ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6DejPMd?d=n&ui=v64j8rk&e1=cശിക്ഷാർഹം - പാർട്ട് 15
ഏതാണ്ട് 20 മിനിറ്റിനുള്ളിൽ ആൽബി സംഭവ സ്ഥലത്തെത്തി.
ചേറൂർ ലെവൽ ക്രോസ്സിനടുത്ത് വളരെ കുപ്രസിദ്ധിയാർജ്ജിച്ച ഒരു നീളൻ കുറ്റിക്കാടുണ്ട്. മെയിൻ റോഡിൽ നിന്നു നോക്കിയാൽ റെയിൽ പാളം ആ കുറ്റിക്കാടിനെ ചുറ്റിയാണ് പോകുന്നത്.ഒരു നേർക്കാഴ്ച്ച ലഭ്യമല്ല. അതിനാൽ, അതിന്റെ മറവിൽ ധാരാളം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
റെയിൽ പാളത്തിനോട് ചേർന്ന് വിലങ്ങനെയാണ് സന്തോഷിന്റെ ബോഡി കിടന്നിരുന്നത്. തല വേർപെട്ടിരുന്നു എന്നു മാത്രമല്ല പല കഷണങ്ങളായി അവിടെയെല്ലാം ചിതറിക്കിടന്നിരുന്നു. ശരീരത്തിന് പ്രത്യേകിച്ച് പരുക്കൊന്നും പറ്റിയിട്ടില്ല എന്നത് പോലീസുകാരുടെയെല്ലാം ശ്രദ്ധയാകർഷിച്ചു.
ആൽബിയെ കണ്ടതും ശിവകുമാർ ഓടിയെത്തി.
“സർ... ഒരു ചെറിയ വിഷയമുണ്ട്.” രഹസ്യം പോലെയാണയാളത് പറഞ്ഞത്.
“സ്യൂയിസൈഡ് നോട്ടുണ്ട്.”
“പ്രശ്നം ? ”
“നമ്മുടെ രണ്ടു പേരുടെയും പേരുണ്ട് അതിൽ.”
“വാട്ട്! ” ആൽബി ഞെട്ടിപ്പോയി. “നോക്കട്ടെ. എവിടെയാണ് ? ”
“ഞാനും ഇപ്പൊ സാറും, പിന്നെ മാണിയുമല്ലാതെ മറ്റൊരാളിതറിഞ്ഞിട്ടില്ല. നമുക്കാ ജീപ്പിന്റെ പുറകിലേക്ക് മാറി നില്ക്കാം സർ.”
അവർ തിടുക്കത്തിൽ പോലീസ് ജീപ്പിനെ ലക്ഷ്യമാക്കി നടന്നു. ആൽബിയുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു.
സന്തോഷിന്റെ ആത്മഹത്യാ കുറിപ്പ്.
പ്രിയപ്പെട്ട അധികാരികൾ അറിയാൻ,
എന്റെ പേര് സന്തോഷ് സുകുമാരൻ. ഞാൻ................................................................................................................................................................................................................................. എന്റെ തെറ്റല്ല എന്ന് പരമാവധി വ്യക്തമാക്കിക്കൊടുത്തിട്ടും, എന്നെ ഈ കേസിൽ പെടുത്താനുള്ള മനപ്പൂർവ്വമായ ശ്രമമമാണ് പിന്നീട് നടന്നത്. സർക്കിൾ ഇൻസ്പെക്ടർ ആൽബർട്ട് സാമുവൽ, സബ് ഇൻസ്പെക്ടർ കെ വി ശിവകുമാർ എന്നിവരടങ്ങുന്ന ഒരു പോലീസ് സംഘം അതി ക്രൂരമായാണ് എന്നെ മർദ്ദിച്ചത്.............................
പക്ഷേ, ശാരീരികമായേറ്റ ക്ഷതങ്ങളേക്കാളുപരി മാനസീകമായി എനിക്കേറ്റ മുറിവ് സഹിക്കാനാകുന്നതല്ല. ഒപ്പം എന്റെ തെറ്റല്ലെങ്കിലും, ഞാൻ ഓടിച്ചിരുന്ന വാഹനത്തിലിടിച്ച് മരണമടഞ്ഞ ആ മനുഷ്യന്റെ കുടുംബത്തെ ഓർത്തുള്ള വേദനയും എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു...................................................................................................................................................................................... ആയതിനാൽ ഞാൻ പോകുകയാണ്. ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര.
എന്റെ മരണത്തിന് പൂർണ്ണ ഉത്തരവാദികളായി രണ്ടേ രണ്ടു പേരുകളേ എനിക്കു പറയാനുള്ളൂ.
തുടർന്നു വായിച്ചില്ല. ആൽബി ആ പേപ്പർ കഷണം മടക്കി.
“എന്താ ചെയ്യണ്ടെ സർ ? ” ശിവകുമാറിന്റെ പാരവശ്യം മുഖത്തും വാക്കുകളിലും വ്യക്തമായിരുന്നു.
“ഇത് ഫയൽ ചെയ്തോളൂ. പേടിക്കണ്ട. നമുക്കൊരു പ്രശ്നവുമുണ്ടാകില്ല.” ആൽബിയുടെ മുഖത്ത് യാതൊരു വിധ ഭയാശങ്കകളുമുണ്ടായിരുന്നില്ല. “സ്റ്റേഷനിൽ സീ സീ ടീവി ഇല്ലേഡോ. അവൻ വന്നതു മുതൽ ജാമ്യത്തിൽ പോകുന്നതു വരെയുള്ള സകല ദൃശ്യങ്ങളും കിട്ടില്ലേ ? നമ്മൾ അവന്റെ ഒരു രോമത്തിൽ പോലും തൊട്ടിട്ടില്ല. പിന്നെ എന്തിനാണ് പേടി ? ”
ശിവകുമാറിന്റെ മുഖത്തെ സംശയം നീങ്ങിയിട്ടില്ല.
“ഇനി തനിക്ക് കോൺഫിഡൻസില്ലെങ്കിൽ, ഇപ്പൊ ഫയൽ ചെയ്യണ്ട. തല്ക്കാലത്തേക്കൊന്നു മാറ്റിപ്പിടിച്ചോളൂ. എന്നിട്ട് സ്റ്റേഷനിൽ പോയി ഫുട്ടേജൊക്കെ പരിശോധിച്ചിട്ടു മതി. എന്താ ? ” ആൽബി പുഞ്ചിരിച്ചുകൊണ്ട് ശിവകുമാറിന്റെ തോളിൽ തട്ടി.
അപ്പോഴേക്കും മഹസ്സറുമായി കോൺസ്റ്റബിൾ മാണി കയറി വരുന്നതു കണ്ട് ആൽബി അയാളെ കൈ തട്ടി വിളിച്ചു. അയാൾ ഓടിക്കയറി ജീപ്പിനടുത്തെത്തി.
“ഓ! സാറിനെ കാണാതെ ആകെ ശ്വാസം മുട്ടിപ്പോയി.” മാണിയുടെ മുഖത്ത് ആശ്വാസം നിഴലിച്ചു. “കഷ്ടകാലം പിടിച്ചവൻ തല മൊട്ടയടിച്ചപ്പോ ന്ന് പറഞ്ഞ പോലായല്ലോ സർ. ആ എഴുത്ത് കണ്ടില്ലേ സർ ? ”
മറുപടിയൊന്നും പറയാതെ ആൽബി അയാളുടെ കയ്യിലിരുന്ന മഹസ്സർ വാങ്ങി വായന തുടങ്ങി. ആദ്യത്തെ ഏതാനും വരികൾ വായിച്ചതും അയാൾ സംശയത്തോടെ മുഖമുയർത്തി.
“ഇതാരാ ഈ ഫെലിക്സ് ? അവനെന്ത്യേ ? “ ആൽബിയുടെ നെറ്റി ചുളിഞ്ഞിരുന്നു.
”ദാ സർ. അവനാ.“ മാണി, കുറച്ചു ദൂരെ മാറി ഏതാനും പോലീസുകാർക്കിടയിൽ നില്ക്കുന്ന - കഷ്ടി 20 വയസ്സു തോന്നിപ്പിക്കുന്ന- യുവാവിനു നേരെ കൈ ചൂണ്ടി.”
ആൽബിയുടെ നോട്ടം കണ്ടതും, ഒരു പോലീസുകാരൻ അവനെയും കൂട്ടി അവർക്കരികിലേക്കു നടന്നെത്തി.
ആൽബിയുടെ മുഖത്ത് ഒരു വല്ലാത്ത പുഞ്ചിരിയുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഒരു ഇര വീണു കിട്ടിയ വേട്ട മൃഗത്തിന്റെ ഭാവം.
“ഫെലിക്സ് അല്ലേ ? ”
“അതെ സർ! ” ചെറുപ്പക്കാരൻ വിനയാന്വിതനായി കൈകൾ കെട്ടി നില്ക്കുകയാണ്.
“നീ സംഭവത്തിന് ദൃക്സാക്ഷിയാണ്. അല്ലേ ? ”
“ഇല്ല സർ. ഞാൻ ദാ, ആ കടയിൽ ഒരു ചായേം കുടിച്ചു നില്ക്കുമ്പൊ, ഈ പുള്ളി പയ്യെ പാലത്തേന്ന് ട്രാക്കിലേക്ക് ചാടി നടന്നങ്ങു പോകുന്ന കണ്ടു. വെള്ളമടിച്ചിട്ടുണ്ടായിരുന്നെന്നു തോന്നി. വേച്ചു പോകുന്നുണ്ടായിരുന്നു. ആ കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തെത്തിയപ്പോ, ആള് നേരെ പാളത്തിലേക്ക് കേറി നടക്കാൻ തുടങ്ങി. അപ്പൊ എനിക്കെന്തോ പന്തികേടു തോന്നിയതാണ്. അടുത്ത സെക്കൻഡിൽ അപ്പുറത്തുന്ന് ട്രെയിൻ വരുന്നതാ കണ്ടത്. ആളെ തട്ടീന്നെനിക്കൊറപ്പാരുന്നു.
ട്രെയിൻ പോയിത്തീർന്നതും, ഞാൻ ഓടിച്ചെന്നെറങ്ങി നോക്കി.
സംഭവം ഞാൻ നേരിൽ കണ്ടില്ല. പക്ഷേ ആളു ചാവാനായിട്ടു പോയതാന്നെനിക്കൊറപ്പാ സാറേ.”
“വെയ്റ്റ് വെയ്റ്റ് വെയ്റ്റ്.... അടുത്ത സെക്കൻഡിൽ ട്രെയിൻ വന്നോ ? ട്രെയിൻ എങ്ങനാ പ്രത്യക്ഷപ്പെടുവാരുന്നോ ? വരുന്ന ശബ്ദമൊന്നും കേട്ടില്ലേ നീ ? ” ശിവകുമാറാണത് ചോദിച്ചത്.
“ട്രെയിൻ വരണ കാര്യമെനിക്കറിയാരുന്നു സർ. അതല്ലേ എനിക്ക് പന്തികേടു തോന്നീന്ന് പറഞ്ഞെ.” ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഒരു നിമിഷ നേരത്തേക്കു തെളിഞ്ഞ ഭയം പോലീസുകാർ രണ്ടു പേരും ഒരു പോലെ പിടിച്ചെടുത്തു.
“ഓക്കേ! സംഭവം നമുക്ക് മനസ്സിലായി. നമുക്കൊന്ന് സ്റ്റേഷൻ വരെ പോയാലോ ? ” ആൽബി ഫെലിക്സിന്റെ തോളിൽ കൈ വെച്ചു.
“സാറേ! ” ഫെലിക്സിന്റെ മുഖം വിളറി. “ഒരു കാര്യം കണ്ടത് പറഞ്ഞെന്നല്ലേയൊള്ളു സാറേ! ഞാനെന്തിനാ സ്റ്റേഷനിലേക്ക് ? ” അവൻ വിക്കി.
“സ്റ്റേഷനീ ചെല്ലുമ്പൊ നിനക്ക് വേറേ വല്ലതുമൊക്കെ ഓർമ്മ വന്നാലോ.” ആൽബി ചിരിയോടെ ജീപ്പിന്റെ പുറകിലെ ഡോർ അൺലോക്ക് ചെയ്തു.
അടുത്ത നിമിഷം!
വെട്ടിത്തിരിഞ്ഞ ഫെലിക്സ്, ശിവകുമാറിനെ പുറകോട്ട് തള്ളി വീഴ്ത്തി ഒരൊറ്റ കുതിപ്പായിരുന്നു! നിലം തൊടാതെയെന്നവണ്ണം പാഞ്ഞ അവൻ നിമിഷങ്ങൾക്കുള്ളിൽ റെയിൽവേ ക്രോസിങ്ങിന്റെ മുകളിലൂടെ ചാടി പാളം ക്രോസ്സ് ചെയ്ത് അപ്പുറത്തെത്തി.
പോലീസുകാർക്ക് സ്തംഭിച്ചു നില്ക്കാനേ ആയുള്ളൂ. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആ ചെറുപ്പക്കാരന് അസാധാരണ വേഗതയായിരുന്നു. ക്രോസ്സിങ്ങ് ഗേറ്റിനു മുകളിലൂടെ കൈ കുത്തി ചാടി മറിഞ്ഞുള്ള അവന്റെ ഓട്ടം ഒരു ട്രപ്പീസു കളിക്കാരനെ ഓർമ്മിപ്പിച്ചു. പക്ഷേ ആ പരാക്രമം ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ.
ഓടി അവൻ പാളത്തിനപ്പുറമുള്ള പെട്ടിക്കടക്കരികിലെത്തിയതും, അതിനു പുറകിൽ നിന്നിരുന്ന ഒരു മനുഷ്യൻ മുൻപോട്ടിറങ്ങി വന്ന് നിസ്സാരമായി അവനെ ഒരൊറ്റ തള്ളിന് റോഡിനരികിലെ മുള്ളു വേലിയിലേക്ക് തിരിച്ചു വിട്ടു. ഓട്ടത്തിന്റെ വേഗതകൊണ്ടായിരിക്കണം, ദിശ മാറിപ്പോയ പയ്യൻ ആ ഇരുമ്പ് വേലിയും തകർത്ത് അപ്പുറത്തെ പറമ്പിലേക്ക് കമിഴ്ന്നടിച്ചു വീണു.
പോത്തൻ, കയ്യിലിരുന്ന കട്ടൻ ചായയുടെ ഗ്ലാസ്സ് തുളുമ്പാതെ സൂക്ഷിച്ച് ആ കടത്തിണ്ണയിൽ വെച്ച് വേലിയിൽ കുടുങ്ങിക്കിടന്ന് പിടക്കുന്ന ഫെലിക്സിനരികിലേക്ക് നടന്നടുത്തു.
“സൂക്ഷിച്ചൊക്കെ നടക്കണ്ടേ കുഞ്ഞേ! റെയിൽ പാളത്തി കെടന്നാണോ സർക്കസു കളിക്കുന്നെ ? ” ഒരു കോഴിക്കുഞ്ഞിനെ പൊക്കിയെടുക്കുന്ന ലാഘവത്തോടെ അയാൾ ഫെലിക്സിനെ പൊക്കിയെടുത്തു. “വാ. മ്മക്കേ, അപ്പുറത്തേക്കു ചെല്ലാം. ഒരാളെ പരിചയപ്പെടുത്തിത്തരാം.” അപ്പുറത്ത് കൈമുഷ്ടികൾ ചുരുട്ടി നില്ക്കുന്ന കോൺസ്റ്റബിൾ മാണിയെ നോക്കി പോത്തൻ ഊറിച്ചിരിച്ചു.
അവർ പാളം മുറിച്ചു കടന്നതും, പോത്തൻ മാണിയെ കയ്യുയർത്തി തടഞ്ഞു. “കൊച്ചിനെ തല്ലരുത്... ഒരബദ്ധം പറ്റീതാ.”
പക്ഷേ ആരു കേൾക്കാൻ!
പടക്കം പൊട്ടുന്ന പോലൊരു ശബ്ദം കേട്ടു. മാണിയുടെ ഒരൊറ്റ അടി ആ ചെറുപ്പക്കാരന്റെ താടിയെല്ലിളക്കി കളഞ്ഞു. “കള്ള [BLEEP] മോനേ! പോലീസിനെ തന്നെ കളിപ്പിച്ച് ഓടണമല്ലേ നിനക്ക്! കേറടാ [BLEEP] വണ്ടീല്! ” തലമുടിക്ക് കുത്തിപ്പിടിച്ച് ഫെലിക്സിനെ ജീപ്പിനകത്തേക്ക് വലിച്ചു കേറ്റിക്കൊണ്ട് മാണി മുരണ്ടു.
“ഇതെന്നാ എടപാട് ? ” പോത്തൻ ആൽബിയെ നോക്കി.
മറുപടിയായി ആൽബി കയ്യിലിരുന്ന മഹസ്സർ അയാൾക്കു നീട്ടി. “ആരാണ്ട് പുള്ളീയെ സാക്ഷി പറയാൻ നിർത്തിയാരുന്നതാ. പക്ഷേ ചീറ്റിപ്പോയി.” ജീപ്പിനകത്ത് ചുരുണ്ട് കിടന്ന് ഞെരങ്ങുന്ന ഫെലിക്സിനെ ഒന്നു പാളിനോക്കിക്കൊണ്ടാണ് അയാൾ പറഞ്ഞു നിർത്തിയത്.
“നീയെന്തിനാ കുട്ടാ ഓടിയെ ? ” പുറകിലേക്കു ചെന്ന പോത്തൻ ആ ചെറുപ്പക്കാരന്റെ താടി പിടിച്ചുയർത്തി.
ഈ സമയം ഡി. വൈ. എസ്. പി. യുടെ വാഹനം അവർക്കരികിലൂടെ കടന്ന് റോഡരികിൽ പാർക്കു ചെയ്തു. ആൽബി ഉടൻ തന്നെ അതിനെ പിൻതുടർന്ന് ചെന്ന് ഡോർ തുറന്നു കൊടുത്തു.
“ഗുഡ് മോണിങ്ങ് സർ! ” സല്യൂട്ടോടു കൂടി ആൽബി ഡി. വൈ. എസ്. പി. ജയിംസ് ജോസഫിനെ സ്വീകരിച്ചു.
“എന്താ ആൽബർട്ട് ഉണ്ടായത് ? ” തന്നെ ദഹിപ്പിച്ചു കളയാനുള്ള ദേഷ്യം ആ മുഖത്തുണ്ടെന്ന് തോന്നി ആൽബിക്ക്
“സർ ? ? ” ആൽബിക്ക് മനസ്സിലായില്ല. “ജയകുമാറിന്റെ വണ്ടി ഇടിച്ച കേസിലെ ഡ്രൈവർ സന്തോഷാണ്. അയാൾ ഇന്നു രാവിലെ-”
“ഞാനെന്താഡോ ചൊവ്വേന്നു വരുവാണോ ? അതല്ല തന്നോട് ചോദിച്ചത്. ഈ കഴിഞ്ഞ മൂന്നു ദിവസവും ഈ മരിച്ച സന്തോഷ് എന്തുകൊണ്ട് നിങ്ങളുടെ നിരീക്ഷണത്തിലായിരുന്നില്ല ? ”
“സർ... അതായത് .. അയാളെ നമ്മൾ സ്റ്റേഷൻ ജാമ്യത്തിൽ-”
“എഡോ! അയാളെ നിരീക്ഷിക്കാൻ താനാരെയെങ്കിലും ഏല്പ്പിച്ചിരുന്നോ ആൽബർട്ട് ? ”
“ഇല്ല സർ. സോറി. ജയൻ എന്റെ ഒരു അടുത്ത സുഹൃത്തായിരുന്നല്ലോ സർ. അതിന്റെ കുറേ തിരക്കുകളിൽ പെട്ട്... പിന്നെ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമാണ് മർഡറാണെന്നു തന്നെ ഒരു കൺക്ലൂഷനുണ്ടായത്. യൂ സീ, ഈ ഡ്രൈവർ സന്തോഷിന് മുൻപ് ഇങ്ങനെയുള്ള ക്രിമിനൽ ഹിസ്റ്ററിയോ ഒന്നുമില്ല. ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ-”
“കൂടുതൽ വർത്തമനം പറയണ്ട ആൽബി. നിങ്ങളുടെ ഭാഗത്തു നിന്ന് ഗുരുതരമായ ഒരു അനാസ്ഥ സംഭവിച്ചിട്ടുണ്ട്. അതങ്ങു സമ്മതിച്ചോ.”
“സോറി സർ! ”
പെട്ടെന്നാണ് ജീപ്പിനു പുറകിൽ ഫെലിക്സിനെ ചോദ്യം ചെയ്തുകൊണ്ടു നിന്ന പോത്തനെ ഡി വൈ എസ് പി യുടെ കണ്ടത്.
“അത്...പോത്തനല്ലേഡോ ? ക്രൈം ബ്രാഞ്ച് ? ”
“അതെ സർ! ”
“അയാളെന്താ ഇവിടെ ? ”
“ഞാൻ സാറിനോട് സംസാരിക്കാനിരുന്ന വിഷയമാണ്. അങ്ങേര് ഇന്ന് രാവിലെ മുതൽ സ്റ്റേഷനിലുണ്ട്. എന്നാ കാര്യമെന്ന് ചോദിച്ചിട്ട് മിണ്ടുന്നില്ല. സാബുവിന്റെ കേസുമായി ഇതിനൊക്കെ കണക്ഷനുണ്ടത്രേ.”
“ഏത് ഈ ജയകുമാറിന്റെ മരണമോ ? ”
“അങ്ങനെയൊക്കെയാണ് കക്ഷി പറയുന്നത്. ഒന്നും വിട്ടു പറയുന്നില്ല. ബുദ്ധിക്ക് ലേശം തകരാറുണ്ടോന്നെനിക്ക് നല്ല സംശയമുണ്ട്.”
“ആർക്ക് പോത്തനോ ? ” ആൽബിയുടെ മുഖത്തേക്കു നോക്കിയ ഡി വൈ എസ് പിയുടെ മുഖത്തൊരു പരിഹാസച്ചിരിയുണ്ടായിരുന്നു. “ ചുമ്മാ ഇങ്ങനത്തെ വിടുവായിത്തരമൊന്നും പറഞ്ഞു നടക്കല്ലേ എന്റെ ആൽബർട്ട്.. തന്നെ വിറ്റ കാശുണ്ട് അയാൾടെ പോക്കറ്റിൽ! ”
“ഇങ്ങനെ ബോതർ ചെയ്തോണ്ടിരുന്നാൽ നമ്മുടെ അന്വേഷണം ചുറ്റും സർ. അതാണ് ഞാൻ പറഞ്ഞത്. സർ ഒന്ന് സംസാരിക്കുകയാണെങ്കിൽ...”
“പോത്തനോട് സംസാരിക്കാൻ എനിക്ക് നിർവാഹമില്ല ആൽബർട്ട്. സോറി. അയാളോടൊക്കെ ഉടക്കിയാൽ പണി ഏതു വഴി വരുമെന്നു പറയാനൊക്കില്ല. താൻ മിണ്ടാൻ നില്ക്കണ്ട. അയാൾക്കെന്തെങ്കിലും സംശയം കാണും. അന്വേഷിച്ചോട്ടെ. പോരാത്തേന് എസ്.പി.യുടെ പെർമിഷനുണ്ട്. തന്റെ സ്റ്റേഷനിൽ അന്വേഷിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട് പുള്ളിക്കാരന്. ഇതുവരെ തന്റെ സാബു കേസ് കൺക്ലൂഷനാക്കിയിട്ടില്ല. അറിയാമോ ? ”
ആൽബി തലയാട്ടി കേട്ടു.
“ഇവിടത്തെ പരിപാടിയെല്ലാം കഴിഞ്ഞിട്ട്, ഇന്നു വൈകിട്ട് നാലു മണിക്കു മുൻപ് എനിക്കൊരു സിറ്റുവേഷൻ റിപ്പോർട്ടയക്കണം. മനസ്സിലായോ ? ”
“യെസ് സർ! ” അദ്ദേഹം പോകാനൊരുങ്ങുകയാണെന്നു മനസ്സിലായ ആൽബി വീണ്ടും സല്യൂട്ട് ചെയ്തു.
അപ്പോഴേക്കും പോത്തൻ ഫെലിക്സിനെ മെരുക്കിയെടുത്തു കഴിഞ്ഞിരുന്നു. കൊല്ലാനാണോ വളർത്താനാണോ എന്നു തിരിച്ചറിയാത്ത രീതിയിലുള്ള പോത്തന്റെ ചോദ്യം ചെയ്യൽ രീതിയിൽ ആ പയ്യന്റെ സകല നിയന്ത്രണവും വിട്ടു കഴിഞ്ഞിരുന്നു.
“പൊന്നു സാറേ ഞാനൊന്നും അറിഞ്ഞിട്ടു കൂടിയില്ല. കണ്ട കാര്യം പറഞ്ഞേച്ച് പോയേക്കാന്ന് വിചാരിച്ചപ്പൊ, ഇവരെന്നെ സ്റ്റേഷനിലേക്ക് കൊണ്ടു പോവാന്ന് പറഞ്ഞപ്പൊ...”
“പറഞ്ഞപ്പോ ? ” പോത്തൻ അവന്റെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കി നില്പ്പാണ്. “നീയെന്തിനാ ഓടിയേന്നു പറയ് കുഞ്ഞേ! ”
മറുപടിയുണ്ടായില്ല.
“ഓക്കെ. നീ സംഭവം കണ്ടാരുന്നോ ? അവൻ ട്രെയിനിന്റെ മുന്നിൽ ചാടുന്നത് ? ”
“ഇല്ല സാറേ. അയാള് നടന്നങ്ങു പോണ കണ്ടു. വളവിന്റപ്പുറത്തേക്ക്.” അവൻ വിരൽ ചൂണ്ടി.
“എത്ര മണിക്കാണ് ? ”
“ഏതാണ് 10 മണിയായിക്കാണും സർ. ഞാൻ ദാ ആ കടയിൽ ചായേം കുടിച്ചു നിക്ക്വാരുന്നു.”
“സോ, മരിച്ച സന്തോഷ് ഇന്നു രാവിലെ 10 മണിക്ക് ആത്മഹത്യ ചെയ്യാനായി റെയിൽ പാളത്തിലൂടെ നടന്നു പോകുന്നത് നീ നേരിൽ കണ്ടു. അതായത്, അവസാനമായിട്ട് അയാളെ ജീവനോടെ കണ്ട ഏക വ്യക്തിയാണ് നീ. ശരിയല്ലേ ? ”
“അതെ സർ! ”
“നീ പറയുന്നതിനനുസരിച്ച്, ഇന്നു രാവിലെ 10 മണിക്കാണ് മരണം നടന്നിരിക്കുക. ശരിയാണോ ? “
”അതെ സർ! “
”ഓക്കെ. ഇനി ഞാൻ നിന്നോട് ഒരു കഥ പറയാം. ഞങ്ങൾ കരുതുന്നത്, ഈ സന്തോഷിനെ ആരോ ഇന്നലെ രാത്രി തല്ലിക്കൊന്ന് പാളത്തിൽ കൊണ്ടെ വെച്ചതാണെന്നാണ്. കാരണം... അല്ലെങ്കി വേണ്ട കാരണം ഇപ്പൊ നിന്നോട് പറഞ്ഞിട്ടും വല്യ കാര്യമില്ല. സോ, നീ പറയും പ്രകാരം, 10 മണിക്കു ശേഷമാണ് മരണം നടന്നതെങ്കി പ്രശ്നമില്ല. നിനക്കു വീട്ടീ പോകാം. പക്ഷേ, അതല്ല, ഞങ്ങളു കരുതും പോലെ, ഇന്നലെ രാത്രിയാണ് മരണം നടന്നതെങ്കിലോ... അതോടെ നിന്റെ കാര്യം തീരുമാനമാകും. എത്ര വയസ്സായി മോന് ? “
താൻ ഓരോ വാക്കുകളും പറഞ്ഞവസാനിപ്പിക്കുമ്പോൾ ഫെലിക്സിന്റെ കണ്ണുകളിൽ ഭീതി നിറഞ്ഞു വരുന്നത് ശ്രദ്ധിച്ച് തന്നെയാണ് പോത്തൻ നിന്നിരുന്നത്.
”എന്താ സർ ? “
”നിനക്കെത്ര വയസ്സായെന്ന് ? “
”19 സർ.“
”എന്താ നിനക്കു ജോലി ? “
” ജോലിയൊന്നൂല്ല സർ. ഫുട് ബോൾ കളിക്കാൻ പോകും. പിന്നെ പബ്ജി ടൂർണമെന്റുണ്ടാകാറുണ്ട്. ഞങ്ങളു ക്ലബ്ബുകളു തമ്മിൽ കളിക്കും.“
”പബ്ജിയോ ? എന്തോന്നത് ? “ പോത്തൻ തിരിഞ്ഞ് പോലീസുകാരെ നോക്കി.
”ഫോണിലെ ഗെയിമാ സാറേ.“ ഫെലിക്സ് പോക്കറ്റിൽ കയ്യിട്ടു ഫോൺ പുറത്തേക്ക് വലിച്ചെടുത്തു. അബദ്ധമായി. ഫോണിനോടൊപ്പം ഒരു ചെറിയ പ്ലാസ്റ്റിക്ക് പായ്ക്കറ്റ് കൂടി വെളിയിൽ വന്നു.
”ആഹാ! ! പെരുംജീരകം! ! “ പോത്തൻ ചിരിയോടെ ആ പ്ലാസ്റ്റിക്ക് കിറ്റ് അവന്റെ കയ്യിൽ നിന്നും വലിച്ചെടുത്തു. ”ഇനിയിപ്പ എന്തായാലും നീ സ്റ്റേഷനീ വന്നേ ഒക്കൂ. പോക്കറ്റീ കയ്യിടണ്ട വല്ല കാര്യോണ്ടാരുന്നോ ? “ പോത്തൻ പൊട്ടിച്ചിരിച്ചു കൊണ്ട് ആ കഞ്ചാവു പായ്ക്കറ്റ് ശിവകുമാറിനെ ഏല്പ്പിച്ചു.
”ഫോണിലൊക്കെ കളിച്ചാ കഞ്ചാവു വാങ്ങാനും മാത്രം കാശൊക്കെ കിട്ടുവോഡേ ? “ പോത്തന്റെ ചോദ്യങ്ങൾ അവസാനിച്ചിരുന്നില്ല.
മറുപടിയുണ്ടായില്ല.
“നിന്റെ അപ്പൻ ഗൾഫിലല്ലേ ? ” അവൻ ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമാണ് പോത്തൻ ചോദിച്ചത്. ഫെലിക്സ് ഞെട്ടി മുഖമുയർത്തി.
“അല്ലേ മോനേ ? ”
“അതെ സർ.”
“ചുമ്മാതല്ല.” പോത്തൻ ചിരിച്ചു കൊണ്ട് തുടർന്നു. “എന്റെ കുട്ടാ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാ പിന്നെ എല്ലാം ഗുലുമാലാകും കേട്ടോ. പറഞ്ഞില്ലെന്നു വേണ്ട. മരണ സമയം നീ പറഞ്ഞതുമായി മാച്ചായില്ലെങ്കി...”
“സാറേ, ഞാൻ ഒന്നുമറിഞ്ഞിട്ടില്ല സാറേ.”
“അതെനിക്കു മനസ്സിലായല്ലോ. അതല്ലേ ഞാൻ ഇത്ര നന്നായി നിന്നോട് ഇടപെടുന്നെ. നീ തല്ലിപ്പൊളിയാരുന്നെങ്കി പണ്ടേ ഞാൻ ചവിട്ടിക്കൂട്ടിയേനെ.
ദേ, ഞാനൊരു ഓഫർ തരാം.” പോത്തൻ തിരിഞ്ഞ് ശിവകുമാറിനെ നോക്കി ഒന്ന് കണ്ണിറുക്കിക്കാണിച്ചു. “ഈ കഞ്ചാവു ഞങ്ങൾ കണ്ടിട്ടില്ല എന്നു നടിച്ചോളാം. പക്ഷേ നീ സത്യം പറയണം. ആരു പറഞ്ഞിട്ടാ നീ ഈ സാക്ഷി പറയാൻ വന്നു നിന്നത്? ”
ഫെലിക്സ് ഉമിനീർ വിഴുങ്ങി.
തുടരും
കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ