JABY AMBALATH
ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയതിന്റെ ചെറിയൊരു ടെൻഷനോടെയായിരുന്നു ടിവിക്ക് മുന്നിൽ ഈ കളി കാണാനിരുന്നത്. എന്നാൽ കഴിഞ്ഞ കളിയിലെ ബ്രസീലായിരുന്നില്ല ഇന്ന് കളത്തിൽ ഇറങ്ങിയത്. കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളുമായി തുടക്കം മുതൽ തന്നെ മത്സരത്തിന്റെ നിയന്ത്രണമെറ്റെടുത്ത ബ്രസീൽ 22 ആം മിനിറ്റിൽ അക്കൗണ്ട് തുറന്നു . ഇഗോർ തിയാഗോയ്ക്ക് പകരം ആദ്യ ഇലവനിൽ അവസരം ലഭിച്ച മാത്യൂസ് കുൻഹ, കോച്ചിന്റെ തീരുമാനം എത്രത്തോളം ശരിയാണെന്ന് തെളിയിച്ചു. വിനീഷ്യസ് ജൂനിയറിന്റെ ഷോട്ട് ഹെയ്തി ഗോൾകീപ്പർ തടഞ്ഞപ്പോൾ ലഭിച്ച റീബൗണ്ട് വലയിലെത്തിച്ചാണ് കുൻഹ ആദ്യ ഗോൾ നേടിയത്.
അവിടെയും കഥ അവസാനിച്ചില്ല. 35 ആം മിനിറ്റിൽ ഹെയ്തി പ്രതിരോധത്തെ കാഴ്ചക്കാരാക്കി വിനീഷ്യസ് നൽകിയ മനോഹരമായ പാസിൽ നിന്ന് കുൻഹ തന്റെ രണ്ടാം ഗോളും നേടി. ആ ഗോളിന് ശേഷമുള്ള അദ്ദേഹത്തിന്റെ ‘സർഫിംഗ്’ ഡാൻസ് സെലിബ്രേഷൻ കാണാൻ തന്നെ എന്ത് ഭംഗിയായിരുന്നു!
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ, അതുവരെ കളം നിറഞ്ഞുനിന്ന വിനീഷ്യസ് സ്വന്തം പേരിൽ മൂന്നാം ഗോളും കുറിച്ചപ്പോൾ, ഒരു നിമിഷത്തേക്ക് ആ പഴയ “ജോഗോ ബൊണിറ്റോ” വീണ്ടും ടിവി സ്ക്രീനിൽ പുനർജനിച്ചുവെന്ന് തോന്നി. ആദ്യ പകുതിയിൽ തന്നെ മത്സരം ജയിക്കുമെന്ന് അപ്പോഴേ ഉറപ്പായി. എന്നാൽ അതിനിടയിൽ റഫിഞ്ഞയ്ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ചെറിയൊരു ആശങ്ക സമ്മാനിക്കുന്നുണ്ട്.
മൂന്ന് ഗോളിന്റെ ലീഡുമായി രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ വലിയൊരു ഗോൾമഴ തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ രണ്ടാം പകുതിയിൽ കളിയുടെ ചിത്രം മാറി. ബ്രസീലിനെ പോലും അത്ഭുതപ്പെടുത്തുന്ന പോരാട്ടവീര്യമാണ് ഹെയ്തി പിന്നീട് പുറത്തെടുത്തത്. ഒരു വശത്ത് ബ്രസീൽ ആക്രമണം തുടർന്നപ്പോൾ മറുവശത്ത് ഹെയ്തിയുടെ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. അതുമാത്രമല്ല, മികച്ച ചില മുന്നേറ്റങ്ങളിലൂടെ അവർ ബ്രസീൽ ഗോൾമുഖത്തും ഭീഷണി ഉയർത്തി. പ്രത്യേകിച്ച് ഹെയ്തി താരം റിക്കാർഡോ അഡെയുടെ തകർപ്പൻ ഹെഡ്ഡർ, അലിസൺ ബെക്കറുടെ 'റിയാക്ഷൻ സേവ്' ഇല്ലായിരുന്നുവെങ്കിൽ ഗോൾവലയിലെത്തുമായിരുന്നു.
രണ്ടാം പകുതിയിൽ കളി നിയന്ത്രിക്കുന്നതിനൊപ്പം എൻഡ്രിക് ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് ലോകകപ്പ് അരങ്ങേറ്റം നൽകാനും ആൻസലോട്ടി മറന്നില്ല. അതും മത്സരത്തിന്റെ മറ്റൊരു പോസിറ്റീവ് വശമായിരുന്നു.
ഗ്രൂപ്പിൽ നാല് പോയിന്റോടെ ബ്രസീലിനെ ഒന്നാം സ്ഥാനത്തേക്കെത്തിച്ച ഈ വിജയം സന്തോഷം നൽകുന്നുണ്ടെങ്കിലും, രണ്ടാം പകുതിയിൽ ബ്രസീലിനെ കൂടുതൽ ഗോളടിക്കാൻ അനുവദിക്കാതെ പിടിച്ചുനിർത്തിയ ഹെയ്തിയുടെ പ്രകടനത്തിന് കൈയടിക്കാതിരിക്കാൻ കഴിയില്ല. തോറ്റെങ്കിലും തല ഉയർത്തിപ്പിടിച്ചാണ് അവർ കളം വിടുന്നത് .
കളി ജയിച്ചെങ്കിലും ബ്രസീലിന് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. പഴയ പ്രതാപത്തിന്റെ നിലവാരത്തിൽ ഇപ്പോഴും ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നത് അലിസൺ തന്നെയാണെന്ന് പറയാം. പ്രതിരോധനിരയിൽ ഗബ്രിയേലും മാർക്വിഞ്ഞോസും മോശമല്ലെങ്കിലും, റോബർട്ടോ കാർലോസ്, കാഫു, ഡാനി ആൽവസ് എന്നിവരാണ് മുൻഗാമികളെന്നു വിങ് ബാക്ക്കളെ ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു . റൊണാൾഡീന്യോയും കാക്കയും പോലുള്ള അതികയാന്മർ അടക്കിവാണിരുന്ന മധ്യനിരയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ ബ്രസീലിയൻ മിഡ്ഫീൽഡിന് ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട് . അതുപോലെ റൊണാൾഡോ, റൊമാരിയോ, റിവാൾഡോ എന്നിവരുടെ കാലത്തെ ആക്രമണനിരയുടെ ആധിപത്യം ഇന്നും ഒരു സ്വപ്നസ്മരണയായി തുടരുന്നു.
അങ്ങനെ ഇപ്പോഴത്തെ ബ്രസീൽ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണെങ്കിലും തിരിച്ചുവരവിന്റെ ചില ലക്ഷണങ്ങൾ ഈ ടീം കാണിക്കുന്നുണ്ട് എന്നത് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്. അടുത്ത മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ നെയ്മർ കൂടി തിരിച്ചെത്തുകയാണെങ്കിൽ, കാനറികൾ കൂടുതൽ കരുത്തരാകുമെന്ന പ്രത്യാശയുണ്ട്. #🇧🇷 ബ്രസീൽ ഫാൻസ്