#📰ബ്രേക്കിങ് ന്യൂസ് //02/05/26//ആലപ്പുഴ ∙ മുഖ്യമന്ത്രിക്കു പറ്റിയ അബദ്ധം അദ്ദേഹത്തിന്റെ ഓഫിസാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുറത്തു നിൽക്കുന്ന കാലന്മാർ കുറെയുണ്ട്. പിണറായി വിജയൻ ശുദ്ധനാണ്. പക്ഷേ, ഓഫിസ് ശരിയല്ല. മുഖ്യമന്ത്രിയെ കാണാൻ പോലും സമ്മതിക്കില്ലെന്ന് എംഎൽഎമാർ ഉൾപ്പെടെ തന്നോടു പരാതി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. എം.വി.ജയരാജൻ ഓഫിസിൽ ഉണ്ടായിരുന്നപ്പോൾ സാധാരണക്കാർക്കും ഉപകാരപ്പെട്ടിരുന്നു. പി.ശശിയെപ്പോലുള്ളവരെ എന്തിന് ഓഫിസിൽ വച്ചു എന്നു ചോദിച്ചാൽ അവർക്കു മറുപടിയില്ല.
ചെറിയ ഭൂരിപക്ഷത്തിനെങ്കിലും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണു കരുതുന്നതെന്നു വെള്ളാപ്പള്ളി പറഞ്ഞു. എക്സിറ്റ് പോൾ എല്ലാം ശരിയാകണമെന്നില്ല. എൽഡിഎഫ് തോറ്റാൽ ജനാധിപത്യം തോറ്റു, മതാധിപത്യം ജയിച്ചു. യുഡിഎഫ് അധികാരത്തിൽ വരരുതെന്നാണ് ആഗ്രഹം. അതുകൊണ്ടു മുഖ്യമന്ത്രി ആരാകണമെന്നു പറയുന്നില്ല. കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകണമെന്നു മുസ്‌ലിം ലീഗ് പറയരുതായിരുന്നു. യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചാൽ ലീഗായിരിക്കും ഭരിക്കുക. മാറാട് ആവർത്തിക്കും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അദ്ഭുതപ്പെടാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.


