❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
പ്രതീക്ഷകൾ നൽകി മിണ്ടാതെ പോകുന്ന ഒരു താന്തോന്നി
എവിടേക്കേലും ഇറങ്ങാൻ തുടങ്ങിയാൽ പിന്നേ കെട്യോക്ക് ഒരുങ്ങലോട് ഒരുങ്ങലാണ്. ഇടേണ്ട ഡ്രസ്സ്‌ ഏതാണെന്ന് ഓർത്ത് അതീന്നു രണ്ട് മൂന്നെണ്ണം സെലെക്ട് ചെയ്തോണ്ട് കണ്ണാടിക്ക് മുന്നിൽ നിന്നൊരു ഫാഷൻ ഷോയുണ്ട്. കാണേണ്ട കാഴ്ചയാണ്. അതൊന്നും പോരാഞ്ഞ് ഇതൊക്കെ അനുഭവിക്കാൻ മാത്രം ന്ത്‌ പാപം ചെയ്തൂന്നോർത്തോണ്ട് മൊബൈലും തോണ്ടിയിരിക്കുന്ന കെട്യോനോട് അതായത് ഈയുള്ളവനോട് ചോയ്ക്കും ഇത് കൊള്ളാമോന്ന്. എങ്ങാനും കൊള്ളൂലാന്ന് പറഞ്ഞാൽ അല്ലേലും ങ്ങക്ക് ഞാൻ ഇടുന്നതൊന്നും പിടിക്കൂല്ലാലോ. ഫേസൂക്കിൽ കണ്ട പെണ്ണുങ്ങളെ പ്രൊഫൈൽ പോട്ടത്തിന് കമന്റിടാൻ നൂറ് നാവാണ്. സാരി കൊള്ളാം. ഞൊറി ഒന്നൂടെ ശരിയാക്കാർന്നു. ഇതിട്ട് കാണുമ്പം പത്ത് വയസ്സ് കൊറഞ്ഞ പോലെ. എന്നൊക്കെള്ള ങ്ങളെ കോയിത്തരങ്ങളൊന്നും കാണിന്നില്ലാന്ന് നിരീക്കേണ്ടന്നൊക്കെ പറഞ്ഞോണ്ട് മ്മളെ കമന്റിടാനുള്ള അവകാശത്തെ പോലും ചോദ്യം ചെയ്തേക്കാം. കൊള്ളാം എന്ന് പറഞ്ഞാലോ യാതൊരു വിധ ഡ്രസ്സ് സെൻസും ല്ലാത്ത ഒരു മനുഷ്യൻ എന്നാവും മറുപടി പറയാ. ജീവിതാനുഭവങ്ങൾ ഇതൊക്കെ പഠിപ്പിച്ചത് കൊണ്ട് തന്നെ ങ്ങനൊരു ചോദ്യം ണ്ടായാൽ എന്ത് ചെയ്യണം എന്നതിനെ കുറിച്ചെനിക്ക് വ്യക്തമായ ധാരണയുണ്ടെന്ന് കൂട്ടിക്കോളി. അതോണ്ടന്നെ അത്തരം സന്ദർഭങ്ങളിൽ പതിയെ എഴുന്നേറ്റ് ഓൾടെ അടുത്തേക്ക് ചെന്ന് പിറകിലൂടെ വട്ടം ചുറ്റി പിടിച്ചോണ്ട് മുടി തുമ്പുയർത്തി പിൻ കഴുത്തിൽ ഒന്ന് ചുംബിച്ച് നീ ഏത് ഡ്രസിട്ടാലും സുന്ദരിയാണെന്ന് മാത്രേ പറയുള്ളൂ. അങ്ങനെയേ പറയാവൂ. അതോണ്ടന്നെ ഇലക്കും മുള്ളിനും കേടില്ലാതെ ജീവിതം സുന്ദര സുരഭിലമായി മുന്നോട്ട് പോവുന്നുമുണ്ട്. ഡ്രസ്സ്‌ സെലക്ഷൻ കഴിഞ്ഞാൽ പിന്നേള്ള പരിപാടി അതിനു മാച്ചാവുന്ന ആഭരണങ്ങൾ കണ്ട് പിടിക്കലാണ്. ആഭരണങ്ങൾ മാത്രല്ല നെയിൽ പോളിഷ് തൊട്ട് മൊബൈൽ കവർ വരെ ഡ്രെസ്സിന് മാച്ചായുള്ളത് കണ്ട് വെക്കും. അതൊക്കെ സഹിക്കാർന്നു. സ്‌കൂട്ടി ഓടിക്കാൻ പഠിച്ചതിൽ പിന്നേ ഡ്രെസ്സിന് മാച്ച് ആയുള്ള ഹെൽമെറ്റ് തിരയലാണ് സഹിച്ചൂടാത്തെ. അങ്ങനെ തിരഞ്ഞ് തിരഞ്ഞ് ഇപ്പം ഹെൽമെറ്റിന്റെ എണ്ണം ആറായി. ഒരു പത്തെണ്ണം ആയിട്ട് മാണം ഹൈവേ സൈഡിലെങ്ങാനും ഹെൽമെറ്റ്‌ വാടകക്ക് കൊടുക്കുന്ന ഒരു കട തൊടങ്ങാൻ. അൽപ സ്വല്പം വിജയ സാധ്യതയുള്ള ബിസിനസാണ്. മ്മളെ പോലെ പണി ഒന്നുല്ലാത്തൊര് ആലോയ്ച്ചോളി. അങ്ങനൊരീസം വകേലൊരു ബന്ധുവിന്റെ കല്യാണത്തിന് പോവാനുള്ള തയാറെടുപ്പിലാരുന്നു ഞങ്ങൾ. ഞങ്ങളെന്ന് വെച്ചാൽ ഞാനും കെട്യോളും പിന്നെ ഉമ്മിയും. ഞാൻ പതിവ് പോലെ കാക്കക്കുളി കുളിച്ച് പാന്റും ടീഷർട്ടും കുത്തിക്കേറ്റി വന്ദേഭാരതിന്റെ സ്പീഡിൽ റെഡിയായിന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. ആണുങ്ങൾ അങ്ങനാണ്. യാതൊരു വിധ അലങ്കാരങ്ങളുടേം ആവശ്യല്ല. അല്ലാതെ തന്നെ ആവശ്യത്തിൽ കൂടുതൽ സൗന്ദര്യണ്ട് ആണുങ്ങൾക്ക്. വേഗം ഇറങ്ങിയാലെ നേരത്തും കാലത്തും അങ്ങട് എത്തുള്ളൂന്ന് അറിയാവുന്നതോണ്ട് നേരത്തെ കാലത്തെ റെഡി ആയിക്കോളീന്നൊക്കെ കെട്യോളോടും ഉമ്മാനോടും ആദ്യമേ പറഞ്ഞെല്പിച്ചതാണ്. ഇത്തിരി കൈഞ്ഞപ്പളേക്കും ഉമ്മ റെഡി ആയി മ്മളെ മുന്നിൽക്ക് വന്ന്. ആ വരവിനൊരു അർത്ഥണ്ട്. ധൈര്യണ്ടേൽ കെട്യോളോട് ചെന്ന് വേഗം ഇറങ്ങാൻ പറയെടാന്നുള്ള അർത്ഥം. ഞാനാരാ മോൻ. അപ്പോ തന്നെ നീയിനീം ഇറങ്ങില്ലെടിന്ന് അലറിക്കൊണ്ട് കെട്യോൾടെ നേർക്ക് കുതിച്ചു. പക്ഷെ ന്ത്‌ കാര്യം. ന്റെ അലർച്ചയെ തെല്ലും പരിഗണിക്കാതെ ഓള് പറയാണ് നോക്കി നിക്കാതെ ഈ സാരിന്റെ ഞൊറിയൊന്ന് പിടിക്ക് മനുഷ്യാന്ന്. ഇത്തരം സന്ദർഭങ്ങളിൽ ക്ഷമയാണ് ഒരു ഭർത്താവിന് മുതൽക്കൂട്ടാവേണ്ടത്. അതോണ്ടന്നെ ഓഹ് അതാണോ കാര്യം ഇപ്പ ശരിയാക്കിത്തരാന്നും പറഞ്ഞോണ്ട് ഞാൻ ഓൾടെ മുന്നിൽ മുട്ട് കുത്തിയിരുന്നോണ്ട് ഞൊറി പിടിച്ചോടുക്കുമ്പോളാണ് ഉമ്മ അങ്ങടേക്ക് കേറി വന്നത്. ന്റെ അലർച്ചയോടെയുള്ള കുതിപ്പിന് ശേഷം ശബ്ദമൊന്നും കേക്കാത്തോണ്ട് എന്താന്നറിയാൻ വന്നതേനും. പെട്ടെന്നുള്ള ഉമ്മാന്റെ വരവിൽ ണ്ടായ ഞെട്ടലിൽ പിടി വിട്ടോയ ഞൊറി അഴിഞ്ഞുലഞ്ഞു താഴേക്ക് വീണ്. കെട്യോൾടെ മുമ്പിൽ മുട്ടും കുത്തി നിക്കുന്ന എന്നേം കെട്യോളേം മാറി മാറി നോക്കിക്കൊണ്ട് ഉമ്മ പറയാണ് നാളെ തൊട്ട് ഓൾക്കൊരു രൂപക്കൂടും കൂടി പണിത് കൊടുക്കടാന്ന്. മുട്ടുകുത്തി പ്രാർത്ഥിക്കാൻ. ഞാനൊന്നും മിണ്ടീല. അല്ലേലും ഇമ്മാതിരി ഡയലോഗിന് മുന്നിൽ ന്ത്‌ മിണ്ടാനാണ്. കണ്ണൂർകാരൻ 😂😂😂😂 #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
താഴെ തൊടിയിലെ ചാമ്പമരത്തിനു കീഴെ ഇന്നലത്തെ രാത്രിയിലെ മഴയിൽ ഒത്തിരി പഴുത്ത ചാമ്പയ്‌ക്കകൾ അടർന്നു വീണു... നേരം വെളുത്തപ്പോഴേ ഓടിപ്പോയി മണ്ണില്ലാത്തതൊക്കെ പെറുക്കി എടുത്തു...പല്ലു തേക്കാതെ തന്നെ ഒന്നെടുത്ത് കടിച്ചു ചവച്ചു... നേരിയ പുളിയുണ്ട്... മരമൊന്ന് കുലുക്കി... ഇലകളിൽ പറ്റിയിരുന്ന വലിയ ജലത്തുള്ളികൾക്കൊപ്പം ചാമ്പയ്‌ക്കയും ദേഹത്തേക്ക് വീണൊരു കുളിര് പടർത്തി... മോളേ ഉണ്ണീ... അമ്മയുടെ നീട്ടിയ വിളിയിൽ പാവാടത്തുമ്പും ഉയർത്തി അടുക്കളപ്പുറത്തേക്കോടി... രാവിലെ റേഷൻ അരി കൊത്തിപ്പെറുക്കി നിന്ന കോഴികൾ നാല് പാടും ചിതറിയോടി.. പെണ്ണേ നീയാ കോഴികളെ തിന്നാനും സമ്മതിക്കരുത്... അമ്മയെ ഒന്ന് ഇളിച്ചു കാട്ടി കയ്യിലിരുന്ന ചാമ്പയ്‌ക്ക തിണ്ണയിലിരുന്ന മുറത്തിലേക്ക് ഇട്ടു... മറപ്പുരയിലെ പ്ലാസ്റ്റിക്ക് പാട്ടയിൽ നിന്നും ഒരു നുള്ള് ഉമിക്കരി നുള്ളി പല്ല് വിളക്കാനൊരുങ്ങി... ഉണ്ണിമോളേ നാളെയാ അങ്ങേലെ പ്രതാപൻ ദുബായ്ക്ക് പൊന്നേ... നീ പോയി ഒരു കിലോ പച്ചക്കായ വാങ്ങീട്ട് വാ... ഉപ്പേരി ഉണ്ടാക്കി കൊടുക്കാം... ആ പേര് കേട്ടതും ഉള്ളിൽ ഒരു കുളിരും നോവും... ചെവി മടക്കിന് പിന്നിൽ തലേ രാത്രിയിലെ കുസൃതിയിൽ പ്രതാപൻ തന്ന ചുംബനത്തിനെ ചൂടിലേക്കൊന്നു തൊട്ടു... ചാമ്പമരച്ചുവട്ടിൽ ഒന്നിച്ച് കണ്ട നിലാവും നക്ഷത്രങ്ങളും ഇനിയൊരു വിരഹത്തിന്റെ നോവോർമ്മകളായി പടർന്നിരയ്ക്കും.... ദൂരേക്ക് മറയുന്ന വെള്ള നിറമുള്ള അംബാസിഡർ കാറിന്റെ പിൻവാതിലിൽ നിന്നൊരു കൈ മാത്രം യാത്രമൊഴിയായി ചലിക്കുന്നതവൾ നോക്കി നിന്നു... ഈ മേടത്തിൽ ഇരുപത് തികയും ഉണ്ണിമോൾക്ക്.. ഒത്തു വന്നാൽ ഇത് അങ്ങ് നടത്തിയേക്കാം... അച്ഛനില്ലാത്ത കുട്ട്യാ... ഇനി വച്ച് നീട്ടണോ സുഭദ്രേ... അല്ല അവളുടെ സമ്മതം ചോദിക്കണ്ടേ ഏട്ടാ... അവളുടെ സമ്മതം ചോദിച്ചിട്ടാണോ നീയവളെ വളർത്തിയെ... അമ്മാവൻ തോളിൽ കിടന്ന തോർത്തൊന്നു കുടഞ്ഞു ഉമ്മറത്തേക്കിറങ്ങി... പ്രതാപൻ വരുന്നൂന്ന് അടുത്ത ഓണത്തിന്... താഴെപ്പാട്ടെ ജനകീടെ മോളില്ലേ ആ ഡോക്ടറ് കൊച്ച്...അതിന് പ്രതാപനെ പണ്ടേ ഇഷ്ടാരുന്നൂന്ന്... ഇപ്പൊ അവനും നല്ല ജോലീം ഒക്കെ ആയീലെ... കൂട്ടിയാ കൂടുമെന്ന് തോന്നിക്കാണും.. നീണ്ട രണ്ട് വർഷങ്ങളുടെ ബലം പിടുത്തം... ഇപ്പൊ വിവാഹമേ വേണ്ടെന്ന് ശഠിച്ചു ഉണ്ണി ദുർവാശി കാട്ടി... ഇടയ്ക്കെപ്പോഴോ പോസ്റ്റ്മാൻ തന്ന ഒരേ ഒരു കത്ത്... അതിലായിരുന്നു ഇത്രയും കാലം കാത്തിരിക്കാനുള്ള പ്രതീക്ഷകൾ എല്ലാം... എന്നോ നിറഞ്ഞാടിയ പ്രണയത്തിൻറെ അവശേഷിപ്പുകളും അറ്റ് പോയ കണ്ണിളുടെ കൂടിച്ചേരലും കാണാൻ കാത്തിരിക്കുകയായിരുന്നു... ചാമ്പമരത്തിനു ചുവട്ടിലേക്കോടി... പൂവുകളും കായ്കളും ഒന്നുമില്ല... പച്ചിലകൾ തണൽ തീർത്തിട്ടുണ്ട്... നിലാവ് പെയ്യുന്ന രാവുകളിൽ ഇനിയുമാ നെഞ്ചിൽ മുഖം ചേർത്ത് നിൽക്കാൻ കൊതിച്ച്പോകുന്നു... പ്രതാപൻ തിരികെ വന്നു... കൂടുതൽ തടിച്ചു... ചുവന്നു... മീശയ്ക്കൊരൽപ്പം കട്ടി കൂടി... പണ്ട് ചിരിക്കുമ്പോൾ ആ നുണക്കുഴി കാണാം... ഇപ്പൊ ഇടതൂർന്ന താടി രോമങ്ങൾ അവയെ മറച്ചുപിടിച്ചിട്ടുണ്ട് ... ജനാല വഴി ഉണ്ണിമായഅങ്ങേലെ മുറ്റത്തേക്ക് നോക്കി നിന്നു... വലിയപ്പെട്ടികൾ കാറിനു മുകളിൽ നിന്നും ഇറക്കി വയ്ക്കുന്നത് പണയിലെ സുമേഷ് ആണെന്ന് തോന്നുന്നു... പ്രതാപൻ സുമേഷിന്റെ ചെവിയിൽ എന്തോ പറഞ്ഞതും അവൻ കാറും എടുത്ത് പുറത്തേക്ക് കടന്ന് പോയി... ഇവിടേക്കൊരു നോട്ടം വെറുതെ പ്രതീക്ഷിച്ചെങ്കിലും ഒന്നുമിണ്ടായില്ല... മനസ്സൊന്നു തേങ്ങി... ഇത്രേ ഉള്ളോ... ഇതാണോ പ്രണയം... ഇങ്ങനെ ആണോ പ്രണയം... ഇങ്ങനെയും ആകാം അല്ലേ... രണ്ട് വർഷം മുൻപ്‌ ദുബായ്ക്ക് പോകും മുന്നേ തുണി എടുക്കാൻ പോയപ്പോൾ പ്രതാപൻ വാങ്ങി തന്ന പൊന്മാൻ നീലയിൽ വെള്ളി നിറ പൂക്കളുള്ള സാരിയുടുത്തു... എന്റെ ഉണ്ണിക്ക് ഈ നിറം നന്നായി ചേരും... ഇതും ഉടുത്ത് മുടിയും അഴിച്ചിട്ട് കണ്ണെഴുതി ദേ ഈ നെറ്റിയിൽ ഒരു ചുവന്ന വട്ടപ്പൊട്ടും... ടീവിയിൽ ഒക്കെ വരുന്ന സുന്ദരിമാരൊക്കെ രണ്ട് കൈ അകലത്തിൽ മാറി നിൽക്കും... വാലിട്ട് കണ്ണെഴുതി... ഒതുക്കുകല്ലുകൾ ചവിട്ടി ആ മുറ്റത്തേക്ക് നടന്നു കയറിയതും ഉമ്മറത്തെ കെട്ടിൽ കാലും നീട്ടിയിരുന്നു സ്റ്റീൽ ഗ്ലാസ്സിൽ ചായമൊത്തി കുടിക്കുന്ന പ്രതാപനെ കണ്ടു... കണ്ണുകൾ തമ്മിലൊന്നുടക്കി... നാളുകൾക്കിപ്പുറം കൈമാറാൻ ഒരു പുഞ്ചിരി പോലും അയാളിൽനിന്നും പൊട്ടിമുളച്ചില്ല... സുഖാണോ പ്രതാപേട്ടാ... നിറഞ്ഞു ചിരിച്ചു... മനസ്സിൽ ഒരു കടലിരമ്പി... ആളുടെ കണ്ണുകൾ അവളുടെ രൂപത്തിലേക്ക് തറഞ്ഞു നിൽക്കുന്നു... അയാൾ നൽകിയ പ്രണയ മുദ്രകൾ കൺചിമ്മാതെ കണ്ടുനിൽക്കുന്നു... പ്രതാപാ... കല്യാണക്കുറി ഇതുപോലെ മതിയോന്ന് നോക്കിക്കേ... അകത്ത് നിന്നും മൂത്ത പെങ്ങൾ വിമലേച്ചിയാണ്... അല്ല ഇതാര് ഉണ്ണിയോ... അവൻ വന്നിട്ട് നീയിങ്ങോട്ട് വന്നില്ലല്ലോന്ന് ഇന്നലെക്കൂടി അമ്മ പറഞ്ഞേ ഉള്ളൂ... തിരക്കൊക്കെ കഴിയട്ടേന്ന് കരുതി വിമലേച്ചി... ആളുടെ കണ്ണുകളിൽ എന്തൊ ഒരു പരിഭ്രാന്തി... ഒരുതരം പരവേശം... പ്രണയത്തിന് ഇങ്ങനെയും നിറങ്ങളുണ്ടൊ...ഭാവങ്ങളുണ്ടോ... രാത്രികളിലൊക്കെ ആ ചാമ്പമരത്തിൻ ചുവട്ടിൽ പോയി നിലാവ് കണ്ടിരുന്നു... ആ വരവിനായി കാത്ത്... ഉള്ളരുകി കണ്ണീരൊഴുക്കി... അവഗണയ്ക്ക് ഇത്രമേൽ വേദനയോ... അങ്ങേ മുറ്റത്തൊരു പന്തൽ ഉയർന്നു... വലിയ പന്തൽ... പ്രണയത്തെ കൊന്നതിന്റെ അസ്ഥിത്തറയ്ക്ക്മേൽ പണിത കല്യാണപ്പന്തൽ... എന്തിനെന്നെ മോഹിപ്പിച്ചു... ആശിപ്പിച്ചു... കൊതിപ്പിച്ചു... വാഗ്ദത്തങ്ങൾ തന്നെന്റെ നഗ്നതയെ ചുംബനം കൊണ്ട് മൂടി... എന്തിനെന്നിലെ പ്രണയിനിയെ കൊന്നു... ചോദ്യങ്ങളെല്ലാം മഷി പുരട്ടി വെള്ളക്കടലാസുകളിൽ പൊതിഞ്ഞു വച്ചു... അമ്പലത്തിന്റെ ആൽത്തറയിൽ ഭാവി വധുവിനോപ്പം ചിരിയോടെ കൊഞ്ചിക്കുഴയുന്ന കാഴ്ച... അവൾക്കൊപ്പം മോട്ടോർ സൈക്കളിൽ പാഞ്ഞു പോകുന്ന കാഴ്ച... അവളുടെ കൈകൾ ആ വയറിനെ ചുറ്റിപ്പിച്ചിരിക്കുന്നു... മുളപൊട്ടിവന്ന സങ്കടത്തെ നുള്ളിയെറിഞ്ഞു... കല്യാണത്തലേന്ന് അങ്ങേ വീട്ടിൽ ആൾതിരക്കും ബഹളവും ആയിരുന്നു. രാത്രി ഞാൻ കാത്തിരിക്കും ചാമ്പമരത്തിനടുത്ത്... എനിക്ക് സംസാരിക്കണം... ആ കണ്ണുകൾ അമ്പരന്നു... സമ്മതം പറഞ്ഞില്ലെങ്കിലും ഞാൻ കാത്തിരുന്നു... മാനം കറുപ്പ് നിറമാണ്... നിലാവും തീരെയില്ല... ഒരു നിഴലനക്കത്തിനപ്പുറം ആ ഗന്ധം അറിഞ്ഞു... തല കുമ്പിട്ട് നിൽക്കുകയാണ്... വഞ്ചിച്ചിട്ട് കുറ്റബോധം എന്തിന്.. അരികിലേക്ക് ചെന്നാ താടിത്തുമ്പിൽ തൊട്ട് മുഖം ഉയർത്തി... സാഹചര്യം ഇങ്ങനെ ഒക്കെ ആയിപ്പോയി...കാരണമായി പറയൻ ഒന്നുമില്ല എനിക്ക്.... ഉണ്ണി എല്ലാം മറക്കണം... പ്രായത്തിന്റെ ചാപല്യത്തിൽ ഉണ്ടായ ഒരു തമാശ... അല്ലാതെ മറ്റൊന്നും ചിന്തിച്ച് കൂട്ടണ്ടാട്ടോ നീയ്... ഹൃദയം പലതായി പിളർന്നു... ശക്തിയായൊരു ഇടി വെട്ടി... ഞാനാ നെഞ്ചിലേക്ക് വീണു ഇറുകെ പുണർന്നു... എന്നോട് മരിക്കാൻ പറഞ്ഞാലും.. മറക്കാൻ മാത്രം പറയല്ലേ പ്രതാപേട്ടാ... പൊട്ടിയാർത്തു വന്നൊരു സങ്കടം ആ നെഞ്ചിലേക്ക് പെയ്തിറക്കി... ആ കൈകൾ എന്റെ മുടികളെ ഒന്ന് തഴുകി... ഇരുട്ടിലേക്ക് മഴ പെയ്തിറങ്ങി... ഞങ്ങൾ മഴ നനഞ്ഞാ ചാമ്പമരച്ചുവട്ടിൽ നിന്നു... ദേഹം വിറച്ചപ്പോൾ ആ കൈകൾ ഒന്ന് കൂടി മുറുകി... ചെവിമടക്കിൽ ആ ചൂട് നിശ്വാസം...പഴകിയ പ്രണയത്തിന് മീതെയൊരു കുഞ്ഞ് നീർക്കണം... മഴയാർത്തു പെയ്തപ്പോൾ മണ്ണിലേക്കവർ കിടന്നിണചേർന്നു... പ്രണയത്തിന്റെ അന്ത്യചുംബനങ്ങൾ... എന്റെ വിവാഹസമ്മാനമെന്ന് പറഞ്ഞു അഴിഞ്ഞുലഞ്ഞ ഉടയാടകൾ വാരിച്ചുറ്റി... നഗ്നനായ അവനെ ആ മണ്ണിലുപേക്ഷിച്ചവൾ മഴയിലൂടെ നടന്നു... അയാളുടെ കണ്ണുകൾ നിർജീവമായ ഒരു ലഹരിയാൽ മൂടി... അടുത്ത ദിവസം പ്രതാപൻ മറ്റൊരാൾക്ക് സ്വന്തമായി... വധൂവരന്മാരെ പുകഴ്ത്തുന്ന ശബ്ദങ്ങൾ കാതുകളിൽ വന്നു വീണു.. നിർവികാരത മൂടിയ മനസ്സോടെ മുല്ലപ്പന്തലിലേക്ക് നോക്കിയിരുന്നു.. ശരീരമേ ഉള്ളൂ.. മനസ്സ് ഇന്നലെയേ മരിച്ചു...കൊന്നു... പ്രണയത്തിൽ കാമം കലർത്തി കൊന്നു... ഒരു മാസങ്ങൾക്കിപ്പുറം കുളിതെറ്റി... നാടറിഞ്ഞു ഉണ്ണിമായ പിഴച്ചൂന്ന്... പ്രതാപനും അറിഞ്ഞു... പക്ഷേ അയാൾ പതറിപ്പോയി... തന്റെ കുഞ്ഞാണതെന്ന് ഉറപ്പിച്ചു... ഇനിയെന്ത് ചെയ്യാൻ മറ്റൊരുവൾക്ക് ഭർത്താവായവന്റെ കുഞ്ഞിനെ ചുമക്കുന്ന പ്രണയിനിയായി ഉണ്ണിമായ... എന്റെ ജീവിതം തകർക്കരുത് നീ... ഇല്ലാതാക്കണം അതിനെ... മറുപടിയായി ഭ്രാന്തിയെ പോലെ പൊട്ടിച്ചിരിച്ചു... പേടിയുണ്ടോ... അതിന് പ്രതാപേട്ടന്റെ കുട്ടിയാണെന്ന് ഞാൻ പറഞ്ഞോ... ഇല്ലല്ലോ.. യക്ഷിയെ പോലെയവളുടെ ചിരികണ്ടയാൾ വിറച്ചു... മരിച്ചാലും ഞാൻ പറയില്ല ഇത് നിങ്ങളുടെ ചോരയാണെന്ന്... കാരണം മോഹിപ്പിച്ച് കടന്ന് കളഞ്ഞൊരു ചതിയന്റെ ചോരയാണിതെന്ന് പറയുന്നതിലും നല്ലത് പിഴച്ചുണ്ടായതാണെന്ന് പറയുന്നതാ... അഴിഞ്ഞുലഞ്ഞ മുടിയിഴകൾ വാരിച്ചുറ്റിയവൾ നടന്നു... ഉരുകിയുരുകി ആയാളും ജീവിച്ചുതുടങ്ങി... ഒരു വേലിക്കപ്പുറം അവളും... കുഞ്ഞ് പിറന്നു... ആൺകുഞ്ഞ്... വെളുത്ത് ചുവന്ന ചുണ്ടുകൾ ഉള്ളൊരു കുറുമ്പൻ... അവൻ വളർന്നു...നാട്ടുകാർ പിഴച്ചവളെന്നു ഒളിഞ്ഞും തെളിഞ്ഞും കൂകിവിളിച്ചു... അമ്മ, സുഭദ്ര മരിച്ചു... താനും കുഞ്ഞും മാത്രമായൊരു ലോകം... കുഞ്ഞിന്റെ കാട്ടിളക്കിലുക്കം പ്രതാപന്റെ കാതുക്കളെ തളർത്തി തുടങ്ങി... വേലിക്കപ്പുറം പ്രതാപന്റെ കണ്ണുകൾ കുഞ്ഞിനെ തിരഞ്ഞു.... അവന്റെ ചിരിയിൽ അയാളെ തന്നെ കാണുന്ന പോലെ... അയാളുടെ താടിയിൽ ഉള്ള ഒരു കുഞ്ഞ് ചുഴി ആ കുഞ്ഞിനുമുണ്ട്... ഒന്ന് തൊടാൻ... ചുംബിക്കാൻ... ചേർത്തണയ്‌ക്കാൻ അയാൾ കൊതിപ്പൂണ്ട് നിൽക്കുന്ന കാഴ്ചയിൽ ഉന്മാധിയെ പോലെ ചിരിച്ചു... ഇടയ്ക്ക് ഹൃദയം പൊട്ടി അവൾ കരഞ്ഞു... കുറ്റബോധം... വേദന... തന്റെ ചോരയോടുള്ള ഇഷ്ടം... തകർന്നുപോകുമോ എന്ന് പേടിപ്പെടുത്തുന്ന തന്റെ കുടുംബജീവിതം... അയാൾ ആകെ മരവിച്ചു... എന്റെ കുഞ്ഞിനെ ഒന്ന് എടുത്തോട്ടെ ഞാൻ... വയ്യ ഉണ്ണീ... ഇഞ്ചിഞ്ചായി മരിക്കുവാ ഞാൻ.... ഒരിക്കൽ ആ മുറ്റത്ത് വന്ന് ആരും കാണാതെ അയാൾ യാചിച്ചു... കുഞ്ഞിനെ കതകിന് മറവിലേക്ക് നീക്കി നിർത്തി... എന്നേ മരിച്ചു പോയ എന്നോടോ.... അപ്പോൾ നിങ്ങൾ പ്രണയിച്ചു കൊന്ന് കുഴിച്ചുമൂടിയ എന്റെ ഹൃദയമോ... നോവുന്നോ ഇപ്പോൾ... നോവട്ടെ... ആ നോവിൽ ചവിട്ടി നിന്ന് ഞാനൊന്ന് ജീവിക്കട്ടെ.... ഉളിപോലെ തറച്ച അവളുടെ വാക്കുകളിൽ കുനിഞ്ഞ ശിരസ്സോടെ പടിയിറങ്ങി... അഭിപ്രായ ഭിന്നതകളും ചേർച്ചയില്ലാഴ്മയും നാല് വർഷങ്ങൾക്കിപ്പുറം ഭാര്യയാൽ ഉപേക്ഷിക്കപ്പെട്ടു പ്രതാപൻ... അയാൾ വിഭാര്യനായി... വീണ്ടും തന്നിലേക്ക് അടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത് ഉണ്ണിമായ തിരിച്ചറിഞ്ഞു....എന്നാൽ അവിടെ തടത്തീർത്തൊരു ആത്മാഭിമാനം അയാളെ അകറ്റി നിർത്തി... ഒരിക്കൽ എല്ലാവരും കേൾക്കെ അയാൾ അലറി.... അത് തന്റെ ചോരയാണെന്ന്... ഉണ്ണിമായയിൽ ബീജം വിതച്ചത് താനാണെന്ന്... ഒരിക്കൽ അവൾ തന്റെ പ്രണയമായിരുന്നെന്ന്... അതിലും കുലുങ്ങാതെ അയാളെ ആട്ടിയോടിച്ചു... ഇനിയും ആ ചില്ലകളിൽ പ്രണയം പൂക്കില്ലായിരുന്നു ... ഒരിക്കൽ ആ മകനെ തന്റെ നെഞ്ചോരം ചേർത്തു വച്ചു പ്രതാപൻ ... ചുംബിച്ചു... എടുത്തുയർത്തി വട്ടം കറക്കി... കിണറിന്റെ കരയിൽ മാറി നിന്നവൾ ആ കാഴ്ച കണ്ടു...എങ്ങനെ നിഷേധിക്കും... ആ കുഞ്ഞും അച്ഛന്റെ തലോടലിന് ആഗ്രഹിക്കുന്നുണ്ടെങ്കിലോ... ആർക്കും പിടിതരാതെ ഓടിയകലുന്ന വർഷങ്ങൾ... ഇനിയെങ്കിലും എല്ലാം മറന്ന് എന്റേതായിക്കൂടെ...പറ്റണില്ല... പൊറുക്കില്ലേ ഉണ്ണീ നീയെന്നോട്.. മൗനമായി നിന്നു...കണ്ണുകൾ അറിയാതെ നിറയുന്നു... മറുപടി പറയാൻ കടന്ന് പോയ വഴികളിൽ തറഞ്ഞ മുൾപ്പാടുകളുടെ നീറ്റൽ സമ്മതിക്കണില്ല.. അയാൾ ചാമ്പമരച്ചുവട്ടിൽ അവൾക്കായി എന്നും കാത്തിരിക്കുമായിരുന്നു... ദൂരെയായി ജനലരികിൽ അയാളെ നോക്കി അവളും നിൽക്കുമായിരുന്നു.. ദിവസങ്ങൾ... മാസങ്ങൾ.. വർഷങ്ങൾ... കാലങ്ങൾ... അവൻ വളർന്നു... അമ്മയ്ക്ക് തണലായി... അച്ഛനെ ദൂരെ നിന്ന് നോക്കും അവൻ... പക്ഷേ അമ്മയുടെ ചൂടായിരുന്നു അവനിഷ്ടം... അയാൾ അവൾക്കായി അന്നും കാത്തിരിക്കുകയായിരുന്നു... അവളോട് പ്രണയമായി..അവളുടെ അവഗണന വേദനയായി.. പരിഭവമായി... ഒടുവിൽ കുറ്റബോധമായി... മകൻ പഠിച്ചു നല്ല ജോലി തിരഞ്ഞെടുത്തു...അയാൾ അനുവാദമില്ലാതെ കടന്ന് ചെന്ന് മകനെ ചേർത്തു പിടിച്ചു... തലയിൽ കൈവച്ച് അനുഗ്രഹിച്ചു.... എന്നെ അച്ചാന്ന് ഒന്ന് വിളിക്കുവോ മോൻ... ഹൃദയഭേദകം ആയിരുന്നു ആ ചോദ്യം... സാരിത്തുമ്പാൽ മുഖം പൊത്തി അവൾ പൊട്ടിക്കരഞ്ഞു... അയാളെ ചേർത്തുപിടിച്ചു ആ മകൻ... എന്റെ അമ്മയേ എന്തിനാ അച്ചൻ ചതിച്ചത്... ഒത്തിരി സ്നേഹിച്ചിട്ടില്ലേ.. എന്നിട്ടും വേണ്ടാന്ന് വച്ചതെന്തിനാ... ആ ചോദ്യത്തിന് മുന്നിൽ തലകുമ്പിട്ട് നിന്നു അയാൾ... നേർത്തൊരു തേങ്ങൽ കതകിന്റെ മറവിൽ ഉയർന്നു കേട്ടു... ജോലിക്കായി അന്ന്യരാജ്യത്തേക്ക് അവൻ യാത്രയായി... എന്നാൽ അവൾ പോയില്ല... അവളുടെ മുടിഴകളിൽ വെള്ളിവര വീണു... അയാൾ ചാമ്പമരച്ചുവട്ടിൽ കാത്തിരുന്നു...അവൾ അവിടേക്ക് പോകാറേയില്ലായിരുന്നു... ഈ ജന്മം നമ്മൾ ഒന്നിക്കില്ല പ്രതാപേട്ടാ... നമ്മൾ ഇനിയും പുനർജനിച്ചാൽ നിങ്ങൾ എന്നെ കൈവിടല്ലേ... ഇനി, മരിച്ചാലും മോക്ഷം കിട്ടാത്തൊരു ആത്മാവാകുമോ ഞാനെന്ന് പേടിക്കുവാ... കാരണം അത്രമേൽ നിങ്ങളെ ഞാൻ സ്നേഹിച്ചു പോയി... ഒരിക്കൽ അവൾക്കായി വന്നവന് നൽകിയ മറുപടി... അവൾ കരഞ്ഞു... അവൻ മരണതുല്ല്യനായി... ഋതുക്കൾ മാറിവന്നു... ഒരിക്കൽ വീണ്ടുമാ ചാമ്പമരം പൂത്തു... നിറയെ പഴുത്തു ചുവന്ന്തുടുത്ത ചാമ്പയ്‌ക്ക... ആ മരത്തണലിൽ ഇരിക്കാനൊരു മോഹം പോലെ...മെല്ലെ നടന്നുച്ചെന്നാ ചാമ്പമരച്ചുവട്ടിൽ നിന്നോരെണ്ണം എടുത്ത് മണ്ണ് തൂത്ത് കടിച്ചു.... ഓർമ്മകളിലേക്ക് വഴുതിവീണു ചിരിച്ചു... ആ മരച്ചുവട്ടിലേക്ക് ചാരിയിരുന്നു അൽപനേരം... ആ കൈപിടിച്ച് നിലാവിൽ കുളിച്ചു നിന്ന രാത്രികൾ... പ്രണയം...വിരഹം...വേദന... പോവുകയാണ് ഞാൻ... ഇനിയൊരു കാത്തിരിപ്പില്ലാതെ... കണ്ണുകൾ അടഞ്ഞു വന്നു... ആഗ്രഹങ്ങളും പ്രണയവും ഭൂമിയിൽ ഉപേക്ഷിച്ചവൾ വിസ്‌മൃതിയിലേക്ക് മെല്ലെ മെല്ലെ ആഴ്ന്നുപോയി... അവളെയും കാത്ത് വന്നവൻ കണ്ണീരോടെ ആ ശരീരം തന്റെ മടിയിലേക്ക് കിടത്തി... അയാൾ വിലാപത്തോടെ ആർത്തു കരഞ്ഞു...അത്രമേൽ നോവോടെ നെഞ്ചോരം ചേർത്തു... ആ നെറുകയിൽ ചുംബിച്ചു... ആ മണ്ണിലേക്ക് മരിച്ചു വീണ് അവളുടെ ആത്മാവിനെ പ്രണയിക്കാൻ കൊതിച്ചു.. ഉണ്ണീ..അത്രമേൽ നിന്നെ ഞാൻ പ്രണയിച്ചുപോയി.... അവളുടെ ചുണ്ടിൽ മായാത്തൊരു ചിരി നിറഞ്ഞു നിന്നു.... (ശുഭം) കണ്ണൂർകാരൻ ❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ
"ശ്രീയേട്ടനു എന്നെ മതിയായെങ്കിൽ ഡിവോഴ്സ് ചെയ്തോ..." പതിവു പോലെ അവളുടെ പരാതി ഉയർന്നു "എത്ര നാളെന്നുവെച്ചാ നിള ഞാൻ സഹിക്കുന്നത്... ശ്രീക്കുട്ടൻ ശബ്ദമുയർത്തി... " ശ്രീയേട്ടാ എനിക്ക് ഇങ്ങനെ ആകാനേ കഴിയൂ...ഞാനൊരു നാട്ടിൻ പുറത്തെ പെണ്ണാണു..." "നാട്ടിൻ പുറമായാലും കാലം മാറുമ്പോൾ കോലം മാറാത്തത് ആരാ..." "ചിലരൊന്നും മാറൂല്ല..ഞാൻ ഒരു പഴഞ്ചൻ പെൺകുട്ടിയാ.... "നീ ഒരു ഉപകാരമെങ്കിലും ചെയ്യ്..ഇനിയെങ്കിലും വഴക്കിടുമ്പോൾ ഒന്ന് കരയാതെങ്കിലും ഇരുന്നു കൂടെ.. പാർട്ടിക്കു വെളിയിൽ കൊണ്ട് ചെന്നാലും പരിഹാസമാ...നിന്റെ പെണ്ണെന്താടാ ഇങ്ങനെ ആയിപ്പോയെന്ന്.ഞാൻ നാണം കെട്ടു...." നിളയുടെയുള്ളിൽ സങ്കടത്തിരമാലകൾ ഉയർന്നു... "ഞാൻ പറഞ്ഞില്ലേ ശ്രീയേട്ടാ...ഏട്ടനു പറ്റാത്തവളാണു ഞാനെങ്കിൽ ഒഴിഞ്ഞു തരാമെന്ന്..പിന്നെയും എന്തിനാ എന്റെ മെക്കിട്ടു കയറുന്നത്...." "ശരി ഞാനും സമ്മതിച്ചു. ഇത്രയും നാളും നാണക്കേട് ഓർത്താ ഞാൻ അനങ്ങാഞ്ഞത്..വിവാഹം കഴിഞ്ഞിട്ടു നാലു മാസമേ ആയിട്ടുള്ളതിനാൽ.അമ്മയുടെ ഒറ്റ നിർബന്ധം കൊണ്ടാ നിന്നെ കെട്ടിയതും.." "ശ്രീയേട്ടനെന്തിനാ അമ്മയെ കുറ്റം പറയുന്നത്.ശ്രീയേട്ടനൊപ്പം ആരാണു ജീവിക്കണമെന്നത് തീരുമാനിക്കണ്ടത് ഏട്ടനാ അമ്മയല്ല.ഒരാളുടെ വാക്ക് കേട്ട് മറ്റൊരാളുടെ ജീവിതം ഇല്ലാതാക്കുന്നതല്ല ശരി...." "നീ കൂടുതൽ ന്യായമൊന്നും പറയണ്ട.എപ്പോഴും എന്തിനും കണ്ണീർവാർത്തു കൊണ്ടിരിക്കുന്ന നിന്നെയെനിക്കു മതിയായി....നമുക്ക് പൂർണ്ണ മനസ്സോടെ പിരിയാം...." "എനിക്കു സമ്മതം ശ്രീയേട്ടാ...പിരിഞ്ഞാലും ഈ താലിയെന്റെ കഴുത്തിൽ കിടക്കാൻ സമ്മതിക്കണം.എന്റെ മനസ്സും ശരീരവും ആദ്യമായി കീഴടക്കിയ പുരുഷൻ ശ്രീയേട്ടനാണു...പ്ലീസ് ഇതൊരു അപേക്ഷയായി സമ്മതിക്കണം...." ശ്രീക്കുട്ടൻ ഒരു നിമിഷം ആലോചിച്ചു.. "ഇവളെ ചുമക്കുന്നതിൽ ഭേദം ഒഴിയുന്നത് തന്നെ നല്ലത്.താൻ കെട്ടിയ താലിയല്ലേ അവൾ ചോദിക്കുന്നുള്ളൂ.മറ്റൊരു പുരുഷൻ ജീവിതത്തിൽ വരുമ്പോൾ അന്നേരം മാറ്റിക്കൊള്ളും...." കുറച്ചു കഴിഞ്ഞു അവൻ മറുപടി നൽകി... "ശരി സമ്മതിച്ചു..." കരയരുതെന്ന് തീരുമാനിച്ചെങ്കിലും നാലു മാസം ജീവിച്ച വീടിന്റെ പടികൾ ഇറങ്ങിയപ്പോൾ നിളയുടെ മിഴികൾ ഇടറിപ്പോയി.... അമ്മായിയമ്മ തൊഴുകൈകളുമായി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. "അമ്മയോട് മോളു ക്ഷമിക്കണം. അമ്മക്കു തെറ്റുപറ്റിപ്പോയി.ഞാൻ കണ്ടതിൽ ഏറ്റവും നല്ല പെൺകുട്ടിയാണു നീ.പക്ഷേ എന്റെ മകനു വേണ്ടി നിന്നെ സെലക്ട് ചെയ്തതാണു ഞാൻ ചെയ്ത തെറ്റ്...." "സാരമില്ല അമ്മേ.എന്റെ വിധിയിതാണ്.അമ്മ എന്നോട് മാപ്പ് പറയരുത്.ശ്രീയേട്ടനു ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു കൊടുക്കണം.നന്മയുണ്ടാകാനേ ഞാൻ പ്രാർത്ഥിക്കൂ..." നനഞ്ഞൊഴുകിയ മിഴികളുമായി അവൾ യാത്ര പറഞ്ഞിറങ്ങി.... ഏകദേശം ഒരു വർഷത്തിനുശേഷം തന്റെ മുറിയിലിരുന്നു അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്നു ശ്രീക്കുട്ടൻ പൊട്ടിക്കരഞ്ഞു... "അമ്മേ ഞാൻ ചെയ്ത പാപം എവിടെ കൊണ്ട് ചെന്ന് കഴുകിക്കളയും.നിളയെ ഉപേക്ഷിച്ച് നീരദയെ സ്വന്തമാക്കിയപ്പോൾ ഞാനൊരുപാട് സന്തോഷിച്ചു..എന്റെ സങ്കൽപ്പത്തിലെ പെണ്ണെന്നു കരുതി.വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ താലിയെന്റെ മുഖത്തു വലിച്ചെറിഞ്ഞിട്ടല്ലെ അവൾ കാമുകന്റെ കൈകോർത്തു എന്റെ മുന്നിലൂടെ പോയത്.വീട്ടൽ കുടികൊണ്ട മഹാലക്ഷ്മിയെ ഉപേക്ഷിച്ച ഞാനൊരു മഹാപാപി ആണമ്മേ... മകന്റെ കരച്ചിൽ അമ്മയുടെ മനസിനെ വേദനിപ്പിച്ചു... " എന്തായാലും ഞാൻ പെറ്റ മകനാണ്. അവന്റെ സങ്കടങ്ങൾ എനിക്ക് കാണാതിരിക്കാൻ കഴിയില്ലല്ലോ...." അമ്മ മകനെ ആശ്വസിപ്പിച്ചു കൊണ്ട് വിളിച്ചു... "നിളയെ കുറിച്ച് പിന്നൊന്നും അറിയില്ല.കോടതിയിൽ വെച്ചാണ് ലാസ്റ്റ് അവളെ കണ്ടത്.നീ കെട്ടിയ താലി അവളിപ്പഴും സൂക്ഷിച്ചു വെച്ചിരിക്കുകയാകും.നമുക്ക് നാളെ അവിടെ വരെയൊന്നു പോകാം. അമ്മ വിളിച്ചാൽ അവൾ വരുമെടാ...." അമ്മയുടെ വാക്കുകളിൽ അവനു പ്രതീക്ഷ ഉണ്ടായിരുന്നു. കാരണം അമ്മയെ അവൾക്കു ജീവനായിരുന്നു.... "പിറ്റേന്ന് അമ്മയും മകനും കൂടി നിളയുടെ വീട്ടിലെത്തി. കാറിന്റെ ശബ്ദം കേട്ടപ്പോൾ നിളയുടെ അച്ഛൻ ഇറങ്ങി വന്നു..പരിഭവമൊന്നും ഇല്ലാതെ അദ്ദേഹം അവരെ സ്വീകരിച്ചിരുത്തി... " ഞങ്ങൾ നിളയെയൊന്നു കാണാൻ വന്നതാ." ശ്രീക്കുട്ടന്റെ അമ്മ പറഞ്ഞു... "മോളേ നിന്നെ കാണാൻ ശ്രീയും അമ്മയും വന്നിരിക്കുന്നു.. ഇങ്ങട് ഒന്നു വരൂ..." അച്ഛന്റെ ശബ്ദമുയർന്നതും നിള അകത്തു നിന്നും ഹാളിലേക്കു വന്നു... ശ്രീക്കുട്ടൻ നിളയെ ആപാദചൂഡം വീക്ഷിച്ചു.. "പെണ്ണിനു അടുമുടി മാറ്റം. കൂടുതൽ സുന്ദരിയായിരിക്കുന്നു.പഴയതിനെക്കാൾ സ്മാർട്ടും കുറച്ചൂകൂടി തടി വെച്ചു..മുഖത്തൊരു ചൈതന്യം കളിയാടുന്നു...ഇവളാകെ മാറിയിരിക്കുന്നു...കഴുത്തിൽ താലിമാല.നെറ്റിയിൽ സിന്ദൂരം. അവളിപ്പോഴും തന്റെ ഭാര്യയായി ജീവിക്കുന്നു.... ശ്രീക്കുട്ടന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു... അമ്മയുടെ മുഖം വിവർണ്ണമാകുന്നത് കണ്ട് അവനൊന്ന് ഞെട്ടി...നിളയെ ഒന്നു കൂടി ശ്രദ്ധിച്ചു..ചെറുതായി പുറത്തേക്ക് തളളി നിൽക്കുന്ന വയർ കണ്ട് അവൻ വീണ്ടും ഞെട്ടി.... " ഞെട്ടണ്ട ശ്രീയേട്ടാ.. ഞാനിപ്പോൾ പ്രഗ്നന്റാണു.വിവാഹമോചനം കൂടി എന്നെ കൂടുതൽ തളർത്തിയപ്പഴാണു എല്ലാം അറിഞ്ഞുകൊണ്ട് നന്ദേട്ടൻ എന്റെ ജീവിതത്തിലേക്കു കടന്നു വന്നത്.ആലോചന എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല.അതിനു കാരണം ഞാൻ അദ്ദേഹത്തിന്റെ സങ്കൽപ്പത്തിലെ പെൺകുട്ടി ആയിരുന്നു.... " "നന്ദേട്ടാ ഇങ്ങട് ഒന്നു വന്നേ..." അവൾ അകത്തേക്ക് നോക്കി വിളിച്ചു... അകത്തു നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു നിളയോട് ചേർന്നു നിന്നു... "ഇതാണ് എന്റെ നന്ദേട്ടൻ.എന്റെ സങ്കടങ്ങളിൽ കൂടെ നിന്ന് ഒരു കുഞ്ഞിനെയെന്ന പോലെ പരിപാലിച്ചു. ക്ഷമയോടെ എന്നെ ഒരുപാട് മാറ്റിയെടുത്തു.ജീവിക്കാൻ പഠിപ്പിച്ചു തന്നു.അതിനെന്നും നന്ദി ശ്രീയേട്ടനോടാണു.ശ്രീയേട്ടൻ കെട്ടിയ താലി പൂജാമുറിയിൽ വെച്ചിട്ടുണ്ട്. ദിവസവും കുളിച്ചു തൊഴുതു പ്രാർത്ഥിക്കുമ്പോൾ ആ താലിയെ നോക്കി നന്ദിപറയും..." ജീവിക്കാൻ പഠിപ്പിച്ചു തന്നതിനു..." ശ്രീക്കുട്ടൻ ആകെ വിളറി വിയർത്തു...എങ്കിലും അമ്മയുടെ മുഖത്ത് പുഞ്ചിരിയായിരുന്നു... "അമ്മ എന്നോട് ക്ഷമിക്കണം..." അവളുടെ സമീപത്തേക്ക് വന്നപ്പോൾ നിള പറഞ്ഞു.. "എന്തിനു ക്ഷമ...നീയാണു മോളെ ശരി. നിനക്കു കിട്ടാവുന്നതിലെ ഏറ്റവും വിലപിടിച്ച നിധിയാണു നന്ദൻ... അമ്മ ഇരുവരെയും അനുഗ്രഹിച്ചു... " നന്ദേട്ടനു ആരുമില്ലാത്തതിനാലും അച്ഛനെയും അമ്മയും നോക്കണ്ടതിനാലും ഞങ്ങൾ ഇവിടെയാണ് അമ്മേ താമസം... " "അത് നന്നായി മോളേ.മാതാപിതാക്കളെ ഒരുകാലത്തും മറക്കരുത്.നീ ഭാഗ്യവതിയാണു.അമ്മ മോളെ കാണാൻ ഇടക്കിടെ വരാം... ശ്രീക്കുട്ടനു എന്തുപറയണമെന്ന് അറിയില്ലായിരുന്നു...എങ്കിലും ഒരുവിധം അവൻ പറഞ്ഞൊപ്പിച്ചു.... "Made for each other...Congrats..." പറഞ്ഞിട്ട് പിന്തിരിഞ്ഞു നടക്കുമ്പോൾ മനസ്സിലവൻ പറഞ്ഞു... "പമ്പര വിഡ്ഡി...അമൂല്യരത്നത്തെ തിരിച്ചറിയാൻ കഴിയാഞ്ഞ മരമണ്ടൻ..." NB: നമ്മളിൽ ചിലർ ശ്രീക്കുട്ടനെപ്പോലെയാണു..കയ്യിലെ രത്നം കുപ്പയിൽ വലിച്ചെറിഞ്ഞിട്ട് ഗ്യാരന്റിയാഭരണം തേടുന്നവർ.. (അവസാനിച്ചു) കണ്ണൂർകാരൻ ❤️❤️❤️ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #💞 പ്രണയകഥകൾ #✍ തുടർക്കഥ
പിടിഎ ഫണ്ട് തുടർച്ച കണ്ണുകൾ ഞാനറിയാതെ അവനെ തിരയുമെങ്കിലും ഒരിക്കൽ പോലും എനിക്കുമുന്നിലവൻ പ്രത്യക്ഷപ്പെട്ടില്ല... ""ആഹാ നീയാണല്ലേ ചന്തുലാലിന്റെ ഡയറക്റ്റ് അപ്പോയ്ന്റ്മെന്റ്... പുലരി രാമചന്ദ്രൻ... "" ഒരു തിരക്കുള്ള ദിവസം അപരിചിതയായ ഒരു പെൺകുട്ടി എന്റെ കാബിനിലേക്ക് അധികാരത്തോടെ ഇടിച്ചുകയറി.. സംശയത്തോടെ ഞാൻ കണ്ണുകൂർപ്പിച്ചതും അവളൊരു പരിഹാസചിരിയോടെ എന്നെയുഴിഞ്ഞു നോക്കി... ""എനിക്കെല്ലാം അറിയാം... എന്നുവച്ചാൽ പണ്ടത്തെ ചരിത്രങ്ങൾ എല്ലാം...അവന്റെ പകയിൽ എരിഞ്ഞു തീരാനാണോ വീണ്ടും മുന്നിൽ വന്നു ചാടിക്കൊടുത്തത്..."" മുഖപുരയില്ലാതെ അവൾ പറഞ്ഞു തുടങ്ങിയപ്പോൾ ഒന്നും പറയാതെ തലകുനിച്ചു നിൽക്കാനേ എനിക്കായുള്ളൂ... ""പണ്ട് അവനെ വലവീശി പിടിക്കാൻ ശ്രമിച്ചപോലെ ഇനി വേണ്ട കേട്ടോ... അവൻ ദേ ഈ അനുപമയുടെ സ്വന്തമാ..."" ചായം പൂശിയ നഖങ്ങളുള്ള അവളുടെ നീണ്ട വിരലുകളോരോന്നും മേശമേൽ താളം പിടിക്കുന്നുണ്ടായിരുന്നു..... ചന്തുലാലിന്റെ ആത്മമിത്രവും കമ്പനിയിലെ ഉയർന്ന പോസ്റ്റിൽ ഇരിക്കുന്ന അനുപമ നമ്പ്യാർ ആണതെന്ന് ഞാനറിഞ്ഞപ്പോൾ എന്തെന്നില്ലാതെ നെഞ്ചോന്ന് പിടഞ്ഞു... കൗമാരക്കാരിയുടെ വെറുമൊരു മോഹമായിയുന്നില്ല ചന്തു എനിക്ക് നിന്നോടുള്ള പ്രണയമെന്ന് അവനോടു ഒരിക്കൽ കൂടി പറഞ്ഞു യാചിക്കണമെന്ന് തോന്നിയെനിക്ക്... ദിവസങ്ങൾ ഓരോന്നും വീണ്ടും ഓടിമറഞ്ഞു... ഒരിക്കൽ പോലും ചന്തുവിനെ പിന്നീട് ഞാൻ കണ്ടില്ലെങ്കിലും ബിസിനെസ്സ് ആവശ്യങ്ങൾക്ക് വേണ്ടി ആള് പുറത്തെവിടെയോ യാത്രയിലാണെന്ന് ഞാനറിഞ്ഞു... ഒരിക്കൽ അക്കൗണ്ട്സുകൾ പരിശോധിക്കുന്നതിനിടയിൽ അൻപത് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക തിരിമറികൾ നടന്നിട്ടുണ്ട് എന്ന സത്യം ഒരു ഞെട്ടലോടെയാണ് ഞാനറിഞ്ഞത്... ആ കണക്കുകളടങ്ങിയ ഫയലുമായി അനുപമ മാഡത്തിന്റെ കാബിനിലേക്ക് ഞാൻ നടന്നു... ആ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങൾ വായിച്ചെടുക്കാനാകാതെ ഞാൻ നിൽക്കുമ്പോൾ എന്നേക്കടന്നവർ ആ ഫയലുമായി പുറത്തേക്ക് പോയിരുന്നു... എന്നാൽ അണിയറയിൽ ഒരുങ്ങുന്ന ചതിയുടെ തിരക്കഥ ആണിതെന്ന് ഞാനറിഞ്ഞില്ല... സാമ്പത്തിക തിരിമറികളുടെ പൂർണ്ണ ഉത്തരവാദിത്വം എന്നിലേക്ക് മാത്രം വിരൽ ചൂണ്ടി... തെളിവുകൾ എല്ലാം എനിക്കെതിരായിരുന്നു... ആ പണം തട്ടിയെടുത്തത് ഞാനായിരുന്നെന്ന്.... വിലങ്ങണിഞ്ഞ കൈകൾ മുന്നോട്ടു കൂട്ടിപ്പിടിച്ചു ആൾക്കൂട്ടത്തിനിടയിലൂടെ ഓഫീസ് കവാടം കടന്നു ഞാൻ പോലീസ് ജീപ്പിലേക്ക് കയറി... കണ്ണിൽ നിന്നിറ്റു വീഴുന്ന കണ്ണുനീർ നിലത്തേക്ക് പതിക്കുമ്പോൾ എന്റെ കണ്ണുകൾ അവനായി തിരയുന്നുണ്ടായിരുന്നു... വർഷങ്ങൾ മുൻപ് പ്രായത്തിന്റെ ചാപല്യത്തിൽ ഞാൻ ചെയ്ത തെറ്റിന്റെ പക ഇന്നും അവൻ സൂക്ഷിച്ചിരുന്നല്ലോ എന്നോർക്കേ എന്റെ നെഞ്ചിനുള്ളിലൊരു നോവിറങ്ങുന്നത് ഞാനറിഞ്ഞു... തൂണിന് മറവിൽ എനിക്ക് നേരെ നീളുന്ന അനുപമയുടെ കണ്ണുകളിലെ കൗശലം എന്നിൽ ഉയർന്ന സംശയത്തെ ഊട്ടിയുറപ്പിച്ചു... ചന്തുവിന് വേണ്ടി അവൾ ചെയ്തതാകും... ജയിലറയിലെ ചൂരൽ പ്രഹരങ്ങൾ ഏൽക്കുമ്പോൾ വേദനയാൽ ഞാൻ അലറിക്കരഞ്ഞു പോയി... കവിളിൽ പതിക്കുന്ന ബലിഷ്ഠമായ കരങ്ങളുടെ പ്രഹരങ്ങളേറ്റ് വേദനയോടെ ജയിൽ ഭിത്തിയിലൂടെ നിലത്തേക്ക് ഞാനൂർന്നിരുന്നു പോയി... അച്ഛന്റെ മുഖം മനസ്സിലേക്ക് വന്നപ്പോൾ ഞാനെവിടെയാണെന്നറിയാതെ വലയുകയാകുമെന്ന് ഞാനോർത്തു... ഒരിക്കൽ അവനോട് ചെയ്തതിനുള്ള പകരം വീട്ടൽ...എങ്കിലും ആരോരും സഹായത്തിനില്ലാത്ത എന്നോട് ഈ ക്രൂരത കാട്ടാൻ മാത്രം ഞാൻ അവന്റെ ജന്മ ശത്രുവായിരുന്നോ... ഇത്രയും കടുത്ത ശിക്ഷ വേണമായിരുന്നോ... ചോദ്യങ്ങളെന്നിൽ ആർത്തലച്ചു പെയ്യുന്നു... നീണ്ട നാല് ദിവസത്തെ ജയിൽ വാസത്തിനു ശേഷം ശോഭ ഗ്രൂപ്പ്‌ എന്റെ പേരിലുള്ള കേസ് പിൻവലിച്ചു എന്ന് ഞാനറിഞ്ഞു... ശരീരം നുറുങ്ങുന്ന വേദനയോടെ നിലത്തുറപ്പിക്കാൻ കഴിയാത്ത കാലുകൾ വലിച്ചു വച്ചു ഞാനാ സ്റ്റേഷന്റെ പടികളിറങ്ങുമ്പോൾ ഈ ജീവിതം തന്നെ ഞാൻ വെറുത്തുപോയി... അടുത്ത നിമിഷം എനിക്ക് കുറുകെ വന്നു നിന്ന വിലകൂടിയ ആഡംബരക്കാരിൽ കാറിൽ നിന്നും വേഗത്തിലിറങ്ങി എനിക്കരികിലേക്കവൻ നടന്നു വന്നു... ആ മുഖം കാണാതിരിക്കാൻ വേച്ചു വേച്ചു ഞാൻ നടന്നകലാൻ ശ്രമിച്ചെങ്കിലും എനിക്ക് തടസ്സമായവൻ നിന്നു... എന്റെ കൈകളിലെയും മുഖത്തെയും അടികൊണ്ട് തിണിർത്ത പാടുകളിലേക്ക് ആ കണ്ണുകൾ തറഞ്ഞു നിൽക്കുന്നു എന്ന് ഞാനറിഞ്ഞു... ""പക വീട്ടിയും ദ്രോഹിച്ചും മടുത്തെങ്കിൽ ഇനി ഞാൻ പൊയ്ക്കോട്ടേ...വയ്യെനിക്ക്... ഇനിയെങ്കിലും വെറുതെ വിട്ടൂടെ എന്നെ..."" കണ്ണുകൾ അറിയാതെ നിറഞ്ഞപ്പോൾ അവന്റെ കൈകൾ ഉയർന്നു വന്നു എന്റെ കവിളിൽ മെല്ലെ തഴുകി... ""ഇത്രയും ദിവസം എന്നെ ജയിലിലാക്കി അവരെക്കൊണ്ട് ഒരു ദയവുമില്ലാതെ തല്ലിച്ചതപ്പിക്കാൻ മാത്രം എന്നോട് പകയുണ്ടായിരുന്നു ആ പഴയ ചന്തുവിനെന്ന് ഞാൻ അറിഞ്ഞില്ല കേട്ടോ..."" ചോദ്യങ്ങൾ ഗദ്ഗദങ്ങളായി അവനു മുന്നിൽ ചിതറി വീഴുമ്പോൾ തളർന്നു വീഴാതിരിക്കാൻ അരികിലായുള്ള ചുവരിലേക്ക് ഞാൻ കൈകൾ ഊന്നി... ""എന്നെങ്കിലും കാണുമ്പോൾ ആ കൈപിടിച്ച് ഒരു മാപ്പ് പറയണമെന്ന് ഞാൻ വിചാരിച്ചിരുന്നതാ... ഇന്നിപ്പോ പകരത്തിനു പകരവുമായി...വരട്ടേ.. ഇനിയൊരിക്കലും നമ്മൾ കാണരുതേ എന്ന് ആഗ്രഹിച്ചു പോകുവാ..."" എന്റെ ചുണ്ടിൽ വിടർന്ന വരണ്ട ചിരിക്കു മീതെ ഇറ്റ് വീണ കണ്ണീർ അമർത്തി തുടച്ചു മെല്ലെ നടന്നതും എന്തോ ഓർത്തപോലെ ഞാൻ വീണ്ടും അവനു നേരെ തിരിഞ്ഞു നിന്നു... ""പണ്ട് അടിവച്ചും വഴക്ക് കൂടിയും നമ്മൾ വെറുത്തെങ്കിലും എനിക്ക് തന്നോടുള്ള ഇഷ്ടം അതിനൊക്കെ മുകളിൽ ആയിരുന്നു... കാലങ്ങൾ കഴിഞ്ഞിട്ടും മറക്കാൻ പറ്റാത്ത വിധം ഈ ചന്തു എന്റെ ഹൃദയോം കട്ടെടുത്താ അന്ന് പോയത്...പക്ഷേ ആ ചന്തുവിന് ഈ പെണ്ണിനോട് ഇത്രയും പകയുണ്ടായിരുന്നെന്ന് അറിഞ്ഞില്ല കേട്ടോ... അനുപമ നല്ല കുട്ടിയാ...തനിക്ക് ചേരും..."" മറുപടിയൊന്നും പറയാതെ എന്നിലേക്ക് തറഞ്ഞു നിൽക്കുന്ന കണ്ണുകൾ കലങ്ങുന്നതിന്റെ കാരണമറിയാതെ ഞാൻ തിരികെ നടക്കുമ്പോൾ ഈ നിമിഷം എന്റെ ജീവൻ തിരികെ എടുക്കാൻ ഈശ്വരനോട് ഞാൻ അപേക്ഷിച്ചുപോയി... ""പുലരി... ഞാൻ.... "" പിന്നിൽ നിന്നും എന്തോ പറയാനായി എനിക്ക് നേരെ അവൻ വരുന്നെന്നറിഞ്ഞതും അകലങ്ങളിലേക്ക് ഞാൻ വളരെ വേഗം നടന്നകന്നു... ശിക്ഷ വിധിച്ചിട്ട് എന്തിനാ നിനക്കെന്നോട് സഹതാപം... നിന്റെ പ്രണയിനിക്കൊപ്പം ആഘോഷിക്കുകയല്ലേ ചെയ്യേണ്ടത്... തിരികെ വീട്ടിലേക്ക് വന്നതും മുറ്റത്ത് നിർത്തിയിട്ട കാറിനുള്ളിൽ ആരെയോ കാത്തിരിക്കുന്ന ചന്തുവിനെ കാൺകെ സംശയത്തോടെ ഞാൻ ഓട്ടോയിൽ നിന്നിറങ്ങി... ""ആഹാ എന്താടോ ഇനി വീട് തേടി വന്ന് ഉപദ്രവിക്കാനാണോ..."" പരിഹാസത്തിന്റെ ചുവയോടെ അവനെനോക്കി ചിരിയോടെ ഞാനത് പറയുമ്പോഴും നെഞ്ചിൽ വേദന തിങ്ങി നിറയുകയായിരുന്നു... ""ഞാൻ... ഞാൻ അറിഞ്ഞോണ്ടല്ലടീ... അവൾ അനുപമ..അവൾ ചതിച്ചതാ... അറിഞ്ഞോണ്ട് നിന്നോട് ഇങ്ങനൊക്കെ ചെയ്യാൻ നിന്റെ ചന്തുവിന് പറ്റുവോ..."" എന്റെ കൈകൾ ബലമായി കവർന്നെടുത്ത് അവന്റെ ചുണ്ടോടു ചേർക്കുമ്പോൾ ആ കണ്ണുകളിൽ നിന്നും ഒരിറ്റ് കണ്ണീർ അടർന്നു വീഴുന്നത് ഞാനറിഞ്ഞു... അവന്റെ കൈകൾ വിടുവിച്ചു പിന്നിലേക്ക് ഞാൻ അടർന്നു മാറി... "സഹതാപമാണോ എന്നോട്... അതിന്റെ ആവശ്യം ഒന്നുമില്ലടോ... പൊയ്ക്കോ സാരമില്ല... അനുപമ അങ്ങനെ ചെയ്തെങ്കിൽ തന്നോടുള്ള ഇഷ്ടം കൊണ്ടാകും... പഴയ കഥകൾ ഒക്കെ അവളോട് പറഞ്ഞിട്ടുണ്ടല്ലേ... ചിലപ്പോൾ ഞാൻ അവളുടെ പ്രണയം തട്ടിയെടുക്കുമെന്ന് പേടിച്ചായിരിക്കും ..."" തളർന്ന ചിരിയോടെ ഞാനത് പറയുമ്പോൾ ആ കണ്ണുകൾ കുറുകുന്നത് ഞാനറിഞ്ഞു... എനിക്കരികിലേക്ക് വീണ്ടും ചേർന്നു വന്നു ബലമായി എന്നെ ചേർത്തു പിടിച്ചെന്റെ കവിളിലവൻ തഴുകുമ്പോൾ അകന്നു മാറാനാകാതെ ഞാനാ കുരുക്കിലകപ്പെട്ട പോലെ ... ""വാ ഹോസ്പിറ്റലിൽ പോകാം... ഒത്തിരി വേദനിച്ചോടീ... "" ആ നെഞ്ചിലേക്ക് ഞാൻ തളർന്നു വീഴുമോ എന്ന് ഞാൻ ഭയന്നു പോകുന്നു... നിനക്കിതെന്ത് പറ്റി ചന്തു... ഇത്രമേൽ കരുതൽ എന്നോട് കാട്ടാൻ മാത്രം ആരാണ് ഞാൻ നിനക്ക്... ""ഇത്രേം കാലം നിന്നെ മാത്രം മനസ്സിലിട്ട് നീറി ജീവിച്ച എനിക്ക് അത്ര പെട്ടന്നൊന്നും മറക്കാൻ പറ്റില്ലടീ. " കാതോരം പറഞ്ഞ അവന്റെ വാക്കുകൾ ഒരുവേള എന്നെ പൊള്ളിക്കും പോലെ തോന്നി.. കാലങ്ങളായി കേൾക്കാൻ കൊതിച്ചതെന്തോ എന്നിലേക്ക് വന്നു ചേർന്നിട്ടും സന്തോഷിക്കാൻ കഴിയാത്ത പോലെ... ചേർത്തു പിടിച്ച കൈകളിൽ നിന്നും കുതറി മാറി ഞാൻ അകത്തേക്ക് നടക്കുമ്പോൾ എന്നെ പിന്തുടരുന്ന അവന്റെ കണ്ണുകളിൽ വിരിയുന്ന പ്രണയപ്പൂവുകളെ വകവയ്ക്കാതെ ഞാൻ വാശികാട്ടി... എവിടെയൊക്കെയോ ആ പതിനഞ്ചുവയസ്സുകാരിയായി ഞാൻ മാറുന്ന പോലെ... "'അനുപമയ്ക്കുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്... എന്റെ പെണ്ണിനെ തൊട്ട അവളിനി അടുത്ത കാലത്തെങ്ങും എഴുനേറ്റ് നടക്കില്ല കേട്ടോ... പിന്നെ അന്നും ഇന്നും പുലരിയെ പോലെ, ഈ ചന്തുവിനും മറ്റാരേം സ്നേഹിക്കാൻ പറ്റിയിട്ടില്ല..... '' പിന്നിൽ നിന്നും ഉയരുന്ന അവന്റെ ശബ്ദത്തെ ഞാൻ അർഹിക്കുന്ന അവഗണയോടെ ഒഴിവാക്കി.... വീണ്ടും പിന്നാലെ ഓടിവന്നെന്നെ ആ നെഞ്ചിലേക്ക് ചേർത്തു എന്റെ നെറുകയിലവൻ ചുംബിക്കുമ്പോൾ ആ കണ്ണുകളിലെ പ്രണയസാഗരത്തിലേക്ക് ഞാനും ഇടറി വീഴുമോ എന്ന് ഭയപ്പെട്ടു പോയി... ''"അതെ പകയായിരുന്നു നിന്റെ അച്ഛനോടെനിക്ക്... പക്ഷേ നീ, നിന്നോട് മാത്രം അതൊന്നും കാണിക്കാൻ എനിക്ക് പറ്റില്ലാരുന്നടീ... ഉള്ളിലുള്ളത് പുറത്തേക്ക് വരുമെന്ന് പേടിച്ചാ നിന്നെ അന്നൊക്കെ അകറ്റി നിർത്തിയെ... പക്ഷേ കാലം എത്ര കഴിഞ്ഞിട്ടും ആ വാശിക്കാരിയായ പെണ്ണിനോടുള്ള ഇഷ്ടം മാത്രം ഒരു തരി കുറഞ്ഞില്ല... അറിയുന്നുണ്ടായിരുന്നു നീയെനിക്കായി കാത്തിരിക്കുന്നെന്ന്... വൈകാതെ നിന്റെ കൈപിടിക്കാൻ വരാനിരുന്നതാ... അപ്പോളേക്കും ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് ഞാനും അറിഞ്ഞില്ല... ഞാൻ ഒരുപാട് വൈകിയല്ലേ...ക്ഷമിക്കില്ലേ എന്നോട് നീ..."" നിറ കണ്ണുകളോടെ എന്റെ കവിളുകളിലവൻ അധരങ്ങൾ ചേർക്കുമ്പോൾ അറിയാതെ ആ നെഞ്ചിലേക്ക് വീണു ഞാൻ പൊട്ടിക്കരഞ്ഞു പോയി... നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന മുറ്റത്തെ കണിക്കൊന്നമരച്ചുവട്ടിൽ അവന്റെ കൈകൾ കോർത്തു ഞാൻ നിന്നപ്പോൾ വീശിയടിച്ച കുളിർക്കാനൊപ്പം കർണ്ണികാരങ്ങൾ മഞ്ഞനൂൽ നൂൽ പോലെ ഞങ്ങളിലേക്ക് അടർന്നു വീഴുന്നുണ്ടായിരു‌ണു...... കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ
"""പി.ടി.എ ഫണ്ടിന്റെ ആ പൈസ കട്ടെടുത്തത് ചന്തുവാ മാഷേ... ഞാനെന്റെ ഈ രണ്ട് കണ്ണാലെ കണ്ടതാ...അല്ലേൽ അവന്റെ ബാഗ് ഒന്ന് തപ്പി നോക്ക്..."" നിശ്ശബ്ദത കനപ്പിച്ച ക്ലാസ്സ്‌മുറിയിലാകെ എന്റെ വാക്കുകൾ മുഴങ്ങുമ്പോൾ, 10 B യുടെ അവസാന ബഞ്ചിന്റെ മൂലയിൽ നിസ്സഹായതയോടെ ചിമ്മിത്തുറക്കുന്ന അവന്റെ കണ്ണുകളിലേക്ക് പുച്ഛത്തോടെ നോക്കി ഞാനിരുന്നു... അടക്കം പറച്ചിലുകളും മുറുമുറുപ്പുകളും ഉയർന്നു വന്നപ്പോൾ വലിഞ്ഞ മുഖത്തോടെ അവനരികിലേക്ക് നടക്കുന്ന മാഷിന്റെ കൈകളിലെ കനം കുറഞ്ഞ വള്ളിച്ചൂരൽ കാൺകെ എന്റെ ചുണ്ടിൽ പകയുടെ ചിരി തിളങ്ങി... ന്യൂസ്‌ പേപ്പറിൽ പൊതിഞ്ഞ പണക്കെട്ട് അവന്റെ ബുക്കുകൾക്കിടയിൽ നിന്നും കണ്ടെടുക്കുമ്പോഴും മാഷിന്റെ ശകാരവർഷമേൽക്കുമ്പോഴും ആ കണ്ണുകൾ എന്നിലേക്ക് തന്നെ കൊരുത്തു കിടക്കുകയാണെന്ന് ഞാനറിഞ്ഞു.. മാഷ് എല്ലാവർക്കും മുന്നിലേക്കവനെ കൊണ്ട് നിർത്തി, ആ വള്ളിച്ചൂരലാൽ അവന്റെ തുടയിലേക്ക് ആഞ്ഞടിക്കുമ്പോൾ വേദനയാൽ ആ മുഖം ചുളിയുന്നതും കണ്ണുകൾ കലങ്ങുന്നതും ആവേശത്തോടെ നോക്കി ഞാനിരുന്നു... ""വേണ്ടിയിരുന്നില്ല പുലരി... പാവം അവൻ അത് ചെയ്യില്ല... നീ അല്ലേ ആ പൈസ എടുത്ത് അവന്റെ ബാഗിൽ ഒളിച്ചു വച്ചത്..."" അവനോടുള്ള സഹതാപത്തിന്റെ തരികൾ എന്റെ കൂട്ടുകാരിയുടെ വാക്കുകളിലൂടെ ഞാനറിഞ്ഞപ്പോൾ കണ്ണുകളിൽ ദേഷ്യമൊളിപ്പിച്ചവൾക്കൊരു താക്കീത് ഞാൻ നൽകി... ""മൊട്ടേന്ന് വിരിഞ്ഞില്ല...മോഷണവും തൊടങ്ങി...അതും മാഷിന്റെ കീശേന്ന്... ഇന്നലെ ആ കവലയിൽ കിടന്ന് അടി കൂടുന്ന കണ്ട്...കഴിഞ്ഞാഴ്ച ഒരു പെൺകുട്ടിയുടെ കരണത് അടിച്ചെന്ന് കേട്ട്... ഇനി നീയിവിടെ പഠിക്കണോ വേണ്ടയോന്ന് ഞാൻ തീരുമാനിക്കും... നടക്ക് ഹെഡ്മാസ്റ്ററിന്റെ റൂമിലേക്ക്..."" കുനിഞ്ഞ ശിരസ്സോടെ ക്ലാസ്സ്‌ മുറിയിൽ നിന്നും അവനിറങ്ങി പോകുന്നത് നോക്കി വിജയചിരിയോടെ ഞാനിരുന്നതും അവന്റെ കണ്ണുകളിൽ കോപത്തിന്റെ കനലാളുന്നത് ഞാനറിഞ്ഞു... ചെയ്യാത്ത തെറ്റിനെ ന്യായീകരിക്കുവാനോ തന്റെ നിരപരാധിത്വം തെളിയിക്കുവാനോ ശ്രമിക്കാതെ നടന്നകലുന്ന അവനിലേക്ക് ഒരുവേള ഞാൻ ആശങ്കയോടെ നോക്കിയെങ്കിലും അവനോടുള്ള അടങ്ങാത്ത പകയിൽ ആ വിരലുകൾ പതിഞ്ഞു തടിച്ച എന്റെ കവിളിലേക്ക് സംതൃപ്തിയോടെ ഞാൻ തഴുകി... പുത്തൻ പണക്കാരൻ രാമചന്ദ്രന്റെ വാശിക്കാരിയായ ഏകമകൾക്ക് അഞ്ചാം ക്ലാസ്സ്‌ മുതലുള്ള ഒരേയൊരു ശത്രുവായിരുന്നു ചന്തുലാൽ... നന്നായി പഠിക്കുന്ന വല്ലപ്പോഴും ക്ലാസ്സിലേക്ക് വരുന്ന ആരോടും അധികം കൂട്ടുകൂടാത്ത ആ പൊടിമീശക്കാരനിലേക്ക് എന്റെ മനസ്സും എന്നോ ഒരിക്കൽ ആകർഷിച്ചു തുടങ്ങിയിരുന്നു... ഇടയ്ക്കെപ്പോഴോ ആ ഇഷ്ടം ശത്രുതയായി മാറിയത് എങ്ങനെയെന്നെനിക്ക് അറിയില്ല... ക്ലാസ്സിലെ എല്ലാവരോടുമായി ചെറിയ അടുപ്പം സൂക്ഷിക്കുന്ന അവൻ, ഒരിക്കൽ പോലും എനിക്ക് മുഖം തരാത്തതും എന്റെ ഭാഗത്തുനിന്നുള്ള ചെറിയ തെറ്റുകൾക്ക് പോലും പരസ്യമായി ദേഷ്യപ്പെടുന്നതും എന്നിൽ ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിച്ചു കിടന്നു... പോകെ പോകെ ഞങ്ങൾ തമ്മിലുള്ള ചില ചെറിയ ചെറിയ വഴക്കുകൾ വലിയ യുദ്ധമായും പോർവിളിയായും പ്രഖ്യാപിക്കപ്പെട്ടു.. ഇടയ്ക്കെപ്പോഴോ അവനോടുള്ള വെറുപ്പിന്റെ കാരണം എന്നിലവശേഷിക്കുന്ന അണയാത്ത പ്രണയമാണെന്ന് ഞാനറിഞ്ഞതും എന്നിലെ കൗമാരക്കാരിക്ക് ആ സത്യത്തെ മൂടിവയ്ക്കാൻ കഴിഞ്ഞില്ല... "" ക്ഷമിക്കടാ... ഇനി ഈ വർഷം കൂടി അല്ലേ ഉള്ളൂ നമ്മൾ ഈ സ്കൂളിൽ... ഞാൻ എല്ലാം നിർത്തി... ഇനി നമ്മൾ തമ്മിൽ ഒരു വഴക്കും വേണ്ടാ... "" ക്ലാസ്സിൽ ആരും ഇല്ലാതിരുന്ന ഒരു ദിവസം അവനരികിൽ ഇരുന്നു അവന്റെ കൈകളിൽ കോർത്തു പിടിച്ചു ഞാനത് പറഞ്ഞപ്പോൾ ആ കണ്ണുകൾ വിടരുന്നതും എനിക്കായി ചിരിക്കാത്ത പൊടി മീശ മറച്ച മേൽചുണ്ടിന് കീഴെ ഒരു ചിരി മിന്നുന്നതും നോക്കി ഞാൻ അവനരികിൽ നിന്നും നടന്നകന്നു.. ഇടവഴികളിൽ ഒരുനോക്ക് കാണാൻ അവനായി ഞാൻ കാത്തിരിക്കുമായിരുന്നു... കണ്ണും കണ്ണും കഥപറയുമായിരുന്നു... തൊടിയിലെ കുളത്തിൽ പൂത്ത ഒരു പിടി നനഞ്ഞ വെള്ളാമ്പലുകളുമായി ഒരിക്കൽ ഞാനവനെ മൺപാതയുടെ വേലിക്കപ്പുറം കാത്തിരുന്നു... ""ചന്തു..."" ചിരിയോടെ എന്നെ നോക്കിയവൻ കണ്ണുചിമ്മിയതും പിന്നിലൊളിപ്പിച്ച ആമ്പൽപ്പൂക്കൾ അവനു നേരെ ചിരിയോടെ ഞാൻ നീട്ടിപ്പിടിച്ചു... ""എനിക്ക് നിന്നെ ഇഷ്ട്ടാടാ.. എന്താ എങ്ങനെയാ എന്നൊന്നും അറീല്ല... നിന്നോടൊരു വല്ലാത്ത അടുപ്പം തോന്നുന്നു... "" ഞാനെന്റെ ഹൃദയത്തെ അവനു മുന്നിൽ തുറന്നപ്പോൾ ആ ചുണ്ടിൽ വിരിഞ്ഞ ചിരിയിൽ പരിഹാസത്തിന്റ കണികകൾ അലിഞ്ഞിരുന്നു എന്ന് ഞാനറിഞ്ഞു... പ്രതീക്ഷിക്കാതെയുള്ള അവന്റെ പ്രതികരണത്തിൽ എന്റെ ഹൃദയമൊന്ന് പിടഞ്ഞു...ഒരുവാക്കുപോലും മറുപടി നൽകാതെയവൻ തിരിഞ്ഞു നടക്കുമ്പോൾ നെഞ്ചിൽ ഒരു നോവ് നിറയുന്നത് ഞാനറിഞ്ഞു... ""പ്രിയ സുഹൃത്തുക്കളെ...എല്ലാരും അറിഞ്ഞോ ഒരു കാര്യം... നമ്മുടെ സ്മാർട്ട്‌ ആൻഡ് ബ്യൂട്ടിഫുൾ പുലരി രാമചന്ദ്രന് ഈ ചന്തുവിനോട് ദിവ്യപ്രേമം ആണെന്ന്..."" ക്ലാസ്സിലേക്ക് ഞാൻ തിരികെ എത്തിയതും ഒരു ബുക്ക്‌ ചുരുട്ടി മൈക്ക് പോലെ പിടിച്ചു, എല്ലാവരും കേൾക്കെ പരിഹാസത്തോടെ അവൻ വിളിച്ചു പറയുന്നത് കേൾക്കെ ഞാൻ നിശ്ചലമായ മനസ്സോടെ വാതിൽപ്പടിയിൽ അപമാനിതയായി നിന്നു... "'ആഹാ വന്നല്ലോ എന്റെ പ്രേമഭാജനം... കടന്നു വരൂ... ഒരു പിടി പ്രണയപ്പൂക്കൾ എനിക്ക് നൽകിയാലും... "" വാതിൽക്കൽ തറഞ്ഞു നിൽക്കുന്ന എന്നിലേക്ക് ചൂണ്ടി വീണ്ടുമവനെന്നെ നാടകീയമായി പരിഹസിച്ചപ്പോൾ ക്ലാസ്സിൽ കൂട്ടച്ചിരിയുയർന്നു... "" എന്ത് കണ്ടിട്ടാടീ നിന്നെ ഞാൻ പ്രേമിക്കേണ്ടത്... കണക്കിന് ആനമുട്ട വാങ്ങിയ ബുദ്ധിരാക്ഷസ്സി.... "" വീണ്ടും ക്ലാസ്സിൽ ഉയർന്ന കൂട്ടച്ചിരി കേൾക്കെ നിറകണ്ണുകളോടെ ഞാൻ പുറത്തേക്കോടി... ദിവസങ്ങൾ മറഞ്ഞു പോകെ അവനോടുള്ള ഇഷ്ടത്തിൽ മൂടുപടമിട്ട് പഴയ ആ വാശിക്കാരിയിലേക്ക് ഞാൻ തിരികെ നടന്നു... ചെറിയ ചെറിയ നിസ്സാര വഴക്കുകൾ കയ്യാം കളിയായി വരെ അവസാനിച്ചു എങ്കിലും ഒരിക്കൽ പോലും എന്റെ ശരീരത്തെ അവൻ നോവിച്ചിരുന്നില്ല... കഴിഞ്ഞ ദിവസം തെളിയാതെ വന്ന പേന ഞാനൊന്ന് കുടഞ്ഞപ്പോൾ അവിചാരിതമായി എനിക്കരികിലൂടെ നടന്നുപോയ അവന്റെ വെള്ള ഉടുപ്പിലേക്ക് മഷി ചിതറിവീഴുകയും ചെയ്തു , നൊടിയിടയിൽ ദേഷ്യത്തോടെ എന്നെ പിടിച്ചിറക്കി എല്ലാവർക്കും മുന്നിലിട്ട് എന്റെ കവിളിലേക്കവൻ ആഞ്ഞടിച്ചപ്പോൾ നിറകണ്ണുകളോടെ ഞാൻ വിങ്ങികരഞ്ഞു പോയി... പി ടി എ പ്രസിഡന്റിന്റെ മകളുടെ കാരണത്തടിച്ചന് ശിക്ഷയും താക്കീതും നൽകി പ്രശ്നപരിഹാരം നടത്തിയെങ്കിലും അവനോടുള്ള കടുത്ത പകയുടെ നെരിപ്പോട് എന്നിൽ പുകയുന്നുണ്ടായിരുന്നു... എല്ലാവർക്കും മുന്നിൽ അവനെ അപമാനിക്കാൻ എന്റെ മനസ്സിൽ തോന്നിയ കുരുട്ടു ബുദ്ധിയാൽ അവനെ കള്ളൻ ചന്തുവാക്കി ഞാൻ മുദ്ര കുത്തിച്ചു... ഹെഡ് മാസ്റ്ററുടെ റൂമിൽ അവൻ ചെയ്ത തെറ്റിന്റെ, അല്ല അവന്റെ തലയിൽ ഞാൻ കെട്ടിവച്ച തെറ്റിന്റെ പ്രശ്നപരിഹാരത്തിനായി അവന്റെ അമ്മയും ഉണ്ടായിരുന്നു... സാക്ഷിയായ ഞാനും.... ഒരു നരച്ച കോട്ടൺ സാരിയിൽ ക്ഷീണിച്ച മുഖവുമായി അവനരികിൽ തലകുനിച്ചു നിൽക്കുന്ന ആ അമ്മയെ കാൺകെ ഞാൻ ചെയ്ത തെറ്റിന്റെ ആഴങ്ങളെ കുറിച്ചെനിക്ക് ആദ്യമായി പശ്ചാത്താപം തോന്നിത്തുടങ്ങി.. ഒന്നും വേണ്ടിയിരുന്നില്ല... ""അതെങ്ങനെ വീട്ടുകാരെ കണ്ടല്ലേ മക്കള് പഠിക്കുന്നെ... ഇവനെ ഒന്നും ഇനി ഈ സ്കൂളിൽ പഠിപ്പിക്കണ്ട സാറെ... ടി സി കൊടുത്ത് പറഞ്ഞു വിട്ടേക്ക്..."" ഹെഡ്മാസ്റ്ററുടെ മുന്നിൽ ഞെളിഞ്ഞിരിക്കുന്ന എന്റെ അച്ഛന്റെ വാക്കുകൾ പരിഹാസത്തോടെ ആ അമ്മയുടെ മുഖത്തേക്ക് ആഞ്ഞടിച്ചപോലെയായി എന്ന് ഞാനറിഞ്ഞു... ""ചന്ദ്രേട്ടാ അവൻ.. എന്റെ മോൻ അത്‌ ചെയ്യില്ല.."" ""ഏട്ടനോ... അതൊക്കെ പണ്ട്... ആ ബന്ധം ഒക്കെ ഞാൻ പണ്ടേ വെട്ടി മുറിച്ചതാ..."" എന്റെ അച്ഛന്റെയും അവന്റെ അമ്മയുടെയും ചിരപരിചിതമായ സംഭാഷണം കേൾക്കെ ഞാൻ ആശങ്കയോടെ നിന്നു... ""കുടുംബകാര്യമൊക്കെ ഇവിടെ എടുത്തിടേണ്ട രാജേന്ദ്രാ... ഇനി ചന്തുലാൽ എന്ന വിദ്യാർത്ഥി ഈ സ്കൂളിൽ വേണ്ടാ... "" ഹെഡ്മാസ്റ്ററിന്റെ അവസാന വാക്കിൽ ഞാനും അറിയാതെ നടുങ്ങിപ്പോയി... എന്റെ പ്രവർത്തികളുടെ അവസാനം ഇത്തരമൊരു പ്രശ്‌നത്തിലേക്ക് എത്തപ്പെടുമെന്ന് സ്വപ്നത്തിലും ഞാൻ കരുതിയില്ല... നിറകണ്ണുകളോടെ ചന്തുവിനോടൊപ്പം നടന്നകലുന്ന ആ അമ്മയെ കാൺകെ കുറ്റബോധത്തോടെ ഒന്നും ചെയ്യാനാകാതെ എന്റെ ഉള്ളമുരുകി... വർഷങ്ങൾക്ക് മുൻപ് കല്യാണതലേന്ന് കുടുംബത്തിന് അപമാനം വരുത്തിവച്ചു ഇഷ്ടപുരുഷനൊപ്പം ഇറങ്ങിപ്പോയ അച്ഛന്റെ ഏക സഹോദരിയാണ് ചന്തുവിന്റെ അമ്മയെന്ന്... ആ പക മനസ്സിലിട്ട് നീറ്റി സ്വന്തം സഹോദരിയെയും ഭർത്താവിനെയും പിന്നാലെ ചെന്ന് കാലങ്ങളോളം എന്റെ അച്ഛനും അച്ചാച്ചനും ഒക്കെ ഉപദ്രവിച്ചിരുന്നു എന്ന്... ഈ സത്യങ്ങൾ ഒക്കെ മനസ്സിലാക്കിയാണ് ചന്തു ഓരോ നിമിഷവും എന്നോട് കാട്ടിയ അനിഷ്ടത്തിന് കാരണമെന്ന്... സത്യങ്ങൾ ഓരോന്നും ഞാനറിഞ്ഞപ്പോളേക്കും ചെയ്ത തെറ്റുകൾക്ക് പോലും മാപ്പപേക്ഷിക്കാൻ കഴിയാതെ വന്നു... പിന്നീട് അവന്റെ പഠിപ്പ് മുടങ്ങിപ്പോകുകയും ആ നാട്ടിൽ നിന്നു തന്നെ അവനും കുടുംബവും മറ്റെവിടെക്കോ മാറിയെന്നും ഞാനറിഞ്ഞു... കാലങ്ങൾ ചിതറിമാറി... വർഷങ്ങൾ എനിക്കൊപ്പം നിന്നില്ല... ഒരിക്കൽ അവനോടു ചെയ്ത തെറ്റിന്റെ മുറിവുകൾ ഇടയ്ക്കൊക്കെ മനസ്സിനെ കുത്തിനോവിക്കുമ്പോഴും അവനെന്നോട് ക്ഷമിക്കുമായിരിക്കുമോ എന്ന് ഞാനോർക്കും... ഓരോ ആൾക്കൂട്ടത്തിലും ആ പൊടിമീശക്കാരനെ ഞാൻ തിരയുമായിരുന്നു.. കാലങ്ങൾ കടന്നു പോയിട്ടും അവനു വേണ്ടി എന്നിൽ പൂത്ത പ്രണയപ്പൂവുകൾ പിന്നീട് ആർക്കുവേണ്ടിയും മൊട്ടിട്ടില്ല... ഇടയ്ക്കെപ്പോഴോ അച്ഛന്റെ ബിസിനസ്സുകളെല്ലാം താളം തെറ്റി... കടക്കെണിയിൽ തറവാട് വീടുപോലും കൈവിട്ട് പോയപ്പോൾ പെട്ടെന്നൊരു ദിവസം എന്റെ അമ്മയും ഞങ്ങളെ തനിച്ചാക്കി സ്വർഗ്ഗത്തിലേക്ക് മടങ്ങി... വാടക വീടുകൾ മാറി മാറി താമസിക്കേണ്ടിവന്നപ്പോൾ രോഗിയായ അച്ഛനും ഞാനും തനിച്ചായി... കൈത്താങ്ങാകാൻ എന്റെ കൈകൾ ബലമുള്ളതാക്കേണ്ടിവന്നു... ചെറിയ ചെറിയ ജോലികൾ ചെയ്തു ബി.കോം വരെ ഞാൻ പഠിച്ചെങ്കിലും ഒരു ജോലിക്കായി വൻകിട കമ്പനികളിൽ കയറിയിറങ്ങി... ഒരുകാലത്ത് അഹങ്കരിച്ചതിന്റെ ഫലങ്ങൾ കാലം തിരിച്ചടിയായി തന്നു തുടങ്ങി... ഓർമ്മകളിലെന്നും ആ പൊടിമീശക്കാരന്റെ മുഖം തെളിമയോടെ എന്നിൽ സന്ദർശിക്കുമ്പോൾ വേദനയോടെ ഞാൻ ചിരിക്കും...അവനെന്റെ മുറച്ചെറുക്കൻ ആയിരുന്നുവെന്ന് ചിരിയോടെ ഞാനോർക്കും... എല്ലാം ഓർക്കുമ്പോൾ ഒരു വേദനയാണ്... ഒന്നും മറക്കാനാകാത്ത പോലെ ഇന്നും ഹൃദയം ആ പതിനഞ്ചുകാരിയിൽ നിന്നും മാറാതെ നിൽക്കുന്ന പോലെ... കാര്യമില്ലല്ലോ അവനെന്നെ ഇഷ്ടമേയല്ല... എന്നെങ്കിലും കാണുമ്പോൾ ആ കൈപിടിച്ച് മാപ്പ് ചോദിക്കണമെന്നും ആ അമ്മയുടെ നെഞ്ചിൽ വീണു മകനെ ചതിച്ചത് ഞാനാണെന്ന് പറയണമെന്നുമൊക്കെ ആഗ്രഹിക്കും... ഇടയ്ക്കെപ്പോഴോ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള പെടപ്പാടിൽ എല്ലാം മറക്കും.... ""അച്ഛൻ മോൾക്കൊരു ബാധ്യത ആയി, ല്ലേ... എന്റെ മോൾക്ക് ഒരു നല്ല ജീവിതം കിട്ടിയില്ലല്ലോടാ... എല്ലാം എന്റെ തെറ്റിന്റെ ശിക്ഷ... ഈ അച്ഛനോട് പൊറുക്കില്ലേ മോളേ..."" മൗനമായി നിന്ന് വരണ്ട ഒരു ചിരി ചിരിച് ഞാൻ മുറിവിട്ടിറങ്ങുമ്പോൾ സാരിതലപ്പാൽ മുഖം പൊത്തിയാ മൺ ചുവരിലേക്ക് ഞാൻ ചാരി നിന്നു... ഇതുപോലെ ഒരച്ഛൻ ഉണ്ടായിരുന്നു ചന്തുവിനും... അന്ന് കാലത്ത് അച്ചാച്ചന്റെ ആജ്ഞ നിറവേറ്റാൻ അവന്റെ അച്ഛന് നേർക്കു കാർ ഓടിച്ചു കയറ്റി അപായപ്പെടുത്തി സ്വന്തം പെങ്ങളെ വിധവയാക്കിയ ആൾ... സ്വന്തം അച്ഛൻ ആണെങ്കിലും മനസ്സുകൊണ്ട് ചിലപ്പോൾ തോന്നും ചെയ്തതിനൊക്കെ അനുഭവിക്കട്ടെ എന്ന്... ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ശൃംഖലയായ ശോഭ ഗ്രൂപ്പ്‌ ഓഫ് കമ്പനിസിന്റെ ഹെഡ് ഓഫീസിലേക്ക് ഒരു അക്കൗണ്ടന്റിന്റെ ഒഴിവു കണ്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഞാൻ വന്നു... ""പുലരി രാമചന്ദ്രൻ..."" നീട്ടിവിളിച്ച എന്റെ പേര് കേൾക്കെ ശീതീകരിച്ച ആ ഓഫീസ് മുറിയുടെ ഗ്ലാസ്‌ ഡോർ തുറന്ന് ഞാൻ അകത്തേക്ക് കടന്നപ്പോൾ കറങ്ങുന്ന കസേരയിൽ ഫയലുകളിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്ന അയാളുടെ മുഖം വേഗം ഞാൻ തിരിച്ചറിഞ്ഞു... ആഗ്രഹിച്ചതെന്തോ കണ്മുന്നിൽ എത്തി നിൽക്കുമ്പോൾ നെഞ്ചിലൊരു മഞ്ഞുകണം വീണു തണുപ്പിക്കുന്ന പോലെ തോന്നിയെനിക്ക്... ""ചന്തൂ.... "" പരിസരം മറന്നു അല്പം ഉറക്കെ ഞാൻ വിളിച്ചുപോയി... കാലങ്ങൾ കഴിഞ്ഞിട്ടും ആ മുഖം മായാതെ എന്റെ ഹൃദയത്തിൽ ഞാൻ തെളിമയോടെ സൂക്ഷിച്ചിരുന്നല്ലോ... ആളാകെ മാറി... ഗൗരവമാർന്ന മുഖത്ത് തിങ്ങിനിറഞ്ഞ രോമക്കാടുകളും കണ്ണിൽ ദൃഡതയും... ""ഹൂ ആർ യൂ...?? "" അപരിചിതമായ ഭാവത്തോടെ ആ ശബ്ദം കടുപ്പത്തോടെ ഉയർന്നപ്പോൾ എന്ത് പറയണമെന്നറിയാതെ എന്റെ നാവിറങ്ങി... ""സാർ, നമ്മൾ ഒരേ ക്ലാസ്സിൽ പഠിച്ച... എന്റെ പേര് പുലരി.... ഓർക്കുന്നുണ്ടോ... "" അറിയാതെ ഞാനാ പഴയ പതിനഞ്ച് വയസ്സുകാരിയായി മാറിപ്പോകുന്നത് ഞാനറിഞ്ഞു... ""ഗെറ്റ് ലോസ്റ്റ്‌ ഐഡിയറ്റ്... ടൈം വേസ്റ്റ് ചെയ്യാൻ ഓരോന്നു ഇറങ്ങിക്കോളും...."" മേശമുകളിൽ വച്ച എന്റെ സിർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ ഡോറിനരികിലേക്കയാൾ വലിച്ചെറിഞ്ഞുകൊണ്ട് അലറിയപ്പോൾ ഹൃദയം അടർന്നു പോകുന്ന വേദനയാൽ നിറഞ്ഞ കണ്ണുകൾ മറച്ചു ഞാൻ പുറത്തേക്ക് വേഗത്തിൽ നടന്നു... അവനെന്നെ തിരിച്ചറിഞ്ഞു കാണില്ല... ഓർക്കാൻ മാത്രം നല്ലതൊന്നും ഞാനവനോട് ചെയ്തിട്ടില്ലല്ലോ സ്വയം ഉത്തരം നൽകി ഞാൻ ആശ്വസിച്ചു... റിസെപ്ഷനിൽ ബയോഡേറ്റ ഏൽപ്പിച്ചു വീട്ടിലേക്ക് ഞാൻ നടക്കുമ്പോൾ എന്റെ മനസ്സ് പിടയുകയായിരുന്നു... ഞാൻ അവനെ തോൽപ്പിച്ചു എങ്കിലും എല്ലാം ഒരു യോദ്ധാവിനെ പോലെ പിടിച്ചടക്കിയല്ലോ എന്നോർത്ത് എനിക്കവനിൽ അഭിമാനം തോന്നി... ഇടയ്ക്കൊരിക്കൽ ശോഭ ഗ്രൂപ്പിൽ നിന്നും വന്ന അപ്പോയ്ന്റ്മെന്റ് ലെറ്റർ എന്നെ അത്ഭുതപ്പെടുത്തിയപ്പോൾ വീണ്ടുമൊരു പ്രതികാരത്തിനവൻ തുടക്കം കുറിക്കാൻ പോകുകയാണോ എന്ന് ഞാനോർത്തു... ഒരു നോക്കിനപ്പുറം ആ സാമിപ്യം വെറുപ്പോടെയാണെങ്കിലും എന്റെ ഹൃദയവും ആഗ്രഹിക്കുന്നപോലെ... ദിവസങ്ങൾ പിന്നിടുമ്പോൾ പുതിയ ജോലിയോട് ഞാൻ കൂറ് പുലർത്തി... 💕 തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
മനുഷ്യൻ്റെ മനസ്സ് ഒരു വിചിത്രമായ ഇടമാണ്. ചിലപ്പോൾ അത് ആകാശം പോലെ വിശാലമാകും, മറ്റു ചിലപ്പോൾ ഒരു തടവറയോളം ചെറുതും. നമ്മൾ ഇന്ന് സ്നേഹിക്കുന്ന പലതിനോടും നാളെ നമുക്ക് വിരക്തി തോന്നാം. ഇന്ന് നമ്മെ വേദനിപ്പിക്കുന്ന കാര്യങ്ങൾ നാളെ ഒരു പുഞ്ചിരിയോടെ ഓർക്കാൻ കഴിഞ്ഞേക്കാം. "കാലം നമ്മുടെ ശരീരത്തിൽ മാത്രമല്ല, ചിന്തകളിലും ചുളിവുകൾ വീഴ്ത്തുന്നുണ്ട്. " ചില മനുഷ്യരുടെ വേർപാടുകൾ നമ്മുടെ ചിന്താഗതിയെ പാടെ മാറ്റിക്കളയും. ഒറ്റപ്പെടലുകൾ നമ്മെ നമ്മളിലേക്ക് തന്നെ തിരിച്ചു നടത്തും. " വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്ത മാറ്റങ്ങളാണ് പലപ്പോഴും മനസ്സിനെ പാകപ്പെടുത്തുന്നത്. ആരും കാണാത്ത നമ്മുടെ കരച്ചിലുകളും അതിജീവനവുമാണ് പുതിയൊരു 'നമ്മളെ' സൃഷ്ടിക്കുന്നത്. എല്ലാം സ്വന്തമാക്കണമെന്ന വാശിയിൽ നിന്ന്, "ഇതൊന്നും ശാശ്വതമല്ല" എന്ന തിരിച്ചറിവിലേക്കുള്ള ദൂരം - അതാണ് മനസ്സിന്റെ ഏറ്റവും വലിയ പരിണാമം. നമ്മൾ ആരാണെന്ന് ലോകം കാണുന്നത് നമ്മുടെ പ്രവർത്തികളിലൂടെയാണ്, എന്നാൽ നമ്മൾ ആരാണെന്ന് നമ്മൾ മാത്രം അറിയുന്നത് നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ചിന്തകളിലൂടെയാണ്." മാറ്റങ്ങൾ സ്വാഭാവികമാണ്. ഇന്നലത്തെ നിങ്ങളുടെ തെറ്റുകളോർത്ത് ഇന്ന് വിഷമിക്കേണ്ടതില്ല. മാറിക്കൊണ്ടിരിക്കുന്നത് നിങ്ങൾ ജീവനോടെ ഇരിക്കുന്നു എന്നതിന്റെ അടയാളമാണ്. മരങ്ങളിൽ നിന്ന് ഇലകൾ പൊഴിയുന്നത് പുതിയവ തളിർക്കാനാണ്. അതുപോലെ പഴയ ചിന്തകൾ മാറി പുതിയൊരു വെളിച്ചം നിങ്ങളുടെ മനസ്സിലും ഉദിക്കട്ടെ. ​സ്വയം സ്നേഹിക്കുക, മാറുന്ന നിങ്ങളെയും മാറ്റങ്ങളെയും നെഞ്ചോട് ചേർക്കുക. 🍃✨ NB: ഇതിനെ പറ്റി ചോയ്ച്ച് ആരും വരണ്ട കാരണം എഴുതിയ എനിക്ക് തന്നെ ഇതിനെ കുറിച്ച് യാതൊരു അറിവുമില്ല😁😌 കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ
തുടർച്ച സത്യമായിരുന്നു... ഒരിക്കൽ മോഹനുമായി അവൾ പുറത്തേക്കൊക്കെ ഇറങ്ങി... അന്ന് വിഷുക്കാലമായിരുന്നു...മുറ്റത്ത് നിറയെ പൂത്ത കണിക്കൊന്നയുടെ മഞ്ഞ വിരിച്ച തണലിൽ അവർ നിന്നു... ഒരു കുല പൂക്കൾ അടർത്തി അവന്റെ മടിയിലേക്ക് വച്ചവൾ ചിരിച്ചു... മോഹന്റെ ജന്മദിനം ആഘോഷമാക്കാൻ റാണിയാണ് ദേവൻ സാറിനോട് ചട്ടം കെട്ടിയത്... സ്വർണ്ണക്കരയുള്ള സെറ്റ് മുണ്ടും ഉടുത്ത് ഇലച്ചീന്തിൽ നിന്നും ചന്ദനം ചാലിച്ചവൾ അവന്റെ നെറ്റിയിൽ വരച്ചു.. അവൻ കണ്ണുകൾ ഇറുക്കെ അടച്ചു... അവന്റെ കവിളിൽ അവളുടെ കൈവെള്ള ചേർത്തു വച്ചു... ""ജന്മദിനാശംസകൾ മോഹൻ..."" അവന്റെ കണ്ണുകൾ ഈറനായി... അച്ഛനാണ് കേക്ക് മുറിച്ചു ആദ്യ കഷ്ണം അവന് നൽകിയത്...എന്തോ വലിയൊരു ഇരുട്ടിലേക്ക് പ്രതീക്ഷയുടെ പ്രകാശം വന്നപോലെ തോന്നി അവന്... ചൂണ്ടുവിരലിൽ കേക്കിന്റെ ക്രീം എടുത്ത് അവന്റെ മുഖത്തൊക്കെ വരച്ചു അവൾ...അവന്റെ ചുണ്ടിൽ ചിരി നിറഞ്ഞു... ""താങ്ക്സ്.... "" ""എന്തിന്..."" ""അറിയില്ല..."" അവൾ കണ്ണുകൾ ചിമ്മിക്കാട്ടി... ""അതേയ് വേഗം എഴുനേറ്റ് നടന്നോണം... താൻ റെഡിയായാൽ എനിക്ക് ജോലി പോകും, എന്നാലും കുഴപ്പമില്ല തന്നെ ഇങ്ങനെ കാണാൻ ഒരു സുഖവുമില്ലാന്നേ... പഴേപോലെ ബൈക്കിൽ അഭ്യാസം ഒക്കെ കാണിച്ച് എപ്പോഴും ചിരിയോടെ നിൽക്കുന്ന മോഹനെ കാണാനാ രസം..."" അവൾ ചിരിയോടെ പറഞ്ഞതും അവന്റെ നെഞ്ചിൽ കനൽ വീണു കത്തിയെരിഞ്ഞു...അവന്റെ കൈകളെ അവൾ പൊതിഞ്ഞു പിടിച്ചു... ദിവസങ്ങളും മാസങ്ങളും കടന്ന് പോകെ എന്തിനും ഒരു വിളിക്കപ്പുറം ഊർജസ്വലയായ മിടുക്കിയായ എപ്പോഴും ചിരിച്ചും കളിച്ചും ശാസിച്ചുമൊക്കെ റാണി ഉണ്ടാകും... എവിടെയൊക്കെയോ മൗനമായൊരു സൗഹൃദം മുളപൊട്ടി അവർക്കിടയിൽ... അവളില്ലാത്ത ഒരു നിമിഷത്തിന്റെ ശൂന്യതയിൽ പോലും അവൻ സ്വയം കലഹിച്ചു തുടങ്ങി... ""തന്റെ അച്ഛന് എന്താ പറ്റിയത്... "" ""ഒന്നും ഇല്ലാരുന്നെന്നെ... ആള് പെട്ടന്ന് എന്നെയങ്ങ് തനിച്ചാക്കി പോയി... അന്ന് അത്രക്ക് പക്വതയോടെ ചിന്തിക്കാനൊന്നും അറീല്ലാരുന്നു... ഒത്തിരി സങ്കടപ്പെട്ടു... അതിന്റെ കൂടെ താനും എന്നെ പറ്റിച്ച സങ്കടം...ഒക്കെ എന്റെ തെറ്റാ... ഇയാളുടെ ഫ്രണ്ട്‌സ് പറഞ്ഞ പോലെ ഒരു ആന്റി ടൈപ്പ്... അല്ലേലും മോഹന് ചേർന്നത് റാണിയല്ല... അല്ലേ..."" അവൾ പൊട്ടി പൊട്ടി ചിരിച്ചു... അവനൊന്നു കരയണമെന്ന് തോന്നി... ഒരിക്കൽ മോഹനെ കാണാൻ ഒരു പെൺകുട്ടി വന്നു...ആനന്ദി... കൊലുന്നനെ വട്ടമുഖമുള്ളൊരു സുന്ദരി... അവൻ മുഖമുയർത്താതെ നിലത്തേക്ക് കണ്ണ് നട്ടു... റാണിയുടെ നെഞ്ച് വല്ലാതെ മിടിക്കുന്നു... ആനന്ദി അവന് സമീപം നിലത്തേക്ക് മുട്ടുകുത്തി... ""Am sorry മോഹൻ... ഈ കാര്യത്തിൽ അല്പം പ്രാക്ടിക്കൽ ആയി ചിന്തിക്കണമെന്നാ മനസ്സ് പറയുന്നത്... ഇനിയും കാത്തിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല...അയർലന്റിലേക്ക് തിരികെ പോകാൻ പ്ലാൻ ചെയ്യുകയാ... നമ്മുടെ ഫാമിലി പറഞ്ഞുറപ്പിച്ചു എന്നതിനപ്പുറം ലവ്, അഫക്ഷൻ അങ്ങനെ ഒന്നുമില്ല എന്ന് തോന്നുന്നു നമ്മൾക്കിടയിൽ...അല്ലേ... ഈയൊരു അവസ്ഥയിൽ തന്നെ ഉപേക്ഷിച്ചു എന്നൊക്കെ പറയുന്നതിലും വലിയ കാര്യമില്ലല്ലോ... Good bye മോഹൻ... എത്രയും വേഗം എഴുനേറ്റ് നടക്കണം... എന്നും സുഹൃത്തുക്കൾ ആയിട്ടിരിക്കണം..."" അവൻ മറുപടി പറയാതെ നിർവികാരനായി... അവൾ എഴുനേറ്റ് റാണിയെ നോക്കി ചിരിയോടെ പുറത്തേക്ക് നടക്കാൻ ഒരുങ്ങി... രണ്ട് ചുവടുകൾ നടന്നതും വീണ്ടും തിരികെ വന്ന് മോഹന് അരികിലേക്ക് ചെന്നു... വലതു കയ്യിലെ മോതിരവിരലിൽ നിന്നും അവളുടെ പേര് കൊത്തിയ മോതിരം ഊരിയെടുത്തു... നിലത്ത് പതിയുന്ന ചെരുപ്പിന്റെ മുഴങ്ങുന്ന ശബ്ദം അകന്നകന്നു പോയി... അവൻ തലയുയർത്തി റാണിയെ നോക്കിയതും അവൾ ചുണ്ട് കടിച്ചു ചിരി ഒതുക്കുന്നു... അടക്കി നിർത്താനാകാതെ അവൾ പൊട്ടിച്ചിരിച്ചു പോയി... ""എന്നാലും നല്ല തേപ്പ് ആയി പോയല്ലോ മോഹൻ ഇത്..."" സാരിത്തലപ്പാൽ അവൾ മുഖം പൊത്തി ചിരിച്ചു... അവന്റെ ചുണ്ടിലും ഒരു കുഞ്ഞ് ചിരി വിടർന്നപ്പോൾ റാണി ആശ്ചര്യത്തോടെ അവനെ നോക്കി... "" എനിക്കിപ്പൊ എഴുനേറ്റ് നിൽക്കാൻ കഴിഞ്ഞിരുന്നേൽ നിന്നെ കെട്ടി പിടിച്ചു ഞാൻ ഒരു ഉമ്മ തന്നേനെ... "" അവൻ പെട്ടന്ന് അങ്ങനെ പറഞ്ഞു പോയി... ""അതിന് വേറെ ആളെ നോക്കണം മിസ്റ്റർ..."" ""നീയുണ്ടെങ്കിൽ വേറെ ആളെയെനിക്ക് വേണ്ടെങ്കിലോ..."" അവൾ നിശബ്ദയായി... ""ഇന്ന് സംഭവിച്ചതിലൊക്കെ സന്തോഷമേ ഉള്ളൂ എനിക്ക്... ഞാനായിട്ട് ചെയ്യാനിരുന്ന കാര്യമാണ്... പക്ഷേ ആനന്ദി ഇത്രക്ക് ഫാസ്റ്റ് ആകുമെന്ന് അറിഞ്ഞില്ല... "" ആദ്യമായാണ് മോഹൻ ഇത്രയും സംസാരിക്കുന്നത്... കണ്ണിലൊളിപ്പിച്ചൊരു കുസൃതി ചിരിയും... വീൽ ചെയർ ഉരുട്ടി റാണിക്കരികിലേക്ക് ചെന്നു... ""എന്റെ ഈ അവസ്ഥയിൽ ഇപ്പൊ ഞാൻ സന്തോഷിക്കുവാടോ... സത്യം... അല്ലാരുന്നേൽ നിന്നെ എനിക്ക്..."" ""വേണ്ട മോഹൻ... കുറച്ച് കഴിഞ്ഞ് താൻ പറയും വെറുതെ തമാശ ആരുന്നെന്ന്... അവിടേം ഈ റാണി തോൽക്കും... വീണ്ടും വീണ്ടും മോഹങ്ങൾ തന്നിട്ട്...."" അവൾ അവനെ നോക്കാതെ അതിവേഗം പുറത്തേക്ക് നടന്നു... ഒരു വർഷത്തോളമായി... മോഹനെ കുളിപ്പിക്കുന്നതും വസ്ത്രങ്ങൾ അണിയിക്കുന്നതും മുടി ചീകിക്കൊടുക്കുന്നതും എല്ലാം ഇപ്പോൾ റാണി തന്നെയാണ്... ഒരു കുഞ്ഞിനെ പോലെ അവനെ പരിചരിച്ചു ഊട്ടി അവൾ... അവനൊരു നല്ല കൂട്ടുകാരിയായി... ദിവസങ്ങൾ പിന്നിടുമ്പോഴും വലിയ മാറ്റങ്ങളൊന്നും മോഹനിൽ കണ്ടില്ലെങ്കിലും എഴുനേറ്റ് നടക്കണം എന്ന അതിയായ ആഗ്രഹമാണവന്... ഒരിക്കൽ അവൾക്കൊരു രജിസ്റ്റേഡ് വന്നു... തുറന്നപ്പോൾ മനസ്സിൽ നൊമ്പരം വന്നെങ്കിലും പുറമെ ചിരിച്ചു അവൾ... ""ഇനി അധികദിവസമൊന്നും എന്റെ ശല്യം ഉണ്ടാകില്ല കേട്ടോ... അഡ്വൈസ്സ് മെമ്മോ ആണ് വന്നത്..."" അവനരികിൽ നിലത്തേക്കിരുന്നു ആ വിരലുകളിൽ അവൾ കോർത്തു പിടിച്ചു... അവനെ നിരാശ മൂടി... ""താൻ എഴുനേറ്റ് നടന്നിട്ടൊക്കേ പോകൂ എന്ന് വിചാരിച്ചതാ... പക്ഷേ എല്ലാം പെട്ടെന്നായിരുന്നു അല്ലേ..."" ""പ്ലീസ് താൻ എന്നെയിട്ടിട്ട് പോകല്ലേ..."" അവന്റെ വാക്കുകൾ വല്ലാതെ ഇടറി... ""അയ്യേ... എന്താടോ ഇത് കൊച്ചു പിള്ളേരെ പോലെ... എനിക്ക് ഉറപ്പുണ്ട്, അധികം വൈകാതെ താൻ എഴുനേറ്റ് പഴയ പോലെ ഓടി നടക്കും നോക്കിക്കോ..."" കൂടുതൽ ഒന്നും പറയാനാകില്ലായിരുന്നു അവൾക്കും... പിന്നീടുള്ള ദിവസങ്ങൾ ഇരുവരും മൗനം കൊണ്ട് വലിയൊരു മതിൽ തീർത്തു... ഒടുവിൽ അവൾ യാത്ര പറയാനൊരുങ്ങി... അവന്റെ മുഖം കൈകളിലെടുത്ത് ആ നെറ്റിയിൽ അവൾ ചുംബിച്ചു...അവന്റെ കണ്ണുകൾ നനഞ്ഞു... ""പോട്ടെ... എന്നേലും കാണാം..."" ""ഒന്ന് ചലിക്കാൻ പറ്റിയിരുന്നേൽ തന്നെ ഞാൻ വിടില്ലാരുന്നു... പക്ഷേ എന്നെക്കൊണ്ട് ഒന്നിനും പറ്റില്ലല്ലോ..."" അവളും കരയുമെന്നായപ്പോൾ അവനെ നോക്കാതെ തിരിഞ്ഞു നിന്നു... ""റാണീ... കുറച്ച് നാള് കൂടി ഒന്ന് കാത്തിരിക്കുവോ...ആ മനസ്സിൽ ആർക്കും സ്ഥാനം കൊടുക്കാതെ... സ്വാർത്ഥതയല്ല... എന്തോ ഒറ്റക്കായി എന്നൊരു തോന്നൽ... "" അവൾ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് തികട്ടിവന്നൊരു ഗദ്ഗദത്തെ ഞെരിച്ചു... ""ഞാൻ ഒരാളെ മാത്രേ പ്രണയിച്ചിട്ടുള്ളു മോഹൻ... ആ ആൾക്ക് വേണ്ടിയാ കാത്തിരുന്നത്... ആ ആൾക്ക് വേണ്ടിയാ ഇവിടെ വന്നത്... കാലമെത്ര കഴിഞ്ഞിട്ടും അയാളെ അല്ലാതെ മാറ്റാരേം സ്നേഹിക്കാനും എനിക്ക് കഴിഞ്ഞിട്ടില്ല..."" വിങ്ങി കരഞ്ഞുകൊണ്ട് ബാഗുമെടുത്തവൾ ഗേറ്റിനരികിലേക്ക് ഓടി...തിരിഞ്ഞൊന്ന് നോക്കാതെ... യാത്ര പറയാതെ... അവന്റെ ഉച്ചത്തിലുള്ള വിളികൾ ഇടവഴികളിൽ ഞെരിഞ്ഞ കരിയിലകളുടെ ശബ്ദത്തിനൊപ്പം ദൂരേക്ക് അകന്ന് കേട്ടു... ആഴ്ചകൾക്കപ്പുറം റാണി ജോലിയിൽ കയറി... പ്രസീത ഡോക്ടറോട് സ്ഥിരം കാര്യങ്ങൾ ചോദിച്ചറിഞ്ഞു... എന്നാലും മനസ്സ് ആസ്വസ്തമാണ്... ഉമ്മറപ്പടിയിൽ ആ വീൽ ചെയറിൽ ഉപേക്ഷിച്ചു വന്ന മോഹന്റെ മുഖം മായാതെ നിൽക്കുകയാണ് മനസ്സ് നിറയെ.. ആറ് മാസങ്ങൾക്കപ്പുറം അവൾ അറിഞ്ഞു അവന്റെ കൈകൾ ചലിച്ചുവെന്ന്...ജീവൻ വച്ചുവെന്ന്... അവളുടെ മണ്ണിലുരുണ്ട 101 ശയനപ്രതിക്ഷണങ്ങൾ... അവൾ കാത്തിരുന്നു... വീണ്ടുമൊരു വിഷുപ്പുലരിയിൽ പൂത്ത കണിക്കൊന്ന മരത്തിനു കീഴെ വെറുതെ നിന്നു അവൾ...വിരഹിണിയായി... പിന്നീടറിഞ്ഞു മോഹനിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടെന്നും തുടർചികിത്സയ്ക്കായി യൂ.എസിലേക്ക് പോകുകയാണെന്നും... കേട്ടപ്പോൾ എന്തോ മനസ്സിങ്ങനെ വെന്തു നീറുകയാണ്... അവൻ ഒരു വാക്ക് മിണ്ടാൻ ഒന്ന് വിളിച്ചതുപോലുമില്ല അവളെ... അവളോർത്തു അവൻ തന്നെ മറന്നുകാണുമെന്ന്... പ്രസീത ഡോക്ടർ വിളിച്ചപ്പോൾ തന്നെക്കുറിച്ചൊന്നും മോഹൻ ചോദിക്കാറേയില്ലെന്ന് അറിഞ്ഞ നിമിഷം വീണ്ടും അവൾ മരിച്ചു...ജഡമായി... പഴയ റാണിയാകാൻ പിന്നീടവൾക്ക് സാധിക്കുന്നതേയില്ലായിരുന്നു... ഉറക്കമില്ലാത്ത രാത്രികളും...കറുപ്പ് വലയം ചെയ്ത കണ്ണറകളും... ദിവസങ്ങൾ കടന്നുപോകെ റാണി വെറും നിഴലായി മാറി... വണ്ണം കുറഞ്ഞു നേർത്തു... അവൾ ക്ഷീണിച്ചു അവശയായി... മാനസിക നില തെറ്റിയവളെ പോലെ ഇടയ്ക്ക് ചിരിയ്ക്കും കരയും കലഹിക്കും... എന്തിന് പ്രണയം ഇത്രമേൽ നോവിക്കുന്നു...ഒരിക്കൽ അണഞ്ഞ കനലിൽ വീണ്ടും കൊള്ളിവച്ചതെന്തിനായിരുന്നു... ഡിപ്രെഷന്റെ തലങ്ങളിലേക്ക് അവളുടെ മനസ്സ് സഞ്ചരിച്ചു തുടങ്ങി... നീണ്ട നഖങ്ങളാൽ മാംസങ്ങളെ അവൾ സ്വയം വരഞ്ഞു മുറിച്ചു... മുടിയിഴകൾ പിച്ചിപ്പറിച്ച് അലറിക്കരഞ്ഞു... നീണ്ട രണ്ട് വർഷങ്ങൾ... ""എന്റെ മോഹൻ വന്നോ സിസ്റ്ററേ... ഇല്ലല്ലേ...അവൻ വരില്ല.. കള്ളനാ... "" അവൾ പൊട്ടിച്ചിരിച്ചു... പിന്നെ ഉറക്കെ ഉറക്കെ കരഞ്ഞു... കാരുണ്യ മെന്റൽ അസ്സൈലത്തിന്റെ ഇരുമ്പഴികൾ പൂട്ടിയ ചെറിയ സെല്ലിനുള്ളിൽ അവൾ കമിഴ്ന്നു കിടക്കുന്നു...അഴുക്ക് പുരണ്ട വെള്ള വസ്ത്രവും...ജടപ്പിടിച്ച മുടിയും... ചങ്ങലകൾ ചിരങ്ങുകൾ തീർത്ത വലതുകാൽ അവൾ മെല്ലെ തടവി... പ്രണയം ഇത്രമേൽ മുറിവേൽപ്പിക്കുമോ... ഇത്രമേൽ തീവ്രമാകുമോ... അറിയില്ല... ആർക്കുമറിയില്ല... ഒരിക്കൽ മെന്റൽ അസ്സൈലത്തിന്റെ ഗേറ്റ് കടന്നൊരു വെള്ള നിറമുള്ള കാർ അകത്തേക്ക് വന്നു... പിന്നിലെ ഡോർ തുറന്നിറങ്ങിയ ആരോഗ്യവാനായൊരു ചെറുപ്പക്കാരൻ... നടക്കുമ്പോൾ ഇടതു കാലിന്റെ ചെറിയ സ്വാധീനക്കുറവ് എടുത്തുകാട്ടുമായിരുന്നു... അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു... മുഖത്ത് സങ്കടത്തിന്റെ കടലാഴങ്ങൾ ആയിരുന്നു... ""ഡോക്ടർ എന്റെ റാണിക്ക്... "" മോഹൻ മുഖം പൊത്തി കരഞ്ഞുപോയി... അവനൊപ്പം പ്രസീത ഡോക്ടറും ഉണ്ടായിരുന്നു... ഇരുമ്പ് വാതിൽ മെല്ലെ തുറന്നു സെല്ലിലേക്ക് കയറി മോഹൻ റാണിക്കരികിലേക്ക് ഇരുന്നു... നിലത്ത് കമിഴ്ന്നു കിടന്ന് മയക്കമാണവൾ... അവളെ തന്റെ മടിയിലേക്ക് കിടത്തി കുനിഞ്ഞവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു... അവനൊന്ന് ആർത്ത് കരയാൻ തോന്നി... ""മോളേ റാണീ... കണ്ണ് തുറക്ക്... ഇതാരാ വന്നിരിക്കുന്നേന്ന് നോക്ക്..."" ""വേണ്ട എന്റെ മോഹൻ വന്നെന്ന് പറഞ്ഞു പറ്റിക്കാനല്ലേ..."" അവൾ കണ്ണ് തുറന്നില്ല... മോഹൻ ചങ്ങലകൾ ഊരിയെറിഞ്ഞു അവളെ തന്റെ കൈകളിൽ കോരിയെടുത്ത് കാറിനരികിലേക്ക് നടന്നു... ഒരു കരച്ചിലോടെ കൈകാലിട്ടടിച്ചു അവൾ...നിലത്ത് നിർത്തി അവളെ ഇറുകെ പുണർന്നു...ചുംബങ്ങൾ കൊണ്ട് മൂടി...അവൾ തളർന്നാ നെഞ്ചിലേക്ക് വീഴുമ്പോൾ അവന്റെ കരങ്ങൾ ശക്തിയോടെ പൊതിഞ്ഞു പിടിച്ചു... ഇനി വിട്ട് കൊടുക്കില്ലെന്ന് പുലമ്പി... മെല്ലെ മെല്ലെ അവന്റെ സ്നേഹം അവൾക്ക് മരുന്നായി... തണലായി... ആർക്കും വിട്ടുനൽകാതെ ഒരു കുഞ്ഞിനെ പോലെ പരിപാലിച്ചു... പിന്നെയും ഋതുക്കൾ അവരിൽ വസന്തം തീർത്തുതുടങ്ങി... അവർ പ്രണയിച്ചുതുടങ്ങി... ""അത്രക്കും ഇഷ്ടമായിരുന്നോ എന്നെ..."" ""മ്മ്..."" ""എത്ര ഇഷ്ടം..."" ""അതറിയില്ല...എനിക്ക് മുന്നേ നീ മരിച്ചാൽ അന്ന് ഞാനതിന് ഉത്തരം കണ്ടെത്തും..."" മന്ദാരങ്ങൾ പൂത്ത തൊടിയിലൂടെ ഇരുവരും കൈകോർത്തു നടന്നു... വേനൽ മഴ കാലം തെറ്റി പെയ്യുന്ന മേടമാസ വാരാന്ത്യങ്ങളിൽ കുളമുറ്റത്തെ മാവിൻ ചുവട്ടിലെ നാട്ടുമാമ്പഴങ്ങൾ അവർ ഒരുമിച്ചു പെറുക്കിയെടുത്തും പങ്കിട്ടും രുചിച്ചും പ്രണയകാലങ്ങൾ തീർത്തു... നിലാവുള്ള രാത്രികളും...മഴതണുപ്പിച്ച പ്രഭാതങ്ങളും...പോക്കുവെയിലേറ്റ് ചുവന്ന സന്ധ്യകളും... കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ
ചുണ്ടിലേക്ക് ചേർത്ത് വച്ച ഇളം ചൂടുള്ള ചായ അവളുടെ മുഖത്തേക്കയാൾ തുപ്പി... സാരിത്തലപ്പാൽ കവിളും നെറ്റിയും തുടച്ചെടുത്ത് മങ്ങിയ ചിരിയോടെ ചായഗ്ലാസ്സ് വീണ്ടുമയാളുടെ ചുണ്ടിലേക്കടുപ്പിച്ചതും അനിഷ്ടത്തോടെ മറുവശത്തേക്ക് മുഖം മാറ്റി കണ്ണടച്ചിരിക്കുന്നു... തന്റെ പ്രവർത്തി വീണ്ടും തുടർന്നതും, തോൽക്കാൻ മനസ്സില്ലാത്തപോലെ അവളുടെ മുഖത്തും കഴുത്തിലും മാറിലും അയാൾ ചായത്തുള്ളികൾ മത്സരിച്ചു തെറിപ്പിച്ചു... ഒടുവിലെപ്പോഴോ തോൽവി സമ്മതിച്ചപോലെ ഒരിറക്ക് ചായ കുടിച്ചതും ചിരിയോടെ കൈകളാൽ അവന്റെ മുഖത്തൊന്ന് തലോടി... കാടുകയറിയ ചുരുളൻ മുടിയിഴകൾ വിരലുകൾക്കിടയിൽ കോർത്ത് പിന്നിലേക്കൊതുക്കി വച്ചു... ""ഇത്തിരി വിഷം വാങ്ങിത്തന്ന് എന്നെയങ്ങു കൊന്ന് തരാവോ നിനക്ക്..."" അവന്റെ കൺപീലികൾക്കിടയിലെ നീർത്തിളക്കത്തിലേക്ക് നോക്കി നിന്നു... ""ഇനി ഇത് മാതിരി കാണിച്ചാൽ, വിഷമല്ല തന്നെ കഴുത്ത് ഞെരിച്ചു കൊല്ലും ഞാൻ നോക്കിക്കോ... "" മാറിൽ ചായ വീണ് നനഞൊട്ടിയ സാരി ഞൊറിവുകളിൽ കൈ തൂത്തവൾ ഗൗരവം നടിച്ചു... റേസിംഗ് ക്ലബ്ബുകൾ ലക്ഷങ്ങൾ ലേലത്തുക നൽകാൻ തയ്യാറാകുന്ന ഫേമസ് ആയൊരു റൈഡർ ആയിരുന്നു മോഹൻദേവ്... ഒരു ചെറിയ കൈപ്പിഴവിൽ സ്വന്തം ജീവിതം തന്നെ ഒരു വീൽ ചെയറിൽ ഒതുക്കേണ്ടി വന്നവൻ... ""ആരും എന്റടുത്ത് നിൽക്കുന്നത് ഇഷ്ടമല്ല...എനിക്ക് ആരേം കാണണ്ട.. ഒന്ന് പോയ് തരാമോ... "" അവന്റെ കഴുത്തിൽ ഇഴഞ്ഞു വീർക്കുന്ന ദേഷ്യത്തിന്റെ നീല ഞരമ്പുകളും, വേദനയോടെ നേർത്തുപോകുന്ന ശബ്ദവും... മറുപടി ഏതും പറയാതെ അനക്കമറ്റ ദേഹം പേറിയ വീൽ ചെയറും തള്ളി നീക്കി ജനലോരം നടന്നു... അടഞ്ഞു കിടന്ന ജനൽ പാളികൾ പുറത്തേക്ക് തള്ളിതുറന്നതും സംഗീതം പോലെ ഒഴുകിയെത്തിയ കാറ്റിന്റെ തണുത്ത ചുരുളുകൾ മുറിക്കുള്ളിലേക്ക് കടന്ന് വന്നു... ആ കാറ്റിന് തൊടിയിൽ പൂത്ത ഏതോ പേരറിയാത്തൊരു പൂവിന്റെ സുഗന്ധമായിരുന്നു..ഇളം വെയിലിന്റെ തിളക്കമായിരുന്നു... പിന്നിലായ് നിൽക്കുന്ന അവളെ തിരിഞ്ഞൊന്ന് നോക്കാൻ ആഗ്രഹം തോന്നിയെങ്കിലും അതിന് മുൻപേ ആ ശബ്ദമുയർന്നു പൊങ്ങി... ""അതേയ് കുറച്ച് നാളത്തേക്ക് ഞാനിവിടെത്തന്നെ കാണും.... തന്റെ സഹായിയായിട്ട്... എന്തെല്ലാം തറവേല കാണിച്ചാലും തല്ക്കാലം പോകാൻ ഉദ്ദേശിച്ചിട്ടില്ല..."" ഇടത് കയ്യുടെ ചൂണ്ടുവിരലാൽ വീൽ ചെയറിന്റെ സ്വിച്ച് അമർത്തി അവൾക്ക് അഭിമുഖമായി തിരിഞ്ഞതും മാറിൽ കൈകൾ പിണച്ചു കെട്ടി കട്ടിളപ്പടിയിൽ ചാരി നിൽക്കുന്നു... ""പിന്നെ നമുക്കിടയിൽ പണ്ട് നടന്നതൊന്നും ഞാൻ ഓർത്ത് വച്ചിട്ടൊന്നുമില്ല... അന്നതൊക്കെ ഒരു കൗമാരക്കാരന്റെ തമാശയാണെന്ന് തിരിച്ചറിയാൻ ഇത്തിരി സമയമെടുത്തെന്നത് സത്യാ... എന്നാലും, സാരമില്ല..."" താൻ നടിക്കുന്ന ഗൗരവത്തിന്റെ മുഖം മൂടിയാൽ മനസ്സിനെ മറയ്ക്കാനാകില്ലെന്നവൾ അറിഞ്ഞു... വാതിൽ തുറന്ന് പുറത്തേക്ക് നടന്ന അവളുടെ വാക്കുകൾ അവന്റെ നെഞ്ചിൽ കനം വെപ്പിച്ചു... ""റാണീ...."" അവന്റെ ശബ്ദം ആ മുറിക്കുള്ളിൽ ഉയർന്ന് മുറിഞ്ഞതും അവൾ കേൾക്കാത്ത ഭാവത്തിൽ വേഗം പടവുകളിലൂടെ ഓടിയിറങ്ങി.. മറന്നെന്ന് കള്ളം പറയാൻ എത്ര എളുപ്പമായിരുന്നു...വർഷങ്ങൾ ഏറെ പിന്നിട്ടാലും എങ്ങനെയാണത് മറക്കാൻ കഴിയുക...മുറിവേൽപ്പിച്ചതെന്റെ മനസ്സിനല്ലേ... ഭൂതകാലത്തിന്റെ കുളിരിൽ ലയിക്കാൻ കൊതിക്കുന്ന അവളുടെ മനസ്സ് കലാലയത്തിന്റെ ഒഴിഞ്ഞ കോണിലുള്ള ചെമ്പകമരത്തിന്റ കൽത്തിട്ടയിലേക്ക് കുതറിയോടി... അന്നൊരു പൊട്ടി പെണ്ണായിരുന്നു... ഗ്രാമം വിട്ട് നഗരത്തിലെ വലിയ കോളേജിലേക്ക് അയക്കപ്പെട്ടവൾ... ക്യാമ്പസ്സിനുള്ളിലെ റോഢിൽ ഒഴിവു നേരങ്ങളിൽ തന്റെ ബൈക്ക് കൊണ്ട് അഭ്യാസം കാണിക്കുമായിരുന്ന ഒരു ചെറുപ്പക്കാരൻ... മോഹൻദേവ്... കാണാൻ സുമുഖനായിരുന്നു... ഒരുപാട് ആരാധികമാരും... ഒരിക്കൽ ഏറെ വൈകി കോളേജ് ബസ് സ്റ്റോപ്പിൽ വണ്ടി കാത്ത് നിൽക്കുന്ന സമയം... ഇരുട്ട് മൂടാറായ പകലും കൂടണയാൻ പറന്ന് പോകുന്ന പക്ഷികളും... റാണിക്ക് ഉള്ളിൽ ഭയം തോന്നി... അടുത്തേക്ക് വന്ന് നിന്ന ബൈക്കിൽ നിന്നും ഹെൽമെറ്റ്‌ ഊരി മാറ്റിയ ആളെ കാൺകെ തെല്ലൊരു അത്ഭുതം തോന്നാതിരുന്നില്ല... ""വാ കയറിക്കോ... ഇനി ഇല്ലിമംഗലത്തേക്ക് ബസ്സില്ല..."" കണ്ണ് തുറിച്ചു വിസ്സമതത്തോടെ നിന്നു... ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ പരിചയമില്ലാത്ത അവനിൽ നിന്നും ഇങ്ങനെ ഒരു നീക്കം അപ്രതീക്ഷിതമായിരുന്നു... ""പേടിയ്ക്കണ്ട, ജയൻചേട്ടൻ എന്റെ അച്ഛന്റ്റെ ഓഫീസിലാ ജോലി ചെയ്യുന്നത്... ആളെ എനിക്ക് പരിചയം ഉള്ളതാ... തന്നെയും മുൻപ് കണ്ടിട്ടുണ്ട്..."" തന്റെ അച്ഛനെ ഇവന് പരിചയമുണ്ടോ.... ആശങ്കയോടെ നിൽക്കുന്ന അവളെ ചിരിയോടെ ബൈക്കിന്റെ പിന്നിലേക്ക് ക്ഷണിച്ചു... ആ യാത്രയൊരു തുടക്കമായിരുന്നു... ഒരേ നാട്ടുകാർ ആണെങ്കിലും അവനെ മുൻപ് കണ്ടതായി ഓർക്കുന്നില്ല.. ദിവസങ്ങൾക്കപ്പുറം ഇടയ്ക്കൊക്കെ അവർ തമ്മിൽ കാണുമ്പോൾ വാക്കുകളായി ഒന്നുമില്ലെങ്കിലും കൈമാറാൻ ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു... ആരാധന വളർന്ന് അവളിലെ കൗമാരക്കാരിക്ക് അവനോട് പ്രണയമായി... അവന്റെ ചിരിയിലോ സാമിപ്യത്തിയോ അവൾ തിരികെ കണ്ടത് പ്രണയമായിരുന്നു... അല്ല തെറ്റിദ്ധരിക്കപ്പെട്ടത് പ്രണയമെന്നായിരുന്നു... ഒരിക്കൽ മനസ്സ് പങ്കുവച്ചു അവനോട്... തന്റെ നിലയോ വിലയോ രൂപമോ ഒന്നും ഓർത്തില്ല... അവനോളം ചേരാനുള്ള യോഗ്യതകൾ ഇല്ലെന്നും അറിഞ്ഞില്ല... മറുപടിയായുള്ള അവന്റെ പൊട്ടിച്ചിരിയിൽ അവളൊന്ന് ചൂളിപ്പോയി.. ""എന്താ കളിയാക്കണേ... ഇഷ്ടമല്ലേൽ പറഞ്ഞാൽ മതീട്ടോ... "" നിഷ്കളങ്കമായ ആ വാക്കുകൾക്കൊപ്പം അവനും നിശ്ശബ്ധമായി... ""തന്നെയും എനിക്ക് ഭയങ്കര ഇഷ്ടാ..."" പെട്ടെന്നാണ് അവന്റെ മറുപടി വന്നത്... അവൾ അനുരാഗിണിയായി... നിലത്തുവീണ ചെമ്പകപ്പൂവിൽനിന്നും ഒന്നെടുത്ത് അവന് നേരെ നീട്ടി... ചിരിയോടെ അത്‌ വാങ്ങുമ്പോൾ ആ കണ്ണിൽ ഘനീഭവിച്ച പരിഹാസത്തിന്റെ കണികകളെ അവൾ കണ്ടിരുന്നില്ല... ആരോടും പറയാതെ അവൻ അന്ന് പറഞ്ഞ ഒരൊറ്റ വാക്കും പേറി അവൾ പ്രണയിനിയെ പോലെ നിറഞ്ഞാടി... അവനൊരു കളിപ്പാവയായി... ചിലപ്പോഴൊക്കെ കൈപിടിച്ചു എന്റെ കൈവെള്ള ആ കവിളിലേക്ക് ചേർത്ത് വയ്ക്കും... മൃദുലമായ ആ കൈത്തണുപ്പ് അവന് ഏറെ ഇഷ്ടമാണെന്ന്... അവനെന്നെ ഒരിക്കൽ പോലും ചുംബിച്ചിട്ടില്ല...മോശമായൊരു നോട്ടമോ പൊള്ളുന്ന സ്പർശനങ്ങളോ നൽകിയിട്ടില്ല... ചേർത്ത് പിടിച്ചിട്ടുണ്ട്... നീണ്ട വരാന്തയുടെ തടിത്തൂണുകൾക്ക് മറവിൽ കൈകോർത്ത് നിന്നിട്ടുണ്ട്... തുളുമ്പിയൊഴുകുന്ന പ്രണയവരമ്പുകളിൽ തനിച്ചു നിന്നാലും സീമകൾ ലംഘിക്കാത്ത, മാംസനിബന്ധമല്ലാത്തൊരു രാഗം... മാസങ്ങളുടെ ഇടവേളകളിൽ കാണുന്ന ആ ഒരൊറ്റ കൂടിക്കാഴ്ചയിൽ മതിമറന്നാനന്ദിക്കുമായിരുന്നു... മോഹൻ അവസാനവർഷമായിരുന്നു... ആദ്യ വർഷം പിന്നിട്ട റാണിക്ക് താൽക്കാലിക വിരഹം പോലും താങ്ങാനാകുമായിരുന്നില്ല... സെന്റ് ഓഫ്‌ പരിപാടികൾക്ക് ശേഷം ക്യാന്റീനിൽ ഒത്തുകൂടിയതായിരുന്നു മോഹനും കൂട്ടുകാരും... ""അല്ലടാ നീയാ പെണ്ണിനെ വിട്ടോ... എന്തായി നിന്റെ പ്രേമനാടകം..."" കൂട്ടത്തിലൊരുവന്റെ ചോദ്യമുയർന്നതും അവൻ ചിരിച്ചു... ""അതൊക്ക ചുമ്മാ...അവൾക്കെന്നോട് ദിവ്യ പ്രേമം...കേട്ടപ്പോൾ ചിരിയാ വന്നത്...പിന്നെ ആ നിപ്പൊക്കെ കണ്ടപ്പോ ഒന്ന് കളിപ്പിക്കാന്ന് തോന്നി... ഞാനും വെറുതെ ഒന്ന് നിന്ന് കൊടുത്ത്... ആളൊരു പാവമാ... എന്നാലും She is not my type..."" അവനൊന്ന് നിവർന്നെഴുനേറ്റ് ഡെസ്കിന് മുകളിലേക്കിരുന്നു... ""എന്നാലും ഇത്രേം നാള് അതിനെ വട്ട് കളിപ്പിക്കണമായിരുന്നോ മോഹൻ നിനക്ക്... "" ""നീയൊന്ന് ചുമ്മാതിരിക്ക് പ്രിയേ... ആ കാര്യത്തിൽ ഒരു കുറ്റബോധവും വേണ്ട... അവളുടെ ലുക്ക്‌ ഒക്കെ കണ്ടിട്ടില്ലേ ഒരുമാതിരി ആന്റി ടൈപ്പ്... അളിയന് അവളോട് ഒരു വികാരവും തോന്നിയിട്ടില്ലായിരിക്കും...."" ഉയർന്നു കേട്ട കൂട്ടച്ചിരിക്കൊപ്പം അവനെന്തോ ചിരിക്കാൻ തോന്നിയില്ലെങ്കിലും നിശ്ശബ്ദമായിരുന്നു... ""അപ്പൊ നമുക്ക് വീണ്ടും പാക്കലാം.... നെക്സ്റ്റ് വീക്ക്‌ ഒരു മട് റേയ്സ് ഉണ്ട്... അത്‌ കഴിഞ്ഞാൽ ഞാൻ പറക്കും അയർലണ്ടിലേക്ക്... തിരിച്ച് ഉടനെ എങ്ങും ഇങ്ങോട്ട് ഉണ്ടാകില്ല... "" ""ഹാ യോഗം വേണേ... ഇനി വല്ല മദാമ്മയേം കെട്ടി അവിടങ്ങു കൂടാല്ലോ നിനക്ക്..."" ഷർട്ടിന്റെ കൈകൾ മുകളിലേക്ക് തൊറുത്ത് കയറ്റി അവൻ ചിരിയോടെ യാത്രപറഞ്ഞിറങ്ങിയതും അവരുടെ സംഭാഷങ്ങൾ എല്ലാം കേട്ടുകൊണ്ടവൾ പുറത്തുണ്ടായിരുന്നു... അവളുടെ മങ്ങിയ ചിരിയ്ക്കൊപ്പം കണ്ണുകളിലും നനവുണ്ടായിരുന്നു... നിസ്സഹായമായൊരു നോട്ടമുണ്ടായിരുന്നു... ""തനിക്ക് എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടട്ടെ... വെറുതെ ആരുന്നേൽ നേരത്തെ പറയാമാരുന്നു... ഇപ്പൊ പെട്ടന്ന് കേട്ടപ്പോ വല്ലാത്ത വിഷമം... സാരോല്ല... പോട്ടെ... "" അവൾ വരാന്തയിലൂടെ തിരിഞ്ഞോടുമ്പോൾ വികാരങ്ങളേതുമില്ലാത്ത മുഖഭാവത്തോടെ അവൻ നിശ്ചലനായി നിന്നു... എത്ര വേഗമാണ് വർഷങ്ങൾ പൊഴിഞ്ഞു പോയത്...ഋതുക്കൾ മാറി മറഞ്ഞത്...എല്ലാം ഓർക്കുമ്പോൾ വല്ലാത്ത വിഷമമാണ്... എന്തുകൊണ്ടോ മറക്കാൻ കഴിയണില്ല ഒന്നും... ഇളം കാറ്റടിക്കുമ്പോഴേക്കും തലതല്ലിയാടുന്ന തൊടിയിലെ കവുക് മരങ്ങൾക്കിടയിലൂടെ അവൾ നടന്നു... കുളമുറ്റത്തെ മാവിൻ ചുവട്ടിൽ കാലം തെറ്റിപ്പെയ്ത വേനൽമഴയിൽ അടർന്നു വീണ മാമ്പഴങ്ങളിൽ നല്ലത് മൂന്നുനാലെണ്ണം പെറുക്കിയെടുത്തു... തൊലി ചെത്തി പൂളി കഷ്ണങ്ങളാക്കി മോഹന്റെ മുറിയിലേക്ക് നടന്നു... ഇപ്പോളവൻ കൂടുതലും തുറന്നിട്ട ജനാലയ്ക്ക് മുന്നിലെ കാഴ്ചക്കാരനാണ്... മേഘം കുടഞ്ഞിടുന്ന മഴത്തുള്ളികൾ ജനൽക്കമ്പികളിൽ ഒരു പ്രത്യേക ആകൃതി തീർത്തിട്ടുണ്ട്... ""ദാ നാട്ടുമാങ്ങയാ...കഴിക്ക് മാഷേ... "" ആദ്യമൊന്ന് നിരസിച്ചെങ്കിലും മെല്ലെ വായ് തുറന്നു... അവളുടെ മുഖത്തേക്ക് നോക്കി, അവൾ ചിരിച്ചു... ദിവസങ്ങൾ അങ്ങനെ പിന്നിട്ടു... മൗനമായൊരു ശീതസമരത്തിലായിരുന്നു അവൻ... അവഗണയും നിസ്സഹകരണവുമായി അവളെ അകറ്റി നിർത്തുന്നു... ഒരിക്കൽ ഒരാളെ കൂട്ടിക്കൊണ്ടുവന്ന് മുടിയും താടിയുമൊക്കെ വെട്ടിയൊതുക്കി... ""നോക്കിക്കേ സുന്ദരക്കുട്ടപ്പനായി"" അവന് അഭിമുഖമായി കണ്ണാടി പിടിച്ചുകാട്ടി അവൾ ചിരിച്ചു... അവൻ ചിരിച്ചില്ല... ഇടയ്ക്കെപ്പോഴോ റാണിയുടെ കണ്ണുകൾ അവന്റെ മോതിരവിരലിലെ സ്വർണ്ണത്തിളക്കത്തെ ശ്രദ്ധിച്ചത് അന്നാദ്യമായാരുന്നു... ആനന്ദി...ഭാവി വധു... ഹൃദയത്തിന്റെ ഏതോ ഒരറ്റത് ഒരു കുഞ്ഞ് നോവ്... അവനും അറിഞ്ഞു അവളുടെ കണ്ണുകളുടെ ലക്ഷ്യസ്ഥാനത്തെ... ""വൈദ്യശാസ്ത്രത്തെ തോൽപ്പിക്കാൻ ഒരുപക്ഷെ മനുഷ്യന്റെ മനസ്സിന് സാധിച്ചേക്കാം... മരുന്നുകളോടൊക്കെ മോഹന്റെ ബോഡി പ്രതികരിക്കുന്നുണ്ട്... പക്ഷേ ഈ താല്പര്യമില്ലാഴ്മ മാറ്റണം... റാണിയെപ്പോലൊരാൾ കൂടെയുള്ളപ്പോൾ മോഹന് എഴുനേറ്റ് നടക്കാൻ ഇനി അധികകാലം വേണ്ടി വരില്ല..."" ""റാണി, അവളാരാ ദൈവമാണോ... "" പ്രസീത ഡോക്ടറുടെ വാക്കുകൾക്ക് അവൻ പുച്ഛത്തോടെ അവളെ നോക്കുമ്പോൾ ആ കണ്ണിൽ പ്രതീക്ഷയുടെ നാളമായിരുന്നു... ""എന്തെ റാണി, മോഹനെ എഴുനേറ്റ് നടത്തിയ്ക്കണ്ടേ നമുക്ക്... ഇത്ര തിടുക്കപ്പെട്ടു ഇവിടേക്ക് വന്നിട്ട് എന്താടോ ഒരു ഉത്സാഹമില്ലാത്തപോലെ..."" അവൾ മറുപടി പറയാതെ വേഗം പുറത്തേക്ക് ഇറങ്ങി നടന്നതും ഒന്നും മനസ്സിലാകാത്ത പോലെ മോഹൻ ഡോക്ടറുടെ നേരെ മുഖമുയർത്തി... ""ഏകദേശം പറഞ്ഞാൽ നാലഞ്ച് വർഷം മുൻപ് എന്റെ വീടിനോട് ചേർന്ന ക്ലിനിക്കിലേക്ക് അറ്റെൻഡർ ആയി പാർട്ട്‌ ടൈം ജോലിക്ക് വന്നതാ റാണി... ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന ഒരു ചെറിയ പെൺകുട്ടി...അമ്മയില്ലാത്ത കുട്ടിയുടെ അച്ഛന്റെ പെട്ടന്നുള്ള മരണവും,സാമ്പത്തികവും ഒക്കെ അവളെ അലട്ടി... പതിയെ പതിയെ അവൾ ഞങ്ങളുടെ ആരൊക്കെയോ ആയ പോലെ...വീട്ടിൽ അമ്മയ്ക്ക് അവളെ ജീവനാരുന്നു... അമ്മയുടെ അവസാന സമയത്തൊക്കെ റാണിമോൾ ആരുന്നു നോക്കിയതൊക്കെ... അവള് പിജി ഒക്കെ കഴിഞ്ഞപ്പോൾ ഹോസ്റ്റലിൽ തന്നെയാക്കി താമസം... ബന്ധുക്കളെന്ന് പറയാൻ ആരുമില്ലേ... എന്നാലും അവൾ എനിക്കെന്റെ മോളേ പോലെയാ... നിന്റെ അച്ഛൻ, ദേവേട്ടൻ ഒരിക്കൽ ഇവിടേക്ക് ഒരാളെ വേണമെന്ന് പറഞ്ഞു...വെറുതെ ആ കാര്യം റാണിയോട് സംസാരിച്ചു നിന്റെ ഫോട്ടോ ഒക്കെ കാണിച്ചപ്പോളാ ഒരുമിച്ച് പഠിച്ചതാണെന്നൊക്കെ പറഞ്ഞത്... പക്ഷേ അവളുടെ കണ്ണുകളുടെ തിളക്കവും നിന്റെ അവസ്ഥ അറിഞ്ഞപ്പോളുള്ള വേദനയുടെ ആഴവുമൊക്കെ പിന്നീടാണ് അറിഞ്ഞത്... പാവം കുട്ടി എന്തിനാടോ അതിന് വെറുതെ ആശ കൊടുത്തത്... എന്നിട്ട് എന്താ നേടിയത്... അത്‌ നിർബന്ധിച്ചു ഓടി വന്നതാ നിനക്കൊരു കൈത്താങ്ങ് ആകാൻ പറ്റുമെങ്കിൽ ആവട്ടെ എന്ന് പറഞ്ഞിട്ട്..."" ചെമ്പകമരത്തിട്ടയിൽ തന്റെ തോളിൽ തലചായ്ച്ചിരിക്കുന്ന റാണിയുടെ മുഖം മനസ്സിലേക്ക് വന്ന് തറച്ചു... എന്തോ മനസ്സ് നോവുന്നു... ""ശെരി ഞാൻ ഇറങ്ങട്ടെ... പിന്നെ അവളോട് വഴക്കിനു നിൽക്കണ്ട... നീ എന്ത് കാണിച്ചാലും അവള് തല്ക്കാലം പോന്ന മട്ടില്ല... നല്ല കുട്ടിയായിട്ട് ഇരിക്ക് കേട്ടോ..."" അവന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചവർ യാത്ര പറഞ്ഞു... അവനെന്തോ അവളെയൊന്ന് കാണണമെന്ന് തോന്നി... പക്ഷേ അന്ന് രാത്രിയിൽ പോലും അവൾ ആ മുറിയിലേക്ക് വന്നില്ല... അടുത്ത ദിവസം രാവിലെ തന്നെ എത്തി മരുന്നുകളൊക്കെ തന്നു... ഫിസിയോതെറാപ്പിയും പുതിയ ചികിത്സാരീതിയുമൊക്കെ റാണിയുടെ മേൽനോട്ടത്തിൽ പുരോഗമിച്ചു... ആദ്യത്തെ നിസ്സഹകരണം പിന്നീട് മോഹനിൽ കണ്ടില്ല... ഇടയ്ക്കൊക്കെ നല്ല വഴക്ക് കൊടുത്ത് അവനെ അടക്കി നിർത്താൻ റാണിക്ക് കഴിഞ്ഞു എന്നതും 💕തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #✍ തുടർക്കഥ #📔 കഥ
" നീ ഇനി എങ്കിലും പറയ്...!! ഞാനാ മരുഭൂമിയിൽ അധ്വാനിച്ച് അയച്ചു തന്ന പണം ഓക്കേ നീ എന്താ ചെയ്തേ?? " സത്യൻ അതി ദയനീയമായി അവളോട് അപേക്ഷിച്ചു. " ഞാൻ ആരുടേം പൈസ എടുത്തിട്ടുമില്ല എനിക്ക് ഒന്നും അറിയത്തുമില്ല " അവളിൽ യാതൊരു കൂസലും പ്രെകടമായിരുന്നില്ല. " ഞാൻ കഴിഞ്ഞ പതിനാലു വർഷം വളയം പിടിച്ചും പട്ടിണി കിടന്നും ചോര നീരാക്കി പണി എടുത്ത പൈസ ആണ്..!! ഒന്നും രണ്ടും അല്ല ഇരുപത്തി നാല് ലക്ഷം രൂപക്ക് ആണ് അമ്പും തുംബും ഇല്ലാത്തെത്.. ആ പണം ഓക്കേ നീ എന്താ ചെയ്തേ??? പറയ്....!!!!! " അയാൾ ഒരു ഭ്രാന്തനെ പോലെ ഉച്ചത്തിൽ അലറി. സത്യന്റെ പെട്ടെന്ന് ഉള്ള ഭാവമാറ്റം ഹരിതയിൽ ഞെട്ടൽ ഉളവാക്കി.. അവൾ ഭയന്ന് പുറകോട്ട് മാറി. " നമുക്ക് സ്വന്തം ആയ് ഒരു വീട് പണിത് അങ്ങോട്ടേക്ക് മാറാൻ ഞാൻ കരുതിയ പണം ആണ് പോയത്..!! നീ എന്ത് ചെയ്തൂന്ന് എനിക്ക് അറിയണ്ട നാളെ ഈ സമയം ആകുമ്പോൾ എനിക്ക് അത് കിട്ടണം " അയാൾ കണ്ണുകൾ ചുവന്ന് പല്ലിറുമ്മി ആണ് പറഞ്ഞത്. " ഞാൻ.. ഞാൻ നാളെ.. എങ്ങനെ?? " ഹരിത വിക്കി. " എനിക്ക് അറിയണ്ടാന്ന് പറഞ്ഞില്ലെ..!! എന്നോട് ചോദിച്ചല്ലാലൊ നീ ഓരോന്ന് ചെയ്തത്.." സത്യൻ അവളുടെ മുഖത്തു പോലും നോക്കിയില്ല. " ഞാൻ അത് അത് ഒരാൾക്ക് കടം കൊടുത്തത് ആണ്..!! " " ആർക്ക്?? " " അത് എന്റെ ഫ്രണ്ട് ..എന്റെ ഒരു ഫ്രണ്ടിനു കൊടുത്തതാ..!! " " ഏത് ഫ്രണ്ട്?? നിങ്ങൾ എങ്ങനാ പരിചയം ?? " സത്യന്റെ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങിയിരുന്നു. " സെബിൻ അലക്സി... ഞങൾ ഒരുമിച്ച് പഠിച്ചതാ അങ്ങനെ അറിയാം..!! അവൻ എന്നോട് കടം ചോദിച്ചപ്പോൾ ഞാൻ പണം കൊടുത്തു. " ഹരിത ഭർത്താവിനു മുഖം കൊടുക്കാതെ ഒരു വിധം പറഞ്ഞു ഒപ്പിച്ചു. " ഹരീ..എന്നോട് ഒരു വാക്ക് പറയാതെ ഇരുപത്തി നാല് ലക്ഷം രൂപ നീ എന്ത് ഉറപ്പിൽ ആണ് കൊടുത്തത് ?? അവനെ വിളിച്ചു പറ എനിക്ക് പണം വേണം എന്ന്.. ഇപ്പോൾ തന്നെ ..!! " സത്യൻ കൈകൾ കൂട്ടി തിരുമ്മി.. കൊണ്ടിരുന്നു.. കാര്യങ്ങൾ കൈ വിട്ട് പോകുന്നു എന്ന തോന്നൽ അയാളിൽ വല്ലാത്ത സമ്മർദ്ദം ചെലുത്തി. " അത് അത്.. അവൻ ഫോൺ എടുക്കുന്നില്ല നാല് ദിവസം ആയ് നമ്പർ നിലവിൽ ഇല്ലാ എന്നാ പറയണേ !!! " അവളുടെ വാക്കുകൾ തീമഴ പോലെ ആണ് സത്യന് അനുഭവപെട്ടത്. " എന്ന് വച്ചാൽ?? " " എനിക്ക് അറീലാ.. എനിക്ക് ഒന്നും അറിയില്ല " അവൾ കരഞ്ഞു തുടങ്ങിയിരുന്നു. താൻ ചതിക്കപ്പെട്ടു എന്ന് ഒരു ഞെട്ടലോടെ അയാൾ തിരിച്ചറിഞ്ഞു..!!! പെയ്യുന്ന മഴയും തെളിയുന്ന വെയിലും കൊണ്ട് രാത്രിയെ പകലാക്കിയും ചോരയെ വിയർപ്പ് ആക്കിയും കുടുംബത്തേ നോക്കിയതിന്റെ പ്രെതിഫലം..!!!! " നീയും നിന്റെ കാമുകനും കൂടി എത്ര നാൾ ആയെടി.. എന്നെ പൊട്ടൻ ആക്കാൻ തുടങ്ങീട്ട്.. കൂടെ നിന്ന് ചതിക്കായിരുന്നല്ലെടി പന്ന കഴുവർടെ മോളെ.. നീ എന്നെ..!!! " സത്യൻ വീഴാതിരിക്കാൻ സമീപമുള്ള ജനൽ കമ്പിയിൽ മുറുകെ പിടിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. " പറയ്.. ഞാൻ ഇനി എന്താ ചെയ്യണ്ടേന്ന് പറയ്..!! നിന്റെ കാമുകൻ ചോദിച്ചപ്പോൾ മുന്നും പിന്നും നോക്കാതെ നീ കൊടുത്ത പൈസക്ക് എന്ത് ചെയ്യണം ?? എന്നെ ചതിച്ചു വേറെ ഒരുത്തന് കിടന്ന് കൊടുത്ത നിന്നെ എന്ത് ചെയ്യണം?? ഇതൊന്നും അറിയാതെ അകത്തു കിടക്കുന്ന കുഞ്ഞു മക്കളേ എന്ത് ചെയ്യണം പറയ് !!! " അയാൾ പൊട്ടി കരഞ്ഞ് ഒരു ഭ്രാന്തനെ പോലെ അലറി. " ഞാൻ എന്റെ സാഹചര്യം അതായിരുന്നു.. എനിക്ക് വേറെ ഒന്നും അറിയില്ല.. " ഹരിത ഒരു വിധം പറഞ്ഞു ഒപ്പിച്ചു. " നിന്റെ എന്ത് സാഹചര്യം ??? " സത്യൻ തല ഉയർത്തി അവളെ സംശയത്തോടെ നോക്കി. " ഞാനും ഒരു ചോരയും നീരൂമുള്ള പെണ്ണ് ആണ് എനിക്കും വികാരങ്ങൾ ഉണ്ട്. എത്ര നാൾ നമ്മൾ ഒരുമിച്ച് നിന്നിട്ടുണ്ട്.. ഒരു സാധാരണ മനുഷ്യൻ ആയ എനിക്ക് എന്റെ ശരീരത്തേ എങ്കിലും തൃപ്തിപെടുത്തണമായിരുന്നു " അവളുടെ വാക്കുകളിൽ തെല്ലും കുറ്റ ബോധം ഉണ്ടായിരുന്നില്ല. ഹരിതയുടെ വാക്ക് കേട്ടതും സത്യൻ അവളെ തല്ലാൻ ആയ് കയ്യുയർത്തി എങ്കിലും സംയമനം പാലിച്ചു. " നിനക്ക് കുറച്ചു എങ്കിലും അന്തസ്സ് ഉണ്ടായിരുന്നു എങ്കിൽ എന്നെ ഡിവോഴ്സ് ചെയ്തിട്ട് അവന്റെ കൂടെ പോണമായിരുന്നു.. എന്റെ ചിലവിൽ ജീവിച്ചു എന്നെ പൊട്ടൻ ആക്കിട്ട് വേശ്യയുടെ ചാരിത്ര്യ പ്രസംഗം നടത്തരുത് !! " സത്യൻ നിയന്ത്രണം വിട്ട് തുടങ്ങിയിരുന്നു. " നിങ്ങളുടെ പക്കൽ നിന്നും കിട്ടാത്തത് മറ്റൊരുത്തൻ എനിക്ക് തന്നപ്പോൾ ഞാൻ അറിയാതെ.. വീണ് പോയി പക്ഷെ അവനും എന്നെ ചതിക്കും എന്ന് കരുതിയില്ല..!! ആ ചെറ്റയും എന്നെ മുതൽ എടുത്തു.." അവൾ അമർഷത്തോടെ പല്ലിറുമ്മി പിന്നെ തുടർന്നു.. " ഞാൻ ഡിവോഴ്സ് ചോദിച്ചിരുന്നു എങ്കിൽ നിങ്ങൾ തരുമായിരുന്നൊ?? " " എന്റെ കൂടെ നിന്ന് ചതിക്കുന്നതിലും ഭേദം നീ പോകുന്നത് ആയിരുന്നു " അയാളും വിട്ട് കൊടുത്തില്ല. " എങ്കിൽ ഇപ്പോൾ ചോദിക്കുന്നു ഡിവോഴ്സ്.. നമുക്ക് പിരിയാം " അവൾ അയാൾക്ക് മുന്നിൽ അഭിമുഖമായി കണ്ണിലേക്ക് തന്നെ നോക്കി നിന്നൂ. " പിരിയാം അതിന് മുന്നെ എന്നെ പറ്റിച്ചു ഊറ്റി നീന്റെ മറ്റൊനു കൊടുത്ത പണം അതെപ്പോൾ എനിക്ക് തരും? " അയാൾ പറഞ്ഞു അവസാനിച്ചതും അവൾ പുച്ഛത്തോടെ ചിരിച്ചു. " എന്റെ കയ്യിൽ പൈസ ഒന്നുമില്ല.. ഉണ്ടാരുന്നത് മൊത്തം ആ സെബിൻ നാറി പറ്റിച്ചു കൊണ്ട് പോയി..!! പക്ഷെ പകരം വേറെ ഒരു കാര്യം ഉണ്ട് " " എന്ത് കാര്യം ?? " " കുട്ടികളുടെ കസ്റ്റടി !! നമ്മുടെ നിയമത്തിൽ പുരുഷന്മാർക്ക് കുട്ടികളെ പൂർണമായും വിട്ട് കൊടുക്കില്ല. പ്രെത്യെകിച്ചു പെൺകുട്ടികളെ... പ്രായപൂർത്തി ആവുന്നത് വരെ അമ്മക്ക് ആണ് കസ്റ്റടി അവകാശം " അവൾ ഗൂഢമായി ചിരിച്ചു. " അതിന് ???? " അയാൾ ഒരു ചെറിയ ഞെട്ടലോടെ അവളുടെ മുഖത്തു നോക്കി. " എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ലാ. എന്തായാലും ഞാൻ പോകും പക്ഷെ കുട്ടികളെ നിങ്ങൾക്ക് തന്നിട്ട് പോകാം.. പകരം ആ പണം മറക്കണം !! അല്ലാത്ത പക്ഷം നിങ്ങൾ അവരെ കാണുക പോലുമില്ല ശരിക്ക് ആലോചിക്ക് " ഹരിത അതും പറഞ്ഞ് രണ്ടു കൈകളും കൂട്ടി കെട്ടി നിന്നു. തനിക്ക് നിഷേധിക്കപെട്ട നീതിയെ ഓർത്ത് അയാൾക്ക് ഒരു നിമിഷം പുച്ഛം തോന്നി. സ്വന്തം കുട്ടികളെ പണം കൊടുത്തു വാങ്ങേണ്ടി വരുന്ന അവസ്ഥ!!!! "സമ്മതം.." ഇനിയൊന്ന് ആലോചിക്കാതെ അയാൾ മറുപടി നൽകി. ************* കുടുംബ കോടതിയിൽ നാലാമത്തെ കേസ് ആയിരുന്നു അവരുടെത്. " മിസ്റ്റർ സത്യൻ നിങ്ങൾക്ക് എന്തേലും പറയാൻ ഉണ്ടോ?? " ജഡ്ജ് അയാൾക്ക് അവസരം നൽകി. " സാർ എനിക്ക് ഡിവോഴ്സ് വേണം വേറെ ഒന്നും പറയാൻ ഇല്ല !! " അയാൾ പെട്ടെന്ന് നിർത്തി. " താങ്കൾക്ക് വേറെ എന്തെങ്കിലും കാരണം പറയാൻ ഉണ്ടോ ?? " " ഇല്ലാ സാർ.." സത്യൻ തന്റെ മക്കൾക്ക് വേണ്ടി മറ്റുള്ളവർക്ക് മുന്നിൽ സംഭവിച്ചത് ഒന്നും തന്നെ മിണ്ടാൻ തയ്യാർ ആയില്ല. " ഹരിതാ നിങ്ങൾക്കൊ?? " ജഡ്ജ് ഹരിതയുടെ നേരെ തിരിഞ്ഞു. " സാർ ഇയാളിൽ നിന്നും ഞാൻ ഗാർഹിക പീഡനം നേരിടാറുണ്ട്.. സാർ എന്റെ രണ്ട് കുട്ടികളുടെയും കസ്റ്റടി എനിക്ക് തന്നെ വേണം.. അവരെ എനിക്ക് വേണം സാർ !!! പക്ഷെ അയാൾ ഞങ്ങളെ ഉപദ്രവിക്കും. ഈ പെൺകുട്ടികളുടെയും എന്റെയും സുരക്ഷയെ പ്രതി ജീവനാംശം ആയ് 50 ലക്ഷം രൂപ എനിക്ക് വേണം !! " ഹരിത കണ്ണീരിൽ ചാലിച്ചു തന്റെ വിഷമങ്ങൾ എണ്ണി പെറുക്കി. കോടതിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങളും അവളുടെ പെരുമാറ്റവും കണ്ട് സത്യൻ ഞെട്ടി വിറച്ചു..!! താൻ സമർത്ഥമായ് കബളിപ്പിക്കപെട്ടു എന്നയാൾ തിരിച്ചു അറിഞ്ഞു..!! " ഈ കുട്ടികളെയും കൊണ്ട് ഒറ്റക്ക് ജീവിക്കാൻ എനിക്ക് പ്രെയാസം ആണ്. എന്റെ ജീവനാംശം എത്രയും വേഗത്തിൽ ആക്കാനും എന്റെ സംരക്ഷണം ഉറപ്പ് വരുത്താനും കോടതിയോട് ഞാൻ അപേക്ഷിക്കുന്നു " അവൾ മുഖം പൊത്തി പൊട്ടി കരഞ്ഞു. അച്ഛന്റെ അവകാശങ്ങൾക്ക് മുകളിൽ ' അമ്മ 'യുടെ സങ്കടങ്ങളും ബലഹീനതയും കോടതി ശരി വച്ചു.. കുറച്ചു നേരത്തെ ഇടവേളക്ക് ശേഷം ജഡ്ജ് വിധി പറഞ്ഞു. " കുട്ടികളുടെ കസ്റ്റടി അമ്മക്ക് മാത്രം പെൺകുട്ടികളുടെ സുരക്ഷയെ പ്രതി അമ്മയുടെ സാന്നിധ്യത്തിൽ മാത്രം അച്ഛനു വിസിറ്റ് ചെയ്യാം. ജീവനാംശം ആയ് അൻപത് ലക്ഷം ഉടൻ നൽകണം " വിധി കേട്ട സത്യൻ എല്ലാം തകർന്ന് നിലത്തു ഇരുന്നു..!!! തന്റെ ജീവിതം സമർത്ഥമായി അവൾ തകർത്ത് ഇരിക്കുന്നു.. തന്റെ മക്കളേ ഇനി ദൂരെ നിന്ന് മാത്രം നോക്കി കാണാം ഇന്നോളം ജീവിതത്തിൽ സമ്പാദിച്ചതും ഉള്ള തറവാട് വിറ്റ് കൂട്ടിയാൽ പോലും അത്രയും പണം എങ്ങനെ ..!!! ഹൃദയം പൊട്ടി ഇരിക്കുന്ന ആ മനുഷ്യന് മുന്നിൽ കൂടി വിജയശ്രീ ലാളിതയായ് അവൾ പുച്ഛത്തോടെ കടന്ന് പോയി.വളരെ വേഗം തന്നെ അവനൂണ്ടായിരുന്നത് എല്ലാം അവൾ നിയമപരമായ് തന്നെ പിടിച്ചെടുത്ത് കൈക്കലാക്കി. ഇപ്പോൾ ഒരു മാസം ആയിരിക്കുന്നു.. പണം കൈ മാറിയതിനു ശേഷം ഹരിത മക്കളേയും കൊണ്ട് എവടെ ആണേന്നൊ? എങ്ങോട്ട് പൊയെന്നൊ യാതൊരു അറിവും ഇല്ലാ..!! ഒരു ലക്ഷ്യവുമില്ലാതെ ദിവസങ്ങൾ ഓടി കൊണ്ടിരുന്നു..!!!! ഒരു ഞായറാഴ്ച തന്റെ സുഹൃത്ത് വിജയൻ കാണാൻ എത്തി. അവന്റെ ഫോണിൽ നിന്നും ഒരു ഫോട്ടോ കാണിച്ചു തന്നൂ. അത് കണ്ടതും സർവ്വ നാഡി വ്യൂഹങ്ങളും തകർന്ന് പോയി.. മനസ്സിൽ തങ്ങി നിന്നിരുന്ന പ്രേതീക്ഷയുടെ അവസാന കിരണവും ഇവിടെ അവസാനിച്ചിരിക്കുന്നു...!!!!!!!!! ചിരിച്ചു നിൽക്കുന്ന ഹരിതയും തന്റെ മക്കളും കൂടെ അവളുടെ കാണാതായ കാമുകൻ സെബിൻ അലക്സിയും ഒരു ഫാമിലി ഫോട്ടോ...!!!! അപ്പോൾ ഇതുവരെ നടന്നത് എല്ലാം കരുതി കൂട്ടി നടന്ന നാടകവും താനതിൽ കഥ അറിയാതെ ആടിയ വിദൂഷകനും ആവാം..!! വ്യക്തമായി ആസൂത്രണം ചെയ്ത ചതിയിൽ സർവ്വവും നഷട്ടപെട്ട കോമാളി..!! പിറ്റെന്ന് ഒരു കയറിൽ തൂങ്ങി ആടിയ അവനെ കാണാൻ വളരെ കുറഞ്ഞ ആളുകൾ മാത്രം ആണ് എത്തിയത്. " എന്താരുന്നു... കാരണം ?? " " പുള്ളിടെ കയ്യിലിരുപ്പും തൊന്ന്യാസൊം കാരണം കെട്ട്യൊൾ ഇട്ടിട്ട് പോയാരുന്നു.. ആണുങ്ങൾ ആയാൽ കുടുംബം നോക്കണം..!! ആ പെണ്ണ് നല്ല ബുദ്ധിക്ക് രക്ഷപെട്ടു " ആളുകൾ അയാളുടെ ശവത്തിനരികിൽ നിന്ന് അവളെ പുക്ഴ്ത്തി പാടി. ചിതയിലെ തീച്ചുളയിൽ എരിഞ്ഞമരുന്ന അവന്റെ ചേതനയറ്റ ശരീരത്തിൽ നിന്ന് അവസാന തുള്ളി ചോരയും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു... " ഇതൊരു ആത്മഹത്യ അല്ല... ഇത് കൊലപാതകം ആണ്..!! " അവന്റെ കൊലയാളി..??????? ഒരു പുരുഷായുസ്സ് നും അവന്റെ അവകാശങ്ങൾക്കും തെരുവ് പട്ടിയുടെ വില പോലും കൊടുക്കാത്ത നിയമമെ നീ ആകാം അലിഖിത നിയമങ്ങൾ കൊണ്ട് സദാചാരം കൊണച്ച് അവളെ ഇരയായും അവനെ പല്ലിൽ ചോര കറ പൂണ്ട ചെന്നായ ആയും വിധി എഴുതിയ സമൂഹമേ നീയും ആകാം (അവസാനിച്ചു) രചന - കണ്ണൂർകാരൻ ❤️❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ