ഋതുനന്ദനം... Part 120
പട്ടാൻചെരുവിലെ തങ്ങളുടെ ഫ്ലാറ്റിനു മുമ്പിൽ നിന്നും ക്യാബിൽ കയറി ബസ് കയറാനായി ദേവദത്തൻ ശ്രീലക്ഷ്മിയ്ക്കും മക്കൾക്കുമൊപ്പം മെഹ്ദിപട്ടണമെത്തി. വൈകീട്ട് അഞ്ചര മണിയോടെ ബസെടുക്കും. നാല് മണിയ്ക്കകം തന്നെ അവർ എത്തിച്ചേർന്നിരുന്നു...
ലഗ്ഗേജ് ഏരിയയിൽ ലഗ്ഗേജ് വച്ചു അഭിരാമിയും മിത്രയും ബസിൽ ആദ്യം തന്നെ കയറി തങ്ങളുടെ സീറ്റ് നോക്കി കണ്ടുപിടിച്ചു അതിൽ ഇരുന്നു കഴിഞ്ഞിരുന്നു. അവർ ബുക്ക് ചെയ്ത നാല് സീറ്റിൽ ബാക്കി വന്ന രണ്ട് സീറ്റിൽ ദേവദത്തന്റെ അരികിൽ തന്നെ ഇരിക്കുവാൻ ശ്രീലക്ഷ്മി നിർബന്ധിതയായി....
സീറ്റുകളിൽ അടുത്തടുത്തായി ദേവദത്തനും ശ്രീലക്ഷ്മിയും ഇരുന്നു. തൊട്ടടുത്തു ദേവദത്തനിരിക്കുമ്പോഴും ശ്രീലക്ഷ്മി ഒന്നും ശ്രദ്ധിക്കാതെ സീറ്റിൽ ചാരി കണ്ണുമടച്ചു ഇരുന്നതേയുള്ളൂ..
ദേവദത്തന്റെ മനസ്സിലപ്പോൾ ആനന്ദമതിന്റെ പരകോടിയിലെത്തി നിൽക്കുകയായിരുന്നു. തന്റെ പ്രാണനായ ശ്രീലക്ഷ്മിയോടൊപ്പം വർഷങ്ങൾക്ക് ശേഷം യാത്ര ചെയ്യുന്നതിന്റെ ആവേശക്കൊടുമുടിയിൽ വിരാജിക്കുകയായിരുന്നു അയാളുടെ മനസ്സപ്പോൾ...
ഇടയ്ക്കിടെ ദേവദത്തൻ പലതും ചോദിച്ചു കൊണ്ടിരുന്നെങ്കിലും ശ്രീലക്ഷ്മി മറുപടിയൊന്നും നൽകാതെ കണ്ണടച്ചു കിടക്കുകയായിരുന്നു...
ദേവദത്തനും ശ്രീലക്ഷ്മിയും ഇരിക്കുന്നതിന്റെ തൊട്ട് മുമ്പിലത്തെ സീറ്റിൽ ഇരിക്കുന്ന അഭിരാമിയും മിത്രയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു അച്ഛന്റെ സ്നേഹപൂർവ്വമുള്ള അന്വേഷണവും അമ്മയുടെ മൗനവും....
"ചേച്ചി... അച്ഛന്റെ സ്ഥാനത്ത് വേറെ വല്ലവരുമായിരുന്നെങ്കിൽ അമ്മയ്ക്കിട്ട് രണ്ട് പറഞ്ഞേനെ. അച്ഛനത്രത്തോളം സ്നേഹത്തോടെ ചോദിച്ചിട്ടും അമ്മയുടെ മുഖത്ത് ആ ഷോക്കടിച്ച ഭാവമല്ലേ കാണാനുള്ളൂ. ഞാനച്ഛന്റെ ചേച്ചിയായിരുന്നെങ്കിൽ അച്ഛനിട്ട് രണ്ട് പറഞ്ഞേനെ ഇതിപ്പോൾ മകളായിപ്പോയില്ലേ.ഒന്നും പറയാൻ പറ്റില്ലല്ലോ"... മിത്ര നിരാശ കലർന്ന വാക്കുകളോടെ അഭിരാമിയോട് മൊഴിഞ്ഞു...
"മിത്തൂ.. ഇക്കാര്യത്തിൽ അച്ഛനേക്കാൾ മുതിർന്നിട്ടും ഒരു കാര്യവുമില്ല. അച്ഛനോടിക്കാര്യം പറയുന്നതിലും നല്ലത് വല്ല ചുമരിനോടും പറയുന്നതാ"...അഭിരാമിയൊരു ഈർഷ്യയോടെ മിത്രയ്ക്ക് മറുപടി നൽകി...
"ചേച്ചി... അച്ഛന്റെ കൂടെ നമുക്കാർക്കെങ്കിലും ഒരാൾക്കിരുന്നാൽ മതിയായിരുന്നു എന്നാൽ അച്ഛന് സംസാരിക്കാൻ ഒരാളാകുമായിരുന്നു"...മിത്രയൽപ്പം അലിവോടെ അഭിരാമിയോട് പറഞ്ഞു...
"എന്നിട്ടെന്തിന് അമ്മയുടെ കൂടെയിരിക്കാനോ അതിലും ഭേദമിതാ. പിന്നെ ദേവേട്ടന് ലച്ചൂട്ടിയുടെ അടുത്തിരിക്കാനെ താല്പര്യം കാണൂ. ദേവേട്ടൻ ലച്ചൂട്ടിയോടൊത്തുള്ള പഴയ ഓർമകളിലെ പ്രണയഖാതപ്പടവുകളേറി നടന്നോളും"... അഭിരാമിയൽപ്പം പുച്ഛത്തോടെ മിത്രയ്ക്ക് മറുപടി നൽകി...
"ഓ... അതിനിടയിലും നിന്റെ സാഹിത്യം...നീയെന്താ അച്ഛന് പഠിക്കുവാണോ"...?
മിത്രയൊന്ന് മുഖം കോട്ടിക്കൊണ്ട് അഭിരാമിയോട് തിരക്കി...
"അച്ഛന്റെ മകളാവുമ്പോൾ കുറച്ചൊക്കെ സാഹിത്യം കിട്ടാതിരിക്കില്ലല്ലോ"... അഭിരാമി ചിരിച്ചു കൊണ്ട് മിത്രയോട് പറഞ്ഞു...
"എന്നിട്ട് എനിയ്ക്ക് സാഹിത്യമൊന്നും വരുന്നില്ലല്ലോ... അതെന്താണാവോ"...?
മിത്രയൊരു സംശയത്തോടെ അഭിരാമിയോട് തിരക്കി..
"നീ ചിലപ്പോൾ അമ്മയുടെ മോളായിരിക്കും. അതാവും".... അതും പറഞ്ഞു കൊണ്ട് അഭിരാമി പൊട്ടിച്ചിരിക്കുവാൻ തുടങ്ങി..
"പോടീ"... അഭിരാമിയുടെ മറുപടി നൽകിയ അതൃപ്തിയിൽ മിത്ര അഭിരാമിയ്ക്കിട്ട് ഒരു നുള്ള് കൊടുത്തു കൊണ്ട് മൊഴിഞ്ഞു....
അഭിരാമി വീണ്ടും പൊട്ടിച്ചിരിക്കുവാൻ തുടങ്ങി...
അഭിരാമിയുടെ പ്രതികരണത്തിൽ അരിശം പിടിച്ച മിത്ര അവളെ വിട്ട് സീറ്റിന്റെ ഹെഡ് റെസ്റ്റുകൾക്കിടയിലൂടെ ദേവദത്തനെന്ത് ചെയ്യുന്നുവെന്നൊന്ന് നോക്കി...
ഈ സമയം ഇതൊന്നും ശ്രദ്ധിക്കാതെ ദേവദത്തൻ തന്റെ തൊട്ടടുത്ത് കണ്ണും പൂട്ടി സീറ്റിലേക്ക് ചാഞ്ഞിരിക്കുന്ന ശ്രീലക്ഷ്മിയുടെ മുഖത്തേക്ക് മിഴികളർപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു...
ഉടനെ മിത്ര അഭിരാമിയെ വിളിച്ചാ രംഗം കാണിച്ചു കൊടുത്തു...
അഭിരാമിയൊന്നേന്തി നോക്കിയാ രംഗം....
നിമിഷങ്ങൾക്കകം ഇരുവരും തങ്ങളുടെ സീറ്റിൽ പഴയ പടി തന്നെ ഇരുന്നു...
"മിത്തൂ... കണ്ടില്ലേ.. അച്ഛൻ നാട്ടിലെത്തുന്നത് വരെ അമ്മയെയും നോക്കി ഇങ്ങനെ ഇരുന്നോളും. ഈ അച്ഛന് വേണ്ടിയാണോ സംസാരിക്കാൻ ആരുമില്ലെന്ന് പറഞ്ഞു കൊണ്ട് കുറച്ച് മുമ്പ് നീ പരിതപിച്ചത്"...അഭിരാമിയുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞു....
"ചേച്ചി... എന്നാലും ഇതെന്ത് നോട്ടമാ...അമ്മയെ വേറാരെങ്കിലും കൊണ്ട് പോകുമോ...എല്ലാ കാര്യത്തിലും നല്ല അറിവും പക്വതയുമാ എന്നാൽ ഇക്കാര്യത്തിൽ മാത്രം ചില കഥകളിലെ കാമുകന്മാരെക്കാൾ കഷ്ടമാ നമ്മുടെ അച്ഛന്റെ കാര്യം".... മിത്രയൊരു അമ്പരപ്പോടെ അഭിരാമിയോട് മൊഴിഞ്ഞു...
"ഇനിയെന്തൊക്കെ കാണേണ്ടി വരുമോ ആവോ"... അഭിരാമിയൊരു നെടുവീർപ്പോടെ മൊഴിഞ്ഞു...
"ചേച്ചി....ഇറങ്ങുന്നതിനു മുമ്പായി അമ്മയുടെ മുറിയിലേക്ക് അച്ഛൻ നിന്നെ നിർബന്ധിച്ചു അയച്ചില്ലേ.. വല്ലോം കണ്ടാരുന്നോ അവിടെ"...?
മിത്ര അഭിരാമിയോട് തിരക്കി...
"എവിടുന്ന്... അച്ഛന്റെ ഓരോ ഭ്രാന്ത്"...അല്ലാതെന്ത്...അഭിരാമി മറുപടി നൽകി...
അഭിരാമി പറഞ്ഞത് കേട്ട് മിത്രയൊന്ന് ചിരിച്ചു...
അപ്പോഴേക്കും ബസ് നീങ്ങാൻ തുടങ്ങി...
മക്കൾ തന്നെക്കുറിച്ച് സംസാരിക്കുന്നതൊന്നുമറിയാതെ ദേവദത്തൻ ശ്രീലക്ഷ്മി അലസമനോഹരമായി മിഴികളടച്ചു ഇരിക്കുന്നതും നോക്കിക്കൊണ്ടിരുന്നു....
ദേദത്തന്റെ മിഴികൾ ഹാൻഡ് റെസ്റ്റിൽ വിശ്രമിയ്ക്കുന്ന ശ്രീലക്ഷ്മിയുടെ പാണീതലങ്ങളിലേയ്ക്ക് നീണ്ടു....
ഉടൻ തന്നെ ദേവദത്തൻ കൈ നീട്ടി ശ്രീലക്ഷ്മിയുടെ കരങ്ങൾ തന്റെ കൈത്തലത്താൽ പൊതിഞ്ഞു.....
==================================
പിറ്റേന്ന് ഉച്ചയോടെ ബസ് എറണാകുളമെത്തി. തലേന്ന് രാത്രിയിലും പിറ്റേന്ന് പകലും ഭക്ഷണം കഴിയ്ക്കുവാനായി വണ്ടി നിർത്തിയപ്പോൾ നാല് പേരും ഒരുമിച്ചിരുന്നു കഴിയ്ക്കുമ്പോൾ പതിവ് പോലെ ദേവദത്തന്റെയും മക്കളുടെയും സംഭാഷണങ്ങളിൽ പങ്കു കൊള്ളാതെ ശ്രീലക്ഷ്മി തന്റേതായ ലോകത്ത് വിഹരിച്ചു കൊണ്ട് ഇരുന്നു. എറണാകുളം പാലാരിവട്ടത്ത് ഇറങ്ങി അവിടെ നിന്നുമൊരു ടാക്സി പിടിച്ചു നാല് പേരും വീട്ടിലേക്ക് തിരിച്ചു....
കിഴക്കമ്പലം എത്തിയപ്പോൾ വീടെത്താറാകുന്ന കാര്യം അഭിരാമി അറിയിച്ചപ്പോൾ മിത്രയുടെ മനസ്സ് ഉദ്വേഗങ്ങളാൽ നിറഞ്ഞു...
ആദ്യമായിട്ട് താൻ തന്റെ നാട്ടിലെത്തി. താൻ ജനിച്ചു പിച്ച വച്ചു നടക്കുവാൻ പഠിച്ച വീട്ടിലേക്ക് ഇനി കുറച്ച് ദൂരം മാത്രം. വളരെ പ്രകൃതിരമണീയമാണ് തന്റെ നാട്. എറണാകുളം നഗരവും യാത്രയ്ക്കിടയിൽ കണ്ട ഹരിതാഭയണിഞ്ഞ പ്രകൃതി ഭംഗിയാർന്ന കേരളത്തിന്റെ ചിത്രം തനിയ്ക്ക് ടി വി യിലൊക്കെ കണ്ടുള്ള പരിചയം മാത്രമേ ഉള്ളൂ.... ആനന്ദാനുഭൂതിയണിഞ്ഞ മൃദുമന്ദസ്മേര വദനവുമായി മിത്ര ചിന്തിച്ചു...
വീടടുക്കുന്തോറും തന്റെയുള്ളിൽ ഉദ്വേഗങ്ങൾക്കൊപ്പം അവാച്യമായൊരു അനുഭൂതി കൂടി സരില്പതി കല്ലോലങ്ങളായി നിറഞ്ഞു തുളുമ്പുന്നത് മിത്രയറിഞ്ഞു...
ലാംഗലിവൃക്ഷ നിബിഢ സസ്യ ശാർദ്വല കോമള കഞ്ചുകമണിഞ്ഞ തന്റെ നാടിന്റെ ഭംഗിയെ ആവോളമാസ്വദിക്കുമ്പോഴും ഇത്രയും കാലം തന്നെ ജന്മനാട്ടിൽ നിന്നുമകറ്റിയ അമ്മയോടുള്ള അമർഷവും ശ്രീലക്ഷ്മിയുടെ മനസ്സിൽ നുര പൊന്തിക്കൊണ്ടിരുന്നു...
അമർഷത്തോടെ തനിയ്ക്കും അഭിരാമിയ്ക്കും അപ്പുറം വിൻഡോ സൈഡിൽ ഇരുന്നു കൊണ്ട് പുറത്തേക്ക് അലക്ഷ്യമായി നോട്ടമയയ്ക്കുന്ന ശ്രീലക്ഷ്മിയുടെ നേരെ മിത്രയൊന്ന് നോട്ടമയച്ചു. അമ്മയുടെ അടുത്തിരിക്കുന്നത് അഭിരാമിയ്ക്കും ആരോചകമായി തോന്നിയെങ്കിലും വേറെ വഴിയില്ലാത്തതിനാൽ അവൾ ശ്രീലക്ഷ്മിയെ ശ്രദ്ധിക്കാതെ മിത്രയോട് സംസാരിച്ചു കൊണ്ടിരുന്നു...
വർഷങ്ങൾക്ക് മുമ്പ് ഇനിയൊരു തിരിച്ചു വരവില്ലെന്ന് തീരുമാനിച്ചു ഒഴിവാക്കിയ വീട്ടിലേക്ക് താനടുത്തു കൊണ്ടിരിക്കുന്നു. ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു നാടിന്. പണ്ടൊരു കവല മാത്രമായിരുന്ന തന്റെ ജന്മദേശം, താൻ ജനിച്ചു വളർന്ന നാട് ഇന്നൊരു ചെറിയൊരു ടൌൺ ആയി രൂപം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. പുറത്തേക്ക് നോക്കിയൊരു നെടുവീർപ്പോടെ ശ്രീലക്ഷ്മി ചിന്തിച്ചു...
തന്റെ അടുത്തിരിക്കുന്നത് പോലും മക്കൾക്ക് വളരെയധികം അലോസർമുണർത്തുന്നു എന്നെതവരുടെ മുഖഭാവങ്ങളിൽ നിന്നും പ്രകടമാണ്. എവിടെയെങ്കിലും പോകുമ്പോൾ തന്റെയരികിൽ നിന്നും മാറാതെ നിൽക്കുന്നവരാണ് ഇപ്പോൾ അന്യരെപ്പോലെ പെരുമാറുന്നത്.... ഒരു വേദനയോടെ ശ്രീലക്ഷ്മി ചിന്തിച്ചു...
വൈകാതെ ടാക്സി വീടിന്റെ ഗേറ്റ് കടന്നു അകത്തേക്ക് കയറി. ഒരത്ഭുതത്തോടെ മിത്ര താൻ ജനിച്ച വീട് നോക്കിക്കണ്ടു. മുറ്റത്തേക്ക് കയറ്റി നിർത്തിയ ടാക്സിയിൽ നിന്നും മിത്ര വേഗമിറങ്ങി. അവളുടെ മിഴികൾ വീടിന് നേർക്കും അതിന്റെ ചുറ്റുപാടും ഓടി നടന്നു...
താൻ ജനിച്ച, പിച്ച വച്ചു നടന്ന വീട്ടിലേക്ക് താനാദ്യമായി വർഷങ്ങൾക്ക് ശേഷമെത്തിയിരിക്കുന്നു. വളരെ മനോഹരമാണ് തന്റെ വീടും അതിന്റെ ചുറ്റുപാടും. വീടിന്റെ മുറ്റത്തെത്തിയപ്പോൾ തന്നെ എന്തോ ഒരു പോസിറ്റീവ് വൈബ്. ഒരുപാട് വർഷങ്ങൾക്ക് ശേഷം വന്നിട്ട് പോലുമൊരു അപരിചിതത്വം തനിയ്ക്കാനുഭവപ്പെടുന്നില്ല.. മനസ്സിൽ നിറഞ്ഞു തുളുമ്പിയ ആമോദസാഗരവീചികളോടെ മിത്ര ഓർത്തു...
കാറിൽ നിന്നുമിറങ്ങിയ ദേവദത്തനുമൊരു മന്ദഹാസത്തോടെ ആസ്വദിച്ചു തന്റെ മകളുടെ മുഖത്തെ ആനന്ദസാഗരത്തിന്റെ നിലയ്ക്കാത്ത കല്ലോലങ്ങളെ...
അഭിരാമി ഡിക്കി തുറന്ന് സാധനങ്ങൾ പുറത്തെടുത്ത് വയ്ക്കുവാൻ തുടങ്ങി. എല്ലാവരുമിറങ്ങിക്കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മി പതിയെ മുറ്റത്തേക്ക് ഇറങ്ങി....
ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് നിനച്ചിറങ്ങിയ വീട്ടു മുറ്റത്തേക്ക് താൻ വർഷങ്ങൾക്ക് ശേഷമെത്തിച്ചേർന്നിരിക്കുന്നു. ശ്രീലക്ഷ്മി പതിയെ വീടിനും പുരയിടത്തിനും ചുറ്റുമൊന്ന് തന്റെ കണ്ണുകളോടിച്ചു....
വീടിന്റെ പരിസരങ്ങൾക്കൊന്നും താൻ പോകുമ്പോൾ ഉള്ളതിനേക്കാൾ മാറ്റങ്ങളൊന്നുമില്ല. അങ്കണത്തിൽ താൻ നട്ടു നനച്ചു വളർത്തിയിരുന്ന ചെടികളുടെ സ്ഥാനത്തൊക്കെ ഇപ്പോഴുമതേ ചെടികൾ വളർത്തി അതങ്ങനെ തന്നെ നില നിർത്തിയിരിക്കുന്നു...മുറ്റത്തിന്റെ നാനാഭാഗങ്ങളിലേക്കും കണ്ണോടിക്കുമ്പോൾ ശ്രീലക്ഷ്മി മനസ്സിൽ ചിന്തിച്ചു...
ശ്രീലക്ഷ്മിയുടെ മിഴികൾ പതിയെ കുറച്ചപ്പുറമുള്ള പുളിമരത്തിലേക്ക് നീണ്ടു. അന്ന് അധികം ഉയരമില്ലാതിരുന്ന പുളി മരമിപ്പോഴൊരു വന്മരമായിരിക്കുന്നു...ഒരു നെടുവീർപ്പോടെ പുളിമരത്തിനു നേരെ നോട്ടമയച്ച ശ്രീലക്ഷ്മിയുടെ മനസ്സിൽ ആ മരവുമായി ബന്ധപ്പെട്ട ഓർമ്മകൾ ശൈവലിനിയായൊഴുകി...
ദേവദത്തനെ ആദ്യമായ് കണ്ട ദിവസം അതിന് കീഴിൽ നടന്ന ആ ദിവസത്തെ സംഭവങ്ങളുടെ ഓർമകളും പിന്നീട് പലപ്പോഴായി ദേവദത്തനോടൊത്തുള്ള നിമിഷങ്ങളും താനൊരമ്മയാകുവാൻ പോകുന്ന വിവരമാ മരത്തിന്റെ കീഴിൽ വച്ചു വെളിപ്പെടുത്തിയതും അതിനെ തുടർന്നുണ്ടായ മധുരസ്മരണകളുമൊക്കെ ശ്രീലക്ഷ്മിയുടെ മനസ്സിൽ നിറഞ്ഞപ്പോൾ അവളറിയാതെ അവളുടെ നോട്ടം ദേവദത്താനിലേക്ക് നീണ്ടു. ഒരു പുഞ്ചിരിയോടെ ദേവദത്തൻ തന്നിലേക്ക് നോട്ടമർപ്പിച്ചു നിൽക്കുകയാണെന്ന് ശ്രീലക്ഷ്മിയറിഞ്ഞു. ഇരുവരുടെയും മിഴികൾ തമ്മിലൊന്ന് കൊരുത്തു. ഉടനെ തന്നെ ശ്രീലക്ഷ്മി തന്റെ മിഴികൾ ദേവദത്തനിൽ നിന്നും താഴ്ത്തി....
അപ്പോഴേക്കും രാമേട്ടൻ അകത്ത് നിന്നും എത്തിക്കഴിഞ്ഞിരുന്നു. പുറത്ത് നിന്നും അഭിരാമിയുടെയും മിത്രയുടെയും ബഹളങ്ങൾ രാമേട്ടന്റെ മനസ്സിനെ കുളിർപ്പിയ്ക്കുവാൻ തുടങ്ങിയിരുന്നു...
മുറ്റത്തേക്കിറങ്ങിയ രാമേട്ടന്റെ മിഴികളാദ്യം പതിഞ്ഞത് മിത്രയിലായിരുന്നു. രാമേട്ടനെ കണ്ട മിത്ര മനോഹമായൊന്നു പുഞ്ചിരിച്ചപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ പല്ലില്ലാത്ത മോണയും കാണിച്ചു തന്നെ നോക്കിയെപ്പോഴും ചിരിക്കുന്ന തന്റെ കൈകളിൽ വളർന്ന കുഞ്ഞ് മീനുവിന്റെ മുഖമായിരുന്നു...
"മീനുമോളെ"...മിത്രയുടെ അടുത്തെത്തിയ രാമേട്ടനവളെ നോക്കി അതിയായ വാത്സല്യത്തോടെ വിളിച്ചു...
"രാമശ്ശാ"... രാമേട്ടനെ കണ്ട മിത്ര അദ്ദേഹത്തെ നോക്കി വിളിച്ചു...
മിത്രയുടെ വിളി രാമേട്ടന്റെ മനസ്സിൽ ആനന്ദത്തിന്റെ നീഹാരകണങ്ങളായ് പെയ്തിറങ്ങി. അദ്ദേഹത്തിന്റെ മിഴികൾ സജലങ്ങളായി...
"എന്റെ കുഞ്ഞേ".... നിറഞ്ഞൊഴുകുന്ന മിഴികളുമായി രാമേട്ടൻ മിത്രയെ തന്നോട് ചേർത്ത് പിടിച്ചു അവളുടെ മുഖത്ത് മുഴുവൻ ചുംബനങ്ങളർപ്പിച്ചു കൊണ്ടിരുന്നു. ആനന്ദദുന്ദുഭികൾ മുഴങ്ങുന്ന മനസ്സോടെ മിത്ര രാമേട്ടന്റെ വാത്സല്യ പ്രകടനങ്ങളേറ്റ് വാങ്ങിക്കൊണ്ടിരുന്നു...
അപ്പോഴേക്കും രാമേട്ടന്റെ അരികിലേക്ക് വന്ന അഭിരാമിയേയും അദ്ദേഹം ചേർത്ത് പിടിച്ചു. അദ്ദേഹം ഇരുവരോടും യാത്രയെ പറ്റിയും മറ്റും ചോദിച്ചു കൊണ്ടിരുന്നു. അൽപനേരം ദേവദത്തനും മക്കളും കൂടി രാമേട്ടനുമായി സംഭാഷണത്തിലേർപ്പെട്ടു കൊണ്ടിരുന്നു. ഈ സമയമൊക്കെ ശ്രീലക്ഷ്മി അതിലൊന്നും ശ്രദ്ധ ചെലുത്താതെ പുരയിടത്തിലേക്ക് അലക്ഷ്യമായി നോക്കിക്കൊണ്ടിരുന്നു...
അല്പനേരത്തെ സംഭാഷണങ്ങൾക്കപ്പുറം ദേവദത്തനും മക്കളും ലഗ്ഗേജും കൊണ്ട് അകത്തേക്ക് നടന്നു. ആദ്യമായ് തന്റെ വീട്ടിൽ കയറിയപ്പോൾ മിത്രയ്ക്ക് ജീവിതത്തിലത് വരെ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി അനുഭവപ്പെട്ടു കൊണ്ടിരുന്നു...
അങ്കണത്തിലാ സമയത്ത് രാമേട്ടനും ശ്രീലക്ഷ്മിയും മാത്രമവശേഷിച്ചു. രാമേട്ടൻ വളരെ വാത്സല്യത്തോടെ ശ്രീലക്ഷ്മിയെ നോക്കി നിന്നു...
ശ്രീലക്ഷ്മിയ്ക്ക് രാമേട്ടനെ അഭിമുഖീകരിക്കുവാൻ വളരെയേറെ വിഷമം തോന്നി...
താനീ വീട്ടിൽ ആദ്യമായ് വന്നപ്പോഴും പിന്നീട് ദേവദത്തന്റെ ഭാര്യയായി വന്നു കയറിയപ്പോഴും തന്നെയൊരു മകളെ പോലെയാണ് രാമേട്ടൻ കരുതിയിട്ടുള്ളത്. എല്ലാമിട്ടെറിഞ്ഞ് പോകുമ്പോൾ ഒരു വാക്ക് പോലും രാമേട്ടനോട് താനന്ന് പറഞ്ഞില്ല. ഇന്നുമദ്ദേഹത്തിന്റെ മിഴികളിൽ പണ്ടുണ്ടായിരുന്ന വാത്സല്യം മാത്രം....ശ്രീലക്ഷ്മി രാമേട്ടന് മുഖം കൊടുക്കാതെ ചിന്തിച്ചു...
"ലച്ചു മോളെ"... രാമേട്ടന്റെ വാത്സല്യം കളർന്നുള്ള വിളി ശ്രീലക്ഷ്മിയെ ചിന്തകളിൽ നിന്നുമുണർത്തി...
ശ്രീലക്ഷ്മി രാമേട്ടന്റെ മുഖത്തേക്കൊന്ന് നോക്കി...
പ്രായം കടന്നെങ്കിലും രാമേട്ടന്റെ മുഖത്തെയാ ചുറുചുറുക്കും ഓജസ്സുമെല്ലാം ഇപ്പോഴും പ്രകടമാണ്... ശ്രീലക്ഷ്മി ചിന്തിച്ചു...
"ലച്ചു മോളെ... മോളെന്താ നിന്നു കളഞ്ഞത്. അകത്തേക്ക് കയറൂ"...രാമേട്ടന്റെ വാത്സല്യം കലർന്ന വാക്കുകൾ ശ്രീലക്ഷ്മിയുടെ ശ്രവണപുടങ്ങളിൽ ധാരയായൊഴുകിയെത്തി...
"രാമേട്ടാ".... ശ്രീലക്ഷ്മി അല്പമിടറിയ സ്വരത്തിൽ രാമേട്ടനെ വിളിച്ചു..
ഒരു പുഞ്ചിരിയോടെ രാമേട്ടൻ ശ്രീലക്ഷ്മിയോട് അകത്തേക്ക് കയറുവാനാവശ്യപ്പെട്ടു....
തുടർന്നൊന്നും സംസാരിക്കുവാൻ നിൽക്കാതെ രാമേട്ടൻ ശ്രീലക്ഷ്മിയുടെ കൈയിൽ നിന്നുമവൾ അത് വരെ പിടിച്ചിരുന്ന ട്രോളി ബാഗ് വാങ്ങി. അതും കൊണ്ട് രാമേട്ടൻ ശ്രീലക്ഷ്മിയോട് അകത്തേക്ക് കയറുവാൻ കണ്ണുകൾ കൊണ്ട് സംജ്ഞ കാണിച്ചു...
ശ്രീലക്ഷ്മി പിന്നെ മടിച്ചു നിൽക്കാതെ അകത്തേക്ക് കയറുവാനായി അങ്കണത്തിൽ നിന്നും മുന്നോട്ട് നീങ്ങിയാ പടികളിൽ തന്റെ പാദങ്ങളർപ്പിച്ചു...
വർഷങ്ങൾക്ക് ശേഷം തങ്ങൾക്കത് വരെ അന്യമായിരുന്ന ഗൃഹനാഥയുടെ പാദസ്പർശങ്ങളെയാ ഉദവസിതത്തിൻ പടികൾ ഏറ്റ് വാങ്ങി....
അവളുടെ വരവിനായി കാത്തിരുന്നെന്ന പോലെ പടിഞ്ഞാറ് നിന്നുമൊരിളം കാറ്റ് ആ സമയമവളെ ഉപഗൂഹനം ചെയ്ത് കൊണ്ട് അവിടമാകെ അലയടിച്ചു കൊണ്ടിരുന്നു...
തുടരും #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ