❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
പ്രതീക്ഷകൾ നൽകി മിണ്ടാതെ പോകുന്ന ഒരു താന്തോന്നി
അമ്മയുടെ സാമ്പാർ പുരുഷൻ : ഇതെന്താണ് ഇതാണോ സാമ്പാർ ?? സ്ത്രീ : അതിനെന്താ കുഴപ്പം . പുരുഷൻ : സാമ്പാർ എന്നു പറഞ്ഞാൽ എന്റെ അമ്മ ഉണ്ടാക്കുന്ന സാമ്പാർ !!! അതാണു സാമ്പാർ . സാമ്പാറില്‍ കടുകിന്റെ ഒരു പ്രളയമാണ്. സവാള നന്നായി മൊരിഞ്ഞു മുകളിൽ വിതറിയിട്ടുണ്ടാകും.വെണ്ടക്ക , വഴുതനങ്ങ ,തക്കാളി പ്രത്യേകമായി വഴറ്റി ഇടും . മുരിങ്ങക്ക അഴുകാതെ നിവർന്നു കിടക്കും . കായത്തിന്റെയും കറിവേപ്പലയുടെയും മണം ഇതെന്താ കുറച്ചു പുളിവെള്ളത്തിൽ എന്തൊക്കൊയോ പൊടികൾ ചേർത്തിരിക്കുന്നു .അതിനെങ്ങനാ സ്വന്തം കുടുംബത്ത് എന്തേലും ഉണ്ടാക്കി പടിക്കണമായിരുന്നു . പിറ്റേന്ന് സൂപ്പർമാർകെറ്റിൽ സാമ്പാർ പൊടി തിരയുമ്പോൾ ഒരാൾ അവളെ നോക്കി കണ്ണിറുക്കി . അവൾ ചോദിച്ചു ആരാ ?? ഞാൻ രസകുമിളകളെ ലഹരി പിടിപ്പിച്ചു സ്വാദി ലാറാടുന്നവൻ . അവൾ ചോദിച്ചു പോരുന്നോ എന്റെ കൂടെ ??? അങ്ങനെ ഒരു ബോട്ടിൽ അജിനോമോട്ടോ തീരുന്നതു വരെ അവൾ ഉണ്ടാക്കുന്ന സാമ്പാർ അമ്മയുണ്ടാക്കുന്ന സാമ്പാർ പോലെയായിരുന്നില്ല പിന്നെയോ പുരുഷന്റെ ഭാഷയിൽ പറഞ്ഞാൽ"“അതുക്കും മേലെ"” ✍🏽 കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
അവനും അവളും !! "ചൂണ്ടിക്കാണിക്കാൻ സ്വന്തമായി തന്തപോലും ഇല്ലാത്തവനെയാണോ നിനക്ക് പ്രേമിയ്ക്കാൻ കിട്ടിയത്” ചൂണ്ടുവിരൽ എന്റെ നേരെ നീട്ടി,അധരം വിറപ്പിച്ച് തുറിച്ചകണ്ണുകളോടെ അച്ഛൻ ആക്രോശിക്കുകയായിരുന്നു. ഇപ്പോൾ തളർന്നുപോയാൽ ഒരുപക്ഷെ എനിക്കെന്റെ ദീപൂനെ നഷ്ടപ്പെടും. “അച്ഛൻ , ദീപൂന്റെ കുറവുകള്‍ മാത്രമേ കാണാൻ ശ്രമിക്കുന്നുള്ളു. ദീപു നല്ലൊരു ഡോക്ടർ ആണ്. കൈപുണ്ണ്യമുള്ള അറിയപ്പെടുന്ന ഒരു സർജൻ. അവൻ ഇപ്പോൾ അനാഥനാണ് . പക്ഷെ ഞങ്ങളുടെ വിവാഹത്തോടെ അവനു ഞാനില്ലേ?അച്ഛനില്ലേ ? എന്തൊക്കെപ്പറഞ്ഞാലും എനിക്ക് ദീപൂനെ ഉപേക്ഷിക്കാനാവില്ല.” “അമ്മയില്ലാതെ വളർന്നുവന്ന നിന്റെ എല്ലാ തോന്ന്യാസത്തിനും കൂട്ടുനിന്നതിനുള്ള പ്രതിഫലം. എന്താണ് വേണ്ടതെന്ന് നിന്റെ ഇഷ്ടം പോലെ തീരുമാനിച്ചോ. ഈ സമൂഹത്തിൽ എനിക്കൊരു നിലയും വിലയുമുണ്ട് .അതുകൊണ്ടുതന്നെ ആർഭാടമായി വിവാഹം നടത്തുവാൻ എനിക്ക് താത്പര്യമില്ല . രജിസ്റ്റര്‍ മാര്യേജിനുള്ള തിയ്യതി നിശ്ചയിച്ചോളു ” അച്ഛന്റെ കണ്ണുകൾ കലങ്ങുന്നത് എനിക്ക് കാണാമായിരുന്നു. എന്തിനും ഏതിനും കൂടെനിന്ന അച്ഛൻ മനസ്സില്ലാമനസ്സോടെ ഞങ്ങളുടെ വിവാഹത്തിനു സമ്മതം മൂളി. വിവാഹത്തിനു ശേഷം ദീപു എങ്ങനെ അച്ഛനു ഇത്രയും പ്രിയപ്പെട്ടവനായിമാറി! ചിലപ്പോഴെല്ലാം തോന്നും എന്നെക്കാളുപരി ദീപു അച്ഛനെ സ്‌നേഹിക്കുന്നുണ്ടെന്ന് . ദുബായിലെ ഒരു പ്രസിദ്ധമായ ആശുപത്രിയില്‍ നിന്നും മുന്തിയ ശമ്പളത്തിലുള്ള ജോലി കിട്ടിയിട്ടും അത് വേണ്ടെന്നു പറഞ്ഞപ്പോള്‍ ഞാനാദ്യമായി ദീപൂനോട് തട്ടിക്കയറി.അന്ന് ദീപു പറഞ്ഞ മറുപടി എന്നെ കരയിപ്പിച്ചു . “എടോ എനിക്ക് തന്റെ അച്ഛനെ…. അല്ല എന്റെ അച്ഛനെ സ്നേഹിച്ചു കൊതിതീർന്നിട്ടില്ല.” രണ്ടുവർഷത്തിനുശേഷം പെട്ടെന്നുണ്ടായ അച്ഛന്റെ മരണം എന്നേക്കാൾ കൂടുതൽ ഉലച്ചത് ദീപൂനെയാണ്. പിന്നീട് രണ്ടുവർഷത്തിനുമുൻപ് ജോലി തട്ടിത്തെറിപ്പിച്ചു കളഞ്ഞ അതേ ആശുപത്രിയിൽത്തന്നെ സീനിയർ സർജൻ ആയി ദീപു ചുമതലയേൽക്കുമ്പോൾ ഈയുള്ളവൾ അവിടത്തെ ഡെന്റിസ്റ്റും ആയി. ദിവസങ്ങള്‍ കഴിയുന്തോറും ദീപുവിന്റെ തിരക്കുകളും കൂടി വന്നു.എന്റേയും മോളുടെയും കാര്യങ്ങൾ ശ്രദ്ധിക്കാന്‍ പോലും സമയമില്ല.പലപ്പോഴും എന്റെ ഡ്യൂട്ടിയിൽ മാറ്റം വരുത്തിക്കൊണ്ടാണ് മകളുടെ കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് . മകളെ സ്കൂളില്‍ വിടാതെ ആശുപത്രിയിലേക്ക് പോകാൻതുടങ്ങിയ ദീപുവിനോട് ദേഷ്യപ്പെട്ടപ്പോൾ കിട്ടിയ മറുപടിയാണ് എന്നെ ഒന്നുകൂടെ ചൊടിപ്പിച്ചത് . “നിന്നെപ്പോലെ പല്ലുപറിക്കലല്ല എന്റെ ജോലി ഞാനൊരു സർജൻ ആണ് .” “ദീപു നിന്നെപ്പോലെതന്നെ നാലു വർഷം പഠിപ്പും ഒരു വർഷത്തെ ഇന്റേൺഷിപ്പും കഴിഞ്ഞിട്ടാണ് ഞാൻ പല്ലുപ്പറിയ്ക്കാൻ തുടങ്ങിയത്.നീ MBBS -ന്റെ പുറകെ പോയപ്പോള്‍ ഞാൻ BDS തെരഞ്ഞെടുത്തു.എന്റെ അച്ഛൻ ലക്ഷങ്ങള്‍ സ്ത്രീധനം തന്നിട്ടല്ലേ നീയെന്നെ കെട്ടിയത് ? അന്നേ അച്ഛൻ ചോദിച്ചതാണ് ചൂണ്ടിക്കാണിക്കാൻ തന്തയില്ലാത്തവനെത്തന്നെ നിനക്ക് വേണോന്ന്?” മോളുടെ ബാഗ് വാങ്ങി അവളെ സീറ്റ്ബെൽറ്റ് ഇട്ടതിനുശേഷം ദീപു എന്റെ അടുത്തേക്ക് വന്നു. “നിന്റെ അച്ഛൻ തന്ന ഒരു ചില്ലിക്കാശുപോലും ഞാൻ എടുത്തിട്ടില്ല.എല്ലാം നിന്റെ അക്കൗണ്ടിൽ തന്നെയുണ്ട്.എല്ലാവരെയും പോലെ എന്റെ പിതൃത്വം നീ ചോദ്യം ചെയ്യരുത് .” കൂടുതൽ പറയാൻ ദീപുവിനായില്ല. തൊണ്ടയിടറിയപോലെ …… എത്ര പെട്ടെന്നാണ് വർഷങ്ങൾ കൊഴിഞ്ഞുവീണത് . ഒരു മാസം മുമ്പാണ് ഞാനവളെ ആദ്യമായി കാണുന്നത്. പർദ്ദയിൽ ആപാദചൂഡം മറഞ്ഞിരിക്കുന്ന ശരീരത്തിലെ പ്രണയം നിഴലിക്കുന്ന ശലഭക്കണ്ണുകൾ മാത്രമേ ആദ്യം കാണുന്നുണ്ടായിരുന്നുള്ളു. ഡെന്റൽചെയറിൽ കിടന്നുക്കൊണ്ട്‌ നിഖാബ് അഴിച്ചുമാറ്റിയപ്പോൾ ഒരുവേള ആ മുഖത്തുനിന്ന് കണ്ണെടുക്കാനായില്ല .ഒരു ഹൂറിയെപ്പോലെയോ അതോ ഒരു ദേവതയാണോ അറിയില്ല എങ്ങനെ വർണ്ണിക്കണമെന്ന്. “പല്ലിന്റെ പോട് അടയ്ക്കുക , ഒന്നും കൂടെ വെണ്മയാക്കുക . എല്ലാം പെട്ടെന്ന് വേണ്ട .ഓരോ ദിവസം ഓരോന്ന്‌ ചെയ്താൽ മതി . അവളെ വേദനിപ്പിക്കരുത് .അവൾ കരഞ്ഞാൽ എനിക്കും കരച്ചിൽ വരും” അറബി ഭാഷയിൽ അത്രയും പറഞ്ഞപ്പോളാണ് കൂടെവന്നിരിക്കുന്ന അവനെ ഞാൻ ശ്രദ്ധിക്കുന്നത് . “ചേർന്ന ഇണ” എന്ന് സ്രഷ്ടാവ് പറഞ്ഞത് ഇവരെനോക്കിയാണോ ? രണ്ടു പ്രാവശ്യത്തെ സന്ദർശനത്തോടെ ഞങ്ങള്‍ ഒരുപാട് അടുത്തു. അവൾക്കു ചെറുതായൊന്നു വേദനിച്ചാൽ അവൻ സാന്ത്വനമായി നെറ്റിയില്‍ തടവിക്കൊടുക്കും.അവനെക്കുറിച്ചു പറയാനാണ് അവൾക്കേറെയിഷ്ടം.ആരും കൊതിച്ചു പോകുന്ന ഭാര്യാഭർതൃബന്ധം.ഒരു പനിനീര്‍പൂവ് പോലെയുള്ള അവളെ, അതേ സൂക്ഷ്മതയോടെ അവൻ പരിചരിച്ചു. മൂന്നാമത്തെ സന്ദർശനത്തിൽ അവന്റേയും പല്ലുകൾ വൃത്തിയാക്കണം എന്ന ആവശ്യം തള്ളിക്കളയാനായില്ല.അവർക്കായി എന്തെങ്കിലും ചെയ്യുമ്പോൾ അവരുടെ സ്നേഹത്തിന്‌ മുൻപിൽ ഞാൻ തോറ്റതുകൊണ്ടാണോ എനിക്കും ഒരു പോസിറ്റീവ് എനർജി വന്നത് എങ്കിലും ഉള്ളിലെവിടെയോ ഒരു വിങ്ങൽ പോലെ ….. നാലുദിവസത്തിനുശേഷം അടുത്ത അപ്പോയ്ന്റ്മെന്റ് കൊടുത്തു .പക്ഷെ ഒരുപാടുനാളുകൾക്കുശേഷം ഇന്ന് അവസാനത്തെ രോഗിയായ അവൾ എന്നരികിലെത്തി . അവളുടെ ഒപ്പം അവനെ ഞാൻ കണ്ടില്ല . അവളിലെ ഉർജ്ജം എവിടെയോ ചിന്നിച്ചിതറിയപോലെ .എന്തോ പന്തിക്കേട്‌ മണക്കുന്നു.അവളും ഞാനും ഒന്നും സംസാരിക്കുന്നില്ല.പക്ഷെ ഒരുപാടു ചോദ്യങ്ങള്‍ മനസ്സിൽ തികട്ടിവന്നു . അവസാനം എന്റെ മനസ്സ് വായിച്ചെടുത്തവണ്ണം അവൾ പറഞ്ഞു . “അവൻ എന്നെ വിട്ടുപ്പോയി . എനിക്ക് മക്കൾ ഉണ്ടാകില്ല എന്നാണവന്റെ വാദം.” പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ തുടർന്നു. “എന്നാൽ യാഥാർഥ്യം അതല്ല.മറ്റൊരു സ്ത്രീയുമായി അവന് നേരത്തെ ബന്ധമുണ്ടായിരുന്നു.അവന് എന്നെയും അവളേയും ഒരുമിച്ചു വേണം. ഞാൻ സമ്മതിച്ചില്ല.എന്റെ ഭർത്താവിനെ പകുത്തുനൽകുന്നതിനേക്കാൾ അവനില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലതെന്നു തോന്നി.” യാത്ര പറഞ്ഞിറങ്ങിയ അവളുടെ കണ്ണിൽ അപ്പോൾ ഒരു തീക്കനല്‍ ജ്വലിക്കുന്നുണ്ടായിരുന്നു. എന്റെ നെഞ്ച് പൊട്ടിപ്പോകുന്നതുപോലെ.ദീപൂനെ ഒരു നോക്കുകാണാൻ ഒന്നു കെട്ടിപ്പിടിക്കാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു. വീട്ടിൽ ദീപൂന്റെ മുറിയിലേക്ക് കയറുവാന്‍ തുടങ്ങുമ്പോള്‍ എതിരെ വരുന്ന മകളുടെ വാക്കുകൾ കേട്ടില്ലെന്നു നടിച്ചു. “എന്താ അമ്മാ ഇത് ? വർഷം പതിനഞ്ചു കഴിഞ്ഞില്ലേ എന്നിട്ടും ഇങ്ങനെ സ്വയം നീറി …. നീറി….” ദീപുവിന്റെ ഓർമ്മകൾ ഉറങ്ങുന്ന കട്ടിലിൽ ഇരുന്നുകൊണ്ട് പഴയ പത്രത്താളിലേക്കു കണ്ണോടിച്ചു. ചെറിയ അടികുറിപ്പോടെ ദീപുവിന്റെ ചിരിക്കുന്ന മുഖം. “മലയാളി ഡോക്ടർ വാഹനാപകടത്തിൽ മരണപ്പെട്ടു.” മകൾ നിസ്സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു . കണ്ണീരാൽ നനഞ്ഞുണങ്ങിയ ആ ഫോട്ടോയിൽ തഴുകുമ്പോൾ എന്റെ കൈകൾ വിറച്ചുവോ? അറിഞ്ഞിരുന്നില്ല ദീപു ഞാനന്നുനിന്നെ തള്ളിവിട്ടത് മരണത്തിലേക്കായിരുന്നെന്ന് . അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ നിനക്ക് മുൻപേ പോകുമായിരുന്നു. നിന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത്‌ വിഷമിപ്പിച്ചതാണ് നിന്നിലെ അശ്രദ്ധക്കു കാരണമായതെന്നെനിക്കറിയാം. നീയുള്ളപ്പോൾ ഓരോ ചെറിയകാര്യത്തിനും നിന്നെ കുറ്റപ്പെടുത്താനായിരുന്നു ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത് . നിന്നെ സ്നേഹിക്കാന്‍, ഒന്നു ഇറുകെ കെട്ടിപ്പിടിക്കാൻ മനസ്സ് ആഗ്രഹിക്കുമ്പോൾ കയ്യെത്താത്ത ദൂരത്തേക്ക് നീ അകന്നില്ലേ ? നീയറിയുന്നോ ദീപു നീയും അച്ഛനും അവിടെയിരുന്ന്‌ സ്‌നേഹിക്കുമ്പോൾ ഞാനിവിടെ നിന്നെയോർത്ത് ഉരുകികൊണ്ടിരിക്കുകയാണ്. നീയില്ലാത്ത ജീവിതം ജീവനില്ലാതെ ഞാൻ ജീവിച്ചുതീർക്കുകയാണ് . അവസാനമായി നീ സമ്മാനിച്ചുപോയ ആ ചുവന്ന ലവ് ആകൃതിയിലുള്ള കുഷ്യൻ! അതിൽ മുഖം ചേർത്തുവയ്ക്കുമ്പോൾ നീ പറഞ്ഞത് ഞാനോർക്കും “ഇതിലെന്റെ ഹൃദയം ഞാൻ തുന്നിവെച്ചിട്ടുണ്ട് .” അതെ നീ പറഞ്ഞത് സത്യമാണ് നിന്റെ ഹൃദയമിടിപ്പ് ഞാൻ അനുഭവിക്കുന്നു. അതുതന്നെയാണ് എന്നെ മുന്നോട്ടേക്കു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്……….. ✍🏽കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
കുഞ്ഞച്ചൻ അപ്പന്റെ മരണശേഷം ഞാൻ അമ്മയുടെ വീട്ടിൽ നിന്നാണ് വളർന്നത് .എന്റെ അമ്മയാണ് ആ വീട്ടിലെ ഏറ്റവും മൂത്ത സന്തതി .അപ്പാപ്പനും അമ്മാമ്മക്കും എന്റെ അമ്മ ഉൾപ്പെടെ ഏഴ് മക്കൾ പിന്നെ ഞാനും എന്റെ അനിയനും അങ്ങനെ ആകെ മൊത്തം ഒരു പഞ്ചായത്ത് തുടങ്ങാനുള്ള ആളുകള്‍ അവിടെ തന്നെയുണ്ട് . ആ വീട് മൊത്തത്തില്‍ ഒരു രണ്ടു പഞ്ചായത്തിനുള്ള സ്ഥലം കാണും .ഇവരുടെ ഇടയിൽ വളർന്നു വന്നതുകൊണ്ട് പ്രത്യേകം എടുത്ത് പറയത്തക്ക ഒരു ബാല്യകാലസഖിയൊന്നും എനിക്കുണ്ടായിരുന്നില്ല. രണ്ടു അമ്മാവന്‍മാരും നാല് മേമ്മമാരും പിന്നെ എന്റെ സഹോദരനും ആകെപ്പാടെ വീടിനകം ജഗപൊക ,ഇവരൊക്കെത്തന്നെയാണ് എന്റെ ബാല്യകാലസഖികൾ . N H 47ന്റെ അരികിലൂടെ വേണം സ്കൂളിൽ പോകാൻ .അടുത്ത വീട്ടിലെ ലാലി ചേച്ചി (പേര് ഒന്ന് മാറ്റി പിടിച്ചു ട്ടോ ) താറാവ് കൂട്ടങ്ങളെ വെള്ളത്തിലിറക്കാൻ കൊണ്ടുപോകുന്നതുപോലെയാണ് ഞാനും ആ പ്രദേശത്തുള്ള കുറച്ചു കുട്ടികളുമായി സ്കൂളിൽ പോയിരുന്നത് . ലാലിച്ചേച്ചിയുടെ ആങ്ങള ഒരു വടിയും പിടിച്ച് കൂടെ കാണും . പറയാതിരിക്കാൻ വയ്യ ലാലിച്ചേച്ചി ആളൊരു സുന്ദരിയാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ പോകുന്ന വഴിയിൽ കുറച്ച് ആരാധകരൊക്കെ കാണും . എപ്പോഴും വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നതിനാൽ വഴിയരികിൽ കളിക്കാനൊന്നും സാധിക്കില്ലായിരുന്നു. എന്തായാലും നമുക്ക് ഈ കഥയിലെ നായകനിലേക്കു കടക്കാം .അത് മറ്റാരുമല്ല എന്റെ കുഞ്ഞച്ചൻ .എന്റെ ബാല്യകാലസഖി .എന്റെ അമ്മയുടെ രണ്ടാമത്തെ ആങ്ങള .എന്റെ അമ്മക്ക് രണ്ട് സഹോദരങ്ങളാണെന്നു പറഞ്ഞല്ലോ. മൂത്തയാൾ ഇടവക പള്ളിയിലെ വികാരിയെ പോലെ ഭയങ്കര കർക്കശക്കാരനായിരുന്നു. അപ്പന്റെ സ്ഥാനത്തു നിന്ന് എന്റെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ഞാൻ വല്യച്ഛൻ എന്ന് വിളിക്കുന്ന അമ്മയുടെ ആദ്യത്തെ ആങ്ങള ആയിരുന്നു .ആ കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും തീറ്റിപോറ്റുന്നതിൽ വല്യച്ഛനുള്ള പങ്ക് അവിസ്മരണീയമാണ് . എന്റെ കളിക്കൂട്ടുകാരൻ കുഞ്ഞച്ചൻ ആണ് .ഞങ്ങൾ തമ്മിൽ പ്രായവ്യത്യാസമില്ല എന്ന ധാരണ തെറ്റാണ്.എങ്ങനെ പോയാലും ഒരു പതിനാല് ഓണം കുഞ്ഞച്ചൻ കൂടുതൽ ഉണ്ടിരിക്കണം.പക്ഷെ മനസ്സുകൊണ്ട് ഒരുപാട് ഇളയതാണ് .നാട്ടിൽ അവധിക്ക് പോകുമ്പോൾ കുഞ്ഞച്ചൻ എന്റെ മക്കളുടെ കൂടെ കളിക്കുന്നത് കാണുമ്പോൾ ഞാനും എന്റെ ബാല്യം ഓർത്തുപോകും . കുട്ടിയും കോലും കളിക്കുന്നതിനിടയിൽ കുഞ്ഞച്ചന്റെ കോല് തെറിച്ചുവന്ന് എന്റെ കണ്ണിൽ കൊണ്ട അന്നാണ് ഞാനാദ്യമായി ഒരായിരം സൂര്യന്മാരെ ഒരുമിച്ച് കാണുന്നത് .എന്നെ ആദ്യമായി അടിച്ച തങ്കമ്മ ടീച്ചറിന്റെ കണ്ണിൽ മുളക് തേക്കും എന്നും പറഞ്ഞ്‌ കാന്താരി പറിച്ചു കൊണ്ടുവന്നതിൽ നിന്ന് എന്നോടുള്ള സ്നേഹത്തിന്റെ ആഴം അളക്കാവുന്നതേയുള്ളു . ആ വലിയ വീട്ടിൽ ഫലവൃക്ഷങ്ങളും, വളർത്തു മൃഗങ്ങളും ധാരാളം ഉള്ളതിനാൽ തീറ്റക്ക് മുട്ടില്ലായിരുന്നു .ഒറ്റ നിർബന്ധം മാത്രം വേണേൽ പെട്ടെന്ന് എടുത്ത് തിന്നേക്കണം അല്ലേൽ ചട്ടി കാലിയാകും .അമ്മാമ്മക്ക് എന്നോട് കുറച്ചു കൂടുതൽ സ്നേഹം ഉള്ളതിനാൽ എന്റെ ദൗർബല്യമായ പുഴുങ്ങിയ മുട്ടയും , വറുത്ത മത്തിയും ,കോഴിച്ചാറും, വറുത്തരച്ച ബീഫും ,കുരുമുളകിട്ട പോർക്ക് ഫ്രയും എല്ലാം കുറച്ചു കൂടുതൽ എനിക്കായി മാറ്റിവച്ചിട്ടുണ്ടാകും . ഒരുദിവസം പുട്ടും കടലക്കറിയുമാണ് പ്രഭാത ഭക്ഷണം കൂട്ടത്തിൽ മുട്ട പുഴുങ്ങിയതും .മുട്ട കുറവായതിനാൽ എല്ലാവർക്കും ഇല്ല .എന്തായാലും എന്റെ പങ്ക് ആദ്യമേ ഞാൻ അകത്താക്കി .എല്ലാവരും കഴിക്കാനിരിക്കുന്നു .ഇനി ആരുടെ മുട്ട തോണ്ടും എന്നോർത്ത് കൂട്ടത്തിൽ ഞാനും ഉണ്ട് .പണ്ടുമുതലേ ഇഷ്ടമുള്ള ഭക്ഷണം ആദ്യം കഴിച്ച് പിന്നേം വേണേൽ അടുത്ത പാത്രത്തിൽ കയ്യിട്ടു വാരുന്ന മനോഹരമായ ആചാരം (ഇപ്പോൾ ഇല്ല )എനിക്കിഷ്ടായിരുന്നു .ആ ആചാരത്തിലെ ബലിയാട് മിക്കപ്പോഴും കുഞ്ഞച്ചനായിരുന്നു. അമ്മാമ്മയുടെ കറുത്ത കരങ്ങളുടെ പിന്തുണയും ഇല്ലാതില്ല .അന്ന് കുഞ്ഞച്ചന് ചുമയായതിനാൽ മുട്ടയിൽ ആടലോടകം വാട്ടിപ്പിഴിഞ്ഞു പൊരിച്ചാണ് കൊടുത്തിരിക്കുന്നത്.കുഞ്ഞച്ചൻ അത് മുഴുവൻ തിന്നാനായി അതിന്റെ രുചിയെ കുറിച്ച് അമ്മാമ വാചാലയായതുമുതൽ എന്റെ കണ്ണുകൾ രണ്ടും കുഞ്ഞച്ചന്റെ പാത്രത്തിൽ ആയിരുന്നു .ആ മുട്ടയിൽ നിന്ന് കുറച്ച് എങ്ങനെ കൈക്കലാക്കും എന്നാലോചിച്ച് എന്റെ തലയിലൂടെ പുക പോയിത്തുടങ്ങി . അതാ പ്രതീക്ഷിച്ച സമയം വന്നെത്തി കഴിക്കാനിരുന്ന കുഞ്ഞച്ചന് നമ്മുടെ കുഞ്ഞാവ പറയുന്ന ചീച്ചി മുള്ളണം .ഇതുവരെ ആ മുട്ട പൊരിച്ചത് തൊട്ടുനോക്കാത്ത കുഞ്ഞച്ചനറിയാം ആടലോടകം അല്ല കാഞ്ഞിരക്കുരു പൊടിച്ചു കലക്കി പൊരിച്ചതാണെന്നു പറഞ്ഞാലും തിരിച്ചു വരുമ്പോളേക്കും ഞാനതു റാഞ്ചുമെന്ന്. അമ്മാമ്മയുടെ സംരക്ഷണത്തിൽ കുഞ്ഞച്ചന് വിശ്വാസം പോരാ .എന്റെ മനസ്സിലെ ലഡു ആണേൽ പൊട്ടിച്ചിതറിക്കൊണ്ടിരിക്കുന്നു .എല്ലാം അപ്രതീക്ഷിതമായിരുന്നു സുഹൃത്തുക്കളെ ഒരു നിമിഷത്തിനുള്ളിൽ കുഞ്ഞച്ചന്റെ തുപ്പൽ പ്രയോഗം. പൊരിച്ച മുട്ടയിൽ പെയിന്റ് സ്പ്രേ ചെയ്തപോലെ കുഞ്ഞച്ചൻ തുപ്പൽ കൊണ്ട് കളമെഴുതി .വളരെ ലളിതമായി പറഞ്ഞാൽ മുട്ടയിൽ തുപ്പിവച്ച് കുഞ്ഞച്ചൻ മനസമാധാനത്തോടെ ചൂച്ചി മുള്ളി വന്നു. ആർക്കോ വേണ്ടിതിളച്ച മീൻകറി പോലെ കുഞ്ഞച്ചന്റെ പാത്രത്തിലെ മുട്ട പൊരിച്ചത് എന്നെ നോക്കി ചിരിച്ചോ? കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #✍ തുടർക്കഥ
അമ്മിണിക്കുട്ടി എന്റെ കൂട്ടുകാരി!!! സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോളാണ് പുതിയതായി വന്ന അതിഥിയെ ഞാൻ ശ്രദ്ധിച്ചത് ! നല്ല വെളുത്ത രോമങ്ങളും ചെറിയ കൊമ്പുകളും നീണ്ട താടിയും നീളൻ ചെവിയുമുള്ള തള്ളയാട് . “അമ്മൂമ്മെ ഇതിന്റെ വയറെന്താ അരിക്കലം പോലെ വീർത്തിരിക്കുന്നെ ?” കൊച്ചുമോളുടെ സംശയം അമ്മൂമ്മയെ ചൊടിപ്പിച്ചു. “എന്റെ കൊച്ചെ നാവെടുത്ത് ആവശ്യമില്ലാത്തതൊന്നും വളയ്ക്കാതെ.അത് ഗർഭിണിയാണ്.പെറ്റു കഴിയുമ്പോള്‍ കുറെ കുഞ്ഞുങ്ങള്‍ കാണും.പിന്നെ നമുക്ക് പാലും കിട്ടും.” പിന്നീടുള്ള ഓരോ പ്രഭാതവും ‘തള്ളയാട് പെറ്റോ’ എന്ന അന്വേഷണത്തോടെയായിരുന്നു ആരംഭിച്ചത് . ഒരു ദിവസം കണ്ണ് തിരുമ്പി ആട്ടിൻകൂടിനടുത്തെത്തിയതും ഞാൻ അതിശയിച്ചുപോയി . ക്ഷീണിച്ച് അവശയായിക്കിടക്കുന്ന തള്ളയാടിന്റെ തലയിലൂടെയും, ദേഹത്തൂടെയും അമ്മൂമ്മ ഉഴിഞ്ഞുകൊടുക്കുന്നു. ഒപ്പം തന്നെ മൂന്നു ആട്ടിൻകുട്ടികൾ തള്ളയാടിന്റെ പാല് രുചിച്ചിറക്കുന്നുമുണ്ട് . ഒരുവൾ അമ്മയെപ്പോലെതന്നെ വെളുത്ത സുന്ദരി.ഞാനൊന്നുതൊട്ടതും അവൾ കുടഞ്ഞുകൊണ്ടു തള്ളയാടിന്റെ അടുത്തേക്ക് നീങ്ങിപ്പോയി . “ഹോ ഇത്രയും അഹങ്കാരമോ ? എന്റെ കറുത്ത വിരലുകള്‍ അവൾക്കിഷ്ടമായില്ലെന്നുതോന്നുന്നു.” അടുത്തയാൾ നല്ല കറുപ്പ് നിറം .അമ്മൂമ്മ പറഞ്ഞു അത് മുട്ടനാണെന്ന്. എനിക്കിഷ്ട്ടപ്പെട്ടത് മൂന്നാമത്തെയാളെയാണ് തവിട്ടു നിറമുള്ള സുന്ദരി. എന്റെ അമ്മിണിക്കുട്ടി . ഞാനും അമ്മിണിക്കുട്ടിയും പെട്ടെന്ന് അടുത്തു. അമ്മൂമ്മ പറിച്ചു കൊണ്ടുവരുന്ന പുല്ലിൽ നിന്ന് നല്ല പുല്ല് നോക്കി, മണ്ണില്ലാതെ കഴുകി അമ്മിണിക്കുട്ടിക്കു കൊടുക്കും.ഞാൻ സ്കൂളിൽ നിന്ന് വരുന്നതും നോക്കി വഴിയരികിൽ അമ്മിണിക്കുട്ടിയുണ്ടാകും. ദൂരെ നിന്നു വരുന്നത് കാണുമ്പോള്‍ ഓടി വരും. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വാനോളം ഉയർന്നു. ഞാനും അമ്മിണിക്കുട്ടിയും അകലെ നിന്ന് പരസ്പരം കാണുമ്പോഴേ അമ്മിണിക്കുട്ടി മുൻകാലുകൾ ഉയർത്തി ഒരു ചാട്ടമാണ് പിന്നെ കോണോടുകോൺ ചാടിച്ചാടി വരും, ഞാനും നാലുകാലുകൾ ഇല്ലെങ്കിലും ഉള്ള രണ്ടുകാലും ഉപയോഗിച്ച് അമ്മിണിക്കുട്ടിയാവാൻ പഠിച്ചുകൊണ്ടേയിരുന്നു. വടക്കേലെ ശാന്തചേച്ചിടെ മകളുടെ വിവാഹത്തിനു ഞങ്ങള്‍ ഒരുമിച്ചു ചാടിച്ചാടി പോയി.സദ്യയുടെയും പായസത്തിന്റെയും മണം മൂക്കിലടിച്ചപ്പോൾ ഞാൻ അമ്മിണിക്കുട്ടിയെ മറന്നുപോയി.നല്ല കുറുകിയ സാമ്പാറും, ഇരുണ്ട പച്ച നിറമുള്ള അവിയലും, കട്ടിക്കാളനും അങ്ങനെ നീണ്ടുക്കിടക്കുന്ന ഒരുപാടു കറികളുള്ള സദ്യ, അന്നും ഇന്നും പ്രിയങ്കരംതന്നെ. അടുത്തത് പായസത്തിന്റെ ഊഴമാണ് .എന്റെ പ്രിയപ്പെട്ട പരിപ്പ് പായസത്തില്‍ പപ്പടം ചേർത്ത് പൊടിച്ചുകുഴച്ചു വിരലുകള്‍ക്കിടയിലൂടെ തുറിച്ചുവരുന്നത് ഈണത്തില്‍ നക്കിക്കുടിക്കുമ്പോൾ, എന്റെ സാറെ അടുത്തിരുന്നവരെല്ലാം തീറ്റയുംകഴിഞ്ഞ്‌ ഇലയും മടക്കി എഴുന്നേറ്റു പോയത് ഈ പാവം അറിഞ്ഞില്ല. അടുത്ത പന്തിയിലേക്കായി എന്റെ നേരെ മുൻപിൽ വന്നിരുന്ന ഉപമ പിള്ള(അടുത്ത വീട്ടിലെ പിള്ളച്ചേട്ടൻ എന്തു പറഞ്ഞാലും ഒരു ഉപമ കൂടെ കാണും) എന്നോടായി മൊഴിഞ്ഞു. “എന്റെ കൊച്ചേ കുത്തിരുന്നു തിന്നാൽ കുന്നും കുഴിയും.ആ വിരലുകള്‍ കടിച്ചുമുറിക്കാതെ! ഒരു കുടം പായസം തീർത്തല്ലോ.ദേ അടുത്ത പന്തിക്കാര് നിൽക്കുന്നു” ഒരു ഗ്ലാസ് പായസത്തിനുകൂടി സ്ഥലമുണ്ടായിട്ടും പിള്ളച്ചേട്ടന്റെ വായയെ പേടിച്ചു മനസ്സില്ലാ മനസ്സോടെ എണീറ്റ് കൈ കഴുകി. ഞാൻ വീട്ടിലെത്തിയതും അമ്മിണിക്കുട്ടിയും എവിടെ നിന്നോ ചാടിച്ചാടി എന്നരികിലെത്തി. അമ്മിണിക്കുട്ടിയെ പായസത്തിന്റെ നല്ല മണം. “ആഹാ നീയും നന്നായി അടിച്ചൂ ല്ലേ” എന്റെ കാലിൽ മുട്ടിയുരുമ്മി നിൽക്കുന്ന അമ്മിണിക്കുട്ടിയെ ഒന്നുകൂടെ ശ്രദ്ധിച്ചതപ്പോഴാണ്. അമ്മിണിക്കുട്ടിയുടെ ദേഹത്ത് അവിടെയുമിവിടെയുമായി പായസം പറ്റിയിരിക്കുന്നു. അപ്പോൾതന്നെ അമ്മിണിക്കുട്ടിയെ കുളിപ്പിച്ചു. ഞാനും അമ്മിണിക്കുട്ടിയും സുഖമായി കിടന്നുറങ്ങി . രണ്ടുദിവസത്തിനുശേഷം ശാന്തചേച്ചിടെ വീട്ടിലെ കല്യാണത്തിന്റെ പാചകക്കാരൻ വാസുവേട്ടൻ അമ്മൂമ്മയോടു കുശലം പറയുന്നതും അമ്മൂമ്മ മൂക്കത്ത് വിരൽവച്ച് നിൽക്കുന്നതും കണ്ടു .വിശേഷം അറിയാന് അവിടെച്ചെന്നിട്ടും കാര്യമില്ലാത്തതിനാൽ അവരറിയാതെ അവർ പറയുന്നത് ഞാൻ കേട്ടു. കല്യാണത്തിന് എന്റെയൊപ്പം വന്ന അമ്മിണിക്കുട്ടി ചാടിച്ചാടി പായസച്ചെമ്പിൽ വീണു. അപ്പോളത്തെ വെപ്രാളത്തിൽ വാസുവേട്ടൻ ആരും കാണാതെ അമ്മിണിക്കുട്ടിയെ എടുത്ത് ദേഹം മുഴുവനും തുടച്ചുവിട്ടു. ചൂടോ തണുപ്പോ പെട്ടെന്ന് സ്പർശിച്ചാൽ അമ്മിണിക്കുട്ടി അപ്പോൾത്തന്നെ കാര്യം സാധിക്കും(കാഷ്ഠം ഇടും). അപ്പോൾ ഞാൻ കുടിച്ച പായസം….. ഹോ …..ഓർത്തതും എനിക്ക് ഓക്കാനം വന്നു. ആകപ്പാടെയുള്ള സമാധാനം ഉപമപിള്ളയും കുടിച്ചത് അതേ പായസം തന്നെ.പിന്നീട് കുറച്ചുനാള്‍ ഉപമപിള്ളയെ കാണുമ്പോള്‍ അറിയാതെ ചിരി വരും. അമ്മിണിക്കുട്ടിയോടൊപ്പംതന്നെ അവളുടെ വികൃതികളും വളർന്നുവന്നു. “പഠിക്കുമ്പോള്‍ തൃശ്ശൂര്‍ ജില്ലയിലുള്ളവർ മാത്രമല്ല അങ്ങ് കോഴിക്കോടുള്ളവർക്കുകൂടി കേൾക്കുമാറുച്ചത്തിൽ വായിച്ചുപഠിക്കണം” അമ്മൂമ്മയുടെ ഈ വാദത്തെ അക്ഷരംപ്രതി ഞാനനുസരിച്ചു. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നു പറഞ്ഞ തിലകൻ ചേട്ടനേയും, അത് അരച്ചു കലക്കി ശരിയെന്നു സമർത്ഥിക്കുന്ന എന്റെ ഗണിതശാസ്ത്ര അധ്യാപികയേയും അതിശയിപ്പിക്കുമാറ്, ഗണിതശാസ്ത്രം വരെ ഞാൻ ഉറക്കെ വായിച്ചു പഠിച്ചു. ((എന്നാൽപിന്നെ ഒരുകണക്കായിക്കാണും എന്നുപറയാന്‍ വരട്ടെ പത്താംതരത്തിൽ നൂറിൽ തൊണ്ണൂറു-മാർക്കോടെ ഞാൻ വിജയം കൊയ്തു.(sslc ബുക്കിന്റെ കോപ്പി തരുന്നതല്ല)) എന്തിനും ഏതിനും എനിക്കു കൂട്ടായിരുന്ന അമ്മിണിക്കുട്ടി എന്റെ കൂടെ പഠിക്കാനും കൂടി. NH 47-ന്റെ അരികിലിരുന്നു പഠിക്കുമ്പോള്‍ പഠിപ്പുമാത്രമല്ല അത്യാവശ്യം നാട്ടുക്കാരെയൊക്കെക്കണ്ട് കൊച്ചുവർത്തമാനം പറയുകയുമാവാം. (ഞങ്ങൾ മൂന്നാലുവീട്ടുകാർക്ക് മാത്രമായി ഉയർന്നു നില്‍ക്കുന്ന റോഡ് ഏകദേശം ഒരു കിലോമീറ്റര്‍ ആകുമ്പോഴേക്കും ചരിഞ്ഞ് NH ലേക്ക് ചെന്നുക്കയറുന്നു. NH ലേക്ക് ഇറങ്ങിപോകാൻ ചെറിയ പടികളും ഇട്ടുകൊടുത്തിട്ടുണ്ട് .) ഒരുദിവസം പെരുക്കുപട്ടിക അലറിവിളിച്ചുപഠിച്ചുകൊണ്ടിരിക്കുന്ന എന്നോടായി അമ്മൂമ്മ പറഞ്ഞു. “കാറികൂകാതെ അവിടെനിന്നെണീറ്റുവായോ.അരയന്നശോശു അതിലെ വരുന്നുണ്ട്.അവൾ കരിനാവ് വളച്ചു എന്തെങ്കിലും പറയും.” ശോശാമ്മ ചേച്ചിയെ എനിക്കിഷ്ടമായിരുന്നു. കാര്യം കരിനാവാണേലും എനിക്കിഷ്ടപ്പെട്ട ചുമന്നു പഴുത്ത കശുമാങ്ങ കൊണ്ടു തരും . ശോശാമ്മ ചേച്ചി എനിക്ക് കശുമാങ്ങ തരുന്നത് കണ്ടപ്പോൾ ദൂരെ കെട്ടിയിട്ടിരിക്കുന്ന അമ്മിണിക്കുട്ടി കരഞ്ഞു.അവൾക്കും വേണമെന്ന് തോന്നുന്നു. “ആഹാ അമ്മിണിക്കുട്ടിക്കും പഠിക്കാനുണ്ടായിരുന്നോ? കൊച്ചെന്താ പഠിക്കുന്നത് ? കൊള്ളാം….. കണക്കാണോ വായിച്ചു പഠിക്കുന്നത് ! അമ്മിണിക്കുട്ടിയെ നീയും കണക്ക് പഠിച്ചോ?” അത്രയും പറഞ്ഞുകൊണ്ടു എനിക്കുള്ള മാങ്ങയും തന്ന്‌ ശോശാമ്മ ചേച്ചി പതിയെ പടികൾ ഇറങ്ങി താഴേക്ക് പോയി. കശുമാങ്ങ ചപ്പിക്കുടിക്കുമ്പോൾ ഞാനോർത്തു ‘ഈ പാവം ശോശാമ്മ ചേച്ചിയെയാണല്ലോ കരിനാവെന്നും പറഞ്ഞ്‌ ആരും അടുപ്പിക്കാത്തത്!’ കശുമാങ്ങ തിന്നുകഴിഞ്ഞപ്പോൾ ആകെ ഒരു ചവർപ്പു രസം . കുറച്ചു വെള്ളം കുടിയ്ക്കാം , എന്തെങ്കിലും വിശേഷം കേൾക്കാം പിന്നെ അമ്മൂമ്മയുടെ ഉപ്പേരിക്കലത്തിൽ കയ്യിട്ടുവാരാം എന്നിങ്ങനെയുള്ള ഗൂഢലക്ഷ്യങ്ങളോടെ വീടിനകത്തേക്കുപോയി. തീറ്റയും കുടിയും കഴിഞ്ഞു തിരിച്ചുവന്ന ഞാൻ കണ്ടത് എന്റെ കണക്കു പുസ്തകത്തിലെ അവസാനത്തെ താളുകള്‍ ആവേശത്തോടെ വായിലാക്കി ചവച്ചരച്ചു പഠിക്കുന്ന അമ്മിണിക്കുട്ടിയെയാണ്…… “മൂത്തവർചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും” എഴുതുവാന്‍ കട്ടക്കലിപ്പുള്ള ഞാൻ ആ കണക്കുപുസ്തകം പകർത്തിയെഴുതാൻ ഏകദേശം രണ്ടാഴ്ച എടുത്തു.മുതിർന്ന ക്ലാസ്സിൽ പാത്തുമ്മയുടെ ആടിനെക്കുറിച്ചു പഠിച്ചപ്പോൾ അമ്മിണിക്കുട്ടിയായിരുന്നോ പാത്തുമ്മയുടെ ആടിന്റെ അനിയത്തി എന്നൊരു സംശയം ഇല്ലാതില്ല. ഏകദേശം രണ്ടുവർഷത്തിനുശേഷം ഒരുദിവസം സ്കൂൾ വിട്ടു വരുമ്പോള്‍ വീട്ടിൽ ചെറിയ ഒരാൾക്കൂട്ടം.എന്തുപറ്റിയെന്നറിയാൻ ആകാംഷയോടെ ഞാനെത്തിനോക്കിയപ്പോൾ താഴെക്കിടക്കുന്ന അമ്മിണിക്കുട്ടിയെ കണ്ടു. അമ്മൂമ്മ എന്തോ ഇലകൾ കെട്ടി തടവുന്നു. അമ്മിണിക്കുട്ടിയുടെ നാവ് കുറച്ചുകൂടെ പുറത്തേക്കു നീണ്ട് വെള്ളം ഒലിച്ചുകൊണ്ടിരിക്കുന്നു.കണ്ണുകൾ ചെറുതായി തുറിച്ചപോലെ …. എന്നെ കണ്ടതും അവളുടെ കണ്ണിൽ നിന്നും വെള്ളം ഒലിക്കുവാൻ തുടങ്ങി .ഞാൻ അവളുടെ അടുത്തിരുന്നു വലിയ വായിൽ കരഞ്ഞു. ഏതോ വാഹനം അടുത്തു കൂടെ പോയപ്പോള്‍ പേടിച്ചോടിയ അമ്മിണിക്കുട്ടിയുടെ കഴുത്തിലൂടെ കയർ കുടുങ്ങി മുകളിൽ നിന്ന് താഴെയുള്ള റോഡിലേക്കു വീണു.വൈദ്യൻ വന്ന് എന്തോ മരുന്ന് കുത്തിവച്ചു . കഞ്ഞി വെള്ളം കൊടുത്തിട്ടും അവൾ കുടിച്ചില്ല. ഒന്നും കഴിക്കാതെയും കുടിക്കാതെയും രണ്ടുദിവസം കൂടി കിടന്നകിടപ്പായിരുന്നു. പിന്നീട്‌ അവൾ ഞങ്ങളെ വിട്ടുപോയി. ചില വിയോഗങ്ങൾ , അത്…. മനുഷ്യരല്ലെങ്കിൽകൂടി നമ്മുടെ ഹൃദയം തകർക്കും .അമ്മിണിക്കുട്ടി എന്നെ കണ്ണീരണിയിപ്പിച്ചു യാത്ര പറഞ്ഞിട്ട് വർഷങ്ങൾ ഒരുപാടു കഴിഞ്ഞു. എങ്കിലും മായാത്ത ഓർമ്മ ….. നെഞ്ചിലെവിടെയോ ഒരു വിങ്ങൽ പോലെ………. ✍🏽 കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
ഇരുന്നൂറാം നമ്പർ മുറി “മമ്മാ, യു ഹാവ് സ്റ്റിൽ ടൈം ടു ചേഞ്ച് യുവർ ഡിസിഷൻ .പ്ളീസ് മമ്മാ” രണ്ടുകൈകളാൽ വരിഞ്ഞുമുറുക്കി കണ്ണുകളിലേക്കു ഉറ്റുനോക്കിക്കൊണ്ടു മന്ത്രിക്കുന്ന മെർലിന്റെ രണ്ടു കണ്ണുകളിലും മുത്തം നൽകികൊണ്ട് പറഞ്ഞു “അമ്മയ്ക്കു പോകണം .എല്ലാം മുൻപേ നമ്മൾ തീരുമാനിച്ചുറപ്പിച്ചതല്ലേ?” “എങ്കിൽ എനിക്കിന്ന് മമ്മയുടെ കൂടെ കിടക്കണം. ഐ കോൾഡ് രാജു ആൾറെഡി .” “വേണ്ട മോളെ നാളെ പത്തുമണി ആകുമ്പോള്‍ എന്നെ എയർപോർട്ടിൽ കൊണ്ടുവിടാൻ നിങ്ങൾ രണ്ടുപേരും വന്നാൽ മതി . രാജു നല്ല പയ്യനാണ് . അവനെ ഒരിക്കലും നഷ്ടപ്പടുത്തരുത് . ഇവിടത്തെ ജീവിതരീതി ഒരിക്കലും മാതൃകയാക്കരുത് . എന്തും എറിഞ്ഞു കളയാൻ എളുപ്പമാണ് പക്ഷെ പിന്നീട് വേണമെന്നു തോന്നി പെറുക്കിയെടുക്കാൻ തുടങ്ങുമ്പോഴേക്കും അത് തിരകളാൽ മായ്ക്കപ്പെട്ടിട്ടുണ്ടാകും.” “എന്താ മമ്മാ ഞാൻ ചെറിയക്കുട്ടിയാണോ എപ്പോഴും ഇങ്ങനെ പറയാൻ ? കാനഡയിൽ ആണേലും, ഞാൻ ആ പഴയ തൃശ്ശൂര്‍ക്കാരി ട്രീസയുടെ മോളുതന്നെയാണ് രാജു മാത്രമല്ല മി ആൾസോ ഗുഡ് .ഓക്കേ മമ്മാ. നാളെ കാണാം”. കൊഞ്ചിക്കൊണ്ട് അത്രയും പറഞ്ഞ് മെർലിൻ രണ്ടടി മുൻപോട്ട് നടന്ന് തിരിഞ്ഞു നിന്നുകൊണ്ട് ഒരു പുഞ്ചിരിയോടെ തുടർന്നു “നഷ്ടങ്ങളെക്കുറിച്ചു ഇത്രയും ബോതേർഡ്‌ ആകുന്ന മമ്മാക്ക് രാഹുൽ അങ്കിളിന്റെ കാര്യത്തില്‍ തെറ്റുപ്പറ്റിയെന്നു തോന്നുന്നുണ്ടോ ?” “മോള് പോയിട്ടുവാ രാത്രിയിൽ യാത്രപ്പറച്ചിൽ വേണ്ട” ചിരിച്ചുകൊണ്ടാണ് മകളെ യാത്രയാക്കിയത് . തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാ ദേവി അൽപംപോലും കടാക്ഷിക്കുന്നില്ല. പൂർവ്വകാലത്തെ നീറുന്ന അനുഭവങ്ങളിലേക്ക് മനസ്സ് അറിയാതെ ഊളിയിട്ടു. ജോൺ കുര്യൻ എന്ന കുര്യച്ചൻ,മെർലിന്റെ അപ്പൻ ഇരുപത്തഞ്ചു വർഷമായി മനഃപൂർവ്വം മറക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പേര് . മായ്ക്കുംന്തോറും കൂടുതൽ തിളക്കത്തോടെ ഹൃദയത്തിൽ പതിക്കുന്ന ഓർമ്മകളുടെ നിർമ്മാതാവ് . പത്താം ക്ലാസ്സിലെ പരീക്ഷക്ക് മുൻപ് എഴുതാൻ കൊടുത്ത ഓട്ടോഗ്രാഫ് കൈമറിഞ്ഞ് തൊട്ടടുത്ത കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന ജോൺ കുര്യൻ എന്ന കുര്യച്ചന്റെ കയ്യിലെത്തി. കുര്യച്ചൻ ഒരു കൂട്ടുകാരന്റെ സഹായത്തോടെ വാങ്ങിച്ചു എന്ന് പറയുന്നതാവും കുറച്ചുകൂടി ശരി. പിന്നീട് ഓട്ടോഗ്രാഫ് എന്റെ കയ്യിൽക്കിട്ടിയപ്പോൾ സന്തോഷത്തോടെ ഓരോരുത്തരും എഴുതിയത് വായിച്ചുചിരിച്ച് അവസാനത്തെ താളിലെത്തി "ചുരുണ്ട മുടിയും പൂച്ചക്കണ്ണും സ്വർണകളറും മെലിഞ്ഞ കാലുകളും കട്ടപ്പല്ലുമുള്ള എന്റെ സുന്ദരിക്കുട്ടി നിന്നെ ഞാൻ കെട്ടിക്കോട്ടെ ? നിന്നെ മാത്രം ധ്യാനിക്കുന്ന നിന്റെ കുര്യൻ ” ചുവന്ന ലവ് ചിഹ്നത്തിനുള്ളിൽ വെളുത്ത ഗിൽറ്റ്‌ പേനക്കൊണ്ട്‌ എഴുതിയിരിക്കുന്നത് കാണാൻ ഒരു പ്രത്യേക ചന്തമായിരുന്നു . ആദ്യം ദേഷ്യം വന്നെങ്കിലും ആരുടെ കരങ്ങളാണ് ഇതിനു പുറകിലെന്നറിയാൻ ഒരു ചെറിയ ജിജ്ഞാസയും ഉണ്ടായിരുന്നു .അവസാനം മനുവാണ് പറഞ്ഞത് അടുത്ത കോളേജിലെ അവസാന വർഷ പ്രീ ഡിഗ്രിക്കാരൻ ജോൺ കുര്യൻ ആണ് ഈ വികൃതി ഒപ്പിച്ചതെന്ന് . പിന്നീട് അങ്ങോട്ട് ഒരു തരം ഓട്ടപന്തയം പോലെയായിരുന്നു .എവിടെ പോയാലും പുറകില്‍ ഒരു നിഴൽ പോലെ കുര്യൻ ഉണ്ടാകും.തൃശ്ശൂരിലെ ഏറ്റവും വലിയ പണച്ചാക്കിന്റെ മകനായ കുര്യനും ആ നാട്ടിലെ ഒരു സാധാരണക്കാരന്റെ മകളുമായ ഞാനും തമ്മിൽ ഒരു തരത്തിലും ചേരില്ല എന്ന ബോധ്യം ഉള്ളതുകൊണ്ടുത്തന്നെ കുര്യനെ ശ്രദ്ധിക്കാൻ മനസ്സിനെ അനുവദിച്ചില്ല . Bsc രണ്ടാംവർഷം പഠിക്കുമ്പോഴാണ് അമ്മ പെട്ടെന്ന് മരിക്കുന്നതും അതേ കോളേജിൽ തന്നെ Msc അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്ന കുര്യനുമായി കുറച്ചെങ്കിലും അടുത്തത് . ശരിക്കുംപറഞ്ഞാൽ ഒരു പെൺകുട്ടി ഒറ്റപ്പെട്ടു എന്നു തോന്നിയ സമയം കുര്യൻ നന്നായി വിനിയോഗിച്ചു . BEd കഴിഞ്ഞ ഞാൻ അദ്ധ്യാപനത്തിലേക്ക് തിരിഞ്ഞു. കുര്യനാകട്ടെ ദുബായിൽ ഏതോ IT കമ്പനിയിലും ജോലി ലഭിച്ചു . ഒരുദിവസം ജോലി കഴിഞ്ഞു വന്നഎന്നെക്കാണാൻ കുര്യൻ അപ്പനേയും കൂട്ടി വന്നിരിക്കുന്നു. വിവാഹ ആലോചനയാണെന്നു ഒറ്റ നോട്ടത്തില്‍ത്തന്നെ മനസ്സിലായി .കുര്യന്റെ അപ്പന് ഈ വിവാഹത്തിന്‌ തീരെ താല്പര്യമില്ലെന്നു വിളിച്ചറിയിക്കുന്നതായിരുന്നു ഓരോ പ്രവൃത്തികളും . സ്ത്രീധനമായി ഒന്നും വേണ്ട എന്ന കുര്യന്റെ പ്രസ്താവനയിൽ എന്റെ അപ്പനും വീണുപോയി.പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. എന്റെ സമ്മതം പോലും ചോദിച്ചില്ല. വിവാഹത്തിയതിയും ഉറപ്പിച്ചിട്ടാണ് അവർ പോയത് . വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുര്യന്റെ ഒപ്പം എന്റെ ജീവിതവും ദുബായിലേക്ക് പറിച്ചുനടപ്പെട്ടു. ആദ്യത്തെ മൂന്ന് മാസം സന്തോഷപ്രദമായിരുന്നു. അതിനിടയില്‍ എന്റെ ഉദരത്തിൽ ജീവന്റെ തുടിപ്പും മൊട്ടിട്ടു . “കാര്യം ഒരു ഗ്രിൽഡ് ചിക്കന്റെ പേരിലാണേലും നീ ആ സ്റ്റെഫിയുമായി വച്ച ബെറ്റ് വെറുതെയായില്ല. നിന്നെപ്പോലുള്ള കരുമാടിക്ക് മദാമ്മ പോലൊരു പെണ്ണ്!! അപ്പോ ഇനിമുതല്‍ സ്റ്റെഫി ചിത്രത്തിൽ നിന്ന് ഔട്ട് !!” വിവാഹശേഷം കുര്യൻ നടത്തിയ പാർട്ടിയിൽ പങ്കെടുക്കുമ്പോൾ മദ്യലഹരിയിലായിരുന്ന സണ്ണിയുടെ വായിൽനിന്നു അപ്രതീക്ഷിതമായി വന്നതാണ് ഈ വാക്കുകൾ.കുര്യന്റെ ഹൃദയം സൂക്ഷിപ്പുകാരനാണ് വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സണ്ണി . ഒന്നും മനസ്സിലാകാതെ സണ്ണിയെ തുറിച്ചുനോക്കിയ എന്നോടായി വീണ്ടും തുടർന്നു “ ഹോ ഇങ്ങനെ നോക്കാതെ പെണ്ണേ എന്റെ നെഞ്ച് പിളർന്നു പോകുന്നു. ഇവളുടെ ഉടൽ മാത്രമല്ല ആ നോട്ടവും കൊത്തിവലിക്കുന്നതാണെടാ!!! കരിമാടാ നീ ഭാഗ്യവാനാ!!” പറഞ്ഞുത്തീർന്നില്ല കരണം പുകച്ചുകൊണ്ടുള്ള അടിയായിരുന്നു സണ്ണിച്ചന് കിട്ടിയ സമ്മാനം. അടിയുടെ ആഘാതത്തിൽ വേച്ചു വീഴാൻ പോയ സണ്ണിയെ നോക്കിയ എന്നെ ഇടതു കൈകൊണ്ടു ആഞ്ഞടിച്ച് കുര്യൻ ആക്രോശിച്ചു “നോട്ടം കൊണ്ട് ആണുങ്ങളെ വല വീശിപ്പിടിക്കുന്ന വേശ്യ” ദേഹോപദ്രവത്തേക്കാൾ വാക്കുകൾ കൊണ്ടുള്ള മാനസികമായ മുറിവ് ഇപ്പോഴും കരിയാതെകിടക്കുന്നു .പിന്നീടങ്ങോട്ടുള്ള ജീവിതം വേദനകളുടേയും കുറ്റപ്പെടുത്തലുകളുടേയും ഒറ്റപ്പെടുത്തലുകളുടേയും ആയിരുന്നു. ഞാൻ എവിടേക്ക് തിരിഞ്ഞാലും എനിക്കായി കാമുകന്‍മാരെ സൃഷ്ടിക്കാനായിരുന്നു കുര്യനു തിടുക്കം . ഒരുദിവസം അപ്രതീക്ഷിതമായി കണ്ടുമുട്ടിയ സണ്ണിയിൽ നിന്നു കേൾക്കാനിടവന്ന കാര്യങ്ങൾ ഒരു ഭാര്യയ്ക്കും സഹിക്കാനാവുന്നതായിരുന്നില്ല. “ഒരിക്കൽ, ഒരു പാർട്ടിക്കിടയിൽ ട്രീസയുടെ ഫോട്ടോ കുര്യന്റെ മൊബൈലില്‍ കാണുകയും അതാരാണെന്ന് ചോദിച്ച സ്റ്റെഫിയോട് “ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്” എന്നായിരുന്നു കുര്യൻ പറഞ്ഞത് . അതുകേട്ടതും നീ അവളെ കെട്ടുകയാണെങ്കിൽ ഞാൻ എല്ലാവർക്കും ഗ്രിൽഡ് ചിക്കൻ വാങ്ങിക്കൊടുക്കും അതല്ല മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ നമ്മുടെ വിവാഹത്തിന്റെ വിരുന്ന് നീ നടത്തണം അതായിരുന്നു സ്റ്റെഫിയുടെ വാത് .കുര്യന്റെ ഇടക്കിടക്കുള്ള ‘കമ്പനി മീറ്റിംഗ്‌’എന്ന പ്രഹസനം സ്റ്റെഫിയുടെ വീട്ടിൽ അന്തിയുറങ്ങാനുള്ള നാടകം മാത്രമായിരുന്നു.അവരിപ്പോള്‍ ഭാര്യാ ഭർത്താക്കാന്മാരെപ്പോലെയാണ് താമസം.” അന്നു രാത്രി ജോലിക്കഴിഞ്ഞുവന്ന കുര്യനോട്‌ സമാധാനമായി ഞാൻ കേട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒട്ടും ഉളുപ്പില്ലാതെ കേട്ടതെല്ലാം ശരിയാണെന്ന് സമ്മതിച്ചു. “മറ്റുള്ളവരുടെ മുമ്പിൽ ഭാര്യ എന്നപ്പേരിൽ കാണിക്കാന്‍ ,നിന്റെ അപ്പന് കാശുക്കൊടുത്ത് , ഞാൻ വാങ്ങിയ ഒരു പാവ, അതാണ് നീ. എന്നെ ചോദ്യം ചെയ്യാൻ നീ വളർന്നിട്ടില്ല. വയറ്റിൽ കിടക്കുന്നതിനെ ഓർത്തിട്ടാണ് അല്ലേൽ ചവുട്ടിക്കൊല്ലും ഞാൻ.നിന്റെ പേറ് കഴിയണവരെ നിന്നെ മാത്രം ധ്യാനിക്കാന്‍ ഞാൻ പൊട്ടനൊന്നും അല്ല. എനിക്കിഷ്ടമുള്ള പെണ്ണുങ്ങളുടെ കൂടെ ഞാൻ പോകും.നീയാരടി ചോദിക്കാൻ ?” രാത്രി ഒരുപാട് കരഞ്ഞുകഴിഞ്ഞപ്പോൾ മനസ്സിൽ നിന്ന് ഒരു വലിയ കല്ല് ഇറക്കിവച്ചതുപോലെത്തോന്നി. പിറ്റേദിവസം കുര്യൻ ജോലിക്കു പോയില്ല.തലേദിവസത്തെ കുര്യനാണെന്നു തോന്നാത്തവിധം സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചുകൊണ്ടുപറഞ്ഞു “ നമുക്കിന്നു ഡോക്ടറെ കാണാൻ പോകാം.” അടുത്ത മാസമാണ് പോകേണ്ടതെന്നു ഞാൻ പറഞ്ഞിട്ടൊന്നും കുര്യൻ സമ്മതിച്ചില്ല . “അതൊന്നും സാരമില്ല കുഞ്ഞ് ഓക്കേ ആണോന്നറിയാലോ !! പെട്ടെന്ന് റെഡി ആയിട്ടു വാ” പലപ്പോഴും കുര്യനെ മനസ്സിലാകുന്നില്ല ഒരുതരം ഇരട്ട വ്യക്തിത്വം പോലെ . ചെറിയ സംശയത്തോടെയാണെങ്കിലും കുര്യൻ പറഞ്ഞപോലെ അനുസരിച്ചു. “തലകറക്കത്തിനുള്ള ഗുളിക എഴുതിയിട്ടുണ്ട്. വേറെ കുഴപ്പമൊന്നും കാണാനില്ല” എന്നുപ്പറഞ്ഞ ഡോക്ടറോട് “ആ ഗുളിക വേണ്ട എനിക്ക് തലകറക്കമില്ല” എന്ന് ഞാൻ പറഞ്ഞിട്ടും കുര്യൻ നിർബന്ധിപ്പിച്ച് ഗുളിക വാങ്ങിച്ചു .തിരിച്ചുവരുന്നവഴി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു . കടൽകാറ്റേറ്റ് തണുത്ത വെള്ളം പാദങ്ങളില്‍തൊട്ടുതലോടി , ഒപ്പം കുര്യന്റെ കുസൃതികളും കൂടിയായപ്പോൾ ആ പഴയ കൗമാര കാലഘട്ടത്തിലേക്ക്, ഞാൻ മനസ്സിൽ താലോലിച്ചുകൊണ്ടിരുക്കുന്ന സ്വപ്നങ്ങളിലേക്ക് തിരികെപ്പോയതുപോലെ! സൂര്യകിരണങ്ങള്‍ മുത്തമിടുന്നതിനുമുൻപു ഫ്ലാറ്റിന്റെ മട്ടുപ്പാവിലുള്ള റോസാച്ചെടിക്ക് വെള്ളം ഒഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്തോ ഒരു ശക്തി എന്നെ തള്ളിയതാണോ അതോ ചേർത്തുനിർത്തിയതാണോ ? മുന്നോട്ടു ആഞ്ഞു വീഴാൻപോകുമ്പോൾ നേരെ എതിർവശത്തെ ഫ്ളാറ്റിലെ ചേട്ടൻ കൈ തലയിൽ വെക്കുന്നതും, ഒപ്പംത്തന്നെ കുര്യന്റെ രണ്ടുകൈകളാൽ എന്നെ കോരിയെടുത്തതും ഓർമ്മയുണ്ട് .അപ്പോഴേക്കും കുര്യൻ കോപത്താൽ ആക്രോശിച്ചു “വായപ്പൊളിച്ച്‌ വല്ല ആണുങ്ങളെയും നോക്കി വെള്ളം ഒഴിച്ചാൽ ഇങ്ങനിരിക്കും.” കുര്യൻ ജോലിക്കു പോയിക്കഴിഞ്ഞപ്പോൾ മയങ്ങാൻ കിടന്ന ഞാൻ തുടർച്ചയായ വാതിൽമണി ശബ്ദം കേട്ട്‌ കണ്ണുതുറന്നു . എന്നെ പ്രതീക്ഷിച്ച് അക്ഷമരായി നിൽക്കുന്ന അടുത്ത ഫ്ളാറ്റിലെ ചേട്ടനേയും അദ്ദേഹത്തിന്റെ ഭാര്യയെയും അകത്തേക്കു ക്ഷണിച്ചപ്പോള്‍ വരാൻ വിസമ്മതിച്ചുക്കൊണ്ട്‌ അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു “ഞങ്ങള്‍ കയറുന്നില്ല നിങ്ങളെ ഒരു കാര്യം അറിയിക്കാന്‍ വേണ്ടി മാത്രം വന്നതാണ് .രാവിലെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആൾ നിങ്ങളെ തള്ളിയിടാൻ തുടങ്ങിയപ്പോള്‍ എന്റെ ഭർത്താവിനെ പെട്ടന്ന് കണ്ടതുകൊണ്ട്, നിങ്ങളെ കരവാലയത്തിലാക്കിയതാണ് .നിങ്ങളും അയാളും തമ്മിലുള്ള ബന്ധം ഞങ്ങള്‍ക്കറിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ് അയാൾ നിങ്ങളെ ഉപദ്രവിക്കാനാണ് നോക്കിയത്‌. എന്റെ ഭർത്താവ് ഇതുവന്നുപറഞ്ഞപ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ തോന്നിയ മാനുഷിക പരിഗണനക്കൊണ്ടുമാത്രമാണ് ഇദ്ദേഹത്തെയുംകൂട്ടി ഇപ്പോൾതന്നെ വന്നത്”. ഒരുപാടു ചിന്തിച്ചു .എന്തോ അവരുടെ സംസാരവും, കുര്യന്റെ പെട്ടെന്നുള്ള സ്നേഹവും,പെട്ടെന്ന് ഡോക്ടറെ കാണാൻ പോക്കും,ഒരുകുഴപ്പവുമില്ലാത്ത എനിക്ക് തലകറക്കത്തിന്റെ ഗുളിക എഴുതിവാങ്ങിപ്പിച്ചതും,ആരോ തള്ളിയപ്പോലെ ഏഴാം നിലയിൽനിന്ന് താഴേക്ക് വീഴാന്‍ പോയതും---- എല്ലാം കൂട്ടിവായിച്ചപ്പോൾ എവിടെയോ ആപത്ത് മണക്കുന്നു. കരഞ്ഞില്ല പകരം മനസ്സിനെ ധൈര്യപ്പെടുത്തി ഇനിയുള്ള ജീവിതം ഒറ്റയ്ക്ക് ജീവിച്ചു തീർക്കാനുള്ളതാണ് . തനിക്കും കുഞ്ഞിനും ഭീഷണിയാകുന്ന ഒന്നും തന്റെ ജീവിതത്തിലിനിവേണ്ട .ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ മുഖം ജീവിക്കാന്‍ പ്രതീക്ഷ നൽകി. പിറ്റേദിവസം സണ്ണിയുടെ സഹായത്താല്‍ നാട്ടിലേക്കു എമർജൻസി ടിക്കറ്റ് ബുക്ക് ചെയ്തു . കുര്യൻ ജോലിക്കഴിഞ്ഞുവരുന്നതിനു മുൻപേ ഞാൻ നാട്ടിലെത്തി . വിവാഹമോചനം ആദ്യം കുര്യൻ സമ്മതിച്ചില്ല. അത് ഭാര്യയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.പരമാവധി എന്നെ കഷ്ടപ്പെടുത്തുക അതായിരുന്നു കുര്യന്റെ ലക്ഷ്യം. എന്റെ കയ്യിൽ കുര്യന് എതിരായ ഒരു തെളിവുമില്ല എന്നുമാത്രമല്ല സണ്ണിയുടെ പേരുംപറഞ്ഞ്‌ ഞാൻ വഴിപിഴച്ചവളാണെന്നു കുര്യൻ വരുത്തിത്തീർത്തു. രണ്ടുവർഷത്തോളം കേസും കോടതിയുമായി കുര്യൻ മടുത്തു.ഇനിയും കേസുമായി മുന്നോട്ടുപോയാൽ ജോലിയെ ബാധിക്കും എന്നുമനസ്സിലാക്കിയ കുര്യൻ വിവാഹമോചനത്തിന് സമ്മതിച്ചു. പിന്നീടങ്ങോട്ടുള്ള എന്റെ ജീവിതം കഷ്ടപ്പാടിന്റേയും ദുരിതത്തിന്റേയും മാത്രമായിരുന്നു . പ്രായാധിക്യത്താൽ ബുദ്ധിമുട്ടുന്ന അപ്പന് ഞാനും മകളും ബാധ്യതയായിത്തുടങ്ങി .അടുത്തുള്ള പാരലൽ കോളേജില്‍ പഠിപ്പിച്ചു കിട്ടുന്ന ശമ്പളം കൊണ്ടുമാത്രം മുന്നോട്ടുപോകാൻ സാധിക്കാതെയായി . അപ്പോഴും എന്നെ സൃഷ്ടിച്ച പരമപിതാവിൽ അഭയം പ്രാപിച്ചുകൊണ്ടു മുന്നോട്ടു നീങ്ങി. “വായ കീറിയ ദൈവം ഇരയും തരും” എന്ന വിശ്വാസത്തില്‍ മുറുകെപ്പിടിച്ചു. ഒരുദിവസം പാരലൽ കോളേജില്‍ മെയിൽ നോക്കുമ്പോളാണ് കൂടെ പഠിച്ചവളും ഉറ്റ ചങ്ങാതിയുമായിരുന്ന കാനഡയിലുള്ള മീനുവിന്റെ മെസ്സേജ് വായിക്കുന്നത് . കാനഡയിൽ ഗണിതശാസ്ത്രം പഠിപ്പിക്കാന്‍ അദ്ധ്യാപകരെ ആവശ്യമുണ്ട് എന്നായിരുന്നു സന്ദേശം . അവർ ആവശ്യപ്പെട്ട എല്ലാ യോഗ്യതകളും ഉള്ളതിനാല്‍ തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകികൊണ്ട് മറുപടി അയച്ചു . പിന്നീട് ഓരോ ദിവസവും പ്രതീക്ഷയുടെ പൊൻപുലരികളായിരുന്നു . ഒരു മാസത്തിനകം കാനഡയിൽ പുതുതായി പണികഴിഞ്ഞ വിദ്യാലയത്തിൽ ഗണിതശാസ്ത്ര അദ്ധ്യാപികയായി ഉദ്യോഗം കിട്ടി.പുതിയതായി വന്ന തന്നെ , ആ വിദ്യാലയത്തിലെ ഓരോ കാര്യവും മനസിലാക്കിത്തരാൻ രാഹുൽ സാറിനെ നിയമപ്പെടുത്തിയത് അവിടത്തെ ഭരണ സമിതി ആണ്. മാന്യവും ആകർഷണവുമായ പെരുമാറ്റം. രാഹുൽ സാറിന്റെ ഇടപെടല്‍ക്കൊണ്ട്‌ ഒരുവർഷത്തിനകം മകളും കാനഡയിൽ എത്തി. ഒഴിവുസമയങ്ങളിൽ ട്യൂഷൻ എടുത്തും , പാർട്ട് -ടൈം ജോലികൾ ചെയ്തും പൊരുതിക്കൊണ്ട് ജീവിതത്തിൽ മുന്നേറി. “കുര്യനും സ്റ്റെഫിയും തമ്മിൽ വിവാഹിതരായി” സണ്ണി എനിക്കായി അയച്ച സന്ദേശം . “എന്നെ ബാധിക്കാത്ത വിഷയത്തിൽ ഞാൻ തലയിടില്ല” തിരിച്ച് മറുപടിയും അയച്ചു. മകളിൽ നിന്ന് ഒന്നും മറച്ചുവച്ചില്ല. അപ്പന്റെയും അമ്മയുടെയും ജീവിതം നന്നായി മനസിലാക്കിയതുകൊണ്ടാകാം അവൾ ഏറ്റെടുക്കുന്ന ഏതു കാര്യവും നൂറുശതമാനം വിജയത്തിൽ എത്തിക്കാന്‍ അവൾക്കു സാധിച്ചു . ഇന്ന് എന്റെ മകൾ കാനഡയിലെ അറിയപ്പെടുന്ന കമ്പനിയുടെ C E O ആണ് .എന്റെ മരുമകൻ ,അല്ല മകൻ എന്ന് പറയാനാണെനിക്കിഷ്ടം കാനഡയിലെ അറിയപ്പെടുന്ന ഒരു ഡോക്ടർ ആണ് . കാനഡയിലെ ഇരുപത്തഞ്ചു വർഷത്തെ ജീവിതത്തിനിടയിൽ പരിശുദ്ധ പ്രണയവുമായി എന്നെ സമീപിച്ചത് രാഹുൽ സർ ആണ് .അത് മകൾക്കും അറിയാം .ആ പ്രണയത്തിന് പച്ചക്കൊടി വീശാൻ മകളും മരുമകനും ഒരുപാടു നിർബന്ധിച്ചു . “മമ്മാ ബി പ്രാക്ടിക്കൽ” അതാണ് അവരുടെ വാദം. കെട്ടിയവൻതന്നെ താലി വലിച്ചുപ്പൊട്ടിച്ച്‌ മറ്റൊരുവളുടെ മാറിലമർന്നപ്പോഴും , എന്റെ ഹൃദയത്തിൽനിന്നു അടർന്നു വീണ കണ്ണുനീർത്തുള്ളികളെ ധൈര്യത്തോടെ തുടച്ചുമാറ്റി അദ്ദേഹത്തെ ശപിക്കാതിരുന്നത് അദ്ദേഹം എന്റെ മകളുടെ അപ്പനായതുകൊണ്ടുമാത്രമല്ല അതിനേക്കാളുപരിയായി ഞാൻ എന്നെ ബഹുമാനിക്കുന്നതുകൊണ്ടുകൂടിയാണെന്നു പലവുരു മനസ്സിൽ ഉരുവിട്ടു . ഇനിയുള്ള ജീവിതം പിറന്ന നാട്ടിൽ !! നാട്ടിലെത്തി ഒരു വർഷത്തിനകം മനസ്സിലുണ്ടായിരുന്ന സ്വപ്നഭവനത്തിന്റെ പണിതീർത്തു . തിരുവനന്തപുരത്ത് ഇരുനൂറ് മുറികളുള്ള ഒരു വീട്. പ്രതീക്ഷ അതായിരുന്നു ആ ഭവനത്തിന്റെ പേര്. ജീവിതത്തിൽ ആരുമില്ലാതെ പ്രതീക്ഷനശിച്ചവർക്ക് ജാതി വർണ ലിംഗ വിവേചനമില്ലാതെ സ്നേഹം നൽകുന്ന പ്രത്യാശയുടെ ഒരു കിരണം.ആർക്കും വേണ്ടാതെ തള്ളപ്പെടുന്നവരുടെ മാനസികവും ശാരീരികവുമായ മുറിവുകൾ വെച്ചുകെട്ടി ജീവിതത്തിലേക്ക് കൈ പിടിച്ചുകയറ്റാൻ സ്നേഹമുള്ള കുറെ ജീവനക്കാരും. ആ വീട്ടിലെ നൂറ്റിത്തൊണ്ണൂറ്റൊമ്പതാം മുറി എനിക്കായി കരുതിവച്ചു . ഇരുന്നൂറാം മുറി ഒഴിച്ചിടണമെന്നു നിർദേശം നൽകി.ആർക്കുവേണ്ടി എന്തിനുവേണ്ടി എന്ന് അറിയില്ലായിരുന്നു.എന്നെങ്കിലും തനിക്കു പ്രിയപ്പെട്ട ആരോ ഒരാൾ അതിലേക്കു വരുമെന്ന് മനസ്സു മന്ത്രിച്ചു. ഒരുവർഷത്തിനുശേഷം ഒരു പ്രഭാതത്തിൽ എന്നെ കാണാനെത്തിയ അതിഥി ആരെന്നറിയാൻ സ്വീകരണമുറിയിലേക്കു കണ്ണോടിച്ച ഞാൻ ശരിക്കും ഞെട്ടിപ്പോയി രാഹുൽ സർ!! "എന്താ മാഷെ ഒരു മുന്നറിയിപ്പുമില്ലാതെ ?" “അറിയിച്ചാൽ ട്രീസ വരണ്ടാന്നു പറയും.താനില്ലാത്ത കാനഡയിൽ എപ്പോഴും ഒരുതരം ശൂന്യതയാടോ.” എന്താ മാഷെ കൊച്ചുകുട്ടികളെപ്പോലെ? പ്രണയത്താൽ ജ്വലിക്കുന്ന രാഹുൽ സാറിന്റെ ഹൃദയം വായിച്ചെടുക്കാവുന്നതായിരുന്നു . "ട്രീസ ഞാൻ ഇരുപത് വർഷം മുമ്പ് ചോദിച്ച ആ ചോദ്യം വീണ്ടും ചോദിക്കട്ടേ ? പോരുന്നോ എന്റെ കൂടെ? ഒരു പ്രണയിനി ആയിട്ടല്ല. സ്നേഹിക്കാന്‍ !! എനിക്ക് മതിയാവോളം സ്നേഹിക്കാന്‍!! എന്റേതുമാത്രമെന്നു അഭിമാനത്തോടെ പറയാൻ!! ഒരു താലി ഞാനാ കഴുത്തിലണിയിച്ചോട്ടെ ?" രാഹുൽ സാറിന്റെ കണ്ണിലെ കത്തുന്ന പ്രണയത്തിന് പഴയതിനേക്കാള്‍ തീവ്രത കൂടിയിട്ടേയുള്ളൂ . “മാഷെ എന്നെ സ്നേഹിക്കാൻ ഒരു താലിയുടെ ബന്ധനം വേണോ? ഒരു നല്ല സുഹൃത്തായി സ്‌നേഹിച്ചൂടെ” മൗനം ആയിരുന്നു മറുപടി . “മാഷ് എന്ന തിരിച്ചുപോണെ?” "ട്രീസ ഞാൻ ഇനി പോകുന്നില്ല. ഞാനും തന്റെ കൂടെ കൂടിക്കോട്ടെ? താൻ എതിർത്തൊന്നും പറയരുത് . ഇനിയുള്ള ജീവിതത്തിൽ തന്നെപ്പോലെ മറ്റുള്ളവരെ സഹായിച്ചുക്കൊണ്ട് അങ്ങനെ --- നമ്മൾ അവശേഷിക്കുമ്പോൾ നമ്മളെ ഓർത്തുവെക്കാൻ എന്തേലും …. നമ്മുടേതായ ഒരു കയ്യൊപ്പോടെ !!" "ഇട്ടുമൂടാൻ സ്വത്തും ബംഗ്ലാവും ഉള്ള മാഷ്, ഇവിടെ!! ഏയ് അതൊന്നും ശരിയാവില്ല ." “പക്ഷെ ആ ബംഗ്ലാവിൽ നീയില്ലല്ലോ ട്രീസ." ഒരു കുസൃതി ചിരിയോടെ രാഹുൽ സർ പറഞ്ഞു "വെറുതെ വേണ്ടടോ . ഞാൻ ഇവിടെ വരുന്നവരുടെ അഡ്മിഷൻ എടുത്തോളാം.ചെയ്യുന്ന ജോലിയുടെ ശമ്പളം തന്നാൽ മതി . ട്രീസ സീരിയസായി ഞാനൊന്നു ചോദിച്ചോട്ടെ ആ ഇരുന്നൂറാം നമ്പർ മുറി എനിക്കുതരുമോ ? ജീവിതത്തിൽ തനിച്ചാകുമ്പോൾ ഒരു വിളിക്കപ്പുറം താനുണ്ടാകുമല്ലോ ?” തന്റെ ഉയർച്ചയിലെ ഓരോ ഘട്ടത്തിലും മാർഗ്ഗനിർദേശകനായ രാഹുൽ സാറിനെ തള്ളിക്കളയാനായില്ല . ഒരുദിവസം റിസെപ്ഷനിസ്റ്റ് മിനിയുടെ മെസ്സേജ്: “മാഡം ഒരു അഡ്മിഷൻ ഉണ്ട് .ക്ലൈന്റ് ഹിസ്റ്റ്റി രാഹുൽ സർ എടുത്തു .പക്ഷെ മാഡം വന്നു കണ്ടതിനു ശേഷം അഡ്മിഷൻ എടുത്താൽ മതിയെന്ന് പറഞ്ഞു.മാഡം വരോ ?” അപ്പൊത്തന്നെ മിനിയെ വിളിച്ചു - “നമുക്കിവിടെ റൂം ഒന്നും ഒഴിവില്ലല്ലോ.അവരെ തിരിച്ചു വിട്ടേക്ക് .” മാഡം ഇവർ കുറച്ചു നാളത്തേക്കുമാത്രമേ കാണൂ. അതുകൊണ്ട് രാഹുൽ സർ പറഞ്ഞു ഇരുന്നൂറാം നമ്പർ മുറി കൊടുത്തോളാൻ .അവരുടെ മകനും ഭാര്യയും വിദേശത്താണ് .അവർക്കു പെട്ടെന്ന് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകണം. ക്ലൈന്റ് ഒരു ഹാർട്ട് പേഷ്യന്റ് ആണ്‌ പിന്നെ ഒരു കാലിന് സ്വാധീനക്കുറവുണ്ടെന്നും പ്രത്യേകം പറയണമെന്ന്‌ രാഹുൽ സർ പറഞ്ഞു. ഇരുന്നൂറാം നമ്പർ റൂം ! ഏയ് അതുശരിയാകില്ല. ആ റൂം രാഹുൽ സാറിന്റേതാണ് . സർ എവിടെ? അപ്പോഴേക്കും മിനിയുടെ കയ്യിൽനിന്നു ഫോൺ വാങ്ങി പതിഞ്ഞസ്വരത്തിൽ രാഹുൽ സർ പറഞ്ഞു ട്രീസ താൻ ഇവിടെവരെ വന്നിട്ടുപോകോ? സ്വീകരണമുറിയിലെത്തിയ ട്രീസയെ ആകാംക്ഷയോടെ നോക്കിക്കൊണ്ട് , വന്നിരിക്കുന്ന ചെറുപ്പക്കാരൻ പറഞ്ഞു. മാഡം കയ്യൊഴിയരുത്. അത്യാവശ്യമായി ഇപ്പോൾതന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതായിവന്നു.മാത്രവുമല്ല ഇവിടത്തെ പരിചരണം നല്ലതാണെന്നാണ് കേട്ടത് .മാസാമാസം ആവശ്യമായ തുക ഞങ്ങള്‍ അയച്ചുതരാം.” നീണ്ടു പോയ അയാളുടെ സംസാരത്തിൽനിന്നുതന്നെ അച്ഛനെ ഉപേക്ഷിച്ചുപോകാനാണെന്നു വളരെ വ്യക്തമായി. എന്തുചെയ്യണമെന്നറിയാതെ രാഹുൽ സാറിനെ സംശയത്തോടെ ട്രീസ നോക്കിയതും, അതുവരെ ചുമരിനഭിമുഖമായി വീൽച്ചെയറിലിരിക്കുന്ന ആൾ തിരിഞ്ഞുനോക്കിയതും ഒരുമിച്ചായിരുന്നു. കുര്യൻ !!!! രണ്ടുപേരുടെയും കണ്ണുകൾ ഉടക്കി. ശ്വാസം നിലച്ചപോലെ .ആകെ ഒരു ശൂന്യത. ഒരുസഹായത്തിനെന്നവണ്ണം രാഹുൽ സാറിനെ വിളിച്ചു : മാഷെ!! ആ വിളിയിൽ ഞാനെന്തുചെയ്യണം എന്ന ചോദ്യമായിരുന്നില്ല എനിക്കു മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ അതിനായി തന്നെ അനുവദിച്ച രാഹുൽ സാറിനോടുള്ള നന്ദിയുടെ ധ്വനികളായിരുന്നു. ഇരുന്നൂറാം നമ്പർ മുറിയിലേക്ക് കുര്യനെ സ്വീകരിക്കുമ്പോൾ രാഹുൽ സർ പറഞ്ഞു “ഒരുതരത്തിൽ പറഞ്ഞാൽ താൻ ഭാഗ്യവാനാടോ കുര്യാ ! അതുകൊണ്ടല്ലേ താൻ സ്നേഹിച്ചവര്‍ മടുത്തപ്പോൾ തന്നെ സ്നേഹിക്കുന്ന കൈകളിലോട്ട് ദൈവം തന്നെ എത്തിച്ചത് .ട്രീസ എന്ന നന്മമരത്തിന്റെ ഹൃദയത്തിന്റെ താക്കോലിനായി ഞാൻ ഒരുപാടു അലഞ്ഞു.പിന്നെ മനസ്സിലായി അവിടെ പ്രതിഷ്ഠ നേടാനുള്ള ഭാഗ്യം എനിക്കില്ലെന്ന്. ആ ഹൃദയത്തിൽ താൻ പറിച്ചു കളഞ്ഞ താലി ഇപ്പോഴും മങ്ങലേൽക്കാതെ അതുപോലെ തന്നെ പ്രശോഭിച്ചുക്കൊണ്ടിരിക്കുകയാണ് .ഈ മുറി ഇനി തനിക്കുള്ളതാണ്.” ജീവിതത്തിലാദ്യമായി കുര്യന്റെ കൺപോളകൾ നിറഞ്ഞൊഴുകി. ആ സമയം മനസ്സ് ഒരു സ്വപ്നലോകത്തായിരുന്നു. തന്റെ അമ്മയുടെ മടിയിലിരുന്ന്‌ കാതോർക്കുന്ന കുട്ടിട്രീസ “മോളെ ട്രീസക്കുട്ടി ശത്രുവിനാണെങ്കിൽപോലും ദാഹിക്കുമ്പോൾ വെള്ളവും വിശക്കുമ്പോള്‍ ഭക്ഷണവും കൊടുക്കണം.അപ്പോൾ നീയവന്റെ തലയിൽ തീക്കനൽ കൂട്ടുന്നു.തിന്മയെ തിന്മ കൊണ്ടല്ല നന്മകൊണ്ട് നേരിടണം.” ✍🏽കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
ഒരു മാലാഖയുടെ സന്തോഷം പതിമൂന്ന് വർഷത്തിനപ്പുറം നടന്ന എന്റെ ഒരു അനുഭവം . ദില്ലിയിലെ ഒരു ആശുപത്രിയിൽ നേഴ്സ് അഥവാ മാലാഖ എന്ന വിളിപേര് മാത്രം കൈമുതലായി ജോലി ചെയ്യുന്ന കാലം .അന്ന് ഒരു ബുധനാഴ്ച്ച ആയിരുന്നു . അന്നെനിക്ക് ജോലി അവധി ആയതിനാൽ കുറച്ചു വൈകിയാണ് എണീറ്റത്.മരിച്ചാലും ഐ.സി.യു വിലേക്കു മാറ്റരുത് എന്നു പറഞ്ഞിരുന്ന ഒരു രോഗിയെ ഐ.സി.യു.വിലക്ക് മാറ്റിയതിന്റെ പേരിൽ ( ആ കഥ മറ്റൊരിക്കൽ പറയാം ) നഴ്‌സിംഗ് സൂപ്രണ്ട്‌ കാര്യമായരീതിയിൽ വഴക്കു പറഞ്ഞ വിഷമത്തിൽ കിടന്നതാണ്.എന്തോ തലേദിവസത്തെ സംഭവം ഹൃദയത്തെ നന്നായി ഉലച്ചതു കൊണ്ടാകാം പിറ്റേ ദിവസവും ഒരു ഉഷാറില്ലായിരുന്നു . അപ്പോളാണ് കലപില ഫോണിൽ സംസാരിച്ചുകൊണ്ടു എന്റെയൊരു സുഹൃത്ത് വന്നു പറഞ്ഞു “ജെൻസി ഒരു വിസിറ്റർ ഉണ്ട് “ ഇതാരപ്പ എനിക്കൊരു വിസിറ്റർ എന്ന സംശയത്തോടെ അവളെ നോക്കിയതും അവൾ പറഞ്ഞു “ ഓ വേറാരും അല്ല ആ ഗുപ്താജി (യഥാർത്ത പേര് അല്ല ) ആണ് .” ആദ്യമേ പറയട്ടെ ഗുപ്താജി ആളൊരു മധ്യവയസ്‌കൻ ആണ് .ശരീരത്തെ കാർന്നു തിന്നുന്ന ഇഞ്ചിഞ്ചായി കൊല്ലുന്ന കാൻസർ രോഗി കൂടിയാണ് . ആളൊരു ദേഷ്യക്കാരനാ അതുകൊണ്ടു തന്നെ ഗുപ്താജി അഡ്മിറ്റ് ആയാൽ ഞങ്ങൾക്കെല്ലാവർക്കും അടുത്തു പോകാൻ പേടിയായിരുന്നു .മാസത്തിൽ ഒരു മൂന്നു വട്ടം എങ്കിലും അഡ്മിറ്റ്ആകും. കീമോതെറാപ്പി, വേദന,ക്ഷീണം അങ്ങനെ അങ്ങനെ ഓരോരോ കാരണങ്ങൾ .എപ്പോളും ഭാര്യ കൂടെ കാണും . പറയാതിരിക്കാൻ വയ്യ ഗുപ്താജിയുടെ ഭാര്യാ നല്ലൊരു ആന്റി ആണ്. ഗുപ്താജി ഞങ്ങളോട് വഴക്കിടുമ്പോൾ ഇടനില നിക്കുന്നത് ആന്റിയാണ് . ഒരുദിവസം ഗുപ്താജി അഡ്മിറ്റ് ആയപ്പോൾ കാനുല കുത്തിയിട്ടു ആർക്കും കിട്ടുന്നില്ല .മൂന്നാമത്തെ കുത്തിൽ കിട്ടാതായപ്പോൾ ഉണ്ടായ ഗുപ്താജിയുടെ അലർച്ച വേറൊരു രോഗിയുടെ അടുത്തതായിരുന്ന ഞാൻ പോലും കേട്ടു .ശരിക്കും ഗുപ്താജിയുടെ റിസീവിങ് നേഴ്സ് ഞാനാണ് .എനിക്ക് തിരക്കായതിനാലും , ഗുപ്താജി വന്ന സമയത്തു എന്റെ മറ്റൊരു രോഗിയുടെ അസുഖം കൂടിയതിനാലും എന്നെ സഹായിക്കാൻ വന്ന എന്റെ ഒരു സുഹൃത്തിനായിരുന്നു അന്നത്തെ പെരുന്നാള്. എന്തായാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നു പറഞ്ഞപോലെ ഗുപ്‍താജിക്ക്‌ കാനുല ഇടാനുള്ള എന്റെ ഊഴം എത്തി . സകല പുണ്യവാളന്മാരേയും മാതാവിനേയും വിളിച്ച് ഞാൻ ഗുപ്താജിയുടെ അടുത്തെത്തി .എന്നെ കണ്ടതും ഇരയുടെ അടുത്തേക്ക് അലറി വിളിക്കുന്ന സിംഹത്തെപോലെ നിക്കുന്ന ഗുപ്താജിയെ കണ്ടതും എന്റെ പകുതി ജീവൻ പോയതുപോലെ .ആദ്യം കാനുല ഇടാൻ വന്ന നഴ്സിനെ തനി ദില്ലി ഗാവ് വാലാ ഭാഷയിൽ പറയാവുന്ന എല്ലാ ചീത്തയും പറയുന്നുണ്ട്.എന്നാൽ ആ മരത്തിലിരിക്കുന്ന പക്ഷിയുടെ കഴുത്ത് മാത്രേ ഞാൻ കാണുന്നുള്ളൂ എന്നു പറഞ്ഞ അർജുനനെ പോലെ ഞാൻ ഗുപ്താജിയുടെ കയ്യിലെ ഞരമ്പ് മാത്രേ കാണുന്നുണ്ടായിരുന്നുള്ളു. പെട്ടെന്നാണ് ഇടിവെട്ട് ഏറ്റവനെ പാബ് കടിച്ചു എന്നു പറയുന്നപോലെ ഗുപ്താജിയുടെ ഭാര്യയുടെ ഡയലോഗ് “ദേ താങ്കൾ നോക്കിയാലും ഏതു ഞരമ്പ് കിട്ടാത്തവരെയും കുത്തുന്ന നേഴ്സ് ആണ് വന്നിരിക്കുന്നത് “ അതുപറഞ്ഞപ്പോൾ ഗുപ്താജി കുറച്ച് തണുത്തു (ഞാൻ വിയർത്തു) .ഒറ്റ കണ്ടീഷൻ ഒറ്റ കുത്തിൽ കിട്ടണം . എന്തായാലും ഒരു കാര്യം ഉറപ്പായി കാനുല ഇടാൻ പറ്റിയില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു അടി എങ്കിലും എനിക്ക് ഉറപ്പാ .ആലോചിക്കും തോറും എന്റെ കണ്ണിലെ അർജുനൻ കണ്ട ഗുപ്താജിയുടെ ഞരമ്പ് മാഞ്ഞു തുടങ്ങി .കണ്ണിൽ ഇരുട്ടു മാത്രം . രക്ഷപ്പെടാൻ ഒരു വഴിയും ഇല്ല എന്നു മനസിലാക്കിയ ഞാൻ കൂട്ടിനു വിളിച്ചുകൊണ്ടുപോയ മാതാവിനോടും പുണ്യവാളന്മാരോടും വേണ്ടത് ചെയ്തോളാൻ പറഞ്ഞു മനസിനെ ഏഗാഗ്രമാക്കി കാനുല കയ്യിലെടുത്തു ദൈവാനുഗ്രഹം അല്ലാതെ മറ്റൊന്നുമല്ല ഗുപ്താജി പറഞ്ഞപോലെ ഒറ്റക്കുത്തിൽ സംഗതി ക്ലീൻ. അന്നുമുതൽ ഗുപ്താജിയുടെ കാനുലാ നേഴ്സ് എന്ന കിരീടം എനിക്കു സ്വന്തം . അന്നുമുതൽ എന്നു ഗുപ്താജി അഡ്മിറ്റ് ആയാലും എനിക്കായിയുള്ള രോഗികളുടെ ലിസ്റ്റിൽ ആളുടെ പേര് ഉണ്ടാകും . അവരോടു കൊച്ചു കൊച്ചു വർത്തമാനം പറഞ്ഞും എത്ര തിരക്കിട്ട ഡ്യൂട്ടി ആണേലും അവർക്കായി അവർ പറയുന്നത് മാത്രമാണ് ശരി എന്നു സമ്മതിച്ച് ഗുപ്താജിക്കും ഭാര്യക്കുമായി ഒരഞ്ചു മിനിറ്റെങ്കിലും മാറ്റിവക്കുമായിരുന്നു .അങ്ങനെ ഇടയ്ക്കിടക്ക് ആശുപത്രി സന്ദർശനം നടത്തിയിരുന്ന ഗുപ്താജിയും ഭാര്യയും എന്റെയും വീട്ടിലെ ആരൊക്കെയോ പോലെയായിരുന്നു . മൂന്നാഴ്ച്ച മുൻപ് ഡിസ്ചാർജ് ആയി പോയ ഗുപ്താജി ഇപ്പൊ എന്തിനെന്നെ കാണാൻ വന്നു ? തെല്ലൊരു സംശയത്തോടെ വിസിറ്റർ റൂമിലെത്തിയ ഗുപ്താജിയെ കണ്ടതും ശരിക്കും പാവം തോന്നി.ആകെ ക്ഷീണിച്ച് കോലം കേട്ട പ്രകൃതം . കൊച്ചു വർത്തമാനത്തിനു ശേഷം ഈ വരവിന്റെ ഉദ്ദേശ്യം തിരക്കിയതും “മോളൊന്നു എണീറ്റു നിന്നെ എന്നിട്ടു ഇതൊന്നു വാങ്ങിക്കെ “ എന്നു പറഞ്ഞു എനിക്കഭിമുഖമായി നിക്കുന്ന ഗുപ്താജിയേയും ഭാര്യയേയും തെല്ലൊരു ചിരിയോടെ നിരുത്സാഹപ്പെടുത്തിക്കൊണ്ടു ഞാൻ പറഞ്ഞു “ആന്റി ഞങ്ങൾക്കിതൊന്നും വാങ്ങിക്കാൻ പാടില്ല. ജോലിക്കുള്ള പ്രതിഫലം അധികൃതർ തരുന്നുണ്ട് പിന്നെ ഇങ്ങനെ വാങ്ങിയെന്നറിഞ്ഞാൽ ഉള്ള ജോലിയും പോകും “. എനിക്കുള്ള ഗുപ്താജിയുടെ ഭാര്യയുടെ മറുപടി ശരിക്കും എന്നെ കരയിപ്പിച്ചു . “ഇതു ഞങ്ങൾ തരുന്ന ടിപ്പ് ഒന്നും അല്ല .ഞങ്ങളുടെ മോളുക്കുള്ള കന്യാധനം “ “കന്യാധനമൊ ???” “അതെ രണ്ടാഴ്ച്ച മുമ്പ് ഗുപ്താജിയുടെ നില വഷളാവുകയും ഐ.സി.യു വിൽ അഡ്മിറ്റ് ആകുകയും ചെയ്തു.ഒരു ദിവസം കഴിഞ്ഞു കുറച്ച് സുഖം ആയപ്പോൾ ഗുപ്താജി മോളെ തിരക്കിയായിരുന്നു അപ്പോൾ ഡ്യൂട്ടി നേഴ്സ് പറഞ്ഞു മോൾക്ക് നൈറ്റ് ഡ്യൂട്ടി ആണെന്ന് .മാത്രവുമല്ല മോളുടെ കല്യാണം ഉറപ്പിച്ചു .ഇവിടന്നു പോകുകയാണെന്ന് .വീട്ടിൽ വന്ന അന്ന് മുതൽ ഗുപ്താജി പറയുന്നതാണ് മോളെ വന്നു കാണണം അനുഗ്രഹിക്കണം എന്നൊക്കെ .ഞാൻ പറഞ്ഞതാണ് ഇനി ആശുപത്രിയിൽ പോകുമ്പോൾ വന്നു കാണാം എന്ന് .അപ്പൊ ഗുപ്താജി പറയാണ് അന്നുവരെ ജീവിച്ചിരിക്കും എന്ന് ഉറപ്പില്ലാന്നു .അത്രയും പറഞ്ഞപ്പോളേക്കും ആന്റി കരയുകയായിരുന്നു. അവരുടെ കയ്യിൽ നിന്ന് ആ നൂറ്റിയൊന്ന് രൂപയും വാങ്ങി കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചപ്പോൾ എന്റെ നെറുകയിൽ ഉള്ള നാലു കൈകളുടെ സന്തോഷം ഞാൻ അനുഭവിച്ചു . അല്ലയോ ഗുപ്താജി പ്രിയപ്പെട്ട ആന്റി നിങ്ങളിപ്പോളും ഈ ഭൂമുഖത്തുണ്ടോ എന്നെനിക്കറിയില്ല .നേരിൽ കണ്ടാൽ ഒരു പക്ഷെ നിങ്ങളുടെ മുഖം പോലും ഞാൻ തിരിച്ചറിയില്ല .എന്റെ വിവാഹജീവിതത്തിലേക്ക് ആദ്യമായി അനുഗ്രഹം വർഷിച്ച ആ കൈകളും അനുഗ്രഹിക്കപ്പെട്ട ആ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ് .നെഞ്ചോടു എന്നും ചേർത്ത് പിടിക്കാൻ അഭിമാനത്തോടെ വിളിച്ചു പറയാൻ നിങ്ങൾ തന്ന ഓർമ എന്റെ മാലാഖ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ എന്നും മുന്നിട്ടു നിൽക്കുന്നു . ഇതുപോലെയുള്ള ഒരുപാടു അനുഭവങ്ങൾ ഓരോ നേഴ്സ്മാരുടെയും ജീവിതത്തിൽ ഉണ്ട്. ആതുരസേവനത്തിന്റെ പാതയിലൂടെ യാത്ര ചെയ്യുന്ന ഓരോ നേഴ്സിനും ആശംസകൾ . ✍🏽 കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ
ജീവിതം !!!!! ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരം ബാക്കിനിൽക്കേ,,, ഇനിയും ഈ തുടർകഥ ആർക്കുവേണ്ടി ?? ആടിത്തിമർത്ത വേഷം ആയിരങ്ങൾ ആടുവാനോ പതിനായിരങ്ങൾ ബാക്കിനിൽക്കേ,,, ഇനിയും ഈ തുടർകഥ ആർക്കുവേണ്ടി ?? പ്രണയം എന്ന മൂന്നക്ഷരത്തിൽ തളയ്ക്കുവാനാകില്ല പ്രിയസഖി നിന്നെയെനിക്ക് പ്രണയത്തിനപ്പുറം സ്നേഹമായിരുന്നു എന്നിലെ എന്നെക്കാൾ മൂല്യമായിരുന്നു. എന്നിലെ വാചാലത നിന്നിലെ നിറസന്ധ്യകൾ ആയിരുന്നു പിന്നീടെപ്പോളോ വെട്ടിച്ചുരുക്കിയ വാക്കുകളെ നീ പ്രണയിച്ചപ്പോൾ എന്നിലെ മൗനത്തെ പ്രണയിച്ചു ഞാൻ നിനക്കായ് എന്നിലേക്കൊതുങ്ങുവാൻ കൊതിച്ചു ഞാൻ . അവസാനമായൊന്നുറങ്ങീടുവാൻ നിൻ മടിത്തട്ടു തന്നീടുമോ പ്രിയ സഖി പുഞ്ചിരിക്കണം എനിക്കു നിൻമുഖത്തുനോക്കി എൻ ദേഹിഎന്നിൽ നിന്നകന്നീടുമ്പോൾ . ആരായിരുന്നു നീയെനിക്ക് ? അറിയില്ല സഖി എനിക്കിപ്പോളും ! ഒരു ജന്മം കൂടെ വാണീടുവാൻ ആരോ കനിഞ്ഞേകിയ സുന്ദര സ്വപ്നമാണോ ! ✍🏽 കണ്ണൂർകാരൻ ❤️❤️❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ
ദുബായിലെ എച്ചി ഒരേക്കറോളം വരുന്ന റബ്ബർത്തോട്ടത്തിന്റെ നടുവിലായി തലയുയർത്തി ഗാംഭീര്യത്തോടെ നിൽക്കുന്ന ഇരുനിലവീട്. വീടിന്റെ നീളൻ വരാന്തയുടെ മൂലയിലായി റബ്ബർ ഷീറ്റുകൾ അടക്കി വച്ചിരിക്കുന്നു. ഒറ്റനോട്ടത്തിൽത്തന്നെ ആഢ്യത്വം വിളിച്ചോതുന്ന ചുറ്റുപ്പാടുകൾ കാറിനുള്ളിലിരുന്നു നോക്കിയപ്പോൾത്തന്നെ ഇഷ്ടപ്പെട്ടെങ്കിലും നീരസം പ്രകടിപ്പിച്ചുക്കൊണ്ടിരുന്നു. “ എടി ഇത്രയും ദൂരത്തേക്ക് പെങ്കൊച്ചിനെ വിടേണ്ട ആവശ്യമുണ്ടോ? തെക്കനേം മൂർഖനേം ഒരുമിച്ചു കണ്ടാൽ ആദ്യം തെക്കനെ അടിക്കണം എന്നൊരു ചൊല്ലുണ്ട്. അത്രയും വിഷം ഉള്ള ആളുകളാ! പെണ്ണിനെ ദൂരത്തേക്ക് പഠിക്കാൻ വിട്ടപ്പോളേ ഞാൻ പറഞ്ഞതാണ് , വേണ്ട വല്ല ഏടാകൂടത്തിൽ ചെന്ന് ചാടുമെന്ന്. ഇപ്പോ എന്തായി തള്ളേടെ വളർത്തുദോഷം.” മുറുമുറുത്തുക്കൊണ്ടു കാറിൽ നിന്നിറങ്ങിയ എന്നെ നോക്കി, പതിഞ്ഞ സ്വരത്തിൽ മേരി പറഞ്ഞു “മിണ്ടല്ലേ മനുഷ്യാ , ദേ അവര് നോക്കുന്നു.” ഞങ്ങളെ സ്വീകരിക്കാനായി നിൽക്കുന്ന മുഖങ്ങളില്‍ ഗൃഹനാഥന്റെ വേഷം കെട്ടിയാടിയ ആൾ !! ജോസ് !! അതെ “എച്ചി ജോസ്” “എന്താ വർക്കിച്ച ഇങ്ങനെ അന്തം വിട്ട്‌ നിൽക്കുന്നെ? മറന്നുപോയോ? ഞാൻ ജോസ്. കുട്ടികൾ തമ്മിൽ ഇഷ്ടമാണെന്നു പറഞ്ഞപ്പോള്‍ ഞാൻ തിരക്കിയായിരുന്നു.വർക്കിച്ചന്റെ മകളാണെന്നു അറിഞ്ഞപ്പോള്‍ താൻ ലീവിന് വന്നിട്ടു മതി ബാക്കിയെല്ലാം എന്നു പറഞ്ഞത് ഞാനാ” കുശലാന്വേഷണങ്ങളും ഭക്ഷണവും കഴിഞ്ഞിട്ടും സ്ത്രീധനത്തെകുറിച്ചൊന്നും ജോസ് സംസാരിക്കുന്നില്ല. അവസാനം ചെറിയൊരു സങ്കോചത്തോടെ ഞാൻ ചോദിച്ചു. “അപ്പോൾ എങ്ങനെയാ ജോസ് പ്രതീക്ഷിക്കുന്നത്?” “വർക്കിച്ചാ സ്ത്രീധനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ എന്റെ മകന് സ്ത്രീ എന്ന ധനം മതി.” ജോസ് എന്നെ ഞെട്ടിച്ചുകൊണ്ടിരുന്നു. വീട്ടിലേക്കുള്ള യാത്രയിൽ എന്റെ മനസ്സു മുഴുവനും ജോസ് ആയിരുന്നു.അഞ്ചു വർഷം മുൻപാണ് ഞാൻ ജോസിന്റെ റൂമിൽ എത്തുന്നത്. വാടക കുറഞ്ഞ അറ്റേച്ച്ഡ് ബാത്ത്റൂമും ഉള്ള വലിയ റൂം അന്വേഷിച്ച് അവസാനം ചെന്നെത്തിയത് ഇന്റർനാഷണൽ സിറ്റിയിലുള്ള ഏഴുനില കെട്ടിടത്തിൽ.ഞാനടക്കം നാലുപേരുണ്ടവിടെ. ആദ്യമൊന്നും സംസാരിക്കാന്‍ പോലും ജോസിന് ഇഷ്ടമായിരുന്നില്ല. ഒരുദിവസം ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോൾ ഞാൻ വഴിയിൽ വഴുതിവീണു.ഫോണിൽ സംസാരിച്ചുകൊണ്ടു വേണ്ടത്ര ശ്രദ്ധിക്കാതെ നടന്നതിനാൽ അറ്റകുറ്റപണികൾ നടക്കുന്നത് കണ്ടില്ല. വീഴ്ചയില്‍ വലതു കാല് മടങ്ങിയിരുന്നു. ഇൻഷുറൻസ് പുതുക്കുവാൻ കൊടുത്തിരിക്കുന്ന സമയമായതിനാൽ ആശുപത്രിയില്‍ പോവുകയാണെങ്കിൽ മുഴുവൻതുകയും കൊടുക്കേണ്ടതായിവരും.തലേദിവസം ശമ്പളം കിട്ടിയതുമുഴുവൻ നാട്ടിലേക്കയച്ചിരുന്നു.അരമണിക്കൂർ കഴിഞ്ഞപ്പോളേക്കും കാലിൽ കലശലായ വേദനയും ഒപ്പം നീരും വന്നു. കയ്യിലുണ്ടായിരുന്ന വേദനാസംഹാരി കഴിച്ചിട്ടും കുറവില്ല.റൂമിലുണ്ടായിരുന്നവരോട് കടം ചോദിച്ചപ്പോള്‍ ആരുടെയും കയ്യിലില്ല. ജോസിനോട് ചോദിച്ചാലും കിട്ടില്ല “അറുത്ത കൈക്കു ഉപ്പു തേക്കാത്ത എച്ചിയാണ്” എന്നായിരുന്നു വിനോദിന്റെ മറുപടി. ആസമയം ജോലി കഴിഞ്ഞുവന്ന ജോസ് എന്റെ കാലിലെ നീരും അനുഭവിക്കുന്ന വേദനയും മനസ്സിലാക്കിയിട്ടെന്നവണ്ണം ആശുപത്രിയിൽ പോകുവാനുള്ള തുക കടമായി തന്നു.അന്നുമുതൽ ഞാൻ ജോസുമായി അടുത്തു. മറ്റുള്ളവർ പറയുന്നതു പോലെ ജോസ് അത്രയും എച്ചി ആയിരുന്നില്ല. എന്തൊക്കെയോ നല്ലഗുണങ്ങൾ അയാളിലുണ്ട്. ആ വർഷം നാട്ടിലേക്ക് പോകുവാനായി സാധനങ്ങള്‍ വാങ്ങിക്കുവാൻ ജോസിന്റെ കൂടെയാണ് പോയത്. ഒരുകുട്ട നിറയെ ഞാൻ വാങ്ങിക്കൂട്ടിയപ്പോൾ ജോസാകട്ടെ കുറച്ച് ഈന്തപ്പഴം,സോപ്പ് പിന്നെ ചോക്കലേറ്റും വാങ്ങി. ഇയാള് ശരിക്കും എച്ചി തന്നെയെന്നു മനസ്സിലോർത്തതും, ജോസിന്റെ ചായ കുടിക്കാനുള്ള ക്ഷണവും ഒരുമിച്ചായിരുന്നു.നല്ല ചൂടു ചായയും ആവി പറക്കുന്ന മസാലദോശയും രുചിച്ചിറക്കുന്നതിനിടയിൽ ജോസ് ഒരുപാടു സംസാരിച്ചു. “എടോ ഞാനും തന്നെപ്പോലെ നാട്ടിൽ പോകുമ്പോൾ പെട്ടിയും തോൾസഞ്ചിയും കുത്തിനിറച്ചു പോയിക്കൊണ്ടിരുന്നവനായിരുന്നു. തനിക്കറിയോ എന്റെ അളിയൻ ഒരിക്കൽ എന്നോട് ചോദിച്ചു ‘നാട്ടിൽ വരുമ്പോള്‍ ഒരു വാച്ച് കൊണ്ടുത്തരുമോ’ അളിയന് ഇഷ്ടപ്പെട്ട വാച്ചിനായി ഞാൻ കുറെ അലഞ്ഞു.അവസാനം വാച്ചുമായി നാട്ടിലുള്ള അളിയന്റെ വീട്ടിൽ ചെന്നപ്പോള്‍ വളരെ സന്തോഷത്തോടെ വാച്ച് വാങ്ങിയതിനുശേഷം അളിയന്റെ വാച്ച് ശേഖരണം എന്നെ കാണിച്ചുതന്നു.സത്യം പറയാലോ വർക്കിച്ച എന്റെ കണ്ണ് തള്ളിപ്പോയി ലോകത്തുള്ള ഒരുമാതിരി നല്ല വാച്ചുകൾ എന്നെപ്പോലെ ഓരോരുത്തരും കൊണ്ടുകൊടുത്തിരിക്കുന്നു.ആ സമയം ഞാൻ സ്ട്രാപ്പ്പൊട്ടാറായ എന്റെ വാച്ചിലോട്ടു അറിയാതെ നോക്കി. ഒരിക്കൽ എന്റെ പെങ്ങളുടെ ആവശ്യപ്രകാരം ബോഡി ലോഷനുമായി ചെന്നപ്പോൾ അതിനേക്കാളും രസകരമായ കാഴ്ചയായിരുന്നു അവരുടെ വീട്ടിൽ ഓരോരുത്തർക്കും ഓരോ ലോഷൻ വീതം ഉണ്ടായിരുന്നു.എന്റെ പാവം പിടിച്ച ഭാര്യ ചോദിച്ചിട്ടുപോലും കൊടുക്കാതിരുന്ന ബോഡി ലോഷൻ അവരുടെ ബാത്‌റൂമിൽ ഇരിക്കുന്ന ഒരുപാടു ലോഷനുകളുടെ ഇടയിൽ നിന്നും എന്നെ നോക്കി കൊഞ്ഞനം കുത്തി. കഴിഞ്ഞവർഷം അവധിക്കു ചെന്നപ്പോൾ എന്തോ ആവശ്യത്തിനായി അമ്മയുടെ അലമാര പരതിയപ്പോൾ വഴുവഴുത്ത പ്രതലത്തിൽ തട്ടിയതും പേടിച്ചു ഞാൻ കൈ വലിച്ചു.നന്നായി നോക്കിയപ്പോൾ കണ്ട കാഴ്ച്ച എന്നെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുക കൂടി ചെയ്തു.മുൻപ് എപ്പോളോ അവധിക്കു പോയപ്പോൾ കൊണ്ടുകൊടുത്ത ഫെറെരൊ റോച്ചെർ ചോക്ലേറ്റ് അഴുകി ഒരു പരുവമായിരിക്കുന്നു .അമ്മയോട് ഇതെന്താ കഴിക്കാതിരുന്നതെന്നു ചോദിച്ചപ്പോൾ “ഓ ഞാനതങ്ങു മറന്നുപോയി” എന്നൊരു ഒഴുക്കൻ മറുപടിയും കിട്ടി. എടോ ഇല്ലാത്ത കാശ് മുടക്കി ഓരോരോ സാധനങ്ങൾ വാങ്ങി കെട്ടിവലിച്ച് നാട്ടിലെത്തിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് ഇതെല്ലാം.പയ്യെ പയ്യെ ഞാൻ ഇതെല്ലാം നിർത്തി.പിന്നെ ഇപ്പോൾ ഇവിടെ കിട്ടുന്നതെല്ലാം നാട്ടിലും കിട്ടും. ഒരുദിവസം എന്റെ മോൻ എന്നോട് ചോദിച്ചു “ചാച്ചൻ കൊച്ചാപ്പാന്റെ മോന് വലിയ കാർ വാങ്ങിക്കൊടുത്തു ഞാൻ വാങ്ങിത്തരാൻ പറഞ്ഞപ്പോൾ അതിനു വില കൂടുതലാണെന്ന്.എനിക്ക് ചാച്ചനല്ലാതെ വേറെ ആരാ വാങ്ങിത്തരാനുള്ളത് ” തന്റെ കയ്യിൽ ആവശ്യത്തിന് പണവും ചിലവാക്കാൻ സമയവും ഉണ്ടങ്കിൽ ചുറ്റിനും ഒരുപാടു ആളുകൾ കാണും .എന്നാൽ ഇതു രണ്ടും ഇല്ലാത്ത സമയത്തും ആരാണോ ചേർത്തുനിർത്തുന്നത് , പരിഗണിച്ചു കൂടെനടത്തുന്നത് അവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. വർക്കിച്ചൻ കാലുവേദനയായി ആശുപത്രിയിൽ പോകാൻ കാശില്ലാത്ത നേരത്ത് ഞാനൊരു എച്ചിയാണെന്നു വിനോദ് പറഞ്ഞത് ഞാൻ കേട്ടു. എടോ എന്റെ ഒരു അനുഭവം വച്ചു പറയുകയാണേൽ ബന്ധങ്ങൾ വിള്ളലില്ലാതെ പോകണമെങ്കിൽ കാശ് കടം കൊടുക്കാതിരിക്കുക അല്ലേൽ കൊടുത്ത കാശ് തിരിച്ചു ചോദിക്കാതിരിക്കുക. കൊടുക്കുന്നവൻ അധ്വാനിച്ച പൈസയാണെന്നു കിട്ടുന്നവന് അറിയണ്ട.” ആദ്യമായി ജോസ് ഒരുപാടു സംസാരിച്ചു.വിടർന്ന കണ്ണുകളും കൂർപ്പിച്ച ചെവിയുമായി ഞാനയാളെ ശ്രദ്ധിച്ചു. തിരിച്ചുള്ള നടത്തത്തിനിടയിൽ UAE എക്സ്ചേഞ്ചിനു അടുത്തെത്തിയതും ഒരു നിമിഷം അവിടെ നില്ക്കാൻ ആവശ്യപ്പെട്ടിട്ടു ജോസ് നാട്ടിലേക്കു പണം അയച്ചിട്ടു വന്നു. “ റേറ്റ് എങ്ങനെ കിട്ടി ? ” ജോസിന്റെ മറുപടി എന്നെ വീണ്ടും അതിശയിപ്പിച്ചു. “ റേറ്റ് നോക്കിയില്ല.എന്റെ ഒരു സുഹൃത്തിന്റെ മകൾക്കാണ് അയച്ചത്.നഴ്സിംഗ് അവസാന വർഷം പഠിക്കുന്നു.അവൾക്കുള്ള ഫീസാണ്.സുഹൃത്തും ഭാര്യയും ഒരു അപകടത്തിൽ മരിച്ചു.ഈ കുട്ടി ഒരു അനാഥാലയത്തിൽ നിന്നാണ് വളർന്നത് .പഠിക്കാൻ മിടുക്കിയാണ് . ഞാനാണ് പറഞ്ഞത് നഴ്സിങ് പഠിച്ചോളൂ.പഠനച്ചിലവ് ഞാൻ എടുത്തോളാം” ജോസ് എന്ന മനുഷ്യൻ ഓരോ സമയവും എന്നെ അത്ഭുതപ്പെടുത്തി. “ആ പിന്നെ ഞാൻ തന്നോടൊരു കാര്യം പറയാൻ വിട്ടുപോയി.ഞാൻ ഇപ്രാവശ്യം അവസാനിപ്പിച്ച് പോവാണ് ” ഒരുനിമിഷം ഞാൻ സ്തംഭിച്ചു പോയി .ആവശ്യത്തിന് ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു പോവുകയോ? എന്റെ മുഖത്തേക്കു നോക്കിക്കൊണ്ട്‌ ജോസ് തുടർന്നു “ അതേടോ ഒരുപാടു നാളായി പ്രവാസം. മക്കൾക്കെല്ലാം നല്ല വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട് ഇനി ജോലി വാങ്ങുന്നതെല്ലാം അവരുടെ കഴിവുപോലെ.എന്റെ സഹധർമ്മിണി കടൽ കടന്നിട്ടില്ലെങ്കിലും ഒരുപാടുകാലം വീടുവിട്ടുനിന്ന പ്രവാസിയാണ്.അവൾക്കിപ്പോൾ ഭയങ്കര നിർബന്ധം ഇനിയുള്ള കാലമെങ്കിലും ഒരുമിച്ചു നിൽക്കണമെന്ന്. എനിക്കും അതാണ് ശരിയെന്നുതോന്നുന്നു.” രണ്ടാഴ്ചക്കുള്ളിൽ മനോഹരമായി വിവാഹം നടന്നു.എന്റെ മകൾക്കു കിട്ടിയ അനുഗ്രഹം.ജോസിനെ പോലെ തന്നെ ഓരോ കാര്യത്തിലും വളരെ പക്വതയുള്ള പെരുമാറ്റം പ്രകടമാക്കിയ പയ്യൻ. അവധികഴിഞ്ഞു തിരിച്ചു പോകുവാനുള്ള വിമാനത്തിൽ ഇരിക്കുമ്പോളും എന്റെ മനസ്സുമുഴുവൻ ജോസ് ആയിരുന്നു. ജോസിന്റെ ചോദ്യശരങ്ങൾ കർണ്ണപുടത്തിൽ അലയടിച്ചു . “ എടോ പ്രവാസികഥകളിലെ എരിഞ്ഞടങ്ങുന്ന മെഴുകുതിരിയായി കയ്യടി വാങ്ങിയാൽ മാത്രം മതിയോ? തനിക്ക് കുറച്ചുനാളെങ്കിലും സ്വന്തം കുടുംബത്തിന്റെ കൂടെ ആസ്വദിച്ചു ജീവിക്കാൻ ആഗ്രഹമില്ലേ ? ” എന്റെ മിഴികളിൽ പടർന്ന നനവ് ഒപ്പുമ്പോൾ, അടുത്ത സീറ്റിൽ മറ്റൊരു ചെറുപ്പകാരനുണ്ടായിരുന്നു പ്രവാസ ജീവിതം സ്വപ്നം കാണുന്ന സ്വയം ഉരുകിയൊലിക്കാൻ തയ്യാറായ ഏതോ ഒരു പ്രവാസി. മറ്റുള്ളവർക്കുവേണ്ടി ഉരുകിത്തീരാൻ വിധിക്കപ്പെട്ടവൻ = പ്രവാസി. ✍കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #✍ തുടർക്കഥ #📔 കഥ
മൂർഖനെ പ്രണയിച്ചവൾ !!!!! “ പ്രണയിച്ചിട്ടുണ്ടോ ? മൂർഖനെ!! പത്തിവിടർത്തിയാടുന്ന അവന്റെ ജ്വലിക്കുന്ന കണ്ണുകളിൽ ഉമ്മവെച്ചിട്ടുണ്ടോ?” ഇത് എന്റെ കഥ . ശരീരമാസകലം മിനുസവും തിളക്കമാർന്നതുമായ ചെതുമ്പലുകൾ . കോണാകൃതിയിലുള്ള ശിരസ്സും ശൂലാകൃതിയിലുള്ള നാവും എന്റേതുമാത്രമായ ലാവണ്യം . അരണബുദ്ധി എന്നുപറഞ്ഞ്‌ വീണ്ടും വീണ്ടും അപമാനിക്കുമ്പോളും ഞാൻ മൗനം പുല്കിയതെന്തിനെന്നറിയണോ ? വരുന്നോ എന്റെ കൂടെ? ഒരുപാട് വർഷങ്ങൾക്കപ്പുറത്തേക്ക് ഇഴഞ്ഞിഴഞ്ഞ്‌. പാറക്കൂട്ടങ്ങൾക്കിടയിൽ ചീവീടിനെ പരതിയ ഞാൻ വഴുതിവീണത് മൂർഖന്റെ മാളത്തിലേക്കായിരുന്നു. ഇരയെ വിഴുങ്ങാനായി ശീൽക്കാര ശബ്ദത്തോടെ പാഞ്ഞടുത്ത അവനെ ഇമവെട്ടാതെ ഞാൻ നോക്കിനിന്നു. നിങ്ങൾ കളിയാക്കുന്നതുപോലെ “അരണബുദ്ധി” ആയിരുന്നില്ല . ആദ്യാനുരാഗം !!!! ഉരഗ വംശത്തിലെ വീരനായകനെ അടുത്തുകണ്ടപ്പോൾ തോന്നിയ പ്രണയം . ഒട്ടും പേടിയില്ലാതെ, പ്രണയാതുരയായി നിൽക്കുന്ന എന്റെ കണ്ണുകളിലേക്കു ഉറ്റുനോക്കികൊണ്ടവൻ ആരാഞ്ഞു . “എന്തെ ഭയക്കുന്നില്ല നീ” “കാരണം, പ്രണയിക്കുന്നു ഞാൻ നിന്നെ !” അവനിൽ ചുറ്റിപ്പുണർന്നുകൊണ്ട് തേനിൽ ചാലിച്ച വിഷകുമിളകളെ തട്ടിത്തെറിപ്പിക്കുമ്പോൾ എവിടെ നിന്നോ വന്ന അശരീരി!! “അരുത് . നീ ചെയ്യുന്നത് തെറ്റ്. മൂർഖനും അരണയും ഇണചേരില്ല. അതിലുപരി അവനൊരു പതി. അവനായി ത്യജിച്ചവൾ നിന്നോട് പ്രതികാരം ചെയ്യും. പ്രകൃതി നിയമങ്ങളെ നീ കയ്യിലെടുക്കരുത്.” അശരീരി മുഴുമിപ്പിക്കുന്നതിനു മുൻപേ ആഞ്ഞുകൊത്താനായി പാഞ്ഞെത്തിയ പത്നിയെ തടഞ്ഞ അവനോടവൾ അലറി. “ഒരുനിമിഷനേരത്തേക്കെങ്കിലും എന്നെ മറന്ന് മറ്റൊരുവളെ പ്രാപിക്കാനടുത്ത നിന്നെയെനിക്ക് വേണ്ട.” അടുത്തത് എനിക്കുള്ള ഊഴമായിരുന്നു. “കൊണ്ടുപോകാം നിനക്കിവനെ. നീ വന്ന് ഇവന്റെ മുതുകിലേറുംവരെ ഒരടിപോലും ഇവന് ചലിക്കാനാവില്ല . ഇതെന്റെ ശാപം. ഇവനെമാത്രം ധ്യാനിച്ച എന്നെ വഞ്ചിച്ചതിനുള്ള ശിക്ഷ.” സന്തോഷത്താൽ അവനിലേക്ക്‌ തിരിഞ്ഞതും ഞാൻ ഞെട്ടിവിറച്ചു. പരിഹാസച്ചിരിയുമായി ഒരുപോലെയുള്ള നാല് മൂർഖൻ പ്രതിമകൾ. ഇതിലേതാണ് എന്റെ മൂർഖൻ? ‘അരണബുദ്ധി’എന്നെ ചതിച്ചു. അവളുടെ പിടിയിൽനിന്നും രക്ഷപ്പെട്ടു പിടഞ്ഞോടിയ ഞാൻ നഷ്ടപ്രണയത്തെയോർത്തു തലതല്ലി ചാവാനൊരുങ്ങിയതും അശരീരി വീണ്ടും വന്നു. “അരുത്. മരണം ഒന്നിനും പരിഹാരമല്ല” ഞാൻ അലറിക്കരഞ്ഞു. “പെട്ടെന്ന് മറന്നുപോകുന്ന ഈ ‘അരണബുദ്ധി’ എനിക്കുവേണ്ട. എനിക്കെന്റെ ഓർമ്മ തിരിച്ചുവേണം. എനിക്കവന്റെ മാളത്തിൽ പോകണം. എന്നെ പരിഹസിച്ച അവനെ കടിച്ചുമുറിക്കണം. എന്നെ വെറുമൊരു ഭോഗവസ്തുവായിക്കണ്ട അവനോടെനിക്ക് പ്രതികാരം ചെയ്യണം” എന്റെ പിടിവാശിയിൽ ക്ഷണനേരം അശരീരിയ്ക്ക് തെറ്റിയോ? “ഒരേയൊരു ദിവസത്തേക്ക് നിനക്ക് ഓർമ്മ തരാം.ആ ഒരു ദിവസത്തെ ഓർമ്മ മാത്രം മരണം വരെ നിന്നിലുണ്ടാകും.” ഒരുദിവസത്തേക്കു കിട്ടിയ ഓർമ്മയുമായി ഞാനവന്റെ മാളത്തിലേക്ക് കുതിച്ചു. എവിടെ നിന്നോ ആ ഗന്ധം എന്റെ നാസികയിലേക്ക് തുളച്ചുകയറി. അതെ ശത്രുവിന്റെ മണം. ഞാൻ ചുറ്റും പരതി. കുറച്ചകലെ മണ്ണിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരു നാലു വയസ്സുകാരൻ.എന്റെ തലച്ചോറിലൂടെ അന്നത്തെ പ്രഭാതം ഓടിയെത്തി. അതെ ഇരക്കായി പരതിയ എന്നെ കല്ലെറിഞ്ഞവൻ. മറ്റൊന്നും ചിന്തിക്കാൻ സമയമുണ്ടായില്ല . പാഞ്ഞുചെന്ന് അവന്റെ കാലിൽ ആഞ്ഞുകടിച്ചു. അവന്റെ അലർച്ചയും, ഒപ്പം ആരുടെയോ കാൽപ്പെരുമാറ്റം അടുത്തെത്തിയതും തൊട്ടടുത്ത മാളത്തിലേക്ക് ഇഴഞ്ഞിറങ്ങി. “മോനെ…..” നെഞ്ചുപൊട്ടി അലറിവിളിക്കുന്ന അമ്മ “ഓടിവരണേ. മോന്റെ കാലിൽ ചോര.” ആറ്റുനോറ്റുകിട്ടിയ അവരുടെ പൊന്നോമനയെയാണോ ഞാൻ കടിച്ചുകീറി കൊന്നത്. എന്തൊരുവിധിയാണെന്റെ? പ്രതികാരബുദ്ധി കലർന്ന ഈ ഓർമ്മ എനിക്കിനി വേണ്ട . എനിക്ക് ഓർമ്മ തന്നവനെ എവിടെ നീ. അതെ നീ പറഞ്ഞതാണ് സത്യം. “അരണബുദ്ധിയാണ് എന്റെ അലങ്കാരം. എന്നിലെ ഓർമ്മ എന്റെ പ്രതികാരത്തിന്റെ മൂർച്ച കൂട്ടുമെങ്കിൽ, മറ്റൊരുവനെ കത്തിച്ചാമ്പലാക്കാൻ കെൽപുള്ളതെങ്കിൽ എനിക്കെന്റെ അരണബുദ്ധി മതി. അപരന്റെ കണ്ണീരുകലർന്ന സംഹാരതാണ്ഡവം വെറുക്കുന്നു ഞാൻ.” അവസാനിച്ചു . ഒരുനിമിഷം : ഇതൊരു സാങ്കല്പിക കഥ മാത്രം. “അരണ കടിച്ചാൽ ഉടൻ മരണം” ഇത് വെറുമൊരു ചൊല്ലുമാത്രമാണെന്നു ഒരുകൂട്ടർ വാദിക്കുമ്പോൾ, അരണയ്ക്ക് വിഷമുണ്ടെന്നും കടിക്കാൻ ചെല്ലുമ്പോഴേക്കും അത് മറന്നുപോകുന്നുവെന്നും മറ്റുചിലർ എതിരഭിപ്രായം പറയുന്നു . രചന : മൂർഖനെ പ്രണയിച്ചവൾ രചയിതാവ് : നിരഞ്ജൻ നിരഞ്ജൻ = കളങ്കമില്ലാത്തവൻ എന്റെ അച്ഛൻ കളങ്കമില്ലാത്തവനായിരുന്നു. അച്ഛന്റെ ഓരോ എഴുത്തുകളും വിചിത്രമായിരുന്നു. അച്ഛന്റെ ഗ്രന്ഥശാലയാണ് എന്റെ ആത്മീയപുര. എന്തിന്റെയും തുടക്കത്തിനുള്ള ഊർജ്ജം അവിടെനിന്നെനിക്ക് കിട്ടും. “ചാരൂ … മോളെ ചാരൂ … എവിടെയാ നീ? ഇറങ്ങാൻ സമയമായി.” അച്ഛൻ എഴുതിയ ചിത്രകഥയുടെ പുസ്തകം മടക്കിവയ്ക്കുമ്പോൾ അമ്മയുടെ വിളിയിലെ പതിവില്ലാത്ത സന്തോഷം ഞാൻ തിരിച്ചറിഞ്ഞു. ഞാനാദ്യമായി IPS യൂണിഫോം ധരിച്ചപ്പോളും അമ്മ ഇത്രേം സന്തോഷിച്ചു കണ്ടിട്ടില്ല. വർഷങ്ങൾക്കു മുൻപ് ജന്മനാട് വിട്ട് ഈ ഓണംകേറാമൂലയിൽ ആരും കാണാതെ പാർത്തത് അമ്മയുടെ അലങ്കാരമായ അരണബുദ്ധി. പാവങ്ങളുടെ വക്കീലായ എന്റെ അച്ഛനെ കുത്തിക്കീറിയിട്ട് , ‘ആളുമാറി കുത്തിയതാണ്’ എന്ന പേരിൽ രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും സ്വാധീനത്താൽ വിലസ്സിയവനെ പേടിച്ചോടിയത്. ആ കൊട്ടേഷൻ ഗുണ്ടയുടെ കഴുകൻ കണ്ണിൽ നിന്നും എനിക്ക് സംരക്ഷണമായത് അമ്മയുടെ പ്രതികാരത്തിന്റെ ആദ്യപടി. IPS യൂണിഫോം ആദ്യമായി അണിഞ്ഞ ആ ദിവസം അമ്മയിലെ പ്രതികാരം ആളിക്കത്തിയത് ഞാനറിഞ്ഞു. രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ട് അച്ഛന്റെ ഘാതകനെ ഇന്ന് ഞാൻ വിലങ്ങണിയിക്കുന്ന നിമിഷം ….. മൂർഖന്റെ പത്നിയെപ്പോൽ ഞാനവന്റെ ശിരസ്സിൽ താണ്ഡവമാടും. എനിക്കുറപ്പുണ്ട് അതുകണ്ട് അച്ഛന്റെ ആത്മാവ് സന്തോഷിക്കും. ✍🏽 കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
സന്തോഷം 😁 "ഡാ ബിഗിലെ നീ ഉറങ്ങിയോ” നമ്മുടെ ചങ്കാണ് ഡ്യൂട്ടി കഴിഞ്ഞ്‌ ക്ഷീണിച്ചുറങ്ങാൻ കിടന്ന എന്നെ തോണ്ടി വിളിച്ചോണ്ടാണ് ചോദ്യം. “ഇല്ല സഹോ നീ പറ”. “അല്ല ബിഗിലെ നാട്ടിൽ പോകാൻ വിമാനം ഇല്ല. നാട്ടുകാരേം വീട്ടുകാരേം കാണാഞ്ഞിട്ട് ആകപ്പാടെ ഒരു സുഖോം ഇല്ല്യാ. ഈ കൊല്ലം അവധി കിട്ടുമെന്ന് തോന്നുന്നില്ല. ഈ കൊറോണ എന്ന് മാറും? ഇനി എന്ത് ചെയ്യും?” ചങ്ക് വിടുന്ന മട്ടില്ല. “എന്റെ സഹോ നിനക്ക് നാട്ടിൽ കാത്തിരിക്കാനും സ്നേഹിക്കാനും അമ്മയും നാട്ടുകാരുമൊക്കെ ഉള്ളതുകൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്. അതില്ലാത്തവരെ പറ്റി ചിന്തിച്ചു നോക്കിയെ!” “അതെന്താ ബിഗിലെ നിനക്ക് വിഷമമില്ലേ.?” “എന്റെ സഹോ വിഷമത്തിന് കുറവൊന്നുമില്ല. പക്ഷെ വിഷമിക്കാൻ ഇരുന്നു കൊടുക്കാറില്ല.” “നീയെന്താ ബിഗിലെ പറയണേ? അപ്പോ വിഷമം മാറാൻ നീയെന്താ ചെയ്യാ?” “എന്റെ സഹോ, വീട് വല്ലാതെ മിസ് ചെയ്യുമ്പോൾ കുറച്ച് പരിപ്പെടുത്ത് കഴുകി ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് കുക്കറിൽ ഇടും. ഒറ്റവിസൽ മതിട്ടോ. കുറച്ച് ചുമന്നുള്ളി, വെളുത്തുള്ളി, ചുമന്ന മുളക്,കറിവേപ്പില എടുത്ത് കുത്തിച്ചതച്ച് വെളിച്ചെണ്ണയിൽ വഴറ്റി പരിപ്പിൽ ചേർക്കും. പിന്നെ കുറച്ച് ഉണക്കമീൻ എടുത്ത് വറക്കും. മാന്തളാര് ഞങ്ങൾ തൃശ്ശൂർ ഗഡികൾ അങ്ങനാ പറയാ. വേണേൽ നങ്ക്‌ എന്നും പറയും. നല്ല കുത്തരി ചോറും പരിപ്പ് കുത്തിക്കാച്ചിയതും ഉണക്കമീനും കൂട്ടി കൊഴച്ച് ഒറ്റ പിടുത്താണ്. നിലത്ത് ചമ്രംപടിഞ്ഞിരുന്നു തിന്നാൽ കേമായി. അത് തിന്ന് കഴിയുമ്പോളേക്കും ഞാൻ വീട്ടിലും പോയി അമ്മേനേം കണ്ട് നാട്ടുകാരോടൊക്കെ സംസാരിച്ച് കഴിഞ്ഞിട്ടുണ്ടാകും. പിന്നെ കുശാലായി ഒരുറക്കം. എന്റെ സഹോ സങ്കടപ്പെട്ടോണ്ടിരുന്നാൽ ജീവിതം മുന്നോട്ടു പോകില്ല. എന്റെ സഹോ ആരുമില്ലാത്തവനും ജീവിക്കണ്ടേ? ഉണക്കമീനാണ് ഇതിലെ മുഖ്യം സഹോ. സഹോ ഉറങ്ങിയോ? ഞാൻ പറഞ്ഞത് കേട്ടോ?” “ഇല്ല ബിഗിലെ ഉറങ്ങിയില്ല. ഉണക്കമീനാണ് മുഖ്യം! അല്ലേ ബിഗിലെ?.” ✍🏽കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ