#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _46
✍️ രചന - ജിഫ്ന നിസാർ 🥰
"സ്വയം വിചാരിക്കാതെ ഇതിൽ നിന്നും രക്ഷപ്പെട്ടു പോകാൻ കഴിയില്ല ഏട്ടത്തി "
ഒരൽപ്പം നീരസത്തോടെ തന്നെയാണ് കാശി ഗായത്രിയോടത് പറഞ്ഞത്.
അവളുടെ അവസ്ഥ കാണുമ്പോൾ അവന് വല്ലാത്ത ദേഷ്യം വരുന്നുണ്ട്.
ശിവ അവളെ ഇവിടെ കൊണ്ട് വിടുന്നതിലും നല്ലത് അവളാ എരി വെയിൽ കൊണ്ട് നടന്നു പോരുന്നത് തന്നെയായിരുന്നു.
എങ്കിൽ ഇത്രത്തോളം പരിക്ക് പറ്റില്ലായിരുന്നു.
ഇതിപ്പോ വിഷ്ണു ശിവക്ക് കൊടുക്കാൻ കരുതിയത് കൂടി ഏറ്റു വാങ്ങി അവശയായ അവളുടെ ദേഹത്തു പറ്റി കൂടി ഇരിക്കുന്ന..കല്ലു മോളും.
അസാഹ്യതയോടെ അവനാ കാഴ്ചയിൽ നിന്നും മുഖം തിരിക്കാൻ ശ്രമിച്ചു.
പക്ഷേ പറ്റുന്നില്ല.
ഹൃദയം വേദന കൊണ്ട് നീറുന്നു.
ഇത്രയും മനസാക്ഷി ഇല്ലാത്ത ആളായി പോയല്ലോ തന്റെ ഏട്ടനെന്ന് പരിതപിക്കുന്നു.
അവനെ വിട്ടിട്ട് പോകാൻ ഗായത്രി വിസമ്മതിക്കുന്നിടത്തോളം തനിക്കിനി ഇവരുടെ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല.
അവനൊരു ദീർഘ നിശ്വാസത്തോടെ ഗായത്രിയെ നോക്കി.
വിളറിയ ഒരു ചിരിയോടെ അവൾ അവനെയും.
"ശിവയോട് ഒന്ന് ശ്രദ്ധിക്കാൻ പറയണേ കാശി.. പാമ്പിന്റെ പകയോടെ കാത്തിരിപ്പുണ്ടാവും.
എനിക്കറിയാം.
വിട്ട് കളഞ്ഞെന്നൊക്കെ നമ്മൾക്ക് തോന്നും.
പക്ഷേ ഒരു അവസരം കാത്ത് നിൽപ്പവും.."
ഗായത്രി ഓർമ്മിപ്പിച്ചു.
"ഇതെല്ലാം അറിഞ്ഞു കൊണ്ട് പിന്നെയും നീ അവനൊപ്പം നിൽക്ണ്ടല്ലോ.. കാശി പറഞ്ഞതല്ലേ നിന്നോട് നിന്നെയും കുഞ്ഞിനേം സുരക്ഷിതമായി ഒരിടത് ആക്കി തരാം ന്ന്.. എന്നിട്ട് അത് കേൾക്കുന്നുണ്ടോ നീയ്യ്.. ഇതിപ്പോ മാടിനെ പോലെ ഇവിടുത്തെ പണിയെടുപ്പ് പോരാഞ്ഞിട്ട് ചങ്കിൽ കുത്തുന്ന വാർത്താനോം ഒക്കെത്തിനും പുറമെ അവന്റെ അക്രമവും.. എന്തിനാ ന്റെ കുട്ട്യേ. നീയ്യ്..
മടുക്ക്ണില്ല്യേ നിനക്ക്.."
അച്ഛമ്മയ്ക്ക് അവളുടെ അവസ്ഥ കാണുമ്പോൾ ശെരിക്കും സങ്കടം വരുന്നുണ്ട്.
പക്ഷേ എന്ത് ചെയ്യാൻ കഴിയും..
കാശി വിളിച്ചപ്പോൾ അവരാണ് ഗായത്രിയെ തല്ലി ചതച്ച കാര്യമെല്ലാം അവനോട് പറഞ്ഞത്.
അത് വേണ്ടായിരുന്നു എന്നാണ് അപ്പോഴും ഗായത്രിക്ക് തോന്നിയത്.
തന്നെ സഹായിച്ചതിന്റെ പേരിൽ അവന്റെയൊ ശിവയുടെയോ നേരെ വിഷ്ണുവിന്റെ പക നീളുന്നത് അവൾക് ഓർക്കാൻ വയ്യ.
തന്നെ രക്ഷപ്പെടുത്തി കൊണ്ട് പോയാലും വിഷ്ണു കാശിയെ വെറുതെ വിടില്ല.
നേരിട്ട് ഏറ്റു മുട്ടിയാൽ കാശിയെ എതിർത്തു തോൽപ്പിക്കാൻ വിഷ്ണുവിന് കഴിയില്ല.
അതിൽ ഗായത്രിക്കും തർക്കമില്ല.
പക്ഷേ ചതി കൊണ്ട് മാത്രം ജയിക്കാൻ അറിയാവുന്നവനെ അവൾക് ഭയമായിരുന്നു.
താൻ ജയിക്കാൻ വേണ്ടി.. തനിക്ക് പക തോന്നിട്ടവരെ ഒതുക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന വിഷ്ണുവിന്റെ ആ ക്രൂരത.. അത് ശെരിക്കും അറിയാവുന്നത് കൊണ്ടാണ് അനേകം പ്രാവശ്യം കാശി വിളിച്ചിട്ടും രക്ഷപ്പെട്ടു പോകാൻ അവനൊപ്പം ശ്രമിക്കാഞ്ഞത്.
താൻ രക്ഷപ്പെട്ടു പോകും.
പക്ഷേ അത് മൂലം.. പിന്നെയങ്ങോട്ട് കാശി കഷ്ടപ്പെടും.
അതുറപ്പുണ്ട്.
"തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ എന്നെ വിളിക്ക്.. ഞാൻ വന്നോളാം. അല്ലാതിപ്പോ ഞാൻ എന്താണ് പറയേണ്ടത്.
ഇങ്ങനൊക്കെ കാണുമ്പോൾ സഹിക്കാൻ വയ്യ ഏട്ടത്തി. അത് കൊണ്ടാ രക്ഷപ്പെട്ടു പോകാൻ കൂടെ കൂടെ പറയുന്നത്.ഈ കുഞ്ഞിനെ എങ്കിലും ഓർത്തൂടെ
പറയുന്നതിനൊപ്പം തന്നെ കാശി പോക്കറ്റിൽ നിന്നും അത്യാവശ്യം കനത്തിൽ കുറച്ചു നോട്ടുകൾ എടുത്തു കൊണ്ട് അച്ഛമ്മയുടെ അരികിലേക്ക് വെച്ച് കൊടുത്തു.
"കുഴപ്പമില്ല കാശി.. എന്നെ തിരഞ്ഞു ഓടി വരാൻ എനിക്കൊരു അനുജൻ ഉണ്ടല്ലോ എന്നുള്ളതാ ഇപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം.. ധൈര്യം.."അത് മതിയെടാ.. ഏട്ടത്തിക്ക് ദൈവം അറിഞ്ഞു തന്നതാ ഈ അനുഗ്രഹം.. നീയും അച്ഛമ്മയും.. പിടിച്ചു നിൽക്കാൻ തത്കാലം അത് മതിയെടാ.."
ഗായത്രി ചിരിയോടെ പറഞ്ഞു.
"എങ്കിൽ ഞാൻ പോട്ടെ.. എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ വിളിക്ക്.."
കല്ലു മോളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് കാശി പോകാൻ എഴുന്നേറ്റു.
ഗായത്രിക്ക് ആശ്വാസമാണ് തോന്നിയത്.
വിഷ്ണു അവിടില്ല.
അവൻ തിരികെ വരും മുന്നേ കാശി തിരിച്ചു പോകണേ എന്നുള്ളതായിരുന്നു അവനെത്തിയത് മുതൽ അവളുടെ പ്രാർത്ഥന.
അതവനോട് പറയാനും വയ്യ.
എങ്കിൽ പിന്നെ അയാൾ വന്നിട്ടേ ഞാൻ പോകൂ എന്നെങ്ങാനും അവൻ വാശി പിടിച്ചാൽ പിന്നെ തീർന്നു.
പറയാൻ പറ്റില്ല..
സുഗന്ധിയെയും കൂട്ടി വിഷ്ണു കാവ്യയുടെ വീട്ടിൽ പോയതാണ്.
ആ നേരത്ത് കാശി വന്നത് നന്നായി.
അവർ തമ്മിലൊരു കൂടി കാഴ്ച നടന്നില്ലാല്ലോ.
ഇല്ലെങ്കിൽ ശിവയോട് ഉള്ളത് പോലും വിഷ്ണു കാശിയോട് തീർക്കും.
ശിവയെ വല്ലതും പറഞ്ഞാൽ പിന്നെ കാശി വെറുതെ നിൽകുകയുമില്ല..സീൻ വലുതാവും.
അപ്പോഴും ഭയം തനിക്ക് തന്നെയാണ്.
അതൊന്നും ഉണ്ടായില്ലല്ലോ.
ഇനിയിപ്പോ എങ്ങാനും അവർ ഇവൻ വന്നത് അറിഞ്ഞാലും അവരില്ലാത്ത നേരത്ത് താൻ വിളിച്ചു വരുത്തി എന്നൊക്കെ പറയും.
അതൊന്നും പിന്നെ പുതുതായി ഉള്ളതല്ലാത്തത് കൊണ്ട് പ്രശ്നമില്ല.
പക്ഷേ ഇപ്പോൾ വിഷ്ണുവും കാശിയും തമ്മിൽ കാണുന്നത് ഒഴിഞ്ഞു കിട്ടിയാല്ലോ എന്നായിരുന്നു ഗായത്രിയുടെ ആശ്വാസം മുഴുവനും.
❣️❣️
അപ്പൊ ഇനിയെന്താ ഇന്ദു ചൂടന്റെ ഫ്യൂച്ചർ പ്ലാൻ.. അതൊന്ന് പറഞ്ഞേ അങ്ങോട്ട്.. "
മിയ കാർത്തുവിന്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
സിമ്പിൾ.. മെയിൻ എക്സാം ഇനി ഒരു മാസം കഴിഞ്ഞു ഒള്ളു എന്നുള്ളത് കൊണ്ടും അത് വരെയും ഉള്ളത് ഞാൻ നല്ലത് പോലെ പ്രസന്റ് ചെയ്തു എന്നുള്ളത് കൊണ്ടും എന്റെ റൂട്ട് ക്ലിയർ ആയിരിക്കുന്നു..
ഇനി.. ഇനിയെനിക്കിയൊരു കാര്യം കൂടി ചെയ്യാനുണ്ട്.. മെഡിസിൻ കമ്ലീറ്റ് ചെയ്ത് കൊണ്ട് ഞാൻ നേടി എടുക്കാൻ കൊതിചോരു മോസ്റ്റ് വാല്യു ആയൊരു മിഷൻ.. മിസ്റ്റർ കാശി നാഥൻ.. "
കണ്ണുകൾ ചിമ്മി അടച്ചു മനോഹരമായ ചിരിയോടെ കാർത്തു മിയയെ നോക്കി.
"അപ്പോൾ ഇത്രയും ദിവസം ഞാൻ അവനെ കുറിച്ച് പറഞ്ഞു തന്നതൊക്കെ ഗോവിന്ദ.."
മിയ നിരാശ ഭവിച്ചു.
"നീയന്നല്ല.. സാക്ഷാൽ ദൈവം തമ്പുരാൻ നേരിട്ട് ഇറങ്ങി വന്നു പറഞ്ഞാലും കാർത്തിക അശോകൻ ഉപേക്ഷിച്ചു കളയാത്ത ഒന്നുണ്ട് ഈ ലോകത്തെങ്കിൽ അതിന്റെ പേര് കാശി നാഥൻ എന്ന് മാത്രമാണ്.."
വളരെ പെട്ടന്ന് തന്നെ അവളുടെ വാക്കുകൾക്ക് മീതെ പ്രണയതിന്റെ മേമ്പോടി വീണു തുടങ്ങി.
"ഓ.. അപ്പൊ അമ്പലപറമ്പിൽ അശോകൻ ഗ്രീൻ സിഗ്നൽ തന്നില്ലേൽ പൊന്നു മോളെന്ത് ചെയ്യും.. അത് കൂടി കേൾക്കട്ടെ.."
മിയ ഗൗരവം നടിച്ചു.
"തീർച്ചയായും ഞാൻ അവനെയും കൊണ്ട് ഒളിച്ചോടും.."
"ആഹാ.. പൊളിക്കും.. നീ അവനെ കൊണ്ട് പോകേണ്ടി വരും.. അല്ലാതെ അവൻ നിന്നെ കൊണ്ട് പോകുമെന്ന് എനിക്ക് തോന്നുന്നില്ല.."
"
അതൊക്കെ നിന്റെ തോന്നലാണ് കുട്ടാ. അവനെന്നെ ഇഷ്ടമാണ്.
എന്റെ അച്ഛന് അവനെയും..
അവരെ രണ്ടു പേരെയും എനിക്ക് നഷ്ടപ്പെടില്ല.. നീ നോക്കിക്കോ.. കാർത്തിക അശോകനെ.. അശോകൻ തന്നെ കാർത്തിക കാശിനാഥൻ ആക്കും.. എനിക്കുറപ്പുണ്ട്.. "
മിയക്ക് പിന്നെയും എന്തൊക്കെയോ പറയാൻ തോന്നിയിട്ടും കാർത്തുവിന്റെ സന്തോഷവും ആവേശവും കാണുമ്പോൾ അവളൊന്നും മിണ്ടിയില്ല.
ഇത്രയും ദിവസം അവൻ വിളിക്കാത്തതും തന്റെ നമ്പർ ബ്ലോക്ക് ചെയ്തിട്ടത്തുമെല്ലാം അവള് മറന്നത് പോലാണ്.
എത്രയും പെട്ടന്ന് വീട്ടിൽ പോയി അച്ഛനോട് കാശിയുടെ കാര്യം പറയണമെന്നും അച്ഛൻ സമ്മതിച്ചു എന്നറിയുമ്പോൾ അവൻ തന്നെ പിന്നെ തടസ്സമൊന്നും പറയാതെ സ്നേഹിക്കുമെന്നും സ്വപ്നം കണ്ടു കൊണ്ട് തിരികെ വീട്ടിലേക്ക് പോകാൻ തുടങ്ങുന്നവൾ.
മിയക്ക് എന്ത് കൊണ്ടൊ അത് കാണുമ്പോൾ ഒരു നെഗറ്റീവ് ചിന്തയാണ് ഉള്ളം മുഴുവനും.
ഇവൾ വിചാരിച്ചത് പോലൊന്നും നടക്കില്ലേ എന്നൊരു ഭയവും ഉള്ളിൽ തോന്നി തുടങ്ങി.
പക്ഷേ അതൊന്നും പുറമെ കാണിക്കാതെ സന്തോഷതോടെ തന്നെ അവിടെ നിന്നും യാത്ര പറഞ്ഞു പോകണം എന്നതാണ് അവളുടെയും മനസ്സിൽ.
കാർത്തു പറഞ്ഞത് പോലെ തന്നെ പഠനവും ജോലിയും ഏറെക്കുറെ സെറ്റാണ്.
ഇനിയിപ്പോ മെയിൻ എക്സാം ഒരെണ്ണം അറ്റന്റ് ചെയ്യുന്നതോടെ എന്നേക്കുമായി ഡോക്ടറെന്നാ പദവി സ്വന്തം.
മിയ ഓരോന്നൊക്കെ ചിന്തിച്ചു കൊണ്ടിരുന്നപ്പോഴേക്കും കാർത്തു പോകാനുള്ള പാക്കിഗ് ഏകദേശം തീർത്തു കഴിഞ്ഞു.
അവൾക്ക് വല്ലാത്തൊരു ആവേശമുണ്ട്.
"പെട്ടന്ന് നോക്ക് മിയ.. ഇത് കഴിഞ്ഞു വേണ്ടേ നമ്മുക്ക് പാർട്ടിക്ക് പോകാൻ. അപ്പോഴേക്കും പോകാനുള്ള ടൈം ആകും.."
കാർത്തു വിളിച്ചു പറഞ്ഞപ്പോൾ മിയയും എഴുന്നേറ്റു.
ലാസ്റ്റ് ഡേയ് ആയത് കൊണ്ട് തന്നെ അവരുടെ സെന്റോഫ് കൂടിയാണ് അന്ന്.
അത് കൂടി തീർത്തിട്ട് വേണം മടങ്ങി പോകാൻ.
കാശി നാഥൻ എന്നൊരൊറ്റ ചിന്തയിൽ മാത്രം കുരുങ്ങി കിടക്കുന്നത് കൊണ്ട് കാർത്തുവിന്റെ ചെയ്തികൾക്ക് വല്ലാത്ത സ്പീഡുണ്ട്.
മിയ അവൾക്കൊപ്പമെത്താൻ വളരെ പാട് പെട്ടു..
❣️❣️
അത് സാരമില്ല അങ്കിൾ.. അങ്കിൾ കാണാനുണ്ടെന്ന് പറഞ്ഞു വിളിച്ചപ്പോൾ പിന്നെ എനിക്കാ ട്രിപ്പ് എൻജോയ് ചെയ്യാൻ പറ്റിയില്ല.. അത് കൊണ്ടാ ഞാനത് വിട്ട് പോന്നത്.. "
മഹേഷ് അശോകന് മുന്നിൽ എളിമ നിറച്ചു.
അയാളുടെ ഉള്ളം നിറഞ്ഞൊരു ചിരിയുണ്ട്..
അവനപ്പോൾ പുച്ഛമാണ് തോന്നിയത്.
"എന്താ പറയാൻ അങ്കിൾ..
മനഃപൂർവം അശോകന്റെ പതർച്ച കാണാൻ..മഹേഷ് വീണ്ടും ചോദിച്ചു.
"പറയാം മഹി.. പലവട്ടം ഞാൻ ആലോചിച്ചു ഇത് നിന്നോട് പറയണോ വേണ്ടയോ എന്ന്. പിന്നെ എനിക്ക് നിന്നെ നന്നായി അറിയാമല്ലോ. നീയെല്ലാം ആ സെൻസിൽ എടുക്കുമെന്ന് അറിയാമല്ലോ.. അത് കൊണ്ട് നിന്നോട് കൂടി പറയാമെന്നു വെച്ചു.."
എത്രയൊക്കെ ലാഘവത്തോടെ പറയാൻ ശ്രമിച്ചിട്ടും മഹേഷിനോട് അത് പറയാൻ തുടങ്ങിയപ്പോൾ മുതൽ അയാൾക്കൊരു വല്ലായ്മയുണ്ട്.
അവനത് ആസ്വദിക്കുകയാണ് എന്നുള്ളത് അയാൾ അറിഞ്ഞതുന്നില്ല.
"ധൈര്യമായി പറഞ്ഞോ അങ്കിൾ.. ഞാനല്ലേ.."
"നിനക്കറിയാലോ എനിക്കൊരുപാട് ശത്രുക്കൾ ഉണ്ടെന്ന്.
അങ്ങോട്ട് പോയി ഞാൻ ആരുടേയും ശത്രുതാ സബാധിച്ചു വെച്ചിട്ടില്ല.
എന്റെ കാര്യം എന്റെ ന്യായം.. അത് കരുതി മാത്രം ജീവിക്കുന്നവനാണ്.
പക്ഷേ എല്ലാത്തിലും വലുതായി എനിക്കെന്റെ ഫാമിലി തന്നെയാണെന്ന് നിനക്കറിയില്ലേ..
ഇപ്പൊ ശത്രുക്കൾ എന്റെ കുടുംബത്തിലും കയറി കളിച്ചു തുടങ്ങി.
ആരെന്നും എന്തെന്നും ഞാൻ അറിഞ്ഞിട്ടില്ല..
അറിഞ്ഞിട്ടില്ല എന്നല്ല മഹി.. ഞാനത് അന്വേഷിച്ചു നോക്കിയിട്ടില്ല എന്ന് വേണം പറയാൻ..
തീർച്ചയായും ഞാനത് കണ്ടു പിടിക്കും.
പക്ഷേ അതിന് മുന്നേ.. എന്റെ കുടുംബം സേഫ് ആക്കണം എന്നൊരു തോന്നൽ. എന്നിട്ട് മതി പ്രതികാരമൊക്കെ.
ഞാൻ കാരണം അവർക്കൊന്നും വരരുത്.
അവർ വേദനിക്കരുത്. അത്രയുമേ എന്റെ മനസിലിപ്പോ ഒള്ളു.. അതിനെ കുറിച്ച് പറയാൻ വിളിച്ചതാ ഞാൻ നിന്നെ.."
അശോകൻ മഹേഷിനെ നോക്കി..
അവനൊരു ചിരിയോടെ അയാളെ നോക്കി ഇരുന്നു.
ശേഷം അയാൾക്ക് മുന്നിലേക്ക് ഒരു കവർ നീട്ടി..
തുറന്നു നോക്ക് അങ്കിൾ..
ശാന്തമായിയാണ് മഹേഷിന്റെ വാക്കുകൾ.
എന്നിട്ടും അശോകനൊരു പതർച്ച തോന്നി.
തനിക്കു കിട്ടിയത് പോലെയുള്ള കുറച്ചു ഫോട്ടോ തന്നെയാണ് അതിനുള്ളില്ലെന്ന് കണ്ടതും അയാൾ വിളറി വെളുത്തു.
നെറ്റിയിൽ വിയർപ്പ് തുള്ളികൾ നിറഞ്ഞു..
"ഇതിനെ കുറിച്ചാണോ അങ്കിൾ ഭയക്കുന്നത്..?"
മഹേഷിന്റെ ചിരി..അതൊരു നല്ല ലക്ഷണമായി അശോകന് തോന്നിയില്ല.
അശോകൻ അവനെ തുറിച്ചു നോക്കി അങ്ങനെ തന്നെ ഇരുന്നു...
തുടരും..
അവനെ.. ഒരു ചെറ്റയാണ്.. അശോകൻ ചേട്ടാ.. പിന്നെയാണോ ഓന്റെ ചിരി.. 😆
സൂക്ഷിച്ചും കണ്ടുമൊക്കെ മരുമോനെ സെലക്ട് ചെയ്യ്.. എനിക്കത് മാത്രമേ പറയാനൊള്ളൂ..😁
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ


