56
അയലത്തെ അമ്പിളി
സ്റ്റീഫൻ അച്ചായന്റെ ചായക്കടയിൽ എത്തിയപ്പോഴേക്കും രുദ്രൻ ആകെ തളർന്നു പോയിരുന്നു. ചിന്തകൾ ചിതലുകൾ കണക്ക് തലച്ചോറ് തിന്നുന്നു. അവനാകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി.
സ്വന്തം എന്ന് പറയാൻ ആകെയുള്ളത് അപ്പു മോളാണ്... അവന്റെ ജീവൻ.... അവളെ നഷ്ടപ്പെടുമോ എന്നുള്ള ചിന്ത രുദ്രനെ ആകെ അവശനാക്കി.
കടയുടെ മൂലയിൽ ഇട്ടിരുന്ന നീണ്ട തടി ബെഞ്ചിലേക്ക് അവൻ തളർന്ന് വീഴുക തന്നെയായിരുന്നു. തടികൊണ്ടുള്ള മീശയിലേക്ക് തലകുനിച്ചു കിടക്കുമ്പോൾ , കടുത്ത തലവേദന കാരണം ഒരു ചായ കുടിക്കാനാണ് അങ്ങോട്ടേക്ക് വന്നത് എന്നു പോലും മറന്നു പോയിരുന്നു രുദ്രൻ.
രുദ്രന്റെ വരവും കിടപ്പുമൊക്കെ സ്റ്റീഫൻ അച്ചായനും കണ്ടിരുന്നു. അന്ന് ഏതൊക്കെയോ പയ്യന്മാര് വന്ന് റീൽ ഒക്കെ എടുത്തു പോയ ശേഷം , രുദ്രൻ അന്ന് പപ്പുവേട്ടനോട് തമാശക്ക് പറഞ്ഞതു പോലെ സ്റ്റീഫൻ അച്ചായന്റെ ചായക്കടയും വൈറൽ ആയിരുന്നു. അതിനു ശേഷം കടയിൽ തിരക്കൊക്കെയുണ്ട്. ഒറ്റയ്ക്ക് പറ്റാത്തത് കൊണ്ട് സ്റ്റീഫൻ അച്ചായൻ ഇപ്പോൾ സഹായത്തിന് ഒരു പയ്യനെ നിർത്തിയിട്ടുണ്ട്.
കടയിൽ ഇപ്പോഴും അങ്ങിങ് കുറച്ചു പേര് ഇരിപ്പുണ്ട്. എങ്കിലും രുദ്രന്റെ വരവും കിടപ്പും ഒക്കെ കണ്ടത് കൊണ്ട് സ്റ്റീഫൻ അച്ചായൻ അവന്റെ അടുത്തേക്ക് വേഗത്തിൽ വന്നു.
" എന്തു പറ്റിയെടാ? "
രുദ്രന്റെ തോളിൽ കൈ ചേർത്ത് അച്ചായൻ, നീളൻ തടി ബെഞ്ചിൽ അവന്റെ അടുത്തായി ഇരുന്നു.
കാവ്യ പോയ ശേഷം അവൻ ഇടയ്ക്കൊക്കെ ഇവിടേക്ക് വരാറുണ്ട്. മനസ്സിന്റെ ആകുലതകൾ ഒക്കെ പങ്കു വയ്ക്കുന്നത് സ്റ്റീഫൻ അച്ചായനോട് ആണ്.
പപ്പുവേട്ടന് ഇപ്പോൾ പ്രാരാബ്ധം ഏറെയാണ്. അതിനിടയിൽ തന്റെ വിഷമങ്ങൾ കൂടി പറഞ്ഞ് അയാളെ കൂടുതൽ സങ്കടപ്പെടുത്താൻ രുദ്രന് തോന്നാറില്ല. അതുകൊണ്ട് വിഷമം തോന്നുമ്പോഴും ഒറ്റയ്ക്കാണെന്ന് തോന്നുമ്പോഴും അവൻ ഓടി വരുന്നത് സ്റ്റീഫൻ അച്ചായന്റെ ചായക്കടയിലേക്ക് ആണ്.
എത്രയൊക്കെ അകൽച്ചയിൽ ആണെന്ന് പറഞ്ഞാലും കാവ്യ ഉണ്ടായിരുന്നപ്പോൾ അവനീ ഒറ്റപ്പെടൽ അറിഞ്ഞിരുന്നില്ല.... അവൾ പോയപ്പോഴും അപ്പുവും രുഗ്മിണി അമ്മയും ഉണ്ട് എന്നുള്ള ആശ്വാസമായിരുന്നു. രുഗ്മിണി അമ്മ കൂടി പോയ ശേഷമാണ് അവൻ ഒറ്റപ്പെടൽ അറിഞ്ഞത്.... അനുഭവിച്ചത്.....
അപ്പോഴും 'എനിക്ക് എന്റെ അപ്പു ഉണ്ടല്ലോ? അത് മതി... അവൾ മാത്രം മതി ' എന്നായിരുന്നു..... ഇപ്പോൾ അപ്പുവിനെ കൂടി നഷ്ടപ്പെട്ടു പോകുമോ എന്നതാണ് അവന്റെ പേടി. അപ്പുവിനെ വേണമെന്ന് തോന്നിയാൽ അതിനു വേണ്ടി കാവ്യ എന്ത് നാടകവും കളിക്കും എന്നവന് അറിയാം.
" നീ ഇങ്ങനെ മിണ്ടാതെ കിടക്കാതെ എന്നതാണെന്ന് പറയടാ? "
അച്ചായൻ പിന്നെയും അവനെ കുലുക്കി വിളിച്ചു.
" അവൾ... വന്നു.... കാവ്യ.... അതും ഒറ്റയ്ക്ക്.... "
രുദ്രൻ എഴുന്നേറ്റിരുന്ന കൈകൾ കൊണ്ട് മുഖം അമർത്തി തുടച്ചു. ശേഷം ശ്രീധരൻ പറഞ്ഞതൊക്കെ വിശദമായിത്തന്നെ സ്റ്റീഫൻ അച്ചായനോട് പറഞ്ഞു.
" അവള് വരികയോ പോവുകയോ എന്താന്ന് വച്ചാ ചെയ്യട്ടെ.... അതിന് നിനക്കെന്നതാ? അവള് പിന്നെയും വലിഞ്ഞു കയറി വരും എന്നാണ് നിനക്ക് തോന്നുന്നതെങ്കിൽ ഡിവോഴ്സിന് കൊടുക്ക്... ഇപ്പോൾ നിനക്ക് അതിന് കാരണങ്ങൾ ഉണ്ടല്ലോ? "
" അപ്പോഴും അപ്പു... അവള് അപ്പുവിനെ ചോദിച്ചാലോ ? "
" പിന്നേ.... കൊച്ചിനെ കൊണ്ടന്ന് അനാഥാലയത്തിൽ കളഞ്ഞവളല്ലേ അതിനെ ചോദിച്ചു വരാൻ പോണത് ? ചോദിച്ചാ തന്നെ ഒരിക്കെ കൊണ്ട് കളഞ്ഞവളുടെ കൂടെ കോടതി കൊച്ചിനെ വീടോ? "
" കാവ്യ.... അവൾ... അവൾ പറഞ്ഞതൊക്കെ സത്യമാണോ എന്ന് ആർക്ക് അറിയാം? തിരികെ വന്നതിന്.... അവൾക്ക് വേറെ എന്തെങ്കിലും ഉദ്ദേശമുണ്ടെങ്കിലോ? അവളുടെ മനസ്സിൽ എന്താണെന്ന് ആർക്കും അറിയില്ല അച്ചായാ? എനിക്ക്.... എനിക്കിനി ഒന്നിനും വയ്യ...
അവളെ ഞാൻ എത്രമാത്രം സ്നേഹിച്ചിട്ടുണ്ടെന്ന് അച്ചായന് അറിയാമോ? എന്നെ കല്യാണം കഴിക്കാൻ താല്പര്യമില്ലായിരുന്നു എന്നൊന്നും സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു. "
രുദ്രൻ എന്തോ പറയാൻ ഒരുങ്ങും പോലെ ചുമരിലേക്ക് ചാഞ്ഞിരുന്നു.
" വയ്യാതായപ്പോ.... കിടപ്പിൽ ആയപ്പോ എന്റെ അമ്മയ്ക്ക് പേടിയായിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും പറ്റി പോയാൽ ഞാൻ തനിച്ചായി പോകുമോ എന്ന്... അമ്മയുടെ നിർബന്ധവും കണ്ണീരും ഒക്കെ കണ്ടിട്ടാണ് ഞാൻ ആ സമയത്ത് ഒരു കല്യാണത്തിന് സമ്മതിച്ചത് തന്നെ. അമ്മ കണ്ടെത്തിയ ആള് കാവ്യ ആണെന്ന് അറിഞ്ഞപ്പോൾ ആശ്വാസമാണ് തോന്നിയത്.
അച്ഛന്റെ കൂട്ടുകാരന്റെ മകൾ...
അറിയുന്ന പെൺകുട്ടി.
അവൾക്ക് എന്നെ മനസ്സിലാക്കാൻ പറ്റും എന്ന്.... സ്നേഹിക്കാൻ പറ്റും എന്ന് കരുതിപ്പോയി.....
വിവാഹത്തിനു മുൻപ് എത്രയോ തവണ ഞങ്ങൾ പരസ്പരം കണ്ടതാണ്.... സംസാരിച്ചതാണ്. താല്പര്യക്കുറവ് അവളുടെ അച്ഛനോട് പറയാൻ അവൾക്ക് പേടിയായിരുന്നുവെങ്കിൽ എന്നോട് പറയാമായിരുന്നില്ലേ?
അന്നും പൊതുവേ അങ്ങനെ ആരോടും അടുപ്പം കാണിക്കാത്ത പ്രകൃതിക്കാരിയായിരുന്നു കവ്യ. നിശ്ചയം കഴിഞ്ഞ് ഫോൺ വിളിച്ചപ്പോഴൊക്കെ സംസാരം ഒന്നോ രണ്ടോ വാക്കുകളിൽ ഒതുക്കുമ്പോ.... അതൊക്കെ.... അതൊക്കെ.... അവളുടെ സ്വഭാവം അങ്ങനെ ആയതു കൊണ്ടായിരിക്കും എന്നാ ഞാൻ കരുതിയിരുന്നത്....
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഒക്കെ അവൾ വല്ലാതെ അകൽച്ച കാണിച്ചപ്പോൾ ഞാനവളോട് തുറന്നു ചോദിച്ചതാണ് എന്താണ് അവളുടെ പ്രശ്നം എന്ന്. അന്നവൾ പറഞ്ഞു, അവൾ ഇപ്പോഴൊന്നും ഒരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, പെട്ടെന്നുണ്ടായ വിവാഹമായതു കൊണ്ട് അവൾക്ക് എന്നെ അംഗീകരിക്കാൻ കുറച്ച് സമയം വേണമെന്ന്....
എന്റെ അവസ്ഥയും അങ്ങനെയൊക്കെ തന്നെ ആയിരുന്നല്ലോ? എനിക്ക് അവളെ മനസ്സിലാക്കാൻ പറ്റുമായിരുന്നു.... ഞാൻ അവൾക്ക് സമയം കൊടുത്തു.
അപ്പോഴും ഞങ്ങളുടേത് മാത്രമായ സമയം കണ്ടെത്താൻ ഞാൻ ശ്രമിക്കാറുണ്ടായിരുന്നു.... അവളോട് മിണ്ടാൻ.... ഒരുമിച്ച് പുറത്തു പോകാൻ... ഒരുമിച്ചു ഭക്ഷണം കഴിക്കാൻ... അങ്ങനെ അങ്ങനെ പതിയെ പതിയെ ഞങ്ങൾ തമ്മിലുള്ള അകൽച്ച കുറയുമെന്ന് ഞാൻ കരുതി.
ഞാൻ ആഗ്രഹിച്ചതുപോലെ കുറച്ചു മാസങ്ങൾ ഒക്കെ കഴിഞ്ഞപ്പോ അവൾ എന്നെ സ്നേഹിച്ചു തുടങ്ങി. അല്ല സ്നേഹിക്കുന്നത് പോലെ അഭിനയിച്ചു തുടങ്ങി. അങ്ങനെ പറയുന്നതാവും ശരി. അവൾ എന്നെ സ്നേഹിക്കുകയായിരുന്നു എന്ന് വിശ്വസിച്ച ഞാനാണല്ലോ വിഡ്ഢി.!!! "
കുറച്ചു നിമിഷങ്ങൾ രുദ്രൻ ഒന്നും മിണ്ടിയില്ല. സ്റ്റീഫൻ അച്ചായനും അവനെ കെട്ടിരുന്നതെ ഉള്ളൂ...
" അപ്പോഴേക്കും അമ്മ മരിച്ചിരുന്നു. ഞാൻ ഒറ്റയ്ക്കായി.... എനിക്ക് അവൾ മാത്രമേ ഉള്ളൂ എന്ന ചിന്തയാവും അവളെ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചത്. ഭ്രാന്തമായിട്ടാണ് അന്നൊക്കെ ഞാൻ അവളെ പ്രണയിച്ചിരുന്നത്....
കുഞ്ഞു കാര്യങ്ങൾക്ക് പോലും അവൾ വഴക്കിടും. പിണങ്ങും.... പിന്നീട് അവൾ ഇണങ്ങുന്നതുവരെ നെഞ്ചിനകത്ത് ഒരു നീറ്റലാണ്... ശ്വാസംമുട്ടൽ ആണ്.... "
രുദ്രൻ ഒന്ന് നെടുവീർപ്പിട്ടു. നനഞ്ഞ കവിൾ തടങ്ങൾ അവൻ തുടച്ചു മാറ്റി.
" അപ്പു മോള് വരാൻ പോവാണെന്ന് അറിഞ്ഞപ്പോ ഞാൻ എത്രമാത്രം സന്തോഷിച്ചെന്നോ? ഞങ്ങൾ മൂന്നുപേരും മാത്രമുള്ള ഒരു കുഞ്ഞു ലോകം.... നിറയെ സന്തോഷവും... കൂടെ കുഞ്ഞു കുഞ്ഞ് പരിഭവവും പിണക്കവും ഒക്കെയുള്ള ഞങ്ങളുടെ സ്വർഗം... ഞാനത് എത്ര സ്വപ്നം കണ്ടിട്ടുണ്ടെന്നോ?
പക്ഷേ, മോളെ ഗർഭിണിയായ ശേഷം കവ്യയുടെ സ്വഭാവം ആകെ മാറി. എന്തിനും ഏതിനും ദേഷ്യവും കരച്ചിലും വഴക്കും മാത്രം.... എനിക്ക് പേടിയായി.... ഞാനത് ഒരിക്കൽ ഹോസ്പിറ്റലിൽ പോയപ്പോ അവൾ കേൾക്കാതെ അവളെ ചികിത്സിച്ചിരുന്ന ഗൈനക്കോളജിസ്റ്റിനോട് സംസാരിച്ചു. അവരന്ന് പറഞ്ഞത് ചില സ്ത്രീകൾക്ക് അങ്ങനെയൊക്കെ ഉണ്ടാവും എന്നാണ്. ഹോർമോണിലെ മാറ്റങ്ങൾ ഒക്കെ കാരണമാണത്രേ....
ഞാൻ അവളുടെ ഒപ്പം നിൽക്കണം എന്ന് അവർ പറഞ്ഞു. അങ്ങനെ അവൾക്ക് തോന്നണമെന്ന്.... അങ്ങനെയായാൽ അവളുടെ വാശിയും ദേഷ്യവും ഒക്കെ കുറയുമെന്ന്... ഞാൻ അതനുസരിച്ചു. ദേഷ്യക്കാരിയും വാശിക്കാരിയുമായ ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് അന്നൊക്കെ ഞാൻ അവളെ നോക്കിയത്....
പ്രസവത്തോടെ എല്ലാം ശരിയാകുമെന്ന് ഞാനും കരുതി. പക്ഷെ പ്രസവം കഴിഞ്ഞപ്പോ അതൊക്കെ കൂടുകയാണ് ചെയ്തത്. മോളോട് പോലും അവൾ ദേഷ്യം കാണിച്ചു തുടങ്ങി.. അതിനു മുന്നേ തന്നെ അപ്പുവിനെ നോക്കാൻ രുഗ്മിണി അമ്മ ഉണ്ടായിരുന്നു.
പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്നൊരു അവസ്ഥയെക്കുറിച്ച് മുൻപേ കാവ്യയെ ചികിൽസിച്ചിരുന്ന ഗൈനക്കോളജിസ്റ് എന്നോട് പറഞ്ഞിരുന്നു. അവൾക്ക് അതാകും എന്ന് ഞാൻ കരുതി. ഒരു സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് അവളെ കൊണ്ടു പോകാൻ ഞാൻ കുറെ തവണ ശ്രമിച്ചു. അപ്പോ ഞാൻ അവളെ ഭ്രാന്തി ആക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞു അവൾ അതിനും ബഹളം ഉണ്ടാക്കി.
ഇതിനിടയിൽ ഒരുപാട് തവണ ഞാൻ അവളോട് ചോദിച്ചു എന്താണ് അവളുടെ പ്രശ്നം എന്ന്. ഒന്നും.... ഒന്നും അവൾ പറഞ്ഞില്ല.... എല്ലാം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഞാൻ അവൾക്ക് കൊടുത്തിരുന്നു. എന്നിട്ടും......
വീട്ടിൽ ഒറ്റയ്ക്കിരുന്നിട്ടാണോ എന്ന് കരുതിയാണ് അവൾക്ക് ഒരു ജോലി ശരിയാക്കി കൊടുത്തത്. പുറത്തിറങ്ങി ആൾക്കാരോടൊക്കെ ഇടപഴകുമ്പോൾ അവളുടെ സ്വഭാവം ഒക്കെ മാറും എന്ന് കരുതി. എനിക്ക് എന്നെ സ്നേഹിച്ചിരുന്ന ആ പഴയ കാവ്യയെ തിരിച്ചു കിട്ടുമെന്ന് കരുതി....
പക്ഷേ... പക്ഷേ.... അതോടെ അവൾ കൂടുതൽ അകന്നു പോവുകയാണ് ചെയ്തത്.
അപ്പോഴും.... അതറിഞ്ഞിട്ടും.... അവൾക്കുള്ള ഇഷ്ടക്കേട് മനസായിലാക്കിയിട്ടും.... ഞാൻ.... ഞാൻ അവളെ ചേർത്തു പിടിക്കാനാ നോക്കിയത്. അപ്പൊ... അപ്പൊ ഞാൻ സ്വാർത്ഥൻ ആയിപ്പോയി... എനിക്ക്.... എനിക്ക് സ്വന്തം എന്ന് പറയാൻ.... അവൾ അല്ലാതെ... അപ്പു മോൾ അല്ലാതെ... വേറെ.... വേറെ ആരാ ഉണ്ടായിരുന്നത്?
എന്നിട്ടും.... എന്നിട്ടും ഞാൻ.... ഞാൻ തോറ്റു പോയി അച്ചായാ.... "
ചുറ്റും ഉള്ളവർ ശ്രദ്ധിക്കുന്നു എന്നുപോലും അറിയാതെ പൊട്ടിക്കരയുന്നവനെ സ്റ്റീഫൻ അച്ചായൻ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. അവന്റെ തോളിൽ മെല്ലെ തട്ടി കൊടുത്തു. പുറമെ ധൈര്യം കാണിക്കുമെങ്കിലും ഉള്ളിൽ ഒരു നൂറായിരം ഇൻസെക്യൂരിറ്റീസ് ഉള്ള, നിറയെ സ്നേഹം കൊതിക്കുന്ന ഒരു സാധാരണ മനുഷ്യൻ ആണ് അവനെന്ന് അയാൾ എന്നേ മനസ്സിലാക്കിയിരുന്നു.....
🌜 🌜 🌜 🌜 🌜
രുദ്രന്റെ മനസ്സ് നമ്മൾ ഇത് വരെ അറിഞ്ഞിട്ടില്ലലോ? അവന്റെ ഭാഗം കൂടി ഒന്ന് പറയണമെന്ന് തോന്നി. അടുത്ത പാർട്ട് മുതൽ നമുക്ക് കിഷോറി ന്റെയും ക്ളീറ്റസിന്റെയും രഹസ്യം ചുരുൾ അഴിച്ച് തുടങ്ങാം.... 😁 #📙 നോവൽ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ