ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mMpJKw1?d=n&ui=v64j8rk&e1=cബ്ലൂ ഐസ് (പാർട്ട് 65)
വിൻസന്റിനു പറയാൻ വീണ്ടുമുണ്ടായിരുന്നു.
“അന്നു രാത്രി തന്നെ അയാളെത്തി. മിസ്റ്റർ വാൾട്ടർ സെക്വേറ! ഇതിന്റെയെല്ലാം പുറകിലുള്ള മാസ്റ്റർ ബ്രെയിൻ!”
“മുൻപ് ബഡിയോടൊപ്പമായിരുന്ന സമയത്ത് അയാളെപ്പറ്റി നീ കേട്ടിട്ടുണ്ടായിരുന്നോ ?” പോത്തൻ ചോദിച്ചു.
“ഇല്ല. പക്ഷേ ബഡിയും അയാളും തമ്മിലുള്ള പരിചയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എം ഡി എം എ കുക്കിങ്ങ് സത്യത്തിൽ ബഡിയുടെ ഐഡിയാ ആയിരുന്നു എങ്കിലും, അതിനുവേണ്ട കാര്യങ്ങളെല്ലാം ചെയ്ത് മുന്നിട്ടിറങ്ങിയത് വാൾട്ടറും സംഘവുമാണ്. അന്ന് ബാംഗ്ലൂരിൽ നിന്നും ആരംഭിച്ച ആ ചെറിയ ബിസിനസ്, ക്രേസി 12 ഏറ്റെടുത്തതോടുകൂടി സൗത്ത് ഇൻഡ്യ മുഴുവനും കീഴ്പ്പെടുത്തിയ ഒരു വൻ എം ഡി എം എ റാക്കറ്റ് ആയി മാറിയത് വെറും മൂന്നു മാസങ്ങൾ കൊണ്ടാണ്.
നോർത്ത് ഇൻഡ്യയിലെവിടെയോ അത്യാധുനീകമായ ഒരു മെത്ത് ലാബ് സ്ഥാപിച്ചിട്ടുണ്ട് അവർ. ബീഹാറിലാണെന്നാണെന്റെ വിശ്വാസം. എങ്കിലും ഉറപ്പില്ല. നിയമപാലകർക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്. അതു മാത്രമറിയാം.
അന്ന് എന്റെ കൂടെ മുറിയിലുണ്ടായിരുന്ന രണ്ട് ‘ശാസ്ത്രജ്ഞർ’ തന്നെയാണ് ഇപ്പോഴും മെത്ത് കുക്ക് ചെയ്യുന്നത്. കൃത്യമായി വിസകൾ പുതുക്കി, നിയമപരമായിത്തന്നെയാണ് അവർ ഈ രാജ്യത്ത് താമസിക്കുന്നത്. അതുകൊണ്ടായിരിക്കണം, ഇതുവരെയും അവർ നിങ്ങളുടെ റഡാറിൽ പെടാത്തത്.” വിൻസന്റ് ചിരിച്ചു. “ഇനിയിപ്പോൾ, നിങ്ങൾക്ക് എയർപോർട്ടിൽ നിന്നു തന്നെ അവരെ അറസ്റ്റ് ചെയ്യാനാകുമെന്നു കരുതുന്നു. പക്ഷേ വളരെയേറെ സൂക്ഷിച്ചാണ് അവരുടെ ഓരോ നീക്കങ്ങളും. അതുകൊണ്ടു തന്നെ തെളിവുകൾ കിട്ടാൻ നിങ്ങൾ ബുദ്ധിമുട്ടും.”
പോത്തൻ തലകുലുക്കി കേട്ടുകൊണ്ടിരുന്നു.
“ബഡിയുടെ ബിസിനസ് ഇതാണെന്നു മനസ്സിലായിട്ടും നീ എന്തിനാണ് അവന്റെയൊപ്പം കൂടിയത് ?” ചോദ്യം രൂപേഷിന്റേതായിരുന്നു.
മറുപടിയുണ്ടായില്ല. മേശപ്പുറത്തേക്കു തന്നെ സൂക്ഷിച്ചു നോക്കി നിശ്ചലനായിരുന്ന വിൻസന്റിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു.
“പണം! അല്ലാതെന്ത് ?” പോത്തനാണതിന് മറുപടി പറഞ്ഞത്.
“തിരികെ നൈജീരിയായിലേക്കോ, ഘാനയിലേക്കോ പോകുക എന്നത് എനിക്ക് സാധ്യമായിരുന്നില്ല. ഞാൻ പറഞ്ഞല്ലോ എന്റെ പ്രശ്നങ്ങൾ.”
“പക്ഷേ നീയൊരു സ്കാമറായിരുന്നു. അതിൽ മനം മടുത്താണ് നീ ഇങ്ങോട്ടു വന്നത്. എന്നിട്ട് നീ അതിനേക്കാളേറെ നീചമായ കുറ്റകൃത്യങ്ങളുടെ ഭാഗമായി. അതാണെനിക്ക് മനസ്സിലാകാത്തത്.” രൂപേഷിന് ആ മറുപടികൾ തൃപ്തമായിരുന്നില്ല.
“ഞാനൊരിക്കലും, നേരിട്ട് ഡ്രഗ്സ് ട്രാഫിക്കിങ്ങിന്റെ ഭാഗമായിട്ടില്ല. ഒരിക്കലും, ആർക്കും ഞാനിത് വിറ്റിട്ടില്ല. ‘ബഡി’ ആവശ്യപ്പെട്ടപ്പോഴെല്ലാം, ഒരു ബോഡി ഗാർഡ് ആയി കൂടെ പോയിട്ടുണ്ട്. അത്ര മാത്രം. അതു മാത്രമായിരുന്നു ഞാനും അയാളും തമ്മിലുള്ള ഇടപാട്. അതും റോബിക്കോ റെജിക്കോ ഇടപെടാനാകാത്ത ഒരവസ്ഥയിൽ മാത്രം. എനിക്ക് ഓഫർ ചെയ്തിരുന്ന പ്രതിഫലം ചിന്തിക്കാവുന്നതിലധികമായിരുന്നു. ഒരു വർഷം കൊണ്ട് എന്റെ വിർച്ച്വൽ വാലറ്റിൽ നാലുകോടിയിലധികം രൂപ ബാലൻസ് ഉണ്ടാകണമെങ്കിൽ നിങ്ങൾ തന്നെയൊന്നാലോചിച്ചു നോക്കൂ.“
“പിന്നെ എപ്പൊഴാണ് നിനക്കീ മനം മാറ്റമുണ്ടായത് ? നേരത്തേ ഒരിക്കൽ നീ ഞങ്ങളെ വിളിച്ച് വാർണിങ്ങ് തന്നിരുന്നല്ലോ.”
“സ്കൂൾ കുട്ടികളെയാണ് ഇവർ ടാർഗറ്റ് ചെയ്യുന്നതെന്നു മനസ്സിലായ അന്നു മുതൽ ഞാൻ ഒഴിവാകാൻ ശ്രമിക്കുന്നതാണ്. പക്ഷേ എളുപ്പമായിരുന്നില്ല. എന്റെ വിസ കാലാവധി തീർന്ന് ഓവർ സ്റ്റേ ആയി. പാസ്പോർട്ട് ബഡിയുടെ കൈയ്യിൽ. അയാളെ ഒരിക്കലും നേരിട്ടൊന്നു കാണാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥ. അങ്ങനെ വന്നപ്പോൾ ഞാൻ പതിയെ മറ്റു മാർഗ്ഗങ്ങൾ അന്വേഷിച്ചു തുടങ്ങി.”
“ഉം...”
“ടീനേജ് കുട്ടികളിലൂടെയുള്ള കച്ചവടം സത്യത്തിൽ വാൾട്ടറിന്റെ ഐഡിയ ആയിരുന്നു. ഓൺ ലൈനിലായിരുന്നല്ലോ ക്ലാസ്സുകൾ കൂടുതലും.എല്ലാ കുട്ടികളുടെ കൈയ്യിലുമുണ്ട് ഒരു സ്മാർട്ട് ഫോൺ. അപ്പോൾ സോഷ്യൽ മീഡിയാ നെറ്റ്വർക്കിങ്ങിലൂടെ നല്ലൊരു കൺസ്യൂമർ ബേസ് ഉണ്ടാക്കിയെടുക്കാമെന്നായിരുന്നു അവന്റെ പ്ലാൻ. അധികമാരും ഉപയോഗിക്കാത്ത ടെലഗ്രാം പോലുള്ള മെസേജിങ്ങ് ആപ്പുകളിൽ രഹസ്യ ഗ്രൂപ്പുകളുണ്ടാക്കിയായിരുന്നു ഇവരുടെ പ്രധാന ഓപ്പറേഷൻ.”
”റോബിയേയും റെജിയേയും നീയെപ്പോഴാണ് പരിചയപ്പെടുന്നത് ?“
”ഞാൻ തിരികെ കേരളത്തിലെത്തിയപ്പോൾ, അവർ രണ്ടുപേരും ബഡിയോടൊപ്പമുണ്ടായിരുന്നു. അതിൽ റോബി ഒരു ഡോക്ടറാണെന്ന് നിങ്ങൾക്കറിയാമായിരിക്കുമല്ലോ ?“
പോത്തൻ തലയാട്ടി.
”ഈ നാട്ടിലെ എന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു അവൻ...“ വിൻസന്റിന്റെ സ്വരത്തിൽ നേരിയ ഒരു ഇടർച്ച തോന്നിച്ചു. പോത്തൻ മുഖമുയർത്തി നോക്കി.
”ആയിരുന്നു എന്നു പറയാൻ ? റോബിയെവിടെ ? നീയല്ലേ അവനെ സോളമന്റെ കൈയ്യിൽ നിന്നും മോചിപ്പിച്ചുകൊണ്ടുപോയത് ? “
കുറേ നേരത്തെ നിശബ്ദതയ്ക്കു ശേഷമാണ് വിൻസന്റ് മറുപടി പറഞ്ഞത്. “റോബി കൊല്ലപ്പെട്ടു മിസ്റ്റർ പോത്തൻ...“
”വാട്ട്!! അതെങ്ങനെ ?“ എല്ലാവരും അമ്പരന്നു.
കടവന്ത്രയിലെ ആ ലാബിലുണ്ടായത് വിവരിക്കുമ്പോൾ വിൻസന്റിന്റെ സ്വരം വല്ലാതെ താഴ്ന്നിരുന്നു.
“എന്നെ കൊല്ലാനായിരുന്നു ബഡിയുടെ ഓർഡർ... പക്ഷേ റോബി അത് സമ്മതിച്ചില്ല. ആ ഫൈറ്റിലാണ് അവനെ അവർ...” വിൻസന്റിന് പൂർത്തിയാക്കാനായില്ല.
”ഷിറ്റ്! “ പോത്തൻ തലയിൽ കൈ വെച്ചു.
”എന്റെ കൈയ്യിൽ കിടന്നാണ് റോബി മരിച്ചത്... എന്റെ പ്രിയ സുഹൃത്ത്...“ വിൻസന്റ് കണ്ണുകൾ ഇറുക്കിയടച്ചു തുറന്നു. ”പിന്നെയെന്താണുണ്ടായതെന്നെനിക്കറിയില്ല മിസ്റ്റർ പോത്തൻ. ഒരു ഭ്രാന്തനായിമാറിയ ഞാൻ, ആ ലാബിനുള്ളിലേക്ക് ചെന്ന്-“
പോത്തനും ജെയിംസും പെട്ടെന്നു തന്നെ മുൻപോട്ടാഞ്ഞ് അവനെ തടഞ്ഞു. രൂപേഷ് വോയ്സ് റെക്കോർഡർ ഓഫ് ചെയ്തു.
“നിന്നെ മാപ്പുസാക്ഷിയാക്കാനാകുമെന്നാണെന്റെ വിശ്വാസം... പക്ഷേ ഒരു പരിധിയ്ക്കപ്പുറമായാൽ അത് സാധിക്കാതെ വരും.” പോത്തൻ പതിയെ ചിരിച്ചു. “ആ ലാബിൽ നിന്നു 34 ബോഡികൾ കിട്ടിയിട്ടുണ്ട്. തല്ക്കാലം, അതെങ്ങനെ സംഭവിച്ചു എന്നുള്ളത് നീ പറയണ്ട. ഞങ്ങൾക്ക് കേൾക്കുകയും വേണ്ട.”
വിൻസന്റ് തല കുലുക്കി.
“ഓക്കേ! ഇനി നമ്മൾ അധികം സമയം വേസ്റ്റാക്കുന്നതിൽ കാര്യമില്ല. അടുത്ത പരിപാടികൾ ആരംഭിക്കാം.” പോത്തൻ എഴുന്നേറ്റു.
ഏതാണ്ട് 40 മിനിറ്റുകൾക്കു ശേഷം
ക്രൈം ബ്രാഞ്ച് സ്പെഷ്യൽ സെൽ ആസ്ഥാനത്തേയ്ക്കാണ് പൊലീസ് യാസിറിനെ കൊണ്ടുപോയത്. പ്രാരംഭ ചോദ്യം ചെയ്യലുകൾക്കു ശേഷം, ഇന്റ്രൊഗേഷൻ റൂമിലേക്കെത്തിച്ച അയാളെ, മരിയയും, വേണുഗോപനും അടക്കം എട്ട് ഉദ്യോഗസ്ഥർ ചേർന്ന് വിശദമായി ചോദ്യം ചെയ്യാൻ ആരംഭിച്ചു.
പോത്തനും കൂട്ടരും എത്തിയപ്പോഴേക്കും രണ്ടാം ഘട്ട ചോദ്യം ചെയ്യലുകളും അവസാനിച്ചിരുന്നു.ഏതാനും പൊലീസുദ്യോഗസ്ഥർ ചേർന്ന് മൂവർ സംഘത്തെ ഇന്റ്രൊഗേഷൻ റൂമിലേക്കാനയിച്ചു.
നന്നേ ഇടുങ്ങിയ, മൂത്രത്തിന്റെ ഗന്ധമുള്ള, വൃത്തിഹീനമായ ആ മുറിയുടെ മധ്യത്തിൽ ഒരു കസേരയിലിരുത്തിയിരുന്നു ‘ബഡി’യെ. കൈകൾ പുറകിലേക്ക് വിലങ്ങു വെച്ച് ബന്ധിച്ചിരുന്നു. തലയ്ക്കു മുകളിൽ വോൾട്ടേജ് കുറഞ്ഞ ഒരു ബൾബ് തൂങ്ങിക്കിടന്നിരുന്നു. ഏതോ ഒരു മലയാളം ആക്ഷൻ സിനിമയിലെ രംഗം പോലെ തോന്നിച്ചു ആ കാഴ്ച്ച.
അയാൾക്കു മുൻപിൽ ഒരു ചെറിയ ലോഹ മേശയ്ക്കു മുകളിൽ ഒരു ലാപ്ടോപ്പും റെക്കോർഡിങ്ങ് ഉപകരണങ്ങളുമുണ്ടായിരുന്നു. ഒപ്പം, മേശയ്ക്കു മുൻപിൽ ഒരു ട്രൈപ്പോഡിൽ ഉറപ്പിച്ചു നിർത്തിയിരുന്ന ക്യാം-കോഡറും.
ചെന്നു കയറിയ ഉടനേ പോത്തൻ തന്റെ എസ്.പി. വേണുഗോപനെ നോക്കി. ‘എല്ലാം ഓക്കെയാണെന്ന’ മട്ടിൽ അദ്ദേഹം തല ചെരിച്ച് ഒന്നു പുഞ്ചിരിച്ചു. യാസിറിൽ നിന്നും ഇനി കിട്ടാൻ വിവരങ്ങൾ ഒന്നും തന്നെ ബാക്കിയില്ലെന്ന് പോത്തന് മനസ്സിലായി. അയാളുടെ മുഖത്തും ഒരു പുഞ്ചിരി പരന്നു.
ഇടതു വശത്ത് ഒരു പൊലീസുദ്യോഗസ്ഥനിരുന്ന്, തന്റെ ലാപ്ടോപ്പിൽ തിടുക്കത്തിൽ എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നത് കാണാമായിരുന്നു. ഒരു എക്സൽ ഫയലാണ്. പോത്തന്റെ നോട്ടം അതിലേക്കൊന്നു പാളിയതും മരിയ വിശദീകരിച്ചു.
“14 ജില്ലകളിലായി 22 ഓപ്പറേഷൻസിന്റെ ഡീറ്റയിൽസ് കിട്ടിയിട്ടുണ്ട്. തൃശ്ശൂരാണ് ഏറ്റവും കൂടുതൽ. എല്ലാം കൺഫേം ചെയ്തുകഴിഞ്ഞാൽ, 22 ടാസ്ക് ഫോഴ്സുകളുണ്ടാക്കി ഇന്നു രാത്രി രണ്ടു മണിയോടെ ഒരേ സമയം റെയ്ഡുകൾ തുടങ്ങാനാണ് തീരുമാനം. ഇവൻ പറഞ്ഞ ഇൻഫർമേഷൻ വെച്ച് സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ ഡ്രഗ് ബസ്റ്റ് ആയിരിക്കും. ഈ ലിസ്റ്റ് കമ്പ്ലീറ്റ് ആയാൽ, ഉടനേ വീഡിയോ കോൺഫറൻസിങ്ങ് തുടങ്ങും. അതത് ജില്ലകളിലെ ഓഫീസേഴ്സിനെയും, കളക്ടർമാരെയും മാത്രമേ അറിയിക്കുന്നുള്ളൂ.”
“ഗുഡ്!” പോത്തൻ തല കുലുക്കി.
“ബെസ്റ്റ് ടാസ്ക് ഫോഴ്സിന് ഒരു അവാർഡ് മിസ്റ്റർ പോത്തന്റെ വക!” എസ്.പി. ചിരിച്ചു.
“അതുശരി... അപ്പൊ നമ്മക്ക് അവാർഡൊന്നുമില്ലല്ലേ ?” പോത്തൻ ചിരിച്ചു. തുടർന്ന് കൈ കൊണ്ട് മുഖം അമർത്തിത്തുടച്ചുകൊണ്ട് അയാൾ യാസിറിനെതിർവശത്തായി കിടന്ന പ്ലാസ്റ്റിക്ക് കസേരയിൽ ഇരുന്നു.
“ഒന്നിഞ്ഞോട്ട് നോക്കിക്കേ മാനേ...” പോത്തൻ വിരൽ ഞൊടിച്ചുകൊണ്ട് അയാളുടെ ശ്രദ്ധയാകർഷിച്ചു.
തളർന്ന് താഴേക്കൊടിഞ്ഞു തൂങ്ങിപ്പോയിരുന്നു ബഡിയുടെ തല.
“വാൾട്ടറിന്റെ കാര്യം നീ ഇവരോട് പറഞ്ഞാരുന്നോ ബഡീ ?“
യാസിർ ഞെട്ടി തലയുയർത്തി.
“അവനെയല്ലേ മാനേ ഞങ്ങക്ക് വേണ്ടത്.“ പോത്തൻ ഊറിച്ചിരിച്ചുകൊണ്ട് മുൻപോട്ടാഞ്ഞ് യാസിറിന്റെ മുഖം പിടിച്ചുയർത്തിക്കൊണ്ട് തിരിഞ്ഞു നിന്നു. ”ഇവന്റെ ഫോണെന്ത്യേ?“
നിമിഷങ്ങൾക്കുള്ളിൽ ഒരു പൊലീസുദ്യോഗസ്ഥൻ, പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ഒരു ഐഫോൺ മേശപ്പുറത്തെത്തിച്ചു.
പോത്തൻ, യാസിറിന്റെ മുഖത്തേക്ക് തിരിച്ചുപിടിച്ച് അത് അൺ ലോക്ക് ചെയ്തതിനുശേഷം, രൂപേഷിനെ ഏൽപ്പിച്ചു. അവൻ നിമിഷങ്ങൾക്കുള്ളിൽ, യാസിറിനോടടുത്തു നിന്ന്, ഫോണിന്റെ പാസ്-കോഡ് മാറ്റാനുള്ള നടപടികളാരംഭിച്ചു. പോത്തൻ എസ്.പി. യേയും മരിയയേയും വിളിച്ചുകൊണ്ട് മുറിയുടെ മൂലയിലേക്ക് മാറി നിന്നു.
“നമുക്കേ... അതീവ രഹസ്യമായ ഒരു മീറ്റിങ്ങ് നടത്തണം, ഐ.ജി. സാറിനെ വിളിക്കണം. സി. എം. നെക്കൂടി അറിയിക്കാൻ പറ്റുവാണെങ്കിൽ നന്നായിരിക്കും. വേറൊരു വല്യ കൊമ്പനെക്കൂടി പൊക്കാനുണ്ട്.”
“എന്താഡോ തന്റെ ഉദ്ദേശം ?!” എസ്.പി. അമ്പരന്നു പോയി. “ഇതെന്നാ വല്യ ഓപ്പറേഷനാ ഇന്നു രാത്രി നടക്കാൻ പോണേന്ന് വല്ല വിവരോമുണ്ടോ തനിക്ക്?”
“അതും നടക്കണം. പക്ഷേ, അതിനേക്കാൾ ഇമ്പോർട്ടന്റ് ആണിത്. യാസിർ ഒക്കെ ചെറിയ മീനല്ലേ സർ ? ഇവനേക്കാൾ മൂത്ത പാർട്ടികളെറങ്ങീട്ടൊണ്ട് കൊച്ചിയിൽ.”
“ബാംഗ്ലൂരീന്നല്ലേ ഇവന്റെ സപ്ളേ ?” എസ്.പി. തിരിഞ്ഞ് യാസിറിനെ നോക്കി. “അങ്ങനെയാണ് അവൻ പറഞ്ഞത്. നമ്മൾ ബാംഗ്ലൂർ പൊലീസുമായി ബന്ധപ്പെടാനുള്ള പ്ലാനിലാണ്.”
“ബാംഗ്ലൂരത്തെ അവന്മാരടെ കാര്യം തന്നെയാ ഞാൻ പറഞ്ഞെ. അതൊരു തീരുമാനമാക്കീട്ടേ നമ്മള് റെയ്ഡിനൊക്കെ നടന്നട്ട് കാര്യൊള്ളൂ. ദേ ആ ഫോണിൽ, വാൾട്ടർ.എസ്. എന്നൊരു കോണ്ടാക്റ്റുണ്ട്. വാൾട്ടർ സെക്വേറ!”
എസ്.പി. നടുങ്ങിയത് വ്യക്തമായിരുന്നു. ആ വിവരം യാസിർ വെളിപ്പെടുത്തിയിരുന്നില്ല എന്ന് പോത്തന് മനസ്സിലായി.
“അവന്മാർ ആറു പേര് വന്നിട്ടൊണ്ട്. ഇവിടെ ഈ ചുറ്റുവട്ടത്തു തന്നെ കാണും. എക്ട്രീമിലി ഡേഞ്ചറസ് ഇൻഡിവിജ്വൽസ്... ക്രിമിനലി ഇൻസെയ്ൻ... എന്നൊക്കെയാണ് ബാംഗ്ലൂർ പൊലീസ് അവന്മാരെപ്പറ്റി പറഞ്ഞേക്കുന്നെ. സോ... നമുക്ക് ചില കാര്യങ്ങൾ തീരുമാനിക്കാനുണ്ട്. ഇനി ഇവന്മാരാരും വന്ന പോലെ തിരിച്ചുപോയാ ശരിയാവൂല്ല. നമ്മളീ കഷ്ടപ്പെട്ടതെല്ലാം വെറുതേയാവും.“
“പക്ഷേ അതിനാത്തൊരു ടെക്ക്നിക്കൽ പ്രശ്നമുണ്ട്.” ആലോചനയോടെയായിരുന്നു എസ്.പി. പറഞ്ഞു തുടങ്ങിയത്. “ഇത് നമ്മുടെ പരിധിയിൽ വരില്ലല്ലോ.അവന്മാർക്ക് കേരളത്തിൽ ആക്ടീവായ കേസുകളൊന്നുമില്ല. ബാംഗ്ലൂർ പൊലീസിനെക്കൊണ്ടു തന്നെ ഡീൽ ചെയ്യിക്കുന്നതാണ് ബുദ്ധി.”
“അവര് കൊല്ലം കുറേ ആയി ഇത് ഡീൽ ചെയ്യാൻ തുടങ്ങീട്ട്. സാറിന് ശരിക്കറിയാമല്ലോ ഇവന്മാരാരാണെന്ന് ? വാൾട്ടർ സെക്വേറ എന്ന പേരു കേട്ടതും സർ ഞെട്ടിയത് ഞാൻ കണ്ടതാണ്.”
“എന്തു പറഞ്ഞിട്ടും കാര്യമില്ല പോത്താ! വീ ഹാവ് നോ ജൂറിസ്ഡിക്ഷൻ ഓവർ ദെം. അതു മാത്രമല്ല, ഇപ്പൊ നമുക്ക് പ്രയോരിറ്റിയാണ് നോക്കേണ്ടത്. മരിയ പറഞ്ഞതുപോലെ, സൗത്ത് ഇൻഡ്യയിലേ ഏറ്റവും വലിയ ഡ്രഗ് ബസ്റ്റാണ് നടക്കാൻ പോകുന്നത്. വീ നീഡ് ഓൾ ഔർ പീപ്പിൾ ആൻഡ് റിസോഴ്സസ് ഫോർ ദാറ്റ്!”
പോത്തന്റെ മുഖം വല്ലാതെ മുറുകി വരുന്നത് മരിയ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അബദ്ധമൊന്നും വായിൽ നിന്നു വീഴുന്നതിനു മുൻപേ അവൾ എസ്.പി. കാണാതെ അയാളുടെ കൈത്തലം പിടിച്ചമർത്തി.
“എന്തായാലും ഇതുവരെയുള്ള നമ്മുടെ ഓപ്പറേഷൻസ് എല്ലാം ഭംഗിയായി നടന്നു. എന്റെ അഭിപ്രായത്തിൽ ഇനി നിങ്ങളു മൂന്നു പേരും കുറച്ച് റെസ്റ്റെടുക്ക്. ആൽബിയുടെ അവസ്ഥയെന്താ ? കുറച്ചുനേരം അയാളുടെ അടുത്തു ചെന്നിരിക്ക്. ഓക്കേ ? ഇത് ഇനി ഞങ്ങൾ ഡീൽ ചെയ്തോളാം. നാളെ രാവിലെ ഒരു ഹാപ്പി ന്യൂസുമായിട്ട് ഞാൻ തന്നെ നേരിട്ടു വിളിക്കാം. എന്തു പറയുന്നു ?” ഒരു പുഞ്ചിരിയോടെയാണ് എ.പി. അത് ചോദിച്ചത്.
“ഓക്കെ സർ!” പോത്തന്റെ സ്വരം നന്നേ താഴ്ന്നിരുന്നു.
ക്രേസി 9 എന്നൊരു ഗ്യാങ്ങിനെനെതിരേ തൽക്കാലം പൊലീസിന്റെ ഭാഗത്തു നിന്നും ഒരു നീക്കം പ്രതീക്ഷിക്കണ്ട എന്നു തിരിച്ചറിഞ്ഞ പോത്തൻ സാവധാനം നടന്ന് രൂപേഷിനരികിലെത്തി.
“വാൾട്ടറിന്റെ കോണ്ടാക്റ്റ് നമ്പർ എടുത്തിട്ട് ഫോൺ തിരിച്ചുകൊടുത്തേരേ. മ്മള് തന്നെ എറങ്ങാണ്ട് കാര്യം നടക്കൂല്ല മാനേ!” രഹസ്യം പോലെ അത്രയും പറഞ്ഞുകൊണ്ട് ജെയിംസിനെയും കൂട്ടി പോത്തൻ മുറി വിട്ടു.
(TBC)
കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹 #✍ തുടർക്കഥ #📔 കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ


