✍️ ഇന്നത്തെ ചിന്താവിഷയം :-
നമ്മളിൽ ഭൂരിഭാഗമാളുകളും ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്നവരാണ്. അതിൽ ചിലർ ശരിയായ വിശ്വാസത്തോടും, മറ്റു ചിലർ മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു. രണ്ടു വിഭാഗത്തിലും ഉള്ളവരുടെ പ്രാർത്ഥനയിൽ പലപ്പോഴും ഉത്തരം ലഭിക്കാറില്ല... എന്തുകൊണ്ട്?
മത്തായി 6 : 6 -7 വേദവാക്യങ്ങൾ ഇപ്രകാരം പറയുന്നു. "നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും. പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്". പരസ്യമായ പ്രകടനങ്ങളേക്കാൾ ദൈവവുമായുള്ള സ്വകാര്യവും ഹൃദയംഗമവുമായ ബന്ധമാണ് പ്രാർത്ഥനയിൽ വേണ്ടതെന്ന് ഈ വാക്യം നമ്മെ ഓർമ്മിപ്പിക്കുന്നു. അതായത്, മറ്റുള്ളവരെ കാണിക്കാനല്ല, ദൈവവുമായി നേരിട്ടുള്ള വ്യക്തിപരമായ ബന്ധത്തിനാണ് നാം പ്രാധാന്യം നൽകേണ്ടത് എന്നും പ്രാർത്ഥന മറ്റുള്ളവരുടെ അഭിനന്ദനം പിടിച്ചുപറ്റാനുള്ള മാർഗ്ഗമാക്കരുത് എന്നും ഈ തിരുവചനം പഠിപ്പിക്കുന്നു.
മര്‍ക്കോസ് 11 : 25 -26 വേദവാക്യങ്ങൾ ഇപ്രകാരം പറയുന്നു. "നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്‌ഷമിക്കുവിന്‍. അപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കുമെന്ന്". നാം പ്രാർത്ഥിക്കുമ്പോൾ, മറ്റുള്ളവരോട് നമുക്കുള്ള പിണക്കങ്ങൾ ക്ഷമിക്കണമെന്നും, എങ്കിൽ മാത്രമേ സ്വർഗ്ഗസ്ഥനായ പിതാവ് നമ്മുടെ തെറ്റുകൾ ക്ഷമിക്കുകയുള്ളൂ എന്നും ഈ വചനം ഓർമ്മപ്പെടുത്തുന്നു. അതായത്, ഹൃദയത്തിൽ വിദ്വേഷം വെച്ചുകൊണ്ട് പ്രാർത്ഥിക്കുന്നത് പ്രാർത്ഥനയുടെ ഫലം തടയുമെന്നാണ് വചനം പഠിപ്പിക്കുന്നത്. മർക്കൊസ് 25ഉം 26 ഉം വചനങ്ങളിലൂടെ യേശു നൽകുന്ന വ്യക്തമായ ഉപദേശം പ്രാർത്ഥനയും ക്ഷമയും തമ്മിലുള്ള ആഴപ്പെട്ട ബന്ധത്തെക്കുറിച്ചാണ്.
മര്‍ക്കോസ് 11 : 24 വചനത്തിലൂടെ "പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും" എന്ന് വ്യക്തമാക്കുന്നു. ദൈവത്തിന്റെ അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കിയുള്ള പ്രത്യാശയുടെ സന്ദേശമാണ് ഈ വാക്യം അർത്ഥമാക്കുന്നത്.
ദൈവം പ്രാർത്ഥന കേൾക്കാത്തതിനോ അല്ലെങ്കിൽ ഉത്തരം വൈകുന്നതിനോ പ്രധാനമായും 'വിശ്വാസക്കുറവ്, തെറ്റായ ലക്ഷ്യത്തോടെയുള്ള പ്രാർത്ഥന, ഒരിക്കലും പശ്ചാത്തപിക്കാതെ ജീവിതത്തിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന പാപങ്ങൾ , ദൈവഹിതത്തിന് വിരുദ്ധമായിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള ആവശ്യങ്ങൾ, ക്ഷമയില്ലാത്ത മനോഭാവം, അഹങ്കാരം' എന്നിവ കാരണമാകുന്നു.
യാക്കോബ് 1 : 7-8 വചനമനുസരിച്ചു "സംശയമനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്"എന്ന് ഓർമ്മപ്പെടുത്തുന്നു. അതായത്, ദൈവം കേൾക്കുമെന്ന് പൂർണ്ണമായി വിശ്വസിക്കാതെ പ്രാർത്ഥിക്കുന്നത് ദൈവത്തിന്റെ ഇടപെടലിന് തടസ്സമാകുന്നു എന്നതാണ് സത്യം. അതുപോലെ യാക്കോബ് 4 : 3 വചനം പറയുന്നു "ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്‌തിപ്പെടുത്താന്‍ നിങ്ങള്‍ തിന്‍മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ് " എന്ന്. അതായത്, സ്വാർത്ഥതയും ലൗകിക ആഗ്രഹങ്ങളും മുൻനിർത്തി ദൈവത്തോട് ചോദിക്കുന്നത് തെറ്റാണെന്നും, ദൈവഹിതമനുസരിച്ച് ചോദിക്കണമെന്നും ഈ വാക്യം നമ്മെ പഠിപ്പിക്കുന്നു.
പ്രഭാഷക പുസ്തകം 17 : 24-26 വചനം വെളിപ്പെടുത്തുന്നു. "പശ്‌ചാത്തപിക്കുന്നവര്‍ക്കു തിരിച്ചുവരാന്‍ അവിടുന്ന് അവസരം നല്‍കും;
ചഞ്ചലഹൃദയര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ അവിടുന്ന് പ്രോത്സാഹനം നല്‍കും. കര്‍ത്താവിലേക്കു തിരിഞ്ഞു പാപം പരിത്യജിക്കുവിന്‍;അവിടുത്തെ സന്നിധിയില്‍ പ്രാര്‍ഥിക്കുകയും അകൃത്യങ്ങള്‍ പരിത്യജിക്കുകയും ചെയ്യുവിന്‍. അത്യുന്നതനിലേക്കു തിരിയുകയും അകൃത്യങ്ങള്‍ ഉപേക്‌ഷിക്കുകയും മ്ലേച്ഛതകളെ കഠിനമായി വെറുക്കുകയും ചെയ്യുവിന്‍" എന്ന്. ഈ വചനം ദൈവത്തിന്റെ സ്നേഹത്തെയും ക്ഷമയെയും ഉയർത്തിക്കാട്ടുന്നു. അതായാത്, പാപം ചെയ്ത് അകന്നവർക്ക് മടങ്ങിവരാൻ ദൈവം അവസരം നൽകുന്നുവെന്നും, അനുതപിക്കുന്നവരോട് അവിടുന്ന് അത്യധികം കരുണ കാണിക്കുന്നുവെന്നും ഈ വചനം നമ്മെ പഠിപ്പിക്കുകയും ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. 1 പത്രോസ് 5 : 6 വചനമനുസരിച്ചു "ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്." അതായത്, സ്വന്തം കഴിവിലോ അധികാരത്തിലോ അഹങ്കരിക്കാതെ, ദൈവത്തിന്റെ വഴി തിരഞ്ഞെടുക്കുവാനും, ജീവിതത്തിലെ കഷ്ടതകളിലും പ്രയാസങ്ങളിലും സ്വന്തം ബലത്തിൽ ആശ്രയിക്കാതെ, ദൈവത്തിന്റെ കരുതലിൽ വിശ്വസിച്ച് വിനയത്തോടെ കാത്തിരിക്കാനും ഈ വചനം നമ്മോട് ആഹ്വാനം ചെയ്യുന്നു.
2 കൊരിന്ത്യർ 1:20 അനുസരിച്ച്, "ദൈവത്തിന്റെ സകല വാഗ്‌ദാനങ്ങളും ക്രിസ്‌തുവില്‍ അതേ എന്നുതന്നെ. അതുകൊണ്ടുതന്നെയാണു ദൈവമഹത്വത്തിന് അവന്‍ വഴി ഞങ്ങള്‍ ആമേന്‍ പറയുന്നത്".
ദൈവത്തിന്റെ എല്ലാ വാഗ്ദാനങ്ങളും യേശുക്രിസ്തുവിലൂടെ "അതെ" (Yes) എന്നും, അവനിൽ തന്നെ "ആമേൻ" (Amen) എന്നും ഉറപ്പുള്ളതാണ്. ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങൾ യേശുക്രിസ്തുവിൽ പൂർത്തിയായിരിക്കുന്നുവെന്നും, നമ്മുടെ പ്രാർത്ഥനകളിലൂടെ ദൈവത്തിന് മഹത്വം നൽകാൻ കഴിയുമെന്നും ഈ വചനം പഠിപ്പിക്കുന്നു.
അതുകൊണ്ട് വലിയനോമ്പ് ആചരിക്കുന്ന ഈ കാലഘട്ടത്തിൽ ഹൃദയത്തിൽ നിന്ന് ദൈവവുമായി സംസാരിക്കുകയും, ദൈവം ജീവിതത്തിൽ നൽകിയ അനുഗ്രഹങ്ങൾക്ക് ദൈവത്തോട് നന്ദി പറഞ്ഞു പ്രാർത്ഥിക്കുകയും, അപ്പത്തിനായി പ്രാർത്ഥിക്കുന്നത് പോലെ ദൈനംദിന ആവശ്യങ്ങൾക്കായി മാത്രം സ്വർഗീയ പിതാവിനോട് പ്രാർത്ഥിക്കുകയും,
മറ്റുള്ളവരോട് ക്ഷമിക്കാനുള്ള മനസ്ഥിതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കുകയും,
ദൈവം കേൾക്കുന്നുവെന്ന ഉറപ്പോടെ പ്രാർത്ഥിക്കുകയും, ദൈവസന്നിധിയിൽ ആത്മാർത്ഥതയോടെ പശ്ചാത്തപിച്ചു പ്രാർത്ഥിക്കുകയും, ദൈവസന്നിധിയിൽ താഴ്മയുള്ളവരായി പ്രാർത്ഥിക്കുകയും, സ്വന്തം ഇഷ്ടത്തേക്കാൾ ദൈവത്തിൻ്റെ ഹിതം നിറവേറാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ട് മനസ്സിലെ വഞ്ചന, അസൂയ, ലൗകിക ചിന്തകൾ എന്നിവ വർജ്ജിച്ചു യഥാർത്ഥ സമർപ്പണത്തിലൂടെ ക്രിസ്തുവിന്റെ ജീവിത സന്ദേശം ജീവിതത്തിൽ പകർത്തി വെളിച്ചമായി മുന്നോട്ടുപോകുവാനും നമുക്ക് ഓരോരുത്തർക്കും ഇടയാകട്ടെ!
കടപ്പാട് :
ബിനോജ് ബാബു,
ദി ഹാപ്പി ഫാമിലി.
28/03/2026. #😇 ഇന്നത്തെ ചിന്താവിഷയം #💞 നിനക്കായ്