അയലത്തെ അമ്പിളി 🌜
ഹോസ്പിറ്റലിൽ നിന്നും ജയ ഡിസ്ചാർജ് ആയിട്ട് ദിവസം രണ്ട് കഴിഞ്ഞു. രുദ്രൻ ജയയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ പപ്പുവേട്ടൻ എവിടേക്കോ പോകാൻ തയ്യാറായി നിൽപ്പാണ്. ആളുടെ ക്ഷീണം ഒക്കെ ഒന്ന് കുറഞ്ഞത് പോലെ.... മുഖത്തൊക്കെ ഒരു തെളിച്ചം ഉണ്ട്. രുദ്രന് അത് കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു.
" അല്ല... എങ്ങോട്ടേക്കാ? "
അയാളെ കണ്ട പാടേ രുദ്രൻ തിരക്കി.
" ഒരു ഓട്ടം ഉണ്ടെടാ. നമ്മുടെ കരുണൻ വിളിച്ചു പറഞ്ഞതാ... ഞാനേ ഈ പിക്കപ്പ് വിറ്റിട്ട് ഒരു ഓട്ടോ എടുത്താലോ എന്നാലോചിക്കുവാ. ഇനിയിപ്പോ ഇതൊന്നും ഓടിക്കാൻ വയ്യ. ദൂരെ യാത്ര ഒട്ടും വയ്യ. ഓട്ടോ ആവുമ്പോ സിറ്റിയിൽ ഓടിയാൽ മതിയല്ലോ? അവക്കും പിള്ളാർക്കും കൂട്ടിന് ആരെങ്കിലും വേണ്ടേ? ദൂരെ യാത്ര ഒക്കെ പോയാൽ വലിയ പാടാ... ഇന്നിപ്പോ ലത ഉള്ളോണ്ടാ ഞാൻ പോകാന്നു വച്ചത്. അതുമല്ല ഓട്ടം ഒക്കെ ഇപ്പൊ കണക്കാ.... മുൻപത്തെ പോലെ വല്ല നക്കാപ്പിച്ചയും കിട്ടിയാ പോരല്ലോ? "
അയാൾ പറഞ്ഞു കൊണ്ട് മുറ്റത്തേയ്ക്ക് ഇറങ്ങി.
" അത് നല്ലതാ... ദൂരെ ഓട്ടം ഒക്കെ ഒഴിവാക്കുന്നത് തന്നാ നല്ലത്. വയസായി മനുഷ്യാ. അവക്കും പിള്ളാർക്കും നിങ്ങളെ ഉള്ളൂ. അത് എപ്പോഴും ഓർമ്മ വേണം.... "
രുദ്രനും അയാളെ പിന്താങ്ങി.
" മ്മ്.... നീ ആരെങ്കിലും ഉണ്ടെങ്കി പറയ്. ഇവനെ അങ്ങ് കൊടുത്തേക്കാം... "
പപ്പുവേട്ടൻ പിക്കപ്പിനെ ഒന്ന് തലോടി.
" നിന്നെ കൊടുക്കാൻ മനസ്സുണ്ടായിട്ടല്ലടാ... വേറെ നിവൃത്തി ഇല്ലാഞ്ഞിട്ടാ... "
പപ്പുവേട്ടൻ വണ്ടിയെ നോക്കി പറഞ്ഞു.
അയാൾക്ക് ആ വാഹനം കൂടെപ്പിറപ്പിനെ പോലെയോ കൂട്ടുകാരനെ പോലെയോ ഒക്കെയാണ്. വിൽക്കാൻ മനസ്സുണ്ടായിട്ടല്ല... വേറെ വഴിയില്ല....
" ഹാ.... നമ്മുടെ രാജണ്ണന്റെ മോൻ രോഹിത് ഒരു പിക്കപ്പ് വാൻ വാങ്ങണം എന്ന് പറയുന്നുണ്ടായിരുന്നു. ഞാൻ ഒന്ന് തിരക്കി നോക്കട്ടെ.... "
രുദ്രൻ ഓർത്തെടുത്ത് പറഞ്ഞു .
" മ്മ്.... എന്നാ നീയൊന്ന് ചോദിക്ക്.
ഇപ്പോ ഞാൻ ഇറങ്ങട്ടെ... നേരം ആയി. "
അയാൾ അത്രയും പറഞ്ഞു കൊണ്ട് വണ്ടിയിൽ കയറി ഓടിച്ചു പോയി.
രുദ്രൻ വീട്ടിനുളിലേക്കു നടന്നു.
വരാന്തക്കും അപ്പുറമുള്ള ഇടുങ്ങിയ ഹാളിലെ ചെറിയ സോഫയിൽ ജയ ഇരിപ്പുണ്ടായിരുന്നു. കണ്ണുകൾ അടച്ച് സോഫയിലേക്ക് ചാരിയാണ് ഇരിപ്പ്. അത് കൊണ്ട് തന്നെ അവൾ രുദ്രനെ കണ്ടില്ല.
" ആഹാ രുദ്രനോ? കേറി വാടാ... "
ജയ്ക്കുള്ള ഗുളികയും, ഒരു ഗ്ലാസ് വെള്ളവുമായി അടുക്കളയിൽ നിന്നും വന്ന ലത രുദ്രനെ കണ്ടു ചിരിയോടെ പറഞ്ഞു.
ജയയും അന്നേരം കണ്ണ് തുറന്ന് നോക്കി. രുദ്രൻ അകത്തേക്ക് കടന്നു.
" അച്ഛൻ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയേ ഉള്ളൂ.... "
ലത രുദ്രനോട് പറഞ്ഞു കൊണ്ട് കയ്യിലെ ഗുളികയും ഗ്ലാസും ജയയുടെ കയ്യിൽ ഏല്പിച്ചു.
" ഞാൻ കണ്ടിരുന്നു.... "
രുദ്രൻ സോഫയോട് ചേർന്ന് കിടന്ന കസേരയിലേക്ക് ഇരുന്നു.
" ഇപ്പോ എങ്ങനെ ഉണ്ടെടി? "
അവൻ ജയയോട് തിരക്കി.
" ശരീരത്തിന് ഇത്തിരി ആശ്വാസം ഉണ്ട്. മനസ്സിനത് കിട്ടാൻ ഇനിയും സമയം എടുക്കും എന്ന് തോന്നുന്നു. "
ജയ നേർത്തൊരു ചിരിയോടെ പറഞ്ഞു. അവൾ അങ്ങനെ ആണ് പറഞ്ഞത് എങ്കിലും മുൻപത്തെക്കാൾ അവളുടെ മനസ്സും മാറിയിട്ടുണ്ട് എന്ന് ജയയുടെ മുഖത്ത് നിന്ന് തന്നെ രുദ്രന് വായിച്ചെടുക്കാനായി.
നാളുകൾക്ക് മുൻപ് മാഞ്ഞ ചിരി ഇന്നവളുടെ മുഖത്ത് തെളിഞ്ഞിട്ടുണ്ട്. അത് തന്നെ വലിയ ആശ്വാസമാണ്.
" പിള്ളേര് എവിടെ? "
രുദ്രൻ ചുറ്റുമോന്ന് നോക്കികൊണ്ട് ചോദിച്ചു.
" സ്കൂളിൽ പറഞ്ഞു വിട്ടു. മൂത്തതിനു വലിയ കുഴപ്പമില്ല. ഇളയതിനെ നിർബന്ധിച്ചാണ് പറഞ്ഞു വിട്ടത്. അതിനിപ്പോഴും സങ്കടം തന്നെയാണ്. അയാളുടെ വാലിൽ തൂങ്ങി നടന്നതല്ലേ ? സങ്കടം കാണാതിരിക്കോ ? "
ലത ചുമരിലേക്ക് ഒരു തോള് ചാരി രുദ്രന് നേർക്ക് ചരിഞ്ഞു നിന്നു.
" എടാ.... കുറച്ചു ദിവസത്തേക്ക് ഞാൻ ഇവളെയും കൂടെ എന്റെ വീട്ടിലോട്ട് കൊണ്ടുപോയാലോ എന്ന് ആലോചിക്കുവാ. എനിക്ക് എത്രനാൾ ഇവിടെ നിൽക്കാൻ പറ്റും? ചേട്ടനും ചെറുക്കനും കൂടെ ഇന്നലെ അങ്ങ് പോയി. ചെറുക്കന് കോളേജ് പോണം ചേട്ടന് ജോലിക്ക് പോണം പിന്നെ അങ്ങേരുടെ അമ്മ അവിടെ ഒറ്റയ്ക്കല്ലേ?, അവർക്കും വയ്യാത്തത്.... എനിക്കാണെങ്കിലും അവിടെ ആടും, കൂടും, അയൽക്കൂട്ടവും, കുടുംബശ്രീയും ഒക്കെ ഉള്ളതാ. ഇവളെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് പോകാനും പറ്റത്തില്ല.
പക്ഷേ ഇവള് അങ്ങോട്ട് വരാൻ സമ്മതിക്കുന്നില്ലന്നെ....
സൗകര്യമൊക്കെ കുറവാണ് അവിടെ. അതിപ്പോ കുറച്ചു ദിവസം തന്നല്ലോ.. ? ഉള്ള സൗകര്യത്തിൽ അങ്ങ് കൂടാം.... ഞാൻ നിർബന്ധിച്ചാലും എന്നും ഇവൾ അവിടെ നിൽക്കാൻ ഒന്നും പോണില്ല. എനിക്കറിഞ്ഞു കൂടെ ഇവളുടെ സ്വഭാവം... ? "
ലത നീരസത്തോടെ ജയയെ നോക്കി.
" മ്ച്ചും.... അതൊന്നും അല്ലെന്ന്... ഞാൻ അവിടെ പോയി നിൽക്കാം എന്ന് വിചാരിച്ചാൽ പിള്ളേരെയും കൊണ്ട് പോണ്ടേ? അത്രയും നാള് പിള്ളാർക്ക് സ്കൂളിൽ പോകാൻ പറ്റില്ലല്ലോ? "
ജയ തന്റെ ന്യായം പറഞ്ഞു.
' പിന്നെ എം ബി ബി എസ് ന് പഠിക്കുന്ന പിള്ളേരല്ലേ ഒരു മാസം ക്ലാസ്സിൽ പോയില്ല എന്ന് പറഞ്ഞ് പ്രശ്നമുണ്ടാകാൻ ? "
ലത ചുണ്ടുകോട്ടി.
" ചേച്ചി പറയുന്നതിലും കാര്യമുണ്ട് ജയേ... കുറച്ചുദിവസം നീ അവിടെ പോയി നിൽക്ക്. അതാണ് നല്ലത്. പിള്ളേര് കൊച്ച് ക്ലാസ്സിൽ അല്ലെ? ഒന്നോ രണ്ടോ മാസത്തെ കാര്യം അല്ലെ ഉള്ളൂ.... നീ അവരുടെ രണ്ടാളുടെയും ക്ലാസ്സ് ടീച്ചേർസ് നെ വിളിച്ചു കാര്യം പറയ്... എന്നിട്ട് ലത ചേച്ചീടെ കൂടെ ചെന്ന് നിൽക്ക്... "
" മ്മ്.... "
ജയ അർത്ഥസമ്മതത്തോടെ മൂളി.
അല്ലെങ്കിലും പപ്പുവേട്ടൻ സംസാരിച്ച് അവളെ ഏതാണ്ട് സമ്മതിപ്പിച്ചിട്ടുണ്ടായിരുന്നു. ലത അത് അറിഞ്ഞിരുന്നില്ല.
" ഹാ... പിന്നേ.... ഞാൻ അന്ന് പറഞ്ഞില്ലേ ? ആ ട്യൂഷൻ സെന്ററില് ഞാൻ പറഞ്ഞിട്ടുണ്ട്. അതും കൂടാതെ നമുക്ക് കുറച്ചു ഹോം ട്യൂഷൻസൊക്കെ ഒപ്പിക്കാടി... അടുത്ത വർഷം സ്കൂൾ തുറക്കുന്ന സമയം ആവുമ്പോ സിറ്റിയിലെ ഏതെങ്കിലും പ്രൈവറ്റ് സ്കൂളിൽ നോക്കാം. അതുമല്ല നിനക്ക് ഏജ് ഓവർ ഒന്നും ആയിട്ടില്ലലോ? പി എസ് സി യും കൂടി നോക്ക്.
നമ്മൾ ഒറ്റയ്ക്ക് ആന്നെന്ന് ഒരു ബോധ്യം വന്നാൽ.... നമുക്ക് വേണ്ടി ജീവിക്കാൻ തുടങ്ങിയാൽ..... ആശിച്ചത് നേടാനുള്ള ആത്മവിശ്വാസം കൂടും.
വിദ്യാഭ്യാസം അല്ലേടി ഏറ്റവും വലിയ അസറ്റ് ? പഠിപ്പ് ഉണ്ടേൽ എന്തെങ്കിലും ഒരു ജോലി തരപ്പെടുത്തി എങ്ങനെയും ജീവിക്കാം. അതിനി ഏത് കാട്ട് മുക്കിൽ പോയാലും.... "
രുദ്രൻ പറഞ്ഞത് ശെരി വച്ച് ജയയും ലതയും തലയാട്ടി.
അവിടെ നിന്നും ഇറങ്ങുമ്പോൾ, തകർന്നു പോകുമെന്ന് കരുതിയിടത്തു നിന്നും, ജീവിതം തന്നെ അവസാനിപ്പിക്കുമെന്ന് ഭയന്നിടത്തു നിന്നും ജയ തിരികെ വന്നതോർത്ത്, ജീവിതത്തിലെ അപ്രതീക്ഷിതമായ ഒരു വലിയ പ്രതിസന്ധിയെ അവൾ അതിജീവിച്ചതോർത്ത് രുദ്രൻ ആശ്വസിച്ചു.
🌜
അമ്പിളി നാട്ടിലേക്ക് യാത്ര തിരിക്കാനുള്ള തയാറെടുപ്പിലാണ്.
" എഴുന്നേറ്റ് നടക്കാൻ കഴിയും എന്നൊന്നും പ്രതീക്ഷിക്കണ്ട. കുറേ വർഷമായിട്ടുള്ള കിടപ്പല്ലേ? വീൽ ചെയ്യാറിൽ എഴുന്നേൽപ്പിച്ചു ഇരുത്താൻ എങ്കിലും പറ്റുമോ എന്ന് ഞാൻ നോക്കട്ടെ.... "
എന്ന് വൈദ്യർ പറഞ്ഞപ്പോൾ അമ്പിളിക്ക് സന്തോഷാധിക്യത്താൽ ശ്വാസം നിലച്ചു പോയത് പോലെയാണ് തോന്നിയത്. ആദ്യമായാണ് കിഷോറിനെ ചികിൽസിച്ച ഒരാൾ അല്പമെങ്കിലും പോസിറ്റീവ് ആയിട്ട് പറയുന്നത്.
കിഷോറിനു വേണ്ടി ഇഷ്ടമില്ലെങ്കിലും നാട്ടിലേക്ക് പോകാൻ തന്നെ അവൾ തീരുമാനിച്ചു.
കിഷോറിന്റെ അമ്മയെ ഒപ്പം നിർത്തണമെങ്കിൽ അവരുടെ പേരിലുള്ള സ്വത്തു കൂടി എഴുതി കൊടുക്കണമെന്ന് കിഷോറിന്റെ സഹോദരി ഡിമാൻഡ് വച്ചതോടെ അവർ ഒറ്റയ്ക്ക് ആ വീട്ടിൽ താമസിച്ചു കൊള്ളാമെന്ന് തീരുമാനിച്ചു. ഇക്കാര്യം സംസാരിച്ച് അമ്മയും മകളും തമ്മിൽ തെറ്റി പിരിയുകയാണുണ്ടായത്.
അന്നേരമാണ് അത്രയും നാളും മകളുടെ പക്ഷം പിടിച്ചു അമ്പിളിയെ ശപിച്ചതിൽ അവർക്ക് കുറ്റബോധം തോന്നിയത്. പക്ഷെ അത് കൊണ്ട് പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായിരുന്നില്ല.
അമ്പിളി നാട്ടിലേക്ക് ചെല്ലാൻ തന്നെ കൂടി വിളിക്കുമെന്ന് അവർ കരുതി എങ്കിലും അതുണ്ടായില്ല. അവര് പറഞ്ഞതും പ്രവർത്തിച്ചതും ഒന്നും മറക്കാനും ക്ഷമിക്കാനുമുള്ള ഹൃദയ വിശാലത ഒന്നും അമ്പിളിക്ക് ഉണ്ടായിരുന്നില്ല.
🌜 🌜 🌜 🌜 🌜
ആരാണ് ക്ളീറ്റസ് എന്ന്... അമ്പിളിയും ക്ളീറ്റസിനെ ഭയക്കുന്നത് എന്തിനെന്ന്.... ക്ളീറ്റസും കിഷോറും തമ്മിലുള്ള ബന്ധം എന്തെന്ന് ഒക്കെ അറിയണമെങ്കിൽ അമ്പിളി നാട്ടിലേക്ക് വന്നല്ലേ പറ്റൂ....
കാത്തിരുന്ന് കാണാം അല്ലെ? 😁
നിങ്ങൾ എല്ലാരും കൂടെ കാണില്ലേ? ❤️
വല്ലാതെ ബോർ ആണേൽ പറയൂ ട്ടോ.. #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ