❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
❤️നിന്നിലല്ലാതെ എനിക്ക് പ്രണയമില്ല ❤️അഭയവും ഇല്ലാ
ഋതുനന്ദനം... Part 91 "ചേച്ചി... അമ്മ ബോധം കെടുന്നതിന്റെ മുമ്പ് അച്ഛനെ കുറിച്ചൊരു കാര്യം പറഞ്ഞു"...മിത്രയൊരു മടിയോടെ അഭിരാമിയോട് മൊഴിഞ്ഞു... "രവീന്ദ്രനാഥിനെ അതായത് അമ്മയുടെ പഴയ കാമുകനെ കൊന്നത് നമ്മുടെ അച്ഛനാണെന്ന് ആവും....അല്ലെ"...? അഭിരാമി പെട്ടെന്ന് മിത്രയോട് ചോദിച്ചു... അഭിരാമിയുടെ ചോദ്യത്തിൽ മിത്ര സ്തബ്ദയായി..... "ചേച്ചി... ചേച്ചിക്കെങ്ങനെ അറിയാം"....? ആദ്യത്തെ ഞെട്ടലിൽ നിന്നുമൊന്ന് മുക്തയായ മിത്ര അഭിരാമിയോട് ചോദിച്ചു... "അമ്മ നിന്നോട് പറഞ്ഞത് ഇത് തന്നെയല്ലേ"..? അഭിരാമി മിത്രയോട് മറുചോദ്യമുന്നയിച്ചു... "അതേ... പക്ഷേ ചേച്ചിക്കെങ്ങനെ അറിയാം"...മിത്രയുടെ മറുപടിയുടെ അവസാനമൊരു ചോദ്യത്തിലവസാനിച്ചു... "ഞാനൂഹിച്ചു"... അഭിരാമിയൊരു ചെറുചിരിയോടെ മറുപടി നൽകി... "ചേച്ചി... ചേച്ചിയെങ്ങനെയാണ് ഇക്കാര്യമറിഞ്ഞത് "....? അഭിരാമിയോട് ചോദിക്കുമ്പോൾ മിത്രയുടെ മിഴികളിൽ ഉദ്വേഗത്തിൻ അലകൾ നിറഞ്ഞ് നിന്നു.... "അച്ഛന് അവാർഡ് കിട്ടിയ കഥയിൽ പറയുന്നുണ്ട് അതിലെ കഥാപാത്രങ്ങളായ ചാരുദത്തനും ശ്രീലക്ഷ്മിയും തമ്മിൽ പിരിയാനുണ്ടായ കാരണം. കഥാപാത്രങ്ങളിലൂടെ അച്ഛൻ സ്വന്തം ജീവിതം തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്"...അഭിരാമി മിത്രയോട് പറഞ്ഞു... "എന്ന് വച്ചാൽ അയാളെ അച്ഛൻ കൊല്ലുവായിരുന്നോ"...? "അച്ഛനമ്മയോട് വെളിപ്പെടുത്തിയിട്ടുണ്ടോ അച്ഛനാണ് അയാളുടെ മരണത്തിനുത്തരവാദി എന്ന്"...? ഉദ്വേഗം നിറഞ്ഞ മിഴികളോടെ മിത്ര അഭിരാമിയോട് ചോദിച്ചു... "കഥയിൽ പറഞ്ഞത് പ്രകാരം അച്ഛൻ ആക്‌സിഡന്റ് പറ്റി കിടക്കുമ്പോൾ അമ്മയോട് അയാളുടെ മരണത്തിനു അച്ഛനാണ് കാരണക്കാരനെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അതാണ് അച്ഛന്റെ ജീവന് വേണ്ടി പ്രാർത്ഥനകളുമായി നടന്ന അമ്മ നമ്മളെയും കൊണ്ട് അച്ഛനെയുപേക്ഷിച്ചു പോന്നതിനും അച്ഛനെ വെറുക്കാനും കാരണം"... അഭിരാമി മറുപടി നൽകി... "ചേച്ചി... അച്ഛനയാളെ കൊന്നു എന്ന് എഴുതിയെന്നോ"...? വിറയാർന്ന ശബ്ദത്തോടെ മിത്ര ചോദിച്ചു... "അതേ"... അഭിരാമി മറുപടി നൽകി.. "അപ്പോൾ അമ്മ പറയുന്നത് സത്യമാണോ...? അമ്മയെ സ്വന്തമാക്കുവാൻ അച്ഛനയാളെ കൊന്നെന്നോ"...? വിറ പൂണ്ട അധരങ്ങളോടെ മിത്ര അഭിരാമിയോട് ചോദിച്ചു കൊണ്ടിരുന്നു... "മിത്തൂ... നിന്റെ ആദ്യത്തെ ചോദ്യം സത്യമാണ്. പക്ഷേ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം ഞാനും തേടിക്കൊണ്ടിരിക്കുകയാണ്"...അഭിരാമി മറുപടി നൽകി... "എന്ന് വച്ചാൽ"...? നിറഞ്ഞ ആശയക്കുഴപ്പവുമായി മിത്ര അഭിരാമിയോട് തിരക്കി... "എന്ന് വച്ചാൽ അമ്മ പറഞ്ഞ കാര്യങ്ങൾ അച്ഛന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്. കഥയിൽ പറയുന്നത് രവീന്ദ്രനാഥ് അയാൾ മരിക്കുന്നതിന്റെ തലേന്ന് അച്ഛനെ ബാച്‌ലർ പാർട്ടിക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. അവിടെ വച്ചു അച്ഛൻ അയാളെ അളവിൽ കൂടുതൽ മദ്യം കുടിപ്പിച്ചു എന്നും അത് കാരണമാണ് അയാളുടെ വണ്ടി ആക്‌സിഡന്റിൽ പെട്ടതെന്നുമാണ്. പക്ഷേ യഥാർത്ഥത്തിൽ അതല്ലാതെ അയാളുടെ മരണത്തിലേക്ക് നയിക്കുന്ന എന്തോ ഒരു പ്രവൃത്തി അച്ഛന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുണ്ട്. അതമ്മയോട് അച്ഛൻ വെളിപ്പെടുത്തിയിട്ടുമുണ്ട്"....അഭിരാമി മിത്രയോട് താൻ വായിച്ച കാര്യങ്ങൾ വിവരിച്ചു... "ചേച്ചി... കഥയിൽ പറഞ്ഞതല്ല യഥാർത്ഥ കാരണമെന്ന് ചേച്ചിയ്ക്ക് തോന്നാൻ എന്താണ് കാരണം"...? മിത്രയൊരു പതർച്ചയോടെ അഭിരാമിയോട് തിരക്കി... "കാരണം കഥയിൽ പറഞ്ഞ സംഭവം നടന്നു പിറ്റേന്നാണ് അയാൾ ആക്‌സിഡന്റിൽ മരിക്കുന്നത്. അയാളുടെ മരണവാർത്ത അറിയുമ്പോൾ അമ്മയുടെ വീട്ടിലുണ്ട് അച്ഛൻ. അച്ഛൻ എഴുതിയത് പ്രകാരം അമിത ലഹരിയിൽ ആയിരുന്നു തലേന്ന് എങ്കിൽ ആ സമയം അച്ഛന് അമ്മയുടെ വീട്ടിൽ എത്തുവാൻ സാധിക്കില്ല. അത് കൊണ്ട് തലേന്ന് മദ്യപിച്ചതിന്റെ ലഹരിയിലാകും അയാൾക്ക് ആക്‌സിഡന്റ് പറ്റിയതെന്ന് വിശ്വസിക്കാൻ കഴിയില്ല".... അഭിരാമി മിത്രയോട് മൊഴിഞ്ഞു... "അപ്പോൾ മനഃപൂർവം അച്ഛൻ അയാളെ കൊല്ലുകയായിരുന്നെന്നോ"...? മിത്ര വിറയാർന്ന ശബ്ദത്തോടെ അഭിരാമിയോട് തിരക്കി... അമ്മ പറഞ്ഞത് സത്യമാകരുതെന്നും അമ്മയുടെ ഊഹം മാത്രമായിരുന്നു അതെന്നും ആവണേ എന്നായിരുന്നു തന്റെ പ്രാർത്ഥന. ചേച്ചിയും പറയുന്നു അമ്മ പറഞ്ഞത് ശരിയാണെന്ന്...ശോകാർദ്രമായ മിത്രയുടെ മനസുമായി മിത്ര ചിന്തിച്ചു... "നിനക്ക് തോന്നുന്നുണ്ടോ നമ്മുടെ അച്ഛൻ ഒരാളെ കൊല്ലാൻ മാത്രം ക്രൂരനാക്കുവാൻ കഴിയുമെന്ന് "...? അഭിരാമിയുടെ ചോദ്യം മിത്രയെ തന്റെ ചിന്തകളിൽ നിന്നുമുണർത്തി... മിത്ര ഇല്ലെന്ന് പതിയെ തലയാട്ടി..... മിത്രയുടെ പ്രതികരണത്തിൽ അഭിരാമിയൊന്ന് ചിരിച്ചു... "മനഃപൂർവം ഒരാളെ കൊല്ലാൻ അച്ഛന് കഴിയില്ല. അച്ഛനെന്തോ കൈയബദ്ധം പറ്റിയതോ അല്ലെങ്കിൽ അച്ഛന്റെ പ്രവൃത്തിയാണ് അയാളുടെ മരണത്തിൽ കലാശിച്ചതെന്നത് അച്ഛന്റെ തെറ്റിദ്ധാരണയോ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്"...തന്റെ ഊഹങ്ങൾ അഭിരാമി മിത്രയ്ക്ക് മുന്നിൽ നിരത്തി... "ചേച്ചി... അച്ഛൻ തെറ്റിദ്ധരിച്ചതാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം"...മിത്രയൊരു നിശ്വാസമയച്ചു കൊണ്ട് അഭിരാമിയോട് മൊഴിഞ്ഞു.... "അതേ... ഞാനും വിശ്വസിക്കുന്നത് അതാണ്‌. പിന്നെ മനഃപൂർവം അച്ഛനിത് ചെയ്യില്ല എന്ന് വിശ്വസിക്കുവാൻ വേറൊരു കാരണം കൂടിയുണ്ട് ".... അഭിരാമി മിത്രയോട് പറഞ്ഞു... "അതെന്താ"...? മിത്രയുടെ ചോദ്യത്തിൽ അതിയായ ജിജ്ഞാസ കലർന്നു... "അയാളെ ഇല്ലാതാക്കിയിട്ട് അമ്മയെ സ്വന്തമാക്കുവാൻ ആയിരുന്നെങ്കിൽ അച്ഛന് നേരത്തെ കഴിയുമായിരുന്നു. വിവാഹമുറപ്പിക്കുന്നത് വരെ കാത്ത് നിൽക്കേണ്ട ആവശ്യമില്ലായിരുന്നു. അച്ഛനൊരിക്കലും അമ്മയുടെയും രവീന്ദ്രനാഥിന്റെയും ജീവിതത്തിൽ കൈ കടത്തുവാൻ ആഗ്രഹിച്ചിട്ടില്ല. അമ്മയുടെ സന്തോഷം മാത്രമായിരുന്നു അച്ഛന് വലുത്. അപ്പോൾ അമ്മയെ സങ്കടത്തിലാഴ്ത്തി മനോനില തെറ്റുന്ന അവസ്ഥയിൽ അമ്മയെത്തി ചേരുന്നതിനെ കുറിച്ച് അച്ഛൻ ചിന്തിക്കുക പോലുമില്ല. പിന്നെ അമ്മ വിവാഹത്തിന്റെ ക്ഷണക്കത്ത് കൊടുത്ത ദിവസം അച്ഛനൊരു തീരുമാനമെടുത്തിരുന്നു"... അഭിരാമിയൊന്ന് പറഞ്ഞു നിർത്തി.... തുടർന്ന് ദേവദത്തനെടുത്തിരുന്ന ആ തീരുമാനത്തെ കുറിച്ച് അഭിരാമി മിത്രയോട് വിവരിച്ചു. അഭിരാമി പറഞ്ഞത് കേട്ട മിത്രയുടെ മുഖത്ത് ആശ്വാസത്തിന്റെ ഇന്ദ്രചാപങ്ങൾ പെയ്തിറങ്ങി... തുടർന്ന് ദേവദത്തൻ തന്നോട് പറഞ്ഞ കോളേജ് കാലവും ശ്രീലക്ഷ്മിയോട് ഇഷ്ടം തോന്നിയതും മറ്റുമായ അച്ഛന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളും അഭിരാമി മിത്രയോട് വിവരിച്ചു.... എല്ലാം കേട്ടു കഴിഞ്ഞപ്പോൾ മിത്രയിൽ നിന്നുമൊരു ദീർഘനിശ്വാസമുയർന്നു.... "ചേച്ചി... ഇപ്പോഴാണ് എനിക്ക് സമാധാനമായത്. മനഃപൂർവം അച്ഛൻ ചെയ്യില്ലെന്ന് ഉറപ്പായി. കൈയബദ്ധമോ തെറ്റിദ്ധാരണയോ ആവാം"...മിത്ര ആശ്വാസത്തോടെ മൊഴിഞ്ഞു... "ചേച്ചി... അപ്പോഴും അച്ഛൻ തെറ്റ്കാരനാണെന്ന് വായിക്കുന്നവർ ചിന്തിക്കില്ലേ"....? മിത്രയൊരു സങ്കടത്തോടെ അഭിരാമിയോട് തിരക്കി... "ഇല്ല... അച്ഛനാ ഭാഗങ്ങൾ വിവരിച്ചിരിക്കുന്നത് അന്ന് രാവേറെ അവിടെയിരുന്നു അവർ മദ്യപിച്ചെന്നും അളവിൽ കൂടുതൽ മദ്യമയാൾക്ക് പകർന്നെന്നും അന്ന് രാത്രി അയാൾ മരിക്കുന്നതുമായിട്ടാണ്. യഥാർത്ഥത്തിൽ അയാളുടെ മരണം നടക്കുന്നത് പിറ്റേന്നാണ്".... അഭിരാമിയൊരു പുഞ്ചിരിയോടെ മിത്രയ്ക്ക് മറുപടി നൽകി... "മിത്തൂ... പിന്നെ കഥയിൽ അളവിൽ അധികം മദ്യം പകർന്നു കൊടുത്ത അച്ഛനും അമിത ലഹരിയിൽ ആയിരുന്നെന്നും അങ്ങനെ അയാൾ അധികം മദ്യപിച്ചതിന്റെ ഉത്തരവാദി അച്ഛനാണെന്ന ചിന്തയിൽ അത് അമ്മയോട് വെളിപ്പെടുത്തിയപ്പോൾ അമ്മ അച്ഛൻ മനഃപൂർവം ചെയ്തതാണെന്ന് കുറ്റപ്പെടുത്തി അകലുന്നതുമാണ്. മറിച്ചുള്ള ചിന്തകൾ വരുന്നത് നമുക്കാണ്. അയാളുടെ മരണവാർത്ത അറിയുമ്പോൾ അച്ഛൻ അമ്മയുടെ അടുത്തുണ്ടായിരുന്നു എന്ന് നമുക്ക് മാത്രമേ അറിയൂ. യഥാർത്ഥ കാരണമെന്താണെന്ന് അറിയാവുന്നത് അച്ഛനും അമ്മയ്ക്കും മാത്രമാണ് . ഇതൊക്കെ ഒതുങ്ങുമ്പോൾ അച്ഛനോട് തന്നെ ചോദിക്കാം നമുക്ക്"...അഭിരാമി താൻ കഥയിൽ നിന്നും വായിച്ചറിഞ്ഞതും ദേവദത്തൻ പറഞ്ഞതുമായ കാര്യങ്ങൾ മിത്രയോട് വിവരിച്ചു നിർത്തി... മിത്രയുടെ മുഖത്ത് നിറഞ്ഞ ആശ്വാസത്തിൻ മേഘവർഷങ്ങൾ അഭിരാമി ചിരിയോടെ നോക്കി നിന്നു... "മിത്തൂ... ഇനിയഥവാ അച്ഛൻ മനഃപൂർവം ചെയ്തതാണെന്ന് എന്നെങ്കിലും വെളിപ്പെടുകയാണെങ്കിൽ നിനക്കച്ഛനോട് വെറുപ്പ് തോന്നുമോ"...? അഭിരാമി മിത്രയോട് ചോദ്യമുന്നയിച്ചു.. "ചേച്ചി... ഒരിക്കലുമില്ല... എനിക്കൊരിക്കലും അച്ഛനെ വെറുക്കാൻ സാധിക്കില്ല. അച്ഛനാ സംഭവത്തിൽ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ ഇനി അച്ഛനങ്ങനെ മനഃപൂർവം ചെയ്തിട്ടുണ്ടെങ്കിൽ പോലും ഏത് നിയമവ്യവസ്ഥയും കൊടുക്കുന്നതിനേക്കാൾ വലിയ ശിക്ഷ അമ്മ അച്ഛന് നൽകിക്കഴിഞ്ഞു. അത് കൊണ്ട് എന്തൊക്കെ തെറ്റ് അച്ഛന്റെ ഭാഗത്ത്‌ നിന്നുമുണ്ടായാലും എനിക്കച്ഛനെ വെറുക്കാൻ കഴിയില്ല"....മിത്രയൊന്ന് പറഞ്ഞു നിർത്തി... "ചേച്ചിക്കറിയുമോ... ഇന്നലെ ആദ്യമായി അച്ഛന്റെ സ്നേഹചുംബനങ്ങളേറ്റ് വാങ്ങികൊണ്ട് ആ നെഞ്ചിൽ ചേർന്നുറങ്ങുമ്പോൾ ഞാനനുഭവിച്ച ആത്മസംതൃപ്തി പറഞ്ഞറിയിക്കുവാൻ കഴിയാത്തതാണ്. ആ നെഞ്ചിലെ ചൂട് കൊണ്ട് മയങ്ങുമ്പോൾ ജീവിതത്തിലൊരിക്കലും അനുഭവപ്പെടാത്ത സുരക്ഷിതത്വവും എനിക്ക് ജീവിതത്തിലൊരിക്കലും അനുഭവിയ്ക്കുവാൻ വിധിയില്ലെന്ന് കരുതിയ അച്ഛന്റെ വാത്സല്യവും ഒരുമിച്ച് അനുഭവിച്ചതിന്റെ അടങ്ങാത്ത ആനന്ദവുമായിരുന്നു. മനസ്സിൽ നിറഞ്ഞ ആ അനുഭൂതിയെ നിർവചിക്കുവാൻ വാക്കുകളില്ല. എനിക്ക് വെറുപ്പ് അച്ഛന്റെ സ്നേഹമെനിക്ക് നിഷേധിച്ച അമ്മയോടാണ്"...ആനന്ദാശ്രുക്കൾ പൊഴിച്ചു കൊണ്ട് അച്ഛനിൽ നിന്നുമാദ്യമായനുഭവിച്ച വാത്സല്യം പകർന്ന അനുഭൂതിയുടെ ഇന്ദ്രചാപത്തിൻ സപ്തവർണ്ണങ്ങൾ വദനത്തിലണിഞ്ഞു കൊണ്ട് പറയുമ്പോഴുമതിന്റെ അന്ത്യത്തിൽ അമ്മയോടുള്ള അടങ്ങാത്ത വെറുപ്പ് പ്രകടമായിക്കൊണ്ടിരുന്നു.... മിത്രയുടെ മറുപടി അഭിരാമിയിൽ സംതൃപ്തിയുടെ നീഹാരകണങ്ങൾ പൊഴിച്ചു കൊണ്ടിരുന്നു.... "അതേ... അച്ഛൻ തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നുണ്ടായിരുന്നെങ്കിൽ അമ്മയ്ക്ക് വേണമെങ്കിൽ നിയമത്തിന്റെ വഴിയേ പോകാമായിരുന്നു അതുമല്ലെങ്കിൽ അച്ഛന് നമ്മളെ കാണുവാനുള്ള അവസരമൊരുക്കിക്കൊണ്ട് തന്നെ അച്ഛനിൽ നിന്നുമകന്നു ജീവിക്കാമായിരുന്നു. ഇതൊന്നും ചെയ്യാതെ നമുക്ക് ലഭിക്കേണ്ടിയിരുന്ന പിതൃവാത്സല്യത്തെ അകറ്റിയ മറ്റൊരാളാണ് നമ്മുടെ അച്ഛനെന്ന് നമ്മളെ വിശ്വസിപ്പിച്ച അമ്മയോട് എനിക്കൊരിക്കലും ക്ഷമിക്കുവാൻ കഴിയില്ല".... മിത്രയോട് പറയുമ്പോൾ മിഴികളിൽ വഹ്നിജ്വാലകൾ പടർന്ന അഭിരാമിയുടെ മുഖമാകെ ജപാകുസുമവർണ്ണങ്ങൾ പടർന്നു.... "ആട്ടെ... അമ്മയുടെ കാമുകന്റെ ഫോട്ടോ ഇപ്പോഴും ഹാളിൽ തൂങ്ങിക്കിടക്കുന്നുണ്ടോ"...അഭിരാമി നിറഞ്ഞ പരിഹാസത്തോടെ മിത്രയോട് തിരക്കി.... "ഇല്ല... ചേച്ചി പോയ ദിവസം തന്നെ ഞാനത് അവിടെ നിന്നുമെടുത്തു മാറ്റി"... മിഴികളിൽ നിറഞ്ഞൊരു ഗൂഡനിർവൃതിയോടെ മിത്ര അഭിരാമിയ്ക്ക് മറുപടി നൽകി... "നന്നായി... അവിടെ വയ്ക്കുവാൻ വേറൊരു ചിത്രം ഞാൻ തരുന്നുണ്ട്. മിസ്സിസ് അഞ്ജന ദേവി ഹോസ്പിറ്റൽ വിട്ട് വീട്ടിലെത്തുമ്പോൾ കാണുന്നത് അതായിരിക്കണം"...ചൊടികളിലൊരു ഗൂഡസ്മിതമണിഞ്ഞു കൊണ്ട് അഭിരാമി മിത്രയോട് മൊഴിഞ്ഞു... തുടർന്ന് അമ്മയ്ക്കുള്ള ഭക്ഷണവുമായി ഇരുവരും വാർഡിലേക്ക് നടന്നു. അമ്മ കിടക്കുന്ന മുറിയിലെത്തിയ മിത്ര ശ്രീലക്ഷ്മിയ്ക്കുള്ള ഭക്ഷണം ദേവദത്തന് കൈ മാറി.... തുടർന്ന് ഫ്ലാറ്റിലേക്ക് പോകാനിറങ്ങുമ്പോൾ അഭിരാമിയും മിത്രയും ദേവദത്തന്റെ ഇരു കവിളിലും ചുംബിച്ചു. അമ്മയുടെ മുന്നിൽ വച്ചത് ചെയ്യുമ്പോൾ ഇരുവരുടെയും മുഖത്ത് അമ്മയോട് പ്രതികാരം ചെയ്യുന്ന ഭാവമായിരുന്നു. ചുംബനപ്രകടനങ്ങൾക്ക് ശേഷം ഇരുവരും ശ്രീലക്ഷ്മിയെ ഒന്ന് നോക്കി. ഇരുവരുടെയും മുഖത്തൊരു ഗൂഡമായ ചിരി നിറഞ്ഞു. മക്കളുടെ മുഖഭാവങ്ങൾ കണ്ട ശ്രീലക്ഷ്മി തന്റെ ഇരു മിഴികളും ഇറുക്കിയടച്ചു.... തന്റെ മക്കളുടെ മുഖത്ത് അമ്മയോടുള്ള വെറുപ്പും പ്രതികാര മനോഭാവവും പ്രകടമാണ്. അമ്മയിങ്ങനെ കിടക്കുന്നതും മക്കളുടെ മനോഭാവത്തിന് ഒരു മാറ്റവും വരുത്തിയിട്ടില്ല...മക്കളുടെ പ്രകടനങ്ങളും ശ്രീലക്ഷ്മിയുടെ ഭാവഭേദങ്ങളും സശ്രദ്ധം വീക്ഷിച്ചു കൊണ്ടിരുന്ന ദേവദത്തൻ വേദനയോടെ മനസ്സിൽ ഓർത്തു.. ഇതിനൊരു അവസാനം കുറിക്കേണ്ട നിയോഗവും തന്നിൽ വന്നു ചേർന്നിരിക്കുന്നതായി ദേവദത്തൻ മനസ്സിൽ ചിന്തിച്ചു... ================================== അഭിരാമിയും മിത്രയും പോയി അല്പ സമയം കഴിഞ്ഞപ്പോൾ ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് വേണ്ടി കൊണ്ട് വന്ന ഭക്ഷണപ്പൊതി തുറന്ന് ഡിസ്പോസ്സിബിൾ പ്ളേറ്റിലേക്ക് പകർന്നു. അതിനു ശേഷം അയാൾ ബെഡിൽ ശ്രീലക്ഷ്മിയുടെ അടുത്തായി ഇരുന്നു... "ലച്ചൂ"...പ്ളേറ്റിൽ പകർന്നെടുത്ത ഭക്ഷണവുമായി ദേവദത്തൻ ശ്രീലക്ഷ്മിയെ വിളിച്ചു.... ശ്രീലക്ഷ്മിയൊരു നീരസത്തോടെ ദേവദത്തനെ നോക്കി... "ലച്ചൂ.... താനീ ഭക്ഷണം കഴിയ്ക്കൂ. എന്നിട്ട് മരുന്ന് കഴിക്കണം"... ദേവദത്തൻ ഭക്ഷണം തന്റെ കൈയിൽ അൽപ്പമെടുത്ത് ശ്രീലക്ഷ്മിയുടെ നേരെ നീട്ടിക്കൊണ്ട് മൊഴിഞ്ഞു... ശ്രീലക്ഷ്മിയുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നുമുണ്ടായില്ല..... "ലച്ചൂ... താൻ ബലം പിടിച്ചിരിക്കാതെ ഇത് കഴിച്ചേ"...ദേവദത്തൻ ഭാവഭേദമേതുമില്ലാതെ ശ്രീലക്ഷ്മിയോട് വീണ്ടും ആവശ്യപ്പെട്ടു.... "എനിക്ക് വേണ്ട"...ശ്രീലക്ഷ്മി സ്വരം കടുപ്പിച്ചു കൊണ്ട് ദേവദത്തനോട് പറഞ്ഞു.. "അതെങ്ങനെ ശരിയാവും....ഭക്ഷണത്തോട് വെറുപ്പ് കാണിക്കാതെ. ഇത് കഴിഞ്ഞിട്ട് മരുന്ന് കഴിക്കുവാനുള്ളതല്ലേ"... ദേവദത്തൻ അക്ഷോഭ്യനായിക്കൊണ്ട് മൊഴിഞ്ഞു.... "എന്തിന് കഴിക്കണം... ആർക്കുമെന്നെ വേണ്ട. എല്ലാവർക്കുമെന്നോട് വെറുപ്പ്. ഇത്രയും കാലം വളർത്തിയ മക്കൾക്ക് എന്നോട് വെറുപ്പ്. അച്ഛനും മക്കളും ഇപ്പോൾ ഒന്നായല്ലോ. ആരുമില്ലാത്തവളായി മാറിയത് ഇപ്പോൾ ഞാനാണല്ലോ. ഇത് കൊണ്ടൊന്നും ഞാൻ തളരുമെന്ന് ആരും കരുതേണ്ട. ആരുടെ മുന്നിലും ഞാൻ തോൽക്കുമെന്ന് ആരും കരുതേണ്ട"....ശ്രീലക്ഷ്മി മതിഭ്രമം ബാധിച്ചത് പോലെ ആരോടെന്നില്ലാതെ പറഞ്ഞു... "ലച്ചൂ... നിന്നെയാർക്കും വേണ്ടെന്നും നിനക്കാരുമില്ലെന്നും ആരാ പറഞ്ഞത്. പിന്നെ തോൽക്കാതെയും തളരാതെയുമിരിക്കണമെങ്കിൽ ആദ്യം താനീ ബെഡിൽ നിന്നൊന്ന് എഴുന്നേൽക്കണം. അതിന് ഭക്ഷണവും മരുന്നും കഴിക്കണമല്ലോ. അത് കൊണ്ട് ദേവേട്ടന്റെ ലച്ചൂട്ടി ഇതങ്ങു കഴിച്ചേ"...ദേവദത്തനൊരു ചെറുചിരിയോടെ പറഞ്ഞു കൊണ്ട് ശ്രീലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഭക്ഷണം നീട്ടി.... ശ്രീലക്ഷ്മി ദേവദത്തന് നേരെ രൂക്ഷമായൊരു നോട്ടമയച്ചു.... ദേവദത്തനെയും നോക്കി നിന്ന ശ്രീലക്ഷ്‌മിയൊരു നീരസഭാവത്തോടെ ഭക്ഷണത്തിനായി അവസാനം വായ തുറന്നു.... ദേവദത്തൻ ശ്രീലക്ഷ്മിയുടെ വായിലേക്ക് ഭക്ഷണം വച്ചു കൊടുത്തു. അവളത് പതിയെ ചവച്ചു കഴിയ്ക്കുവാൻ തുടങ്ങി.... അത് കഴിഞ്ഞപ്പോൾ ദേവദത്തൻ വീണ്ടും അവളുടെ വായിലേക്ക് ഭക്ഷണം വച്ചു കൊടുത്തു. പ്ളേറ്റിലെ ഭക്ഷണം തീരുന്നത് വരെ ദേവദത്തൻ അവളെ ഊട്ടിക്കൊണ്ടിരുന്നു.... ശ്രീലക്ഷ്മിയെ ഊട്ടി അവളെ മരുന്ന് കഴിപ്പിക്കുമ്പോൾ ദേവദത്തന്റെ മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരനുഭൂതി നിറഞ്ഞു കവിഞ്ഞു... ലച്ചൂ.... നീയൊരിക്കലും തോൽക്കാൻ പാടില്ല. അതെനിക്ക് ഇഷ്ടവുമല്ല കാരണം നീ തോൽക്കുമ്പോൾ അവിടെ തോൽക്കുന്നത് ഞാനാണ്. നിന്റെ ജയങ്ങളും തോൽവികളും ശരികളും തെറ്റുകളും എന്നും എന്റേത് കൂടിയാണ്....ദേവദത്തനൊരു മന്ദഹാസത്തോടെ മനസ്സിൽ മന്ത്രിച്ചു കൊണ്ടിരുന്നു.... തുടരും #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ
ഋതുനന്ദനം... Part 90 ശ്രീലക്ഷ്മിയുടെ മനസ്സ് തന്റെ തലയിൽ അരുമയായി തലോടുന്നയാളെ നോക്കി പതിയെ മന്ത്രിച്ചു... ദേവദത്തൻ നരസിംഹൻ.... ദേവേട്ടൻ.... ഒരിക്കൽ തന്റെയെല്ലാമായിരുന്നയാൾ... ചായക്കൂട്ടുകളിലൂടെയും വരികളിലൂടെയും എന്നും തന്നെ പ്രണയിച്ചവൻ... അഗ്നിസാക്ഷിയായി തന്റെ കഴുത്തിൽ താലിയണിയിച്ചു തന്നെ സ്വന്തമാക്കിയ പുരുഷൻ. ആലംബമറ്റ നിമിഷങ്ങളിൽ തനിയ്ക്ക് കൂട്ടായെത്തിയവൻ..... ഒടുക്കം തന്റെ ദുരിതങ്ങളുടെ ഉത്തരവാദിയായിരുന്നു എന്നറിഞ്ഞു എന്നെന്നേക്കുമായി തന്റെ ജീവിതത്തിൽ നിന്നും താനുപേക്ഷിച്ചവൻ... ഇനിയൊരിക്കലും കാണരുതെന്ന് കരുതി താൻ ആരിൽ നിന്നുമകന്നുവോ അയാൾ വർഷങ്ങൾക്ക് ശേഷം തന്റെ മുമ്പിൽ... തന്റെ കൈയിൽ മുറുകെ പിടിച്ചിരിക്കുന്ന ദേവദത്തനെയൊരു നിർവികാരതയോടെ നോക്കി കിടന്നു കൊണ്ട് ചിന്തിക്കുമ്പോഴും ദേവദത്തൻ അവളുടെ ശിരസ്സിൽ വാത്സല്യത്തോടെ പ്രണയപുരസരം തഴുകിക്കൊണ്ടിരുന്നു.... തന്റെ കൈ ദേവദത്തന്റെ കൈയിൽ നിന്നും പിൻവലിക്കണമെന്നും തന്റെ ശിരസ്സിൽ തഴുകിക്കൊണ്ടിരിക്കുന്ന അയാളെ തടയണമെന്നും ശ്രീലക്ഷ്മി ആഗ്രഹിച്ചെങ്കിലും അവളുടെ ചിന്തകൾക്കനുസരിച്ചു ചലിക്കുവാൻ കഴിയാത്ത വിധത്തിൽ അവളുടെ ശരീരം ദുർബലമായിരുന്നു... തുടർന്ന് ശ്രീലക്ഷ്മിയുടെ മിഴികൾ ബൈ സ്റ്റാന്റർ ബെഡിനടുത്ത് നിൽക്കുന്ന അഭിരാമിയിലേക്കും മിത്രയിലേക്കും നീണ്ടു.... തന്റെയടുത്ത് നിന്നും വഴക്കിട്ട് പോയ അഭി തന്നെ കാണുവാൻ എത്തിച്ചേർന്നിരിക്കുന്നു.... അഭിരാമിയെ കണ്ട ആനന്ദം സുരനിമ്നഗയായി ഭേരികൾ മുഴക്കിക്കൊണ്ട് ഒഴുകവേ ശ്രീലക്ഷ്മി അതീവ വാത്സല്യത്തോടെ തന്റെ മക്കളുടെ നേരെ ചക്ഷുസുകളയച്ചു.... എന്നാൽ മക്കളുടെ മുഖം താനീ അവസ്ഥയിൽ ആയിരുന്നിട്ടും വികാരരഹിതമായിരിക്കുന്നു എന്ന തിരിച്ചറിവ് അവളുടെ മുഖം വിവർണ്ണമാക്കി. അവളുടെ മനസ്സ് വൈശ്വാനരനെരിയുന്ന ഹോമകുണ്ഠത്തിലെറിയപ്പെട്ടത് പോലെ വേദനയാൽ നിറഞ്ഞു. അവളുടെ വിതുന്നകവർണ്ണനയനങ്ങളിൽ അശ്രുകണങ്ങൾ പൊടിഞ്ഞു... മുമ്പൊക്കെ തനിക്കൊരു തലവേദന ഉണ്ടെന്ന് പോലുമറിഞ്ഞാൽ തന്റെ അരികത്ത് നിന്നും മാറാത്ത തന്റെ മക്കളിന്ന് അന്യരെ പോലെ മാറി നിൽക്കുന്നു. അവരിന്ന് വെറുക്കുന്ന ഒരേയൊരു വ്യക്തി താൻ മാത്രമാണ്...ഗദ്ഗദങ്ങൾ നിറഞ്ഞ മനസ്സുമായി പഴയതൊക്കെ ആലോചിച്ച ശ്രീലക്ഷ്‌മിയുടെ നയനങ്ങളിൽ പൊടിഞ്ഞിരുന്ന അശ്രുകണങ്ങൾ ധാരയായി ഒഴുകാൻ തുടങ്ങി.... പൊടുന്നനെ ഒരു കൈ വന്നു തന്റെയിരു മിഴികളിലെയും അശ്രുകണങ്ങളെ തൂത്തെറിയുന്നത് ശ്രീലക്ഷ്മിയറിഞ്ഞു. അതാരാവുമെന്ന് അറിയുന്നതിനാൽ കണ്ണുകൾ തുറന്നൊരു നിർവികാരതയോടെ അവൾ കിടന്നു.... ലച്ചൂ.... മക്കളുടെ പ്രതികരണം നിന്നെയെന്ത് മാത്രം വിഷമിപ്പിക്കുന്നു എന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം. അവര് നിന്നെ പഴയത് പോലെ അല്ലെങ്കിൽ അതിന്റെ പതിന്മടങ്ങ് നിന്നെ സ്നേഹിച്ചു തുടങ്ങും. ഞാൻ തിരിച്ചു തരുമെടോ നമ്മുടെ മക്കളെ. തന്നെയധികം ദുഃഖത്തിലാഴ്ത്താൻ ഞാൻ സമ്മതിക്കില്ല... ശ്രീലക്ഷ്മിയെ പ്രണയർദ്രമായി നോക്കിക്കൊണ്ടവളുടെ മിഴികളിലെ നീർക്കണങ്ങൾ തൂത്തെറിയുമ്പോൾ ദേവദത്തൻ മനസ്സിൽ മന്ത്രിച്ചു കൊണ്ടിരുന്നു... അഭിരാമിയും മിത്രയും ആശ്ചര്യത്തോടെ നോക്കി നിൽക്കുകയായിരുന്നു ദേവദത്തന്റെ സ്നേഹപ്രകടനങ്ങൾ.... ദേവദത്തൻ തന്റെ പ്രവൃത്തികൾ വീക്ഷിച്ചു കൊണ്ടിരിക്കുന്ന മക്കളോട് ശ്രീലക്ഷ്മിയ്ക്ക് ബോധം വീണ വിവരം ഡോക്ടറെയറിയിക്കാൻ ആവശ്യപ്പെട്ടു.... ഒരമ്പരപ്പോടെ തല കുലുക്കിക്കൊണ്ട് ഇരുവരും മുറിയിൽ നിന്നും പുറത്തേക്ക് പോയി... അല്പനിമിഷങ്ങൾക്കകം ഡോക്ടർ വന്ന് ശ്രീലക്ഷ്മിയെ പരിശോധിച്ചു.... ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്നും മറ്റുമുള്ള നേരത്തെ അറിയിച്ച കാര്യങ്ങൾ തന്നെയായിരുന്നു ഡോക്ടർ അപ്പോഴും പറഞ്ഞത്. വൈകാതെ ഡോക്ടർ പരിശോധന കഴിഞ്ഞു പുറത്തേക്ക് പോയി.... ഡോക്ടർ പോയിക്കഴിഞ്ഞപ്പോൾ ദേവദത്തൻ അഭിരാമിയോടും മിത്രയോടും ബൈ സ്റ്റാന്റർ ബെഡിൽ കിടന്നുറങ്ങിക്കോളാൻ നിർദേശം നൽകി. എന്നാലിരുവരും ദേവദത്തനോട് കിടന്നു കൊള്ളാൻ ആവശ്യപ്പെട്ടപ്പോൾ അയാളത് നിരസിച്ചു. പിന്നെയൊന്നുമുരിയാടാൻ നിൽക്കാതെ ഇരുവരും കിടന്നു...ബെഡിൽ ചെരിഞ്ഞു കിടക്കുമ്പോൾ അഭിരാമി അമ്മയുടെ അടുത്തിരിക്കുന്ന അച്ഛനെയൊന്ന് നോക്കി.... താനിത് വരെ കണ്ട അച്ഛനിൽ നിന്നുമൊരുപാട് മാറിയത് പോലെയുള്ള തോന്നലുളവാക്കി അഭിരാമിയ്ക്ക്... അമ്മയുടെ സാമീപ്യം അച്ഛനിൽ വരുത്തിയ മാറ്റം ആ മുഖഭാവങ്ങളിൽ നിന്ന് പോലും വ്യക്തമാണ്. തന്നിൽ നിന്നും മക്കളെ ചെറുപ്രായത്തിൽ തന്നെയകറ്റി താൻ പകരേണ്ടിയിരുന്ന പിതൃവാത്സല്യത്തെ നിഷേധിച്ച സ്ത്രീയെ വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടിയപ്പോൾ അച്ഛന്റെ മിഴികളിൽ ആ സ്ത്രീയോട് നിറയുന്നത് അടങ്ങാത്ത പ്രണയവും വാത്സല്യവും. അച്ഛന്റെ സ്നേഹപ്രകടനങ്ങൾ അമ്മയുടെ മുഖത്തൊരു ഭാവമാറ്റവും വരുത്തിയിട്ടില്ല. കണ്ണുകൾ തുറന്ന് അച്ഛനെ ശ്രദ്ധിക്കാതെ അമ്മ കിടക്കുമ്പോൾ അച്ഛനമ്മയിൽ നിന്നും തന്റെ മിഴികളെടുക്കുന്നു പോലുമില്ല. അമ്മയുടെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട് അച്ഛനപ്പോഴും. യഥാർത്ഥത്തിൽ അച്ഛന്റെയീ സ്നേഹം അമ്മയർഹിക്കുന്നുണ്ടോ...ദേവദത്തന്റെ സ്നേഹപ്രകടനങ്ങൾ നോക്കികൊണ്ട് കിടന്നു ചിന്തകളുടെ കൂടാരത്തിലേറി അഭിരാമി വൈകാതെ നിദ്രാദേവിയുടെ സമക്ഷമണഞ്ഞു.... അഭിരാമിയുടെ അടുത്ത് കിടന്ന് കൊണ്ട് മിത്ര ഇടയ്ക്കിടെ തലയുയർത്തി ദേവദത്തനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. മുമ്പ് വീഡിയോ കോളിലൂടെ പലപ്പോഴും സംസാരിച്ചിട്ടുണ്ടെങ്കിലും ആദ്യമായി തന്റെ അച്ഛനെ നേരിട്ട് കണ്ടതിന്റെ ആമോദത്തിന്റെ അനന്തസാഗരവീചികൾ അവളുടെ മനസ്സിൽ അലകളിളക്കവേ അവൾക്ക് അച്ഛന്റെയടുത്തേക്ക് പോയി ഇരിക്കണമെന്ന് ആഗ്രഹം നിറഞ്ഞു... എന്നാൽ ഇതൊന്നും അറിയാതെ ദേവദത്തൻ താനും തന്റെ ലച്ചുവും മാത്രമുള്ള ലോകത്ത് വിരാജിക്കുകയായിരുന്നു.... പണ്ടും ലച്ചു ഇങ്ങനെയായിരുന്നു. തന്നോട് എന്തിനെങ്കിലും പിണങ്ങിയിരിക്കുമ്പോൾ താൻ കൈയിൽ പിടിച്ചാലും തഴുകിയാലുമൊന്നും തന്നെ നോക്കാതെ ബലം പിടിച്ചിരിക്കും. ഇപ്പോഴും അങ്ങനെ തന്നെ....തന്നെ നോക്കാതെ നിർവികാരതയോടെ കണ്ണുകളടച്ചു കിടക്കുന്ന ശ്രീലക്ഷ്മിയെ നോക്കിയധരത്തിൽ വിടർന്നൊരു മന്ദഹാസത്തോടെ ദേവദത്തനോർത്തു... അതിനിടെ മിത്ര ബെഡിൽ നിന്നും പതിയെ എഴുന്നേറ്റ് ദേവദത്തനിരിക്കുന്നിടത്തേക്ക് വന്നു. ദേവദത്തന്റെ അടുത്തേക്ക് വന്ന മിത്ര മറ്റൊരു കസേരയെടുത്ത് അയാളുടെ അരികിലായി ഇട്ട് അതിൽ ഇരുന്നു... ദേവദത്തന്റെ അരികിൽ ഇരുന്ന മിത്ര അയാളുടെ ചുമലിലേക്ക് തന്റെ തല ചായ്ച്ചു... മിത്ര എഴുന്നേറ്റ് വരുന്നതും തന്റെയടുത്തിരിക്കുന്നതുമൊക്കെ കൺ കോണുകളിലൂടെ കണ്ടു കൊണ്ടിരുന്ന ദേവദത്തനൊരു വാത്സല്യത്തോടെ തന്റെ ചുമലിൽ തല ചായ്ച്ച മിത്രയുടെ ചുമലിലൂടെ കൈയിട്ടു തന്നോട് ചേർത്ത് പിടിച്ചു.... തന്നെ ചേർത്ത് പിടിച്ച അച്ഛന്റെ മുഖത്തേക്ക് നോക്കി മിത്രയൊന്ന് മന്ദഹസിച്ചു. തന്നെയും നോക്കിക്കൊണ്ടിരിക്കുന്ന മിത്രയുടെ നെറ്റിയിൽ ദേവദത്തനൊന്ന് ചുംബിച്ചു.... ഉള്ളിൽ നിറഞ്ഞു തുളുമ്പിയ ആനന്ദത്തോടെ മിത്ര തന്റെ അച്ഛന്റെ നെഞ്ചിലേക്ക് മുഖം ചായ്ച്ചു പതിയെ മിഴികളടച്ചു.... തിരിച്ചറിവായതിന് ശേഷമൊരിക്കലും കിട്ടാത്ത അല്ലെങ്കിൽ ലഭിക്കുവാൻ ഭാഗ്യമില്ല എന്ന് കരുതിയിരുന്ന അച്ഛന്റെ വാത്സല്യത്തോടെയുള്ള സ്നേഹചുംബനങ്ങളേറ്റ് വാങ്ങുമ്പോൾ മിത്രയുടെ മനസ്സിൽ ആമോദം കാളകണ്ഠനൃത്തമാടിക്കൊണ്ടിരുന്നു. വീണ്ടും വീണ്ടും തന്റെ നെറ്റിയിൽ അച്ഛന്റെ ചുണ്ടുകൾ മുദ്രകൾ പകരുമ്പോൾ മിത്രയുടെ അധരങ്ങൾ വിശ്വവിജേതാവിനെ പോലെ പുഞ്ചിരി പകർന്നു കൊണ്ടിരുന്നു... മയക്കം നടിച്ചു കിടന്ന ശ്രീലക്ഷ്മി ഇടയ്ക്കൊന്ന് മിഴികൾ തുറന്ന് ഒളികണ്ണിട്ട് നോക്കിയപ്പോൾ അച്ഛന്റെയും മകളുടെയും സ്നേഹപ്രകടനങ്ങൾ കണ്ടു തന്റെ മിഴികൾ ഇറുക്കിയടച്ചു.... ശർവ്വരിയുടെ ഏതോ യാമത്തിൽ ശ്രീലക്ഷ്മിയുടെ മിഴികളെ നിദ്രാദേവി തന്റെ തൂവൽസ്പർശത്താൽ തഴുകിയടച്ചു.... ================================== എപ്പോഴോ കണ്ണ് തുറന്ന ദേവദത്തൻ തന്നെയുമുറ്റ് നോക്കിക്കൊണ്ടിരിക്കുന്ന നീല നയനങ്ങളിലേക്ക് ഒരു പുഞ്ചിരിയോടെ തന്റെ നോട്ടങ്ങളയച്ചു. ദേവദത്തന്റെ ഈക്ഷണങ്ങൾ പതിഞ്ഞ നിമിഷമാ നീലനയനങ്ങൾ അയാളിൽ നിന്നും ഞൊടിയിടയിൽ ഒഴിഞ്ഞു മാറി. അപ്പോഴും ദേവദത്തന്റെയൊരു കൈ ശ്രീലക്ഷ്മിയിൽ നിന്നും വിട്ടിരുന്നില്ല. മിത്രയപ്പോഴും ദേവദത്തന്റെ നെഞ്ചിലേക്കും ചാരി നല്ലയുറക്കത്തിലായിരുന്നു.... ദേവദത്തൻ തന്റെ വാച്ചിലേക്ക് അല്പം ശ്രമപ്പെട്ടു സമയമൊന്ന് നോക്കി.. അഞ്ചു മണി കഴിഞ്ഞിരുന്നു അപ്പോൾ.... കുറച്ച് സമയം കഴിഞ്ഞ് പതിയെ തന്റെ മിഴികൾ തുറന്ന അഭിരാമി കണ്ടു അച്ഛന്റെ നെഞ്ചിൽ ആനന്ദനിർവൃതി നിറഞ്ഞൊരു പുഞ്ചിരിയോടെ മയങ്ങുന്ന മിത്രയെയും അവളെ ചേർത്ത് പിടിച്ചു ആഗ്രഹസാഫല്യത്തോടെ മന്ദഹാസം തൂകിക്കൊണ്ട് ഇരിക്കുന്ന അച്ഛനെയും... അഭിരാമി ആനന്ദഭരിതമായ ആ കാഴ്ച കിടന്നു കൊണ്ട് കൺകുളിർക്കെ ആസ്വദിച്ചു. അല്പസമയമാ ദൃശ്യത്തിലേക്ക് കണ്ണും നട്ടിരുന്ന അഭിരാമിയ്ക്ക് ഒരേ സമയം ശയനസ്ഥയായ അമ്മയോടു ദേഷ്യവും പ്രണയഭരിതനായി അമ്മയുടെ കൈ പിടിച്ചിരിക്കുന്ന അച്ഛനോട് സഹതാപവും തോന്നിപ്പോയി.... സമയം ഒരാറ് മണി കഴിഞ്ഞപ്പോൾ അഭിരാമി ബെഡിൽ നിന്നുമെഴുന്നേറ്റ് ദേവദത്തൻ ഇരിക്കുന്നതിന്റെ പുറകെ വന്നു നിന്നു ദേവദത്തന്റെ കഴുത്തിലൂടെ കൈയിട്ടു അയാളുടെ തലയിലേക്ക് തന്റെ കവിളമർത്തി നിന്നു. മകളുടെ പ്രവൃത്തി ദേവദത്തനൊരു ആത്മസംതൃപ്തിയോടെ ആസ്വദിച്ചു.... ഈ രംഗങ്ങളിലേക്ക് ഒളികണ്ണിട്ട് നോക്കിയ ശ്രീലക്ഷ്മിയ്ക്ക് താനീ ലോകത്തിൽ ഒറ്റപ്പെട്ടതു പോലെയൊരു പ്രതീതി അനുഭവപ്പെട്ടു.... കുറച്ചു സമയം കഴിഞ്ഞപ്പോൾ ദേവദത്തൻ മിത്രയെ വിളിച്ചുണർത്തി. പതിയെ മിഴികൾ തുറന്ന മിത്ര തന്റെ മുഖമുയർത്തി ദേവദത്തന്റെ കവിളിലൊരു ചുംബനം നൽകി.... "അനുമോളെ"... ദേവദത്തൻ അഭിരാമിയെ വിളിച്ചു... അവൾ ദേവദത്തന്റെ തലയിൽ കവിൾ വച്ചു കൊണ്ട് തന്നെ വിളി കേട്ടു... "മോളെ.. മോള് മീനുമോളെയും കൊണ്ട് ഫ്ലാറ്റിൽ പോയി ഫ്രഷായി വന്നോളൂ"...ദേവദത്തൻ അഭിരാമിയോടൊരു വാത്സല്യത്തോടെ നിർദേശിച്ചു... ദേവദത്തനെ അവിടെ ഒറ്റക്കാക്കി പോകുവാൻ അഭിരാമിയും മിത്രയും നീരസം പ്രകടിപ്പിച്ചു... "എന്റെ മക്കളിപ്പോൾ അച്ഛൻ പറയുന്നത് കേൾക്കൂ. ഇവിടെ അമ്മയുടെ കാര്യങ്ങൾ നോക്കാൻ അച്ഛനുണ്ടല്ലോ"...ദേവദത്തൻ നിർബന്ധം പിടിച്ചു കൊണ്ട് ഇരുവരോടും മൊഴിഞ്ഞു.... മറുപടിയൊന്നും പറയാതെ അഭിരാമിയും മിത്രയും പോകുവാനൊരുങ്ങി.... "മീനൂട്ടി.... അമ്മയ്ക്ക് കഴിക്കാൻ ആദ്യം എന്തെങ്കിലും വാങ്ങിച്ചു വാ.. എന്നിട്ട് പോയാൽ മതി കേട്ടോ"... ദേവദത്തൻ മിത്രയെ നോക്കിയൊരു വാത്സല്യത്തോടെ മൊഴിഞ്ഞു... മിത്ര തലകുലുക്കിക്കൊണ്ട് സമ്മതിച്ചു. അവൾക്ക് ദേവദത്തനെ വിട്ട് പോകാൻ മനസ്സ് വരുന്നില്ലെന്നതവളുടെ മുഖത്ത് പ്രകടമായിരുന്നു.... ദേവദത്തൻ ഫോണിലൂടെ പലപ്പോഴും മീനൂട്ടി എന്ന് വിളിച്ചു കെട്ടിട്ടുണ്ടെങ്കിലും നേരിട്ട് അച്ഛനങ്ങനെ വിളിക്കുമ്പോൾ ആവാച്യമായൊരാനന്ദം മിത്രയിൽ നിറഞ്ഞു. അവളുടെ ചൊടിയിലൊരു മന്ദഹാസം വിടർന്നു.... അഭിരാമിയും മിത്രയും മുറിയ്ക്ക് പുറത്തേക്ക് നടന്നു.... ================================== അഭിരാമിയും മിത്രയും പോകുന്നത് നിറഞ്ഞ വാത്സല്യത്തോടെ വീക്ഷിച്ചു കൊണ്ടിരുന്ന ദേവദത്തനൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മിയിലേക്ക് തന്റെ നോട്ടമയച്ചു..... ശ്രീലക്ഷ്മി ദേവദത്തനെ നോക്കി കിടക്കുകയായിരുന്നു. ദേവദത്തൻ പിടിച്ച തന്റെ കൈ അയാളിൽ നിന്നും മോചിപ്പിക്കുവാൻ അവളൊരു ശ്രമം നടത്തിയെങ്കിലും ശരീരവും മനസ്സും തളർന്നതിന്റെയും മെഡിസിൻസിന്റെയും ഫലമായി അവൾക്കതിന് കഴിഞ്ഞില്ല... ദേവദത്തന്റെയും ശ്രീലക്ഷ്മിയുടെയും മിഴികൾ തമ്മിലൊന്ന് കൊരുത്തു... വർഷങ്ങൾക്ക് ശേഷം ഗഗനനീലിമയാവാഹിച്ച ആ സരോരുഹനയനങ്ങളുടെ വശ്യചാരുത മിഴികളിൽ നിറഞ്ഞ പ്രണയത്തോടെ ചുണ്ടുകളിൽ അണിഞ്ഞ മന്ദഹാസത്തോടെ ദേവദത്തൻ ആസ്വദിച്ചു... "ഇവിടേക്ക് വന്നതെന്തിനാ... എല്ലാം അവസാനിപ്പിച്ചതല്ലേ ഞാൻ "...? വലിഞ്ഞു മുറുകിയ മുഖത്തോടെ ശ്രീലക്ഷ്മി ദേവദത്തനോട് ചോദിച്ചു... "ലച്ചൂ.... നീ അവസാനിപ്പിച്ചു എന്ന് പറ. ഞാനൊന്നും അവസാനിപ്പിച്ചിട്ടില്ല. പിന്നെ നീയെന്ത് കരുതി ജീവിതകാലം മുഴുവൻ എന്നിൽ നിന്നും മറഞ്ഞിരിക്കാമെന്നോ"...ശ്രീലക്ഷ്മിയെ നോക്കിയൊരു പുഞ്ചിരിയോടെ ദേവദത്തൻ മറുപടി നൽകി... "ഹും... ലച്ചു.... എന്നെയാ പേര് വിളിക്കരുത്...അഞ്ജനയാണ് ഞാൻ...അഞ്ജന"....ദേവദത്തനെ മുഖം കൂർപ്പിച്ചൊരു നോട്ടത്തോടെ കടുത്ത സ്വരത്തിൽ ശ്രീലക്ഷ്മി പറഞ്ഞു... "മിസ്സിസ് അഞ്ജനാ ദേവി... എന്ത് ചെയ്യാനാ...ഞാനാദ്യമായി തന്നെ വിളിച്ച പേര് അതായിപ്പോയി. ഇനി മാറ്റി വിളിക്കുവാനൊക്കെ ബുദ്ധിമുട്ടാണ്...എനിക്ക് നീയെന്നും എന്റെ ലച്ചുവാണ്"...നിറഞ്ഞൊരു ചിരിയോടെ ദേവദത്തൻ ശ്രീലക്ഷ്മിയെ നോക്കിക്കൊണ്ട് മൊഴിഞ്ഞു.... "എന്റെ ലച്ചുവോ.... എന്തധികാരത്തിലാ എന്റെ ലച്ചുവെന്ന് വിളമ്പുന്നത് "...? ശ്രീലക്ഷ്മി പുച്ഛത്തോടെയൊന്ന് മുഖം കോട്ടിക്കൊണ്ട് ദേവദത്തനോട് തിരക്കി.... "മിസ്സിസ് അഞ്ജനാ ദേവി... താനിവിടെ വെട്ടിയിട്ട വാഴ പോലെ കിടക്കുവാണെന്ന് അറിഞ്ഞു ധൃതിയിൽ പുറപ്പെട്ട് വന്നപ്പോൾ ആധികാരികമായ രേഖകളൊന്നും എടുക്കാൻ സാധിച്ചില്ല. എന്തായാലും ആധികാരികതയെ പറ്റി ചോദിക്കുവാനാണെങ്കിൽ പോലും താൻ ലച്ചുവാണെന്ന് സമ്മതിച്ചല്ലോ...സന്തോഷമായി ലച്ചൂട്ടി ദേവേട്ടന് സന്തോഷമായി"....ഒരു പൊട്ടിച്ചിരിയോടെ ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് മറുപടി നൽകി... ശ്രീലക്ഷ്മിയ്ക്ക് തന്റെ ചോദ്യത്തിൽ തനിയ്ക്ക് പിണഞ്ഞ അമളിയിൽ അവളുടെ ഉള്ളിലൊരു ചമ്മൽ നിറഞ്ഞെങ്കിലും അതവൾ പുറത്ത് കാണിക്കാതെ ദേവദത്തനെ രൂക്ഷമായൊന്ന് നോക്കി.... ശ്രീലക്ഷ്മിയുടെ നോട്ടം ദേവദത്തനിൽ ചിരിയുയർത്തിയെങ്കിലും അയാളത് അടക്കിപ്പിടിച്ചു... "എന്താ വരവിന്റെ ഉദ്ദേശ്യം...? "പഴയതൊക്കെ വീണ്ടും തുടങ്ങാനാണോ"..? "അതാണീ വരവിന്റെ ഉദ്ദേശ്യമെങ്കിൽ വെള്ളത്തിൽ വരച്ച വര പോലെ ആവുകയെ ഉള്ളൂ"....ശ്രീലക്ഷ്മി ദേവദത്തനെ രൂക്ഷമായി നോക്കിക്കൊണ്ട് കടുത്ത സ്വരത്തിൽ പറഞ്ഞു.. "ഹ ഹ.... പഴയതൊക്കെ വീണ്ടും തുടങ്ങാനോ..അതിന് ഞാനൊന്നും അവസാനിപ്പിച്ചിട്ടില്ലല്ലോ. പിന്നെ ഞാനൊരു കാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതെങ്ങനെയും ഞാൻ നടപ്പാക്കിയിരിക്കുമെന്ന് തനിക്കറിയാമല്ലോ...എന്റെ ലച്ചൂട്ടിയെല്ലാം മറന്നിരിക്കുന്നു"... ഉറക്കെച്ചിരിച്ചു കൊണ്ട് ദേവദത്തൻ മറുപടി നൽകി... ദേവദത്തന്റെ ചിരിയോടെയുള്ള സംസാരം ശ്രീലക്ഷ്‌മിയിൽ കോപമിരട്ടിപ്പിച്ചു... "എനിയ്ക്ക് നിങ്ങളോട് വെറുപ്പാണ്. നിങ്ങളെ കാണുന്നത് പോലും എനിക്കിഷ്ടമല്ല. പിന്നെയും എന്നെത്തേടി എന്തിനു വന്നു"...? ശ്രീലക്ഷ്മി അതിയായ കോപത്തോടെ ദേവദത്തനോട് ചോദിച്ചു... "എന്തിന് വന്നെന്ന് ചോദിച്ചാൽ...ഇന്ദീവരനയനവദനയായ വജ്രദന്തിയായി വിളങ്ങുന്ന എന്റെ ലച്ചൂട്ടിയുടെ ദ്വേഷഭാവം കണ്ടിട്ട് ശ്ശി കാലായിരിക്കണു...ഇപ്പോഴും ദേവേട്ടന്റെ കോപഗ്രസ്തയായ ലച്ചൂട്ടി അതി സുന്ദരിയാണ് കേട്ടോ... വന്നിട്ട് ഇത് വരെ എനിക്ക് കണ്ണെടുക്കാൻ തോന്നിയിട്ടില്ല"...പൊട്ടിച്ചിരിയോടെ ദേവദത്തനൊരു പ്രത്യേക ടോണിൽ മറുപടി നൽകി... ശ്രീലക്ഷ്മിയുടെ മുഖം കോപത്താൽ ചുവന്നു... "പിന്നെ എന്നോട് വെറുപ്പാണെന്ന കാര്യം...ഒരു സിനിമയിൽ പറയുന്ന പോലെ വെറുക്കാൻ വേണ്ടിയാണെങ്കിൽ പോലും തന്റെ മനസ്സിൽ ഞാനുണ്ടല്ലോ. അത് കൊണ്ട് താനെന്നെ വെറുത്താലും എനിക്ക് വളരെ സന്തോഷമാടോ ലച്ചൂ"... ദേവദത്തനൊന്ന് മന്ദഹസിച്ചു കൊണ്ട് ശ്രീലക്ഷ്മിയോട് പറഞ്ഞു നിർത്തി.... അപ്പോഴേക്കും ശ്രീലക്ഷ്മിയെ പരിശോധിക്കുവാനായി ഡ്യൂട്ടി ഡോക്ടർ വന്നതിനാൽ ഇരുവരും സംഭാഷണത്തിന് താൽക്കാലികമായി വിരാമമിട്ടു.... ശ്രീലക്ഷ്മിയെ പരിശോധിക്കുവാൻ വന്ന ഡോക്ടർ അവളുടെ കൈയിലെ ഡ്രിപ്പ് എടുത്തതിനു ശേഷമവളെ എഴുന്നേൽപ്പിച്ചു ചാരിയിരുത്തിക്കോളാൻ ദേവദത്തനോടാവശ്യപ്പെട്ടു.... ദേവദത്തൻ അവളെ എഴുന്നേൽപ്പിച്ചു ഇരുത്താനായി അവളോട് കൂടുതൽ അടുത്തു. ഡോക്ടറുടെ മുമ്പിൽ വച്ചു ദേവദത്തനോട് വിസമ്മതം പ്രകടിപ്പിക്കാൻ കഴിയാത്ത ശ്രീലക്ഷ്മിയുടെ മനസ്സിൽ നിറഞ്ഞ കോപം മിഴികളിൽ നീരസത്തിൻ അലകളായി ഒഴുകി നടന്നു... ദേവദത്തൻ ശ്രീലക്ഷ്മിയുടെ കഴുത്തിനു അടിയിലൂടെ കൈയിട്ടു തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് അവളെ പതിയെ എഴുന്നേൽപ്പിച്ചു..... വർഷങ്ങൾക്കപ്പുറം ശ്രീലക്ഷ്മിയെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ അവളുടെ ശരീരം പകർന്ന ചെറുചൂടിൽ ദേവദത്തന്റെ മനസ്സ് അവളോടുള്ള പ്രണയത്താൽ തരളിതമായി. മനസ്സിൽ പ്രണയോദ്ദീപനമുണർന്നപ്പോൾ അയാളുടെ അധരങ്ങൾ ശ്രീലക്ഷ്മിയറിയാത്ത രീതിയിൽ അവളുടെ മൂർദ്ദാവിൽ അമർന്നു.... ശ്രീലക്ഷ്മിയെ പതിയെ ചാരിയിരുത്തി അവളിൽ നിന്നും വേർപെടുമ്പോൾ ദേവദത്തൻ ശ്രീലക്ഷ്മിയുടെ ചെവിക്കരികിലേക്ക് തന്റെ ചുണ്ടുകൾ കൊണ്ട് വന്നു കൊണ്ടവളോട് മന്ത്രിച്ചു... ""എൻ ഹൃദയത്തിൻ ശ്രീകോവിലിൽ ഹരിപ്രിയയായി വാഴുന്ന നിൻ കളേബരം പരിസ്തരിക്കുന്ന സാരഗന്ധസൗരഭ്യം പുതുവർഷത്തിലെ ഇരാംബരങ്ങളെ പോലെയെന്റെ മനസ്സിൽ പ്രണയമായ് പെയ്തിറങ്ങുന്നു സഖീ..."" ഒരു ചെറുചിരിയോടെ തന്റെ ചെവിയ്‌ക്കരികിൽ മന്ത്രിച്ച ദേവദത്തന് നേരെ ശ്രീലക്ഷ്മി രൂക്ഷമായൊരു നോട്ടമയച്ചു... ശ്രീലക്ഷ്മിയുടെ നീലനയനങ്ങളിൽ നിന്നുമുതിരുന്ന ആഗ്നേയാസ്ത്രങ്ങളെ ദേവദത്തൻ മന്ദസ്മിതമാകുന്ന വാരുണാസ്ത്രത്താൽ നേരിട്ടു കൊണ്ടിരുന്നു... ================================== ഹോസ്പിറ്റലിലെ കാന്റീനിൽ നിന്നും ശ്രീലക്ഷ്മിയ്ക്കുള്ള ഭക്ഷണം വാങ്ങുമ്പോൾ അഭിരാമിയ്ക്കും മിത്രയ്ക്കും പരസ്പരം പറയാനുണ്ടായിരുന്നത് അമ്മയെ കണ്ടപ്പോഴുള്ള അച്ഛന്റെ ഭാവഭേദങ്ങളെ കുറിച്ചായിരുന്നു... "എടീ ചേച്ചി... നമ്മൾ തിരിച്ചു ചെല്ലുമ്പോഴേക്കും രണ്ടാളും ബാക്കിയുണ്ടാകുമോ അതോ ഒരാൾ മാത്രമാകുമോ ബാക്കി"....? മിത്ര അഭിരാമിയോട് ചോദിച്ചു... "ആവോ ആർക്കറിയാം... അമ്മ അച്ഛനെ വല്ലതും ചെയ്താലും അമ്മയെ ന്യായീകരിക്കുവാനേ നമ്മുടെ അച്ഛന് സമയം കാണൂ... നരസിംഹത്തിന് പ്രണയം മൂത്ത് ഭ്രാന്താ...നീ കണ്ടിട്ടില്ല അമ്മയെ കുറിച്ച് പറയുമ്പോൾ അച്ഛന്റെ വാക്കുകളിൽ തേനും പാലുമൊഴുകുന്നത് ".... അഭിരാമി മിത്രയ്ക്ക് മറുപടി നൽകുമ്പോൾ അവളുടെ വാക്കുകളിൽ ഒരു പുച്ഛം കലർന്നു... "അത് ശരിയാ.... അമ്മയോടുള്ള അച്ഛന്റെ സമീപനം കണ്ടാൽ അമ്മ വർഷങ്ങൾക്ക് മുമ്പ് അച്ഛനെയുമുപേക്ഷിച്ചു പോന്നതാണെന്ന് തോന്നില്ല"... അതിശയം നിറഞ്ഞ വാക്കുകളോടെ മിത്ര അഭിരാമിയോട് മൊഴിഞ്ഞു... "ഇക്കാര്യം നീ അച്ഛനോട്‌ ചോദിച്ചു നോക്ക്. നിനക്ക് പ്രണയത്തെ കുറിച്ചൊരു ക്ലാസും കുറച്ചു സാഹിത്യവും കേൾക്കാം"...അഭിരാമിയൊരു ചെറു ചിരിയോടെ മിത്രയോട് പറഞ്ഞു... മിത്രയത്‌ കേട്ട് ചിരിച്ചു... അവളുടെ മനസ്സിൽ അപ്പോഴും രാത്രി ദേവദത്തന്റെ നെഞ്ചിൽ ചേർന്നുറങ്ങിയതിന്റെ മധുരം നിറഞ്ഞ ഓർമ്മകളായിരുന്നു... തുടർന്ന് അഭിരാമി മിത്രയോട് സംഭവിച്ചതെന്താണെന് തിരക്കി മിത്ര തലേന്ന് തന്റെയും അമ്മയ്ക്കുമിടയിൽ നടന്നത് അഭിരാമിയോട് വിവരിച്ചു.... അഭിരാമി മിത്ര പറഞ്ഞതെല്ലാം ഒരത്ഭുതത്തോടെ കേട്ടു കൊണ്ട് നിന്നു... "മിത്തൂ.. നിനക്കിങ്ങനെയൊക്കെ പറയാനറിയുമോ. സാധാരണ അമ്മയോട് ഉടക്കുന്നത് ഞാനാ എന്നാലും ഞാനമ്മയെ ഇത് വരെ ബോധം കെടുത്തിയിട്ടില്ല...നീയെന്നെ കടത്തി വെട്ടിയല്ലോ"... മിത്ര പറഞ്ഞതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ അഭിരാമി ചിരിച്ചു കൊണ്ട് മിത്രയോട് പറഞ്ഞു... "സാഹചര്യമല്ലേ ഓരോന്ന് പറയിപ്പിക്കുന്നത്. നമ്മളെ അച്ഛനിൽ നിന്നുമകറ്റിയതിന്റെ എല്ലാ ഫ്രസ്ട്രേഷനും ഞാനങ്ങ് തീർത്തു"...മിത്ര അഭിരാമിയോട് പറഞ്ഞു... "ചേച്ചി... അമ്മ ബോധം കെടുന്നതിന്റെ മുമ്പ് അച്ഛനെ കുറിച്ചൊരു കാര്യം പറഞ്ഞു"...മിത്രയൊരു മടിയോടെ അഭിരാമിയോട് മൊഴിഞ്ഞു... "രവീന്ദ്രനാഥിനെ അതായത് അമ്മയുടെ പഴയ കാമുകനെ കൊന്നത് നമ്മുടെ അച്ഛനാണെന്ന് ആവും....അല്ലെ"...? അഭിരാമി പെട്ടെന്ന് മിത്രയോട് ചോദിച്ചു... അഭിരാമിയുടെ ചോദ്യത്തിൽ മിത്ര സ്തബ്ദയായി..... തുടരും #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ഋതുനന്ദനം... Part 89 തിരിച്ചറിവായതിന് ശേഷമാദ്യമായി തന്റെയച്ഛന്റെ മാറിൻ ചൂടിലേക്ക് മുഖവും പൂഴ്ത്തിക്കൊണ്ട് പൊട്ടിക്കരയുന്ന മിത്രയെ പുണർന്ന ദേവദത്തൻ അവളുടെ തലയിലും ചുമലിലും വാത്സല്യത്തോടെ തഴുകിക്കൊണ്ടിരുന്നു.... ആനന്ദാശ്രുക്കളോടെയീ രംഗം കണ്ടു കൊണ്ടിരുന്ന അഭിരാമിയുടെ മനസ്സിൽ തന്റെയമ്മയോട് അടങ്ങാത്ത പകയനുഭവപ്പെട്ടു. അസുഖബാധിതയായി കിടക്കുന്ന അമ്മയെ കാണുവാനാണ് താനും അച്ഛനും കൂടി വന്നതെന്നുമുള്ള ചിന്ത ഒരു നിമിഷത്തേക്ക് അവളുടെ മനസ്സിൽ നിന്നുമകന്നിരുന്നു... തന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിക്കൊണ്ട് തേങ്ങുന്ന മിത്രയുടെ മുഖം പിടിച്ചുയർത്തിയ ദേവദത്തനവളുടെ മുഖത്തേക്ക് അതീവ വാത്സല്യത്തോടെ നോക്കിക്കൊണ്ട് നിന്നു.... ദേവദത്തന്റെ അധരങ്ങൾ മിത്രയുടെ വദനത്തിലാകമാനം ചുംബനവർഷങ്ങൾ പകർന്നു കൊണ്ടിരുന്നു. മിത്ര നനഞ്ഞ മിഴികളടച്ചു കൊണ്ട് വർഷങ്ങൾക്ക് ശേഷം തന്റെയച്ഛൻ പകർന്ന സ്നേഹചുംബനങ്ങളെ നിറഞ്ഞ മനസ്സോടെയേറ്റ് വാങ്ങിക്കൊണ്ടിരുന്നു... അല്സമയത്തെ സ്നേഹചുംബനങ്ങൾക്ക് ശേഷം ദേവദത്തൻ മിത്രയോട് അമ്മയുടെ കാര്യങ്ങൾ തിരക്കി. മിത്ര ഒഴുക്കൻ മട്ടിൽ അമ്മയുടെ അവസ്ഥയെ കുറിച്ച് മറുപടി നൽകിക്കൊണ്ടിരുന്നു.... തന്റെ മക്കൾക്ക് ലച്ചുവിനോടുള്ള താല്പര്യക്കുറവ് ഒരു വേദനയോടെ ദേവദത്തൻ ശ്രദ്ധിച്ചു.... ദേവദത്തൻ മിത്രയെയും കൊണ്ട് ഡ്യൂട്ടി ഡോക്ടറുടെ ക്യാബിനിലെത്തി ശ്രീലക്ഷ്മിയുടെ രോഗാവസ്ഥയെ കുറിച്ച് തിരക്കി... ഭയപ്പെടാനൊന്നുമില്ലെന്നും എല്ലാം നോർമൽ ആണെന്നും മനസ്സിനുണ്ടായ ചില വിഷമങ്ങളും കുറച്ച് ദിവസമായുള്ള ഭക്ഷണക്കുറവുമെല്ലാം കാരണമുണ്ടായ രക്തത്തിലെ സമ്മർദ്ദ വ്യതിയാനം കൊണ്ട് ബോധക്ഷയം സംഭവിച്ചതാവാമെന്നും ഡ്രിപ്പ് കൊടുത്തിട്ടുണ്ടെന്നും ഇടയ്ക്ക് ഒന്ന് ബോധം വീണെങ്കിലും ശരീരം വല്ലാതെ തളർന്നതിനാലാവണം മയക്കത്തിലാണെന്നും. വല്ലാതെ തളർന്നിരിക്കുന്നത് കൊണ്ട് രണ്ട് ദിവസം ഒബ്സെർവഷനിൽ കിടത്തിയതിന് ശേഷം ഹോസ്പിറ്റൽ വിടാമെന്നും ഡോക്ടർ റിപ്പോർട്ടുകൾ എല്ലാം കാണിച്ചതിന് ശേഷം അറിയിച്ചു... ഡോക്ടർ പറഞ്ഞത് കേട്ടതും റിപ്പോർട്ടുകൾ കണ്ടതും ദേവദത്തന്റെ മനസ്സിന് ആശ്വാസം പകർന്നു. ശ്രീലക്ഷ്മിയെ ഒന്ന് കാണാൻ കഴിയുമോ എന്ന ദേവദത്തന്റെ ചോദ്യത്തിന് ഡോക്ടർ പൂർണ്ണ സമ്മതം നൽകി.... ഡോക്ടറുടെ സമ്മതം ദേവദത്തന്റെ മനസ്സൊരു വട്ടം കൂടി ആശ്വാസത്തിന്റെ നീഹാരകണങ്ങളാൽ നിറഞ്ഞു.... മിത്രയെയും കൂട്ടി ശ്രീലക്ഷ്മിയെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്ന മുറിയ്ക്ക് മുന്നിലെത്തി. ദേവദത്തൻ മിത്രയുടെ കൈയിൽ മുറുകെ പിടിച്ചിരുന്നു. ദേവദത്തന്റെ കൂടെ നടക്കുമ്പോൾ മിത്ര ഇടയ്ക്കിടെ തന്റെ അച്ഛനെ നോക്കിക്കൊണ്ടിരുന്നു. ഓരോ തവണ ദേവദത്തന്റെ നേരെ നോട്ടമയക്കുമ്പോഴും മിത്രയ്ക്ക് തന്റെയച്ഛനെ കണ്ട് കൊതി തീരാത്തത് പോലെയായിരുന്നു. തന്റെ കൈയിൽ മുറുകെ പിടിച്ചിരിക്കുന്ന അച്ഛന്റെ കൈ തനിയ്ക്കു ജീവിതത്തിലിന്നേ വരെ നൽകാത്തൊരു സുരക്ഷിതത്വം പകരുന്നത് പോലെയുളവായി മിത്രയ്ക്ക്. അമ്മ ബോധം കെടുന്നതിനു മുമ്പ് അച്ഛനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം മിത്ര വിസ്മരിച്ചു കഴിഞ്ഞിരുന്നു..... മിത്ര ഒരാത്മനിർവൃതിയോടെ ദേവദത്തന് നേരെ തന്റെ ഈക്ഷണങ്ങൾ അയച്ചു കൊണ്ടിരുന്നു... "മീനുമോളെ... അമ്മയോട് എന്ത് ദേഷ്യമുണ്ടെങ്കിലും അതൊന്നും കാണിക്കേണ്ട സമയമല്ലിപ്പോൾ. അമ്മയും അച്ഛനും തമ്മിലുണ്ടായതും അതിന് ശേഷം നടന്നതും തല്ക്കാലത്തേക്ക് മോള് മറക്കൂ. അമ്മയെ വിഷമിപ്പിക്കരുത് "....മിത്രയുടെ കൈ പിടിച്ചു നടക്കുന്നതിനിടയിൽ ദേവദത്തൻ മിത്രയോട് മൊഴിഞ്ഞു.... "അച്ഛാ... ഞങ്ങളും അമ്മയും തമ്മിലെങ്ങനെയായിരുന്നു ജീവിച്ചതെന്ന് ചേച്ചി പറഞ്ഞു അച്ഛൻ മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അമ്മയോടിനി പഴയത് പോലെ... അത് കഴിയില്ലച്ഛാ....എന്നിരുന്നാലും അമ്മയോട് ഞാനീ ഘട്ടത്തിൽ അനിഷ്ടമൊന്നും കാണിക്കില്ല"... മിത്ര ദേവദത്തനെ നോക്കി മറുപടി നൽകി... മിത്രയ്ക്ക് നൽകുവാൻ ദേവദത്തന്റെ കൈയിൽ മറുപടി ഉണ്ടായിരുന്നില്ല... "അച്ഛാ... അച്ഛനെ കാണുമ്പോൾ അമ്മയുടെ പ്രതികരണമെങ്ങനെയായിരിക്കുമെന്ന് ഊഹമുണ്ടോ"...? മിത്രയൊരു സംശയത്തോടെ ദേവദത്തന് നേരെ ചോദ്യമെറിയുമ്പോഴും അവളുടെ മുഖത്ത് ശ്രീലക്ഷ്മിയോടുള്ള വെറുപ്പും പുച്ഛവും പ്രകടമായിരുന്നു... "നിങ്ങളുടെ അമ്മയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഞാനിപ്പോൾ ചിന്തിക്കുന്നില്ല. അതിനുള്ള സമയവുമല്ല ഇത്. അവൾ പൂർണ്ണരോഗ്യം കൈ വരിക്കുന്നത് മാത്രമാണിപ്പോൾ എന്റെ മനസ്സിൽ"...ദേവദത്തൻ മിത്രയ്ക്ക് മറുപടി നൽകി.. ശ്രീലക്ഷ്മി കിടക്കുന്ന മുറിയ്ക്ക് പുറത്തെ കസേരകളിലൊന്നിൽ മിത്രയെ കാത്തിരുന്ന അഭിരാമിയും കണ്ടു മിത്രയുടെ കൈയും പിടിച്ചു വരുന്ന അച്ഛനെയും ഇത് വരെ കാണാത്തൊരു ആത്മനിർവൃതിയോടെ അച്ഛന് നേരെ നോട്ടമയച്ചു കൊണ്ട് വരുന്ന മിത്രയെയും... അഭിരാമിയുടെ മനസ്സിൽ ഈ കാഴ്ച ആനന്ദത്തിന്റെ സുരനിമ്നഗതരംഗങ്ങൾ നിറച്ചു.... അച്ഛനുമായി മുഖഛായയിൽ മിത്രയ്ക്ക് സാമ്യമേറെയുള്ളതായി അഭിരാമിയ്ക്കനുഭവപ്പെട്ടു..... മിത്രയെ കണ്ടാൽ അച്ഛന്റെ മകളല്ലെന്ന് ആരും പറയില്ല ഒറ്റനോട്ടത്തിൽ...മനസ്സിൽ നിറഞ്ഞ ആനന്ദം അടക്കാൻ കഴിയാതെ അഭിരാമി ഇരുവരും നടന്നു വരുന്ന രംഗം വീക്ഷിച്ചു കൊണ്ട് ചിന്തിച്ചു.... അപ്പോഴേക്കും ദേവദത്തനും മിത്രയും അഭിരാമിയുടെ അടുത്തെത്തിയിരുന്നു. അഭിരാമി ദേവദത്തനോട് ഡോക്ടറിൽ നിന്നുമറിഞ്ഞ കാര്യങ്ങൾ തിരക്കി. ഭയപ്പെടാനൊന്നുമില്ലെന്നും ഡോക്ടർ പറഞ്ഞ കാര്യങ്ങളും ദേവദത്തൻ അഭിരാമിയോട് വിവരിച്ചു... "അച്ഛാ....പേടിക്കാനൊന്നുമില്ലെന്ന് മിത്തു അപ്പോഴേ പറഞ്ഞതാണ്. പക്ഷേ അച്ഛന്റെ വെപ്രാളം കണ്ടാൽ കരുതിപ്പോവും അമ്മയ്ക്കെന്തോ വലിയ അത്യാഹിതം സംഭവിച്ചെന്ന്".... ദേവദത്തന്റെ ആശ്വാസത്തോടെയുള്ള സംസാരം ശ്രവിച്ച അഭിരാമി അച്ഛനോട് മൊഴിഞ്ഞു... "അനുമോളെ... നിങ്ങളുടെ അമ്മയ്ക്ക് എന്ത് സംഭവിച്ചാലും അതിനി ചെറുതായാൽ പോലും എന്നിലതുണ്ടാക്കുന്ന ആഘാതം വലുതാണ്. അവളുടെ മനസ്സ് വേദനിച്ചാൽ അവിടെ വേദനിക്കുന്നത് എനിക്കാണ്"...ദേവദത്തന്റെ സ്വരമൊന്ന് മുറുകി.... അച്ഛന് താൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെന്ന് അഭിരാമിയ്ക്ക് മനസ്സിലായി. അവളുടെ മുഖമൊന്നു വാടി.... അത് ശ്രദ്ധിച്ച ദേവദത്തൻ അവളെയാശ്വസിപ്പിക്കുന്ന മട്ടിൽ അവളുടെ മുഖത്തൊന്ന് വാത്സല്യത്തോടെ തഴുകി... ഇത്രയും വർഷങ്ങൾക്കിടയിൽ അച്ഛനിത് പോലെ എത്ര തവണ വയ്യാതെ കിടന്നിട്ടുണ്ടാകും. അന്ന് അമ്മയുടെ സാമീപ്യം എത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടാകും. അതിനെ കുറിച്ചൊന്നുമാലോചിക്കാതെ അച്ഛനിൽ നിന്നു കാതങ്ങൾക്കപ്പുറത്തേക്ക് ഉപേക്ഷിച്ചു പോയ അമ്മയുടെ കാര്യത്തിൽ അച്ഛൻ കാണിക്കുന്നത് അമ്മ ചെയ്തതിന്റെ വിപരീതവും.... ദേവദത്തൻ ആശ്വസിപ്പിക്കുമ്പോൾ ഒരു നെടുവീർപ്പോടെ അഭിരാമി ചിന്തിച്ചു കൊണ്ടിരുന്നു.... അഭിരാമി എന്താണ് ചിന്തിക്കുന്നതെന്ന് അവളുടെ മുഖഭാവങ്ങളിൽ നിന്നു ദേവദത്തൻ ഊഹിച്ചെങ്കിലും അയാളതിന് മറുപടിയൊന്നും നൽകിയില്ല.... ലച്ചുവിങ്ങനെയൊരവസ്ഥയിൽ ആയിട്ട് പോലും മക്കളുടെ ലച്ചുവിനോടുള്ള മനോഭാവത്തിന് അധികം മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇക്കാര്യത്തിൽ അവരെയൊട്ട് കുറ്റം പറയുവാനും കഴിയില്ല....ദേവദത്തനൊരു വേദനയോടെ ചിന്തിച്ചു... ദേവദത്തൻ തുടർന്ന് ശ്രീലക്ഷ്മി കിടക്കുന്ന മുറിയിലേക്ക് കയറുവാനൊരുങ്ങി. അഭിരാമിയും മിത്രയും അയാളെ അനുഗമിച്ചു... വാതിൽ തുറന്നകത്തേക്ക് കയറിയ ദേവദത്തൻ ബെഡിലേക്ക് തന്റെ നോട്ടമയച്ചു.. മുറിയിൽ വൈദ്യുതി പകരുന്ന വെളിച്ചത്തിൽ ബെഡിൽ അവശയായി കിടക്കുന്ന ശ്രീലക്ഷ്മിയെ ദേവദത്തൻ കണ്ടു.... വർഷങ്ങൾക്ക് ശേഷം തന്റെ പ്രാണനെ കണ്ട ദേവദത്തന്റെ മിഴികളിൽ നീരുവ പൊട്ടിയടർന്നു. അയാൾ അവശയായി മയങ്ങി കിടക്കുന്ന ശ്രീലക്ഷ്മിയെ ഒന്ന് സൂക്ഷിച്ചു നോക്കി... സൽവാർ കമ്മീസ് അണിഞ്ഞു ചൈതന്യം നഷ്ടപ്പെട്ട് അവശതയോടെ കിടക്കുമ്പോഴും തന്റെ ലച്ചുവിന്റെ ഭംഗിയ്ക്ക് ഒരു കുറവുമില്ല. തന്നെ വിട്ട് പോരുമ്പോൾ ഉള്ളതിൽ നിന്നുമൊരു മാറ്റവുമില്ല. ആലംബഹീനയെ പോലുള്ള തളർന്ന മുഖഭാവം. ഒരു പക്ഷേ മക്കളുടെ അവഗണനയുടെ പ്രതിഫലനമാകാം... ശ്രീലക്ഷ്മിയുടെ നേരെ നോട്ടമയച്ചു കൊണ്ട് ദേവദത്തൻ മനസ്സിൽ നിറഞ്ഞ നോവോടെ ചിന്തിച്ചു... അഭിരാമിയൊരിക്കൽ പ്രായം കൂടുന്തോറും ചെറുപ്പമായികൊണ്ടിരിക്കും തന്റെ അമ്മ എന്ന് പറഞ്ഞത് ദേവദത്തന്റെ ഓർമകളിലേക്ക് ഓടിയെത്തി. ... ശരിയാണ്... ഒന്ന് കൂടി ചെറുപ്പമായത് പോലെയുണ്ട്. ഇത്രയും മുതിർന്ന രണ്ട് പെൺകുട്ടികളുടെ അമ്മയാണെന്ന് ഒരിക്കലും പറയില്ല.... നിറഞ്ഞ വാത്സല്യത്തോടെയും അത്യധികം പ്രണയത്തോടെയും മനസ്സിൽ ചിന്തിച്ചു കൊണ്ട് ദേവദത്തൻ ശ്രീലക്ഷ്മിയുടെ അരികിലേക്ക് നടന്നടുത്തു... ബെഡിന് അരികിലായി ഉണ്ടായിരുന്ന കസേരയിൽ ദേവദത്തനിരുന്നു. ഇടത്തെ കൈയിൽ ഡ്രിപ്പ് ഇട്ടു കിടക്കുന്ന ശ്രീലക്ഷ്മിയുടെ വലത് കൈത്തലം ദേവദത്തൻ തന്റെ ഭൂജങ്ങളാൽ പൊതിഞ്ഞു പിടിച്ചു. വർഷങ്ങൾക്ക് ശേഷം അവളുടെ കൈരവസൂനങ്ങൾ പോലെ മൃദുലമായ പാണിയിലെ ഇളം ചൂട് തന്റെ കൈത്തലങ്ങളിൽ പതിഞ്ഞപ്പോൾ ദേവദത്തന്റെ മനസ്സ് ആർദ്രമായി. ശ്രീലക്ഷ്മിയുടെ വലതു കരം തന്റെ വലത്തെ കൈയിൽ പിടിച്ചു ഇടം കൈ കൊണ്ട് ദേവദത്തൻ അവളുടെ തലയിൽ പതിയെ അരുമയായി തഴുകിക്കൊണ്ടിരുന്നു. ശ്രീലക്ഷ്മിയുടെ മുഖത്തേക്ക് തന്റെ ഈക്ഷണങ്ങൾ അയക്കുന്തോറും ദേവദത്തന്റെ മിഴികളിൽ അവളോടുള്ള പ്രണയം നിര്‍ഝരപ്രവാഹങ്ങളായി ഒഴുകിക്കൊണ്ടിരുന്നു.... ദേവദത്തൻ ശ്രീലക്ഷ്മിയുടെ നേരെയേന്തിക്കൊണ്ട് തന്റെ മുഖം താഴ്ത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു.... ദേവദത്തന്റെ പ്രവൃത്തികൾ മുറിയിൽ സന്നിഹിതരായിരുന്ന അഭിരാമിയിലും മിത്രയിലും കൗതുകമുണർത്തി.... അമ്മയെ നേരിൽ കണ്ടപ്പോൾ അച്ഛന്റെ മുഖത്തുണ്ടായിരുന്ന വലിഞ്ഞു മുറുകിയ ഭാവം ഇല്ലാതായത് അഭിരാമി ശ്രദ്ധിച്ചു.... അച്ഛനെ ആദ്യമായ് കാണുമ്പോഴും പിന്നെ താൻ മകളാണെന്നറിഞ്ഞു കൂടെ നിൽക്കുമ്പോഴുമൊക്കെ പ്രസന്നതയോടെ നിൽക്കുമ്പോൾ പോലുമാ മുഖത്തെപ്പോഴുമൊരു പരാജിതഭാവം നിറഞ്ഞു നിന്നിരുന്നു. മിഴികളിൽ വിലപിടിപ്പുള്ളതെന്തോ നഷ്ടപ്പെട്ടവന്റെ വേദനകളുടെ ലാഞ്ഛനകൾ നിറഞ്ഞു നിന്നിരുന്നു. എന്നാലിപ്പോൾ അതെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ചിന്തിക്കുന്നതിലും അപ്പുറത്താണ് അമ്മയ്ക്ക് അച്ഛന്റെ മനസ്സിലുള്ള സ്ഥാനം. അച്ഛന്റെ മുഖത്തെന്നോ നഷ്ടപ്പെട്ട ഓജസ്സ് വീണ്ടുമെത്തിയിരിക്കുന്നു. എന്നാൽ ബോധം തെളിയുന്ന അമ്മയുടെ പ്രതികരണമെന്താവും. അച്ഛനെ ഒരുപാട് വെറുക്കുന്ന അമ്മയുടെ പ്രതികരണം രൂക്ഷമാകുമെന്ന് തീർച്ച. ആ പ്രതികരണത്തെ നേരിടുവാൻ അമ്മയെ ആത്മാവിൽ കൊണ്ടു നടക്കുന്ന അച്ഛനെ കൊണ്ട് സാധിക്കുമോ...ദേവദത്തന്റെ സ്നേഹപ്രകടനങ്ങളെ കൗതുകത്തോടെ വീക്ഷിച്ചു കൊണ്ട് നിന്ന അഭിരാമിയൊരു നെടുവീർപ്പോടെ ചിന്തിച്ചു... എന്നാൽ ദേവദത്തന്റെ മനസ്സിലപ്പോൾ ആ മുറിയോ അവിടെ നിൽക്കുന്ന മക്കളോ ഒന്നുമുണ്ടായിരുന്നില്ല. അയാളുടെ മനസ്സിൽ താനും വർഷങ്ങൾക്ക് ശേഷം കാണുന്ന തന്റെ പെണ്ണും മാത്രമായിരുന്നു.... ഒരു മൃദുമന്ദഹാസത്തോടെ ശ്രീലക്ഷ്മിയേ നോക്കി അരുമയായവളുടെ തലയിൽ തലോടിക്കൊണ്ട് ദേവദത്തന്റെ മനസ്സ് പതിയെ മന്ത്രിച്ചു.... ലച്ചൂ... ഏതബോധാവസ്ഥയിലും തന്റെ പ്രിയപ്പെട്ടവളുടെ അന്തരംഗം തന്റെ വിളി കേൾക്കുമെന്ന പ്രതീക്ഷയിൽ ദേവദത്തന്റെ മനസ്സ് വീണ്ടും മന്ത്രിച്ചു.... ലച്ചൂ.... ================================== സികതിലങ്ങൾ നിറഞ്ഞേതോ പുളിനത്തിൽ ഭരതനാട്യത്തിന്റെ ചമയങ്ങളണിഞ്ഞു താരാപഥവർണിക തൂകിയ പാനീയരുഹനയനങ്ങളിൽ ഭാവങ്ങളണിഞ്ഞു ശോണവർണ്ണങ്ങൾ തുടിക്കുന്ന ദന്തവാസസ്സുകൾ അകത്തി കൗമുദി പൊഴിച്ചു വടിവൊത്ത വപുസ്സിളക്കി ചിലങ്കകളുടെ സംഗീതം പയസ്വിനിയായി ഒഴുകുന്ന പാദപുടകിനികളാൽ ചടുലമായ ചുവടുകൾ പകർന്നു നൃത്തമാടുന്ന ശ്രീലക്ഷ്മി ചുറ്റുമുള്ളതെല്ലാം മറന്നു പോയിരുന്നു.... അടുത്ത് നിന്നുമുയരുന്ന കീർത്തനത്തിന് അനുസരിച്ചു ഈ ലോകത്തെ തന്നെ മറന്ന് ചുവടുകൾ വയ്ക്കുന്ന അവളുടെ മനസ്സിൽ അനിവചനീയമായൊരനുഭൂതി വർഷം ധാരയായി പൊഴിക്കുന്ന ഉദകകണങ്ങളെ പോലെ പെയ്തു നിറഞ്ഞു കൊണ്ടിരുന്നു.... നൃത്തച്ചുവടുകളുടെ ചടുലതയതിന്റെ ഉച്ചസ്ഥായിലെത്തി ചേരവേ ശ്രീലക്ഷ്മിയ്ക്ക് അപ്രതീക്ഷിതമായി തന്റെ ഉത്തമാംഗത്തിലതിയായ ഭാരമനുഭവപ്പെടുന്നത് പോലെയനുഭവപ്പെട്ടു... പൊടുന്നനെയുളവായ അസ്വസ്ഥതയിൽ ഫാലത്തിന് വശത്തായി തന്റെ വലതുകരമമർത്തി പിടിക്കവേ തന്റെ ബോധമണ്ഡലത്തിലെന്തോ ഭ്രമണം നടത്തുന്ന പ്രതീതിയനുഭവപ്പെട്ട ശ്രീലക്ഷ്മി വേച്ചു കൊണ്ട് ഒന്ന് രണ്ടടികൾ വച്ചു.... തന്റെ ശരീരത്തിലാകെയൊരു തളർച്ച ബാധിക്കുന്നതനുഭവപ്പെട്ട ശ്രീലക്ഷ്മി നിലത്തേക്ക് കുഴഞ്ഞു വീഴുവാൻ തുടങ്ങി... തളർന്നു വീഴുന്ന തന്നെ രണ്ട് കൈകൾ താങ്ങിപ്പിടിച്ചിരിക്കുന്നതറിഞ്ഞ ശ്രീലക്ഷ്മിയ്ക്ക് ആ കൈകളും അവ പകർന്ന ചെറു ചൂടുമൊരുപാട് പരിചിതമാണെന്ന് തോന്നി... അടയാൻ പോകുന്ന മിഴികളെ ആയാസപ്പെട്ടു കൊണ്ട് തുറന്ന് തന്നെ താങ്ങിപ്പിടിച്ചയാളെ ശ്രീലക്ഷ്മി തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.... ക്ലേശപ്പെട്ട് തന്റെ മിഴികൾ തുറക്കുമ്പോൾ ശ്രീലക്ഷ്മിയ്ക്ക് തന്റെ വലത് കൈത്തലമാരോ മുറുക്കിപ്പിടിച്ചിരിക്കുന്നതായും തന്റെ ശിരസ്സിലും നെറ്റിയിലും തലോടിക്കൊണ്ടിരിക്കുന്നതായും അനുഭവപെട്ടു കൊണ്ടിരുന്നു... ഒരിളം ചൂട് പകർന്നു കൊണ്ട് തന്നിൽ സ്പർശനമേൽപ്പിച്ചിരിക്കുന്ന കൈകൾ തനിക്കു പരിചിതമാണെന്ന് ശ്രീലക്ഷ്മിയുടെ അന്തരംഗം മന്ത്രിച്ചു കൊണ്ടിരുന്നു.... മിഴികൾ പതിയെ തുറന്ന ശ്രീലക്ഷ്മി തന്റെയടുത്തിരുന്ന് വലത് കരം മുറുകെ പിടിച്ചയാളുടെ മുഖത്തേക്ക് തന്റെ നോട്ടമയച്ചു.... "ലച്ചൂ"....കൈ പിടിച്ചയാളിൽ നിന്നും പ്രണയാർദ്രമായ ശബ്ദ വീചിയൊഴുകി.... ആമോദത്തിന്റെ മകരാങ്കതരംഗങ്ങൾ മിഴികളിൽ നിറച്ചു കൊണ്ട് മന്ദസ്മിതം തൂകിക്കൊണ്ട് തന്നെയും നോക്കി തന്റെയരികിലിരിക്കുന്നയാളെ ശ്രീലക്ഷ്മിയൊരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.... ശ്രീലക്ഷ്മിയുടെ മനസ്സ് തന്റെ തലയിൽ അരുമയായി തലോടുന്നയാളെ നോക്കി പതിയെ മന്ത്രിച്ചു... ദേവദത്തൻ നരസിംഹൻ.... ദേവേട്ടൻ.... തുടരും #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
ഋതുനന്ദനം... Part 88 ഈ സമയം രവിയുടെ മരണവാർത്തയറിഞ്ഞ ദിവസത്തെ കാര്യങ്ങൾ അഭിരാമിയോട് വിവരിക്കുകയായിരുന്നു ദേവദത്തൻ.... "അച്ഛാ... എങ്ങനെയാണു അയാളുടെ ബൈക്ക് ആക്‌സിഡന്റിൽ പെട്ടത് "...? "അയാളുടെ കൂടെ ആരെങ്കിലുമുണ്ടായിരുന്നോ ആ സമയത്ത്"...? അഭിരാമി തന്റെ സംശയങ്ങൾ ദേവദത്തന് മുമ്പിൽ നിരത്തി... "എറണാകുളത്ത് നിന്നും അവന്റെ വീട്ടിലോട്ട് പോകുമ്പോൾ ഒരു ട്രക്കിൽ ചെന്നിടിക്കുകയായിരുന്നു അവന്റെ ബൈക്ക്. അമിതവേഗത്തിലും കൂടാതെ നന്നായി മദ്യപിച്ചിട്ടുമുണ്ടായിരുന്നു അവനപ്പോൾ. വണ്ടിയിടിച്ചു അവന്റെ മുഖമെല്ലാം വികൃതമായിരുന്നു അത്രയും വേഗത്തിലാണ് അവന്റെ ബൈക്ക് ട്രക്കിൽ ചെന്നിടിച്ചത്. സംഭവത്തിന്‌ ദൃക്സാക്ഷികൾ ആയിരുന്നവർ പറഞ്ഞത് അമിത വേഗത്തിൽ വരുന്നത് കണ്ട ട്രക്ക് ഡ്രൈവർ അയാളുടെ വണ്ടി ഒതുക്കാൻ ശ്രമിച്ചിട്ടും മനഃപൂർവം ചെന്നിടിച്ച പോലെയായിരുന്നു എന്നാണ് "... ഒന്ന് ദീർഘനിശ്വാസമയച്ചു കൊണ്ട് ദേവദത്തൻ മറുപടി നൽകി... അഭിരാമിയാ രംഗമൊന്ന് മനസ്സിൽ ആലോചിച്ചു. എത്ര ഭയാനകമായിരിക്കുമാ രംഗമെന്നവൾ ചിന്തിച്ചു.... "അച്ഛാ... അച്ഛൻ പോയിരുന്നോ അയാളുടെ വീട്ടിൽ...? അഭിരാമി ചോദിച്ചു... ദേവദത്തൻ ഉവ്വെന്ന് തലയാട്ടി.... "അച്ഛാ...ആ സമയത്ത് അയാളുടെ കൂടെ ബൈക്കിൽ ആരെങ്കിലുമുണ്ടായിരുന്നോ"...? അഭിരാമി ദേവദത്തനോട് ചോദിച്ചു... "ഉവ്വ്... അവന്റെ കൂടിയപ്പോൾ ഞങ്ങളുടെ ക്ലാസ്സ്‌മേറ്റ് ഷഹബാസുമുണ്ടായിരുന്നു"...ദേവദത്തൻ മറുപടി നൽകി.. "പിന്നീടെന്ത് സംഭവിച്ചു"...? അഭിരാമി ചോദിച്ചു... ഇതും ഇതിന് ശേഷം നടന്നതുമെല്ലാം അഭിരാമി കഥയിൽ വായിച്ചിരുന്നെങ്കിലും അവൾക്കത് തന്റെ അച്ഛന്റെ നാവിൽ നിന്നുമറിയാൻ താല്പര്യമുദിച്ചു.... "പിന്നീട് സംഭവിച്ചതെല്ലാം ഞാനാ കഥയിൽ വിവരിച്ചിട്ടുണ്ട് എന്നാലും ഞാൻ പറയാം"...ദേവദത്തൻ മറുപടി നൽകി... തുടർന്ന് ദേവദത്തൻ തന്റെ ഓർമ്മകളെ ആ കാലഘട്ടത്തിലേക്ക് നയിച്ചു കൊണ്ട് അഭിരാമിയോട് വിവവരിക്കുവാനാരംഭിച്ചു... "രവിയുടെ മരണവാർത്തയറിഞ്ഞു മോഹാലസ്യപ്പെട്ടു വീണ ലച്ചുവിന്റെ ഓർമ്മകൾ എല്ലാം പതിയെ നഷ്ടപ്പെട്ടു. അവളാരെയും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. എപ്പോഴും വിദൂരതയിലേക്ക് ഒരു പ്രതികരണവുമില്ലാതെ നോട്ടമയച്ചു കൊണ്ട് ഇരിക്കും. അത്രയ്ക്ക് ആഘാതമേൽപ്പിച്ചിരുന്നു ആ വാർത്ത അവളുടെ മനസ്സിൽ. ഒരു ഭ്രാന്താവസ്ഥയായിരുന്നു അവൾക്കപ്പോൾ"...അഭിരാമിയോട് അന്നത്തെ സംഭവങ്ങൾ വിവരിക്കുമ്പോൾ ദേവദത്തന്റെ മുഖം ശ്ശോകാർദ്രമായി... ഒരു പെൺകുട്ടിയുടെ സ്വപനങ്ങളിൽ ഒന്നാണ് വിവാഹം. വിവാഹത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ ഒരുപാട് സ്വപ്‌നങ്ങൾ ഏതൊരു പെൺകുട്ടിയും നെയ്തു കൂട്ടും. അമ്മയുമൊരുപാട് സ്വപ്‌നങ്ങൾ നെയ്തിട്ടുണ്ടാകാം. അമ്മയെ സംബന്ധിച്ച് താൻ സ്നേഹിച്ചയാളെ വിവാഹം കഴിക്കുന്ന തന്റെ സ്വപ്നസാക്ഷാത്ക്കാരമായിരുന്നു നടക്കാൻ പോകുന്നത്. അങ്ങനെയിരിക്കുമ്പോൾ താൻ വിവാഹം കഴിക്കുവാൻ പോകുന്നയാളുടെ മരണവാർത്ത ഏതൊരു പെൺകുട്ടിയെയുമെന്ന പോലെ അമ്മയും തകർന്നു പോയിരിക്കുന്നു. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും വളരെ ശോകാർദ്രത നിറയുന്നു അച്ഛനിൽ....തന്റെ അമ്മയുടെ അന്നത്തെ അവസ്ഥ ആലോചിച്ച അഭിരാമിയ്ക്ക് തന്റെ അമ്മയോട് സഹതാപം തോന്നി... ചിന്തകളിൽ നിന്ന് വിട ചൊല്ലി അഭിരാമി ദേവദത്തൻ പറയുന്നതിലേക്ക് തന്റെ ശ്രദ്ധ തിരിച്ചു.... "രവിയുടെ മരണവാർത്തയറിഞ്ഞ തകർന്നു പോയ ലച്ചുവിന്റെ മനോനില തെറ്റിയത് ഞാനറിഞ്ഞിരുന്നു എന്നാൽ എനിക്കവളെ അങ്ങനെ കാണുന്നത് ചിന്തിക്കുവാൻ പോലും കഴിയുമായിരുന്നില്ല. ഞാൻ സ്നേഹിക്കുന്ന എന്റെ ലച്ചു ഒരു ഭ്രാന്തിയെ പോലെ പെരുമാറുന്നത് കാണാൻ എന്റെ മനസിന്‌ ശക്തിയില്ലായിരുന്നു എന്ന് പറയുന്നതായിരുന്നു സത്യം. അതിനാലൊക്കെ തന്നെ അന്നത്തെയാ ദിവസത്തിനു ശേഷം മൂന്നാം ദിവസമാണ് ഞാൻ ലച്ചുവിന്റെ വീട്ടിലേക്ക് പോയത്. കാരണം ലച്ചുവിന്റെ വീട്ടുകാരെ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാലും ലച്ചുവിന്റെ കാര്യങ്ങൾ എന്താണെന്നറിയാം എന്ന് നിനച്ചു ഞാനവളുടെ വീട്ടിലെത്തി"...ദേവദത്തനൊന്ന് പറഞ്ഞു നിർത്തി... അഭിരാമിയോട് തുടർന്ന് നടന്നതൊക്കെ വിവരിക്കുമ്പോൾ ദേവദത്തന്റെ ഓർമ്മകൾ പ്രവഹണത്തിലേറിയാ സന്ദർഭങ്ങളിലേക്ക് യാത്ര ചെയ്തു തുടങ്ങി.... ================================== ശ്രീലക്ഷ്മിയുടെ വീട്ടുമുറ്റത്ത് എത്തിയപ്പോൾ തന്നെ പൂമുഖത്ത് ശ്രീലക്ഷ്മിയുടെ അച്ഛൻ കസേരയിൽ ദുഃഖഭാരത്തോടെ ഇരിക്കുന്നത് ദേവദത്തന്റെ ശ്രദ്ധയിൽ പെട്ടു.... ആകെയുള്ള മകളുടെ കാര്യത്തിൽ ഇത് പോലെയൊരു ദുർവിധി സംഭവിച്ചാൽ ഏത് പിതാവിനാണ് സഹിക്കാൻ കഴിയുക. ലച്ചുവിന്റെ അമ്മയുടെ അവസ്ഥ എന്തായിരിക്കും. അമ്മയെയും അങ്കിളിനെയും അഭിമുഖീകരിക്കുന്നതോക്കുമ്പോൾ തന്നെ മനസ്സിൽ വേദന നിറയുന്ന താൻ ലച്ചുവിനെ എങ്ങനെ അഭിമുഖീകരിക്കും...ദേവദത്തനൊരു വേപഥുവോടെ ചിന്തിച്ചു മുറ്റത്ത് നിന്നും പൂമുഖത്തേക്ക് കയറുവാനൊരുങ്ങി... മുറ്റത്ത് നിന്നും ഒരാശങ്കയോടെ പൂമുഖത്തേക്ക് കയറിയ ദേവദത്തനെ ചന്ദ്രശേഖരനും അപ്പോഴേക്കും കണ്ടിരുന്നു... ദേവദത്തൻ ചന്ദ്രശേഖരനെയൊന്ന് നോക്കി... എപ്പോഴും ചിരിച്ചു കൊണ്ടൊരു ആത്മവിശ്വാസത്തോടെ മാത്രം കണ്ടിട്ടുള്ള ലച്ചുവിന്റെ അച്ഛന്റെ മുഖത്ത് എല്ലാം നഷ്ടപ്പെട്ടത് പോലെയൊരു ഭാവം. ഒന്ന് രണ്ട് ദിവസം കൊണ്ട് ആകെ തകർന്നു കോലം കെട്ട് പോയിരിക്കുന്നു ഈ മനുഷ്യൻ....ചന്ദ്രശേഖരന്റെ അവസ്ഥ കണ്ട് ദുഃഖഭാരത്തോടെ ദേവദത്തൻ ചിന്തിച്ചു.... ദേവദത്തനെ കണ്ട ചന്ദ്രശേഖരനൊരു വിളറിയ ചിരിയോടെ ദേവദത്തനോട് അടുത്തുള്ള കസേരയിൽ ഇരിക്കുവാൻ പറഞ്ഞു. ദേവദത്തൻ അടുത്തുള്ള കസേരയിൽ ഇരുന്നു. നിമിഷങ്ങളോളം ഇരുവർക്കുമിടയിൽ മൗനത്തിന്റെ മൂടുപടം നിറഞ്ഞു നിന്നു. എന്ത് പറഞ്ഞു കൊണ്ട് തുടങ്ങണമെന്ന് ദേവാദത്തനും നിശ്ചയമുണ്ടായിരുന്നില്ല... "അങ്കിൾ... ലച്ചു"...മൗനമൽപ്പനേരം തീർത്ത മൂടുപടത്തെ അനാവരണം ചെയ്തു കൊണ്ട് ദേവദത്തൻ ചന്ദ്രശേഖരനോട് ശ്രീലക്ഷ്മിയോട് തിരക്കി... "ദേവ"... തളർന്ന സ്വരത്തിൽ ചന്ദ്രശേഖരൻ ദേവദത്തനെ വിളിച്ചു... ദേവദത്തൻ ചന്ദ്രശേഖരനെ നോക്കി അയാൾ പറയുന്നത് കേൾക്കുവാനായി കാത്തിരുന്നു... "രവിയുടെ മരണവാർത്തയറിഞ്ഞതിനു ശേഷം എന്റെ മോളൊരു വാക്ക് ആരോടും സംസാരിച്ചിട്ടില്ല. ഒന്നുമറിയാത്തത്ത് പോലെ ആരെയും തിരിച്ചറിയാത്തത് പോലെ എങ്ങോട്ടോ നോക്കിക്കൊണ്ട് ഒരു ഇരിപ്പാണ്. ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കുന്നില്ല അവൾ. ഇന്നത്തെ ദിവസം വരെ ജലപാനം പോലും മര്യാദക്ക് നടത്തിയിട്ടില്ല. എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കൊരു പിടിയുമില്ല. കുഞ്ഞ് കുഞ്ഞ് വഴക്കുകളോടെ എപ്പോഴും കുസൃതിയുമായി ചുറുചുറുക്കോടെ നടന്ന എന്റെ കുട്ടിയുടെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല ദേവാ"....ചന്ദ്രശേഖരനത് പറഞ്ഞപ്പോഴേക്കും അത് വരെയടക്കിപ്പിടിച്ചിരുന്ന അയാളുടെ ദുഃഖങ്ങൾ കരച്ചിലിന്റെ രൂപത്തിൽ വെളിയിൽ വന്നു.... നിറഞ്ഞ മിഴികളോടെ ദേവദത്തൻ ചന്ദ്രശേഖരനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു... "അങ്കിൾ... ഞാൻ ലച്ചുവിനെയൊന്ന് പോയി കണ്ടോട്ടെ"....? ദേവദത്തൻ തന്റെ മിഴികളിലെ നനവ് തുടച്ചു കൊണ്ട് ചന്ദ്രശേഖരനോട് ചോദിച്ചു... മറുപടിയായി ചന്ദ്രശേഖരനൊന്ന് തലയാട്ടി... ദേവദത്തനെഴുന്നേറ്റ് അകത്തേക്ക് നടക്കുവാൻ തുടങ്ങി. ശ്രീലക്ഷ്മിയുടെ അവസ്ഥയെ നേരിടാനുള്ള ശക്തി തനിയ്ക്ക് പകരുവാൻ ഉള്ളിൽ അറിയാവുന്ന ദൈവങ്ങളെയെല്ലാം ദേവദത്തൻ വിളിച്ചു... ശ്രീലക്ഷ്മിയുടെ മുറിയുടെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു... ബെഡിൽ മടക്കി വച്ച കാൽമുട്ടിലേക്ക് കൈകൾ വച്ചു അതിലേക്ക് മുഖവും പൂഴ്ത്തി ഇരിക്കുന്ന ശ്രീലക്ഷ്മിയെ ദേവദത്തനൊരു നോക്ക് കണ്ടു. നീണ്ട മുടി അഴിഞ്ഞു അലക്ഷ്യമായി അവളുടെ പ്രകോഷ്ഠങ്ങളിലേക്ക് ഇറങ്ങിക്കിടപ്പുണ്ടായിരുന്നു. അന്ന് മരണവാർത്ത അറിഞ്ഞപ്പോൾ ധരിച്ച ദാവണി പോലും മാറ്റിയിട്ടില്ല...ശ്രീലക്ഷ്മിയുടെ രൂപം ദേവദത്തന്റെ മനസ്സിൽ ഖഡ്ഗമിറക്കിയത് പോലെ വേദന പടർത്തിക്കൊണ്ടിരുന്നു.... ശ്രീലക്ഷ്മിയുടെ അമ്മ കട്ടിലിൽ ഒരരികിലായി തകർന്ന മനസ്സുമായി ഇരിക്കുന്നത് ദേദത്തന്റെ ദൃഷ്ടിയിൽ പതിഞ്ഞു... മുറിയിലേക്ക് കയറിയ ദേവദത്തനെ സാവിത്രിയൊന്നു നോക്കി. അവരുറങ്ങിയിട്ട് തന്നെ രണ്ട് ദിവസമായ പോലെയുളവായി ദേവദത്തന്. സ്വന്തം മകളുടെ ദുരിതത്തിൽ ഒരമ്മയ്ക്ക് സമാധാനത്തോടെ ഉറങ്ങുവാനെങ്ങനെ പറ്റും... ദേവദത്തനൊരു നെടുവീർപ്പോടെ ചിന്തിച്ചു... ദേവദത്തനെ കണ്ടപ്പോൾ മിഴിനീർ തൂകിക്കൊണ്ട് എഴുന്നേറ്റ സാവിത്രിയെ അവനോരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. സാവിത്രി ശ്രീലക്ഷ്മിയുടെ അടുത്ത് ദേവദത്തനെ വിട്ട് മുറിയ്ക്ക് വെളിയിലേക്കിറങ്ങി.... ദേവദത്തനും ശ്രീലക്ഷ്മിയും മുറിയിൽ തനിച്ചായി.... ദേവദത്തൻ കാൽമുട്ടിലേക്ക് തലയും താഴ്ത്തിയിരിക്കുന്ന ശ്രീലക്ഷ്മിയുടെ അടുത്തായി കട്ടിലിൽ പതിയെ ഇരുന്നു.... "ലച്ചൂ"....ശ്രീലക്ഷ്മിയുടെ അടുത്തായി ഇരുന്ന ദേവദത്തൻ അവളുടെ തലയിൽ അരുമയായി തഴുകിക്കൊണ്ടവളെ വിളിച്ചു... ശ്രീലക്ഷ്മിയിൽ നിന്നും പ്രതികരണമൊന്നുമുണ്ടായില്ല.... "ലച്ചൂ"...മനസ്സിൽ നിറഞ്ഞ നോവോടെ വീണ്ടും ശ്രീലക്ഷ്മിയെ വിളിച്ച ദേവദത്തന്റെ ശബ്ദമിടറി... ശ്രീലക്ഷ്മി പതിയെ തലയുയർത്തി. തല പതിയെ ഉയർത്തിയ ശ്രീലക്ഷ്മി ദേവദത്തന്റെ നേരെ പ്രജ്ഞയറ്റത് പോലെ നോക്കി ഇരുന്നു... തന്റെ മനസ്സിലെ ദേവാലയത്തിലെ മലർമങ്കയായി താൻ പ്രതിഷ്ഠിച്ച, തന്റെ മാനസസ്രോതസ്വിനിയിലൊരു ചക്രാംഗമായി നീന്തിത്തുടിക്കുന്ന, ഇന്ദീവരനയനങ്ങളാൽ ഭാവങ്ങൾ പകർന്ന് തന്റെ മാനസജഹ്നുതനയയുടെ സൈകതങ്ങളിൽ അംഭോരുഹചരണങ്ങളാൽ വയ്ക്കുന്ന ചുവടുകളുടെ മഞ്ചീരശിന്ഛിതങ്ങളൊരുക്കിയ നർത്തകിയുടെ പ്രജ്ഞയറ്റ നോട്ടം ദേവദത്തന്റെ മനസ്സിൽ നൂറ് ക്ഷേപായുധങ്ങളുടെ കൂർത്ത മുനകൾ കുത്തിയിറക്കിയ വേദന പകർന്നു..... ദേവദത്തനെ നിർവികാരതയോടെ നോക്കി ഇരുന്ന ശ്രീലക്ഷ്മിയുടെ വിറയ്ക്കുന്ന അധരങ്ങൾ പതിയെ ദുർബലമായി മന്ത്രിച്ചു.... "ദേവേട്ടാ....." ശ്രീലക്ഷ്മിയുടെ പ്രതികരണം മനസ്സിൽ മുഴക്കിയ ആമോദത്തിൻ ദേവദുന്ദുഭി നാദങ്ങളുടെ നിറവിൽ ദേവദത്തൻ വിഹരിക്കവേ അവന്റെ നെഞ്ചിലേക്ക് ശ്രീലക്ഷ്മി കുഴഞ്ഞു വീണു.... "അച്ഛാ..." അഭിരാമിയുടെ വിളി ഒരു മന്ദഹാസത്തോടെ ഓർമ്മകളിൽ മുഴുകി നിന്ന ദേവദത്തനെ പൊടുന്നനെ ഉണർത്തി..... "അച്ഛാ... ആരെയും തിരിച്ചറിയാതെ നിന്ന അമ്മ അച്ഛനെ തിരിച്ചറിഞ്ഞെന്നോ"...? അഭിരാമി ഒരത്ഭുതത്തോടെ ദേവദത്തനോട് തിരക്കി.... ദേവദത്തൻ അതേയെന്ന് തലയാട്ടി. ദേവദത്തന്റെ മിഴികളിൽ ആനന്ദത്തിൻ സ്രവന്തി വീചികൾ അലയടിച്ചു കൊണ്ടിരുന്നു... ദേവദത്തന്റെ പ്രതികരണവും ഭാവഭേദങ്ങളും അത്ഭുതത്തോടെ അഭിരാമി നോക്കി നിന്നു... ആരെയും തിരിച്ചറിയാൻ കഴിയാതെ ആരോടും മിണ്ടാതെ ഇരുന്ന അമ്മ അച്ഛനെ തിച്ചറിഞ്ഞതും അച്ഛന്റെ പേര് വിളിച്ചതും കേട്ടപ്പോൾ വല്ലാത്ത അതിശയം തോന്നുന്നു. എന്ത് കൊണ്ടായിരിക്കാം അത്. അന്ന് ആദ്യമായി കഥ വായിച്ചപ്പോഴുമിത് തന്നെ ചിന്താകുലയാക്കിയിരുന്നു. ഇന്ന് അച്ഛന്റെ നാവിൽ നിന്നുതിർന്നത് കേട്ടപ്പോൾ അതേ അവസ്ഥയിൽ താനെത്തിയിരുന്നു. അമ്മയുടെ അന്തരാത്മാവിൽ അമ്മയറിയാതെ അച്ഛനോടിനി പ്രണയം പൂവിട്ടു കാണുമോ.... അഭിരാമിയുടെ മനസ്സിലൂടെ ചിന്തകൾ ശശാദനങ്ങളായി ഛദങ്ങൾ വീശിക്കൊണ്ടുയർന്നു..... അഭിരാമി തുടർന്നുള്ള സംഭവങ്ങൾ വിവരിക്കുവാൻ ആവശ്യപ്പെടുവാനായി ദേവദത്തന്റെ നേരെ മുഖമുയർത്തിയപ്പോൾ അയാളുടെ മുഖമാകെ അസ്വസ്ഥത പടർന്നിരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പതിഞ്ഞു... ദേവദത്തന്റെ അപ്രതീക്ഷിതമായുള്ള ഭാവഭേദം അഭിരാമിയെ ഒന്ന് കൂടി ആശയക്കുഴപ്പത്തിലാഴ്ത്തി.... അഭിരാമി തന്റെ അച്ഛന്റെ മുഖത്തേക്ക് വീണ്ടും നോട്ടമയക്കവേ അച്ഛനിലൊരു പരവേശത്തിന്റെ ലാഞ്ഛനകൾ നിറഞ്ഞിരിക്കുന്നത് കണ്ടു... ദേവദത്തൻ പൊടുന്നനെ ഫോണെടുത്ത് വെപ്രാളത്തോടെ ഒരു നമ്പർ തിരയുന്നതും അഭിരാമി ശ്രദ്ധിച്ചു... അച്ഛനെന്താണ് ഒരു പരവേശവും വെപ്രാളവുമൊക്കെ.... അഭിരാമി അമ്പരപ്പോടെ ദേവദത്തന്റെ പ്രവൃത്തികളിലേക്ക് തന്റെ മിഴികളയച്ചു... അഭിരാമിയെന്തോ ചോദിക്കുവാനാഞ്ഞപ്പോഴേക്കും ദേവദത്തൻ നമ്പർ ഡയൽ ചെയ്തു ഫോൺ തന്റെ ചെവിയിലേക്ക് വച്ചു കഴിഞ്ഞിരുന്നു..... ഒരുവട്ടം മുഴുവൻ റിംഗ് ചെയ്തിട്ടും അപ്പുറത്തു ആരും ഫോണെടുക്കാത്തത് ദേവ ദത്തനിൽ അസ്വസ്ഥതകൾ നിറച്ചപ്പോൾ അയാളുടെ നെറ്റിയിൽ ചുളിവുകൾ നിറച്ചു. ദേവദത്തൻ അതേ നമ്പറിലേക്ക് വീണ്ടും ഡയൽ ചെയ്തു... എന്നാലിത്തവണ ദേവദത്തൻ ഡയലിംഗ് പൂർത്തിയാക്കുന്നതിന് മുമ്പ് ദേവദത്തന്റെ ഫോൺ ശബ്ദിച്ചു. ഉടനടിയാ കോൾ അറ്റന്റ് ചെയ്യുമ്പോൾ അയാളുടെ കരാംഗുലികൾ വിറ കൊള്ളുന്നുണ്ടായിരുന്നു.... ഫോൺ അറ്റന്റ് ചെയ്തു ദേവദത്തൻ എന്തെങ്കിലും സംസാരിക്കുവാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഫോണിലൂടെ ഒഴുകിയെത്തിയ ശബ്ദം ദേവദത്തന്റെ കർണ്ണപുടങ്ങളിലേക്ക് ഒഴുകിയെത്തിയപ്പോൾ അയാളുടെ മുഖമാകെ വലിഞ്ഞു മുറുകി. നിമിഷങ്ങൾ കൊണ്ട് ദേവദത്തന്റെ ഫോൺ കട്ടായി.... ഫോൺ സംഭാഷണം കട്ടായതും മുമ്പിൽ മകൾ നിൽക്കുന്നത് പോലുമോർക്കാതെ വലിഞ്ഞു മുറുകിയ മുഖത്തോടെ ദേവദത്തനുച്ചത്തിൽ അലറി വിളിച്ചു... "ലച്ചൂ...." താൻ മുന്നിൽ നിൽക്കുന്നത് പോലും ശ്രദ്ധിക്കാതെ ദേവദത്തൻ ഝടിതിയിൽ വീടിനടുത്തേക്ക് പോകുന്നതൊരു അന്താളിപ്പോടെ അഭിരാമി നോക്കി നിന്നു.... പൊടുന്നനെ അഭിരാമിയുടെ ഫോൺ ശബ്ദിച്ചു. ഫോണെടുത്ത് നോക്കിയപ്പോൾ മിത്രയുടെ കോൾ. അത് അറ്റന്റ് ചെയ്തു സംസാരിച്ച അഭിരാമി അപ്പുറത്ത് നിന്നും കേട്ട മിത്രയുടെ സംഭാഷണത്തിൽ ഞെട്ടിത്തരിച്ചു പോയി.... ================================== ബാംഗ്ലൂർ കെമ്പ ഗൗഡ എയർപോർട്ടിലെ ലോഞ്ചിൽ ഹൈദരാബാദിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോൾ അഭിരാമി തൊട്ടടുത്തിരിക്കുന്ന ദേവദത്തനെയൊന്ന് ഒളി കണ്ണിട്ട് നോക്കി... ദേവദത്തൻ ഫോൺ ചെയ്തത് മിത്രയെയായിരുന്നു. ശ്രീലക്ഷ്മി തളർന്നു വീണെന്നും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണെന്നും അറിഞ്ഞയുടനെ ദേവദത്തൻ തനിയ്ക്കും അഭിരാമിയ്ക്കും ഹൈദരാബാദിലേക്കുള്ള ടിക്കറ്റിനു വിളിച്ചു പറയുകയായിരുന്നു. എമർജൻസി ആയത് കൊണ്ട് കൊച്ചിയിൽ നിന്നു ഡയറക്റ്റ് ഫ്ലൈറ്റിനു പകരം ബാംഗ്ലൂർ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നു ലഭിച്ചത്. രാത്രി ഏഴു മണിയോടെ കൊച്ചിയിൽ നിന്നും പുറപ്പെട്ട ഫ്ലൈറ്റ് എട്ടു മണിയോടെ ബാംഗ്ലൂർ എത്തിയെങ്കിലും ഇനിയും ഒന്നര മണിക്കൂർ കഴിഞ്ഞാണ് ഹൈദരാബാദിലോട്ടുള്ള കണക്ഷൻ ഫ്ലൈറ്റ്. അതിനായി കാത്തിരിക്കുകയായിരുന്നു ദേവദത്തനും അഭിരാമിയും..... മിത്തു വിളിച്ചപ്പോൾ പേടിക്കാനൊന്നുമില്ലെന്നാണ് പറഞ്ഞത് പക്ഷേ അച്ഛന്റെ വെപ്രാളം കണ്ടാൽ അമ്മയ്ക്ക് സാരമായെന്തോ സംഭവിച്ചത് പോലെയാണ്. അച്ഛനിത് വരെ തന്നോട് ഒരക്ഷരം സംസാരിച്ചിട്ടില്ല. അച്ഛന്റെ മുഖത്ത് ദുഃഖഭാരം തളം കെട്ടി നിൽക്കുന്നു. അതീവ ദുഃഖഭാരത്തോടെ ചിന്താനിമഗ്നനായി അലക്ഷ്യമായെങ്ങോ നോട്ടമയച്ചു കൊണ്ട് ഇരിക്കുകയാണ് അച്ഛൻ. അച്ഛനമ്മയോട് കാണിക്കുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും നൂറിലൊന്നെങ്കിലും തിരിച്ചു അമ്മയ്ക്ക് അച്ഛനോടില്ലല്ലോ....ശോകഗ്രസ്തനായി ഇരിക്കുന്ന ദേവദത്തനെ നോക്കിയൊരു സഹതാപത്തോടെ അഭിരാമി ചിന്തിച്ചു.... എന്നാൽ ചുറ്റും നടക്കുന്നതൊന്നും ദേവദത്തൻ അറിയുന്നുണ്ടായിരുന്നില്ല. അയാളുടെ മനസ്സ് തന്റെ പ്രാണന്റെ അടുത്തെത്രയും പെട്ടെന്ന് എത്തിച്ചേരാനുള്ള വ്യഗ്രതയിലായിരുന്നു... ഒന്നര മണിക്കൂറിനു ശേഷം പത്തരയോടെ ഹൈദരാബാദ് ഫ്ലൈറ്റ് പിടിച്ചു പതിനൊന്നു മണിയോടെ ദേവദത്തനും അഭിരാമിയും ഹൈദരാബാദ് ഷംഷാബാദ് എയർപോർട്ടിൽ ഇറങ്ങി.... ലഗ്ഗേജ്‌ ക്ലിയറൻസിന് ശേഷം പുറത്തിറങ്ങി പട്ടാഞ്ചെരുവിൽ ശ്രീലക്ഷ്മിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഹോസ്പിറ്റലിലേക്ക് ക്യാബിൽ കുതിക്കുമ്പോൾ ദേവദത്തന്റെ മനസ്സിൽ വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ടവളെ കാണാൻ പോകുന്നതിനെ പറ്റിയുള്ള ചിന്തകളായിരുന്നു.... പേടിക്കാൻ മാത്രമൊന്നും ലച്ചുവിന് ഇല്ലെന്ന് അഭിരാമി പറഞ്ഞെങ്കിലും നേരിട്ട് കണ്ട് ബോധ്യപ്പെടാതെ തന്റെ മനസിന് സ്വസ്ഥത ലഭിക്കില്ല... ദേവദത്തൻ വീർപ്പു മുട്ടലോടെ ചിന്തിച്ചു.... ഇരുവരും കയറിയ ക്യാബ് പട്ടാഞ്ചെരു ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു. രാത്രി പത്ത് മണി കഴിഞ്ഞതിനാൽ ട്രാഫിക്കിന് അല്പം കുറവുണ്ട്. എങ്കിൽ പോലും തങ്ങൾ പോകുന്ന ക്യാബിന് വേഗത പോരെന്നു തോന്നി ദേവദത്തന്.... ഏകദേശം ഒന്നേ മുക്കാൽ മണിക്കൂർ കൊണ്ട് ക്യാബ് ശ്രീലക്ഷ്മിയെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്ന ഹോസ്പിറ്റലിന് മുമ്പിൽ എത്തി.... ക്യാബിൽ നിന്നുമിറങ്ങിയ അഭിരാമി ദേവദത്തനെയും കൊണ്ട് ഹോസ്പിറ്റലിന് അകത്തേക്ക് കയറി... റിസപ്ഷനിൽ ശ്രീലക്ഷ്മി കിടക്കുന്ന വാർഡ് ചോദിച്ചു മനസ്സിലാക്കിയ അഭിരാമി ദേവദത്തനെ അകത്തേക്കാനായിച്ചു. അതിനിടയിൽ അഭിരാമി മിത്രയെ ഫോൺ ചെയ്തു താൻ അച്ഛനെയും കൊണ്ട് വാർഡ് ലക്ഷ്യമാക്കി വരുന്നെന്നു അറിയിച്ചിരുന്നു... നിമിഷങ്ങൾക്കകം ദേവദത്തനും അഭിരാമിയും വാർഡിനോട്‌ അടുത്തു. ലക്ഷ്യത്തോടടുക്കുന്തോറും ദേവദത്തന്റെ മനസ്സ് വർഷങ്ങൾക്ക് ശേഷം തന്റെ ലച്ചുവിനെയും മകളെയും കാണാൻ പോകുന്നതിന്റെ ഉദ്വേഗത്തിൽ അതിദ്രുതം മിടിച്ചു കൊണ്ടിരുന്നു.... വാർഡിന് പുറത്ത് മിത്ര തങ്ങൾ വരുന്നതും കാത്ത് നിൽക്കുന്നത് ഇരുവരുടെയും മിഴികളിൽ തറഞ്ഞു.... മിത്രയപ്പോഴേക്കും ദേവദത്തനും അഭിരാമിയും തന്റെ നേർക്കടുക്കുന്നത് കണ്ടു കഴിഞ്ഞിരുന്നു... വീഡിയോ കോളിലും ചിത്രങ്ങളിലും മാത്രം കണ്ട് പരിചയമുള്ള തന്റെയടുത്തേക്ക് നടന്നടുക്കുന്ന അച്ഛനെ മിത്ര കണ്ണിമ ചിമ്മാതെ നോക്കി നിന്നു... വാർഡിന് അടുത്തേക്ക് നടന്നടുക്കുമ്പോൾ ദേവദത്തന്റെ മിഴികളും ഒന്നര വയസുള്ളപ്പോൾ കണ്ടതിന് ശേഷം വർഷങ്ങൾക്കപ്പുറം തന്നിൽ നിന്നും നോട്ടമെടുക്കാതെ നിൽക്കുന്ന മകളുടെ മുഖത്തായിരുന്നു. മിത്രയുടെ മുഖത്തേക്ക് തന്റെ ചക്ഷുസുകൾ എറിഞ്ഞു കൊണ്ട് അടുക്കുന്തോറും ദേവദത്തന്റെ മനസ്സിൽ പല്ലില്ലാത്ത മോണയും കാണിച്ചു തനിയ്ക്ക് നേരെ പുഞ്ചിരി തൂകുന്ന ഒന്നര വയസ്സുകാരിയുടെ രൂപമായിരുന്നു.... മിത്രയെ കണ്ടപ്പോൾ ദേവദത്തന്റെ മനസ്സിൽ വാത്സല്യത്തിന്റെ ക്ഷീരസാഗരവീചികൾ അലയടിച്ചു കൊണ്ടിരുന്നു.... അപ്പോഴേക്കും ഇരുവരും മിത്രയുടെ മുമ്പിൽ എത്തിക്കഴിഞ്ഞിരുന്നു... വാർഡിന് മുന്നിലെ വിജനമായ ഹാളിൽ ദേവദത്തനെ ആദ്യമായ് നേരിൽ കണ്ട മിത്രയുടെ മിഴികൾ നീരണിഞ്ഞു.... അതീവവാത്സല്യത്തോടെ തന്നെയുമുറ്റ് നോക്കി നിൽക്കുന്ന ദേവദത്തന്റെ മുന്നിൽ അശ്രുസമുദ്രം അലയടിക്കുന്ന നയനങ്ങളോടെ മിത്ര നിന്നു.... "മോളെ.... മീനൂട്ടി".... വാത്സല്യത്തിന്റെ അർണ്ണവകല്ലോലങ്ങൾ മിഴികളിലണിഞ്ഞു കൊണ്ട് ദേവദത്തൻ മിത്രയെ വിളിച്ചു... മിത്രയ്ക്ക് പിന്നെ പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല..... "അച്ഛാ".....പരിസരം മറന്ന് പൊട്ടിക്കരഞ്ഞു വിളിച്ചു കൊണ്ട് മിത്ര ദേവദത്തന്റെ നെഞ്ചിലേക്ക് വീണു കഴിഞ്ഞിരുന്നു... ദേവദത്തൻ തന്റെ മകളെ ഇറുകെ പുണർന്നു.... തുടരും #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
ഋതുനന്ദനം.... Part 87 ഹൈദരാബാദിലെ ഫ്ലാറ്റിൽ തന്റെ മുറിയിലെ ബെഡിലിരിക്കുന്ന അഞ്ജനയുടെ മനസ്സിലും രവിയുടെ മരണവാർത്തയറിഞ്ഞ ആ ദിനത്തിന്റെ ഓർമ്മകളായിരുന്നു. അന്നത്തെ ഓർമകളുടെ സ്യന്ദനത്തിൽ പ്രദക്ഷിണം നടത്തികൊണ്ടിരുന്നു.... അകത്തെ ഊണ് മേശയുടെ അടുത്ത് ഇരിക്കുമ്പോൾ പുറത്താരോ വന്നതായി ശ്രീലക്ഷ്മിയ്ക്കുളവായി. എന്നാലവളതിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ പോയില്ല. വിവാഹമടുത്തത് പ്രമാണിച്ചു അച്ഛന്റെ പരിചയക്കാർ പലരും വരാറുണ്ട്. അവരിലാരെങ്കിലുമായിരിക്കും... എന്നാൽ വന്നയാളിന്റെ ശബ്ദം കേട്ടപ്പോൾ ശ്രീലക്ഷ്മി അറിയാതെ എഴുന്നേറ്റ് പോയി... ദേവേട്ടൻ.... ശ്രീലക്ഷ്മിയുടെ മനസ്സ് മന്ത്രിച്ചു... പുറത്ത് നിന്നും ദേവദത്തന്റെ സ്വരം കേട്ടപ്പോൾ ശ്രീലക്ഷ്മിയുടെ മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരനുഭൂതി നിറഞ്ഞു... അവളുടെ പാദജലജകുസുമങ്ങൾ മുൻവാതിലിന് നേരെ യാന്ത്രികമായി ചലിച്ചു... താനും രവിയും തമ്മിലുള്ള വിവാഹമുറപ്പിച്ചതിനു ശേഷം ദേവേട്ടനിത് വരെ ഇങ്ങോട്ട് വന്നിട്ടില്ല...വാതിലിനടുത്തേക്ക് നീങ്ങുമ്പോൾ ശ്രീലക്ഷ്മി മനസ്സിൽ ചിന്തിച്ചു... പെട്ടെന്ന് തന്നെ വാതിലിനു അടുത്തെത്തിയ ശ്രീലക്ഷ്മി വാതിലിന് പുറകിലായി നിലയുറപ്പിച്ചു. പൂമുഖത്തിരുന്ന് ദേവദത്തൻ അച്ഛനോടും അമ്മയോടും നടത്തുന്ന സംഭാഷണത്തിലേക്ക് ശ്രീലക്ഷ്മി തന്റെ കർണ്ണപുടങ്ങളയച്ചു.... പുറത്ത് അച്ഛനുമമ്മയും ദേവേട്ടനോട് ഇത് വരെയിങ്ങോട്ട് വരാത്തതിനെ പറ്റി പരിഭവങ്ങൾ പറയുന്നുണ്ട്. ദേവേട്ടൻ തന്റെ ജോലിത്തിരക്കും മറ്റും കാരണമിങ്ങോട്ട് വരാൻ കഴിയാത്തതെന്ന് ക്ഷമാപണ പൂർവ്വം മറുപടി നൽകുന്നുണ്ട്. എന്നാൽ യഥാർത്ഥ കാരണമെന്താണെന്ന് തനിക്കല്ലേ അറിയൂ...ശ്രീലക്ഷ്മി മനസ്സിൽ ചിന്തിച്ചു കൊണ്ട് പൂമുഖത്ത് നടക്കുന്ന സംഭാഷണത്തിലേക്ക് ശ്രദ്ധ തിരിച്ചു... സംഭാഷണങ്ങൾക്കിടയിൽ ദേവദത്തന്റെ മിഴികൾ വാതിലിന്റെ നേരെ നോട്ടമെറിയുന്നത് ശ്രീലക്ഷ്മിയുടെ ശ്രദ്ധയിൽ പെട്ടു... ദേവദത്തന്റെ ഇപ്പോഴത്തെ രൂപത്തെ പറ്റി അമ്മ പരാതി പറയുമ്പോൾ അതെല്ലാം വന്നു കൊള്ളുന്നത് തന്റെ ചിത്തടത്തിലാണെന്ന് ശ്രീലക്ഷ്മിയ്ക്ക് തോന്നി... തന്റെ സ്വഭാവം കൊണ്ടും മറ്റെന്ത് കൊണ്ടും ഏതൊരു പെൺകുട്ടിയും ആഗ്രഹിച്ചു പോകുന്നൊരു വ്യക്തിത്വമാണ് ദേവേട്ടനുള്ളത്. എന്നാൽ ദേവട്ടനിഷ്ടപ്പെട്ടത് തന്നെയും. ദേവേട്ടന്റെയീ രൂപമാറ്റം തന്നെയും സങ്കടത്തിന്റെ ആഴക്കയങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു. അന്ന് ക്ഷണക്കത്ത് കൊടുത്ത് ദേവേട്ടന്റെ വീട്ടിൽ നിന്നുമിറങ്ങുമ്പോൾ താനും കരയുകയായിരുന്നു. ദേവേട്ടനെ ക്ഷണിക്കാനായി ഒറ്റയ്ക്ക് പോകാൻ തനിക്കൊരിക്കലും താല്പര്യമുണ്ടായിരുന്നില്ല. രവിയേട്ടനും കൂടെ വരാം ഒരുമിച്ചു ദേവേട്ടനെ ക്ഷണിക്കാമെന്നായിരുന്നു രവിയേട്ടൻ പറഞ്ഞത്. പിന്നീട് അവസാന നിമിഷം വേറെന്തോ പരിപാടിയിൽ പെട്ടത് കൊണ്ട് വരാൻ പറ്റില്ലെന്നും തന്നോടൊറ്റയ്ക്ക് പോയി ക്ഷണിക്കുവാൻ വിവാഹമടുത്തപ്പോൾ വീട്ടിൽ പുതുതായി കണക്ഷനെടുത്ത ഫോണിലേക്ക് വിളിച്ചു നിർബന്ധിക്കുകയായിരുന്നു രവിയേട്ടൻ... തനിയ്ക്ക് ദേവേട്ടനെ അഭിമുഖീകരിക്കുന്ന കാര്യം ചിന്തിക്കുവാൻ പോലും കഴിയില്ലായിരുന്നു. എന്താണെന്നറിയില്ല ദേവേട്ടന്റെ മുഖത്ത് സങ്കടം നിറയുന്നത് കാണാനുള്ള കരുത്ത് തന്റെ മനസ്സിനില്ല. പിന്നീട് അച്ഛന്റെ കൈയിൽ ക്ഷണക്കത്ത് കൊടുത്തു വിടാമെന്ന് താൻ പറഞ്ഞപ്പോഴും രവിയേട്ടൻ സമ്മതിച്ചില്ല. താൻ തന്നെ ക്ഷണിക്കണമെന്ന് പറഞ്ഞു നിർബന്ധിക്കുകയായിരുന്നു രവിയേട്ടൻ...ശ്രീലക്ഷ്മി വാതിലിന് പുറം ചാരി നിന്ന് കൊണ്ട് ചിന്തിച്ചു... പലപ്പോഴും ദേവദത്തന്റെ നോട്ടം തന്റെയടുക്കലേക്ക് വരുന്നത് ശ്രീലക്ഷ്‌മിയുടെ ശ്രദ്ധയിൽ പെട്ടുകൊണ്ടിരുന്നു. താനീ വാതിലിന് പുറകിൽ നിൽക്കുന്നുണ്ടെന്നു ദേവേട്ടനറിഞ്ഞെന്നത് ആ മുഖത്തെ സന്തോഷം വെളിവാക്കുന്നു. തന്റെ സാമീപ്യം എവിടെയുണ്ടായാലും ദേവേട്ടനത് മനസ്സിലാക്കിയിരിക്കും. അത്രയ്ക്കും ആത്മാവിലുറച്ചു തന്നെ സ്നേഹിക്കുന്നു ദേവേട്ടൻ. തനിയ്‌ക്ക് സ്വീകരിക്കുവാൻ കഴിയാത്ത നിസ്വാർത്ഥ പ്രണയം....ശ്രീലക്ഷ്മി നീരണിഞ്ഞ മിഴികളോടെ ചിന്തിച്ചു... എല്ലാമറിഞ്ഞിട്ടും എന്തിനായിരുന്നു ദേവേട്ടാ എന്നെ സ്നേഹിച്ചത്... ദേവദത്തനെ കുറിച്ച് താനെപ്പോഴും അനുതാപപൂർവ്വം ചിന്തിക്കുന്നത് എന്ത് കൊണ്ടെന്നതിന്റെ ഉത്തരം കിട്ടാതെ ശ്രീലക്ഷ്മി മനസ്സിൽ മന്ത്രിച്ചു.... ദേവദത്തനും അച്ഛനമ്മമാരും തമ്മിലുള്ള സംഭാഷണം നടന്നുകൊണ്ടിരിക്കവേ രണ്ട് പേർ തന്റെ വീട്ടു മുറ്റം ലക്ഷ്യമാക്കി വരുന്നത് ശ്രീലക്ഷ്മിയുടെ മിഴികളിൽ പതിഞ്ഞു.... ഈ വരുന്നവർ തനിക്കപരിചിതരാണ്. ഈ നാട്ടിൽ ഉള്ളവരല്ലെന്ന് തോന്നുന്നു...ശ്രീലക്ഷ്മി മനസ്സിൽ ചിന്തിച്ചു... വന്നവർ പൂമുഖത്തേക്ക് കയറാതെ അച്ഛനെ പുറത്തേക്ക് വിളിക്കുന്നതും അച്ഛനോടവരെന്തോ സംസാരിക്കുന്നതും അച്ഛൻ ഞെട്ടിത്തരിക്കുന്നതുമൊക്കെ ശ്രീലക്ഷ്മി ശ്രദ്ധിച്ചു. അതെന്താവുമെന്നറിയാൻ അവളുടെ മനസ്സ് തുടി കൊട്ടിക്കൊണ്ടിരുന്നു... അച്ഛനൊരു തളർച്ചയോടെ നിൽക്കുന്നതും ഉടനടി ദേവദത്തൻ പുറത്തേക്ക് ചെന്നു അച്ഛനോട് എന്താണ് കാര്യമെന്ന് തിരക്കുന്നതും തളർച്ചയോടെ നിൽക്കുന്ന തന്റെ അച്ഛന്റെ കൈയിൽ ദേവദത്തൻ മുറുക്കിപ്പിടുക്കുന്നതും കണ്ട ശ്രീലക്ഷ്മിയുടെ മനസ്സിൽ അകാരണ മായൊരു ഭയം ഹ്രാദിനിയെ പോലെ പെയ്തിറങ്ങി... വീട്ടിലേക്ക് വന്നവർ തിരിച്ചു പോകുന്നതും മനസ്സ് തളർന്നത് പോലെ നിൽക്കുന്ന അച്ഛനെയും താങ്ങിപ്പിടിച്ചു കൊണ്ട് ദേവദത്തൻ പൂമുഖത്തേക്ക് കയറുന്നതു കണ്ട ശ്രീലക്ഷ്മി വാതിലിന് വെളിയിലേക്കിറങ്ങി ചെന്നു... പൂമുഖത്തേക്ക് കയറിയ ദേവദത്തൻ ചന്ദ്രശേഖരനെ അവിടെയുണ്ടായിരുന്ന കസേരയിലേക്ക് ചാരിയിരുത്തി.... "ചന്ദ്രേട്ടാ.... എന്താ പറ്റിയത്...ആ വന്നവരെന്താ പറഞ്ഞിട്ട് പോയത് "...? സാവിത്രി പരിഭ്രമത്തോടെ ചന്ദ്രശേഖരനോട് തിരക്കി... തളർന്ന മിഴികളോടെയുള്ള ഒരു നോട്ടമായിരുന്നു ചന്ദ്രശേഖരന്റെ മറുപടി... ചന്ദ്രശേഖരനിൽ നിന്നും മറുപടിയൊന്നും ലഭിക്കാതെ വന്നപ്പോൾ സാവിത്രിയുടെ മിഴികൾ ദേവദത്തന് നേരെ തിരിഞ്ഞു. അവർ അവനോട് എന്താണ് സംഭവിച്ചതെന്ന് തിരക്കി. പതറിയ മുഖവുമായി നിൽക്കുന്ന ദേവദത്തനിൽ നിന്നും മറുപടിയൊന്നും വന്നില്ല.... അച്ഛന്റെ തളർച്ചയോടെയുള്ള ഇരിപ്പും ദേവദത്തന്റെ പതർച്ച നിറഞ്ഞ മുഖവും കണ്ടെന്തോ ആപത്ശങ്ക നിറഞ്ഞ ശ്രീലക്ഷ്മി ദേവദത്തനടുത്തേക്ക് നീങ്ങി.... "ദേവേട്ടാ.... എന്താ സംഭവിച്ചത് "...? "അച്ഛനിങ്ങനെ തകർന്നിരിക്കാൻ മാത്രം ആ വന്നിട്ട് പോയവർ എന്താ സംസാരിച്ചത് "...? ശ്രീലക്ഷ്മി ദേവദത്തനോട് ചോദിച്ചു... ശ്രീലക്ഷ്‌മിയുടെ ചോദ്യങ്ങൾ തന്നിൽ പതിക്കുന്ന വൈശ്വാനരപത്രികളായി അനുഭവപ്പെട്ട ദേവദത്തൻ മറുപടിയൊന്നും പറയുവാൻ കഴിയാതെ അസ്ത്രപ്രജ്ഞനായി നിന്നു പോയി... ഇരുവർക്കുമിടയിൽ മൗനം പ്രതിസീരയായി നിറഞ്ഞു നിന്നു... "ദേവേട്ടാ".... ദേവദത്തന്റെ മൗനത്തിൽ ക്ഷമ കെട്ട് കൊണ്ട് ശ്രീലക്ഷ്മി അവനെ വീണ്ടും വിളിച്ചു.... "ദേവേട്ടാ... എന്താണ് സംഭവിച്ചതെന്ന് ദേവേട്ടനെങ്കിലും എന്നോട് പറ. ദേവേട്ടന്റെ മൗനമെന്നെ ഭയപ്പെടുത്തുന്നു... എന്നോട് പറ ദേവേട്ടാ".... ശ്രീലക്ഷ്മി ദയനീയതയോടെ ദേവദത്തനെ നോക്കി അപേക്ഷാരൂപേണ മൊഴിഞ്ഞു.... ശ്രീലക്ഷ്മിയുടെ അപേക്ഷാഭാവം കണ്ട് നിൽക്കാൻ ദേവദത്തന് കഴിയുമായിരുന്നില്ല... "ലച്ചൂ... ഞാൻ പറയാം"... ദേവദത്തൻ പറയുമ്പോൾ അവന്റെ ശിരസൊന്നു താഴ്ന്നു... അടുത്ത നിമിഷം ശിരസ്സുയർത്തി വളരെ ആയാസത്തോടെ ശ്രീലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ദേവദത്തൻ പറയാനാരംഭിച്ചു.... "ലച്ചൂ... തന്നോടിക്കാര്യം പറയാനെനിക്ക് ശക്തിയില്ല. കുറച്ച് മുമ്പ് രവിയ്ക്ക് ഒരാക്സിഡന്റ് പറ്റി".... ദേവദത്തൻ ശ്രീലക്ഷ്മിയിൽ നിന്നും മുഖം തിരിച്ചു വിദൂരതയിലേക്കെന്നവണ്ണം നോട്ടമയച്ചു കൊണ്ട് പതറിയ ശബ്ദത്തോടെ പറഞ്ഞു... "ആ ആക്‌സിഡന്റിൽ രവി നമ്മളെയെല്ലാം വിട്ട് പോയിരിക്കുന്നു. രവിയിപ്പോൾ ജീവനോടെ ഈ ഭൂമിയിലില്ല".... ഒരു പതർച്ചയോടെ ദേവദത്തൻ പറഞ്ഞ് നിർത്തി... ദേവദത്തന്റെ മറുപടി തന്റെ ശ്രവണപുടങ്ങളിൽ പതിച്ച നിമിഷം ഭൂമി കീഴ്‌മേൽ മറിയുന്നത് പോലെയനുഭവപ്പെട്ടു ശ്രീലക്ഷ്മിയ്ക്ക്..... ദേവദത്തന്റെ ജിഹ്വയിൽ നിന്നുതിർന്ന മറുപടി പ്രതിധ്വാനം മുഴക്കിയപ്പോൾ അത് ബഡവാമുഖാഗ്നിയായി തന്നിലെരിഞ്ഞു കൊണ്ടിരിക്കുന്നത് പോലെയുളവായ ശ്രീലക്ഷ്മിയുടെ നീലനയനങ്ങൾ തുറിച്ചു ശിലയറ്റ പോലെ നിന്ന അവളുടെ മിഴികളടഞ്ഞു നിലത്തേക്ക് വീഴുവാനൊരുങ്ങി. മോഹാലസ്യത്താൽ നിലം പതിക്കവേ അമ്മയുടെ നിലവിളിയും ദേവദത്തൻ കൈകളാൽ തന്നെ പിടിക്കുന്നതും കൺപോളകൾ മിഴികളെ ഉദ്ദാനത്തിലമർത്തുന്നതിനിടയിലും ശ്രീലക്ഷ്മി കണ്ടു.... അപ്രതീക്ഷിതമായി കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് അഞ്ജന തന്റെയോർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു... ================================== കോളിംഗ് ബെൽ അടിച്ചത് കേട്ടഴുന്നേറ്റ അഞ്ജന മുറിയിൽ നിന്നും ഫ്ലാറ്റിന്റെ പ്രധാനവാതിലിന് അടുത്തേക്ക് നടന്നു. മിത്രയായിരിക്കും വന്നതെന്ന് അഞ്ജനക്കുറപ്പായിരുന്നു. അഞ്ജന വാതിൽ തുറന്നു... വാതിൽ തുറന്ന അഞ്ജനയുടെ നേർക്കൊന്ന് നോക്കുക പോലും ചെയ്യാതെ മിത്ര തന്റെ മുറിയിലേക്ക് നടന്നു കയറി..... കുറച്ച് ദിവസമായി തന്റെ മകളുടെ സ്വഭാവം ഇങ്ങനെ തന്നെയാണല്ലോ എന്ന് അഞ്ജനയോർത്തു... താനൊരാൾ കൂടെയുണ്ടെന്ന ചിന്ത പോലും മിത്രയ്ക്കിപ്പോൾ ഇല്ല. അഭിയന്നു വന്നു പോയതിനു ശേഷം മിത്രയൊന്ന് സംസാരിച്ചിട്ട് പോലുമില്ല തന്നോട്. മക്കൾക്കിരുവർക്കും താനിപ്പോൾ ശത്രുവായിരിക്കുന്നു. മക്കളുടെ ഈ അവഗണന എത്ര ദിവസം താങ്ങുവാൻ കഴിയുമെന്നറിയില്ല. മക്കളുടെ പ്രതികരണത്തിൽ നെഞ്ച് പൊട്ടി താനില്ലാതെയായി പോകുമെന്ന് വരെ ചിന്തിച്ചു പോകുന്നു പലപ്പോഴും... അഞ്ജനയൊരു നെടുവീർപ്പോടെ ചിന്തിച്ചു.... ശോകാർദ്രമായ മനസ്സോടെ അഞ്ജന ഹാളിലേക്ക് നടന്നു ഡൈനിങ് ടേബിളിന്റെ അടുത്തുള്ള കസേരയിൽ ചെന്ന് ഇരുന്നു..... കുറച്ച് സമയം കഴിഞ്ഞപ്പോൾ ഫ്രഷായി മാറിയ വസ്ത്രങ്ങളുമണിഞ്ഞ് മിത്ര മുറിയ്ക്ക് വെളിയിലേക്ക് വന്നു.... ഹാളിൽ പ്രതീക്ഷിക്കാതെ അമ്മയെ കണ്ട മിത്ര ആദ്യമൊന്ന് പതറിയെങ്കിലും പിന്നെയൊന്നും സംഭവിക്കാത്ത ഭാവത്തിലവൾ അമ്മയെയും കടന്ന് കിച്ചന് നേരെ പോകാനൊരുങ്ങി.... "മിത്തൂ "... തന്നെ കടന്നു പോകാനാഞ്ഞ മിത്രയെ അഞ്ജന വിളിച്ചു... അഞ്ജന വിളിച്ചത് കേട്ട മിത്ര അമ്മയ്ക്ക് മുഖം കൊടുക്കാതെ നിന്നു.... "ഇവിടെ ഇരിയ്ക്ക്. എനിക്ക് നിന്നോടല്പം സംസാരിക്കാനുണ്ട് "... അഞ്ജന മിത്രയോട് ശാന്തമായ സ്വരത്തിൽ മൊഴിഞ്ഞു... അല്പമൊന്ന് ആലോചിച്ച ശേഷം മിത്ര അഞ്ജന ഇരിക്കുന്നതിന്റെ ഒരു കസേരയ്ക്കപ്പുറമുള്ള കസേരയിൽ ഇരിപ്പുറപ്പിച്ചു.... അൽപനേരം മൗനമിരുവർക്കുമിടയിൽ തളം കെട്ടി നിന്നു... "മോളെ മിത്തൂ"...തങ്ങൾക്കിടയിലെ മൗനം ഭഞ്ജിച്ച് അഞ്ജന മിത്രയെ വിളിച്ചു... "അമ്മയെന്നെ ആ പേര് വിളിക്കേണ്ട. അച്ഛനുമമ്മയും കൂടി എനിക്കിടാൻ തീരുമാനിച്ചൊരു പേരുണ്ടായിരുന്നു. മറന്ന് പോയോ അമ്മ"... മിത്ര അഞ്ജനയ്ക്ക് മുഖം കൊടുക്കാതെ മേശമേൽ കൈകൾ കൂട്ടിപ്പിടിച്ചമർത്തികൊണ്ട് പറഞ്ഞു. അമ്മയോട് തെല്ലും സംസാരിക്കുവാൻ താല്പര്യമില്ലെന്ന് വലിഞ്ഞ് മുറുകിയ അവളുടെ മുഖഭാവത്തിൽ പ്രകടമായിരുന്നു... മിത്രയുടെ മറുപടി അഞ്ജനയെ ഞെട്ടലിലാഴ്ത്തി.... താനും അവളുടെ അച്ഛനും കൂടി മിത്രയ്ക്കിടാൻ വച്ചിരുന്ന പേര് മീനാക്ഷിയെന്നായിരുന്നു. അതിനാൽ അവൾ തങ്ങൾക്ക് മീനൂട്ടി ആയിരുന്നു. മിത്ര അതെല്ലാം ചോദിച്ചു മനസ്സിലാക്കിയിരിക്കുന്നു ഇത്രയും ദിവസങ്ങൾക്കുള്ളിൽ...മിത്രയുടെ മുഖഭാവം കണ്ട അഞ്ജനയൊരു ഞെട്ടലോടെ ചിന്തിച്ചു.... എന്നാൽ അതൊന്നും ശ്രദ്ധിക്കാത്ത രീതിയിൽ അഞ്ജന തുടർന്നു.... "മോളെ... മോള് അമ്മയോട് എന്തെങ്കിലുമൊന്ന് സംസാരിച്ചിട്ട് എത്ര ദിവസമായി. ഇങ്ങനെയാണോ മോളെ നമ്മളിത്രയും കാലം കഴിഞ്ഞത്. ചേച്ചി ഇവിടെ നിന്നും പോയിട്ട് ഒന്ന് വിളിക്കുക പോലും ചെയ്തിട്ടില്ല. എന്റെ മക്കൾക്ക് വേണ്ടിയല്ലേ അമ്മ ജീവിക്കുന്നത് തന്നെ. എന്റെ മക്കളിങ്ങനെ മിണ്ടാതെ നടക്കുമ്പോൾ അതമ്മയുടെ മനസ്സിനെ എത്രത്തോളം വേദനിപ്പിക്കുന്നു എന്നറിയാമോ"....ആമനസ്യമണിഞ്ഞ മുഖത്തോടെ അഞ്ജന മിത്രയോടത് പറയുമ്പോൾ അവളുടെ ശബ്ദമിടറിപ്പോയി.. "അമ്മയ്ക്ക് മനസ്സിന് വേദന ഞങ്ങൾ സംസാരിക്കാത്തത് കൊണ്ടാണോ അതോ അമ്മയുടെ പഴയ കാമുകന്റെ ഫോട്ടോ ഹാളിൽ നിന്നുമെടുത്ത് കളഞ്ഞത് കൊണ്ടാണോ"...? മിത്ര കത്തുന്ന മിഴികളാൽ അഞ്ജനയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് വലിഞ്ഞ് മുറുകിയ സ്വരത്തിൽ ചോദിച്ചു... "മോളെ"... മിത്രയുടെ ചോദ്യമുയർത്തിയ ഞെട്ടലിൽ അഞ്ജന ഉറക്കെ വിളിച്ചു... "എന്തേ അമ്മയ്ക്ക് ഞാൻ പറഞ്ഞത് കേട്ട് പൊള്ളിപ്പോയോ"...? "അമ്മയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അമ്മയിപ്പോഴും സ്നേഹിക്കുന്ന പൂർവകാമുകനെ പറ്റി പറഞ്ഞാൽ അമ്മയ്ക്കിപ്പോഴും പൊള്ളുമെന്ന് എനിക്കറിയാം"...അഞ്ജനയെ നോക്കിയൊരു വെറുപ്പോടെ മുഖം കോട്ടിക്കൊണ്ട് മിത്ര പറഞ്ഞു... "നിർത്തെടീ... എന്റെ മനസ്സിൽ ആരാണെന്നും എന്താണെന്നും എനിക്കാരെയും പ്രത്യേകിച്ച് നിങ്ങളെയൊന്നും ബോധിപ്പിക്കേണ്ടതില്ല. എന്റെ മനസ്സിൽ ആരാണെന്ന് അറിയാവുന്നവർക്ക് അതിനെ കുറിച്ച് നല്ല നിശ്ചയമുണ്ട് ".... അഞ്ജന ക്രുദ്ധയായി മിത്രയ്ക്ക് മറുപടി നൽകി... "അമ്മയുടെ മനസ്സിലാരാണെന്ന് ഈ ലോകത്ത് ആർക്കറിയാമെന്ന്. അമ്മയുടെ ചത്തു പോയ കാമുകനോ"...? അഞ്ജന മറുപടി പറഞ്ഞു നിർത്തിയ ഉടൻ മിത്രയുടെ ചോദ്യമൊരു ആഗ്നേയാസ്ത്രമായി അഞ്ജനയിൽ പതിച്ചു.... മിത്രയുടെ ചോദ്യത്തിന് മുന്നിൽ അഞ്ജനയൊന്ന് പതറി.... "പഴയ കാമുകനെയും മനസ്സിലിട്ട് നടക്കുന്ന അമ്മയൊരു കാര്യമോർക്കണം...അമ്മയെ മാത്രം മനസ്സിലോർത്ത് അമ്മയ്ക്ക് വേണ്ടി മാത്രം നീറിക്കൊണ്ട് ജീവിക്കുന്ന ഒരാളുണ്ട്. ഞങ്ങളുടെ അച്ഛൻ...അമ്മയ്ക്കറിയുമോ ഞാനിപ്പോൾ അമ്മയോട് കയർത്തു സംസാരിക്കുന്നത് അറിഞ്ഞാൽ പോലുമാ മനസ്സ് വേദനിക്കും. ആ മനുഷ്യനമ്മയെ സ്നേഹിക്കുന്നതിന്റെ ഒരു ശതമാനം പോലും അമ്മയ്ക്കില്ലാതായി പോയല്ലോ... അതൊന്നും മനസ്സിലാക്കാതെ പൂർവകാമുകനെയും മനസ്സിലിട്ട് കൊണ്ട് നടക്കുന്ന അമ്മയോട് എനിക്ക് തോന്നുന്ന വികാരമെന്തായിരിക്കും...അമ്മ തന്നെ ആലോചിക്ക് "....അതിയായ രോഷത്തോടെ മിത്ര അഞ്ജനയോട് പറഞ്ഞു... മിത്രയുടെ വാക്ശരങ്ങൾ അഞ്ജനയെ ദുർബലയാക്കി. ഒരു തളർച്ചയോടെയവൾ തന്റെ നെറ്റിയിൽ ഇരു കൈകളും താങ്ങി ഇരുന്നു പോയി... "പിന്നെ അമ്മ പറഞ്ഞു നമ്മളിത്രയും കാലം ജീവിച്ചതിനെ കുറിച്ച്... അന്ന് അമ്മ ഞങ്ങൾക്ക് ദൈവമായിരുന്നു. ചെറുപ്രായത്തിൽ ഭർത്താവ് നഷ്ടപ്പെട്ട് ഈ വലിയ നഗരത്തിൽ ഞങ്ങളെ പോലെ രണ്ട് പെൺകുട്ടികളെയും കൊണ്ട് ആരുടെ മുന്നിലും തല കുനിക്കാതെ ജീവിച്ച അമ്മയോട് നിറഞ്ഞ ബഹുമാനമായിരുന്നു. അഭിമാനമായിരുന്നു ഞങ്ങൾക്ക് അമ്മ. ചെറിയ പ്രായത്തിൽ മറ്റുള്ള കുട്ടികൾ അവരുടെ അച്ഛന്റെ സ്നേഹമനുഭവിക്കുന്നത് കാണുമ്പോൾ ഞങ്ങൾ സങ്കടപ്പെട്ട് മാറിയിരുന്നു കരഞ്ഞതിന് കണക്കില്ല. എന്നാൽ അമ്മ മനഃപൂർവം ഞങ്ങൾക്ക് കിട്ടേണ്ടിയിരുന്ന പിതൃവാത്സല്യം ഞങ്ങളിൽ നിന്നും തട്ടിയകറ്റുകയായിരുന്നു എന്നറിയുമ്പോൾ അമ്മയോട് ഞങ്ങൾക്ക് പിന്നെ പഴയത് പോലെ പെരുമാറാൻ കഴിയുമോ".... മിത്രയുടെ ജിഹ്വയിൽ നിന്നുമുതിർന്ന വാക്കുകളിൽ തനിയ്ക്ക് പിതൃവാത്സല്യം നിഷേധിച്ച അഞ്ജനയോടുള്ള വെറുപ്പ് നിറഞ്ഞു നിന്നു.... മിത്രയുടെ വാക്ശകലങ്ങൾക്ക് ആയിരം നന്ദകങ്ങളുടെ മൂർച്ചയുള്ളത് പോലെയനുഭവപ്പെട്ടു അഞ്ജനയ്ക്കപ്പോൾ... "മോളെ... നിങ്ങളുടെ അച്ഛനോട് പിരിഞ്ഞെങ്കിൽ അതിന് കാരണമുണ്ടായിരുന്നു. അമ്മയുടെ സാഹചര്യമതായിരുന്നു. അതിപ്പോൾ എന്റെ മക്കൾക്ക് മനസിലാവില്ല. എന്റെ മക്കൾക്കത് എന്നെങ്കിലുമൊരിക്കൽ മനസ്സിലാകും"...മിത്രയുടെ വാക്കുകൾ നോവ് പകർന്നതിൽ തകർന്ന് ദുർബലമായ സ്വരത്തിൽ അഞ്ജന മിത്രയോട് പറഞ്ഞു... "അച്ഛനെ പിരിയാൻ അമ്മയ്ക്ക് കാരണങ്ങളുണ്ടാവാം. ഞങ്ങളുടെ അച്ഛൻ മരിച്ചു പോയെന്ന് പറയാനും അമ്മയ്ക്ക് കാരണങ്ങളുണ്ടാവാം. എന്നാൽ പഴയ കാമുകന്റെ ഫോട്ടോ കാണിച്ചു അതാണ് മരിച്ചു പോയ ഞങ്ങളുടെ അച്ഛനെന്ന് ഞങ്ങളെ ഇത്രയും കാലം പറഞ്ഞു വിശ്വസിപ്പിച്ചതിന് അമ്മയുടെ പക്കൽ എന്തുത്തരമാണുള്ളത് "..... മിത്ര രോഷത്തോടെ ചീറിക്കൊണ്ട് വാക്കുകൾ എയ്തു കൊണ്ടിരുന്നു... തന്റെ ശിരസ്സിൽ ഒരായിരം മിന്നൽപ്പിണറുകൾ അടിച്ച് കയറുന്നത് പോലെയുളവായി അഞ്ജനയ്ക്കാ നേരത്ത്... "അമ്മാ.. തെരുവ് വേശ്യകൾ പോലും അവരുടെ മക്കളുടെ അച്ഛനെ മാറ്റിപ്പറയാറില്ല. ഇവിടെ അമ്മയതും ചെയ്തിരിക്കുന്നു. എന്റെ അമ്മയൊരു തെരുവ് വേശ്യയെക്കാൾ തരം താണ് പോയല്ലോ"... തനിക്കിത്രയും കാലം പിതാവിന്റെ സ്നേഹവും വാത്സല്യവും നിഷേധിച്ച അമ്മയോടുള്ള വെറുപ്പ് അടഞ്ഞ ഗഹ്വരത്തിലെരിയുന്ന അഗ്നിയായി മാറിയപ്പോൾ അത് രോഷം നിറഞ്ഞ വാക്കുകളായി അനിയന്ത്രിതമായി വമിച്ചു കൊണ്ടിരുന്നു... അഞ്ജനയ്ക്ക് മിത്രയുടെ വാക്കുകൾ തന്നിലെ സ്ത്രീത്വത്തിന് മേലെയുള്ള പ്രതോദപ്രഹരങ്ങളായി പതിക്കുന്നത് പോലെയും തന്റെ മനസ്സിലേക്ക് എണ്ണമില്ലാത്ത നിസ്ത്രിംശപത്രകങ്ങളുടെ മുള്ളുകൾ ആഴ്ന്നിറങ്ങി വേദന പകരുന്നതായും അഞ്ജനയ്ക്കനുഭവപ്പെട്ടു... "നിർത്ത് ".... നെറ്റിയ്ക്കിരുവശങ്ങളിലും കൈകളമർത്തി പിടിച്ചു കൊണ്ട് അഞ്ജന ഉച്ചത്തിൽ പറഞ്ഞു... എന്നാലത് വക വയ്ക്കാതെ മിത്ര തന്റെ സംഭാഷണം തുടർന്നു... "അമ്മയിങ്ങനെയൊക്കെ കാണിച്ചു കൂട്ടാനായി എന്തായിരുന്നു അച്ഛൻ അമ്മയോട് ചെയ്ത തെറ്റ് "...? "കാമുകൻ മരിച്ചപ്പോൾ മനോനില തെറ്റിയ അമ്മയ്‌ക്കൊരു ജീവിതം തന്നതോ."..? "അമ്മ പറയണം".... കോപഗ്രസ്തയായ മിത്രയിൽ നിന്നും ചോദ്യങ്ങൾ അസ്ത്രങ്ങളായി അഞ്ജനയിൽ പതിച്ചു കൊണ്ടിരുന്നു.... "നിർത്ത്.... നിർത്താൻ "... നെറ്റിയുടെ വശത്ത് കൈ വച്ച് അഞ്ജനയലറി വിളിച്ചു കൊണ്ടെഴുന്നേറ്റു.... "നിനക്കറിയണോ നിങ്ങളുടെ അച്ഛനുമായി ഞാൻ പിരിഞ്ഞതെന്തിനാണെന്ന് "...? നീലാംബോജിനി നയനങ്ങളിൽ അഗ്നിജ്വാലകൾ അണിഞ്ഞു കൊണ്ട് അഞ്ജന മിത്രയെ നോക്കിയലറിക്കൊണ്ട് ചോദിച്ചു... അമ്മയുടെ ഭാവമാറ്റത്തിൽ മിത്രയൊന്ന് ഞെട്ടിക്കൊണ്ടെഴുന്നേറ്റു . അമ്മയുടെ നീല നയനങ്ങളിൽ നിന്നുമുള്ള വഹ്നിസായകങ്ങൾ തന്നെ ജ്വലിപ്പിക്കുമെന്ന് തോന്നി മിത്രയ്ക്ക്. ഒരു പകപ്പോടെയവൾ അമ്മയെ നോക്കി നിന്നു... "നീ പറഞ്ഞല്ലോ മനോനില തെറ്റിയ അമ്മയ്‌ക്ക് ജീവിതം നൽകിയ അച്ഛനെ കുറിച്ച്. എന്റെ മനോനില തെറ്റാൻ കാരണക്കാരൻ ആരാണെന്ന് അറിയാമോ.. അത് വേറെ ആരുമല്ല നിങ്ങളുടെ അച്ഛൻ തന്നെയാണ് "...അഞ്ജന ഭ്രാന്തമായ സ്വരത്തിൽ അലറിക്കൊണ്ട് പറഞ്ഞു... മിത്ര പകച്ചു കൊണ്ട് അമ്മയെ ഒന്ന് നോക്കി.... "ഞാനുമായി വിവാഹമുറപ്പിച്ച ആളെ നിങ്ങൾ പറയുന്ന എന്റെ പഴയ കാമുകനെ കൊന്നു കളഞ്ഞു നിങ്ങളുടെ അച്ഛൻ എന്നെ സ്വന്തമാക്കാനായി".... സമനില തെറ്റിയ പോലെ അലറിക്കൊണ്ട് അഞ്ജന മിത്രയോട് പറഞ്ഞു... അമ്മ പറഞ്ഞത് കേട്ടപ്പോൾ മിത്ര ഞെട്ടിത്തരിച്ചു... "ഓഹോ... ഞങ്ങൾ വിശ്വസിക്കാനായി അമ്മ പുതിയ കഥയുമായി വരികയാണല്ലേ"...? ആദ്യത്തെ ഞെട്ടലിൽ നിന്നും മുക്തയായപ്പോൾ മിത്ര അഞ്ജനയോട് തിരിച്ചു ചോദിച്ചു... അഞ്ജനയുടെ മുഖത്തൊരു നിന്ദ കലർന്ന ചിരി നിറഞ്ഞു.... "ചോദിച്ചു നോക്ക് നിങ്ങളുടെ അച്ഛനോട്...നിങ്ങളുടെ അച്ഛൻ പറയട്ടെ അത് സത്യമല്ലെന്ന്. ഒരു കൊലപാതകിയാണ് നിങ്ങളുടെ അച്ഛൻ "... സമനില തെറ്റിയത് പോലെ ചെറുതായി ചിരിച്ചു കൊണ്ട് അഞ്ജന പറഞ്ഞു. അവളുടെ മുഖത്ത് ദേവദത്തനോടുള്ള വെറുപ്പും നിന്ദയും നിറഞ്ഞു നിന്നു... കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞെട്ടി ശീലയറ്റത് പോലെ നിന്നു പോയി മിത്ര.... "എന്നെ സ്വന്തമാക്കാനായി ഒരാളെ കൊന്ന നിങ്ങളുടെ അച്ഛൻ എന്നെയോർത്ത് നീറി നീറി കഴിയണം. ഞാൻ നിങ്ങളുടെ അച്ഛന് കൊടുത്ത ശിക്ഷയാണത്... ഇക്കാര്യത്തിൽ എനിക്ക് നിങ്ങളുടെ അച്ഛന്റെ മുന്നിൽ പരാജയപ്പെടാൻ എനിക്ക് കഴിയില്ല. അങ്ങനെ വന്നാൽ പിന്നെ ഞാനില്ല"....കുഴഞ്ഞൊരു ചിരിയോടെ നെറ്റിയുടെ വശത്ത് കൈ അമർത്തിപ്പിടിച്ചു പറഞ്ഞു... തുടന്നു കസേരയിലേക്ക് കുഴഞ്ഞു വീണ അഞ്ജന കസേരയോടെ നിലത്തേക്ക് മറിഞ്ഞു വീണു..... അമ്മാ..... മിത്രയുടെ നിലവിളി ഹാളിൽ മുഴങ്ങി.... തുടരും NB : ദത്തനും ശ്രീലക്ഷ്‌മിയും പിരിയാനുണ്ടായ കാരണമറിഞ്ഞല്ലോ... 🙂 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
ഋതുനന്ദനം... Part 86 തന്റെ മാനസസൈകതങ്ങളിൽ നൂപുരധ്വനികൾ മുഴക്കി നടനമാടിയ നർത്തകി മറ്റൊരാളുടെ സ്വന്തമാകുവാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി...ക്ഷണക്കത്തിലേക്ക് നീരണിഞ്ഞ മിഴികളോടെ നോട്ടമയച്ചു കൊണ്ടിരുന്ന ദേവദത്തൻ മനസ്സ് നുറുങ്ങുന്ന വേദനയോടെ ചിന്തിച്ചു.... ക്ഷണക്കത്തിലെ അക്ഷരശകലങ്ങളെ കണ്ണീർപ്പാടകൾ മറയ്ക്കുന്നതായി ദേവദത്തനനുഭവപ്പെട്ടു... എന്തിനായിരുന്നു ഈ നാട്ടിലേക്ക് താൻ വീണ്ടും വന്നത്. തീരാദുഃഖം അനുഭവിയ്ക്കുവാൻ വേണ്ടിയാണോ പുറത്ത് പി ജി യ്ക്ക് സൗകര്യമുണ്ടായിട്ടും ഭട്ടാചാർജി കൽക്കത്തയിൽ നിന്നും പി ജി ചെയ്യാമെന്ന് പറഞ്ഞപ്പോഴും താനതൊക്കെ നിരസിച്ചു നാട്ടിലോട്ടു പോന്നത്... കൂര്‍ച്ചശേഖരവൃക്ഷ നിബിഢമായ സസ്യശ്യാമള കോമളത നിറഞ്ഞ തുംഗലാരണ്യപൂരിതമായ ഈ നാട് അതിന്റെ സൗന്ദര്യത്താൽ തന്റെ മനമെന്നും കവർന്നപ്പോൾ, മധുരതരമായ ഓർമ്മകൾ മാത്രം പകർന്നപ്പോൾ തനിയ്ക്ക് പി ജി തന്റെ നാട്ടിൽ തന്നെ ചെയ്യാൻ മോഹം ജനിപ്പിച്ചപ്പോൾ അതിന്റെയന്ത്യം ഇങ്ങനെയാവുമെന്ന് താനൊരിക്കലും കരുതിയില്ല... വേണ്ടിയിരുന്നില്ല... ഈ നാട്ടിലോട്ടു വരേണ്ടിയിരുന്നില്ല...ദേവദത്തന്റെ മനസ്സിലൂടെ ചിന്തകൾ പാരാവതങ്ങളെ പോലെ പർണ്ണങ്ങൾ വീശികൊണ്ടുയർന്നുകൊണ്ടിരുന്നു.... "ദേവൻ കുഞ്ഞേ"...പൊടുന്നനെ രാമേട്ടന്റെ വിളി കേട്ട ദേവദത്തൻ തന്റെ മിഴികൾ തുടച്ചു കൊണ്ട് മുഖമുയർത്തി രാമേട്ടനെയൊന്ന് നോക്കി... "കുഞ്ഞേ... കുഞ്ഞിന് ലച്ചുമോളോട് ഹൃദയത്തിൽ നിന്നും പറിച്ചു മാറ്റാൻ കഴിയാത്തത്ര ഇഷ്ടമാണല്ലേ. എനിക്കറിയാമായിരുന്നു മുമ്പ് തന്നെ ഇതൊക്കെ. ഇവിടെ ലച്ചുമോൾ വരുമ്പോൾ കുഞ്ഞിന്റെ മിഴികളിൽ ലച്ചുമോളോടുള്ള പ്രണയം നിറഞ്ഞു തുളുമ്പുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിരുന്നു"....രാമേട്ടൻ പറഞ്ഞു കൊണ്ടിരുന്നു.... "കുഞ്ഞേ.... ആഗ്രഹിച്ചതെല്ലാം നേടാൻ എല്ലാവർക്കും കഴിയില്ല. ചിലതൊക്കെ നമ്മളെത്ര ആഗ്രഹിച്ചാലും അത് വിധി പോലെയെ നടക്കൂ. നമ്മിലേക്ക് അടുക്കുന്നതിനെ ചിലപ്പോൾ വിധി നമ്മിൽ നിന്നും തട്ടിയകറ്റുകയും ചെയ്യും. ഒക്കെ ദൈവാഹിതമാണ് കുഞ്ഞേ"...രാമേട്ടനൊന്ന് പറഞ്ഞു നിർത്തി... "രാമേട്ടാ... ഞാനൊന്നും ആഗ്രഹിച്ചിട്ടില്ല. ലച്ചുവിനെ എനിക്കൊരിക്കലും സ്വന്തമാകില്ലെന്നും അവളുടെ മനസ്സിൽ മറ്റൊരാൾക്കാണ് സ്ഥാനമെന്നുമൊക്കെ അറിയാമായിരുന്നിട്ടും ഞാനവളെ സ്നേഹിച്ചു പോയ്‌. അവളെയെനിക്ക് സ്വന്തമാകില്ലെന്ന് അറിയാവുന്നത് കൊണ്ട് അവളെ ആഗ്രഹിക്കുവാനെനിക്ക് അർഹതയില്ലെന്ന് എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു ഞാൻ. പക്ഷേ ഇപ്പോൾ അവൾ മറ്റൊരാളുടെ സ്വന്തമാകുവാൻ പോകുന്നെന്ന് കേൾക്കുമ്പോൾ അറിയാതെ സ്വയമേവ എന്റെ ഹൃദയത്തിലത് ആയിരം ഖഡ്ഗങ്ങൾ ആഴ്ന്നിറങ്ങുന്ന വേദന നിറയ്ക്കുന്നു"...ഇടറിയ ശബ്ദത്തോടെ ദേവദത്തൻ രാമേട്ടനോട് പറഞ്ഞു.... "കുഞ്ഞേ... കുഞ്ഞിന്റെ മനസ്സിൽ ലച്ചുമോളെത്രത്തോളം ആഴത്തിൽ പതിഞ്ഞിരിക്കുന്നുവെന്ന് എനിക്കറിയാം. പക്ഷെ ഇതിന്റെ പേരിൽ കുഞ്ഞ് ജീവിതം പാഴാക്കരുത്. ദേവൻ കുഞ്ഞിനെ പഴയ ദേവൻ കുഞ്ഞായി എനിക്ക് വേണം"...രാമേട്ടൻ ദേവദത്തനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു... "രാമേട്ടാ... അവളെന്റെ മുന്നിൽ വച്ചു മറ്റൊരാളുടെ സ്വന്തമാകുന്നത് കണ്ട് നിൽക്കാനുള്ള ശക്തിയെനിക്കില്ല. അത് കൊണ്ട് ഞാൻ ചിലത് തീരുമാനിച്ചിട്ടുണ്ട്. രാമേട്ടൻ എനിക്ക് വേണ്ടി ഞാൻ പറയുന്ന ചില കാര്യങ്ങൾ ചെയ്യണം"...ദേവദത്തൻ രാമേട്ടനോട് നിർദേശിച്ചു.. "കുഞ്ഞേ... എന്താണ് ഞാൻ കുഞ്ഞിനായി ചെയ്തു തരേണ്ടത് "....? ഒരു സംശയത്തോടെ രാമേട്ടൻ തിരക്കി... "രാമേട്ടാ... ഞാൻ പറയാം"...ദേവദത്തൻ തുടർന്ന് രാമേട്ടനോട് ചില കാര്യങ്ങൾ ചെയ്യാൻ നിർദേശിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രാമേട്ടന്റെ മുഖം വല്ലാതായി... "കുഞ്ഞേ... അത് വേണോ"...? രാമേട്ടൻ ശോകാർദ്രനായി കൊണ്ട് ദേവദത്തനോട് തിരക്കി.... "വേണം"... ഉറച്ച ശബ്ദത്തിൽ ദേവദത്തൻ മറുപടി നൽകി... തുടർന്ന് രാമേട്ടനൊന്നും പറയാതെ അകത്തേക്ക് നടന്നു. അദ്ദേഹത്തിന്റെ മിഴികളും നീരണിഞ്ഞിരുന്നു.... അൽപനേരം പൂമുഖത്തിരുന്ന ദേവദത്തൻ പതിയെ അങ്കണത്തിലേക്കിറങ്ങി. അവിടെ നിൽക്കുമ്പോൾ അവന്റെ കണ്ണിൽ കുറച്ചപ്പുറത്ത് നിൽക്കുന്ന ചെമ്പരത്തി മരം കണ്ണിൽ പെട്ടു. അവന്റെ പതിയെ അതിനടുത്തേക്ക് തന്റെ ചുവടുകൾ വച്ചു.... ദേവദത്തന്റെ മനസ്സിലൂടെ ശ്രീലക്ഷ്മിയെ ആദ്യമായ് കണ്ട ദിവസം അവൾ ചെമ്പരത്തിപ്പൂവിറുത്ത് തന്റെ നെറ്റിയിലിയിട്ട് പൊട്ടിച്ചതും താൻ പിന്നെ അവളുടെ നെറ്റിയിലിട്ട് പൊട്ടിച്ചതുമായ രംഗങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.... നീരണിഞ്ഞ മിഴികളുമായി ദേവദത്തൻ തന്റെ വിറയ്ക്കുന്ന കൈകളാൽ ഒരു പൂവിറുത്തു. അതിന്റെ ഇതളുകളിൽ ഒന്ന് വേർപെടുത്തി ചുരുട്ടി തന്റെ നെറ്റിയിലിട്ട് പൊട്ടിച്ചു കൊണ്ട് ദേവദത്തൻ ഗദ്ഗദത്തോടെ അലറി വിളിച്ചു... "ലച്ചൂ...." ================================== ശ്രീലക്ഷ്മി വിവാഹക്ഷണക്കത്തുമായി തന്റെയടുക്കൽ വന്ന രംഗത്തെ വിവരിച്ചു കൊണ്ടിരുന്ന ദേവദത്തന്റെയും അഭിരാമിയുടെയും ഇടയിൽ മൗനം നിറഞ്ഞു നിന്നു.... അഭിരാമിയുടെ മനസ്സിൽ തന്റെയച്ഛൻ കഥയിൽ അന്നത്തെ അച്ഛന്റെ അവസ്ഥയെ നായകനായ ചാരുദത്തനിലൂടെ വിവരിച്ചതായിരുന്നു. ഒരു പക്ഷേ ശ്രീലക്ഷ്മി ഉപേക്ഷിച്ചു പോയപ്പോൾ അനുഭവിച്ച വേദനയെക്കാൾ കൂടുതൽ വേദന ചാരുദത്തൻ അനുഭവിച്ചത് ശ്രീലക്ഷ്മിയുടെ രവിയുമായുള്ള വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രമുള്ള ആ കാലഘട്ടത്തിലാണെന്നുള്ള രീതിയിലാണ് ആ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്.... കഥയിലെ ആ ഭാഗത്തിൽ ചാരുദത്തന്റെ പേരിൽ അച്ഛനെഴുതിയ വരികളും അഭിരാമിയുടെ മനസ്സിലേക്കോടിയെത്തി.... """എൻ മാനസവീഥിയിൽ മുഴങ്ങുമാ നൂപുരധ്വനികൾ... എന്നിൽ നിന്നുമകന്നു മാറിപ്പോകുന്നുവെന്നയറിവിൽ... മയൂരകവർണ്ണനയനയാമെൻ നർത്തകിയുടെ ഓർമ്മതൻ വീഥിയിലൊരേകാന്ത പഥികനായി ഞാൻ മാറവേ.. ചാലിച്ചു വച്ച വർണ്ണങ്ങളെന്നിൽ നിന്നകന്നു ശോകാർദ്രമാം വാക്ശകലങ്ങളാർന്ന വരികളവിടെ നിറയവേ... ഭഗ്നോത്സാഹനായി ഞാനണഞ്ഞു മാനസാഭ്രനിര്‍ജ്ത്സരണീ തീരത്തെൻ നഗജതൻ ഓർമയിൽ..... """ കഥയിലെ ഭാഗങ്ങൾ മനസ്സിലോർത്ത അഭിരാമി ദേവദത്തന്റെ നേരെയൊന്ന് നോട്ടമയച്ചു. ദേവദത്തനപ്പോഴും ചിന്തകളിൽ മുഴുകി ഈ ലോകത്ത് തന്നെയല്ല എന്ന മട്ടിൽ നിൽക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു.... അച്ഛന്റെ മുഖം ശോകാർദ്രമാണ്. ആ ഓർമ്മകൾ പോലും അച്ഛനെ ശോകത്തിന്റെ പടുകുഴിയിൽ വീഴ്ത്തുന്നു എന്ന് അഭിരാമി ധരിച്ചു... അമ്മ വേർപിരിഞ്ഞതിനേക്കാൾ അച്ഛന് ദുഃഖം പകരുന്നത് അമ്മയെ നഷ്ടപ്പെട്ടു പോകുമായിരുന്നു എന്ന ചിന്തയാണെന്ന് തോന്നുന്നു. അച്ഛന്റെ ഈ മൂഡ് മാറ്റേണ്ടത് അത്യാവശ്യമാണ്.... ദേവദത്തന്റെ മുഖഭാവങ്ങൾ ശ്രദ്ധിച്ച അഭിരാമി ചിലതൊക്കെ മനസ്സിലുറപ്പിച്ചു... "അച്ഛാ"... അഭിരാമി ദേവദത്തനെ വിളിച്ചു... അഭിരാമിയുടെ വിളിയിൽ തന്റെ ചിന്തകളിൽ നിന്നുമുണർന്ന ദേവദത്തൻ മകളുടെ മുഖത്തേക്കൊന്ന് നോക്കി. അവളുടെ മുഖത്ത് ഒരു കുസൃതിച്ചിരി നിറഞ്ഞിരിക്കുന്നത് ദേവദത്തന്റെ ശ്രദ്ധയിൽ പെട്ടു... മകൾ തനിക്കിട്ട് താങ്ങുവാനായി എന്തോ ചോദിക്കുവാനുള്ള പുറപ്പാടിലാണെന്ന് ദേവദത്തൻ മനസ്സിലൂറി വന്നൊരു ചിരിയോടെ ഊഹിച്ചു. അതറിഞ്ഞു കൊണ്ട് തന്നെ ദേവദത്തൻ എന്താണെന്നു അഭിരാമിയോട് ആംഗ്യത്തിലൂടെ ചോദിച്ചു... "അച്ഛാ.. അച്ഛനന്നൊക്കെ ഏത് ശോകഗാനമാ പാടിയത് "....? "മംഗളം നേരുന്നു ഞാൻ മനസ്സ്വിനി എന്ന പാട്ടായിരുന്നോ പാടിയത് അതോ മാണിക്യവീണയുമായെൻ എന്ന പാട്ടായിരുന്നോ"....? അഭിരാമിയൊരു കള്ളച്ചിരിയോടെ ദേവദത്തനോട് ചോദിച്ചു... ദേവദത്തൻ അഭിരാമി പറഞ്ഞത് കേട്ടൊന്ന് പൊട്ടിച്ചിരിച്ചു.... "എനിക്കന്ന് സിനിമയിലെ ശോകഗാനങ്ങളൊന്നും പാടേണ്ട ആവശ്യമില്ലായിരുന്നു. മനസ്സിൽ ഞാൻ തന്നെ ചിട്ടപ്പെടുത്തിയ വരികൾ തന്നെയേറെയായിരുന്നു എനിയ്ക്ക്"....പൊട്ടിച്ചിരിച്ചു കൊണ്ട് ദേവദത്തൻ അഭിരാമിയ്ക്ക് മറുപടി നൽകി... അഭിരാമിയും അച്ഛന്റെ കൂടെ ചിരിക്കുവാൻ തുടങ്ങി... "അച്ഛാ.... അച്ഛൻ കഥയിലെഴുതിയതും ഇപ്പോൾ പറഞ്ഞപ്പോൾ ഞാൻ ശ്രദ്ധിച്ച അച്ഛന്റെ മുഖഭാവങ്ങളിൽ നിന്നും എനിക്ക് തോന്നുന്നു അമ്മ വിട്ടു പോയതിനു ശേഷമുള്ളതിനേക്കാൾ അച്ഛനൊരുപാട് മനോവിഷമങ്ങളും ആത്മസംഘർഷങ്ങളും അനുഭവിച്ചത് അന്നമ്മയെ നഷ്ടപ്പെടുമെന്ന ചിന്തയിലായിരുന്നു എന്ന്... ശരിയല്ലേ"...? അഭിരാമി തനിയ്ക്ക് തോന്നിയ സംശയം ദേവദത്തന്റെ മുന്നിൽ നിരത്തി.... "ഒരർത്ഥത്തിൽ മോളുടെ ഊഹം ശരിയാണ്. അന്നനുഭവിച്ച മനോവിഷമം ലച്ചു പിന്നെയെന്നെ ഉപേക്ഷിച്ചു പോയതിനേക്കാൾ കൂടുതലായിരുന്നു കാരണം ഇന്നവളെന്നെയുമുപേക്ഷിച്ചു പോയെങ്കിലും അവളും അവളുടെ സ്നേഹവും എനിക്കെന്നും സ്വന്തമാണ്. അവളുടെ മനസ്സിൽ വേറെയാറുമില്ല. അവൾ സ്നേഹിക്കുന്നതും വെറുക്കുന്നതും എന്നെ മാത്രമാണ്. എന്നെ കൂടാതെ മറ്റൊരു പുരുഷനെ പറ്റിയവൾ ചിന്തിക്കുക പോലുമില്ല. അവൾ മനസ്സിൽ ഞാൻ മാത്രമാണ്. എന്നാൽ അന്ന് അതല്ലല്ലോ സ്ഥിതി. അവളുടെ വിവാഹത്തിനു ദിവസങ്ങൾ മാത്രമാണ് ബാക്കി. എന്ന് വച്ചാൽ എന്റെയകതാരിൻ ഭിത്തിയിലൊരു ചുവർചിത്രമായി പതിഞ്ഞ എന്റെ ലച്ചു മറ്റൊരാളുടെ സ്വന്തമാകുവാനും അവളെയെനിക്ക് എന്നുന്നേക്കുമായി നഷ്ടപ്പെടാനും ദിവസങ്ങൾ മാത്രം ബാക്കി"...ദേവദത്തന്റെ മിഴികളിൽ ശ്രീലക്ഷ്മിയോടുള്ള പ്രണയവും ശ്രീലക്ഷ്മിയുടെ പ്രണയം സ്വന്തമാക്കിയതിന്റെയും ആത്മസംതൃപ്തിയുടെ സുരനിമ്നഗവീചികളുടെ വേലിയേറ്റങ്ങൾ നിറഞ്ഞു കൊണ്ടിരുന്നു.... ദേവദത്തന്റെ മറുപടി അഭിരാമിയിൽ അമ്പരപ്പുളവാക്കി.... മുമ്പ് പറഞ്ഞത് പോലെ അച്ഛനിപ്പോഴും പറയുന്നു അമ്മയ്ക്ക് അച്ഛനോടിപ്പോഴുമിഷ്ടമാണെന്ന്. അതും ഒരുപാട് ആത്മവിശ്വാസത്തോടെ. അച്ഛനിപ്പോഴും അങ്ങനെ ചിന്തിക്കുന്നതിന് പിന്നിലെ യുക്തിയെന്താണെന്ന് എത്രയാലോചിച്ചിട്ടും മനസ്സിലാവുന്നില്ലല്ലോ...ദേവദത്തന്റെ മറുപടിയിൽ മനസ്സിൽ നിറഞ്ഞ ആശയക്കുഴപ്പത്തോടെ അഭിരാമി ചിന്തിച്ചു... "ഹലോ...എന്റെ മോളിവിടെയൊന്നുമല്ലേ... എന്താ എന്റെ പുലിക്കുട്ടിയ്ക്ക് ഇത്ര വലിയ ചിന്ത"....? ദേവദത്തനൊരു ചെറുചിരിയോടെ ചിന്താനിമഗ്നയായി നിൽക്കുന്ന അഭിരാമിയോട് തിരക്കി... "ഒന്നുമില്ല അച്ഛാ... ഞാൻ ആക്കാലത്തെ അച്ഛന്റെ അവസ്ഥ ആലോചിച്ചു പോയി"...അഭിരാമി പെട്ടെന്ന് മനസ്സിൽ തോന്നിയ ഒരു കള്ളം പറഞ്ഞു.... അഭിരാമിയുടെ മറുപടി കേട്ട ദേവദത്തൻ അവൾ പറയുന്നത് കള്ളമാണെന്ന് മനസ്സിലാക്കിയെങ്കിലും അയാളത് അറിഞ്ഞതായി നടിച്ചില്ല.... "അച്ഛാ... അമ്മയുടെ വിവാഹമുറപ്പിക്കൽ ചടങ്ങിന് എന്തായാലും അച്ഛനെ ക്ഷണിച്ചു കാണുമല്ലോ. അന്നച്ഛൻ പോയിരുന്നോ"...? അഭിരാമി ദേവദത്തനോട് ചോദിച്ചു... "ലച്ചുവിന്റെയും രവിയുടെയും മോതിരമാറ്റം നടത്തിയിരുന്നു അന്ന്. എനിക്ക് ക്ഷണവുമുണ്ടായിരുന്നു. എന്നാൽ ആ ദിവസത്തിന് അഞ്ചാറ് ദിവസം മുമ്പേ എനിക്കൊരു ഡിപ്പാർട്മെന്റ് ട്രെയിനിങ്ങിനായി തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു മൂന്നാഴ്ചത്തേക്ക്. ആ ചടങ്ങ് നേരിൽ കാണുവാൻ ത്രാണിയില്ലാത്ത എനിക്ക് ദൈവമായി വച്ചു നീട്ടിയ ഒരവസരമായിരുന്നു ആ ട്രെയിനിങ്"...ദേവദത്തനൊരു പുഞ്ചിരിയോടെ അഭിരാമിയോട് മൊഴിഞ്ഞു.. "വിവാഹദിനത്തിലേക്കടുക്കുന്തോറും എനിക്ക് ഓരോ ദിനങ്ങളും ദുസ്സഹമായിരുന്നു. അന്നെങ്ങനെയാണ് ഞാനോരോ ദിവസവും തള്ളി നീക്കിയതെന്ന് എനിക്ക് നിശ്ചയമില്ല. വരയ്ക്കുവാൻ എനിക്ക് ബ്രഷ് കൈയിലെടുക്കാൻ പോലും തോന്നാത്ത വിധത്തിലെന്റെ മനസ്സ് മരവിച്ചു പോയിരുന്നു. അപ്പോഴൊക്കെ യാഥാർഥ്യത്തോട് ഞാനെങ്ങനെയെങ്കിലും പൊരുത്തപ്പെടുവാൻ ശ്രമിച്ചെങ്കിലും മനസിലെ മൃദുല വികാരങ്ങൾ എന്നെ കീഴടക്കിക്കൊണ്ടിരുന്നു"....ദേവദത്തനൊരു ദീർഘനിശ്വാസത്തോടെ പറഞ്ഞ് നിർത്തി... "അച്ഛാ... ഒരു സംശയം... അമ്മ ക്ഷണക്കത്ത് കൊണ്ട് തരുമ്പോൾ അച്ഛനെന്തായാലും വിഷമിക്കുമെന്ന് അമ്മയ്ക്കറിയാമല്ലോ. പിന്നെ അമ്മയെന്തിനായിരിക്കും തനിച്ചു അച്ഛനാ കത്ത് കൊണ്ടുത്തരുവാനായി അച്ഛന്റെ അടുക്കലെത്തിയത് "...? അഭിരാമി സംശയത്തോടെ നെറ്റി ചുളിച്ചു കൊണ്ട് ദേവദത്തന് നേരെ തന്റെ ചോദ്യമെറിഞ്ഞു.... "അത് യഥാർത്ഥത്തിൽ ലച്ചുവും രവിയും ഒരുമിച്ച് വന്നെനിക്കാ ക്ഷണക്കത്ത് സമ്മാനിക്കാനായിരുന്നു അവരുടെ തീരുമാനം. എന്നാലവസാന സമയത്ത് രവിയ്ക്കെന്തോ പരിപാടി വന്നതിനാൽ അവന് വരാൻ പറ്റിയില്ല എന്നും ലച്ചുവിനോട് ഒറ്റയ്ക്ക് വന്ന് ക്ഷണക്കത്തെനിക്ക് സമ്മാനിക്കാൻ അവളോട് രവി നിർദേശിക്കുയായിരുന്നു"...ദേവദത്തൻ അഭിരാമിയ്ക്ക് മറുപടി നൽകി... ദേവദത്തന്റെ മറുപടി അഭിരാമിയിൽ സംശയങ്ങളുടെ ആഴിത്തിരമാലകൾ നിറച്ചു. അവളുടെ ലാലാടത്തിൽ ലലാമങ്ങൾ നിറഞ്ഞു നിന്നു. അവളുടെ മനസ്സ് ചോദ്യങ്ങളുടെ ചുഴിയിലകപ്പെട്ടുക്കൊണ്ടിരുന്നു.... എന്നാൽ മനസ്സിൽ ഉരുത്തിരിഞ്ഞ ചോദ്യങ്ങളെല്ലാം മാറ്റി വച്ചു അഭിരാമി ദേവദത്തനോട് തിരക്കിയത് മറ്റൊരു കാര്യമായിരുന്നു.... "അച്ഛാ... അച്ഛൻ രവീന്ദ്രനാഥിന്റെയും അമ്മയുടെയും പ്രണയത്തെ കുറിച്ച് പറയുമ്പോൾ എനിക്ക് മനസ്സിൽ തോന്നിയ കാര്യമിതാണ്. പലപ്പോഴും പലയിടത്തായി രവീന്ദ്രനാഥിന്റെ പ്രണയത്തിൽ ഒരു ആത്മാർത്ഥത കുറവുള്ളത് പോലെ തോന്നിയിട്ടുണ്ട്. എന്നാൽ അച്ഛന്റെ പ്രണയം മനസ്സിന്റെ ആഴത്തിൽ നിന്നുമുത്ഭവിച്ച നിസ്വാർത്ഥ പ്രണയമായിരുന്നു. അമ്മയുടെ മനസ്സിൽ ഇതൊന്നുമൊരിക്കലു ഒരു സംശയത്തിനോ പുനർവിചിന്തനത്തിനോ പോലുമിട കൊടുത്തില്ലേ"...? വദനത്തിലാകമാനം സംശയങ്ങളുടെ ലാഞ്ഛനകൾ അണിഞ്ഞു കൊണ്ട് അഭിരാമി ദീർഘമായൊരു ചോദ്യം ദേവദത്തനോടുന്നയിച്ചു... അഭിരാമിയുടെ ചോദ്യം കർണ്ണപുടങ്ങളിലേക്കാവാഹിച്ച ദേവദത്തനൊന്ന് ചിരിച്ചു... "അനുമോളെ... ഇതിനൊക്കെ ഒരുദാഹരണം പറയാനാണെങ്കിൽ നമ്മുടെ ഇതിഹാസമായ മഹാഭാരതത്തിലെ ഒരു സംഭവമുണ്ട്"...ദേവദത്തൻ ശാന്തമായ മുഖഭാവത്തോടെ അഭിരാമിയോട് മൊഴിഞ്ഞു.... അഭിരാമി എന്താണെന്ന് പുരികങ്ങളുയർത്തി ആംഗ്യത്തിലൂടെ ദേവദത്തനോട് തിരക്കി.... "മോൾക്കറിയാമല്ലോ ദ്രൗപദിയ്ക്ക് പാണ്ഡവരിൽ ഏറ്റവും കൂടുതൽ ഇഷ്ടം അർജ്ജുനനോടായിരുന്നു. എന്നാൽ പാണ്ഡവരുടെ കൂട്ടത്തിൽ ദ്രൗപദിയെ ഏറ്റവും അധികം സ്നേഹിച്ചത് ഭീമനായിരുന്നു. എന്നാൽ ദ്രൗപദിയ്ക്ക് ഭീമനോട്‌ മറ്റുള്ളവരോടുള്ള സ്നേഹം ഭീമനോടില്ലായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഭീമന്റെ നിസ്വാർത്ഥ പ്രണയത്തെ ദ്രൗപദി മനസ്സിലാക്കിയില്ല അവർ സ്വർഗ്ഗരോഹണത്തിനായി പോകുന്നത് വരെ. അത് പോലെയായിരിക്കാം ലച്ചുവിന്റെ കാര്യവും..." "ലച്ചുവിനെ സംബന്ധിച്ച് അവളുടെ ആദ്യ പ്രണയമാണ് രവിയോട് തോന്നിയത്. നമുക്കൊരാളോട് അഗാധമായ പ്രണയം തോന്നിയാൽ അയാളുടെ പോരായ്മകൾ അയാളോടുള്ള ആ പ്രണയത്തിന് മുമ്പിൽ അതൊരു കുറവായി തോന്നില്ല. ഒരു പക്ഷേ ലച്ചുവിന്റെ കാര്യത്തിലും അതായിരിക്കാം സംഭവിച്ചത്. പിന്നെ രവിയും ലച്ചുവും തമ്മിൽ സംസാരിക്കുന്നത് എന്താണെന്ന് നമുക്കറിയില്ലല്ലോ. അതുമല്ല ഞാൻ മുമ്പേ പറഞ്ഞ പോലെ രവിയ്ക്ക് കാലിൽ വീണ് മാപ്പപേക്ഷിക്കുന്നതിൽ ഒരു പ്രത്യേക കഴിവായിരുന്നു. രവിയുടെ കുറവുകളും പിന്നെ മോള് സംശയിച്ച പോലെ ആത്മാർത്ഥതയില്ലായ്മ രവി പുറത്ത് കാണിച്ചിട്ടുണ്ടാവില്ല. കുറഞ്ഞ പക്ഷം ലച്ചുവിന്റെ അടുത്തവൻ എല്ലാ കാര്യത്തിലും പെർഫെക്ട് ആയിരുന്നിരിക്കാം"...ദേവദത്തനൊന്ന് പറഞ്ഞു നിർത്തി... രവിയുടെ പ്രണയത്തിലെ ആത്മാർത്ഥതയിൽ അച്ഛനും സംശയമുണ്ടായിരുന്നു എന്നും അമ്മയ്ക്കത് അയാളോടുള്ള പ്രണയത്തിൽ മനസ്സിലാക്കുവാൻ സാധിച്ചിരുന്നില്ല എന്നതുമാണ് അച്ഛന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കേണ്ടത്... അഭിരാമി മനസ്സിൽ ചിന്തിച്ചു... ചിന്താകുലയായ അഭിരാമിയുടെ മുഖഭാവങ്ങൾ വക വയ്ക്കാതെ ദേവദത്തൻ തുടർന്നു... "അങ്ങനെ ദിനരാത്രങ്ങൾ കടന്ന് ലച്ചുവിന്റെ വിവാഹത്തിനു നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഒരു ദിവസം ഞാൻ ഉച്ചയോടെ അവളുടെ വീട്ടിലെത്തി. അന്നെനിക്ക് അവധി ദിവസമായിരുന്നു. ലച്ചുവിന്റെ അച്ഛൻ മിക്ക ദിവസവും അങ്ങോട്ട് ചെല്ലാത്തതിന്റെ കാരണമെന്നോട് തിരക്കാറുണ്ടായിരുന്നു. അന്നൊക്കെ ജോലി തിരക്കിന്റെ കാര്യം പറഞ്ഞു ഞാനൊഴിഞ്ഞു മാറുകയായിരുന്നു പതിവ്. ലച്ചുവിന്റെ വിവാഹമുറപ്പിച്ചതിനു ശേഷം ഞാനവളുടെ വീട്ടിലേക്ക് പോകാറേയില്ലായിരുന്നു...." "ലച്ചുവിന്റെ വീട്ടിൽ അന്ന് ചെന്നപ്പോൾ അച്ഛനും അമ്മയ്ക്കും വളരെ സന്തോഷമായിരുന്നു. അവരെന്നെയൊരുപാട് സന്തോഷത്തോടെ സ്വീകരിച്ചിരുത്തി. ലച്ചുവെന്റെ മുമ്പിലേക്ക് വന്നില്ല. ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരിക്കെ എന്റെ നോട്ടം പലപ്പോഴും വാതിലിനടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. എന്റെ മുമ്പിൽ വന്നില്ലെങ്കിലും എന്റെ സംസാരം കേൾക്കാൻ അല്ലെങ്കിൽ എന്നെ കാണാൻ ലച്ചുവാ വാതിലിനു പിന്നിൽ മറഞ്ഞു നിൽപ്പുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ ഊഹവും ശരിയായിരുന്നു. ഞാനറിയാതെ എന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു ലച്ചുവപ്പോൾ. അവളെന്നെയും നോക്കി നിൽക്കുന്നത് മനസ്സിൽ നിറഞ്ഞ സന്തോത്തോടെയൊരു വേള എന്റെ മിഴികളിൽ പതിഞ്ഞു...." "ലച്ചുവെന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന ആമോദത്തിൽ അവളുടെ അച്ഛനോടും അമ്മയോടും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഞങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ടാ വാർത്ത അവിടെയെത്തിയത്...." "ബൈക്കാക്സിഡന്റിൽ പെട്ട് രവി മരണമടഞ്ഞു എന്ന വാർത്ത...." തുടരും #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
ഋതുനന്ദനം.... Part 85 "പിന്നെയച്ഛനെ കാണാനൊരിക്കലും അമ്മ ശ്രമിച്ചില്ലേ"...? അഭിരാമി ആകാംക്ഷയോടെ ദേവദത്തനോട് ചോദിച്ചു.... "പിന്നെ ലച്ചുവൊരു ദിവസമെന്നെ കാണാനായി വന്നു. രവിയുമായിട്ടുള്ള അവളുടെ വിവാഹത്തിന്റെ ക്ഷണക്കത്തുമായി".... വിദൂരതയിലേക്ക് നോട്ടമയച്ചു കൊണ്ട് ദേവദത്തൻ അഭിരാമിയ്ക്ക് മറുപടി നൽകി.... "അച്ഛന്റെയും അമ്മയുടെയും കോളേജ് ജീവിതം തീർന്ന ഉടനെ തന്നെ അമ്മയും രവീന്ദ്രനാഥുമായുള്ള വിവാഹം ഉറപ്പിച്ചോ"..? "അച്ഛനതൊന്നും അറിഞ്ഞിരുന്നില്ലേ അപ്പോൾ"...? ദേവദത്തന്റെ മറുപടി ശ്രവിച്ചയുടനെ തന്നെ അഭിരാമി തന്റെ ചോദ്യമുന്നയിച്ചു... "കോളേജിൽ നിന്നുമിറങ്ങി ഏകദേശം ഒരു കൊല്ലത്തിനടുത്താകാറായപ്പോഴാണ് ലച്ചുവിന്റെയും രവിയുടെയും വിവാഹം തീരുമാനിച്ചത്. അക്കാലത്തൊന്നും ലച്ചുവിനെ കാണുവാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. കാണാൻ ശ്രമിച്ചാലും അവൾ ഒഴിഞ്ഞു മാറുമായിരുന്നു. പിന്നെ ഗവണ്മെന്റ് സെർവിസിൽ കയറിയപ്പോൾ ജോലി സംബന്ധമായി ഞാനും തിരക്കിലായി. അതിനാൽ ലച്ചുവിനെ കാണുവാൻ കഴിയാത്തതിൽ നിന്നും അവളുടെ അവഗണനയിൽ നിന്നുമൊക്കെ ഒരാശ്വാസമായിരുന്നു എനിക്കന്നാ ജോലി. ലച്ചുവിന്റെ അച്ഛനെ മിക്കവാറും ദിവസവും കാണാറുണ്ടായിരുന്നു ഞാൻ. അദ്ദേഹത്തിൽ നിന്നും ലച്ചു രവിയുമായുള്ള ഇഷ്ടത്തെ കുറിച്ച് അവതരിപ്പിച്ചതും രവി അവന്റെ വീട്ടുകാരുമായി വന്നതുമൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു".... ദേവദത്തൻ അഭിരാമിയ്ക്ക് മറുപടി നൽകി.... "അച്ഛാ... അച്ഛനതിനിടയിൽ അമ്മയെ കാണാൻ ശ്രമിക്കാറുണ്ടായിരുന്നോ"...? അഭിരാമി ആകാംക്ഷയോടെ ദേവദത്തനോട് തിരക്കി... ദേവദത്തനൊരു പുഞ്ചിരിയോടെ ഉവ്വെന്ന് തലകുലുക്കി... "ലച്ചുവിനെ കാണാനായി ഞാനൊരു കാരണവുമില്ലാതെ തന്നെ ചില ദിവസങ്ങളിൽ അവളുടെ വീട്ടിലേക്ക് പോകുമായിരുന്നു. വീട്ടിൽ വച്ചൊന്നും സംസാരിക്കില്ലെങ്കിലും അവളുടെ അച്ഛനമ്മമാരുടെ മുന്നിൽ വച്ചു എന്നിൽ നിന്നും ഒഴിഞ്ഞു മാറുവാൻ അവൾക്ക് സാധിക്കുമായിരുന്നില്ല. എനിക്കവളെ ഒരു നോട്ടം കണ്ടാൽ മതിയായിരുന്നു അപ്പോഴൊക്കെ പിന്നെ ചില ഞായറാഴ്ചകളിൽ ലച്ചു അമ്പലത്തിൽ പോകുമെന്നറിയാമെന്നത് കൊണ്ട് ഞാനെല്ലാ ഞായറാഴ്ചയും അവളെത്തുന്നതിന് മുമ്പവിടെയെത്തി അവളറിയാതെ കണ്ട് എന്റെ മനസ്സിന് ആത്മസംതൃപ്തി പകരുമായിരുന്നു. അതൊക്കെ മാത്രമായിരുന്നു അക്കാലത്ത് എനിക്കുണ്ടായിരുന്ന സന്തോഷം"....അന്നത്തെ കാര്യമോർത്തെടുത്തു അഭിരാമിയ്ക്ക് മറുപടി നൽകുമ്പോൾ ദേവദത്തന്റെ വദനത്തിലൊരു കുസൃതിച്ചിരി നിറഞ്ഞു.... ദേവദത്തന്റെ മുഖത്തെ ഭാവഭേദങ്ങൾ അഭിരാമിയുടെ ഉള്ളിലും ചിരിയുണർത്തി... "അമ്പലത്തിൽ പോയിട്ട് അമ്മയെ ഒളിഞ്ഞു നോക്കുന്നത് അച്ഛൻ പറയുന്നത് ഒരുപാട് സന്തോഷത്തോടെയാണല്ലോ. അച്ഛനന്നത് നന്നായി ആസ്വദിച്ചിരുന്നു എന്ന് തോന്നുന്നു"...മുഖത്ത് നിറഞ്ഞൊരു കള്ളച്ചിരിയോടെ അഭിരാമി ദേവദത്തനോട് തിരക്കി... "ഹ ഹ... ഇന്നും വിവാഹത്തിനു ശേഷവും അതൊക്കെ ചിന്തിക്കുമ്പോൾ ഒരു രസമാണ് പക്ഷേ അന്നൊക്കെ മനസ്സിൽ എന്റെ മനോരഥവീഥിയിൽ നടനമാടുന്ന ഇന്ദീവരനയനവദനയായ എന്റെ നർത്തകി ആഗമനസ്ഥയാകുമോ ഇല്ലയോ എന്നുള്ള ഉത്കണ്ഠയായിരുന്നു നിറഞ്ഞിരുന്നത്"....ദേവദത്തൻ നിറഞ്ഞൊരു പുഞ്ചിരിയോടെ അഭിരാമിയോട് മൊഴിഞ്ഞു.. "അച്ഛാ.... അച്ഛനെന്നോട് കഥ പറയുകയല്ലേ അല്ലാതെ എഴുതുകയല്ലല്ലോ. അമ്മ അമ്പലത്തിൽ വരുമോ ഇല്ലയോ എന്നാലോചിച്ചുള്ള ടെൻഷനിലായിരിക്കും അച്ഛനെന്ന് പറയാൻ ഇത്രയ്ക്ക് സാഹിത്യമിടണോ".....? ദേവദത്തന്റെ മറുപടി കേട്ട് അമ്പരപ്പിൽ അഭിരാമി അയാളോട് തിരക്കി... "എന്താണെന്നറിയില്ല... നിങ്ങളുടെ അമ്മയെ പറ്റി പറയുമ്പോഴൊക്കെ എന്റെ വാക്കുകളിൽ സാഹിത്യം നിറയും. സാഹിത്യത്തിന്റെ അസ്കിത ചെറുതായി ഉള്ളത് കൊണ്ടാവും. പിന്നെ ലച്ചുവിനെ കുറിച്ചോർക്കുമ്പോൾ തന്നെയെന്റെ മനസ്സ് പ്രണയർദ്രമാകും. മനസ്സിൽ പ്രണയമുണ്ടെങ്കിൽ സാഹിത്യവും കവിതയുമൊക്കെ വിരിയും. അതൊക്കെ മനസ്സിലാവാണമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കണം മകളെ"....ദേവദത്തൻ അഭിരാമിയെ നോക്കിയൊന്ന് കണ്ണിറുക്കിച്ചിരിച്ചു കൊണ്ടവൾക്ക് മറുപടി നൽകി.... "അച്ഛനിനി പ്രണയത്തെ കുറിച്ചുള്ള ക്ലാസ്സെടുക്കല്ലേ. എനിക്ക് താങ്ങില്ല"...അഭിരാമി ദേവദത്തന്റെ നേരെ കൈ കൂപ്പി ചിരിച്ചു കൊണ്ട് മൊഴിഞ്ഞു... അഭിരാമിയുടെ പ്രതികരണം കണ്ട ദേവദത്തൻ പൊട്ടിച്ചിരിച്ചു. അഭിരാമിയും അച്ഛന്റെ ഒപ്പം കൂടി ചിരിക്കുവാൻ തുടങ്ങി... "അച്ഛാ....അമ്മയുമായുള്ള വിവാഹമുറപ്പിക്കുമ്പോൾ അയാൾക്ക് അതായത് രവീന്ദ്രനാഥിന് ജോലി വല്ലതുമായിട്ടുണ്ടായിരുന്നോ"...? അല്പനിമിഷങ്ങൾക്കപ്പുറം അഭിരാമി തന്റെ സംശയം ദേവദത്തന് മുന്നിൽ നിരത്തി... ദേവദത്തൻ ഇല്ലെന്ന് തലയാട്ടി... "അപ്പോൾ എന്ത് ധൈര്യത്തിലാണ് അമ്മ അയാളുമായുള്ള വിവാഹത്തിന് സമ്മതിച്ചത്"...? "പിന്നെ അമ്മയുടെ മാതാപിതാക്കൾ ഇതൊന്നും ശ്രദ്ധിക്കാതെ സമ്മതം മൂളിയോ"....? അഭിരാമി അമ്പരപ്പോടെ ദേവദത്തനോട് തിരക്കി... "രവിയുടെ കുടുംബം അത്യാവശ്യമെല്ലാ കാര്യത്തിലും വളരെ ഉയർന്ന പശ്ചാത്തലത്തിൽ ഉള്ളവരാണ്. പിന്നെ അവന് ജോലിയ്ക്ക് പോകേണ്ട ആവശ്യമൊന്നുമുണ്ടായിരുന്നില്ല ആക്കാലത്ത് ഒരു കുടുംബമാവണമെങ്കിൽ. ലച്ചുവിന്റെ അച്ഛനമ്മമാർ അവരുടെ ഒരേയൊരു മകളുടെ ഇഷ്ടത്തിന് എതിര് നിൽക്കില്ല. മകളുടെ ഇഷ്ടമായിരുന്നു അവരുടെയും എന്നിരുന്നാലും ലച്ചുവിന്റെ അച്ഛനോട് അക്കാലത്ത് സംസാരിക്കുമ്പോൾ വിവാഹത്തിന് രവിയും വീട്ടുകാരും വളരെ തിടുക്കം കൂട്ടുന്നതായി സൂചിപ്പിച്ചിരുന്നു. അതിൽ അദ്ദേഹത്തിന് അതൃപ്തിയുമുണ്ടായിരുന്നു. കുടുംബ മഹിമ മാത്രം കണ്ട് ഒരുത്തന് മകളെ കെട്ടിച്ചു കൊടുക്കുന്നതിനോട് അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നില്ല".... ദേവദത്തൻ അഭിരാമിയ്ക്ക് മറുപടി നൽകി... "അച്ഛാ... അച്ഛന് അമ്മയെ ഇഷ്ടമാണെന്ന കാര്യം അമ്മയുടെ അച്ഛനമ്മമാർക്ക് അറിയുമായിരുന്നോ "..? അഭിരാമി ദേവദത്തനോട് തിരക്കി... "ലച്ചുവിന്റെ വിവാഹമുറപ്പിച്ചതിനു ശേഷമൊരിക്കൽ അവളുടെ അച്ഛനെന്നോട് ചോദിച്ചിരുന്നു അങ്ങനെ എന്തെങ്കിലുമുണ്ടായിരുന്നോ എന്ന്. എനിക്ക് അദ്ദേഹത്തോട് അത് നിഷേധിക്കുവാൻ കഴിഞ്ഞില്ല. ഞാനെല്ലാ കാര്യങ്ങളും അന്നദ്ദേഹത്തോട് തുറന്ന് പറഞ്ഞു. എന്റെ ഇഷ്ടമറിഞ്ഞതിനെ തുടർന്ന് ലച്ചുവെന്നോട് സംസാരിക്കാതെയായതും അങ്ങനെയെല്ലാം. എന്റെയും ലച്ചുവിന്റെയും ഇടയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിനും സംശയമുണ്ടായിരുന്നത്രെ... ഞാൻ അദ്ദേഹത്തോട് അപേക്ഷിക്കുകയായിരുന്നു ഞങ്ങൾ തമ്മിൽ സംസാരിച്ചതൊന്നും ലച്ചുവൊരിക്കലും അറിയാനിട വരരുതെന്ന് . ലച്ചുവിന്റെ രവിയുമായുള്ള ബന്ധത്തോട് ലച്ചുവിന്റെ അച്ഛനമ്മമാർക്ക് വിമുഖത ഏറെയുള്ളതായി പലപ്പോഴും അവരുടെ സംഭാഷണത്തിൽ നിന്നുമെനിക്ക് മനസ്സിലായിട്ടുണ്ട് ".... ദേവദത്തൻ ഒരു നിശ്വാസത്തോടെ അഭിരാമിയ്ക്ക് മറുപടി നൽകി... ശരിയാണ്... കഥയിൽ അത് വ്യക്തമായി എഴുതിയിട്ടുണ്ട് ശ്രീലക്ഷ്മിയുടെ അച്ഛനമ്മമാർക്ക് രവിയുമായുള്ള വിവാഹത്തോട് മനസ്സ് കൊണ്ട് താല്പര്യമില്ലാത്തതും ശ്രീലക്ഷ്മിയുടെ താല്പര്യമൊന്ന് കൊണ്ട് മാത്രമാണ് അവരീ ബന്ധത്തിന് സമ്മതം മൂളിയതെന്നും അവരാഗ്രഹിച്ചത് ചാരുദത്തൻ മകളുടെ ഭർത്താവായി വരുന്നതായിരുന്നു. അപ്പോൾ കഥയിൽ അച്ഛൻ തന്റെ യഥാർത്ഥ ജീവിതത്തിലെ ഏടുകൾ തന്നെ വരച്ചു കാട്ടുകയായിരുന്നോ. യഥാർത്ഥത്തിൽ നടന്നതിന്റെ കൂടെ കഥയ്ക്ക് വേണ്ടി സങ്കൽപ്പിച്ചു എഴുതിയതാകും പല സംഭവങ്ങളുമെന്ന് വിചാരിച്ചിരുന്നു താൻ. പക്ഷേ ഇത് വരെ അച്ഛൻ പറഞ്ഞതും കഥയിൽ ഉള്ളതും തമ്മിൽ ഒരു വ്യത്യാസവുമില്ല.... അഭിരാമി അമ്പരപ്പോടെ ദേവദത്തനത് വരെ പറഞ്ഞതും ഋതുനന്ദനത്തിൽ വായിച്ചതുമായ കാര്യങ്ങൾ വിശകലനം നടത്തിക്കൊണ്ട് മനസ്സിൽ ചിന്തിച്ചു. അവളുടെ ചിന്തയിലൂടെ ആ കഥയിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഓടിക്കൊണ്ടിരുന്നു.... "എന്താണ് അച്ഛന്റെ പുലിക്കുട്ടി ആലോചിച്ചു കൊണ്ട് നിൽക്കുന്നത് "...? ദേവദത്തനൊരു വാത്സല്യത്തോടെ ചിന്താകുലയായി നിൽക്കുന്ന അഭിരാമിയോട് തിരക്കി... "ഒന്നുമില്ല... അച്ഛൻ ബാക്കി കൂടി പറ"...ദേവദത്തന്റെ ചോദ്യത്തിന് മുന്നിൽ തന്റെ ചിന്തകളിൽ നിന്നുമിറങ്ങിക്കൊണ്ട് അഭിരാമി മറുപടി നൽകി... തന്റെ മകൾ എന്തൊക്കെയാവും ചിങ്ങിച്ചിട്ടുണ്ടാക്കുക എന്ന് ദേവദത്തനൂഹിച്ചു. എന്നാൽ അത് പുറത്ത് കാണിക്കാതെ ദേവദത്തൻ തുടരുവാനൊരുങ്ങി... "എനിക്ക് ലച്ചുവിനെ നഷ്ടപ്പെടുവാനുള്ള ദിവസത്തിലേക്ക് ഇനിയധികമില്ല എന്ന് ഞാൻ മനസ്സിലാക്കി ശോകമൂകനായി ദിനങ്ങൾ തള്ളി നീക്കവേ ഒരൊഴിവ് ദിവസം ഞാൻ പൂമുഖത്ത് അവളെയുമോർത്തിരിക്കുമ്പോഴാണ് ലച്ചു വരുന്നത് ഞാൻ കണ്ടത് ".....ദേവദത്തനാ ദിവസത്തെ രംഗങ്ങളുടെ ഓർമ്മകളിലേക്ക് ഊളിയിട്ടു.... ================================== ആ ദിവസം ഗവണ്മെന്റ് അവധിദിനമായതിനാൽ ഓഫീസിൽ പോകാതെ തന്റെ വീടിന്റെ പൂമുഖത്തിരിക്കുകയായിരുന്നു ദേവദത്തൻ. പൂമുഖത്ത് ഇരിക്കുമ്പോഴും അവന്റെ മനസ്സിൽ ശ്രീലക്ഷ്മിയും അവളോടൊത്തുള്ള മധുരനിമിഷങ്ങളുമായിരുന്നു.... ലച്ചു തന്നിൽ നിന്നുമകന്നിട്ട് നാളുകൾ ഏറെയായിരിക്കുന്നു. അവളുടെ അവഗണന സഹിക്കുവാൻ കഴിയുന്നില്ല. തന്റെയകതാരിൻ അകത്തളങ്ങളെ നൂപുരധ്വനികളാൽ സംഗീതസാന്ദ്രമാക്കിയ തന്റെ നീലാംബുജനയനവദനയായ നർത്തകി മറ്റൊരാളുടെ സ്വന്തമായി മാറുവാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം... ഒരു നെടുവീർപ്പോടെ ദേവദത്തൻ ചിന്തിച്ചു... ലച്ചുവിനെ തനിക്കൊരിക്കലും സ്വന്തമാക്കുവാൻ കഴിയില്ലെന്നുള്ള യാഥാർഥ്യം അറിയുന്നത് കൊണ്ട് തന്നെ ഈ അവസ്ഥയൊക്കെ താൻ മുൻകൂട്ടി കണ്ടിരുന്നു. എന്നിരുന്നാലും ആ അവസ്‌ഥ സംജാതമായപ്പോൾ അതിനെ നേരിടാനുള്ള മനഃശക്തി തനിയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ലച്ചുവിനെ നഷ്ടപ്പെട്ടതിനു ശേഷമുള്ള അവസ്ഥയെ താനെങ്ങനെ തരണം ചെയ്യും. ലച്ചുവിനെ നഷ്ടപ്പെട്ടത്തിന് ശേഷം പിന്നേയീ നാട്ടിൽ കഴിച്ചു കൂട്ടാൻ തനിയ്ക്കാവില്ല പക്ഷേ ലച്ചുവിന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഈ നാട് വിട്ട് പോകുവാനും തനിയ്ക്ക് കഴിയുമോ... ചിന്തകൾ ദേവദത്തന്റെ മനസ്സിൽ പാഥോനാഥ കല്ലോലങ്ങളായ് അലയടിച്ചു കൊണ്ടിരുന്നു... ചിന്തകളുടെ വീഥിയിൽ ഏകാന്തപഥികനായി യാത്ര തുടരവേ ഗേറ്റ് തുറക്കുന്ന ശബ്ദം കർണ്ണപുടങ്ങളിലേക്കൊഴുകിയപ്പോൾ ദേവദത്തൻ തന്റെ ചിന്തകളിൽ നിന്നുമുണർന്നു.... ഗേറ്റിന്റെ നേരെ നോട്ടമയച്ച ദേവദത്തന്റെ മനസ്സിൽ ആമോദത്തിന്റെ അർണ്ണവവീചികൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. അവന്റെ മിഴികൾ ആനന്ദത്തിൻ തൈജസകീടങ്ങളുടെ നിറവിൽ തിളങ്ങിക്കൊണ്ടിരുന്നു.... ലച്ചു.... ലച്ചു തന്നെ കാണാനായി വന്നിരിക്കുന്നു... ശ്രീലക്ഷ്മിയെ കണ്ടപ്പോൾ മനസ്സുള്ള മുഴങ്ങിയ ആനന്ദത്തിൻ ഭേരികൾ നക്ഷത്രത്തിളക്കങ്ങളായി ദേവദത്തന്റെ വദനത്തിൽ നിറഞ്ഞപ്പോൾ ശ്രീലക്ഷ്മിയുടെ വിവാഹമുറപ്പിച്ചതും കുറച്ച് മുമ്പ് അവളെ നഷ്ടപ്പെടുന്നതോർത്തതുമൊക്കെ അവൻ മറന്നു കഴിഞ്ഞിരുന്നു... അങ്കണത്തിലേക്ക് നടന്നടുത്ത ശ്രീലക്ഷ്മിയെ ദേവദത്തൻ അത്യധികം ആഹ്ലാദത്തോടെ പൂമുഖത്തെ കസേരയിലേക്ക് സ്വീകരിച്ചിരുത്തി. ദേവദത്തൻ ഉടനെ തന്നെ രാമേട്ടനെ വിളിച്ചു ചായ കൊണ്ട് വരാൻ ആവശ്യപ്പെട്ടു.... ആനന്ദഭരിതമായ വദനത്തോടെ മിഴികളിൽ നിറഞ്ഞ പ്രണയത്തോടെ ദേവദത്തൻ ശ്രീലക്ഷ്മിയെ നോക്കിയിരുന്നു. അവന്റെ മിഴികളിൽ നിന്നുമുതിരുന്ന സുരഭിബാണശരങ്ങളെ നേരിടാൻ കഴിയാതെ ശ്രീലക്ഷ്മി തന്റെ ഇന്ദീവരനയനങ്ങൾ താഴ്ത്തി. അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു... നീണ്ട മൗനങ്ങൾക്കിടയിൽ ശ്രീലക്ഷ്മിയുടെ ഈക്ഷണങ്ങൾ ദേവദത്തനിൽ പതിഞ്ഞു... ദേവേട്ടന്റെ മുഖം തന്നെ വല്ലാതെ മാറിയിരിക്കുന്നു. നീണ്ട താടിയും അലക്ഷ്യമായ മുടിയും. ആ കാപ്പിക്കളർ കണ്ണുകളിലെ ചുറുചുറുക്കെല്ലാം നഷ്ടപ്പെട്ടൊരു ശോകഛവി നിറഞ്ഞിരിക്കുന്നു.ദേവേട്ടന്റെയീ രൂപം തനിയ്ക്കന്യമാണ്... ശ്രീലക്ഷ്മിയുടെ മനസ്സിൽ ദേവദത്തന്റെ തനിക്കപരിചിതമായ രൂപമൊരു നോവുണർത്തി. എന്നാലെന്ത് കൊണ്ട് തനിക്കങ്ങനെ ഉളവാകുന്നു എന്നതിനുത്തരം അവൾക്കില്ലായിരുന്നു... താനാണല്ലോ ദേവേട്ടന്റെയീ രൂപമാറ്റങ്ങൾക്കെല്ലാം കാരണം. താനറിയുന്ന ദേവേട്ടൻ എന്തിനെയും യുക്തിയോടെയും പക്വതയോടെയും നേരിടുന്ന വ്യക്തിയായിരുന്നു. എന്നാൽ തന്റെ കാര്യത്തിൽ മാത്രമീ മനുഷ്യൻ പരാജയപ്പെട്ടിരിക്കുന്നു. കുറഞ്ഞ കാലം കൊണ്ട് ഈ മനുഷ്യന്റെ മനസ്സിൽ താനത്രയ്ക്കും വലിയൊരു സ്ഥാനം കൈയടക്കിയോ...ശ്രീലക്ഷ്മിയൊരു വേദനയോടെ ഓർത്തു.... അപ്പോഴേക്കും രാമേട്ടൻ ചായയും കൊണ്ട് വന്നു. ചായ കൊടുത്ത് കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മിയിപ്പോൾ വരാത്തതിനെ കുറിച്ചും വിവാഹത്തിന്റെ ഒരുക്കങ്ങളെ കുറിച്ചുമൊക്കെ ചോദിച്ചു. ശ്രീലക്ഷ്‌മി രാമേട്ടന്റെ ചോദ്യങ്ങൾക്കെല്ലാം അലക്ഷ്യമായ രീതിയിൽ മറുപടി നൽകി.... വൈകാതെ രാമേട്ടനവിടെ നിന്നും അകത്തേക്ക് പോയി... ചായ കുടിച്ചു കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മി തന്റെ കൈയിലെ കത്തെടുത്ത് ദേവദത്തന് നേരെ നീട്ടി. അതെന്തായിരിക്കുമെന്നറിയാവുന്ന ദേവദത്തൻ വിറയ്ക്കുന്ന കൈകളോടെയത് ശ്രീലക്ഷ്മിയുടെ കൈകളിൽ നിന്നും വാങ്ങി... "ദേവേട്ടാ... ദേവേട്ടന് എന്നാണ് തിയ്യതിയെന്ന് അറിയാമല്ലോ. ദേവേട്ടൻ വരാതിരിക്കരുത്. ദേവേട്ടൻ വരില്ലേ"....? ശ്രീലക്ഷ്മി അലക്ഷ്യമായി ദേവദത്തനോട്‌ ചോദിക്കുമ്പോൾ അവൾ തന്റെ നയനങ്ങൾ അവനിൽ നിന്നും മാറ്റി... "ലച്ചൂ.... തനിയ്ക്കറിയാമല്ലോ എല്ലാം. നിറഞ്ഞ മനസ്സോടെ നിന്റെ വിവാഹ ചടങ്ങിന് സാക്ഷ്യം വഹിക്കുവാൻ എനിക്ക് കഴിയുമെന്ന് തനിയ്ക്ക് തോന്നുന്നുണ്ടോ"...? മറുപടിയായി ദേവദത്തന്റെ ജിഹ്വയിൽ നിന്നുമുതിർന്നത് ഗദ്ഗദം നിറഞ്ഞൊരു മറുചോദ്യമായിരുന്നു... ശ്രീലക്ഷ്മി മറുപടിയൊന്നും നൽകാതെ വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു... "ദേവേട്ടാ"...അല്പനേരത്തെ മൗനത്തിനു ശേഷം ശ്രീലക്ഷ്മി ദേവദത്തനെ വിളിച്ചു... ദേവദത്തൻ എന്താണെന്ന അർത്ഥത്തിൽ ശ്രീലക്ഷ്മിയുടെ നേരെ തലയുയർത്തി നോക്കി... "ദേവേട്ടാ... ദേവേട്ടന് എന്നെ കുറിച്ച് എല്ലാമറിയാമായിരുന്നല്ലോ. ഞാനൊരാളെ സ്നേഹിക്കുന്നതും അയാളെ വിവാഹം കഴിക്കുവാനാഗ്രഹിക്കുന്നതുമൊക്കെ. എന്നിട്ടും ദേവേട്ടന് എന്നോട് അങ്ങനെയൊരു വികാരമെങ്ങനെ ഉടലെടുത്തു.ഇപ്പോൾ ദേവേട്ടനെ ഈ രൂപത്തിൽ കാണുമ്പോൾ എനിക്കത് മനസ്സിലുണ്ടാക്കുന്ന വേദനകൾ ചെറുതല്ല. ദേവേട്ടന് വിധിച്ചിട്ടുള്ളത് എന്നെയല്ലെന്ന യാഥാർഥ്യം ദേവേട്ടൻ മനസ്സിലാക്കാത്തത് എന്ത് കൊണ്ടാണ്. എല്ലാ കാര്യത്തിലും വളരെ യുക്തിയോടും പക്വതയോടും കൂടി ചിന്തിക്കുന്ന ദേവേട്ടൻ എന്നെയോർത്ത് ദേവട്ടനിങ്ങനെ നടക്കുന്നതിൽ എന്തർത്ഥമാണുള്ളത്"....ദേവദത്തന്റെ രൂപമാറ്റത്തിൽ ശോകാർദ്രമായ വാക്കുകളോടെ ശ്രീലക്ഷ്മി ദേവദത്തനോട് മൊഴിഞ്ഞു... "ലച്ചൂ.... താൻ പറഞ്ഞത് ശരിയാണ്. തന്നെക്കുറിച്ച്‌ എല്ലാ കാര്യങ്ങളുമെനിക്കറിയാമായിരുന്നു. പക്ഷേ എപ്പോഴോ നിന്നോടുള്ള സൗഹൃദം എന്റെ മനസ്സിൽ നിന്നോടുള്ള പ്രണയമായി മാറി. നിന്നെയൊരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും ഞാൻ തന്നെ സ്നേഹിച്ചു. ആദ്യമായ് ഇഷ്ടം തോന്നിയ പെണ്ണിനെ ആർക്കും മറക്കുവാൻ കഴിയില്ലെടോ. അത് കൊണ്ട് ഞാനെത്ര മറക്കുവാൻ ശ്രമിച്ചാലും താനെന്റെ മനസ്സിൽ നിന്നുമിറങ്ങിപ്പോകില്ല. തന്നോടുള്ള എന്റെ പ്രണയം ആത്മാവിലുറച്ചതാണ്. അതൊരിക്കലും ഇല്ലാതാകില്ല"... ദേവദത്തൻ ശ്രീലക്ഷ്മിയോട് പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും എത്ര പിടിച്ചു വച്ചിട്ടും അവന്റെ ശബ്ദമിടറിപ്പോയി... "പിന്നെ നീ പറഞ്ഞ ഈ രൂപമാറ്റം. ഞാനിവിടെ വന്നപ്പോൾ തൊട്ട് നീയുമായുള്ള സൗഹൃദം നീയായിട്ട് അവസാനിപ്പിച്ചപ്പോൾ എനിക്ക് അനിവാര്യമായ എന്തോ ഒന്ന് നഷ്ടപ്പെട്ട പ്രതീതിയായിരുന്നു. നിന്റെ അവഗണന എന്നെ അക്ഷരാർത്ഥത്തിൽ തകർത്ത് കളഞ്ഞു. താനെന്നോട് സംസാരിക്കുവാൻ തയ്യാറകാതെ ഒഴിഞ്ഞു മാറുമ്പോഴും മറ്റും എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു പോയി. നീയെന്നോട് സംസാരിക്കാതെ ആയപ്പോഴാണ് നീയെനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്നും എന്റെ മനസ്സിൽ നിനക്കുള്ള സ്ഥാനമെന്താണെന്നും ഞാൻ മനസ്സിലാക്കിയത്. ഈ ജന്മം മുഴുവൻ എന്റെ അന്ത്യം വരെ ഞാൻ നിന്നെ സ്നേഹിക്കും ലച്ചു. അതിൽ നിന്നുമെന്നെ തടയുവാൻ ആർക്കും കഴിയില്ല തനിക്കും പോലും"....ദേവദത്തൻ തൊണ്ടയിടറിക്കൊണ്ട് പറയുമ്പോഴും അവസാനമായപ്പോൾ അവന്റെ ശബ്ദം ദൃഡമായി... ദേവദത്തന്റെ മറുപടിയിൽ ശ്രീലക്ഷ്മി സ്തബ്ദയായി ഇരുന്നു. ദേവദത്തന്റെ വാക്കുകളിൽ വിഷതിന്ദുവിന്റെ കയ്പ്പ് നിറഞ്ഞിരിക്കുന്നത് പോലെയുളവായി ശ്രീലക്ഷ്മിയിൽ. അവന്റെ വാക്കുകൾ അവളുടെയുള്ളിൽ നോവ് പടർത്തിക്കൊണ്ടിരുന്നു...... അവരുടെയിടയിൽ മൗനമൊരു ക്ഷണിക്കാത്ത അതിഥിയെ വന്നു ചേർന്നു.... "ദേവേട്ടാ.... നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നമുക്ക് കിട്ടിക്കോളണമെന്നില്ല. എന്നെയോർത്ത് വിഷമിച്ച് ദേവേട്ടൻ സ്വന്തം ജീവിതം നശിപ്പിക്കരുത്. എന്നേക്കാൾ നല്ലൊരു പെൺകുട്ടിയെ ദേവേട്ടനായി ദൈവം കാത്തു വച്ചിട്ടുണ്ടാകും".... ദുർബലമായ സ്വരത്തിൽ ശ്രീലക്ഷ്മി ദേവദത്തനോട് മൊഴിഞ്ഞു.... "ലച്ചൂ.... എനിക്ക് മറ്റൊരു പെൺകുട്ടിയെ ജീവിതസഖിയായി ലഭിച്ചേക്കാം. അവളൊരു പക്ഷേ തന്നെക്കാൾ സുന്ദരിയും യോഗ്യയുമാവാം പക്ഷെ അതൊരിക്കലും നീയാവില്ലല്ലോ ലച്ചൂ. ഞാൻ ആദ്യമായ് സ്നേഹിച്ച പെൺകുട്ടി നീയാണ് അവസാത്തെയും നീ തന്നെയായിരിക്കും"...വിളറിയ ഒരു ചിരിയോടെ ദേവദത്തൻ മറുപടി നൽകി... ദേവദത്തന്റെ വാക്കുകളൊരു കരവാളമായി ശ്രീലക്ഷ്മിയുടെ മനസ്സിലേക്കാഴ്ന്നിറങ്ങി നോവ് പടർത്തി.... "ദേവേട്ടാ... ദേവേട്ടന് തോന്നുന്നുണ്ടോ ദേവേട്ടനെന്നെയോർത്ത് സങ്കടപ്പെട്ടു ജീവിതം നശിപ്പിച്ചാൽ എനിക്കത് സന്തോഷം പകരുമെന്ന്. ദേവേട്ടനെയീ രൂപത്തിൽ കാണുമ്പോൾ അതെന്നിൽ എത്രത്തോളം വിഷമമുണ്ടാക്കുന്നു എന്നറിയാമോ. ഞാൻ വിഷമിക്കുന്നത് ദേവേട്ടന് സഹിക്കില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് കൊണ്ട് ദേവേട്ടന്റെ ലച്ചുവിന്റെ അപേക്ഷയാണ്‌ ദേവേട്ടനെന്നെയോർത്ത് ജീവിതം പാഴാക്കരുതെന്ന് "....മനസ്സിൽ നോവുണർത്തിയപ്പോൾ അത് ഗദ്ഗദങ്ങൾ നിറഞ്ഞ വാക്കുകളായി ശ്രീലക്ഷ്മിയുടെ അധരങ്ങളിൽ നിന്നും പൊഴിഞ്ഞപ്പോൾ അവളുടെ നീല നയനങ്ങളിൽ നേത്രാംബുകണങ്ങൾ നിറഞ്ഞു.... "ലച്ചൂ... നിന്നെ മറക്കുവാനെനിക്ക് ഒരിക്കലും സാധിക്കില്ല. നീ മറ്റൊരാളുടേതായി മാറിക്കഴിഞ്ഞതിനു ശേഷം എന്താകും എന്റെ അവസ്ഥയെന്ന് എനിക്കറിയില്ല. നിന്നെ നഷ്ടപ്പെട്ടിട്ട് ഈ നാട്ടിൽ നിൽക്കുവാൻ എനിക്ക് കഴിയുമോ എന്നറിയില്ല. എന്നാൽ നീയുമായുള്ള ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഈ നാട് വിടുവാനെനിക്ക് കഴിയുമോയെന്നും നിശ്ചയമില്ല"....ദേവദത്തൻ ഗദ്ഗദത്തോടെ മൊഴിഞ്ഞപ്പോൾ അവനറിയാതെ അവന്റെ മിഴികൾ നിറഞ്ഞു തുളുമ്പി.... "ലച്ചൂ... ഞാൻ വീണ്ടും പറയുന്നു നിന്നെയൊരിക്കലും മറക്കുവാനെനിക്ക് കഴിയില്ല. എവിടെയായാലും ആരുടെ കൂടെയായിരുന്നാലും നിന്റെ സന്തോഷമാണ് എനിക്ക് വലുത്. നിന്റെ വിവാഹത്തിന് ഞാൻ വരാൻ ശ്രമിക്കാം. എനിക്കറിയില്ല നീ മറ്റൊരാളുടേതായി മാറുന്ന ആ നിമിഷമെനിക്ക് നേരിടാൻ കഴിയുമോ എന്ന്. എന്നാലും ഞാനെന്നെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിയ്ക്കാം. രവി നല്ലവനാ... രവിയോടൊത്ത് നിനക്ക് നല്ലൊരു ജീവിതമുണ്ടാകട്ടെ. എന്റെ എല്ലാ ഭാവുകങ്ങളും.... നിനക്കായെന്നും നിന്റെ ദേവേട്ടന്റെ പ്രാർത്ഥനകളുണ്ടാകും"...നീരണിഞ്ഞ മിഴികളോടെ ശ്രീലക്ഷ്മിയ്ക്ക് ആശംസകൾ നേർന്നു കൊണ്ട് ദേവദത്തൻ പറഞ്ഞു നിർത്തി... നിറഞ്ഞ മിഴികളോടെ ദേവദത്തനോട് യാത്ര പറഞ്ഞു ശ്രീലക്ഷ്മിയെഴുന്നേറ്റു... ദേവദത്തൻ അശ്രുവണിഞ്ഞ മിഴികളോടെ ശ്രീലക്ഷ്മിയ്ക്ക് പോകാൻ അനുവാദം നൽകി... നിമിഷങ്ങൾക്കകം ശ്രീലക്ഷ്മി അവിടെ നിന്നുമകന്നു.... ശ്രീലക്ഷ്മി തന്റെ മിഴികളിൽ നിന്നുമകന്ന് നീങ്ങിയപ്പോൾ ദേവദത്തൻ ശ്രീലക്ഷ്മി കൊടുത്ത കവറിൽ നിന്നും വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്തെടുത്തു.... അവന്റെ മിഴികൾ ആ കത്തിലെ വരികളിലൂടെ ഓടിക്കൊണ്ടിരുന്നു... അതിലെ അക്ഷരശകലങ്ങൾ തന്നെ നോക്കി പരിഹസിക്കുന്നതായി ദേവദത്തന് തോന്നി.... ദേവദത്തന്റെ മിഴികളിൽ നിന്നുമൊരശ്രുകണം ആ കത്തിലേക്ക് പെയ്തിറങ്ങി അതിലെ അക്ഷരങ്ങളിൽ നനവ് പടർത്തിക്കൊണ്ടിരുന്നു..... തുടരും #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
ഋതുനന്ദനം.... Part 84 "ദേവേട്ടനെന്താണിപ്പോൾ പറഞ്ഞത് "...? ദേവദത്തന്റെ മറുപടി നൽകിയ ഞെട്ടലിൽ നിന്നും മുക്തയാകാത്ത ശ്രീലക്ഷ്മി അവനെ നോക്കി നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു... "ലച്ചൂ... ഞാൻ പറഞ്ഞത് അത് തന്നെ..എനിക്ക് നിന്നെയിഷ്ടമാണെന്ന്...നീ കുറച്ച് മുമ്പ് ചോദിച്ചില്ലേ എന്ത് കൊണ്ടാണ് നിന്നോട് പറയാതെ അവിടെ നിന്നുമെഴുന്നേറ്റ് പോന്നതെന്ന്... ഞാൻ സ്നേഹിക്കുന്ന പെണ്ണ് മറ്റൊരാളോട് പ്രണയസല്ലാപത്തിലേർപ്പെടുന്നത് കണ്ട് നിൽക്കാൻ മാത്രം ത്രാണിയെനിക്കില്ലാത്തത് കൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റ് പോന്നു"...ശ്രീലക്ഷ്മിയുടെ പകച്ചുള്ള ചോദ്യത്തിൽ അവളുടെ മുഖത്തേക്ക് നോക്കിയ ദേവദത്തൻ കടുത്ത ശബ്ദത്തിലവൾക്ക് മറുപടി നൽകുമ്പോൾ അറിയാതെയവന്റെ മിഴികൾ താഴ്ന്നു... ദേവേട്ടൻ പ്രദർശനദിവസം ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുവെന്നും അവൾ മറ്റൊരാൾക്ക്‌ സ്വന്തമാകുവാൻ പോകുന്നവളാണെന്നും പറഞ്ഞത് തന്നെ കുറിച്ചായിരുന്നോ...? ദേവേട്ടന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പെൺകുട്ടി താനായിരുന്നോ..? പലപ്പോഴും ദേവേട്ടന്റെ വരികളിൽ ആരോടോ ഉള്ള പ്രണയത്തിന്റെ മണിമുഴക്കങ്ങൾ തനിയ്ക്കനുഭവപ്പെട്ടിരുന്നു. എന്നാലൊരിക്കൽ പോലും അതിലൊക്കെ പ്രണയത്തോടെ വർണ്ണിച്ചത് തന്നെയായിരിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ദേവേട്ടനെപ്പോലെ പക്വതയോടും യുക്തിയോടും കൂടി പെരുമാറുന്ന ഒരാളുടെ മനസ്സിൽ നിന്നുമിത് പോലൊരു വികാരം പിറവിയെടുക്കുമെന്ന് താൻ കരുതിയില്ല.... ദേവദത്തൻ പറഞ്ഞതിനെ ഉൾകൊള്ളാൻ കഴിയാതെ നിന്ന ശ്രീലക്ഷ്മിയുടെ മനസ്സിലൂടെ അവനിപ്പോൾ പറഞ്ഞതും മുമ്പ് പറഞ്ഞിട്ടുള്ളതുമായ രംഗങ്ങൾ ശതഹ്രദയെപ്പോലെ പെയ്തിറങ്ങിക്കൊണ്ടിരുന്നു... "ലച്ചൂ...നിന്നോടൊരിക്കലും ഇത് വെളിപ്പെടുത്തരുതെന്നായിരുന്നു ഞാനാഗ്രഹിച്ചത്. നിന്റെ മനസ്സിൽ മറ്റൊരാൾക്കാണ് സ്ഥാനമെന്നതടക്കം നിന്നെക്കുറിച്ചെല്ലാമറിയാമായിരുന്നിട്ടും എപ്പോഴോ എന്റെ മനസ്സിൽ നിന്നോടുള്ള എന്റെയടുപ്പം പ്രണയത്തിന് വഴി മാറി. നിന്നെപ്പറ്റിയങ്ങനെ ചിന്തിക്കുന്നത് പോലും തെറ്റാണെന്നറിയാം. പാടില്ലായെന്ന് പലപ്പോഴും മനസ്സിനെ സ്വയം പറഞ്ഞു പഠിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും ഞാൻ തീർത്തും പരാജയപ്പെട്ടു പോയി"....ദേവദത്തൻ തന്റെ ശബ്ദം താഴ്ത്തിക്കൊണ്ട് ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു... ദേവദത്തന്റെ ജിഹ്വയിൽ നിന്നുമുതിർന്ന വാക് ശകലങ്ങളെ അവിശ്വസനീയതയോടെ ശ്രവിയ്ക്കുമ്പോൾ ശ്രീലക്ഷ്മിയുടെ നീലാംബോജിനി നയനങ്ങൾ തുറിച്ചു നിന്നു... നിമിഷങ്ങളോളം ഇരുവരുടേയുമിടയിൽ മൗനം ഇരുമ്പ് മറ തീർത്തു കൊണ്ട് നിന്നു... ദേവദത്തനിൽ താനൊരിക്കലും വെളിപ്പെടുത്തരുതെന്ന് കരുതിയ കാര്യം ശ്രീലക്ഷ്‌മിയോട് വെളിപ്പെടുത്തേണ്ടി വന്നതിന്റെ കുണ്ഠിതത്തിൽ മൗനം നിറഞ്ഞുവെങ്കിൽ ശ്രീലക്ഷ്‌മിയിൽ മൗനം നിറഞ്ഞത്‌ അപ്രതീക്ഷിതമായി ദേവദത്തനിൽ നിന്നു ശ്രവിച്ച വാണീശകലങ്ങൾ തീർത്ത ആഘാതത്തിന്റെ വേലിയേറ്റങ്ങൾ കാരണമായിരുന്നു... നിമിഷങ്ങൾ പിന്നിടുമ്പോഴും ശ്രീലക്ഷ്‌മിയ്ക്ക് ദേവദത്തൻ പറഞ്ഞതിനെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ശ്രീലക്ഷ്മിയുടെ അന്തരംഗം ദേവദത്തൻ രവിയോടും കൂട്ടുകാരോടും ഇടയ്ക്ക് പറയാറുള്ളത് പോലെ തമാശയ്ക്ക് പറഞ്ഞതാണെന്നത് പോലെയൊരു വാക്ക് അവന്റെയടുത്ത് നിന്നും വന്നെങ്കിലെന്ന് വൃഥാ കൊതിച്ചു പോയിരുന്നുവാ നിമിഷങ്ങളിൽ.... "ലച്ചൂ".... തങ്ങൾക്കിടയിൽ മൗനം തീർത്ത ഇരുമ്പ് മറയേ ഭേദിച്ചു കൊണ്ട് ദേവദത്തൻ ശ്രീലക്ഷ്മിയെ വിളിച്ചു.. ശ്രീലക്ഷ്മി മറുപടിയൊന്നും പറയാതെ ദേവദത്തന്റെ നേരെ മുഖമുയർത്തി നോക്കി നിന്നു. അവളുടെ നീലാംബുജനയനങ്ങളിലെ നിർവികാരത നിറഞ്ഞ ഭാവങ്ങൾ ദേവദത്തനിൽ അൽപ്പം ആശയക്കുഴപ്പങ്ങൾ നിറച്ചുവെങ്കിലും അവനത് കാര്യമാക്കാതെ തന്റെ സംഭാഷണം തുടർന്നു... "ലച്ചൂ.... നിന്നോടുള്ള എന്റെ ബന്ധമെങ്ങനെയോ എനിക്ക് നിന്നോടുള്ള പ്രണയമായി മാറി. നീയിതെങ്ങനെ ഉൾക്കൊള്ളുമെന്നു എനിക്കറിയില്ല. ഞാനൊരിക്കലും നിന്റെയും രവിയുടെയും ജീവിതത്തിലേക്ക് കടന്നു വരുവാനോ നിങ്ങൾക്കൊരു തടസ്സമായി മാറുവാനോ ഉദ്ദേശിക്കുന്നില്ല. നിന്നോടിതൊരിക്കലും പറയരുതെന്നായിരുന്നു ഞാനും ആഗ്രഹിച്ചത്. പക്ഷേ ഇന്നീ നിമിഷത്തിൽ ഞാനത് പറഞ്ഞു പോയി"...ദേവദത്തനൊരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി... ദേവദത്തന്റെ സംഭാഷണമൊരു നിർവികാരതയോടെ ശ്രവിച്ചു കൊണ്ടു നിൽക്കുകയായിരുന്നു ശ്രീലക്ഷ്മി. അവളുടെ മനസ്സിലൂടെ പലതും ഓടിക്കൊണ്ടിരുന്നു... വീണ്ടും അവരുടെ ഇടയിൽ മൗനമൊരു ഇരുമ്പ് മറയായി നിറഞ്ഞു നിന്നു... "ലച്ചൂ"... അല്പനേരത്തെ മൗനത്തിന് ശേഷം ദേവദത്തൻ ശ്രീലക്ഷ്മിയെ വിളിച്ചു... "ദേവേട്ടാ... ദേവേട്ടൻ വിവരിച്ചതെല്ലാം മതിയായി. ഇനിയും ദേവേട്ടന് എന്റെ മുന്നിൽ നിരത്താൻ ന്യായങ്ങൾ ഒരുപാട് കാണും. ഞാനൊരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദേവേട്ടന്റെ പക്കൽ നിന്നും ഞാനിത് പോലെയൊരു നീക്കമൊരിക്കലും പ്രതീക്ഷിച്ചില്ല..." "സുഹൃത്ബന്ധം പ്രണയത്തിനൊരു മറയായി സ്വീകരിക്കുന്ന ചില പുരുഷന്മാരെ പോലെ തരംതാഴാൻ ദേവേട്ടനെങ്ങനെ കഴിഞ്ഞു"...? "എന്നെക്കുറിച്ച് എല്ലാം ദേവേട്ടനറിയാമായിരുന്നു. ഞാനൊരാളെ സ്നേഹിക്കുന്ന കാര്യവുമൊക്കെ എന്നിട്ടും ദേവേട്ടന്റെ മനസ്സിൽ ഇത്തരത്തിലൊരു തരം താണ ചിന്ത ഉടലെടുത്തതിന് ഇനിയും ദേവേട്ടനൊരുപാട് ന്യായീകരണങ്ങൾ നിരത്തി ബുദ്ധിമുട്ടണമെന്നില്ല. ദേവേട്ടന് എന്റെ മനസ്സിലൊരു സ്ഥാനമുണ്ടായിരുന്നു. ആ സ്ഥാനത്തെയും ദേവേട്ടനോട് എനിക്കുണ്ടായിരുന്ന വിശ്വാസത്തേയുമാണ് ദേവേട്ടൻ തകർത്തത്. ദേവേട്ടനോട് ഇനിയൊരിക്കലും ആ വിശ്വാസമെനിക്കുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല".... ശ്രീലക്ഷ്മി മിഴികളുയർത്തി മൊഴിയുമ്പോൾ ദേവദത്തന്റെ ശിരസ്സവനറിയാതെ കുനിഞ്ഞു പോയി... "സ്വന്തം സുഹൃത്തിന്റെ പെണ്ണിനെ പ്രണയിക്കുന്നത് തെറ്റാണെന്നു അറിഞ്ഞു കൊണ്ട് ദേവട്ടനിങ്ങനെ മനസ്സിൽ ചിന്തിച്ചത് വലിയ തെറ്റാണ്. ദേവേട്ടനെന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും എല്ലാമറിഞ്ഞു കൊണ്ട് നടത്തിയ ഈ തെറ്റിനോട്‌ ക്ഷമിക്കുവാൻ എനിക്കൊരിക്കലും കഴിയില്ല..." "എന്റെ കൂട്ടുകാരികൾ പലപ്പോഴും ദേവേട്ടനെ ചേർത്ത് കളിയാക്കുമ്പോഴൊക്കെ ഞാൻ അഭിമാനം കൊണ്ടിരുന്നു ദേവേട്ടനെ കുറിച്ച് സ്ത്രീകളെ അത്രത്തോളം ബഹുമാനിക്കുന്ന ദേവേട്ടന്റെ അടുത്ത് നിന്നും അത്തരത്തിലൊരു നീക്കമുണ്ടാകില്ല എന്ന്. എനിക്ക് ദേവേട്ടനിൽ നിറഞ്ഞു നിന്നിരുന്ന ആ വിശ്വാസമാണ് ദേവേട്ടൻ തകർത്തത്..." "ദേവേട്ടനെന്ത് കരുതി"...? "ഞാനും രവിയും തമ്മിൽ ഇടയ്ക്ക് ഒന്ന് പിണങ്ങിയപ്പോൾ രവിയുടെ സ്ഥാനത്തേക്ക് ദേവേട്ടന് കയറിപ്പറ്റാമെന്നോ..ആ സ്ഥാനം ഞാൻ ദേവേട്ടന് നൽകുമെന്നോ"...? "എന്നാൽ ദേവേട്ടനൊന്ന് അറിഞ്ഞോളൂ രവിയുടെ സ്ഥാനം ദേവേട്ടനൊരിക്കലും ലഭിക്കില്ല എന്റെ മനസ്സിൽ. ഇപ്പോൾ ഞാൻ ചിന്തിച്ചു പോകുന്നു അന്നാ രക്ഷാബന്ധൻ നാടകത്തിലേക്ക് ഞാനെത്തുന്നത് തടയാമായിരുന്നിട്ടും ഞാനും രവിയേട്ടനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താനായി ദേവേട്ടൻ മനഃപൂർവം എല്ലാമെന്നിൽ നിന്നുമൊളിപ്പിച്ചു വച്ചെന്നെയാ നാടകത്തിൽ ബലിയാടാക്കുകയായിരുന്നു എന്ന്. എന്റെ മനസ്സിലാ സ്ഥാനം നേടാൻ ദേവേട്ടനൊരിക്കലും കഴിയില്ല"....ശ്രീലക്ഷ്മിയുടെ നീലനയനങ്ങളിൽ കോപത്തിൻ ജ്വാലകൾ നിറഞ്ഞപ്പോൾ വാക്കുകളിൽ പരിഹാസത്തിന്റെ ധ്വനി കലർന്നിരുന്നു.... "ലച്ചൂ".... ശ്രീലക്ഷ്മിയുടെ വാക്കുകൾ ശ്രവിച്ച ദേവദത്തൻ അവളെ ശബ്ദമുയർത്തി വിളിക്കുമ്പോൾ അവന്റെ മുഖമാകെ കോപത്താൽ നിറഞ്ഞു നിന്നു.... ദേവദത്തന്റെ പൊടുന്നനെയുള്ള ഭാവമാറ്റത്തിൽ ശ്രീലക്ഷ്മിയൊന്ന് പതറി... "ലച്ചൂ... വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക...ഞാനൊരിക്കലും മനസ്സിൽ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ് താനിപ്പോൾ വിളിച്ചു കൂവുന്നത്. എനിക്കൊരു പെൺകുട്ടിയോട് അതായത് തന്നോട് ഇഷ്ടം തോന്നി. താനെന്റെ കൂട്ടുകാരന്റെ പ്രണയിനി ആണെന്നറിഞ്ഞിട്ടും തെറ്റാണെന്ന് അറിഞ്ഞിട്ടും ഞാൻ തന്നെ സ്നേഹിച്ചു പോയി എന്ന് വച്ചു തന്റെയും രവിയുടെയും ഇടയിലേക്ക് ഇടിച്ചു കയറി വരണമെന്നോ തന്റെ മനസ്സിൽ രവിയ്ക്കുള്ള സ്ഥാനം എന്തെങ്കിലും കുത്സിത പ്രവൃത്തിയിലൂടെ നേടിയെടുക്കാമെന്നോ ഒന്നും ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. അങ്ങനെയൊരു പെണ്ണിന്റെ മനസ്സിൽ സ്ഥാനം നേടുന്നതിനോട് എനിക്ക് യോജിപ്പുമില്ല"....ക്രോധം കൊണ്ട് ചുവന്ന മിഴികളാൽ ദേവദത്തൻ മറുപടി നൽകുമ്പോൾ അവന്റെ തിളക്കമാർന്ന മിഴികളിൽ നിന്നും ക്രോധത്തിൻ വഹ്നിജ്വാലകൾ സായകങ്ങളായി തന്റെ മേൽ പതിക്കുന്നത് പോലെയുളവായി ശ്രീലക്ഷ്മിയ്ക്ക്.... "ലച്ചൂ... പിന്നെ താനിപ്പോൾ എന്നിലാരോപിച്ച ആ ദിവസത്തെ കുറിച്ച് "... ദേവദത്തന്റെ കോപത്തോടെയുള്ള മറുപടി വീണ്ടും തന്നിലേക്കൊഴുകിക്കൊണ്ടിരിക്കുന്നത് ശ്രീലക്ഷ്മിയറിഞ്ഞു... "താനെന്താ പറഞ്ഞത് അന്നത്തെ ദിവസം തന്നെ തടയാമായിരുന്നിട്ടും തന്നെയും രവിയെയും തമ്മിൽ പിരിക്കുവാനായി ഞാൻ മനഃപൂർവം തന്നോട് പറഞ്ഞില്ല ആ നാടകത്തെ കുറിച്ചെന്ന് അല്ലെ....? തന്റെ അറിവിലേക്കായി വച്ചോളൂ... തന്റെ രവിയും കൂട്ടരും ആ നാടകം പ്ലാൻ ചെയ്തപ്പോൾ തൊട്ട് അവരോട് എതിർത്തു നിന്നോട്ടെ ഉള്ളൂ ഞാൻ. എനിക്ക് തന്നോട് പറയാമായിരുന്നു അതിനെ കുറിച്ചു എന്നിട്ടും ഞാനത് പറയാതിരുന്നത് എന്നിലൂടെ താനത് അറിഞ്ഞിട്ട് താനന്ന് വരാതിരുന്നാൽ എനിക്ക് എന്റെ ക്ലാസ്സിലുള്ളവരുടെ ഇടയിലൊരു ഒറ്റുകാരന്റെ സ്ഥാനമായിരുന്നു ലഭിക്കുക. അവിടെ നടക്കുന്നതെല്ലാം ഞാൻ തന്നോട് വെളിപ്പെടുത്താറുണ്ട് എന്നൊരു നിഗമനത്തിൽ അവരെല്ലാം എത്തുകയും ചെയ്യും. പിന്നെ അത് പോലൊരു സന്ദർഭത്തെ താൻ വേണ്ട വിധത്തിൽ കൈകാര്യം ചെയ്തോളുമെന്നു ഞാനും നിനച്ചു പോയി. ഇപ്പോൾ തോന്നുന്നു തന്നോട് അതിനെ കുറിച്ച് വെളിപ്പെടുത്താമായിരുന്നു എന്ന്. അത് കൊണ്ടാണല്ലോ തന്റെ നാവിൽ നിന്നും ഞാൻ സ്വപ്നത്തിൽ പോലും നിനയ്ക്കാത്തത് കേൾക്കേണ്ടി വന്നത്. താനിത്തരത്തിൽ വില കുറച്ച് ചിന്തിക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല ലച്ചൂ... ഒരിക്കലും കരുതിയില്ല".... ദേവദത്തൻ പറഞ്ഞു നിർത്തുമ്പോഴേക്കും അവന്റെ ശബ്ദമിടറിയിരുന്നു... ദേവദത്തന്റെ മറുപടിയിൽ ഒരു നിമിഷമോർക്കാപ്പുറത്ത് തന്റെ നാവിൽ നിന്നുമങ്ങനെയൊരാരോപണം വീണു പോയതിൽ ശ്രീലക്ഷ്മിയ്ക്ക് ഖേദം തോന്നിയെങ്കിലും അവളത് പുറത്ത് കാണിച്ചില്ല.... "ലച്ചൂ.... ഞാൻ മുമ്പേ പറഞ്ഞല്ലോ തന്നെയൊരിക്കലും സ്വന്തമാക്കുവാൻ കഴിയില്ലെന്നറിഞ്ഞിട്ടും ഞാൻ തന്നെ ഇഷ്ടപ്പെട്ടു പോയി. ഇപ്പോഴും ഞാൻ വെളിപ്പെടുത്തിയത് കൊണ്ട് മാത്രമാണ് എന്റെ മനസ്സിലുള്ളത് തനിയ്ക്കറിയുവാൻ കഴിഞ്ഞത്. താൻ ആരോപിച്ച പോലെയായിരുന്നെങ്കിൽ തന്നോട് എനിക്കെന്റെ ഇഷ്ടം മുമ്പേ പറയാമായിരുന്നു. ഇത് വരെ എത്തിക്കേണ്ട ആവശ്യവുമില്ലായിരുന്നു".... നീരസം നിറഞ്ഞ വാക്കുകളോട് കൂടിയ ദേവദത്തന്റെ മറുപടി ശ്രീലക്ഷ്മിയുടെ കർണ്ണപുടങ്ങളിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു... എല്ലാം പറഞ്ഞവസാനിപ്പിച്ചപ്പോൾ ദേവദത്തനിൽ നിന്നുമൊരു ദീർഘനിശ്വാസമുതിർന്നു വീണു.... "ദേവേട്ടാ... ദേവേട്ടനെന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും ദേവേട്ടനെന്നെ അങ്ങനെയൊരു കോണിലൂടെ വീക്ഷിച്ചത് തെറ്റ് തന്നെയാണ്. എനിക്കൊരിക്കലും അത് അംഗീകരിക്കുവാൻ കഴിയില്ല. ഇന്ന് വരെ ദേവേട്ടനോട് എങ്ങനെയായിരുന്നോ അത് പോലെ പെരുമാറാൻ എനിക്കിനി കഴിയില്ല. ഇന്നത്തോടെ തീർന്നു നമ്മൾ തമ്മിലുള്ള സൗഹൃദം".... സ്വരം കടുപ്പിച്ചു കൊണ്ട് ശ്രീലക്ഷ്‌മി ദേവദത്തനോട് മൊഴിഞ്ഞു... "ദേവേട്ടനിത് കൂടി കേട്ടോളൂ... എന്റെ മനസ്സിൽ രവിയാണ് ഉള്ളത്. രവിയുടെ സ്ഥാനമൊരിക്കലും ദേവേട്ടന് എന്റെ മനസ്സിൽ ലഭിക്കുമെന്ന് ഒരിക്കലും കരുതണ്ട. ഇനിയും കൂടുതൽ സംസാരിക്കാൻ നിന്നാൽ എന്റെ മനസ്സിൽ ദേവേട്ടനോടൊത്തുള്ള നല്ല നിമിഷങ്ങളും അകന്ന് പോകും. നമ്മുടെ സൗഹൃദം ഇന്നേക്ക് ഈ നിമിഷം കൊണ്ട് തീർന്നു. ഞാൻ പോകുന്നു"....ദേവദത്തന്റെ മുഖത്ത് കോപത്തിൻ പാവകാസ്ത്രങ്ങൾ എറിഞ്ഞു കൊണ്ട് മൊഴിഞ്ഞ ശ്രീലക്ഷ്മി തിരിച്ചു നടക്കുവാനൊരുങ്ങി.... "ലച്ചൂ".... ശ്രീലക്ഷ്മി തിരിഞ്ഞു നടക്കുന്നത് കണ്ട ദേവദത്തനവളെ വിളിച്ചു... അവന്റെ വിളി കേട്ട ശ്രീലക്ഷ്മിയൊന്ന് നിന്നു... "ലച്ചൂ... താനേതായാലും നമ്മൾ തമ്മിലുള്ള സൗഹൃദമവസാനിപ്പിച്ചു കൊണ്ട് പോകുകയാണല്ലോ. ഇത് കൂടി കേട്ടിട്ട് താൻ പൊയ്ക്കോളൂ.... ഞാനൊരു പെൺകുട്ടിയെ മാത്രമേ ഇഷ്ടപ്പെട്ടിട്ടുള്ളൂ അതെന്നും അങ്ങനെ തന്നെയായിരിക്കും. അകലത്തിലിരുന്ന് കൊണ്ട് എനിക്ക് നിന്നെയെന്നും സ്നേഹിക്കാമല്ലോ. പിന്നെ തന്നെ ഞാനിഷ്ടപ്പെടരുതെന്ന് പറയാൻ ആർക്കും എന്തിനു തനിയ്ക്ക് പോലും അവകാശമില്ല. എന്റെ മനസ്സിലെന്നും നീ മാത്രമായിരിക്കും".... നിറഞ്ഞ ഗദ്ഗദത്തോടെ ദേവദത്തൻ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു.... മറുപടിയൊന്നും പറയാതെ ദേവദത്തന്റെ മുഖത്തേക്കൊന്ന് നോക്കിയിട്ട് ശ്രീലക്ഷ്മിയവിടെ നിന്നും നടന്നകന്നു... തന്റെ മനസ്സ് കീഴടക്കിയ തന്റെ മാനസസൈകതങ്ങളിൽ നടനമാടുന്ന തന്റെയെല്ലാമായ നർത്തകി എല്ലാമവസാനിപ്പിച്ചു കൊണ്ട് തന്നിൽ നിന്നുമകന്നു പോകുന്നത് നിർന്നിമേഷനായി നോക്കി നിന്ന ദേവദത്തന്റെ മിഴികളിൽ അശ്രുകണങ്ങൾ ഉറവപൊട്ടിയൊഴുകിക്കൊണ്ടിരുന്നു.... "അച്ഛാ".... ഓർമത്തേര് തെളിച്ചു കൊണ്ട് തന്നോട് വിവരിച്ചു കൊണ്ടിരുന്ന ദേവദത്തനെ അഭിരാമി വിളിച്ചു.... ദേവദത്തനൊരു ചെറുചിരിയോടെ അഭിരാമിയുടെ മുഖത്തേക്ക് നോട്ടമയച്ചു.... ================================== അഭിരാമിയത് വരെ ദേവദത്തൻ പറഞ്ഞതിലൂടെ തന്റെ മനസ്സ് കൊണ്ടൊരു രഥപ്രദക്ഷിണം നടത്തി.... അച്ഛനെയക്കാലത്ത് ഒരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്ത അമ്മയ്ക്ക് അച്ഛന് തന്നോട് തോന്നിയ അതും മറ്റൊരാളെ സ്നേഹിക്കുന്നു എന്നറിഞ്ഞിട്ടും തോന്നിയ പ്രണയത്തെ അംഗീകരിക്കാൻ കഴിഞ്ഞില്ല. അന്നച്ഛനോട്‌ പിണങ്ങിപ്പിരിഞ്ഞ അമ്മയെ തന്നെ അച്ഛൻ സ്വന്തമാക്കി. എന്തിനായിരുന്നു അച്ഛൻ അമ്മയെ സ്വന്തമാക്കിയത്. ഇത് പോലെ പിരിഞ്ഞു അകലങ്ങളിൽ ചേക്കേറാനോ... ഒരു സിനിമാക്കഥ പോലെയിരിക്കുന്നു തന്റെ അച്ഛനമ്മമാരുടെ ജീവിതകഥയും.... അഭിരാമി മനസ്സിൽ ചിന്തിച്ചു കൊണ്ടിരുന്നു... "മോളെ".... ദേവദത്തൻ ചിന്തകളിൽ മുഴുകി നിൽക്കുന്ന അഭിരാമിയെ വിളിച്ചു.... "അച്ഛാ... അന്നത്തെ ദിവസത്തിനു ശേഷം അമ്മ പിന്നീടൊരിക്കലും അച്ഛനോട് സംസാരിക്കുകയോ ഇടപഴകുകയോ ഒന്നും ചെയ്തില്ലേ"....? ദേവദത്തൻ വിളിച്ചപ്പോൾ തന്റെ ചിന്തകളിൽ നിന്നുമുണർന്ന അഭിരാമി തനിയ്ക്കുണ്ടായ സംശയം ദേവദത്തനോട് ഉണർത്തിച്ചു... ദേവദത്തൻ ഇല്ലെന്ന് തലയാട്ടി... "അത്ര മാത്രം അമ്മ അച്ഛനെ വെറുത്തോ അന്ന് മുതൽ "...? അഭിരാമി ജിജ്ഞാസയോടെ തിരക്കി... "ലച്ചുവിന് എന്നെ വെറുക്കാനൊരിക്കലും കഴിയില്ലെന്ന് അന്നെ എനിക്കുറപ്പായിരുന്നു"...ദേവദത്തൻ അഭിരാമിയുടെ മുഖത്തേക്ക് നോക്കിയൊരു പുഞ്ചിരിയെറിഞ്ഞു കൊണ്ട് മൊഴിഞ്ഞു... "അതെന്താ അച്ഛന് അത്രയ്ക്കുറപ്പ് "...? അഭിരാമി സംശയത്തോടെ തിരക്കി... "ലച്ചുവിന് എന്നെയൊരിക്കലും വെറുക്കാൻ കഴിയില്ല. അവളെനിക്ക് വേണ്ടി ജനിച്ച പെണ്ണാണ്. എന്റെ എന്നുമുള്ള വിശ്വാസമതാണ്. എന്നിരുന്നാലും ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു എന്റെയിഷ്ടം അറിഞ്ഞപ്പോൾ മുതലുള്ള ലച്ചുവിന്റെ പ്രതികരണം. ആ ദിവസത്തിനു ശേഷം അവളെനിക്ക് മുഖം തരാതെയും ഒട്ടും സംസാരിക്കാതെയുമായി. കോളേജിൽ പോകുമ്പോഴും വരുമ്പോഴും എന്റെ കൂടെ വരാതെയായി. ഞാൻ സംസാരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ എന്നിൽ നിന്നുമവൾ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. അവളെ കാണാൻ വേണ്ടി മാത്രം അവൾ കയറുന്ന ബസിൽ മാത്രമായിരുന്നു എന്റെ യാത്ര. അവളുടെ വീട്ടിൽ പാല് വാങ്ങിക്കുവാൻ പോകുമ്പോൾ പോലും അവളെന്റെ നേരെയൊരു നോട്ടം പോലും അയയ്ക്കില്ലായിരുന്നു. അവളുടെ മനസ്സിൽ തീർത്തുമൊരന്യനെ പോലെയായിരുന്നു ഞാനപ്പോൾ എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അന്നൊക്കെ"....ദേവദത്തന്റെ മുഖത്ത് ശ്രീലക്ഷ്മിയോടുള്ള പ്രണയം നിറഞ്ഞു നിന്നിരുന്നു അഭിരാമിക്ക് മറുപടി നൽകുമ്പോൾ.... "അച്ഛനെങ്ങനെ കഴിച്ചു കൂട്ടി ആ നാളുകൾ"...? അഭിരാമിയുടെ വാക്കുകളിൽ ദേവദത്തൻ നേരിട്ട പ്രതിസന്ധിയെ കുറിച്ചറിയാനുള്ള തിടുക്കം നിറഞ്ഞു നിന്നു .... "എന്നെ സംബന്ധിച്ച് അതി കഠിനമായിരുന്നു ആ നാളുകൾ. ലച്ചുവെന്നോട് പിണങ്ങിയപ്പോഴാണ് അവളോടുള്ള എന്റെ പ്രണയം എത്രത്തോളമുണ്ടായിരുന്നുവെന്നും അവളെന്റെ മനസ്സിൽ എത്രത്തോളം നിറഞ്ഞു നിന്നിരുന്നുവെന്നും എനിക്ക് മനസിലായത്...കോളേജിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും അവൾ കയറുന്ന ബസ് നോക്കി ഞാനും കയറും. ലച്ചുവെന്നോട് സംസാരിക്കുന്നില്ലെങ്കിലും എനിക്കവളെ കാണുകയെങ്കിലും ചെയ്യാമല്ലോ. ലച്ചുവിന്റെ അവഗണനയെനിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. പലപ്പോഴും അവളെ കുറിച്ച് വരികൾ എഴുതിയും ചായക്കൂട്ടുകളാൽ അവളുടെ രൂപം പകർത്തിയുമൊക്കെയാണ് ആ ഘട്ടങ്ങളിൽ ഞാനാശ്വാസം കണ്ടെത്തിയിരുന്നത് ".... ദേവദത്തന്റെ മുഖത്തും വാക്കുകളിലും അക്കാലത്ത് അയാളനുഭവിച്ച ആത്മസംഘർഷങ്ങൾ നിറഞ്ഞു നിന്നു.... "കോളേജിൽ പോകുവാൻ തന്നെ പലപ്പോഴും എനിക്ക് തോന്നാറില്ലായിരുന്നു. ലച്ചുവിനെ കാണാമെന്നുള്ള ഒരൊറ്റക്കാരണമാണ് പലപ്പോഴും കോളേജിൽ പോകുവാൻ തന്നെ എന്നെ നിർബന്ധിതനാക്കിയിരുന്നത്. കോളേജിൽ ഞാനൊറ്റപ്പെട്ടത് പോലെയായിരുന്നു അപ്പോഴൊക്കെ. അന്നത്തെ സംഭവത്തിന്‌ ശേഷം രവിയുടെ ഗാങ്ങിൽ നിന്നും ഞാനകന്നിരുന്നു ക്ലാസ്സിലെ മറ്റുള്ളവരോടൊന്നും എനിക്കത്ര സൗഹൃദങ്ങളൊന്നുമില്ലായിരുന്നു. ലച്ചുവിനെ കാണാതെയും സംസാരിക്കാതെയും തള്ളി നീക്കിയ നിമിഷങ്ങൾ വളരെ വേദനാജനകമായിരുന്നു. ഇതൊക്കെ ഞാനൊരിക്കൽ പ്രതീക്ഷിച്ചിരുന്നെങ്കിലും അതൊക്കെ നേരിട്ടപ്പോൾ അനുഭവിച്ച മനോവേദന വർണ്ണനാതീതമായിരുന്നു"....ദേവദത്തനൊന്ന് പറഞ്ഞു നിർത്തി... "അച്ഛാ....അച്ഛനും അമ്മയും സംസാരിക്കാതെ അകന്നു നിൽക്കുന്നത് ആരും അക്കാലത്ത് ശ്രദ്ധിച്ചില്ലേ അല്ലെങ്കിൽ അമ്മയുടെ കൂട്ടുകാരികളൊന്നും തിരക്കിയില്ലേ അച്ഛനോട് "....? ദേവദത്തൻ പറഞ്ഞു നിർത്തിയപ്പോൾ അതിന്റെ തുടർച്ചയെന്നവണ്ണം അഭിരാമി തന്റെ സംശയങ്ങളെ ചോദ്യശരങ്ങളായി ദേവദത്തന് നേരെ എയ്തു.... "കോളേജിൽ ലച്ചുവിന്റെ കൂട്ടുകാരികൾ എന്നോട് തിരക്കിയിരുന്നു എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചതെന്ന്. ഞങ്ങൾ തമ്മിൽ സംസാരിക്കാതെ നടക്കുന്നത് അവരെ സംബന്ധിച്ച് അത്ഭുതമായി തോന്നിയത്രേ. എന്നാൽ ഞാനവരുടെ ചോദ്യങ്ങളിൽ നിന്നൊക്കെ സമർത്ഥമായി ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു അപ്പോഴൊക്കെ"... ദേവദത്തനൊരു മന്ദഹാസത്തോടെ അഭിരാമിയ്ക്ക് മറുപടി നൽകി.... "ലച്ചുവിന്റെ അവഗണനയിൽ മനസ്സ് വിഷമിച്ചു നാളുകൾ തള്ളി നീക്കിക്കൊണ്ടിരിക്കെ എനിക്കാശ്വാസം നൽകികൊണ്ടൊരു വാർത്ത എന്നെ തേടിയെത്തിയത്. ഞങ്ങളുടെ ഫൈനൽ ഇയർ എക്സാമിന്റെ സ്റ്റഡി ലീവ് തുടങ്ങാനും ഞങ്ങളുടെ ക്ലാസുകൾ കഴിയുവാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പി ജിയുടെ ആദ്യകാലത്ത് ഞാനെഴുതിയ പി എസ് സി പരീക്ഷയുടെ ഫലമായുള്ള മെമ്മോ എന്റെ കൈയിലെത്തിയത്. ഗവണ്മെന്റ് സെർവിസിൽ ക്ലറിക്കൽ പോസ്റ്റിലേക്ക് ജോയിൻ ചെയ്യാനുള്ള മെമ്മോ. അത് കൈപ്പറ്റിയപ്പോൾ ഉള്ളിൽ നിറഞ്ഞ സന്തോഷമുണ്ടായിരുന്നെങ്കിലും ആ സന്തോഷം പങ്കിടുവാൻ ലച്ചുവെന്റെ കൂടെ കാണില്ലല്ലോ എന്നത് വലിയൊരു ദുഃഖമായി അവശേഷിച്ചു കാരണം ഞാനിക്കാര്യം ആദ്യം ലച്ചുവിനെയറിയിക്കുവാനാണ് ആഗ്രഹിച്ചത്"....ദേവദത്തനൊരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി... "അച്ഛാ.... എന്നിട്ട് അച്ഛനാ സന്തോഷ വാർത്ത അമ്മയെ അറിയിച്ചില്ലേ"...? അഭിരാമിയൊരു സംശയത്തോടെ ദേവദത്തനോട് തിരക്കി... "അറിയിച്ചു... ഒരു ദിവസം കോളേജ് വിട്ട് വന്നൊരു ദിവസം ഞാൻ ലച്ചുവിന് കൊടുക്കാനായി ഒരു സ്വീറ്റ് ബോക്സും കൊണ്ടവളുടെ വീട്ടിലേക്ക് പോയി. അവിടെ വച്ചു അവളോടൊരുപാട് ദിവസങ്ങൾക്കു ശേഷമൊന്ന് സംസാരിച്ചു"... ദേവദത്തന്റെ മുഖഭാവങ്ങളിൽ അന്നത്തെയാ നിമിഷങ്ങളിൽ അയാളനുഭവിച്ച ആമോദത്തിൻ അനന്തസാഗരകല്ലോലങ്ങൾ നിറഞ്ഞു നിന്നു.... "അമ്മയന്ന് അച്ഛനോട് സംസാരിക്കുവാൻ കൂട്ടാക്കിയോ"...? മിഴികളിൽ നിറഞ്ഞ അത്ഭുതത്തോടെ അഭിരാമി ദേവദത്തനോട് തിരക്കി... "അവളെന്നോട് സംസാരിച്ചില്ല എന്നാലവൾക്ക് അന്നൊഴിഞ്ഞു മാറാൻ സാധിച്ചില്ല കാരണം ഞങ്ങളുടെയിടയിൽ സംഭവിച്ചതൊന്നും ലച്ചുവിന്റെ അച്ഛനമ്മമാർക്ക് അറിയില്ലായിരുന്നു. എനിയ്ക്ക് ജോലി കിട്ടിയ വിവരമറിഞ്ഞ ലച്ചുവിന്റെ അച്ഛനമ്മമാർക്ക് വളരെ സന്തോഷം നൽകിയിരുന്നു. അവരുടെ മുന്നിൽ വച്ചാ വിവരം പറയുമ്പോഴും എന്റെ ശ്രദ്ധ ലച്ചുവിൽ മാത്രമായിരുന്നു. സ്വീറ്റ് ബോക്സ്‌ അവളുടെ കൈയിൽ കൊടുക്കുമ്പോൾ എന്നെ നോക്കിയൊരു പുഞ്ചിരിയോടെ അവളത് വാങ്ങിച്ചു. അച്ഛനമ്മമാരുടെ മുന്നിൽ വച്ചു മറിച്ച് പ്രതികരിക്കുവാൻ അവൾക്ക് കഴിയുമായിരുന്നില്ല. എന്നെ തേടിയെത്തിയ ആ സന്തോഷ വാർത്ത ലച്ചുവിനെ ആദ്യമറിയിക്കാൻ അങ്ങനെയെങ്കിലും കഴിഞ്ഞതിൽ ഞാൻ കൃതാർത്ഥനായി അവളുടെ വീട്ടിൽ നിന്നും മടങ്ങി"....ദേവദത്തനൊരു നെടുവീർപ്പോടെ ദീർഘനിശ്വാസമുതിർത്തു കൊണ്ട് മൊഴിഞ്ഞു.... "പിന്നെയച്ഛനെ കാണാനൊരിക്കലും അമ്മ ശ്രമിച്ചില്ലേ"...? അഭിരാമി ആകാംക്ഷയോടെ ദേവദത്തനോട് ചോദിച്ചു.... "പിന്നെ ലച്ചുവൊരു ദിവസമെന്നെ കാണാനായി വന്നു. രവിയുമായിട്ടുള്ള അവളുടെ വിവാഹത്തിന്റെ ക്ഷണക്കത്തുമായി".... വിദൂരതയിലേക്ക് നോട്ടമയച്ചു കൊണ്ട് ദേവദത്തൻ അഭിരാമിയ്ക്ക് മറുപടി നൽകി.... തുടരും #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
ഋതുനന്ദനം... Part 83 "അച്ഛാ... അമ്മയെങ്ങനെയറിഞ്ഞു അച്ഛൻ പ്രണയിക്കുന്ന പെൺകുട്ടി അമ്മയാണെന്ന്"...? "അച്ഛന്റെ പ്രണയം അമ്മയോടാണെന്ന് അറിഞ്ഞപ്പോൾ എന്തായിരുന്നു അമ്മയുടെ പ്രതികരണം"...? അഭിരാമി ആവേശഭരിതയായി ദേവദത്തനോട് ചോദിച്ചു കൊണ്ടിരുന്നു... "തിടുക്കം കൂട്ടാതെ എല്ലാം പറയാം... എന്താ ആവേശം അച്ഛന്റെയും അമ്മയുടെയും ലവ് സ്റ്റോറി കേൾക്കാൻ"... ദേവദത്തൻ അഭിരാമിയെ കളിയാക്കിച്ചിരിച്ചു.... "വേറാരുടെയും അല്ലല്ലോ... എന്റെ സ്വന്തം അച്ഛന്റെയും അമ്മയുടെയും അല്ലെ. അത് കേൾക്കാൻ ഞാൻ ചിലപ്പോൾ ആവേശം കാണിച്ചെന്ന് വരും"... അഭിരാമി ദേവദത്തനെ നോക്കിയൊരു പുച്ഛത്തോടെ മുഖം കോട്ടിക്കൊണ്ട് മൊഴിഞ്ഞു... "മോള് പുച്ഛഭാവമണിയുന്നത് കാണുമ്പോൾ അമ്മയുടെ അതെ ഭാവമോർമ്മ വരുന്നു. മുഖഛായ കിട്ടിയില്ലെങ്കിലും ഈ ഭാവമൊക്കെ ഏതായാലും കിട്ടിയിട്ടുണ്ട്...കൊള്ളാം"... ദേവദത്തൻ അഭിരാമിയെ നോക്കിച്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു... ദേവദത്തന്റെ മറുപടിയിൽ അഭിരാമിയുടെ മുഖത്ത് അനിഷ്ടം പ്രകടമായി. അമ്മയുടെ സാമ്യം പറയുന്നത് പോലും തന്റെ മകൾ ഇഷ്ടപ്പെടുന്നില്ലെന്ന് ദേവദത്തൻ ഉള്ളിൽ നിറഞ്ഞൊരു നോവോടെ ഊഹിച്ചു .... "അച്ഛാ... അമ്മയുമായുള്ള എന്റെ സാമ്യതയെ കുറിച്ചൊക്കെ പിന്നെപ്പറയാം. അച്ഛൻ ബാക്കി കഥ പറയാൻ നോക്ക്"....വദനത്തിൽ നിറഞ്ഞ അനിഷ്ടഭാവത്തോടെ അഭിരാമി ദേവദത്തനോട് പറഞ്ഞു... "അച്ഛന്റെ പുലിക്കുട്ടിയ്ക്ക് കഥ കേൾക്കാൻ അത്രയ്ക്ക് കൊതിയായോ"...? അഭിരാമിയുടെ മുഖഭാവങ്ങൾ കണ്ടൊരു ചിരിയോടെ ദേവദത്തനവളോട് തിരക്കി... "പിന്നില്ലാതെ.... ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയല്ലേ ഞാൻ കേട്ടുകൊണ്ടിരുന്നത്. അച്ഛൻ പറയാൻ നോക്ക് ശ്രീലക്ഷ്മി പരിണയ കഥ"...അഭിരാമി തന്റെ പുച്ഛഭാവം വിടാതെ ദേവദത്തനോട് കഥ തുടരാനാവശ്യപ്പെട്ടു... "ശരി ശരി... ഇനി കഥ പറയാതെയിരുന്നിട്ട് എന്റെ കുട്ടിയീ പുച്ഛഭാവം സ്ഥായിയാക്കേണ്ട"... ദേവദത്തൻ അഭിരാമിയെ നോക്കിയൊരു കള്ളച്ചിരിയോടെ പറഞ്ഞു... അഭിരാമി ദേവദത്തനെ നോക്കിയൊരു മന്ദഹാസത്തോടെ തുടരുവാനാവശ്യപ്പെട്ടു... ദേവദത്തൻ അഭിരാമിയെ വാത്സല്യത്തോടെ നോക്കിയൊന്ന് ചിരിച്ചു കൊണ്ട് കഥ തുടരുവാനാരംഭിച്ചു... "അന്ന് ആക്‌സിഡന്റ് പറ്റി പുറമെ ചെറിയ പരിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും കൈ കുത്തി വീണതിനാൽ നല്ല വേദനയുണ്ടായിരുന്നു. മൂന്നാല് ദിവസം ഉഴിച്ചിൽ ചികിത്സയൊക്കെ നടത്തി. ആ സമയത്ത് മൂന്നാല് ദിവസം ഞാൻ കോളേജിൽ പോയില്ല. അതിനിടയിലൊരു ദിവസം ലച്ചുവെന്റെ മുമ്പിൽ വന്ന് സന്തോഷത്തോടെ രവി അവളോട് എല്ലാറ്റിനും മാപ്പ് പറഞ്ഞെന്നും മറ്റും എന്നോട് വിവരിച്ചു. ഉള്ളിൽ ചെറിയൊരു നോവ് നിറഞ്ഞെങ്കിലും വൃത്തിയായി അവളുടെ മുന്നിൽ ഞാനവൾ പറഞ്ഞത് കേട്ട് സന്തോഷമഭിനയിച്ചു നിന്നു".... ദേവദത്തൻ ഒരു വിശ്വാസത്തോടെ അഭിരാമിയോട് വിവരിച്ചു കൊണ്ടിരുന്നു.. "കൊള്ളാം... ഒരു കാര്യമെനിക്ക് മനസ്സിലായി. അമ്മയ്ക്ക് നെല്ലും പതിരും തിരിച്ചറിയുവാനുള്ള വിവരമില്ലെന്ന്. അല്ലെങ്കിലാ പുള്ളിയുടെ മാപ്പ് പറച്ചിലിൽ അമ്മ വീണ്ടും വീണുകൊടുക്കില്ലല്ലോ"...ദേവദത്തൻ കഥ തുടരുന്നതിനിടയിൽ ഇടയ്ക്ക് കയറിപ്പറയുമ്പോൾ അഭിരാമിയുടെ മുഖത്ത് അമ്മയോടുള്ള പുച്ഛവും പരിഹാസവും നിറഞ്ഞു നിന്നു... "എന്റെ മോളിങ്ങനെ വികാരവിക്ഷുബ്ദയാകാതെ... രവിയുടെ മാപ്പ് പറച്ചിലിൽ ഈയച്ഛനും എല്ലാം ക്ഷമിച്ചില്ലേ. അപ്പോൾ രവിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ലച്ചുവിന്റെ കാര്യമോ. അവൻ ചിലപ്പോൾ എന്നോട് മാപ്പപേക്ഷിച്ച പോലെ കരഞ്ഞു കാല് പിടിക്കുന്ന രീതിയിൽ ആവാം ലച്ചുവിനോടും മാപ്പ് പറഞ്ഞത്. പിന്നെ സ്നേഹിക്കുന്നവർക്കിടയിൽ തെറ്റ് കുറ്റങ്ങൾ ഉണ്ടാവുമ്പോൾ ഒരാൾ വന്ന് ആത്മാർഥതയോടെ മാപ്പപേക്ഷിക്കുമ്പോൾ മറ്റേയാളുടെ മനസ്സ് സ്വാഭാവികമായും അലിഞ്ഞു പോകും. അതിനു അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പിന്നെ പ്രായവും അത്രയല്ലേ ഉള്ളൂ"... ദേവദത്തനൊരു ചെറുചിരിയോടെ അഭിരാമിയ്ക്ക് മറുപടി നൽകി... "അച്ഛാ... സ്വന്തം കഴുത്തിൽ നിന്നും തല പോയാലും അമ്മയെ ന്യായീകരിക്കുന്നത് നിർത്തരുത് കേട്ടോ... യഥാർത്ഥത്തിൽ അച്ഛനെ ചങ്ങലക്കിടണം. അതിന് മാത്രം മൂത്തിരിക്കുന്നു അച്ഛന് അമ്മയോടുള്ള പ്രണയം കാരണമുള്ള ഭ്രാന്ത്...." അഭിരാമിയൊരു പരിഹാസത്തോടെ ദേവദത്തനെ നോക്കിക്കൊണ്ട് മൊഴിഞ്ഞു.. അഭിരാമിയുടെ മറുപടിയിൽ ദേവദത്തനൊന്ന് പൊട്ടിച്ചിരിച്ചു.... "ഏതായാലും ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ഈ കഥയൊന്ന് പൂർത്തിയാക്കട്ടെ. എന്നിട്ട് മോള് പോയ്ക്കോ ചങ്ങല വാങ്ങാൻ..." പൊട്ടിച്ചിരിക്കിടയിലൂടെ ദേവദത്തൻ അഭിരാമിയോട് പറഞ്ഞു കൊണ്ടിരുന്നു... അഭിരാമി ദേവദത്തനെ തന്റെ മുഖം കൂർപ്പിച്ചൊന്ന് നോക്കി... എന്നാൽ ദേവദത്തനത് ശ്രദ്ധിക്കാതെ ബാക്കി തുടർന്നു.. "പിന്നീട് കോളേജിലെത്തിയപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞത് മുമ്പത്തെക്കാൾ ദൃഡമായി കഴിഞ്ഞിരുന്ന ലച്ചുവിന്റെയും രവിയുടെയും പ്രണയബന്ധത്തെയായിരുന്നു..." "പലപ്പോഴും ഞാനിരിക്കുന്ന സ്ഥിരം സ്ഥലത്തേക്ക് ലച്ചുവെന്നെ കാണുവാൻ വരുമാമായിരുന്നു. മിക്കപ്പോഴും ലച്ചു വരുമ്പോഴൊക്കെ രവിയവിടേക്ക് വരുന്നതും അവരുടെ പ്രണയസല്ലാപങ്ങൾക്ക് സാക്ഷിയായി അവിടെയിരിക്കുവാൻ കഴിയാതെ അവിടെ നിന്നുമെഴുന്നേറ്റ് ഞാൻ പോകുന്നതുമൊക്കെ പതിവായി...." "രവിയും ലച്ചുവും കൂടിയുള്ള പ്രണയസല്ലാപങ്ങൾക്ക് സാക്ഷ്യം വലിക്കുന്നത് എന്നെ സംബന്ധിച്ച് പലപ്പോഴും ആത്മഹത്യാതുല്യമായിരുന്നു. അവരുടെ പ്രണയസല്ലാപദൃശ്യങ്ങൾ പലപ്പോഴും എന്റെ നെഞ്ചിലേക്ക് ആയിരം മണ്ഡലാഗ്രങ്ങൾ കുത്തിയിറക്കുന്ന നോവുകൾ പകരുന്നത് പോലെയൊരു പ്രതീതിയുണർത്തിയിരുന്നു..." "അപ്പോഴൊക്കെ ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കും ലച്ചുവിനെ എനിക്കീ ജന്മം വിധിച്ചിട്ടില്ലെന്നും അവളുടെ പ്രണയം രവിയോട് മാത്രമാണെന്നും അവളോടുള്ള എന്റെ പ്രണയവും അവളെ നഷ്ടപ്പെടുന്നതും എന്നെ നയിക്കുന്നതവസാനമൊരു വലിയ ദുരന്ത പര്യവസായിയായ അന്ത്യത്തിലേക്കായിരിക്കുമെന്നൊക്കെ. പക്ഷേ അങ്ങനെയൊക്കെ ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും അതിൽ ഞാനെപ്പോഴും പരാജയപ്പെടുകയായിരുന്നു..." "അങ്ങനെ ഞങ്ങൾ പി ജി ക്കാരുടെയും ഡിഗ്രിക്കാരുടെയും ക്ലാസുകൾ കഴിഞ്ഞു കോളേജ് വിട്ടേന്നെന്നേക്കുമായി പടിയിറങ്ങുവാനായി ഒരു മാസം മാത്രം ബാക്കിയുള്ളപ്പോൾ ഒരു ദിവസം ലച്ചുവിന്റെയും രവിയുടെയും പ്രണയസല്ലാപരംഗത്തിനു സാക്ഷ്യം വഹിക്കുവാൻ കഴിയാതെ അവിടെ നിന്നുമൊഴിഞ്ഞു മാറി ഞാൻ കോളേജിലെ വേറൊരു ഭാഗത്ത് ആരുമെത്തിച്ചേരാത്ത ഒരിടത്ത് വിഷണ്ണനായൊറ്റയ്ക്കിരിക്കുമ്പോൾ ലച്ചുവെന്നെയും തേടിയവിടേയ്ക്ക് വന്നു"....രംഗങ്ങൾ ഓർത്തെടുത്ത് വിവരിച്ചു കൊണ്ടിരുന്ന ദേവദത്തനൊന്ന് പറഞ്ഞു നിർത്തി.... "എന്നിട്ട് "... ആകാംക്ഷയോടെയെല്ലാം ശ്രവിച്ചു നിന്ന അഭിരാമി ഉദ്വേഗത്തോടെ ദേവദത്തനോട് തിരക്കി... ദേവദത്തൻ അഭിരാമിയെ നോക്കിയൊന്ന് മന്ദഹസിച്ചു... ശേഷം നടന്നതെല്ലാം അഭിരാമിയോട് വിവരിക്കുന്ന വേളയിൽ ദേവദത്തന്റെ മനസ്സിൽ ശ്രീലക്ഷ്മിയോടൊത്തുള്ള ആ സന്ദർഭമൊരു ചലച്ചിത്രം പോലെ നിറഞ്ഞു.... ================================== ശ്രീലക്ഷ്മിയും രവിയും തമ്മിലുള്ള പ്രണയസംഭാഷണ രംഗങ്ങൾ കണ്ട നിമിഷമാ ദൃശ്യത്തിന് വിഷതിന്ദുവിന്റെ കയ്പ്പുനീരിൻ രുചിയനുഭവപ്പെട്ട ദേവദത്തൻ സ്ഥിരം ശ്രീലക്ഷ്മിയെ കണ്ടു മുട്ടാറുള്ള സ്ഥലത്ത് നിന്നും കോളേജിലെ ആരുമധികം ശ്രദ്ധിക്കാത്തൊരിടത്തു ഒരു മരത്തിന്റെ കീഴിലിരിക്കുകയായിരുന്നു. അവന്റെ തന്റെ കൈയിലെ ബാഗിൽ നിന്നും ഡ്രോയിങ് ബുക്കെടുത്ത് കൈയിൽ വച്ചു വെറുതെയെന്തോ ആലോചിച്ചു കൊണ്ടാ മരത്തിന് കീഴിലിരുന്നു.... ലച്ചു എന്നുന്നേക്കുമായി രവിയുടേതാകുന്ന ദിവസം താനെങ്ങനെ തരണം ചെയ്യും. ലച്ചുവൊരാളെ സ്നേഹിക്കുന്നു എന്നറിഞ്ഞിട്ടും തനിയ്ക്കവളോടറിയാതെ എപ്പോഴോ തോന്നിയ പ്രണയം തന്റെ ജീവിതത്തെ മറ്റൊരു ദശാസന്ധിയിലേക്ക് നയിക്കുമോ.... ഭട്ടാചാർജിയുടെ പ്രവചനം തന്റെ കാര്യത്തിൽ തെറ്റുമെന്നുറപ്പാണ്. ഒരിക്കലും സ്വന്തമാക്കുവാൻ വിധിയില്ലാത്ത ഒരു കാര്യം സ്വന്തമാകുമെന്ന് അദ്ദേഹമെന്ത് കൊണ്ടാണാവോ പ്രവചിച്ചത്. ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയിട്ട് അവളിഷ്ടമല്ലെന്ന് പറയുന്നതിനേക്കാൾ ഭീകരമായൊരാവസ്ഥ അവൾ മറ്റൊരാളുടെ പ്രണയിനിയാണെന്നതിനാൽ മനസിലെ ഇഷ്ടമവളോട് പറയാൻ കഴിയാത്തതാണെന്ന് തോന്നിപോകുന്നു പലപ്പോഴും... ദേവദത്തൻ ഡ്രോയിങ് ബുക്കും കൈയിൽ പിടിച്ചു ചിന്തിച്ചു കൊണ്ടിരുന്നു... തന്റെ മനസ്സിലെ ചുട്ടു പൊള്ളുന്ന സികതലങ്ങളിലൂടെ ചിന്തകൾ വഹ്നിവർഷങ്ങളായി പെയ്തു താപമേറ്റിക്കൊണ്ടിരുന്ന വേളയിൽ ഇടയ്ക്കൊന്ന് ചുറ്റുവട്ടത്തേക്ക് ഈക്ഷണമയച്ച ദേവദത്തൻ കണ്ടു താനിരിക്കുന്നിടം ലക്ഷ്യമാക്കി തന്നോടടുത്തു കൊണ്ടിരിക്കുന്ന ശ്രീലക്ഷ്മിയെ.... ലച്ചുവെങ്ങനെ ഇവിടെയെത്തി...? താനിരിക്കുന്ന ഈ സ്ഥലമെങ്ങനെയിവൾ കണ്ടു പിടിച്ചു...? ശ്രീലക്ഷ്മി തന്നോടടുക്കുന്തോറും ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ പ്രവാഹം ദേവദത്തന്റെ മനസ്സിൽ നിറഞ്ഞുകൊണ്ടിരുന്നു.... തന്റെയരികിലേക്ക് നടന്നടുക്കുന്ന ശ്രീലക്ഷ്മിയുടെ വദനത്തിൽ താൻ തേടി നടന്നതെന്തോ കണ്ടെത്തിയതിന്റെ ഒരാശ്വാസത്തിൻ ലാഞ്ഛന ദർശിച്ചു ദേവദത്തനപ്പോൾ.... അപ്പോഴേക്കും ശ്രീലക്ഷ്മി ദേവദത്തന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.... ദേവദത്തന്റെ അടുത്തെത്തിയ ശ്രീലക്ഷ്മി അവന്റെയടുത്തായി ഇരുന്നു... "ദേവേട്ടാ... ദേവേട്ടനെന്താ ഒന്നും പറയാതെ അവിടെ നിന്നും പോന്നത് "...? "ഞാനെവിടെയൊക്കെ തിരക്കിയെന്നറിയാമോ... എന്തിനാ ഒറ്റയ്ക്ക് ഇവിടെ വന്നിരിക്കുന്നത് "...? ശ്രീലക്ഷ്മിയുടെ അധരങ്ങളിൽ നിന്നും ചോദ്യങ്ങൾ വിശിഖങ്ങളായി ദേവദത്തന് മേൽ പതിച്ചു കൊണ്ടിരുന്നു... ശ്രീലക്ഷ്മിയ്ക്കെന്തുത്തരം നൽകുമെന്നറിയാതെ പകച്ചു പോയ ദേവദത്തൻ മൗനം പൂണ്ട് ഇരുന്നു.... "ദേവേട്ടാ... ദേവേട്ടനോടാ ഞാൻ ചോദിച്ചത്. എന്താ അവിടെ നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ എഴുന്നേറ്റ് പോന്നത്"...? ശ്രീലക്ഷ്മി വീണ്ടും ദേവദത്തനോട് തന്റെ ചോദ്യമെറിഞ്ഞു... "ഒന്നുമില്ല ലച്ചൂ.. എന്തോ എനിക്കവിടെ ഇരിക്കുവാനൊരു സുഖം തോന്നിയില്ല. അത് കൊണ്ട് എഴുന്നേറ്റ് പോന്നു. പിന്നെ കുറച്ച് നേരമെനിക്ക് ആരുടേയും ശല്യമില്ലാതെ ഒറ്റയ്ക്കിരിക്കുവാൻ തോന്നിയപ്പോൾ ഇങ്ങോട്ട് വന്നു"... ദേവദത്തൻ ഒഴുക്കൻ മട്ടിൽ ശ്രീലക്ഷ്മിയ്ക്ക് മറുപടി നൽകി... ദേവദത്തന്റെ മറുപടിയിൽ ശ്രീലക്ഷ്മി തീർത്തും അസംതൃപ്തയാണെന്നത് അവളുടെ മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു.... "ഇന്ന് ദേവേട്ടന് ഒറ്റയ്ക്കിരിക്കുവാൻ തോന്നിയത് കൊണ്ട് ഇവിടേക്ക് വന്നെന്ന് പറഞ്ഞു. പക്ഷേ ഇന്ന് മാത്രമല്ലല്ലോ ദേവേട്ടനങ്ങനെയെന്നോട് പറയാതെ അവിടെ നിന്നുമെഴുന്നേറ്റ് പോയത് . കുറേ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുന്നു ദേവേട്ടന്റെയീ മാറ്റം. മുമ്പൊക്കെ ദേവേട്ടൻ അവിടെ നിന്നുമെഴുന്നേറ്റ് പോകുമ്പോൾ എന്നോട് പറയാതെ പോകില്ലായിരുന്നു. കുറേ ദിവസങ്ങളായി ദേവേട്ടന്റെയീ പ്രവൃത്തികളെല്ലാം ഞാൻ ശ്രദ്ധിക്കുന്നു. എപ്പോഴും ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പോലും ദേവേട്ടന്റെ മനസ്സിവിടെയൊന്നുമല്ല... എന്താ ദേവേട്ടന് സംഭവിച്ചത്"...? "എന്താ ദേവേട്ടന്റെ പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണം"...? "പറ ദേവേട്ടാ...." ശ്രീലക്ഷ്മിയുടെ സംഭാഷണത്തിന്റെ അവസാനം ദേവദത്തനോടുള്ള ചോദ്യമായവസാനിക്കുമ്പോൾ അവളുടെ ശബ്ദം ഗദ്ഗദങ്ങളാൽ ഇടറി.... ശ്രീലക്ഷ്മിയുടെ ശബ്ദമിടറിയത് ദേവദത്തനിൽ നോവുണർത്തി.... "ലച്ചൂ... എനിക്ക് വ്യക്തിപരമായും ചില കാര്യങ്ങൾ ഉണ്ടായേക്കാം. അപ്പോൾ എനിക്ക് ഏകാന്തതയിൽ അല്പനേരം ചെലവഴിക്കണമെന്ന് തോന്നും. ഓരോരുത്തരുടെയും മനസിലെ ചലനങ്ങളും ഗതികളും അവരവരുടെ വ്യക്തിത്വത്തിൽ നിക്ഷിപ്തമായിരിക്കും. എന്റെ വ്യക്തിപരമായ കാര്യങ്ങൾക്കായി ഞാൻ പോകുമ്പോൾ പലപ്പോഴും ഞാനത് തന്നോട് പറഞ്ഞു കൊള്ളണമെന്നില്ല. അത് പോലെ ഇന്നെനിക്ക് അവിടെയിരിക്കേണ്ട എന്ന് മനസ്സിൽ തോന്നിയപ്പോൾ ഞാനിങ്ങോട്ട് പോന്നു. അപ്പോഴൊക്കെ എനിക്ക് തന്നോട് പറയാൻ കഴിയണമെന്നില്ല"... ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് മുഖം കൊടുക്കാതെ വിദൂരതയിലേക്ക് തന്റെയക്ഷികളയച്ചു കൊണ്ടവളോട് പറയുമ്പോൾ അവന്റെ സ്വരമൽപ്പം കടുത്തു പോയി... ദേവദത്തന്റെ മറുപടി ശ്രീലക്ഷ്മിയിൽ ഒരു ഞെട്ടലുളവാക്കി.... ദേവേട്ടൻ ആദ്യമായാണ് തന്നോടിങ്ങനെയൊക്കെ സംസാരിക്കുന്നത്. തനിയ്ക്ക് മുഖം പോലും തരാതെ സംസാരിക്കുന്നത് ആദ്യമായിട്ടാണ്. കുറേ ദിവസമായി ശ്രദ്ധിക്കുന്നു രവിയുമായി താൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ദേവേട്ടനവിടെ നിന്നുമെഴുന്നേറ്റ് പോകുന്നത്. മുമ്പൊക്കെ തങ്ങളുടെ സംസാരം കഴിയുന്നത് വരെ കാത്തിരുന്നു അവസാനം തന്നോടെന്തെങ്കിലും പറഞ്ഞു കൊണ്ടും അടി കൂടിയുമൊക്കെയായിരുന്നു ദേവേട്ടൻ പിരിയാറ്. കുറേ ദിവസമായി എന്തോ ഒരു അസ്വസ്ഥതയീ മിഴികളിൽ താൻ കാണുന്നു. ദേവട്ടനിങ്ങനെ അവഗണിക്കുന്നത് പോലെ പെരുമാറുമ്പോൾ അറിയാതെയേതോ നൊമ്പരത്തിന്റെ അഗ്നിഗർത്തത്തിൽ പതിച്ചു പോകുന്നു തന്റെ മനസ്സ് ...ശ്രീലക്ഷ്മി മനസ്സിലൊരു നോവോടെ ദേവദത്തന്റെ സമീപകാല പ്രതികരണങ്ങളെ കുറിച്ചോർത്ത ശ്രീലക്ഷ്മിയുടെ നീലാംബുജനയനങ്ങളിൽ അശ്രുകണങ്ങൾ നിറയുവാൻ തുടങ്ങി... "ദേവേട്ടാ സോറി.... പരസ്പരമെന്തും തുറന്ന് പറയുവാനുള്ള ബന്ധം നമ്മൾ തമ്മിലുണ്ടെന്നു ഞാനറിയാതെ നിനച്ചു പോയി. അതാണ് ദേവേട്ടനെന്നോട് പറയാതെ എഴുന്നേറ്റ് പോന്നപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നിയപ്പോൾ ചോദിച്ചു പോയതാ. വിട്ടേക്ക് "....നീരണിഞ്ഞ മിഴികളോടെ ഗദ്ഗദത്താൽ വിതുമ്പിക്കൊണ്ട് ശ്രീലക്ഷ്മി ദേവദത്തനോട് മൊഴിഞ്ഞു.... ശ്രീലക്ഷ്മിയുടെ കണ്ഠമിടറിക്കൊണ്ടുള്ള സംസാരം ദേവദത്തന്റെ മനസ്സിനെ ആമനസ്യത്തിന്റെ അംബോനിധിഗർത്തങ്ങളിലേക്ക് എടുത്തെറിഞ്ഞു... ദേവദത്തൻ ശ്രീലക്ഷ്മിയുടെ നേരെ തിരിഞ്ഞു തൻറെ കൈകളാൽ അവളുടെ മിഴികളിലെ അശ്രുകണങ്ങൾ തുടച്ചുകൊടുത്തുകൊണ്ടിരുന്നു ... "ലച്ചൂ.... താനിങ്ങനെ കൊച്ചുകുട്ടികളെ പോലെ കരയാതെ. എനിക്കെന്തോ മനസ്സിനൊരു സുഖം തോന്നിയില്ല. അത് കൊണ്ട് അവിടെ നിന്നുമെഴുന്നേറ്റ് പോന്നതാ... താൻ വിഷമിക്കാതെ..." ശ്രീലക്ഷ്മിയുടെ നനവാർന്ന മിഴികൾ തുടച്ചു കൊടുത്തു കൊണ്ടിരിക്കുമ്പോൾ ദേവദത്തനവളോട് മൊഴിഞ്ഞു.... "സത്യമാണോ.... ദേവട്ടനിപ്പോൾ പറഞ്ഞത്"...? വദനത്തിലൊരു മൃദുമന്ദസ്മിതമണിഞ്ഞു കൊണ്ട് ശ്രീലക്ഷ്മി ദേവദത്തനോട് തിരക്കി... ദേവദത്തനൊരു മന്ദഹാസത്തോടെ അതേയെന്ന് തല കുലുക്കി... ശ്രീലക്ഷ്മി പതിയെ എഴുന്നേറ്റു നിന്നു... "ദേവേട്ടനെഴുന്നേറ്റേ... ഇവിടെയിങ്ങനെ ഒറ്റയ്ക്കിരിക്കേണ്ട. നമുക്ക് നമ്മൾ സ്ഥിരമിരിക്കുന്നിടത്തേക്കോ അല്ലെങ്കിൽ ലൈബ്രറിയിലേക്കോ പോകാം".. അതും പറഞ്ഞു കൊണ്ട് ശ്രീലക്ഷ്മി കുനിഞ്ഞു ദേവദത്തന്റെ കയ്യിൽ പിടിച്ചെഴുന്നേൽപ്പിക്കുവാൻ ശ്രമിച്ചു... ശ്രീലക്ഷ്മിയിടെ നിർബന്ധത്തിനു വഴങ്ങി ദേവദത്തൻ പതിയെ എഴുന്നേറ്റു. എഴുന്നേൽക്കുമ്പോൾ ദേവദത്തന്റെ കൈയിൽ നിന്നും ഡ്രോയിങ് ബുക്ക്‌ താഴെ വീണു പോയി. ദേവദത്തൻ അതെടുക്കുവാനായി ഒരുങ്ങുമ്പോഴേക്കും ശ്രീലക്ഷ്മിയത് കുനിഞ്ഞെടുത്തു കഴിഞ്ഞിരുന്നു.... ദേവദത്തനാ ബുക്ക്‌ വാങ്ങിക്കുവാൻ കൈയിൽ നീട്ടുമ്പോഴേക്കും ശ്രീലക്ഷ്മി തന്റെ കൈയിലെടുത്ത ആ ഡ്രോയിങ് ബുക്ക് തുറന്ന് അതിലെ ഓരോ താളുകളായി മറിച്ചു തുടങ്ങിയിരുന്നു.... അവളെയതിൽ നിന്നും തടയുവാൻ കഴിയാതെ ഇതികർത്തവ്യമൂഢനായി നിന്നു പോയ ദേവദത്തന്റെ മനസ്സ് കിടിലം കൊണ്ടു.... താളുകൾ ഓരോന്നായി മറിച്ച ശ്രീലക്ഷ്മിയുടെ മുഖത്ത് വിവിധഭാവങ്ങൾ മിന്നിമറഞ്ഞു... ആ താളുകൾ നിറയെ ശ്രീലക്ഷ്മിയുടെ വിവിധഭാവങ്ങളിലുള്ള പെൻസിൾ കൊണ്ട് വരച്ച ചിത്രങ്ങളാൽ നിറഞ്ഞു നിന്നിരുന്നു.... അതിൽ നൃത്തം ചെയ്യുന്ന അവളുടെയൊരു ചിത്രത്തിൽ കുറിച്ച വരികളിൽ അവളുടെ മിഴികളുടക്കി നിന്നു... ""എന്നകതാരിൻ അകത്തളങ്ങളെയനാരതം സംഗീതസാന്ദ്രമാക്കിയാ നൂപുരധ്വനികളെനിക്കൊരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടുമൊരു നാൾ ഞാനതിനെ സ്നേഹിച്ചു പോയി.... മാനസഗംഗയിലൊരു മരാളമായി നീന്തിത്തുടിക്കുമാ നർത്തകിയെന്റെ ശ്രീയും ഭദ്രയും വാണിയുമായി നിറഞ്ഞു നിൽക്കവേ അവളുടെ നൂപുരങ്ങളെൻ ഹൃദയതാളമായി മാറിയതും ഞാനറിഞ്ഞു.... കാത്തിരിക്കും ഞാൻ വരും ജന്മത്തിലേക്കാ നൂപുരധ്വനികളെയെന്റെ മാത്രമാകുന്ന നിമിഷത്തെയും കാത്ത് ..."' ആ വരികൾ വായിച്ചു തീർത്ത ശ്രീലക്ഷ്മി ഞെട്ടിത്തരിച്ചു. അവളുടെ നെറ്റി ചുളിവുകളാൽ നിറഞ്ഞു..... "ദേവേട്ടാ.... എന്താണിതിന്റെ അർത്ഥം. ദേവേട്ടനെന്താണ് ഈ വരികളിലൂടെ ഉദ്ദേശിക്കുന്നത് "...? സ്വരമൽപ്പം കടുപ്പിച്ചു കൊണ്ട് ആ വരികളും ചിത്രങ്ങളും ദേവദത്തനെ കാണിച്ചു കൊണ്ട് ശ്രീലക്ഷ്മി അവനോട് തിരക്കി... ദേവദത്തൻ എന്ത് പറയണമെന്നറിയാതെ ശിലയറ്റത് പോലെ നിന്നു പോയി.... ദേവദത്തൻ മറുപടിയൊന്നും നൽകാതെ മൗനം പൂണ്ട് നിന്നു.... "ദേവേട്ടാ.... ദേവേട്ടൻ പറയണം.. എന്താണിതെന്ന് "...? ദേവദത്തന്റെ മൗനം പകർന്ന നീരസത്തിൽ നെറ്റി ചുളിച്ചു സ്വരം കടുപ്പിച്ചു കൊണ്ട് ശ്രീലക്ഷ്മി വീണ്ടുമവനോട് ചോദിച്ചു.... "ലച്ചൂ"... അല്പനിമിഷത്തെ മൗനത്തിന് ശേഷം ദേവദത്തൻ ശ്രീലക്ഷ്മിയെ വിളിച്ചു... ശ്രീലക്ഷ്മി അവന്റെ മുഖത്തേക്ക് ഉറ്റ് നോക്കി... "ലച്ചൂ... നീയിപ്പോൾ കാണിച്ച ആ വരികളിൽ കുറച്ച് മുമ്പ് നീയെന്നോട് ചോദിച്ചത്തിനുള്ള ഉത്തരങ്ങളാണ് "... ദേവദത്തൻ ശാന്തത കൈ വരിച്ചു കൊണ്ട് ഭാവഭേദമേതുമില്ലാതെ ശ്രീലക്ഷ്മിയ്ക്ക് മറുപടി നൽകി... "എന്ന് വച്ചാൽ".....? ശ്രീലക്ഷ്‌മിയുടെ മിഴികളൊന്ന് കുറുകി... "എന്ന് വച്ചാൽ എനിക്ക് നിന്നെ ഇഷ്ടമാണെന്ന്"...ദേവദത്തൻ അവളിൽ നിന്നും മുഖം തിരിച്ചു വിദൂരതയിലേക്ക് നോട്ടമിട്ട് കൊണ്ട് മൊഴിഞ്ഞു... ദേവദത്തന്റെ മറുപടിയൊരു ഞെട്ടലോടെ ശ്രവിച്ച ശ്രീലക്ഷ്മിയുടെ കൈയിൽ നിന്നുമാ ഡ്രോയിങ് ബുക്ക്‌ നിലത്തേക്ക് വീണു.... തുടരും #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ
ഋതുനന്ദനം... Part 82 "അച്ഛന് ആക്‌സിഡന്റ് പറ്റിയെന്നോ"..? "അതെങ്ങനെ സംഭവിച്ചു ..കൂടെ അയാളുമുണ്ടായിരുന്നോ"...? ദേവദത്തൻ ആക്‌സിഡന്റ് പറ്റിയ കാര്യം എടുത്തിട്ടപ്പോൾ അഭിരാമി അമ്പരപ്പും ആകാംഷയും കലർന്ന സ്വരത്തിൽ ദേവദത്തനോട്‌ ചോദിച്ചു.... "ഇത്രയ്ക്ക് കിടിലം കൊള്ളേണ്ട കാര്യമൊന്നുമില്ല. അതൊരു ചെറിയ ആക്‌സിഡന്റ് ആയിരുന്നു. പക്ഷെ കൈയിലെ പെയിന്റ് പോയെന്നെ ഉള്ളൂ"...അഭിരാമിയുടെ മുഖഭാവങ്ങൾ കണ്ട ദേവദത്തൻ അവൾക്കൊരു ചിരിയോടെ മറുപടി നൽകി... "എന്നാൽ അച്ഛൻ പറ... എങ്ങനെയാണത് സംഭവിച്ചത് "...? അഭിരാമി ശാന്തത കൈയിൽ വരുത്തി അധര ങ്ങളിലൊരു പുഞ്ചിരിയണിഞ്ഞു കൊണ്ട് ദേവദത്തനോട് തിരക്കി... "അത്... ലച്ചുവും രവിയും തമ്മിലുള്ള അന്നത്തെ സംഭവത്തിന് ശേഷം അവർ തമ്മിൽ അവർ തമ്മിൽ സംസാരമില്ലാത്തത് പോലെ രവിയോടും കൂട്ടരോടും ഞാനും അകന്നെന്ന് പറഞ്ഞല്ലോ. അവരുമായെന്ന് മാത്രമല്ല എന്റെ ക്ലാസ്സിലുള്ള മിക്കവരുമായും ഞാൻ അകന്നു. അല്ലെങ്കിലും എനിക്ക് രവിയോടും കൂട്ടരോടും മാത്രമായിരുന്നു മുമ്പും അടുപ്പം. മറ്റുള്ളവരുമായി പരിചയമുണ്ടെന്നല്ലാതെ അത്രയ്ക്ക് അടുപ്പമൊന്നുമില്ലായിരുന്നു...." "അങ്ങനെയിരിക്കെ ഒരു ദിവസം ഞാനും ലച്ചുവും ബൈക്കിന് പകരം ബസിലായിരുന്നു അന്ന് കോളേജിലേക്ക് പോയത്. ലച്ചു അവളുടെ ക്ലാസിലേക്ക് പോകുവാനായി പിരിഞ്ഞപ്പോൾ ഞാൻ പതിയെ എന്റെ ക്ലാസ്സിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ വഴിയിൽ എന്നെയും കാത്തെന്നവണ്ണം രവി നിൽപ്പുണ്ടായിരുന്നു".... ദേവദത്തൻ അഭിരാമിയോട് പറഞ്ഞു തുടങ്ങി. അയാൾ അഭിരാമിയുടെ മുഖത്തേക്ക് നോക്കുമ്പോൾ അവൾ വളരെ താല്പര്യത്തോടെ കേട്ടു നിൽക്കുന്നത് കണ്ടപ്പോൾ അയാളുടെ ചൊടിയിലൊരു ചിരി വിടർന്നു... "അച്ഛാ... എന്തായിരുന്നു അയാളുടെ അപ്പോഴത്തെ മുഖഭാവം"...? അഭിരാമിയൊരു സംശയത്തോടെ തിരക്കി... "അവന്റെ മുഖഭാവം എന്താണെന്ന് വച്ചാൽ അവനാ സമയം വളരെ പശ്ചാത്താപവിവശനായിരുന്നു. അവനെ അവഗണിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നീങ്ങവേ എന്നെയവൻ തടഞ്ഞു നിർത്തി. അവനെന്നോട് കുറച്ച് സംസാരിക്കണമെന്നും കുറച്ചങ്ങോട്ട് മാറിയിരുന്നു കൊണ്ട് സംസാരിക്കാമെന്നും പറഞ്ഞു. ഞങ്ങൾ കുറച്ച് ദൂരെ മാറി നിന്നു".... ദേവദത്തൻ തുടർന്ന് കൊണ്ടിരുന്നു... "അച്ഛാ.. അപ്പോൾ അയാളുടെ കൂടെ കൂട്ടുകാരും ഉണ്ടായിരുന്നോ"..? അഭിരാമിയൊന്ന് നെറ്റി ചുളിച്ചു കൊണ്ട് തിരക്കി... "ഇല്ല... അവനൊറ്റയ്ക്കായിരുന്നു. അന്നത്തെ കാര്യത്തിൽ അവന് വളരെ മനസ്താപമുണ്ടെന്നും അന്നങ്ങനെ സംഭവിക്കുവാൻ പാടില്ലായിരുന്നുവെന്നും മറ്റും അവൻ വളരെയധികം പശ്ചാത്താപവിവശനായി എന്നോട് വിവരിച്ചു. കൂട്ടുകാരുടെ സമ്മർദ്ദത്തിനടിപ്പെട്ട് അവനവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങിപ്പോയെന്നും അതിന്റെ പരിണിതഫലമിത്രയ്ക്ക് ഭീകരമാകുമെന്നവൻ നിനച്ചില്ലെന്നും ചെയ്തത് വളരെ തെറ്റായിപ്പോയെന്നുമവൻ എന്നോട് ഗദ്ഗദം നിറഞ്ഞ വാക്കുകളോടെ പശ്ചാത്താപത്തോടെ പറഞ്ഞു. പിന്നെയവൻ കരഞ്ഞു കൊണ്ടെന്റെ കാലിൽ വീഴുന്നത് പോലെ നടന്നതിനെല്ലാം മാപ്പപേക്ഷിച്ചു"...ദേവദത്തനാ രംഗം മനസ്സിലോർത്തു കൊണ്ട് അഭിരാമിയോട് വിവരിച്ചു കൊണ്ടിരുന്നു... "അച്ഛാ... അയാളുടെ മാപ്പപേക്ഷയിൽ അച്ഛന്റെ മനസ്സലിഞ്ഞോ"...? അഭിരാമി കൗതുകത്തോടെ ദേവദത്തനോട് തിരക്കി.... ദേവദത്തൻ അതേയെന്ന് തലയിളക്കിക്കൊണ്ട് മറുപടി നൽകി... "അയാളെല്ലാറ്റിനും മാപ്പ് പറഞ്ഞത് ആത്മാർത്ഥമായിട്ടായിരുന്നോ അതോ എന്തെങ്കിലും കള്ളത്തരം അല്ലെങ്കിൽ എന്തെങ്കിലും ഗുപ്തമായ ഇംഗിതങ്ങൾ അതിന് പിന്നിൽ മറഞ്ഞിരിക്കുന്നുണ്ടായിരുന്നോ"...? ദേവദത്തൻ പറഞ്ഞത് കേട്ടപ്പോൾ സംശയത്തിന്റെ സാഗരകല്ലോലങ്ങൾ മനസ്സിൽ അലയടിക്കവേ അഭിരാമി അത് മറച്ചു വയ്ക്കാതെ തിരക്കി.. "അന്നത്തെ അവന്റെ മാപ്പ് പറച്ചിൽ ആത്മാർത്ഥമായിട്ടായിരുന്നു എനിക്ക് തോന്നിയത്. അവന്റെ സങ്കടത്തോടെയുള്ള കരഞ്ഞു കൊണ്ടുള്ള സംസാരത്തിൽ എന്റെ മനസ്സുമലിഞ്ഞു. പിന്നെയൊരാൾ താൻ ചെയ്തത് വളരെ തെറ്റാണെന്നും ആ തെറ്റിന്റെ വ്യാപ്തി മനസ്സിലാക്കി മാപ്പ് പറയുമ്പോൾ അതിനെ തള്ളിക്കളയാനോ അയാളെ അവഗണിക്കുവാനോ പാടില്ലെന്നായിരുന്നു എന്റെയും ചിന്താഗതി അക്കാലത്ത്. ആ മാപ്പ് പറച്ചിലിന് പിന്നിൽ എന്തെങ്കിലും ഒളിപ്പിച്ചു വച്ചതായി എനിക്കപ്പോൾ തോന്നിയിരുന്നില്ല"...ദേവദത്തൻ അഭിരാമിയുടെ സംശയത്തിനു ദുരീകരണം ചെയ്തു കൊടുത്തു.... "അന്നെന്തെങ്കിലും രഹസ്യകാര്യ പരിപാടി ഉള്ളതായിട്ടാ മാപ്പ് പറച്ചിലിൽ തോന്നിയില്ല എന്നാൽ പിന്നീട് എന്തൊക്കെയോ അയാൾ മനസ്സിൽ തീരുമാനിച്ചായിരുന്നു അന്നാ മാപ്പ് പറച്ചിൽ നടത്തിയതെന്നല്ലേ അച്ഛൻ പറയാതെ പറഞ്ഞത് "... ദേവദത്തൻ പറഞ്ഞത് ശ്രദ്ധയോടെ ശ്രവിച്ചു കൊണ്ടിരുന്ന അഭിരാമി മനസ്സിൽ ചിന്തിച്ചു.... അഭിരാമിയുടെ മനസ്സിൽ സംശയങ്ങൾ വടംവലി നടത്തിക്കൊണ്ടിരുന്നപ്പോൾ അവളത് ദേവദത്തനോട് ഉണർത്തിച്ചു... "മോൾടെയീ സംശയങ്ങൾക്കെല്ലാമുള്ള ഉത്തരം ഈ കഥയുടെ അവസാനമാകുമ്പോൾ കിട്ടും. ഇപ്പോൾ കഥയുടെ ബാക്കി പറയാം"... അഭിരാമിയുടെ സംശയം കേട്ട ദേവദത്തനൊന്ന് ചിരിച്ചു കൊണ്ട് അഭിരാമിയ്ക്ക് മറുപടി നൽകി... "എന്നാൽ അച്ഛൻ ബാക്കി പറ"... അഭിരാമി ദേവദത്തനോട്‌ തുടരുവാനാവശ്യപ്പെട്ടു.. "അന്നത്തെയാ മാപ്പ് പറച്ചിലിന് ശേഷം പരസ്പരം കൈ കൊടുത്തു രവിയെന്നെ അത് വരെയുണ്ടായിരുന്ന അകൽച്ച മാറിയതിന്റെ ഭാഗമായി ഇരുവർക്കുമൊന്ന് പുറത്ത് പോകാമെന്ന് പറഞ്ഞു. രവിയത്രയും കാര്യമായിട്ടെന്നോട് ആവശ്യപ്പെട്ടപ്പോൾ എനിക്കത് നിരസിക്കുവാനായില്ല. ഞാനവന്റെ ആവശ്യത്തിന് സമ്മതം മൂളി...." "രവിയുടെ ബൈക്കിൽ കയറ്റി എന്നെയും കൊണ്ടവനന്നു പോയത് മൂവാറ്റുപുഴയിലെ ഒരു ബാറിലേക്കായിരുന്നു".... ദേവദത്തൻ അക്കാലത്തെ രംഗങ്ങൾ മനസ്സിലോർത്തു കൊണ്ട് തുടർന്നു.... "അച്ഛാ... അച്ഛനന്നൊക്ക മദ്യപിക്കുമായിരുന്നോ.. അമ്മയ്ക്കറിയുമായിരുന്നോ അതൊക്കെ"..? അഭിരാമി ദേവദത്തനോട് ഇടയ്ക്ക് കയറിക്കൊണ്ട് ചോദിച്ചു... "മദ്യപിക്കുമായിരുന്നോ എന്ന് ചോദിച്ചാൽ ഉണ്ടായിരുന്നു എന്ന് പറയാം. പക്ഷേ അതൊക്കെ ഏതെങ്കിലും കാലത്ത് വളരെ അപൂർവമായിട്ടായിരുന്നു . ഇവിടെ രാമേട്ടൻ മാസത്തിലൊരിക്കൽ എവിടെ നിന്നെങ്കിലും ഏതെങ്കിലും മിലിട്ടറി ഒപ്പിച്ചു കൊണ്ട് വരുമ്പോൾ കാരണവരുടെ ഒപ്പമിരുന്നു കുടിക്കും. ഇതൊക്കെ രവിയോട് ഞാനെപ്പോഴോ ഞങ്ങളുടെ സൗഹൃദവേളകളിൽ ഞാൻ പറഞ്ഞിരുന്നു. അത് കൊണ്ടാവണം അവനെന്നെ ബാറിലേക്ക് കൊണ്ട് പോയത്. ലച്ചുവിന് രവി കുടിക്കുന്നതും അറിയില്ല ഞാൻ കുടിക്കുന്ന കാര്യവും അറിയില്ല. പിന്നെ ഒന്ന് രണ്ട് തവണ ലച്ചുവിന്റെ അച്ഛൻ എന്റെയും രാമേട്ടന്റെയും കൂടെയിരുന്ന് മദ്യപിച്ചിട്ടുണ്ട്. പുള്ളിയ്ക്ക് മിലിട്ടറി കോട്ട ഉണ്ടായിരുന്നു. ലച്ചുവിന്റെ വീട്ടിൽ പറ്റാത്തത് കൊണ്ട് പുള്ളി ഇങ്ങോട്ട് കൊണ്ട് വരുമായിരുന്നു...." "അങ്ങനെയാണൊരിക്കൽ ലച്ചുവിന് അത് മനസ്സിലായതും മദ്യപിക്കില്ലെന്നു അവൾക്ക് വാക്ക് കൊടുക്കേണ്ടി വന്നതും. പിന്നെ വിവാഹത്തിന് ശേഷമവൾ ഈ വീട്ടിൽ മദ്യത്തിനു സമ്പൂർണ നിരോധനമേർപ്പെടുത്തി അതിപ്പോഴും തുടരുന്നു"....പഴയ കാലത്തിലെ ഓർമ്മളുടെ അംബോനിധിയിൽ മുങ്ങാങ്കുഴിയിട്ട് കൊണ്ട് അവസാന ഭാഗം വിവരിക്കുമ്പോൾ ദേവദത്തന്റെ സുസ്മേരവദനത്തിൽ തന്റെ ലച്ചുവിനെ കുറിച്ചുള്ള അഭിമാനത്തിൻ ശൈവലിനി വീചികൾ നിറഞ്ഞു തുളുമ്പിക്കൊണ്ടിരുന്നു... അഭിരാമി അത്ഭുതത്തോടെ ദേവദത്തനെ നോക്കി നിന്നു പോയി.... അമ്മയെ പറ്റിയുള്ള ഓരോ കാര്യം പറയുമ്പോഴും അച്ഛന്റെ അമ്മയെ കുറിച്ചുള്ള അഭിമാനം നിറഞ്ഞു നിൽക്കുന്നത് കാണാം. അമ്മ ചെയ്തതോർക്കുമ്പോൾ അച്ഛന്റെയീ നിസ്വാർത്ഥമായ സ്നേഹം അമ്മ യഥാർത്ഥത്തിൽ അർഹിച്ചിരുന്നുവോ എന്ന് വരെ തോന്നിപ്പോകുന്നു പലപ്പോഴും...അഭിരാമി അമ്പരപ്പോടെ മനസ്സിൽ ചിന്തിച്ചു.... "അച്ഛാ.. അമ്മ അച്ഛന്റെ മദ്യപാനം നിർത്തിച്ചത് പിന്നെപ്പറയാം. അച്ഛനെയും കൊണ്ടയാൾ ബാറിലെത്തി നിക്കുവാ ഇപ്പോഴും. കഥ മുന്നോട്ട് പോകട്ടെ"....അല്പനിമിഷങ്ങൾ ചിന്തയിൽ മുഴുകിയിരുന്ന അഭിരാമി അതിൽ നിന്നുമുണർന്നപ്പോൾ പൂർവകാലസ്മരണകളിൽ മുഴുകിയൊരു പുഞ്ചിരിയോടെ നിൽക്കുന്ന ദേവദത്തനോട് കഥ തുടരുവാനാവശ്യപ്പെട്ടു.... "രവി ബാറിലോട്ട് എന്നെ കൊണ്ട് പോയപ്പോൾ എനിക്കൊട്ടും താല്പര്യമില്ലായിരുന്നു അങ്ങോട്ട് കയറുവാൻ. രവിയെ ഞാൻ തടയുവാൻ ശ്രമിച്ചെങ്കിലും അവന്റെ നിർബന്ധം സഹിക്കാൻ പറ്റാതിരുന്നപ്പോൾ ഞാനും അവന്റെ കൂടെയകത്ത് കയറി. രണ്ട് പേർക്കുമായവൻ മദ്യം ഓർഡർ ചെയ്തപ്പോൾ ഞാൻ നിരസിച്ചു. മദ്യം ഞാൻ കഴിക്കുമെങ്കിലും അന്ന് കഴിക്കുവാൻ ഞാൻ താല്പര്യം കാണിച്ചില്ല. ഒന്നാമത് കോളേജ് സമയം. പിന്നെ മദ്യപിച്ചാൽ മറ്റാരിൽ നിന്നുമൊളിച്ചു വച്ചാലും എനിക്ക് ലച്ചുവിന്റെ അടുത്ത് ഒളിച്ചു വയ്ക്കുവാൻ കഴിയില്ല...." "രവിയെന്നെ ഒരുപാട് നിർബന്ധിച്ചെങ്കിലും അവന്റെ നിർബന്ധത്തിന് ഞാൻ വഴങ്ങിയില്ല. അവൻ മാത്രം മദ്യപിച്ചു. മദ്യപിക്കുമ്പോൾ മുഴുവൻ അവന്റെ വക അന്ന് ചെയ്തു പോയതിനോടുള്ള പരിദേവനങ്ങളായിരുന്നു. എല്ലാം ഞാൻ കേട്ടു കൊണ്ടിരുന്നു അല്ലാതെയൊന്നും ചെയ്യാനുണ്ടായിരുന്നില്ല എനിക്ക് "..... ദേവദത്തനൊന്ന് പറഞ്ഞു നിർത്തി... അഭിരാമി ദേവദത്തൻ പറയുന്നത് സസൂക്ഷ്മം കേട്ടു കൊണ്ട് നിൽക്കുകയായിരുന്നു... അതിനിടയിൽ ദേവദത്തന് ഒരു കോൾ വന്നപ്പോൾ അയാളത് അറ്റൻഡ് ചെയ്തു അഭിരാമിയുടെ അടുത്ത് നിന്നുമല്പം മാറി നിന്ന് കൊണ്ട് സംസാരിക്കുവാൻ തുടങ്ങി... അഭിരാമിയുടെ മനസ്സിൽ ദേവദത്തനിത് വരെ പറഞ്ഞ രംഗങ്ങളൊരു ചലച്ചിത്രം കണക്കെ ഓടിക്കൊണ്ടിരുന്നു... അച്ഛൻ പറഞ്ഞത് പ്രകാരം നോക്കിയാൽ രവീന്ദ്രനാഥിന്റെ മാപ്പ് പറച്ചിലിലും പിന്നീട് പുറത്തേക്ക് കൊണ്ട് പോയതിലുമൊക്കെ എന്തോ ഒരു ഹിഡൻ അജണ്ട ഒളിഞ്ഞിരിക്കുന്നത് പോലെ അനുഭവപ്പെടുന്നു. അയാൾക്ക് അമ്മയോടുണ്ടായിരുന്ന പ്രണയം പോലും പലപ്പോഴും ആത്മാർത്ഥ നിറഞ്ഞതല്ലെന്ന് തോന്നിപ്പോകുന്നു. അച്ഛൻ പറഞ്ഞ ആക്‌സിഡന്റ് തന്നെ അയാൾ മനഃപൂർവം അച്ഛനെ അപകടപ്പെടുത്താൻ വേണ്ടി സൃഷ്ടിച്ചതാണെന്ന സംശയം പോലും ജനിപ്പിക്കുന്നു. ഏതായാലും അച്ഛനെന്താണ് പറയുന്നതെന്ന് കാത്തിരുന്നു കേൾക്കുക തന്നെ.... ചിന്തകൾ അഭിരാമിയുടെ ബോധമണ്ഡലത്തിലൂടെ ഭാഗീരഥിവീചികളായി ഒഴുകിക്കൊണ്ടിരുന്നു... അപ്പോഴേക്കും ദേവദത്തൻ ഫോൺ സംഭാഷണമവസാനിപ്പിച്ചു അഭിരാമിയുടെ അടുക്കലെത്തിച്ചേർന്നു. ചിന്തകളുടെ ആഴമറിയാക്കയത്തിൽ പെട്ടത് പോലെ നിൽക്കുന്ന മകളുടെ നേരെ ദേവദത്തനൊരു വാത്സല്യത്തോടെ തന്റെ ചക്ഷുസുകളെറിഞ്ഞു.... "എന്ത് പറ്റി... അച്ഛന്റെ മോള് ചിന്തകളുടെ ദേവഖാതത്തിൽ കയറി നിൽക്കുകയാണോ"...? മുഖത്തൊരു കുസൃതി നിറഞ്ഞ ചിരിയോടെ ദേവദത്തൻ ചിന്തയിലാണ്ട് നിൽക്കുന്ന അഭിരാമിയോട് ചോദിച്ചു... "ദേവഖാതമോ... അതെന്ത് സാധനം"...? അഭിരാമി തന്റെ കണ്ണുകൾ മിഴിച്ചു കൊണ്ട് ദേവദത്തനോട് മറുചോദ്യമുന്നയിച്ചു... "ഹ ഹ... ദേവഖാതമെന്നാൽ ഗുഹ... എന്റെ മോളിപ്പോൾ ഓർമകളുടെ ഗുഹയിൽ കയറി നിൽപ്പാണോ എന്നാണ് ചോദിച്ചത്"...ദേവദത്തനൊരു കള്ളച്ചിരിയോടെ അഭിരാമിയ്ക്ക് മറുപടി നൽകി... "അച്ഛാ.... ഞാൻ കേരളത്തിൽ ജനിച്ചു വളർന്ന കുട്ടിയല്ല അതുമല്ല ഞാൻ മലയാളം സ്കൂളിൽ പഠിച്ചിട്ട് പോലുമില്ല. ആ എന്നോട് ഇങ്ങനെയൊക്കെ പറഞ്ഞാൽ എനിക്കെങ്ങനെ മനസിലാകും".... അഭിരാമി ദേവദത്തന് നേരെ കൈകൾ കൂപ്പി അപേക്ഷിക്കുന്നത് പോലെ മൊഴിഞ്ഞു... "അത് സാരമില്ല... ഇപ്പോൾ പഠിച്ചല്ലോ ഒരു വാക്ക് "...ദേവദത്തൻ പൊട്ടിച്ചിരിച്ചു കൊണ്ട് അഭിരാമിയോട് മൊഴിഞ്ഞു... "അച്ഛാ... സത്യം പറ... അച്ഛന്റെ കട്ട സാഹിത്യം സഹിക്കാൻ വയ്യാതെ പോയതാണോ അമ്മ"..? അഭിരാമി ദേവദത്തനെ നോക്കിക്കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു... "ഹ ഹ... അത് മോളമ്മയോട് ചോദിക്ക്"...ദേവദത്തനും അതെ ടോണിൽ അഭിരാമിയ്ക്ക് മറുപടി നൽകി... "അതൊക്കെ പിന്നെ സംസാരിക്കാം... അച്ഛൻ ബാക്കി പറ".... അഭിരാമി ചിരിച്ചു കൊണ്ട് ദേവദത്തനോട് ആവശ്യപ്പെട്ടു... ദേവദത്തൻ പറയാമെന്ന അർത്ഥത്തിൽ തന്റെ തല കുലുക്കി... "രവിയെന്നെ മദ്യപിക്കാൻ നിർബന്ധിച്ചെങ്കിലും ഞാൻ വിസമ്മതം പ്രകടിപ്പിച്ച കാര്യം പറഞ്ഞല്ലോ. രവി രണ്ട് മൂന്ന് പെഗ് അടിച്ചു. അതിനിടയിൽ പലതുമവൻ പറഞ്ഞു കൊണ്ടിരുന്നു. കൂടുതലും ആ ദിവസത്തെ സംഭവത്തെ കുറിച്ചുള്ള ക്ഷമാപണങ്ങൾ. അധിക നേരമവിടെ ചെലവഴിക്കാൻ എനിക്ക് താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ രവിയെയും കൊണ്ട് എത്രയും പെട്ടെന്ന് അവിടെ നിന്നുമിറങ്ങാനുള്ള തത്രപ്പാടിലായിരുന്നു. അവസാനമവനെയും കൊണ്ട് പുറത്തെത്തി വണ്ടി ഞാനോടിക്കാമെന്ന് വച്ചപ്പോൾ അവൻ സമ്മതിച്ചില്ല. വണ്ടിയ്‌ക്കെന്തോ ചെറിയ പ്രോബ്ലം ഉണ്ടെന്നും അവന് അഡ്ജസ്റ്റ് ചെയ്ത് ഓടിക്കാൻ കഴിയുന്നത് പോലെ മറ്റൊരാൾക്ക് കഴിയില്ലെന്നുമൊക്കെ പറഞ്ഞു അവനെന്നെ പുറകിൽ തന്നെ കയറ്റി"...ദേവദത്തൻ പറഞ്ഞു തുടങ്ങി.. "ബാറിൽ നിന്നുമിറങ്ങി ഞങ്ങൾ കോളേജിലേക്ക് തിരിച്ചു. പോകുന്ന വഴിയിൽ രവിയെന്റെ പ്രദർശനങ്ങളെ പറ്റിയൊക്കെ ചോദിച്ചു. ഞാനതിനു കൃത്യമായി മറുപടിയും നൽകിക്കൊണ്ടിരുന്നു. കുറച്ച് നേരത്തെ ഡ്രൈവിന് ശേഷം ഞങ്ങൾ കോളേജ് ജംഗ്ഷനിലെത്തി. അവിടെ നിന്നു കോളേജിലേക്ക് തിരിയുന്ന ഭാഗത്തേക്ക്‌ രവി ഒരു മുന്നറിയിപ്പും കൂടാതെ തിരിച്ചു. ഞങ്ങളുടെ തൊട്ട് പിന്നിൽ വന്ന ഓട്ടോ നിർത്താതെ ബൈക്കിനു നേരെ വന്നു. അതിന്റെ മുമ്പിലെ ടയർ ഞാനിരിക്കുന്ന ഭാഗത്തേക്ക് വരുന്നത് ഞാനൊരു മിന്നായം പോലെ കണ്ട നിമിഷം മറ്റൊന്നും ഞാനാലോചിച്ചില്ല. ഞാൻ മറുവശത്തേക്ക് ചാടി. ഞാൻ ചാടി നിലത്തേക്ക് വീണതും ബൈക്കിൽ ഞാനിരുന്ന ഭാഗത്തേക്ക്‌ ഓട്ടോ ചെറുതായി വന്നിടിച്ചു. എന്നാൽ ഓട്ടോ ഡ്രൈവർ തക്കസമയത്ത് തന്നെ ബ്രെക്കിട്ടത് കൊണ്ട് ബൈക്ക് മറിഞ്ഞു വീണില്ല. എന്നാൽ ഞാനപ്പോൾ ബൈക്കിൽ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും എന്റെ കാലിലോട്ട് ഇടിച്ചേനെ ഓട്ടോയുടെ ഫ്രണ്ട് ടയറും അതിന്റെ ഗാർഡുമെല്ലാം. കൈ കുത്തി ഞാനൊന്ന് വീണു മറിഞ്ഞു . ഞാൻ വീണ ഭാഗത്ത് വണ്ടികളൊന്നും വരാതെയിരുന്നത് എനിക്ക് ഗുണമായി ഭവിച്ചു. എന്നാൽ വീഴ്ചയിൽ എന്റെ വലതു കൈക്ക് നല്ല വേദനയുണ്ടായിരുന്നു. കൂടാതെ രക്തവും വന്നു കൊണ്ടിരുന്നു"...ദേവദത്തനൊന്ന് പറഞ്ഞു നിർത്തി... "എന്നിട്ട് അച്ഛന് എന്തെങ്കിലും പറ്റിയോ"....? അഭിരാമി കണ്ണുകൾ തുറിച്ചു കൊണ്ടൊരു വേപഥുവോടെ ചോദിക്കുമ്പോൾ ആ സംഭവം കുറച്ച് ദിവസം മുമ്പ് നടന്ന പോലെയുള്ള മുഖഭാവമായിരുന്നു.... "അധികമൊന്നും പറ്റിയില്ല... അച്ഛന്റെ പുലിക്കുട്ടിയുടെ ഭാവം കണ്ടാൽ തോന്നുമല്ലോ ഇപ്പോൾ നടന്ന സംഭവമാണതെന്ന്.. മോളെ പറ്റി വിദൂരമായി ചിന്തിക്കുന്നതിലും മുമ്പ് നടന്ന കാര്യമാ.. അത് കൊണ്ട് ആ കണ്ണുകൾ എടുത്ത് ഉള്ളിൽ വയ്ക്ക് "... ദേവദത്തൻ അഭിരാമിയുടെ മുഖഭാവങ്ങൾ കണ്ടൊരു പൊട്ടിച്ചിരിയോടെ അവളോട് മൊഴിഞ്ഞു.... "എത്ര കാലം മുമ്പ് നടന്നതെങ്കിലുമായിക്കോട്ടെ. അച്ഛന് അപകടം പറ്റിയ കാര്യം പറയുമ്പോൾ ഞാൻ ചിലപ്പോൾ ഭയചകിതയായിപ്പോകും. അച്ഛൻ പറയുമ്പോൾ ഞാനാ രംഗങ്ങൾ മുന്നിൽ കാണുവാ"... അഭിരാമി ദേവദത്തന് നേരെയൊന്ന് ചൊടിച്ചു കൊണ്ട് മൊഴിഞ്ഞു.... "ആയിക്കോട്ടെ... മുന്നോട്ടുള്ള കഥയും കൂടി പറയുമ്പോൾ എന്റെ കുട്ടിയിവിടെ അശ്രുസമുദ്രമൊഴുക്കുമോ"...? ദേവദത്തനൊരു കള്ളച്ചിരിയോടെ അഭിരാമിയോട് തിരക്കി .. "അച്ഛൻ പറ കഥ മുഴുവൻ.. എന്നിട്ട് തീരുമാനിക്കാം സമുദ്രമൊഴുക്കണോ മഹാസാഗരമൊഴുക്കണോ എന്ന്"... മറുപടി നൽകിയതിന്റെ അവസാനം അഭിരാമി അവളറിയാതെ ചിരിച്ചു പോയി... "റോഡിൽ വീണ എന്നെയും കൊണ്ട് ചുറ്റും കൂടി നിന്നവർ അടുത്തുള്ള ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. എന്തോ ഭാഗ്യത്തിന് കൈ കുത്തി വീണതിന്റെ ചെറിയൊരു പരിക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അധികം വൈകാതെ എന്നെ കോളേജിൽ ഇറക്കിയിട്ട് രവി വേറെയെങ്ങോട്ടോ പോയി. ഞാൻ ലച്ചുവുമായി സ്ഥിരം കണ്ടു മുട്ടാറുള്ള സ്ഥലത്ത് ഇരിക്കുമ്പോൾ ലച്ചു അങ്ങോട്ട് വന്നു. രവിയുടെ കൂടെ ഞാൻ പോയത് അവളാരോ പറഞ്ഞു അറിഞ്ഞിരുന്നു. രവിയുടെ കൂടെ പോയതിനും മറ്റും ലച്ചുവിന്റെ അടുത്ത് നിന്നും കേട്ടതിനു കയ്യും കണക്കുമില്ല. അന്ന് മദ്യപിക്കുക കൂടി ചെയ്തിരുന്നെങ്കിൽ പൂർത്തിയായേനെ"...ദേവദത്തൻ പറഞ്ഞു നിർത്തുമ്പോൾ അയാളുടെ മുഖത്തൊരു ചെറു ചിരി നിറഞ്ഞു.... പറഞ്ഞു നിർത്തിയ ദേവദത്തൻ ഓർമ്മകളുടെ യാപ്യയാനത്തിലേറി യാത്ര തുടരവേ അച്ഛനും മകൾക്കുമിടയിൽ മൗനമൊരു ജീമൂതമായി നിറഞ്ഞു നിന്നു.... "അച്ഛാ....പിന്നീടെന്ത് സംഭവിച്ചു"...? അഭിരാമി തങ്ങളുടെയിടയിൽ നിറഞ്ഞ മൗനത്തെ ഭഞ്ജിച്ചു കൊണ്ട് ദേവദത്തനോട് തിരക്കി.... "പിന്നീട് ഞാൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. ഞാൻ പ്രണയിക്കുന്ന പെൺകുട്ടി ലച്ചുവാണെന്ന് അവളറിഞ്ഞു"....ദേവദത്തനൊന്ന് മന്ദഹസിച്ചു കൊണ്ട് അഭിരാമിയോട് മൊഴിഞ്ഞു... തുടരും #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ