChat