ബഹുമാനപ്പെട്ട,
അല്ല പ്രിയപ്പെട്ട മുഖ്യമന്ത്രിയോട്
ആദ്യമായി ഒരു ചെറിയ വിയോജിപ്പ്
പ്രകടിപ്പിച്ചു കൊള്ളട്ടെ.
പിന്തുണ എന്നതിനോടൊപ്പം
വിയോജിപ്പ് എന്നതും,
തെറ്റുകൾ എന്ന് പൗരന് തോന്നുന്നവ ചൂണ്ടിക്കാണിക്കുന്നതും
ജനാധിപത്യത്തിന്റെ സൗന്ദര്യമാണല്ലോ.
ആ സൗന്ദര്യത്തിൽ വിശ്വസിക്കുന്ന അങ്ങേയ്ക്ക്
ഈ വിയോജിപ്പ് 'അസ്വീകാര്യം' ആവില്ല എന്ന് കരുതട്ടെ.
മാത്രമല്ല,ആവശ്യമെങ്കിൽ തിരുത്തുക
എന്നത് പിന്തുണയ്ക്കൊപ്പം
പ്രധാനം കൂടിയാണ്.
ഇന്നത്തെ പത്രസമ്മേളനത്തിൽ
വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിനെക്കുറിച്ച്
അങ്ങ് നൽകിയ മറുപടി ഞാൻ
അതേപടി ചുവടെ ചേർക്കുന്നു.
അതിനോടാണ് വിയോജിപ്പ് .
" ഒരു കാര്യം, ആദ്യത്തെ കാര്യം ഞങ്ങൾക്കറിയില്ലായിരുന്നു
ഇങ്ങനെ ഈ വന്ദേ മാതരം മുഴുവൻ ആലപിക്കുന്നത്.
അത് രാജ് ഭവനിൽ
( പെട്ടെന്ന് പറഞ്ഞതാവണം,ലോക് ഭവൻ ) നിന്നുള്ള നിർദ്ദേശം അനുസരിച്ചിട്ടാണ് .
ഞാനും നിക്കുമ്പൊഴാണ് കേൾക്കുന്നത്.
മുഴുവൻ കേൾക്കുന്നത് ഞാനും
നിൽക്കുമ്പൊഴാ കേൾക്കുന്നത്.
അതിൻ്റെ ഇടയിൽ ചെന്ന്
തടസ്സപ്പെടുത്താൻ പറ്റുവോ ?
പിന്നെ അതിൻ്റെ ഇടയിൽ നിന്നെറങ്ങീട്ട് അവസാനം ഇതാലപിക്കുമോന്നറിയില്ല.
അവസാനം സാധാരണ നാഷണൽ ആന്ഥം ആണ് ചെയ്യുന്നത്.
ഇതുകൂടി ആലപിച്ചു.
നമ്മൾ അറിഞ്ഞു കൊണ്ടല്ല,
നമുക്കറിയില്ല."
എന്താണ് മുഖ്യമന്ത്രി ഇതുകൊണ്ടുദ്ദേശിച്ചത് ?
അറിഞ്ഞുകൊണ്ടായിരുന്നു എങ്കിൽ ?
ഇത്തരം ഒരു ചോദ്യം ഇന്നത്തെ പത്രസമ്മേളനത്തിൽ തീർച്ചയായും ഉണ്ടാകും
എന്നറിയാത്ത ആളല്ല അങ്ങ്.
അപ്പോൾ അതിനുള്ള ഉത്തരം തയ്യാറായിട്ടു
തന്നെയാണ് അങ്ങ് വന്നിട്ടുള്ളതും.
അഥവാ ആലോചിച്ചുറപ്പിച്ചു പറഞ്ഞ വാചകങ്ങൾ.
പക്ഷേ , അത് അവ്യക്തമായിപ്പോയി
എന്നു പറയാതെ വയ്യ.
ഇനി നമുക്ക് ചില കാര്യങ്ങൾ നോക്കാം.
എനിക്ക് വിശ്വസനീയമായി ലഭിച്ച
അറിവു പ്രകാരം,
ഗവർണർ പങ്കെടുക്കുന്ന
സത്യപ്രതിജ്ഞാ പരിപാടി സർക്കാരിൻ്റെ പ്രോട്ടോക്കോൾ മാനുവൽ അനുസരിച്ചാണ് നടക്കുന്നത്.
അതുപ്രകാരം പൊതു ഭരണ വകുപ്പ്
പരിപാടി തയ്യാറാക്കി ചീഫ് സെക്രട്ടറിയെ
കാണിക്കുന്നു.
ചീഫ് സെക്രട്ടറി അത് മുഖ്യമന്ത്രിയുടെ
ഓഫീസിൽ കാണിക്കുന്നു.
പ്രോട്ടോക്കോൾ മാനുവൽ ആയതുകൊണ്ട്
ചിലപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കാണിച്ചില്ല എന്നും വരാം.
തുടർന്ന് അത് ലോക് ഭവനിൽ എത്തിക്കുന്നു.
മിക്കവാറും നേരിട്ട് ഗവർണറുടെ സെക്രട്ടറിയെ
ഉദ്യോഗസ്ഥർ കാണുകയാണ് പതിവ്.
അല്ലാതെ ഡ്രാഫ്റ്റ് കൊടുത്ത്
ലോക് ഭവനിൽ നിന്നും രേഖാമൂലം
അപ്പ്രൂവ് ചെയ്ത് വാങ്ങുന്ന രീതി സാധാരണഗതിയിൽ ഇല്ല
എന്നാണ് മനസ്സിലാക്കുന്നത്.
അതിൽ ചില നിർദ്ദേശങ്ങൾ ചിലപ്പോൾ ഗവർണറുടെ ഓഫീസ് കൊടുത്തുവെന്ന് വരാം.
ഇതനുസരിച്ചാണ് അവസാന കാര്യപരിപാടി നിശ്ചയിക്കപ്പെടുന്നത്.
ആ അവസാന കാര്യപരിപാടി തീർച്ചയായും മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരിക്കണം.
മുഖ്യമന്ത്രി അത് കണ്ടിരിക്കണം.
ഇവിടെ നമുക്ക് ഊഹിക്കാവുന്നത് ,
പ്രോട്ടോകോൾ മാനുവൽ പ്രകാരമുള്ള
കാര്യപരിപാടിയുടെ ഡ്രാഫ്റ്റുമായി
ഉദ്യോഗസ്ഥർ ചെല്ലുമ്പോൾ,
വന്ദേമാതരം പൂർണമായും ആലപിച്ചിരിക്കണം
എന്ന നിർദ്ദേശം അവിടെനിന്നും കൊടുത്തിരിക്കാം.
അപ്പോൾ , പൂർണ്ണ വന്ദേമാതര ആലാപനം
പരിപാടിയിൽ ഉണ്ടെന്ന വിവരം
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ
പ്രോട്ടോക്കോൾ വിഭാഗം പെടുത്തിയില്ല എന്നാണോ?
എങ്കിൽ അത് സെക്രട്ടറിയേറ്റിലെ
പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ചയല്ലേ?
ഇനി, പ്രോട്ടോക്കോൾ വിഭാഗം ശ്രദ്ധയിൽപ്പെടുത്തിയില്ലെങ്കിൽ കാര്യപരിപാടിയുടെ അന്തിമരൂപം ആവശ്യപ്പെടേണ്ടത് മുഖ്യമന്ത്രിയുടെ
ഓഫീസിന്റെ ഉത്തരവാദിത്വം അല്ലേ?
പുതിയ ഓഫീസ് ആയതുകൊണ്ട്
അത് ക്ഷമിക്കാവുന്നതാണ്
എന്നെങ്കിലും പറയാം.
എന്തായാലും ഒരു കാര്യപരിപാടിയുടെ അന്തിമരൂപം മനസ്സിലാക്കാതെയാണോ മുഖ്യമന്ത്രി അതിൽ പങ്കെടുക്കേണ്ടത്?
ഇതൊന്നുമല്ല ഏറ്റവും പ്രധാനപ്പെട്ട കാര്യം.
വന്ദേമാതരം ആലപിക്കാനുള്ള
ഗായകരെ ഏർപ്പാടാക്കാനുള്ള ചുമതല
നിർവഹിച്ചതും പ്രോട്ടോക്കോൾ വിഭാഗമോ പൊതു ഭരണ വകുപ്പോ ആയിരിക്കുമെന്നതാണ്.
അല്ലാതെ ലോക് ഭവൻ ആയിരിക്കില്ല.
തെറ്റിയതാണെങ്കിൽ തിരുത്താം.
ഇത് സാങ്കേതികമായ കാര്യങ്ങൾ.
ഇനി മറ്റൊരു വിഷയം.
വന്ദേമാതരത്തിന്റെ പൂർണ്ണ ആലാപനം ഉണ്ടായിരുന്നു എന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമായിരുന്നു ?
അത് പറ്റില്ല എന്ന് ലോക് ഭവനോട് ആവശ്യപ്പെടുമായിരുന്നോ ?
നമുക്കറിയാം ഇന്നത്തെ സാഹചര്യത്തിൽ
അത് ലോക്ഭവൻ അംഗീകരിക്കുന്ന
പ്രശ്നമില്ല എന്ന്.
അവർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ
നിർദ്ദേശം പാലിക്കണമെന്നു തന്നെ
പറയാനല്ലേ സാധ്യത ?
മറിച്ച് സംഭവിക്കാൻ സാധ്യതയുണ്ടോ?
എനിക്ക് സംശയമുണ്ട്.
അപ്പോൾ ഉണ്ടാവുക ഒരു ഭരണഘടന പ്രതിസന്ധിയാണ്.
അതിന് മുഖ്യമന്ത്രി നിന്നു കൊടുക്കുമായിരുന്നോ ?
ഞാൻ കരുതുന്നില്ല.
എങ്കിൽ തുടക്കം തന്നെ ലോക് ഭവനും
സർക്കാരും തമ്മിൽ കഴിഞ്ഞ സർക്കാരിൻ്റെ
കാലത്ത് നടന്നതു പോലെയുള്ള
സംഘർഷത്തിലേക്ക് പോകുമായിരുന്നില്ലേ ?
ഒരിക്കലും മുഖ്യമന്ത്രി അതാഗ്രഹിക്കില്ല എന്നാണ് എൻ്റെ വിശ്വാസം.
തീർന്നില്ല.
സമാന സാഹചര്യങ്ങൾ ഇനിയും വരും.
ലോക് ഭവൻ്റേതായ നിരവധി ഔദ്യോഗിക പരിപാടികളിൽ ഇനി മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടതായി വരും.
അവിടെയൊക്കെ വന്ദേമാതരത്തിന്റെ
പൂർണ്ണ ആലാപനം ഉണ്ടാകും.
അപ്പോഴൊക്കെ എന്തു നിലപാടായിരിക്കും മുഖ്യമന്ത്രി സ്വീകരിക്കുക?
പങ്കെടുക്കുന്നു എങ്കിൽ,
ആലാപനവേളയിൽ
നിൽക്കേണ്ടിവരും.
ഇതിൽ കോൺഗ്രസ് നേതൃത്വത്തിന്റെ
നിലപാട് എന്താണ് ?
ചില കോൺഗ്രസ് നേതാക്കളെങ്കിലും
വന്ദേമാതരത്തിൽ അപരമത വിദ്വേഷം ഇല്ല എന്നും ആലാപന സൗകര്യാർത്ഥം ആദ്യ ഖണ്ഡം
പടിയിരുന്നെന്നതാണെന്നും , ഇനിയും പാടും എന്നും വ്യക്തമായി പ്രസ്താവിച്ചിട്ടുമുണ്ട്.
ഇതിനെല്ലാം ഉപരി ഇതിൽ മറ്റൊരു വിഷയവുമുണ്ട്.
മുഖ്യമന്ത്രി ഇങ്ങനെ അവ്യക്തത പ്രകടിപ്പിക്കുമ്പോൾ,
മുസ്ലിം ലീഗും കേരള കോൺഗ്രസും
യു.ഡി.എഫിലെ ഇടതു കക്ഷികളും
ഇനി എന്ത് നിലപാടാകും സ്വീകരിക്കുക !
വേണ്ടായിരുന്നു.
അങ്ങയുടെ പേരിനെച്ചൊല്ലിയുള്ള
വിവാദത്തിൽ അങ്ങ് കൊടുത്ത
ഉചിതമായ മറുപടി പോലെ ,
"അതിനെന്താ,
CPI ( M ) മാത്രമല്ലേ ഇതിൽ ഇപ്പോൾ ഒരു
വിഷയം ഉണ്ടാക്കിയിട്ടുള്ളൂ .
ഒരു പൊതു വികാരം വരട്ടെ ,
അപ്പോൾ നമുക്കാലോചിക്കാം ."
എന്നെങ്കിലും ഒരു മറുപടി
കൊടുത്തിരുന്നെങ്കിൽ
എന്നൊരു നിമിഷം ചിന്തിച്ചു പോയി.
ചിന്തിച്ചു പോയി എന്നു മാത്രം.
കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ
അങ്ങ് കാണുമെന്ന് വിശ്വസിക്കുന്നു.
ജയ് ഹിന്ദ് , ജയ് കേരളം
#💚 എന്റെ കേരളം #🗳️ രാഷ്ട്രീയം 💙💙
സ്‌നേഹം
💚💚
നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും.
__________________________
പ്രശാന്ത് വാസുദേവ് (കോപ്പി പേസ്റ്റ് പോസ്റ്റ് )