ഋതുനന്ദനം... Part 88
ഈ സമയം രവിയുടെ മരണവാർത്തയറിഞ്ഞ ദിവസത്തെ കാര്യങ്ങൾ അഭിരാമിയോട് വിവരിക്കുകയായിരുന്നു ദേവദത്തൻ....
"അച്ഛാ... എങ്ങനെയാണു അയാളുടെ ബൈക്ക് ആക്സിഡന്റിൽ പെട്ടത് "...? "അയാളുടെ കൂടെ ആരെങ്കിലുമുണ്ടായിരുന്നോ ആ സമയത്ത്"...?
അഭിരാമി തന്റെ സംശയങ്ങൾ ദേവദത്തന് മുമ്പിൽ നിരത്തി...
"എറണാകുളത്ത് നിന്നും അവന്റെ വീട്ടിലോട്ട് പോകുമ്പോൾ ഒരു ട്രക്കിൽ ചെന്നിടിക്കുകയായിരുന്നു അവന്റെ ബൈക്ക്. അമിതവേഗത്തിലും കൂടാതെ നന്നായി മദ്യപിച്ചിട്ടുമുണ്ടായിരുന്നു അവനപ്പോൾ. വണ്ടിയിടിച്ചു അവന്റെ മുഖമെല്ലാം വികൃതമായിരുന്നു അത്രയും വേഗത്തിലാണ് അവന്റെ ബൈക്ക് ട്രക്കിൽ ചെന്നിടിച്ചത്. സംഭവത്തിന് ദൃക്സാക്ഷികൾ ആയിരുന്നവർ പറഞ്ഞത് അമിത വേഗത്തിൽ വരുന്നത് കണ്ട ട്രക്ക് ഡ്രൈവർ അയാളുടെ വണ്ടി ഒതുക്കാൻ ശ്രമിച്ചിട്ടും മനഃപൂർവം ചെന്നിടിച്ച പോലെയായിരുന്നു എന്നാണ് "... ഒന്ന് ദീർഘനിശ്വാസമയച്ചു കൊണ്ട് ദേവദത്തൻ മറുപടി നൽകി...
അഭിരാമിയാ രംഗമൊന്ന് മനസ്സിൽ ആലോചിച്ചു. എത്ര ഭയാനകമായിരിക്കുമാ രംഗമെന്നവൾ ചിന്തിച്ചു....
"അച്ഛാ... അച്ഛൻ പോയിരുന്നോ അയാളുടെ വീട്ടിൽ...?
അഭിരാമി ചോദിച്ചു...
ദേവദത്തൻ ഉവ്വെന്ന് തലയാട്ടി....
"അച്ഛാ...ആ സമയത്ത് അയാളുടെ കൂടെ ബൈക്കിൽ ആരെങ്കിലുമുണ്ടായിരുന്നോ"...?
അഭിരാമി ദേവദത്തനോട് ചോദിച്ചു...
"ഉവ്വ്... അവന്റെ കൂടിയപ്പോൾ ഞങ്ങളുടെ ക്ലാസ്സ്മേറ്റ് ഷഹബാസുമുണ്ടായിരുന്നു"...ദേവദത്തൻ മറുപടി നൽകി..
"പിന്നീടെന്ത് സംഭവിച്ചു"...?
അഭിരാമി ചോദിച്ചു...
ഇതും ഇതിന് ശേഷം നടന്നതുമെല്ലാം അഭിരാമി കഥയിൽ വായിച്ചിരുന്നെങ്കിലും അവൾക്കത് തന്റെ അച്ഛന്റെ നാവിൽ നിന്നുമറിയാൻ താല്പര്യമുദിച്ചു....
"പിന്നീട് സംഭവിച്ചതെല്ലാം ഞാനാ കഥയിൽ വിവരിച്ചിട്ടുണ്ട് എന്നാലും ഞാൻ പറയാം"...ദേവദത്തൻ മറുപടി നൽകി...
തുടർന്ന് ദേവദത്തൻ തന്റെ ഓർമ്മകളെ ആ കാലഘട്ടത്തിലേക്ക് നയിച്ചു കൊണ്ട് അഭിരാമിയോട് വിവവരിക്കുവാനാരംഭിച്ചു...
"രവിയുടെ മരണവാർത്തയറിഞ്ഞു മോഹാലസ്യപ്പെട്ടു വീണ ലച്ചുവിന്റെ ഓർമ്മകൾ എല്ലാം പതിയെ നഷ്ടപ്പെട്ടു. അവളാരെയും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. എപ്പോഴും വിദൂരതയിലേക്ക് ഒരു പ്രതികരണവുമില്ലാതെ നോട്ടമയച്ചു കൊണ്ട് ഇരിക്കും. അത്രയ്ക്ക് ആഘാതമേൽപ്പിച്ചിരുന്നു ആ വാർത്ത അവളുടെ മനസ്സിൽ. ഒരു ഭ്രാന്താവസ്ഥയായിരുന്നു അവൾക്കപ്പോൾ"...അഭിരാമിയോട് അന്നത്തെ സംഭവങ്ങൾ വിവരിക്കുമ്പോൾ ദേവദത്തന്റെ മുഖം ശ്ശോകാർദ്രമായി...
ഒരു പെൺകുട്ടിയുടെ സ്വപനങ്ങളിൽ ഒന്നാണ് വിവാഹം. വിവാഹത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ ഒരുപാട് സ്വപ്നങ്ങൾ ഏതൊരു പെൺകുട്ടിയും നെയ്തു കൂട്ടും. അമ്മയുമൊരുപാട് സ്വപ്നങ്ങൾ നെയ്തിട്ടുണ്ടാകാം. അമ്മയെ സംബന്ധിച്ച് താൻ സ്നേഹിച്ചയാളെ വിവാഹം കഴിക്കുന്ന തന്റെ സ്വപ്നസാക്ഷാത്ക്കാരമായിരുന്നു നടക്കാൻ പോകുന്നത്. അങ്ങനെയിരിക്കുമ്പോൾ താൻ വിവാഹം കഴിക്കുവാൻ പോകുന്നയാളുടെ മരണവാർത്ത ഏതൊരു പെൺകുട്ടിയെയുമെന്ന പോലെ അമ്മയും തകർന്നു പോയിരിക്കുന്നു. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും വളരെ ശോകാർദ്രത നിറയുന്നു അച്ഛനിൽ....തന്റെ അമ്മയുടെ അന്നത്തെ അവസ്ഥ ആലോചിച്ച അഭിരാമിയ്ക്ക് തന്റെ അമ്മയോട് സഹതാപം തോന്നി...
ചിന്തകളിൽ നിന്ന് വിട ചൊല്ലി അഭിരാമി ദേവദത്തൻ പറയുന്നതിലേക്ക് തന്റെ ശ്രദ്ധ തിരിച്ചു....
"രവിയുടെ മരണവാർത്തയറിഞ്ഞ തകർന്നു പോയ ലച്ചുവിന്റെ മനോനില തെറ്റിയത് ഞാനറിഞ്ഞിരുന്നു എന്നാൽ എനിക്കവളെ അങ്ങനെ കാണുന്നത് ചിന്തിക്കുവാൻ പോലും കഴിയുമായിരുന്നില്ല. ഞാൻ സ്നേഹിക്കുന്ന എന്റെ ലച്ചു ഒരു ഭ്രാന്തിയെ പോലെ പെരുമാറുന്നത് കാണാൻ എന്റെ മനസിന് ശക്തിയില്ലായിരുന്നു എന്ന് പറയുന്നതായിരുന്നു സത്യം. അതിനാലൊക്കെ തന്നെ അന്നത്തെയാ ദിവസത്തിനു ശേഷം മൂന്നാം ദിവസമാണ് ഞാൻ ലച്ചുവിന്റെ വീട്ടിലേക്ക് പോയത്. കാരണം ലച്ചുവിന്റെ വീട്ടുകാരെ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാലും ലച്ചുവിന്റെ കാര്യങ്ങൾ എന്താണെന്നറിയാം എന്ന് നിനച്ചു ഞാനവളുടെ വീട്ടിലെത്തി"...ദേവദത്തനൊന്ന് പറഞ്ഞു നിർത്തി...
അഭിരാമിയോട് തുടർന്ന് നടന്നതൊക്കെ വിവരിക്കുമ്പോൾ ദേവദത്തന്റെ ഓർമ്മകൾ പ്രവഹണത്തിലേറിയാ സന്ദർഭങ്ങളിലേക്ക് യാത്ര ചെയ്തു തുടങ്ങി....
==================================
ശ്രീലക്ഷ്മിയുടെ വീട്ടുമുറ്റത്ത് എത്തിയപ്പോൾ തന്നെ പൂമുഖത്ത് ശ്രീലക്ഷ്മിയുടെ അച്ഛൻ കസേരയിൽ ദുഃഖഭാരത്തോടെ ഇരിക്കുന്നത് ദേവദത്തന്റെ ശ്രദ്ധയിൽ പെട്ടു....
ആകെയുള്ള മകളുടെ കാര്യത്തിൽ ഇത് പോലെയൊരു ദുർവിധി സംഭവിച്ചാൽ ഏത് പിതാവിനാണ് സഹിക്കാൻ കഴിയുക. ലച്ചുവിന്റെ അമ്മയുടെ അവസ്ഥ എന്തായിരിക്കും. അമ്മയെയും അങ്കിളിനെയും അഭിമുഖീകരിക്കുന്നതോക്കുമ്പോൾ തന്നെ മനസ്സിൽ വേദന നിറയുന്ന താൻ ലച്ചുവിനെ എങ്ങനെ അഭിമുഖീകരിക്കും...ദേവദത്തനൊരു വേപഥുവോടെ ചിന്തിച്ചു മുറ്റത്ത് നിന്നും പൂമുഖത്തേക്ക് കയറുവാനൊരുങ്ങി...
മുറ്റത്ത് നിന്നും ഒരാശങ്കയോടെ പൂമുഖത്തേക്ക് കയറിയ ദേവദത്തനെ ചന്ദ്രശേഖരനും അപ്പോഴേക്കും കണ്ടിരുന്നു...
ദേവദത്തൻ ചന്ദ്രശേഖരനെയൊന്ന് നോക്കി...
എപ്പോഴും ചിരിച്ചു കൊണ്ടൊരു ആത്മവിശ്വാസത്തോടെ മാത്രം കണ്ടിട്ടുള്ള ലച്ചുവിന്റെ അച്ഛന്റെ മുഖത്ത് എല്ലാം നഷ്ടപ്പെട്ടത് പോലെയൊരു ഭാവം. ഒന്ന് രണ്ട് ദിവസം കൊണ്ട് ആകെ തകർന്നു കോലം കെട്ട് പോയിരിക്കുന്നു ഈ മനുഷ്യൻ....ചന്ദ്രശേഖരന്റെ അവസ്ഥ കണ്ട് ദുഃഖഭാരത്തോടെ ദേവദത്തൻ ചിന്തിച്ചു....
ദേവദത്തനെ കണ്ട ചന്ദ്രശേഖരനൊരു വിളറിയ ചിരിയോടെ ദേവദത്തനോട് അടുത്തുള്ള കസേരയിൽ ഇരിക്കുവാൻ പറഞ്ഞു. ദേവദത്തൻ അടുത്തുള്ള കസേരയിൽ ഇരുന്നു. നിമിഷങ്ങളോളം ഇരുവർക്കുമിടയിൽ മൗനത്തിന്റെ മൂടുപടം നിറഞ്ഞു നിന്നു. എന്ത് പറഞ്ഞു കൊണ്ട് തുടങ്ങണമെന്ന് ദേവാദത്തനും നിശ്ചയമുണ്ടായിരുന്നില്ല...
"അങ്കിൾ... ലച്ചു"...മൗനമൽപ്പനേരം തീർത്ത മൂടുപടത്തെ അനാവരണം ചെയ്തു കൊണ്ട് ദേവദത്തൻ ചന്ദ്രശേഖരനോട് ശ്രീലക്ഷ്മിയോട് തിരക്കി...
"ദേവ"... തളർന്ന സ്വരത്തിൽ ചന്ദ്രശേഖരൻ ദേവദത്തനെ വിളിച്ചു...
ദേവദത്തൻ ചന്ദ്രശേഖരനെ നോക്കി അയാൾ പറയുന്നത് കേൾക്കുവാനായി കാത്തിരുന്നു...
"രവിയുടെ മരണവാർത്തയറിഞ്ഞതിനു ശേഷം എന്റെ മോളൊരു വാക്ക് ആരോടും സംസാരിച്ചിട്ടില്ല. ഒന്നുമറിയാത്തത്ത് പോലെ ആരെയും തിരിച്ചറിയാത്തത് പോലെ എങ്ങോട്ടോ നോക്കിക്കൊണ്ട് ഒരു ഇരിപ്പാണ്. ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കുന്നില്ല അവൾ. ഇന്നത്തെ ദിവസം വരെ ജലപാനം പോലും മര്യാദക്ക് നടത്തിയിട്ടില്ല. എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കൊരു പിടിയുമില്ല. കുഞ്ഞ് കുഞ്ഞ് വഴക്കുകളോടെ എപ്പോഴും കുസൃതിയുമായി ചുറുചുറുക്കോടെ നടന്ന എന്റെ കുട്ടിയുടെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല ദേവാ"....ചന്ദ്രശേഖരനത് പറഞ്ഞപ്പോഴേക്കും അത് വരെയടക്കിപ്പിടിച്ചിരുന്ന അയാളുടെ ദുഃഖങ്ങൾ കരച്ചിലിന്റെ രൂപത്തിൽ വെളിയിൽ വന്നു....
നിറഞ്ഞ മിഴികളോടെ ദേവദത്തൻ ചന്ദ്രശേഖരനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു...
"അങ്കിൾ... ഞാൻ ലച്ചുവിനെയൊന്ന് പോയി കണ്ടോട്ടെ"....?
ദേവദത്തൻ തന്റെ മിഴികളിലെ നനവ് തുടച്ചു കൊണ്ട് ചന്ദ്രശേഖരനോട് ചോദിച്ചു...
മറുപടിയായി ചന്ദ്രശേഖരനൊന്ന് തലയാട്ടി...
ദേവദത്തനെഴുന്നേറ്റ് അകത്തേക്ക് നടക്കുവാൻ തുടങ്ങി. ശ്രീലക്ഷ്മിയുടെ അവസ്ഥയെ നേരിടാനുള്ള ശക്തി തനിയ്ക്ക് പകരുവാൻ ഉള്ളിൽ അറിയാവുന്ന ദൈവങ്ങളെയെല്ലാം ദേവദത്തൻ വിളിച്ചു...
ശ്രീലക്ഷ്മിയുടെ മുറിയുടെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു...
ബെഡിൽ മടക്കി വച്ച കാൽമുട്ടിലേക്ക് കൈകൾ വച്ചു അതിലേക്ക് മുഖവും പൂഴ്ത്തി ഇരിക്കുന്ന ശ്രീലക്ഷ്മിയെ ദേവദത്തനൊരു നോക്ക് കണ്ടു. നീണ്ട മുടി അഴിഞ്ഞു അലക്ഷ്യമായി അവളുടെ പ്രകോഷ്ഠങ്ങളിലേക്ക് ഇറങ്ങിക്കിടപ്പുണ്ടായിരുന്നു. അന്ന് മരണവാർത്ത അറിഞ്ഞപ്പോൾ ധരിച്ച ദാവണി പോലും മാറ്റിയിട്ടില്ല...ശ്രീലക്ഷ്മിയുടെ രൂപം ദേവദത്തന്റെ മനസ്സിൽ ഖഡ്ഗമിറക്കിയത് പോലെ വേദന പടർത്തിക്കൊണ്ടിരുന്നു....
ശ്രീലക്ഷ്മിയുടെ അമ്മ കട്ടിലിൽ ഒരരികിലായി തകർന്ന മനസ്സുമായി ഇരിക്കുന്നത് ദേദത്തന്റെ ദൃഷ്ടിയിൽ പതിഞ്ഞു...
മുറിയിലേക്ക് കയറിയ ദേവദത്തനെ സാവിത്രിയൊന്നു നോക്കി. അവരുറങ്ങിയിട്ട് തന്നെ രണ്ട് ദിവസമായ പോലെയുളവായി ദേവദത്തന്. സ്വന്തം മകളുടെ ദുരിതത്തിൽ ഒരമ്മയ്ക്ക് സമാധാനത്തോടെ ഉറങ്ങുവാനെങ്ങനെ പറ്റും... ദേവദത്തനൊരു നെടുവീർപ്പോടെ ചിന്തിച്ചു...
ദേവദത്തനെ കണ്ടപ്പോൾ മിഴിനീർ തൂകിക്കൊണ്ട് എഴുന്നേറ്റ സാവിത്രിയെ അവനോരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. സാവിത്രി ശ്രീലക്ഷ്മിയുടെ അടുത്ത് ദേവദത്തനെ വിട്ട് മുറിയ്ക്ക് വെളിയിലേക്കിറങ്ങി....
ദേവദത്തനും ശ്രീലക്ഷ്മിയും മുറിയിൽ തനിച്ചായി....
ദേവദത്തൻ കാൽമുട്ടിലേക്ക് തലയും താഴ്ത്തിയിരിക്കുന്ന ശ്രീലക്ഷ്മിയുടെ അടുത്തായി കട്ടിലിൽ പതിയെ ഇരുന്നു....
"ലച്ചൂ"....ശ്രീലക്ഷ്മിയുടെ അടുത്തായി ഇരുന്ന ദേവദത്തൻ അവളുടെ തലയിൽ അരുമയായി തഴുകിക്കൊണ്ടവളെ വിളിച്ചു...
ശ്രീലക്ഷ്മിയിൽ നിന്നും പ്രതികരണമൊന്നുമുണ്ടായില്ല....
"ലച്ചൂ"...മനസ്സിൽ നിറഞ്ഞ നോവോടെ വീണ്ടും ശ്രീലക്ഷ്മിയെ വിളിച്ച ദേവദത്തന്റെ ശബ്ദമിടറി...
ശ്രീലക്ഷ്മി പതിയെ തലയുയർത്തി. തല പതിയെ ഉയർത്തിയ ശ്രീലക്ഷ്മി ദേവദത്തന്റെ നേരെ പ്രജ്ഞയറ്റത് പോലെ നോക്കി ഇരുന്നു...
തന്റെ മനസ്സിലെ ദേവാലയത്തിലെ മലർമങ്കയായി താൻ പ്രതിഷ്ഠിച്ച, തന്റെ മാനസസ്രോതസ്വിനിയിലൊരു ചക്രാംഗമായി നീന്തിത്തുടിക്കുന്ന, ഇന്ദീവരനയനങ്ങളാൽ ഭാവങ്ങൾ പകർന്ന് തന്റെ മാനസജഹ്നുതനയയുടെ സൈകതങ്ങളിൽ അംഭോരുഹചരണങ്ങളാൽ വയ്ക്കുന്ന ചുവടുകളുടെ മഞ്ചീരശിന്ഛിതങ്ങളൊരുക്കിയ നർത്തകിയുടെ പ്രജ്ഞയറ്റ നോട്ടം ദേവദത്തന്റെ മനസ്സിൽ നൂറ് ക്ഷേപായുധങ്ങളുടെ കൂർത്ത മുനകൾ കുത്തിയിറക്കിയ വേദന പകർന്നു.....
ദേവദത്തനെ നിർവികാരതയോടെ നോക്കി ഇരുന്ന ശ്രീലക്ഷ്മിയുടെ വിറയ്ക്കുന്ന അധരങ്ങൾ പതിയെ ദുർബലമായി മന്ത്രിച്ചു....
"ദേവേട്ടാ....."
ശ്രീലക്ഷ്മിയുടെ പ്രതികരണം മനസ്സിൽ മുഴക്കിയ ആമോദത്തിൻ ദേവദുന്ദുഭി നാദങ്ങളുടെ നിറവിൽ ദേവദത്തൻ വിഹരിക്കവേ അവന്റെ നെഞ്ചിലേക്ക് ശ്രീലക്ഷ്മി കുഴഞ്ഞു വീണു....
"അച്ഛാ..."
അഭിരാമിയുടെ വിളി ഒരു മന്ദഹാസത്തോടെ ഓർമ്മകളിൽ മുഴുകി നിന്ന ദേവദത്തനെ പൊടുന്നനെ ഉണർത്തി.....
"അച്ഛാ... ആരെയും തിരിച്ചറിയാതെ നിന്ന അമ്മ അച്ഛനെ തിരിച്ചറിഞ്ഞെന്നോ"...?
അഭിരാമി ഒരത്ഭുതത്തോടെ ദേവദത്തനോട് തിരക്കി....
ദേവദത്തൻ അതേയെന്ന് തലയാട്ടി. ദേവദത്തന്റെ മിഴികളിൽ ആനന്ദത്തിൻ സ്രവന്തി വീചികൾ അലയടിച്ചു കൊണ്ടിരുന്നു...
ദേവദത്തന്റെ പ്രതികരണവും ഭാവഭേദങ്ങളും അത്ഭുതത്തോടെ അഭിരാമി നോക്കി നിന്നു...
ആരെയും തിരിച്ചറിയാൻ കഴിയാതെ ആരോടും മിണ്ടാതെ ഇരുന്ന അമ്മ അച്ഛനെ തിച്ചറിഞ്ഞതും അച്ഛന്റെ പേര് വിളിച്ചതും കേട്ടപ്പോൾ വല്ലാത്ത അതിശയം തോന്നുന്നു. എന്ത് കൊണ്ടായിരിക്കാം അത്. അന്ന് ആദ്യമായി കഥ വായിച്ചപ്പോഴുമിത് തന്നെ ചിന്താകുലയാക്കിയിരുന്നു. ഇന്ന് അച്ഛന്റെ നാവിൽ നിന്നുതിർന്നത് കേട്ടപ്പോൾ അതേ അവസ്ഥയിൽ താനെത്തിയിരുന്നു. അമ്മയുടെ അന്തരാത്മാവിൽ അമ്മയറിയാതെ അച്ഛനോടിനി പ്രണയം പൂവിട്ടു കാണുമോ.... അഭിരാമിയുടെ മനസ്സിലൂടെ ചിന്തകൾ ശശാദനങ്ങളായി ഛദങ്ങൾ വീശിക്കൊണ്ടുയർന്നു.....
അഭിരാമി തുടർന്നുള്ള സംഭവങ്ങൾ വിവരിക്കുവാൻ ആവശ്യപ്പെടുവാനായി ദേവദത്തന്റെ നേരെ മുഖമുയർത്തിയപ്പോൾ അയാളുടെ മുഖമാകെ അസ്വസ്ഥത പടർന്നിരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പതിഞ്ഞു...
ദേവദത്തന്റെ അപ്രതീക്ഷിതമായുള്ള ഭാവഭേദം അഭിരാമിയെ ഒന്ന് കൂടി ആശയക്കുഴപ്പത്തിലാഴ്ത്തി....
അഭിരാമി തന്റെ അച്ഛന്റെ മുഖത്തേക്ക് വീണ്ടും നോട്ടമയക്കവേ അച്ഛനിലൊരു പരവേശത്തിന്റെ ലാഞ്ഛനകൾ നിറഞ്ഞിരിക്കുന്നത് കണ്ടു...
ദേവദത്തൻ പൊടുന്നനെ ഫോണെടുത്ത് വെപ്രാളത്തോടെ ഒരു നമ്പർ തിരയുന്നതും അഭിരാമി ശ്രദ്ധിച്ചു...
അച്ഛനെന്താണ് ഒരു പരവേശവും വെപ്രാളവുമൊക്കെ.... അഭിരാമി അമ്പരപ്പോടെ ദേവദത്തന്റെ പ്രവൃത്തികളിലേക്ക് തന്റെ മിഴികളയച്ചു...
അഭിരാമിയെന്തോ ചോദിക്കുവാനാഞ്ഞപ്പോഴേക്കും ദേവദത്തൻ നമ്പർ ഡയൽ ചെയ്തു ഫോൺ തന്റെ ചെവിയിലേക്ക് വച്ചു കഴിഞ്ഞിരുന്നു.....
ഒരുവട്ടം മുഴുവൻ റിംഗ് ചെയ്തിട്ടും അപ്പുറത്തു ആരും ഫോണെടുക്കാത്തത് ദേവ ദത്തനിൽ അസ്വസ്ഥതകൾ നിറച്ചപ്പോൾ അയാളുടെ നെറ്റിയിൽ ചുളിവുകൾ നിറച്ചു. ദേവദത്തൻ അതേ നമ്പറിലേക്ക് വീണ്ടും ഡയൽ ചെയ്തു...
എന്നാലിത്തവണ ദേവദത്തൻ ഡയലിംഗ് പൂർത്തിയാക്കുന്നതിന് മുമ്പ് ദേവദത്തന്റെ ഫോൺ ശബ്ദിച്ചു. ഉടനടിയാ കോൾ അറ്റന്റ് ചെയ്യുമ്പോൾ അയാളുടെ കരാംഗുലികൾ വിറ കൊള്ളുന്നുണ്ടായിരുന്നു....
ഫോൺ അറ്റന്റ് ചെയ്തു ദേവദത്തൻ എന്തെങ്കിലും സംസാരിക്കുവാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഫോണിലൂടെ ഒഴുകിയെത്തിയ ശബ്ദം ദേവദത്തന്റെ കർണ്ണപുടങ്ങളിലേക്ക് ഒഴുകിയെത്തിയപ്പോൾ അയാളുടെ മുഖമാകെ വലിഞ്ഞു മുറുകി. നിമിഷങ്ങൾ കൊണ്ട് ദേവദത്തന്റെ ഫോൺ കട്ടായി....
ഫോൺ സംഭാഷണം കട്ടായതും മുമ്പിൽ മകൾ നിൽക്കുന്നത് പോലുമോർക്കാതെ വലിഞ്ഞു മുറുകിയ മുഖത്തോടെ ദേവദത്തനുച്ചത്തിൽ അലറി വിളിച്ചു...
"ലച്ചൂ...."
താൻ മുന്നിൽ നിൽക്കുന്നത് പോലും ശ്രദ്ധിക്കാതെ ദേവദത്തൻ ഝടിതിയിൽ വീടിനടുത്തേക്ക് പോകുന്നതൊരു അന്താളിപ്പോടെ അഭിരാമി നോക്കി നിന്നു....
പൊടുന്നനെ അഭിരാമിയുടെ ഫോൺ ശബ്ദിച്ചു. ഫോണെടുത്ത് നോക്കിയപ്പോൾ മിത്രയുടെ കോൾ. അത് അറ്റന്റ് ചെയ്തു സംസാരിച്ച അഭിരാമി അപ്പുറത്ത് നിന്നും കേട്ട മിത്രയുടെ സംഭാഷണത്തിൽ ഞെട്ടിത്തരിച്ചു പോയി....
==================================
ബാംഗ്ലൂർ കെമ്പ ഗൗഡ എയർപോർട്ടിലെ ലോഞ്ചിൽ ഹൈദരാബാദിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോൾ അഭിരാമി തൊട്ടടുത്തിരിക്കുന്ന ദേവദത്തനെയൊന്ന് ഒളി കണ്ണിട്ട് നോക്കി...
ദേവദത്തൻ ഫോൺ ചെയ്തത് മിത്രയെയായിരുന്നു. ശ്രീലക്ഷ്മി തളർന്നു വീണെന്നും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നും അറിഞ്ഞയുടനെ ദേവദത്തൻ തനിയ്ക്കും അഭിരാമിയ്ക്കും ഹൈദരാബാദിലേക്കുള്ള ടിക്കറ്റിനു വിളിച്ചു പറയുകയായിരുന്നു. എമർജൻസി ആയത് കൊണ്ട് കൊച്ചിയിൽ നിന്നു ഡയറക്റ്റ് ഫ്ലൈറ്റിനു പകരം ബാംഗ്ലൂർ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നു ലഭിച്ചത്. രാത്രി ഏഴു മണിയോടെ കൊച്ചിയിൽ നിന്നും പുറപ്പെട്ട ഫ്ലൈറ്റ് എട്ടു മണിയോടെ ബാംഗ്ലൂർ എത്തിയെങ്കിലും ഇനിയും ഒന്നര മണിക്കൂർ കഴിഞ്ഞാണ് ഹൈദരാബാദിലോട്ടുള്ള കണക്ഷൻ ഫ്ലൈറ്റ്. അതിനായി കാത്തിരിക്കുകയായിരുന്നു ദേവദത്തനും അഭിരാമിയും.....
മിത്തു വിളിച്ചപ്പോൾ പേടിക്കാനൊന്നുമില്ലെന്നാണ് പറഞ്ഞത് പക്ഷേ അച്ഛന്റെ വെപ്രാളം കണ്ടാൽ അമ്മയ്ക്ക് സാരമായെന്തോ സംഭവിച്ചത് പോലെയാണ്. അച്ഛനിത് വരെ തന്നോട് ഒരക്ഷരം സംസാരിച്ചിട്ടില്ല. അച്ഛന്റെ മുഖത്ത് ദുഃഖഭാരം തളം കെട്ടി നിൽക്കുന്നു. അതീവ ദുഃഖഭാരത്തോടെ ചിന്താനിമഗ്നനായി അലക്ഷ്യമായെങ്ങോ നോട്ടമയച്ചു കൊണ്ട് ഇരിക്കുകയാണ് അച്ഛൻ. അച്ഛനമ്മയോട് കാണിക്കുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും നൂറിലൊന്നെങ്കിലും തിരിച്ചു അമ്മയ്ക്ക് അച്ഛനോടില്ലല്ലോ....ശോകഗ്രസ്തനായി ഇരിക്കുന്ന ദേവദത്തനെ നോക്കിയൊരു സഹതാപത്തോടെ അഭിരാമി ചിന്തിച്ചു....
എന്നാൽ ചുറ്റും നടക്കുന്നതൊന്നും ദേവദത്തൻ അറിയുന്നുണ്ടായിരുന്നില്ല. അയാളുടെ മനസ്സ് തന്റെ പ്രാണന്റെ അടുത്തെത്രയും പെട്ടെന്ന് എത്തിച്ചേരാനുള്ള വ്യഗ്രതയിലായിരുന്നു...
ഒന്നര മണിക്കൂറിനു ശേഷം പത്തരയോടെ ഹൈദരാബാദ് ഫ്ലൈറ്റ് പിടിച്ചു പതിനൊന്നു മണിയോടെ ദേവദത്തനും അഭിരാമിയും ഹൈദരാബാദ് ഷംഷാബാദ് എയർപോർട്ടിൽ ഇറങ്ങി....
ലഗ്ഗേജ് ക്ലിയറൻസിന് ശേഷം പുറത്തിറങ്ങി പട്ടാഞ്ചെരുവിൽ ശ്രീലക്ഷ്മിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഹോസ്പിറ്റലിലേക്ക് ക്യാബിൽ കുതിക്കുമ്പോൾ ദേവദത്തന്റെ മനസ്സിൽ വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ടവളെ കാണാൻ പോകുന്നതിനെ പറ്റിയുള്ള ചിന്തകളായിരുന്നു....
പേടിക്കാൻ മാത്രമൊന്നും ലച്ചുവിന് ഇല്ലെന്ന് അഭിരാമി പറഞ്ഞെങ്കിലും നേരിട്ട് കണ്ട് ബോധ്യപ്പെടാതെ തന്റെ മനസിന് സ്വസ്ഥത ലഭിക്കില്ല... ദേവദത്തൻ വീർപ്പു മുട്ടലോടെ ചിന്തിച്ചു....
ഇരുവരും കയറിയ ക്യാബ് പട്ടാഞ്ചെരു ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു. രാത്രി പത്ത് മണി കഴിഞ്ഞതിനാൽ ട്രാഫിക്കിന് അല്പം കുറവുണ്ട്. എങ്കിൽ പോലും തങ്ങൾ പോകുന്ന ക്യാബിന് വേഗത പോരെന്നു തോന്നി ദേവദത്തന്....
ഏകദേശം ഒന്നേ മുക്കാൽ മണിക്കൂർ കൊണ്ട് ക്യാബ് ശ്രീലക്ഷ്മിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഹോസ്പിറ്റലിന് മുമ്പിൽ എത്തി....
ക്യാബിൽ നിന്നുമിറങ്ങിയ അഭിരാമി ദേവദത്തനെയും കൊണ്ട് ഹോസ്പിറ്റലിന് അകത്തേക്ക് കയറി...
റിസപ്ഷനിൽ ശ്രീലക്ഷ്മി കിടക്കുന്ന വാർഡ് ചോദിച്ചു മനസ്സിലാക്കിയ അഭിരാമി ദേവദത്തനെ അകത്തേക്കാനായിച്ചു. അതിനിടയിൽ അഭിരാമി മിത്രയെ ഫോൺ ചെയ്തു താൻ അച്ഛനെയും കൊണ്ട് വാർഡ് ലക്ഷ്യമാക്കി വരുന്നെന്നു അറിയിച്ചിരുന്നു...
നിമിഷങ്ങൾക്കകം ദേവദത്തനും അഭിരാമിയും വാർഡിനോട് അടുത്തു. ലക്ഷ്യത്തോടടുക്കുന്തോറും ദേവദത്തന്റെ മനസ്സ് വർഷങ്ങൾക്ക് ശേഷം തന്റെ ലച്ചുവിനെയും മകളെയും കാണാൻ പോകുന്നതിന്റെ ഉദ്വേഗത്തിൽ അതിദ്രുതം മിടിച്ചു കൊണ്ടിരുന്നു....
വാർഡിന് പുറത്ത് മിത്ര തങ്ങൾ വരുന്നതും കാത്ത് നിൽക്കുന്നത് ഇരുവരുടെയും മിഴികളിൽ തറഞ്ഞു....
മിത്രയപ്പോഴേക്കും ദേവദത്തനും അഭിരാമിയും തന്റെ നേർക്കടുക്കുന്നത് കണ്ടു കഴിഞ്ഞിരുന്നു...
വീഡിയോ കോളിലും ചിത്രങ്ങളിലും മാത്രം കണ്ട് പരിചയമുള്ള തന്റെയടുത്തേക്ക് നടന്നടുക്കുന്ന അച്ഛനെ മിത്ര കണ്ണിമ ചിമ്മാതെ നോക്കി നിന്നു...
വാർഡിന് അടുത്തേക്ക് നടന്നടുക്കുമ്പോൾ ദേവദത്തന്റെ മിഴികളും ഒന്നര വയസുള്ളപ്പോൾ കണ്ടതിന് ശേഷം വർഷങ്ങൾക്കപ്പുറം തന്നിൽ നിന്നും നോട്ടമെടുക്കാതെ നിൽക്കുന്ന മകളുടെ മുഖത്തായിരുന്നു. മിത്രയുടെ മുഖത്തേക്ക് തന്റെ ചക്ഷുസുകൾ എറിഞ്ഞു കൊണ്ട് അടുക്കുന്തോറും ദേവദത്തന്റെ മനസ്സിൽ പല്ലില്ലാത്ത മോണയും കാണിച്ചു തനിയ്ക്ക് നേരെ പുഞ്ചിരി തൂകുന്ന ഒന്നര വയസ്സുകാരിയുടെ രൂപമായിരുന്നു....
മിത്രയെ കണ്ടപ്പോൾ ദേവദത്തന്റെ മനസ്സിൽ വാത്സല്യത്തിന്റെ ക്ഷീരസാഗരവീചികൾ അലയടിച്ചു കൊണ്ടിരുന്നു....
അപ്പോഴേക്കും ഇരുവരും മിത്രയുടെ മുമ്പിൽ എത്തിക്കഴിഞ്ഞിരുന്നു...
വാർഡിന് മുന്നിലെ വിജനമായ ഹാളിൽ ദേവദത്തനെ ആദ്യമായ് നേരിൽ കണ്ട മിത്രയുടെ മിഴികൾ നീരണിഞ്ഞു....
അതീവവാത്സല്യത്തോടെ തന്നെയുമുറ്റ് നോക്കി നിൽക്കുന്ന ദേവദത്തന്റെ മുന്നിൽ അശ്രുസമുദ്രം അലയടിക്കുന്ന നയനങ്ങളോടെ മിത്ര നിന്നു....
"മോളെ.... മീനൂട്ടി".... വാത്സല്യത്തിന്റെ അർണ്ണവകല്ലോലങ്ങൾ മിഴികളിലണിഞ്ഞു കൊണ്ട് ദേവദത്തൻ മിത്രയെ വിളിച്ചു...
മിത്രയ്ക്ക് പിന്നെ പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല.....
"അച്ഛാ".....പരിസരം മറന്ന് പൊട്ടിക്കരഞ്ഞു വിളിച്ചു കൊണ്ട് മിത്ര ദേവദത്തന്റെ നെഞ്ചിലേക്ക് വീണു കഴിഞ്ഞിരുന്നു...
ദേവദത്തൻ തന്റെ മകളെ ഇറുകെ പുണർന്നു....
തുടരും #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ