ഋതുനന്ദനം.... Part 49
മനസ്സിൽ നുരഞ്ഞു പൊന്തിയ അനിർവചനീയമായ ആഹ്ലാദത്തോടെ പൂമുഖത്തെത്തിയ ശ്രീലക്ഷ്മി കണ്ടു ഒരു നിറ പുഞ്ചിരിയുമായി കുപ്പിയും പിടിച്ചു നിൽക്കുന്ന ദേവദത്തനെ....
ശ്രീലക്ഷ്മിയെ കണ്ട ദേവദത്തൻ അവൾക്കൊരു പുഞ്ചിരി നൽകി....
"ഗുഡ് മോർണിംഗ് വാനരറാണി"....ദേവദത്തൻ ശ്രീലക്ഷ്മിയെ നോക്കിയൊന്ന് കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു....
"പോടാ... നരസിംഹം"... ശ്രീലക്ഷ്മി മുഖം കൂർപ്പിച്ചു നിന്നു...
"വീട്ടിൽ വന്നവനെ രാവിലെ തന്നെ ചീത്ത പറയാതെ കൊച്ചേ".... ദേവദത്തനൊരു ചെറുചിരിയോടെ പറഞ്ഞു...
"കണക്കായിപ്പോയി... എന്നെ അങ്ങനെ വിളിക്കാൻ നിന്നിട്ടല്ലേ "... ശ്രീലക്ഷ്മി പിണക്കത്തോടെ പറഞ്ഞിട്ട് മുഖം കൂർപ്പിച്ചു നിന്നു...
ദേവദത്തൻ അവളുടെ മുഖം കൂർപ്പിച്ചു കൊണ്ടുള്ള ആ നിൽപ്പ് ഒന്നാസ്വദിച്ചു....
""കോകിലനാദങ്ങൾ കണക്കെയുള്ള മഞ്ജീര ശിഞ്ചിതങ്ങളുമായി നിവസനത്തിൻ പടിയിലേക്കണഞ്ഞ ഇന്ദീവരനയനവദനയായെൻ സുന്ദരീ... ഭവതി ഈ ആവപനത്തിൽ ദുഗ്ദ്ധം പകർന്നു തന്നാലും....""
ദേവദത്തൻ അവളെ നോക്കിയൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു...
ദേവദത്തൻ പറഞ്ഞത് കേട്ടൊന്ന് ഞെട്ടിയ ശ്രീലക്ഷ്മി നീല മിഴികൾ തള്ളി നിന്നു പോയി....
"ദേവേട്ടനിപ്പോൾ എന്താ പറഞ്ഞത് "...?ഞെട്ടലിൽ നിന്നും മാറാതെ കണ്ണുകൾ മിഴിച്ചു കൊണ്ട് ശ്രീലക്ഷ്മി ദേവദത്തനോട് ചോദിച്ചു...
"ഹ ഹ... അത് തന്നോട് പാലെടുത്ത് തരാൻ ഒന്ന് കാവ്യത്മകമായി പറഞ്ഞതാ"...ദേവദത്തനൊന്ന് ചിരിച്ചു കൊണ്ട് മറുപടി നൽകി....
"ദേവേട്ടാ... ദേവേട്ടൻ പറഞ്ഞത് അത് മാത്രമല്ലെന്ന് എനിക്കറിയാം. ആ പറഞ്ഞതിന്റെ അർത്ഥം മുഴുവൻ പറഞ്ഞു താ"....ശ്രീലക്ഷ്മിയുടെ മിഴികളിൽ നിന്നുമമ്പരപ്പ് മാറിയില്ല...
"എന്റെ ലച്ചൂ... അതിൽ ഇത്രയ്ക്ക് കണ്ണ് മിഴിക്കാനൊന്നുമില്ല. ഞാൻ പറഞ്ഞതിന്റെ സാരമിതാണ്....
പാദസരങ്ങളുടെ കുയിൽനാദവുമായി ഈ വീടിന്റെ പടിയിൽ വന്നണഞ്ഞ നീലത്താമരക്കണ്ണുകൾ നിറഞ്ഞ മുഖമുള്ള സുന്ദരി.... ഈ പാത്രത്തിൽ പാല് പകർന്നു തന്നാലും എന്നാണ് "..... ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് താൻ പറഞ്ഞതിന്റെ അർത്ഥം വിവരിച്ചു കൊടുത്തതിന് ശേഷമവളെ നോക്കിയൊന്ന് ചിരിച്ചു....
ദേവദത്തന്റെ വിവരണം കേട്ട ശ്രീലക്ഷ്മിയൊന്ന് സ്തംഭിച്ചു നിന്നു.....
അല്പനിമിഷത്തേക്ക് അവൾ ചിന്തയിലാണ്ട് നിന്നു....
"ഹലോ".... ശ്രീലക്ഷ്മിയിൽ നിന്നുമനക്കമൊന്നും കാണാത്ത ദേവദത്തൻ അവളുടെ മുഖത്തിന് നേരെ തന്റെ വിരലുകൾ ഞൊടിച്ചു കൊണ്ട് വിളിച്ചു....
"ഹ്മ്... ദേവേട്ടാ ".... പൊടുന്നനെ സ്ഥലകാലബോധം വീണ്ടെടുത്ത ശ്രീലക്ഷ്മി വിളി കേട്ടു...
"ലച്ചൂ...ഇങ്ങനെ മിഴിച്ചു നിൽക്കാതെ എനിക്ക് പാലെടുത്ത് താടോ...എനിക്കു പോയിട്ട് വേറെ പണിയുണ്ട്".... ദേവദത്തൻ ചിരിയോടെ മൊഴിഞ്ഞു...
ശ്രീലക്ഷ്മി ദേവദത്തന്റെ കയ്യിൽ നിന്നും കുപ്പി വാങ്ങി...
"ദേവേട്ടാ... ദേവട്ടനിപ്പോൾ പറഞ്ഞത് എനിക്കൊന്നു കുറിച്ചു തന്നേക്കണേ"...ശ്രീലക്ഷ്മിയുടെ സ്വരത്തിൽ ദേവദത്തനോടുള്ള മതിപ്പ് നിറഞ്ഞു നിന്നു....
"എന്റെ ലച്ചൂ... ഞാൻ പറയുന്നതൊക്കെ നീ കുറിച്ചെടുക്കാൻ നിന്നാൽ പിന്നെ അതിനായൊരു നോട്ട് ബുക്ക് നീ പ്രത്യേകം കരുതേണ്ടി വരും"....ദേവദത്തനുറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു...
"ദേവേട്ടാ... ഞാനിന്നലെ പറഞ്ഞ പോലെ നിമിഷനേരം കൊണ്ട് വരികൾ ഉണ്ടാക്കുന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല. അത് കൂടാതെ ദേവേട്ടന്റെ വരികളുടെ അർത്ഥമാദ്യം പിടികിട്ടില്ലെങ്കിലും അതിനൊരു സൗന്ദര്യമുണ്ട്. അത് കൊണ്ടാണ് ആ വരികൾ എനിക്കിഷ്ടവും അത് കുറിച്ചെടുക്കാൻ ആഗ്രഹിക്കുന്നതും".... ശ്രീലക്ഷ്മിയുടെ വാക്കുകളിൽ അവന്റെ കഴിവിനോടുള്ള പ്രശംസ നിറഞ്ഞു നിന്നു....
"ആയിക്കോട്ടെ....തനിയ്ക്ക് ഞാനത് കുറിച്ച് തന്നോളാം. ഇപ്പോൾ എനിയ്ക്ക് പാല് കൊണ്ട് തന്നാട്ടെ"...ദേവദത്തൻ ചിരിയോടെ ശ്രീലക്ഷ്മിയെ നോക്കി തൊഴുതു കൊണ്ട് മൊഴിഞ്ഞു...
"പോടാ... നരസിംഹം".... ദേവദത്തന്റെ പ്രവൃത്തിയിൽ കെറുവിച്ചു കൊണ്ട് ശ്രീലക്ഷ്മി കുപ്പിയുമായി അകത്തേക്ക് നടന്നു....
ശ്രീലക്ഷ്മി നടന്നു പോകുന്നതും നോക്കിയൊരു ചിരിയോടെ ദേവദത്തൻ അവൾ തിരികെ വരുന്നതും കാത്ത് നിന്നു...
അല്പ സമയം കഴിഞ്ഞപ്പോൾ സാവിത്രി പാല് കുപ്പിയിലാക്കിക്കൊണ്ട് ഒരു ചിരിയോടെ നടന്നു വരുന്നത് ദേവദത്തൻ കണ്ടു. അവരുടെ പിന്നിലായി വരുന്ന ശ്രീലക്ഷ്മിയും അവന്റെ കണ്ണിലുടക്കി. സാവിത്രിയെ കണ്ട ദേവദത്തൻ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു....
"ഗുഡ് മോർണിംഗ് അമ്മേ".... തന്റെ കയ്യിലേക്ക് കുപ്പി തന്ന സാവിത്രിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ദേവദത്തൻ പറഞ്ഞു...
"ദേവാ... മോനിവിടെ നിൽക്കുകയായിരുന്നോ..മോൻ കയറിയിരിക്ക്.. ചായ കുടിച്ചിട്ട് പോകാം"...സാവിത്രിയൊരു വാത്സല്യത്തോടെ ദേവദത്തനോട് മൊഴിഞ്ഞു...
"അമ്മേ... അതൊക്കെ പിന്നെയാവാം...ഞാനിപ്പോൾ പോയിക്കോട്ടെ"...ദേവദത്തൻ സാവിത്രി പറഞ്ഞതിനെ സ്നേഹപൂർവ്വം നിരസിച്ചു...
"സമയമിപ്പോൾ അധികമായിട്ടില്ലല്ലോ..മോനിരിക്ക്"...സാവിത്രി ദേവദത്തനെ ഇരിക്കാനായി നിർബന്ധിച്ചു....
സാവിത്രിയുടെ സ്നേഹപൂർവ്വം നിർബന്ധിച്ചത് ദേവദത്തന് നിരസിക്കാനായില്ല....അവൻ പൂമുഖത്തെ കസേരയിലേക്ക് ഇരുന്നു....
ഈ സമയം ശ്രീലക്ഷ്മി തന്റെ അമ്മയും ദേവദത്തനുമൊത്തുള്ള സംഭാഷണങ്ങൾ ശ്രദ്ധിക്കുകയായിരുന്നു. അമ്മയ്ക്ക് ദേവദത്തനോടുള്ള വാത്സല്യം അവളെ വല്ലാതെ അത്ഭുതപ്പെടുത്തി....
അപ്പോഴേക്കും സാവിത്രി ദേവദത്തനുള്ള ചായയുമായി വന്നിരുന്നു. അവർ അത് ദേവദത്തന് കൊടുത്തു. സാവിത്രിയെ നോക്കിയൊരു മന്ദഹാസത്തോടെ ദേവദത്തൻ ചായ വാങ്ങി മൊത്തിക്കുടിക്കുവാൻ തുടങ്ങി....
ചായ കുടിയ്ക്കുവാൻ തുടങ്ങിയ ദേവദത്തന്റെ മുഖഭാവമാകെ മാറി മറിയുവാൻ തുടങ്ങി....
ഓരോ തവണ മൊത്തിക്കുടിയ്ക്കുമ്പോഴും ആദ്യമായെന്തോ രുചിക്കുന്ന ഒരു ഭാവമായിരുന്നു ദേവദത്തന്റെ മുഖത്ത്. ഒരുപാട് ആസ്വദിച്ചു കൊണ്ട് ദേവദത്തൻ ചായ കുടിച്ചു കൊണ്ടിരുന്നു....
സാവിത്രിയാവട്ടെ അവനത് കുടിക്കുന്നത് വാത്സല്യത്തോടെ നോക്കി നിന്നു...
ചായ കുടിയ്ക്കുമ്പോൾ ദേവദത്തനിൽ നിറഞ്ഞ ഭാവഭേദങ്ങൾ ശ്രീലക്ഷ്മി ശ്രദ്ധിച്ചു...
നരസിംഹം ചായ ആദ്യമായിട്ടാണോ കുടിക്കുന്നത്.... ഉള്ളിൽ തികട്ടി വന്ന ചിരിയടക്കിപ്പിടിച്ചു കൊണ്ട് ശ്രീലക്ഷ്മി ചിന്തിച്ചു....
സാവധാനം ആസ്വദിച്ചു ചായ കുടിച്ചു തീർന്നപ്പോൾ ദേവദത്തൻ സാവിത്രിയെ ഒരു പുഞ്ചിരിയോടെ നോക്കി....
"അമ്മാ... ചോദിക്കുന്നത് കൊണ്ടൊന്നും വിചാരിക്കരുത് "... സാവിത്രിയെ നോക്കിയൊരു മടിയോടെ ദേവദത്തൻ മൊഴിഞ്ഞു...
സാവിത്രി അത്ഭുതത്തോടെ എന്താണെന്ന് തിരക്കി...
"അമ്മേ... ഒരു ഗ്ലാസ്സ് ചായ കൂടി തരുമോ....ഇത്രയും നല്ലൊരു ചായ ഞാനാദ്യമായി കുടിക്കുകയാ"....?
മടിച്ചു മടിച്ചു കൊണ്ട് ദേവദത്തൻ ചെറു ചിരി ചുണ്ടിലണിഞ്ഞു കൊണ്ട് സാവിത്രിയോട് ചോദിച്ചു...
ദേവദത്തന്റെ ആവശ്യം കേട്ട ശ്രീലക്ഷ്മി വായ് പൊത്തിക്കൊണ്ട് ചിരിയൊന്നടക്കി....
"ഇത് ചോദിക്കുവാനാണോ മോനിങ്ങനെ മടിച്ചത് "....?
ഒരു ചെറുചിരിയോടെ ദേവദത്തനോട് മൊഴിഞ്ഞു കൊണ്ട് സാവിത്രി അവന്റെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങിയകത്തേക്ക് പോയി...
ദേവദത്തൻ ശ്രീലക്ഷ്മിയോട് അന്ന് പോകേണ്ടതിനെ പറ്റിയും ബസിന്റെ സമയവും പോകാനായി എത്ര മണിയാകുമ്പോഴേക്കും തന്റെ വീട്ടിൽ താൻ തയ്യാറായി നിൽക്കണമെന്നുമൊക്കെ ചോദിച്ചു മനസ്സിലാക്കി....
അപ്പോഴേക്കും സാവിത്രി ചായയുമായി വന്നു. ദേവദത്തൻ സന്തോഷത്തോടെ അത് വാങ്ങിക്കുടിക്കുവാൻ തുടങ്ങി.....
"അമ്മേ... എന്താ ഈ ചായയുടെ പ്രത്യേക സ്വാദിന്റെ രഹസ്യം "...?
ദേവദത്തൻ ചിരിയോടെ സാവിത്രിയോട് തിരക്കി...
"അത് ചായയിൽ പെരുംജീരകവും തുളസിയിലയും പിന്നെ അല്പം ഏലയ്ക്ക പൊടിച്ചതും ചേർത്തിട്ടുണ്ട്. ഇടയ്ക്ക് ഞാനുണ്ടാക്കുന്നതാ. ശ്രീക്കുട്ടിയ്ക്കും അച്ഛനുമത് വളരെ ഇഷ്ടമാണ്" ... സാവിത്രി പുഞ്ചിരിച്ചു കൊണ്ട് മറുപടി നൽകി...
"അതിന്റെയെല്ലാം കൂടെ അമ്മയുടെ കൈപ്പുണ്യവും...എന്തായാലും വളരെ നന്നായിട്ടുണ്ട് "....ദേവദത്തൻ സാവിത്രിയെ നോക്കിയൊന്ന് പുകഴ്ത്തി....
ഓഹോ... അപ്പോൾ നരസിംഹത്തിന് കൊടുക്കാനായി അമ്മ ഇന്ന് തന്നോട് പോലും പറയാതെ തന്റെ സ്പെഷ്യൽ ചായ തയ്യാറാക്കിയിരിക്കുന്നു.... വെറുതെയല്ല നരസിംഹം ആദ്യമായി ചായ കുടിക്കുന്നത് പോലെയുള്ള ഭാവങ്ങൾ കാണിച്ചത്....ശ്രീലക്ഷ്മിയൊരു കുശുമ്പോടെ ചിന്തിച്ചു....
ചായ കുടിയ്ക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മുഖഭാവങ്ങൾ ഒരു ചിരിയോടെ ആസ്വദിച്ചു ഇരുന്നു ദേവദത്തൻ....
വൈകാതെ ദേവദത്തൻ പോകാനായി ഇറങ്ങി. ഇറങ്ങുമ്പോൾ അവൻ ശ്രീലക്ഷ്മിയെ നോക്കിയൊന്നു പുഞ്ചിരിച്ചു...
മറുപടിയായി അവനൊരു പുഞ്ചിരി സമ്മാനിക്കുമ്പോൾ ശ്രീലക്ഷ്മിയറിഞ്ഞു ആ കാപ്പിപ്പൊടി കളർ കണ്ണുകളോടും, അവന്റെ കളിയാക്കലിനോടും, സംസാരത്തോടും നിർവചനം നൽകാൻ കഴിയാത്തൊരിഷ്ടം തനിയ്ക്ക് തോന്നിത്തുടങ്ങിയെന്നത്....
==================================
കോളേജിലേക്ക് പോകുമ്പോൾ ശ്രീലക്ഷ്മി നേരത്തെ ദേവദത്തൻ നിർദേശിച്ചത് പോലെ അവന്റെ വീട് ലക്ഷ്യമാക്കി ഇറങ്ങി...
അവൾ അവന്റെ വീട്ടിലെത്തിയപ്പോൾ ദേവദത്തൻ പൂമുഖത്ത് അവളെയും കാത്തെന്നവണ്ണം ഒരു പുഞ്ചിരിയോടെ ഇരിപ്പുണ്ടായിരുന്നു....
അവനെ കണ്ട അവളും ഒന്ന് പുഞ്ചിരി തൂകി....
"ലച്ചൂ വാടോ...കയറിയിരിക്ക്"...ശ്രീലക്ഷ്മിയെ അവൻ സ്വീകരിച്ചു...
"ദേവേട്ടാ... നമുക്ക് വേഗമിറങ്ങാം... ലേറ്റ് ആവേണ്ട".... ശ്രീലക്ഷ്മി അവനോട് പറഞ്ഞു...
"ഇല്ലെടോ വൈകില്ല....താനിങ്ങോട്ട് കയറിയിരിക്ക്... ഞാനിപ്പോൾ വരാം"...ദേവദത്തൻ പൂമുഖത്തേക്ക് കയറിയിരിക്കുവാൻ ശ്രീലക്ഷ്മിയോട് നിർദേശിച്ചു....
ദേവദത്തൻ അവളുടെ മറുപടിയ്ക്ക് കാക്കാതെ അകത്തേക്ക് നടന്നു....
ശ്രീലക്ഷ്മി പൂമുഖത്തേക്ക് കയറിയിരുന്നു....
നിമിഷങ്ങൾക്കകം രാമേട്ടൻ ഒരു പുഞ്ചിരിയോടെ കയ്യിലൊരു കപ്പുമായി തന്റെയടുത്തേക്ക് നടന്നടുക്കുന്നത് ശ്രീലക്ഷ്മിയുടെ കണ്ണിൽപ്പെട്ടു....
അവളുടെയടുത്തെത്തിയ രാമേട്ടൻ തന്റെ കയ്യിലിരുന്ന കപ്പ് ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടി. ഒന്ന് ശങ്കിച്ച ശേഷമൊരു പുഞ്ചിരിയോടെ അവളത് വാങ്ങി...
"രാമേട്ടാ.... ഇതെന്താ"...?
കപ്പിലേക്കൊരു നോട്ടമയച്ചു കൊണ്ട് ശ്രീലക്ഷ്മി രാമേട്ടനോട് ചോദിച്ചു....
"ബൂസ്റ്റ് കലക്കിയതാ... മോള് രാവിലെ തന്നെ വന്നിട്ട് ഒന്നും തരാതിരിക്കുന്നത് മോശമല്ലേ. പിന്നെ ദേവൻ കുഞ്ഞ് പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ട് ലച്ചു മോൾക്കൊന്നും തരാതെ ഇരുത്തരുതെന്ന് "... രാമേട്ടന്റെ മറുപടിയിൽ വാത്സല്യം നിറഞ്ഞു നിന്നു..
"രാമേട്ടാ.... ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു..രാമേട്ടന് ബുദ്ധിമുട്ടായില്ലേ"....ശ്രീലക്ഷ്മിയൊരു മന്ദഹാസത്തോടെ മൊഴിഞ്ഞു...
"അതിനെന്താ മോളെ... എനിക്കൊരു ബുദ്ധിമുട്ടുമില്ല...എന്നും ദേവൻ കുഞ്ഞിന് ഇറങ്ങാൻ നേരം ഇങ്ങനെയെന്തെങ്കിലും കുടിയ്ക്കുവാൻ കൊടുക്കുന്നതാണ്. ഇന്ന് ദേവൻ കുഞ്ഞ് പറഞ്ഞു മോൾക്കും കൂടി തയ്യാറാക്കാൻ".... രാമേട്ടനൊരു പുഞ്ചിരിയോടെ മൊഴിഞ്ഞു...
രാമേട്ടൻ ശ്രീലക്ഷ്മിയോട് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. തീരെ മടുപ്പിക്കാതെ വാത്സല്യത്തോടെയുള്ള രാമേട്ടന്റെ സംസാരം ശ്രീലക്ഷ്മിയ്ക്ക് നന്നായി ബോധിച്ചു....
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ദേവദത്തൻ കയ്യിൽ രണ്ട് ബുക്കും പിടിച്ചു കൊണ്ട് ഇറങ്ങി വന്നു....
"ലച്ചൂ.... എന്റെ കാരണവർ വാചകമടിച്ചു തന്നെ കൊന്നോ "...?
ദേവദത്തനൊരു ചിരിയോടെ ശ്രീലക്ഷ്മിയോട് ചോദിച്ചു...
"ഏയ്..... അങ്ങനൊന്നുമില്ല ദേവേട്ടാ...രാമേട്ടനോട് സംസാരിക്കുമ്പോൾ സമയം പോകുന്നതറിയില്ല"...ശ്രീലക്ഷ്മിയൊന്നു ചിരിച്ചു കൊണ്ട് മറുപടി നൽകി...
"ലച്ചൂ....എന്നാൽ പിന്നെ താനിടയ്ക്ക് ഇങ്ങോട്ടിറങ്ങ്. എന്റെ കാരണവരുടെ അടുത്ത് നിന്നും ഭാഗവതത്തിന്റെയും അദ്ധ്യാത്മരാമായണത്തിന്റെയുമൊക്കെ നീണ്ട പ്രഭാഷണങ്ങൾ കേൾക്കാം"...ദേവദത്തൻ ഒന്നുറക്കെച്ചിരിച്ചു കൊണ്ട് പറഞ്ഞു...
"കുഞ്ഞേ... ഇറങ്ങാൻ നേരം എന്റെ കയ്യിൽ നിന്നും വാങ്ങിക്കരുത് കേട്ടോ"... രാമേട്ടൻ സ്നേഹം കലർന്നൊരു ശാസനായോടെ ദേവദത്തന് മറുപടി നൽകി...
ഇരുവരും രാമേട്ടനോട് യാത്ര പറഞ്ഞിറങ്ങി...
==================================
"ലച്ചൂ.... നമ്മൾ ലേറ്റായിട്ടൊന്നുമില്ലല്ലോ അല്ലെ"...?
വീടിന്റെ ഗേറ്റ് കടന്നു അല്പദൂരം പിന്നിട്ടപ്പോൾ ദേവദത്തൻ ശ്രീലക്ഷ്മിയോട് ചോദിച്ചു...
"ഇല്ല ദേവേട്ടാ.... ഇനിയും സമയമുണ്ട്"...ശ്രീലക്ഷ്മിയൊന്ന് ചിരിച്ചു കൊണ്ട് മറുപടി നൽകി...
ദേവദത്തനുടനെ തന്റെ കയ്യിൽ നിന്നുമൊരു ഡയറിയെടുത്ത് ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടി....
ശ്രീലക്ഷ്മിയൊരമ്പരപ്പോടെ അത് വാങ്ങി...
"ഇതെന്തിനാ ദേവേട്ടാ "....?
ശ്രീലക്ഷ്മി അമ്പരപ്പോടെ ചോദിച്ചു...
"ലച്ചൂ.... ഇതെന്റെ ഹൃദയമാണ്. അതിൽ തനിയ്ക്കൊരു പ്രണയലേഖനം ഞാൻ വച്ചിട്ടുണ്ട് ".... ദേവദത്തൻ ഒന്ന് കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് മറുപടി നൽകി...
ദേവദത്തൻ തന്നെ കളിയാക്കുകയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ അവളവനെയൊന്ന് നോക്കി. പിന്നെ ആ ഡയറി തുറന്നു....
അതിലേ ആദ്യത്തെ പേജ് തുറന്നതും ശ്രീലക്ഷ്മിയുടെ മിഴികൾ വിടർന്നു...
രാവിലെ തന്നോട് ദേവേട്ടൻ പറഞ്ഞത് അത് പോലെ പകർത്തിയിരിക്കുന്നു ആ പേജിൽ....
അവൾ തന്റെ നീലമിഴികളുയർത്തി ദേവദത്തനെയൊന്ന് നോക്കി...
"താൻ രാവിലെ എഴുതി തരണമെന്ന് പറഞ്ഞില്ലേ. വീട്ടിലെത്തിയപ്പോൾ അത് ചൂടാറുന്നതിനു മുമ്പ് തന്നെ ഈ ഡയറിയിലോട്ട് പകർത്തി. പിന്നെ ചോദിച്ചാൽ ഞാൻ ചിലപ്പോൾ മറന്നു പോകും"....ദേവദത്തൻ ചിരിച്ചു കൊണ്ട് മറുപടി നൽകി...
ശ്രീലക്ഷ്മിയവനെ നോക്കിയൊന്ന് മന്ദഹസിച്ചു....
"ലച്ചൂ.... രാവിലെ ഞാനിത് പറഞ്ഞപ്പോഴുള്ള തന്റെ കണ്ണും തള്ളിയുള്ള നിൽപ്പ് കണ്ട് ഞാൻ ചിരിയടക്കി നിൽക്കുകയായിരുന്നു"...ദേവദത്തൻ ആ രംഗം മനസ്സിലോർത്തു കൊണ്ട് പറഞ്ഞു....
"എങ്ങനെ കണ്ണ് തള്ളാതിരിക്കും രാവിലെ തന്നെ വെറും വയറിൽ അങ്ങനത്തെ സാഹിത്യമൊക്കെ കേട്ടാൽ. എന്തായാലും ദേവേട്ടൻ കല്യാണം കഴിയ്ക്കുന്ന പെണ്ണിന്റെ കണ്ണുകൾ എപ്പോഴും പുറത്തേക്ക് തള്ളിക്കൊണ്ടായിരിക്കും. അങ്ങനത്തെ വാക്കുകളൊക്കെയല്ലേ അങ്ങട് പ്രയോഗിക്കുന്നത് "....ശ്രീലക്ഷ്മി ചിരിയടക്കുവാൻ മറുപടി നൽകി...
"ഹോ... ലച്ചുമോൾ ഞാൻ കെട്ടാൻ പോണ പെണ്ണിനെ കുറിച്ചൊക്കെ ഓർത്തല്ലേ. ഞാൻ കല്യാണം കഴിക്കുമ്പോൾ എന്തായാലും തന്നേക്കാൾ വിവരമുള്ള ഒരു പെണ്ണിനെ മാത്രമേ കഴിയ്ക്കൂ. അപ്പോൾ പിന്നെ കണ്ണ് തള്ളി നിൽക്കുമെന്ന പ്രശ്നവും വരുന്നില്ല"...ദേവദത്തൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു...
"പോടാ നരസിംഹം".... ശ്രീലക്ഷ്മി ചൊടിച്ചു കൊണ്ട് ദേവദത്തന്റെ കൈയിൽ ആഞ്ഞൊന്ന് നുള്ളി....
ദേവദത്തൻ അവളുടെ കുസൃതി ആസ്വദിച്ചു ചിരിച്ചു കൊണ്ടവളുടെ കൂടെ നടന്നു...
അവൻ ചിരിക്കുന്നത് ശ്രീലക്ഷ്മിയെ ഒന്ന് കൂടി ദേഷ്യം പിടിപ്പിച്ചു...
"നരസിംഹം.... നിങ്ങള് നോക്കിക്കോ.. നിങ്ങൾക്ക് എന്നെ പോലെ ഒരു പെണ്ണിനെ തന്നെ കിട്ടും. എന്നിട്ട് അവള് നിങ്ങളെ മൂക്ക് കൊണ്ട് ക്ഷ, ഞ്ച, ണ്ട, ണ്ണ വരപ്പിയ്ക്കുന്നത് കണ്ടെനിക്ക് പുളകം കൊള്ളണം"...ശ്രീലക്ഷ്മി കെറുവിച്ചു കൊണ്ട് ദേവദത്തനെ നോക്കി മൊഴിഞ്ഞു....
"എന്റെ ലച്ചൂട്ടി ഇരുപത്തിനാല് മണിക്കൂർ കൊണ്ട് രണ്ട് തവണ ശപിച്ചല്ലോ. താനിത് പോലെ ശപിച്ചു ഞാനൊരു വഴിക്കാവുമല്ലോ"... ദേവദത്തൻ മുഖത്തൊരു കള്ളച്ചിരി എടുത്തണിഞ്ഞു കൊണ്ട് പറഞ്ഞു...
"ദേവേട്ടന്റെ കയ്യിലിരുപ്പിന് ഇതിലൊന്നും ഒതുങ്ങുമെന്ന് തോന്നുന്നില്ല"....ശ്രീലക്ഷ്മിയൊരു കപടഗൗരവം മുഖത്തണിഞ്ഞു കൊണ്ട് മൊഴിഞ്ഞു...
"അപ്പോൾ ലച്ചൂട്ടി ശാപമൊക്കെ സ്റ്റോക്കു ചെയ്തു വച്ചേക്കുവാണോ... കൊള്ളാലോ"..?
ഒരു പൊട്ടിച്ചിരിയോടെ ദേവദത്തൻ തിരക്കി...
"അതേലോ... മിക്കവാറും അതൊക്കെ ഈ നരസിംഹത്തിന്റെ മേലെ തന്നെ പ്രയോഗിക്കേണ്ടി വരുമെന്നാ എനിക്ക് തോന്നുന്നത് "... ശ്രീലക്ഷ്മി ദേവദത്തനെ നോക്കിയൊന്ന് കൊഞ്ഞനം കുത്തി....
"ഓ... ആയിക്കോട്ടെ... താൻ ശപിച്ചു ശപിച്ചു മിക്കവാറും ഒരു വഴിക്കാവും"...ദേവദത്തനവളെ കളിയാക്കിച്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു...
"ഇയാളെന്റെ കൈയിൽ നിന്നും വാങ്ങിക്കും"...ശ്രീലക്ഷ്മി ചൊടിച്ചു കൊണ്ട് ദേവദത്തന് നേരെ കയ്യോങ്ങി...
ദേവദത്തൻ സമർത്ഥമായി ഒഴിഞ്ഞു മാറിക്കൊണ്ടവളെ കളിയാക്കിച്ചിരിച്ചു....
പരസ്പരം കുസൃതികൾ കാട്ടിക്കൊണ്ട് കവല ലക്ഷ്യമാക്കിയവരിരുവരും നടന്നു....
തുടരും #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ