ഋതുനന്ദനം... Part 17
ദേവദത്തന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങാൻ നിന്ന അഭിരാമിയെ ദേവദത്തൻ കൊണ്ട് വിടാമെന്ന് നിർബന്ധം പിടിച്ചപ്പോൾ അഭിരാമിയ്ക്ക് നിരസിക്കാൻ കഴിഞ്ഞില്ല…
ദേവദത്തന്റെ കാറിൽ പോയ്ക്കൊണ്ടിരിക്കുമ്പോൾ അഭിരാമി ചിന്തിച്ചുകൊണ്ടിരുന്നു….
ആദ്യമായ് ഈ മനുഷ്യനെ കുറിച്ച് കേൾക്കുമ്പോൾ ആളൊരു മുൻകോപിയും മറ്റുമാണെന്നായിരുന്നു പറഞ്ഞു കേട്ടത്. പക്ഷേ ധാർഷ്ട്യം നിറഞ്ഞൊരു മുഖത്തിന് പകരം താനന്ന് കണ്ടത് സൗമ്യത നിറഞ്ഞൊരു മുഖമായിരുന്നു. ഉള്ളിൽ എരിയുന്ന ഒരു നേരിപ്പോടുമായാണ് ഈ മനുഷ്യൻ തന്റെ ജീവിതം തള്ളി നീക്കുന്നതെന്ന് അറിഞ്ഞപ്പോൾ ഈ മനുഷ്യനോട് ഒരുപാട് സഹതാപം തോന്നിപ്പോയി….
സ്വന്തം മക്കളെ കാണാതെ, രാമേട്ടൻ പറഞ്ഞത് പ്രകാരം ഇളയ മകൾ നടക്കാൻ തുടങ്ങിയിട്ടേ ഉണ്ടാവൂ. അതിന് ശേഷമുള്ള തന്റെ മക്കളുടെ വളർച്ച പോലും കാണുവാൻ കഴിയാതെ, അവരെയൊന്നു താലോലിക്കുവാൻ പോലുമാവാതെ ഇരുപത് വർഷങ്ങളോളം തള്ളി നീളുന്ന ഇദ്ദേഹത്തിന് എന്നെങ്കിലും അവരെ കാണാൻ കഴിയുമെന്ന വിശ്വാസം മാത്രമായിരിക്കും കൈമുതൽ. ഇല്ലെങ്കിൽ തകർന്നു പോകുമായിരുന്നു. സ്വന്തം ഉറ്റവർ മരണത്തോടെ വേർപെട്ടു പോകുന്നതിനേക്കാൾ വേദന നിറയുന്നത് എവിടെയെങ്കിലും ജീവനോടെയിരുന്നിട്ട് അവരെ കാണാൻ കഴിയാത്തതാണ് …
ആർക്കും ഇത് പോലെയൊരു വിധി ദൈവം കൊടുക്കാതിരിക്കട്ടെ….
എന്തിനായിരിക്കും ഇദ്ദേഹത്തിന്റെ ഭാര്യ അന്ന് ഇദ്ദേഹത്തെ വിട്ടു പിരിഞ്ഞത്…?
സ്വന്തം ഭർത്താവിന്റെ ജീവന് വേണ്ടി പ്രാർത്ഥനകളോടെ ക്ഷേത്രങ്ങളിൽ കയറിയിറങ്ങിയ ഒരു സ്ത്രീയ്ക്ക് പെട്ടെന്നെങ്ങിനെ ഇദ്ദേഹത്തെ ജീവിതത്തിൽ നിന്നും ഒഴിവാക്കി പോകുവാൻ കഴിഞ്ഞു….?
ആർക്കുമറിയാത്ത എന്നാൽ ഇദ്ദേഹത്തിനും ഭാര്യയ്ക്കും മാത്രമറിയാവുന്ന എന്തോ ഒരു കാരണമുണ്ട് അവരുടെ വേർപിരിയലിന് പിന്നിൽ. പക്ഷേ ആ കാരണം എന്താണെന്ന് അറിയാവുന്നത് രണ്ടേ രണ്ട് പേർക്ക് മാത്രം..
ദേവദത്തനും ശ്രീലക്ഷ്മിയ്ക്കും മാത്രം…
എന്തായാലും ഇദ്ദേഹത്തിന് എത്രയും പെട്ടെന്ന് തന്റെ ഭാര്യയെയും മക്കളെയും കണ്ടെത്താൻ കഴിയട്ടെ….
അഭിരാമിയൊന്ന് നെടുവീർപ്പിട്ടു….
മിററിൽ അഭിരാമിയുടെ ചിന്താനിമഗ്നയായുള്ള ആ ഇരിപ്പ് കണ്ട ദേവദത്തൻ ഉള്ളിൽ ചിരിച്ചു കൊണ്ടിരുന്നു..
"എടോ അഭി…"
ചിന്തയിൽ മുഴുകി നിന്ന അഭിരാമി പെട്ടെന്ന് ദേവദത്തന്റെ വിളി കേട്ട് തന്റെ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു….
അവൾ ദേവദത്തനു നേരേ നോക്കിയൊന്ന് മന്ദഹസിച്ചു…
"എടോ അഭി…വീട്ടിൽ നിന്നുമിറങ്ങിയപ്പോൾ മുതൽ താൻ ആലിസിന്റെ അത്ഭുതലോകത്തിരുന്നു ഭയങ്കര ആലോചനയാണല്ലോ "… ദേവദത്തൻ ചിരിയോടെ അവളുടെ നേരെ മുഖം തിരിക്കാതെ വണ്ടി ഓടിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു…
"എങ്ങനെ അത്ഭുതപ്പെടാതിരിക്കും…പ്രശസ്തനായ എഴുത്തുകാരൻ എന്റെ കൂടെ കുട്ടികളെ പോലെ കളിച്ചതൊക്കെ ഓർക്കുമ്പോൾ അത്ഭുതലോകത്തല്ല ദേവലോകത്തും എത്തിപ്പോകും… "
അഭിരാമി ചിരിയോടെ മറുപടി നൽകി…
"അതെന്താടോ അങ്ങനെ പറഞ്ഞത്. എനിക്ക് സാധാരണ എല്ലാവരും ചെയ്യുന്ന പോലെ ചെയ്യാൻ പാടില്ലെന്നുണ്ടൊ "…?
ദേവദത്തൻ അത് ചോദിക്കുമ്പോൾ ചിരി വിട്ടിരുന്നില്ല…
"അങ്ങനെയല്ല സാർ….എന്നാലും സാറിന്റെ അടുത്ത് നിന്നും ആരും പ്രതീക്ഷിക്കില്ല ഇങ്ങനെ "…. അഭിരാമി മറുപടി നൽകി…
"സാധാരണ മറ്റുള്ളവരെ പോലെ കളിച്ചും ചിരിച്ചും നടക്കുവാനും വേണമെടോ ഒരു യോഗം "… ദേവദത്തൻ ആരോടെന്നില്ലാതെ പറഞ്ഞു….
അഭിരാമിയത് കേട്ട് നിശബ്ദയായി...
ദേവദത്തന്റെ വാക്കുകളിൽ നിന്നും അയാൾ തന്റെ മക്കളുടെ ഓർമകളിൽ ഒരുപാട് വ്യസനം അനുഭവിക്കുന്നുണ്ടെന്നു അഭിരാമിയറിഞ്ഞു….
"സാർ….ഒരു കാര്യത്തിൽ ഇന്നെനിക്ക് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല "…. ദേവദത്തന്റെ മനസ്സിലെ ചിന്തകളെ ഒന്ന് മാറ്റി വിടാനെന്നവണ്ണം അഭിരാമി വിഷയം മാറ്റിക്കൊണ്ട് മൊഴിഞ്ഞു…
"അതെന്താടോ "….?
ദേവദത്തൻ അവളുടെ നേരെ തലതിരിച്ചു കൊണ്ട് ചോദിച്ചു…
"സാർ…ഹൈദരാബാദ് വിട്ടതിനു ശേഷം ഇത്ര രുചിയോടെ ഒരു വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത്. അത് മാത്രമല്ല രാമേട്ടന്റെ കൈപ്പുണ്ണ്യവും അപാരമാണ്..."
അഭിരാമി മറുപടി പറയുമ്പോൾ രണ്ട് പേരോടുമുള്ള നന്ദി നിറഞ്ഞു നിന്നിരുന്നു അവളുടെ മുഖത്ത്….
അഭിരാമി പറഞ്ഞത് കേട്ട ദേവദത്തനൊന്ന് ചിരിച്ചു…
"എന്നാൽ താൻ ഇടയ്ക്കിടയ്ക്ക് അങ്ങോട്ടേക്കിറങ്ങ്…രാമേട്ടന്റെ കൈപ്പുണ്യം വീണ്ടും അനുഭവിച്ചറിയുകയും ചെയ്യാം…" ചിരിച്ചു കൊണ്ട് തന്നെ ദേവദത്തൻ അഭിരാമിയ്ക്ക് മറുപടി നൽകി..
"പിന്നെ അഭി.. വേറൊരു കാര്യം"….ദേവദത്തൻ ഒന്ന് നിർത്തിയതിനു ശേഷം വീണ്ടുമെന്തോ പറയാനൊരുങ്ങി…
"എന്താണ് സാർ "….?
അഭിരാമി ആകാംക്ഷയോടെ തിരക്കി…
"ഇനി വരുമ്പോൾ തനിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ താൻ മുൻപ് വരച്ച ചിത്രങ്ങളൊക്കെ തന്റെ കയ്യിൽ ഉണ്ടെങ്കിൽ കൊണ്ടു വാ…എനിക്ക് അതെല്ലാമൊന്ന് കാണണം…"
അഭിരാമി സമ്മതത്തോടെ തലയാട്ടി…
വൈകാതെ അഭിരാമിയെ ഹോസ്റ്റലിൽ ഇറക്കി കുറച്ചു നേരം സംസാരിച്ചതിന് ശേഷം ദേവദത്തനും അഭിരാമിയും പിരിഞ്ഞു…
================================
ഹോസ്റ്റലിൽ അഭിരാമി അന്ന് നടന്നതൊക്കെ വിവരിക്കുന്നത് അമ്പരപ്പോടെ കേട്ടിരിക്കുകയായിരുന്നു പ്രിയ…
ദേവദത്തന്റെ വീട്ടിൽ അവൾ പോയപ്പോൾ നടന്ന സംഭവങ്ങളിൽ രാമേട്ടൻ പറഞ്ഞ ദേവദത്തന്റെ ജീവിതകഥ മാത്രം അഭിരാമി പ്രിയയിൽ നിന്നും മറച്ചു വച്ചു…
"എന്നാലും അഭി…എനിക്ക് വിശ്വസിക്കാനാവുന്നില്ല…ആ മനുഷ്യൻ തന്റെ കൂടെ കുട്ടിക്കളിയും കളിച്ചു ക്കൊണ്ട് നടന്നെന്ന്… നരസിംഹത്തിന് എന്ത് പറ്റിയോ ആവോ "…?
അഭിരാമി പറഞ്ഞതെല്ലാം അവിശ്വസനീയതയോടെ കേട്ട പ്രിയ അഭിരാമിയോട് ചോദിച്ചു…
"ചേച്ചി…നിങ്ങളൊന്നും കേട്ടറിഞ്ഞ നരസിംഹമല്ല യഥാർത്ഥ നരസിംഹം. ആവോളം സ്നേഹവും വാത്സല്യവും നിറഞ്ഞൊരു മനസ്സുണ്ട് ആ നരസിംഹത്തിൽ"…. അഭിരാമി ആ ദിവസം നടന്ന ദേവദത്തനുമായുള്ള മധുര നിമിഷങ്ങൾ മനസ്സിലോർത്ത് കൊണ്ട് മറുപടി നൽകി….
"എന്നാൽ അങ്ങേര് ചിലപ്പോൾ നിന്നോട് മാത്രമായിരിക്കും ഇത് പോലെ പെരുമാറുന്നത്. വേറെ മാധ്യമത്തിലെ ആളുകളും ഇങ്ങേരുടെ ചൂടൻ സ്വഭാവത്തെ പറ്റി പറയുന്നത് കേട്ടിട്ടുണ്ട് "…. പ്രിയ താൻ കേട്ട കാര്യങ്ങൾ അഭിരാമിയോട് വിശദീകരിച്ചു…
"നമ്മുടെ കാതുകൾ കൊണ്ട് കേൾക്കുന്നത് എല്ലാം ശരിയാവണമെന്നില്ല ചേച്ചി… പിന്നെ ചേച്ചിയ്ക്ക് അത്രയ്ക്ക് സംശയമുണ്ടെങ്കിൽ പഞ്ഞിക്കാരൻ സാറിനോട് ചോദിച്ചു നോക്ക് ദത്തൻ സാറിനെ പറ്റി. കാരണം രണ്ട് പേരും ഗവണ്മെന്റ് സെർവീസിൽ കുറച്ചു
കാലം ഒരുമിച്ചുണ്ടായിരുന്നതാ "… പ്രിയ പറഞ്ഞതിന് അഭിരാമിയൽപ്പം നീരസം കലർത്തിക്കൊണ്ട് പറഞ്ഞു…
"പഞ്ഞിക്കാരന് ദേവദത്തനെ പരിചയമുണ്ടെന്നോ"…?
"അവരൊരുമിച്ചു ഗവണ്മെന്റ് സെർവിസിൽ ഉണ്ടായിരുന്നെന്നോ"…?
"പഞ്ഞിക്കാരൻ സാർ ഒരിക്കലും ഇക്കാര്യം പറഞ്ഞിട്ടില്ലല്ലോ…."
പ്രിയ ഒരതിശയത്തോട് കൂടി അഭിരാമിയോട് ചോദിച്ചു…
"അതെ ചേച്ചി….പഞ്ഞിക്കാരൻ സാർ എന്നോടും പറഞ്ഞിട്ടില്ലായിരുന്നു. ആ അഭിമുഖത്തിന്റെ അന്ന് എല്ലാം കഴിഞ്ഞപ്പോൾ മനു സാറിന്റെ കേബിനിൽ എന്നെ വിളിച്ചിരുന്നു. പഞ്ഞിക്കാരനും ഉണ്ടായിരുന്നു അപ്പോൾ അവിടെ. ദത്തൻ സാർ അങ്ങോട്ട് വന്നപ്പോൾ സാറ് പറഞ്ഞാണ് ഞാൻ അറിയുന്നത് ഇക്കാര്യം..."
അഭിരാമി മറുപടി നൽകി..
"ഇന്ന് കേൾക്കുന്നതെല്ലാം അതിശയം പരത്തുന്ന വാർത്തകളാണല്ലോടോ…" അമ്പരപ്പ് വിട്ടു മാറാതെ പ്രിയ അഭിരാമിയോട് പറഞ്ഞു…
അഭിരാമിയുടെ ആ ദിവസത്തെ കുറിച്ചുള്ള സംസാരം നീണ്ടു പോയിക്കൊണ്ടിരുന്നു….
================================
പിറ്റേന്ന് വൈകീട്ട് തങ്ങളുടെ പതിവ് സ്ഥലത്തിരുന്നു കൊണ്ട് പഞ്ഞിക്കാരനോട് തലേന്ന് നടന്ന കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു അഭിരാമി. പലതും പറഞ്ഞ കൂട്ടത്തിൽ അവൾ ദേവദത്തൻ തന്നോട് ചിത്രരചനയിൽ കുറച്ചു കാര്യമായി ശ്രദ്ധിക്കാനും എക്സിബിഷൻ നടത്തുന്നതിനെ കുറിച്ച് സൂചിപ്പിച്ചതും ഒക്കെ പഞ്ഞിക്കാരനോട് പറഞ്ഞു…
"അഭി…ദത്തൻ പറഞ്ഞത് വളരെ ശരിയാണെന്നെ ഞാൻ പറയൂ. കാരണം തനിക്ക് ദൈവീകമായി കിട്ടിയ വാസനയാണ് അത്. ദത്തൻ തന്റെ പണിപ്പുര വരെ ഉപയോഗിച്ച് കൊള്ളാൻ പറഞ്ഞെങ്കിൽ അതിനർത്ഥം ദത്തനെ പോലെ അസാമാന്യകഴിവുള്ളൊരു വ്യക്തി തന്റെ പെയിന്റിംഗ് എത്രത്തോളം ഇഷ്ടപ്പെട്ടത് കൊണ്ടാവുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. താൻ അയാൾ പറഞ്ഞത് പോലെ ഈ കഴിവിനും പ്രാധാന്യം കൊടുക്കണമെന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം…" അഭിരാമി പറഞ്ഞത് കേട്ട പഞ്ഞിക്കാരൻ തന്റെ അഭിപ്രായം അവളെയറിയിച്ചു…
"പക്ഷേ സാർ…ഈ ജോലിത്തിരക്കിനിടയിൽ എങ്ങനെ അതിന് ഞാൻ സമയം കണ്ടെത്തും"….?
അഭിരാമി തന്റെ സംശയമുന്നയിച്ചു…
"എടോ അഭി… തന്നോട് ജോലി കളഞ്ഞു അത് ചെയ്യാനാണോ പറഞ്ഞത്…?
താൻ ഒഴിവ് ദിവസം ദത്തന്റെ അടുത്തേക്ക് ചെല്ല്. തന്റെ ആ കഴിവിനെ മുന്നോട്ട് കൊണ്ട് പോകാനായി ഒരാൾ പ്രോത്സാഹിപ്പിക്കുമ്പോൾ നമ്മൾ അത് കണ്ടില്ലെന്ന് നടിക്കാൻ പാടില്ല. തനിക്ക് കിട്ടിയ ഈ ജന്മവാസനയിലും തനിക്ക് തന്റെതായ വ്യക്തിമുദ്രകൾ പതിപ്പിക്കുവാൻ കഴിയണം. അതൊരിക്കലും കൈ വെടിയരുത്…." പഞ്ഞിക്കാരന്റെ വാക്കുകളിൽ വാത്സല്യം നിറഞ്ഞു നിന്നു…
പിന്നെ ദേവദത്തന്റെ വീട്ടിൽ അവസാനം പോയപ്പോൾ നടന്ന ചില കാര്യങ്ങളെ പറ്റിയൊക്കെ അഭിരാമി പഞ്ഞിക്കാരനോട് പറഞ്ഞു. പഞ്ഞിക്കാരനെല്ലാം വളരെ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു….
പിന്നീട് ഒരാശങ്കയോടെയാണെങ്കിലും അഭിരാമി ദേവദത്തന്റെ ജീവിതത്തിൽ നടന്നതിനെ പറ്റി രാമേട്ടൻ പറഞ്ഞതെല്ലാം പഞ്ഞിക്കാരനോട് പറഞ്ഞു. എല്ലാം കേൾക്കുന്ന സമയത്ത് പഞ്ഞിക്കാരന്റെ മുഖത്ത് പല ഭാവങ്ങളും മിന്നിമറഞ്ഞു കൊണ്ടിരുന്നു….
"അഭി… വല്ലാത്തൊരു ട്രാജഡി ആണല്ലോടോ ദത്തന്റേത്. ഇത്രയും വർഷമായിട്ട് അയാൾ തള്ളി നീക്കുകയാണല്ലോ തന്റെ ഭാര്യയെയും മക്കളേയുമോർത്ത്. അവരെ എന്നെങ്കിലും കണ്ടു പിടിക്കാമെന്നോർത്ത്. ദത്തന്റെ കൂടെ കുറച്ചു കാലം സർവീസിൽ ഉണ്ടായത് കൊണ്ട് പറയുകയാണ്. ഇത് പോലെ ഒരു ദുരിതം അനുഭവിയ്ക്കുവാൻ അയാൾ അർഹനല്ല. അറിഞ്ഞു കൊണ്ട് ആർക്കും ഒരു ഉപദ്രവവും ചെയ്യില്ല അയാൾ എന്നെനിക്കുറപ്പുണ്ട്. അന്യായം കണ്ടാൽ പ്രതികരിക്കാറുണ്ട് എന്നത് വേറെ കാര്യം.. ദത്തന്റെ ഈയൊരു കഥ കേട്ടിട്ട് മനസ്സ് വിതുമ്പിപ്പോകുന്നെടോ"….പഞ്ഞിക്കാരന്റെ വാക്കുകളിൽ ദേവദത്തന്റെ ജീവിതാവസ്ഥയെ ഓർത്തുള്ള ദുഃഖം ഘനീഭവിച്ചു നിന്നു…
"സാർ…ഞാനീ പറഞ്ഞത് വേറെയാരും അറിയരുത് കേട്ടോ…സാറിനോട് ഒരു വിശ്വാസവും, ദത്തൻ സാറുമായി മുൻപ് പ്രത്യേകമായി സാറിനൊരു അടുപ്പവും ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഞാൻ സാറിനോട് എല്ലാം തുറന്നു പറഞ്ഞത്....."
അഭിരാമി തന്റെ ആശങ്കകൾ മറച്ചു വയ്ക്കാതെ പഞ്ഞിക്കാരനോട് പറഞ്ഞു….
"ഇല്ലെടോ…ഞാനാരോടും പറയില്ല. പ്രത്യേകിച്ച് ദത്തന്റെ കാര്യമാകുമ്പോൾ എനിക്കതിന് കഴിയില്ല. എന്നാലും അവന്റെ കാര്യമോർത്തിട്ട് സഹിക്കാൻ കഴിയുന്നില്ല. ഇത്രയും വർഷമായിട്ട് സ്വന്തം മക്കൾ എവിടെയാണെന്ന് അറിയാതെ, അവരുടെ കുട്ടിക്കാലവും അവരുടെ കുസൃതികളും, അവരുടെ വളർച്ചയുമൊന്നും കാണുവാൻ കഴിയാതെ ഇത്രയും കാലമവൻ…അവന്റെ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ചിലപ്പോൾ തന്റെ ജീവൻ പോലുമൊടുക്കിയേനെ. ഇപ്പോഴും അവൻ കാത്തിരിക്കുന്നു അവരെ എന്നെങ്കിലും കണ്ടു പിടിക്കാമെന്നുള്ള വിശ്വാസത്തിൽ "….മറുപടി നൽകി കഴിയുമ്പോഴേക്കും പഞ്ഞിക്കാരന്റെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു…
പഞ്ഞിക്കാരന്റെ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ അഭിരാമിയൊന്നു അന്താളിച്ചു പോയി. പിന്നെ സമചിത്തത വീണ്ടെടുത്തു…
"സാർ.. എന്താണിത്…സാറ് സ്ത്രീകളെക്കാൾ കഷ്ടമാണല്ലോ. സാറിത്രയ്ക്കും വികാരധീനനായി മാറുമെന്ന് ഞാനൊരിക്കലും കരുതിയില്ല…." അഭിരാമിയൊന്നു ചിരിച്ചു കൊണ്ട് പഞ്ഞിക്കാരനെ ആശ്വസിപ്പിച്ചു…
"എടോ അഭി… സങ്കടമെന്ന വികാരം പുറത്തു കാണിക്കുന്നത് സ്ത്രീകൾ മാത്രമല്ല. പുരുഷന്മാർക്കും അത് പോലെ വികാരങ്ങൾ എല്ലാമുണ്ട്. പക്ഷേ മിക്കവാറും എല്ലാവരും ഉള്ളിലൊതുക്കും. താൻ ദത്തന്റെ ഭാഗത്തു നിന്നു കൊണ്ട് ആഴത്തിൽ ഒന്ന് ചിന്തിച്ചു നോക്ക്. എന്തൊക്കെ മാനസിക സംഘർഷങ്ങൾ അയാൾ അനുഭവിക്കുന്നുണ്ടാവുമെന്ന്…അതോർത്താൽ ഒരു മനുഷ്യൻ എന്ന നിലയിൽ ആരായാലും വികാരധീനരായി പോകും…എനിക്ക് അയാളുടെ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കുവാൻ പോലുമാവുന്നില്ല…."
പഞ്ഞിക്കാരൻ കർച്ചീഫെടുത്ത് തന്റെ കണ്ണുകളൊപ്പിക്കൊണ്ട് അഭിരാമിയോട് പറഞ്ഞു…
ശരിയാണ്…ദേവദത്തന്റെ പോലെയൊരു അവസ്ഥ ഭയാനകമാണ്. അങ്ങനെയൊരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ…
അഭിരാമി മനസ്സിൽ ചിന്തിച്ചു…
"പിന്നെ അഭി… പിന്നെ താൻ പറഞ്ഞ ദത്തന്റെ കഥ കേട്ടിട്ട് അയാളുടെ ഭാര്യയ്ക്ക് അയാളോട് സ്നേഹമില്ലായിരുന്നു എന്ന് ഒരിക്കലും പറയാൻ പറ്റില്ല കാരണം ആ രാമേട്ടൻ പറഞ്ഞത് പോലെ ദത്തന് അപകടം പറ്റി ആശുപത്രിയിൽ ആവുമ്പോൾ ഞാനും പോയിരുന്നു. അപ്പോൾ കണ്ടിട്ടുണ്ട്. അന്ന് ദത്തന് ബോധം തെളിഞ്ഞിട്ടില്ല. അപ്പോഴൊക്കെ ആ സ്ത്രീ ജലപാനം പോലുമില്ലാതെ മക്കളെയും കൊണ്ട് പ്രാർത്ഥനകളുമായി കഴിയുകയായിരുന്നു. പിന്നെ എനിക്ക് കുറച്ചു കാര്യങ്ങൾ നാട്ടിൽ ചെയ്തു തീർക്കാനായി പോകേണ്ടി വന്നപ്പോൾ ദത്തൻ അപകടാവസ്ഥ തരണം ചെയ്തപ്പോൾ പോയ് കാണാനൊന്നും പറ്റിയില്ല. അന്ന് ഞാൻ ഉപരിപഠനാർത്ഥം അവധിയെടുക്കാനുള്ള തീരുമാനവുമായി അതിന്റെ നടപടിക്രമങ്ങളുമായി ഓട്ടത്തിൽ ആയിരുന്നു…അത് കൊണ്ട് കൂടുതലൊന്നും അറിയാനും കഴിഞ്ഞില്ല"....പഞ്ഞിക്കാരനൊന്നു പറഞ്ഞു നിർത്തി..
"അതാണ് സാർ എനിക്കും അത്ഭുതം…ദത്തൻ സാറിന്റെ ജീവന് വേണ്ടി പ്രാർത്ഥനകളുമായി നടന്ന ആ സ്ത്രീ പെട്ടെന്നൊരു ദിവസം അദ്ദേഹത്തെ വിട്ടു പോകുന്നു. അത്രയ്ക്ക് അവിശ്വസനീയമായ കാര്യം "…. അഭിരാമി അത്ഭുതത്തോടെ മൊഴിഞ്ഞു…
"ദത്തനിൽ നിന്നും അറിഞ്ഞതോ അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞറിഞ്ഞതോ ആയ ഒരു കാരണമുണ്ട് ദത്തനും ശ്രീലക്ഷ്മിയ്ക്കുമിടയിൽ. ശ്രീലക്ഷ്മിയ്ക്ക് ദത്തനെ വെറുക്കാനും അയാളെ തന്നിൽ നിന്നുമകറ്റാനും മാത്രം ശക്തമായ ഒരു കാരണം . ഒരു പക്ഷേ ഇരുവർക്കും മാത്രമറിയാവുന്നത്… അതിനുത്തരം നൽകാനും ദത്തനും ശ്രീലക്ഷ്മിയ്ക്കും മാത്രമേ കഴിയൂ..."
പഞ്ഞിക്കാരൻ ഒരു നെടുവീർപ്പോടെ അഭിരാമിയ്ക്ക് മറുപടി കൊടുത്തു…
കേട്ടിരുന്ന അഭിരാമിയിലും ഒരു നെടുവീർപ്പുയർന്നു….
"സാർ…നമുക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുവാൻ കഴിയുമോ"…?
അഭിരാമി അല്പനിമിഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പഞ്ഞിക്കാരനോട് ചോദിച്ചു…
തുടരും #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ