❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
❤️നിന്നിലല്ലാതെ എനിക്ക് പ്രണയമില്ല ❤️അഭയവും ഇല്ലാ
ഋതുനന്ദനം... Part 121 അകത്തേക്ക് കയറിയപ്പോൾ മിത്ര തന്റെ വീടിന്റെ ഉൾവശത്ത് കൂടിയൊന്ന് കണ്ണുകളോടിച്ചു... ഒന്നരവയസ്സ് വരെ താൻ കളിച്ചു നടന്ന തന്റെ വീട്ടിൽ താനെത്തിയിരിക്കുന്നു...ഓർക്കുമ്പോൾ തന്നെ മിത്രയുടെ മനസ്സിൽ ആനന്ദം വനഹ്രദിനിയെ പോലെ നിറഞ്ഞൊഴുകുവാൻ തുടങ്ങി... അല്പനിമിഷങ്ങൾക്ക് ശേഷം ട്രോളി ബാഗും പിടിച്ചു കൊണ്ട് രാമേട്ടനും പിന്നാലെ ശ്രീലക്ഷ്മിയും ഹാളിലേക്ക് വന്നു. ശ്രീലക്ഷ്മിയെ കണ്ടപ്പോൾ മിത്രയുടെ മുഖത്ത് അത്രയും നേരം നിറഞ്ഞു നിന്ന ആനന്ദസാഗരവീചികൾ അപ്രത്യക്ഷമായി. പകരമവളുടെ മുഖത്താകമാനം പ്രതിഘങ്ങളുടെ കൗളമേഘങ്ങൾ നിറഞ്ഞു. അവളുടെ മുഖം വലിഞ്ഞു മുറുകി... മിത്രയുടെ മുഖം ആസ്വസ്ഥമായത് കണ്ടപ്പോൾ അഭിരാമി അവളെയും കൊണ്ട് തന്റെ മുറിയിലേക്ക് കൊണ്ട് പോയി... മുറിയിലെത്തിയിട്ടും മിത്രയുടെ മുഖം തെളിയാത്തത് അഭിരാമിയുടെ ശ്രദ്ധയിൽ പെട്ടു... "മിത്തൂ... എന്താ മോളെ നിന്റെ മുഖത്തൊരു വാട്ടം"...? എന്ത് കൊണ്ടായിരിക്കുമെന്ന് ഊഹിച്ചെങ്കിലും അഭിരാമി മിത്രയോടവളുടെ അസ്വസ്ഥതയുടെ കാരണം തിരക്കി... "ചേച്ചി... ഈ നാടും വീടും പരിസരവും എന്നിൽ അൽപനേരം കൊണ്ടുണ്ടാക്കിയ അനുഭൂതി വാക്കുകളാൽ വർണ്ണിയ്ക്കുവാൻ കഴിയില്ല. ഈ വീട്ടിൽ കയറിയപ്പോൾ എനിക്ക് ഞാനാദ്യമായി വരുന്നത് പോലെയോ ഒരപരിചിതത്വമോ എനിക്കാനുഭവപ്പെട്ടില്ല. പിന്നെ രാമശ്ശന്റെ നമ്മളോടുള്ള വാത്സല്യം എന്റെ മനസ്സിൽ പകർന്നത് ഇത് വരെ അനുഭവിയ്ക്കുവാൻ കഴിയാത്തൊരു നിർവൃതിയാണ്. ഇതെല്ലാമിത്രയും കാലം നമുക്ക് നഷ്ടമാക്കിയ ആ യക്ഷി ഹാളിലേക്ക് കയറി വന്നത് കണ്ടപ്പോൾ അത് വരെ എന്നിൽ നിറഞ്ഞ സന്തോഷമെല്ലാം കളഞ്ഞു കുളിച്ചു. അത്രയ്ക്ക് വെറുപ്പ് തോന്നുന്നു എനിക്കമ്മയെന്ന് പറയുന്ന ആ സ്ത്രീയോട്"...മിത്രയുടെ ശബ്ദത്തിൽ ഇടർച്ചയും മുഖമാകെ കോപത്താൽ വലിഞ്ഞും മുറുകി അഭിരാമിയോടത് പറയുമ്പോൾ... അഭിരാമിയ്ക്ക് എന്ത് മറുപടി നൽകണമെന്ന് അറിയില്ലായിരുന്നു. ദേവദത്തന്റെ മകളാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷം ഇവിടെ വന്നപ്പോൾ താനും മിത്രയുടേതിനു സമാനമായ അവസ്ഥയിലായിരുന്നല്ലോ എന്നവളോർത്തു... മിത്രയോട് അഭിരാമിയെന്തോ പറയാൻ നോക്കുമ്പോഴേക്കും മുറിയിലേക്ക് ദേവദത്തൻ കയറി വന്നതിനാൽ അവളാ ഉദ്യമം ഉപേക്ഷിച്ചു.... "മീനൂട്ടി... എങ്ങനുണ്ട് നാടും നമ്മുടെ വീടുമൊക്കെ... ഇഷ്ടമായോ"...? അഭിരാമിയുടെയും മിത്രയുടെയും അടുത്തെത്തിയ ദേവദത്തൻ മിത്രയോട് ചോദിച്ചു... പൊടുന്നനെ മിത്ര ദേവദത്തനെ കെട്ടിപ്പിടിച്ചയാളുടെ കവിളിലൊന്ന് ചുംബിച്ചു... "അച്ഛാ... ഒരുപാട്... ഞാനിനിയീ നാടും വീടും വിട്ട് എങ്ങോട്ടുമില്ല"... മിത്ര ദേവദത്തന്റെ മുഖത്തേക്ക് നോക്കിയൊരു സംതൃപ്തി നിറഞ്ഞ ചിരിയോടെ മൊഴിഞ്ഞു... "അങ്ങനെ തറപ്പിച്ചു പറയാതെ... മീനൂട്ടിയുടെ കല്യാണം കഴിഞ്ഞാൽ പിന്നെ ഇവിടുന്ന് പോകേണ്ടി വരില്ലേ"... ദേവദത്തൻ മിത്രയോട് അവളെ നോക്കിയൊന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു... "ഈ അച്ഛന്റെയൊരു കാര്യം... അച്ഛനെന്നെ നാളെ തന്നെ കെട്ടിച്ചു വിടാനൊന്നും പോണില്ലല്ലോ"... മിത്രയൊന്ന് ചൊടിച്ചു കൊണ്ട് ദേവദത്തൻ നെഞ്ചിൽ പതിയെ ഇടിച്ചു.. "അച്ഛന്റെ കാന്താരികളൊന്ന് ഫ്രഷായി ഭക്ഷണം കഴിക്കാൻ വാ. രാമേട്ടൻ നിങ്ങൾക്കായി എന്തൊക്കെയോ ഉണ്ടാക്കി വച്ചിട്ടുണ്ട് "... ദേവദത്തൻ ഇരുവരെയും നോക്കികൊണ്ട് മൊഴിഞ്ഞു... ഇരുവരും തലയാട്ടി സമ്മതിച്ചു... ================================== ഫ്രഷായതിന് ശേഷം അഭിരാമി മിയത്രയെയും കൊണ്ട് മുകളിലെ നിലയിലേക്ക് പോയി. അവിടെ ദേവദത്തൻ മുമ്പവൾക്ക് കാണിച്ചു കൊടുത്ത ഇരുവർക്കുമായി വാങ്ങിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ഫാൻസികളും അടങ്ങുന്ന അലമാരയും മറ്റും കാണിച്ചു. തനിയ്ക്കുള്ള സാധനങ്ങൾ വച്ച അലമാര തുറന്ന മിത്രയുടെ മനസ്സ് ആനന്ദത്തിന്റെയും അത്ഭുതത്തിന്റെയും പരകോടിയിലെത്തിച്ചേർന്നു. തനിയ്ക്കായി അച്ഛൻ പലപ്പോഴായി വാങ്ങിച്ചു വച്ച സമ്മാനങ്ങൾ മിത്ര ആവേശത്തോടെ കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു. വസ്ത്രങ്ങളും സ്വർണം ഫാൻസി ആഭരണങ്ങളും ഓരോന്നായ് അവളെടുത്തു തന്റെ ദേഹത്ത് വച്ചു നോക്കിക്കൊണ്ടിരുന്നു.... തന്റെ കൊച്ചുപ്രായങ്ങളിൽ വാങ്ങിച്ചതും എന്നാൽ തനിയ്ക്കിപ്പോൾ അണിയുവാൻ കഴിയാത്തതുമായതെല്ലാം മിത്രയൊരു വ്യസനത്തോടെ എടുത്ത് നോക്കിക്കൊണ്ടിരുന്നു. ആഭരണങ്ങളിൽ ചിലതെല്ലാം അവളപ്പോൾ തന്നെ എടുത്തണിഞ്ഞു. അണിഞ്ഞതിനെ കുറിച്ച് അവൾ അഭിരാമിയോട് അഭിപ്രായങ്ങൾ ആരാഞ്ഞു കൊണ്ടിരുന്നു. മിത്രയുടെ വെപ്രാളവും ആനന്ദവുമെല്ലാം അഭിരാമിയൊരു വാത്സല്യത്തോടെ ആസ്വദിച്ചു.... മിത്ര ആക്കൂട്ടത്തിൽ നിന്നും ഒന്ന് രണ്ട് ആഭരണങ്ങളും ദാവണി സെറ്റും എടുത്തതിന് ശേഷം അഭിരാമിയെ ഒന്ന് നോക്കി. മിത്രയുടെ മിഴികളിൽ തുഷ്ടിയുടെ നീർത്തിളക്കങ്ങൾ അഭിരാമിയുടെ ശ്രദ്ധയിൽ പെട്ടു. അവളൊരു വാത്സല്യത്തോടെ പുഞ്ചിരിച്ചു... അൽപനേരം ആ മുറിയിൽ ചെലവഴിച്ചതിനു ശേഷമിരുവരും അടുക്കളയിലേക്കെത്തി. രാമേട്ടനവിടെ തകൃതിയായി പാചകം ചെയ്യുന്നത് കണ്ടു അവർ. ഇരുവരും അടുക്കളയിലോട്ട് വന്നതറിഞ്ഞ രാമേട്ടനിരുവരെയും നോക്കിയൊന്ന് പുഞ്ചിരിച്ചു.. "രാമശ്ശാ... രാമശ്ശനിന്ന് ഒഴിവില്ലാതെ പാചകത്തിലേർപ്പെട്ടിരിക്കുകയാണെന്ന് തോന്നുന്നല്ലോ"..? അടുക്കളയിൽ കയറിയ ഉടനെ അഭിരാമി ചോദിച്ചു... "പിന്നല്ലാതെ... ഇന്ന് ഞാനെത്ര സന്തോഷത്തിലാണെന്ന് അറിയാമോ.. ഇന്നീ വീടിന്റെ മഹാലക്ഷ്മി തിരിച്ചു വന്ന ദിവസമാ"...രാമേട്ടനതിയായ ആഹ്ലാദത്തോടെ അഭിരാമിയ്ക്ക് മറുപടി നൽകി.... രാമേട്ടന്റെ മറുപടി അഭിരാമിയ്ക്കും മിത്രയ്ക്കും അതൃപ്തി സമ്മാനിച്ചുവെങ്കിലും അവരത് പുറത്ത് കാണിച്ചില്ല... "രാമശ്ശന് മഹാലക്ഷ്മി വന്നതിൽ ആണല്ലേ സന്തോഷം. ഇത്രയും കാലത്തിനു ശേഷം ഞാൻ വന്നതിൽ ഒരു സന്തോഷവുമില്ല അല്ലെ"...? മിത്രയൊരു പരിഭവത്തോടെ രാമേട്ടനോട് ചോദിച്ചു.. മിത്രയുടെ വാക്കുകളിലൂടെ അവളുടെ കുശുമ്പ് മനസ്സിലാക്കിയ രാമേട്ടനവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു... "അയ്യോടാ... രാമശ്ശന്റെ മീനൂട്ടി വന്നതിൽ രാമശ്ശന് സന്തോഷം ഇല്ലാതിരിക്കുമോ. പിന്നെ ലച്ചു മോൾ വന്നത് വേറെയൊരു സന്തോഷം"... മിത്രയുടെ അടുത്തേക്ക് വന്ന രാമേട്ടനവളുടെ താടിയിൽ പിടിച്ചൊന്ന് കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു... "മിത്തൂ... ഇപ്പോൾ എങ്ങനുണ്ട്.. ഞാൻ പറഞ്ഞതല്ലേ അച്ഛനിൽ നിന്നും പകർന്നു കിട്ടിയ രാമശ്ശന്റെ വട്ടിനെ പറ്റി. ഇപ്പോൾ മനസ്സിലായല്ലോ നിനക്ക് "...? അഭിരാമിയൊന്ന് മുഖം കോട്ടിക്കൊണ്ട് മിത്രയോട് തിരക്കി... "ചേച്ചി.... നീ പറഞ്ഞത് ശരിയാ.. ഇത്രയ്ക്ക് ഞാൻ പ്രതീക്ഷിച്ചില്ല"... മിത്രയൊന്ന് ചിരിച്ചു കൊണ്ട് അഭിരാമിയ്ക്ക് മറുപടി നൽകി... ഇരുവരുടെയും പ്രതികരണങ്ങൾ രാമേട്ടനൊരു പുഞ്ചിരിയോടെ കെട്ട് നിന്നു... "മക്കളെ... നിങ്ങൾ ദേവൻ കുഞ്ഞിന്റെ മുഖത്തുള്ള ആനന്ദം ശ്രദ്ധിച്ചോ. കുഞ്ഞിനിപ്പോൾ ഒരു പത്ത് വയസ്സ് കുറഞ്ഞ പോലെയാണ്. അനുമോൾ ശ്രദ്ധിച്ചു കാണും ലച്ചു മോളെ കണ്ടു മുട്ടിയതിനും ഇവിടെ വന്നതിനും ശേഷമുള്ള കുഞ്ഞിന്റെ മുഖത്തെ മാറ്റം. ലച്ചു മോളുടെ മടങ്ങി വരവ് ഞങ്ങൾക്ക് പകരുന്ന ആനന്ദത്തെ കുറിച്ച് വിവരിക്കുവാൻ ഞങ്ങൾക്ക് വാക്കുകളില്ല"...രാമേട്ടനൊരു പുഞ്ചിരിയോടെ അഭിരാമിയേയും മിത്രയേയും നോക്കിക്കൊണ്ട് മൊഴിഞ്ഞു... രാമേട്ടൻ പറഞ്ഞത് കേട്ടൊരു അമ്പരപ്പോടെ നിന്നു മിത്ര. അഭിരാമി ഇതൊക്കെ മുമ്പ് തന്നെ താൻ കെട്ടിട്ടുള്ളതാണെന്ന മുഖഭാവത്തോടെ നിന്നു... ഇത്രയൊക്കെ അമ്മ കാണിച്ചു കൂട്ടിയിട്ടും ഈ മനുഷ്യന് അമ്മയോട് ഒരു വെറുപ്പോ ദേഷ്യമോ ഇല്ല...ശ്രീലക്ഷ്മിയെ കുറിച്ചു പറയുമ്പോൾ രാമേട്ടന്റെ മിഴികളിൽ നിറഞ്ഞ വാത്സല്യവും അഭിമാനവും കണ്ടമ്പരന്ന മിത്ര മുമ്പിതിനെ കുറിച്ച് അഭിരാമി പറഞ്ഞതോർത്തു.... "അച്ഛനെ അത്രയ്ക്ക് വെറുക്കുന്ന രാമശ്ശന്റെ മഹാലക്ഷ്മി എത്ര ദിവസമിവിടെ കാണുമെന്ന് കണ്ടറിയണം"...അഭിരാമിയൽപ്പം പുച്ഛത്തോടെ രാമേട്ടനോട് പറഞ്ഞു... "മോളെ.... ലച്ചുമോളിനി ഈ വീട് വിട്ട് പോവില്ല"... രാമേട്ടൻ പുഞ്ചിരി വിടാതെ തന്നെ അഭിരാമിയോട് മൊഴിഞ്ഞു... "അതെന്താ.. രാമശ്ശനും അച്ഛനും കൂടി ഇവിടെ കോവിലുണ്ടാക്കി പ്രതിഷ്ഠിക്കുവാൻ പോകുവാണോ മഹാലക്ഷ്മിയെ"...? മിത്രയുടെ ചോദ്യത്തിലും പുച്ഛം കലർന്നു... "രാമശ്ശന്റെ മക്കള് നോക്കിക്കോ.. നിങ്ങളുടെ അമ്മയിനി ഇവിടം വിട്ട് പോവില്ല. പോകുകയാണെങ്കിലത് ദേവൻ കുഞ്ഞിന്റെ കൂടെ മാത്രമായിരിക്കും"... രാമേട്ടൻ പുഞ്ചിരിയോടെ ഒരു വെല്ലുവിളി കലർന്ന സ്വരത്തിൽ മിത്രയ്ക്കും അഭിരാമിയ്ക്കുമായി മറുപടി നൽകി... "മിത്തൂ... ഇനിയും ഇവിടെ നിന്നാൽ ദേവി മഹാത്മ്യം പോലെ ലച്ചു മഹാത്മ്യം കേൾക്കേണ്ടി വരും.. നമുക്ക് പോകാം"...അഭിരാമിയൊരു ചെറുചിരിയോടെ മിത്രയോട് മൊഴിഞ്ഞു.... മിത്ര സമ്മതപൂർവ്വം തല കുലുക്കി. തുടർന്നിരുവരും ഹാളിലേക്ക് നടന്നു... ഇരുവരും നടന്നു പോകുന്നതൊരു പുഞ്ചിരിയോടെ രാമേട്ടൻ നോക്കി നിന്നു... ഭക്ഷണം കഴിയ്ക്കുവാനായി വന്ന ദേവദത്തനും ശ്രീലക്ഷ്മിയ്ക്കും മക്കൾക്കുമായി രാമേട്ടൻ വിഭവസമൃദ്ധമായൊരു സദ്യ തന്നെയൊരുക്കിയിരുന്നു. വർഷങ്ങൾക്ക് ശേഷമാ ഊൺ മേശയും വീടിനകവും ബഹലങ്ങളാലും പൊട്ടിച്ചിരികളാലും ശബ്ദമുഖരിതമായി. രാമേട്ടനോരോ വിഭവവും വാത്സല്യത്തോടെ അഭിരാമിയേയും മിയത്രയേയും കഴിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ ശ്രീലക്ഷ്മി ഈ ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.... രാമേട്ടന്റെ സ്നേഹത്തിൽ മനസ്സ് നിറഞ്ഞ മിത്ര തനിയ്ക്കിതൊക്കെ ലഭിക്കുന്നതിൽ നിന്നുമകറ്റിയതിന് കാരണക്കാരിയായ തന്റെയമ്മയെ ഉള്ളിൽ നുരച്ചു പൊന്തിയ കോപത്തോടെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു.... മിത്ര ഇടയ്ക്കിടെ ശ്രീലക്ഷ്മിയെ ഒളികണ്ണിട്ട് നോക്കുന്നത് ശ്രദ്ധിച്ച അഭിരാമിയുടെ മനസ്സിലും കോപം അഗ്നിജ്വാലകളായി നിറഞ്ഞു... ആനന്ദഭരിതമായ അന്തരീക്ഷത്തിൽ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിൽ ഇത് പോലെയിരിക്കുവാൻ അമ്മയ്ക്കെങ്ങനെ സാധിക്കുന്നു. അച്ഛനെന്തിനാണാവോ അമ്മയെയും കൊണ്ടിങ്ങോട്ട് വന്നത്. അമ്മ പഴയ പോലെ അച്ഛന്റെ കൂടെ കഴിയുമെന്ന് തനിയ്‌ക്ക് തോന്നുന്നില്ല. ഇവിടെ എത്തിയപ്പോൾ അത് വ്യക്തമായതാണ്. അച്ഛന്റെ മുറിയുടെ എതിർവശത്തുള്ള മുറിയിലേക്കാണ് വന്ന പാടെ പോയത്. തന്റെ കഴുത്തിൽ താലിയണിഞ്ഞ തന്റെ മക്കളുടെ അച്ഛനാണെന്ന പരിഗണനയോ നോട്ടമോ പോലും അമ്മയിൽ നിന്നുമുണ്ടായില്ല...ഉള്ളിൽ നിറഞ്ഞ കോപത്തോടെ പല്ലിറുമ്മിക്കൊണ്ട് അഭിരാമി ശ്രീലക്ഷ്മിയുടെ നേരെ നോട്ടമയച്ചു കൊണ്ട് ചിന്തിച്ചു.... ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ചുറ്റും കണ്ണോടിച്ച ദേവദത്തൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ കഴിക്കുന്ന ശ്രീലക്ഷ്മിയേയും അവളെ നോക്കി എല്ലാമുള്ളിലൊതുക്കുന്ന തന്റെ മക്കളുടെ മുഖഭാവങ്ങളും.... തീരുമ്പോൾ തീരുമ്പോൾ രാമേട്ടൻ അഭിരാമിയേയും മിത്രയേയും വീണ്ടും വീണ്ടും കഴിപ്പിച്ചു കൊണ്ടിരുന്നു... ഇതിനിടയിൽ കഴിച്ചു കഴിഞ്ഞ ശ്രീലക്ഷ്മി ആരോടുമൊന്നും പറയാതെ ആരെയും ശ്രദ്ധിക്കാതെ ഊൺ മേശ വിട്ടെഴുന്നേറ്റ് പോയി... ================================== ഭക്ഷണം കഴിച്ചു കുറേ സമയം ദേവദത്തൻ തന്റെ മക്കളോടൊപ്പം പൂമുഖത്തിരുന്നു ഓരോ കാര്യങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. പണ്ട് നടന്ന സംഭവങ്ങളും ആ പൂമുഖത്ത് വച്ചു ശ്രീലക്ഷ്മിയോട് നൃത്തത്തെ പറ്റിയുള്ള സംശയങ്ങൾ തിരക്കിയതും പിന്നീട് വിവാഹത്തിനു ശേഷമതേ സ്ഥലത്ത് വച്ചു നടന്ന സംഭാഷണങ്ങളും എല്ലാം ദേവദത്തൻ മക്കളോട് വിവരിച്ചു കൊണ്ടിരുന്നു... അമ്മയെ പറ്റി പറയുമ്പോൾ അഭിരാമിയുടെയും മിത്രയുടെയും മനസ്സിൽ അനിഷ്ടം നിറഞ്ഞുവെങ്കിലും അച്ഛനൊരുപാട് സന്തോഷത്തോടെ വിവരിയ്ക്കുമ്പോൾ തങ്ങൾക്കുള്ള അനിഷ്ടം അച്ഛനെയറിയിക്കുവാനോ അത് വഴി അച്ഛനെ നിരാശയിൽ ആഴ്ത്താനും ഇരുവരും തയ്യാറായിരുന്നില്ല. അതിനാൽ എതിരെയൊന്നും മൊഴിയാതെ ദേവദത്തൻ പറയുന്നതെല്ലാം മൗനത്തോടെ കേട്ടു നിന്നിരുവരും... തന്റെ മക്കളുടെ മനസ്സിൽ നിറഞ്ഞിരിക്കുന്ന അനിഷ്ടം അവരെത്ര ഒളിപ്പിയ്ക്കുവാൻ ശ്രമിച്ചിട്ടും ദേവദത്തനത് മനസ്സിലായിരുന്നു. എന്നാലയാളത് പുറത്ത് കാണിക്കാതെ മക്കളോട് സംസാരിച്ചു കൊണ്ടിരുന്നു... സംസാരിച്ചിരുന്നു നേരം ഒരുപാട് കഴിഞ്ഞൊരു നാല് മണിയോടെ ദേവദത്തൻ മക്കളിരുവരെയും കൂട്ടി പുറത്തേക്കിറങ്ങി. പുരയിടത്തിലൂടെ സംസാരിച്ചു കൊണ്ട് നടക്കുമ്പോൾ മിത്ര വളരെയേറെ കൗതുകത്തോടും അത്ഭുതത്തോടും കൂടി പുരയിടത്തിലെ കാഴ്ചകൾ കണ്ടു കൊണ്ട് നിന്നു... കുറച്ച് സമയം പുരയിടത്തിലൂടെ നടന്നതിനു ശേഷം മൂവരും പുളി മരത്തിന് കീഴിലെത്തി. ദേവദത്തൻ പുളി മരവുമായി ബന്ധപ്പെട്ട ശ്രീലക്ഷ്മിയുമായുള്ള തന്റെ ജീവിതത്തിലെ ചില രംഗങ്ങളും മറ്റും വിവരിച്ചു കൊണ്ടിരുന്നു അപ്പോഴും.... തുടർന്ന് അഭിരാമിയുമായി ആ മരത്തിനു കീഴിൽ വച്ചു ആദ്യമായ് നടന്ന സംഭാഷണങ്ങളും മറ്റും ദേവദത്തൻ വിവരിയ്ക്കവേ മിത്രയ്ക്ക് ചിരിയടക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അവൾ അഭിരാമിയെ കളിയാക്കിച്ചിരിച്ചു കൊണ്ടിരുന്നു. അഭിരാമിയാവട്ടെ മിത്രയോട് വഴക്കിട്ടു കൊണ്ടുമിരുന്നു.... ദേവദത്തൻ മക്കളിരുവരുടെയും വഴക്കും കുസൃതികളും ഒരു ചിരിയോടെ ആസ്വദിച്ചു കൊണ്ട് നിന്നു... കളിയാക്കലും ചിരിയുമായി സമയമങ്ങനെ കടന്നു പോയി. അസ്തമയാർക്കൻ അനന്തവിഹായസ്സിനെ പീതകാവേരമണിയിച്ചപ്പോൾ അഭിരാമി പെട്ടെന്നെന്തോ ഓർത്ത പോലെ നിന്നു. മിത്ര അഭിരാമിയോട് എന്താണ് കാര്യമെന്ന് തിരക്കി.... "മിത്തൂ... വിളക്ക് വയ്ക്കാൻ സമയമായി. നമുക്ക് പോയി വിളക്ക് വയ്ക്കാം"...അഭിരാമി മിത്രയോട് മൊഴിഞ്ഞു... അഭിരാമി പറഞ്ഞത് കേട്ടപ്പോൾ മിത്രയ്ക്കും താല്പര്യമേറെ നിറഞ്ഞു. ഇരുവരും ദേവദത്തനെയും കൊണ്ട് വീടിന് നെറ്റ് നടന്നു. മുറ്റത്തെത്തിയപ്പോൾ ദേവദത്തൻ മക്കളോട് അകത്തേക്ക് പൊയ്ക്കോളാനും തനിയ്ക്ക് ഒന്ന് രണ്ട് കോൾ ചെയ്യാനുമുണ്ടെന്ന് പറഞ്ഞു മുറ്റത്ത് തന്നെ നിന്നു.... അഭിരാമിയും മിത്രയും വേഗം തങ്ങളുടെ മുറിയിലേക്ക് പോയിട്ട് ദേഹശുദ്ധി വരുത്തിയതിനു ശേഷം ഹാളിലേക്ക് വന്നു... "രാമശ്ശാ"... ഹാളിൽ എത്തിയപ്പോൾ അഭിരാമി രാമേട്ടനെ വിളിച്ചു.. ഉടനെ തന്നെ രാമേട്ടന്റെ പ്രതികരണം അവർക്ക് ലഭിച്ചു... എന്നാൽ രാമേട്ടൻ വിളി കേട്ട സ്ഥലം തിരക്കിയ അഭിരാമിയൊന്ന് അമ്പരന്നു. അതെവിടെ നിന്നാണെന്ന് അവൾക്കും മിത്രയ്ക്കും മനസ്സിലാക്കുവാൻ കഴിഞ്ഞില്ല... മിത്രയുടെ അവസ്ഥയും സമാനമായിരുന്നു... തുടർന്ന് പരസ്പരമൊന്ന് നോക്കിയ അഭിരാമിയും മിത്രയും വീണ്ടും രാമേട്ടനെ വിളിച്ചു.... ഇത്തവണ വിളി കേട്ട രാമേട്ടനെ ഇരുവരും മുകളിലേക്കുള്ള കോണിപ്പടിയുടെ അടുത്ത് കണ്ടു. രാമേട്ടനെ കണ്ടപ്പോൾ ഇരുവരും അങ്ങോട്ട് നീങ്ങി.... രാമശ്ശനെന്താണാവോ ഇവിടെ...മിത്രയേയും കൂട്ടി രാമേട്ടന്റെ അടുത്തേക്ക് നീങ്ങവേ അഭിരാമി മനസ്സിൽ ചിന്തിച്ചു... രാമേട്ടന്റെ അടുത്തെത്തിയപ്പോൾ അഭിരാമി രാമേട്ടനെന്താണവിടെ എന്ന് തിരക്കി... രാമേട്ടൻ മറുപടിയൊന്നും പറയാതെ കോണിപ്പടിയ്ക്ക് കീഴിലെ ഒഴിഞ്ഞ് കിടക്കുന്ന ഭാഗത്തേക്ക്‌ മുഖം കൊണ്ട് ആംഗ്യം കാണിച്ചു... ഇരുള് നിറഞ്ഞ കോണിപ്പടിയ്ക്ക് കീഴിലേക്ക് പോയ അഭിരാമിയുടെയും മിത്രയുടെയും മുന്നിൽ തുറന്ന് കിടക്കുന്ന ഒരു മുറി മുന്നിൽ തെളിഞ്ഞു... അങ്ങനെയൊരു മുറി കോണിപ്പടിയ്ക്ക് കീഴിലുള്ള വിവരം അഭിരാമിയ്ക്കും അന്യമായിരുന്നു.... അമ്പരപ്പോടെയും ഉദ്വേഗത്തോടെയും അവിടേക്കെത്തി ആ മുറിയിലേക്ക് നോക്കിയ അഭിരാമിയും മിത്രയും അന്തിച്ചു നിന്നു.... തുടരും #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ഋതുനന്ദനം... Part 120 പട്ടാൻചെരുവിലെ തങ്ങളുടെ ഫ്ലാറ്റിനു മുമ്പിൽ നിന്നും ക്യാബിൽ കയറി ബസ് കയറാനായി ദേവദത്തൻ ശ്രീലക്ഷ്മിയ്ക്കും മക്കൾക്കുമൊപ്പം മെഹ്ദിപട്ടണമെത്തി. വൈകീട്ട് അഞ്ചര മണിയോടെ ബസെടുക്കും. നാല് മണിയ്ക്കകം തന്നെ അവർ എത്തിച്ചേർന്നിരുന്നു... ലഗ്ഗേജ് ഏരിയയിൽ ലഗ്ഗേജ് വച്ചു അഭിരാമിയും മിത്രയും ബസിൽ ആദ്യം തന്നെ കയറി തങ്ങളുടെ സീറ്റ് നോക്കി കണ്ടുപിടിച്ചു അതിൽ ഇരുന്നു കഴിഞ്ഞിരുന്നു. അവർ ബുക്ക്‌ ചെയ്ത നാല് സീറ്റിൽ ബാക്കി വന്ന രണ്ട് സീറ്റിൽ ദേവദത്തന്റെ അരികിൽ തന്നെ ഇരിക്കുവാൻ ശ്രീലക്ഷ്മി നിർബന്ധിതയായി.... സീറ്റുകളിൽ അടുത്തടുത്തായി ദേവദത്തനും ശ്രീലക്ഷ്മിയും ഇരുന്നു. തൊട്ടടുത്തു ദേവദത്തനിരിക്കുമ്പോഴും ശ്രീലക്ഷ്മി ഒന്നും ശ്രദ്ധിക്കാതെ സീറ്റിൽ ചാരി കണ്ണുമടച്ചു ഇരുന്നതേയുള്ളൂ.. ദേവദത്തന്റെ മനസ്സിലപ്പോൾ ആനന്ദമതിന്റെ പരകോടിയിലെത്തി നിൽക്കുകയായിരുന്നു. തന്റെ പ്രാണനായ ശ്രീലക്ഷ്മിയോടൊപ്പം വർഷങ്ങൾക്ക് ശേഷം യാത്ര ചെയ്യുന്നതിന്റെ ആവേശക്കൊടുമുടിയിൽ വിരാജിക്കുകയായിരുന്നു അയാളുടെ മനസ്സപ്പോൾ... ഇടയ്ക്കിടെ ദേവദത്തൻ പലതും ചോദിച്ചു കൊണ്ടിരുന്നെങ്കിലും ശ്രീലക്ഷ്മി മറുപടിയൊന്നും നൽകാതെ കണ്ണടച്ചു കിടക്കുകയായിരുന്നു... ദേവദത്തനും ശ്രീലക്ഷ്മിയും ഇരിക്കുന്നതിന്റെ തൊട്ട് മുമ്പിലത്തെ സീറ്റിൽ ഇരിക്കുന്ന അഭിരാമിയും മിത്രയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു അച്ഛന്റെ സ്നേഹപൂർവ്വമുള്ള അന്വേഷണവും അമ്മയുടെ മൗനവും.... "ചേച്ചി... അച്ഛന്റെ സ്ഥാനത്ത് വേറെ വല്ലവരുമായിരുന്നെങ്കിൽ അമ്മയ്ക്കിട്ട് രണ്ട് പറഞ്ഞേനെ. അച്ഛനത്രത്തോളം സ്നേഹത്തോടെ ചോദിച്ചിട്ടും അമ്മയുടെ മുഖത്ത് ആ ഷോക്കടിച്ച ഭാവമല്ലേ കാണാനുള്ളൂ. ഞാനച്ഛന്റെ ചേച്ചിയായിരുന്നെങ്കിൽ അച്ഛനിട്ട് രണ്ട് പറഞ്ഞേനെ ഇതിപ്പോൾ മകളായിപ്പോയില്ലേ.ഒന്നും പറയാൻ പറ്റില്ലല്ലോ"... മിത്ര നിരാശ കലർന്ന വാക്കുകളോടെ അഭിരാമിയോട് മൊഴിഞ്ഞു... "മിത്തൂ.. ഇക്കാര്യത്തിൽ അച്ഛനേക്കാൾ മുതിർന്നിട്ടും ഒരു കാര്യവുമില്ല. അച്ഛനോടിക്കാര്യം പറയുന്നതിലും നല്ലത് വല്ല ചുമരിനോടും പറയുന്നതാ"...അഭിരാമിയൊരു ഈർഷ്യയോടെ മിത്രയ്ക്ക് മറുപടി നൽകി... "ചേച്ചി... അച്ഛന്റെ കൂടെ നമുക്കാർക്കെങ്കിലും ഒരാൾക്കിരുന്നാൽ മതിയായിരുന്നു എന്നാൽ അച്ഛന് സംസാരിക്കാൻ ഒരാളാകുമായിരുന്നു"...മിത്രയൽപ്പം അലിവോടെ അഭിരാമിയോട് പറഞ്ഞു... "എന്നിട്ടെന്തിന് അമ്മയുടെ കൂടെയിരിക്കാനോ അതിലും ഭേദമിതാ. പിന്നെ ദേവേട്ടന് ലച്ചൂട്ടിയുടെ അടുത്തിരിക്കാനെ താല്പര്യം കാണൂ. ദേവേട്ടൻ ലച്ചൂട്ടിയോടൊത്തുള്ള പഴയ ഓർമകളിലെ പ്രണയഖാതപ്പടവുകളേറി നടന്നോളും"... അഭിരാമിയൽപ്പം പുച്ഛത്തോടെ മിത്രയ്ക്ക് മറുപടി നൽകി... "ഓ... അതിനിടയിലും നിന്റെ സാഹിത്യം...നീയെന്താ അച്ഛന് പഠിക്കുവാണോ"...? മിത്രയൊന്ന് മുഖം കോട്ടിക്കൊണ്ട് അഭിരാമിയോട് തിരക്കി... "അച്ഛന്റെ മകളാവുമ്പോൾ കുറച്ചൊക്കെ സാഹിത്യം കിട്ടാതിരിക്കില്ലല്ലോ"... അഭിരാമി ചിരിച്ചു കൊണ്ട് മിത്രയോട് പറഞ്ഞു... "എന്നിട്ട് എനിയ്ക്ക് സാഹിത്യമൊന്നും വരുന്നില്ലല്ലോ... അതെന്താണാവോ"...? മിത്രയൊരു സംശയത്തോടെ അഭിരാമിയോട് തിരക്കി.. "നീ ചിലപ്പോൾ അമ്മയുടെ മോളായിരിക്കും. അതാവും".... അതും പറഞ്ഞു കൊണ്ട് അഭിരാമി പൊട്ടിച്ചിരിക്കുവാൻ തുടങ്ങി.. "പോടീ"... അഭിരാമിയുടെ മറുപടി നൽകിയ അതൃപ്തിയിൽ മിത്ര അഭിരാമിയ്ക്കിട്ട് ഒരു നുള്ള് കൊടുത്തു കൊണ്ട് മൊഴിഞ്ഞു.... അഭിരാമി വീണ്ടും പൊട്ടിച്ചിരിക്കുവാൻ തുടങ്ങി... അഭിരാമിയുടെ പ്രതികരണത്തിൽ അരിശം പിടിച്ച മിത്ര അവളെ വിട്ട് സീറ്റിന്റെ ഹെഡ് റെസ്റ്റുകൾക്കിടയിലൂടെ ദേവദത്തനെന്ത് ചെയ്യുന്നുവെന്നൊന്ന് നോക്കി... ഈ സമയം ഇതൊന്നും ശ്രദ്ധിക്കാതെ ദേവദത്തൻ തന്റെ തൊട്ടടുത്ത് കണ്ണും പൂട്ടി സീറ്റിലേക്ക് ചാഞ്ഞിരിക്കുന്ന ശ്രീലക്ഷ്മിയുടെ മുഖത്തേക്ക് മിഴികളർപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു... ഉടനെ മിത്ര അഭിരാമിയെ വിളിച്ചാ രംഗം കാണിച്ചു കൊടുത്തു... അഭിരാമിയൊന്നേന്തി നോക്കിയാ രംഗം.... നിമിഷങ്ങൾക്കകം ഇരുവരും തങ്ങളുടെ സീറ്റിൽ പഴയ പടി തന്നെ ഇരുന്നു... "മിത്തൂ... കണ്ടില്ലേ.. അച്ഛൻ നാട്ടിലെത്തുന്നത് വരെ അമ്മയെയും നോക്കി ഇങ്ങനെ ഇരുന്നോളും. ഈ അച്ഛന് വേണ്ടിയാണോ സംസാരിക്കാൻ ആരുമില്ലെന്ന് പറഞ്ഞു കൊണ്ട് കുറച്ച് മുമ്പ് നീ പരിതപിച്ചത്"...അഭിരാമിയുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞു.... "ചേച്ചി... എന്നാലും ഇതെന്ത് നോട്ടമാ...അമ്മയെ വേറാരെങ്കിലും കൊണ്ട് പോകുമോ...എല്ലാ കാര്യത്തിലും നല്ല അറിവും പക്വതയുമാ എന്നാൽ ഇക്കാര്യത്തിൽ മാത്രം ചില കഥകളിലെ കാമുകന്മാരെക്കാൾ കഷ്ടമാ നമ്മുടെ അച്ഛന്റെ കാര്യം".... മിത്രയൊരു അമ്പരപ്പോടെ അഭിരാമിയോട് മൊഴിഞ്ഞു... "ഇനിയെന്തൊക്കെ കാണേണ്ടി വരുമോ ആവോ"... അഭിരാമിയൊരു നെടുവീർപ്പോടെ മൊഴിഞ്ഞു... "ചേച്ചി....ഇറങ്ങുന്നതിനു മുമ്പായി അമ്മയുടെ മുറിയിലേക്ക് അച്ഛൻ നിന്നെ നിർബന്ധിച്ചു അയച്ചില്ലേ.. വല്ലോം കണ്ടാരുന്നോ അവിടെ"...? മിത്ര അഭിരാമിയോട് തിരക്കി... "എവിടുന്ന്... അച്ഛന്റെ ഓരോ ഭ്രാന്ത്‌"...അല്ലാതെന്ത്...അഭിരാമി മറുപടി നൽകി... അഭിരാമി പറഞ്ഞത് കേട്ട് മിത്രയൊന്ന് ചിരിച്ചു... അപ്പോഴേക്കും ബസ് നീങ്ങാൻ തുടങ്ങി... മക്കൾ തന്നെക്കുറിച്ച് സംസാരിക്കുന്നതൊന്നുമറിയാതെ ദേവദത്തൻ ശ്രീലക്ഷ്മി അലസമനോഹരമായി മിഴികളടച്ചു ഇരിക്കുന്നതും നോക്കിക്കൊണ്ടിരുന്നു.... ദേദത്തന്റെ മിഴികൾ ഹാൻഡ് റെസ്റ്റിൽ വിശ്രമിയ്ക്കുന്ന ശ്രീലക്ഷ്മിയുടെ പാണീതലങ്ങളിലേയ്ക്ക് നീണ്ടു.... ഉടൻ തന്നെ ദേവദത്തൻ കൈ നീട്ടി ശ്രീലക്ഷ്മിയുടെ കരങ്ങൾ തന്റെ കൈത്തലത്താൽ പൊതിഞ്ഞു..... ================================== പിറ്റേന്ന് ഉച്ചയോടെ ബസ് എറണാകുളമെത്തി. തലേന്ന് രാത്രിയിലും പിറ്റേന്ന് പകലും ഭക്ഷണം കഴിയ്ക്കുവാനായി വണ്ടി നിർത്തിയപ്പോൾ നാല് പേരും ഒരുമിച്ചിരുന്നു കഴിയ്ക്കുമ്പോൾ പതിവ് പോലെ ദേവദത്തന്റെയും മക്കളുടെയും സംഭാഷണങ്ങളിൽ പങ്കു കൊള്ളാതെ ശ്രീലക്ഷ്മി തന്റേതായ ലോകത്ത് വിഹരിച്ചു കൊണ്ട് ഇരുന്നു. എറണാകുളം പാലാരിവട്ടത്ത് ഇറങ്ങി അവിടെ നിന്നുമൊരു ടാക്സി പിടിച്ചു നാല് പേരും വീട്ടിലേക്ക് തിരിച്ചു.... കിഴക്കമ്പലം എത്തിയപ്പോൾ വീടെത്താറാകുന്ന കാര്യം അഭിരാമി അറിയിച്ചപ്പോൾ മിത്രയുടെ മനസ്സ് ഉദ്വേഗങ്ങളാൽ നിറഞ്ഞു... ആദ്യമായിട്ട് താൻ തന്റെ നാട്ടിലെത്തി. താൻ ജനിച്ചു പിച്ച വച്ചു നടക്കുവാൻ പഠിച്ച വീട്ടിലേക്ക് ഇനി കുറച്ച് ദൂരം മാത്രം. വളരെ പ്രകൃതിരമണീയമാണ് തന്റെ നാട്. എറണാകുളം നഗരവും യാത്രയ്ക്കിടയിൽ കണ്ട ഹരിതാഭയണിഞ്ഞ പ്രകൃതി ഭംഗിയാർന്ന കേരളത്തിന്റെ ചിത്രം തനിയ്ക്ക് ടി വി യിലൊക്കെ കണ്ടുള്ള പരിചയം മാത്രമേ ഉള്ളൂ.... ആനന്ദാനുഭൂതിയണിഞ്ഞ മൃദുമന്ദസ്മേര വദനവുമായി മിത്ര ചിന്തിച്ചു... വീടടുക്കുന്തോറും തന്റെയുള്ളിൽ ഉദ്വേഗങ്ങൾക്കൊപ്പം അവാച്യമായൊരു അനുഭൂതി കൂടി സരില്പതി കല്ലോലങ്ങളായി നിറഞ്ഞു തുളുമ്പുന്നത് മിത്രയറിഞ്ഞു... ലാംഗലിവൃക്ഷ നിബിഢ സസ്യ ശാർദ്വല കോമള കഞ്ചുകമണിഞ്ഞ തന്റെ നാടിന്റെ ഭംഗിയെ ആവോളമാസ്വദിക്കുമ്പോഴും ഇത്രയും കാലം തന്നെ ജന്മനാട്ടിൽ നിന്നുമകറ്റിയ അമ്മയോടുള്ള അമർഷവും ശ്രീലക്ഷ്മിയുടെ മനസ്സിൽ നുര പൊന്തിക്കൊണ്ടിരുന്നു... അമർഷത്തോടെ തനിയ്ക്കും അഭിരാമിയ്ക്കും അപ്പുറം വിൻഡോ സൈഡിൽ ഇരുന്നു കൊണ്ട് പുറത്തേക്ക് അലക്ഷ്യമായി നോട്ടമയയ്ക്കുന്ന ശ്രീലക്ഷ്മിയുടെ നേരെ മിത്രയൊന്ന് നോട്ടമയച്ചു. അമ്മയുടെ അടുത്തിരിക്കുന്നത് അഭിരാമിയ്ക്കും ആരോചകമായി തോന്നിയെങ്കിലും വേറെ വഴിയില്ലാത്തതിനാൽ അവൾ ശ്രീലക്ഷ്മിയെ ശ്രദ്ധിക്കാതെ മിത്രയോട് സംസാരിച്ചു കൊണ്ടിരുന്നു... വർഷങ്ങൾക്ക് മുമ്പ് ഇനിയൊരു തിരിച്ചു വരവില്ലെന്ന് തീരുമാനിച്ചു ഒഴിവാക്കിയ വീട്ടിലേക്ക് താനടുത്തു കൊണ്ടിരിക്കുന്നു. ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു നാടിന്. പണ്ടൊരു കവല മാത്രമായിരുന്ന തന്റെ ജന്മദേശം, താൻ ജനിച്ചു വളർന്ന നാട് ഇന്നൊരു ചെറിയൊരു ടൌൺ ആയി രൂപം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. പുറത്തേക്ക് നോക്കിയൊരു നെടുവീർപ്പോടെ ശ്രീലക്ഷ്മി ചിന്തിച്ചു... തന്റെ അടുത്തിരിക്കുന്നത് പോലും മക്കൾക്ക് വളരെയധികം അലോസർമുണർത്തുന്നു എന്നെതവരുടെ മുഖഭാവങ്ങളിൽ നിന്നും പ്രകടമാണ്. എവിടെയെങ്കിലും പോകുമ്പോൾ തന്റെയരികിൽ നിന്നും മാറാതെ നിൽക്കുന്നവരാണ് ഇപ്പോൾ അന്യരെപ്പോലെ പെരുമാറുന്നത്.... ഒരു വേദനയോടെ ശ്രീലക്ഷ്മി ചിന്തിച്ചു... വൈകാതെ ടാക്സി വീടിന്റെ ഗേറ്റ് കടന്നു അകത്തേക്ക് കയറി. ഒരത്ഭുതത്തോടെ മിത്ര താൻ ജനിച്ച വീട് നോക്കിക്കണ്ടു. മുറ്റത്തേക്ക് കയറ്റി നിർത്തിയ ടാക്സിയിൽ നിന്നും മിത്ര വേഗമിറങ്ങി. അവളുടെ മിഴികൾ വീടിന് നേർക്കും അതിന്റെ ചുറ്റുപാടും ഓടി നടന്നു... താൻ ജനിച്ച, പിച്ച വച്ചു നടന്ന വീട്ടിലേക്ക് താനാദ്യമായി വർഷങ്ങൾക്ക് ശേഷമെത്തിയിരിക്കുന്നു. വളരെ മനോഹരമാണ് തന്റെ വീടും അതിന്റെ ചുറ്റുപാടും. വീടിന്റെ മുറ്റത്തെത്തിയപ്പോൾ തന്നെ എന്തോ ഒരു പോസിറ്റീവ് വൈബ്. ഒരുപാട് വർഷങ്ങൾക്ക് ശേഷം വന്നിട്ട് പോലുമൊരു അപരിചിതത്വം തനിയ്ക്കാനുഭവപ്പെടുന്നില്ല.. മനസ്സിൽ നിറഞ്ഞു തുളുമ്പിയ ആമോദസാഗരവീചികളോടെ മിത്ര ഓർത്തു... കാറിൽ നിന്നുമിറങ്ങിയ ദേവദത്തനുമൊരു മന്ദഹാസത്തോടെ ആസ്വദിച്ചു തന്റെ മകളുടെ മുഖത്തെ ആനന്ദസാഗരത്തിന്റെ നിലയ്ക്കാത്ത കല്ലോലങ്ങളെ... അഭിരാമി ഡിക്കി തുറന്ന് സാധനങ്ങൾ പുറത്തെടുത്ത് വയ്ക്കുവാൻ തുടങ്ങി. എല്ലാവരുമിറങ്ങിക്കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മി പതിയെ മുറ്റത്തേക്ക് ഇറങ്ങി.... ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് നിനച്ചിറങ്ങിയ വീട്ടു മുറ്റത്തേക്ക് താൻ വർഷങ്ങൾക്ക് ശേഷമെത്തിച്ചേർന്നിരിക്കുന്നു. ശ്രീലക്ഷ്മി പതിയെ വീടിനും പുരയിടത്തിനും ചുറ്റുമൊന്ന് തന്റെ കണ്ണുകളോടിച്ചു.... വീടിന്റെ പരിസരങ്ങൾക്കൊന്നും താൻ പോകുമ്പോൾ ഉള്ളതിനേക്കാൾ മാറ്റങ്ങളൊന്നുമില്ല. അങ്കണത്തിൽ താൻ നട്ടു നനച്ചു വളർത്തിയിരുന്ന ചെടികളുടെ സ്ഥാനത്തൊക്കെ ഇപ്പോഴുമതേ ചെടികൾ വളർത്തി അതങ്ങനെ തന്നെ നില നിർത്തിയിരിക്കുന്നു...മുറ്റത്തിന്റെ നാനാഭാഗങ്ങളിലേക്കും കണ്ണോടിക്കുമ്പോൾ ശ്രീലക്ഷ്മി മനസ്സിൽ ചിന്തിച്ചു... ശ്രീലക്ഷ്മിയുടെ മിഴികൾ പതിയെ കുറച്ചപ്പുറമുള്ള പുളിമരത്തിലേക്ക് നീണ്ടു. അന്ന് അധികം ഉയരമില്ലാതിരുന്ന പുളി മരമിപ്പോഴൊരു വന്മരമായിരിക്കുന്നു...ഒരു നെടുവീർപ്പോടെ പുളിമരത്തിനു നേരെ നോട്ടമയച്ച ശ്രീലക്ഷ്മിയുടെ മനസ്സിൽ ആ മരവുമായി ബന്ധപ്പെട്ട ഓർമ്മകൾ ശൈവലിനിയായൊഴുകി... ദേവദത്തനെ ആദ്യമായ് കണ്ട ദിവസം അതിന് കീഴിൽ നടന്ന ആ ദിവസത്തെ സംഭവങ്ങളുടെ ഓർമകളും പിന്നീട് പലപ്പോഴായി ദേവദത്തനോടൊത്തുള്ള നിമിഷങ്ങളും താനൊരമ്മയാകുവാൻ പോകുന്ന വിവരമാ മരത്തിന്റെ കീഴിൽ വച്ചു വെളിപ്പെടുത്തിയതും അതിനെ തുടർന്നുണ്ടായ മധുരസ്മരണകളുമൊക്കെ ശ്രീലക്ഷ്മിയുടെ മനസ്സിൽ നിറഞ്ഞപ്പോൾ അവളറിയാതെ അവളുടെ നോട്ടം ദേവദത്താനിലേക്ക് നീണ്ടു. ഒരു പുഞ്ചിരിയോടെ ദേവദത്തൻ തന്നിലേക്ക് നോട്ടമർപ്പിച്ചു നിൽക്കുകയാണെന്ന് ശ്രീലക്ഷ്മിയറിഞ്ഞു. ഇരുവരുടെയും മിഴികൾ തമ്മിലൊന്ന് കൊരുത്തു. ഉടനെ തന്നെ ശ്രീലക്ഷ്മി തന്റെ മിഴികൾ ദേവദത്തനിൽ നിന്നും താഴ്ത്തി.... അപ്പോഴേക്കും രാമേട്ടൻ അകത്ത് നിന്നും എത്തിക്കഴിഞ്ഞിരുന്നു. പുറത്ത് നിന്നും അഭിരാമിയുടെയും മിത്രയുടെയും ബഹളങ്ങൾ രാമേട്ടന്റെ മനസ്സിനെ കുളിർപ്പിയ്ക്കുവാൻ തുടങ്ങിയിരുന്നു... മുറ്റത്തേക്കിറങ്ങിയ രാമേട്ടന്റെ മിഴികളാദ്യം പതിഞ്ഞത് മിത്രയിലായിരുന്നു. രാമേട്ടനെ കണ്ട മിത്ര മനോഹമായൊന്നു പുഞ്ചിരിച്ചപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ പല്ലില്ലാത്ത മോണയും കാണിച്ചു തന്നെ നോക്കിയെപ്പോഴും ചിരിക്കുന്ന തന്റെ കൈകളിൽ വളർന്ന കുഞ്ഞ് മീനുവിന്റെ മുഖമായിരുന്നു... "മീനുമോളെ"...മിത്രയുടെ അടുത്തെത്തിയ രാമേട്ടനവളെ നോക്കി അതിയായ വാത്സല്യത്തോടെ വിളിച്ചു... "രാമശ്ശാ"... രാമേട്ടനെ കണ്ട മിത്ര അദ്ദേഹത്തെ നോക്കി വിളിച്ചു... മിത്രയുടെ വിളി രാമേട്ടന്റെ മനസ്സിൽ ആനന്ദത്തിന്റെ നീഹാരകണങ്ങളായ് പെയ്തിറങ്ങി. അദ്ദേഹത്തിന്റെ മിഴികൾ സജലങ്ങളായി... "എന്റെ കുഞ്ഞേ".... നിറഞ്ഞൊഴുകുന്ന മിഴികളുമായി രാമേട്ടൻ മിത്രയെ തന്നോട് ചേർത്ത് പിടിച്ചു അവളുടെ മുഖത്ത് മുഴുവൻ ചുംബനങ്ങളർപ്പിച്ചു കൊണ്ടിരുന്നു. ആനന്ദദുന്ദുഭികൾ മുഴങ്ങുന്ന മനസ്സോടെ മിത്ര രാമേട്ടന്റെ വാത്സല്യ പ്രകടനങ്ങളേറ്റ് വാങ്ങിക്കൊണ്ടിരുന്നു... അപ്പോഴേക്കും രാമേട്ടന്റെ അരികിലേക്ക് വന്ന അഭിരാമിയേയും അദ്ദേഹം ചേർത്ത് പിടിച്ചു. അദ്ദേഹം ഇരുവരോടും യാത്രയെ പറ്റിയും മറ്റും ചോദിച്ചു കൊണ്ടിരുന്നു. അൽപനേരം ദേവദത്തനും മക്കളും കൂടി രാമേട്ടനുമായി സംഭാഷണത്തിലേർപ്പെട്ടു കൊണ്ടിരുന്നു. ഈ സമയമൊക്കെ ശ്രീലക്ഷ്മി അതിലൊന്നും ശ്രദ്ധ ചെലുത്താതെ പുരയിടത്തിലേക്ക് അലക്ഷ്യമായി നോക്കിക്കൊണ്ടിരുന്നു... അല്പനേരത്തെ സംഭാഷണങ്ങൾക്കപ്പുറം ദേവദത്തനും മക്കളും ലഗ്ഗേജും കൊണ്ട് അകത്തേക്ക് നടന്നു. ആദ്യമായ് തന്റെ വീട്ടിൽ കയറിയപ്പോൾ മിത്രയ്ക്ക് ജീവിതത്തിലത് വരെ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി അനുഭവപ്പെട്ടു കൊണ്ടിരുന്നു... അങ്കണത്തിലാ സമയത്ത് രാമേട്ടനും ശ്രീലക്ഷ്മിയും മാത്രമവശേഷിച്ചു. രാമേട്ടൻ വളരെ വാത്സല്യത്തോടെ ശ്രീലക്ഷ്‌മിയെ നോക്കി നിന്നു... ശ്രീലക്ഷ്മിയ്ക്ക് രാമേട്ടനെ അഭിമുഖീകരിക്കുവാൻ വളരെയേറെ വിഷമം തോന്നി... താനീ വീട്ടിൽ ആദ്യമായ് വന്നപ്പോഴും പിന്നീട് ദേവദത്തന്റെ ഭാര്യയായി വന്നു കയറിയപ്പോഴും തന്നെയൊരു മകളെ പോലെയാണ് രാമേട്ടൻ കരുതിയിട്ടുള്ളത്. എല്ലാമിട്ടെറിഞ്ഞ് പോകുമ്പോൾ ഒരു വാക്ക് പോലും രാമേട്ടനോട് താനന്ന് പറഞ്ഞില്ല. ഇന്നുമദ്ദേഹത്തിന്റെ മിഴികളിൽ പണ്ടുണ്ടായിരുന്ന വാത്സല്യം മാത്രം....ശ്രീലക്ഷ്മി രാമേട്ടന് മുഖം കൊടുക്കാതെ ചിന്തിച്ചു... "ലച്ചു മോളെ"... രാമേട്ടന്റെ വാത്സല്യം കളർന്നുള്ള വിളി ശ്രീലക്ഷ്മിയെ ചിന്തകളിൽ നിന്നുമുണർത്തി... ശ്രീലക്ഷ്മി രാമേട്ടന്റെ മുഖത്തേക്കൊന്ന് നോക്കി... പ്രായം കടന്നെങ്കിലും രാമേട്ടന്റെ മുഖത്തെയാ ചുറുചുറുക്കും ഓജസ്സുമെല്ലാം ഇപ്പോഴും പ്രകടമാണ്... ശ്രീലക്ഷ്മി ചിന്തിച്ചു... "ലച്ചു മോളെ... മോളെന്താ നിന്നു കളഞ്ഞത്. അകത്തേക്ക് കയറൂ"...രാമേട്ടന്റെ വാത്സല്യം കലർന്ന വാക്കുകൾ ശ്രീലക്ഷ്മിയുടെ ശ്രവണപുടങ്ങളിൽ ധാരയായൊഴുകിയെത്തി... "രാമേട്ടാ".... ശ്രീലക്ഷ്മി അല്പമിടറിയ സ്വരത്തിൽ രാമേട്ടനെ വിളിച്ചു.. ഒരു പുഞ്ചിരിയോടെ രാമേട്ടൻ ശ്രീലക്ഷ്മിയോട് അകത്തേക്ക് കയറുവാനാവശ്യപ്പെട്ടു.... തുടർന്നൊന്നും സംസാരിക്കുവാൻ നിൽക്കാതെ രാമേട്ടൻ ശ്രീലക്ഷ്മിയുടെ കൈയിൽ നിന്നുമവൾ അത് വരെ പിടിച്ചിരുന്ന ട്രോളി ബാഗ് വാങ്ങി. അതും കൊണ്ട് രാമേട്ടൻ ശ്രീലക്ഷ്മിയോട് അകത്തേക്ക് കയറുവാൻ കണ്ണുകൾ കൊണ്ട് സംജ്ഞ കാണിച്ചു... ശ്രീലക്ഷ്മി പിന്നെ മടിച്ചു നിൽക്കാതെ അകത്തേക്ക് കയറുവാനായി അങ്കണത്തിൽ നിന്നും മുന്നോട്ട് നീങ്ങിയാ പടികളിൽ തന്റെ പാദങ്ങളർപ്പിച്ചു... വർഷങ്ങൾക്ക് ശേഷം തങ്ങൾക്കത് വരെ അന്യമായിരുന്ന ഗൃഹനാഥയുടെ പാദസ്പർശങ്ങളെയാ ഉദവസിതത്തിൻ പടികൾ ഏറ്റ് വാങ്ങി.... അവളുടെ വരവിനായി കാത്തിരുന്നെന്ന പോലെ പടിഞ്ഞാറ് നിന്നുമൊരിളം കാറ്റ് ആ സമയമവളെ ഉപഗൂഹനം ചെയ്ത് കൊണ്ട് അവിടമാകെ അലയടിച്ചു കൊണ്ടിരുന്നു... തുടരും #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ
ഋതുനന്ദനം... Part 119 ഒരു പുഞ്ചിരിയോടെ ദേവദത്തൻ തന്റെയാടുത്തേക്ക് അടുക്കുന്നത് കണ്ട ശ്രീലക്ഷ്‌മി കട്ടിലിൽ നിന്നും എഴുന്നേറ്റു നിന്നു.... ഇത്രയൊക്കെ താൻ ചെയ്തിട്ടും എന്തിന് തന്റെ മക്കളെ ലാളിക്കുവാനും പിതൃവാത്സല്യം പകരുവാനുമുള്ള അവകാശങ്ങളെയെല്ലാം താനായി നിഷേധിച്ചിട്ട് പോലും ഈ മനുഷ്യന് മാത്രം തന്നോട് ഒരു ദേഷ്യവുമില്ല. വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഈ മനുഷ്യൻ തന്നെ കുറ്റപ്പെടുത്തിയിട്ടില്ല. മക്കളോട് പോലും തന്നോട് പഴയ പോലെ ബന്ധം സ്ഥാപിയ്ക്കുവാനാണീ മനുഷ്യൻ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് എപ്പോഴും. ഒരു പുരുഷനൊരു സ്ത്രീയോടിത് പോലെ പെരുമാറാൻ സാധിക്കുമോ. ഈ മനുഷ്യന്റെ മിഴികളിലും വാക്കുകളിലും എപ്പോഴും പ്രണയം മാത്രം. ഇവിടെ വന്ന് തന്നെ കണ്ടതിനു ശേഷമീ മനുഷനൊന്ന് കൂടി ഉത്സാഹവാനായിരിക്കുന്നു. യഥാർത്ഥത്തിൽ ഈ മനുഷ്യന് താനെന്നാൽ ഭ്രാന്താണോ...ഒരു നിർവികാരഭാവത്തോടെ തന്റെ നേർക്കടുക്കുന്ന ദേവദത്തന്റെ നേരെ നോട്ടമയയ്ക്കവേ ശ്രീലക്ഷ്മി ചിന്തിച്ചു... അപ്പോഴേക്കും ദേവദത്തൻ ശ്രീലക്ഷ്മിയുടെ തൊട്ടടുത്തു എത്തിയിരുന്നു... "ലച്ചൂ"... പ്രണയപുരസരം തന്റെ ഈക്ഷണങ്ങൾ ശ്രീലക്ഷ്മിയ്ക്ക് നേരെ അയച്ചു കൊണ്ട് ദേവദത്തനവളെ വിളിച്ചു... ശ്രീലക്ഷ്മി തികഞ്ഞ നിർവികാരതയോടെ ദേവദത്തന്റെ മുഖത്തേക്ക് തന്റെ നീലാംബരനയനങ്ങളയച്ചു.... തുടർന്നൊരു പുഞ്ചിരിയോടെ ദേവദത്തൻ തന്റെ പുസ്തകം വിവർത്തനം നടത്തുന്നതിനെ പറ്റി തനിയ്ക്ക് വൈകീട്ട് വന്ന കോളിനെ കുറിച്ചും മറ്റും ശ്രീലക്ഷ്മിയോട് വിവരിച്ചു കൊണ്ടിരുന്നു... എന്നാൽ ശ്രീലക്ഷ്‌മി ഭാവഭേദമേത്തുമില്ലാതെ ദേവദത്തനെ നോക്കി നിന്നതേയുള്ളൂ.... എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ദേവദത്തൻ തന്റെ കൈയിലിരുന്ന സ്വീറ്റ് ബോക്സ്‌ ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടി..... ശ്രീലക്ഷ്മിയത് യാന്ത്രികമായെന്നവണ്ണം ദേവദത്തന് നേരെ തന്റെ കൈ നീട്ടിയത് വാങ്ങി... "ലച്ചൂ.... നമ്മൾ നാല് പേരും കൂടി മറ്റന്നാൾ നാട്ടിലേക്ക് പോകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ പോയി വിവർത്തനം സംബന്ധിച്ച കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതുണ്ട് "... ദേവദത്തൻ ശാന്തതയോടെ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു.. പൊടുന്നനെ ശ്രീലക്ഷ്മിയുടെ മുഖത്തൊരു ഞെട്ടൽ പ്രകടമായി.... "ഞാനിവിടം വിട്ട് എങ്ങോട്ടുമില്ല".... ശ്രീലക്ഷ്‌മി തണുത്ത രീതിയിൽ നിഷേധപൂർവം ദേവദത്തന് മറുപടി നൽകി... ദേവദത്തനൊരു ചിരിയോടെ എന്ത് കൊണ്ടെന്ന് തിരക്കി... "നിങ്ങളുടെ കൂടെ കഴിയാൻ എനിയ്ക്ക് കഴിയില്ല. എല്ലാ ബന്ധവും ഒഴിവാക്കിയാണ് ഞാനവിടെ നിന്നും പോന്നത്. വീണ്ടുമിനിയതൊന്നും തുടങ്ങാനെനിയ്ക്ക് താല്പര്യമില്ല. ഞാനെന്നും ഒറ്റയ്ക്കാണ്. നിങ്ങളെത്ര നിർബന്ധിച്ചാലും ഞാൻ വരില്ല. നിങ്ങൾ മക്കളെയും കൊണ്ട് പൊയ്ക്കോളൂ. അവർക്കിപ്പോൾ എന്നെ വേണ്ടല്ലോ അവരേറ്റവും കൂടുതൽ വെറുക്കുന്നതും എന്നെയാണല്ലോ... എന്നെ വേണ്ടാത്തവരുടെയും എനിയ്ക്ക് വെറുപ്പുള്ളവരുടെയും കൂടെ താമസിക്കുവാൻ എനിയ്ക്ക് ബുദ്ധിമുട്ടാണ്. അത് കൊണ്ട് നിങ്ങളും മക്കളും മാത്രം പൊയ്ക്കോളൂ എന്നെ വിട്ടേക്ക്"...ശ്രീലക്ഷ്മിയുടെ വാക്കുകളിൽ രോഷം പ്രകടമായി... ശ്രീലക്ഷ്മി പറഞ്ഞതെല്ലാം ദേവദത്തനൊരു പുഞ്ചിരിയോടെ കൈയും കെട്ടിക്കൊണ്ട് കേട്ട് നിന്നു... ശ്രീലക്ഷ്മി ദേവദത്തനോട് സംസാരിക്കാൻ താല്പര്യമില്ലാത്ത മട്ടിൽ തന്റെ മുഖം കുനിച്ചു മൗനം പൂണ്ട് നിന്നു... "ലച്ചൂ"... നിമിഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമൊരു ചെറു ചിരിയോടെ ദേവദത്തൻ ശ്രീലക്ഷ്മിയെ വിളിച്ചു... ശ്രീപക്ഷ്മി ദേവദത്തന്റെ നേരെ മുഖമുയർത്തിയൊന്ന് നോക്കി... "ലച്ചൂ....മുമ്പും ഞാൻ പറഞ്ഞു എല്ലാ ബന്ധവും നീയുപേക്ഷിച്ചിട്ടുണ്ടാവാം പക്ഷേ ഞാനൊന്നുന്നുമുപേക്ഷിച്ചിട്ടില്ല. ഇത്ര നാളും നീയെന്നെ വേർപിരിഞ്ഞു കഴിഞ്ഞുവെങ്കിലും എന്റെ ഭാര്യ നീ തന്നെയാണ്. ഒരു ഭർത്താവിന്റെ അവകാശത്തോട് കൂടി പറയുകയല്ല പഴയതൊക്കെ വീണ്ടും തുടങ്ങണമോ വേണ്ടയോ എന്നുള്ളതൊക്കെ തന്റെയിഷ്ടം പക്ഷേ താനെന്റെയും മക്കളുടെയും കൂടെ വരണം. ഇത്രയും കാലം താനെവിടെയാണെന്ന് അറിയാതെ തന്റെയും മക്കളുടെയും ഓർമ്മകളിൽ കഴിഞ്ഞു ഇനി വയ്യ. താനാ വീട്ടിലുള്ളപ്പോൾ തന്നെയെനിയ്ക്ക് കണ്ടു കൊണ്ടെങ്കിലും ഇരിക്കാമല്ലോ. തന്റെ സാമീപ്യം ഉണ്ടെന്ന് സമാധാനിക്കാമല്ലോ എനിയ്ക്ക്"....ദേവദത്തൻ വളരെ ശാന്തമായ സ്വരത്തിൽ ശ്രീലക്ഷ്മിയ്ക്ക് മറുപടി നൽകി... "പിന്നെ ലച്ചൂ...തനിയ്ക്കാരുമില്ലെന്ന് താനൊരിക്കലും ചിന്തിക്കേണ്ട. തനിയ്ക്ക് എല്ലാവരുമുണ്ട്. പിന്നെ മക്കൾക്ക് തന്നോടുള്ള ദേഷ്യം അത് അധികം നീണ്ടു പോകില്ല. നീണ്ടു പോകാൻ ഞാൻ സമ്മതിക്കില്ല. പഴയ പോലെ നിന്നെ നമ്മുടെ മക്കൾ സ്നേഹിക്കും. ഞാൻ തിരിച്ചു തരും നമ്മുടെ മക്കളെ നിനക്ക്. ഇത് നിന്റെ ദേവേട്ടന്റെ വാക്കാ"... ദേവദത്തൻ ചിരി വിടാതെ തന്നെ പറഞ്ഞു നിർത്തി... ദേവദത്തന്റെ സംഭാഷണമവസാനിച്ചപ്പോൾ ശ്രീലക്ഷ്മി തലയുയർത്തി അവനെ നോക്കി... "ലച്ചൂ... അത് കൊണ്ട് മറ്റന്നാൾ നമ്മൾ ഇവിടെ നിന്നും നാട്ടിലേക്ക് തിരിക്കും"... അതും പറഞ്ഞു കൊണ്ട് ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് അരികിലെത്തി. ശ്രീലക്ഷ്മിയുടെ മുഖമവളറിയാതെ കുനിഞ്ഞു പോയി.... ശ്രീലക്ഷ്മിയ്ക്കടുത്തെത്തിയ ദേവദത്തൻ അവളുടെ താടിയിൽ പിടിച്ചു കൊണ്ട് മുഖമുയർത്തി. അവളുടെ തൂ നെറ്റിയിൽ ദേവദത്തന്റെ ചുണ്ടുകളമർന്നു.... ശ്രീലക്ഷ്മിയുടെ നെറ്റിയിൽ ചുംബനമർപ്പിച്ച ദേവദത്തൻ അവളുടെ നീലനയനങ്ങളിലേക്ക് പ്രണയപൂർവം തന്റെ മിഴികളയച്ചു കൊണ്ട് നിന്നു... "ലച്ചൂ... മറ്റന്നാൾ ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ കൂടെ നീയുമുണ്ടാകും. ഉണ്ടായേ തീരൂ".... ശ്രീലക്ഷ്മിയുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് മൊഴിഞ്ഞ ദേവദത്തന്റെ സ്വരത്തിൽ അൽപ്പം ദൃഢത കലർന്നു... അതും പറഞ്ഞ് ദേവദത്തൻ തിരിഞ്ഞു നടന്നു ശ്രീലക്ഷ്മി ദേവദത്തൻ പോകുന്നതും നോക്കി നിശ്ചലയായി നിന്നു.... പാതിയടഞ്ഞ വാതിൽ തുറന്നു പുറത്തിറങ്ങിയ ദേവദത്തൻ കണ്ടത് മുന്നിൽ കൈയും കെട്ടിയൊരു പുച്ഛഭാവത്തോടെ തന്നെയും കാത്തെന്നവണ്ണം നിൽക്കുന്ന അഭിരാമിയെയാണ്. കുറച്ച് മുമ്പ് അകത്ത് നടന്ന സംഭാഷണങ്ങളൊക്കെ അവൾ കേട്ടു കാണുമെന്നു ദേവദത്തനൂഹിച്ചു.... ദേവദത്തൻ അഭിരാമിയെ നോക്കിയൊരു വാത്സല്യത്തോടെ പുഞ്ചിരിച്ചിട്ട് അവളുടെ ചുമലിലൂടെ കൈയിട്ടു തന്നോട് ചേർത്ത് പിടിച്ചു മുന്നോട്ട് നടക്കുവാനൊരുങ്ങി.... "എന്തേ അച്ഛന്റെ പുലിക്കുട്ടി അകത്തേക്ക് വരാതെ വാതിലിൽ തന്നെ നിന്ന് കളഞ്ഞത്"...? അഭിരാമിയെയും ചേർത്ത് പിടിച്ചു നടക്കുന്നതിനിടെ ദേവദത്തൻ മകളോട് തിരക്കി... "അകത്തേക്ക് വരേണ്ട കാര്യമൊന്നുമില്ല അവിടെ നടന്നതെന്താവുമെന്ന് എനിക്കൂഹിക്കുവാൻ കഴിയും"...അഭിരാമിയൽപ്പം ഗൗരവം കലർത്തിക്കൊണ്ട് ദേവദത്തന് മറുപടി നൽകി... "എന്നിട്ടന്റെ കുട്ടി എന്തൊക്കെ ഊഹിച്ചു"...? മുഖത്തൊരു കള്ളച്ചിരി വരുത്തിക്കൊണ്ട് ദേവദത്തൻ അഭിരാമിയോട് ചോദിച്ചു... "അച്ഛാ.... അമ്മ ഒരിക്കലും നാട്ടിലേക്ക് വരാൻ തയ്യാറാവില്ല എന്ന് എനിയ്ക്ക് നന്നായറിയാം. അച്ഛനത്രയും പറയുമ്പോൾ പോലും അമ്മയുടെ മുഖത്തൊരു നിർവികാര മനോഭാവമാണ്. പിന്നെ അച്ഛന്റെ കൈയിൽ നിന്നും സ്വീറ്റ് ബോക്സ്‌ വാങ്ങില്ലെന്നും അഥവാ ഇനി വാങ്ങിയാലത് അമ്മ വലിച്ചെറിയുമെന്നുമാണ് ഞാൻ കരുതിയത്. അവിടെയെനിയ്ക്ക് തെറ്റ് പറ്റി".... അഭിരാമി ദേവദത്തന് മറുപടി നൽകി... "ഹ ഹ... അനുമോളെ... അമ്മ വരില്ലെന്ന് പറഞ്ഞത് ശരിയാ പക്ഷേ മോള് നോക്കിക്കോ നമ്മൾ മറ്റന്നാൾ പോകുമ്പോൾ അമ്മയും യാത്രയ്ക്ക് തയാറായിട്ടുണ്ടാകും"...ദേവദത്തൻ ഉറക്കെച്ചിരിച്ചു കൊണ്ട് അഭിരാമിയോട് മൊഴിഞ്ഞു... "ഹും വരും വരും...അച്ഛൻ നോക്കി നിന്നോ...എന്താണാവോ അമ്മ ആ സ്വീറ്റ് ബോക്സ്‌ എറിയാതിരുന്നത് "...? അഭിരാമിയെന്തോ ആലോചിച്ചു കൊണ്ടെന്ന പോലെ പറഞ്ഞു... "മോള് നോക്കിക്കോ... അമ്മ മറ്റന്നാൾ നമ്മുടെ കൂടെ വരും. പിന്നെ ഞാൻ കൊടുക്കുന്ന സ്വീറ്റ് ബോക്സ്‌ എറിഞ്ഞു കളയാൻ അമ്മയെക്കൊണ്ട് സാധിക്കില്ല. മോള് നോക്കിക്കോ നിങ്ങൾക്കൊന്നും തരാതെ അമ്മയത് കഴിയ്ക്കുകയും ചെയ്യും"...ദേവദത്തനതും പറഞ്ഞു പൊട്ടിച്ചിരിച്ചു... അച്ഛന്റെ ശുഭാപ്തിവിശ്വാസത്തിൽ അഭിരാമി അമ്പരന്നു.... ================================== പിറ്റേന്ന് രാവിലെ തൊട്ട് തന്നെ അഭിരാമിയും മിത്രയും നാട്ടിലേക്ക് കൊണ്ട് പോകാനുള്ളതൊക്കെ പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു. ഒരുപാട് ഉത്സാഹത്തോടെ ഇരുവരും അതിൽ വ്യാപൃതരായിക്കൊണ്ടിരുന്നു.... . ദേവദത്തൻ വാത്സല്യത്തോടെ തന്റെ മക്കളുടെ പ്രവൃത്തികൾ നോക്കിക്കൊണ്ട് നിന്നു... മിത്രയ്ക്കായിരുന്നു കൂടുതൽ ഉത്സാഹം. ആദ്യമായി ഹൈദരാബാദ് വിട്ട് പുറത്തേക്ക് പോകുന്നതിന്റെ അതും സ്വന്തം നാട്ടിലോട്ട് പോകുന്നതിന്റെ അതിയായ ഉത്സാഹം പ്രകടമായിരുന്നു അവളുടെ പ്രവൃത്തിയിൽ. അതിനിടെ അവർ പിറ്റേന്ന് തിരിക്കുന്നതിനെ കുറിച്ചു രാമേട്ടനോടും വിളിച്ചു പറഞ്ഞിരുന്നു. വളരെയേറെ ആവേശത്തോടെ അഭിരാമിയും മിത്രയും രാമേട്ടനോട് പിറ്റേന്ന് തിരിക്കുന്നതിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു... ഇടയ്ക്ക് രാമേട്ടൻ ശ്രീലക്ഷ്മിയെ കുറിച്ച് ചോദിച്ചപ്പോൾ അഭിരാമിയും മിത്രയും രാമേട്ടന്റെ ചോദ്യത്തിൽ നിന്നും സമർത്ഥമായി ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.... മക്കൾ ഇരുവരും ഓരോന്ന് പാക്ക് ചെയ്യുന്ന സമയം ദേവദത്തൻ മുറിയിലെ ഓരോ ഭാഗത്ത് കൂടെയും തന്റെ മിഴികളോടിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് ദേവദത്തന്റെ മിഴികളിൽ മുറിയുടെ ഒരു മൂലയിൽ അലക്ഷ്യമായി കിടക്കുന്ന രവീന്ദ്രനാഥിന്റെ ചിത്തത്തിലേക്ക് നീണ്ടു. ദേവദത്തനൊരു കൗതുകത്തോടെ ഫ്രെയിം ചെയ്ത ആ ചിത്രമെടുത്തു തിരിച്ചും മറിച്ചും നോക്കി.... "മീനുമോളെ.... ഇതും കൂടി വച്ചോ"....രവീന്ദ്രനാഥിന്റെ ഫോട്ടോ മിത്രയുടെ നേരെ നീട്ടിക്കൊണ്ട് ദേവദത്തൻ പറഞ്ഞു... ദേവദത്തന്റെ ആവശ്യം കേട്ട അഭിരാമിയും മിത്രയും ഞെട്ടിത്തരിച്ചു.... "അച്ഛാ... എന്താ അച്ഛന്റെ ഉദ്ദേശ്യം"...? "ഇതെന്തിനാ നമ്മൾ കൊണ്ടു പോകുന്നത്"...? "അമ്മയുടെ പൂർവകാമുകന്റെ ഓർമ്മകൾ പേറേണ്ട ബാധ്യത ഞങ്ങൾക്കില്ലല്ലോ. അച്ഛനിത് അച്ഛന്റെ പൂജാബിംബത്തിന്റെ കൈയിൽ കൊട്. അമ്മ പൂജിച്ചിരുന്നോട്ടെ അമ്മയുടെ കാമുകനെ"... അഭിരാമി അതിയായ രോഷത്തോടെ ദേവദത്തനോട് ചോദിച്ചു കൊണ്ടിരുന്നു... മിത്രയുടെ മുഖത്തും സമാനമായ ഭാവം നിറഞ്ഞു... അഭിരാമിയുടെ രോഷത്തോട് നിറഞ്ഞൊരു പുഞ്ചിരിയായിരുന്നു ദേവദത്തന്റെ മറുപടി.... "അനുമോളെ... ഇപ്പോൾ നിങ്ങളുടെ അമ്മയ്ക്ക് ഒരു കാമുകൻ മാത്രമേയുള്ളൂ. അതീ ഞാനാണ്. അച്ഛൻ പറയുന്നത് മക്കളിപ്പോൾ കേൾക്ക്. ഇതെടുത്ത് വയ്ക്ക്"...ദേവദത്തൻ മന്ദഹസിച്ചു കൊണ്ട് ഇരുവരോടുമായി മൊഴിഞ്ഞു... പിന്നീട് കൂടുതലൊന്നും പറയാൻ നിൽക്കാതെ മിത്ര ദേവദത്തന്റെ കൈയിൽ നിന്നുമാ ഫോട്ടോ വാങ്ങി.... "അമ്മയ്ക്ക് പിന്നെ പൂർവ കാമുകന്റെ ഓർമയിൽ കഴിയാനായിരുന്നു ഈ ഫോട്ടോ എന്ന് വയ്ക്കാം അച്ഛനിതെന്തിനാണാവോ"...? ഫോട്ടോ വാങ്ങി അത് പേക്ക് ചെയ്യുന്ന സാധനങ്ങൾക്കിടയിലേക്ക് വയ്ക്കുമ്പോൾ മിത്രയൊന്ന് ആത്മഗതമിട്ടു.... മിത്ര ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും ദേവദത്തനത് കേട്ടു. അയാളൊരു കള്ളച്ചിരിയോടെ തിരിഞ്ഞു നടന്നു.. "മിത്തൂ... നമ്മുടെ വിധിയാ ഇത് പോലെ ഭ്രാന്ത് മൂത്ത ഒരച്ഛനും അമ്മയ്ക്കും പിറക്കുക എന്നുള്ളത് ".... അഭിരാമിയൊരു നെടുവീർപ്പോടെ മിത്രയോട് മൊഴിഞ്ഞു... "ചേച്ചി... എന്നാലുമതൊരു വല്ലാത്ത വിധിയായിപ്പോയി. സ്വന്തം ഭാര്യയുടെ മുൻ കാമുകന്റെ ഫോട്ടോ തരുമ്പോൾ അച്ഛന്റെ മുഖഭാവം ശ്രദ്ധിച്ചോ എന്തോ വെട്ടിപ്പിടിച്ച ഭാവം"...അമ്പരപ്പ് മാറാതെ മിത്ര അഭിരാമിയോട് പറഞ്ഞു... "ചേച്ചി... ഇന്നലെ അച്ഛൻ സ്വീറ്റ് ബോക്സ്‌ കൊടുക്കുമ്പോൾ അമ്മയുടെ ഭാവമെന്തായിരുന്നു"..? മിത്ര അഭിരാമിയോട് തിരക്കി... "പ്രത്യേകിച്ച് എന്ത് ഭാവമുണ്ടാവാൻ... ഈ സിറ്റിയിലെ മുഴുവൻ കറന്റ്‌ അടിച്ചാലും മാറ്റം വരാത്ത രീതിയിലുള്ള നിർവികാരതയോടെ സ്ഥായീ ഭാവമല്ലേ അമ്മയുടെ മുഖത്തെപ്പോഴും"... അഭിരാമി മിത്രയ്ക്ക് മറുപടി നൽകി... അഭിരാമിയുടെ മറുപടി കേട്ട മിത്ര ആദ്യമൊന്ന് അമ്പരന്നു പോയെങ്കിലും പിന്നെയവളുടെ ചുണ്ടിലൊരു ചിരി വിടർന്നു. അതു പിന്നെയൊരു പൊട്ടിച്ചിരിയായി മാറാൻ സമയമെടുത്തില്ല. അഭിരാമിയും മിത്രയുടെ കൂടെ ചിരിക്കുവാൻ തുടങ്ങി... ================================== അടുത്ത ദിവസം ദേവദത്തനും മക്കളും യാത്രയ്ക്ക് പോകുവാനൊരുങ്ങി. പെട്ടെന്നുള്ള യാത്രയായതിനാൽ ഫ്ലൈറ്റിനും ട്രെയിനിനും ടിക്കറ്റ് കിട്ടാത്ത കാരണം ബസിന് പോകാനായിരുന്നു തീരുമാനം. വൈകുന്നേരമാണ് എറണാകുളത്തേയ്ക്കുള്ള പ്രൈവറ്റ് ബസ്.... മിത്രയുടെ മനസ്സെത്രയും പെട്ടെന്ന് നാട്ടിലെത്തുവാൻ തുടിച്ചു കൊണ്ടിരുന്നു. താൻ പിറന്ന നാടും പിച്ച വച്ചു നടന്ന വീടും കാണുവാൻ അവൾക്ക് ധൃതിയേറിക്കൊണ്ടിരുന്നു. ആമോദസാഗരത്തിൽ ആറാടിക്കൊണ്ടിരുന്ന മിത്ര ഇടയ്ക്കിടെ അഭിരാമിയോട് ജിജ്ഞാസയോടെ നാടിനെ കുറിച്ചും വീടിനെ കുറിച്ചുമെല്ലാം തിരക്കിക്കൊണ്ടിരുന്നു. മറുപടിയായി അഭിരാമി കളിയാക്കുമ്പോൾ മിത്ര ചേച്ചിയോട് വഴക്കിട്ടു.... ദേവദത്തൻ ഇതെല്ലാം ആസ്വദിച്ചു കൊണ്ട് നിന്നു.. രാമേട്ടൻ ഇടയ്ക്കിടെ അഭിരാമിയെ വിളിച്ചു ഇറങ്ങാറായോ എന്ന് തിരക്കുന്നുണ്ടായിരുന്നു... "ചേച്ചി... രാമശ്ശന് ഇനി നമ്മളാ വീട്ടിൽ കയറുന്നത് വരെ ഊണും ഉറക്കവുമുണ്ടാകുമെന്ന് തോന്നുന്നില്ല"...മിത്രയുടെ വാക്കുകളിൽ രാമേട്ടനോടുള്ള സ്നേഹവും ആദരവും നിറഞ്ഞു... തങ്ങളിൽ നിന്നും ഈ സ്നേഹത്തെയെല്ലാം ചെറുപ്പത്തിലേ അകറ്റിയ അമ്മയോടുള്ള ദേഷ്യം അഭിരാമിയിലും മിത്രയിലും ഹ്രദിനിയായൊഴുകി... നിമിഷങ്ങൾ മണിക്കൂറുകളായി കടന്നു പോകവേ ഇറങ്ങാനുള്ള സമയമടുത്തു. ദേവദത്തനും മക്കളും ഹാളിൽ ഇരുന്നു. ദേവദത്തന്റെ മിഴികൾ ശ്രീലക്ഷ്‌മിയുടെ അടഞ്ഞു കിടക്കുന്ന വാതിലിനു നേരെ നീണ്ടു... "ചേച്ചി... അച്ഛന്റെ പൂജാബിംബം വരുമോ നമ്മുടെ കൂടെ"...? മിത്ര അഭിരാമിയോട് ചോദിച്ചു.. "ആവോ... വന്നില്ലെങ്കിൽ അത്ര നന്നായി. ആ വീർത്തു കെട്ടിയ മുഖം നാട്ടിൽ വച്ചു കാണേണ്ടല്ലോ"... അഭിരാമി ഈർഷ്യ കലർന്ന വാക്കുകളോടെ മൊഴിഞ്ഞു... നിമിഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ശ്രീലക്ഷ്മിയുടെ മുറിയുടെ വാതിൽ തുറക്കപ്പെട്ടു. സാരിയണിഞ്ഞു അധികം ചമയങ്ങളൊന്നുമണിയാതെ ശ്രീലക്ഷ്മി ഒരു ട്രോളി ബാഗും വലിച്ചു കൊണ്ട് പുറത്തേക്കിറങ്ങി വന്നു.... അമ്മയുടെ വരവ് കണ്ട അഭിരാമിയും മിത്രയും അമ്പരന്നു.... അമ്മയുടെ മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ നാട്ടിലേക്ക് വരില്ലെന്ന് കരുതിയിരുന്നു. എന്നാലമ്മ പോകുവാൻ തയ്യാറായി നിൽക്കുന്നു.... അമ്പരപ്പോടെ ചിന്തിച്ച അഭിരാമി ദേവദത്തന്റെ മുഖത്തേക്കൊന്ന് ഒളികണ്ണിട്ട് നോക്കി... അമ്മയെ കണ്ടപ്പോൾ തൊട്ട് അച്ഛന്റെ മുഖത്ത് എപ്പോഴും കളിയാടിക്കൊണ്ടിരിക്കുന്ന പുഞ്ചിരിയാണവൾക്ക് കാണുവാൻ കഴിഞ്ഞത്... "അനുമോളെ"... അപ്രതീക്ഷിതമായി അച്ഛൻ തന്നെ വിളിച്ചപ്പോൾ അഭിരാമിയുടെ ശ്രദ്ധയങ്ങോട്ട് നീങ്ങി.... "മോളെ....അമ്മയുടെ മുറിയിൽ നിന്നുമെന്തെങ്കിലും നിങ്ങൾക്കെടുക്കാൻ ഉണ്ടോന്ന് നോക്കിക്കെ"... ദേവദത്തൻ അഭിരാമിയോട് നിർദ്ദേശിച്ചു... "അച്ഛാ...ഒന്നുമില്ല"... അഭിരാമി പൊടുന്നനെ മറുപടി നൽകി... "മോളൊന്ന് കയറി നോക്ക്... എന്തെങ്കിലും ഉണ്ടെങ്കിലോ... നമ്മളിനിയിങ്ങോട്ട് വരുന്നത് എന്നാണെന്ന് പറയുവാൻ കഴിയില്ല"...ദേവദത്തൻ ചിരിച്ചു കൊണ്ട് അഭിരാമിയോട് വീണ്ടും നിർദേശിച്ചു... അച്ഛന്റെ വാക്കുകളെ ധിക്കരിക്കാൻ കഴിയാതെ അഭിരാമി തല കുലുക്കിക്കൊണ്ട് അമ്മയുടെ മുറിയിലേക്ക് നീങ്ങി... ശ്രീലക്ഷ്മി പതിവ് മുഖഭാവത്തോടെ ഇതൊന്നും ശ്രദ്ധിക്കാതെ വിദൂരതയിലേക്കെന്നവണ്ണം നോട്ടമയച്ചു നിന്നു... നാട്ടിൽ പോയാൽ അമ്മയുടെ വീർത്തു കെട്ടിയ ഈ മുഖഭാവം കാണേണ്ടല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു. ഇനീയവിടെ ചെന്നാലും ഇതൊക്കെ കാണണം. ഈ അച്ഛനിതെന്തിന്റെ കേടാണാവോ...ശ്രീലക്ഷ്മിയുടെ മുറിയിലേക്ക് കയറുമ്പോൾ അഭിരാമി സ്വയം പിറുപിറുത്തു കൊണ്ടിരുന്നു... അല്പനിമിഷങ്ങൾക്കകം അഭിരാമി തിരിച്ചെത്തി. അമ്മയുടെ മുറിയിൽ തങ്ങൾക്കെടുക്കാൻ ഒന്നുമില്ലെന്ന് അഭിരാമി പറഞ്ഞു... തുടർന്ന് ദേവദത്തൻ എല്ലാവരോടും ഇറങ്ങാനായി നിർദേശിച്ചു.... എല്ലാവരും പുറത്തിറങ്ങിയപ്പോൾ മിത്ര ഫ്ലാറ്റിന്റെ വാതിൽ പൂട്ടി.... ദേവദത്തനും മക്കളും മുന്നോട്ട് നടന്നു തുടങ്ങി. പിന്നാലെ തന്റെ ട്രോളി ബാഗും വലിച്ചു കൊണ്ട് ശ്രീലക്ഷ്മിയും.... വർഷങ്ങൾക്ക് ശേഷം താനുപേക്ഷിച്ച തന്റെ ഭർതൃ ഗൃഹത്തിലേക്ക്.... തുടരും #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ
ഋതുനന്ദനം.... Part 118 "ദേവേട്ടാ... ദേവേട്ടനെന്താ ഇപ്പോൾ പറഞ്ഞത്"..? ദേവദത്തന്റെ മൊഴിയിൽ പ്രജ്ഞ നഷ്ടപ്പെട്ട ശ്രീലക്ഷ്മി അവനോട് പകപ്പോടെ ചോദിച്ചു... ദേവദത്തൻ ശ്രീലക്ഷ്മിയുടെ ചോദ്യത്തിന് മറുപടിയൊന്നും നൽകാതെ അവളുടെ ചോദ്യം ശ്രദ്ധിക്കാത്ത മട്ടിൽ ഭീതിയിലേക്ക് നോക്കി മൗനം പൂണ്ട് ആലോചനയിൽ മുഴുകി ഇരുന്നു... "ദേവേട്ടാ"....ശ്രീലക്ഷ്മിയുടെ വിളിയിൽ ദേവദത്തൻ തന്റെ ചിന്തയിൽ നിന്നുമുണർന്നു... അവനൊരു നിർവികാര ഭാവത്തോടെ ശ്രീലക്ഷ്മിയെ നോക്കി... "ദേവേട്ടാ... ദേവേട്ടനിപ്പോൾ എന്താണ് പറഞ്ഞത് "....? ശ്രീലക്ഷ്മിയുടെ സ്വരമൽപ്പമൊന്ന് കടുത്തു... "ലച്ചൂ... അതെ.. എനിക്കിപ്പോൾ പറ്റിയ ഈ അപകടം ഞാൻ ചെയ്ത പാപത്തിന്റെയാ. രവിയുടെ അപകടമരണത്തിനു കാരണക്കാരൻ ഞാനാണ്. അവന്റെ ബൈക്കിന്റെ ബ്രേക്ക്‌ ഞാൻ കേടാക്കുകയായിരുന്നു. ഒന്നും മനപ്പൂർവമായിരുന്നില്ല. അന്നത്തെയാ ദിവസം ഞാനും അവനും തമ്മിൽ ചില വാക്ക് തർക്കങ്ങൾ നടന്നു . അതിന്റെ ദേഷ്യത്തിൽ ചെയ്തു പോയതായിരുന്നു. അവൻ മരിക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലായിരുന്നു. ഇനിയെങ്കിലും നിന്നോടിത് പറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനമുണ്ടാവില്ല. ഒന്നും മനപ്പൂർവമായിരുന്നില്ല".... ദേവദത്തന്റെ വാക്കുകളിൽ ക്ഷമാപണത്തിന്റെ ലാഞ്ഛനകൾ നിറഞ്ഞു നിന്നു.... ദേവദത്തൻ പറഞ്ഞതൊരു ഞെട്ടലോടെ കേട്ടു നിൽക്കവേ ശ്രീലക്ഷ്മിയാകെ സ്തംഭിച്ചു നിന്ന് പോയി... ദേവേട്ടനിപ്പോൾ പറഞ്ഞതെന്തൊക്കെയാണ്...? രവിയുടെ മരണത്തിനു കാരണക്കാരൻ ദേവേട്ടനാണെന്ന്...? അന്ന് തൊട്ട് തന്റെ കൂടെ തനിയ്ക്കും കുടുംബത്തിനും താങ്ങായി ദേവേട്ടൻ നിന്നത് ഈയൊരു കാരണം കൊണ്ടായിരുന്നോ..? ദേവേട്ടൻ പറഞ്ഞത് പ്രകാരമാണെങ്കിൽ ആ ഒരു ദുരന്തം കൊണ്ട് തനിയ്ക്കും തന്റെ അച്ഛനമ്മമാർക്കും എന്ത് മാത്രം നഷ്ടങ്ങൾ സംഭവിച്ചു. തന്റെ മാനസികനില തെറ്റിയ നാളുകൾ... എല്ലാറ്റിനും കാരണം തന്നെയത്ര മാത്രം സ്നേഹിക്കുന്ന താൻ ആത്മാവിൽ ഉറച്ചു സ്നേഹിച്ച ദേവേട്ടനാണെന്ന് വിശ്വദിക്കുവാൻ കഴിയുന്നില്ല.. എന്നാലൊരു ക്ഷമാപണരൂപത്തിലുള്ള ദേവേട്ടന്റെയീ വെളിപ്പെടുത്തൽ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിയിക്കുന്നത് പോലെ...ദേവദത്തന്റെ വെളിപ്പെടുത്തലിനെ കുറിച്ചോർക്കവേ ശ്രീലക്ഷ്മിയുടെ മനസ്സിൽ ഓർമ്മകൾ ചോദ്യങ്ങളും ഉത്തരങ്ങളും പകർന്നു കൊണ്ടിരുന്നു... ശ്രീലക്ഷ്മിയുടെ മനസ്സ് മാനസികനില തെറ്റിയ ദുരിതങ്ങൾ നിറഞ്ഞ ആ നാളുകളുടെയും മറ്റും ഓർമ്മകളിലേക്ക് ഊളിയിട്ടു കൊണ്ടിരുന്നു... ഒരുപാട് സന്തോഷത്തോടെ കഴിഞ്ഞിരുന്ന തന്റെ കുടുംബത്തിന്റെ സന്തോഷം കെടുത്തുവാനായി വന്ന ആ ദുരന്തം ദൈവഹിതമാണെന്ന് കരുതി ഇത്ര നാളും എന്നാൽ അഅതിന്റെയൊക്കെ മൂലകാരണം ദേവേട്ടനായിരുന്നു എന്നൊക്കെയല്ലേ ദേവേട്ടനിത്രയൊക്കെ പറഞ്ഞതിന്റെ അർത്ഥം.... ആലോചിക്കുന്നതോറും ശ്രീലക്ഷ്മിയ്ക്ക് തന്റെ കണ്ണുകളിൽ ഇരുട്ട് പടർന്നു കയറുന്നത് പോലെയുളവായിക്കൊണ്ടിരുന്നു... താൻ രോഗിയായി കിടക്കുമ്പോൾ ദേവദത്തൻ തനിയ്ക്കും തന്റെ കുടുംബത്തിനും താങ്ങായി വന്നത് അഭിമാനപുരസരം തന്നോട് വെളുപ്പെടുത്തിക്കൊണ്ടിരുന്ന അച്ഛനമ്മമാരെ കുറിച്ചു ശ്രീലക്ഷ്മി അപ്പോൾ ഓർത്തു.... എന്നാൽ ദേവേട്ടൻ പറഞ്ഞത് ശരിയാണെങ്കിൽ ആശ്രയമറ്റ് കിടക്കുന്ന തന്റെയും തന്റെ കുടുംബത്തിന്റെയും നിസ്സഹായാവസ്ഥയെ ഒരു തരത്തിൽ പറഞ്ഞാൽ മുതലെടുക്കുകയല്ലായിരുന്നോ ദേവേട്ടൻ... ശ്രീലക്ഷ്മിയുടെ മനസ്സിലുടനീളം ചിന്തകൾ ചാട്ടുളി പ്രഹരങ്ങളേൽപ്പിച്ചു കൊണ്ടിരുന്നു... ഇപ്പോഴും തനിയ്ക്ക് ഒന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല പക്ഷേ ദേവേട്ടന്റെ ക്ഷമാപണപൂർവമുള്ള വെളിപ്പെടുത്തൽ എല്ലാത്തിനെയും അസ്ഥാനത്താക്കിക്കൊണ്ടിരിക്കുന്നു.... "ദേവേട്ടാ".... അല്പ നേരത്തെ ചിന്തകൾക്കൊടുവിൽ ശ്രീലക്ഷ്മി ദേവദത്തനെ വിളിച്ചു... തന്റെ വിളി കേട്ട് തലയുയർത്തിയ ദേവദത്തന്റെ മുഖത്ത് കുറ്റബോധത്തിന്റെ അപാംയോനി വീച്ചികൾ അലയടിയ്ക്കുന്നത് ശ്രീലക്ഷ്മി ശ്രദ്ധിച്ചു... "ദേവേട്ടാ... അപ്പോൾ രവിയുടെ മരണവാർത്ത അറിഞ്ഞ ദിവസം രാവിലെ എന്റെ വീട്ടിലേക്ക് വരുമ്പോൾ ദേവേട്ടന് അറിയാമായിരുന്നോ രവിയുടെ മരണവാർത്ത വരാനുണ്ടെന്ന കാര്യം"...? ശ്രീലക്ഷ്മിയുടെ വാക്കുകളിൽ അല്പം കടുപ്പം കലർന്നു... ദേവദത്തൻ ഇല്ലെന്ന് തലയാട്ടി... "പിന്നേ"... ശ്രീലക്ഷ്മി തന്റെ നെറ്റി ചുളിച്ചു കൊണ്ട് ദേവദത്തനോട് തിരക്കി... "അവന്റെ മരണം നടക്കുന്നതിന്റെ തലേ ദിവസം അവനൊരു ബാച്‌ലർ പാർട്ടി നടത്തിയിരുന്നു. അന്ന് ഞാനും അവനും തമ്മിൽ ചെറിയൊരു വാക്കു തർക്കമുണ്ടായി. അവനത്തരത്തിൽ എന്നെ അപമാനിച്ചപ്പോൾ മദ്യലഹരിയിൽ എന്റെ മനസ്സ് കൈ വിട്ടു പോയി. അവന്റെ മരണ വാർത്തയറിഞ്ഞപ്പോഴും എനിക്കറിയില്ലായിരുന്നു എന്റെ പ്രവൃത്തി കാരണമാണ് അവന് അപകടം പറ്റിയതെന്ന്. പിന്നീട് ഒന്ന് രണ്ടാഴ്ചകൾക്ക് ശേഷമാണ് ഞാനാ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞത് മദ്യലഹരിയിൽ നടന്ന എന്റെ കൈപ്പിഴയാണ് രവിയുടെ മരണ കാരണമെന്ന്. ഒന്നും മനപ്പൂർവമായിരുന്നില്ല"...കുറ്റ സമ്മതത്തിന്റെ രൂപത്തിൽ ശ്രീലക്ഷ്മിയ്ക്ക് മറുപടി നൽകുമ്പോൾ സ്വരമിടറിയ ദേവദത്തന്റെ മിഴികളിൽ നിന്നുമശ്രുകണങ്ങൾ പെയ്തു തുടങ്ങിയിരുന്നു... "അപ്പോൾ നിങ്ങൾ പിന്നീട് എന്റെയും അച്ഛനമ്മമാരുടെയും മുന്നിൽ അഭിനയിക്കുകയായിരുന്നല്ലേ"....? വലിഞ്ഞു മുറുകിയ മുഖത്തോടെ സ്വരം കടുപ്പിച്ചു കൊണ്ട് ശ്രീലക്ഷ്മി ദേവദത്തനോട് ചോദിച്ചു.... "ലച്ചൂ".... ദേവദത്തൻ ശ്രീലക്ഷ്മിയെ നോക്കി ശബ്ദമുയർത്തിക്കൊണ്ട് വിളിച്ചു... "വിളിക്കരുത് നിങ്ങളിനിയാ പേരെന്നെ...ഞാനെന്റെ ജീവനും ആത്മാവും സമർപ്പിച്ചു കൊണ്ടാണ് നിങ്ങളെ സ്നേഹിച്ചത്. ആ നിങ്ങളെന്റെ നിസ്സഹായാവാസ്ഥയെ മുതലെടുക്കുകയായിരുന്നല്ലേ...എല്ലാമറിഞ്ഞു കൊണ്ട് ഇത്രയും കാലം നിങ്ങൾ നന്നായഭിനയിക്കുകയായിരുന്നല്ലേ.ഇനി പറ എന്നോട് കാണിച്ച സ്നേഹവും കരുതലുമെല്ലാം അതും നിങ്ങളുടെ അഭിനയമായിരുന്നോ"...അതിയായ കോപത്തോടെ തന്നോട് മൊഴിയുമ്പോൾ ശ്രീലക്ഷ്മിയുടെ വിതുന്നകവർണ്ണ നയനങ്ങളിൽ നിന്നും വഹ്നിസായകങ്ങൾ തന്നിലേക്ക് പതിക്കുന്നത് പോലെയുളവായിക്കൊണ്ടിരുന്നു ദേവദത്തനപ്പോൾ.... ഇത് വരെ ദേവേട്ടാ എന്ന് വിളിച്ചു കൊണ്ടിരുന്ന ലച്ചുവിന്റെ നാവിൽ നിന്നും നിങ്ങളെന്ന വാക്ക് വരുന്നു... ദേവദത്തനൊരു വേദനയോടെ ഓർത്തു... "ലച്ചൂ...ഒരിക്കലും നിന്നോടുള്ള എന്റെ സ്നേഹം കപടമോ അഭിനയമോ ആയിരുന്നില്ല. രവിയുടെ മരണത്തോടെ നിനക്ക് സംഭവിച്ച ദുരിതങ്ങൾ എന്റെ കൈപ്പിഴ കൊണ്ടല്ലായിരുന്നുവെങ്കിൽ പോലും നിനക്ക് എന്നുമിത് പോലെ തന്നെ എന്റെ സ്നേഹവും കരുതലും ഉണ്ടാകുമായിരുന്നു. ഞാൻ മൂലം നിനക്കുണ്ടായ ദുരവസ്ഥയിലെനിയ്ക്ക് പശ്ചാത്താപം തോന്നിയിട്ടുണ്ടെങ്കിലും നിന്റെ അവസ്ഥയെ മുതലെടുക്കുകയല്ലായിരുന്നു ഞാൻ എനിക്കതിനൊട്ടും കഴിയുകയുമില്ല"...ദേവദത്തൻ മറുപടി നൽകി... "മതി... നിങ്ങളുടെ ന്യായീകരണമൊന്നും കേൾക്കുവാൻ എനിയ്ക്ക് താല്പര്യമില്ല. നിങ്ങൾ കൈപ്പിഴയെന്ന് പറഞ്ഞ് ന്യായീകരിയ്ക്കുന്ന നിങ്ങളുടെ പ്രവൃത്തി എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ നഷ്ടം എത്രയാണെന്ന് അറിയാമോ. ഒരുപാട് സന്തോഷത്തോടെ കഴിഞ്ഞിരുന്ന എന്റെയും അച്ഛനമ്മാരുടെയും ജീവിതത്തിൽ അത് പടർത്തിയ ആഘാതം നിങ്ങൾക്ക് ഊഹിക്കുവാൻ പോലും കഴിയില്ല. ഒരേയൊരു മകളെ ഭ്രാന്തിയായി കാണേണ്ടി വന്ന എന്റെ അച്ഛന്റെയും അമ്മയുടെയും അവസ്ഥയെ കുറിച്ച് നിങ്ങളോർത്തിട്ടുണ്ടോ. നിങ്ങളെ സ്വന്തം മകനെ പോലെ സ്നേഹിച്ച എന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് പഴയ ആ സന്തോഷമൊരിക്കലും കണ്ടിട്ടില്ല. നിങ്ങൾ തകർത്തത് എന്നെ മാത്രമല്ല എന്റെ അച്ഛനമ്മമാരെ കൂടിയാ"....കോപഗ്രസ്തമായ വദനത്തോടെ ശ്രീലക്ഷ്‌മി ദേവദത്തന് നേരെ വാക്കുകൾ ശരങ്ങളായ് എയ്തു കൊണ്ടിരുന്നു... പ്രതിഘവദനയായ ശ്രീലക്ഷ്മിയുടെ നീലനയനങ്ങളിൽ നിന്നും വാക്കുകളോടൊപ്പം വർഷിയ്ക്കുന്ന അഗ്നിസ്ഫുലിംഗങ്ങൾ തന്നെ ചുട്ടെരിയ്ക്കുവാൻ പോന്നതാണെന്ന് തോന്നിപ്പോയി ദേവദത്തനാ നിമിഷങ്ങളിൽ... "ഇത്രയും കാലം നിങ്ങൾ നന്നായഭിനയിച്ചില്ലേ എന്റെ മുമ്പിൽ. ഇനിയും എന്റെ ജീവിതം നിങ്ങൾക്ക് അതിനായി കിട്ടില്ല. എല്ലാം നഷ്ടപ്പെട്ട എന്റെ നിസ്സഹായാവസ്ഥയെ നിങ്ങൾ മുതലെടുത്ത നിങ്ങളുടെ കൂടെ നിങ്ങളുടെ ഭാര്യയായി എനിക്കിനിയൊരു ജീവിതം സാധ്യമല്ല".... ശ്രീലക്ഷ്‌മി അതിയായ കോപത്തോടെ പറഞ്ഞു നിർത്തി... "ലച്ചൂ".... ശ്രീലക്ഷ്മിയുടെ വാക്കുകൾ കേട്ടൊരു ഞെട്ടലോടെ ദേവദത്തനവളെ വിളിച്ചു... "അതെ... നിങ്ങളുടെ ജീവിതത്തിൽ ഞാനില്ല. എന്റെ മക്കൾ വളർന്നു വരുമ്പോൾ അവരുടെ അച്ഛൻ തങ്ങളുടെ അമ്മയെ സ്വന്തമാക്കുവാനായി ഒരു കൊലപാതകം നടത്തിയ കൊലപാതകി ആണെന്ന് അറിയുന്നതിനോട് എനിയ്ക്ക് താല്പര്യമില്ല. നമുക്ക് പിരിയാം"....ദേവദത്തന്റെ വിളിയിൽ ഭാവഭേദമേതുമില്ലാതെ ശ്രീലക്ഷ്മി അവനോട് മൊഴിഞ്ഞു.... അതുകൊണ്ട് പറഞ്ഞ് കൊണ്ട് ശ്രീലക്ഷ്മി ബൈസ്റ്റാന്റർ ബെഡിന് അടുത്തേക്ക് ശരവേഗത്തിൽ നീങ്ങി. ബെഡിൽ കളിച്ചു കൊണ്ടിരുന്ന മീനുമോളെ അവൾ കയ്യിലെടുത്തു. അനുമോളെ കട്ടിലിൽ നിന്നും പിടിച്ചിറക്കി. മക്കളിരുവരെയും കൊണ്ട് ശ്രീലക്ഷ്മി നടക്കുവാനാരംഭിച്ചു.... "ഇനി ദേവദത്തൻ നരസിംഹനെന്ന ഒരദ്ധ്യായം എന്റെ ജീവിതത്തിൽ ഇല്ല. ഞാൻ പോകുന്നു കൂട്ടത്തിൽ നമ്മുടെ മക്കളെയും ഞാൻ കൊണ്ട് പോകുകയാ. അവരിനി എന്റെ മാത്രം മക്കളായി വളരും. ഇത് പോലൊരു നികൃഷ്ട കൃത്യം ചെയ്ത് എന്റെ മുന്നിൽ ഇത്രയും കാലം അഭിനയിച്ച നിങ്ങളോട് ഈ ജന്മമെനിയ്ക്ക് ക്ഷമിയ്ക്കുവാൻ കഴിയില്ല. നമ്മൾ തമ്മിൽ ഇനി കാണില്ല"...ശ്രീലക്ഷ്മിയൊരു മുഖം കോട്ടലോടെ ദേവദത്തനെ നോക്കി പറഞ്ഞ് കൊണ്ട് മുന്നോട്ട് നടക്കുവാനാഞ്ഞു... "ലച്ചൂ... നീ തരുന്ന എന്ത് ശിക്ഷയും ഞാനേറ്റ് വാങ്ങിക്കോളാം. പക്ഷേ നീ മക്കളെയും കൊണ്ടെന്നെ വിട്ട് പോകരുത്. നിന്നോടുള്ള എന്റെ സ്നേഹമൊരിക്കലും അഭിനയമായിരുന്നില്ല. എന്നും നിന്നെ ഞാൻ സ്നേഹിച്ചിട്ടേ ഉള്ളൂ. ഒന്നും മനപ്പൂർവമായിരുന്നില്ല. എന്നെ വിട്ട് പോകുക മാത്രം ചെയ്യല്ലേ ലച്ചൂ"... ശ്രീലക്ഷ്മിയുടെ പ്രതികരണത്തിൽ ആകെ മനസ്സ് തകർന്ന ദേവദത്തനൊരു വിങ്ങലോടെ ശ്രീലക്ഷ്മിയോട് അപേക്ഷിച്ചു... എന്നാൽ ദേവദത്തന്റെ അപേക്ഷ ശ്രീലക്ഷ്മിയുടെ മനസ്സിനെ തെല്ലും അലിയിച്ചില്ല. അവളുടെ മനസ്സിൽ ദേവദത്തനെന്നാൽ തന്നെയിത്രയും കാലം ചതിച്ചവനായി മാറിക്കഴിഞ്ഞിരുന്നു.... "ലച്ചൂ... എന്തും നമുക്ക് പറഞ്ഞ് തീർക്കാം. കുഞ്ഞുങ്ങളെ ഒരിക്കലും എന്നിൽ നിന്നകറ്റല്ലേ. നിങ്ങളാണ് എന്റെ ജീവിതമെന്നും. എന്നെങ്കിലും കുഞ്ഞുങ്ങൾ എന്നിൽ നിന്നുമകറ്റിയതറിഞ്ഞാൽ അവർ നിന്നെ കുറ്റപ്പെടുത്തും. അതെനിയ്ക്ക് ഒരിക്കലും സഹിക്കില്ല. പോകരുത് ലച്ചൂ"...മക്കളെയും കൊണ്ടവിടെ നിന്നും നടക്കുവാനാഞ്ഞ ശ്രീലക്ഷ്മിയെ നോക്കിക്കൊണ്ട് ദേവദത്തനൊരു പൊട്ടിക്കരച്ചിലോടെ മൊഴിഞ്ഞു.... "എനിയ്ക്ക് നിങ്ങളോടൊന്നുമിനി സംസാരിക്കാനില്ല"... ഉറച്ച സ്വരത്തിൽ ശ്രീലക്ഷ്മി ദേവദത്തന് മറുപടി നൽകി "അച്ഛാ"...ശ്രീലക്ഷ്മിയുടെ കൈയിൽ നിന്നും അതിനിടെ പിടി വിട്ട അനുമോൾ ദേവദത്തനെയും വിളിച്ചു കൊണ്ട് അവന്റെയടുത്തേക്ക് വരാനൊരുങ്ങി... പൊടുന്നനെ ശ്രീലക്ഷ്മി അനുമോളുടെ കൈയിൽ ബലമായി പിടിച്ചു. തുടർന്നു അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് ശ്രീലക്ഷ്മി മീനുമോളെയും ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.... തന്റെ കുടുംബ ജീവിതം മുന്നിൽ തകർന്നു വീഴുന്നത് കണ്ണീരോടെ ദേവദത്തൻ സാക്ഷ്യം വഹിച്ചു..... തന്റെ പ്രിയപ്പെട്ടവളും മക്കളും മുറിയുടെ വാതിൽ തുറന്ന് തന്നിൽ നിന്നുമകലുന്നത് കണ്ണീർപ്പാടകൾക്കിടയിലൂടെ ദേവദത്തന്റെ മിഴികളിൽ പതിഞ്ഞു കൊണ്ടിരുന്നു... ================================== തന്റെ മുറിയിൽ ബെഡിൽ ചാരിയിരുന്ന അഞ്ജനയെന്ന ശ്രീലക്ഷ്മിയുടെ മനസ്സിൽ ദേവദത്തനുമായി പിരിഞ്ഞ ദിവസവും അതിന് ശേഷമുള്ള കാര്യങ്ങളും മിന്നി മറഞ്ഞു കൊണ്ടിരുന്നു... തന്റെ മക്കളെയും കൊണ്ട് അന്നിറങ്ങി നേരെ ചെന്നത് ദേവദത്തന്റെ അച്ഛനമ്മമാർക്ക് അടുത്തേക്കായിരുന്നു. ദേവദത്തനോടൊപ്പം ഇനിയൊരു ജീവിതമില്ലെന്ന് അപ്പോഴേക്കും തീരുമാനിച്ചു കഴിഞ്ഞിരുന്നു.... താൻ ആത്മാവിൽ കൊണ്ട് നടന്ന് സ്നേഹിച്ച വിശ്വസിച്ച മനുഷ്യൻ തന്നെയായിരുന്നു തന്റെ ദുരിതങ്ങൾക്കെല്ലാം കാരണക്കാരൻ എന്നതും തന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കുകയായിരുന്നു ആ മനുഷ്യനെന്ന അറിവും തന്റെ മനസ്സിനെ അത്ര മാത്രം തകർത്തിരുന്നു. കുറഞ്ഞ നിമിഷങ്ങൾക്കുള്ളിൽ ദേവദത്തനെന്ന മനുഷ്യനെ അത്ര മാത്രം താൻ വെറുത്തു കഴിഞ്ഞിരുന്നു... തനിക്കൊരു ആശ്രയമില്ലാതിരുന്നതും സ്വന്തം കാലിൽ തനിയ്ക്ക് നിൽക്കുവാൻ കഴിയാതെ പോയ അവസ്ഥയും കാരണമാണ് ദേവദത്തന് തന്റെ ദുരവസ്ഥ മുതലെടുക്കാൻ സാധിച്ചതെന്ന ചിന്ത തന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു അപ്പോഴേക്കും... തന്റെ ജീവിതം ഇനിയാർക്കും മുതലെടുക്കുവാനോ പന്താടാനോ വിട്ട് കൊടുക്കില്ലെന്നും തനിച്ചു തന്റെ മക്കളെയും കൊണ്ട് ജീവിച്ചു കാണിച്ചു കൊടുക്കണമെന്നും മനസ്സിലപ്പോഴേക്കും താനുറച്ച തീരുമാനമെടുത്തു കഴിഞ്ഞിരുന്നു... തന്നെ ചതിച്ച ദേവദത്തനെയും ദേവദത്തന്റെ ഓർമകളെയും വിട്ട് ദൂരെ എവിടെയെങ്കിലും ചേക്കേറുവാനായിരുന്നു തന്റെ തീരുമാനം. ചുരുക്കിപ്പറഞ്ഞാൽ ആ നാട് തന്നെ വിട്ട് എങ്ങോട്ടെങ്കിലും പോകുക എന്ന് തന്നെ... ദേവദത്തനോട് ഒരുപാട് വെറുപ്പ് നിറഞ്ഞെങ്കിലും തന്നെ സ്വന്തം മകളായി മാത്രം കണ്ടിട്ടുള്ള ദേവദത്തന്റെ മാതാപിതാക്കളെ അവഗണിയ്ക്കുവാൻ തനിയ്ക്ക് കഴിയുമായിരുന്നില്ല.. അതിനാൽ എല്ലാം വിട്ട് പോകുന്നതിനു മുമ്പ് അവരെയൊന്നു കാണുവാനായി താൻ തീരുമാനിച്ചത്..... നടന്നതെല്ലാം ഒരു ഞെട്ടലോടെയായിരുന്നു ദേവദത്തന്റെ അച്ഛനമ്മമാർ കേട്ടത്. തനിയ്ക്ക് ആശ്വാസം പകരുവാനോ തനിയ്ക്ക് മറുപടി തരുവാനോ അവരുടെ പക്കൽ വാക്കുകൾ ഇല്ലായിരുന്നു താനും.... തന്റെ തീരുമാനത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച ദേവദത്തന്റെ അച്ഛനമ്മമാർ തന്നെ പിന്തിരിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും താനതിനൊന്നും ചെവി കൊടുത്തില്ല. അത്രയ്ക്ക് വെറുത്തു പോയിരുന്നു ദേവദത്തനെന്ന തന്റെ ഭർത്താവിനെ അപ്പോഴേക്കും.... വീട്ടിൽ നിന്നും തന്റെയും മക്കളുടെയും നാമമാത്രമായതെല്ലാം എടുത്തു ആ വീടിന്റെ പടിയിറങ്ങുമ്പോൾ തനിയ്‌ക്ക് യാത്ര പറയാനുണ്ടായിരുന്നത് ദേവദത്തന്റെ മാതാപിതാക്കളോട് മാത്രമായിരുന്നു. രാമേട്ടനാ സമയമവിടെ ഉണ്ടായിരുന്നില്ല. തന്നെ ശപിയ്ക്കരുതെന്ന് ഒരപേക്ഷ മാത്രമേ മൗനത്തോടെ നിന്ന അവർക്ക് മുമ്പിലേക്ക് തനിയ്ക്കു നീട്ടാൻ ഉണ്ടായിരുന്നുള്ളു.... ഗതകാല സ്മരണകളുടെ സുരനിമ്നഗ സൈകതങ്ങളിൽ വിഹരിച്ചു കൊണ്ട് ഇരുന്ന ശ്രീലക്ഷ്മി തന്റെ മിഴികൾ തുടച്ചു... ദേവദത്തനെയും ദേവദത്തന്റെ ഓർമകളെയും ഉപേക്ഷിച്ചു മക്കളെയും കൊണ്ടുള്ള തന്റെ യാത്ര അവസാനിച്ചത് ഈ നഗരത്തിൽ ആയിരുന്നു. ക്ഷേത്രത്തിൽ വച്ചു കണ്ട മുമ്പേപ്പോഴോ നൃത്ത പരിപാടിയ്ക്കിടെ പരിചയപ്പെട്ടൊരു പരിചയക്കാരി വഴി അവരുടെ അടുത്തായിരുന്നു താനെത്തിയത്. ആദ്യകാലത്ത് ശരിയ്ക്കും ബുദ്ധിമുട്ടിയപ്പോഴും അതിനെയൊക്കെ തരണം ചെയ്യാൻ തനിയ്ക്ക് മനസിന്‌ ശക്തി പകർന്നത് ദേവദത്തനോടുള്ള വാശിയും വെറുപ്പുമായിരുന്നു. ആരുടെ മുന്നിലും തല കുനിയ്ക്കില്ലെന്നും തോൽക്കില്ലെന്നും മനസ്സിൽ ഉറപ്പിച്ചായിരുന്നു പിന്നീടങ്ങോട്ടുള്ള ജീവിതം മുഴുവൻ.... ആദ്യമൊരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി തുടങ്ങി ജീവിതത്തിലൊരു പാട് കല്ലും മുള്ളും നിറഞ്ഞ ജീവിതവീഥികളിലൂടെ യാത്ര ചെയ്യവേയാണ് ഒന്ന് രണ്ട് വർഷത്തിനു ശേഷം തനിക്കൊരു സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ തനിയ്ക്ക് ജോലി ലഭിയ്ക്കുന്നതും പിന്നെയവിടെ നിന്നും ബാങ്ക് ടെസ്റ്റ്‌ എഴുതി ബാങ്കിൽ ജോലിയ്ക്ക് കയറി ഇന്നത്തെ നിലയിൽ എത്തിയതും... ആരുമില്ലാതെ തനിയ്ക്ക് ജീവിയ്ക്കുവാൻ കഴിയുമെന്നതീ ലോകത്തിനു കാണിച്ചു കൊടുക്കണമെന്നത് തന്റെ വാശിയായിരുന്നു. അതിൽ താൻ വിജയിക്കുകയും ചെയ്തു.... മക്കൾ പലപ്പോഴും അച്ഛനെ കുറിച്ച് ചോദിക്കുമ്പോൾ അവരുടെ ചോദ്യങ്ങളെ മനപ്പൂർവം കണ്ടില്ലെന്ന് നടിയ്ക്കുമായിരുന്നു താൻ. ദേവദത്തനാണ് തങ്ങളുടെ അച്ഛനെന്ന് അറിയുന്ന ഒന്നിലേക്കും മക്കളെത്താതിരിക്കുവാനായി അവരുടെ അച്ഛന്റെ ഓർമ്മകൾ നിറഞ്ഞ പേരുകൾ പോലും താൻ മാറ്റി. ഒരിക്കൽ പോലും തങ്ങൾ ഒരു കൊലപാതകിയുടെ അല്ലെങ്കിൽ ചതിയന്റെ മക്കൾ ആണെന്ന വിവരം മക്കൾ അറിയരുതെന്ന് താൻ മനസ്സ് കൊണ്ടുറപ്പിച്ചിരുന്നു....എല്ലാം ചിന്തിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മുഖം വലിഞ്ഞു മുറുകിക്കൊണ്ടിരുന്നു.... ദേവദത്തനോടുള്ള വെറുപ്പിൽ ദേവദത്തനെ എന്നും കൊതിപ്പിച്ച തന്നിലെ നർത്തകിയെ പോലും താൻ ഉറക്കിക്കിടത്തി. അച്ഛന്റെ അടുത്ത് ഒരിക്കൽ പോലും മക്കൾ എത്തരുതെന്ന ഉദ്ദേശ്യത്തിൽ സ്വന്തം നാട് എവിടെയാണെന്ന് പോലും മക്കളോട് താൻ പറഞ്ഞില്ല. ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞു മാറിയിരുന്നു... എന്നാൽ ഇന്ന് എല്ലാം കൈ വിട്ട് പോയിരിക്കുന്നു. മക്കളെ ആരിൽ നിന്നുമകറ്റാൻ താൻ ശ്രമിച്ചോ അവർക്കു ഇന്നാ മനുഷ്യൻ മാത്രം മതി എന്നായിരിക്കുന്നു..... ശ്രീലക്ഷ്മിയൊരു നെടുവീർപ്പോടെ മിഴികൾ തുടച്ചു കൊണ്ട് ഓർത്തു..... പൊടുന്നനെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട ശ്രീലക്ഷ്മി തന്റെ ചിന്തകളിൽ നിന്നുമുണർന്നു. വാതിലിന് നേരെ നോട്ടമയയ്ക്കവേ കൈയിലൊരു സ്വീറ്റ് ബോക്സും പിടിച്ചു കൊണ്ട് മിഴികളിൽ വഴിഞ്ഞൊഴുകുന്ന പ്രണയത്തോടെ തന്റെ നേർക്കൊരു പുഞ്ചിരിയോടെ നടന്നടുക്കുന്ന ദേവദത്തന്റെ രൂപം ശ്രീലക്ഷ്മിയുടെ നീലാംബുജ നയനങ്ങളിൽ വാതിൽ തുറന്നകത്ത് കയറിയ ആൾ പതിഞ്ഞു കഴിഞ്ഞിരുന്നു.... തുടരും #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ
ഋതുനന്ദനം.... Part 117 താനെന്നും പ്രാർത്ഥിക്കുന്ന, ദേവദത്തൻ തന്റെ കഴുത്തിൽ താലി ചാർത്തിയ ദേവിയുടെ തിരുനടയിൾ നിന്ന് കൊണ്ട് നന്ദിയോടെ പ്രാർത്ഥനകളിൽ മുഴുകുമ്പോൾ ശ്രീലക്ഷ്മിയുടെ നയനങ്ങളിൽ നിന്നും ആനന്ദത്തിന്റെ നേത്രാംബു കണങ്ങൾ ധാരയായി ഒഴുകിക്കൊണ്ടിരുന്നു.... തനിയ്ക്ക് ചുറ്റുമുള്ളതെല്ലാം മറന്നു കൊണ്ടെത്ര നേരം പ്രാർത്ഥനാനിരതയായി നിന്നുവെന്ന് അവൾക്ക് തന്നെ നിശ്ചയമുണ്ടായിരുന്നില്ല. തന്റെ പ്രാണനായവന്റെ ജീവനൊരാപാത്തും കൂടാതെ തിരികെ തന്നതിൽ ശ്രീലക്ഷ്മി ദേവിയെ നന്ദിപൂർവം സ്മരിച്ചു കൊണ്ടിരുന്നു..... ദേവേട്ടൻ ജീവന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലേറി യാത്ര തുടരവേ തന്റെ മനസ്സ് താൻ ദേവിയുടെ സമക്ഷം സമർപ്പിച്ചിരിക്കുകയായിരുന്നു. ഊണും ഉറക്കവുമില്ലാതെ ദേവേട്ടന് വേണ്ടിയുള്ള പ്രാർത്ഥനകളിൽ മുഴുകിയ ആ അവസ്ഥയെ താനെങ്ങനെ തരണം ചെയ്തുവെന്ന് തനിക്കിപ്പോഴും അറിയില്ല. ദേവി തന്റെ പ്രാർത്ഥനകളെല്ലാം കേട്ട് തന്റെ ദേവേട്ടനെ തനിയ്ക്ക് തിരിച്ചു തന്നിരിക്കുന്നു....പ്രാർത്ഥനക്കിടയിൽ മിഴികൾ തുറന്നൊരു വേള തന്റെ മിഴികൾ തുറന്ന് ശ്രീകോവിലിലേക്ക് നോട്ടമയച്ചു കൊണ്ട് ശ്രീലക്ഷ്മി ചിന്തിച്ചു.... അവളുടെ മുഖത്തകമാനം ആനന്ദനിർവൃതിയുടെ നദീകാന്തവീചികൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു... താൻ നേർന്നിരുന്ന വഴിപാടുകളുടെ പ്രസാദം തന്റെ കൈകളിലേറ്റ് വാങ്ങുമ്പോൾ ശ്രീലക്ഷ്മിയുടെ വദനത്തിൽ ഉള്ളിൽ നിന്നും ഹുങ്കാരമായൊഴുകിയ ആമോദത്തിൻ ഝാരീ വീചികൾ താളാത്മകമായി ഒഴുകിക്കൊണ്ടിരുന്നു.... അല്പസമയം കൂടി ക്ഷേത്രത്തിൽ ചെലവിട്ടതിന് ശേഷം ക്ഷേത്ര നടയിൽ നിന്നും ഇറങ്ങിയ ശ്രീലക്ഷ്മിയുടെ മനസ്സ് എത്രയും പെട്ടെന്ന് തന്റെ പ്രാണന്റെ അടുത്തെത്താൻ തുടിച്ചു കൊണ്ടിരുന്നു.... ================================== ക്ഷേത്രത്തിൽ നിന്നും ആശുപത്രിയിൽ എത്തിയ ശ്രീലക്ഷ്മിയെ കാത്തെന്നവണ്ണം നരസിംഹനും സുഭാഷിണിയും രാമേട്ടനും നിൽപ്പുണ്ടായിരുന്നു. മക്കളെ അവരെ ഏൽപ്പിച്ചു പോയതായിരുന്നു ശ്രീലക്ഷ്മി ക്ഷേത്രത്തിലേക്ക്.... "ശ്രീക്കുട്ടീ... മോളെന്താ ഇത്ര വൈകിയത്...ദേവനെ വാർഡിലേക്ക് മാറ്റി. മോളെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അവനിത് വരെ..." ശ്രീലക്ഷ്മിയെ കണ്ടപ്പോൾ സുഭാഷിണിയൊരു വാത്സല്യത്തോടെ അവളോട് മൊഴിഞ്ഞു.. ദേവദത്തനെ വാർഡിലേക്ക് മാറ്റിയെന്ന വാർത്ത കേട്ട ശ്രീലക്ഷ്മിയിൽ ആനന്ദമതിന്റെ ഹിമഗിരിശൃംഗങ്ങളേറിക്കൊണ്ടിരുന്നു... ശ്രീലക്ഷ്മിയുടെ മുഖത്തെ ഹർഷവർഷങ്ങൾ ശ്രദ്ധിച്ച സുഭാഷിണിയും നരസിംഹനും അവളോട് വേഗം ചെന്നു ദേവദത്തനെ കണ്ടു കൊള്ളുവാൻ നിർദ്ദേശം നൽകി... ആത്മനിർവൃതി നിറഞ്ഞൊരു നറുപുഞ്ചിരിയോടെ ശ്രീലക്ഷ്മി ദേവദത്തനെ കിടത്തിയിരിക്കുന്ന വാർഡിലേക്ക് ദ്രുതഗതിയിൽ നീങ്ങി... നിമിഷങ്ങൾക്കകം ശ്രീലക്ഷ്മി ദേവദത്തൻ കിടക്കുന്ന വാർഡിലെത്തി.... മുറിയിൽ കയറിയ ശ്രീലക്ഷ്മി കണ്ടു തളർന്നൊരു മുഖഭാവത്തോടെ മയങ്ങുന്ന തന്റെ പ്രാണനായവനെ. അവളുടനെ അവന്റെ ചാരെയെത്തി. ഇത് പോലെ തളർച്ച നിറഞ്ഞൊരു ഭാവം ദേവദത്തനിൽ തനിയ്ക്കന്ന്യമാണെന്ന് ശ്രീലക്ഷ്മിയോർത്തു...ദേവദത്തന്റെ അടുത്തെത്തിയ ശ്രീലക്ഷ്മിയൊരു വാത്സല്യത്തോടെ അവന്റെ തലയിലും നെറ്റിയിലും മൃദുവായി തഴുകിക്കൊണ്ടിരുന്നു.. "ദേവേട്ടാ".... ദേവദത്തനെ അരുമയായി തലോടിക്കൊണ്ട് ശ്രീലക്ഷ്മി പ്രണയപുരസരമവനെ നോക്കിക്കൊണ്ട് മന്ത്രിച്ചു... ശ്രീലക്ഷ്മിയുടെ വിളിയിൽ ദേവദത്തൻ പതിയെ തന്റെ മിഴികൾ തുറന്നു.... "ലച്ചൂ"...ഒരു തളർച്ചയോടെ തന്റെ മിഴികൾ തുറന്ന ദേവദത്തൻ ശ്രീലക്ഷമിയെ നോക്കി പതിയെ മന്ത്രിച്ചു... ദേവദത്തനെ വാത്സല്യം നിറഞ്ഞൊരു പുഞ്ചിരിയോടെ നോക്കി നിന്ന ശ്രീലക്ഷ്മി തന്റെ മുഖം താഴ്ത്തിയവന്റെ നെറ്റിയിലൊന്ന് ചുംബിച്ചു..... "ലച്ചൂ... ഞാൻ"... ശ്രീലക്ഷ്മിയ്ക്ക് നേരെ ദയനീയമായൊരു നോട്ടമയച്ച ദേവദത്തനൊരു തളർച്ചയോടെ എന്തോ പറയുവാനൊരുങ്ങി..... "ദേവേട്ടാ.... ഇപ്പോഴൊന്നും സംസാരിക്കേണ്ട. എന്ത് പറയാനുണ്ടെങ്കിലും ഈ തളർച്ചയൊക്കെ ഒന്ന് മാറിയിട്ട് ആവാം...എന്റെ നരസിംഹമെന്നെ വാനരറാണീ എന്ന് ഉത്സാഹത്തോടെ വിളിക്കുവാനായി കാത്തിരിക്കുകയാ ഞാൻ".... ദേവദത്തനെന്തോ പറയുവാൻ വന്നപ്പോൾ സ്നേഹപൂർവമത് വിലക്കിയ ശ്രീലക്ഷ്മിയൊരു കുസൃതി നിറഞ്ഞ ഭാവത്തോടെ പറഞ്ഞ് നിർത്തി.... "ദേവേട്ടാ.... ഞാനിപ്പോൾ ദേവേട്ടന് വേണ്ടി നേർന്ന വഴിപാടുകളൊക്കെ കഴിച്ചിട്ട് വരുവാ. എനിക്കുറപ്പായിരുന്നു ഞാനെന്നും പ്രാർത്ഥിയ്ക്കുന്ന ദേവിയെന്റെ ദേവേട്ടനെ എനിയ്ക്ക് തിരിച്ചു തരുമെന്ന്. ദേവേട്ടന് വേണ്ടിയൊരുപാട് പ്രാർത്ഥിച്ചു ഇന്ന്. ഈ ലച്ചുവിനെ വിട്ടകലുവാൻ ദേവേട്ടന് കഴിയുമോ. ഞാനതിന് സമ്മതിക്കുമോ. എന്റെ ആത്മാവ് തന്നെ ദേവേട്ടനല്ലേ"....ദേവദത്തന്റെ തലയിലും കവിളിലും എല്ലാം മൃദ്യവായി തഴുകിക്കൊണ്ട് ശ്രീലക്ഷ്മി കൊച്ചു കുട്ടികളെ കൊഞ്ചിക്കുന്നത് പോലെ അവനോട് മൊഴിഞ്ഞു കൊണ്ടിരുന്നു... ശ്രീലക്ഷ്മിയുടെ വാത്സല്യത്തോടെയുള്ള സംസാരങ്ങളും ആശ്വാസമേകലും ദേവദത്തൻ നിറഞ്ഞ മിഴികളോടെ ഏറ്റ് വാങ്ങിക്കൊണ്ടിരുന്നു.... അവന്റെ നീർമിഴിക്കണങ്ങളെ ശ്രീലക്ഷ്മി ചുണ്ടിലൊരു പുഞ്ചിരിയണിഞ്ഞു കൊണ്ട് തന്റെ കുവലയദലകരാംഗുലികളാൽ തൂത്തെറിഞ്ഞു കൊണ്ടിരുന്നു.... ================================== ദേവദത്തനെ വാർഡിലേക്ക് മാറ്റി ഒരാഴ്ചയോളം കഴിഞ്ഞപ്പോൾ ദേവദത്തന്റെ ക്ഷീണമെല്ലാം മാറി തുടങ്ങിയിരുന്നു. ബെഡിൽ ഇടയ്ക്ക് ചാരിയിരിക്കുവാൻ സാധിക്കുമെങ്കിലും കാലിനും കൈയ്ക്കും ബാൻഡേജ് ഉള്ളതിനാൽ എഴുന്നേറ്റ് ഇരിക്കുവാൻ പരസഹായം ആവശ്യമായിരുന്നു..... ഈ ദിവസങ്ങളിലെല്ലാം ശ്രീലക്ഷ്മി ദേവദത്തന്റെ അടുത്ത് നിന്നും മാറാതെ പരിചരണത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. ഇടയ്ക്കൊന്ന് വീട്ടിൽ പോയോ അല്ലെങ്കിൽ ബൈസ്റ്റാന്റർ ബെഡിലോ ഒന്ന് വിശ്രമിക്കുവാൻ ദേവദത്തന്റെ മാതാപിതാക്കളും രാമേട്ടനും നിർബന്ധിച്ചുവെങ്കിലും ശ്രീലക്ഷ്‌മി അതൊന്നും ചെവി കൊണ്ടില്ല.... അതിനിടെ ദേവദത്തന്റെ മാതാപിതാക്കളെ ശ്രീലക്ഷ്മി നിർബന്ധിച്ചു തങ്ങളുടെ വീട്ടിലേക്കയച്ചു ഒന്ന് രണ്ട് തവണ. ആദ്യമവർ വൈമനസ്യം കാണിച്ചെങ്കിലും ശ്രീലക്ഷ്മിയുടെ നിർബന്ധത്തിനു മുന്നിൽ ഒടുവിലവർ വഴങ്ങി... കുട്ടികൾ മിക്ക സമയത്തും രാമേട്ടന്റെയും ദേവദത്തന്റെ മാതാപിതാക്കളുടെയും അടുത്ത് തന്നെയായിരുന്നു. രാമേട്ടന്റെ കൂടെ ബൈസ്റ്റാന്റർ ബെഡിൽ ഇരുന്നു കുട്ടികൾ കുസൃതികൾ കാണിക്കുമ്പോൾ ശ്രീലക്ഷ്മിയ്ക്കും അത് മനസ്സിനൊരു കുളിർമ്മയേകിക്കൊണ്ടിരുന്നു... സ്വന്തം അച്ഛൻ എത്ര വലിയൊരു അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടതെന്നും തങ്ങൾക്കൊരു പക്ഷേ സംഭവിച്ചേക്കാമായിരുന്ന ജീവിതത്തിലെ വലിയ നഷ്ടത്തെ കുറിച്ചും പാവം കുഞ്ഞുങ്ങൾക്കറിയില്ലല്ലോ.... കുട്ടികളുടെ കുസൃതികൾ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ ശ്രീലക്ഷ്മിയോർത്തു... മുറിയിൽ കുഞ്ഞുങ്ങളുടെ സാമീപ്യവും അവരുടെ കുസൃതികളും ദേവദത്തന്റെ മനസ്സിനൊരുപാട് ആശ്വാസം പകരുന്നു എന്നത് ശ്രീലക്ഷ്മി തിരിച്ചറിയുന്നുണ്ടായിരുന്നു... എന്നും അതിരാവിലെ രാമേട്ടൻ വീട്ടിൽ പോയിട്ട് ദേവദത്തനും ശ്രീലക്ഷ്മിയ്ക്കുമുള്ള പ്രഭാതഭക്ഷണവുമായി വരും. ദേവദത്തന് കൈക്ക് പരിക്കുള്ളതിനാൽ സ്വയം കഴിക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാൽ ശ്രീലക്ഷ്‌മി അവനെക്കൊണ്ട് കഴിപ്പിയ്ക്കുകയാണ് പതിവ്.... മുഖത്തെ പരിക്ഷീണഭാവങ്ങൾക്ക് മാറ്റമുണ്ടായെങ്കിലും ദേവദത്തന്റെ മിഴികളിൽ നിറഞ്ഞിരിക്കുന്ന ശോകഛവി തിരിച്ചറിഞ്ഞ ശ്രീലക്ഷ്മിയെ അതല്പം അലോസരപ്പെടുത്തിയെങ്കിലും അവളത് പുറത്ത് കാണിക്കുവാനോ അവനോട് ചോദിക്കുവാനോ മെനക്കെട്ടില്ല. തന്റെ സ്നേഹപൂർവമുള്ള പരിചരണങ്ങൾ അവൾ തുടർന്നു കൊണ്ടിരുന്നു.... ഇത്രയും ദിവസമായിട്ടും ദേവേട്ടന്റെ മുഖത്തൊരു കുറ്റബോധം നിഴലിയ്ക്കുന്ന പോലെയൊരു ഭാവമാണ്. എന്താവും ഇങ്ങനെയൊരു ഭാവമാറ്റത്തിന് കാരണം. ഇങ്ങനെ ഒരിക്കൽ പോലും താൻ ദേവേട്ടനെ കണ്ടിട്ടില്ല. തന്റെ സ്നേഹപരിചരണങ്ങളോട് കടലോളം നന്ദി ആ വദനത്തിൽ തനിയ്ക്ക് കാണുവാൻ കഴിയുന്നു. എന്നാൽ മിഴികളിൽ നിറഞ്ഞ ശോകാർദ്രത തന്റെ മനസ്സിനെയും കാർമേഘമണിയിച്ചു പോകുന്നു....ശ്രീലക്ഷ്‌മി വ്യസനത്തോടെ ചിന്തിച്ചു.... വീണ്ടും രണ്ട് മൂന്ന് ദിവസങ്ങൾ കൂടി കടന്നു പോയി. ദേവദത്തന്റെ നിലയിലൊരുപാട് മാറ്റങ്ങൾ വന്നിരുന്നു. മൂന്നാല് ദിവസം കൂടി കഴിഞ്ഞാൽ ദേവദത്തനെ ഡിസ്ചാർജ് ചെയ്യാമെന്നും പിന്നീടുള്ള വിശ്രമം വീട്ടിൽ മതിയെന്നും പ്ലാസ്റ്റർ എടുത്ത് കഴിഞ്ഞാൽ ഫിസിയോതെറാപ്പി ചെയ്താൽ മതിയെന്നും ഡോക്ടർ നിർദേശിച്ചത് ശ്രീലക്ഷ്മിയിലും മറ്റുള്ളവരിലും ആശ്വാസം നിറച്ചു... ഈ ദിവസങ്ങളിലും ദേവദത്തന്റെ മുഖത്തൊരു കുറ്റബോധത്തിന്റെ ലാഞ്ഛന നിറഞ്ഞിരിക്കുന്നത് ശ്രീലക്ഷ്മിയെ ഒരുപാട് അത്ഭുതപ്പെടുത്തി. അത്ഭുതത്തോടൊപ്പം ആശങ്കയും.... ഇതിനിടയിൽ ഒന്ന് രണ്ട് തവണ ദേവദത്തനെന്തോ പറയുവാൻ ശ്രമിച്ചപ്പോൾ ശ്രീലക്ഷ്മി അതിനെ കുറിച്ച് തിരക്കുമ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് ദേവദത്തനൊഴിഞ്ഞു മാറി... ദേവദത്തന് തന്നോട് മാത്രമായി എന്തോ പറയുവാനുണ്ടെന്നും എന്നാൽ അതിൽ നിന്നുമവനെ എന്തോ പിന്തിരിപ്പിയ്ക്കുന്നു എന്നും ശ്രീലക്ഷ്മി സംശയിച്ചു. തന്റെ മനസ്സിൽ നിറഞ്ഞ സംശയത്തിനു ഒരറുതി വരുത്തുവാൻ ശ്രീലക്ഷ്മി നിശ്ചയിച്ചു അതിനായൊരവസരത്തിനായി അവൾ കാത്തിരുന്നു... അങ്ങനെയിരിക്കെ ഒരു ദിവസം രാവിലത്തെ ഭക്ഷണം കൊണ്ട് കൊടുത്ത് അല്പ നേരം ആശുപത്രിയിൽ ചെലവഴിച്ച രാമേട്ടൻ ഉച്ചഭക്ഷണം എടുക്കുവാനായി വീട്ടിലേക്ക് പോയി. . ദേവദത്തനും ശ്രീലക്ഷ്മിയ്ക്കുമുള്ള ഭക്ഷണം കൊടുത്തതിനു ശേഷം വീട്ടിൽ പോയ്‌ അടുത്ത നേരത്തേക്കുള്ള ഭക്ഷണം കൊണ്ട് വന്നു രാത്രി ആശുപത്രി വരാന്തയിൽ ഉറങ്ങും. രാമേട്ടന്റെ ഈയടുത്തായുള്ള ദിനചര്യ ഇങ്ങനെയാണ്. ഇടയ്ക്ക് ദേവദത്തന്റെ മാതാപിതാക്കൾ രാത്രി തങ്ങുവാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ശ്രീലക്ഷ്മിയുടെ സ്നേഹപൂർവമുള്ള നിർബന്ധത്തിനു വഴങ്ങി അവർ വീട്ടിലേക്ക് തിരിച്ചു പോയി... രാമേട്ടൻ ഉച്ചയ്ക്കുള്ള ഭക്ഷണമെടുക്കുവാനായി പോയപ്പോൾ മുറിയിൽ പതിവ് പോലെ ദേവദത്തനും ശ്രീലക്ഷ്മിയും മാത്രമവശേഷിച്ചു. കുട്ടികൾ ബൈസ്റ്റാന്റർ ബെഡിൽ ഇരുന്ന് കളിച്ചു കൊണ്ടിരിക്കുന്നു... പതിവ് പോലെ ദേവദത്തനെ ഭക്ഷണം കഴിപ്പിച്ചു കൈയും മുഖവും ശരീരഭാഗങ്ങളും നനഞ്ഞ തുണി കൊണ്ട് തുടച്ചു കൊടുക്കുമ്പോൾ ദേവദത്തന്റെ മിഴികളിൽ വേദന നിറഞ്ഞിരിക്കുന്നത് പോലെ ശ്രീലക്ഷ്മിയ്ക്ക് അനുഭവപ്പെട്ടു കൊണ്ടിരുന്നു... ദേവദത്തന് എല്ലാം ചെയ്തു കൊടുത്തതിനു ശേഷം ശ്രീലക്ഷ്മി അവനെയൊന്ന് സൂക്ഷിച്ചു നോക്കി... "ദേവേട്ടാ".... ദേവദത്തന്റെ മുഖഭാവങ്ങളിലേക്ക് സൂക്ഷിച്ചു നോക്കിയ ശ്രീലക്ഷ്മിയവനെ വിളിച്ചു.... ദേവദത്തൻ ശ്രീലക്ഷ്മിയെ എന്താണെന്ന അർത്ഥത്തിൽ ഒന്ന് നോക്കി... "ദേവേട്ടാ... ഒരു പാട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു ദേവേട്ടന്റെ മുഖത്ത് ഈ വിഷാദഭാവം. എന്താണ് അതിന്റെ കാരണം"..? "മാത്രമല്ല ദേവേട്ടനെന്നോട് എന്തോ പറയാനുള്ളത് പോലെയും എന്നാൽ ഞാനതിനെ കുറിച്ച് തിരക്കുമ്പോൾ ദേവേട്ടനൊഴിഞ്ഞു മാറുന്നത് പോലെയുമെനിയ്ക്ക് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു... എന്താണ് ദേവേട്ടന്റെയീ ഭാവമാറ്റങ്ങൾക്ക് കാരണം"...? ശ്രീലക്ഷ്മിയുടെ അധരങ്ങളിൽ നിന്നും സംശയത്തിന്റെ ധ്വനികൾ നിറഞ്ഞ വാക്കുകൾ ചോദ്യങ്ങളായി ദേവദത്തനിലേക്കൊഴുകി... ശ്രീലക്ഷ്‌മിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ദേവദത്തനൊന്ന് പകച്ചുവെങ്കിലും അതൊളിപ്പിയ്ക്കുവാനായവനൊരു ശ്രമം നടത്തി... "ലച്ചൂ... ഒന്നുമില്ലെടോ... താനെനിയ്ക്ക് വേണ്ടി രാപ്പകൽ ഊണും ഉറക്കവുമൊന്നുമില്ലാതെ കഷ്ടപ്പെടുന്നതോർത്തുള്ള സങ്കടമാണ് എനിയ്ക്ക് ".... ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് മറുപടി കൊടുക്കുമ്പോൾ അവനറിയാതെ മിഴികൾ താഴ്ന്നു പോയി... "ദേവേട്ടാ... ദേവട്ടനിപ്പോൾ പറഞ്ഞത് കള്ളമാണെന്ന് എനിയ്ക്കറിയാം. ദേവേട്ടൻ മനസ്സിൽ എന്തെങ്കിലും കള്ളത്തരം ചിന്തിച്ചാൽ എനിയ്ക്കത് മനസ്സിലാവും"....ദേവദത്തനോടത് പറയുമ്പോൾ ശ്രീലക്ഷ്‌മിയുടെ സ്വരം കടുത്തു... ദേവദത്തൻ മറുപടിയൊന്നും പറയാതെ ശ്രീലക്ഷ്മിയേയും നോക്കി ഇരുന്നു... നിമിഷങ്ങളോളം അവർക്കിടയിൽ മൗനം കളിയാടിക്കൊണ്ടിരുന്നു... "ദേവേട്ടാ"... അല്പനിമിഷങ്ങൾ കഴിഞ്ഞു ശ്രീലക്ഷ്മി തന്റെ മൗനം ഭഞ്ജിച്ചു കൊണ്ട് ദേവദത്തനെ വിളിച്ചു... ദേവദത്തൻ ശ്രീലക്ഷ്മിയുടെ മുഖത്തേക്കുറ്റ് നോക്കി.... "ദേവേട്ടാ.... ദേവേട്ടന്റെ മിഴികളിൽ എത്ര ഒളിപ്പിച്ചു വയ്ക്കുവാൻ ശ്രമിച്ചാലും തെളിഞ്ഞു നിൽക്കുന്ന ഈ വ്യസനഭാവം എനിയ്ക്കെന്ത് മാത്രം വിഷമം ഉണ്ടാക്കുന്നു എന്നറിയാമോ... ദേവേട്ടന്റെ മനസ്സിൽ എന്താണെങ്കിലും പറ"... ദേവദത്തന്റെ തലയിൽ പതിയെ തലോടിക്കൊണ്ട് മൊഴിയുമ്പോൾ ശ്രീലക്ഷ്മിയുടെ സ്വരമിടറിപ്പോയി... ദേവദത്തനപ്പോഴും മൗനം പൂണ്ട് അലക്ഷ്യമായി ഭിത്തിയിലേക്ക് നോട്ടമയച്ചു കൊണ്ട് ഇരുന്നു... ദേവദത്തന്റെ നിസ്സംഗഭാവം ശ്രീലക്ഷ്മിയുടെ മിഴികളെ നീരണിയിച്ചപ്പോൾ അതൊരു വിതുമ്പലായി പുറത്തേക്കൊഴുകി. വിതുമ്പലോടെ ശ്രീലക്ഷ്മി കസേരയിൽ ഇരുന്നു... "ലച്ചൂ"... ശ്രീലക്ഷ്മിയുടെ സങ്കടം കണ്ട് നിൽക്കുവാൻ കഴിയാതെ ദേവദത്തനവളെ വിളിച്ചു... ശ്രീലക്ഷ്മി കണ്ണ് തുടച്ചു കൊണ്ട് ദേവദത്തനെ നോക്കി... "ലച്ചൂ...തന്നോട് ഇക്കാര്യമെങ്ങനെ പറയണമെന്ന് എനിക്കറിയില്ല. ആക്സിഡന്റ് പറ്റി താനെനിയ്ക്ക് വേണ്ടി കഷ്ടപ്പെടുന്നത് കാണുമ്പോൾ എന്റെ ഉള്ളം നീറിക്കൊണ്ടിരിക്കുകയായിരുന്നു. ഇനിയും തന്നോടിത് പറയാതിരിക്കുവാൻ എനിയ്ക്ക് കഴിയില്ല"...ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് മുഖം കൊടുക്കാതെ മൊഴിഞ്ഞു... ശ്രീലക്ഷ്‌മി അമ്പരപ്പോടെ ദേവദത്തന്റെ മുഖത്തേക്ക് മിഴികൾ കൂർപ്പിച്ചു നിന്നു... "ലച്ചൂ.... എനിയ്ക്ക് പറ്റിയ ഈ അപകടം ഞാൻ ചെയ്തൊരു പാപത്തിന്റെ ഫലമാണ്"...ഇടറുന്ന സ്വരത്തിൽ ശ്രീലക്ഷ്മിയ്ക്ക് മുഖം കൊടുക്കാതെ ദേവദത്തൻ തുടർന്നു... "ദേവേട്ടാ... ദേവേട്ടനെന്താ പറഞ്ഞ് വരുന്നത്"...? ഒരു പകപ്പോടെ നെറ്റി ചുളിച്ചു കൊണ്ട് ശ്രീലക്ഷ്മി ദേവദത്തനോട് തിരക്കി... "ലച്ചൂ.... രണ്ട് വർഷം മുമ്പ് സംഭവിച്ച രവിയുടെ മരണം വെറുമൊരു അപകട മരണമായിരുന്നില്ല. അവന്റെ മരണത്തിലേക്ക് നയിച്ച ആ ആക്സിഡന്റിന് കാരണക്കാരൻ ഞാനാണ്. അവന്റെ ബൈക്ക് കേടായതായിരുന്നില്ല ഞാൻ കേടാക്കിയതായിരുന്നു"...ദേവദത്തൻ ഭിത്തിയിലേക്ക് നോട്ടമയച്ചു കൊണ്ട് നിസ്സംഗതയോടെ പറഞ്ഞ് നിർത്തി... "ദേവേട്ടാ"....ദേവദത്തന്റെ വാക്കുകൾ പകർന്ന ഞെട്ടലിൽ ഉറക്കെ വിളിച്ചു കൊണ്ട് ശ്രീലക്ഷ്മി താനിരുന്ന കസേരയിൽ നിന്നും ചാടിയെഴുന്നേറ്റു പോയി ... ശ്രീലക്ഷ്മിയ്ക്ക് ദേവദത്തന്റെ വാക്കുകൾ തന്റെയുള്ളിൽ പൊടുന്നനെ അന്തകാരം നിറക്കുന്നത് പോലൊരു പ്രതീതിയുളവാക്കി... തുടരും NB : ഇടയ്ക്കൊന്ന് നാട്ടിൽ പോയതിനാലും തിരിച്ചു വന്ന് ദേഹസ്വാസ്ഥ്യം വന്നതിനാലും ഈ പാർട്ട്‌ വൈകി. വർക്ക്‌ ലോഡിന് ഇടയിൽ എഴുതുവാൻ സമയം കണ്ടെത്തുന്നത് തന്നെ ബുദ്ധിമുട്ടിയാണ്. ഒരിക്കലും ഈ കഥ പൂർത്തിയാക്കാതെ ഞാനുപേക്ഷിച്ചു പോകില്ലെന്ന് ഉറപ്പ് തരുന്നു... #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
ഋതുനന്ദനം... Part 116 അന്നത്തെ ദിവസവും പതിവ് പോലെ ദേവദത്തൻ വരുന്നതും കാത്തിരിക്കുകയായിരുന്നു താൻ. മക്കളുടെ പ്രത്യേകിച്ച് അനുവിന്റെ കുസൃതികളുമായി എന്നുമൊരു മൽപ്പിടിത്തം തന്നെയാണ്. കണ്ണൊന്നു തെറ്റിയാൽ അവൾ പണിപ്പുരയിൽ കയറി എന്തെങ്കിലുമൊക്കെ പറ്റിക്കും. അവിടെ നിന്നും ചായങ്ങൾ എടുത്ത് കൊണ്ട് വന്നു ചുമരിലോ തന്റെയും രാമേട്ടന്റെയുമൊക്കെ വസ്ത്രങ്ങളിലോ പറ്റിക്കും. ആ മുറി പൂട്ടിയിടാൻ പറഞ്ഞാൽ ദേവദത്തൻ സമ്മതിക്കില്ല. മക്കളുടെ കുസൃതികൾക്ക് അവരുടെ അച്ഛനെപ്പോഴും സപ്പോർട്ടാണ്. മീനുമോളാണെങ്കിൽ പിടിച്ചു നിൽക്കുവാനുള്ള പ്രായമേ ആയിട്ടുള്ളൂ. ശ്രദ്ധ വിട്ടാൽ അവളും ചേച്ചിയെ പോലെ എന്തെങ്കിലും കുസൃതികൾ ഒപ്പിച്ചു വയ്ക്കും... അന്നും രാവിലെ പതിവ് പോലെ ദേവദത്തൻ തനിയ്ക്കും മക്കൾക്കും ചുംബനങ്ങൾ പകർന്നു ബൈക്കിൽ യാത്രയായതായിരുന്നു.. അനുമോളെ ഗർഭിണിയായിരിക്കുമ്പോൾ തന്നെ ദേവദത്തനൊരു കാറ്‌ എടുത്തിട്ടുണ്ടെങ്കിലും ഓഫീസിലേക്ക് അതിൽ പോകില്ല. താൻ മിക്കപ്പോഴും നിർബന്ധിക്കുമായിരുന്നു കാറിൽ പോയാൽ മതിയെന്ന് പറഞ്ഞു പക്ഷേ ദേവദത്തനപ്പോഴൊക്കെ ഒരു കുസൃതിച്ചിരിയോടെ തരുണീമണികൾക്ക് ദർശിക്കുവാൻ കഴിയില്ലെന്ന് പറഞ്ഞു തന്നെ ദേഷ്യം പിടിപ്പിച്ചു കൊണ്ടിരിക്കും... ഉച്ചയ്ക്കുള്ള ഭക്ഷണം കഴിഞ്ഞു മീനുമോളെ പാല് കൊടുത്തുറക്കി അനുമോൾക്ക് ടി വിയും വച്ചു കൊടുത്തു താൻ ചില നൃത്തച്ചുവടുകൾ വച്ചു കൊണ്ട് പരിശീലനം നടത്തുകയായിരുന്നു. കിട്ടുന്ന ഒഴിവ് സമയങ്ങളിലൊക്കെ താൻ നൃത്തപരിശീലനം നടത്തുമായിരുന്നു എന്നും. മക്കൾ കൈകുഞ്ഞുങ്ങളാവുമ്പോൾ മാത്രമേ താനതിനു ശ്രമിയ്ക്കാതിരുന്നിട്ടുള്ളൂ. താൻ ചെയ്തില്ലെങ്കിൽ ദേവദത്തൻ തന്നെക്കൊണ്ട് നിർബന്ധിച്ചു ചെയ്യിക്കും. ചിലപ്പോൾതോന്നും തന്നെക്കാൾ തന്റെ നൃത്തത്തിന്റെ കാര്യത്തിൽ ശ്രദ്ധ ദേവദത്തനാണെന്ന്.... അന്ന് ദേവദത്തൻ പതിവ് പോലെ വരുന്ന സമയമായിട്ടും വരാത്തതിനാൽ താനാകെ വ്യാകുലപ്പെട്ടിരിക്കുകയായിരുന്നു. കാരണം വൈകുകയാണെങ്കിൽ തന്നോട് ഫോണിൽ വിളിച്ചു പറയുന്നതാണ്. എന്നാൽ ഇന്ന് അതൊന്നുമില്ല... എന്തോ അകാരണമായൊരു ഭയം തന്നിലപ്പോഴേക്കും ഉടലെടുത്തു കൊണ്ടിരുന്നു... അധികം വൈകാതെ ഫോൺ ബെൽ അടിച്ചപ്പോൾ അത് വരെ മനസ്സിൽ നിറഞ്ഞിരുന്ന ഭയം മഹാവാതമായ് അലയടിച്ചു കൊണ്ടിരുന്നു തന്റെ മനസ്സിൽ... വിറയ്ക്കുന്ന കൈകളാൽ ഫോണെടുത്ത തന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയ വാർത്തയിൽ താൻ മോഹാലസ്യത്തിന്റെ അഗാധഗർത്തങ്ങളിലേക്ക് വീണു കഴിഞ്ഞിരുന്നു. താൻ ബോധം കെട്ട് വീഴുന്നത് കണ്ട് ലച്ചു മോളെ എന്നും വിളിച്ചു കൊണ്ട് തന്റെയടുക്കലേക്ക് ഓടിയടുക്കുന്ന രാമേട്ടന്റെ രൂപം അവ്യക്തമായി അടയുന്ന മിഴികളിൽ പതിഞ്ഞു കൊണ്ടിരുന്നു.... കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് പൂർവകാല സ്മരണകളിൽ രഥയാത്ര നടത്തിക്കൊണ്ടിരുന്ന ശ്രീലക്ഷ്മിയെ ഫോണിൽ പെട്ടെന്ന് വന്ന മെസ്സേജ് ടോൺ ഉണർത്തി.... തന്റെ ചിന്തകളിൽ നിന്നുമുണർന്ന ശ്രീലക്ഷ്‌മി ഫോണെടുത്തു നോക്കിയപ്പോൾ വാട്സ്ആപ്പിൽ അഭിരാമിയുടെ മെസ്സേജ് വന്നത് ഒരു നിർവികാര ഭാവത്തോടെ നോക്കിക്കൊണ്ട് ഇരുന്നു... എന്താവും മെസ്സേജിൽ ഉള്ളതെന്ന് തനിയ്ക്കൂഹിക്കാവുന്നതേ ഉള്ളൂ. പണ്ടേ അഭിയ്ക്ക് അച്ഛനോടായിരുന്നു അടുപ്പം. ഇപ്പോൾ തന്റെയച്ഛൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞപ്പോൾ ആ അടുപ്പം അതിശക്തമായിരിക്കുന്നു. തന്റെ അച്ഛനോടൊത്തുള്ള ഓരോ നിമിഷങ്ങളും ചിത്രങ്ങളായും ശബ്ദരേഖകളായും തന്നോട് പകരം വീട്ടാനെന്ന പോലെ അവൾ അയച്ചു കൊണ്ടിരിക്കുന്നു....അഭിരാമി അയച്ച ദേവദത്തനോടൊത്തുള്ള അന്നെടുത്ത ചിത്രങ്ങളിലേക്ക് നിസ്സംഗതയോടെ മിഴികളയയ്ക്കുമ്പോൾ ശ്രീലക്ഷ്മി ചിന്തിച്ചു കൊണ്ടിരുന്നു... മക്കളിരുവർക്കും താനിപ്പോൾ ശത്രു. ശത്രുതയുടെ നേരിയ ഒരംശം പോലുമില്ലാത്തത് ഒരാൾക്ക് മാത്രം. ദേവദത്തന്.... തന്റെ ഭർത്താവിന്...ശ്രീലക്ഷ്മി യൊന്ന് നെടുവീർപ്പിട്ടു.... ശ്രീലക്ഷ്മിയുടെ ഓർമ്മകൾ വീണ്ടും ദേവദത്തന് ആക്‌സിഡന്റ് പറ്റിയ ദിവസത്തിലേക്ക് പുഷ്പകവിമാനമേറി.... ================================== ഇന്റൻസീവ് കെയർ യൂണിറ്റിന് മുമ്പിലെ ഇരിപ്പിടത്തിലിരിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മനസ്സ് പ്രാർത്ഥനകളാൽ നിറഞ്ഞു. തന്റെ മടിയിൽ കിടന്നുറങ്ങുന്ന അനുമോളെ ഒന്ന് കൂടി ചേർത്ത് പിടിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ നീലനയനങ്ങളിൽ നിന്നും നേത്രാംബുക്കൾ ധാരയായി പെയ്തിറങ്ങിക്കൊണ്ടിരുന്നു... വിവരങ്ങളറിഞ്ഞ രാമേട്ടൻ കാറിൽ ശ്രീലക്ഷ്മിയേയും മക്കളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് കുതിക്കുകയായിരുന്നു. ഇറങ്ങുന്നതിനു മുമ്പ് ദേവദത്തന് അപകടം പറ്റിയ വാർത്ത ദേവദത്തന്റെ അച്ഛനമ്മമാരെ രാമേട്ടൻ വിളിച്ചറിയിച്ചിരുന്നു. രാമേട്ടനും ശ്രീലക്ഷ്മിയും ഹോസ്പിറ്റലിൽ എത്തിയൽപ്പ നേരം കഴിഞ്ഞപ്പോഴേക്കും ദേവദത്തന്റെ അച്ഛനമ്മമാരുമവിടെ എത്തിച്ചേർന്നിരുന്നു... ദേവദത്തന്റെ അമ്മ സുഭാഷിണി ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചെങ്കിലും അവളുടെ മനസ്സിലാ സമയത്ത് തനിയ്ക്ക് ചുറ്റുമപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതൊന്നും തന്നെയുണ്ടായിരുന്നില്ല. ശ്രീലക്ഷ്‌മിയുടെ മനസിലപ്പോൾ അകത്ത് ജീവനുമായി മല്ലിടുന്ന തന്റെ പ്രാണനായവന് വേണ്ടിയുള്ള പ്രാർത്ഥനകൾ മാത്രമായിരുന്നു... ദേവേട്ടന്റെ ബൈക്കിലൊരു ട്രക്ക് പുറകിൽ നിന്നും വന്നിടിക്കുകയായിരുന്നത്രെ. ബൈക്കിൽ നിന്നും തെറിച്ചു വീണ ദേവേട്ടന്റെ തലയ്ക്കും കാലിനും പരിക്കുണ്ട്. സാധാരണ ഹെൽമെറ്റ്‌ എടുക്കുന്ന ദേവേട്ടനിന്ന് ഹെൽമെറ്റും എടുത്തില്ല. എന്നും താനത് ശ്രദ്ധിക്കുന്നതാണ്. പക്ഷേ ഇന്ന് തന്റെ ശ്രദ്ധയിലും പെട്ടില്ലല്ലോ. ഡോക്ടർ പറഞ്ഞിരിക്കുന്നത് നാൽപ്പത്തെട്ട് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ലെന്നാണ്....നിലയ്ക്കാത്ത നീർപ്രവാഹങ്ങളണിഞ്ഞ മിഴികളോടെ തനിയ്ക്ക് പറ്റിയ അശ്രദ്ധയെ പഴിച്ചു കൊണ്ട് ശ്രീലക്ഷ്മി ചിന്തിച്ചു... എന്നും തനിയ്ക്കാശ്രയമായവൻ...ആതങ്കത്തിന്റെ ആഴക്കടലിൽ അകപ്പെട്ടു ദിശയറിയാതെ അലയുന്ന തന്റെയരികിലേക്ക് അഭയനൗകയുമായി ആഗതനായി തന്റെ അശ്രുക്കളെ ഒപ്പിയെടുത്ത തന്റെ പ്രാണനായവനാണ് സ്വന്തം ജീവനുമായി മൽപ്പിടിത്തം നടത്തിക്കൊണ്ടിരിക്കുന്നത്. എന്റെ ജീവനെടുത്തിട്ടായാലുമെന്റെ ദേവേട്ടന്റെ ജീവനൊന്നും വരുത്തരുതേ ദേവി.... തന്റെ താലിയിൽ മുറുകെപ്പിടിച്ചു കൊണ്ട് ശ്രീലക്ഷ്മി പ്രാർത്ഥനകളോടെ ദേവദത്തനുമായുള്ള ജീവിതത്തിലെ നിമിഷങ്ങൾ ഓർത്തു കൊണ്ട് ഇരുന്നു.... സമയമിപ്പോൾ രാത്രി പതിനൊന്നിനോടടുക്കുന്നു. അതിനിടയിൽ രാമേട്ടനും നരസിംഹനും സുഭാഷിണിയും ഭക്ഷണമെന്തെങ്കിലും കഴിക്കുവാനായി ശ്രീലക്ഷ്മിയെ നിർബന്ധിച്ചപ്പോൾ അവളൊന്നും കഴിക്കുവാൻ കൂട്ടാക്കിയില്ല... തന്റെ പ്രാണൻ ജീവന്റെ നൂൽപ്പാലത്തിൽ നിൽക്കുമ്പോൾ തനിയ്ക്കെങ്ങനെ ഭക്ഷണമിറങ്ങും...ഉള്ളിലൊരു എങ്ങലോടെ ശ്രീലക്ഷ്മി ചിന്തിച്ചു... നിമിഷങ്ങളുടെ ഘടികാര സൂചി മണിക്കൂറുകളായി മാറി മറിഞ്ഞൊരു ദിവസമായിട്ടും ദേവദത്തന്റെ നിലയിൽ മാറ്റാമില്ലാതെ തുടർന്നപ്പോൾ ശ്രീലക്ഷ്മി ജലപാനം പോലുമില്ലാതെ ഇരിപ്പ് തുടർന്നു കൊണ്ടിരുന്നു.... ശ്രീലക്ഷ്മിയുടെ പ്രതികരണത്തിൽ ഭയവും സഹതാപവും തോന്നിയ സുഭാഷിണി മുലപ്പാൽ കുടിക്കുന്ന കുഞ്ഞുള്ളതിനാൽ ശ്രീലക്ഷ്മിയോട് ഇത്തിരി വെള്ളമെങ്കിലും കുടിക്കുവാൻ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. എന്നാൽ ശ്രീലക്ഷ്മിയതിനോടൊന്നും പ്രതികരിക്കാതെ ഇരുന്നതേയുള്ളൂ.... ഉള്ളിൽ നിറഞ്ഞു കവിഞ്ഞ സങ്കടക്കടൽ കൊടും തിരമാലകളായി മനസ്സിന്റെ തീരങ്ങളിൽ വീശിയടിച്ച വേളയിൽ തികട്ടി വന്ന കരച്ചിലടക്കുവാൻ കഴിയാതെ സുഭാഷിണിയുടെ ചുമലിലേക്ക് ചാഞ്ഞു കരഞ്ഞു കൊണ്ടിരുന്നപ്പോൾ അലിവോടെ അവർ ശ്രീലക്ഷ്മിയെ തഴുകിക്കൊണ്ടിരുന്നു... "മോളെ ശ്രീക്കുട്ടീ... ദേവനൊന്നും സംഭവിക്കില്ല. തിരിച്ചു വരുമവൻ. എന്റെ മോളുടെ മനമുരുകിയുള്ള പ്രാർത്ഥന കേൾക്കാതിരിക്കുവാൻ ഈശ്വരന് കഴിയില്ല. എന്റെ മോളെന്തെങ്കിലുമൊന്ന് കഴിക്ക്"....ശ്രീലക്ഷ്മിയെ പുണർന്നു കൊണ്ട് അലിവ് നിറഞ്ഞ സ്വരവുമായി സുഭാഷിണി ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു... "അമ്മേ... ദേവേട്ടന്റെ ജീവനൊരു നൂൽപ്പാലത്തിലൂടെ കടന്ന് പോകുമ്പോൾ എനിക്കെങ്ങനെ ജലപാനം പോലും നടത്തുവാൻ കഴിയും. എനിക്ക് കഴിയില്ലമ്മാ".... ശ്രീലക്ഷ്മിയൊരു പൊട്ടിക്കരച്ചിലോടെ സുഭാഷിണിയുടെ ചുമലിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് മൊഴിഞ്ഞു... ശ്രീലക്ഷ്മിയുടെ മറുപടിയിൽ അവളെയെന്ത് പറഞ്ഞാശ്വസിപ്പിക്കുമെന്നറിയാതെ സുഭാഷിണി ഒരലിവോടെയും വാത്സല്യത്തോടെയും അവളെ തഴുകി കൊണ്ടിരുന്നു.... പിറ്റേന്ന് വൈകീട്ടത്തേക്ക് ശ്രീലക്ഷ്മിയെ തേടിയെത്തിയത് നല്ലൊരു വാർത്തയായിരുന്നു. ദേവദത്തൻ അപകട നില തരണം ചെയ്തു കഴിഞ്ഞെന്നും ബോധം തെളിഞ്ഞാൽ വേണ്ടപ്പെട്ടവർക്കും കാണാമെന്നും ഡോക്ടർ അറിയിച്ചതിൽ നിന്നും ശ്രീലക്ഷ്മിയുടെ മനസ്സിൽ ആമോദം ശൈലശൃംഗമേറി.... ദേവേട്ടനെ നേരിട്ടൊരു നോക്ക് കണ്ടു കഴിഞ്ഞാൽ മാത്രമേ തന്റെ മനസ്സൊന്നു ശാന്തമാകൂ... ദേവദത്തന്റെ നിലയിൽ വന്ന മാറ്റത്തിൽ താൻ വിശ്വസിക്കുന്ന ദൈവങ്ങൾക്കെല്ലാം നിറഞ്ഞ മനസ്സോടെ നന്ദിയർപ്പിച്ചു കൊണ്ട് ശ്രീലക്ഷ്‌മി മനസ്സിൽ ചിന്തിച്ചു... അതിയായ ആഹ്ലാദത്തിൽ ശ്രീലക്ഷ്മിയ്‌ക്കരികിൽ എത്തിയ സുഭാഷിണി അവളെ ഗാഡമായി പുണർന്നു.... "മോളെ ശ്രീക്കുട്ടീ.... എല്ലാം എന്റെ മോളുടെ പ്രാർത്ഥനയുടെ ഫലമാണ്. ഇനിയെങ്കിലും എന്റെ മോളെന്തെങ്കികുമൊന്ന് കഴിയ്ക്ക്"...സുഭാഷിണി വാത്സല്യം കലർന്ന വാക്കുകളോടെ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു... ശ്രീലക്ഷ്മിയൊരു പ്രതികരണവുമില്ലാതെ ഇരുന്നതേയുള്ളൂ അപ്പോഴും. തുടർന്ന് നരസിംഹന്റെയും സുഭാഷിണിയുടെയും രാമേട്ടന്റെയും നിരന്തരമുള്ള നിർബന്ധത്തിന് വഴങ്ങി ശ്രീലക്ഷ്മി ഭക്ഷണമൽപ്പം കഴിച്ചെന്നു വരുത്തി.... ================================== പിറ്റേന്ന് രാവിലെ ഉള്ളിൽ നിറഞ്ഞ ആകാംഷയോടെ ഐ സി യു വിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അങ്ങോട്ട് ശ്രദ്ധ തിരിഞ്ഞ ശ്രീലക്ഷ്മി പുറത്തിറങ്ങിയ ഡോക്ടറെ ഒരു പ്രതീക്ഷയോടെ നോക്കി.... എല്ലാവരുടെയും മിഴികൾ ഡോക്ടറുടെ അടുത്തേക്ക് നീണ്ടു... ദേവദത്തന് ബോധം തെളിഞ്ഞെന്നും ഇരുപത്തിനാല് മണിക്കൂർ ഒബ്സെർവേഷൻ കഴിഞ്ഞാൽ വാർഡിലേക്ക് മാറ്റുമെന്നും ഡോക്ടറൊരു പുഞ്ചിരിയോടെ എല്ലാവരെയും അറിയിച്ചു.. ഡോക്ടർ പറഞ്ഞത് കേട്ട ശ്രീലക്ഷ്മിയുടെ മനസ്സിൽ ആമോദത്തിൻ അലകൾ മാർജ്ജാരകണ്ഠ നൃത്തമാടുവാനൊരുങ്ങി. അവളുടെ വിതുന്നകവർണ്ണ നയനങ്ങൾ നീരണിഞ്ഞു. എന്നാൽ ഇത്തവണയത് ആനന്ദത്തിന്റെതായിരുന്നു. ഉള്ളിൽ നുരഞ്ഞു പൊന്തിയ ആനന്ദനിർവൃതിയുടെ അലകൾ അവളുടെ കീലാലം തുടിക്കുന്ന അധരങ്ങളിൽ ഒളിപ്പിച്ച മുല്ലമൊട്ടുകളായി മാറി.... "ആരാ ലച്ചു"...ഡോക്ടറുടെ പൊടുന്നനെയുള്ള ചോദ്യത്തിൽ ശ്രീലക്ഷ്മി തന്റെ മുഖമുയർത്തി അദ്ദേഹത്തെ ഒന്ന് നോക്കി.... തുടർന്ന് ഡോക്ടറോട് ശ്രീലക്ഷ്മി താനാണെന്ന് അവളറിയിച്ചു... "പേഷ്യന്റിന് ബോധം തെളിഞ്ഞു കണ്ണ് തുറന്നപ്പോൾ ആദ്യം തിരക്കിയത് ലച്ചുവിനെയാണ് "... ഡോക്ടറൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മിയോട് പറഞ്ഞു... ആഹ്ലാദവും ആത്മസംതൃപ്തിയും കലർന്നൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മി ഡോക്ടറെയും പിന്നെ മറ്റുള്ളവരെയുമൊന്ന് നോക്കി... എല്ലാവരുടെയും മുഖത്ത് ആനന്ദം മയൂരനൃത്തമാടുന്നത് ശ്രീലക്ഷ്മിയുടെ നയങ്ങളിൽ പതിഞ്ഞു... തുടർന്ന് ഡോക്ടർ ശ്രീലക്ഷ്മിയോട് അകത്ത് കയറി ദേവദത്തനെ കണ്ടു കൊള്ളാൻ പറഞ്ഞു... ശ്രീലക്ഷ്മി എല്ലാവരുടെയും മുഖത്തേക്ക് തന്റെ ഈക്ഷണങ്ങളയച്ചു. സുഭാഷിണി ശ്രീലക്ഷ്മിയോട് പൊയ്ക്കോളാൻ കണ്ണുകൾ കൊണ്ട് സംജ്ഞ നൽകി. നരസിംഹന്റെയും രാമേട്ടന്റെയും മുഖത്ത് അവൾക്ക് അകത്തേക്ക് പോകുവാനുള്ള സമ്മതഭാവങ്ങൾ അവൾ കണ്ടു.... ശ്രീലക്ഷ്മി തുടർന്ന് അകത്തേക്ക് കയറി നേഴ്സ് പറഞ്ഞു കൊടുത്ത ദേവദത്തൻ കിടക്കുന്നയിടം ലക്ഷ്യമാക്കി നടന്നു... ദേവേട്ടന് തലയ്ക്കും കൈയ്ക്കും കാലിനും പരിക്കുണ്ടെന്ന് പറഞ്ഞു കേട്ട അറിവ് മാത്രമേയുള്ളൂ. താനും രാമേട്ടനും കൂടി എത്തുമ്പോഴേക്കും അകത്തേക്ക് പ്രവേശിപ്പിച്ചു കഴിഞ്ഞതിനാൽ തങ്ങൾക്ക് കാണുവാൻ കഴിഞ്ഞില്ല. അധിക സമയം ചെലവഴിക്കരുതെന്നും പേഷ്യന്റിനെ കൊണ്ട് സംസാരിപ്പിക്കരുതെന്നുമാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്...ഝടിതിയിൽ അകത്തേക്ക് നടക്കുമ്പോൾ ശ്രീലക്ഷ്മി ചിന്തിച്ചു കൊണ്ടിരുന്നു... നിമിഷങ്ങൾക്കുള്ളിൽ ശ്രീലക്ഷ്മി ദേവദത്തൻ കിടക്കുന്നതിനു അടുത്തെത്തി... ബെഡിൽ കിടക്കുന്ന ദേവദത്തനിലേക്ക് ശ്രീലക്ഷ്മി തന്റെ നീല നയനങ്ങളയച്ചു... ദേവദത്തന്റെ തലയിൽ കേട്ടിട്ടുണ്ട്. വലതു കൈക്കും കാലിനും ചെറുതായി പ്ലാസ്റ്ററുമുണ്ട്. ഒബ്സെർവഷനിൽ ആയതിനാൽ രക്ത സമ്മർദ്ധവും മറ്റുമൊക്കെയറിയാനായി അതിന്റെയൊക്കെ മെഷീൻസ് ശരീരത്തിലേക്ക് ഘടിപ്പിച്ചിരിക്കുന്നു... എപ്പോഴും ചിരിച്ചു അതീവ ചുറു ചുറുക്കോടെ മാത്രം കണ്ടിട്ടുള്ള ദേവദത്തന്റെയാ കിടപ്പ് ശ്രീലക്ഷ്മിയിൽ നിറഞ്ഞ നൊമ്പരങ്ങൾ വൈശ്വാനരവർഷങ്ങളായി പെയ്തിറങ്ങിക്കൊണ്ടിരുന്നു... ഉള്ളിൽ നിന്നും തികട്ടി വന്ന തേങ്ങലിനെ ഒരു വിധത്തിൽ അടക്കിയ ശ്രീലക്ഷ്മി തന്റെ മിഴികളിൽ നിറഞ്ഞ നീർക്കണങ്ങളെ തൂത്തെറിഞ്ഞു... "ദേവേട്ടാ"...ദേവദത്തന്റെ അടുത്തെത്തിയ ശ്രീലക്ഷ്മി അരുമയായി അവന്റെ തലയിലൊന്ന് തഴുകിക്കൊണ്ട് പതിയെ വിളിച്ചു... ദേവദത്തൻ പതിയെ മിഴികൾ തുറന്നു. മുമ്പിൽ തന്റെ പ്രാണനായവളെ കണ്ട ദേവദത്തന്റെ മുഖത്ത് ഹർഷഭാവങ്ങൾ സപ്തവർണ്ണങ്ങളായി പെയ്തിറങ്ങി.... "ലച്ചൂ"... ആമോദത്തിൻ സപ്തവർണ്ണങ്ങളണിഞ്ഞ വദനവുമായി ദേവദത്തൻ ശ്രീലക്ഷ്മിയേ വിളിച്ചു... "ദേവേട്ടാ... ദേവേട്ടനധികം സംസാരിക്കേണ്ട കേട്ടോ"... ശ്രീലക്ഷ്മി ദേവദത്തന്റെ മൃദുവായി തഴുകികൊണ്ടൊരു വാത്സല്യത്തോടെ മൊഴിഞ്ഞു... ദേവദത്തന്റെ തളർന്ന മിഴികളിൽ തന്റെ പ്രിയപ്പെട്ടവളോടുള്ള പ്രണയഭാവം നിറഞ്ഞൊഴുകി... "ദേവേട്ടാ.... എന്റെ ദേവേട്ടനെ ഞാനാർക്കെങ്കിലും വിട്ട് കൊടുക്കുമോ. എന്റെ ദേവേട്ടന് വേണ്ടി ഞാനെന്നും പ്രാർത്ഥിക്കാറുള്ള ദൈവങ്ങൾക്ക് ദേവേട്ടനെ എന്നിൽ നിന്നുമകറ്റുവാൻ സാധിക്കില്ല. ദേവേട്ടൻ പെട്ടെന്ന് തന്നെ പൂർവസ്ഥിതിയിലാകും. ഞാനും എന്റെ പ്രാർത്ഥനകളുമില്ലേ ദേവേട്ടന്റെ കൂടെയെന്നും".... ശ്രീലക്ഷ്മി വാത്സല്യത്തോടെ ദേവദത്തനോട് മൊഴിഞ്ഞു കൊണ്ടിരുന്നു... അല്പ നിമിഷങ്ങൾ ഇരുവരുമൊന്നുമുരിയാടാതെ പരസ്പരം തങ്ങളുടെ മിഴികളാൽ സംവദിച്ചു കൊണ്ടിരുന്നു... "ദേവേട്ടാ"...അല്പനേരത്തെ മൗനത്തിന് ഇടവേളയിട്ട് കൊണ്ട് ശ്രീലക്ഷ്മി ദേവദത്തനെ വിളിച്ചു... ദേവദത്തൻ ശ്രീലക്ഷ്മിയേ ഒന്ന് നോക്കി... "ദേവേട്ടാ.... എനിയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം തീരാറായിരിക്കുന്നു. ദേവേട്ടനൊരിക്കലും മനസ്സ് വിഷമിപ്പിക്കരുത് കേട്ടോ. എന്റെ ശരീരം ദേവേട്ടന്റെ അടുത്തുണ്ടാവില്ലെന്നേ ഉള്ളൂ മനസ്സെപ്പോഴും ദേവേട്ടന്റെ അടുത്ത് മാത്രമായിരിക്കും. ഞാൻ പോകുവാ"....അതിയായ വാത്സല്യം കലർന്ന വാക്കുകളോടെ ദേവദത്തന്റെ തലയിൽ തഴുകിക്കൊണ്ട് മൊഴിഞ്ഞ ശ്രീലക്ഷ്മി മുഖം താഴ്ത്തി അവന്റെ നെറ്റിയിലൊന്ന് ചുംബിച്ചു..... തുടർന്ന് മനസ്സില്ലാമനസ്സോടെയെങ്കിലും ശ്രീലക്ഷ്മി ദേവദത്തനോട് പുറത്തേക്ക് പോകുവാണെന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കുവാൻ തുടങ്ങി.... ശ്രീലക്ഷ്മി നടന്നു പോകുന്നത് പ്രണയം നിറഞ്ഞ ഭാവത്തോടെ എന്നാലൊരു ചെറു നോവോടെയും ദേവദത്തൻ നോക്കിക്കൊണ്ട് കിടന്നു..... തുടരും #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ
ഋതുനന്ദനം.... Part 115 മിഴികളാൽ പരസ്പരം പ്രണയത്തിന്റെ അക്ഷരങ്ങളില്ലാത്ത ഭാഷയിൽ തങ്ങളുടെ പ്രണയം കൈമാറികൊണ്ട് ഉദവസിതത്തിലേക്ക് നീങ്ങുമ്പോൾ പാഥോനാഥന്റെ മടിത്തട്ടിലേക്ക് മറയുവനൊരുങ്ങുന്ന തേജസാംരാശിയവരെ നോക്കി മന്ദസ്മിതം തൂകിക്കൊണ്ടിരുന്നുവാ സായാഹ്നത്തിൽ.... മനസ്സിൽ നുരഞ്ഞു പൊന്തിയ ജലനിധിതരംഗങ്ങളുമായി പരസ്പരം നയനങ്ങളിൽ ആത്മഭൂബാണങ്ങളെയ്ത് അങ്കണം ലക്ഷ്യമാക്കി നടന്ന ദേവദത്തനും ശ്രീലക്ഷ്മിയും അൽപനേരം കൊണ്ടവിടെ എത്തിച്ചേർന്നു. അങ്കണത്തിലെത്തിയപ്പോൾ ദേവദത്തൻ ശ്രീലക്ഷ്മിയെ താഴെ നിർത്തി. പിന്നേ അവളെയും ചേർത്ത് പിടിച്ചു കൊണ്ട് പടികളിലൊന്നിൽ ഇരുന്നു. തന്റെ അടുത്തായിരുത്തിയ ശ്രീലക്ഷ്മിയെ ദേവദത്തൻ തന്റെ നെഞ്ചിലേക്ക് ചാരിയിരുത്തി. ശ്രീലക്ഷ്മിയുടെ വദനത്തിലേക്ക് പ്രണയപുരസരം നോട്ടമയയ്ക്കുമ്പോൾ അവളുടെ നീലാംബുജ നയനങ്ങൾക്ക് എന്നത്തേക്കാളും കൂടുതൽ തിളക്കമുണ്ടെന്ന് തോന്നിപ്പോയി ദേവദത്തന്റെ മനസ്സിൽ.... "ലച്ചൂ... രാമേട്ടനെവിടെ പോയി..വന്ന് കയറിയപ്പോൾ നിങ്ങളെ രണ്ട് പേരെയും കാണാതെ ഞാനൊന്ന് പകച്ചു"...ശ്രീലക്ഷ്മിയുടെ മുഖത്തും മുടിയിലും അരുമയായി തഴുകിക്കൊണ്ട് ദേവദത്തനവളോട് തിരക്കി... "രാമേട്ടനെ ഞാൻ പുറത്തേക്ക് പറഞ്ഞയച്ചതാ ഒരു സാധനം വാങ്ങിക്കുവാൻ"....ശ്രീലക്ഷ്മിയൊരു കള്ളച്ചിരി മുഖത്തണിഞ്ഞു കൊണ്ട് ദേവദത്തനോട് മൊഴിഞ്ഞു.. "ലച്ചൂ... അങ്കിളിനോടും അമ്മയോടും പറയണ്ടേ ഈ സന്തോഷ വാർത്ത"...? ദേവദത്തൻ ശ്രീലക്ഷ്മിയുടെ താടിത്തുമ്പിൽ പിടിച്ചുയർത്തി അവളുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.. ശ്രീലക്ഷ്മി വേണമെന്ന് തലകുലുക്കി. എന്നാൽ അവളുടെ മിഴികൾ അടുത്ത നിമിഷം നീരണിഞ്ഞു... "ലച്ചൂ... ഇത്രയും സന്തോഷം നിറഞ്ഞയീ ദിവസം കരയുകയാണോ. ഈയൊരു ദിവസം അവരുടെ മുന്നിൽ കരഞ്ഞു ചെന്നാൽ അവരും വിഷമിക്കില്ലേ. അത് കൊണ്ട് വേണ്ട".... ശ്രീലക്ഷ്മിയുടെ മിഴിനീരൊപ്പിക്കൊണ്ടൊരു വാത്സല്യത്തോടെ അവളെ നോക്കിക്കൊണ്ട് ദേവദത്തൻ മൊഴിഞ്ഞു... ശ്രീലക്ഷ്മി തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് ദേവദത്തനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.... ഗേറ്റിന് വെളിയിലേക്ക് നോക്കുമ്പോൾ രാമേട്ടൻ അല്പം ദൂരെ നിന്നും നടന്ന് വരുന്നത് ഇരുവരും കണ്ടു. രാമേട്ടൻ കൈയിലൊരു കവർ പിടിച്ചിരിക്കുന്നത് ദേവദത്തൻ ശ്രദ്ധിച്ചു.. കാരണവരെ കൊണ്ട് എന്ത് വാങ്ങിപ്പിക്കുവാനാണാവോ തന്റെ വാമഭാഗം പുറത്തേക്കയച്ചത്...? ഗേറ്റിനോടടുക്കുന്ന രാമേട്ടനെ കണ്ടപ്പോൾ ദേവദത്തൻ മനസിലൊരു സംശയത്തോടെ ചിന്തിച്ചു... നിമിഷങ്ങൾക്കുള്ളിൽ രാമേട്ടൻ ഗേറ്റ് കടന്നാകത്തേക്ക് കയറി. രാമേട്ടൻ തങ്ങളോട് അടുക്കാറായപ്പോൾ ദേവദത്തനും ശ്രീലക്ഷ്മിയും എഴുന്നേറ്റു.... "രാമേട്ടാ... രാമേട്ടൻ എവിടെ പോയതായിരുന്നു"...? തങ്ങളുടെ അടുത്തെത്തിയ രാമേട്ടനോട് ദേവദത്തനൊരു പുഞ്ചിരിയോടെ തിരക്കി... "ഒന്നും പറയേണ്ട കുഞ്ഞേ...കുഞ്ഞ് ലച്ചുമോളോട് ചോദിയ്ക്ക്. എന്നെ നിർബന്ധിച്ചു ഇത് വാങ്ങിക്കുവാനായി വിടുകയായിരുന്നു".... രാമേട്ടൻ വാത്സല്യം കലർന്നൊരു ചിരിയോടെ ശ്രീലക്ഷ്മിയുടെ നേരെ നോട്ടമയച്ചു കൊണ്ട് മൊഴിഞ്ഞു... "ഓഹോ... എന്നിട്ടെന്ത് വാങ്ങിക്കുവാനാ കാരണവരെ എന്റെ സഹധർമ്മിണി പറഞ്ഞയച്ചത് "...? ദേവദത്തനൊരു ചിരിയോടെ രാമേട്ടനോട് തിരക്കി... "ദാ... ഇത് വാങ്ങിച്ചു കൊണ്ട് വരുവാനായി ലച്ചുമോളെന്നെ നിർബന്ധിച്ചയക്കുകയായിരുന്നു"...തന്റെ കൈയിലെ കവറിൽ നിന്നുമൊരു ചെറിയ പെട്ടിയെടുത്തു തുറന്നൊരു ചെറു ചിരിയോടെ രാമേട്ടൻ ദേവദത്തന് മറുപടി നൽകി... രാമേട്ടന്റെ കൈയിലെ തുറന്ന പെട്ടിയിലേക്ക് ദേവദത്തനൊന്ന് നോട്ടമയച്ചു. സോൻ പാപ്ഡി പെട്ടിയിൽ കണ്ട ദേവദത്തൻ ശ്രീലക്ഷ്മിയുടെ നേരെയൊന്ന് നോക്കി.... നീലനയനങ്ങളിൽ കുസൃതിയുമായി ദേവദത്തനെ നോക്കിയ ശ്രീലക്ഷ്‌മിയുടെ മുഖത്തൊരു കള്ളച്ചിരി വിരിഞ്ഞു.... രാമേട്ടൻ കാര്യമറിയാതെ പരസ്പരം നോക്കി ചിരിക്കുന്ന ദേവദത്തനെയും ശ്രീലക്ഷ്മിയേയും മാറി മാറി നോക്കിക്കൊണ്ടിരുന്നു... ദേവദത്തൻ പെട്ടിയിൽ നിന്നൊരു സോൻ പാപ്ഡി എടുത്ത് അമ്പരപ്പോടെ നിൽക്കുന്ന രാമേട്ടന്റെ വായ്ക്ക് നേരെ നീട്ടി... എന്തിനാണെന്ന് മുഖഭാവങ്ങളിലൂടെ ചോദിച്ച രാമേട്ടനോട് മറുപടിയൊന്നും പറയാതെ അദ്ദേഹത്തോട് വായ തുറക്കാൻ ദേവദത്തൻ ആവശ്യപ്പെട്ടു.... എന്തിനെന്നറിയാതെ വായ് തുറന്ന രാമേട്ടന്റെ വായിലോട്ടു ദേവദത്തനാ മധുരം വച്ച് കൊടുത്തു.... വായിലോട്ടു മധുരം വാങ്ങിയ രാമേട്ടൻ ദേവദത്തനോട് എന്താണെന്ന് ആംഗ്യത്തോടെ തിരക്കി.. "രാമേട്ടാ... കാരണവരെ... ഇവിടെ നമുക്ക് മൂന്ന് പേർക്കുമിടയിലേക്ക് ഒരു കുഞ്ഞതിഥി വരാൻ പോകുന്നു"... ദേവദത്തൻ ആഹ്ലാദത്തോടെ രാമേട്ടനോട് മൊഴിഞ്ഞു... ദേവദത്തന്റെ മറുപടിയിൽ ആദ്യമൊന്നമ്പരന്ന രാമേട്ടന്റെ മുഖം ആമോദത്തിൻ സപ്തവർണ്ണങ്ങളിലേക്ക് വഴി മാറി.... "ലച്ചു മോളെ"... രാമേട്ടൻ അതിയായ ആഹ്ലാദത്തോടെ ശ്രീലക്ഷ്മിയേ നോക്കി വിളിച്ചു... മന്ദാക്ഷമുഖിയായ ശ്രീലക്ഷ്‌മി രാമേട്ടനെ നോക്കിയൊന്ന് പുഞ്ചിരിച്ചു. അവളുടെ പുഞ്ചിരിയിൽ എല്ലാമടങ്ങിയിരുന്നു.... പൊടുന്നനെ രാമേട്ടൻ ശ്രീലക്ഷ്മിയുടെ അടുത്തെത്തി അവളെ ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു.... "ലച്ചു മോളെ...മോളിനി ഒരു പണിയും എടുക്കേണ്ട കേട്ടോ. എല്ലാറ്റിനും ഈ രാമേട്ടനുണ്ട്"... ശ്രീലക്ഷ്മിയേ നോക്കിയൊരു വാത്സല്യത്തോടെ രാമേട്ടൻ മൊഴിഞ്ഞു... "ദേവൻ കുഞ്ഞേ... ലച്ചു മോളെ ഇനി തൊട്ട് വിഷമിപ്പിക്കുന്ന ഒരു കാര്യവും ചെയ്യുകയോ പറയുകയോ അരുത് കേട്ടല്ലോ".... രാമേട്ടൻ ദേവദത്തനെ നോക്കിയൊരു കപടമായ ശാസനയോടെ മൊഴിഞ്ഞു... "ഉത്തരവ് കാരണവരെ"... ദേവദത്തൻ രാമേട്ടന് നേരെ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു... രാമേട്ടൻ ദേവദത്തന് നേരെയൊന്നു കയ്യോങ്ങിയപ്പോൾ ദേവദത്തനതിൽ നിന്നുമൊഴിഞ്ഞു മാറി.... "രാമേട്ടാ.. ഞങ്ങൾ പോയിട്ട് ലച്ചുവിന്റെ അച്ഛനമ്മമാരെ ഈ സന്തോഷ വാർത്ത അറിയിച്ചിട്ടു വരാം"... ദേവദത്തൻ രാമേട്ടനോട് പറഞ്ഞു.... "ആയിക്കോട്ടെ...അധികം വൈകാതെ തിരിച്ചു വന്നേക്കണം. പിന്നേ ബൈക്കിൽ പോകേണ്ട കേട്ടോ"... രാമേട്ടൻ മറുപടി നൽകി... ദേവദത്തൻ ശരിയെന്നു തലയാട്ടി. പിന്നെയവൻ ശ്രീലക്ഷ്മിയേയും ചേർത്ത് പിടിച്ചു കൊണ്ട് പുളി മരമുള്ള ഭാഗം ലക്ഷ്യമാക്കി നീങ്ങി... ദേവദത്തനും ശ്രീലക്ഷ്മിയും നടന്നു നീങ്ങുന്നത് മനസ്സിൽ അതിയായി നിറഞ്ഞ വാത്സല്യത്തോടെ രാമേട്ടൻ നോക്കി നിന്നു.... ================================== ശ്രീലക്ഷ്മി ഓർമകളിലൂടെ തന്റെ നൗകയാത്ര തുടർന്നു കൊണ്ടിരുന്നു... ഗർഭകാലം തനിയ്ക്ക് സ്വർഗമായിരുന്നു. തന്നെക്കൊണ്ട് ഒരു തുണി എടുക്കുവാൻ പോലും രാമേട്ടൻ സമ്മതിപ്പിക്കുമായിരുന്നില്ല. എന്നാലും ദേവദത്തന്റെ കാര്യങ്ങൾ തനിയ്ക്ക് പറ്റുന്ന രീതിയിൽ തന്നെ ചെയ്ത് കൊടുക്കണമെന്ന് നിർബന്ധമായിരുന്നു. രാമേട്ടനും ദേവദത്തനും വിലക്കുമായിരുന്നെങ്കിലും പറ്റുന്ന രീതിയിലൊക്കെ താൻ ചെയ്യുമായിരുന്നു. താഴത്തും തലയിലും വയ്ക്കാതെ എന്നവണ്ണമായിരുന്നു ഇരുവരും തന്നെ പരിപാലിച്ചു കൊണ്ടിരുന്നത്... ഇരുവരെക്കാളും അപ്പുറമായിരുന്നു ദേവദത്തന്റെ അച്ഛനമ്മമാർ. അൽപ്പം ദൂരത്തായിരുന്നിട്ട് പോലും മിക്ക ദിവസവും വരുമായിരുന്നു ദേവേട്ടന്റെ അച്ഛനമ്മമാർ. തനിയ്ക്ക് ഇഷ്ടപ്പെട്ടതും ഗർഭകാലത്ത് കഴിയ്ക്കേണ്ടതുമായ ഭക്ഷണങ്ങൾ വയ്ക്കുവാനും കഴിപ്പിക്കുവാനുമൊക്കെ ദേവദത്തന്റെ അച്ഛനമ്മമാരും രാമേട്ടനും കൂടി പരസ്പരം മത്സരിക്കുന്നത് പോലെയായിരുന്നു... ഒരു കാലത്ത് അതിയായി സങ്കടപ്പെട്ടതിന് ദൈവം തനിയ്ക്കായി പകർന്ന സ്വർഗത്തിലാണ് താനെന്നു വിചാരിച്ചിരുന്നു..... ഗർഭിണിയായിരിക്കുമ്പോൾ തന്റെ ഏതാഗ്രഹവും സാധിച്ചു തരുവാനായി ദേവദത്തനും രാമേട്ടനും മുൻപന്തിയിലായിരുന്നു. ചിലപ്പോഴൊക്കെ പലതിനുമായി താൻ കൊച്ചു കുട്ടികളെ പോലെ വാശി പിടിക്കുന്നതും ഗർഭിണി ശാപമേൽക്കേണ്ട എങ്കിൽ തന്റെ ആഗ്രഹങ്ങൾ സാധിച്ചു തരുന്നതാണ് നല്ലതെന്ന് ഭീക്ഷണിപ്പെടുത്തുന്നതുമൊക്കെ പതിവായിരുന്നു.... ഒരു ചെറുപുഞ്ചിരിയോടെ ശ്രീലക്ഷ്മി ഓർമകളുടെ ഖാതത്തിൻ ഹേമപടവുകളേറിക്കൊണ്ടിരുന്നു.... അങ്ങനെ പത്ത് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ തന്റെയും ദേവദത്തന്റെയും ജീവിതത്തിലേക്കൊരു മാലാഖക്കുട്ടിയായി അവൾ വന്നു... തങ്ങളുടെ അനുമോൾ... ദേവദത്തനെപ്പോഴും ആഗ്രഹം പ്രകടിപ്പിക്കാറുള്ളത് പോലെ ഒരു പെൺകുഞ്ഞു തന്നെ വന്നു തങ്ങളുടെ ആദ്യത്തെ കൺമണിയായി. കുട്ടി പെൺകുഞ്ഞായിരിക്കുമെന്നും അവൾക്ക് അനുരാധ എന്ന് പേരിടണമെന്നും അനു എന്ന് വിളിക്കാമല്ലോ എന്നും ദേവദത്തൻ പറയുമായിരുന്നു... പലപ്പോഴും തന്റെ വീർത്ത വയറിൽ മുഖമമർത്തി അനുമോളെ എന്ന് വിളിക്കുമ്പോൾ അവൾ ചെറുതായി അനങ്ങുമായിരുന്നു. അന്ന് താൻ കളിയായി പറയുമായിരുന്നു അച്ഛന്റെ കുട്ടിയാണെന്ന്. ജനിച്ചതിന് ശേഷം താൻ കളിയായി പറയുന്നതിനെ ശരി വയ്ക്കുന്ന പോലെയായിരുന്നു അനുമോളുടെ സ്വഭാവം... ദേവദത്തന്റെ സ്പർശനവും സാമീപ്യവും മാത്രം മതിയായിരുന്നു അവൾക്ക് കരച്ചിൽ നിർത്തുവാൻ.... ദേവദത്തനോടുള്ള വെറുപ്പിൽ അവളുടെ പേര് താൻ അഭിരാമി എന്ന് മാറ്റി അഭി എന്ന് വിളിക്കുമ്പോൾ പോലും ഉള്ളിൽ പലപ്പോഴും അനു എന്ന് തികട്ടി വരാറുണ്ട്...ശ്രീലക്ഷ്മി പഴയ ഓർമ്മകളിൽ മുഴുകികൊണ്ടൊന്ന് ദീർഘനിശ്വാസമയച്ചു... ശ്രീലക്ഷ്മിയുടെ മനസ്സ് വീണ്ടും ഓർമകളിലേക്ക് ഊളിയിട്ടു.... അനുമോളുടെ വരവോടെ വീട് ആമോദപുഷ്പങ്ങളുടെ ആരാമമായി മാറുകയായിരുന്നു. വളർന്നു വരുമ്പോൾ അവളൊരു കുസൃതി കുടുക്കയായിരുന്നു. അച്ഛന്റെ പെയിന്റിംഗ് റൂമിൽ പോയി അവിടെ നിന്ന് ബ്രഷ് ചായത്തിൽ മുക്കിയും കൈയിൽ ചായം തേച്ചുമൊക്കെ തന്റെയും ദേവദത്തന്റെയും രാമേട്ടന്റെയുമൊക്കെ വസ്ത്രങ്ങളിലും മുഖത്തുമൊക്കെ ആക്കുന്നതായിരുന്നു അവളുടെ പ്രധാന കുസൃതികൾ. പലപ്പോഴും തന്റെ അടുത്ത് നിന്ന് തല്ല് കിട്ടിയിട്ടുണ്ടെങ്കിലും അവളുടെ കുസൃതികൾ ദേവദത്തൻ ആസ്വദിക്കുകയായിരുന്നു പതിവ്. അവളെ അടിക്കുന്നതിനു ശാസിക്കുമായിരുന്നു ദേവദത്തൻ പലപ്പോഴും. എന്ത് കുസൃതി കാണിച്ചാലും അവളുടെ ആശ്രയവും ദേവദത്തനായിരുന്നു പലപ്പോഴും.... അന്നൊക്കെ താൻ പറയുമായിരുന്നു അനുമോള് അച്ഛനെ പോലെ നല്ലൊരു ചിത്രകാരി ആവുമെന്ന്. അവളുടെ അച്ഛന്റെയാ സർഗ്ഗ വാസന അവൾക്കത് പോലെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇഷ്ടമല്ലാത്തത് കണ്ടാൽ അപ്പോൾ തുറന്ന് പ്രതികരിക്കുന്ന ദേവദത്തന്റെയാ സ്വഭാവവും.... അനുമോൾക്ക് രണ്ട് വയസ്സ് കഴിഞ്ഞപ്പോൾ താനും ദേവദത്തനും അനുമോളുമടങ്ങുന്ന തങ്ങളുടെ സ്വർഗത്തിലേക്ക് പുതിയൊരതിഥിയായി തങ്ങളുടെ മീനുമോൾ വരുവാനൊരുങ്ങുന്നത്. രണ്ടാമത്തേത് ആൺകുട്ടി ആവണമെന്ന് താനാഗ്രഹിച്ചിരുന്നു. എന്നാൽ ദേവദത്തന് അങ്ങനെ പ്രത്യേകിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല... രണ്ടാമത് ജനിച്ചതും പെൺകുട്ടി ആയപ്പോൾ ദേവദത്തന് സന്തോഷമായിരുന്നു. ദേവദത്തന്റെ അച്ഛനമ്മമാർക്കും അങ്ങനെ പ്രത്യേകിച്ച് അഭിപ്രായമുണ്ടായിരുന്നില്ല. കുഞ്ഞുങ്ങൾ അതിനി ആണായാലും പെണ്ണായാലും ദൈവത്തിന്റെ വരദാനമെന്നും രണ്ട് കൈയും നീട്ടി സ്വീകരിക്കണമെന്നുമായിരുന്നു അവരുടെയൊക്കെ കാഴ്ചപ്പാട്..... പിന്നെ തന്റെ നൃത്തം... വിവാഹത്തോടെ ഡാൻസ് സ്കൂളിലെ ട്രൈനറുടെ ജോലി താൻ വേണ്ടെന്ന് വച്ചിരുന്നു. മിക്ക നർത്തകികൾക്കും തടസമാവാറ് അവരുടെ ഭർത്താക്കന്മാർ ആണെങ്കിൽ തന്റെ കാര്യത്തിലത് വിപരീതമായിരുന്നു. ട്രൈനറുടെ ജോലി കളയേണ്ടെന്ന് ദേവദത്തനൊരുപാട് തന്നെ നിർബന്ധിച്ചതാണ് പക്ഷേ വിവാഹശേഷമതിനു പോകുന്നില്ലെന്നുള്ള തന്റെ വാശിയ്ക്ക് മുന്നിൽ ദേവദത്തൻ അയയുകയായിരുന്നു. ദേവദത്തന് വേണ്ടി മാത്രം ചുരുങ്ങുവാനും ഒരുത്തമ കുടുംബിനിയായിരിക്കുവാനുമായിരുന്നു പലപ്പോഴും താനാഗ്രഹിച്ചത്. ദേവദത്തൻ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും തന്റെ നിർബന്ധത്തിന് മുമ്പിൽ പിന്നീട് വഴങ്ങുകയായിരുന്നു... എന്നാലും വിവാഹം കഴിഞ്ഞു അനുമോൾ ജനിക്കുന്നത് വരെ ചിലയിടത്തൊക്കെ നൃത്തപരിപാടികൾ താനവതരിപ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞയുടൻ ദേവദത്തൻ ആദ്യമായി തന്റെ നൃത്തം കണ്ട അല്ലെങ്കിൽ തന്നോടുള്ള അടുപ്പം പ്രണയമായി മാറിയ ക്ഷേത്രത്തിൽ വച്ചായിരുന്നു തന്റെ നൃത്ത പ്രകടനം നടന്നത്. നാട്ടിലുള്ള മിക്കവർക്കും തന്നോടുണ്ടായിരുന്ന അകൽച്ചയൊക്കെ അപ്പോഴേക്കും മാറിയിരുന്നു. ആദ്യമായി തന്റെ നൃത്ത പ്രകടനം കാണുമ്പോൾ താൻ ദേവദത്തന്റെ മനോസോപാനത്തിലായിരുന്നു നൃത്തമാടിയിരുന്നതെങ്കിൽ പിന്നീട് തന്റെ നൃത്തച്ചുവടുകൾ ആ ജീവിതവീഥിയിലായിരുന്നു.... ഒരു നെടുവീർപ്പോടെ ശ്രീലക്ഷ്മി ചിന്തിച്ചു കൊണ്ടിരുന്നു... ദേവദത്തന്റെ കൂടെയുള്ള ദാമ്പത്യ ജീവിതത്തിലെ ഓരോ ദിനങ്ങളും ആമോദത്തിന്റെ നന്ദനോദ്ധ്യാനത്തിൽ പ്രണയത്തിന്റെയും ഹർഷവർഷങ്ങളുടെയും പീതദാരുസൂനങ്ങളായി പൊഴിഞ്ഞു വീണു കൊണ്ടിരിക്കെ വർഷമൊന്ന് കടന്നു പോയി മീനുമോൾക്ക് ഒന്നര വയസ്സ് തികഞ്ഞു കഴിഞ്ഞപ്പോളായിരുന്നു ആ ദിവസമെത്തി ചേർന്നത്.... തന്റെയും ദേവദത്തന്റെയും ദാമ്പത്യ ജീവിതത്തെ മാറ്റി മറിച്ച ആ ദിനം... ദേവദത്തന് ആക്സിഡന്റ് പറ്റിയ ആ ദിനം... ശ്രീലക്ഷ്മിയൊരു ദീർഘനിശ്വാസമുതിർത്തു കൊണ്ട് ആ ദിനത്തെ കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി.... തുടരും... #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
ഋതുനന്ദനം... Part 114 ദേവദത്തന്റെ കൂടെയുള്ള ദാമ്പത്യജീവിതത്തിലെ മധുരതരമായ ഓർമകൾ ശ്രീലക്ഷ്മിയുടെ മനസിലൊരു അംബുരാശി കല്ലോലങ്ങളായി ഒഴുകിക്കൊണ്ടിരുന്നു.... സ്വർഗ്ഗതുല്യമായിരുന്നു തന്റെയും ദേവേട്ടന്റെയും ദാമ്പത്യജീവിതം. ഒരു പക്ഷേ താനൊരിക്കലും അത് പോലെ ജീവിതത്തിൽ സന്തോഷിച്ച നാളുകൾ ഉണ്ടാവില്ല. ഒരിക്കലുമാ നെഞ്ചിൽ നിന്നുമടർത്തി മാറ്റിയിട്ടില്ല ദേവേട്ടൻ. ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ. എന്നിട്ടും അദ്ദേഹത്തെ താനുപേക്ഷിച്ചു.... ശ്രീലക്ഷ്മി നീരണിഞ്ഞ മിഴികൾ ഇറുക്കിയടച്ചു കൊണ്ട് പൂർവകാല സ്മരണകളിലേക്ക് തന്റെ ജലനൗക തുഴഞ്ഞു കൊണ്ടിരുന്നു... ദേവേട്ടന്റെ വീട് തനിയ്ക്കൊരിക്കലും അപരിചിതമായിരുന്നില്ലല്ലോ. ദേവേട്ടന്റെ ഇഷ്ടാനിഷ്ടങ്ങൾ എല്ലാം തനിയ്ക്കറിയാമായിരുന്നു. വീട്ടിൽ തന്റെ എല്ലാ കാര്യങ്ങൾക്കും തുണയായി രാമേട്ടൻ.... മിക്ക ദിവസങ്ങളിലും കുറച്ച് ദൂരെയായിട്ട് പോലും ദേവേട്ടന്റെ അച്ഛനമ്മമാർ വരുമായിരുന്നു. സത്യം പറഞ്ഞാൽ അവർ തന്നെ നിലത്ത് വയ്ക്കാറില്ലായിരുന്നു. തനിയ്ക്ക് അച്ഛനമ്മമാരില്ലാത്തതിന്റെ കുറവ് തനിയ്ക്കനുഭവപ്പെടാതിരിക്കുവാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു ദേവേട്ടന്റെ അച്ഛനമ്മമാർ. എല്ലാം കൊണ്ടും സ്വർഗമായിരുന്നു തനിയ്ക്കവിടെ... ഭക്ഷണകാര്യത്തിലും മറ്റും നോർത്തിന്ത്യൻ ചിട്ടയുള്ള ദേവേട്ടന്റെ കാര്യത്തിൽ ഉണ്ടായിരുന്ന ബുദ്ധിമുട്ട് വിവാഹത്തിനു മുമ്പ് തന്നെ തനിയ്ക്ക് പരിഹരിക്കുവാൻ കഴിഞ്ഞിരുന്നു. രാമേട്ടനുണ്ടായിരുന്നു അപ്പോഴൊക്കെ തന്നെ സഹായിക്കുവാൻ... വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ ഒരു കാരണവരുടെ അധികാരത്തോടെ വീടിന്റെ താക്കോൽ തനിയ്ക്ക് കൈമാറുകയായിരുന്നു... ദേവേട്ടന്റെ സ്നേഹത്തിലൂടെ താനറിയുകയായിരുന്നു യഥാർത്ഥ പ്രണയവും സ്നേഹവുമെന്തെന്ന്. രവിയുമായി തനിയ്ക്കുണ്ടായിരുന്ന പ്രണയത്തെ ആ അർത്ഥത്തിൽ എടുക്കുവാൻ കഴിയില്ലെന്ന് പോലും തോന്നിയത് ദേവേട്ടന്റെ പ്രണയം അനുഭവിച്ചപ്പോഴായിരുന്നു.... തന്റെ നൃത്തച്ചുവടുകളും നൂപുരങ്ങളും ദേവദത്തന് മാത്രമായി ചലിച്ചു. താനനുഭവിച്ച ദുഃഖങ്ങൾക്കൊക്കെ പകരമായി ദൈവം തനിയ്ക്ക് സമ്മാനിച്ചതാണാ ദിനങ്ങളെന്നായിരുന്നു താനുറച്ചു വിശ്വസിച്ചിരുന്ന നാളുകളായിരുന്നു അത്... എന്നുമിറങ്ങുന്നതിനു മുമ്പ് ദേവദത്തന് തന്നെക്കണ്ടു കൊണ്ടിറങ്ങണമെന്ന് നിർബന്ധമായിരുന്നു. തനിയ്ക്കും അതൊരു നിർബന്ധമായിരുന്നു എപ്പോഴും. ദേവേട്ടന് വേണ്ടിയുള്ള കാര്യങ്ങൾ തനിയ്ക്ക് തന്നെ ചെയ്യണമെന്നും താനെന്നും ഉള്ളിന്റെയുള്ളിൽ നിർബന്ധം പിടിച്ചിരുന്നു... അവസാനമായി അച്ഛൻ തമാശരൂപേണ പറഞ്ഞത് പോലെ ദേവേട്ടൻ മധുവിധുവിനായി തന്നെയും കൊണ്ട് പോയത് കുളു മണാലിയിലേക്ക് തന്നെയായിരുന്നു.... ഹിമകണങ്ങൾ പെയ്തിറങ്ങുന്ന കുളുവിലേയും മണാലിയിലേയും ശർവ്വരിയാമങ്ങളിൽ ഹണിമൂൺ കോട്ടേജിലെ മുറികൾ തങ്ങളുടെ ഇണചേരലിനും രതികൂജനങ്ങൾക്കും സാക്ഷ്യം വഹിച്ചു. രതിയാലസ്യത്തിലാ വക്ഷസ്സിലെ സ്വേദകണങ്ങളിലേക്ക് മുഖമമർത്തിയൊരു മന്ദഹാസത്തോടെ മുഖം ചേർക്കുമ്പോൾ തനിക്ക് ഉളവായത് തങ്ങൾ ജന്മാന്തരങ്ങളായ് ഒരുമിക്കേണ്ടിയിരുന്നവരായിരുന്നു എന്ന്... ആ ചിന്തകളെ ശരി വയ്ക്കുന്ന പോലെയായിരുന്നു തുടർന്നുമുള്ള തങ്ങളുടെ ജീവിതവും... ദിനം പ്രതിയെന്നോണം തങ്ങളുടെ ദാമ്പത്യവല്ലരിയിൽ പ്രണയത്തിൻ മൊട്ടുകൾ പുഷ്പങ്ങളായി വിടർന്നു കൊണ്ടിരിക്കവേ മാസങ്ങൾ കഴിഞ്ഞപ്പോൾ താനറിഞ്ഞു താനൊരു അമ്മയാകുവാൻ പോകുന്ന വിവരം.... തന്റെയും ദേവേട്ടന്റെയും പ്രണയജീവിതത്തിലേറ്റവും സന്തോഷകരമായ വാർത്ത ദേവേട്ടൻ തന്നിൽ നിന്നുമറിയണമെന്ന് തനിയ്ക്കായിരുന്നു നിർബന്ധം..... അന്നത്തെ ദിവസം ദേവേട്ടൻ വരുവാനായി കാത്ത് നിൽക്കുമ്പോൾ നിമിഷങ്ങൾക്ക് വർഷങ്ങളുടെ ദൈർഘ്യമേറിയത് പോലെയൊരു പ്രതീതിയായിരുന്നു മനസ്സിൽ.... ശ്രീലക്ഷ്മിയുടെ ഓർമ്മകൾ ആ സുദിനത്തിലേക്ക് രഥയാത്ര നടത്തിക്കൊണ്ടിരുന്നു. അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു... ================================== അന്ന് വൈകീട്ട് പതിവിലും കുറച്ച് നേരത്തെ എത്തിയ ദേവദത്തൻ എന്നും തന്റെ ബൈക്കിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ സ്വീകരിക്കുവാൻ പൂമുഖത്തേക്ക് എത്തുന്ന ശ്രീലക്ഷ്മിയെ കാണാത്തതിൽ പരിഭ്രമിച്ചു കൊണ്ട് അകത്തേക്ക് കയറി... അകത്തേക്ക് കയറിയ ദേവദത്തൻ ശ്രീലക്ഷ്മിയെ വിളിച്ചപ്പോൾ പ്രതികരണമൊന്നും കാണാതെ വന്നപ്പോൾ തങ്ങളുടെ മുറിയിൽ കയറി നോക്കിയെങ്കിലും നിരാശനായി. ശ്രീലക്ഷ്മിയെയും വിളിച്ചു കൊണ്ട് എല്ലാ മുറിയിലും കയറിയിറങ്ങിയ ദേവദത്തന്റെ പരിഭ്രമം നേരിയ ഭയത്തിലേക്ക് ചുവടുമാറ്റം നടത്തിക്കൊണ്ടിരുന്നു.... ശ്രീലക്ഷ്മിയെ കാണാത്ത ഭയാശങ്കയോടെ ദേവദത്തൻ രാമേട്ടനെ വിളിച്ചു നോക്കിയപ്പോൾ രാമേട്ടനും വീട്ടിൽ ഇല്ലെന്ന് മനസിലായ ദേവദത്തന്റെ ഉള്ളിൽ ഭയം ശിലാജതുവർണ്ണാഭ്രങ്ങളായി നിറഞ്ഞു കൊണ്ടിരുന്നു.... രാമേട്ടനും ശ്രീലക്ഷ്മിയും എവിടെ പോയെന്ന് ചിന്തിച്ചു കൊണ്ട് വീടിനകമാകെ തിരഞ്ഞവരെ കാണുവാൻ കഴിയാതെ വിഷണ്ണനായി ശ്രീലക്ഷ്മിയേയും വിളിച്ചു കൊണ്ട് ദേവദത്തൻ മുറ്റത്തേക്കിറങ്ങി.... ശ്രീലക്ഷ്മിയെ കാണാതെയൊരു ഭീതിയോടെ മുറ്റത്ത് നിന്ന് കൊണ്ട് ദേവദത്തൻ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. പുരയിടത്തിലൂടെ കണ്ണോടിച്ചു പുളിമരത്തിന്റെ അടുത്തേക്ക് കണ്ണുകളോടിച്ച ദേവദത്തന്റെ മനസ്സിൽ ആമോദത്തിൻ ശക്രധനുസ്സിൻ വല്ലകങ്ങൾ പെയ്തിറങ്ങി. മിഴികളിൽ നിറഞ്ഞ ആനന്ദത്തിൻ പാഥോധിവീചികളോടെ പുളിമരത്തിനു കീഴിലേക്ക് നോട്ടമയച്ച ദേവദത്തനവിടെ ശ്രീലക്ഷ്മിയെ കണ്ട് അങ്ങോട്ട് നീങ്ങി... പുളിമരത്തിനു ചുവട്ടിൽ പുളിയിലക്കര പുടവയണിഞ്ഞു തന്റെ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ വിദൂരത്തെക്കെന്ന വണ്ണം നോക്കി നിൽക്കുന്ന ശ്രീലക്ഷ്മിയുടെ അടുത്തേക്ക് അടുക്കുന്തോറും ദേവദത്തന്റെ മനസ്സിൽ ചിന്തകൾ നിറഞ്ഞു... ലച്ചു എന്തിനാവും പതിവില്ലാതെ ഇവിടെ വന്ന് നിൽക്കുന്നത്...? ഇത്തരം വസ്ത്രങ്ങളൊന്നും ഈ സമയത്ത് പതിവില്ലാത്തതാണല്ലോ... വൈകീട്ട് അച്ഛനമ്മമാർക്ക് വിളക്ക് വയ്ക്കുവാനും വീട്ടിൽ വിളക്ക് കത്തിക്കുമ്പോഴുമാണ് ഈ വേഷവിധാനമൊക്കെ... ഇന്നെന്ത് പറ്റിയാവോ...? മനസ്സിലൊരു കാർമേഘമൊഴിഞ്ഞ ആനന്ദത്തോടെ ശ്രീലക്ഷ്മിയുടെ അടുത്തേക്ക് നടക്കുമ്പോഴും ദേവദത്തന്റെ മനസ്സിൽ ചോദ്യങ്ങൾ ചിന്തകളായി നിർഝരം പോലെ ഒഴികിക്കൊണ്ടിരുന്നു.... നിമിഷങ്ങൾക്കകം ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് മുമ്പിലെത്തി.... "ലച്ചൂ... താനെന്താ ഇവിടെ വന്നു നിൽക്കുന്നത്"..? "വീട്ടിൽ കാണാതെ ഞാനെത്ര വിഷമിച്ചുവെന്നറിയാമോ... രാമേട്ടനെവിടെ പോയി"...? ശ്രീലക്ഷ്മിയുടെ മുഖത്തേക്ക് നോട്ടമയച്ചു കൊണ്ട് ദേവദത്തനവളോട് തിരക്കി... ശ്രീലക്ഷ്മിയെന്നാൽ മറുപടിയൊന്നും നൽകാതെ അവനെ നോക്കിയൊരു നിർവികാരഭാവത്തോടെ നിന്നതേയുള്ളൂ... എന്താണാവോ തമ്പുരാട്ടിയുടെ മുഖത്തൊരു കനമിന്ന്...? ശ്രീലക്ഷ്മിയുടെ പ്രതികരണത്തിൽ ദേവദത്തനൊമ്പരപ്പോടെ ചിന്തിച്ചു... "ദേവേട്ടാ"... അല്പനിമിഷങ്ങളുടെ മൗനത്തിനു ശേഷം ശ്രീലക്ഷ്മി ദേവദത്തനെ വിളിച്ചു... "ലച്ചൂ.. എന്ത് പറ്റി ഇവിടെ വന്നു നിൽക്കാൻ"...? ദേവദത്തൻ ശ്രീലക്ഷ്മിയുടെ താരാപഥവർണ്ണികനയനങ്ങളിലേക്ക് തന്റെ മിഴികളെറിഞ്ഞു കൊണ്ട് ചോദിച്ചു... "എനിയ്ക്ക് പുളി പറിച്ചു താ"... മുഖത്തൊരു ഭാവഭേദവും വരുത്താതെ ശ്രീലക്ഷ്മി ദേവദത്തനോട് ഗൗരവത്തോടെയരുളി... ദേവദത്തൻ മറുപടിയൊന്നും പറയാതെ ശ്രീലക്ഷ്മിയെ ഒന്ന് നോക്കിയിട്ട് നിലത്ത് നിന്നും കല്ലെടുക്കുവാനാനൊരുങ്ങി... "ദേവേട്ടാ...എനിയ്ക്ക് എറിഞ്ഞിട്ട് തരേണ്ട. മരത്തിൽ കയറി പറിച്ചു തന്നാൽ മതി"...ശ്രീലക്ഷ്മി ഗൗരവം വിടാതെ ദേവദത്തനോട് മൊഴിഞ്ഞു.. "ലച്ചൂ... തനിയ്ക്കെന്താണിപ്പോൾ അങ്ങനെയൊരു നിർബന്ധം"...? "ഞാൻ ഓഫീസിൽ നിന്നും വന്ന് വേഷം പോലും മാറിയിട്ടില്ല. എറിഞ്ഞിട്ട് തന്നാൽ പോരേ"..? ശ്രീലക്ഷ്മിയുടെ ആവശ്യത്തിന് മുന്നിൽ അമ്പരന്ന് പോയ ദേവദത്തൻ അവളോട് ചോദിച്ചു.... "എറിഞ്ഞിട്ടത് എനിയ്ക്ക് വേണ്ട... ദേവേട്ടന് കയറി പറിച്ചു തരുവാൻ പറ്റുമോ ഇല്ലയോ..ലച്ചൂ ലച്ചൂവെന്നുള്ള വിളി മാത്രമേയുള്ളൂ ദേവേട്ടന്"... പരിഭവം നിറഞ്ഞ മിഴികളെറിഞ്ഞ് കൊണ്ട് ശ്രീലക്ഷ്മി തന്റെ സ്വരം കടുപ്പിച്ചു ദേവദത്തനോട് മൊഴിഞ്ഞു... "ലച്ചൂ... ഇങ്ങനെ വാശി പിടിക്കാൻ താൻ വല്ല കൊച്ചുകുട്ടിയുമാണോ"...? ശ്രീലക്ഷ്മിയുടെ വാശിയോടെയുള്ള മറുപടിയിൽ അല്പം അസ്വസ്ഥത നിറഞ്ഞ സ്വരത്തോടെ ദേവദത്തനവളോട് തിരക്കി.... "അതെ... എനിയ്ക്ക് കൊച്ചുകുട്ടികളുടെ സ്വഭാവമാ.. ദേവേട്ടന് മരത്തിൽ കയറി പറിച്ചു തരാൻ പറ്റുമോ ഇല്ലയോ"...? ശ്രീലക്ഷ്മി ഈർഷ്യ നിറഞ്ഞ ഭാവത്തോടെ ദേവദത്തനോട് സ്വരം കടുപ്പിച്ചു ചോദിച്ചു... ആദ്യമായ് കണ്ട ദിവസമൊരു ശാപമെറിഞ്ഞിരുന്നു തനിയ്ക്ക് നേരെ താൻ കെട്ടുന്ന പെണ്ണ് തന്നെ പുളിമരത്തിൽ കയറ്റുമെന്ന്. ഒന്ന് രണ്ട് തവണ ലച്ചു കുസൃതിയോടെ ഇതും പറഞ്ഞു തന്നെക്കൊണ്ട് മരത്തിൽ കയറ്റിയിട്ടുണ്ട്. പറഞ്ഞതൊക്കെ അത് പോലെ ഫലിപ്പിക്കുവാനാണ് തന്റെ സഹധർമ്മിണിയുടെ ഭാവമെന്ന് തോന്നുന്നു... ശ്രീലക്ഷ്മി പിണങ്ങിക്കൊണ്ട് മുഖം കനപ്പിച്ചു നിൽക്കുന്നത് കണ്ടൊരു കുസൃതിയോടെ ഉള്ളിൽ ചിരിച്ചു കൊണ്ട് ദേവദത്തൻ പഴയ കാര്യങ്ങളോർത്തു... "ശരി.... ഇനിയെന്റെ ലച്ചൂട്ടി മരത്തിൽ കയറാത്തതിനു പിണങ്ങേണ്ട... അതിന് മുമ്പ് ഞാനീ ഡ്രെസ്സൊന്ന് മാറ്റി വരട്ടെ"....ദേവദത്തനൊരു കള്ളച്ചിരിയോടെ ശ്രീലക്ഷ്മിയുടെ കവിളിൽ പിടിച്ചു തന്റെ വസ്ത്രങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ടവളോട് മൊഴിഞ്ഞു... "ഡ്രെസ്സൊന്നും മാറ്റേണ്ട.... ഇതിട്ട് തന്നെ കയറിയാൽ മതി"... ശ്രീലക്ഷ്മി മുഖം കനപ്പിച്ചു കൊണ്ട് തന്നെ പറഞ്ഞു.. "ഈ ഡ്രെസ്സിലോ"....? അമ്പരപ്പോടെ ദേവദത്തൻ ശ്രീലക്ഷ്മിയോട് ചോദിച്ചു... "എന്താ ഈ ഡ്രെസ്സിട്ട് കയറിയാൽ"...? ശ്രീലക്ഷ്മി മുഖം കൂർപ്പിച്ചു കൊണ്ട് ദേവദത്തനോട് ചോദിച്ചു.... "ശരി ശരി.... തമ്പുരാട്ടിയിനി നവരസങ്ങളെടുക്കേണ്ട. ഞാൻ മരത്തിൽ കയറി പുളി പറിച്ചു തരാം"...ദേവദത്തൻ ശ്രീലക്ഷ്മിയോട് ക്ഷമാപണം നടത്തുന്ന പോലെ കൈകൾ കൂപ്പിക്കൊണ്ടവളെ നോക്കിക്കൊണ്ട് പറഞ്ഞു... തുടർന്ന് ദേവദത്തൻ പുളിമരത്തിനു ചുവട്ടിലേയ്ക്ക് നീങ്ങി.... ഈ പെണ്ണിന് ഇന്നെന്ത് പറ്റിയാവോ...മരത്തിനടുത്തേക്ക് നീങ്ങുമ്പോൾ ദേവദത്തൻ ചിന്തിച്ചു... മരത്തിനടുത്തെത്തിയ ദേവദത്തൻ അതിന്റെ കീഴിൽ തന്റെ ഷൂസഴിച്ചു വച്ച് മരത്തിൽ പിടിച്ചു കയറുവാൻ തുടങ്ങി. കുറച്ചു നിമിഷങ്ങളുടെ പ്രയത്നത്തിന് ശേഷം മരത്തിൽ കയറിയ ദേവദത്തൻ കുറച്ച് പുളികൾ പറിച്ചതിന് ശേഷം മരത്തിൽ നിന്നുമിറങ്ങി ഷൂസ് ധരിച്ചതിനു ശേഷം ശ്രീലക്ഷ്മിയ്‌ക്കരികിലേയ്ക്ക് വന്നു.... മുഖം കനപ്പിച്ചു നിൽക്കുന്ന ശ്രീലക്ഷ്മിയെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് ദേവദത്തൻ തന്റെ കൈയിലെ പുളികൾ അവൾക്ക് നേരെ നീട്ടി... ദേവദത്തന് നേരെ മുഖം കൂർപ്പിച്ചൊരു നോട്ടമയച്ചു കൊണ്ട് ശ്രീലക്ഷ്മിയവന്റെ കൈയിൽ നിന്നും പുളികൾ വാങ്ങി.... തുടർന്ന് ശ്രീലക്ഷ്മി ദേവദത്തനോട് തന്റെ മുന്നിൽ മുട്ടു കുത്തി ഇരിക്കുവാൻ പറഞ്ഞു.... ശ്രീലക്ഷ്മിയുടെ ആവശ്യത്തിൽ ദേവദത്തൻ ശരിക്കും അമ്പരന്നു പോയി.... ലച്ചുവിന് ഇന്നിതെന്ത് പറ്റി....? വന്നപ്പോൾ തൊട്ടാ മുഖമിത് വരെ തെളിഞ്ഞിട്ടില്ല. മിഴികളിലൊരു നിർവികാരത മാത്രം... എന്ത് പറ്റിയാവോ..? ശ്രീലക്ഷ്മിയുടെ ആവശ്യം നിറച്ച അമ്പരപ്പിനിടെ ദേവദത്തൻ മനസ്സിൽ ചിന്തിച്ചു.... "ലച്ചൂ... തനിയ്ക്കിതെന്ത് പറ്റി"....? "എന്താ തന്റെ ഉദ്ദേശ്യം"...? ശ്രീലക്ഷ്മിയുടെ നേരെ മുഖമൊന്നു ചുളിച്ചു നോക്കിക്കൊണ്ട് ദേവദത്തൻ തിരക്കി... "ദേവേട്ടാ... ദേവേട്ടൻ തത്കാലം ഞാൻ പറഞ്ഞതനുസരിച്ചാൽ മതി. ഇങ്ങോട്ടൊന്നും ചോദിക്കേണ്ട"... ശ്രീലക്ഷ്മിയുടെ സ്വരത്തിൽ അതിയായ ഗൗരവം നിറഞ്ഞു... ഇന്ന് തന്റെ വാമഭാഗം ഏത് ദിക്കിലോട്ട് നോക്കിയാണാവോ എഴുന്നേറ്റത്...? എന്തായാലും ഗൗരവത്തോടെയുള്ള സംസാരത്തിനിടയിലും ദേവേട്ടാ എന്ന് വിളിക്കുന്നുണ്ട്... ദേവദത്തൻ മനസ്സിലോർത്ത് കൊണ്ട് നിന്നു... "ദേവേട്ടാ... എന്താ ഇത്ര ആലോചിച്ചു നിൽക്കുന്നത് "....? "ഞാൻ പറഞ്ഞത് ദേവേട്ടൻ കേട്ടില്ലെന്നുണ്ടോ"..? ദേവദത്തൻ കൊടുത്ത പുളികളിലൊന്ന് തോട് പൊളിച്ചു കഴിച്ചു കൊണ്ടിരിക്കുമ്പോൾ അതിയായ ഗൗരവത്തോടെ സ്വരം കടുപ്പിച്ചു ശ്രീലക്ഷ്മിയവനോട് തിരക്കി... ശ്രീലക്ഷ്മിയുടെ പ്രതികരണത്തിൽ ദേവദത്തനൊന്ന് പകച്ചു.... ശ്രീലക്ഷ്മിയെ ഇനിയും അരിശപ്പെടുത്തേണ്ടെന്നും അവളുടെ ഉദ്ദേശ്യമെന്താണെന്നറിയുകയും ചെയ്യാമെന്ന് തീരുമാനത്തിലെത്തിയ ദേവദത്തൻ ശ്രീലക്ഷ്മിയുടെ ആവശ്യത്തെ മാനിയ്ക്കുവാൻ മനസ്സിൽ തീരുമാനമെടുത്തു... തുടർന്ന് ദേവദത്തൻ ശ്രീലക്ഷ്മിയുടെ മുന്നിൽ തന്റെയൊരു കാൽമുട്ട് നിലത്തുറപ്പിച്ചു കൊണ്ട് ഇരുന്ന് അവളുടെ നീലോൽപ്പലനയനങ്ങളിലേക്ക് എന്താണെന്ന അർത്ഥത്തിൽ തന്റെ ഈക്ഷണങ്ങളാൽ തിരക്കി... ശ്രീലക്ഷ്മി തന്റെ വയറ് മറച്ചിരുന്ന പുടവയൽപ്പം നീക്കി. ദേവദത്തൻ നീലരോമരാജികൾ നിറഞ്ഞ പാൽവർണ്ണമാർന്ന ഒതുങ്ങിയ വയറിലേക്കും ശ്രീലക്ഷ്മിയുടെ മുഖത്തേക്കും മാറി മാറി തന്റെ മിഴികളയച്ചു കൊണ്ടിരുന്നു... പൊടുന്നനെ ശ്രീലക്ഷ്മി ചിന്താകുലമായ മനസ്സുമായി തന്റെ മുന്നിൽ മുട്ടു കുത്തി നിൽക്കുകയായിരുന്ന ദേവദത്തന്റെ തലയിൽ പിടിച്ചു കൊണ്ട് തന്റെ വയറിലേക്ക് ചേർത്ത് പിടിച്ചു.... ദേവദത്തൻ അമ്പരപ്പോടെ ശ്രീലക്ഷ്മിയുടെ മുഖത്തേക്ക് നോട്ടമയച്ചു. ഇത്രയും നേരം താൻ കണ്ടിരുന്ന കനത്ത ഭാവത്തിന് പകരം ശ്രീലക്ഷ്മിയുടെ മുഖത്ത് ബാല്ഹീക ശോണിമ പടർന്നിരിക്കുന്നതും നീലക്രാന്തവർണ്ണനയനങ്ങളിൽ പ്രണയത്തിൻ അകൂപാരവീചികൾ നിറഞ്ഞിരിക്കുന്നതും ദേവദത്തൻ കണ്ടു.... "ദേവേട്ടാ... നമുക്കിടയിലേക്ക് ഒരാള് കൂടെ വരാൻ പോകുന്നു"...കവിളിൽ മന്ദാക്ഷത്തിൻ ശൃംഗാരഭൂഷണം വർണ്ണങ്ങളണിഞ്ഞു ദേവദത്തന് നേരെ പ്രണയവിശിഖങ്ങളെറിഞ്ഞു കൊണ്ടൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മി മൊഴിഞ്ഞു... ശ്രീലക്ഷ്മിയുടെ വാക്കുകൾ പൊടുന്നനെ ദേവദത്തനിൽ അതിശയമുണർത്തി. പതിയെ അതിശയം ഹർഷഝാരീവീചികളായി അവന്റെ മിഴികളിൽ നിറഞ്ഞു... "ലച്ചൂ"... ആനന്ദഭരിതമായ ദേവദത്തന്റെ വാക്കുകളിലും മുഖഭാവങ്ങളിലും ഉറപ്പിച്ചോ എന്നൊരു ചോദ്യത്തിന്റെ ധ്വനി നിറഞ്ഞു നിന്നു... ശ്രീലക്ഷ്മിയൊരു പുഞ്ചിരിയോടെ അതേയെന്ന് തല കുലുക്കി... ആമോദത്തിൻ ദേവദുന്ദുഭിനാദങ്ങൾ മനസ്സിൽ നിറഞ്ഞ ദേവദത്തൻ ശ്രീലക്ഷ്മിയുടെ വയറിൽ തന്റെ ചുണ്ടുകളമർത്തി. ആനന്ദനിർവൃതി നിറഞ്ഞൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മിയുടെ നീലനയനങ്ങൾ കൂമ്പിയടഞ്ഞു... ഉടനെയെഴുന്നേറ്റ ദേവദത്തൻ ശ്രീലക്ഷ്മിയുടെ ഇരു കവിളിലും കരതലമമർത്തിക്കൊണ്ട് അവളുടെ വിടർന്ന നിടിലത്തിൽ തന്റെ ചുണ്ടുകളളമർത്തി. അവന്റെ ചുംബനപുഷ്പം തന്റെ നെറ്റിയിൽ അമരുമ്പോൾ കൂമ്പിയടഞ്ഞ തന്റെ മിഴികളിൽ തുടർന്നവന്റെ ചുണ്ടുകൾ ഏൽപ്പിച്ച തണുത്ത തൂവൽസ്പർശമേൽക്കുന്നത് അതിയായ ആഹ്ലാദത്തോടെ ശ്രീലക്ഷ്മിയാസ്വദിച്ചു.... ആഹ്ലാദത്തിമിർപ്പിലമർന്ന ദേവദത്തൻ ശ്രീലക്ഷ്മിയെ തന്റെയിരു കൈകളാലും പുഷ്പം കണക്കെ കോരിയെടുത്തു. അവളുടെ നീലോൽപ്പല നയനങ്ങളിലേക്ക് അവൻ പ്രണയപുരസരം സ്മരശരങ്ങൾ എയ്തു കൊണ്ടവളെയും കൊണ്ടവൻ വട്ടം കറങ്ങി.... "അപ്പോൾ ഇത് പറയാനായിരുന്നല്ലേ എന്റെ ലച്ചൂട്ടിയുടെ ഈ നവരസഭാവങ്ങളൊക്കെ"...? മുഖത്ത് നിറഞ്ഞൊരു കുസൃതിച്ചിരിയോടെ ശ്രീലക്ഷ്മിയെ നോക്കിക്കൊണ്ട് ദേവദത്തനവളോട് ചോദിച്ചു.... ശ്രീലക്ഷ്മിയൊരു മന്ദഹാസത്തോടെ അതേയെന്ന് തല കുലുക്കി... "ദേവേട്ടാ... ഇതറിഞ്ഞപ്പോൾ ദേവേട്ടനോട് ആദ്യം പറയാനും അതും എന്നും ഓർമയിൽ നിൽക്കുന്ന തരത്തിൽ പറയാണമെന്നും തോന്നി... എന്റെ ദേവേട്ടൻ വിഷമിച്ചു പോയല്ലേ... ദേവേട്ടന്റെ ലച്ചുവിന്റെ കുസൃതിയല്ലേ ഇതൊക്കെ"....ദേവദത്തന്റെ കൈകളിൽ കിടന്ന് ശ്രീലക്ഷ്മിയവന്റെ കവിളിൽ മൃദുവായി പിടിച്ചൊന്നുലച്ചൊരു കൊഞ്ചലോടെ മൊഴിഞ്ഞു... ദേവദത്തന്റെ ഇടം കവിളിലൊരു ചുംബനം നൽകിയ ശ്രീലക്ഷ്മി അവന്റെ കഴുത്തിലൂടെ ഇരു കൈകളുമിട്ട് പ്രണയത്തിൻ നദീകാന്തവീചികളൊഴുക്കി കൊണ്ടവന്റെ മിഴികളിലേക്കൊരു മന്ദഹാസത്തോടെ നോക്കിക്കൊണ്ടിരുന്നു.... ദേവദത്തൻ ശ്രീലക്ഷ്മിയേയും കൈയിലെടുത്തു കൊണ്ട് വീടിന് നേരെ നടക്കുവാനാരംഭിച്ചു.... മിഴികളാൽ പരസ്പരം പ്രണയത്തിന്റെ അക്ഷരങ്ങളില്ലാത്ത ഭാഷയിൽ തങ്ങളുടെ പ്രണയം കൈമാറികൊണ്ട് ഉദവസിതത്തിലേക്ക് നീങ്ങുമ്പോൾ പാഥോനാഥന്റെ മടിത്തട്ടിലേക്ക് മറയുവനൊരുങ്ങുന്ന തേജസാംരാശിയവരെ നോക്കി മന്ദസ്മിതം തൂകിക്കൊണ്ടിരുന്നുവാ സായാഹ്നത്തിൽ.... തുടരും NB : നേരത്തെ വർക്ക്‌ ചെയ്തിടത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അപ്രതീക്ഷിതമായി നീങ്ങേണ്ടി വന്നതിനാൽ ഈ പാർട്ട്‌ എഴുതി പോസ്റ്റാനായി അല്പം സമയം കൂടുതലെടുത്തു. വായനക്കാർ ക്ഷമിക്കുമല്ലോ... 🙂 #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ
ഋതുനന്ദനം.... Part 113 മിഴികളിൽ പകർന്ന ചുംബനങ്ങൾക്ക് ശേഷം പ്രണയാർദ്രമായൊരു പുഞ്ചിരിയോടെ ദേവദത്തന്റെ മുഖത്തേക്ക് നോട്ടമയച്ച ശ്രീലക്ഷ്മിയുടെ അധരങ്ങൾ ദേവദത്തന്റെ അധരങ്ങളിൽ പതിഞ്ഞു... തന്റെ പെണ്ണിന്റെ നനവാർന്ന മാതളയല്ലിയരങ്ങൾ തന്റെയധരങ്ങൾക്ക് പകർന്ന സുശീതകണങ്ങളെയൊരു മധുമഷികയേ പോലെയേറ്റ് വാങ്ങവേ ദേവദത്തന്റെ തനുവാകെ പുളകമണിഞ്ഞു.... നിമിഷങ്ങളോളം അധരപാനം കൊണ്ട് കവിത രചിച്ചതിന് ശേഷം തലയുയർത്തി തന്റെ നേരെ ചക്ഷുസുകളെറിഞ്ഞ ശ്രീലക്ഷ്മിയുടെ നീലാർണ്ണവ നയനങ്ങളിൽ പ്രണയത്തിൻ ദീപവതീതരംഗങ്ങൾ നിറഞ്ഞു കവിയുന്നത് കണ്ട് പ്രണയഭരിതനായ ദേവദത്തൻ ഉള്ളിൽ നിറഞ്ഞൊരു ആനന്ദത്തോടെ ആസ്വദിച്ചു കൊണ്ടിരുന്നു... ദേവദത്തനെ നോക്കി പ്രണയാർദ്രമായൊരു നോട്ടമെറിഞ്ഞു കൊണ്ട് ശ്രീലക്ഷ്മി അവന്റെ തലയിലും വക്ഷസ്സിലുമൊക്കെ കുവലയദലകരാംഗുലികളുടെ തണുപ്പ് നിറഞ്ഞ പാണീതലങ്ങളാൽ തൂവൽസ്പർശമേൽപ്പിച്ചു കൊണ്ട് വനഹ്രദിനിയേ പോലെയൊഴുകിക്കൊണ്ടിരുന്നു. ഓരോ സ്പർശനങ്ങളിലും ദേവദത്തനറിഞ്ഞു തന്റെ പെണ്ണിന് തന്നോടുള്ള അടങ്ങാത്ത പ്രണയത്തെ..... ശ്രീലക്ഷ്മിയുടെ മയൂരപിച്ഛസ്പർശനങ്ങളിൽ കാമോദ്ദീപനമുണർന്നപ്പോൾ ദേവദത്തൻ അവളുടെ കപോലങ്ങളിൽ പിടിച്ചു കൊണ്ടവളെ ചുംബിച്ചതിനു ശേഷമവളെയൊന്ന് നോക്കി. അവളുടെ ശീതാംശുവദനത്തിൽ തന്റെ പുരുഷന് വേണ്ടിയെല്ലാ അർത്ഥത്തിലും ആത്മപ്രദാനം ചെയ്യുവാൻ മനസ്സുകൊണ്ടൊരുങ്ങിയതിന്റെ ലാഞ്ഛനകൾ ദർശിച്ച ദേവദത്തനവളെ പതിയെ പര്യങ്കത്തിലേക്ക് മലർത്തിക്കിടത്തി... പുഷ്പകേതനവിശിഖങ്ങൾ എയ്യുന്ന മിഴികളോടെ ദേവദത്തൻ തന്നിലേക്ക് ദൃഷ്ടിപാതമെറിയവേ വ്രീളാഭരിതയായ ശ്രീലക്ഷ്മിയുടെ വദനത്തിൽ ഗരുഡാഗ്രജവല്ലകങ്ങൾ ധാരയായി പെയ്തിറങ്ങിക്കൊണ്ടിരുന്നു... അനന്യജനുണർന്ന ദേവദത്തനൊരു മൃദുമന്ദഹാസത്തോടെ അവന്റെ ചുണ്ടുകൾ തന്റെ നിടിലത്തിൽ മുദ്രയണിയിക്കവേ നിർവൃതിയണിഞ്ഞൊരു മന്ദസമേരവുമായി ശ്രീലക്ഷ്മിയുടെ മനസ്സ് തന്റെ പുരുഷനിൽ അലിഞ്ഞു ചേരുവാനായി തുടിച്ചു കൊണ്ടിരുന്നു.... ദേവദത്തന്റെ ഓഷ്ഠങ്ങളുടെ നനവ് തന്റെ കൂമ്പിയടഞ്ഞ നയനങ്ങളിലും ഗണ്ഡതലങ്ങളിലും നാസികയിലും ഒഴുകി നടന്നതിനു ശേഷം മാതളയല്ലിയധരങ്ങളിൽ പതിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ പാണീതലങ്ങൾ സ്വയമേവ അവന്റെ വസനങ്ങളിൽ തെരുപ്പിടിച്ചു കൊണ്ടിരുന്നു.... അധരങ്ങളിൽ മധുപത്തെ പോലെയവന്റെ ഓഷ്ഠങ്ങൾ നിര്‍ജ്ജരകണങ്ങളെ നുകർന്നു കൊണ്ട് കാവ്യരചന നടത്തുമ്പോൾ ശ്രീലക്ഷ്മിയുടെ ഗാത്രം തരളിതമായി.... ദേവദത്തന്റെ അധരങ്ങൾ ബഹുനാദം കടഞ്ഞെടുത്ത പോലെയുള്ള ഗ്രീവയിലും അംശുകാവൃതമായ ഉരോജങ്ങളിൽ പതിയവേ ശ്രീലക്ഷ്മിയവനെ വിളിച്ചു കൊണ്ടൊന്നു കുറുകി.... തുടർന്ന് ശ്രീലക്ഷ്മിയുടെ ജഠരത്തിലും സക്ഥികളിലും പ്രസൃതകളിലും കൊലുസ്സുകൾ മധുരതരമായ രാപ്പാടിഗാന കല്ലോലിനികൾ മുഴക്കുന്ന പാദാരവിന്ദങ്ങളിലും ഇളം മാധവദ്രുമഫലങ്ങൾ കണക്കെയുള്ള പാദാംഗുഷ്ഠങ്ങളിലും സ്വാദുരസഫലങ്ങൾ കണക്കെയുള്ള പാദശാഖകളിലും ഉശീരപത്രോപരിതലം പോലെ മൃദുവായ ചേവടികളിലും ദേവദത്തൻ കരങ്ങളാലും അധരങ്ങളാലും പരിലാളനകൾ അർപ്പിയ്ക്കവേ അവളുടെ മനസ്സ് തന്റെ കാമുകനായ പാഥോനാഥന്റെ ചുംബനങ്ങൾ തിരകളിലൂടെ ഏറ്റ് വാങ്ങുവാനായി കാത്തിരിക്കുന്ന സികതിലതീരങ്ങളായി മാറിയിരുന്നു.... നിമിഷങ്ങൾ കഴിയവേ അംശുകങ്ങൾ തന്റെ കളേബരത്തിൽ നിന്നുമകലുന്നത് ശ്രീലക്ഷ്മിയറിഞ്ഞു. കന്ദപ്പബാണങ്ങളെയ്ത് കൊണ്ട് തന്റെ വദനത്തിലേക്കൊരു പുഞ്ചിരിയോടെ ദേവദത്തൻ ഈക്ഷണങ്ങളയയ്ക്കവേ മന്ദാക്ഷമുഖിയായ ശ്രീലക്ഷ്മി തന്റെ നഗ്നമായ വക്ഷോരുഹങ്ങളെ പ്രകോഷ്ഠങ്ങളാൽ മറച്ചു പിടിച്ചു.... ഒരു പുഞ്ചിരിയോടെയൽപ്പം ബലമായി ശ്രീലക്ഷ്മിയുടെ കൈകൾ മാറ്റി ദേവദത്തനാ നാൽപ്പാമര വർണ്ണത്തിൽ വിളങ്ങുന്ന വക്ഷോരുഹകുഡ്മളങ്ങളിലേക്ക് മുഖമമർത്തി ദന്തഛദങ്ങളാൽ മാക്ഷികം നുണഞ്ഞും ജിഹ്വാൽ പരിലാളനകൾ അർപ്പിയ്ക്കുമ്പോഴും ശ്രീലക്ഷ്മിയൊരു കുറുകലോടെ അവന്റെ കചങ്ങളിൽ കൈരവദലപാണീരുഹങ്ങളാൽ തെരുപ്പിടിച്ചു കൊണ്ടിരുന്നു... തുടർന്നവന്റെ അധരങ്ങളും ജിഹ്വയും ശ്രോണിയുടെ കീഴിലെ സ്നിഗ്ദ്ധതയിലേക്കിറങ്ങി അവളുടെ യൗഷിണ്യാംഗത്തിൽ ലാളനകൾ അർപ്പിയ്ക്കുമ്പോൾ ശ്രീലക്ഷ്മിയൊരു സീൽക്കാരത്തോടെ തന്റെ വപുസ്സുയർത്തി.... രതിപൂർവലീലകളുടെ അന്ത്യത്തിൽ അവന്റെ പുരുഷത്വം അവളുടെ യൗഷിണ്യത്തിലേക്ക് പെയ്തിറങ്ങി രതിയുടെ സിതാപാംഗനൃത്തങ്ങളാടുമ്പോൾ മുഴങ്ങിയ സീൽക്കാരങ്ങൾക്ക് പാദസരക്കിലുക്കങ്ങൾ താളാത്മകമായ രാപ്പാടി ഗീതം പകരുന്ന ഇരുവരുടേയും ഇണചേരലിനാ മുറി നിശബ്ദം സാക്ഷ്യം വഹിച്ചു കൊണ്ടിരുന്നു... ഒരു ചെറു നോവോടെ എല്ലാ അർത്ഥത്തിലും ശ്രീലക്ഷ്മി ദേവദത്തന്റെ സ്വന്തമായ രതിക്രീഡകളുടെ അന്ത്യത്തിൽ അവന്റെ പുരുഷത്വം അവളുടെ സ്ത്രീത്വത്തിന്റെ പാനീയവർണ്ണികതീരങ്ങളിൽ സരില്പതിയുല്ലോലങ്ങളായി അലയടിയ്ക്കവേ ശ്രീലക്ഷ്മിയിൽ നിന്നുമുയർന്ന രതികൂജനങ്ങളെ ദേവദത്തൻ തന്റെ ദന്തവാസസ്സുകളാൽ ബന്ധിച്ചു. രതിമൂർച്ചയതിന്റെ ഭൂധരശൃംഗങ്ങളേറുമ്പോൾ അവളുടെ പുനര്‍നവങ്ങൾ അവന്റെ പുറത്തേക്ക് ആഴ്ന്നിറങ്ങി... ഭോഗാവസാനം ദേവദത്തൻ നേത്രാംബുകണങ്ങൾ മൊട്ടിട്ട ശ്രീലക്ഷ്മിയുടെ മംഗല്ല്യപുഷ്പിസൂനവർണ്ണ നയനങ്ങളിൽ ചുംബനപ്പൂക്കളർപ്പിച്ചു.... രതിയാലസ്യത്തിൽ മലർന്നു കിടന്ന ദേവദത്തന്റെ സ്വേദകണങ്ങൾ ഖാതമായി മാറിയ വക്ഷസ്സിലേക്ക് ശിരസ്സർപ്പിച്ചു കിടക്കവേ ശ്രീലക്ഷ്മിയുടെ രക്തകന്ദാധരങ്ങളിലൊരു പുഞ്ചിരി വിരിഞ്ഞു. അവന്റെ നെഞ്ചിൽ അവളുടെ പാണിജങ്ങൾ ചിത്രരചന നടത്തിക്കൊണ്ടിരുന്നു... തന്റെ വക്ഷസ്സിൽ മുഖമമർത്തിക്കിടക്കുന്ന ശ്രീലക്ഷ്മിയേ ദേവദത്തൻ പ്രണയപുരസ്സരമൊരു പുഞ്ചിരിയോടെ തഴുകിക്കൊണ്ടിരുന്നു.... ================================== നാണം കലർന്നൊരു പുഞ്ചിരിയോടെ കഥയിലെ ഭാഗങ്ങൾ ഓർത്തു കൊണ്ട് നിന്ന അഭിരാമിയപ്പോൾ ചുറ്റും നടക്കുന്നതൊന്നും അറിഞ്ഞതേയില്ല. അഭിരാമിയുടെ മുഖഭാവങ്ങൾ മിത്രയൊരു അമ്പരപ്പോടെ നോക്കി നിൽക്കുകയായിരുന്നു.... "എടീ ചേച്ചി"....മിത്രയുടെ വിളി അഭിരാമിയെ ഓർമകളുടെ യാപ്യയാനത്തിൽ നിന്നുമിറക്കി... മായാത്ത പുഞ്ചിരി നിറഞ്ഞ മുഖഭാവവുമായി അഭിരാമി മിത്രയെ നോക്കി.. "അച്ഛൻ ഫോണിൽ ചേച്ചിയാണെങ്കിൽ ഭയങ്കര ആലോചനയിലും നടുക്ക് പോസ്റ്റായത് ഞാനും. ചേച്ചിയെന്താ ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത് "....? അമ്പരപ്പും നീരസവും നിറഞ്ഞ വാക്കുകളോടെ മിത്ര അഭിരാമിയോട് തിരക്കി... "ഒന്നുമില്ല മിത്തൂ.. ഞാനാലോചിച്ചത് അച്ഛന്റെ കഥ വായിക്കുമ്പോൾ നിനക്ക് മനസ്സിലാവും. നാട്ടിലെത്തിയിട്ട് നോക്കാം"... അഭിരാമിയൊരു മന്ദഹാസത്തോടെ മറുപടി നൽകി.... അഭിരാമിയുടെ മറുപടിയിൽ മിത്ര കണ്ണും മിഴിച്ചു നിന്നു... അപ്പോഴേക്കും ഫോൺ സംഭാഷണമവസാനിപ്പിച്ചു ദേവദത്തനും അവിടേയ്‌ക്കെത്തി. അയാളുടെ മുഖത്തൊരു പുഞ്ചിരി നിറഞ്ഞിരിക്കുന്നത് അഭിരാമിയും മിത്രയും ശ്രദ്ധിച്ചു... "അച്ഛാ... അച്ഛൻ ഭയങ്കര സന്തോഷത്തിലാണല്ലോ"...? ആനന്ദം നിറഞ്ഞ മുഖഭാവത്തോടെ തങ്ങളുടെ അടുത്തേക്ക് വന്ന ദേവദത്തനോട് മിത്ര തിരക്കി... "അതെ മോളെ... അച്ഛൻ വളരെ സന്തോഷത്തിലാണ്. എന്റെയൊരു കഥ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യാനൊരു കൂട്ടർ താല്പര്യപെട്ടിട്ടുണ്ട്. എന്റെ എഴുത്ത് ജീവിതത്തിൽ ആദ്യമായാണ് ഇത്. അടുത്ത ആഴ്ച അത് സംബന്ധിച്ചുള്ള ഡിസ്കഷന് വേണ്ടി ഡൽഹിയിൽ എത്തണം"....ദേവദത്തൻ ആവേശത്തോടെ മക്കളിരുവരോടുമായി മൊഴിഞ്ഞു... ദേവദത്തൻ പറഞ്ഞത് കേട്ടപ്പോൾ അഭിരാമിയുടെയും മിത്രയുടെയും വദനങ്ങളിൽ ശക്രധനുസ്സിൻ സപ്തവർണ്ണങ്ങൾ പെയ്തിറങ്ങി.... "അച്ഛാ.. അപ്പോൾ നാട്ടിലേക്ക് പോകേണ്ടി വരില്ലേ എത്രയും പെട്ടെന്ന് "...? അഭിരാമിയൊരു സംശയത്തോടെ ദേവദത്തനോട് തിരക്കി... ദേവദത്തൻ ഉവ്വെന്ന് തലയാട്ടി... "അച്ഛാ.. നമ്മൾ എപ്പോഴാണ് പോകുന്നത്"...? "എനിക്ക് നമ്മുടെ വീടൊക്കെ കാണുവാൻ കൊതിയായി"...അതീവ ഉത്സാഹത്തോടെ മിത്ര ദേവദത്തനോട് തിരക്കി... "നമുക്ക് മറ്റന്നാൾ പോകാം മോളെ"...ദേവദത്തനൊരു മന്ദഹാസത്തോടെ മിത്രയ്ക്ക് മറുപടി നൽകി.... "ഞങ്ങൾ എപ്പോഴേ റെഡി... ആട്ടെ അച്ഛന്റെ പൂജാബിംബം വരുമെന്ന് തോന്നുന്നുണ്ടോ"...? അഭിരാമിയുടെ സംസാരമൊരു ചോദ്യത്തിൽ അവസാനിച്ചു.... "ലച്ചു വരും"... ഒരു നിറപുഞ്ചിരിയോടെ ആത്മവിശ്വാസം നിറഞ്ഞ ദൃഡമായ സ്വരത്തിൽ ദേവദത്തൻ അഭിരാമിയ്ക്ക് മറുപടി നൽകി... ദേവദത്തന്റെ മറുപടി അഭിരാമിയിലും മിത്രയിലും ഒരുപോലെ ഞെട്ടലുണ്ടാക്കി.... അച്ഛന്റെയീ അമിതമായ ആത്മവിശ്വാസത്തിന്റെ പുറകിൽ എന്താവും. തനിയ്ക്ക് തോന്നുന്നില്ല അമ്മ തങ്ങളുടെ കൂടെ നാട്ടിലേക്ക് വരുമെന്ന്... അഭിരാമി അമ്പരപ്പോടെ ചിന്തിച്ചു... മിത്രയും സമാനമായിട്ടായിരുന്നു ചിന്തിച്ചത്... മക്കളുടെ ഭാവഭേദങ്ങളൊരു ചെറു ചിരിയോടെ ദേവദത്തൻ നോക്കി നിന്നു... "അച്ഛന്റെ കാന്താരികൾ ആലോചിച്ചു നിന്നത് മതി. ഇപ്പോൾ തന്നെ ഇരുട്ടാവാറായി. നമുക്ക് വേഗമിറങ്ങാം"....ആലോചനയിൽ മുഴുകിയിരിക്കുന്ന അഭിരാമിയോടും മിത്രയോടും ദേവദത്തനൊരു ചിരിയോടെ മൊഴിഞ്ഞു... ഇരുവരും മറുപടിയൊന്നും പറയാതെ തലയാട്ടി.... മൂവരും കോട്ടയിൽ നിന്നും മടങ്ങുവാനാരംഭിച്ചു.... ================================== ഗോൽക്കൊണ്ടയിൽ നിന്നും ക്യാബിൽ ലക്‌ടി കാ പൂളിലേക്ക് തിരിച്ചു പോകുമ്പോൾ അഭിരാമിയുടെയും മിത്രയുടെയും മനസ്സ് ആനന്ദഭരിതമായിരുന്നു. മുമ്പ് പോയപ്പോൾ മനസ്സിൽ നിറഞ്ഞൊഴുകിയിരുന്ന ആതങ്കശൈവലിനികളോട് പകരം വീട്ടിയതിന്റെ സംതൃപ്തി ഇരുവരുടെയും വദനങ്ങളിൽ പ്രകടമായിരുന്നു... അല്പനേരത്തെ യാത്രയ്ക്ക് ശേഷം മൂവരും ലക്‌ടി കാ പൂൾ മെട്രോ സ്റ്റേഷന് അടുത്തിറങ്ങി. സ്റ്റേഷനടുത്തേക്ക് പോകുന്നതിനു മുമ്പ് ചുറ്റുമൊന്ന് കണ്ണോടിച്ച ദേവദത്തന്റെ കണ്ണുകൾ എതിർ വശത്തെയൊരു സ്വീറ്റ് ഷോപ്പിൽ പതിഞ്ഞു. ദേവദത്തൻ അഭിരാമിയോടും മിത്രയോടും ആ സ്വീറ്റ് ഷോപ്പിൽ പോകാമെന്നു നിർദ്ദേശിച്ചപ്പോൾ അവർ സമ്മതം മൂളി..... സ്വീറ്റ് ഷോപ്പിൽ കയറുമ്പോൾ അച്ഛനെന്തിനാവും അങ്ങോട്ട് കൊണ്ട് പോകുന്നതെന്ന സംശയമുദിച്ചെങ്കിലും അഭിരാമിയും മിത്രയും ദേവദത്തനോട് ഒന്നും ചോദിക്കുവാൻ നിന്നില്ല... ദേവദത്തൻ പല സ്വീറ്റ്സും എടുക്കാൻ പറയുന്നത് അഭിരാമിയും മിത്രയും കൗതുകത്തോടെ നോക്കി നിന്നു.... "അച്ഛാ.... ഇപ്പോൾ ഈ സ്വീറ്റ്സ് ഒക്കെ വാങ്ങിക്കുന്നത് എന്തിനാ"...? മിത്ര തന്റെ സംശയം മറച്ചു വയ്ക്കാതെ ചോദിച്ചു... "മീനൂട്ടി... മറ്റന്നാൾ നമ്മൾ പോകുവല്ലേ. അപ്പോൾ സമയം കിട്ടിയെന്ന് വരില്ല. രാമേട്ടൻ കാരണവർ പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ട് പോകുമ്പോൾ സ്വീറ്റ്സും കൊണ്ട് ചെല്ലാൻ. കൊണ്ട് ചെന്നില്ലെങ്കിൽ പിന്നെ അത് മതി കാരണവർക്ക് ഉടക്കുണ്ടാക്കാൻ"...ദേവദത്തനൊരു ചെറു ചിരിയോടെ മിത്രയ്ക്ക് മറുപടി നൽകി.. ദേവദത്തന്റെ മറുപടി കേട്ട മിത്രയൊന്ന് മന്ദഹസിച്ചു.... "അച്ഛാ.... രാമശ്ശനെ കാണുവാൻ എനിയ്ക്ക് കൊതിയായി. ചേച്ചിയെപ്പോഴും പറയും രാമശ്ശനെ പറ്റി".... മിത്രയൊരു മന്ദഹാസത്തോടെ ദേവദത്തനോട് മൊഴിഞ്ഞു... "കാരണവർ മീനൂട്ടി വരുന്നതും കാത്ത് നിൽക്കുവാ".... ദേവദത്തൻ ചിരിച്ചു കൊണ്ട് മിത്രയോട് പറഞ്ഞു... ദേവദത്തന്റെയും മിത്രയുടെയും സംഭാഷണമൊരു പുഞ്ചിരിയോടെ ശ്രവിച്ചു നിന്ന അഭിരാമിയുടെ ശ്രദ്ധ പൊടുന്നനെ ദേവദത്തനപ്പോൾ എടുത്ത സോൻ പാപ്പ്ടി ബോക്സിലേക്ക് പതിഞ്ഞു... "അച്ഛാ.... ഈ സോൻ പാപ്പ്ടി ആർക്കു വേണ്ടിയാ"...? അഭിരാമി തന്റെ സംശയം മറച്ചു വയ്ക്കാതെ ദേവദത്തനോട് തിരക്കി.... "അതെന്താ അങ്ങനെയൊരു ചോദ്യം... എന്റെ കാന്താരികൾക്ക് ഇഷ്ടമല്ലേ"...? ദേവദത്തൻ ചിരിച്ചു കൊണ്ടൊരു മറുചോദ്യമുന്നയിച്ചു... "ഞങ്ങൾക്ക് ഇഷ്ടമാണ്... ഇതങ്ങനെ വാങ്ങാറില്ല. അമ്മയ്ക്ക് ഇതൊട്ടും ഇഷ്ടമല്ല. മുമ്പൊരിക്കൽ അമ്മയ്ക്ക് കൊടുത്തപ്പോൾ അമ്മയിത് എറിഞ്ഞു കളഞ്ഞില്ല എന്നേയുള്ളൂ. വല്ലാത്തൊരു ജന്മം തന്നെ"...ഒരു നെടുവീർപ്പോട് കൂടിയത് പറയുമ്പോഴും അഭിരാമിയുടെ മുഖത്ത് അമ്മയോടുള്ള പുച്ഛം നിറഞ്ഞു നിന്നു..... "എന്നാലിത് ആ ജന്മത്തിന് വേണ്ടിയാണു"...ദേവദത്തനുറക്കെ ചിരിച്ചു കൊണ്ട് അഭിരാമിയ്ക്ക് മറുപടി നൽകി... ദേവദത്തന്റെ മറുപടിയിൽ അഭിരാമിയും മിത്രയും അമ്പരന്നു പോയി... "കൊള്ളാം.... ഞങ്ങൾ കൊടുക്കുമ്പോൾ തിരിഞ്ഞ് നോക്കാത്ത അമ്മയാണ് അച്ഛൻ കൊടുക്കുമ്പോൾ വാങ്ങിക്കഴിക്കുന്നത്. അച്ഛനാ പാരല്ലൽ വേൾഡിൽ നിന്നൊന്ന് പുറത്തിറങ്ങി പക്വതാപൂർവമൊന്ന് ചിന്തിക്ക്. അമ്മയ്ക്ക് കൊടുത്താൽ അച്ഛന്റെ മുഖത്തേക്കിത് വലിച്ചെറിഞ്ഞില്ലെകിൽ ഭാഗ്യം"... വാക്കുകളിൽ പുച്ഛം കലർത്തിക്കൊണ്ട് അഭിരാമി ദേവദത്തനോട് മൊഴിഞ്ഞു... "ശരിയാ... അച്ഛനിങ്ങനെ പിരിയിളകി പോയല്ലോ"... മിത്രയും അമ്മയോടുള്ള തന്റെ അമർഷം മറച്ചു വയ്ക്കാതെ മൊഴിഞ്ഞു... അഭിരാമിയുടെയും മിത്രയുടെയും വാക് ശരങ്ങളെ ദേവദത്തനൊരു പുഞ്ചിരിയോടെ നേരിട്ടു... "നിങ്ങളുടെ അമ്മയ്ക്ക് ഞാനിത് കൊടുക്കുകയും ചെയ്യും. അവളിത് വാങ്ങുകയും ചെയ്യും കഴിക്കുകയും ചെയ്യും"...ഒരു പുഞ്ചിരിയോടെ ഇരുവർക്കും മറുപടി നൽകിയ ദേവദത്തന്റെ വാക്കുകളിൽ എന്തെന്നില്ലാത്ത ആത്മവിശ്വാസം നിറഞ്ഞു നിന്നു... "ഞങ്ങളൊന്നും പറയുന്നില്ല. അച്ഛനോട് ഇതേ പറ്റി പറഞ്ഞു തർക്കിക്കാൻ ഈ ലോകത്താർക്കും സാധ്യമല്ല. അച്ഛനിത് അച്ഛന്റെ പൂജാബിംബത്തിന് കൊടുക്ക് എന്നിട്ട് വാങ്ങിക്കാനുള്ളതൊക്കെ വാങ്ങിച്ചോ"... അഭിരാമി രോഷം പൂണ്ടു കൊണ്ട് ദേവദത്തനോട് മൊഴിഞ്ഞു... മറുപടിയായി ദേവദത്തനൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.... കുറച്ച് നേരം സ്വീറ്റ് ഷോപ്പിൽ നിന്നും അത്യാവശ്യമുള്ളതെല്ലാം വാങ്ങി ദേവദത്തൻ തന്റെ മക്കളോടൊപ്പം പുറത്തേക്കിറങ്ങി മെട്രോ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി.... ================================= ഫ്ലാറ്റിൽ തന്റെ മുറിയിലെ കട്ടിലിൽ ഇരിക്കുകയായിരുന്ന അഞ്ജനയെന്ന ശ്രീലക്ഷ്‌മിയുടെ മനസ്സിൽ കുറച്ച് ദിവസങ്ങൾക്കിടയിൽ തന്റെ ജീവിതത്തിൽ നടന്ന സംബങ്ങളായിരുന്നു.... താൻ അസുഖമായി കിടക്കുന്ന വിവരമറിഞ്ഞു വന്ന അഭിയിലോ മിത്രയിലോ പഴയ സ്നേഹത്തിന്റെ ഒരംശം പോലുമില്ല ഇപ്പോൾ. അവരുടെ ഭാവഭേദങ്ങളിൽ നിന്ന് തന്നെ മനസ്സിലാവുന്നു അവർക്ക് തന്നോടുള്ള വെറുപ്പ്.... മക്കൾക്കിപ്പോൾ എന്തിനും അച്ഛൻ മതിയെന്നായിരിക്കുന്നു. തന്നോട് പകരം വീട്ടുന്നുവെന്ന കണക്കെ തന്റെ മുന്നിൽ വച്ചുള്ള അവരുടെ അച്ഛനോടുള്ള സ്നേഹ പ്രകടനങ്ങൾ താൻ കണ്ടതാണല്ലോ ഹോസ്പിറ്റലിൽ വച്ചു.... എന്നിട്ടും വെറുപ്പിന്റെ അമർഷത്തിന്റെ ഒരു കണിക പോലുമില്ലാത്തത് ഒരാളുടെ മനസ്സിൽ മാത്രം.... തന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷന്... ദേവദത്തന്... വർഷങ്ങൾ കഴിഞ്ഞു കണ്ടുമുട്ടുമ്പോഴും ആ മിഴികളിൽ തന്നോടുള്ള സ്നേഹം മാത്രം...ശ്രീലക്ഷ്മി കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ആലോചിച്ചു... ശ്രീലക്ഷ്മിയുടെ മനസ്സിലൂടെ ദേവദത്തൻ വന്നപ്പോൾ തൊട്ടുള്ള പെരുമാറ്റങ്ങൾ ഒരു ചലച്ചിത്രത്തിലെ രംഗങ്ങളേ പോലെ ഓടിക്കൊണ്ടിരുന്നു... ഹോസ്പിറ്റലിൽ മക്കൾ തന്നോട് അകൽച്ച കാണിച്ചു മാറി നിൽക്കുമ്പോഴും തന്നെ ഉറക്കമൊഴിഞ്ഞു ശുശ്രൂഷിച്ച ദേവദത്തനെ ശ്രീലക്ഷ്മിയോർത്തു.... ഇത്രയും സ്നേഹസമ്പന്നനായ ഭാര്യയെ ആത്മാവിലുറച്ചു സ്നേഹിക്കുന്ന ഒരു പുരുഷനെ ഒരു സ്ത്രീയും ഉപേക്ഷിക്കില്ല. എന്നാൽ താനുപേക്ഷിച്ചു..... എന്തിന്...? ശ്രീലക്ഷ്മിയുടെ മനസ്സ് പഴയ ഓർമ്മകളിലേക്ക് ശതാംഗയാത്ര നടത്തുവാൻ തുടങ്ങി.... തുടരും NB : ഇപ്പോൾ വർക്ക്‌ ചെയ്യുന്നിടത്ത് നിന്നും കമ്പനി ട്രാൻസ്ഫർ നൽകുന്നതിനാൽ അടുത്ത പാർട്ട്‌ കുറച്ച് കൂടി ലേറ്റ് ആയേക്കും... വായനക്കാർ സഹകരിക്കുക...🙏🙏 #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ഋതുനന്ദനം... Part 112 കത്തിച്ച നിലവിളക്കുമായി പൂമുഖത്തേക്ക് കയറുമ്പോൾ ശ്രീലക്ഷ്മിയ്ക്ക് താനാ വീട്ടിലേക്ക് ആദ്യമായ് കയറുന്നത് പോലെയുളവായി... ദേവേട്ടനെ കണ്ടപ്പോൾ മുതലീ വീട് തനിക്ക് സുപരിചിതമാണ്. ഇന്നീ ഗൃഹം തന്റെ ഭർതൃഗൃഹമായിരിക്കുന്നു... നിലവിളക്ക് വീടിന്റെ അരികിലുള്ള ചെറിയ പൂജാമുറിയിൽ വയ്ക്കുമ്പോൾ ശ്രീലക്ഷ്‌മി മനസ്സിലോർത്തു... പൂജാമുറിയിൽ വിളക്ക് വച്ചതിനു ശേഷം ദേവദത്തന്റെ അമ്മ ശ്രീലക്ഷ്മിയേയും കൊണ്ട് വിവാഹത്തിനു വന്നവർക്ക് പരിചയപ്പെടുത്താനായി കൊണ്ട് പോയി.... വിവാഹത്തിന്റെ തിരക്കുകളെല്ലാമൊഴിഞ്ഞ സായാഹ്നത്തിൽ ദേവദത്തൻ ശ്രീലക്ഷ്മിയേയും കൊണ്ട് ചന്ദ്രശേഖരന്റെയും സാവിത്രിയുടെയും അസ്ഥിത്തറയിലേക്ക് കൊണ്ട് പോയി.. തന്റെ ദാമ്പത്യജീവിതമെന്നും സന്തുഷ്ടപൂർണ്ണമാകുവാൻ അനുഗ്രഹിക്കണമെന്ന് തന്റെ അച്ഛനമ്മമാരോട് പ്രാർത്ഥിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി. അത് വരെ അവളടക്കി വച്ചിരുന്ന ആമയങ്ങളുടെ ഖാതവീചികൾ നേത്രാംബുക്കളായി ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു.... പ്രാർത്ഥിച്ചതിനു ശേഷം വിഷാദഗ്രസ്തയായി നിന്ന ശ്രീലക്ഷ്മിയുടെ ചുമലിൽ ദേവദത്തൻ കൈ വച്ചു. അവന്റെ മുഖത്തേക്ക് നോട്ടമയച്ച ശ്രീലക്ഷ്മിയുടെ മിഴിനീർ തൂത്തെറിഞ്ഞു കൊണ്ടവളോട് കരയരുതെന്ന് ദേവദത്തൻ ആംഗ്യത്തിലൂടെ അപേക്ഷിച്ചു... വ്യഥകൾ അതിന്റെ ഉച്ചിയിലെത്തിയപ്പോൾ പിടിച്ചു നിൽക്കുവാൻ കഴിയാതെ ശ്രീലക്ഷ്മിയൊരു വിതുമ്പലോടെ ദേവദത്തന്റെ നെഞ്ചിലേക്ക് മുഖമമർത്തി.... "ദേവേട്ടാ... അച്ഛനും അമ്മയും ഒരുപാട് ആഗ്രഹിച്ചതായിരുന്നു ദേവേട്ടനുമായുള്ള എന്റെ വിവാഹം. എന്റെ ജീവിതത്തിലെയീ ശുഭമുഹൂർത്തത്തിന് അവരില്ലാതെ പോയല്ലോ. എത്ര അടക്കി വച്ചു സമാധാനിക്കുവാൻ ശ്രമിച്ചിട്ടും എനിയ്ക്ക് പിടിച്ചു നിൽക്കാനാവുന്നില്ല ദേവേട്ടാ"...ദേവദത്തന്റെ നെഞ്ചിലേക്ക് മുഖമമർത്തി വിതുമ്പിക്കരഞ്ഞു കൊണ്ട് ശ്രീലക്ഷ്മി മൊഴിഞ്ഞു... എത്ര കണ്ടാശ്വസിപ്പിച്ചാലും ശ്രീലക്ഷ്മിയുടെ വ്യസനത്തിന്റെ വ്യാപ്തി കുറയ്ക്കുവാൻ വാക്കുകളാൽ സാധ്യമല്ലെന്ന് ബോധ്യമുള്ള ദേവദത്തൻ മറുപടിയൊന്നും പറയാതെ തന്റെ പ്രിയപ്പെട്ടവളുടെ പേമാരിയായി മാറുന്ന മിഴിനീർക്കണങ്ങളെ തന്റെ വക്ഷസ്സിലേക്കേറ്റ് വാങ്ങിക്കൊണ്ടിരുന്നു... ദേവദത്തൻ ശ്രീലക്ഷ്മിയെ തന്നിലേക്കൊന്ന് കൂടി അമർത്തിപ്പിടിച്ചു കൊണ്ട് അവളുടെ മൂർദ്ധാവിൽ തന്റെ ചുണ്ടുകളമർത്തി. ദേവദത്തൻ വിങ്ങിക്കരയുന്ന ശ്രീലക്ഷ്‌മിയുടെ ചുമലിൽ തഴുകി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു... എന്തൊക്കെ പറഞ്ഞാലും ലച്ചുവിന്റെ നഷ്ടം നികത്തുവാൻ കഴിയാത്തത് തന്നെയാണ്. ഏതൊരു പെൺകുട്ടിയും സുമംഗലിയാവുന്ന നിമിഷത്തിൽ തന്റെ അച്ഛനമമ്മാരാ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്ന രംഗമാഗ്രഹിയ്ക്കും. തന്റെ ലച്ചുവിന് അതിനുള്ള ഭാഗ്യമില്ലാതെ പോയി...ശ്രീലക്ഷ്മിയെ തഴുകിയാശ്വസിപ്പിയ്ക്കുമ്പോൾ ദേവദത്തൻ വ്യഥയോടെ മനസ്സിൽ ചിന്തിച്ചു.... "ലച്ചൂ... താനിങ്ങനെ കരയുമ്പോൾ അവരുടെ ആത്മാക്കൾ അകലങ്ങളിലിരുന്ന് സങ്കടപ്പെടും. അവരുടെ മനസ്സറിഞ്ഞുള്ള അനുഗ്രഹം നമുക്കെന്നുമുണ്ടെടോ. അവരുടെ ശ്രീക്കുട്ടി സങ്കടപ്പെടുന്നത് അവർക്ക് സഹിക്കില്ല".... ശ്രീലക്ഷ്മിയുടെ നിറഞ്ഞൊഴുകിയ മിഴികൾ തൂത്തുകൊണ്ട് ദേവദത്തൻ മൊഴിഞ്ഞു... ശ്രീലക്ഷ്മി ദേവദത്തനെ നോക്കിയൊരു പുഞ്ചിരി സമ്മാനിച്ചെങ്കിലും അതിൽ വ്യസനത്തിൻ ലാഞ്ഛനകൾ നിറഞ്ഞു നിന്നു... അല്പനിമിഷങ്ങൾ കഴിഞ്ഞ് ഇരുവരും അവിടെ നിന്നും വിടവാങ്ങി.... മാനത്ത് തൃസന്ധ്യ ചിതയൊരുക്കി ഗഗനനീലിമയെ ശൃംഗാരഭൂഷണമണിയിച്ചു കൊണ്ട് അർക്കൻ പശ്ചിമദിക്കിൽ കൂടണയവേ കുളിച്ചൊരുങ്ങി ക്ഷീരപയോദവർണ്ണ പുടവയണിഞ്ഞ ശ്രീലക്ഷ്മി തന്റെ ഭർതൃഗൃഹത്തിൽ ആദ്യമായി വിളക്ക് വച്ചു.... ================================== സന്ധ്യ മയങ്ങിത്തുടങ്ങിയപ്പോഴേക്കും ദേവദത്തന്റെ ബന്ധുക്കളെല്ലാം പിരിഞ്ഞു കഴിഞ്ഞിരുന്നു. ദേവദത്തനെയും ശ്രീലക്ഷ്മിയേയും രാമേട്ടനേയും കൂടാതെ ദേവദത്തന്റെ മാതാപിതാക്കളും മാത്രം ബാക്കിയായി അപ്പോഴേക്കും ആ വീട്ടിൽ... രാത്രി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ശ്രീലക്ഷ്മി എല്ലാവർക്കും വിളമ്പാനൊരുങ്ങിയെങ്കിലും ദേവദത്തന്റെ അമ്മ സുഭാഷിണി അതിന് സമ്മതിച്ചില്ല. ശ്രീലക്ഷ്മിയെ വിഭവങ്ങൾ ഓരോന്നായി വാത്സല്യത്തോടെ സുഭാഷിണി കഴിപ്പിച്ചു കൊണ്ടിരുന്നു. ആ വാത്സല്യത്തിൽ ശ്രീലക്ഷ്മിയുടെ മനസ്സ് നിറഞ്ഞു തുളുമ്പിയപ്പോൾ അവളുടെ മിഴികൾ നീരണിഞ്ഞു.... ഭക്ഷണം കഴിച്ചു കഴിഞ്ഞു അല്പസമയം കഴിഞ്ഞപ്പോൾ സുഭാഷിണി ശ്രീലക്ഷ്മിയേയും കൊണ്ട് അടുക്കളയിലേക്ക് പോയി. അവളോട് പലതും ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു. സുഭാഷിണിയുടെ സംസാരത്തിൽ തന്നോടുള്ള കരുതലും വാത്സല്യവും ശ്രീലക്ഷ്മിയുടെ മനസ്സിൽ തന്റെ അമ്മയുടെ ഓർമ്മകൾ നിറച്ചു കൊണ്ടിരുന്നു.... "മോളെ ശ്രീക്കുട്ടീ"...ഒരു ഗ്ലാസിൽ പകർന്ന പാല് എടുത്ത് ശ്രീലക്ഷ്‌മിയുടെ നേരെ നീട്ടിക്കൊണ്ട് സുഭാഷിണി അവളെ വിളിച്ചു.... സുഭാഷിണി ശ്രീകുട്ടീ എന്ന് വിളിച്ചപ്പോൾ തന്റെ അമ്മയുടെ ഓർമ്മകൾ ശ്രീലക്ഷ്മിയുടെ മനസ്സിൽ പൊടുന്നനെ നിറച്ചപ്പോൾ അവളുടെ മിഴികളിൽ നിന്നും നീർക്കണങ്ങൾ പെയ്തിറങ്ങി... "മോളെ... നിന്റെ വിഷമം എനിയ്ക്ക് മനസിലാകും. എത്ര കണ്ട് ആശ്വാസം പകർന്നാലും നിന്റെയാ വിഷമത്തെ അകറ്റുവാൻ കഴിയില്ലെന്ന് അറിയാം. എന്നാലും പറയുവാ... മോളൊന്നോർത്തും വിഷമിക്കരുത്. മോളെ ആദ്യമായി കണ്ട ദിവസം തന്നെ ആഗ്രഹിച്ചിരുന്നു ഞാനും അവന്റെ അച്ഛനും. മോളെന്നെ അമ്മേ എന്ന് വിളിച്ചപ്പോൾ മുതൽ ഞങ്ങളുടെ മരുമകളായിട്ടല്ല മകളായി തന്നെ ആഗ്രഹിച്ചു പോയതാ".... ശ്രീലക്ഷ്മിയുടെ ചുമലിൽ പിടിച്ചു കൊണ്ടൊരു വാത്സല്യത്തോടെ അവളെ നോക്കിക്കൊണ്ട് സുഭാഷിണി മൊഴിഞ്ഞു... പാല് നിറച്ച ഗ്ലാസ്സ് സുഭാഷിണിയുടെ കൈയിൽ നിന്നും വാങ്ങിക്കൊണ്ട് ശ്രീലക്ഷ്മി നീരണിഞ്ഞ മിഴികളോടെ അവരെയും നോക്കി നിന്നു... സുഭാഷിണിയൊരു വാത്സല്യത്തോടെ ശ്രീലക്ഷ്മിയുടെ മിഴിനീർക്കണങ്ങൾ തൂത്തെറിഞ്ഞതിന് ശേഷം അവളുടെ നെറ്റിയിൽ അരുമയായൊന്ന് ചുംബിച്ചു... "ദേവന്റെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചൊന്നും മോളോട് പ്രത്യേകിച്ച് പറഞ്ഞു തരേണ്ടതില്ലല്ലോ. എല്ലാം മോൾക്കറിയാമല്ലോ അല്ലെ"...? സുഭാഷിണി ഒരു കള്ളച്ചിരിയോടെ ശ്രീലക്ഷ്‌മിയോട് തിരക്കി... സുഭാഷിണിയുടെ നിനച്ചിരിക്കാതെയുള്ള ചോദ്യത്തിൽ ശ്രീലക്ഷ്മിയുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു. നാണം കലർന്നൊരു പുഞ്ചിരിയോടെ അവൾ അറിയാമെന്ന അർത്ഥത്തിൽ തലയാട്ടി.... ശ്രീലക്ഷ്മിയുടെ കവിളിൽ അരുമയായൊന്ന് തഴുകിക്കൊണ്ട് പാലും കൊണ്ട് മുറിയിലേക്ക് പൊയ്ക്കോളാൻ നിർദേശിച്ചു... ശ്രീലക്ഷ്മി പാല് നിറച്ച ഗ്ലാസുമായി മുറിയുടെ നേറെ നടന്നു. മുറിയുടെ മുന്നിലെത്തിയ അവൾ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചു... ================================== ടേബിളിന് അടുത്ത് താൻ ശ്രീലക്ഷ്മിയെ കുറിച്ചെഴുതിയതൊക്കെ ഒരു പുഞ്ചിരിയോടെ മറിച്ചു നോക്കുകയായിരുന്ന ദേവദത്തന്റെ ശ്രദ്ധ പെട്ടെന്ന് മുറിയുടെ വാതിൽ അടയുന്ന ശബ്ദത്തിലേക്ക് തിരിഞ്ഞു... വാതിലടച്ച ശ്രീലക്ഷ്മി പാല് നിറച്ച ഗ്ലാസുമായൊരു പുഞ്ചിരിയോടെ തന്റെ നേരെ നടന്നു വരുന്നത് ദേവദത്തൻ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.... ഒരുപാട് തവണ ദേവദത്തന്റെ കൂടെ ആ മുറിയിൽ വന്നിട്ടുണ്ടെങ്കിലും ഇന്ന് ആദ്യമായ് കയറുന്ന ഒരു പ്രതീതി ശ്രീലക്ഷ്‌മിയ്ക്കുമുളവായിക്കൊണ്ടിരുന്നു... ദേവേട്ടന്റെ കൂടെ ആദ്യമായ് വന്ന ദിവസമീ മുറിയിൽ കയറിയപ്പോഴും പിന്നീട് പലപ്പോഴായി ഈ മുറിയിൽ കയറിയപ്പോഴും വിദൂര ചിന്തയിൽ പോലുമില്ലായിരുന്നു ഇത് പോലൊരു രംഗം...ദേവദത്തനോടടുക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മനസ്സിൽ ചിന്തകൾ തേരോട്ടം നടത്തിക്കൊണ്ടിരുന്നു... ക്ഷീരാഭ്രവസനത്തിൽ ശുഭവസ്ത്ര കളേഭരയായി സീമന്തരേഖയിൽ ശൃംഖാരഭൂഷണമണിഞ്ഞു ലലാടത്തിൽ പൊട്ടണിഞ്ഞു പീലികൾ നിറഞ്ഞ പക്ഷ്മളങ്ങളിളക്കി സുപുഷ്പിവർണ്ണ സരസിജനയനങ്ങളിൽ പ്രണയത്തിൻ അടങ്ങാത്ത അപാംപതിയുല്ലോലങ്ങളുമായി പാണിയിൽ ദുഗ്ദ്ധം പകർന്ന പളുങ്കു ചഷകവുമായി ഉദതിസുതവദനയായി കൊലുസ്സുകൾ മുഴക്കുന്ന താളാത്മകസംഗീതത്തിൻ അകമ്പടി നിറഞ്ഞ പാദാരവിന്ദങ്ങളാൽ പദവിന്യാസം വച്ചു തന്നിലേക്കടുക്കുന്ന ശ്രീലക്ഷ്മിയിൽ നിന്നും മിഴികളെടുക്കാൻ ദേവദത്തന് കഴിഞ്ഞില്ല... ഒരുപാട് ആഗ്രഹിച്ചു ഒരിക്കൽ നഷ്ടപ്പെടുമെന്ന് കരുതിയ തന്റെ മനോമുകുരത്തിലെ മാറാത്ത പ്രതിബിംബമായ തന്റെ ലച്ചുവിന്റെ കൂടെയുള്ള ആദ്യരാത്രി ഇന്ന്. സീമന്തരേഖയിൽ അണിഞ്ഞ സിന്ദൂരം ലച്ചുവിന്റെ ഐശ്വര്യമൊന്ന് കൂടി വർദ്ധിപ്പിച്ചിരിക്കുന്നു... അടങ്ങാത്ത പ്രണയത്തിൻ യാദഃപതിവീചികൾ നിറഞ്ഞ മിഴികളോടെ തന്നിലേക്കടുക്കുന്ന ശ്രീലക്ഷ്മിയിലേക്ക് നോട്ടമയയ്ക്കുമ്പോൾ ദേവദത്തൻ ചിന്തിച്ചു.... ദേവദത്തന്റെ മുമ്പിലെത്തിയ ശ്രീലക്ഷ്മി സ്മരശരമെറിയുന്ന അവന്റെ മിഴികളെ നേരിടുവാൻ കഴിയാതെ ത്രപാമുഖിയായി മുഖം കുനിച്ചു പോയി... "ലച്ചൂ"... പ്രണയത്തിൻ അപാംപതി വീചികൾ നിറഞ്ഞ മിഴികളോടെ തന്റെ മുന്നിൽ മുഖം കുനിച്ചു നിൽക്കുന്ന ശ്രീലക്ഷ്മിയേയും നോക്കിക്കൊണ്ട് ദേവദത്തനവളെ വിളിച്ചു... ശ്രീലക്ഷ്മി മറുപടിയൊന്നും പറയാതെ ദേവദത്തന് നേരെ പാല് നിറച്ച ഗ്ലാസ് നീട്ടി. ദേവദത്തനൊരു പുഞ്ചിരിയോടെ അത് വാങ്ങി കുടിയ്ക്കുവാൻ തുടങ്ങി. ഗ്ലാസിലെ പാല് പകുതി കുടിച്ചതിന് ശേഷം ദേവദത്തനത് ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടി. വദനത്തിൽ സൂര്യസൂതശോണിമ നിറഞ്ഞൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മിയത് വാങ്ങി കുടിച്ചു. ശ്രീലക്ഷ്മി കുടിച്ചു കഴിഞ്ഞപ്പോൾ ദേവദത്തനവളുടെ കൈയിൽ നിന്നും ഗ്ലാസ്സ് വാങ്ങി മേശമേൽ വച്ചു.... തുടർന്ന് ദേവദത്തൻ തന്റെ മുമ്പിൽ കുനിഞ്ഞ മുഖവുമായി നിന്ന് തന്നെ ഒളികണ്ണിട്ട് നോക്കുന്ന ശ്രീലക്ഷ്മിയുടെ ചിബുകത്തിൽ മൃദുവായി പിടിച്ചുയർത്തി അവളുടെ വിതുന്നകവർണ്ണനയനങ്ങളിലേക്ക് പ്രണയാർദ്രമായിക്കൊണ്ട് തന്റെ ദൃഷ്ടിപാതമയച്ചു.... ശ്രീലക്ഷ്മിയുടെ ഇരുകപോലങ്ങളിലും കരതലങ്ങളമർത്തിക്കൊണ്ട് ദേവദത്തനവളുടെ നെറ്റിയിൽ ചുംബനമർപ്പിച്ചു. അവന്റെ അധരങ്ങളുടെ തണുപ്പ് തന്റെ നെറ്റിയിൽ പതിഞ്ഞപ്പോൾ ശ്രീലക്ഷ്മിയുടെ വിഹായുസ്സിൻ നീലിമ പടർന്ന നയനങ്ങൾ കര്‍ദ്ദമജങ്ങളെ പോലെ കൂമ്പിയടഞ്ഞു. തൊട്ടടുത്ത നിമിഷം തന്റെ കൂമ്പിയടഞ്ഞ മിഴികളിൽ ദേവദത്തന്റെ അധരങ്ങളുടെ നനവാർന്ന മുദ്രകൾ പതിയുന്നത് ശ്രീലക്ഷ്മിയറിഞ്ഞു. തന്റെ വദനത്തിലാകമാനം പതിഞ്ഞു കൊണ്ടിരിക്കുന്ന തന്റെ പുരുഷന്റെ അധരസ്പർശനങ്ങളെ ശ്രീലക്ഷ്മി പ്രണയം സരില്പതിയായൊഴുകുന്ന നിറഞ്ഞ മനസോടെ സ്വീകരിച്ചു കൊണ്ടിരുന്നു.... നിമിഷങ്ങളോളം നീണ്ട ചുംബനങ്ങൾക്കൊടുവിൽ ശ്രീലക്ഷ്മിയുടെ വദനത്തിലേക്ക് നോട്ടമയച്ച ദേവദത്തൻ കണ്ടു ആനന്ദനിർവൃതി നിറഞ്ഞൊരു മന്ദഹാസത്തോടെ തന്റെ ചുംബനങ്ങളേറ്റ് വാങ്ങുന്ന ശ്രീലക്ഷ്മിയെ... "ലച്ചൂ"...ശ്രീലക്ഷ്മിയുടെ മുഖഭാവങ്ങൾ പകർന്ന പ്രണയോദ്ദീപനത്തിൽ ദേവദത്തനവളെ വിളിച്ചു... മിഴികൾ തുറന്ന ശ്രീലക്ഷ്മി മന്ദാക്ഷത്തിൻ ശോണിമയണിഞ്ഞ മുഖത്തോടെ പ്രണയാർദ്രമായവനെ നോക്കിയൊന്ന് മന്ദഹസിച്ചു.... ദേവദത്തന്റെ മിഴികൾക്ക് മുന്നിൽ വെളിവായി ശ്രീലക്ഷ്മിയുടെ നീലസാഗരനയനങ്ങളിൽ നിറഞ്ഞിരിക്കുന്ന അടങ്ങാത്ത പ്രണയത്തിൻ കല്ലോലിനികൾ..... പ്രണയപരവശനായ ദേവദത്തന്റെ അധരങ്ങൾ ശ്രീലക്ഷ്മിയുടെ കീലാലം തുടിക്കുന്ന അധരങ്ങളിലേക്ക് നീങ്ങി. തന്റെയധരങ്ങൾ ലക്ഷ്യമാക്കി അവന്റെ മുഖം താഴ്ന്നു വരുന്നത് കണ്ട് ത്രപാമുഖിയായ ശ്രീലക്ഷ്മിയുടെ ഇന്ദീവരനയനങ്ങൾ ഒരിക്കൽ കൂടി കൂമ്പിയടഞ്ഞു.... ദേവദത്തന്റെ അധരങ്ങൾ തന്റെയിണയെ കണ്ടെത്തിയത് പോലെ ശ്രീലക്ഷ്മിയുടെ രത്നാധരങ്ങളെ ബന്ധിച്ചു. തുടർന്നവന്റെ അധരങ്ങളും ജിഹ്വയും അവളുടേതുമായി ഇണ ചേർന്നുകൊണ്ടിരിക്കവേ ശ്രീലക്ഷ്മിയൊന്ന് കുറുകിക്കൊണ്ട് തന്റെ കരാംഗുലികളാൽ ദേവദത്തൻ ധരിച്ചിരുന്ന റൗണ്ട് നെക്ക് ബനിയനിൽ തെരുപ്പിടിച്ചു കൊണ്ടിരുന്നു.... തന്റെ പ്രാണനായവളുടെ അധരങ്ങളിൽ അധരാസ്വാദനത്തിന്റെ ചിത്രരചന നടത്തിക്കൊണ്ടിരിക്കവേ ദേവദത്തന്റെയധരങ്ങൾ ശ്രീലക്ഷ്മിയുടെ അധരങ്ങളിൽ നിറഞ്ഞ സാരഘകണങ്ങളെയൊരു ഭൃംഗത്തെ പോലെ നുകർന്നു കൊണ്ടിരുന്നു.... ഏറെ നേരം നീണ്ടു നിന്ന അധരപാനങ്ങൾക്കൊടുവിൽ ദേവദത്തൻ ശ്രീലക്ഷ്മിയുടെ അധരങ്ങളെ തന്റെയധരങ്ങളിൽ നിന്നും മോചിപ്പിച്ചു. തുടർന്ന് ദേവദത്തൻ ശ്രീലക്ഷ്മിയെ തന്റെയിരു കൈകളാലും കോരിയെടുത്തു. അവളുടെ പ്രകോഷ്ഠങ്ങളും പാണീതലങ്ങളും അവന്റെ കണ്ഠത്തിൽ വിശ്രമിച്ചു.... ശ്രീലക്ഷ്മിയെ കൈയിലെടുത്ത ദേവദത്തനവളെയും കൊണ്ട് ശയനീയത്തിനരികിലേക്ക് പതിയെ നീങ്ങി. ഇരുവരുടെയും മിഴികൾ തമ്മിൽ കൊരുത്തുകൊണ്ടിരുന്നു. പ്രണയം നിറഞ്ഞ മിഴികളാൽ ഇരുവരും പരസ്പരം സംവദിച്ചു കൊണ്ടിരുന്നു..... ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തിയ ദേവദത്തന്റെ മൊബൈൽ പെട്ടെന്ന് ശബ്‌ദിച്ചപ്പോൾ അയാൾ ഫോൺ എടുത്ത് സംസാരിക്കുവാനായി അഭിരാമിയോടും മിത്രയോടും ആംഗ്യം കാണിച്ചിട്ട് കുറച്ച് മാറി നിന്നു.... ദേവദത്തൻ കുറച്ചപ്പുറത്തേക്ക് മാറി നിന്ന് ഫോൺ അറ്റൻഡ് ചെയ്ത് സംസാരിക്കുന്നത് ഒരു പുഞ്ചിരിയോടെ നോക്കി നിന്ന അഭിരാമിയുടെയും മിത്രയുടെയും മനസ്സിൽ തങ്ങളുടെ അച്ഛനമ്മമാരുടെ വിവാഹരംഗവും മറ്റും കടന്നു പോയിക്കൊണ്ടിരുന്നു... അഭിരാമിയുടെ മനസ്സിൽ കഥയിൽ അച്ഛനെഴുതിയ ആദ്യരാത്രിയെ കുറിച്ചുള്ള രംഗങ്ങളായിരുന്നു... ആദ്യമായി ആ ഭാഗം വായിക്കുമ്പോൾ അതിലെ കഥാപാത്രങ്ങളായ ചാരുദത്തനും ശ്രീലക്ഷ്മിയും വെറും കഥാപാത്രങ്ങളാട്ടായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്. എന്നാലൊരിക്കലും വിചാരിച്ചില്ല തന്റെ അച്ഛനമ്മമാരാണെന്ന്...അഭിരാമിയൊരു ചെറു ലജ്ജയോടെ ഓർത്തു... ദേവദത്തനെഴുതിയ കഥയിലെ ആ ഭാഗം അഭിരാമി ലജ്ജ കലർന്നൊരു മന്ദഹാസത്തോടെ മനസ്സിൽ കണ്ടു കൊണ്ടിരുന്നു.... ================================== കട്ടിലിൽ മലർന്നു കിടന്ന ദേവദത്തന്റെ വിരിഞ്ഞ നെഞ്ചിലേക്ക് തല വച്ചു കിടന്നു കൊണ്ട് ശ്രീലക്ഷ്മി തന്റെ പാണിജങ്ങളാൽ കോറിക്കൊണ്ടിരുന്നു. ശ്രീലക്ഷ്മിയെ ഒരു കൈ കൊണ്ട് തന്നിലേക്ക് ചേർത്ത് പിടിച്ച ദേവദത്തൻ മറുകൈയാൽ അവളുടെ തലയിലും ചുമലിലുമെല്ലാം തഴുകിക്കൊണ്ടിരുന്നു.... ഈ മുറിയിൽ ആദ്യമായി ദേവേട്ടനോടൊപ്പം ആ നെഞ്ചിൽ. ദേവേട്ടനിൽ നിന്നും താനകലുവാനും ദേവേട്ടന്റെ പ്രണയത്തെ കണ്ടില്ലെന്ന് നടിയ്ക്കുവാനും ശ്രമിച്ചിട്ടും അവസാനം ദൈവം തന്നെ ദേവേട്ടനുമായി കൂട്ടി യോജിപ്പിച്ചിരിക്കുന്നു... ദേവദത്തന്റെ നെഞ്ചിൽ നഖങ്ങൾ കൊണ്ട് പതിയെ കോറിക്കൊണ്ടൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മിയോർത്തു..... ദേവദത്തന്റെ ചുണ്ടുകൾ തന്റെ നെറ്റിയിൽ മൃദുവായി മുദ്ര പതിപ്പിച്ചപ്പോൾ ശ്രീലക്ഷ്മി തന്റെ ചിന്തകളിൽ നിന്നുമുണർന്നു. അവളൊരു പുഞ്ചിരിയോടെ പതിയെ തലയുയർത്തി ദേവദത്തനെ നോക്കി. അവന്റെ മുഖത്ത് ആഗ്രഹസാഫല്യത്തിന്റെ പാരാവാരവീചികൾ അലയടിയ്ക്കുന്നത് ശ്രീലക്ഷ്മിയൊരു മന്ദഹാസത്തോടെ ആസ്വദിച്ചു.... ശ്രീലക്ഷ്മി ഒന്ന് കൂടി ഉയർന്നു മലർന്ന് കിടക്കുന്ന ദേവദത്തന്റെ നെറ്റിയിലും തലയിലുമൊക്കെ തഴുകുവാനാരംഭിച്ചു.... ദേവദത്തന്റെ മുഖത്തേക്ക് തന്റെ നീലോൽപ്പലനയനങ്ങൾ പതിപ്പിക്കവേ അവന്റെ പ്രണയസാഗര വീചികൾ നിറഞ്ഞൊഴുകുന്ന കാപ്പിപ്പൊടി കണ്ണുകളിൽ അവളുടെ മിഴികൾ ഉടക്കി... ആദ്യമായ് കണ്ട ദിവസം തന്നെയാകർഷിച്ച മിഴികൾ...ദേവദത്തന്റെ മിഴികളിലേക്ക് പ്രണയവും വാത്സല്യവവും കലർന്ന ഭാവങ്ങളോടെ നോട്ടമയയ്ക്കുമ്പോൾ ശ്രീലക്ഷ്മിയോർത്തു... ദേവദത്തൻ അവളോട് എന്താണെന്ന് മുഖഭാവങ്ങളിലൂടെ ചോദിച്ചപ്പോൾ അവൾ കണ്ണുമടച്ചു ഒന്നുമില്ലെന്ന് കാണിച്ചു കൊണ്ട് അവനെ തഴുകിക്കൊണ്ടിരുന്നു... "ലച്ചൂ...നമ്മുടെ ആദ്യരാത്രിയിൽ കസവു പുടവയൊക്കെ ചുറ്റി ഗംഭീരമാക്കിയിട്ടുണ്ടല്ലോ. നേരത്തെ ചിന്തിച്ചുറപ്പിച്ചതാണോ ഈ വേഷവിധാനങ്ങൾ"...? തന്നെയും തഴുകിക്കൊണ്ട് ഈക്ഷണങ്ങളയയ്ക്കുന്ന ശ്രീലക്ഷ്മിയോട് ദേവദത്തനൊരു പുഞ്ചിരിയോടെ തിരക്കി... "ഇങ്ങനെയൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല പക്ഷേ ദേവേട്ടന്റെ പെങ്ങന്മാരാണെന്ന് പറഞ്ഞു നടക്കുന്ന കുറച്ച് പേരുണ്ടല്ലോ. എന്റെ കൂട്ടുകാരികൾ...അവർക്കൊരേയൊരു നിർബന്ധം. ദേവേട്ടന്റെ മുമ്പിൽ ഇന്ന് ഇത് പോലെ പുടവയണിഞ്ഞു വരണമെന്ന്"...ശ്രീലക്ഷ്മിയൊരു നറുപുഞ്ചിരിയോടെ മറുപടി നൽകി... "ദേവേട്ടാ.. ദേവേവട്ടനിന്ന് ഒരുപാട് നേരം പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടല്ലോ"...ദേവദത്തന്റെ നെറ്റിയിലും മുടിയിലും തഴുകി പ്രണയാർദ്രമായൊരു നോട്ടമയച്ചു കൊണ്ട് ശ്രീലക്ഷ്മിയവനോട് മൊഴിഞ്ഞു.... "ലച്ചൂ... ആദ്യമായ് തന്റെ കൂടെ ക്ഷേത്രത്തിൽ വന്നപ്പോൾ ദേവിയോട് മനസ്സുരുകി എന്ത് പ്രാർത്ഥിച്ചാലും ദേവിയത് നടത്തിത്തരുമെന്ന് പറഞ്ഞതോർക്കുന്നുണ്ടോ"...? ദേവദത്തനൊരു ചെറു ചിരിയോടെ ശ്രീലക്ഷ്മിയോട് ചോദിച്ചു... ശ്രീലക്ഷ്മി ഓർമ്മയുണ്ടെന്ന അർത്ഥത്തിൽ തലയാട്ടി.... "ലച്ചൂ... തന്നോടുള്ള എന്റെ അടുപ്പം പ്രണയമായി മാറിയപ്പോൾ ഞാൻ ദേവിയോട് പ്രാർത്ഥിച്ചത് ഞാനാദ്യമായി ഇഷ്ടപ്പെട്ട പെൺകുട്ടിയെ അതായത് തന്നെ എനിയ്ക്ക് നല്ല പാതിയായി ലഭിക്കാൻ വേണ്ടിയായിരുന്നു. ഞാൻ സ്നേഹിച്ച ഈ നീലോൽപ്പലനയനവദനയായ നർത്തകിയുടെ ചുവടുകളും നൂപുരധ്വനികളും എന്നുന്നേക്കുമായി എനിയ്ക്ക് നഷ്ടപ്പെടുമെന്നൊക്കെ ചിന്തിച്ചു പോയൊരു കാലമുണ്ടായിരുന്നല്ലോ. എല്ലാ തടസ്സങ്ങളും നീക്കിയവസാനം തന്നെയെനിയ്ക്ക് സമ്മാനിച്ചതിനു ദേവിയോട് നന്ദി പറയുകയായിരുന്നു ഞാൻ"...ദേവദത്തനൊരു ചെറുചിരിയോടെയത് പറയുമ്പോൾ അവന്റെ വാക്കുകളിൽ പ്രണയമൊരു സ്രോതസ്വിനീതരംഗമായോഴുകുന്നത് പോലെയുളവായ് ശ്രീലക്ഷ്മിയ്ക്ക്... "ദേവേട്ടാ....ഈ നർത്തകിയുടെ ചുവടുകളും നൂപുരധ്വനികളും ദേവേട്ടന്റെ മാത്രമല്ലെ. ഞാൻ ജനിച്ചത് ദേവേട്ടന് വേണ്ടിയല്ലേ"...തന്നെയരുമയായി തഴുകിക്കൊണ്ട് മൊഴിയുന്ന ശ്രീലക്ഷ്മിയുടെ ഇന്ദീവരനയനങ്ങളിൽ പ്രണയമൊരു സുരനിമ്നഗവീചിയായി ഒഴുകുന്നത് ദേവദത്തൻ അതിയായ ആഹ്ലാദത്തോടെ ആസ്വദിച്ചു... "ദേവേട്ടാ... ഐ ലവ് യു"... മൃദുവായി മന്ത്രിച്ചു കൊണ്ട് ശ്രീലക്ഷ്‌മിയുടെ രത്നാധരങ്ങൾ ദേവദത്തന്റെ ഇരു മിഴികളിലുമമർന്നു... തന്റെ പെണ്ണിന്റെ ആദ്യ ചുംബനങ്ങളെ വാരീപ്രവാഹമായൊഴുകുന്ന ആനന്ദത്തോടെ ദേവദത്തനേറ്റ് വാങ്ങി... മിഴികളിൽ പകർന്ന ചുംബനങ്ങൾക്ക് ശേഷം പ്രണയാർദ്രമായൊരു പുഞ്ചിരിയോടെ ദേവദത്തന്റെ മുഖത്തേക്ക് നോട്ടമയച്ച ശ്രീലക്ഷ്മിയുടെ അധരങ്ങൾ ദേവദത്തന്റെ അധരങ്ങളിൽ പതിഞ്ഞു... തുടരും #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ