അയലത്തെ അമ്പിളി 🌜17
" അച്ഛായീ.... അപ്പുമോള് അച്ചായിയെ കാണാതെ കുറേ കുറേ കുറേ പേടിച്ചു. "
കുഞ്ഞ് അവന്റെ കവിളിൽ ഉമ്മ വച്ച് കൊണ്ട് പറഞ്ഞതും രുദ്രൻ അവളെ ഒന്ന് കൂടി മുറുകെ പിടിച്ചു.
" അച്ചായി ഇങ്ങ് വന്നില്ലേ? ഇനി അപ്പൂസ് പേടിക്കണ്ട കേട്ടോ? "
കുഞ്ഞിക്കവിളിൽ രുദ്രൻ പിന്നെയും ചുണ്ട് ചേർത്തു.
ഗ്രേസി സിസ്റ്റർ അത് നോക്കി ചിരിയോടെ നിന്നു.
" എന്തിനാ അപ്പുമോള് അമ്മേടെ കൂടെ പോയത്? അച്ചായി അവിടെ ഒറ്റയ്ക്കല്ലായിരുന്നോ? അപ്പുവിനെ കാണാതെ അച്ചായിയും കുറേ കുറേ കുറെ പേടിച്ചു. അറിയോ? "
അവൻ അപ്പുവിന്റെ കവിളിലും മുടിയിലും ഒക്കെ തഴുകി കൊണ്ട് അപ്പു പറഞ്ഞത് അനുകരിച്ച് തിരികെ ചോദിച്ചു.
" അച്ഛായീ... അതില്ലേ..... അമ്മയില്ലേ.... ഇന്നലെ രാത്രി അച്ചായിക്ക് സപ്പ്രൈസ് തരാന്ന് പറഞ്ഞാ എന്നേം വിളിച്ചോണ്ട് വന്നത്. "
" സർപ്രയ്സോ? എന്തിന്? "
' ഹാ.... വല്ലാത്ത സർപ്രൈസ് തന്നാ തന്നത് ' എന്ന് മനസ്സിൽ പറഞ്ഞെങ്കിലും കുഞ്ഞിനോട് ചോദിച്ചത് അങ്ങനെയാണ്.
" ഇന്ന് അച്ഛായീടെ ബർത്ത്ഡേ അല്ലെ? അപ്പൊ രാത്രി അമ്മേടെ കൂട്ടുകാരീടെ വീട്ടീ പോയി കേക്ക് വാങ്ങണം. അച്ചായിക്ക് സപ്രൈസ് കൊടുക്കണം എന്നൊക്കെ പറഞ്ഞു. അമ്മ ഒറ്റക്ക് പോവാൻ പോയതാ... കേക്ക് വാങ്ങാതെ അമ്മ പറ്റിക്കും എന്ന് കരുതിയാ അപ്പുവും കൂടെ പോന്നത്.... "
കുഞ്ഞ് അവളുടേതായ രീതിയിൽ സംഭവം വിശദീകരിച്ചു.
രുദ്രന് അന്ന് രാത്രി നടന്നത് ഏകദേശം പിടികിട്ടി. എന്തിനാണ് അവൾ അപ്പുവിനെ കൂടെ കൂട്ടിയത് എന്നാലോചിച്ചിരുന്നു. വേറെ വഴി ഇല്ലാത്തത് കൊണ്ടാണെന്ന് ഇപ്പൊ മനസ്സിലായി. വാശി തുടങ്ങിയാൽ അപ്പു കാറി കൂവി ബഹളമുണ്ടക്കും. ചിലപ്പോ അയൽക്കാർ വരെ ഉണർന്നെന്നിരിക്കും. അത് ആരെക്കാളും നന്നായി തനിക്ക് അറിയാമല്ലോ?
അപ്പു പറഞ്ഞപ്പോ മാത്രമാണ് ഇന്ന് തന്റെ പിറന്നാൾ ആണെന്ന് അവന് ഓർമ്മ വന്നത്. ഇതിലും നല്ലൊരു പിറന്നാൾ ഇനി വരാനില്ലെന്ന് രുദ്രന് തോന്നി. കാവ്യ തന്ന പിറന്നാൾ സമ്മാനം ഓർത്ത് അവന് ഒരേ സമയം ചിരിയും കരച്ചിലും വന്നു.
ഒരിക്കലും മറക്കാത്ത ഒരു പിറന്നാൾ സമ്മാനം...! ഈ പിറന്നാളും താൻ ഒരിക്കലും മറക്കാൻ പോകുന്നില്ല....
" അച്ചായിക്ക് കേക്ക് വാങ്ങും സപ്രൈസ് തരും എന്നൊക്കെ പറഞ്ഞോണ്ടാ ഞാൻ അമ്മേടെ കൂടെ പോയത്. ന്നിട്ട് അമ്മ എന്നെ പറ്റിച്ചു. കേക്കും വാങ്ങീല്ല... ഒന്നും വാങ്ങീല്ല... ചോദിച്ചപ്പോ പറയാ... അച്ഛായി അമ്മേ തല്ലിയോണ്ട് വാങ്ങണില്ല എന്ന്.... അന്നേരം അപ്പു കരഞ്ഞു. കുറേ കുറേ കരഞ്ഞു.... എനിക്ക് സങ്കടം വന്നു. അച്ഛായീടെ അടുത്ത് പോകണമെന്ന് പറഞ്ഞു. അപ്പൊ അമ്മ എന്നെ തല്ലി... മിണ്ടാതെ കിടന്ന് ഉറങ്ങാൻ പറഞ്ഞു. ആ അങ്കിളും വഴക്ക് പറഞ്ഞു. അപ്പു കരഞ്ഞു കരഞ്ഞാ ഉറങ്ങിപ്പോയത്....
അച്ഛായി എന്തിനാ അമ്മേ തല്ലിയത്? അതല്ലേ അമ്മ കേക്ക് വാങ്ങാത്തേ.... "
അപ്പുവിന് അന്നേരം സങ്കടം വന്നിരുന്നു. അമ്മ തല്ലിയതിലോ അമ്മയെ കാണാത്തതിലോ അല്ല... കേക്ക് കഴിക്കാൻ പറ്റാത്തത് കൊണ്ടുള്ള സങ്കടം......
" അപ്പു കുസൃതി കാണിക്കുമ്പഴും തെറ്റ് ചെയ്യുമ്പഴും കള്ളം പറയുമ്പഴുമൊക്കെ അച്ഛായി അപ്പൂനെ വഴക്ക് പറയാറില്ലേ? കുഞ്ഞ് തല്ല് തരാറില്ലേ? അതെന്തിനാ? അപ്പൂസ് നല്ല കുട്ടിയാവാൻ? അല്ലെ? "
അപ്പു അതേയെന്ന് തലയാട്ടി.
" അത് പോലെ അമ്മയും ഒരു തെറ്റ് ചെയ്തു. ഒരു വലിയ തെറ്റ്. അതാ അച്ഛായി അമ്മേ തല്ലിയത്.... "
" എന്നിട്ട് അമ്മ നല്ല കുട്ടി ആയോ അച്ഛായീ? "
അപ്പുവിന്റെ നിഷ്കളങ്കമായ ചോദ്യം....
ഒരു നിമിഷം അതിന് എന്ത് മറുപടി കൊടുക്കണം എന്നറിയാതെ രുദ്രൻ നിന്നു. പിന്നെ മെല്ലെ ഇല്ല എന്ന് തലവെട്ടിച്ചു.
" ഇല്ല.. അമ്മ നല്ല കുട്ടി ആയില്ല. അമ്മ പിന്നേം തെറ്റ് ചെയ്തു. നുണ പറഞ്ഞു... പിന്നെ... അപ്പൂസിനെ ഇന്നലെ രാത്രി ഒറ്റയ്ക്ക് ഇവിടെ കൊണ്ട് വിട്ടിട്ട് പോയില്ലേ? കുഞ്ഞുങ്ങളെ ഇങ്ങനെ ഒറ്റക്കാക്കി പോകാൻ പാടുണ്ടോ? വലിയ തെറ്റല്ലേ അത്? വലിയ തെറ്റ് ചെയ്യുന്നവരെ എന്ത് ചെയ്യും എന്നാണ് അച്ഛായി പറഞ്ഞിട്ടുള്ളത്? "
" പോലീസ് പിടിക്കൂന്ന്.... അപ്പൊ അമ്മേം പോലീസ് പിടിച്ചോ? "
അപ്പുമോളുടെ കണ്ണ് മിഴിഞ്ഞു വന്നു.
" മ്മ്... അമ്മേ പോലീസ് കൊണ്ടോയി. ജയിലിൽ ഇട്ടു. "
രുദ്രൻ പറഞ്ഞു.
" അയ്യോ.... അപ്പൊ അമ്മയിനി വരൂല്ലേ? "
" ഹും... അമ്മ ഇനി നല്ല കുട്ടി ആകുമ്പോഴേ വിടൂ.... അതിനിനി കുറേ നാളെടുക്കും. അത് വരെ അപ്പൂന് കളിക്കാൻ അച്ഛായി ഇല്ലേ? "
അവൻ അവളുടെ തടിയിൽ പിടിച്ചൊന്ന് കൊഞ്ചിച്ചു.
" രുക്കിനി അമ്മൂമ്മയോ? "
" രുഗ്മിണിയമ്മൂമ്മ കാണും. എങ്ങും പോവില്ല. എന്റെ കുഞ്ഞിന്റെ കൂടെത്തന്നെ കാണും.... "
അവൻ അവളുടെ മുടിയിൽ തഴുകി ചിരിച്ചു.
" എന്നാ അപ്പൂന് സങ്കടം ഇല്ല.... രുക്കിനി അമ്മൂമ്മ ഒണ്ടല്ലോ അപ്പൂന്റെ കൂടെ കളിക്കാൻ.... "
കുഞ്ഞ് ചിരിച്ചതിനൊപ്പം രുദ്രനും തലയാട്ടി ചിരിച്ചു.
ഒരു കണക്കിന് കാവ്യ, മോളെ സ്നേഹിക്കാത്തതും ലാളിക്കാത്തതും നന്നായി എന്നവന് തോന്നി. ഇല്ലെങ്കിൽ അപ്പു ഈ നിമിഷം എങ്ങനെ അതിജീവിക്കുമായിരുന്നു?
ഇതല്ലാതെ കുഞ്ഞിനോട് പറയാൻ മറ്റൊരു കളവും തന്റെ പക്കൽ ഇല്ല. അവള് വലുതാവട്ടെ... ഒക്കെയും മനസിലാക്കാനുള്ള പ്രായം ആകട്ടെ. അന്ന് പറഞ്ഞു കൊടുക്കാം എല്ലാം....
" അല്ല... മോള് ഏതോ പുതിയ കൂട്ടുകാരനെക്കുറിച്ച് പറഞ്ഞിരുന്നല്ലോ? എവിടെ ആള്? "
രുദ്രൻ വിഷയം മാറ്റാൻ എന്നോണം തിരക്കി.
" ഹാ... അതുണ്ട്... ഇപ്പൊ വിളിക്കാമേ...
ടോമീ.... "
അപ്പു നീട്ടി വിളിച്ചതും ഒരു നായ ഓടിപ്പാഞ്ഞെത്തി. അപ്പുവിനെ നോക്കി കുരച്ചു കൊണ്ട് അത് രുദ്രന്റെ കാലിനെ ചുറ്റി വലം വച്ചു.
" ഓഹോ.... ഇതാണോ നിന്റെ ഫ്രണ്ട്? കൊള്ളാല്ലോ? "
രുദ്രൻ അത് കണ്ടു ചിരിച്ചു.
" നമുക്ക് ഇവനെ കൂടെ കൊണ്ടോയാലോ അച്ഛായീ? "
അപ്പു രുദ്രന്റെ തോളിൽ നിന്നും ഊർന്ന് താഴെ ഇറങ്ങി നായയുടെ തലയിൽ തലോടിക്കൊണ്ട് തിരക്കി.
" അയ്യോ... അത് പറ്റില്ല. ഇതേ ഈ ഗ്രേസി സിസ്റ്റർന്റെ നായയാ... ഇവിടെ മോള് വേറെ കുറേ കൂട്ടുകാരെ കണ്ടില്ലേ? അവർക്ക് കളിക്കാൻ വേണ്ടി വാങ്ങീതാ.. നമ്മൾ ഇവനെ കൊണ്ട് പോയാൽ അവര് പിന്നെ ആരോടൊപ്പം കളിക്കും? "
രുദ്രനും മുട്ട് കുത്തി നിലത്തിരുന്നു കൊണ്ട് അപ്പുവിനെ പോലെ ആ നായയെ തലോടി.
ആണോ എന്നർത്ഥത്തിൽ അപ്പു സിസ്റ്ററിനെ നോക്കി. അവരതെയെന്ന് തലയാട്ടി കാണിച്ചു.
" ന്നാ വേണ്ട... നമ്മക്ക് വേറെ ടോമിയെ വാങ്ങിക്കാം. "
അപ്പു ഉപായം പറഞ്ഞു.
" അത് സെറ്റ്.... "
രുദ്രൻ മുഷ്ടി ചുരുട്ടി കാണിച്ചതും അപ്പുവും തന്റെ കൈ മുഷ്ടി ചുരുട്ടി അതിലേക്കിടിച്ചു. ഇരുവരും ഒരുമിച്ചു ചിരിച്ചു.
അത് വരെ ഹൃദയത്തെ വരിഞ്ഞു മുറുക്കിയിരുന്ന പിരിമുറുക്കം ഒക്കെ അലിഞ്ഞില്ലാതായത് പോലെ തോന്നി രുദ്രന്.
ഓർഫനേജിൽ നിന്നും സ്റ്റേഷനിൽ അറിയിച്ചിരുന്നത് കൊണ്ട് അതിന്റെ ചില ഫോർമാലിട്ടീസും കൂടി തീർത്തിട്ടെ രുദ്രന് തിരികെ പോരാൻ കഴിഞ്ഞുള്ളൂ...
ഷാനു അവിടുത്തെ സ്റ്റേഷൻ എസ് ഐ യെ വിളിച്ചു വിവരങ്ങൾ ധരിപ്പിച്ചിരുന്നതിനാൽ അവിടെയും രുദ്രന് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
അതൊക്കെ കഴിഞ്ഞു തിരികെ കാറിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് രുദ്രന് അമ്പിളിയുടെ കാൾ വരുന്നത്. അപ്പോൾ മാത്രമാണ് അമ്പിളി പറഞ്ഞിരുന്ന കാര്യത്തേക്കുറിച്ച് രുദ്രൻ ഓർത്തതു തന്നെ.
പപ്പൂവേട്ടനോട് അന്ന് പറഞ്ഞു എന്നല്ലാതെ പിന്നീട് അതേക്കുറിച്ച് മറന്നേ പോയിരുന്നു. രുദ്രൻ ആ കാൾ എടുക്കാൻ ഒന്ന് മടിച്ചു. എടുത്താലും അവളോട് എന്ത് പറയും?
🌜
ഒന്ന് സംശയിച്ചു നിന്നാണ് രുദ്രൻ കാൾ എടുത്തത്.
📞 ഹാ... അമ്പിളി....
📞 എന്തായി രുദ്രേട്ടാ? ആരെയെങ്കിലും കിട്ടിയോ?
മുഖവുരയോ കുശലാന്വേഷണങ്ങളോ ഇല്ലാതെ നേരെയുള്ള ചോദ്യം.
📞 ഇല്ലടി.. ഞാൻ കുറച്ചു തിരക്കിൽ ആയിപ്പോയി. നീയൊരു രണ്ട് ദിവസം കൂടി ക്ഷമിക്ക്. ഞാൻ ആരെയെങ്കിലും തപ്പി പിടിച്ചു തരാം.
📞 രുദ്രേട്ടന് ബുദ്ധിമുട്ടായി ഇല്ലേ?
അമ്പിളിയുടെ സ്വരം പതിഞ്ഞു.
📞 പിന്നേ... വലിയ ബുദ്ധിമുട്ടായിപ്പോയി. ഒന്ന് പോയേടി... രണ്ടേ രണ്ട് ദിവസം. ഞാൻ ആളിനെ കിട്ടിയിട്ട് നിന്നെ വിളിക്കാം.
അമ്പിളിയുടെ വിശേഷങ്ങൾ ഒന്നും തിരക്കാൻ നിൽക്കാതെ രുദ്രൻ കാൾ കട്ടാക്കി. അതിനൊന്നും പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൻ എന്നതായിരുന്നു സത്യം.
ഇന്ന് നടന്നതൊന്നും തന്നെ ബാധിക്കില്ല എന്ന് എത്രയൊക്കെ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചാലും പൂർണമായും അവന് അതിന് കഴിയുന്നുണ്ടായിരുന്നില്ല. അപ്പുവിനെ ഓർത്തിട്ടാണ് വിഷമം... നാളെ മറ്റുള്ളവർ അവളെ നോക്കി ഒളിച്ചോടിപ്പോയ കാവ്യയുടെ മകൾ എന്ന് പരിഹരിക്കും...
നാലാളുടെ മുന്നിൽ തന്റെ മകൾ അപമാനിതയായി തല കുനിച്ച് നിൽക്കും.... അതോർക്കുമ്പോഴാണ് നെഞ്ചു പിടയുന്നത്.
എന്തായാലും അമ്പിളിക്ക് ഒരു ഹോംനഴ്സിനെ കണ്ടെത്തി കൊടുക്കണം എന്ന് രുദ്രൻ ഉറപ്പിച്ചു. മറ്റൊരു വഴിയും ഇല്ലാഞ്ഞിട്ടാകും അവളിപ്പോ തന്റെ നമ്പർ തപ്പിപ്പിടിച്ചു വിളിച്ചത്. പപ്പുവേട്ടനോട് പറഞ്ഞിരുന്നതാണ്. ഇനിയിപ്പോ പുള്ളിക്കാരനെ നമ്പാൻ ഒക്കില്ല. മാറ്റാരോടെങ്കിലും പറയണം എന്നുറപ്പിച്ചു കൊണ്ട് രുദ്രൻ മൊബൈൽ പോക്കറ്റിലേക്കിട്ട് വണ്ടി മുന്നോട്ടെടുത്തു.
🌜
" എന്താ രുദ്രൻ പറഞ്ഞതിന്റെ അർത്ഥം ? "
സ്റ്റേഷനിൽ നിന്നും ഇറങ്ങി നടക്കും വഴി കാവ്യ പ്രതാപന് മുന്നിൽ കയറി നിന്നു.
" അത്... കാവ്യ.... "
പ്രതാപൻ ഒന്ന് പരുങ്ങി.
സത്യം തുറന്ന് പറഞ്ഞാലോ? ആ നിമിഷം ഇവള് തന്റെ ജീവിതത്തിൽ നിന്നും പടി ഇറങ്ങും. പക്ഷെ അങ്ങനെ ഇവളെ വെറുതെ വിടാൻ പറ്റുമോ? തന്നെ വിദഗ്ധമായി ട്രാപ്പ് ചെയ്തതാണ്. കാശിന്റെ കാര്യം പറഞ്ഞു പ്രലോഭപ്പിച്ചു ഇതുവരെക്കൊണ്ട് എത്തിച്ചതാണ്.
ഇപ്പോ ആകെ നാറി. ഇന്നലെ വരെ സ്നേഹത്തോടെ നോക്കിയിയുന്നവർ ഇന്ന് കണ്ടാൽ ചിലപ്പോൾ കാർക്കിച്ചു തുപ്പി എന്ന് വരും... കല്ലെറിഞ്ഞെന്ന് വരും.....
എല്ലാം ഇവള് കാരണം....
അങ്ങനെ ഉള്ളപ്പോ ഇവളെ വെറുതെ അങ്ങ് വിടാൻ പാടുണ്ടോ?
പ്രതാപൻ പലതും മനസ്സിൽ കണക്ക് കൂട്ടി.
" കാവ്യ.... ഞാൻ സമ്മതിക്കുന്നു. അവൻ പറഞ്ഞത് ശരിയാണ്..... നിന്റെ അടുത്ത് ഞാൻ എന്തിന് നുണ പറയണം....? പക്ഷെ... അതൊക്കെ മുൻപ് ആയിരുന്നു. നിന്നെ അടുത്ത് പരിചയപ്പെടുന്നതിന് മുൻപ്.... നീ എന്റെ ജീവിതത്തിൽ വന്ന ശേഷം വേറെ ആരും ഉണ്ടായിട്ടില്ല. സത്യം... സത്യമാണ് കാവ്യ. സംശയം ഉണ്ടെങ്കിൽ ദാ എന്റെ ഫോണ്...
നീ തന്നെ നോക്ക്... ഇതിൽ നിന്റെ അല്ലാതെ വേറെ ആരുടെ എങ്കിലും നമ്പർ ഉണ്ടോ എന്ന്... കാൾസ് ഉണ്ടോ എന്ന്... മെസ്സേജസ് ഉണ്ടോ എന്ന്... നോക്ക്.... "
അയാൾ തന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു കാവ്യയുടെ നേരെ നീട്ടി. അയാൾ നിഷേധിക്കും എന്നാണ് കരുതിയത്. പക്ഷെ.....
കാവ്യ കുറച്ചു സമയം കൈ കെട്ടി അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഇത് വരെയും കണ്ടിട്ടില്ലാത്ത വിധമൊരു നിഷ്കളങ്കത ആയിരുന്നു പ്രതാപന്റെ മുഖത്ത്.
" ഹ്മ്... ശരി... ഞാൻ നിങ്ങളെ വിശ്വസിക്കാം. വിശ്വസിച്ചല്ലേ പറ്റൂ... ഞാൻ ആയി തന്നെ തിരഞ്ഞെടുത്തതല്ലേ? "
കാവ്യ നെടുവീർപ്പിട്ടു.
" ഇത് വരെ എന്തോ ആയിക്കോട്ടെ... ഇനി ഞാൻ മതി. ഞാൻ മാത്രം......! "
താക്കീത് പോലെ അവൾ അയാളുടെ മുഖത്തിന് നേരെ വിരൽ ചൂണ്ടി.
" അത് അത്രേ ഉള്ളൂ.... "
പ്രതാപൻ അവളുടെ വിരൽ പിടിച്ചു താഴ്ത്തി അവളുടെ കൈ തന്റെ കൈക്കുള്ളിൽ ആക്കി പൊതിഞ്ഞു പിടിച്ചു.
ഈ ഒരവസരത്തിൽ പരസ്പരം പഴി ചാരുന്നതിനേക്കാൾ, കുറ്റപ്പെടുത്തുന്നതിനേക്കാൾ പലതും കണ്ടില്ലെന്ന് നടക്കുന്നതാണ് നല്ലതെന്ന് കാവ്യക്ക് തോന്നി. ഇപ്പൊ ഇയാളെ വിശ്വസിച്ചു എന്ന് നടിക്കുകയല്ലാതെ മറ്റു വഴികളില്ല. എന്നാൽ മനസ്സിൽ രുദ്രൻ കുടഞ്ഞിട്ട ആ കരട് അത്ര പെട്ടെന്നൊന്നും മാഞ്ഞു പോവുകയും ഇല്ല....
പ്രതാപനൊപ്പം റോഡിലേക്ക് നടക്കുമ്പോൾ കാവ്യയുടെ മനസാകെ ആസ്വസ്ഥമായിരുന്നു.
" ഇനി എന്താ പ്ലാൻ? "
ബസ് സ്റ്റോപ്പിലേക്ക് നടക്കും വഴി ചുറ്റിനും നിന്ന് തങ്ങൾക്ക് നേരെ നീളുന്ന തുറിച്ചു നേട്ടങ്ങളും പരിഹാസ ചിരികളും പിറുപിറുക്കലുകളും കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ചു കൊണ്ട് അവൾ പ്രതാപനോട് തിരക്കി.
" ഇനിയെന്താ? എല്ലാം പ്ലാനും പൊളിഞ്ഞില്ലേ? കാശ് പോലും കിട്ടിയില്ല. ആ കാശ് കിട്ടുമെന്ന് കരുതി പ്ലാൻ ചെയ്ത ബിസിനസ് ഐഡിയ പോലും വെള്ളത്തിൽ വരച്ച വര പോലായി.... "
പ്രതാപൻ ആകെ നിരാശയിലാണ്.
കാവ്യ ഒരു നിമിഷം ആലോചിച്ചു. അക്കൗണ്ടിൽ കുറച്ചു കാശുണ്ട്. ജോലി കിട്ടിയ ശേഷമുള്ള തന്റെ ശമ്പളമാണ്. വീട്ടിലേ കാര്യങ്ങളൊക്കെ രുദ്രൻ തന്നെയാണ് നോക്കിയിരുന്നത്. അത് കൊണ്ട് അതിൽ നിന്നും ഒന്നും എടുക്കേണ്ടി വന്നിട്ടില്ല. മാസശമ്പളം ഒരു ചെറിയ തുക ആയിരുന്നു. അത് കൊണ്ട് ബാങ്ക് ബാലൻസും ഒരുപാടൊന്നും ഇല്ല.
എന്നാലും ഉള്ളത് അവിടെ കിടക്കട്ടെ. പ്രതാപനോട് അതേക്കുറിച്ച് പറയുന്നില്ല. അയാളുടെ ശെരിക്കുള്ള സ്വഭാവം മനസ്സിലായ സ്ഥിതിയ്ക്ക് ഭാവിയിലേക്ക് അത് ചിലപ്പോൾ ആവശ്യം വന്നേക്കും.
അവളോർത്തു....
" എറണാകുളത്തേക്ക് ഇനി പോകാൻ പറ്റില്ല..... സ്റ്റേഷനിൽ നിന്ന് ഇറങ്ങിയപ്പോ എനിക്കൊരു കോൾ വന്നില്ലേ? അത് രാജേഷിന്റെതാണ്. ഇനി അങ്ങോട്ട് ചെല്ലണ്ട എന്ന് പറയാൻ. സോഷ്യൽ മീഡിയയിൽ ഒക്കെ നമ്മളാ ഇന്നത്തെ വൈറൽ കൺടെന്റ്.... വാട്സ്ആപ്പ് ഗ്രൂപുകളിൽ നമ്മുടെ വാർത്ത പ്രചരിച്ചോണ്ടിരിക്കാണ്. അവന്റെ അമ്മയൊ ഭാര്യയോ ആരാണ്ടൊക്കെ ഉള്ള ഗ്രൂപ്പിൽ ഇപ്പൊ തന്നെ വാർത്ത വന്നൂന്ന്. അതും നമ്മൾ രണ്ടാളുടേം ഫോട്ടോ ഉൾപ്പെടെ.
ഇന്ന് ഒരു ദിവസം അവന്റെ വീട്ടിൽ തങ്ങാം എന്നാണ് അവൻ പറഞ്ഞിരുന്നത്. അവന്റെ അമ്മക്ക് എന്നെ അറിയാം. ഞാൻ രണ്ട് മൂന്ന് തവണ അവിടെ പോയിട്ടുണ്ട്. നീ എന്റെ കസിൻ ആണെന്നോ, നിനക്കെ എറണാകുളത്ത് വച്ച് ഇന്റർവ്യൂവോ ടെസ്റ്റോ എന്തോ ഉണ്ട്, നിനക്ക് കൂട്ടിന് വേണ്ടിയാണ് ഞാനും കൂടെ വരുന്നത്, നീയൊരു പെണ്ണായത് കൊണ്ട് ഹോട്ടലിൽ നിന്നും തങ്ങുന്നത് സേഫ് അല്ല, എന്നൊക്കെ പറഞ്ഞാണ് ഒരു ദിവസം വീട്ടിൽ നിൽക്കാനുള്ള അനുവാദം അവനവന്റെ അമ്മയുടെ കയ്യിൽ നിന്ന് വാങ്ങിച്ചെടുത്തത്. ഇനിയിപ്പോ അതൊന്നും നടക്കില്ലല്ലോ? എല്ലാം പൊളിഞ്ഞില്ലേ? ഇനിയങ്ങോട്ട് ചെന്നാൽ മിക്കവാറും അവര് ചൂൽ എടുക്കും. "
" അതിന് രാവിലെ എറണാകുളത്തു പോയിട്ട് ഇന്നുച്ചയോടെ ബാംഗ്ലൂരിലേക്ക് പോകാന്ന് ആയിരുന്നില്ലേ പറഞ്ഞിരുന്നത്? "
" അതായിരുന്നു ആദ്യത്തെ പ്ലാൻ. പിന്നീട് ആ പ്ലാൻ മാറ്റി. ഇന്ന് ഒരു ദിവസം അവന്റെ വീട്ടിൽ തങ്ങാം നാളെ രാവിലെ ബാംഗ്ലൂർ പോകാം എന്നാക്കി. അതു ഞാൻ നിന്നോട് പറയാൻ ഇരുന്നതാ. നിന്റെ കൂടെ ആ കൊച്ചിനെ കണ്ടപ്പോ കമ്പ്ലീറ്റ് ബ്ലാങ്കൗട്ട് ആയി... "
" എന്നാൽ പിന്നെ നമുക്ക് ബാംഗ്ലൂർക്ക് പോകാല്ലോ...? "
" അതും നടക്കില്ല. അവിടെ അവന്റെ ആന്റിയുടെയോ കസിന്റെയോ എന്തോ ഫ്ലാറ്റിൽ ആണ് നമുക്ക് കൂടി തങ്ങാനുള്ള സൗകര്യം ഒരുക്കാം എന്ന് അവൻ പറഞ്ഞിരുന്നത്. ഇതിപ്പോ അവന്റെ അമ്മ അറിഞ്ഞ സ്ഥിതിക്ക് അവരും അറിഞ്ഞിട്ടുണ്ടാവും എന്നാ അവൻ പറയുന്നേ... അവരൊക്കെ ആ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടെന്ന്. "
" ചുരുക്കിപ്പറഞ്ഞാൽ അയാൾ കൈയ്യൊഴിഞ്ഞു.... അല്ലെ? "
കാവ്യാ നെറ്റിയിൽ അമർത്തി തടവി. ടെൻഷൻ കൊണ്ടാണെന്ന് തോന്നുന്നു തലവേദന തുടങ്ങിയിട്ടുണ്ട്.
" മ്മ്... "
പ്രതാപൻ ഒന്ന് അമർത്തി മൂളി.
" എല്ലാത്തിനും കാരണം അവനാ . ആ രുദ്രൻ.... അവന് ഞാൻ വച്ചിട്ടുണ്ട്. "
പ്രതാപൻ മുഷ്ടി ചുരട്ടിപ്പിടിച്ചു.
" എന്നാലും സ്വന്തം ഭാര്യ കളഞ്ഞിട്ട് പോയതിൽ സങ്കടം തോന്നുന്നതിന് പകരം നിനക്കിട്ട് പണിയാൻ ആണല്ലോ അവൻ നോക്കുന്നത്? "
" പിന്നേ സങ്കടം....!?
ഞാൻ ഇറങ്ങിപ്പോയാൽ അന്ന് തന്നെ വീട് ചാണക വെള്ളം തളിച്ച് ശുദ്ധിയാക്കാൻ ഇരുന്ന മനുഷ്യനാ... അപ്പൂനെ കരുതിയാ എന്നെ സഹിക്കുന്നതെന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് അയാൾ. നിങ്ങളെ പരിചയപ്പെട്ട ശേഷം രുദ്രന് എന്നോടുള്ള സ്നേഹം ഇല്ലാതാവാൻ ഞാൻ തന്നെയാ ഓരോന്നൊക്കെ കാട്ടിക്കൂട്ടിയിട്ടുള്ളത്....
അതൊക്കെ പോട്ടെ.... ഇനി എങ്ങോട്ട് പോകുമെന്നാണ്? "
പ്രതാപൻ അല്പനേരം ആലോചനയിലാണ്ടു.
" ഒരു സ്ഥലമുണ്ട്. "
കുറച്ചു സമയത്തെ ആലോചനകൾക്ക് ശേഷം അയാൾ മെല്ലെ പറഞ്ഞു.
🌜 🌜 🌜 🌜 🌜
പ്രതാപൻ കാവ്യയെ എങ്ങോട്ടാകും കൊണ്ട് പോകുന്നത്? നോക്കാം അല്ലെ?
കണ്ണൂർകാരൻ ❤️❤️❤️❤️❤️ #💞 പ്രണയകഥകൾ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ