ShareChat
click to see wallet page
search
കടമ്പനാട് കെ. ആർ. കെ. പി. എം ഹൈസ്കൂൾ, ഈയിടെ അന്തരിച്ച ഹെഡ്മിസ്ട്രസ് സരോജിനിയമ്മ ടീച്ചർ എന്നിവരെ, ഈ സ്കൂളിൽ പഠിച്ചിരുന്ന, പ്രശസ്ത നോവലിസ്റ്റ് കെ. ആർ. മീര അനുസ്മരിക്കുന്നു🙏 🌹➖🌹➖🌹➖🌹➖🌹 "പത്താം ക്ലാസിൽ പഠിത്തം മാത്രം മതിയെന്നായിരുന്നു അച്ഛന്റെ കൽപ്പന. അതിനു തൊട്ടുമുമ്പ്, ചെല്ലമ്മ ടീച്ചർ റിട്ടയർ ചെയ്തു. സരോജിനിയമ്മ ടീച്ചർ ഹെഡ്മിസ്ട്രസ് ആയി. അച്ഛന്റെകൂടി ഗുരുനാഥയാണ്. സരോജിനിയമ്മ ടീച്ചർ അച്ഛനെ വിളിച്ചു. മീര യുവജനോൽസവത്തിൽ പങ്കെടുത്തേതീരൂ എന്ന് അറിയിച്ചു. അച്ഛനു കീഴടങ്ങേണ്ടിവന്നു. ജില്ലാതല മൽസരത്തിൽ എനിക്കു കവിതയ്ക്കും പെൻസിൽ ഡ്രോയിങ്ങിനും ഒന്നാം സമ്മാനം കിട്ടി. സംസ്ഥാന യുവജനോൽസവത്തിൽ പങ്കെടുക്കാൻ സ്കൂളിൽനിന്നു ഞാനൊരാൾ മാത്രം. ശിവരാമക്കുറുപ്പു സാർ എന്നെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ ഓഫിസിൽ കൊണ്ടു ചെന്നാക്കി. അവിടെനിന്നു ജില്ലാതലത്തിൽ സമ്മാനം നേടിയ മറ്റുകുട്ടികളുണ്ട്. മിക്കവരുടെയും രക്ഷകർത്താക്കളുണ്ട്. അധ്യാപകർ പുറമെ. രക്ഷകർത്താക്കളും സ്വന്തം അധ്യാപകരും ഒപ്പമില്ലാത്ത ഏക വിദ്യാർത്ഥിനി ഞാനാണ്. പരിചയമില്ലാത്ത രണ്ട് അധ്യാപികമാർക്കാണു പെൺസംഘത്തിന്റെ ചുമതല. അനാഥയായ എന്നെ ഗൌനിക്കാൻ ആരുമില്ല. താമസം എറണാകുളത്ത് രാമവർമ്മ സ്കൂളിൽ ആയിരുന്നു എന്നാണ് ഓർമ. ക്ലാസ് മുറിയിൽ ബെഞ്ചുകൾ ചേർത്തിട്ടാണ് ഉറക്കം. ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നു. ചിലമ്പൊലികളും അനൌൺസ്മെന്റും കയ്യടികളും മുഴങ്ങിക്കേൾക്കാം. അപ്പോഴാണു വാതിൽക്കൽ ഒരു മുട്ട്. കൂട്ടുവന്ന ടീച്ചർമാരിൽ ഒരാൾ വാതിൽ തുറന്നു. "മീരയെന്ന കുട്ടിയുണ്ടോ ഇവിടെ?” അതിപരിചിതമായ സ്ത്രീശബ്ദം. ഞാൻ പിടഞ്ഞെഴുന്നേറ്റു. ചുമലുകൾ കവിഞ്ഞു കിടക്കുന്ന ഭാരിച്ച ചുരുണ്ട മുടി ഒറ്റനോട്ടത്തിൽ കണ്ടു- സരോജിനിയമ്മ ടീച്ചർ. സന്തോഷമാണോ, നന്ദിയാണോ- എന്നെ കരയിപ്പിച്ചു. 'ബാഗ് എടുക്ക്, പോകാം...’ ടീച്ചർ ആജ്ഞാപിച്ചു. ഞാൻ ബാഗ് തപ്പിയെടുക്കുമ്പോൾ സരോജിനിയമ്മ ടീച്ചർ മുറിയിൽ ഉണ്ടായിരുന്ന ടീച്ചർമാരോടു പറഞ്ഞത് ഇപ്പോഴും കാതിലുണ്ട് : 'കൊച്ചിനെ തനിച്ചു വിട്ടല്ലോ എന്നോർത്തു മനസ്സിലൊരു വിഷമം. അതുകൊണ്ട് ഞാൻ ലീവെഴുതിക്കൊടുത്തിട്ട് ഇങ്ങുപോന്നു.’ അതൊരു വല്ലാത്ത നിമിഷമായിരുന്നു. ടീച്ചർ എറണാകുളത്തുവന്ന് മുറിയൊക്കെ എടുത്തിട്ടാണ് എന്നെ തേടി വന്നത്. എന്നെ ആ ലോഡ്ജിലേക്കു കൊണ്ടുപോയി. കട്ടിലിൽ കിടന്നോളാൻ പറഞ്ഞു. രാവിലെ വിളിച്ചുണർത്തി, ഭക്ഷണം വാങ്ങിത്തന്നു. മൽസരം നടക്കുന്ന സ്കൂളിൽ കൊണ്ടുപോയി. എന്റെ മൽസരം നടക്കുമ്പോൾ ബാഗും തൂക്കി പുറത്തു കാത്തുനിന്നു. മറ്റു മൽസരങ്ങൾ കാണാൻ കൊണ്ടുപോയി. എന്നുവച്ച് ഇതിനിടയിൽ കൊച്ചുവർത്തമാനമൊന്നുമില്ല. അങ്ങോട്ടെന്തെങ്കിലും ചോദിക്കാനോ പറയാനോ എനിക്കു ധൈര്യവുമില്ല. രണ്ടാമത്തെ ഇനം കഴിഞ്ഞ ദിവസം അമ്മയും എം.ഡി. രത്നമ്മ ടീച്ചറും വന്നു. എന്നെ ഏറ്റെടുത്തു. ഞങ്ങൾ തിരിച്ചുപോന്നു. ടീച്ചർ പക്ഷേ, വന്നില്ല. റിസൽട്ട് അറിഞ്ഞിട്ടേയുള്ളൂ മടക്കം എന്നു തീർത്തുപറഞ്ഞു. എന്തു റിസൽട്ട് എന്നാണ് എന്റെ മനസ്സിൽ. ടീച്ചറുടെ ലീവും പണവും പാഴാക്കിയ കുറ്റബോധമായിരുന്നു മടക്കയാത്രയിൽ. പക്ഷേ, പിറ്റേന്ന് പത്രം നോക്കിയപ്പോൾ എനിക്കു ഡ്രോയിങ്ങിനു രണ്ടാം സമ്മാനം ! കലോൽസവ വേദിയിൽ എനിക്കുവേണ്ടി ട്രോഫിയും സർട്ടിഫിക്കറ്റും സരോജിനിയമ്മ ടീച്ചർ ഏറ്റുവാങ്ങി. തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ വച്ച് ടീച്ചർ അതെനിക്കു കൈമാറി. ആ സമയത്തു ടീച്ചറുടെ മുഖത്തു തിളങ്ങിയ ഒരു ചിരിയുണ്ട്. അതായിരുന്നു വിജയസ്മിതം. എനിക്കു കിട്ടിയ യഥാർത്ഥ സമ്മാനം. സ്കൂൾ കെട്ടിടത്തിന് എതിരേയാണു ടീച്ചറുടെ വീട്. റോഡും വശത്തെ കനാലും മുറിച്ചു കടന്നാൽ ടീച്ചറുടെ മുറ്റമായി. ഹെഡ്മിസ്ട്രസിന്റെ ജനാല തുറന്നാൽ ടീച്ചറുടെ വീടുകാണാം. ടീച്ചറുടെ ഡ്രായിങ് റൂമിൽ ഇരുന്നാൽ ഓഫിസും. വിശാലമായ വളപ്പിൽ വളഞ്ഞ മുഖപ്പും കരിങ്കല്ലു പാകിയ ഭിത്തിയും മുന്നു വശത്തും തിണ്ണയുമുള്ള ഒറ്റ നില കോൺക്രീറ്റ് വീട്. മണൽ വിരിച്ച് സിമന്റ് തിട്ട കെട്ടി അതിരു തിരിച്ച അന്നത്തെ ഹൈ ക്ലാസ് വീട്. മുറ്റം ചുറ്റി അടുക്കള വശത്തു ചെന്നാൽ കിണറ്, അതിനു പിന്നിൽ തൊഴുത്ത്. റബർ ഷീറ്റുകൾ വിരിച്ചിട്ട അഴകൾ. ഉച്ചയൂണു കഴിഞ്ഞാൽ ടാപ്പുകൾക്കു മുമ്പിൽ ഉന്തുംതള്ളുമാണ്. ഞങ്ങളിൽ ചിലർ ടീച്ചറുടെ വീട്ടിലേക്കു പോകും. അവിടുത്തെ കിണറ്റിൽനിന്നു വെള്ളം കോരി കൈകഴുകുകയും ഇരുമ്പുതൊട്ടിയിൽനിന്നു വെള്ളം മൊത്തിക്കുടിക്കുകയും ചെയ്യും. എങ്കിലും ടീച്ചറിന്റെ മുമ്പിൽ പെടാതിരിക്കാൻ ശ്രദ്ധിക്കും. സദാ കാഠിന്യമാണു ടീച്ചറുടെ മുഖത്ത്. വല്ലപ്പോഴുമാണ് ഒരു ചിരി വിടരുക. ഇടതിങ്ങിയ ചുരുണ്ട മുടിയാണ്. അതു തുമ്പു കെട്ടി വിതിർത്തിട്ടിരിക്കും. സെറ്റും മുണ്ടുമാണു പതിവുവേഷം. ചിലപ്പോൾ സാരിയുമുടുക്കും. വേഷമേതായാലും ടീച്ചർ സ്കൂൾ അസംബ്ലിക്കു വരാന്തയിലേക്ക് ഇറങ്ങുന്ന നിമിഷം രണ്ടായിരം പെൺകുട്ടികൾ അറ്റൻഷനാകും. അധ്യാപകർ നിവർന്നു നിൽക്കും. സ്കൂൾ വിട്ടു പോയതിനുശേഷം ഞാൻ രണ്ടു മൂന്നു തവണയേ ടീച്ചറെ കണ്ടിട്ടുള്ളൂ. ഒടുവിൽ കണ്ടപ്പോൾ ടീച്ചർ കടമ്പനാട് ദേവീക്ഷേത്രത്തിനു സമീപമുള്ള വീട്ടിലായിരുന്നു. മകന്റെ മരണം ടീച്ചറെ ഉലച്ചിരുന്നു.അതേ വീട്ടിൽ പിന്നീടു പോയപ്പോൾ ടീച്ചർ ചാലക്കുടിയിൽ ഒരു ആശ്രമത്തിലാണ് എന്നു കേട്ടു. ജൂൺ അഞ്ചിനു തിരുവനന്തപുരത്ത് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ട് പകുതി വഴിയെത്തിയപ്പോഴാണ് അമ്മ വിളിച്ചത്. "സരോജിനിയമ്മ ടീച്ചർ പോയി.” അമ്മ തുടർന്നു : "വൈകിട്ടാണു ചടങ്ങ്. രാവിലെ വീട്ടിൽ കൊണ്ടു വരുമെന്നാണു കേട്ടത്. പോകുന്ന വഴി നീയൊന്നു കയറിക്കാണണം. ടീച്ചറിന്റെ ആത്മാവ് നിന്നെ പ്രതീക്ഷിക്കാതിരിക്കില്ല.” ചില വാക്കുകൾ പതിയെപതിയെ അലിയുന്ന മഞ്ഞുപാളി പോലെയാണ്. ചവിട്ടടിയിൽ അതു സാവധാനം ഉരുകും. തണുത്തുറഞ്ഞ ജലം പതിയെ പതിയെ പാദങ്ങളെ ഓർമകളാൽ നീലിപ്പിക്കും. ഞാൻ കടമ്പനാട്ടേക്കു പോയി. ഏതു വീട്ടിലാണു ടീച്ചർ എന്ന് അമ്മയ്ക്കു തീർച്ചയില്ലായിരുന്നു. സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആദ്യം അറിയുന്നതു കൂട്ടുകാരി ഷീല രവിയാണ്. ഞാൻ ഷീലയെ വിളിച്ചു. അന്വേഷിക്കട്ടെ എന്ന് അവൾ പറഞ്ഞു. അതുകൊണ്ടു ഞാൻ കുറച്ചുകൂടി മുന്നോട്ടു നീങ്ങി. ബോയ്സ് ഹൈസ്കൂളിനുമുമ്പിൽ ടീച്ചറുടെ ചിത്രം പ്രദർശിപ്പിച്ചിരുന്നു. അവിടെ കാർ നിർത്തി ഞാൻ കൂട്ടുകാരി ശ്രീലക്ഷ്മിയെ വിളിച്ചു. ബോയ്സ് സ്കൂൾ മാനേജറും മണ്ണടി സ്കൂളിന്റെ പ്രിൻസിപ്പലുമാണു ശ്രീലക്ഷ്മി. പഴയ വീട്ടിൽത്തന്നെ എന്ന് അവൾ അറിയിച്ചു. ഞാൻ ഗേൾസ് സ്കൂളിലെ വഴിയിലേക്കു മടങ്ങി. വഴിക്കു മാറ്റമില്ല. പക്ഷേ, ചുറ്റുപാടും പുതിയ കെട്ടിടങ്ങൾ. ടീച്ചറുടെ വീടിനുമുമ്പിൽ കാർ പാർക്ക് ചെയ്തു ഞാൻ അകത്തേക്കു ചെന്നു. ചായ്ച്ചു കെട്ടിയ ടാർപാളിനു കീഴിൽ നാലോ അഞ്ചോ കസേരകൾ. മൂന്നോ നാലോ പേർ. ടീച്ചറുടെ താമരശ്ശേരിൽ വീട് നിറം മങ്ങി നിൽക്കുന്നു. പഴയ മുറ്റത്തിനും വളപ്പിനുംപോലും പ്രായാധിക്യത്തിന്റെ അവശതയും മടുപ്പും. ഞാൻ ഉള്ളിലേക്കു ചെന്നു. അകത്ത്, ശുദ്ധശൂന്യമായ ഒരു വലിയ മുറിയിൽ, സിമന്റ് നിലത്ത് ഭസ്മം കൊണ്ടു വരച്ച നാലതിരുകൾക്കുള്ളിൽ, നേര്യതു പുതച്ച്, ലോകത്തോടും മരണത്തോടും 'കഴിയുമെങ്കിൽ ഒന്നു തോൽപ്പിക്ക് ' എന്ന മുഖഭാവത്തോടെ സരോജിനിയമ്മ ടീച്ചറെ കണ്ടു. മുഖം ചെറുതായിരിക്കുന്നു. എങ്കിലും ദാർഢ്യം വർധിച്ചിരിക്കുന്നു. ടീച്ചറിനെ അത്രയേറെ കർക്കശക്കാരിയാക്കിയത് എന്തൊക്കെ അനുഭവങ്ങളാണെന്ന് ആർക്കറിയാം. നോവലുകൾ പോലെ, എഴുതപ്പെട്ട വരികൾക്കൊപ്പം എഴുതപ്പെടാത്തവയും ചേർന്നതാണു മനുഷ്യർ. ആര്, ആരെ, എത്രത്തോളം എങ്ങനെ വായിക്കാൻ ! ഞാൻ നിലത്തു മുട്ടുകുത്തി പാദങ്ങളിൽ ശിരസ്സമർത്തി. ടീച്ചറിന്റെ കാൽവിരലുകളുടെ തണുപ്പ് എന്റെ നെറ്റിയിൽ അനുഭവിച്ചു. ഞാൻ വന്ന ദിവസം, അതേ വഴിയിൽ, എന്റെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ മുടക്കാതെ ടീച്ചർ കാത്തു കിടന്നതിന്റെ അവിശ്വസനീയമായ യാദൃച്ഛികതയിൽ സങ്കടപ്പെട്ടു. ടീച്ചറിന്റെ അന്നത്തെ പ്രായമായി എനിക്ക്. എന്നിട്ടും 'കൊച്ചിനെ തനിച്ചുവിടാൻ' ടീച്ചർ വിഷമിക്കുന്നു. സദാ എന്റെ മുമ്പിൽ നടക്കുന്നു." ******** ( സുമച്ചേച്ചിയും ( സുമ രാജശേഖരൻ) ശ്രീലക്ഷ്മിയും അയച്ചു തന്നതാണ് ഈ ചിത്രം. പക്ഷേ ഈ വേഷത്തിലോ ഭാവത്തിലോ ടീച്ചറെ ഞാൻ ടീച്ചറെ കണ്ടിട്ടില്ല. പഴയ ചിത്രം ഞങ്ങളുടെ ഓർമയിൽ മാത്രം. ) -- കെ. ആർ. മീര #അനുസ്മരണം🙏🌹🙏 #കടമ്പനാട് എന്റെ നാട് 😍 #കെ. ആർ. മീര 😍
അനുസ്മരണം🙏🌹🙏 - నీ నీ - ShareChat