ഋതുനന്ദനം... Part 111
"കുറച്ച് നാളുകൾക്ക് ശേഷമുള്ള കാത്തിരിപ്പിനൊടുവിലാ ദിനമെത്തിച്ചേർന്നു. എന്റെ മനോരഥവീഥിയിൽ നടനമാടുന്ന ഇന്ദീവരനയനവദനയായെൻ നർത്തകിയെനിയ്ക്ക് സ്വന്തമായി മാറിയ സുദിനം"... ദേവദത്തനൊരു സംതൃപ്തി കലർന്ന പുഞ്ചിരിയോടെ പറഞ്ഞു നിർത്തി....
"വിവാഹത്തിനു മൂന്നാല് ദിവസം മുമ്പ് ലച്ചു അവളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്ന് പറഞ്ഞിരുന്നല്ലോ ആ ദിവസങ്ങളെനിയ്ക്കും ലച്ചുവിനും നാല് യുഗങ്ങൾ പോലെയായിരുന്നു. പരസ്പരം കാണാതെയുള്ള ആ ദിവസങ്ങൾ കഴിച്ചു കൂട്ടുക എന്നത് ദുഷ്കരമായ ഒന്നായിരുന്നു. ബന്ധുക്കൾ ഉള്ളതിനാൽ അവളുടെ വീട്ടിൽ പോയി കാണുവാനെനിയ്ക്കും മടിയായിരുന്നു"...ദേവദത്തനൊരു ചിരിയോടെ പറഞ്ഞു നിർത്തി....
"അച്ഛാ... ആ ദിവസങ്ങളിൽ അച്ഛനമ്മയുമായി ഒരിക്കൽ പോലും ബന്ധപ്പെടാൻ ശ്രമിച്ചില്ലേ" ...?
മുഖത്തൊരു കള്ളച്ചിരിയണിഞ്ഞ ഭാവത്തോടെ മിത്ര ദേവദത്തനോട് തിരക്കി...
"എന്റെ മീനൂട്ടി... അന്നത്തെ കാലത്ത് ഇന്നത്തെ പോലെ മൊബൈൽ ഫോണൊക്കെ ഉണ്ടോ. പിന്നെ അവളെ കാണുവാനായി ഞാൻ ശ്രമിച്ചാൽ അച്ഛനമ്മമാരുടെയും ബന്ധുക്കളുടേയുമൊക്കെ മുന വച്ചുള്ള ചോദ്യമാകും. നാല് ദിവസം കഴിഞ്ഞാൽ അവളിങ്ങോട്ട് തന്നെയല്ലേ വരുന്നത് അതിന് മുമ്പ് തിരക്ക് കൂട്ടുന്നത് എന്തിനാണെന്നൊക്കെ ചോദിച്ചു കൊണ്ട്"...ദേവദത്തനുറക്കെ ചിരിച്ചു കൊണ്ട് മിത്രയ്ക്ക് മറുപടി നൽകി....
"പാവം അച്ഛൻ"....അഭിരാമി ദേവദത്തനെ നോക്കിക്കളിയാക്കി ചിരിച്ചു..
"കാണാൻ പറ്റിയില്ലെന്നേ ഉള്ളൂ....അവൾക്കായുള്ള വരികൾ കാരണവർ ഹംസം വഴിയാ നാല് ദിവസങ്ങളിൽ ഞാനെത്തിച്ചു"...ദേവദത്തനൊരു കള്ളച്ചിരിയോടെ അഭിരാമിയേയും മിത്രയേയും നോക്കിക്കൊണ്ട് മൊഴിഞ്ഞു...
"അത് കൊള്ളാലോ...ഇപ്പോഴുമിതൊക്കെ പറയുമ്പോൾ കള്ളക്കാമുകന്റെ മുഖത്തെ ഭാവം കണ്ടില്ലേ".... മിത്ര ദേവദത്തനെ കളിയാക്കിച്ചിരിച്ചു...
അഭിരാമിയും മിത്രയുടെ കൂടെ ദേവദത്തനെ കളിയാക്കിക്കൊണ്ടിരുന്നു. ദേവദത്തൻ മക്കളുടെ പ്രതികരണങ്ങളെ ആസ്വദിച്ചു കൊണ്ടിരുന്നു...
അല്പനിമിഷങ്ങൾ കഴിഞ്ഞപ്പോൾ ദേവദത്തൻ കഥ തുടരുവാനാരംഭിച്ചു....
ദേവദത്തൻ കഥ തുടരുമ്പോൾ അഭിരാമിയുടെ മനസ്സിൽ അച്ഛൻ കഥയിൽ വിവരിച്ച വിവാഹരംഗമായിരുന്നു. ദേവദത്തൻ പറയുന്നത് മിത്ര ശ്രദ്ധയോടെ കേട്ട് കൊണ്ട് നിൽക്കുമ്പോൾ അഭിരാമിയുടെ മനസ്സ് താൻ വായിച്ച രംഗങ്ങളിലൂടെ രഥയാത്ര നടത്തിക്കൊണ്ടിരുന്നു...
==================================
രാവിലെ കുളിച്ചു തന്റെ അച്ഛനമ്മമാരുടെ അസ്ഥിത്തറയിൽ പ്രാർത്ഥിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മിഴികൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു...
തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ചടങ്ങിന് ഇന്നത്തെ ദിനം സാക്ഷ്യം വഹിക്കുമ്പോൾ തന്റെ അച്ഛനമ്മമാർ കൂടെയില്ല. അവരൊരുപാട് ആഗ്രഹിച്ച കാര്യമായിരുന്നു ഒറ്റ മകളായ തന്റെ വിവാഹം... നിറഞ്ഞൊഴുകുന്ന മിഴികളുമായി ശ്രീലക്ഷ്മി ചിന്തിച്ചു....
അച്ഛാ... അമ്മാ... നിങ്ങളുടെ ശ്രീക്കുട്ടി സുമംഗലിയാവുന്ന ഈ ദിവസം നിങ്ങളില്ലാതെ പോയല്ലോ...കാണാമറയത്തിരുന്ന് ഈ മകളെ അനുഗ്രഹിച്ചാലും.... ശ്രീലക്ഷ്മിയുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു...
പൊടുന്നനെയൊരു ഇളം കാറ്റ് വന്ന് ശ്രീലക്ഷ്മിയുടെ കളേബരത്തെ പുൽകി. തന്റെ അച്ഛനും അമ്മയും ഇരുവശത്തുമായി നിന്ന് തന്നെ ചേർത്ത് പിടിച്ചു കൊണ്ട് ആശ്വസിപ്പിക്കുന്നതായും ചുംബനങ്ങൾ പകരുന്നതായും ശ്രീലക്ഷ്മിയ്ക്കുളവായി. അനിർവചനീയമായൊരു ആനന്ദമവളുടെ അകതാരിലേക്ക് ഹിമവർഷകണങ്ങളായി പെയ്തിറങ്ങിയപ്പോൾ ശ്രീലക്ഷ്മിയുടെ വദനത്തിലൊരു മൃദുമന്ദസ്മേരം വിടർന്നു...
അച്ഛനമ്മമാർ തന്റെയിരുവശത്തുമുണ്ടെന്ന ചിന്തയിൽ ശ്രീലക്ഷ്മി ഒരുക്കങ്ങൾക്കായി വീടിനകത്തേക്ക് നടന്നു...
ശ്രീലക്ഷ്മിയുടെ കൂടെ പഠിച്ചവരിൽ ഷിദയേയും നീതുവിനെയും ഷെറിനെയും മാത്രമേ വിവാഹത്തിന് ക്ഷണിയ്ക്കുവാൻ കഴിഞ്ഞിരുന്നുള്ളു. എല്ലാം പെട്ടെന്നായതിനാലും പഠിച്ചിറങ്ങി ഒന്ന് രണ്ട് വർഷം കഴിഞ്ഞതിനാലും മിക്കവരെയും ബന്ധപ്പെടുവാൻ കഴിഞ്ഞിരുന്നില്ല. ദേവദത്തനാവട്ടെ തന്റെ കൂടെ പഠിച്ചവരുമായി കോളേജ് ജീവിതത്തിലെ അവസാന കാലങ്ങളിൽ ബന്ധങ്ങളൊന്നും വയ്ക്കാത്തതിനാൽ ആരെയും ക്ഷണിയ്ക്കുവാനുള്ള ശ്രമം നടത്തിയതുമില്ല....
ശ്രീലക്ഷ്മിയ്ക്ക് വിവാഹത്തിന് വേണ്ട ആഭരണങ്ങളെല്ലാം ചന്ദ്രശേഖരനും സാവിത്രിയും രവിയുമായുള്ള വിവാഹത്തിന് തന്നെ തയ്യാറാക്കി ലോക്കറിൽ വച്ചിരുന്നു. അതെടുക്കേണ്ടെന്നും അവിടെ കിടന്നോട്ടെ എന്നും ദേവദത്തൻ നിർദേശിച്ചപ്പോൾ ശ്രീലക്ഷ്മിയത് നിരസിച്ചു. തന്റെ അച്ഛനമ്മമാരുടെ ആഗ്രഹമായിരുന്നെന്നും അത് തന്നെ ധരിച്ചിറങ്ങണമെന്ന് ശ്രീലക്ഷ്മി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ദേവദത്തൻ എതിരൊന്നും പറഞ്ഞില്ല....
കൂട്ടുകാരികൾ ഒരുപാട് സന്തോഷത്തോടെ തന്നെ അണിയിച്ചൊരുക്കുമ്പോൾ താനും ദേവദത്തനും തമ്മിലുള്ള വിവാഹമവരൊരുപാട് ആഗ്രഹിച്ചിരുന്നു എന്ന് ശ്രീലക്ഷ്മിയ്ക്കുളവായി. രവിയുമായുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് കൊടുക്കുമ്പോൾ ഇവരുടെയൊക്കെ അതൃപ്തി തന്നിൽ നിന്നും മറച്ചു വയ്ക്കുവാൻ ശ്രമിക്കുന്നത് താൻ ശ്രദ്ധിച്ചിരുന്നു...
എന്നാലിന്ന് അവരുടെയെല്ലാം മുഖത്ത് അവരാഗ്രഹിച്ച എന്തോ നടക്കുവാൻ പോകുന്നതിന്റെ ആനന്ദഭാവങ്ങളാണ്....ശ്രീലക്ഷ്മിയുടെ മനസ്സിലൂടെ മുമ്പത്തെ ഓർമ്മകൾ കടന്നു പോയി....
രവി തനിയ്ക്ക് ചേർന്നൊരാളല്ലയെന്നും അന്നത്തെ രക്ഷാബന്ധൻ നാടകത്തിൽ അവന്റെ പങ്കുമൊക്കെ ചൂണ്ടിക്കാണിച്ചു തന്നിരുന്നു പലപ്പോഴും തന്റെ കൂട്ടുകാരികൾ. എന്നാൽ അവനോടുള്ള ഇഷ്ടത്തിൽ അതൊന്നും തന്റെ മനസ്സിലേക്ക് കടന്നു ചെന്നില്ല. ദേവേട്ടനുമായി പിണങ്ങിയപ്പോൾ തന്നെ നിശിതമായി വിമർശിച്ചിരുന്നുഅപ്പോഴും ദേവേട്ടനറിയാതെ പിന്തുടർന്നാ മനുഷ്യന്റെ ചലനങ്ങളെ ദൂരെ നിന്നും വീക്ഷിക്കുമ്പോൾ തന്റെ ആത്മാവിലെ ദേവേട്ടനോടുള്ള പ്രണയത്തെ തന്റെ മുഖഭാവങ്ങൾക്ക് മറയ്ക്കുവാൻ കഴിയാറില്ലായിരുന്നു എന്ന് ഷിദയെപ്പോഴും പറയുമായിരുന്നു. അന്നതൊന്നും താൻ മാത്രമറിഞ്ഞില്ല ആ യാഥാർഥ്യം...ശ്രീലക്ഷ്മിയുടെ മനസ്സ് ഓർമകളുടെ ആരാമത്തിൽ വിഹരിച്ചു കൊണ്ടിരുന്നു....
"എന്താ അഞ്ജൂട്ടീ... ഈ നീലമിഴികളുമായി ചിന്താവിഷ്ടയായ സീതയെ പോലെ ഇരിക്കുന്നത് "....?
ഒരു മൃദുമന്ദഹാസത്തോടെ ആലോചനയിൽ മുഴുകിയ ശ്രീലക്ഷ്മിയെ നോക്കിയൊരു കള്ളച്ചിരിയോടെ ഷിദ തിരക്കി...
"ഷിദാ...നീ ദത്തൻ ചേട്ടന് പഠിക്കുവാണോ"..?
നീതു ഷിദയെ കളിയാക്കിക്കൊണ്ട് തിരക്കി...
"കവിയുടെ ഭാര്യയാവാൻ പോകുന്നവളോട് ആ ലെവലിൽ വേണ്ടേ ചോദ്യങ്ങൾ ചോദിക്കാൻ"..ഷിദ കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് മറുപടി നൽകി....
"അതെ അതെ"... ഷെറിൻ ഷിദ പറഞ്ഞത് ശരി വച്ചു കൊണ്ട് മൊഴിഞ്ഞു...
"അഞ്ജനാ... ഞങ്ങൾക്കുള്ള സന്തോഷം എത്രത്തോളമാണെന്ന് പറയുവാൻ വാക്കുകൾ ഇല്ല. ഞങ്ങളൊരുപാട് ആഗ്രഹിച്ചതാ ദത്തൻ ചേട്ടനുമായുള്ള നിന്റെയീ വിവാഹം".... ഷിദ ശ്രീലക്ഷ്മിയോടായി പറഞ്ഞു...
മറുപടിയായി ഒരു മന്ദഹാസത്തോടെ ഷിദയെ നോക്കിയ ശ്രീലക്ഷ്മിയുടെ നയനങ്ങൾ മറ്റുള്ളവരുടെ മുഖത്തും പതിഞ്ഞു. അവരുടെ മുഖത്തും ഷിദ പറഞ്ഞതിനെ ശരി വയ്ക്കുന്ന ഭാവം ശ്രീലക്ഷ്മി കണ്ടു....
"അഞ്ജൂട്ടി....അതൊക്കെ പോട്ടെ...ആദ്യരാത്രി ദത്തൻ ചേട്ടൻ നിന്റെ ചിത്രം വരയ്ക്കുമോ അതോ നിന്നെക്കുറിച്ച് കവിതയെഴുതുമോ"...?
നീതുവൊരു ചെറു ചിരിയോടെ ശ്രീലക്ഷ്മിയെ നോക്കിക്കൊണ്ട് തിരക്കി...
"നീതു... മിക്കവാറും ദത്തൻ ചേട്ടനും അഞ്ജൂട്ടിയും കൂടി ഒരു അക്ഷരശ്ലോക സദസ്സ് നടക്കുവാനാ സാധ്യത. ദത്തൻ ചേട്ടനോടുള്ള പ്രണയം മൂത്ത് അഞ്ജൂട്ടിയും ദത്തൻ ചേട്ടനെ കുറിച്ച് വരികൾ കുറിയ്ക്കുവാൻ തുടങ്ങിയിട്ടുണ്ട്"....ഷിദ ശ്രീലക്ഷ്മിയെയൊരു കള്ളച്ചിരിയോടെ നോക്കിക്കൊണ്ട് മറ്റുള്ളവരോടായി മൊഴിഞ്ഞു....
അതൊക്കെ എപ്പോ....?
ഷെറിനും നീതുവും അത്ഭുതത്തോടെ ഒരേ സ്വരത്തിൽ ഷിദയോട് ചോദിച്ചു...
"അതൊക്കെയുണ്ട്... ദത്തൻ ചേട്ടനെനിയ്ക്ക് കാണിച്ചു തന്നു".... ഷിദയൊരു കള്ളച്ചിരിയോടെ ശ്രീലക്ഷ്മിയെയും മറ്റുള്ളവരെയും നോക്കിക്കൊണ്ട് മൊഴിഞ്ഞു...
ത്രപാമുഖിയായ ശ്രീലക്ഷ്മിയുടെ മുഖമാകെ അഗ്നിശേഖരശോണിമ പടർന്നിറങ്ങി....
==================================
ദേവിക്ഷേത്രത്തിന് പുറത്തുള്ള മണ്ഡപത്തിൽ ഇരിക്കുമ്പോൾ കൈയിൽ താലവുമേന്തി വിവാഹപുടവയിൽ ശുഭവസ്ത്രകളേബരയായി ആഭരണങ്ങളണിഞ്ഞു ഏഴു തിരിയിട്ട് ജ്വലിക്കുന്ന നിലവിളക്കിന്റെ ഐശ്വര്യത്തോടെ ശനൈശ്ഛരം മണ്ഡപത്തിലേക്കടുക്കുന്ന ശ്രീലക്ഷ്മിയെ ദേവദത്തൻ മിഴികളെടുക്കാതെ നോക്കി ഇരുന്നു.....
മണ്ഡപത്തിൽ കയറി വലം വച്ചതിനു ശേഷം താലം പൂജാരിയ്ക്ക് കൈ മാറിയ ശ്രീലക്ഷ്മി ദേവദത്തന്റെ ഇടത് വശത്തായി ഉപവിഷ്ടയായി....
പിടാരകൻ താലിമാല പൂജിച്ചു കൊണ്ടിരിക്കുമ്പോൾ ദേവദത്തന്റെ ശ്രദ്ധയങ്ങോട്ട് തിരിഞ്ഞു...
താലി കെട്ടിയൊരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നതോടെ രണ്ട് വ്യക്തികൾ തമ്മിൽ മാത്രമല്ല രണ്ട് കുടുംബങ്ങൾ തമ്മിലാണെന്നാണ് വിശ്വാസം. എന്നാൽ താലി ചാർത്തുന്നതിലൂടെ അർത്ഥം വയ്ക്കുന്നത് ആചാരങ്ങളും സങ്കല്പങ്ങളും പ്രകാരം മറ്റു പലതും കൂടിയാണ്..
താലി ചാര്ത്തുന്നതിലൂടെ പുതിയൊരു ജീവിതത്തിനാണ് തുടക്കമാകുന്നത്. അത് കേവലം അലങ്കാരത്തിന് വേണ്ടിയല്ല ധരിക്കുന്നതും. ആലിലയുടെ ആകൃതിയില് തയാറാക്കുന്ന സ്വര്ണത്താലിയില് ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും ശിവന്റെയും സാന്നിധ്യമുണ്ടെന്നാണു ഹൈന്ദവസങ്കല്പം. ഇതു വ്യക്തമാക്കാനായി ആലിലത്താലിയില് ഓംകാരം കൊത്തിവയ്ക്കുന്നു. ആലിലയാകുന്ന പ്രകൃതിയില് ഓംകാരമാകുന്ന പരമാത്മാവ് അന്തര്ലീനമായിരിക്കുന്നു എന്നു സങ്കല്പം. അങ്ങനെ, സ്ത്രീയും പുരുഷനും ഒറ്റമനസ്സായി നിന്നാലേ കുടുംബബന്ധം നല്ല നിലയില് മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നു താലി എന്ന സങ്കല്പം നമ്മോടു പറയുന്നതിനാൽ വലിയൊരു തത്ത്വശാസ്ത്രത്തിന്റെ ചെറിയൊരു പ്രതീകമാണ് താലി.
താലിത്തുമ്പിൽ ബ്രഹ്മാവും, താലിമദ്ധ്യത്തിൽ വിഷ്ണുവും, താലിമൂലത്തിൽ മഹേശ്വരനും സ്ഥിതി ചെയ്യുന്നുവെന്ന് വിശ്വസിക്കുന്ന . ഇതിന്റെ ചരട് സത്വം, രജസ്സ്, തമസ്സ്മൂന്നു ഗുണങ്ങളുടെ പ്രതീകമാകുന്നു. താലിയുടെ കെട്ടില് അല്ലെങ്കിൽ കൊളുത്തിൽ സർവ്വലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതി ചെയ്യുന്നുവെന്ന വിശ്വാസത്തിൽ കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. ചരടിലൂടെ പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു ഗുണങ്ങളും താലിയിലൂടെ ത്രിമൂർത്തികളും അത് കെട്ടുന്നതിലൂടെ മായാശക്തിയും ഒന്നിച്ചു ചേരുമ്പോള് താലിച്ചരട് പ്രപഞ്ചത്തിന്റെ സ്വരൂപമായി മാറുന്നുവെന്ന് സങ്കല്പം . ഈ താലിച്ചരടിനെ ബന്ധിച്ചയാള് ജീവാത്മാവിനെബന്ധിക്കുന്ന പരമാത്മാവിനു തുല്യമാകുന്നതിനാൽ സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷന് പരമാത്മാവായും ഗണിക്കപ്പെടുന്നു....ആലിലത്താലി പൂജിയ്ക്കുമ്പോൾ ദേവദത്തന്റെ മനസ്സിലൂടെ താലി ചാർത്തലിന്റെ അന്തരാർത്ഥങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു...
പിടാരകൻ നീട്ടിയ ചന്ദനം പരസ്പരം നെറ്റിയിൽ തൊടുവിച്ചതിന് ശേഷം സ്വന്തം പേരുകൾ കൊത്തിയ അംഗുലീയങ്ങൾ ദേവദത്തനും ശ്രീലക്ഷ്മിയും പരസ്പരമണിയിച്ചു...
ശേഷം പിടാരകൻ നീട്ടിയ പൂജിച്ച ആലിലത്താലി വാങ്ങിയ ദേവദത്തൻ തന്റെ മാനസസോപാനത്തിൽ നടനമാടുന്ന പ്രണയിനി ശ്രീലക്ഷ്മിയുടെ കണ്ഠത്തിലണിയിച്ച് അവളെ ആചാരപ്രകാരം നല്ല പാതിയാക്കി. പരസ്പരം പൂമാലയണിയിച്ച ശേഷം തന്റെ മുന്നിലേക്ക് നീട്ടിയ സിന്ദൂരച്ചെപ്പിൽ നിന്നുമൊരു നുള്ള് പീതകാവേരമെടുത്ത് ദേവദത്തൻ ശ്രീലക്ഷ്മിയുടെ സീമന്തരേഖയിൽ ചാർത്തി....
ദേവദത്തന്റെയൊരു ബന്ധു ശ്രീലക്ഷ്മിയുടെ കൈ പിടിച്ചു ദേവദത്തന്റെ കൈയിൽ ഏൽപ്പിച്ചു. പൂജാരിയുടെ നിർദ്ദേശാനുസരണം ദേവദത്തൻ തന്റെ നല്ല പാതിയായി സ്വീകരിച്ച ശ്രീലക്ഷ്മിയുടെ കൈ പിടിച്ചു കൊണ്ട് പ്രപഞ്ചത്തിലെ അശുദ്ധമായ സർവ്വതിനെയും ശുദ്ധീകരിയ്ക്കുന്ന അഗ്നിയെ വലം വച്ചു ....
വിവാഹചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിൽ കയറി ശ്രീകോവിലിനു മുന്നിൽ പ്രാർത്ഥനാനിരതനായി നിൽക്കുമ്പോൾ ദേവദത്തന്റെ മനസ്സിൽ താനൊരുപാടാഗ്രഹിച്ച മനസിലൊരു ചിത്രമായി കൊണ്ടു നടക്കുന്ന പ്രാണനായി കരുതുന്ന ശ്രീലക്ഷ്മിയെ തനിയ്ക്ക് സമ്മാനിച്ചതിലുള്ള കൃതജ്ഞത നിറഞ്ഞു തുളുമ്പി...
ശ്രീലക്ഷ്മിയപ്പോൾ പ്രാർത്ഥിച്ചത് തന്നെ വളരെയേറെ സ്നേഹിക്കുന്ന ആപൽഘട്ടങ്ങളിൽ തനിയ്ക്ക് വേണ്ടി മാത്രം നില കൊണ്ട തന്റെ കഴുത്തിൽ താലി ചാർത്തിയ ദേവദത്തനെന്നും ആയൂരാരോഗ്യ സൗഖ്യങ്ങൾ പകരണമേ എന്നായിരുന്നു....
പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മി ദേവദത്തന് നേരെ തന്റെ നോട്ടമയച്ചപ്പോൾ അവൻ പ്രാർത്ഥനാനിരതനായി നില്കുന്നത് കണ്ടത്ഭുതപ്പെട്ടു.....
സാധാരണ താൻ പ്രാർത്ഥിച്ചു തലയുയർത്തി നോക്കുമ്പോൾ തന്റെ മുഖത്തേക്ക് മിഴികളർപ്പിച്ചു നിൽക്കുന്ന ദേവേട്ടനെയാണ്. തന്റെ മുഖത്തേക്കല്ല ശ്രീകോവിലിനുള്ളിലാണ് ദേവി ഇരിക്കുന്നതെന്ന് താൻ ശബ്ദം താഴ്ത്തി പറയുമ്പോൾ എന്റെ ദേവി ശ്രീകോവിലിനുള്ളിൽ അല്ല തന്റെ മുമ്പിലാണ് നിൽക്കുന്നതെന്നൊരു കള്ളച്ചിരിയോടെ മറുപടി നൽകുകയാണ് ചെയ്യാറ്. എന്നാലിന്ന് പതിവിന് വിപരീതമായ് താൻ മുഖമുയർത്തുമ്പോഴും ദേവേട്ടൻ പ്രാർത്ഥനയിൽ മുഴുകി നിൽക്കുന്നു...മുമ്പ് ദേവദത്തന്റെ കൂടെ ക്ഷേത്രത്തിൽ വന്നപ്പോഴുള്ള കാര്യങ്ങളോർത്ത ശ്രീലക്ഷ്മിയുടെ മുഖത്തൊരു നറുപുഞ്ചിരി വിടർന്നു....
അതിനിടയിൽ പ്രാർത്ഥനയവസാനിപ്പിച്ചു ശ്രീലക്ഷ്മിയുടെ വദനത്തിലേക്ക് നോട്ടമയച്ച ദേവദത്തന്റെ മിഴികളിൽ പതിഞ്ഞു തന്നെയും നോക്കിക്കൊണ്ട് നീലനയനങ്ങളിൽ നിറഞ്ഞ പ്രണയവുമായി മന്ദസ്മിതവദനയായി നിൽക്കുന്ന ശ്രീലക്ഷ്മിയെ. അവനവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു....
ശ്രീലക്ഷ്മിയ്ക്ക് ദേവദത്തന്റെ മുഖത്ത് നിന്നും ഒരുപാടാഗ്രഹിച്ചത് നേടിയതിന്റെ ആത്മനിർവൃതി വായിച്ചെടുക്കുവാൻ കഴിഞ്ഞു....
==================================
കവലയിലെ പ്രധാന ഹാളിലെ സദ്യയ്ക്ക് ശേഷം ദേവദത്തനോടൊപ്പം കാറിലവന്റെ വീട്ടു മുറ്റത്തിറങ്ങവേ ശ്രീലക്ഷ്മിയുടെ മനസ്സിലേക്ക് താനാ വീട്ടിലേക്ക് ആദ്യമായ് വന്നത് മുതലുള്ള കാര്യങ്ങൾ ഓടിയെത്തി....
ദേവേട്ടന്റെ കൂടെ ആദ്യമായ് ഈ വീട്ടിലേക്ക് വരുമ്പോൾ ഒരിക്കലും വിചാരിച്ചതല്ല ആ കൈയും പിടിച്ചു ഈ വീടിന്റെ ഗൃഹനാഥയായി താൻ വന്ന് ചേരുമെന്ന്. മനസ്സ് നുറുങ്ങുന്ന വേദനയോടെയൊരിക്കൽ ദേവേട്ടന് ക്ഷണക്കത്ത് കൊടുത്തിറങ്ങിയതും ഈ വീട്ടിൽ നിന്നായിരുന്നു. ഈ വീട് തനിയ്ക്ക് സുപരിചിതമാണെങ്കിലും ഇന്നാദ്യമായ് ഇവിടേയ്ക്ക് വരുന്നത് പോലെയൊരു പ്രതീതിയുളവാകുന്നു മനസ്സിൽ....ദേവദത്തന്റെ കൂടെയാ വീട്ടിലേക്ക് ആദ്യമായ് വന്നപ്പോൾ തൊട്ടുള്ള സംഭവങ്ങൾ ശ്രീലക്ഷ്മിയുടെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു....
താൻ ഭർതൃഗൃഹത്തിലേക്കു കയറുന്നത് കാണുവാൻ തന്റെ അച്ഛനമ്മമാരില്ലാതെ പോയിരിക്കുന്നു. ദേവേട്ടന്റെ ബന്ധുക്കൾ തനിയ്ക്കാരുമില്ലെന്ന ചിന്തയുളവാക്കുവാതിരിക്കാൻ ഏറെ ശ്രമിയ്ക്കുന്നുണ്ടെങ്കിലും നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണല്ലോ....മനസ്സിൽ ആഴിത്തിരമാലകളായി നിറഞ്ഞ വ്യസനത്തോടെ ശ്രീലക്ഷ്മി തന്റെ അച്ഛനമ്മമാരെ കുറിച്ചോർത്തു...
ഉള്ളിൽ നിന്നും തികട്ടി വന്നൊരു തേങ്ങൽ ശ്രീലക്ഷ്മി വളരെ പണിപ്പെട്ടടക്കിയെങ്കിലും അവളുടെ സമീപത്ത് നിന്ന ദേവദത്തന് വായിച്ചെടുക്കാൻ കഴിഞ്ഞു തന്റെ പ്രിയപ്പെട്ടവളുടെ മനസ്സിന്റെ നൊമ്പരങ്ങളെ. ദേവദത്തനൊരലിവോടെ ശ്രീലക്ഷ്മിയെ നോക്കി. അവനവളുടെ കൈയിൽ അമർത്തിപ്പിടിച്ചു. ആ കരസ്പർശത്തിലൂടെ ദേവദത്തൻ തന്നെയാശ്വസിപ്പിക്കുന്നത് ശ്രീലക്ഷ്മിയ്ക്കറിയുവാൻ കഴിഞ്ഞു....
അങ്കണത്തിൽ നിന്നും പൂമുഖത്തെക്ക് കയറുവാനൊരുങ്ങുന്ന ശ്രീലക്ഷ്മിയുടെ കൈയിലേക്ക് ദേവദത്തന്റെ അമ്മയൊരു പുഞ്ചിരിയോടെ കത്തിച്ച നിലവിളക്ക് കൈ മാറിക്കൊണ്ട് വലത് കാൽ വച്ചു കയറുവാനായി നിർദേശിച്ചു....
ദേവദത്തന്റെ അമ്മ കൈ മാറിയ വിളക്കും കൈയിലേന്തിക്കൊണ്ട് ശ്രീലക്ഷ്മി തന്റെ ഭർതൃഗൃഹത്തിലേക്ക് കയറുവാനായി പടികളിലേക്ക് വലത് കാലെടുത്തു വച്ചു....
തങ്ങളുടെ ഗൃഹനാഥയായവൾ തൂവൽസ്പർശമേകിയ കൊലുസ്സുകൾ താളാത്മകമായ് കോകിലനാദങ്ങൾ മുഴക്കുന്ന പാദാരവിന്ദങ്ങളിൽ നിവസനത്തിൻ പടികൾ ചുംബനങ്ങളർപ്പിച്ചു....
തുടരും
NB : നല്ല ജോലിത്തിരക്ക് ഉള്ളതിനാൽ കിട്ടുന്ന വളരെ കുറഞ്ഞ സമയങ്ങളിൽ എഴുതുന്നത് കൊണ്ട് പാർട്ട് അൽപ്പം ലേറ്റ് ആണ്... വായനക്കാർ ക്ഷമിക്കുക... 🙂 #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ