തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ ചർച്ചകൾക്കിടയാക്കി നടൻ വിജയ് നയിക്കുന്ന ടിവികെയെ ചുറ്റിപ്പറ്റിയ പുതിയ സംഭവവികാസങ്ങൾ. സർക്കാർ രൂപീകരിക്കാൻ വിജയിക്ക് അവസരം നൽകാത്ത ഗവർണറുടെ നിലപാടിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ താരങ്ങളായ കമല്‍ഹാസൻ, വിശാൽ എന്നിവർ.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, ഏറ്റവും വലിയ ജനപിന്തുണ നേടിയ ശക്തികളിൽ ഒരാളായ വിജയിക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകേണ്ടതായിരുന്നു എന്നാണ് ഇരുവരുടെയും നിലപാട്. വിജയ് ഉന്നയിച്ച അവകാശവാദം ഗവർണർ അംഗീകരിക്കാതിരുന്നത് ജനാധിപത്യ മൂല്യങ്ങളെയും തമിഴ് ജനങ്ങളുടെ വിധിയെയും അപമാനിക്കുന്നതാണെന്ന് അവർ വിമർശിച്ചു.
“തമിഴ്‌നാട് ചരിത്രത്തിൽ ആദ്യമായാണ് ഒരു പാർട്ടിക്കും തനിച്ച് ഭരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നത്. അത്തരമൊരു സാഹചര്യത്തിൽ ജനങ്ങളുടെ വിധിയെ ബഹുമാനിക്കുകയാണ് ഭരണഘടനാപരമായ കടമ,” എന്ന് വിശാൽ പറഞ്ഞു. “വിജയ്ക്ക് അവസരം നിഷേധിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജനങ്ങൾക്ക് അറിയണം,” എന്നും അദ്ദേഹം ചോദിച്ചു.
ഇതിനിടെ, “233 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ പോലും കഴിയാത്തത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്,” എന്നായിരുന്നു കമൽഹാസന്റെ പ്രതികരണം. “ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണ്, രാജ്ഭവനിൽ അല്ല. ഇത് പാർട്ടി രാഷ്ട്രീയമല്ല, ഒരു ഇന്ത്യൻ പൗരന്റെ നിലപാടാണ്. തമിഴ് ജനങ്ങളുടെ വിധിയെ മാനിക്കണം,” എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ ജനവിധിയെ ബഹുമാനിക്കുമെന്നും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അറിയിച്ച നിലപാടിനെയും കമൽഹാസൻ അഭിനന്ദിച്ചു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിവെക്കുന്ന ഈ സംഭവവികാസങ്ങൾ രാജ്യവ്യാപകമായി ശ്രദ്ധ നേടുകയാണ്.
#ജനുവരി ഒരു ഓർമ ♥️♥️♥️