❤️മാലാഖ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️മാലാഖ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
❤️നിന്നിലല്ലാതെ എനിക്ക് പ്രണയമില്ല ❤️അഭയവും ഇല്ലാ
രാവിലെ ഓഫിസിൽ പോകാനിറങ്ങുന്ന കെട്ട്യോനെ ജാലകവാതിലിലൂടെ നോക്കി യാത്ര പറയാറുണ്ടായിരുന്നു ഞാൻ മുൻപൊക്കെ .. അന്നൊക്കെ കാർ ഗേറ്റിനു പുറത്തെടുക്കുമ്പോളും ... ഗേറ്റ് അടക്കാൻ നേരത്തും...... കാർ നിർത്തിയിട്ടും....പുള്ളി നോക്കി ഇരിക്കും . ഇപ്പോ ജാലകത്തിന്റെ ലോക്കിൽ കൈ വക്കുമ്പോളേക്കും മീർകേറ്റിനെ പോലെ കാലെത്തിപിടിച്ചു ജന്നലിൽ കൂടി തല പൊക്കി നോക്കുന്ന മോളെയും ബെഡിൽ കിടക്കുന്ന തീരെ പൊടിയെയും പൊക്കിപിടിച്ചുള്ള യാത്ര പറച്ചിൽ ഞാനങ്ങു നിർത്തി . ഓഫിസിലെ തിരക്കുപിടിച്ച ഒരു ദിവസത്തിൽ മുങ്ങാംകുഴിയിട്ട് വൈകുന്നേരം വീട്ടിൽ വന്നു കയറുമ്പോഴേ ബേബിസിറ്റിങ്‌ പണി കിട്ടുന്നത് കൊണ്ട് നേരം വെളുക്കുമ്പോളേക്കും കെട്ട്യോൻ ഓടുന്ന ഓട്ടത്തിൽ വീട്ടിലെ കണ്ടത്തില് മാത്രല്ല അയൽപക്കത്തെ ഈജിപ്ഷന്റെ കണ്ടത്തിൽ വരെ പുല്ലില്ല . അങ്ങനെ ഒരു ദിവസം പുറത്തേക്കു ഇറങ്ങിയ കെട്ട്യോനോട് ഒരു പരിചയവുമില്ലാത്ത ഒരാൾ വന്നു മിണ്ടുന്ന കണ്ടു . എന്താ എന്ന എന്റെ നോട്ടത്തിനു ഒന്നൂല്ല്യ ന്നു കെട്ട്യോനും കണ്ണടച്ച് കാണിച്ചു..... ആംഗ്യ ഭാഷ ,കോഡ് ഭാഷ ആക്കിയതിൽ വലിയൊരു പങ്ക് നമ്മള് മലയാളികൾക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം . "കാർ കഴുകി തരണോ ?" എന്നു ചോദിച്ചതാണ് എന്നിട്ട് നിങ്ങളെന്തു പറഞ്ഞു എന്നു ചോദിക്കേണ്ട ആവശ്യം പോലും ഇല്ല്യന്നു നന്നായി അറിയാം . "എന്നെ ആണോ ഈ കാറിനെ ആണോ നിങ്ങൾ കെട്ടിയേക്കണേ " ന്നുള്ള വഴക്കു, പ്രിയാ വാര്യരുടെ അടാറു കണ്ണടിയെക്കളും സൂപ്പർ ഹിറ്റാണ് വീട്ടിൽ . പിന്നെ പിന്നെ അയാൾ അടുത്ത വീടുകളിലെ കാർ കഴുകിക്കൊണ്ട് നില്കുന്നത് എന്നും കാണാം . എന്നെ കാണുമ്പോൾ പുകയിലകറ പിടിച്ച പല്ലു മുഴുക്കെ വെളിയിൽ ഇട്ട് ചിരിച്ചു കാണിക്കും . ലോല മനസ്സായ ഭാര്യ വഴി ഭർത്താവിനെ ചാക്കിലാക്കാനുള്ള അങ്ങേരുടെ തന്ത്രപരമായ നീക്കം ഞാൻ പിശുക്കിപ്പിടിച്ചുള്ള ഒരു പുഞ്ചിരി കൊണ്ട് തടയും . എന്നെ എവിടെ കണ്ടാലും പുള്ളി കൈ വീശി സന്തോഷം കാണിക്കും , പ്രായത്തിന്റെ ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും എപ്പോളും ഒരു ചിരിയോടെ മാത്രേം കാണുന്ന "ആലിക്ക" അങ്ങനെ എന്റെ രാവിലത്തെ പോസിറ്റീവ് എനർജി ആയി . ഒരു ദിവസം മോളെ ഡോക്ടറെ കാണിക്കാൻ ചെന്നപ്പോൾ "എന്ത് പറ്റി മോൾക്?" ചോദ്യമായി ആലിക്ക മുന്നിൽ ചെറിയ ഒരു പനി എന്നൊക്കെ വിശേഷം പറയുമ്പോളേക്കും ഒരു സിസ്റ്റർ വന്നു ആളെ വിളിച്ചോണ്ട് പോയി . ഒരു മൂലയിൽ നിന്നോണ്ട് സംസാരിക്കുന്ന അവരെ എനിക്ക് നന്നായി കാണാമെങ്കിലും അന്വേഷിച്ചില്ല എന്തു പറ്റി എന്നു . കൈകൂപ്പി അവരോടു നന്ദി പറഞ്ഞ അയാളേം കൊണ്ട് നേഴ്സ് ട്രീറ്റ്മെന്റ് മുറിയിലേക്ക് കയറിപ്പോയി . എന്റെ ടോക്കൺ നമ്പർ വന്നപ്പോ അതിന്റെ പിന്നാലെ പോയ ഞാൻ ആലിക്കയുടെ കാര്യമൊക്കെ വിട്ടു . തിരികെ വണ്ടിയിൽ കയറാൻ നേരം തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഞങ്ങളേം നോക്കി ക്ലിനിക്കിന്റെ വാതിൽക്കൽ അയാൾ . ആ നോട്ടം എനിക്കെന്തോ ഉള്ളിൽ തട്ടി , എന്റെ മോൾടെ കാര്യം ചോദിച്ചിട്ടും ഞാൻ അയാളോട് ഒന്നും ചോദിച്ചില്ലല്ലോ ന്ന കുറ്റബോധം... ഞാൻ ആൾടെ അടുത്തേക്ക് ചെന്നു ... വളരെ നിസ്സാരമായി പുള്ളി എന്നോട് പറഞ്ഞു കുറച്ചു പഞ്ചാരേടെ അസുഖം ഉണ്ട് ...കൂട്ടിനു ഇപ്പോ ഒരു കുഞ്ഞു മുറിവ് കാലിൽ ,അത് ഡ്രസ്സിങ്ങിനു വന്നതാണ് . കയ്യിൽ വച്ചോളൂ എന്നു പറഞ്ഞു ഞാൻ നീട്ടിയ ഇരുന്നൂറു ദിർഹത്തിനേക്കാൾ വിലയുണ്ടായിരുന്നു.... "മോളെ പണിയെടുത്ത പൈസ കയ്യിലുണ്ട് ഇപ്പൊ വേണ്ട എനിക്ക് "എന്ന മറുപടിക്ക് . നിർബന്ധപൂർവം ഞാൻ ആ പൈസ അദ്ദേഹത്തെ ഏൽപിച്ചു മരുന്ന് വാങ്ങാനെങ്കിലും ആയിക്കോട്ടെ എന്നു പറഞ്ഞുകൊണ്ട് . മുറിവ് എവിടെ എന്ന എന്റെ ചോദ്യത്തിന് ഷൂസിട്ട വലതു കാലു കാട്ടി പിന്നെയും ചിരി... "ദേ ഇവനാണ് പണി തന്നേ " ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങി വന്ന നേഴ്സ് അയാളോട് .. "എന്താ സന്തോഷം ! ഇവിടെ നിന്നു വല്ല്യേ ചിരിയൊന്നും വേണ്ട ആരെങ്കിലും പൊക്കും വേം സ്ഥലം വിട്ടോ " എന്റെ നോട്ടത്തിലെ ചോദ്യം മനസ്സിലാക്കിയ അയാൾ വിശദീകരിച്ചു ...വിസ തീർന്നു മൂന്നാലു വർഷമായി അലഞ്ഞു തിരിയലും കിട്ടുന്ന പണി എടുക്കലും ആണെന്നു . ഐ ഡി ഇല്ലാത്തതു കൊണ്ട് പരിചയമുള്ള നേഴ്സ് ഉള്ളപ്പോൾ മാത്രേം വന്നു ഡ്രസ്സിങ് ചെയ്യുന്നതും .... ശരിയായ ചികിത്സ കിട്ടാത്തോണ്ടു ഷുഗർ കൂടി ഇടതു കാലിലെ രണ്ടു വിരലൊഴിച്ചു ബാക്കി എല്ലാം അറ്റു പോയതും ...... മൂന്നു മാസമായിട്ടും ഉണങ്ങാത്ത മുറിവുള്ള വലതു കാലിന്റെ കഥയും ,മുറിവും അംഗവൈകല്യവും മറക്കാൻ കട്ടിയുള്ള ഷൂ ധരിക്കുന്നതും ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോളും ആലിക്കയുടെ ചിരിയിൽ ഒരു കുറവുമില്ല.. മോള് കരച്ചിൽ ആയോണ്ട് നാളെ വീട്ടിൽ വരാൻ പറഞ്ഞു ഞാൻ മടങ്ങി . പിറ്റേന്ന് രാവിലെ തൊട്ടു ജന്നലും തുറന്നു നില്പായിരുന്നു അയാളുടെ വരവും നോക്കി .... രണ്ടു ദിവസം കഴിഞ്ഞു പിന്നെ വെള്ളിയാഴ്ച ആണ് അയാൾ വന്നത് . വീട്ടിലേക്ക് വിളിച്ചു കൊണ്ട് വന്നു നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു വിശേഷങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു ഞാനും കെട്ട്യോനും പറഞ്ഞു കേട്ട കഥകളിൽ നിന്നും ആള് മടങ്ങി പോവാൻ ഉദ്ദേശമില്ല . വേറൊന്നും കൊണ്ടല്ല 27 വർഷമായുള്ള പ്രവാസത്തിൽ കയ്യിലൊന്നും ഇല്ല . മടങ്ങി പോയാൽ ദുബായിയിൽ നിന്നും വന്ന ബാപ്പ മകൾക്ക് എന്തു കൊടുക്കും എന്ന ചോദ്യം വിവാഹ കമ്പോളത്തിൽ പ്രേതീക്ഷിക്കാം , രണ്ടു പെണ്ണും ഒരു ആണും മക്കളായുണ്ട് . എന്ത് പണി എടുക്കാനും തയ്യാറാണ് പക്ഷെ ഷുഗറിനെ ഒന്നു നിലക്ക് നിർത്തണം അതായിരുന്നു ആവശ്യം . എങ്ങനെ എന്ത് എന്നൊന്നും പറയാനറിയില്ല നടന്നു എല്ലാം..... ആ കൂടികാഴ്ച്ചക്കു നാലര വർഷത്തിനിപ്പുറം ഇന്ന് ആലിക്ക പോകുകയാണ് നാട്ടിലേക്ക് , മകളുടെ നിക്കാഹും കൂടി മടങ്ങി വരുമ്പോൾ മകനെയും കൂടെ കൂട്ടാനുള്ള വിസയും കൊണ്ട് . എയർപോർട്ടിൽ വിടാൻ ഞാനും പോകുകയാണ് ആമിനക്കുള്ള ഒരു കുഞ്ഞു സമ്മാനവുമായി. എന്റെ പോസിറ്റീവ് എനെർജിടെ ചിരി ഒന്നുടെ കാണുമ്പോ ചോദിക്കണം... "ന്ത് ചിരിയാ പഹയാ ങ്ങടെ " ************ ഇതെഴുതി ഇപ്പോൾ ഏകദേശം നാല് മാസത്തോളമായി കേട്ടോ ...അതും ആമിനയുടെ നിർബന്ധത്തിൽ ... ഫോൺ വിളിച്ചപ്പോൾ എഴുതിയതിനെ പറ്റി പറഞ്ഞപ്പോൾ ഇനി കാണുമ്പോ വായിച്ചു കേൾപ്പിച്ചാൽ മതിയെന്ന് ... അല്ലെങ്കിലും ഞാനാ മണ്ടി ....ഫേസ്ബുക്കും വാട്സാപ്പും ഇല്ലാത്ത ഇത്തിരി പോന്ന കുഞ്ഞുനോക്കിയ ഫോണിൽ എങ്ങനെ എന്നെങ്കിലും ഓർക്കണ്ടേ .... ഒത്തിരി കഷ്ടപ്പാടുകൾക്ക് നടുവിലും അധ്വാനിച്ചു അരവയറോടെ ജീവിക്കുന്ന ആലിക്കമാർ ഇനിയുമുണ്ടിവിടെ ...ഒരിറ്റ് കണ്ണീര് പൊഴിക്കാതെ കനൽചിരികളുമായി ... (അവസാനിച്ചു) കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ
കാറിന്റെ നീട്ടിയുള്ള ഹോണടി കേൾക്കുമ്പോഴേ മനസിലായി ദേവേട്ടന് ദേക്ഷ്യം പിടിച്ചു തുടങ്ങി.ദീപയോട് യാത്ര പറഞ് ഞാൻ വേഗം ചെന്ന് കാറിൽ കയറി . "ഓ ന്റെ ദേവേട്ടാ ..കണ്ണുരുട്ടി നോക്കണ്ട ...ഒരു രണ്ടു മിനിറ്റല്ലേ വൈകിയുള്ളു ... ന്റെ മോനാ ഹിന്ദി പാട്ടൊന്നു മാറ്റി മലയാളം വച്ചേ " ഓഫിസിന്നിറിങ്ങി വരുമ്പോഴാണ് പഴയൊരു കൂട്ടുകാരിയെ ഞാൻ കണ്ടത് ...ഒന്നും മിണ്ടാതെ എങ്ങനെ വരാൻ..അപ്പോഴേക്കും ഇവിടൊരാൾക്കു ശുണ്ഠി കയറി. " കള്ളിയങ്കാട്ട് നീലിപെണ്ണേ ..സീറ്റ് ബെൽറ്റ് ശരിക്കിട്ടിട്ട് ഇരിക്ക് ...ന്നിട്ടാവാം പാട്ടൊക്കെ...." ശുണ്ഠിയോക്കെ മാറി ഇപ്പൊ കണ്ണ് നിറയെ നക്ഷത്രതിളക്കം ..സ്നേഹം കൂടുമ്പോളാണ് നീലിമ പോയി നീലുവും നീലിയുമൊക്കെ ആവുന്നത്. സ്നേഹിച്ചു കല്യാണം കഴിച്ചതല്ല ,കല്യാണം കഴിച്ചേന് ശേഷമുള്ള സ്നേഹം... റെവന്യൂ ഡിപ്പാർട്മെന്റിൽ ജോലിയുള്ള എനിക്ക് സോഫ്റ്റ് വെയർ എൻജിനീയർ ആയ ദേവാനന്ദന്റെ ആലോചന വന്നപ്പോൾ ഒരിക്കലും കരുതിയില്ല ആ ഗൗരവമുള്ള കട്ടികണ്ണട വച്ച മുഖം മറവാക്കി ഇത്രേം സ്നേഹം ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് . കടലാഴങ്ങളിൽ ഒതുങ്ങിയ തിര പോലെ സ്നേഹം ഉള്ളിലൊതുക്കി ശാന്തമായൊരു പ്രണയം .. ഭർത്താവിന്റെ കൂടെ കാറിലിരിക്കുന്ന ഏതൊരു പെണ്ണും ഡ്രൈവിങ്ങിൽ മികവ് കാണിക്കുന്ന കെട്ട്യോന്റെ ധൈര്യത്തിൽ സീറ്റ് ബെൽറ്റിടാൻ ഒന്ന് മടിക്കും അതാണ് അദ്ദേഹമെന്നെ ഓർമിപ്പിച്ചത് .. " ആ പിന്നിലിരിക്കുന്ന കവറിൽ പരിപ്പുവടയുണ്ട് എടുത്തു കഴിക്ക് നീലൂ...വീട്ടിലെത്തുമ്പോഴേക്കും വൈകും , ഇന്ന് വെള്ളിയാഴ്ചയായതു കൊണ്ട് ട്രാഫിക് കൂടുതലാണ് ... വിശന്നിരിക്കണ്ടാ" പറഞ്ഞു കഴിഞ്ഞു എന്നെ നോക്കുന്ന ആ നോട്ടത്തിൽ പോലും കാണാം കരുതലും സ്നേഹവും.. " ചെറിയമ്മയെ ഞാൻ വിളിച്ചിരുന്നുട്ടോ മോൻ നല്ല ഉറക്കാരുന്നു അപ്പൊ " ഞാൻ പറഞ്ഞു നിർത്തി മോനിപ്പോ മൂന്ന് വയസ്സ് കഴിഞ്ഞു, തൊട്ടടുത്തു തന്നെയാണ് ദേവേട്ടന്റെ തറവാട് .അച്ഛനുമമ്മക്കും ഒപ്പം കല്യാണം കഴിക്കാത്ത ചെറിയമ്മയും താമസിക്കുന്നത് അവിടെയാണ് ..അവരാണ് മോനെ ഞങ്ങളെത്തും വരെ നോക്കുന്നത് . കുറെ കഴിഞ്ഞും എന്നോടൊന്നും മിണ്ടാതെ വണ്ടിയോടിക്കുന്ന ആളെ ഞാനിപ്പോഴാണ് നോക്കിയത് "ദേവേട്ടാ ....ന്താ ആലോചന ..ഒന്നും മിണ്ടാതെ വല്ല്യേ ശ്രദ്ധയിൽ വണ്ടിയോടിക്കാണല്ലോ ..ഇന്ന് വിശേഷങ്ങളൊന്നും ചോയ്ക്കാനില്ലേ ന്നോട് ..." ചോദിച്ചു കഴിഞ്ഞു ഞാൻ റേഡിയോയുടെ ഒച്ച മെല്ലെ കൂട്ടി..ഉണ്ണിമേനോൻ പാടി തകർക്കുന്നു... "ഒരു ചെമ്പനീർപൂവിറുത്തു ഞാനോമലേ ..." എന്റിഷ്ടങ്ങളിലൊന്ന് "ഒന്നൂല്ല്യ...ഒരു ചെറിയ തലവേദന ..ചെന്നൊന്നു കുളിച്ചു ഫ്രഷായാൽ ശരിയാവും " നെറ്റിയിൽ തൊട്ടു നോക്കിയപ്പോൾ ...ചൂടൊന്നുമില്ല എപ്പഴും ഈ കമ്പ്യൂട്ടറിലേക്ക് നോക്കിയുള്ള പണിയല്ലേ അതാവും ..പാട്ടിന്റെ ഒച്ച ഞാൻ കുറച്ചു , പാവം തലവേദന കൂട്ടണ്ട .. ഒരു കൈ കൊണ്ട് സ്റ്റിയറിങ് പിടിച്ചു മറുകൈ എന്റെ ഉള്ളംകൈ തേടി വന്നു പലപ്പോഴും ചെയ്യുന്നപോലെ കയ്യിലമർത്തി പിടിക്കാൻ . എന്നുമിങ്ങനെ എന്റെ ജീവനായി കൂടെയുണ്ടാവണേ ഈശ്വരന്മാരെ .. മനസ്സ്‌ ദീപ പറഞ്ഞ കഥകളിലേക്ക് പാറിപ്പറന്നു ..പാവം അവൾടെ ഭർത്താവ് രണ്ടാമത്തെ കുഞ്ഞു വയറ്റിലുള്ളപ്പോ വേറൊരുത്തിയേം കൊണ്ട് നാടു വിട്ടെന്ന് ..സങ്കടായി കേട്ടപ്പോ.. ദേവേട്ടന്റെ കയ്യും പിടിച്ചു ഇങ്ങനെ യാത്ര ചെയ്യുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ഒരിക്കലും ഈ യാത്ര കഴിയാതിരുന്നെങ്കിലെന്ന് ... ഭാര്യയെന്നതിനേക്കാൾ ഒരു കാമുകിയെ പോലെ ആ മുഖത്തേക്ക് കണ്ണും നട്ടിരിക്കുമ്പോൾ മനസ്സ്‌ പൂമ്പാറ്റയെപോലെ പാറിപറക്കും .. വിശപ്പ് മാറിയപ്പോൾ പരിപ്പുവടയുടെ മണമൊക്കെ മാറി മുല്ലപ്പൂവിന്റെ മണം വരുന്നുണ്ട്... പിന്നിലേക്ക് എത്തിനോക്കിയപ്പോൾ കണ്ടു ഇലയിൽ പൊതിഞ്ഞു കെട്ടി ഒരു കുടമുല്ലപ്പൂമാല .. പറയാതെ തന്നെ എന്റെ ഇഷ്ടങ്ങൾ നടത്തിത്തരുന്ന ന്റെ ജീവൻ. "ദേവേട്ടാ ....ഞാൻ ഒരൂട്ടം ചോദിക്കട്ടെ ...ഉത്തരം തരണം ഒഴിഞ്ഞു മാറരുത് " മൂളലോന്നുമില്ലാതെ നോക്കിയ നോട്ടത്തിൽ ഒരു ചിരിയുണ്ടായിരുന്നു ... "ഞാൻ പറയാം നിന്റെ ചോദ്യം ...ന്നെ ഇപ്പോഴും പഴേ പോലെ ഇഷ്ടണ്ടോന്നല്ലേ കേട്ട് കേട്ട് മടുത്തു ഇനി വേറെ ചോദിക്ക് ...ഇനിയെത്ര ജന്മമുണ്ടെങ്കിലും നീ മാത്രേ എന്റെ പ്രാണനായി എനിക്ക് വേണ്ടൂ...നൂറു വട്ടം ഞാൻ പറഞ്ഞു കഴിഞ്ഞു" അതുവരെ ഉടലിനെ മത്തു പിടിപ്പിച്ചു തുടങ്ങിയ മുല്ലപ്പൂ വാസനയെക്കാളും ഈ മനുഷ്യനോടുള്ള ഇഷ്ടത്താൽ ഞാനാകെ പൂത്തുലഞ്ഞത് കൊണ്ടാവും മനസ്സ് വിട്ട് ഞാനൊന്നു പൊട്ടിച്ചിരിച്ചു . "ന്നാലേ ഇന്ന് ചോദ്യമല്ല ...ഒരാജ്ഞയാണ് പോരേ... ഞാനെങ്ങാനും മരിച്ചുപോയാലും നിങ്ങൾ വേറെ കെട്ടരുത്ട്ടാ...എന്റെ ആത്മാവിനു പോലും സഹിക്കാൻ കഴിയില്ല...നിങ്ങൾ വേറൊരാൾക്ക് സ്വന്തമാവണത് ..." പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ ചങ്കൊന്നിടറി...മിഴിയിലെ നീർത്തിളക്കം മറച്ചു ഞാനേട്ടനെ നോക്കി... "നീലു...മരണത്തെകുറിച്ച് നീ തമാശക്ക് പോലും പറയരുത്ട്ടോ...ചിന്തിച്ചു നോക്ക് നമ്മളിലൊരാൾ ഇല്ലാതായാൽ അടുത്ത നിമിഷം മുതൽ ബാക്കിയുള്ള ആൾടെ ജീവിതം ...ഇനിയൊരു നിമിഷം കൂടി നഷ്ടപെട്ട ആ മുഖം കാണാനോ സ്വരം കേൾക്കാനോ കഴിയില്ലെന്ന തിരിച്ചറിവ് ..വല്ലാത്തൊരവസ്ഥയാണത് " ഒന്നും മിണ്ടാതെ ആ കണ്ണുകളിലേക്ക് നോക്കിയപ്പോഴേക്കും കണ്ണിലെ നനവ് രണ്ടു കുഞ്ഞരുവികളായി കവിളിനെ ചുംബിച്ചു താഴോട്ടിറങ്ങി.. " നോക്കൂ എത്ര നേരായി ആ ഫോൺ അടിക്കണു...ഒന്നെടുത്തിട്ട് ഡ്രൈവിങ്ങിലാണെന്നു പറഞ്ഞൂടെ ആരാണെങ്കിലും " സൈലന്റിൽ കിടക്കുന്ന ഫോണിന്റെ വെളിച്ചം നോക്കി ഞാൻ പറഞ്ഞു ..അത് ശ്രദ്ധിക്കാതെ റോഡിലെ തിരക്കിലേക്ക് കണ്ണ് നട്ടിരിക്കുന്ന കണ്ടപ്പോഴേ തോന്നി എടുക്കാൻ താല്പര്യമില്ലാത്ത ആരെങ്കിലുമാവും എന്ന് . വീട്ടിലെത്തി ഗേറ്റ് തുറക്കുമ്പോഴേ കേട്ടു മോന്റെ ഒച്ചയും ബഹളവും തൊട്ടു പിറകെ അച്ഛാ അമ്മേ ന്നു കൂക്കിവിളിച്ചു ഓടി വരുന്ന അവനെയും ... ഒരേ മുറ്റത്തു തന്നെയാണ് രണ്ടു വീടും ... മോനെ അത് വരെ അടക്കി നിർത്തിയ അച്ഛച്ഛന് റ്റാറ്റ കൊടുപ്പിച്ചു അവനെയുമെടുത്തു മെല്ലെ ഞാൻ വീട്ടിലേക്ക് കയറുമ്പോൾ കണ്ടു ...കാർ നിർത്തിയിട്ടിട്ടും ഇറങ്ങാതെ ആരോടോ സംസാരിക്കുന്ന ദേവേട്ടനെ .. മോനോട് വിശേഷങ്ങളൊക്കെ ചോദിച്ചു ഞാൻ സാരി മാറി ഉടുപ്പിടുമ്പോഴേക്കും ദേവേട്ടൻ കയറി വന്നെന്റെ കഴുത്തിൽ ഇക്കിളിയിട്ടു... " അച്ഛേ ...കുമ്പു കാട്ടല്ലേ അമ്മ ഉയ്‌പ്പ് മാറല്ലേ ..." കുഞ്ഞികൈവിരൽ ചൂണ്ടി അവന്റെ പറച്ചിലും ഉണ്ടക്കണ്ണിലെ അരിശവും കണ്ടപ്പോഴേക്കും ഞങ്ങൾക്ക് ചിരി പൊട്ടി ...എങ്കിലും വന്ന ചിരി ചുണ്ടമർത്തി പിടിച് ദേവേട്ടൻ എന്നോടും അവനോടും ക്ഷമ പറഞ്ഞു അകത്തേക്ക് പോയി .. ഫ്രിഡ്ജിലെ ചോറെടുത്തു പുറത്തേക്ക് വച്ചപ്പോഴേക്കും അമ്മ കറികളും കൊണ്ട് കയറി വന്നു...അച്ഛന്റേം അമ്മയുടെയും ആഗ്രഹപ്രകാരമാണ് തറവാട് വിട്ട് ഞങ്ങൾ വേറെ വീട് വച്ചത് ..എന്നാലും ഇവിടെ ഒരൂട്ടം വക്കാൻ സമ്മതിക്കില്ല ....ഇവിടെ ആകെയുള്ള പണി ചോറ് വക്കലാണ് ... ഒഴിവു ദിവസങ്ങളിലും ജോലി കഴിഞ്ഞു വന്നാലും എല്ലാരും ഒരുമിച്ച് തറവാട്ടിൽ തന്നെ ...രാത്രി മാറി കിടക്കാൻ മാത്രമായി ഒരു വീട് . ചായയുണ്ടാക്കി അകത്തു ചെന്ന് നോക്കിയപ്പോ ദേവേട്ടൻ കുളിക്കാൻ കയറി ...മുറിക്ക് പുറത്തേക്ക് നടക്കുന്നതിനിടയിലാണ് ദേവേട്ടന്റെ ഫോണിൽ തുടർച്ചയായി വരുന്ന വാട്സ്ആപ്പ് മെസേജുകൾ കണ്ടത് ഒപ്പം ഇടവിട്ട വിളികളും . ഇങ്ങനെ തുടർച്ചയായി ആരാണ്?? ...ഫോൺ ലോക്ക് ആണ് പക്ഷേ മുകളിൽ കാണാം ഏതോ ഒരു അർച്ചനയാണ് മെസേജുകൾ അയക്കുന്നത് ..ഇത് ദേവേട്ടന്റെ കൂടെ പഠിച്ച അർച്ചനയല്ലേ .... ഒരു പെണ്ണിന്റെ പേര് കണ്ടപ്പോഴുണ്ടായ കൗതുകം ,ഞാൻ സ്ക്രീൻ താഴോട്ടാക്കി നോക്കി ...പൂർണമായും കാണുന്നില്ലെങ്കിലും ഒന്നു രണ്ടെണ്ണം കണ്ടു.. "ദേവാ ഇതിനൊരു തീരുമാനം പെട്ടെന്നുണ്ടാക്കണം ഇനിയും വൈകിയാൽ ഇവിടെ എല്ലാരും അറിയും .. എനിക്ക് ഈ ടെൻഷൻ തനിയെ താങ്ങാൻ വയ്യ പ്ലീസ് " ആകെ ഒരു തരിപ്പ് ശരീരം മുഴുവൻ പെട്ടെന്ന് വന്നു നിറയുന്നത് ഞാനറിഞ്ഞു ...തലയൊന്നടങ്കം ചൂടെടുക്കുന്നു ..വിറയ്ക്കുന്ന കൈവിരലുകൾ ഞാൻ താഴോട്ടേക്ക് നീക്കി "എന്നെ ചതിക്കാനാണ് ഉദ്ദേശമെങ്കിൽ ഞാൻ നിന്നെ വിടില്ല ...എല്ലാരേയും കൂട്ടി ഞാൻ വരും നിന്റെ വീട്ടിലേക്ക്...അറിയട്ടെ നിന്റെ വീട്ടുകാരും പെണ്ണും .. നാണക്കേട് നിനക്ക് മാത്രമല്ല എനിക്കുമുണ്ട് " സങ്കടമോ ദേക്ഷ്യമോ..ഓരോ രോമകൂപങ്ങളും സടകുടഞ്ഞെണീൽക്കുന്നത് പോലെ തോന്നുന്നു...ആകെ ഒരു പരവേശം ....എങ്കിലും എന്തായിരിക്കാം ഇത്രെയും വലിയൊരു തെറ്റ് ചെയ്യാനുള്ള ഏട്ടന്റെ കാരണം ... ഫോൺ പതിയെ താഴെ വച്ച് ഞാൻ അടുക്കളയിലേക്ക് നടന്നു ....വയ്യ !! കണ്ണെല്ലാം നിറഞ്ഞു തൂകി കാഴ്ചയെല്ലാം മറയുന്നു ...തൊണ്ടക്കുഴിയിൽ ആരോ വിരലമർത്തും പോലെ സങ്കടം നിറഞ്ഞു ശ്വാസമെടുക്കാൻ പോലും പറ്റുന്നില്ല ... അടുക്കളയോട് ചേർന്നുള്ള കുളിമുറിയിലേക്ക് കയറി വാതിലടക്കുമ്പോഴേക്കും നെഞ്ചമർത്തി പിടിച്ചു ഞാൻ താഴെക്കിരുന്നു ... " നീലൂ.. ഞാനൊന്ന് അച്ഛന്റടുത്തേക്ക് പോയി വരാം കേട്ടോ ...മോനെന്റെ കൂടെയുണ്ട് .....നീ കുളി കഴിഞ്ഞാൽ അങ്ങ് പോരെ ..." വിങ്ങിപൊട്ടിയുള്ള കരച്ചിലിൽ പതറിയ സ്വരമറിയാതിരിക്കാൻ ഞാനൊന്നു ഉറക്കെ മൂളി ... വെള്ളം വീഴുന്ന ഒച്ചയുണ്ടെങ്കിലും അച്ഛനും മോനും കളിച്ചു ചിരിച്ചു അകത്തെ വാതിലടച്ചുപോകുന്നത് എനിക്ക് കേൾക്കാം .... എന്താണ് ഞാൻ ചോദിക്കേണ്ടത് ...എവിടെ നിന്നും തുടങ്ങും ...സ്വന്തമായി ഒരോഫീസ് ഇടുന്നതിനെ പറ്റിയുള്ള ചർച്ചകളിലൊക്കെ അർച്ചനയെ പറ്റി പറയാറുണ്ടായിരുന്നു ...പക്ഷേ അതിനുമപ്പുറം കാര്യങ്ങൾ എത്തിയിരിക്കുന്നു എന്ന് വേണം കരുതാൻ . കുറെ നേരം കഴിഞ്ഞിട്ടും എന്നെ കാണാതിരുന്നത് കൊണ്ടാവാം ദേവേട്ടൻ മടങ്ങി വന്നു ,ഉറങ്ങിപ്പോയ മോനെയും തോളിലിട്ട് ... മോനെ കിടത്തി വന്ന് ടീവി കണ്ടു കൊണ്ട് സോഫയിൽ കിടക്കുന്ന എന്റെ നെറ്റിയിലുമ്മ വച്ചു . അറിയാതെ പോലും കണ്ണ് നിറയാതിരിക്കാൻ ഞാൻ നടത്തിയ പുഞ്ചിരി ശ്രമം പാളാതിരിക്കാനായി ഞാനേട്ടന്റെ കഴുത്തിൽ കയ്യിട്ട് മുഖം ചേർത്ത് പിടിച് ഉമ്മ വക്കുന്നതിനിടയിൽ പറഞ്ഞു "വേഗം ഭക്ഷണം കഴിച്ചിട്ട് കിടന്നോളൂട്ടാ ..എനിക്ക് മേലാതായി ...ഇത്തവണ നേരത്തെ വന്നു ..ഡേറ്റ് ആകും മുൻപേ " അതേ...പകുതി പെണ്ണുങ്ങളെങ്കിലും പറയുന്ന നുണ പറഞ്ഞേ മതിയാവൂ ...ഇതിന്റെ സത്യമറിയാതെ ഇനിയെനിക്ക് ഒന്നു മനസ്സ്‌ തുറന്ന് തൊടാൻ പോലും കഴിയില്ല . "അയ്യോ ചതിച്ചോ ...ഞാൻ മുല്ലപ്പൂവൊക്കെ വാങ്ങിയത് വെറുതെയായി അല്ലേ .." എന്റെ വയറിൽ തലോടി കൊണ്ട് അദ്ദേഹമത് പറയുമ്പോൾ മനസ്സിലൊരു നൂറു വട്ടം ഞാനാ കൈ തട്ടി മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു . രാത്രിയിൽ മുഴുവൻ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന എന്നെ ചേർത്ത് പിടിച്ചു ചൂട് വെള്ളം വേണോ എന്നു ചോദിക്കുമ്പോഴും ഞാനറിഞ്ഞു അറപ്പ് ശരീരം മുഴുവൻ അരിച്ചു കയറുന്നത് . ഇനിയെന്ത് വേണം ...ആരോട് ഇതെല്ലാം ഒന്നു മനസ്സ് തുറന്ന് പറയുമെന്ന ചിന്തയിൽ ഞാൻ രാവിലെ എണീറ്റപ്പോൾ അവധി ദിവസം ആഘോഷിക്കാനായി അച്ഛനും മകനും കെട്ടിപിടിച്ചുറങ്ങുന്നുണ്ട് . മേശപ്പുറത്തിരുന്ന ഫോണിന്റെ മിന്നിത്തിളങ്ങുന്ന വെളിച്ചം കണ്ടുകൊണ്ട് ഞാനിറങ്ങിപോന്നു മുറിയിൽ നിന്നും . പല്ല് പോലും തേക്കാതെ അടുക്കളയിലെ വെറും തറയിൽ കാൽമുട്ടിൽ മുഖമമർത്തി എത്ര നേരമാണ് ഞാനിരുന്നതെന്നോർമ്മയില്ല ... അമർത്തിയ സ്വരത്തിൽ ആരോടോ ഞാൻ വിളിക്കാം ഒന്നു കാത്തിരിക്കൂ എന്ന ദേവേട്ടന്റെ കെഞ്ചുന്ന സ്വരം കേട്ടതും ഞാൻ ചാടിയെണീറ്റു .. "ആരോടാണ് ദേവേട്ടൻ രാവിലെ തന്നെ യാചിക്കുന്നത് ... പോയി കണ്ടൂടെ അവളെ ...തീർത്തു കൊടുത്തിട്ട് വാ അവൾടെ പ്രശ്നങ്ങൾ ...കണ്ടു!!!ഞാൻ കാമുകനയച്ച അവളുടെ മെസേജുകൾ " എന്റെ ചോദ്യം പോരുകോഴിയുടെ ചീവലുമായി ചേർച്ച തോന്നിയത് കൊണ്ടാകാം എന്നെ നോക്കുന്ന ആൾടെ നോട്ടത്തിൽ അമ്പരപ്പുണ്ട് ...മുഖത്തു ഞാനറിഞ്ഞതിലുള്ള പകപ്പും .. "നീലിമ നീ കാര്യമറിയാതെ സംസാരിക്കരുത് നീ കരുതുന്നപോലെ ഒന്നുമില്ല ..ഞാനെല്ലാം പറയാം സമയമാവുമ്പോൾ " പറഞ്ഞു മുഴുമിപ്പിക്കാൻ ഞാൻ സമ്മതിച്ചില്ല ..സമനില തെറ്റിയവളെ പോലെ കൈ ചൂണ്ടി കൊണ്ട് ഞാൻ മുന്നിലേക്ക് ചെന്നു "ഒരക്ഷരം നിങ്ങളിനി മിണ്ടരുത് ...സമയം പോലും .. അവളെയും കുഞ്ഞിനേയും ഒരുമിച്ചിവിടെ കൊണ്ടുവരാൻ വേണ്ടിയാണോ ഇനിയും സമയം ..." "എന്തൊക്കെ ഭ്രാന്താണ് നീ പറയുന്നത് ..നീയെന്തോ തെറ്റിദ്ധരിച്ചതാണ് ..." അപ്പോഴേക്കും ജനിച്ചിട്ടിന്നു വരെയും കേൾക്കാത്ത കലഹത്തിന്റെ ശബ്ദം കേട്ടിട്ടാവണം മോൻ കണ്ണ് മിഴിച്ചു വന്ന് വാതിൽക്കൽ നിന്നു . മോനൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമേയല്ലായിരുന്നു ആ സമയത്തു " അതേ എന്റെ തെറ്റിദ്ധാരണ തന്നെ ...എന്നാലതൊന്നു തീർക്കാൻ എനിക്ക് നിങ്ങടെ ഫോണൊന്നു താ ... ഇപ്പോഴേ തീർത്തേക്കാം ..അവൾടെ ഭർത്താവ് പോലും അറിയുന്നതിന് മുൻപേ നിങ്ങടെ ഗർഭകഥയുടെ തീരുമാനം കാത്തു അവളയച്ച മെസേജുകൾ കൺകുളിർക്കെ കണ്ടിട്ട് ..." കുഞ്ഞു നോക്കി നിൽക്കുന്നെന്നു പോലും നോക്കാതെ ദേവേട്ടനെന്റെ മുഖത്തു കൈ വീശിയടിച്ചു ... ഇന്ന് വരെ അങ്ങനൊരു സംഭവം സ്വപ്നങ്ങളിൽ കൂടി ഇല്ലാതിരുന്നത് കൊണ്ടാവാം ഹിസ്റ്റീരിയ ബാധിച്ചവളെ പോലെ ഞാനലറി "കൊല്ല് കൊല്ലെന്നെ ....എനിക്കറിയാം അവൾക്ക് വേണ്ടി നിങ്ങളതും ചെയ്യുമെന്ന് " ഒന്നും മിണ്ടാതെ മോനെയുമെടുത്തു ദേവേട്ടനിറങ്ങിപോയി ...കാറുമെടുത്തു പുറത്തേക്ക് പോകുന്ന അവരെ നോക്കി നിൽക്കുമ്പോൾ എന്റെയുള്ളിൽ പകയായിരുന്നു .. തീർക്കണം എന്നെക്കൊണ്ടുള്ള ശല്യം ....ദേക്ഷ്യം തീർക്കാൻ എനിക്കെന്റെ ജീവൻ മതി ഉറക്കക്കുറവുള്ള അച്ഛന് കഴിക്കാനായി വാങ്ങികൊണ്ടുവന്ന ഗുളികകൾ തറവാട്ടിൽ നിന്നും ആരുമറിയാതെ എടുത്തുകൊണ്ട് വരുമ്പോൾ ആ ചിന്ത മാത്രമായിരുന്നു എന്റെ മനസിൽ .. കൈവെള്ള നിറയെ മരുന്നുമെടുത്തു കഴിക്കാനായി ഇരിക്കുമ്പോഴും ചതിക്കപെട്ടവളുടെ വേദന തിങ്ങി ശ്വാസം മുട്ടുന്നുണ്ടായിരുന്നു ... പെട്ടെന്നെനിക്ക് തോന്നി അവളെയും വിളിക്കണം ... അറിയിച്ചിട്ട് വേണം എനിക്ക് ഈ ലോകത്തിൽ നിന്നും യാത്രയാവാൻ ... ഫോണെടുത്തു ഡയറിയിൽ ഇന്നലെ കോറിയിട്ട അവളുടെ നമ്പറിലേക്ക് വിളിക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... എന്റെ ഭർത്താവിനെ മാത്രമേ നിനക്ക് കിട്ടിയുള്ളൂ എന്ന ചോദ്യം മുഴുമിപ്പിച്ചതും ഞാൻ കേട്ടത് "ഛീ നിർത്തടി നിന്റെ പ്രസംഗം " എന്നായിരുന്നു പിന്നെയവൾ പറഞ്ഞ കഥകൾ മുഴുവൻ , ഒരു ദേക്ഷ്യത്തിനു കിണറ്റിൽ ചാടി പത്തു ചാട്ടത്തിലും തിരികെ കയറാൻ പറ്റാത്തവളെ പോലെ ഞാൻ കേട്ടിരുന്നു അരമണിക്കൂറിലധികം അവളുമായി സംസാരിച്ചതിന് ശേഷം ഫോൺ വച്ച എനിക്ക് പിന്നെയാ ഗുളികകളിലേക്ക് നോക്കാൻ തന്നെ ഭയമായി ... ദൈവമേ ഒരു നിമിഷത്തെ വിഭ്രാന്തിയിൽ ഞാനത് കഴിച്ചിരുന്നെങ്കിൽ .... പുറത്തു കാർ വന്നു നിൽക്കുന്ന ഒച്ച കേട്ടപ്പോഴേ എനിക്ക് മനസിലായി ദേവേട്ടൻ എത്തിയിരിക്കുന്നു അർച്ചനയുമായി ... പുതിയ ബിസിനസ് തുടങ്ങാൻ പൈസ മതിയാകാതെ വന്നപ്പോഴാണ് എന്നെയറിയിക്കാതെ ഫിനാൻസിൽ നിന്നും അർച്ചനയുടെ ജാമ്യത്തിൽ ദേവേട്ടൻ ലോണെടുത്തത് ..പക്ഷേ തവണകൾ മുടങ്ങിയപ്പോൾ അവർ ദേവേട്ടനെ വിളിതുടങ്ങി. അവരെ ഒഴിവാക്കാൻ നമ്പർ മാറ്റിയപ്പോൾ പിന്നെയുള്ള വിളി മുഴുവൻ അർച്ചനക്കായിരുന്നു.. കേട്ടാലറക്കുന്ന തെറികൾ കൊണ്ട് അവരവളെ അഭിഷേകം ചെയ്തതും പോരാഞ്ഞു വീട്ടിൽ കയറി വരുമെന്ന ഭീഷണിയിൽ അവൾ ഭയന്നു.കൂട്ടുകാരനു വേണ്ടി എടുത്തു വച്ച വയ്യാവേലി ഭർത്താവറിഞ്ഞാലുള്ള ഭവിഷ്യത്തോർത്താണ് ആ മെസേജുകൾ അയച്ചത് . ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞവസാനിപ്പിച്ചു അവളെണീൽക്കുമ്പോൾ ഒരു കാര്യം കൂടെയെന്നെ ഓർമിപ്പിച്ചു "കാമുകിയാവാൻ മാത്രമല്ല നീലിമ ..നീയൊരു ഭാര്യയാവാനും കൂട്ടുകാരിയാവാനും ശ്രമിക്കണം എന്നാലേ ബാധ്യതകളും മാനസികസംഘർഷങ്ങളും കൂടി ഭർത്താക്കന്മാർക്ക് പങ്കു വക്കാനുള്ള ധൈര്യം കിട്ടൂ ... ഇവിടെ നീയും അവനും തോറ്റുപോയത് അത് കൊണ്ടാണ് ...ഒരർത്ഥത്തിൽ ഞാനും ...അതുകൊണ്ട് വരും വരായ്കകൾ എന്തു തന്നെയായാലും ഞാനുമെല്ലാം അറിയിക്കാൻ പോവുകയാണ് എന്റെ ഭർത്താവിനെ " അവൾ പോയതിന് ശേഷമാണ് ദേവേട്ടൻ കണ്ടത് ബെഡിലിരിക്കുന്ന മരുന്നുകൾ ..കണ്ണുകളിലെ ചോദ്യത്തിന് ഞാൻ മറുപടി നൽകാതെ തല താഴ്ത്തി കാര്യങ്ങളെല്ലാം ഒളിപ്പിച്ചു വച്ചതിന് മാപ്പ് പറയാൻ അദ്ദേഹമൊരുങ്ങുമ്പോഴേക്കും ഞാനാ കാലുകളിൽ വീണിരുന്നു ...വേദനിപ്പിച്ചതിനു മാപ്പ് എന്നെ പൊക്കിയെടുത്തു മാറോടു ചേർത്ത് കെട്ടിപിടിക്കുമ്പോൾ ദേവേട്ടനു സങ്കടമൊതുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ആ നെഞ്ചിടിപ്പിൽ നിന്നും അറിയാമായിരുന്നു ഒരു നിമിഷത്തെ മതിഭ്രമത്തിൽ ഞാനെന്റെ ജീവിതം അവസാനിപ്പിച്ചിരുന്നെങ്കിൽ തകർന്നു തരിപ്പണമാവുന്ന എന്റെ പ്രാണന്റെ ഹൃദയതാളം ..അമ്മയില്ലാതെ വളരേണ്ട ഒരു കുഞ്ഞുമുഖത്തിന്റെ ദൈന്യതയും .. പതിനഞ്ചു ദിവസത്തിനപ്പുറം ദേവേട്ടന് നൽകാനായി എനിക്ക് നല്ലൊരു വാർത്തയുണ്ടായിരുന്നു ..... ആ കൈകളിലേക്ക് ഞാനൊപ്പിട്ട ചെക്കുകൾ വച്ചു കൊടുക്കുമ്പോൾ പ്രൊഫിഡൻറ് ഫണ്ട് ലെ ലോൺ ഒരാശ്വാസമായി എന്റെ അക്കൗണ്ടിലേക്കെത്തിയിരുന്നു ... കൊള്ളപലിശക്കാരുടെ പണം തിരിച്ചടച്ചു പ്രശ്നങ്ങളെല്ലാം ഒഴിവാക്കിയപ്പോൾ ഞാനറിഞ്ഞു ...ഞാനിപ്പോൾ കാമുകി മാത്രമല്ല ഉത്തരവാദിത്വമുള്ള ഒരു ഭാര്യയും ... ഭർത്താവിനോട് തോളോട് തോളുരുമ്മി നിൽക്കുന്ന ഒരു കൂട്ടുകാരിയുമാണെന്ന് ... നിസ്സാരകാര്യങ്ങളും തെറ്റിദ്ധാരണകളും ആത്മഹത്യക്ക് ഒരു കാരണമായി തിരഞ്ഞെടുക്കുമ്പോൾ ഓർത്തിരിക്കേണ്ട ഒന്നുണ്ട് ...മരിക്കാനുള്ള ധൈര്യത്തിന്റെ പത്തിലൊരംശം പോലും ജീവിതമെന്ന പിൻവിളിക്ക് വേണ്ടെന്ന സത്യം . (അവസാനിച്ചു) രചന - കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ
സത്യം പറഞ്ഞാൽ ഈ പ്രണയം എന്നൊക്കെ പറയുന്നത് നമ്മൾ വിചാരിക്കുന്ന പോലെ അത്ര കളറുള്ള പരിപാടിയൊന്നുമല്ല. സിനിമയിലൊക്കെ കാണുന്ന പോലെ സ്ലോ മോഷനിൽ നടന്നു വരുന്ന നായികയോ അല്ലെങ്കിൽ ബൈക്കിൽ സ്റ്റൈലായി വന്നിറങ്ങുന്ന നായകനെ ഒക്കെ സ്വപ്നം കണ്ട് ഇറങ്ങിത്തിരിച്ചാൽ പണി പാളും. ശരിക്കുള്ള പ്രണയം തുടങ്ങുന്നത് ഈ ഇൻസ്റ്റാഗ്രാം ഫിൽറ്ററുകൾ ഒക്കെ മാറി നമ്മുടെ ഒറിജിനൽ കോലം പരസ്പരം കാണുമ്പോഴാണ്. പല്ലുപോലും തേക്കാതെ കണ്ണു തിരുമ്മി ഇരിക്കുന്ന ആ ഭീകരരൂപത്തെ നോക്കി ഇപ്പോഴും എനിക്ക് നിന്നോട് ഇഷ്ടം തോന്നുന്നുണ്ടല്ലോ എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ അതാണ് മോനേ റിയൽ പ്രണയം. നമ്മുടെയൊക്കെ റിലേഷൻഷിപ്പിലെ ഏറ്റവും വലിയ വില്ലൻ ഈ ലൊക്കേഷൻ ഷെയറിങ്ങും ലാസ്റ്റ് സീനും ഒക്കെയാണ്. എവിടെ എത്തിയെന്ന് ചോദിക്കുമ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്തിട്ടില്ലെങ്കിലും ദാ സിഗ്നൽ എത്തി എന്ന് കള്ളം പറയുന്നതും അത് മറ്റേ ആൾക്ക് കൃത്യമായി അറിയാമെങ്കിലും വിശ്വസിക്കുന്നത് പോലെ അഭിനയിക്കുന്നതുമൊക്കെ ഒരു പ്രത്യേക കഴിവാണ്. ഇനി തല്ലുകൂടുന്ന കാര്യം പറയുകയേ വേണ്ട. എന്തിനാണ് വഴക്കിട്ടതെന്ന് രണ്ടുപേർക്കും അറിയില്ലെങ്കിലും നീ എന്നോട് ചൂടായി അതുകൊണ്ട് എനിക്കും ചൂടാവണം എന്ന ലൈനിൽ പോകുന്ന ആ ഇഗോ അടി ഉണ്ടല്ലോ കുറച്ചു ഓവർ ആണെങ്കിലും അതൊക്കെ ഒരു രസം തന്നെ അല്ലെ. നമ്മുടെ ഫോണിലെ ഗാലറി എടുത്തു നോക്കിയാൽ അറിയാം പകുതിയും മറ്റേ ആളുടെ വായും പൊളിച്ചുള്ള ഉറക്കത്തിന്റെയോ അല്ലെങ്കിൽ നമ്മൾ പോലും അറിയാതെ എടുത്ത അലമ്പ് ഫോട്ടോകളോ ആയിരിക്കും. അതൊക്കെ കാണിച്ച് കളിയാക്കുന്നതും സ്റ്റാറ്റസ് ഇടുന്നത് ഒക്കെ ഒരു സുഖമുണ്ട്. നമ്മൾ പറയുന്ന മണ്ടത്തരങ്ങൾക്ക് പോലും കയ്യടിക്കാൻ ഒരാൾ കൂടെയുള്ളപ്പോൾ കിട്ടുന്ന ആ ഒരു കോൺഫിഡൻസ് വേറെ എവിടെയും കിട്ടില്ല. നാട്ടുകാർക്ക് മുന്നിൽ നമ്മളെ വാനോളം പുകഴ്ത്തുകയും എന്നാൽ തനിച്ചാകുമ്പോൾ ഇത്രയും വലിയൊരു മണ്ടനെ/മണ്ടിയെ എനിക്ക് എങ്ങനെ കിട്ടി എന്ന് ആലോചിച്ച് ചിരിക്കുകയും ചെയ്യുന്ന ആ ഒരു ബന്ധമുണ്ടല്ലോ അതാണ് ഏറ്റവും മനോഹരം. വലിയ സർപ്രൈസുകളോ വിലകൂടിയ സമ്മാനമോ ഒന്നുമല്ല ശരിക്കും പ്രണയം. നമ്മൾ പാതിരാത്രി വിശക്കുന്നു എന്ന് പറയുമ്പോൾ ചീത്ത വിളിച്ചാണെങ്കിലും അടുക്കളയിൽ പോയി ഒരു ഓംലെറ്റ് അടിച്ചു തരുന്ന ആ മനസ്സ് ഉണ്ടല്ലോ അതിലാണ് കാര്യം. നമ്മുടെ എല്ലാ വട്ടുത്തരങ്ങൾക്കും കൂട്ടുനിൽക്കുന്ന നമ്മളെ നമ്മളായിട്ട് തന്നെ സ്നേഹിക്കുന്ന ആ ഒരാളെ കിട്ടിയാൽ പിന്നെ ലൈഫ് സെറ്റാണ്. അതുകൊണ്ട് വെറുതെ ഷോ കാണിക്കാതെ ഉള്ള സ്നേഹം ആവോളം കൊടുത്തും വാങ്ങിയും അടിച്ച് പൊളിച്ച് ജീവിക്കുക. --- അപ്പൊ എല്ലാവരും ഇവിടെ വന്നു കമന്റ് ഒക്കെ വാരി വിതറി ഇൻബോക്സിൽ പോയി പ്രണയിച്ച് നടക്കു ഗുയ്സ്... Happy Valentines Day 😍 #loveislove #relationship #partner #couplegoals #valentinesday #📔 കഥ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ കണ്ണൂർകാരൻ ❤️❤️❤️❤️
പറമ്പിലിരുന്ന് അച്ഛാച്ചന്റെ കൂടെ കളിക്കുന്ന കിച്ചുവിനെ കണ്ടപ്പോൾ അറിയാതെ കണ്ണൊന്നു നിറഞ്ഞു.... അല്ലെങ്കിലും ഇങ്ങനാ സന്തോഷം മനസ്സ് നിറഞ്ഞു വരുമ്പോളും ഈ വൃത്തികെട്ട കണ്ണീര് പൊട്ടിപുറപ്പെടും... ചങ്കിലൊരു പിടുത്തവും കൊണ്ട് . പറമ്പിലെ പൊഴിഞ്ഞു വീണ കവുങ്ങിൻ പാള തപ്പി നടക്കാണ് അച്ഛച്ചനും മോനും ....മോന്റെയും അച്ഛന്റെയും തലയിൽ പ്ലാവിലകൊണ്ടുള്ള കിരീടവും മച്ചിങ്ങ കൊണ്ടുള്ള കാതിൽ തൂക്കുമെല്ലാമുണ്ട് . ചെറുപ്പത്തിൽ അച്ഛനെ ഇങ്ങനെ കളിച്ചു ചിരിച്ചു കണ്ടിട്ടില്ലെങ്കിലും പ്രാണനാണ് എനിക്ക് ... അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ആദ്യത്തെ കണ്മണി ആണാവാനായി കുടുംബം മുഴുവൻ ആഗ്രഹിച്ചപോളും അച്ഛനെപ്പോളും ചോദിക്കുമെന്ന് മോൾടെ അനക്കം അറിഞ്ഞോ എന്ന് .. രക്തസമ്മര്ദം കൂടി അമ്മ മാസം തികയ്ക്കില്ലാന്നു ഡോക്ടർ പറഞ്ഞപ്പോളും അച്ഛൻ പറഞ്ഞെന്ന്.... "ന്റെ മോളാ അവള് ..നേരാവുമ്പോളേ അവള് വരൂ "ന്ന് . അർധരാത്രിയിൽ പറയാതെ വന്ന പ്രസവ വേദന കൊണ്ട് അമ്മ പുളഞ്ഞതും ...ആരെയും വിളിച്ചാൽ കിട്ടാതെ വന്നപ്പോൾ ഓട്ടോയെടുത്തു ഒറ്റക്ക് അമ്മയെ കൂട്ടി ആസ്പത്രിയിലേക്ക് ഓടിയതും ... മേല്പാലമില്ലാത്ത റയിൽവേ ഗേറ്റിൽ മിനിറ്റുകളോളം വേദനയും പേടിയും സഹിച്ചു അവർ കാത്തു നിൽക്കുന്ന കഥയറിയാതെ പുറത്തേക്ക് തലയിട്ടു നോക്കിയ എന്നെ കണ്ട് അമ്മയുടെ ബോധം പോയതും .... പേടിച്ചു പാതി ജീവൻ പോയെങ്കിലും ഏതോ വിപദിധൈര്യത്തിൽ അച്ഛൻ ആസ്പത്രിയിലെത്തിച്ചതും ... കുഞ്ഞിന്റെ തല പുറത്തേക്ക് വന്നെങ്കിലും അമ്മക്ക് പ്രഷർ കൂടി അമ്മയും കുഞ്ഞും ബോധമില്ലാത്ത അവസ്ഥയിലാണെന്നും ഒന്നും പറയാൻ പറ്റില്ലെന്നുമറിയിച്ച ഡോക്ടറോട് കഥയൊന്നും കേക്കണ്ട എനിക്ക് രണ്ടാളേം ജീവനോടെ വേണം എന്ന് പറഞ്ഞു അവരുടെ കാല് പിടിച്ചതും അമ്മ പറഞ്ഞു കേട്ട അറിവാണ് ... ഒന്ന് ഇഴയാൻ പ്രായമായപ്പോളേക്കും എന്തിലും പോയി തലയിടുന്ന എന്റെ പിന്നാലെ എപ്പോളും അച്ഛനുണ്ടായിരുന്നു .. പിച്ചവച്ചു നടക്കാറായപ്പോൾ നെല്ല് പുഴുങ്ങിയിറക്കിയ ഉമിയടുപ്പിലേക്ക് അമ്മയുടെ നോട്ടമെത്തും മുൻപേ പോയി കാലെടുത്തു വച്ചതും എടുക്കാൻ പറ്റാതെ പ്രാണൻ പിടഞ്ഞു കരഞ്ഞ എന്നെയും പൊക്കിയെടുത്തു കൊണ്ട് അച്ഛനോടുമ്പോൾ ഒരു ഷർട്ട് പോലും ഇട്ടില്ലായിരുന്നു ... അച്ഛന്റെ നെഞ്ചിൽ വേദന സഹിക്കാതെ ഞാൻ കടിച്ച കടികളൊന്നും അച്ഛനറിഞ്ഞേയില്ല . അന്നത്തെ പൊള്ളൽ , മാസം രണ്ടാണ് എന്നെയും കൊണ്ട് അച്ഛനെ വേതാളത്തെ ചുമന്ന വിക്രമാദിത്യനെ പോലെ നടത്തിച്ചത് . അടുത്തുള്ളവരൊക്കെ ഉത്സവത്തിനു പോകുമ്പോൾ കൂടെ വിളിച്ചാലും പോകാതെ , അച്ഛൻ വരാനായി കാത്തിരുന്ന് ഉറങ്ങിപ്പോകുന്ന ഞാൻ ,കണ്ണുതുറക്കുന്നത് പാതിരാത്രിയിൽ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന അമ്പലപറമ്പിലെ വളകച്ചവടക്കാരന്റെ മുൻപിലായിരുന്നു. കൈനിറയെ വളകളും ചുണ്ട് ചുമപ്പിക്കുന്ന മിട്ടായിയും കയ്യിലൊതുങ്ങാത്ത പൊരി പൊതിയും ഈത്തപ്പഴ പൊതിയും കൊണ്ട് വീട്ടിലേക്ക് മടങ്ങി വരുമ്പോൾ സ്വർഗം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു . പൂരവും പെരുന്നാളും തുടങ്ങിയാൽ പിന്നെ , സ്ഥിരം കേൾക്കുന്ന ഐസ് വില്പനക്കാരന്റെ സൈക്കിളിന്റെ മണിയടി കേൾക്കുമ്പോളേക്കും ഓടും ... അച്ഛനടുത്തേക്ക് അമ്മയുടെ ഉണ്ടക്കണ്ണുകളെ അവഗണിച്ചു കൊണ്ട് .. അച്ഛൻ തന്ന ചില്ലറത്തുട്ടുകൾ കൊണ്ട് സ്വന്തമാക്കിയ പാൽഐസും കൊണ്ട് അമ്മയുടെ മുൻപിൽ ചെന്നു നിന്നാലേ പിന്നൊരു സമാധാനമുള്ളു .. സ്കൂളിൽ നിന്നും കുത്തിവെപ്പെടുത്ത വേദന കൊണ്ട് കൈ പൊക്കി പിടിച് അച്ഛനടുത്തേക്ക് ഓടിച്ചെല്ലുമ്പോളേക്കും അച്ഛൻ നേരെ കൂട്ടും അമ്പലമുക്കിലെ പലചരക്കു കടയിലേക്ക് ...പിന്നെ വാ നിറയെ കപ്പലണ്ടി മിട്ടായിയും കൈനിറയെ തേൻനിലാവുമായി മടങ്ങി വരുമ്പോളേക്കും വേദനയെങ്ങോ പോയിട്ടുണ്ടാവും മുതിർന്നപ്പോഴോ അനിയത്തി വന്നപ്പോഴാ എപ്പോഴാണ് അച്ഛനോടുള്ള സ്വാതന്ത്രം കുറഞ്ഞത് അറിയില്ല , പക്ഷേ പലപ്പോഴും അമ്മയായിരുന്നു പിന്നീട് മധ്യസ്ഥ . എന്നാലും അമ്മ വഴി അച്ഛൻ എല്ലാ ഇഷ്ടങ്ങളും നടത്തി തരുമായിരുന്നു .. അടുക്കളയിൽ സഹായത്തിനു വിളിക്കുന്ന അമ്മയെ പഠിക്കാനുണ്ടെന്നു പറഞ്ഞു വഴക്കു തുടങ്ങുമ്പോളെക്കും അച്ഛൻ ചെല്ലും അവള് പഠിച്ചോട്ടെ ഞാൻ സഹായിക്കാമെന്നു പറഞ് ..അച്ഛനെ വേണ്ടെന്നു പറഞ്ഞു മടക്കുന്ന അമ്മ പിന്നെ അച്ഛനില്ലാത്തപ്പോൾ നടുമ്പുറത്തു അടിച്ചാണ് അടുക്കളയിലേക്കു വിളിക്കുന്നത് ഒഴിഞ്ഞു മാറാൻ പറ്റാത്ത വിധം . പഠിപ്പു കഴിഞ്ഞിട്ട് മതി കല്യാണമെന്ന വാശി സമ്മതിച്ചു തന്ന അച്ഛൻ വീടിനടുത്തു തന്നെയുള്ള യദുവേട്ടന്റെ ആലോചന വന്നപ്പോൾ മറന്നത് വെറുതെയല്ലെന്ന് പഠിപ്പ് തുടർന്നോളാൻ യദുവേട്ടനും അവിടുത്തെ അമ്മയും നിർബന്ധിച്ചപ്പോൾ മനസിലായി . കല്യാണത്തിന്റെ തലേദിവസം വരെ ഓരോന്ന് ഒരുക്കാൻ ഓടിനടക്കുമ്പോളും എന്റെ ഇഷ്ടങ്ങൾ ചോദിച്ചറിയാൻ അച്ഛൻ മറന്നില്ല .... പല കടകളിലും കയറിയിറങ്ങിയിട്ടും കിട്ടാത്ത ലക്ഷ്മിമാല മറന്നോളാൻ അമ്മ പറഞ്ഞിട്ടും അച്ഛൻ അത് കിട്ടുന്നത് വരെയും ഞങ്ങളെയും കൊണ്ട് ടൌൺ മൊത്തം കറങ്ങി . കല്യാണത്തിന്റന്നു രാവിലെ മുതൽ കലങ്ങിയ കണ്ണുകളുമായി മുഖം തരാതെ തിരക്ക് കാണിച്ചു നടന്ന അച്ഛനെ , കാണാൻ കിട്ടിയത് തന്നെ യഥുവേട്ടൻ താലി കെട്ടുന്ന സമയത്താണ് . അപ്പോളാ നിറഞ്ഞ കണ്ണുകളും ചുണ്ടിലെ പുഞ്ചിരിയും പറയുന്നുണ്ടായിരുന്നു "ന്റെ കുട്ടിയെ കാത്തോളണേ ദൈവമേ "ന്ന് . ഇറങ്ങാൻ നേരം അച്ഛന്റെ ചുമലിൽ തലചായ്ച്ചു പൊട്ടിക്കരയുമ്പോളും അച്ഛൻ നിറഞ്ഞു തൂവുന്ന കണ്ണുകൾ തോർത്ത് കൊണ്ടൊപ്പി ചിരിച്ചു കൊണ്ട് പറഞ്ഞു "നാളെ ഇങ്ങടേക്ക് വരില്ലേ നീ ..പിന്നെന്താ " അച്ഛന്റെ മേലുള്ള പിടി വിടുവിച്ചു സമാധാനിപ്പിച്ചു യദുവേട്ടന്റെ അമ്മ കാറിൽ കയറ്റുമ്പോളും അമ്മയേ നോക്കുന്നതിലും കൂടുതൽ തവണ തിരിഞ്ഞു നോക്കിയത് അച്ഛനെ ആയിരുന്നു . അകന്നു പോകുന്ന കാറിനെ നോക്കി തോർത്ത് കൊണ്ട് മുഖം പൊത്തി നിക്കുന്ന അച്ഛൻ കണ്ണിൽ നിന്നും മാഞ്ഞില്ല യദുവേട്ടന്റെ വീട്ടിലെത്തിയിട്ടും . ഗർഭിണിയാണെന്ന് വീട്ടിലറിയിച്ച നിമിഷം എന്റെ ഇഷ്ടങ്ങളെല്ലാം കൊണ്ട് ഓടി വന്ന അച്ഛനെ അസൂയ കലർന്ന ഇഷ്ടത്തിലാണ് താൻ നോക്കിയതെന്ന് യദുവേട്ടൻ ഇപ്പോളും പറയും . പ്രസവം ഇവിടെ നിന്നു മതിയെന്ന് എല്ലാവരും നിർബന്ധം പിടിച്ചപ്പോൾ ഉള്ളിലെ സങ്കടമൊതുക്കി അച്ഛൻ പോയെങ്കിലും ഒന്നരാടമെങ്കിലും എന്നെ കാണാൻ വരും പരിപ്പുവടയും പഴംപൊരിയും ചൂടോടെ വാങ്ങികൊണ്ട് . ചെറിയൊരു നടുവേദന പറഞ്ഞപ്പോളേക്കും യദുവേട്ടന്റെ അമ്മയോട് "അമ്മിണിയമ്മേ മോളേ വിളിക്ക് നമുക്കിറങ്ങാം ഇനി വേദന കൂടാൻ നിക്കണ്ട " "അച്ഛാ ചെറിയൊരു നടുവേദനയേ ഉള്ളൂ കൂടാണെങ്കിൽ ഞാൻ പറയാം " എന്നു ഞാൻ പറയും വരെ അച്ഛൻ ചോദിച്ചോണ്ടിരുന്നു കുറഞ്ഞോ എന്ന് ... സമയമായിട്ടും വേദന തുടങ്ങാത്തത് കൊണ്ട് ഓപ്പറേഷൻ വേണമെന്ന് പറഞ്ഞപ്പോളേക്കും അച്ഛനാകെ പേടിച്ചിരുന്നു., എന്നിട്ടും യദുവേട്ടന്റെ തോളിൽ കൈവച്ചു പറഞ്ഞു പേടിക്കേണ്ടെന്നു ..... പേടിക്കാനൊന്നുമില്ലെന്നും അമ്മയും കുഞ്ഞും സുഖായിരിക്കണുന്നും സിസ്റ്റർ വന്നു പറയും വരെയും അച്ഛൻ ഒരേ നില്പായിരുന്നെന്ന് . വാശിയിൽ കരയുന്ന കിച്ചുനേം കൊണ്ട് ഉറക്കം കളഞ്ഞു അച്ഛൻ നടക്കുന്നത് കണ്ണ് നിറയ്ക്കാതെ ഒരിക്കലും നോക്കാൻ പറ്റിയിട്ടില്ല . എല്ലാവരോടും എപ്പോളും ഗൗരവത്തിലുണ്ടായിരുന്ന അച്ഛൻ അവന്റെ താളത്തിനൊത്തു തുള്ളുന്നത് കാണുമ്പോളോർക്കും എവിടെ പോയി ആ ഗൗരവം. ജന്നലഴികളിൽ കൈ വച്ചു അച്ഛാച്ഛന്റേം മോന്റേം കളികൾ കാണുന്നതിനിടക്ക് മൊബൈലിൽ എത്തി നോക്കിയപ്പോൾ കണ്ടു ...നിറയെ അച്ഛൻദിനാശംസകൾ .. ഈ ഓർത്തതിൽ കൂടുതൽ എഴുതാൻ ബാക്കി നിൽക്കുമ്പോൾ എത്രെ ആശംസകൾ കൊടുത്താലാണ് മതിയാവുക .... അതേ ഈ വിശേഷങ്ങളൊന്നും അറിയാതെ അവർ കളിയിലാണ് .....രണ്ടാളും , ഒരു മനുഷ്യജന്മത്തിന്റെ ഏറ്റവും നിഷ്കളങ്കമായ സമയമാണാഘോഷിക്കുന്നത് .... ആഘോഷിക്കട്ടെ ആശംസകൾ പിന്നെയറിയിക്കാം . (അവസാനിച്ചു) രചന - കണ്ണൂർകാരൻ ❤️❤️❤️ #💞 പ്രണയകഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #✍ തുടർക്കഥ
ശിവം എന്നാൽ മംഗളമാണ്, ശിവം എന്നാൽ പ്രണയവുമാണ്. തപസ്സിലിരിക്കുന്ന യോഗിയും, പാർവ്വതിയുടെ പ്രണയത്തിൽ ലയിക്കുന്ന പ്രിയതമനും ഒരാൾ തന്നെയാകുമ്പോൾ ആ പ്രണയം അത്യുന്നതമായി മാറുന്നു........... ​അർദ്ധനാരീശ്വരനായി പ്രിയതമയെ തന്നിൽ പകുതിയായി ചേർത്തുവെച്ച ആ വലിയ പ്രണയത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഓരോ ശിവരാത്രിയും. പ്രണയമെന്നാൽ പരസ്പരം പകുത്തു നൽകലല്ല, മറിച്ച് ഒരാളായി ലയിച്ചു ചേരലാണ് ........❤️❤️💝 ലോകനന്മയ്ക്കായി കാളകൂട വിഷം പാനം ചെയ്ത നീലകണ്ഠന്റെ കരുണ. ജന്മജന്മാന്തരങ്ങളായി ശിവനെ തേടിയലഞ്ഞ പാർവ്വതീദേവിയുടെ കാത്തിരിപ്പിന് സാഫല്യം ലഭിച്ച നിമിഷം. ശക്തിയില്ലാതെ ശിവനില്ല, ശിവനില്ലാതെ ശക്തിയുമില്ല! മനസ്സിലെ ഇരുളിനെ നീക്കി പ്രകാശത്തിന്റെ പാതയിലേക്ക് നയിക്കാൻ ആ കൈലാസനാഥന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. പ്രണയിക്കുന്നവർക്ക് ആത്മബന്ധത്തിന്റെ ആഴവും, പ്രാർത്ഥിക്കുന്നവർക്ക് മനഃശാന്തിയും ഈ പുണ്യരാത്രി സമ്മാനിക്കട്ടെ........ "ശിവൻ പ്രണയമാണ്... പാർവ്വതി ആ പ്രണയത്തിന്റെ പൂർണ്ണതയും. പ്രപഞ്ചം മുഴുവൻ ആ ചുവടുകളിൽ അലിഞ്ഞുചേരുന്ന പുണ്യനിമിഷം." 🔱❤️ ​എല്ലാവർക്കും ഹൃദയം നിറഞ്ഞ മഹാശിവരാത്രി ആശംസകൾ! ✨ #MahaShivaratri #ShivaParvati #DivineLove #MalayalamPost #Shivaratri2026 #SpiritualLove #Ardhanarishvara #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ കണ്ണൂർകാരൻ ❤️❤️❤️❤️
"എന്നാലും നിന്റെ ധൈര്യം സമ്മതിച്ചു സിന്ധോ... ഞാനാണെങ്കി അപ്പൊ തന്നെ ചത്തു വീണേർന്നു പേടിച്ചിട്ട് ....ന്നാലും ആ മാല കൊണ്ടോയി ലേ അവൻ " അത്ഭുതത്തോടെയെന്നെ നോക്കി അയൽപക്കത്തെ ഭാരതിയേച്ചിയാണ് പറയുന്നത് . മൂക്കിനോട് ചേർത്തുപിടിച്ച ചൂണ്ടുവിരൽ ഇനിയും എടുക്കാതെ എളിയിൽ കയ്യും കുത്തി മാർത്തചേടത്തിയും തിണ്ണയിലിരിക്കുന്ന അമ്മായിയമ്മയും എന്നെ നോക്കുന്ന നോട്ടത്തിൽ ഫൂലൻദേവിയെ കണ്ടിട്ടില്ലെങ്കിലും തോന്നി ഞാനൊരു കുഞ്ഞു ഫൂലൻദേവിയായെന്ന്... "എന്താ ഉണ്ടായേ ...കാര്യം തെളിച്ചു പറ സിന്ധു ...കുറെ നേരായി, വീട്ടിൽ കള്ളൻ കേറിയെന്നു കാറിക്കൂവി ഫോൺ വിളിച്ചു വരുത്തി സിനിമയുടെ ടീസറും കേട്ടു നിക്കാൻ തുടങ്ങീട്ട്..." അക്ഷമയോടെ കെട്ട്യോൻ പറഞ്ഞപ്പോൾ പെട്ടെന്ന് എന്റെയുള്ളിലെ ഫൂലൻ ദേവി ഇറങ്ങിപ്പോയി കണ്ണീരും കിനാവും പംക്തിയിലെ ഏതോ ഒരു കണ്ണീർത്തുള്ളി പെണ്ണ് കയറി വന്നു ..കുടുകുടാ കണ്ണീരൊലിപ്പിച്ചു ഞാനങ്ങേരുടെ അടുത്തേക്ക് ചെന്നു. " അതേ രാജുവേട്ടാ ...ഇന്ന് ചുരിദാർ വിൽക്കാനെന്നും പറഞ് ഒരു ഹിന്ദിക്കാരൻ കേറി വന്നു...അമ്മ കുടുംബശ്രീയിലെ കുറിപൈസ കൊടുക്കാൻ പോയ അതേ നേരത്തു തന്നെ , ഞാനവനോട് രണ്ടു വട്ടം വേണ്ടാന്ന് പറഞ്ഞു ...അവനാണെങ്കി വെറുതെ നോക്കാൻ പൈസയൊന്നും തരണ്ടാന്നും പറഞ് ഒരേ നിൽപ്പ് ... എന്നാപിന്നെ ഒന്നു നോക്കിയേക്കാംന്ന് ഞാനും കരുതി..." പറയുന്നതിനിടക്ക് കേറി കെട്ട്യോൻ , നിർത്താൻ കൈ പൊക്കിയപ്പോഴേ മനസ്സിലായി ..വെറുതെ നോക്കിക്കോ എന്ന് കേട്ടാൽ ചാടിപിടിച്ചു നോക്കാൻ പോകുന്ന എന്റെ നല്ല സ്വഭാവത്തിനുള്ള കൊട്ട് തരാൻ തന്നെ .... "മുഴുവൻ കേൾക്കെന്റേട്ടാ ...അപ്പഴേക്കും തോക്കിൽ കേറി വെടി വക്കാൻ വരും ...". പറച്ചിലിന് ഞാൻ തടയിട്ടു . "ഓരോന്നായി ഞാൻ നോക്കുന്നതിനിടക്ക് അവനുമ്മറത്തേക്ക് കേറി പെട്ടെന്ന് എന്റെ താലിമാലയിൽ പിടുത്തമിട്ടു....ഞാനവന്റെ കോളറിൽ പിടിച്ചു വലിച്ചു പക്ഷേ എന്നെ തള്ളി മറിച്ചിട്ട് മാലയും കൊണ്ട് അവനോടി....പിന്നിൽ നിന്ന് അവന്റെ നടും പുറം നോക്കി ഞാനാ കിണ്ടിയെടുത്തെറിഞ്ഞു ... പിന്നാലെ ഓടാനൊന്നും ഞാൻ നോക്കിയില്ല എന്നെ വല്ലതും ചെയ്താലോ ..ഷോക്ക് മാറി ഞാൻ നോക്കുമ്പോ അവൻ അവന്റെ തുണിക്കെട്ട് ഇവിടിട്ടാണ് ഓടിയത് അതിലെ 30 ജോഡി തുണിയും ...." വായും പൊളിച്ചു എന്നെയും നോക്കി നിക്കുന്ന ഏട്ടനെ ഞാനൊന്നു ചെന്ന് തട്ടി ...ആള് വേഗമെന്റെ കഴുത്തിലേക്ക് നോക്കി..വലിയുടെ ശക്തിയിൽ കഴുത്തിലെ തൊലി ഉരഞ്ഞു പൊട്ടിയിടത്തു പോയി മരുന്ന് വക്കാൻ പറഞ്ഞു. "ഇതങ്ങനെ വിട്ടാൽ പറ്റില്ല , നമ്മുടെ കിഴക്കേലെ പ്രഭാകരേട്ടൻ ഈസ്റ്റ് സ്റ്റേഷനിൽ അല്ലേ ആളെ വിളിച്ചു പറയ് ...ഇവന്മാര് നിറഞ്ഞിരിക്കാണ് എല്ലായിടത്തും ... സമാധാനം പോയിക്കിട്ടിന്ന് പറഞ്ഞാൽ മതി ന്റെ ഈശോയെ " മാർത്തചേടത്തി പറഞ്ഞു നിർത്തി . "രണ്ടരപവന്റെ മാലയാണ് അതിനി കേസ് കൊടുത്താലും പൊടിപോലും കിട്ടാൻ പോണില്ല ...പിന്നെ പോലീസുകാർക്ക് കൊടുക്കാൻ അതിന്റെ പകുതി ഞാൻ വേറെയുണ്ടാക്കണം പോയത് പോട്ടേ ...ഇവളെ ഒന്നും ചെയ്യാതെ വിട്ടതേ ഭാഗ്യം " പറഞ്ഞുകഴിഞ്ഞു എന്നെയും അമ്മയെയും മാറി മാറി നോക്കുന്ന ഏട്ടനെ കണ്ടപ്പോൾ എനിക്ക് പൊട്ടിയ ചിരി ഞാൻ മൂക്ക് ചീറ്റുന്നതിനിടയിൽ കടിച്ചമർത്തി . അല്ലെങ്കിലും മുക്കുപണ്ടം പോയാൽ കേസ് കൊടുക്കാൻ പറ്റുമോ ...മോഹിച്ച സ്ഥലം വാങ്ങാൻ പൈസ തികയാതെ വന്നപ്പോൾ മുഴുവൻ സ്വർണവും കൊണ്ടുപോയി സഹകരണബാങ്കിൽ പണയം വച്ചതും , താലി കൊരുത്തിടാൻ ഒരു ഗ്രാം പൂശിയ മാല വാങ്ങി കഴുത്തിലിട്ടന്നു നല്ല ഭംഗിയുള്ള ഒതുക്കമുള്ള മാലയെന്നു പറഞ്ഞ അയൽക്കാരെയും ഞാനോർത്തു .. ഒരു ഗ്രാമിന്റെ മാല പോയാലും സാരല്ല്യ പുതിയ തുണിയല്ലേ കയ്യിലിരിക്കുന്നത് എന്ന് അകത്തെത്തിയ അമ്മ ഗൗരവത്തിൽ പറഞ്ഞത് കേട്ട് ചിരിച്ചു തുടങ്ങിയ ഞാൻ കണ്ണ് നിറഞ്ഞു തൂവും വരെ നിർത്തിയില്ല. വെറുതെ കിട്ടിയ തുണികൾ കുടുംബക്കാർക്ക് മുഴുവനും പങ്കുവച്ചു കൊടുക്കാൻ നേരം എല്ലാവരും എന്റെ ധൈര്യത്തെ വാനോളം പുകഴ്ത്തി . നാത്തൂൻ മാത്രം , ഞാനാണെങ്കി അവനെ പിടിച്ചു നിർത്തി മാല തട്ടിപറിച്ചേനെ എന്നും പറഞ്ഞു രണ്ടു ജോഡി തുണി കൂടുതലെടുത്തു വീടിനു തൊട്ടടുത്തുള്ള തയ്യൽക്കാരിയെ ഏൽപിച്ചു ... മടങ്ങാൻ നേരം തയ്ച്ച തുണി കിട്ടുമ്പോ ഏട്ടന്റെ കയ്യീന്ന് പൈസ വാങ്ങി കൊടുത്തു വീട്ടിലേക്ക് കൊടുത്തയക്കാൻ ഓർമിപ്പിച്ചു ഭർത്താവിന്റെ കൂടെ പോയി.... കല്യാണം കഴിഞ്ഞു കൊല്ലം രണ്ടായിട്ടും മക്കളില്ലാത്തോണ്ട് പെങ്ങൾക്ക് വേണ്ടി പോക്കറ്റ് കാലിയാക്കിയാലും രാജുവേട്ടന് സന്തോഷം... രാത്രി കിടക്കാൻ നേരം കഴുത്തിലെ മുറിവിൽ തലോടി ഏട്ടനെന്റെ നെറ്റിയിലുമ്മ വക്കുമ്പോൾ മുറിവിലെ നീറ്റലെല്ലാം കുറഞ്ഞു .. രണ്ടുദിവസം കഴിഞ്ഞു പുതിയൊരു താലി വാങ്ങി ക്ഷേത്രത്തിൽ പോയി പൂജിച്ചു കെട്ടുകയും ചെയ്തപ്പോ കള്ളന്റെ കഥക്ക് തൽക്കാലം ഞങ്ങൾ തിരശീലയിട്ടു. ഇട്ട തിരശീല ഇടാൻ നേരമായില്ലെന്നോർമിപ്പിച്ചു കൃത്യം രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീർപ്പിച്ച മുഖവുമായി നാത്തൂനും അളിയനും എത്തി...വേറൊന്നുമല്ല തുണികളെല്ലാം ഒരുമിച്ചാണ് നനച്ചു വച്ചത് , കഴുകാനെടുക്കും നേരം എല്ലാ തുണികൾക്കും ചുരിദാറിന്റെ നിറം. മോൾടെ പതം പറച്ചിലും മരുമോന്റെ ഒന്നിനും കൊള്ളാതായ പുത്തൻ ഷർട്ടിന്റെ കഥകളും കേട്ട് മടുത്ത അമ്മ , ബാക്കിയുള്ള തുണികളെല്ലാം കൂടിയെടുത്തു തീയിടാൻ നേരം തനിയെ എണ്ണിപ്പെറുക്കി പറയുന്നുണ്ടായിരുന്നു... "വെറുതെയല്ല ചുരിദാർതുണി കൊടുത്ത കുടുംബശ്രീയിലെ പെണ്ണുങ്ങൾ ന്നെ വെട്ടുപോത്തിനെ പോലെ നോക്കുന്നത് ല്ലേ ന്റെ ഗുരുവായൂരപ്പാ " അത് മാത്രല്ല ...ഇതുമിട്ടോണ്ട് പള്ളിയിൽ പോയ മർത്തചേടത്തിയുടെ മരുമോള് , കുർബാന കഴിഞ്ഞു വരാൻ നേരം മഴ പെയ്തതും ... കുടയെടുക്കാൻ മറന്നത് കൊണ്ട് ഒരു തുള്ളി പോലും കളയാതെ നനഞ്ഞു വീട്ടിലെത്തിയ അവൾ ചുവന്ന ചുരിദാർ ഊരികളഞ്ഞിട്ടും കൊടുങ്ങല്ലൂരമ്മക്ക് കുങ്കുമം പൂശിയ പോലുള്ള ശരീരം തേച്ചുരച്ചിട്ടും പോകാത്തത് കൊണ്ട് രണ്ടു ദിവസം വീടിനു പുറത്തിറങ്ങാഞ്ഞതും ഞങ്ങളറിഞ്ഞു . ഇതൊക്കെ കഴിഞ്ഞു ഇപ്പൊ മാസങ്ങൾ കുറെയായി..... ഇതിനിടക്ക് അമ്പലങ്ങളായ അമ്പലങ്ങളിലൊക്കെ പോയി തൊട്ടിലും മണിയും കെട്ടിയിട്ടൊന്നും ഒരു കുഞ്ഞിനെ തരാൻ ദൈവങ്ങൾ പ്രസാദിച്ചില്ല . കുഴപ്പം രാജുവേട്ടനാണെന്ന് അമ്മക്കും അറിയാമായിരുന്നത് കൊണ്ടാവാം എന്നോട് നല്ല സ്നേഹമാണ് ... മാസങ്ങൾ കഴിഞ്ഞൊരു രണ്ടാം ശനിയാഴ്ച്ച ... ഉമ്മറത്തിരുന്നു പേപ്പർ വായിക്കുന്ന കെട്ട്യോനോട് ചേർന്ന് കസേരകയ്യിലേക്ക് മൂടും താങ്ങി നിന്ന് പേപ്പറിലേക്ക് എത്തിനോക്കുമ്പോഴാണ് അമ്മ വന്ന് പറഞ്ഞത് , കാട് പിടിച്ചു കിടക്കുന്ന തൊടി മുഴുവൻ വെട്ടിവീശി തെങ്ങിന്റെ കടക്കിടണമെന്ന് . വില്ലേജാപ്പീസിലെ പണി ചെയ്ത് ക്ഷീണിച്ച രാജുവേട്ടനെക്കൊണ്ട് തെങ്ങിന്റെ മൂട് കിളപ്പിക്കാൻ എനിക്ക് വല്ല്യേ താല്പര്യമില്ല ..പിന്നെ വിയർപ്പിന്റെ അസുഖമുള്ള മലയാളിക്ക് പ്രിയം ഇന്ന് ബംഗാളിയാണല്ലോ .. "അമ്മേ...രാവിലെ ഏട്ടൻ ആ ബസ്‌സ്റ്റോപ്പിനടുത്തു പോയാൽ ഏതെങ്കിലും ബംഗാളിയെ കിട്ടും .. ചെറിയ കൂലി കൊടുത്താൽ മതി ..പിന്നെ ചായ ചോറ് ഇതൊന്നും പറഞ് ഒരു ശല്ല്യവുമില്ല അവരെക്കൊണ്ട്..." ഉച്ച വരെ ഏട്ടന് ചെയ്യാവുന്ന പണിയെ ഉള്ളുവെങ്കിലും പണിയെടുക്കണ്ടല്ലോ എന്നോർത്താവണം പെട്ടെന്ന് തന്നെ ശരിയാണല്ലോ എന്ന് ഏട്ടനും സമ്മതം പറഞ്ഞു . ഞായറാഴ്ച്ച രാവിലെ തന്നെ രാജുവേട്ടൻ പോയി ഒരു ബംഗാളിയേം കൂട്ടി വന്നതും അമ്മ ഓടിച്ചെന്നു നിർദ്ദേശങ്ങൾ കൊടുക്കാൻ .... "അങ്ങനെ കർനാ ഹേ ..." "തും ഇങ്ങനെ ചെയ്യണം ഹും..." എന്നൊക്കെ കേട്ട് ഒടുവിൽ ബംഗാളി അമ്മയുടെ ഹിന്ദിയേക്കാൾ മനോഹരമായി മലയാളത്തിൽ ..."സരി ചേച്ചി " എന്ന് മറുപടിയും കൊടുത്തു . പതിനൊന്നരയായപ്പോൾ അമ്മക്ക് കുടുംബശ്രീയുടെ മീറ്റിങ്ങിനു പോണം ...രണ്ടു കാൽമുട്ടിലും നീരുള്ളത് കൊണ്ട് ഒരാഴ്ച്ച ഒഴിവാക്കിക്കൂടെ എന്ന് ഏട്ടൻ ചോദിച്ചിട്ടും ഒരു രക്ഷയുമില്ല ... അമ്മക്കറിയാം കഴിഞ്ഞയാഴ്ച വരാതിരുന്നവരെ പറ്റി വന്നവർ വിശദമായ ചർച്ച നടത്തിയത് ..ഇന്ന് ചെന്നില്ലെങ്കിൽ ഈയാഴ്ചത്തെ ഇര താനായിരിക്കുമെന്നുള്ള ഉത്തമബോധ്യവുമുണ്ട് . "ഏയ് പോവാതിരുന്നാൽ ശരിയാവില്ല ഇന്ന് കണക്ക് നോക്കുന്ന ദിവസമാണ് പോയേ പറ്റൂ ..നീയെന്നെ ബൈക്കിൽ ഒന്നവിടെ വിട്ടിട്ട് പോരെ ...പിന്നെ ആ ബംഗാളിക്ക് കൊടുക്കാനുള്ള കൂലി കൊടുത്തേക്ക് ..പണി കഴിഞ്ഞാൽ പൊക്കോളാനും പറഞ്ഞോ ..." ഏട്ടൻ വീടിന് പുറകിലേക്ക് പൈസയുമെടുത്തു പോയി അമ്മ ഒരുങ്ങാനും ...പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാൻ ടീവിയിൽ കൈരളിയിലെ ഒരു തമിഴ് സിനിമ മലയാളത്തെ കൊന്ന് കൊലവിളിക്കുന്നത് കാണാനുമിരുന്നു . "നീ വാതിൽ തുറക്കാനൊന്നും പോകണ്ട സിന്ധു ... അവൻ പണി കഴിഞ്ഞാൽ പൊയ്ക്കോളും ഞാൻ പൈസ കൊടുത്തിട്ടുണ്ട് ...കഴിയാറായിട്ടുണ്ട് പണി " ഏട്ടനോട് ഞാൻ തലയാട്ടി .അല്ലെങ്കിലും ആര് പോകുന്നു ഒരിക്കൽ പോയ ഒരു ഗ്രാം സ്വർണത്തിനു പകരം ഇപ്പൊ കഴുത്തിൽ ശരിക്കുമുള്ള സ്വർണമാണ് .. അവരെല്ലാം പോയി തമിഴ്മലയാള സിനിമയിലെ പാട്ടിന്റെ അർത്ഥം തേടുന്നതിനിടയിലാണ് അടുക്കളപ്പുറത്തു നിന്നും അവന്റെ വിളി ഞാൻ കേട്ടത് .... പോകേണ്ട എന്നാദ്യം കരുതിയെങ്കിലും പിന്നെയും ചേച്ചി പാനി തരുമോ എന്ന് ചോദ്യം കേട്ടപ്പോൾ ഞാനെണീറ്റു ചെന്നു കഴുത്തിലെ മാല ഊരി വച്ചുകൊണ്ട്.... ദാഹിക്കുന്നവർക്ക് പാനി കൊടുക്കണ്ടേ ,അതിനുള്ള ഹിന്ദി എനിക്കറിയാമെന്നോർത്താണ് ചെന്നത്. ചെന്നപ്പോൾ എനിക്ക് മനസ്സിലാവാൻ വേണ്ടി പിന്നെയും അവൻ 'വള്ളം...വള്ളം 'എന്ന് ഉറക്കെ പറഞ്ഞു . അവൻ ചോദിക്കുന്ന വള്ളവും വലയും കിട്ടാൻ ആലപ്പുഴയിൽ പോകണമെന്ന് മനസ്സിൽ പറഞ്ഞു ഞാൻ ഇപ്പൊ തരാമെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു . മനസ്സിൽ തോന്നിയ കാര്യം പറഞ്ഞു കൊടുക്കാൻ ഇനി ഹിന്ദി ക്ലാസ്സിൽ പോകണം അപ്പോൾ ആംഗ്യഭാഷയാണ് എളുപ്പം . ഒരു ഗ്ലാസ് കൊടുത്തത് മുഴുവൻ വലിച്ചു കുടിച്ച അവൻ പിന്നെയും ചോദിച്ചതിന് ഞാനൊരു വലിയ ജഗ്ഗിൽ വെള്ളമെടുത്തു കൊടുത്തു. മുക്കാലും കുടിച് ബാക്കിയുള്ളത് അവൻ തലവഴി കമിഴ്ത്തി മുടിയിലെ വെള്ളം തെറിപ്പിക്കുന്നതും നോക്കി ഞാൻ നിന്നു . അവനോട് പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു അടുക്കളക്കകത്തേക്ക് നടന്ന ഞാൻ ജഗ്ഗ് എടുത്ത് കഴുകാൻ നോക്കുമ്പോഴാണ് പിൻവാതിൽ അടച്ചില്ലല്ലോ എന്നോർത്തത് . •••••••••••••• അമ്മയെ വിട്ട് വരും വഴി വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് ബൈക്ക് തിരിക്കുമ്പോൾ ബംഗാളിപയ്യൻ പണി കഴിഞ്ഞു ഉറക്കെ പാട്ടും പാടി പോകുന്നത് രാജു കണ്ടു . വീട്ടിലെത്തി മുൻവാതിൽ കുറെ തട്ടി വിളിച്ചിട്ടും സിന്ധുവിന്റെ ഒച്ചയൊന്നും കേൾക്കാതായപ്പോൾ പിൻഭാഗത്തേക്ക് അവൻ ചെന്നു . ടീവി കണ്ടു ഉറങ്ങിപോയതാവും അല്ലെങ്കിൽ അടുക്കളയിലാവും എന്നേ കരുതിയുള്ളൂ പക്ഷേ തുറന്നിട്ട അടുക്കളവാതിലിൽ കൂടി അകത്തു കയറിയതും അകത്തെ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു. ചോരയിൽ മുങ്ങികിടക്കുന്ന സിന്ധുവിനെ പൊക്കിയെടുത്തു ഓടുന്നതിനിടയിൽ അപ്പുറത്തേ ഭാരതിയേച്ചിയെ നീട്ടി വിളിച്ചു . ഓടിയെത്തിയവർ തകർന്നു നിൽക്കുന്ന രാജുവിനെ സമാധാനിപ്പിക്കുമ്പോഴേക്കും എത്തിയ കാറിൽ ചോരയിൽ കുളിച്ച അവളെയും കൊണ്ട് ആസ്പത്രിയിലേക്ക് പാഞ്ഞു .. പോകും വഴി തട്ടി വിളിച്ചിട്ടും ഒരനക്കവുമില്ലാതെ കിടക്കുന്ന അവളെ കരച്ചിലോടെ കെട്ടിപിടിച്ചു രാജു. അത്യാഹിതവിഭാഗത്തിലേക്ക് അവളെയുമെടുത്തു ഓടിക്കയറുമ്പോൾ അവനാകെ രക്തത്തിൽ മുങ്ങിയിരുന്നു. അകത്തവളെ കിടത്തി വേദനയോടെ നെഞ്ചുഴിഞ്ഞു പുറത്തേക്ക് നടക്കുന്നതിനിടയിലാണ് ഓർമ്മ വന്നത് പുറം പണിക്ക് വന്ന ബംഗാളിയുടെ കാര്യവും സിന്ധുവിന്റെ ഒഴിഞ്ഞ കഴുത്തും .... പല്ലിറുമ്മി കൊണ്ട് കൂട്ടുകാരെ വിളിച്ചു ബംഗാളിയെ തപ്പിപിടിക്കാൻ പറയുമ്പോൾ ദേക്ഷ്യം നിയന്ത്രിക്കാൻ കഴിയാതായിരുന്നു അവന് •••••••••• തല പൊട്ടിപൊളിയുന്ന വേദനയോടെ ആരോ വിളിക്കുന്നത് കേട്ട് ഞാൻ കണ്ണ് തുറക്കുമ്പോൾ മുൻപിൽ ഒരു നേഴ്സും ഡോക്ടറും നിൽപ്പുണ്ട് .. ഒന്നും മിണ്ടാതെ അവരെ കണ്ണ് തുറിച്ചു നോക്കി എന്ത്‌ പറ്റിയതാണെനിക്ക് എന്നോർത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കേട്ടു രാജുവേട്ടന്റെ ശബ്ദം. "അവനെ പിള്ളാര് പൊക്കിയിട്ടുണ്ട് സാറേ...കവലയിൽ കെട്ടിയിട്ടുണ്ട് ,ഇവനെയൊന്നും ഇനി കേരളത്തിൽ ജീവിക്കാൻ അനുവദിക്കരുത് .." ഡോക്ടർ തിരിഞ് ഏട്ടനോട് ശബ്ദം കുറക്കാൻ പറയുന്നതിനിടക്കാണ് കണ്ടത് ഞാൻ കണ്ണ് തുറന്ന് കിടക്കുന്നത് . "ആ കണ്ണ് തുറന്നല്ലോ സിന്ധു ..എന്തു പറ്റിയതാണ് തനിക്കു വല്ലതും ഓർമ്മയുണ്ടോ ...എങ്ങനെയാണു തന്റെ തല പൊട്ടിയത് ...സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണ്ട കേട്ടോ ...കിടന്നോളൂ " ഡോക്ടറത് പറഞ്ഞു കഴിയുമ്പോഴേക്കും രാജുവേട്ടനെന്റെ അടുത്തെത്തിയിരുന്നു ...തലയിലെ മുറിവിൽ ഏട്ടൻ പതിയെ തലോടുമ്പോഴേക്കും ഞാൻ വീണ്ടും മയക്കത്തിലേക്ക് ഊളിയിട്ടു . മരുന്നുകളുടെ മണവും ആരുടെയൊക്കെയോ സംസാരങ്ങളും പാതിമയക്കത്തിലും ഞാനറിയുന്നുണ്ട് ...... പാത്രം കഴുകാനെടുത്തത് ബേസിനിൽ തന്നെയിട്ട് ഞാൻ വാതിലടച്ചു വരാനായി തിരിഞ്ഞു ഒരു കാലെടുത്തു വച്ചതും പിന്നിൽ നിന്നും ആരോ തള്ളിയിട്ട പോലെ ഞാൻ വീഴാൻ പോയി .... നേരത്തെ തറയിൽ വീണ വെള്ളത്തിലാണ് ഞാൻ ചവിട്ടിയതെന്ന് മനസ്സിലായപ്പോഴേക്കും തല പോയി അടുക്കള സ്ലാബിൽ പോയി അടിച്ചതേ ഓർമയുള്ളു ... മയക്കം വിട്ടെഴുന്നേറ്റ എന്റെ പറച്ചിൽ കേട്ട് പോലീസുകാരൻ പ്രഭാകരേട്ടൻ രാജുവേട്ടനെ ദേക്ഷ്യത്തിൽ നോക്കുന്നുണ്ട് ...മുഖമുയർത്താതെ തലക്ക് കയ്യും കൊടുത്ത്‌ ഏട്ടനും . "ഇപ്പോഴെങ്കിലും നിന്റെ ബോധം വന്നത് നന്നായി സിന്ധു.. അല്ലെങ്കിൽ ആ പയ്യനെ ഇവന്റെ കൂട്ടുകാര് കൊന്നേനെ നിന്നെ കൊല്ലാൻ ശ്രമിച്ചെന്നും പറഞ്... കാര്യം അറിയുന്നതിന് മുൻപേ ഒരാളെ തല്ലാനും കൊല്ലാനുമുള്ള സ്വാതന്ത്രം നിങ്ങൾക്ക് ആരാണ് തന്നത് രാജു..." ഒന്ന് ശ്വാസമെടുത്തു അയാൾ തുടർന്നു... "പാവം നിങ്ങളുടെ വീട്ടിൽ നിന്നും കിട്ടിയ കൂലിയും ചേർത്ത് അവൻ നാട്ടിലേക്കയക്കാനുള്ള സന്തോഷത്തിൽ വരുമ്പോഴാണ് നിന്റെ കൂട്ടുകാരെല്ലാം കൂടി വളഞ്ഞു തല്ലിയത് ...ഭാഷ അറിയാത്തതു കൊണ്ട് എന്തിനാണ് തല്ലുന്നതെന്നു പോലും അവനു മനസിലായില്ല .." ഒരക്ഷരം പോലും ശബ്‌ദിക്കാനാവാതെ ഞാനും രാജുവേട്ടനും പരസ്പരം നോക്കി ... പതിനഞ്ചു ദിവസങ്ങൾക്കിപ്പുറം ഇന്ന് തലയിലെ പതിനാല് സ്റ്റിച്ചെടുത്തു മടങ്ങി വന്ന ദിവസമാണ് ... പറ്റിപോയ തെറ്റിന് അവനോട് മാപ്പ് പറഞ് അവന്റെ വീട്ടിലേക്കു അയക്കാനുള്ള പൈസയേല്പിച്ചു കൊണ്ട് വീട്ടിലെ പുറംപണിക്ക് അവനോട് എന്നും വരാൻ പറയുമ്പോൾ ആ കണ്ണുകളിൽ കണ്ട നീർത്തിളക്കം മതിയായിരുന്നു ഞങ്ങൾക്ക് മനസ്സ്‌ നിറയാൻ... അല്ലെങ്കിൽ അന്നത്തെ വീഴ്ചയിലെ ബോധക്കേടിന് പാതി അവകാശവുമായി ഞങ്ങൾക്കിടയിലേക്ക് വരാൻ തയ്യാറെടുക്കുന്ന കുഞ്ഞുമാലാഖ കേൾക്കുന്ന കഥകളിൽ ഞങ്ങളെന്നും തെറ്റുകാരെയേനെ... അതേ...അന്ന് ഒരു സംശയം പറഞ്ഞ ഡോക്ടറെ കണ്ട് സന്തോഷവിവരം ഉറപ്പിച്ചാണ് ഞാനും എന്റേട്ടനും വീട്ടിലെത്തിയത് ...പ്രാർത്ഥനകൾക്കും മരുന്നുകൾക്കും ഉത്തരമായി ഒരു കുഞ്ഞുജീവൻ എന്റെയുള്ളിലും നാമ്പിട്ടിരിക്കുന്നു ..."അമ്മ" എന്ന പകരം വെക്കാനില്ലാത്ത മഹനീയ പദത്തിലേക്ക് ഞാനും.... •••••••••••• ***നിയമം കയ്യിലെടുക്കും മുൻപ് വയറ്റുപിഴപ്പാണെന്നു തെറ്റിദ്ധരിപ്പിച്ചു വരുന്ന ക്രിമിനലുകളെ വെള്ളവും വളവും കൊടുത്തു നമ്മൾ തന്നെയാണ് വളർത്തുന്നതെന്ന തിരിച്ചറിവിനുള്ള ഉത്തരവാദിത്തമെങ്കിലും തൊഴിലില്ലായ്മാ വേതനവും വാങ്ങി ഇവരെകൊണ്ട് തൊഴിലെടുപ്പിക്കുന്ന നമുക്ക് ചെയ്യാം . വയറ്റുപിഴപ്പിനായി വരുന്ന എല്ലാ അന്യസംസ്ഥാന തൊഴിലാളികളും കള്ളന്മാരോ ക്രൂരന്മാരോ അല്ല .. കഷ്ടപ്പാടുകൾക്ക് ഒരറുതി വരുത്താനായാണ് അവരും വരുന്നത് കേരളമെന്ന പ്രവാസത്തിലേക്ക്...അവരിലെ നെല്ലും പതിരും തിരിച്ചറിയാനുള്ള വിവേകം കൂടി നമുക്കുണ്ടാകട്ടെ . •••••••••••••• (അവസാനിച്ചു) കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ
“ എന്തെടാ കണ്ണാ ...അമ്മേടെ പൊന്നല്ലേ ...കരയല്ലേടാ കണ്ണാ..." നിസ്സഹായതയോടെ കുഞ്ഞിനെ ചേർത്ത് പിടിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തൂവാൻ തുടങ്ങി... സന്ധ്യക്ക് തുടങ്ങിയ വാശിയാണ് ..ചുട്ടുപൊള്ളുന്ന പനിയുമുണ്ട് കുഞ്ഞിന് .... വിശന്നിട്ടാവുമെന്നു കരുതി മുലഞെട്ടുകൾ മോന്റെ വായിലേക്ക് വച്ചു കൊടുക്കുമ്പോൾ അവനത് ശക്തിയിൽ തട്ടിമാറ്റി ഓക്കാനിക്കുന്നു.... രാവിലെ കുളിപ്പിച്ചു സുന്ദരകുട്ടപ്പനാക്കി വയറു നിറയെ സൂചിഗോതമ്പിന്റെ കുറുക്കും കൊടുത്തു ഉറങ്ങിയെഴുന്നേറ്റപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു . നനഞ്ഞ തുണി കൊണ്ട് മേലൊക്കെ തുടച്ചു കൊടുത്തപ്പോ പനിക്ക് ഇത്തിരി ശമനമുണ്ട് .എന്നാലും രാത്രിയിൽ കൂടിയാൽ ഒറ്റക്ക് എന്ത്‌ ചെയ്യും ഞാൻ... തൊട്ടടുത്ത ഫ്ളാറ്റിലെ ഗീതേച്ചിയോട് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എനിക്ക് സങ്കടം സഹിക്കാൻ വയ്യാതായി. "എന്താണിത് ബബിതേ ...കുഞ്ഞുങ്ങളാവുമ്പോ പനിയും വാശിയുമൊക്കെ ഉണ്ടാവുമെടോ ഇതൊക്കെ സാധാരണയാണ് ...താൻ പേടിക്കണ്ട അമ്മമാരൊന്നും അടുത്തില്ലെങ്കിലും ഞാനുണ്ട് ഇവിടെ ...കേട്ടോ ..." ജോലിസംബദ്ധമായി ഏട്ടനെവിടെയെങ്കിലും പോയാൽ തൊട്ടടുത്ത ഫ്ളാറ്റിലെ ഗീതേച്ചിയും മോനുമാണ് സഹായം. പക്ഷേ ഗീതേച്ചി കൈനീട്ടിയിട്ടും കണ്ണൻ പോകാൻ കൂട്ടാക്കിയേ ഇല്ല എന്നെയും അള്ളിപ്പിടിച്ചു ഇരിപ്പാണ് . സാധാരണ മോൻ ചേച്ചിയെ കാണുമ്പോൾ കുടു കൂടാ ചിരിച്ചുമറിഞ്ഞു പോകുന്നതാണ് ... ഗീതേച്ചിയും മകനും മാറി മാറി കൈനീട്ടിയിട്ടും അവൻ പോകാൻ കൂട്ടാക്കാതെ കരഞ്ഞു കൂവി എന്നെയും അള്ളിപിടിച്ചിരുപ്പാണ് .... കുറെ നേരത്തെ വാശിക്കൊടുവിൽ തളർന്നു കരഞ്ഞുറങ്ങിയ അവനെയൊന്ന് താഴെ കിടത്താൻ നോക്കിയപ്പോഴേക്കും കുഞ്ഞു ഞെട്ടിയുണർന്നു ശർദി തുടങ്ങി .... ശർദ്ധിച്ചു കുഴഞ് കണ്ണൊക്കെ മേലോട്ട് മറിച്ചു് അവനെന്റെ നെഞ്ചിലേക്ക് വാടിയ താമരത്തണ്ട് പോലെ കുഴഞ്ഞു വീണു.... ആദ്യത്തെ പകപ്പൊന്നു മാറിയതും ഞാനും ഗീതേച്ചിയും അവനെയും കൊണ്ട് ഓടിയിറങ്ങി , ആസ്പത്രിയിലേക്ക്.. പോകുന്ന പോക്കിലും , അവിടെത്തിയും മോൻ ഒന്നു രണ്ടു വട്ടം ശർദ്ധിച്ചു. പരിശോധനക്കൊടുവിൽ ഡോക്ടർ, വേറെ കുഴപ്പമൊന്നുമില്ല കുറെ ശർദ്ധിച്ചതു കൊണ്ടും പാല് കുടിക്കാത്തതുകൊണ്ടും ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടിട്ടുണ്ട് ...ഒരു കുപ്പി ഗ്ലുക്കോസ് കേറ്റണമെന്നു പറഞ്ഞു.. ഒന്ന് രണ്ട് രക്തപരിശോധന കൂടിയുണ്ട് അതിൽ കുഴപ്പമൊന്നും ഇല്ലെങ്കിൽ രാവിലെ പോവാമെന്ന് കൂടി പറഞ്ഞതോടെ അല്പം ആശ്വാസത്തോടെ കുഞ്ഞിനരികിൽ ഞാനിരുന്നു. സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ ...ഗീതേച്ചി മോനേ വിളിച് കാര്യങ്ങൾ പറയുന്നതിനിടക്കാണ് ഡോക്ടറെന്നെ വീണ്ടും വിളിപ്പിച്ചത് . മോനുറങ്ങുന്നത് കൊണ്ട് ഞാൻ മോനെ ചേച്ചിയെ ഏൽപിച്ചു അകത്തേക്ക് ചെന്നു... റിപ്പോർട്ടിലേക്ക് കണ്ണും നട്ട് നെറ്റിയിൽ വിരല് കൊണ്ട് തടവുന്ന ഡോക്ടറെയും നോക്കി ഞാൻ കസേരക്കരികിൽ നിന്നു . "ഇരിക്കൂ ... മോന്റെ ബ്ലഡ് റിപ്പോർട്ട് എല്ലാം നോർമലാണ് കേട്ടോ അതിലൊന്നും പേടിക്കാനില്ല നിർത്താതെയുള്ള കരച്ചിൽ കാരണമാകും പനി ...ഡ്രിപ് കഴിഞ്ഞാൽ ഞാൻ മരുന്ന് എഴുതി തരാം തൽക്കാലത്തേക്ക് ,കുറഞ്ഞില്ലെങ്കിൽ വന്ന് കുട്ടികളുടെ ഡോക്ടറെ കാണിക്കണം ..." ഒരു ചെറുപ്പക്കാരിയാണ് ഡ്യൂട്ടി ഡോക്ടർ...പറഞ്ഞു കഴിഞ്ഞിട്ടും തീരാത്ത പോലെ എന്റെ മുഖത്തേക്ക് അവർ വീണ്ടും നോക്കി... "ആരാ കൂടെ വന്നേക്കുന്നത് ...അമ്മയാണോ ഇയാൾടെ" "അല്ല ...അടുത്ത വീട്ടിലെ ചേച്ചിയാണ് ..ഏട്ടൻ സ്ഥലത്തില്ല അതുകൊണ്ട് അവരെയും കൂട്ടിയാണ് വന്നത് " എന്റെ മുഖത്തേക്ക് നോക്കുംതോറും ഗൗരവം കൂടി വരുന്ന കണ്ണുകൾ ... പിന്നെയവർ പറഞ്ഞത് എന്റെ ചെവിയിൽ വീണോ വ്യക്തമായിട്ടും.... ഞാൻ പതറിയ സ്വരത്തോടെ വീണ്ടും എന്തെന്നു ചോദിക്കുമ്പോഴേക്കും അവരെണീറ്റ് വന്നെന്റെ തോളിൽ പിടിച്ചു.... പതിയെ എന്റെ കയ്യിൽ പിടിച് അവർ കാര്യങ്ങൾ പറയുമ്പോൾ ഞാൻ മനസ്സുരുകി ദൈവത്തിനെ വിളിച്ചു എന്റെ കേൾവിശക്തി തിരിച്ചെടുക്കാൻ ...... പരിശോധനക്കിടയിൽ മോന്റെ തൊണ്ടയിലെ മുറിവുകളിൽ സംശയം തോന്നി അവർ കണ്ണന്റെ ശർദിലും പരിശോധനക്കെടുത്തിരുന്നു...അതിൽ സെമെന്റെ ...ശുക്ലത്തിന്റെ ...അംശമുണ്ടെന്ന്... തലയിലാരോ കൂടം കൊണ്ടടിക്കും പോലെയാണ് വാക്കുകൾ ചെവിയിൽ വീഴുന്നത് ..ഏഴ് മാസമേ എന്റെ കുഞ്ഞിനുള്ളു ...ഒന്ന് മിണ്ടാൻ പോലുമാകാത്ത എന്റെ മോൻ.. കണ്ണിനു മുൻപിൽ ആകെ ഒരു ഒരു പുക ...വല്ലാത്ത നീറ്റലോടെ തൊണ്ടക്കുഴിയിലെല്ലാം വേദന വന്നു നിറയുന്നു.... ആർത്തലച്ചു വരുന്ന സങ്കടം ഞാനൊതുക്കി ഗീതേച്ചിയെ വിളിപ്പിച്ചു...അതേ അവരാണിത് കേൾക്കേണ്ടത് .. കണ്ണനിന്ന് പകൽ കണ്ട ഒരേയൊരു പുരുഷൻ അവരുടെ ഡിഗ്രിക്ക് പഠിക്കുന്ന മകനാണ്.. അവനാണ് ഉച്ചക്ക് ഉറങ്ങിയെണീറ്റ കണ്ണനെ വീട്ടിലേക്ക് കൊണ്ട് പോയത്...അവിടെ നിന്നും കണ്ണനെ അവൻ തിരികെ കൊണ്ട് വരുന്നത് മോൻ നല്ല വാശിയാണ് കരച്ചിൽ നിർത്തുന്നില്ല ചേച്ചി എന്ന് പറഞ്ഞാണ്. കുഞ്ഞുമക്കളിൽ പോലും ലൈംഗികസംതൃപ്തി തേടുന്ന അവനെപോലുള്ളവരുടെ അമ്മമാരല്ലേ ആദ്യം ഇതറിയേണ്ടത് . കരഞ്ഞു കരഞ്ഞു തളർന്നു കിടക്കുന്ന എന്റെ കുഞ്ഞിനരികിൽ ആകെ തകർന്ന് ഞാനിരിക്കുമ്പോൾ കണ്ടു...കൊടുങ്കാറ്റുപോലെ ഗീതേച്ചി വാർഡിനു പുറത്തേക്ക് പോകുന്നത് ... കണ്ണനെ കയ്യിലെടുത്തതും ഞാൻ പൊട്ടിക്കരഞ്ഞു പോയി ...എന്റെ കയ്യിന്റെ ചൂടറിഞ്ഞു ഞെട്ടിയുണർന്ന കുഞ്ഞും കൂടെക്കരഞ്ഞു നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു...... പാലു കൊടുക്കാൻ നോക്കിയ എന്റെ നെഞ്ചിൽ...സങ്കടം പറയാനറിയാതെ കുഞ്ഞികൈ കൊണ്ട് തല്ലി അവന്റെ പരാതി തീരുവോളം... കണ്ണീരൊലിക്കുന്ന മുഖവുമായി ഞാൻ കാത്തിരുന്നു പരാതി പറഞ്ഞു തീർന്നെന്റെ കുഞ്ഞിന്റെ വയറു നിറയ്ക്കാനായി..... ഡിസ്ചാർജ് വാങ്ങി തനിയെ മോനെയും കൊണ്ട് ഞാൻ വീടെത്തുമ്പോൾ ഗീതേച്ചി ഓടിവന്നെന്റെ കാൽക്കൽ വീണു... "മോളെ മാപ്പ് ....അമ്മയായി പോയില്ലേ ...കൊല്ലാനെന്റെ മനസ്സനുവദിക്കുന്നില്ല...ഞാനവന്റെ രണ്ടു കൈകളും വെട്ടി മാറ്റി...ഇനിയവന്റെ കൈ ഒരു കുഞ്ഞിന് നേരെയും ഉദ്ധരിച്ച ലിംഗവുമായി ചെല്ലില്ല ഇതൊരമ്മയുടെ വാക്കാണ് ...." മോനെ മാറോടടുക്കി അവരുടെ ഫ്ലാറ്റിലേക്ക് എത്തി നോക്കിയ ഞാൻ കണ്ടു ...രക്തത്തിൽ കുളിച്ചു കിടക്കുന്ന അവരുടെ ഏകമകനെയും ആസുരഭാവത്തോടെ അവനെയും നോക്കി നിൽക്കുന്ന അവന്റെ അമ്മയെയും.... (അവസാനിച്ചു) രചന - കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
ഞാനൊന്ന് നാട്ടിൽ പോയിട്ട് വന്നാലോ എന്നാലോചിക്കുവായിരുന്നു,, രാത്രി കിടക്കാൻ നേരം, ശിവാനി, ഭർത്താവ് രാജീവിനോടായി പറഞ്ഞു അതെന്താ പെട്ടന്ന് അങ്ങനൊരു തോന്നൽ ? അല്ലാ ,അമ്മയ്ക്ക് നല്ല സുഖമില്ലെന്ന് ഒരാഴ്ചയായി വിളിക്കുമ്പോൾ പറയുന്നുണ്ട് ,അമ്മയെ നല്ലൊരു ഡോക്ടറെ കാണിക്കണം, ഒരു ഫുൾ ബോഡി ചെക്കപ്പ് ചെയ്യണം ,അതിന് കൊണ്ട് പോകാൻ പറ്റിയ ആരും നാട്ടിൽ ഇല്ലല്ലോ? ഉം, നല്ല കാര്യമാണ് അങ്ങനെയെങ്കിൽ ,നീ പോയിട്ട് വരു, പിന്നെ കുട്ടികളുടെ കാര്യം ആനന്ദി നോക്കിക്കൊള്ളുമല്ലോ? അപ്പോഴാണ് ആനന്ദി എന്ന തമിഴത്തി സർവ്വൻ്റിൻ്റെ കാര്യം ശിവാനി ഓർത്തത് മുപ്പതിനോട് അടുത്ത പ്രായമുള്ള ആനന്ദിക്ക് ഇരുനിറമാണെങ്കിലും ഒരു പുരുഷനെ ആകർഷിക്കാനും മാത്രം ആകാരവടിവുണ്ട്, രാജീവേട്ടൻ ഇത് വരെ അവളെയൊന്ന് നോക്കുക പോലും ചെയ്തിട്ടില്ല ,മാത്രമല്ല, ആനന്ദി ഇടയ്ക്കിടെ രാജീവേട്ടനെ പുകഴ്ത്തി പറയാറുമുണ്ട് ,അവള് ഇതിന് മുമ്പ് ജോലിക്ക് നിന്ന വീടുകളിലെ പുരുഷൻമാരൊക്കെ തനി കോഴികളായിരുന്നെന്നും എന്നാൽ രാജീവ് സാറ്, എക്സ്ട്രാ ഡീസൻ്റാണെന്നും പറയുന്നത് കേട്ട് തനിക്ക് പലപ്പോഴും അഭിമാനം തോന്നിയിട്ടുമുണ്ട് ഛെ! എന്നിട്ടാണോ താൻ ആ പാവം മനുഷ്യനെ വെറുതെ സംശയിക്കുന്നത് എന്താ നീ ആലോചിക്കുന്നത് ? ഹേയ് ഒന്നുമില്ല രാജീവേട്ടാ ,, എങ്കിൽ ഞാൻ ടിക്കറ്റ് റേറ്റൊക്കെ ഒന്ന് നോക്കട്ടെ, കുറവുള്ള ദിവസം നോക്കി ബുക്ക് ചെയ്യാം ശിവാനി ,എഴുന്നേറ്റ് ലാപ് ടോപ്പ് എടുത്ത് ഫ്ളൈറ്റ് ബുക്കിങ്ങ് ആപ്,ഓൺ ചെയ്തു. നെക്സ്റ്റ് വീക്കിലുള്ള ഫ്ളൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷമാണ് അവൾ ഉറങ്ങാൻ കിടന്നത് അല്ല ശിവാ ,, നിനക്ക് എന്തേലും ടെൻഷനുണ്ടോ ? എയർപോർട്ടിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിനിടയ്ക്കാണ് രാജീവിൻ്റെ ചോദ്യം എന്ത് ടെൻഷൻ? കുട്ടികളെ എന്നെക്കാൾ നന്നായി രാജീവേട്ടൻ കെയറ് ചെയ്യുമെന്ന് എനിക്ക് നന്നായി അറിയാം അതല്ല ശിവാ ,, നീ പോയി കഴിയുമ്പോൾ ,കുട്ടികൾക്ക് എന്തായാലും ദിവസവും ക്ളാസ്സുണ്ടാവും ,അവരും പോയി കഴിയുമ്പോൾ ഇവിടെ ആനന്ദി മാത്രമേ ഉണ്ടാവു , എനിക്കാണെങ്കിൽ വർക്ക് ഫ്രം ഹോം ആണ് ,അപ്പോൾ സ്വാഭാവികമായിട്ടും ഭാര്യ എന്ന നിലയിൽ ഉള്ളിൻ്റെയുള്ളിൽ ഒരു ഉത്ക്കണ്ഠയൊക്കെ ഉണ്ടാവില്ലേ അതാ ഞാൻ ഉദ്ദേശിച്ചത് ഒരു ചിരിയോടെയാണ് രാജീവൻ അത് ചോദിച്ചത് എൻ്റെ രാജീവേട്ടാ ,, പത്ത് പതിനഞ്ച് കൊല്ലം നിങ്ങളോടൊപ്പം ജീവിച്ച എനിക്ക് നിങ്ങളെ നന്നായി അറിയാം ഈ ലോകത്ത് നിങ്ങളെപ്പോലെ വിശ്വസിക്കാൻ പറ്റിയ മറ്റൊരാളുമുണ്ടാവില്ല ,ആ ഒരു ധൈര്യത്തിൽ തന്നെയാണ് ഞാൻ പോകുന്നത് അയാളുടെ കവിളിൽ തലോടി സ്നേഹത്തോടെയാണ് അവളത് പറഞ്ഞത് അമ്മാ ,, ദിനവും സായംകാലം നാൻ കളമ്പിടും, അപ്പുറം, ഏർലി മോണിങ്ങ് തിരുമ്പി വരുവേൻ,, ആനന്ദി പുറത്തേയ്ക്ക് ഇറങ്ങി വന്ന് പറഞ്ഞു അത് വേണമായിരുന്നോ ആനന്ദീ ,, നിനക്ക് ഇവിടെ തന്നെ നൈറ്റിലും കിടന്നാൽ പോരെ ? പറവൈ ഇല്ലമ്മാ, അപ്പടിയാ പോതും ,, തൻ്റെ സമാധാനത്തിനും കൂടി വേണ്ടിയാണ് ആനന്ദി ദിവസവും വൈകുന്നേരമാകുമ്പോൾ സ്വന്തം കോർട്ടേഴ്സിലേയ്ക്ക് പോയിട്ട് പിറ്റേന്ന് അതിരാവിലെ വരാമെന്ന് തീരുമാനിച്ചതെന്ന് ശിവാനിക്ക് മനസ്സിലായി ങ്ഹാ നിൻ്റെ ഇഷ്ടം പോലെ ചെയ്യ്, രാജീവേട്ടാ,,, വേഗം വാ ,കുട്ടികൾ ഉണരുന്നതിന് മുമ്പ് നമുക്കിറങ്ങാം,, ശിവാനി ധൃതി വച്ചപ്പോൾ രാജീവൻ വേഗം കാറിലേയ്ക്ക് കയറി എയർപോർട്ടിലെ ചെക്കിങ്ങ് കഴിഞ്ഞ് ശിവാനി ഉള്ളിലേക്ക് കയറി പോകുന്നത് കണ്ട് ,രാജീവൻ കാർ പാർക്കിങ്ങിലേയ്ക്ക് തിരിച്ച് പോയി. അപ്രതീക്ഷിതമായി, തനിച്ച് നാട്ടിലെത്തിയ മകളെ കണ്ട്, ശിവാനിയുടെ അമ്മ ഊർമ്മിള അമ്പരന്ന് പോയി. എന്നും ഫോണിൽ വിളിച്ച് വിശേഷങ്ങൾ പറയാറുണ്ടെങ്കിലും നേരിട്ട് കണ്ട് മുട്ടിയപ്പോൾ അമ്മയും മോളും വീണ്ടും ക്ളീഷേയിലേയ്ക്ക് ചേക്കേറി അല്ല മോളേ ,,നീയെന്ത് ധൈര്യത്തിലാണ് ആ തമിഴത്തി പെണ്ണിനെ അവിടെ നിർത്തിയിട്ട് വന്നത് ,രാജീവനെ വിശ്വാസ കുറവുണ്ടായിട്ടല്ല, എന്നാലും അനുകൂലമായ സാഹചര്യങ്ങളുണ്ടാകുമ്പോഴാണല്ലോ, പലരും തെറ്റിലേക്ക് നീങ്ങുന്നത്,, ഭർത്താവിനെ ഇത്രയും വിശ്വസിക്കുന്ന ഒരു സ്ത്രീയെ ഞാൻ വേറെ കണ്ടിട്ടില്ല ഊർമ്മിള ആശ്ചര്യത്തോടെ പറഞ്ഞു. എൻ്റമ്മേ ,, ആനന്ദി ഇപ്പോൾ എന്ത് ചെയ്യുവാണെന്ന് അമ്മയ്ക്ക് കാണണോ? ശിവാനി തൻ്റെ മൊബൈൽ സ്ക്രീനിൽ ലൈവ് വീഡിയോ കാണിച്ച് കൊടുത്തു ഇത് കണ്ടാ ,അവിടെയിപ്പോൾ ആറ് മണിയായി ,ആനന്ദി അവളുടെ ക്വാർട്ടേഴ്സിലേയ്ക്ക് മടങ്ങിപ്പോകുന്നതാണ് ഈ കാണുന്നത് ,രാജീവേട്ടനോട് രാവിലെയെത്താമെന്ന് പറഞ്ഞത് കേട്ടോ? മോളേ,, ഇതെങ്ങനെ ? ഊർമ്മിള വാ പൊളിച്ച് നിന്നു. അമ്മേ,, ഇത് അവളുടെ മാലയിലെ ലോക്കറ്റിൽ ഒളിപ്പിച്ചിരിക്കുന്ന ക്യാമറയിലൂടെ കിട്ടുന്ന വീഡിയോ ആണ് ,ഇങ്ങോട്ട് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ഞാനിത് ഓൺലൈനിൽ നിന്ന് വാങ്ങിയ മാലയാണ് ,അത് ഞാൻ ആനന്ദിയുടെ കഴുത്തിലിട്ട് കൊടുത്തിട്ട് , മുൻപ് മൂകാംബികയിൽ പോയപ്പോൾ വാങ്ങിയതാണെന്നും ഭയങ്കര ശക്തിയുള്ളതാണെന്നും യാതൊരു കാരണവശാലും കഴുത്തിൽ നിന്ന് മാല ഊരാൻ പാടില്ലെന്നും ഞാനവളെ താക്കീത് ചെയ്തു ,അവളാണെങ്കിൽ ഭയങ്കര വിശ്വാസിയാണ്,ഈ വിവരം രാജീവേട്ടനറിയില്ല ,ഈ മാല അവളുടെ കഴുത്തിലുള്ളത് കൊണ്ടാണ് ഞാൻ സമാധാനത്തിൽ ഇവിടെ നില്ക്കുന്നത് ,എപ്പോൾ എൻ്റെ മനസ്സിൽ ഉത്ക്കണ്ഠയുണ്ടാകുന്നു , അപ്പോൾ ഞാനീ മൊബൈൽ ഓൺ ചെയ്ത് നോക്കും ,അല്ലാതെ എനിക്കെന്നല്ല ഈ ലോകത്ത് ഒരു പെണ്ണിനും ഭർത്താവിൻ്റെയൊപ്പം ഒരു യുവതിയെ നിർത്തിയിട്ട് ഇത്രയും ഭൂരേക്ക് ഒരു ദിവസം പോലും മാറി നില്ക്കാനുള്ള ധൈര്യമുണ്ടാവില്ല.,, മകളുടെ മുൻകരുതല് കണ്ട് ,ഊർമ്മിള വാ പൊളിച്ച് പോയി, കണ്ണൂർകാരൻ ❤️❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
ഫാത്തിമാ ബീവി(റ) യോടുള്ള സ്നേഹം എനിക്ക് പഠിപ്പിച്ചു തന്നത് എന്റെ ഉപ്പയാണ്... ദുആകളിൽ ഫാത്തിമാ ബീവിക്ക് വേണ്ടി ഹദിയ ചെയ്യുന്നതും അത് തവസ്സുലാക്കുന്നതും ഞാൻ ആദ്യമായി കേട്ട് ശീലിച്ചതും ഉപ്പയുടെ ദുആകളിലൂടെയാണ്... ഉപ്പയില്ലാത്ത മറ്റൊരു റമളാനിലൂടെ കടന്നു പോകുകയാണ്... അല്ലാഹുവേ ഉപ്പയുടെ ബർസഖീ ജീവിതം സന്തോഷത്തിലാക്കണേ നാഥാ... ഉപ്പ അതിരറ്റ് സ്നേഹിച്ച, സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിച്ച ഞങ്ങളുടെ വെല്ലുമ്മയായ ഫാത്തിമ ബീവി(റ) യുടെയും മുഴുവൻ അഹ്ലുബൈത് ന്റെയും ഹഖ് ജാഹ് ബറകത് കൊണ്ട് ഉപ്പയുടെ ഖബർ നീ സ്വർഗ്ഗീയ അനുഭൂതികൾ കൊണ്ട് അനുഗ്രഹിക്കണേ നാഥാ.. 💚 ഞങ്ങളെ എല്ലാവരെയും നീ സ്വർഗ്ഗ ലോകത്തു ഫാത്തിമാ ബീവിയോടൊപ്പം ഒരുമിച്ചു കൂട്ടണേ നാഥാ... ആമീൻ യാ അല്ലാഹ്... 🌹 കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ
📙 നോവൽ - ShareChat
00:13
ഫാത്തിമ ബീവി (റ)മരണപ്പെട്ട് ഖബറിൽ മറവ് ചെയ്ത അന്ന് രാത്രി അലി (റ) ഖബർസ്ഥാനിലേക്ക് കയറി ചെല്ലുന്നൊരു രംഗമുണ്ട്...... എന്നിട്ട് ഖബറിനോട് അലി (റ) സങ്കടപ്പെട്ട്കൊണ്ട് പറയുന്നുണ്ട്.... ഓ ഖബറെ... ഇത്ര നാല് എന്റെ ഫാത്തിമ എന്നോട് ചേർന്നായിരുന്നു കിടന്നിരുന്നത്... ഇന്ന് നിന്റെ കൂടെയാണ് പ്രയാസപ്പെടുത്തരുതേ....സഹിക്കാൻ കഴിയില്ല...!! @ente__roohh__ . . . . . . #ramdan3 #ramzan #fathimabeevi❤️😍😍 #fathima #new #trendingreels #viral #ente #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ #📙 നോവൽ കണ്ണൂർകാരൻ ❤️❤️❤️
💞 പ്രണയകഥകൾ - ShareChat
00:21