❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
❤️നിന്നിലല്ലാതെ എനിക്ക് പ്രണയമില്ല ❤️അഭയവും ഇല്ലാ
ഋതുനന്ദനം... Part 128 അതീവ വ്യസനത്തോടെ അകന്ന് നീങ്ങുന്ന തന്റെ പ്രിയപ്പെട്ടവളെ നോക്കി നിന്ന ദേവദത്തൻ അഭിരാമിയുടെയും മിത്രയുടെയും അടുത്ത് നിന്നും മാറി ഹാളിൽ തന്നെയുള്ള സെറ്റിയിൽ വന്നു ചിന്താനിമഗ്നനായി ഇരുന്നു.... അച്ഛന്റെ പ്രതികരണം അഭിരാമിയുടെയും മിത്രയുടെയും മനസ്സിൽ ഞെട്ടലിനോടൊപ്പം വേദനയും ഉണർത്തി. ജന്മദിനാഘോഷങ്ങൾ നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷം നിനച്ചിരിക്കാതെ മൗനത്തിന്റെ കാർമേഘങ്ങളാൽ നിറഞ്ഞു... അൽപ്പം മുമ്പ് വരെ ആഘോഷപൂർണ്ണമായ ഹാൾ നിമിഷങ്ങൾ കൊണ്ട് സൂചി കുത്തിയാൽ കേൾക്കാവുന്ന വിധത്തിൽ നിറഞ്ഞ നിശബ്ദതയിലാണ്ടു.... ഉള്ളിൽ നിറഞ്ഞ വ്യസനത്തോടെ അഭിരാമിയും മിത്രയും പരസ്പരമൊന്ന് നോക്കി. തുടർന്ന് ഇരുവരും സെറ്റിയിൽ ഇരിക്കുന്ന ദേവദത്തന്റെ ഇരുവശത്തുമായി ഇരുന്നു.... മൗനം വീണ്ടും നിമിഷങ്ങളോളം മൂവർക്കുമിടയിലെ അതിഥിയായി മാറി... "അച്ഛാ"... നിമിഷങ്ങൾ നീണ്ടു നിന്ന മൗനത്തെ ഭഞ്ജിച്ചു കൊണ്ട് അഭിരാമി ദേവദത്തനെ വിളിച്ചു... ദേവദത്തൻ അഭിരാമിയുടെ നേരെയൊന്ന് മുഖമുയർത്തി നോക്കി. അച്ഛന്റെ മുഖത്ത് ദുഃഖഭാവങ്ങൾ നദീകാന്തവീചികളായി അലയടിയ്ക്കുന്നത് അഭിരാമി ശ്രദ്ധിച്ചു... "അച്ഛാ.... ഇത്രയും നേരമിവിടെ ആനന്ദം നിറഞ്ഞ മറ്റൊരു അന്തരീക്ഷമായിരുന്നു. എന്നാൽ നിമിഷനേരങ്ങൾ കൊണ്ടെല്ലാം മാറി മറിഞ്ഞിരിക്കുന്നു. അതിനിടയിൽ അച്ഛനീ ആഘോഷത്തിൽ നിന്നും അപ്രതീക്ഷിതമായി വിട്ട് നിൽക്കുന്നത് ഞങ്ങൾക്ക് സഹിക്കുവാൻ പറ്റുന്നില്ല. അച്ഛനെന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്"..? ദേവദത്തന്റെ പ്രതികരണം എന്ത് കൊണ്ടാണെന്ന് ഊഹമുണ്ടായിരുന്നിട്ടും അഭിരാമി മനപ്പൂർവം അച്ഛനോട് തിരക്കി.. "എനിക്ക് നല്ല വിഷമമുണ്ട്.. കാരണം എന്റെ പ്രാണനാണ് കുറച്ച് മുമ്പിവിടെ നിന്നും കരഞ്ഞു കൊണ്ട് പോയത്"...അഭിരാമിയ്ക്ക് മുഖം കൊടുക്കാതെ ദേവദത്തൻ സെറ്റിയിലേക്ക് തന്റെ തല ചാരി വച്ചു വിദൂരതയിലേക്ക് അലക്ഷ്യമായി നോട്ടമെറിഞ്ഞു കൊണ്ടവൾക്ക് മറുപടി നൽകി... അഭിരാമിയും മിത്രയും ഒരു പകപ്പോടെ ദേവദത്തനെ നോക്കി... "മീനൂട്ടി... നീ കുറച്ച് മുമ്പ് അമ്മയോട് പെരുമാറിയ രീതി ഒട്ടും ശരിയായില്ല. വിളിച്ചു വരുത്തി അപമാനിക്കരുതായിരുന്നു"...ദേവദത്തൻ ഗൗരവമാർന്ന സ്വരത്തിൽ മിത്രയോട് മൊഴിഞ്ഞു... "അച്ഛാ... ഞങ്ങൾ മുമ്പും അച്ഛനോട് പറഞ്ഞിട്ടുണ്ട് അമ്മയോട് ഞങ്ങൾക്ക് പഴയ രീതിയിൽ പെരുമാറാൻ കഴിയില്ല എന്ന്. എനിക്കൊട്ടും താല്പര്യമില്ലായിരുന്നു അമ്മയെ വിളിക്കാൻ. അച്ഛൻ നിർബന്ധം പിടിച്ചത് കൊണ്ട് അച്ഛനെയോർത്ത് മാത്രമാ ഇത്രയും കാലം ഇത് പോലെ ആഘോഷമാകേണ്ടിയിരുന്ന എന്റെ ജന്മദിനാഘോഷങ്ങളെ ഇല്ലാതാക്കിയ എനിയ്ക്ക് അർഹമായിരുന്ന പിതൃവാത്സല്യത്തെ എന്നിൽ നിന്നുമകറ്റിയ ആ യക്ഷിയെ ഞാനാ ചടങ്ങിലേക്ക് വിളിച്ചത്".... അതിയായ രോഷത്തോടെ മിത്ര ദേവദത്തനോട് പറഞ്ഞു... "മീനൂ".... ഗൃഹമാകെ കുലുങ്ങുന്ന വിധത്തിൽ ഉച്ചത്തിൽ അലറിക്കൊണ്ട് ദേവദത്തൻ മിത്രയെ വിളിച്ചു... അച്ഛന്റെ അലർച്ചയിൽ അഭിരാമിയും മിത്രയും ഞെട്ടി വിറച്ചു പോയി...ഭയവിഹ്വലരായി ദേവദത്തനെ നോക്കിയ ഇരുവരും കണ്ടു മിഴികളിൽ എരിയുന്ന ജ്വാലയോടെ പ്രതിഘവദനനായ തങ്ങളുടെ അച്ഛനെ.... ഇരുവരുടെയും മുഖത്തേക്ക് കോപത്തോടെയൊരു നോട്ടമയച്ച ദേവദത്തനവരോട് ഒന്നും സംസാരിക്കാതെ സെറ്റിയിൽ നിന്നുമെഴുന്നേറ്റു.... തുടർന്ന് ദേവദത്തൻ ഹാളിൽ നിന്നും നടന്നു നീങ്ങി. അച്ഛന്റെ പ്രവൃത്തിയെ ഒരുദ്വേഗത്തോടെ അഭിരാമിയും മിത്രയും നോക്കി... ദേവദത്തൻ നീങ്ങിയത് ശ്രീലക്ഷ്മിയുടെ മുറി ലക്ഷ്യമാക്കിയായിരുന്നു... അമ്മയുടെ മുറിയിലേക്ക് നീങ്ങുന്ന അച്ഛന്റെ ഉദ്ദേശ്യമെന്തെന്ന് അറിയാതെ ഒരു പകപ്പോടെ അഭിരാമിയും മിത്രയും പരസ്പരമൊന്ന് നോക്കി. ദേവദത്തന്റെ പ്രതികരണത്തിൽ നിറഞ്ഞ പകപ്പ് മിത്രയിൽ നിന്നുമപ്പോഴും മാറിയിരുന്നില്ല... ശ്രീലക്ഷ്മിയുടെ മുറിയിൽ കയറിയ ദേവദത്തൻ കണ്ടു മുറിയിലെ തുറന്നിട്ട ജനാലക്കമ്പിയിൽ പിടിച്ചു വിദൂരതയിലേക്ക് നോട്ടമയച്ചു തനിയ്ക്ക് പുറം തിരിഞ്ഞു നിൽക്കുന്ന ശ്രീലക്ഷ്മിയെ. അവളുടെ മുഖഭാവമെന്താവുമെന്ന് അറിയാവുന്ന ദേവദത്തന്റെ മനസ്സൊന്ന് പിടഞ്ഞു പോയി... ദേവദത്തൻ ശ്രീലക്ഷ്മിയുടെ അടുത്തേക്ക് നീങ്ങി... "ലച്ചൂ"... തനിയ്ക്ക് പുറം തിരിഞ്ഞു നിൽക്കുന്ന ശ്രീലക്ഷ്മിയുടെ ചുമലിൽ കൈയുടെ വച്ചു കൊണ്ട് ദേവദത്തനവളെ വിളിച്ചു... ശ്രീലക്ഷ്മി ജനാലയിൽ നിന്നും പിടി വിട്ട് കൊണ്ട് ദേവദത്തന് നേരെ തിരിഞ്ഞു... നീരണിഞ്ഞ നീലനയനങ്ങളുമായി നിന്ന ശ്രീലക്ഷ്മിയുടെ മനസ്സാകെ തകർന്നിരിക്കുകയാണെന്ന് ദേവദത്തനൂഹിച്ചു... നീറുന്ന മനസ്സോടെ ദേവദത്തൻ തന്റെ കൈകളാൽ ശ്രീലക്ഷ്മിയുടെ ഇരുമിഴികളിലെയും നീർക്കണങ്ങളെ തൂത്തെറിഞ്ഞു... "ലച്ചൂ... വാ"... ശ്രീലക്ഷ്മിയോട് ദേവദത്തൻ നിർദേശിച്ചു... "എന്തിന്"....? "ഞാനെന്തിന് വരണം അങ്ങോട്ട്"...? "കണ്ടില്ലേ മക്കൾക്ക് എന്നോടുള്ള ദേഷ്യം"..? "അവിടേക്ക് വന്നു അപമാനമേറ്റ് വാങ്ങണോ ഞാനിനിയും"...? ദേവദത്തന്റെ നിർദേശത്തോട് നിഷേധാത്മകമായി പ്രതികരിച്ച ശ്രീലക്ഷ്മിയിൽ നിന്നും ചോദ്യങ്ങൾ ശരങ്ങളായി പെയ്തു കൊണ്ടിരുന്നു... ശ്രീലക്ഷ്മിയ്ക്കുള്ള മറുപടിയ്ക്ക് പകരം ദേവദത്തനവളുടെ മിഴികളിലേക്ക് ആഴത്തിലൊരു നോട്ടമായച്ചു... "ലച്ചൂ... നിനക്കുള്ള മറുപടി പറയേണ്ട വേദി ഇവിടെയല്ല"... അതും പറഞ്ഞു ദേവദത്തൻ ശ്രീലക്ഷ്മിയുടെ വലംകൈയിൽ പിടിച്ചു. തുടർന്നയാൾ അവളെയും കൊണ്ട് മുറിയ്ക്ക് പുറത്തേക്ക് നടക്കാനാരംഭിച്ചു. എന്ത് കൊണ്ടോ ശ്രീലക്ഷ്മിയ്‌ക്ക് ദേവദത്തന്റെ പ്രവൃത്തിയെ എതിർക്കുവാൻ മനസ്സ് വന്നില്ല.... ================================== അച്ഛനമ്മയുടെ മുറിയിലേക്ക് പോയതെന്തിനെന്നറിയുവാനുള്ള ആകാംക്ഷയിൽ ഹാളിൽ കാത്ത് നിന്ന അഭിരാമിയുടെയും മിത്രയുടെയും മിഴികളിൽ പതിഞ്ഞു ശ്രീലക്ഷ്മിയുടെ കൈയിൽ ബലമായി പിടിച്ചവളെയും കൊണ്ട് ഹാളിലേക്ക് നടന്നടുക്കുന്ന ദേവദത്തനെ... ദേവദത്തന്റെ പ്രവൃത്തിയിൽ ഒരെത്തും പിടിയും കിട്ടാതെയെന്നവണ്ണം നിന്ന് പോയി അഭിരാമിയും മിത്രയും... ഹാളിൽ സെറ്റിക്കടുത്തേക്ക് എത്തിയ ദേവദത്തൻ ശ്രീലക്ഷ്മിയുടെ കൈയിൽ നിന്നും പിടി വിട്ടു.... "മീനൂ... നീ കുറച്ച് മുമ്പ് പറഞ്ഞല്ലോ ഒരു യക്ഷിയെ കുറിച്ച്"... ശ്രീലക്ഷ്മിയുടെ കൈയിൽ നിന്നും പിടി വിട്ട ദേവദത്തൻ മിത്രയോടായി തുടങ്ങി... "ഇന്ന് ജന്മദിനമാഘോഷിക്കുന്ന നിന്നെ പ്രസവിച്ചതും പത്ത് മാസം സ്വന്തം വയറ്റിൽ നീയനങ്ങുന്നുണ്ടോ നീയെന്ത് ചെയ്യുന്നു എന്നൊക്കെ ചിന്തിച്ചു കരുതലോടെ നിന്നെ പരിപാലിച്ചതും ഈ യക്ഷി തന്നെയാ"...ദേവദത്തൻ മിത്രയോട് തന്റെ സംഭാഷണം തുടർന്ന് കൊണ്ടിരുന്നു.. യക്ഷി... ആ വാക്ക് ശ്രീലക്ഷ്മിയുടെ മനസ്സിൽ ആയിരം ഖഡ്ഗങ്ങൾ പുളഞ്ഞിറങ്ങിയത് പോലെയുളവായിക്കൊണ്ടിരുന്നു... തന്റെ മക്കൾക്ക് തന്നോടുള്ള വെറുപ്പിന്റെ അങ്ങേയറ്റമാണ് ഈ സംബോധന പോലും..വേദനയോടെ ശ്രീലക്ഷ്മി ഓർത്തു. അവളുടെ നീരണിഞ്ഞ മിഴികൾ തന്റെ മക്കളിൽ പതിഞ്ഞു.... "മീനൂ... നിന്നെ പ്രസവിച്ചു നിനക്ക് വേണ്ടി ദിനരാത്രങ്ങൾ ഉറക്കമിളച്ചു നിനക്ക് അസുഖമോ അസ്വസ്ഥതയോ വന്നാൽ ഊണും ഉറക്കവുമുപേക്ഷിച്ചു നിന്നെ നോക്കിയതും നീ കുറച്ച് മുമ്പ് പറഞ്ഞ ഈ യക്ഷി തന്നെയായിരുന്നു. നിങ്ങൾക്ക് രണ്ട് പേർക്കും അതറിയില്ല പക്ഷേ ഞാൻ സാക്ഷിയാണ് എല്ലാറ്റിനും".... ദേവദത്തൻ ശ്രീലക്ഷ്മിയെ ചൂണ്ടി ഉറച്ച സ്വരത്തിൽ അഭിരാമിയോടും മിത്രയോടും മൊഴിഞ്ഞു... അഭിരാമിയ്ക്കും മിത്രയ്ക്കും മറുപടി ഉണ്ടായിരുന്നില്ല. ഇരുവരും ദേവദത്തനെയും ശ്രീലക്ഷ്മിയേയും നോക്കി നിന്നു... "അത് കൊണ്ട് എന്റെ മക്കൾ അമ്മയെ കുറിച്ച് മുമ്പ് പറഞ്ഞത് പോലെ പറയരുത്. എന്നിൽ നിന്നുമകറ്റിയതിനല്ലേ നിങ്ങൾക്കിവളോട് വെറുപ്പ്. അങ്ങനെയിവൾ ചെയ്തതിനോട് എനിക്ക് വെറുപ്പോ ദേഷ്യമോ ഇല്ല. എനിക്കില്ലാത്ത വെറുപ്പ് നിങ്ങൾക്കിവളോട് ആവശ്യമില്ല. അത് കൊണ്ട് എന്റെ മക്കൾ പഴയത് പോലെ അമ്മയെ സ്നേഹിക്കണം"....അത് വരെ ഗൗരവത്തോടെ നിന്ന ദേവദത്തൻ അപ്രകാരം പറയുമ്പോൾ അയാളുടെ സ്വരം ശാന്തമായി... അഭിരാമിയും മിത്രയും പ്രതികരണമില്ലാതെ നിൽക്കുമ്പോൾ ശ്രീലക്ഷ്മി മുഖം കുനിച്ചു നിന്നു. അവളുടെ മനസ് മക്കൾ തനിയ്ക്ക് നൽകിയ പേരിനെ കുറിച്ചോർത്തു തകർന്ന് പോയിരുന്നു... മൗനം ഭീകരമായ രീതിയിൽ നിമിഷങ്ങളോളമവിടെ കളിയാടി... "അച്ഛാ"... അല്പനേരത്തെ മൗനത്തിന് തടയിട്ട് കൊണ്ട് അഭിരാമി ദേവദത്തനെ വിളിച്ചു... ദേവദത്തൻ എന്താണെന്ന അർത്ഥത്തിൽ അഭിരാമിയെ നോക്കി... "അച്ഛാ.. അച്ഛൻ വളരെ ലാഘവത്തോടെ പറഞ്ഞു അമ്മയെ ഞങ്ങൾ അങ്ങനെ അഭിസംബോധന ചെയ്തതിനെ പറ്റിയും പഴയ പോലെ പെരുമാറാനുമൊക്കെ. പക്ഷേ ഞങ്ങൾക്കത്തിന് കഴിയുമെന്ന് തോന്നുന്നില്ല. കാരണം അമ്മ ഞങ്ങളോട് ചെയ്തത് ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റാണ്. അച്ഛനോട്‌ ഞങ്ങൾ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ ഞങ്ങളനുഭവിച്ച മനോവേദനകളെ കുറിച്ച്. അതെല്ലാം മറന്ന് പഴയ പോലെയാവാൻ ഞങ്ങളുടെ മനസ്സനുവദിക്കുന്നില്ല. കാരണം ഞങ്ങളുടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടായിട്ടും ഞങ്ങൾക്ക് അച്ഛനില്ലെന്ന് പറഞ്ഞു ഞങ്ങളെ അച്ഛനിൽ നിന്നുമാകറ്റി അർഹമായും കിട്ടേണ്ടിയിരുന്ന പിതൃവാത്സല്യത്തെ തട്ടിത്തെറിപ്പിച്ച അമ്മയോട് ഞങ്ങൾക്ക് മനസ്സ് കൊണ്ട് പൊറുക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല"...അഭിരാമി സ്വരം കടുപ്പിച്ചു ശ്രീലക്ഷ്മിയുടെ നേരെ അവജ്ഞയോടെ നോക്കിക്കൊണ്ട് പറഞ്ഞു... "അച്ഛാ.... ചേച്ചിയ്ക്ക് അച്ഛൻ എടുത്ത് നടന്നതെങ്കിലും ഓർമ്മയുണ്ട് എനിക്കോ...പലപ്പോഴും കൂടെ പഠിക്കുന്ന കുട്ടികൾ അനുഭവിക്കുന്ന പിതൃവാത്സല്യം കണ്ട് നെഞ്ചു പൊട്ടി കണ്ണീരൊഴുക്കിയിട്ടുണ്ട് ഞാൻ പലപ്പോഴും. ആ നീറുന്ന ഓർമ്മകളെ മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞു അമ്മയോട് പഴയ പോലെ ബന്ധം സ്ഥാപിക്കണമെന്ന് പറയുവാൻ അച്ഛനെങ്ങിനെ കഴിഞ്ഞു"...അഭിരാമി നിർത്തിയപ്പോൾ സംഭാഷണം തുടങ്ങിയ മിത്രയുടെ സ്വരത്തിൽ അമ്മയോടുള്ള വെറുപ്പ് നിറഞ്ഞു നിന്നു... "അച്ഛാ... ഒരു കാര്യം ചോദിച്ചോട്ടെ"...? മിത്രയുടെ സംഭാഷണം കഴിഞ്ഞയുടനെ അഭിരാമിയുടെ ചോദ്യം ദേവദത്തന് നേരെ വന്നു... ദേവദത്തൻ അനുവാദം കൊടുക്കുന്ന പോലെ മിഴികളാൽ സംജ്ഞ കാണിച്ചു... "അച്ഛാ... അച്ഛൻ ഞങ്ങൾക്കിട്ട പേരുകൾ എന്തൊക്കെയായിരുന്നു"...? "അനുരാധയെന്നും മീനാക്ഷിയെന്നും..അല്ലേ"...? അഭിരാമി ശ്രീലക്ഷ്മിയെ നോക്കിയൊരു പുച്ഛത്തോടെ ദേവദത്തനോട് ചോദിച്ചു.. ദേവദത്തൻ മൗനത്തോടെ അതേയെന്ന് തലയാട്ടി... "അച്ഛന്റെ ഓർമ്മകളിലേക്കെത്തുന്ന എല്ലാം ഞങ്ങളിൽ നിന്നും മറച്ചു വച്ച അമ്മ അച്ഛൻ ഞങ്ങൾക്കിട്ട പേരുകൾ പോലും മാറ്റിക്കളഞ്ഞു. അതെന്താ അച്ഛനോർക്കാഞ്ഞത്...ഞങ്ങൾ അച്ഛന്റെ മക്കളാണെന്ന് ഞങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു കാര്യം പോലുമില്ല ഞങ്ങളുടെ പേരിൽ പോലും"... അഭിരാമി നിന്ദ കലർന്ന ഭാവത്തോടെ ശ്രീലക്ഷ്മിയെ നോക്കിക്കൊണ്ട് ദേവദത്തനോട് മൊഴിഞ്ഞു... അഭിരാമിയുടെ ചോദ്യങ്ങളെയും വാദങ്ങളെയും ശ്രദ്ധിച്ച ദേവദത്തന്റെ മുഖത്ത് തികഞ്ഞ ശാന്തത കളിയാടി.... "അനുമോളെ... മീനൂട്ടി.. നിങ്ങളിപ്പോൾ പറഞ്ഞല്ലോ അച്ഛന്റെ മക്കളാണ് നിങ്ങളെന്നതിനു തിരിച്ചറിയാൻ പാകത്തിന് അമ്മയൊന്നും ബാക്കി വച്ചില്ല എന്ന്. അങ്ങനെ പേരിൽ എന്തെങ്കിലും ഇല്ലെങ്കിൽ മാഞ്ഞു പോകുന്നതാണോ നിങ്ങളിരുവരും എന്റെ മക്കളാണെന്ന വസ്തുത"...? ദേവദത്തൻ തികഞ്ഞ ശാന്തതയോടെ അഭിരാമിയോടും മിത്രയോടുമായി തിരക്കി.... "അച്ഛാ... തത്വങ്ങൾ പറയാനെളുപ്പമാ പക്ഷേ യാഥാർഥ്യം എന്നൊന്നുണ്ട്.. ഞങ്ങളുടെ പേരിലോ അല്ലെങ്കിൽ മറ്റെന്തിലാണ് ഞങ്ങൾ അച്ഛന്റെ മക്കളാണെന്ന് ഉള്ളത്"....? ആത്മനിന്ദ കലർന്നൊരു ചിരിയോടെ ദേവദത്തനോടൊരു മറുചോദ്യമുന്നയിച്ചു.... "എന്റെ മക്കളറിയാത്ത ഒരു കാര്യം ഇനി ഞാൻ പറയാം. നിങ്ങളുടെ അമ്മ നിങ്ങളുടെ പേരിൽ നിന്നുമെന്റെ പിതൃത്വം മറയ്ക്കാൻ ശ്രമിച്ചിട്ടില്ല"... തികഞ്ഞ ശാന്തതയോടെ മൊഴിഞ്ഞ ദേവദത്തന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.. "അച്ഛനെന്താണ് പറഞ്ഞു വരുന്നത്"...? മിത്ര സംശയത്തോടെ നെറ്റി ചുളിച്ചു കൊണ്ട് ദേവദത്തനോട് ചോദിച്ചു... "നിങ്ങളുടെ പേരുകളിലെ ഇനിഷ്യൽ ആയിട്ടുള്ള ഡിഡിഎൻ എന്ന അക്ഷരങ്ങൾ..അതെന്റെ പേരാണ്"...ദേവദത്തനൊരു പുഞ്ചിരിയോടെ മിത്രയ്ക്ക് മറുപടി നൽകി... ദേവദത്തന്റെ മറുപടി അഭിരാമിയിലും മിത്രയിലും ശ്രീലക്ഷ്മിയിലും ഒരുപോലെ ഞെട്ടലുളവാക്കി.... അമ്പരപ്പോടെ അഭിരാമിയും മിത്രയും പരസ്പരം നോക്കിയപ്പോൾ ശ്രീലക്ഷ്മി ഞെട്ടൽ മാറാതെ ദേവദത്തന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... തുടരും #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ
ഋതുനന്ദനം... Part 127 "ലച്ചുമോളെ.".. തന്റെ നേരെ നോട്ടമയച്ചു കൊണ്ട് നിൽക്കുന്ന ശ്രീലക്ഷ്മിയെ രാമേട്ടൻ വിളിച്ചു.. ശ്രീലക്ഷ്മിയിൽ നിന്നും മറുപടിയൊന്നും ഉയർന്നില്ല. അത് പ്രതീക്ഷിച്ചെന്ന പോലെ രാമേട്ടൻ പറഞ്ഞ് തുടങ്ങി... "ലച്ചുമോളെ... ഞാൻ കുറച്ചു മുമ്പ് പറഞ്ഞത് മോള് കേട്ടല്ലോ. കുറച്ച് ദിവസത്തേക്ക് ഞാനിവിടെ കാണില്ല. മോളും മക്കളും തിരിച്ചു വന്നാൽ പല ക്ഷേത്രങ്ങളിലും പോകാമെന്ന് എനിയ്ക്ക് നേർച്ചയുള്ളതാ. ഞാൻ തിരിച്ചു വരുമ്പോഴേക്കും മോളും ദേവൻ കുഞ്ഞും പഴയത് പോലെ സ്നേഹത്തോടെ ഒരുമിക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ പ്രാർത്ഥിക്കുന്ന ദൈവങ്ങൾ അതെല്ലാം നടത്തിത്തരുമെന്നാണ് എന്റെ വിശ്വാസം. ഇനിയും നിങ്ങൾ തമ്മിൽ പിരിഞ്ഞു നിൽക്കാൻ പാടില്ല"... രാമേട്ടൻ ശാന്തമായ സ്വരത്തിൽ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു.. രാമേട്ടൻ പറയുന്നതെല്ലാം ശ്രീലക്ഷ്മി മുഖവും കുനിച്ചു കേട്ട് നിന്നതേ ഉണ്ടായിരുന്നുള്ളൂ... കുറച്ച് നിമിഷങ്ങൾ അവിടെ മൗനം ക്ഷണിക്കാത്ത അതിഥിയായി രാമേട്ടനും ശ്രീലക്ഷ്മിയ്ക്കുമിടയിൽ വന്നെത്തി... ശ്രീലക്ഷ്മിയുടെ മൗനം നീണ്ടു പോകവേ രാമേട്ടനെന്തോ പറയുവാൻ ഭാവിച്ചു. എന്നാൽ അദ്ദേഹം പറയുന്നതിന് മുമ്പ് ശ്രീലക്ഷ്‌മി തലയുയർത്തി നോക്കിക്കൊണ്ട് സംസാരിക്കുവാനാരംഭിച്ചു... "രാമേട്ടാ... രാമേട്ടൻ പോയി വന്നോളൂ.. അത് വരെ ഞാനിവിടെ കാണും"...ശ്രീലക്ഷ്മി രാമേട്ടനോട് അലക്ഷ്യമായി മൊഴിഞ്ഞു.. "ഞാൻ വന്നു കഴിഞ്ഞാൽ മോളെങ്ങോട്ട് പോകുമെന്നാണ്"...? രാമേട്ടൻ ശാന്തത കൈ വെടിയാതെ ശ്രീലക്ഷ്മിയോട് ചോദിച്ചു.. "രാമേട്ടൻ തിരികെ വന്ന് കഴിഞ്ഞാൽ ഞാൻ തിരിച്ചു ഹൈദരാബാദിലേക്ക് പോകും"...ശ്രീലക്ഷ്മി മറുപടി നൽകി.. "ലച്ചുമോളെ... ദേവൻ കുഞ്ഞിനേയും ഈ വീടും വിട്ട് മോൾക്ക് തിരികെ പോകുവാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ"...? രാമേട്ടൻ നിറഞ്ഞൊരു ചിരിയോടെ ശ്രീലക്ഷ്മിയോട് തിരക്കി... "രാമേട്ടാ... രാമേട്ടൻ ആഗ്രഹിക്കുന്നത് പോലെ രാമേട്ടന്റെ ദേവൻ കുഞ്ഞുമായി എനിക്കിനിയൊരു ജീവിതം സാധ്യമല്ല. പിന്നെ മക്കൾക്കും എന്നെ വേണ്ട. അവർക്കവരുടെ അച്ഛനും രാമേട്ടനുമൊക്കെയുണ്ടല്ലോ. അവർക്കിപ്പോൾ അമ്മയായ എന്റെ സ്നേഹമോ സാമീപ്യമോ ആവശ്യമില്ല. അത് കൊണ്ട് രാമേട്ടൻ തീർത്ഥാടനം കഴിഞ്ഞു വന്നാൽ ഞാൻ തിരികെ പോകും"...ശ്രീലക്ഷ്മി യത് പറയുമ്പോൾ അവളുടെ ശിരസ്സ് കുനിഞ്ഞു... "മോളെ.... ഇനിയും വേണോ ഈ വാശിയും അകൽച്ചയുമൊക്കെ"...? രാമേട്ടൻ ശാന്തത കൈ വെടിയാതെ തന്നെ ശ്രീലക്ഷ്മിയോട് ചോദിച്ചു.. "രാമേട്ടാ... എനിക്കൊരിക്കലും പഴയത് പോലെ ആ മനുഷ്യനോടൊപ്പം ജീവിക്കുവാൻ കഴിയില്ല. കാരണം ആ മനുഷ്യനെന്റെ മനസ്സിനെ, എന്റെ വിശ്വാസത്തിനെയാണ് മുറിവേൽപ്പിച്ചത്. അതൊരിക്കലും ഉണങ്ങില്ല"... ശ്രീലക്ഷ്മി ശിരസ്സുയർത്തി രാമേട്ടനെയൊന്ന് നോക്കിക്കൊണ്ട് ഗൗരവം നിറഞ്ഞ സ്വരത്തിൽ മറുപടി നൽകി... "ലച്ചുമോളെ... ദേവൻ കുഞ്ഞ് ചെയ്തത് തെറ്റ് തന്നെയാണ്. അതിന് ഏതൊരു നിയമവ്യവസ്ഥ കൊടുക്കുന്നതിനേക്കാൾ വലിയ ശിക്ഷ മോള് തന്നെ കുഞ്ഞിന് കൊടുത്തില്ലേ....ഇനിയും വേണോ അത്. എല്ലാം ക്ഷമിച്ചു പഴയത് പോലൊരു ജീവിതം തുടങ്ങിക്കൂടെ ഇനിയെങ്കിലും"...? രാമേട്ടൻ ഭാവഭേദമേതുമില്ലാതെ ശാന്തതയോടെ ശ്രീലക്ഷ്മിയോട് തിരക്കി... "രാമേട്ടാ... നിയമ വ്യവസ്ഥയിൽ നിന്നും രാമേട്ടന്റെ ദേവൻ കുഞ്ഞ് രക്ഷപ്പെട്ടിരിക്കാം എന്നോട് ചെയ്ത ചതിയ്ക്ക് ഞാൻ കൊടുത്ത ശിക്ഷ കൂടുതലായെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല"...ശ്രീലക്ഷ്മി കടുത്ത സ്വരത്തിൽ രാമേട്ടനോട് മൊഴിഞ്ഞു... "ലച്ചുമോളെ... മോളിപ്പോഴും വിചാരിക്കുന്നുണ്ടോ ദേവൻ കുഞ്ഞ് മനപ്പൂർവം അങ്ങനെ ചെയ്‌തെന്ന്...? അറിഞ്ഞു കൊണ്ട് മോളെ ചതിക്കുവാൻ ദേവൻ കുഞ്ഞിന് കഴിയുമെന്ന് തോന്നുന്നുണ്ടോ"...? രാമേട്ടനത് ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വരം ചെറുതായൊന്നിടറി... ശ്രീലക്ഷ്‌മിയിൽ നിന്നും മറുപടിയൊന്നുമുണ്ടായില്ല... "ലച്ചുമോളെ.. ആ പയ്യനെ തീർത്തിട്ട് മോളെ സ്വന്തമാക്കുവാനായിരുന്നെങ്കിൽ ദേവൻ കുഞ്ഞിന് നിങ്ങളുടെ വിവാഹനിശ്ചയം വരെ എത്തിക്കേണ്ട ആവശ്യമില്ലായിരുന്നു അതിന് മുമ്പ് തന്നെ കഴിയുമായിരുന്നു. ഒരിക്കലും മോളെ വിഷമിപ്പിക്കാൻ കുഞ്ഞൊരിക്കലും ആഗ്രഹിച്ചിട്ടില്ല. അതിനു ദേവൻ കുഞ്ഞിന് കഴിയില്ല".... രാമേട്ടൻ ഇടറിയ സ്വരത്തോടെ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു... ശ്രീലക്ഷ്മി മറുപടിയൊന്നും പറയാതെ രാമേട്ടന്റെ മുഖത്തേക്ക് മിഴികളയച്ചു കൊണ്ട് നിന്നു... ശ്രീലക്ഷ്മിയുടെ മറുപടിയ്ക്ക് കാത്ത് നിൽക്കാതെ രാമേട്ടൻ പൊടുന്നനെ എളിയിൽ നിന്നുമെന്തോ എടുത്തു. അതൊരു എൻവലപ്പ് ആണെന്ന് ശ്രീലക്ഷ്മി തിരിച്ചറിഞ്ഞു... "ലച്ചുമോളെ.... ദേവൻ കുഞ്ഞ് മനപ്പൂർവം അങ്ങനെ ചെയ്യില്ലെന്ന് തെളിയിക്കാനുള്ള ഒരേയൊരു തെളിവ് ആണ് ഇതിനുള്ളിൽ. ഇത് കണ്ടാലെങ്കിലും ദേവൻ കുഞ്ഞ് മനപ്പൂർവം ചെയ്തതല്ല എല്ലാമെന്ന് മോള് വിശ്വസിക്കുമെന്ന് കരുതി ഞാനിത് മോളെ ഏൽപ്പിയ്ക്കുവാ. മോള് വന്നാൽ ഏൽപ്പിയ്ക്കുവാനായി ഞാനിത് ഇത്രയും കാലം കാത്ത് വച്ചു"... വ്യസനത്തിന്റെ അശ്‌മജ വർണ്ണ മേഘങ്ങൾ നിറഞ്ഞ വദനത്തോടെ മൊഴിഞ്ഞു കൊണ്ട് രാമേട്ടൻ ആ എൻവലപ്പ് ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടി... പകച്ചൊരു നോട്ടം രാമേട്ടന് നേരെ എയ്തു കൊണ്ട് ശ്രീലക്ഷ്മിയത് വാങ്ങി... "രാമേട്ടാ.... രാമേട്ടന്റെ ദേവൻ കുഞ്ഞിനെ എന്റെ മുന്നിൽ നിരപരാധിയാക്കി അവതരിപ്പിക്കുവാനുള്ള പുതിയ നാടകത്തിന്റെ തിരക്കഥ വല്ലതുമാണോ ഇതിൽ"..? ശ്രീലക്ഷ്മിയുടെ ചോദ്യത്തിൽ പുച്ഛഭാവം നിറഞ്ഞു... "ലച്ചുമോളെ.. മോളൊരിക്കലെങ്കിലും അതൊന്ന് തുറന്ന് നോക്ക്. എന്നിട്ട് മോള് തീരുമാനിച്ചോളൂ നാടകമാണോ തിരക്കഥ ആണോ എന്നൊക്കെ"... ശ്രീലക്ഷ്മിയുടെ ചോദ്യത്തിൽ അതൃപ്തി പൂണ്ട രാമേട്ടന്റെ മറുപടിയിൽ ഗൗരവം നിറഞ്ഞു നിന്നു... "രാമശ്ശാ"... പൊടുന്നനെ വാതിൽക്കലേക്ക് മിത്ര വന്നു രാമേട്ടനെ വിളിച്ചു... രാമേട്ടൻ വിളി കേട്ട് കൊണ്ട് മിത്രയുടെ നേരെ പുഞ്ചിരിയോടെയൊരു നോട്ടമയച്ചു... മിത്ര ഇരുവരെയുമൊന്ന് സൂക്ഷിച്ചു നോക്കി... മിത്രയെ കണ്ട ശ്രീലക്ഷ്മി രാമേട്ടൻ കൊടുത്ത എൻവലപ്പ് മുറിയിൽ ഉണ്ടായിരുന്ന ടേബിളിന് മേലേക്ക് വച്ചു... ശ്രീലക്ഷ്മിയെ ഒന്ന് നോക്കിയ മിത്ര രാമേട്ടനെയും കൊണ്ട് മുറിയ്ക്ക് പുറത്തേക്ക് നീങ്ങി... പിറ്റേന്ന് രാവിലെ വികാരഭരിതമായ രംഗങ്ങളോട് കൂടി എല്ലാവരും രാമേട്ടനെ യാത്രയാക്കി... രാമേട്ടനെ യാത്രയയ്ക്കുമ്പോൾ അഭിരാമിയും മിത്രയും അദ്ദേഹത്തെ കെട്ടിപ്പിടിച്ചു കൊണ്ട് തേങ്ങി. ദേവദത്തന്റെ മുഖത്തും വ്യഥയുടെ കാർമേഘങ്ങൾ ഉരുണ്ട് കൂടി. രാമേട്ടനെ യാത്ര അയയ്ക്കുവാൻ പൂമുഖത്ത് എല്ലാവരിൽ നിന്നും മാറി ഒരകലമിട്ട് കൊണ്ട് ശ്രീലക്ഷ്മിയും സന്നിഹിതയായി... വൈകാതെ എല്ലാവരോടും യാത്ര പറഞ്ഞ് രാമേട്ടൻ പിരിഞ്ഞു... രാമേട്ടൻ യാത്ര പറഞ്ഞ് നടന്നു നീങ്ങുന്നത് കണ്ട ദേവദത്തന് മനസ്സിൽ പൊടുന്നനെയൊരു ശൂന്യതയനുഭവപ്പെട്ടു... താനീ നാട്ടിൽ വന്നപ്പോൾ മുതൽ താൻ മാനസികമായി തകർന്ന് പോയപ്പോഴും മറ്റും തനിക്കൊരു താങ്ങായി തനിയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ മനുഷ്യനെന്നുമുണ്ടായിരുന്നു. തിരിച്ചു വരുമെങ്കിലും രാമേട്ടന്റെ ഇത്തവണത്തെ യാത്ര മനസ്സിൽ ഒരുപാട് സങ്കടങ്ങൾ പകരുന്നു.... ഗേറ്റ് കടന്നു പോകുന്ന രാമേട്ടനെ നോക്കി നീരണിഞ്ഞ മിഴികളുമായി ദേവദത്തനൊരു നെടുവീർപ്പോടെ ചിന്തിച്ചു... പൊടുന്നനെ തന്റെ ഇരു കൈകളിലും ഓരോ കൈകൾ പിടിമുറുക്കുന്നത് ദേവദത്തനറിഞ്ഞു... അഭിരാമിയും മിത്രയും ദേവദത്തന്റെ ഇരു കൈകളിലും പിടിച്ചു കൊണ്ട് അയാളോട് തളരരുതെന്ന് മിഴികളാൽ അപേക്ഷിച്ചു കൊണ്ടിരുന്നു... ദേവദത്തൻ തന്റെ മക്കളുടെ ചുമലിലൂടെ കൈകളിട്ട് തന്നോട് ചേർത്ത് പിടിച്ചു. അഭിരാമിയും മിത്രയും നിറമിഴികളോടെ തങ്ങളുടെ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു... ================================== രാമേട്ടൻ യാത്രയായ ദിവസം കഴിഞ്ഞു അടുത്ത ദിവസമായിരുന്നു മിത്രയുടെ ജന്മദിനം. ഓർമ്മ വച്ച നാൾ മുതലിന്നെ വരെ ആഘോഷിച്ചിട്ടില്ലാത്ത തന്റെ ജന്മദിനം അതും താൻ ജനിച്ചു വളർന്ന വീട്ടിൽ തന്റെ അച്ഛനോടൊപ്പം ആഘോഷിക്കാൻ പോകുന്നതിന്റെ അത്യാഹ്ലാദത്തിലായിരുന്നു മിത്ര... ദേവദത്തൻ തങ്ങളുടെ അച്ഛനാണെന്ന് തിരിച്ചറിയാതെ അഭിരാമി തന്റെ ജന്മദിനം ദേവദത്തന്റെ കൂടെ ആഘോഷിച്ച ഫോട്ടോകളും മറ്റും കണ്ടപ്പോൾ മിത്രയും കൊതിച്ചിരുന്നു അത് പോലെയൊരു ആഘോഷം തന്റെ ജന്മദിനത്തിനും. ഇപ്പോൾ അന്നാഗ്രഹിച്ച പോലെ തന്റെ ജന്മദിനാഘോഷം വന്നിരിക്കുന്നു... മിത്രയുടെ മനസ്സിൽ ആനന്ദത്തിൻ ദുന്ദുഭി നാദങ്ങൾ അതിരുകളില്ലാതെ മുഴങ്ങിക്കൊണ്ടിരുന്നു... ഒടുവിൽ കാത്തിരുന്ന ആ ദിനം വന്നെത്തിച്ചേർന്നു.... ആ ദിവസം അഭിരാമി ലീവ് എടുത്തു. രാവിലെ തന്നെ അഭിരാമി മിത്രയേയും കൊണ്ട് സാധനങ്ങൾ വാങ്ങിക്കുവാനും മറ്റുമായി ഇറങ്ങി... ദേവദത്തൻ ഡൽഹി യാത്ര കഴിഞ്ഞു തിരിച്ചു വന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അഭിരാമിയുടെ ആവശ്യത്തിനായി പുതിയൊരു സ്കൂട്ടർ സമ്മാനിച്ചിരുന്നു. അതിലാണ് ഇപ്പോൾ അഭിരാമിയുടെ പോക്കും വരവുമെല്ലാം. അഭിരാമിയ്ക്ക് സ്കൂട്ടർ വാങ്ങിക്കൊടുത്തതിന് മിത്ര ദേവദത്തനോട് കുസൃതിയോടെ പരിഭവം കാണിച്ചുവെങ്കിലും വൈകാതെ അവൾക്കും അത് പോലെ എന്തെങ്കിലും സമ്മാനിക്കാമെന്ന് പറഞ്ഞവളെ സമാധാനിപ്പിച്ചു.... രാമേട്ടൻ പോയതിനു ശേഷം കിച്ചനിൽ കയറി ഭക്ഷണം തയ്യാറാക്കുന്നത് അഭിരാമിയും മിത്രയും കൂടെയാണ്. ശ്രീലക്ഷ്മി അവരുടെ കൂടെ കഴിക്കുമെങ്കിലും അവളുടെ മനോഭാവം മാറ്റമില്ലാതെ തുടർന്നു... രാവിലേ പോയി അലങ്കരിക്കുവാനുള്ളതൊക്കെ വാങ്ങിക്കൊണ്ട് വന്നു. വൈകുന്നേരത്തേക്ക് ബർത്ത്ഡേ കേക്കും.... പിന്നീട് അന്നത്തെ ദിവസം മുഴുവൻ ആഘോഷത്തിന് വേണ്ടി ഹാളും മറ്റും അലങ്കരിക്കുന്ന ബഹളമായിരുന്നു. ചില നിർദേശങ്ങൾ കൊടുത്തു് കൊണ്ട് ദേവദത്തനും. പലപ്പോഴും ആ വീട് അന്ന് അലങ്കരിക്കുന്നതിന്റെ ബഹളങ്ങളാലും തർക്കങ്ങളാലും നിറഞ്ഞു നിന്നു. തന്റെ മക്കളുടെ കുസൃതികളാസ്വദിക്കുമ്പോൾ ദേവദത്തന്റെ മനസ്സ് ആമോദത്താൽ മേഘനുലാസി നൃത്തമാടുകയായിരുന്നു... വൈകുന്നേരം അഭിരാമിയും ദേവദത്തനും കൂടി പോയി കേക്കും രാത്രിയ്ക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നത് ബുദ്ധിമുട്ടായി തോന്നിയതിനാൽ പുറത്ത് നിന്ന് ഭക്ഷണവുമെല്ലാം വാങ്ങിക്കൊണ്ട് വന്നു... സന്ധ്യാ ദീപം കൊളുത്തിയതിന് ശേഷമൊരു എട്ടു മണിയോടെ കേക്ക് മുറിക്കാനായിരുന്നു അഭിരാമിയും മിത്രയും പ്ലാനിട്ടത്. ദേവദത്തനെല്ലാം അവരുടെ ഇഷ്ടങ്ങൾക്കും തീരുമാനങ്ങൾക്കും വിട്ടു കൊടുത്തു.... ഹാളിലെ ടേബിളിൽ വച്ചു കേക്ക് മുറിയ്ക്കാനായി എല്ലാമൊരുക്കിയതിനു ശേഷം ആഘോഷങ്ങൾ തുടങ്ങാൻ നേരം ഇരുവരും പോയി ദേവദത്തനെ വിളിച്ചു കൊണ്ട് വന്നു... "മീനൂട്ടി.. അമ്മയെ എന്താ വിളിക്കാത്തത്"..? ശ്രീലക്ഷ്മിയെ കൂട്ടത്തിൽ കാണാത്തതിനാൽ ദേവദത്തൻ മിത്രയോട് തിരക്കി... "അച്ഛാ.. അമ്മയെ എന്തിന് വിളിക്കണം. ഇത് പോലെ ഇത്രയും കാലം ആഘോഷമായി തീരേണ്ടിയിരുന്ന എന്റെ ജന്മദിനം ഒരിക്കൽ പോലും ആഘോഷിക്കപ്പെടാതിരിക്കുവാനുള്ള കാരണക്കാരി അമ്മയൊരാൾ മാത്രമാ. അമ്മയെ വിളിച്ചു കൊണ്ട് വന്നു ഈ ആഘോഷത്തിന്റെ മാറ്റ് കെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല"... മിത്ര ദേവദത്തന്റെ ചോദ്യത്തോട് മനസ്സിൽ നിറഞ്ഞ നീരസം മറച്ചു വയ്ക്കാതെ മറുപടി നൽകി... "മീനൂട്ടി... മോളുടെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ചടങ്ങ് ആഘോഷിക്കുമ്പോൾ അമ്മയെ വിളിക്കാത്തത് ശരിയല്ല... മോള് പോയി അമ്മയെ വിളിച്ചു കൊണ്ട് വാ"... മിത്രയെ വാത്സല്യത്തോടെയൊന്ന് തഴുകിക്കൊണ്ട് ദേവദത്തനവളോട് മൊഴിഞ്ഞു... "അച്ഛാ.. അച്ഛനെന്താ അമ്മയെ ഇവിടേക്ക് വരുത്തണമെന്നു ഇത്രയ്ക്ക് നിർബന്ധം...? അമ്മയെ വിളിച്ചു ഈ ചടങ്ങിന്റെ സന്തോഷം വെറുതെ കെടുത്തണമെന്ന് അച്ഛന് വല്ല വഴിപാടുമുണ്ടോ"..? ദേവദത്തനും മിത്രയും തമ്മിലുള്ള സംഭാഷണം ശ്രദ്ധിച്ചു കൊണ്ടത് വരെ മൗനം പൂണ്ട് നിന്ന അഭിരാമി അച്ഛനോട് തിരക്കി.. "അനൂ"... അഭിരാമിയുടെ ചോദ്യം പകർന്ന അസഹ്യത മറയ്ക്കാതെ ദേവദത്തനുറക്കെ വിളിച്ചു... ദേവദത്തന്റെ പൊടുന്നനെയുള്ള പ്രതികരണത്തിൽ അഭിരാമിയും മിത്രയും നിശബ്ദരായി... നിമിഷങ്ങൾക്കുള്ളിൽ ദേവദത്തൻ ശാന്തത വീണ്ടെടുത്തു.. "അനുമോളെ.. മീനൂട്ടി... നിങ്ങളെത്രയൊക്കെ വെറുത്താലും ലച്ചു നിങ്ങളുടെ അമ്മയാണ്. നിങ്ങളെ പത്ത് മാസം വയറ്റിൽ ചുമന്നു നടന്നു നിങ്ങളുടെ ഓരോ ചലനങ്ങളെയും ജാഗ്രതയോടെ വീക്ഷിച്ചു നിങ്ങളെ പ്രസവിച്ച നിങ്ങളുടെ അമ്മ. മീനൂട്ടിയുടെ ജീവിതത്തിൽ ഇങ്ങനൊരു ആഘോഷം നടക്കുമ്പോൾ നിങ്ങളുടെ അമ്മയിവിടെ ഉള്ളപ്പോൾ അവളെ വിളിക്കാതെ അവളുടെ മുന്നിൽ വച്ചീ ചടങ്ങ് നടത്തുന്നത് ഒട്ടും ശരിയല്ല. നിങ്ങൾ വിളിക്കുമെന്നൊരു പ്രതീക്ഷയിലായിരിക്കും അവൾ"... ശക്തമായ സ്വരത്തിൽ ദേവദത്തൻ അഭിരാമിയോടും മിത്രയോടുമായി പറഞ്ഞു.. "മീനൂട്ടി... അത് കൊണ്ട് മോൾ അമ്മയെ പോയി വിളിക്ക് അമ്മയും കൂടി വന്നതിന് ശേഷം നമുക്ക് ആഘോഷം തുടങ്ങാം"...ദേവദത്തൻ മിത്രയെ നിർബന്ധിച്ചു... ദേവദത്തന്റെ അപേക്ഷാരൂപേണയുള്ള അഭ്യർത്ഥനയോട് വിസമ്മതം പ്രകടിപ്പിക്കുവാൻ കഴിയാതെ മിത്ര സമ്മതത്തോടെ തല കുലുക്കി... മിത്ര ശ്രീലക്ഷ്മിയെ വിളിക്കുവാനായി അമ്മയുടെ മുറി ലക്ഷ്യമാക്കി നീങ്ങി... ================================== മിത്രയുടെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളും ബഹലങ്ങളുമൊക്കെ രാവിലെ തൊട്ട് ശ്രദ്ധിച്ചു കൊണ്ടിരുന്ന ശ്രീലക്ഷ്മിയുടെ മനസ്സിൽ ദുഃഖമൊരു ഹ്രദിനിയായൊഴുകിക്കൊണ്ടിരുന്നു... ഒരിക്കൽ പോലും മക്കൾ തന്റെയടുത്തേക്ക് വരികയോ ചടങ്ങിന് വിളിക്കുകയോ ചെയ്തില്ലെന്ന് ശ്രീലക്ഷ്മി വ്യഥയോടെ മിഴികളിൽ നിറഞ്ഞ നീർക്കണങ്ങളെ തൂത്തെറിഞ്ഞു കൊണ്ട് ചിന്തിച്ചു.... പെട്ടെന്ന് തന്നെ തിരിച്ചു പോകാമെന്നു കരുതിയപ്പോഴാണ് രാമേട്ടൻ തീർത്ഥാടനവുമായി ബന്ധപ്പെട്ട് പോയത്. അതിനാൽ തിരിച്ചു പോകാനുള്ള തീരുമാനം തല്ക്കാലം മാറ്റി വയ്ക്കുകയായിരുന്നു. രാമേട്ടൻ വരുന്നത് വരെയെങ്കിലും താനിവിടെ ഉണ്ടാകണം. അദ്ദേഹത്തോട് പറയാതെ മടങ്ങുവാൻ വയ്യ...രാമേട്ടൻ പോകുവാൻ സമ്മതിക്കില്ലെന്ന് ഉറപ്പാണ് പക്ഷേ താനിവിടെ യാന്ത്രികമായി എത്ര ദിനമിങ്ങനെ തള്ളി നീക്കും..? തന്റെ മക്കൾക്ക് പോലും തന്നെ വേണ്ട. ഇവിടെ വന്നിട്ട് ഇത് വരെ അവർ തന്റെ മുറിയിലൊന്ന് വരുകയോ ഒന്നും ചെയ്തിട്ടില്ല. ഈ വീട്ടിൽ വന്നു കയറിയപ്പോഴും മറ്റും മിത്രയുടെ മുഖഭാവങ്ങളിൽ അവൾക്ക് തന്നോടുള്ള വെറുപ്പ് പ്രകടമായിരുന്നു. എന്തായാലും രാമേട്ടൻ വരട്ടെ ഒത്തിരി ബുദ്ധിമുട്ടിയാണെങ്കിലും ആരോഗ്യകാരണങ്ങളും മറ്റും പറഞ്ഞു ലീവ് അത് വരെ എക്സ്റ്റൻഡ് ചെയ്തിട്ടുണ്ട് ...ആതങ്കഭരിതയായ ശ്രീലക്ഷ്മിയുടെ മനസ്സിലൂടെ ചിന്തകൾ തേരോട്ടം നടത്തിക്കൊണ്ടിരുന്നു.. അപ്രതീക്ഷിതമായി മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം ശ്രീലക്ഷ്മിയെ തന്റെ ചിന്തകളിൽ നിന്നുമുണർത്തി... മിഴികളൊന്ന് തുടച്ചു കൊണ്ട് വാതിലിനടുത്തേക്ക് നോക്കിയ ശ്രീലക്ഷ്മിയുടെ മനസ്സിൽ ആഹ്ലാദം നിറഞ്ഞു തുളുമ്പി.... തന്റെ മകൾ തന്നെ വിളിക്കുവാനായി വന്നിരിക്കുന്നു... വാതിൽ തുറന്നകത്തേക്ക് കയറിയ മിത്രയെ കണ്ട ശ്രീലക്ഷ്മിയുടെ നീലനയനങ്ങളിൽ ആമോദത്തിന്റെ സപ്തവർണ്ണങ്ങൾ പെയ്തിറങ്ങി... "അമ്മാ"... മിത്ര ശ്രീലക്ഷ്മിയ്ക്ക് തന്റെ മുഖം കൊടുക്കാതെ അമ്മയെ വിളിച്ചു... ഒരുപാട് ദിവസങ്ങൾക്കു ശേഷമാണ് മകൾ തന്നെ അമ്മായെന്ന് വിളിക്കുന്നത് പോലും...വാത്സല്യം വഴിഞ്ഞൊഴുകുന്ന വദനത്തോടെ ശ്രീലക്ഷ്‌മി ചിന്തിച്ചപ്പോൾ അവളറിയാതെ മിഴികൾ നീരണിഞ്ഞു.... "അമ്മാ... അമ്മ ഹാളിലോട്ട് വരണം...എല്ലാമവിടെ തയ്യാറായിട്ടുണ്ട്"...മിത്രയുടെ സ്വരത്തിൽ നിറഞ്ഞ നീരസത്തിന്റെ ധ്വനി തിരിച്ചറിഞ്ഞെങ്കിലും ശ്രീലക്ഷ്മിയുടെ മനസ്സിൽ ആനന്ദവും വാത്സല്യവും അലകടലായി ഇരമ്പിയാർത്തു.. "മോള് പൊയ്ക്കോ... അമ്മ വരാം"... നിറഞ്ഞ ഉത്സാഹത്തോടെ വാത്സല്യം നിറഞ്ഞ സ്വരത്തോടെ മിത്രയ്ക്ക് മറുപടി നൽകി... ശ്രീലക്ഷ്മിയെ ഒന്ന് നോക്കിയിട്ട് മിത്ര പുറത്തേക്ക് നടന്നു.... മിഴികൾ തുടച്ചൊരു ചെറു ചിരി മുഖത്തണിഞ്ഞു കൊണ്ട് ശ്രീലക്ഷ്മി മുറിയ്ക്ക് പുറത്തേക്ക് നടന്നു. അവളുടെ മനസ്സിൽ ആഹ്ലാദം വനഹ്രദിനിയായി ഒഴുകിക്കൊണ്ടിരുന്നു.... ഹാളിൽ എത്തിയപ്പോൾ ശ്രീലക്ഷ്മിയുടെ മിഴികളിൽ പതിഞ്ഞു. നന്നായി അലങ്കരിച്ച ഹാളും അലങ്കരിച്ച മേശയ്ക്ക് മുകളിൽ വച്ചിരിക്കുന്ന കേക്കും, തലയിൽ ബർത്ത്ഡേ ഹാറ്റ് അണിഞ്ഞ മിത്രയും പാർട്ടി പോപ്പറുമായി നിൽക്കുന്ന അഭിരാമിയും തന്നെയവിടെ കാത്തെന്നവണ്ണമൊരു പുഞ്ചിരിയുമായി നിൽക്കുന്ന ദേവദത്തനെയും ശ്രീലക്ഷ്മി ശ്രദ്ധിച്ചു... എന്നാൽ തന്റെ സാമീപ്യം അഭിരാമിയുടെയും മിത്രയുടെയും മുഖത്തെ പ്രസാദം നഷ്ടപ്പെടുത്തിയിരിക്കുന്നത് കണ്ട ശ്രീലക്ഷ്മിയ്ക്ക് ദേവദത്തൻ നിർബന്ധിച്ചത് കൊണ്ടാണ് മിത്ര തന്നെ വന്നു വിളിച്ചതെന്ന് ശ്രീലക്ഷ്മി മനസിലാക്കിക്കഴിഞ്ഞിരുന്നു.... മക്കളിരുവരുടെയും മുഖഭാവങ്ങളിൽ മനസ്സിൽ വേദന നിറഞ്ഞുവെങ്കിലും ശ്രീലക്ഷ്മി അത് പുറത്ത് കാണിക്കാതെ അവിടെ നിന്നു... വൈകാതെ ചടങ്ങുകൾ തുടങ്ങിക്കൊള്ളാൻ ദേവദത്തൻ നിർദേശിച്ചപ്പോൾ മിത്ര മെഴുകുതിരി കെടുത്താൻ തുടങ്ങി... മിത്രയുടെ മനസ്സിലെ സന്തോഷം അതിരുകളില്ലാതെയൊഴുകി... ദേവദത്തനും അഭിരാമിയും ഹാപ്പി ബർത്ത്ഡേ പാടിക്കൊണ്ടിരുന്നു. അപ്പോൾ തന്നെ അഭിരാമി പാർട്ടി പോപ്പർ പൊട്ടിച്ചു. ശ്രീലക്ഷ്‌മി മുഖത്ത് പതിവുള്ള നിർവികാരതയുടെ കാർമേഘങ്ങളണിയാതെ ആനന്ദം നിറഞ്ഞ മുഖഭാവവുമായി അതിൽ പങ്കു കൊണ്ട് നിന്നു... മിത്ര ആദ്യം തന്നെ ഒരു കേക്ക് കഷണം മുറിച്ചെടുത്ത് ദേവദത്തന്റെ വായ്ക്ക് നേരെ നീട്ടി. ദേവദത്തനത് വായിലാക്കി. തുടർന്ന് ദേവദത്തൻ കേക്കിൽ നിന്നുമൊരു കഷണം മുറിച്ചെടുത്തു മിത്രയുടെ വായ്ക്ക് നേരെ നീട്ടി. ആനന്ദാശ്രുവൊഴുകുന്ന നയനങ്ങളോടെ മിത്ര ദേവദത്തനിൽ നിന്നുമതേറ്റ് വാങ്ങി.... ദേവദത്തനവളുടെ മിഴികളൊരു പുഞ്ചിരിയോടെ തുടച്ചു... തുടർന്ന് അഭിരാമിയും ഒരു കഷണം മുറിച്ചു മിത്രയ്ക്ക് നേരെ നീട്ടി... ദേവദത്തൻ ശ്രീലക്ഷ്മിയോട് കേക്ക് മുറിയ്ക്കാൻ കണ്ണുകളാൽ സംജ്ഞ നൽകി... ദേവദത്തനെയൊന്ന് നോക്കിയ ശ്രീലക്ഷ്മി മുന്നോട്ട് വന്നു കേക്കിൽ നിന്നുമൊരു കഷണം മുറിച്ചു മിത്രയുടെ നേരെ നീട്ടി... തന്റെ നേരെ കേക്ക് നീട്ടിയ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ മിത്രയ്ക്ക് പല കാര്യങ്ങളും മിന്നി മറഞ്ഞു... അച്ഛന്റെ മുഖത്ത് താൻ നിമിഷങ്ങൾ മുമ്പ് കണ്ട സന്തോഷങ്ങൾ നഷ്ടപ്പെടുത്തിയ ഇത് പോലെയൊരുപാട് സന്തോഷങ്ങൾ നിറഞ്ഞ ജന്മദിനങ്ങളും അച്ഛന്റെ വാത്സല്യവും നഷ്ടപ്പെടുത്തിയ ശ്രീലക്ഷ്മിയെ കണ്ട മിത്രയുടെ മുഖത്ത് അമ്മയോടുള്ള വെറുപ്പും അവജ്ഞയും നിറഞ്ഞു... ശ്രീലക്ഷ്മിയുടെ കൈയിൽ നിന്നും തന്റെ കൈയിലേക്ക് കേക്ക് വാങ്ങിച്ച മിത്രയത് കേക്കിന്റെ വശത്തായി വച്ചിട്ട് അഭിരാമിയുടെയും ദേവദത്തന്റെയും നേരെയൊരു ചെറു ചിരിയോടെ തിരിഞ്ഞു... മിത്രയുടെ മുഖത്ത് നിറഞ്ഞ അവജ്ഞയും വെറുപ്പും പാടെ മനസ്സ് തകർത്തിരുന്ന ശ്രീലക്ഷ്‌മിയ്ക്ക് മകളുടെ പ്രവൃത്തി താങ്ങാവുന്നതിലപ്പുറമായിരുന്നു.... ഉള്ളിൽ നിന്നും തികട്ടി വന്ന വിതുമ്പലടക്കുവാൻ കഴിയാതെ വായ് പൊത്തിക്കൊണ്ട് ശ്രീലക്ഷ്മിയവിടെ നിന്നും നടന്നു നീങ്ങി... ശ്രീലക്ഷ്മി പോകുന്നതൊരു പ്രതികാരഭാവമണിഞ്ഞ ചിരിയോടെ മിത്ര നോക്കി നിന്നപ്പോൾ ദേവദത്തന്റെ മനസ്സാ രംഗം പകർന്ന വേദനയാലൊന്ന് പുളഞ്ഞു... തുടരും #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #✍ തുടർക്കഥ #📙 നോവൽ
ഋതുനന്ദനം... Part 126 ഭ്രാന്തമായ വേഗത്തിൽ തങ്ങളുടെ വീട്ടിലേക്ക് പോകുന്ന ചെറിയ വഴിയിലൂടെ കാറോടിക്കുന്ന അച്ഛന്റെ മുഖഭാവത്തിലേക്ക് മിത്രയൊന്ന് തന്റെ നോട്ടമയച്ചു. ദേവദത്തന്റെ മനസ്സപ്പോൾ അവിടെയൊന്നുമല്ലെന്നും ആരോടോ ദേഷ്യം തീർക്കുന്നത് പോലെ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അച്ഛനെന്നും മിത്രയൂഹിച്ചു.... ചേച്ചി പോയ്ക്കഴിയുമ്പോൾ ഒറ്റയ്ക്കാകുമ്പോൾ ഇത്രയും ദിവസങ്ങൾ അച്ഛന്റെ കൂടെ പുറത്തൊക്കെ ചുറ്റിക്കറങ്ങുകയായിരുന്നു താൻ. ഇരുവർക്കും ജീവിതത്തിലിത് നഷ്ടപ്പെട്ട നിമിഷങ്ങളെ വീണ്ടെടുക്കുന്ന ഒരു പ്രതീതിയായിരുന്നു തനിയ്ക്കപ്പോഴൊക്കെ.. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അസ്ഥിത്തറകൾ കാണുവാൻ താൻ തന്നെയാണ് അച്ഛനോട് താല്പര്യം പ്രകടിപ്പിച്ചത്. അപ്പോൾ വൈകീട്ട് വിളക്ക് വയ്ക്കുവാൻ നേരമാകുമ്പോൾ പോയി വിളക്ക് വയ്ക്കാമെന്നും മറ്റും അച്ഛൻ നിർദേശിച്ചത് അതീവ താല്പര്യത്തോടെയും ആനന്ദത്തോടെയുമായിരുന്നു. വിളക്ക് വയ്ക്കുവാനായി അച്ഛൻ തന്നെ നിയോഗിക്കുമ്പോൾ ജീവിതത്തിലൊരിക്കൽ പോലും കാണാത്ത തന്റെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും വേണ്ടിയത് ചെയ്യുമ്പോൾ തനിയ്ക്കത് പകർന്ന സന്തോഷം ചെറുതല്ലായിരുന്നു. എന്നാൽ അമ്മയെ ആ സമയത്തവിടെയൊട്ടും പ്രതീക്ഷിച്ചില്ല. ആകെ തളർന്നു പോയ അമ്മയെയും ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ നടന്നു വരുന്നത് കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ താൻ ഞെട്ടിത്തരിച്ചു പോയിരുന്നു. പിന്നീടിരുവരും നടത്തിയ സംഭാഷണങ്ങളും ഭാവഭേദങ്ങളും തനിയ്ക്കപരിചിതമായിരുന്നു എന്ന് മാത്രമല്ല ആശയക്കുഴപ്പത്തിലും പെടുത്തിയിരിക്കുന്നു.... ദേവദത്തൻ വണ്ടിയോടിക്കുന്നത് നോക്കി ഇരിക്കുമ്പോൾ മിത്രയുടെ മനസ്സിലൂടെ ചിന്തകൾ രഥയാത്ര നടത്തിക്കൊണ്ടിരുന്നു... നിമിഷങ്ങൾക്കകം വണ്ടി തങ്ങളുടെ വീടിന്റെ ഗേറ്റ് കടന്ന് അങ്കണത്തിൽ എത്തിച്ചേർന്നത് മിത്രയറിഞ്ഞു... കാർ പാർക്കിംഗ് യാർഡിൽ പാർക്ക്‌ ചെയ്ത ഉടനെ തന്നെ ശ്രീലക്ഷ്മി ഡോർ തുറന്നിറങ്ങി ധൃതിയിൽ അകത്തേക്ക് നടന്നു. വണ്ടി ഓഫ്‌ ചെയ്തതിനു ശേഷവും ദേവദത്തൻ ഇറങ്ങിയില്ല. ധൃതിയിൽ കാറിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു പോകുന്ന അമ്മയിലേക്ക് തന്റെ ശ്രദ്ധയർപ്പിച്ചു കൊണ്ട് ഡോർ തുടന്നിറങ്ങിയ മിത്ര അച്ഛനിറങ്ങുന്നതും കാത്തൽപ്പ സമയം നിന്നു.... നിമിഷങ്ങളേറെ കഴിഞ്ഞിട്ടും അച്ഛനെ പുറത്ത് കാണാത്തതിനാൽ മിത്ര തല താഴ്ത്തി ഡ്രൈവിംഗ് സൈഡിലേക്കൊന്ന് നോട്ടമയച്ചു. സ്റ്റീറിങ് വീലിൽ പിടിച്ചു കൊണ്ട് ചിന്താനിമഗ്നനായ് ഇരിക്കുന്ന അച്ഛനെയാണ് മിത്ര കണ്ടത്... "അച്ഛാ"... ഒരമ്പരപ്പോടെ ദേവദത്തനെയും നോക്കി നിന്ന മിത്ര അയാളെ പതിയെ വിളിച്ചു.. മിത്രയുടെ വിളി കേട്ട ദേവദത്തനൊന്ന് തലയുയർത്തി അവളെയൊന്ന് നോക്കി... മിത്ര ഇറങ്ങുന്നില്ലേ എന്ന് ദേവദത്തനോട് തിരക്കി... "മീനൂട്ടി... മോള് നടന്നോ.. അച്ഛൻ വന്നോളാം"...വാത്സല്യം കലർന്നൊരു പുഞ്ചിരിയോടെ ദേവദത്തൻ മറുപടി നൽകി.. മറുപടിയൊന്നും പറയാതെ മിത്രയൊരു അന്താളിപ്പോടെ ദേവദത്തനെയൊന്ന് നോക്കി. പിന്നേ അവൾ പതിയെ അകത്തേക്ക് നടന്നു... അകത്തേക്ക് കടന്ന മിത്ര തങ്ങളുടെ മുറിയിലേക്ക് ഒന്നൊളികണ്ണിട്ട് നോക്കിയപ്പോൾ അഭിരാമി ബെഡിലിരുന്നു ലാപ്ടോപ്പിൽ എന്തോ ചെയ്യുന്നത് കണ്ടു. അഭിരാമിയെ കണ്ടപ്പോൾ മിത്രയുടെ മിഴികളിലൊരു തിളക്കം നിറഞ്ഞു. അവൾ വേഗം അഭിരാമിയുടെ അടുത്തേക്ക് നടന്നു... മുറിയിലേക്ക് വന്ന മിത്രയെ കണ്ട അഭിരാമിയൊരു പുഞ്ചിരിയോടെ അന്നത്തെ വിശേഷങ്ങൾ തിരക്കി. മിത്രയ്ക്ക് അന്നത്തെ വിശേഷങ്ങളൊക്കെ പറയാനുണ്ടായിരുന്നെങ്കിലും പ്രധാനമായും പറയാനുണ്ടായിരുന്നത് വൈകീട്ട് അസ്ഥിത്തറയ്ക്കടുത്ത് നടന്നതും പിന്നീടതിന് ശേഷം നടന്ന സംഭവങ്ങളെ കുറിച്ചായിരുന്നു.... മിത്രയെല്ലാം പറഞ്ഞു കഴിയുമ്പോൾ അഭിരാമിയുടെ മിഴികളിലൊരു തിളക്കം മിന്നിമറഞ്ഞു. അതിന്റെ പൊരുളറിയാതെ മിത്ര അമ്പരന്ന് നിന്നു... "ചേച്ചി... അമ്മയോട് ഒരുപാട് ദേഷ്യമുണ്ടായിട്ട് പോലും അച്ഛനമ്മയെ ചേർത്ത് പിടിച്ചു നടക്കുന്നത് കണ്ടപ്പോൾ ഞാനുള്ളിൽ അറിയാതെ ആഗ്രഹിച്ചു പോയി അവരെന്നുമിതു പോലെ പരസ്പരം ചേർന്ന് നടന്നിരുന്നെങ്കിലെന്ന്. എന്ത് പറയാനാ നമുക്ക് സ്വപ്നം കാണാനല്ലേ പറ്റൂ. അച്ഛനമ്മമാരുടെ ഭൂതകാലത്തിന്റെ ഓർമകളിൽ മാത്രം ആനന്ദമടയാനാ നമ്മുടെ വിധി"... മിത്രയൊരു വ്യസനത്തോടെ മൊഴിയുമ്പോൾ അവളുടെ ശബ്ദമിടറിപ്പോയിരുന്നു.... എന്നാൽ അഭിരാമി പ്രത്യേകിച്ചൊരു ഭാവഭേദവുമില്ലാതെ എല്ലാം കേട്ട് ഇരുന്നതേ ഉള്ളൂ... "ചേച്ചി... അച്ഛനങ്ങനെ പറഞ്ഞത് എന്ത് കൊണ്ടാവും"...? എനിക്കൊന്നും മനസിലായില്ല... മിത്ര തനിയ്ക്ക് തോന്നിയ സംശയം അഭിരാമിയോടുണർത്തിച്ചു... അഭിരാമി മിത്രയെ നോക്കിയൊന്ന് മന്ദഹസിച്ചു... "മിത്തൂ.... ഇതിനുള്ള ഉത്തരം അച്ഛന്റെ കഥയിലുണ്ട്. നീയതൊരു വട്ടമെങ്കിലും വായിച്ചു നോക്ക്"... അഭിരാമി പുഞ്ചിരിയോടെ മിത്രയ്‌ക്ക് മറുപടി നൽകി... മിത്രയ്ക്ക് മറുപടി നൽകിയ അഭിരാമി ബെഡിൽ നിന്നുമെഴുന്നേറ്റു തന്റെ ബാഗ് വച്ചിരിക്കുന്നിടത്തേക്ക് നീങ്ങി. ബാഗ് തുറന്ന് അവളൊരു പുസ്തകം പുറത്തെടുത്തു. എന്നിട്ടതുമായവൾ മിത്രയ്‌ക്കാടുത്തേക്ക് നീങ്ങി... മിത്രയുടെ അടുത്തെത്തിയ അഭിരാമിയൊരു പുഞ്ചിരിയോടെ ആ പുസ്തകം മിത്രയ്ക്ക് നേരെ നീട്ടി. അഭിരാമിയുടെ മുഖത്തേക്കൊന്ന് സൂക്ഷിച്ചു നോക്കിയതിനു ശേഷമാ പുസ്തകം വാങ്ങി. ആ പുസ്തകമവൾ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു... "ഇതിൽ നിനക്കുള്ള ഉത്തരവും നമ്മുടെ അച്ഛനമ്മമാരുടെ ജീവിതവും എല്ലാമുണ്ട്. ഒന്ന് വായിക്ക്"...പുസ്തകം കൈയിൽ വാങ്ങിയതിനു ശേഷം തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് നിന്ന മിത്രയോട് അഭിരാമി മൊഴിഞ്ഞു... "സ്വന്തം അച്ഛനമ്മമാരുടെ ജീവിതം പുസ്തകത്തിലൂടെ മനസ്സിലാക്കേണ്ടി വരുന്ന ഗതികെട്ട മക്കൾ ഈ ലോകത്ത് നമ്മൾ മാത്രമേ കാണൂ.. അല്ലേ ചേച്ചി"...? മിത്ര പുസ്തകത്തിന്റെ താളുകൾ അലക്ഷ്യമായി മറിച്ചു കൊണ്ട് അഭിരാമിയോട് തിരക്കി... "ഹ ഹ.. അത് നീ പറഞ്ഞത് ശരിയാണ് പക്ഷേ അച്ഛനമ്മമാരുടെ പ്രണയത്തെ കുറിച്ച് ഇത്ര വിശദമായി അറിയുവാൻ ഭാഗ്യം കിട്ടിയ മക്കളും നമ്മൾ തന്നെയാകും'"...അഭിരാമിയുറക്കെ ചിരിച്ചു കൊണ്ട് മിത്രയ്ക്ക് മറുപടി നൽകി... മിത്ര മറുപടിയൊന്നും പറയാതെ അഭിരാമിയെ ഒന്ന് നോക്കിയതിനു ശേഷം പുസ്തകവുമായി പുറത്തേക്ക് നടന്നു... അഭിരാമിയൊരു പുഞ്ചിരിയോടെ മിത്ര പോകുന്നതും നോക്കിക്കൊണ്ട് നിന്നു.... ================================== രാത്രി എല്ലാവരും ഭക്ഷണം കഴിച്ചു എഴുന്നേൽക്കുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് രാമേട്ടൻ താനൊരു രണ്ട് മൂന്നാഴ്ചത്തേക്ക് തീർത്ഥാടനത്തിനു പോകുവാനൊരുങ്ങുന്ന കാര്യം വെളിപ്പെടുത്തിയത്. രാമേട്ടന്റെ തീരുമാനം എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു... രാമേട്ടൻ തന്റെ തീരുമാനമറിയിച്ചപ്പോൾ ഞെട്ടലോടെ തലയുയർത്തി അദ്ദേഹത്തെ ഒന്ന് നോക്കിയ ദേവദത്തൻ കഴിക്കുന്നത് മുഴുമിക്കാതെ എഴുന്നേറ്റു... അഭിരാമിയും മിത്രയും കഴിക്കുന്നത് നിർത്തി രാമേട്ടനേയും മിഴിച്ചു നോക്കി നിന്നു... അപ്പോഴേക്കും കഴിച്ചു കഴിഞ്ഞിരുന്ന ശ്രീലക്ഷ്മി എഴുന്നേറ്റ് ആരെയും നോക്കാതെ കൈ കഴുകുവാനായി നടന്നു... കൈ കഴുകി തന്റെ മുറിയിലേക്ക് കയറിയ ദേവദത്തന് പിന്നാലെ അൽപ്പനിമിഷങ്ങൾക്കകം രാമേട്ടനും ആ മുറിയിൽ എത്തിച്ചേർന്നു.... "ദേവൻ കുഞ്ഞേ.. കുഞ്ഞെന്താ ഭക്ഷണം മുഴുമിപ്പിക്കാതെ എഴുന്നേറ്റ് പോന്നത്"...? രാമേട്ടൻ ദേവദത്തനോട് തിരക്കി... "രാമേട്ടാ... നല്ല സംതൃപ്തിയോടെ ഭക്ഷണം കഴിക്കുവാൻ പറ്റുന്ന വാർത്തയാണല്ലോ രാമേട്ടനവിടെ പറഞ്ഞത്"... ദേവദത്തൻ അതീവ വ്യസനത്തോടെ രാമേട്ടന് മറുപടി നൽകി... "കുഞ്ഞേ... ഞാനെല്ലാ മാസവുമിത് പോലെ പോകുന്നതല്ലേ. പിന്നെയിത്തവണ കുറച്ച് കൂടുതൽ ദിവസമെടുക്കും അത്രയല്ലേ ഉള്ളൂ. അതിന് കുഞ്ഞിത്ര മാത്രം വിഷമിക്കുവാൻ എന്താണുള്ളത്"..? രാമേട്ടൻ ദേവദത്തനോട് ചോദിച്ചു... "രാമേട്ടാ... അന്നൊക്കെ ലച്ചുവും മക്കളും തിരിച്ചു വരാൻ വേണ്ടിയായിരുന്നു രാമേട്ടൻ പോയിരുന്നതെന്ന് വയ്ക്കാം. എന്നാലിപ്പോൾ പോകേണ്ട ആവശ്യമെന്താണുള്ളത്"...? "എന്ത് കാര്യസാധ്യത്തിനായി പ്രാർത്ഥിക്കുവാനായിരുന്നോ രാമേട്ടൻ പോയിക്കൊണ്ടിരുന്നത് അവരിന്ന് ഈ വീട്ടിൽ എത്തിയില്ലേ... പിന്നേ ഇപ്പോൾ പോകേണ്ട കാര്യമെന്താ"...? ദേവദത്തന്റെ മറുപടിയിൽ പരിഭവം നിറഞ്ഞ ചോദ്യങ്ങളും നിറഞ്ഞു.. "കുഞ്ഞേ... ലച്ചുമോളും മക്കളും തിരിച്ചു വന്നാൽ എനിക്ക് വഴിപാട് ഉള്ളതാണ്. അതിനിയും വൈകിക്കുവാൻ വയ്യ. അല്ലെങ്കിലും ഇക്കാര്യത്തിൽ നമ്മൾ അമാന്തം കാണിക്കുവാനും പാടില്ല. പെട്ടെന്ന് തന്നെ ചെയ്യണം. പിന്നേ ഞാൻ നാട് വിടുകയൊന്നുമല്ലല്ലോ. തിരിച്ചു വരുമല്ലോ"...രാമേട്ടനൊരു വാത്സല്യം ചിരിയോടെ ദേവദത്തനോട് മൊഴിഞ്ഞു.. "രാമേട്ടാ... എന്നാലും"... ദേവദത്തനെന്തോ പറയുവാനൊരുങ്ങി.. രാമേട്ടൻ പൊടുന്നനെ കൈ ഉയർത്തി വിലക്കി... "കുഞ്ഞേ... ലച്ചുമോൾ തിരിച്ചു വന്നു എന്നുള്ളത് ശരിയാണ്. പക്ഷേ കുഞ്ഞിന്റെ പഴയ ലച്ചു മോൾ അല്ലല്ലോ ഇപ്പോൾ. അതിനൊരു മാറ്റം വേണമെന്ന് എനിയ്ക്ക് നിർബന്ധമുണ്ട്. എന്റെ മനസ്സ് പറയുന്നു ഞാൻ തിരിച്ചു വരുമ്പോഴേക്കും കുഞ്ഞും ലച്ചുമോളും പഴയ പോലെ ആയി മാറുമെന്ന്. ഞാൻ പറഞ്ഞത് കുഞ്ഞിന് മനസ്സിലാവുന്നുണ്ടല്ലോ അല്ലേ"...ദേവദത്തനെ നോക്കി മൊഴിയുമ്പോൾ രാമേട്ടൻ വാക്കുകളിൽ എന്തോ ഒരർത്ഥമൊളിപ്പിച്ചു വച്ചിരിക്കുന്നത് പോലെയുളവായിക്കൊണ്ടിരുന്നു ദേവദത്തന്... "ദേവൻ കുഞ്ഞേ... അത് കൊണ്ട് എനിയ്ക്ക് പോയെ തീരൂ. മക്കൾക്കൊരുപാട് വിഷമം കാണും ഞാൻ പോകുന്നതിൽ കുഞ്ഞ് വേണമവരെ ആശ്വസിപ്പിക്കുവാൻ"...ദേവദത്തന്റെ ചുമലിൽ ഒന്ന് തട്ടിയൊരു പുഞ്ചിരിയോടെ രാമേട്ടൻ മൊഴിഞ്ഞു... തുടർന്ന് രാമേട്ടൻ മുറിയ്ക്ക് പുറത്തേക്ക് നീങ്ങി. ദേവദത്തൻ രാമേട്ടന്റെ ഉദ്ദേശ്യമെന്തെന്നറിയാതെ ആകുലതയോടെ രാമേട്ടൻ പോകുന്നതും നോക്കി നിന്നു.. രാമേട്ടൻ മുറിയ്ക്ക് പുറത്തിറങ്ങുമ്പോൾ അവിടെ അദ്ദേഹത്തെ കാത്തെന്നവണ്ണം അഭിരാമിയും മിത്രയും നിൽപ്പുണ്ടായിരുന്നു... രാമേട്ടനെ കണ്ടതും ഇരുവരും അദ്ദേഹത്തെ പൊതിഞ്ഞു. രാമേട്ടന്റെ ചുമലിൽ മുഖമമർത്തി കരഞ്ഞു കൊണ്ടിരുന്നു ഇരുവരും... "എന്താ മക്കളെ.. രാമശ്ശൻ നിങ്ങളെ വിട്ട് പോകുവല്ലല്ലോ. പെട്ടെന്ന് തന്നെ തിരിച്ചു വരില്ലേ ഞാൻ. എല്ലാ മാസവും ഞാൻ പോയികൊണ്ടിരുന്ന കാര്യം അനുമോൾക്ക് അറിയാവുന്നതല്ലേ. പിന്നെന്തിനാ ഈ സങ്കടം"....? ഇരുവരുടെയും ചുമലിൽ വാത്സല്യത്തോടെ തഴുകിക്കൊണ്ട് രാമേട്ടൻ ചോദിച്ചു കൊണ്ടിരുന്നു... "രാമശ്ശാ.... ആദ്യമായിട്ടാണ് ഞാനെന്റെ ജന്മദിനം ആഘോഷിക്കുവാൻ പോകുന്നത്. അന്ന് രാമശ്ശൻ ഉണ്ടാവില്ലെന്ന് പറയുമ്പോൾ എനിയ്ക്ക് സഹിക്കാൻ പറ്റാത്ത കാര്യം തന്നെയാണ്. ചേച്ചി പോയിക്കഴിയുമ്പോൾ ഇവിടെ എനിക്കൊരാശ്വാസം രാമശ്ശനാ. അപ്പോൾ രാമശ്ശനിവിടെ ഇല്ലാത്തത് ഓർക്കുവാൻ പോലുമെനിയ്ക്ക് വയ്യ"... മിത്ര വിതുമ്പലോടെ രാമേട്ടന്റെ ചുമലിൽ നിന്നും മുഖമുയർത്താതെ മൊഴിഞ്ഞു... "മീനൂട്ടി... അതിന് ശേഷം മോൾടെ നാളനുസരിച്ചുള്ള പിറന്നാൾ വരുന്നില്ലേ. അന്നത്തേക്ക് രാമശ്ശൻ തിരിച്ചു വരില്ലേ. പിന്നെന്തിനാ എന്റെ കുട്ടി സങ്കടപ്പെടുന്നത്"...? മിത്രയുടെ താടിയിൽ പിടിച്ചുയർത്തിയൊരു വാത്സല്യത്തോടെ രാമേട്ടൻ മൊഴിഞ്ഞു... രാമേട്ടൻ പിന്നെയും പലതും പറഞ്ഞ് ഇരുവരെയും ആശ്വസിപ്പിച്ചു കൊണ്ടിരുന്നു... രാമേട്ടനെല്ലാം തീരുമാനിച്ചുറപ്പിച്ചു എന്നും അദ്ദേഹത്തെ ഇതിൽ നിന്നും പിന്തിരിപ്പിക്കുവാൻ സാധ്യമല്ലെന്നും അഭിരാമിയും മിത്രയും വേദനയോടെ തിരിച്ചറിഞ്ഞു... അൽപനേരം അഭിരാമിയോടും മിത്രയോടും സംസാരിച്ചതിന് ശേഷം രാമേട്ടൻ തന്റെ മുറിയിലേക്ക് നടന്നു... ഈ സമയം പുറത്ത് നടക്കുന്നതൊന്നുമറിയാതെ തന്റെ കട്ടിലിൽ ഇരിക്കുകയായിരുന്ന ശ്രീലക്ഷ്‌മി വാതിൽ തുറന്നകത്തേക്ക് കയറിയ രാമേട്ടനെ കണ്ടപ്പോൾ കട്ടിലിൽ നിന്നുമെഴുന്നേറ്റു... അകത്തേക്ക് കയറിയ രാമേട്ടൻ ശ്രീലക്ഷ്മിയെ നോക്കിയൊന്ന് പുഞ്ചിരിച്ചു... "ലച്ചു മോളെ".... ശ്രീലക്ഷ്മിയുടെ അടുത്തെത്തിയ രാമേട്ടനവളെ വിളിച്ചു... രാമേട്ടനെന്താണ് പറയുവാൻ പോകുന്നതെന്ന ജിജ്ഞാസയിൽ അദ്ദേഹത്തെ മിഴികൾ തറപ്പിച്ചു നോക്കിക്കൊണ്ട് നിന്നു... തുടരും #📙 നോവൽ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
ഋതുനന്ദനം... Part 125 അതിവേഗം ഓടിമറഞ്ഞൊരു ദിനത്തിൽ വൈകുന്നേരം തന്റെ മുറിയിലിരിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മനസ്സിൽ ചിന്തകൾ തേരോട്ടം നടത്തുകയായിരുന്നു... തനിവിടെ വന്നിട്ടിത്രയും ദിവസമായിട്ടും തന്റെ വീടിരുന്ന ഭാഗത്തേക്കൊന്ന് നോക്കിയത് പോലുമില്ല. ആ വീട്ടിൽ നിന്നും താമസം മാറ്റിയപ്പോഴും വിവാഹം കഴിഞ്ഞപ്പോഴുമാ വീടിന് എന്തെങ്കിലും മാറ്റം വരുത്തുവാനോ ഉപേക്ഷിക്കുവാനോ തനിയ്ക്കൊരിക്കലും തോന്നിയിട്ടില്ല. തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ നിറഞ്ഞിരിക്കുന്ന തന്റെ അച്ഛനമ്മമാരുടെ അധ്വാനത്തിന്റെ ഫലമായ ആ വീട് ഉപേക്ഷിക്കുന്നതിനോട് തനിയ്ക്കൊരിക്കലും യോജിക്കുവാൻ കഴിയുമായിരുന്നില്ല. തന്റെയതേ അഭിപ്രായമായിരുന്നു ദേവദത്തനും. ദേവദത്തനോടുള്ള വെറുപ്പിൽ നാട് വിട്ടപ്പോൾ താൻ തന്റെ വീടിനെ കുറിച്ചൊന്നും ചിന്തിച്ചു പോലുമില്ല.... ശ്രീലക്ഷ്മിയുടെ മനസ്സിലൂടെ ചിന്തകൾ കടന്നു പോയിക്കൊണ്ടിരുന്നു... ഒരുപാട് നിമിഷങ്ങളുടെ ആലോചനകൾക്കപ്പുറം എന്തോ തീരുമാനിച്ചെന്ന പോലെ ശ്രീലക്ഷ്മി ബെഡിൽ നിന്നുമെഴുന്നേറ്റു.. അവളുടെ കാലുകൾ വാതിൽ ലക്ഷ്യമാക്കി ചലിച്ചു.. മുറിയ്ക്ക് വെളിയിലെത്തിയ ശ്രീലക്ഷ്മിയുടെ നോട്ടം അടുക്കളയിലേക്കെത്തി. രാമേട്ടനവിടെ എന്തോ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്. അദ്ദേഹത്തിന്റെ മുഖത്തൊരു പുഞ്ചിരി നിറഞ്ഞിരിക്കുന്നത് ശ്രീലക്ഷ്മി ചിന്തിച്ചു... തന്റെ തിരിച്ചു വരവ് ഈ മനുഷ്യനിൽ നിറച്ചിരിക്കുന്ന ആമോദം എപ്പോഴുമാ മുഖത്ത് കാണാം... ഒരു നെടുവീർപ്പോടെ ചിന്തിച്ച ശ്രീലക്ഷ്മി പതിയെ കിച്ചനിലേക്ക് നടന്നു.. വർഷങ്ങൾക്ക് ശേഷം താനീ അടുക്കളയിൽ കയറിയിരിക്കുന്നു. ചിന്തയിലാണ്ട് കൊണ്ട് കിച്ചനിൽ എത്തിയ ശ്രീലക്ഷ്മി രാമേട്ടന്റെ ശ്രദ്ധയാകർഷിക്കുവാനായി ഒന്ന് ചുമച്ചു... "ലച്ചു മോളെ"... ശ്രീലക്ഷ്മിയുടെ ശബ്ദം കേട്ട രാമേട്ടനൊരു ചിരിയോടെ തിരിഞ്ഞു.. ശ്രീലക്ഷ്മിയിൽ എന്ത് പറഞ്ഞു തുടങ്ങണം എന്നറിയാത്തത് പോലൊരു ഭാവം നിറഞ്ഞിരിക്കുന്നത് രാമേട്ടന്റെ ശ്രദ്ധയിൽ പെട്ടു... "എന്താ ലച്ചുമോളെ... രാത്രി ഭക്ഷണത്തിന് മോൾക്ക് പ്രത്യേകിച്ച് എന്തെങ്കിലും വേണ്ടതുണ്ടോ"..? ശ്രീലക്ഷ്മിയുടെ മുഖത്തെ വിമ്മിഷ്ടം ശ്രദ്ധിച്ച രാമേട്ടനവളോട് തിരക്കി... "രാമേട്ടാ".... ശ്രീലക്ഷ്മി മടിച്ചു മടിച്ചു കൊണ്ട് രാമേട്ടനെ വിളിച്ചു.. രാമേട്ടനൊരു വാത്സല്യം നിറഞ്ഞ പുഞ്ചിരിയോടെ ശ്രീലക്ഷ്മിയോട് എന്താണെന്ന് തിരക്കി... "രാമേട്ടാ... എന്റെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താ"...? ഒരുപാട് മടിച്ചു കൊണ്ടാ ചോദ്യം രാമേട്ടനോട് ചോദിക്കുമ്പോഴേക്കും ശ്രീലക്ഷ്മിയുടെ ശിരസ്സ് കുനിഞ്ഞു പോയിരുന്നു... "മോളെ... വീടിപ്പോഴുമുണ്ട്. പിന്നെ കാലത്തിന്റെതായ കെടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും വീട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പലരും ദേവൻ കുഞ്ഞിനെ ആ വീടിനായി സമീപിച്ചപ്പോഴും അവരോടൊക്കെ വിസമ്മതമറിയിക്കുകയാ ചെയ്തത്. ചോദിച്ചു വരുന്നവരോട് ആ വീടിന് ഒരുടമസ്ഥൻ ഉണ്ടെന്നും മോളെന്നെങ്കിലും വരുമെന്നും പറഞ്ഞവരെ മടക്കി അയയ്ക്കുകയാണ് പതിവ്"...രാമേട്ടൻ മറുപടി നൽകി.. "രാമേട്ടാ... ഞാനിപ്പോൾ വരാം".. അതും പറഞ്ഞ് ശ്രീലക്ഷ്മി കിച്ചന് വെളിയിലേക്കിറങ്ങി... ശ്രീലക്ഷ്മി ഹാളിലേക്കും തുടർന്ന് പൂമുഖത്തേക്ക് നീങ്ങുന്നതും രാമേട്ടൻ കണ്ടു.... മുറ്റത്തേക്കിറങ്ങിയ ശ്രീലക്ഷ്മി നേരെ പോയത് പുളിമരം നിൽകുന്ന ഭാഗത്തേക്കായിരുന്നു. പുളി മരത്തിനു കീഴിലെത്തിയപ്പോൾ ശ്രീലക്ഷ്മിയൊന്ന് നിശ്ചലയായി... അവളുടെ മനസ്സിൽ ദേവദത്തനോടൊപ്പമാ മരത്തിന്റെ കീഴിൽ ആദ്യമായ് വന്നപ്പോൾ തൊട്ടുള്ള നിമിഷങ്ങളുടെ ഓർമ്മകൾ സ്രോതസ്സിനിയെ പോലെയൊഴുകി നടന്നു... നിമിഷങ്ങളോളം ഓർമ്മകളിൽ യാപ്യയാനയാത്ര നടത്തിക്കൊണ്ടിരുന്ന ശ്രീലക്ഷ്മി മതിലിനു അടുത്തേക്ക് നീങ്ങി.. മതിലിൽ പിടിച്ചു കൊണ്ടവൾ തന്റെ വീട് നിൽക്കുന്ന ഭാഗത്തേക്ക്‌ മിഴികളയച്ചു.... പണ്ട് ഉണ്ടായിരുന്ന കുറുക്ക് വഴികളൊക്കെ കാട് വന്ന് മൂടിയിരിക്കുന്നു. മതിലിലെ വിടവോക്കെ അടച്ചതിനാൽ ദീർഘകാലമായി ആ വഴിയ്ക്ക് ആരും പോകാത്തതിനാലും മറ്റും പണ്ടവിടെയൊരു വഴിയുണ്ടായിരുന്നു എന്ന് പോലും തോന്നാത്ത വിധത്തിൽ നിറയെ കാട് മൂടിയിരിക്കുന്നു. ആ മരങ്ങൾക്കിടയിലൂടെ ശ്രീലക്ഷ്മി കണ്ടു പഴകിയ ഒരു പ്രേതഭവനം പോലെ താൻ ജനിച്ചു കളിച്ചു വളർന്ന തന്റെ വീട്. ആ വീട്ടിലേക്ക് നോക്കി നിൽക്കെ അവളുടെ മിഴികളിൽ മിന്നും നീർക്കണങ്ങൾ ധാരയായി കപോലത്തിലേക്ക് ഒഴുകിക്കൊണ്ടിരുന്നു... ഒരു നിമിഷം പോലും താമസിക്കാതെ തന്റെ വീടിനടുത്തെത്താൻ ശ്രീലക്ഷ്മിയുടെ മനസ് തുടിച്ചു കൊണ്ടിരുന്നു.. അവൾ തിരികെ നടക്കുവാനൊരുങ്ങി... ================================== തന്റെ വീട് നിൽക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരുവാൻ മനസ് വെമ്പിയ ശ്രീലക്ഷ്‌മി അതിവേഗത്തിൽ ദേവദത്തന്റെ വീട്ടിൽ നിന്നും തൻറെ വീട്ടിലേക്കുള്ള മറ്റൊരു വഴിയിലൂടെ നീങ്ങുകയായിരുന്നു... നടന്നു നടന്നു അവൾ തന്റെ വീട്ടിലേക്ക് പോകുന്ന പഴയ വഴിയിലെത്തിച്ചേർന്നു.... പണ്ട് മണ്ണിട്ട റോഡ് ഇപ്പോൾ ടാർ ചെയ്തിരിക്കുന്നു. അന്ന് വിജനമായിരുന്ന റോഡിന്റെ വശങ്ങളിലിന്ന് പുതിയ കുറേ വീടുകളൊക്കെ വന്നിരിക്കുന്നു... ചുറ്റുമുള്ള മാറ്റങ്ങളെല്ലാം ചിന്തിച്ചു കൊണ്ട് ശ്രീലക്ഷ്മി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.. തന്റെ വീടിനോടടുക്കുന്തോറും ശ്രീലക്ഷ്മിയുടെ ചിത്തം അതിദ്രുതഗതിയിൽ മിടിക്കുവാനാരംഭിച്ചു. അതിവേഗം നടന്ന ശ്രീലക്ഷ്മിയവസാനം വീടിന്റെ ഒരു വിളിപ്പാടകലെ എത്തിച്ചേർന്നു. താൻ ജനിച്ചു കളിച്ചു നടന്ന വീടും അതിന്റെ പരിസരവും ഇപ്പോഴത്തെ അവസ്ഥയും കണ്ണിൽ ആഴത്തിൽ പതിയവേ അവളുടെ നയനങ്ങളിൽ നീർഗോളങ്ങൾ ഉരുണ്ടു കൂടി... ചുറ്റുവട്ടത്തേക്ക് മുഴുവൻ തന്റെ മിഴികളോടിച്ചപ്പോൾ ദേവദത്തന്റെ കാർ അവിടെ നിൽക്കുന്നത് കണ്ട ശ്രീലക്ഷ്മിയുടെ നെറ്റിയിൽ ചുളിവുകൾ നിറഞ്ഞു... ദേവദത്തനെന്തിനാവും ഈ സമയത്ത് ഇങ്ങോട്ട് വന്നതെന്ന് സംശയമുണർന്നപ്പോൾ അവൾ ചുറ്റും ഒന്ന് കൂടി തന്റെ മിഴികളയച്ചു കൊണ്ടിരുന്നു... ദേവദത്തനെ അവിടെയെങ്ങും കാണാതെ വന്നപ്പോൾ ശ്രീലക്ഷ്മി പതിയെ വീടിന്റെ മുറ്റത്തേക്ക് കയറി... മുറ്റമാകെ പുല്ലുകൾ വളർന്നു വൃത്തിഹീനമായത് കണ്ട ശ്രീലക്ഷ്മിയുടെ നെഞ്ചൊന്ന് പിടഞ്ഞു... താൻ നാട് വിട്ടേന്നെന്നേക്കുമായി പോകുന്നത് വരെ ഈ മുറ്റമൊക്കെ നല്ല വൃത്തിയും വെടിപ്പും നിറഞ്ഞതായിരുന്നു. അമ്മയുള്ളപ്പോൾ ഒരു ചപ്പ് ചവറ് വീണു കിടക്കുന്നത് പോലും അമ്മയ്ക്ക് സഹിക്കില്ലായിരുന്നു... അമ്മയെയും അച്ഛനെയും കുറിച്ചോർക്കവേ ശ്രീലക്ഷ്മിയുടെ നെഞ്ചിൽ നിന്നുമൊരു തേങ്ങൽ തികട്ടി വന്നു... മീനൂട്ടി... അവിടേയ്ക്ക് വച്ചു തറയിലെ വിളക്കുകൾ കത്തിച്ചോളൂ...പുരയിടത്തിന്റെ ഒരു കോണിൽ നിന്നുമുയർന്ന ദേവദത്തന്റെ ശബ്ദം കാതിൽ പതിഞ്ഞപ്പോൾ ശ്രീലക്ഷ്മി ഓർമ്മകളിൽ നിന്നുമുണർന്നു. നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് അവൾ ശബ്ദമുയർന്ന ഭാഗത്തേക്ക് തന്റെ ശ്രദ്ധ പതിപ്പിച്ചു... തന്റെ അച്ഛനമ്മാരുടെ അസ്ഥിത്തറകൾ നിൽക്കുന്ന ഭാഗത്ത് നിന്നാണാ ശബ്ദശകലങ്ങൾ വന്നതെന്ന് ശ്രീലക്ഷ്മിയൊരു ഉൾക്കിടിലത്തോടെ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.... അവളുടെ കാലുകൾ പൊടുന്നനെ അങ്ങോട്ട് ചലിച്ചു.... അതിവേഗത്തിൽ അവിടേക്ക് കുതിച്ചെത്തിയ ശ്രീലക്ഷ്മി അവിടെ കണ്ട കാഴ്ചയിൽ അമ്പരപ്പോടെ നിന്നു പോയി... ശ്രീലക്ഷ്മി കണ്ടത് തന്റെ അച്ഛനമ്മമാരുടെ തറകളിൽ വിളക്ക് വയ്ക്കുന്ന മിത്രയേയും അവൾക്ക് നിർദേശങ്ങൾ നൽകുന്ന ദേവദത്തനെയുമായിരുന്നു... ആ തറകളിലും പരിസരത്തിലും ശ്രീലക്ഷ്മി അമ്പരപ്പോടെ തന്റെ മിഴികൾ പതിപ്പിച്ചു... തറയും അതിന്റെ പരിസരവുമൊക്കെ കാട് മൂടാത്ത രീതിയിൽ നല്ല പോലെ വെട്ടിത്തെളിച്ചു ഭംഗിയാക്കി നിർത്തിയിരിക്കുന്നു. കുറേ കാലങ്ങളായി സ്ഥിരമായി അവിടെ വിളക്ക് വയ്ക്കാറുണ്ടെന്ന് ശ്രീലക്ഷ്മി ഊഹിച്ചു. മുറ്റത്ത് നിന്നും തറകൾ നിൽക്കുന്ന ഭാഗത്തേക്ക്‌ വരുമ്പോൾ അങ്ങോട്ടുള്ള വഴികൾ വളരെ കാലമായി ഉപയോഗിക്കുന്നതായി തനിയ്ക്ക് അനുഭവപ്പെട്ടത് അതിനിടയിൽ അവളോർത്തു... മിത്ര വിളക്ക് വയ്ക്കുന്നതും തുടർന്ന് പ്രാർത്ഥിക്കുന്നതുമെല്ലാം ഒരു കൗതുകത്തോടെ ശ്രീലക്ഷ്മി നോക്കി നിന്നു... താനെല്ലാമുപേക്ഷിച്ചു പോയി അന്യനാട്ടിൽ താമസമാക്കിയപ്പോൾ ഒരിക്കൽ പോലും ഇങ്ങോട്ട് വരാനോ തന്റെ അച്ഛനമ്മമാരിവിടെ അന്ത്യവിശ്രമം കൊള്ളുന്ന കാര്യമോ ഒന്നും താനോർത്തില്ലല്ലോ എന്നൊരു നടുക്കത്തോടെയും അതിലേറെ ലജ്ജയോടും കൂടി ശ്രീലക്ഷ്മിയോർത്തു.... അവളുടെ നോട്ടം തുടർന്ന് അഞ്ജലീബദ്ധനായ്‌ നിന്ന് പ്രാർത്ഥിക്കുന്ന ദേവദത്തനിലെത്തി ... ദേവദത്തൻ പ്രാർത്ഥിച്ചു തീരുന്നത് വരെ ശ്രീലക്ഷ്മിയുടെ മിഴികൾ അയാളിൽ നിന്നും മാറിയിരുന്നില്ല.... പ്രാർത്ഥിച്ചതിന് ശേഷമൊന്ന് തിരിഞ്ഞു നോക്കിയ മിത്ര കണ്ടു പ്രാർത്ഥനാനിരതനായ അച്ഛനെയും തന്റെ നീലാംബുജനയനങ്ങളാൽ അച്ഛനിലേക്ക് നോട്ടമെറിയുന്ന അമ്മയെയും... ആദ്യമായ് അമ്മയുടെ മിഴികളിൽ ഒരമ്പരപ്പും അതിശയവും പടർന്നു നിൽക്കുന്നത് പോലെയുളവായി മിത്രയ്ക്കപ്പോൾ. അത്ഭുതപരതന്ത്രയായി ആ രംഗത്തിനു സാക്ഷ്യം വഹിച്ചു കൊണ്ട് നിന്നു അവളപ്പോൾ... വൈകാതെ മിഴികൾ തുറന്ന ദേവദത്തൻ കണ്ടു തന്നിലേക്ക് നോട്ടമർപ്പിച്ചു നിൽക്കുന്ന ശ്രീലക്ഷ്മിയെ... അയാളുടെ മിഴികളിലപ്പോൾ ആമോദമൊരു ക്ഷീരസാഗരമായി ഒഴുകി നിറഞ്ഞു... ദേവദത്തനൊന്നുമുരിയാടാതെ ശ്രീലക്ഷ്മിയോട് തറയ്ക്കരികിലേക്ക് പൊയ്ക്കോളാൻ കൈ കൊണ്ടാംഗ്യം കാണിച്ചു... ശ്രീലക്ഷ്മി പൊടുന്നനെ ദേവദത്തനിൽ നിന്നും മിഴികൾ പിൻവലിച്ചു. അവൾ യാന്ത്രികമായി കുനിഞ്ഞ ശിരസ്സോടെ തറയുടെ അടുത്തേക്ക് നീങ്ങി... അമ്മയുടെ മിഴികളിലൊരു കുറ്റബോധത്തിന്റെ ലാഞ്ഛനയുണ്ടോ എന്ന് മിത്രയ്ക്ക് സംശയമുദിച്ചു... അല്പനിമിഷങ്ങൾ പ്രാർത്ഥിച്ചതിന് ശേഷം ശ്രീലക്ഷ്മി മിഴികൾ തുറന്നു. അവളുടെ മിഴികളിൽ നിറഞ്ഞ നീർക്കണങ്ങൾ ചാരുകാന്തഛവിയണിഞ്ഞ കപോലങ്ങളിലേക്ക് ധാരയായി ഒഴുകിക്കൊണ്ടിരുന്നു.... "ലച്ചൂ... നമുക്ക് പോകാം"... നീരണിഞ്ഞ മിഴികളോടെ തല തിരിച്ച ശ്രീലക്ഷ്മിയോട് ദേവദത്തൻ നിർദേശിച്ചു... തുടർന്ന് ദേവദത്തൻ മിത്രയോട് നടക്കാൻ മുഖത്താൽ ആംഗ്യം കാണിച്ചു... ഒരാശങ്കയോടെ ദേവദത്തനെ നോക്കിയ മിത്ര അവിടെ നിന്നും നീങ്ങുവാനാരംഭിച്ചു... തുടർന്ന് ശ്രീലക്ഷ്മിയോട് ദേവദത്തൻ നടക്കുവാൻ നിർദ്ദേശിച്ചു.... ദേവദത്തനെയൊന്ന് നോക്കിയിട്ട് ശ്രീലക്ഷ്മി പതിയെ നടക്കുവാനാരംഭിച്ചു... അവളുടെ തൊട്ട് പിന്നാലെ ദേവദത്തനും... ദേവദത്തന്റെ മുന്നിലായി നടക്കുമ്പോൾ ശ്രീലക്ഷ്മിയ്ക്ക് തന്റെ മനസും ശരീരവുമാകെ തളരുന്നതായും തന്റെ ശക്തി കുറഞ്ഞു താൻ വേച്ചു പോകുന്നത് പോലെയുമനുഭവപ്പെട്ടു ശ്രീലക്ഷ്മിയ്ക്ക്... ഒന്ന് കൂടി മുന്നോട്ടാഞ്ഞപ്പോൾ വേച്ചു വീഴാൻ പോയ ശ്രീലക്ഷ്‌മിയെ പൊടുന്നനെ രണ്ട് കൈകൾ താങ്ങി. ശ്രീലക്ഷ്മിയെ തന്റെ കൈകളാൽ താങ്ങിയ ദേവദത്തൻ അവളെ തന്നോട് ചേർത്ത് നിർത്തിക്കൊണ്ട് നടക്കുവാൻ തുടങ്ങി. ശ്രീലക്ഷ്മി ദേവദത്തന് നേരെ നിർവികാരമായൊരു നോട്ടമെറിഞ്ഞു. ദേവദത്തനത് ശ്രദ്ധിക്കാതെ ശ്രീലക്ഷ്മിയെയും ചേർത്ത് പിടിച്ചു കൊണ്ട് നടന്നു.... ഇതൊന്നുമറിയാതെ മിത്ര മുന്നിൽ നടന്നു കൊണ്ടിരുന്നു... അല്പനിമിഷങ്ങൾക്കകം കാറിനു അടുത്തെത്തി ഒന്ന് തിരിഞ്ഞു നോക്കിയ മിത്രയുടെ മിഴികളിൽ പതിഞ്ഞു അമ്മയെയും ചേർത്ത് പിടിച്ചു കൊണ്ട് പതിയെ നടന്നു വരുന്ന അച്ഛനെ... ആ രംഗം കണ്ട് മിത്ര കണ്ണും മിഴിച്ചു നിന്നു പോയി. ആനന്ദഭരിതമായ മുഖഭാവത്തോടെ അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് നടന്നു വരുന്ന അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്നു പോലുമില്ലെങ്കിലും അമ്മയൊരു എതിർപ്പും കൂടാതെ അനുസരണയുള്ള ആട്ടിൻകുട്ടിയെ പോലെ അച്ഛന്റെ കൈകൾക്കുള്ളിൽ ശിരസ്സും താഴ്ത്തി നടക്കുന്നത് കണ്ടമ്പരന്ന മിത്രയൊന്ന് കൂടി തന്റെ മിഴികൾ അമർത്തി തിരുമ്മിയതിന് ശേഷം വീണ്ടുമാ രംഗത്തിലേക്ക് നോട്ടമയച്ചു.... അമ്മയാകെ മനസ്സു തകർന്നത് പോലെയുള്ള അവസ്ഥയിലാണെന്ന് മിത്രയൂഹിച്ചു... മിത്ര നോക്കി നിൽക്കെ കാറിനടുത്തെത്തിയ ദേവദത്തൻ അവളെയൊന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു സീറ്റിലേക്ക് പതിയെ ശ്രീലക്ഷ്‌മിയെ ഇരുത്തിക്കഴിഞ്ഞിരുന്നു.. അമ്പരപ്പോടെ മിഴികളും തുറിച്ചു ഈ രംഗങ്ങൾ നോക്കി നിൽക്കുന്ന മിത്രയോട് കാറിൽ കയറാനൊരു പുഞ്ചിരിയോടെ ദേവദത്തനാവശ്യപ്പെട്ടു.... ദേവദത്തനെയൊന്ന് നോക്കിയതിന് ശേഷം മിത്ര കാറിനകത്തേക്ക് കയറി ഇരുന്നു... തുടർന്ന് ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ദേവദത്തൻ വണ്ടി സ്റ്റാർട്ട്‌ ചെയ്യുവാനൊരുങ്ങി. ശ്രീലക്ഷ്മിയുടെ നേരെ ഈക്ഷണങ്ങളെറിഞ്ഞപ്പോൾ അവൾ തന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കിക്കൊണ്ട് ഇരിക്കുന്നത് കണ്ട ദേവദത്തനവളെ നോക്കിയൊന്ന് മന്ദഹസിച്ചു... ശ്രീലക്ഷ്മിയുടെ മുഖത്ത് ഭാവഭേദമേതുമുണ്ടായില്ല... "ലച്ചൂ... താനിവിടെ നിന്നും പോയെങ്കിലും അച്ഛനും അമ്മയ്ക്കും വിളക്ക് തെളിയ്ക്കാൻ ഞങ്ങൾ മറന്നിട്ടില്ല. എന്നും ഞാനോ രാമേട്ടനോ വന്നിവിടെ വിളക്ക് തെളിയ്ക്കും"..ശ്രീലക്ഷ്മിയുടെ മുഖഭാവത്തെ വക വയ്ക്കാതെ ദേവദത്തൻ പുഞ്ചിരിച്ചു കൊണ്ടവളോട് മൊഴിഞ്ഞു.... "അച്ഛനും അമ്മയ്ക്കും നിങ്ങളാണ് എല്ലാറ്റിനും പിന്നിലെന്ന് അറിയില്ലല്ലോ. അവരെന്നും നിങ്ങളെയൊരു മകനെ പോലെയായിരുന്നു കണ്ടിരുന്നത്. ഒരു പക്ഷേ എന്നേക്കാൾ അവർ സ്നേഹിച്ചത് നിങ്ങളെയായിരുന്നു. എന്നിട്ടും നിങ്ങളവർക്ക് കൊടുത്ത പ്രതിഫലം കൊള്ളാമായിരുന്നു. ഇപ്പോൾ അവർക്ക് വേണ്ടിയെന്ത് ചെയ്യുന്നുണ്ടെങ്കിലും ഒരു കാര്യവുമില്ല. ജീവിച്ചിരുന്നപ്പോൾ അവരൊന്നും അറിഞ്ഞിട്ടില്ല. അറിഞ്ഞിരുന്നെങ്കിൽ അവർ മനം നൊന്ത് നിങ്ങളെ ശപിച്ചേനെ. നിങ്ങളിപ്പോൾ അനുഭവിക്കുന്നത് പരലോകത്തിരുന്ന് ഇതെല്ലാം കാണുന്ന അവരുടെ ശാപമായിരിക്കും"... ശ്രീലക്ഷ്മി പുച്ഛത്തോടെ ശബ്ദമുയർത്തിക്കൊണ്ട് ദേവദത്തനോട് പറഞ്ഞു... "നിർത്തെടീ നിന്റെ പ്രസംഗം"... അതീവ തീഷ്ണത നിറഞ്ഞ ശബ്ദത്തോടെ ദേവദത്തനൊന്ന് മുരണ്ടു... ശ്രീലക്ഷ്മിയുടെ മുഖം ഭയവിഹ്വലമായി. അച്ഛന്റെ പൊടുന്നനെയുള്ള ഭാവമാറ്റത്തിൽ മിത്രയുമൊന്ന് വിരണ്ടു പോയി... "എടീ... ഈ ലോകത്ത് എന്നെ മനസ്സിലാക്കിയത് അവര് മാത്രമേ ഉള്ളൂ. എന്നോടിങ്ങനെ ചെയ്തതിനു അവരുടെ ശാപം നിനക്ക് മേൽ പതിക്കാതിരിക്കുവാൻ നീയെന്നും പ്രാർത്ഥിക്ക്. ഞാനെന്നും പ്രാർത്ഥിക്കാറുള്ളത് അവരുടെ ശാപം നിനക്ക് മേൽ വീഴാതിരിക്കട്ടെ എന്നാണ്"...ക്രുദ്ധമായ ഭാവത്തോടെ ശ്രീലക്ഷ്മിയോടങ്ങനെ മൊഴിയുമ്പോൾ ദേവദത്തന്റെ മിഴികളിൽ നിന്നും വഹ്നിസായകങ്ങൾ തന്നിൽ പതിക്കുന്നത് പോലെയുളവായി ശ്രീലക്ഷ്മിയ്ക്ക്... ശ്രീലക്ഷ്മിയാകെ സ്തംഭിച്ചു പോയി... നിമിഷങ്ങളോളം ശ്മശാനമൂകത തളം കെട്ടി നിന്നു അവിടെ... അച്ഛൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കുവാൻ കഴിയാതെ മിത്രയും അന്തിച്ചിരുന്നു... "എന്താ... എന്താ നിങ്ങൾ പറഞ്ഞത്"..? അല്പനേരത്തെ സ്തംഭനാവസ്ഥയ്ക്ക് ഒടുവിൽ ശ്രീലക്ഷ്മി ദേവദത്തനോട് ചോദിച്ചു.. "ഒന്നുമില്ല"... കടുത്ത സ്വരത്തിൽ മറുപടി നൽകിയ ദേവദത്തൻ അപ്പോഴേക്കും വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു കഴിഞ്ഞിരുന്നു.... തുടരും #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
ഋതുനന്ദനം.... Part 124 ഏകദേശം മുക്കാൽ മണിക്കൂറോളം നീണ്ട ഡ്രൈവിന് ശേഷം മൂവരും നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ചേർന്നു.... യാത്ര പറയുമ്പോൾ ദേവദത്തൻ അഭിരാമിയ്ക്കും മിത്രയ്ക്കും സ്നേഹചുംബനങ്ങൾ പകർന്നു. ഇരുവരും തിരിച്ചു ദേദത്തനും... മൂവരുടെയും മുഖത്ത് ആനന്ദലബ്ധിയുടെ ശൈവലിനി വീചികൾ നിറഞ്ഞു തുളുമ്പി.... "അച്ഛാ.... അച്ഛനൊരുപാട് സന്തോഷത്തിലാണല്ലോ"... മിത്ര ചിരിയോടെ ദേവദത്തനോട് തിരക്കി.. "അതെ മോളെ...ഇന്നീ പോകുന്ന യാത്ര അച്ഛനൊരുപാട് സന്തോഷം പകർന്നിരിക്കുന്നു. മുമ്പ് പലപ്പോഴും യാത്രയ്ക്കായി ഒരുങ്ങുമ്പോൾ മനസ്സിൽ മരവിപ്പ് മാത്രമായിരുന്നു. എനിക്ക് വേണ്ടപ്പെട്ടവർ ആരുമടുത്തില്ലല്ലോ യാത്ര പറയാൻ എന്നൊക്കെയോർത്ത്. എന്നാൽ വർഷങ്ങൾക്ക് ശേഷം എന്റെയെല്ലാ സങ്കടങ്ങളും അകന്നിരിക്കുന്നു കാരണം എന്റെ പ്രിയപ്പെട്ടവർ എന്റെ അടുത്ത് ഉള്ളത് തന്നെ"... ദേവദത്തൻ മിത്രയ്ക്കായി മറുപടി നൽകുമ്പോൾ അയാളുടെ മുഖത്ത് ആനന്ദാനുഭൂതി നിറഞ്ഞിരിക്കുന്നതായ് അഭിരാമിയ്ക്കും മിത്രയ്ക്കും ഉളവായിക്കൊണ്ടിരുന്നു. തങ്ങൾക്ക് മറുപടി നൽകുമ്പോഴും അച്ഛന്റെ മനസ്സീ ലോകത്തൊന്നുമല്ലെന്ന് ചിന്തിച്ചു പോയി ഇരുവരും... മക്കളിരുവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞതിന് ശേഷം ദേവദത്തൻ അകത്തേക്ക് നടന്നു... ദേവദത്തൻ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ അഭിരാമിയും മിത്രയും അവിടെ നിന്നും കാറിൽ മടങ്ങി.... എയർപോർട്ട് ഏരിയ കഴിഞ്ഞു കുറച്ചു ദൂരത്തോളം എത്തുന്നത് വരെ അഭിരാമിയ്ക്കും മിത്രയ്ക്കുമിടയിൽ മൗനം കളിയാടി നിന്നു... "ചേച്ചി"... അല്പനേരത്തെ മൗനത്തെ ഭഞ്ജിച്ചു കൊണ്ട് മിത്ര അഭിരാമിയെ വിളിച്ചു.. അഭിരാമിയൊരു മൂളലോടെ വിളി കേട്ട് കൊണ്ട് മിത്രയുടെ നേരെ നോട്ടമയച്ചു... "ചേച്ചി... അച്ഛൻ യാത്ര തിരിച്ചത് ഒരുപാട് സന്തോഷത്തോടെയാണ്. അച്ഛന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു ആ മനസ്സനുഭവിയ്ക്കുന്ന ആനന്ദമെത്രയാണെന്ന്"... അഭിരാമിയോട് പറയുമ്പോൾ മിത്രയുടെ മുഖത്ത് തന്റെ അച്ഛനെ കുറിച്ച് അഭിമാനം നിറഞ്ഞു... അഭിരാമി മറുപടിയൊന്നും പറയാതെയൊരു പുഞ്ചിരിയോടെ തല കുലുക്കിക്കൊണ്ടിരുന്നു... "ചേച്ചി.... അച്ഛനിറങ്ങാൻ നേരത്ത് അമ്മ പൂമുഖത്തേക്ക് വന്നത് എന്നെ അമ്പരപ്പിക്കുക മാത്രമല്ല ആശയക്കുഴപ്പത്തിലുമാക്കി"... മിത്ര ആശയക്കുഴത്തിൽ പെട്ട ഭാവഭേദങ്ങൾ മുഖത്തണിഞ്ഞു കൊണ്ട് അഭിരാമിയോട് മൊഴിഞ്ഞു... "നിനക്ക് മാത്രമല്ല എനിക്കും ഉണ്ടായി ആ ആശയക്കുഴപ്പം. അച്ഛന്റെ നേർക്കൊന്ന് നോക്കുക പോലും ചെയ്യാത്ത അമ്മയാ സമയത്ത് വന്നപ്പോൾ ശരിക്കും അമ്പരന്ന് പോയി ഞാൻ. എന്നാൽ അച്ഛന്റെ മുഖഭാവത്തിൽ നിന്നുമെനിയ്ക്ക് മനസ്സിലായത് അമ്മയാ സമയമങ്ങോട്ട് വരുമെന്ന് അച്ഛനേതാണ്ട് ഉറപ്പുള്ള പോലെയായിരുന്നു"... മിത്രയ്ക്ക് മറുപടി നൽകുമ്പോൾ അഭിരാമിയുടെ മുഖത്തുമതേ ഭാവങ്ങൾ നിറഞ്ഞു... "ചേച്ചി... എനിക്കൊരു സംശയം"...? അഭിരാമി പറഞ്ഞു നിർത്തിയ ഉടനെ തന്നെ മിത്രയുടെ ചോദ്യം വന്നു... അഭിരാമി എന്താണെന്ന് ഒരു മൂളലോടെ മിത്രയോട് തിരക്കി... "അച്ഛനും രാമശ്ശനും പറയുന്നത് പോലെ അമ്മയിപ്പോഴും അച്ഛനെ സ്നേഹിക്കുന്നുണ്ടാവുമോ"..? മിത്ര തന്റെ സംശയം അഭിരാമിയ്ക്ക് മുന്നിൽ നിരത്തി.... "അമ്മയ്ക്കിപ്പോഴും അച്ഛനോട് പഴയ പോലെ സ്നേഹമുണ്ടെന്ന് എനിയ്ക്ക് തോന്നുന്നില്ല. അതിന്റേതായ യാതൊരു അടയാളങ്ങളും അമ്മയുടെ മുഖത്ത് കണ്ടിട്ടില്ല എന്തിന് പറയുന്നു അച്ഛൻ ചുംബിക്കുമ്പോൾ പോലും അമ്മയ്ക്ക് നിർവികാര ഭാവമാണ്. അച്ഛനെ പരിചയമുള്ളതായി പോലും അമ്മ നടിക്കാറില്ല"... അഭിരാമിയൊരു പുച്ഛത്തോടെ മിത്രയ്ക്ക് മറുപടി നൽകി... "അച്ഛനമ്മയെ ചുംബിച്ചെന്നോ"...? "അല്ല നീയിത് എങ്ങനെ കണ്ടു"..? "എന്നിട്ട് അമ്മ എതിർപ്പൊന്നും കാണിച്ചില്ലെന്നോ"..? അഭിരാമി പറഞ്ഞത് കേട്ട് അത്ഭുതപരതന്ത്രയായ മിത്രയിൽ നിന്നും സംശയം നിറഞ്ഞ ചോദ്യങ്ങളുടെ ഒരു ശരപ്രവാഹം തന്നെ അഭിരാമിയിലേക്കൊഴുകി... "അതെ"... അഭിരാമിയൊരു നെടുവീർപ്പോടെ മൊഴിഞ്ഞു.. "എടീ ചേച്ചി... മോശമായിപ്പോയി. ഇപ്പോൾ പിണങ്ങിയാണ് കഴിയുന്നതെങ്കിലും നമ്മടെ അച്ഛനമ്മമാരുടെ സ്വകാര്യതയിലേക്ക് കണ്ണിട്ടത് ഒട്ടും ശരിയായില്ല"... മിത്രയതും പറഞ്ഞു കൊണ്ട് അഭിരാമിയെ നോക്കി കളിയാക്കിച്ചിരിച്ചു... "ഒന്ന് പോയെടീ.... ഞാൻ മനഃപൂർവം ഒളിഞ്ഞു നോക്കിയതൊന്നുമല്ല. ഹൈദരാബാദ് വച്ചു അമ്മയുടെ മുറിയിലേക്ക് പോയ അച്ഛനോട് നമുക്കന്നു പുറത്ത് പോകാനായി വിളിക്കുവാൻ പോയപ്പോൾ അബദ്ധത്തിൽ കണ്ടതാ..അല്ലെങ്കിലും അച്ഛൻ അമ്മയെ ചുംബിക്കുന്നത് ഞാൻ കണ്ടെന്നു വച്ചു എന്താ പ്രശ്നം"... അഭിരാമി തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് മിത്രയ്ക്ക് മറുപടി നൽകി.. മിത്ര അത് കേട്ട് അഭിരാമിയെ നോക്കിയൊന്നാക്കി ചിരിച്ചു.... മിത്രയുടെ ചിരി കണ്ടപ്പോൾ അഭിരാമിയവളെ നോക്കിയൊരു പുച്ഛത്തോടെ മുഖം കോട്ടിക്കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു... മിത്ര ഡോർ ഗ്ലാസ്സ് താഴ്ത്തി വെളിയിലേക്ക് നോക്കിക്കൊണ്ടിരുന്നു. അവളുടെ മനസ്സിൽ അച്ഛനമ്മമാരെ കുറിച്ചുള്ള രംഗങ്ങളായിരുന്നു. അമ്മയോട് വെറുപ്പുണ്ടായിരുന്നിട്ടും ഓർമയിൽ ആ രംഗം സങ്കൽപ്പിച്ചപ്പോൾ അറിയാതെ അവളുടെ ചുണ്ടിലൊരു മന്ദഹാസം വിരിഞ്ഞു. അത് തന്റെ അച്ഛനാ നിമിഷം അനുഭവിച്ച ആനന്ദമോർത്തായിരുന്നു... "ചേച്ചി...അച്ഛന്റെ സ്നേഹപ്രകടനത്തെ അമ്മയെന്താവും എതിർക്കാൻ നിൽക്കാഞ്ഞത്"...? നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അഭിരാമിയുടെ നേരെ നോട്ടമയച്ചു കൊണ്ട് മിത്ര തിരക്കി.. "മിത്തൂ... ഇക്കാര്യത്തിൽ എനിക്കുത്തരം തരുവാൻ കഴിയില്ല. ഉത്തരമില്ലെന്നതാണ് സത്യം. ഉത്തരമില്ലാത്ത കടംകഥകളാണ് നമ്മുടെ അച്ഛനമ്മമാർ. അമ്മയെന്ത് കൊണ്ടാണ് എതിർപ്പ് കാണിക്കാതെ നിന്നതെന്ന് അമ്മയോട് തന്നെ ചോദിക്കേണ്ടി വരും".... അഭിരാമി ഡ്രൈവിംഗിൽ നിന്നും ശ്രദ്ധ തിരിക്കാതെ ആരോടെന്നില്ലാതെ മൊഴിഞ്ഞു... പിന്നീടൊന്നും ചോദിക്കാൻ നിൽക്കാതെ മിത്ര പുറത്തെ കാഴ്ചകളും കണ്ടുകൊണ്ട് ഇരുന്നു... ================================== ദേവദത്തൻ പോയതിന്റെ അടുത്ത ദിവസം തൊട്ട് അഭിരാമി ഓഫീസിൽ ജോയിൻ ചെയ്തു. പോകുമ്പോൾ അവൾ കാറുമെടുത്താണ് പോയത്. നീണ്ട അവധി കഴിഞ്ഞു ജോയിൻ ചെയ്യാനായി ഓഫീസിലെത്തിയ അവൾ എഡിറ്റർ മനു ശ്രീനിവാസന്റെ കേബിനിൽ എത്തി. മനു അവളെയൊരു പുഞ്ചിരിയോടെ അവളെ സ്വീകരിച്ചു... വീട്ടിലെ പല കാര്യങ്ങളും മനു അവളോട് അന്വേഷിച്ചപ്പോൾ അഭിരാമിയൊരു പുഞ്ചിരിയോടെ എല്ലാറ്റിനും മറുപടി കൊടുത്തു... "അഭിരാമി... ഈ സ്ഥാപനവും അന്നത്തെ ആ അഭിമുഖവും കാരണം തനിയ്ക്കും ദത്തൻ സാറിനും സ്വന്തം കുടുംബത്തെ തിരിച്ചു കിട്ടിയല്ലേ"...? "അതിന് നിമിത്തമാകുവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നെടോ"... മനു മന്ദഹസിച്ചു കൊണ്ട് അഭിരാമിയോട് തിരക്കി.. അഭിരാമി പുഞ്ചിരിയോടെ തലയാട്ടി... "അഭിരാമി.. താനന്ന് ദത്തൻ സാറിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ എനിയ്ക്കും പഞ്ഞിക്കാരനും നിങ്ങൾ തമ്മിലൊരു അച്ഛനും മകളും കെമിസ്ട്രി ഫീൽ ചെയ്തിരുന്നു. ഈ ഓഫീസിൽ പലരുമത് പറയുകയും ചെയ്തിരുന്നു. തന്നോട് ആരുമത് വെളിപ്പെടുത്തിയില്ല എന്നെ ഉള്ളൂ. ഇതാണെടോ പറയുന്നത് ദൈവം എല്ലാം കാണുന്നുണ്ടെന്ന്"... മനു ആനന്ദം കലർന്ന വാക്കുകളോടെ അഭിരാമിയോട് മൊഴിഞ്ഞു... അഭിരാമി പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ മനു പറഞ്ഞതിനെ ശരി വയ്ക്കുന്നു എന്ന അർത്ഥത്തിൽ ചിരിച്ചു കൊണ്ടിരുന്നു... "പിന്നെ അഭിരാമി.. സാധാരണ തന്നെപ്പോലെ ഒരു വർഷം തികയ്ക്കാത്തവർക്ക് ഇത്രയും നീണ്ട ലീവൊന്നും നമ്മുടെ കമ്പനി കൊടുക്കാറില്ല പിന്നെ തന്റെ കാര്യത്തിൽ എന്റെയും പഞ്ഞിക്കാരന്റെയും പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. കാരണം തന്നെപ്പോലൊരാളുടെ സേവനം ഈ സ്ഥാപനത്തിന് ആവശ്യമാണെടോ"... മനു അഭിരാമിയോട് പറഞ്ഞു... "സാർ... ഒരുപാട് നന്ദിയുണ്ട് സാർ എന്നെ സപ്പോർട്ട് ചെയ്തതിനും അന്നത്തെ അഭിമുഖത്തിനായി എന്നെത്തന്നെ തെരെഞ്ഞെടുത്തതിനും"... അഭിരാമി തന്റെ നന്ദി മനുവിനെ അറിയിച്ചു... "അഭിരാമി... തന്റെ സന്തോഷത്തിന് നിമിത്തമാകുവാൻ കഴിഞ്ഞതിൽ ഞങ്ങൾക്കും സന്തോഷമേ ഉള്ളൂ"...മനു മറുപടി നൽകി.. മനുവിനോടുള്ള സംഭാഷണമവസാനിപ്പിച്ച അഭിരാമി തന്റെ സെക്ഷനിലേക്ക് പോകുവാനായി എഴുന്നേറ്റു... "അഭിരാമി.. ഒരു കാര്യം കൂടി"... അഭിരാമി പോകാനൊരുങ്ങവേ മനു അവളെ വിളിച്ചു... "സാർ"... വിളി കേട്ട അഭിരാമി എന്താണെന്ന അർത്ഥത്തിൽ മനുവിനെ ഒന്ന് നോക്കി... "അഭിരാമി... തന്റെ ഫാമിലിയുമായി ബന്ധപ്പെട്ടുള്ള കാര്യവും മറ്റും എനിയ്ക്കും പഞ്ഞിക്കാരനും ഒക്കെ മനസിലാകും. എല്ലാവർക്കും അതൊന്നും മനസിലായ്ക്കൊള്ളണമെന്നില്ല. പലരും പലതും തന്നോട് ചോദിച്ചേക്കും അതിലൊന്നും പെട്ട് തന്റെ മനസ്സ് വിഷമിക്കരുത് കേട്ടോ"... മനുവൊരു വാത്സല്യത്തോടെ അഭിരാമിയോട് മൊഴിഞ്ഞു.. അഭിരാമി പുഞ്ചിരിയോടെ തലയാട്ടി... തന്റെ സീറ്റിലേക്ക് പോയ അഭിരാമിയെ കാണുവാനും കുശലാന്വേഷണങ്ങൾ നടത്തുവാനും മിക്കവരും വന്നു. പലരും പലതും ചോദിച്ചെങ്കിലും അഭിരാമി എല്ലാവർക്കും കൃത്യമായ രീതിയിൽ ഉത്തരം കൊടുത്തു കൊണ്ടിരുന്നു... അവസാനം പ്രിയയും ബേസിലും അനൂപും അഭിരാമിയും മാത്രമായി... "എടോ അഭി... ഹൈദരാബാദ് ജനിച്ചു വളർന്ന താനിടയ്ക്ക് സാഹിത്യം നിറഞ്ഞ വാചകങ്ങൾ എങ്ങനെയാണു പറയുന്നതെന്ന് എനിക്കൊരു സംശയമുണ്ടായിരുന്നു. അതിനുള്ള ഉത്തരം എന്തായാലും കിട്ടി"... ബേസിൽ അഭിരാമിയെ നോക്കിച്ചിരിച്ചു കൊണ്ടവളോട് പറഞ്ഞു... മറുപടിയായി അഭിരാമി ബേസിലിനെ നോക്കിയൊന്ന് ചിരിച്ചു... "അത് പിന്നെ ചേട്ടാ... വിത്ത് ഗുണം പത്ത് ഗുണം എന്നൊക്കെ പറയില്ലേ"... അഭിരാമി ചിരിയോടെ ബേസിലിനോട് പറഞ്ഞു... "അഭി... തന്നോട് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട് എന്നെ ചേട്ടാ എന്ന് വിളിക്കരുതെന്ന്"...ബേസിൽ ചൊടിച്ചു കൊണ്ട് അഭിരാമിയോട് മൊഴിഞ്ഞു... "അഭി... മര്യാദക്ക് ഞങ്ങൾക്കുള്ള ചെലവ് തന്നോണം തന്റെ കുടുംബത്തെ കണ്ടെത്തിയത് പ്രമാണിച്ച്"... അനൂപ് അഭിരാമിയോട് പറഞ്ഞു.... "അതൊക്കെ നോക്കാം.. ആദ്യം ഇന്നത്തെ ഡ്യൂട്ടി ഞാനൊന്ന് പൂർത്തിയാക്കിക്കോട്ടെ. എന്നിട്ട് പോരെ"... അഭിരാമി അനൂപിനോട് കൈ കൂപ്പിക്കൊണ്ടെന്ന പോലെ മൊഴിഞ്ഞു.. "അത് മതി അത് മതി.. ഇന്ന് അഭിമോളെ മുടിപ്പിച്ചിട്ടേ ഉള്ളൂ ബാക്കി"... അനൂപ് ഉറക്കെച്ചിരിച്ചു കൊണ്ട് മറുപടി നൽകി... അല്പ സമയത്തെ സംഭാഷണങ്ങൾക്ക് ശേഷം എല്ലാവരും അവരവരുടെ ഇടങ്ങളിലേക്ക് നീങ്ങി... ================================== മൂന്ന് ദിവസം കഴിഞ്ഞൊരു വൈകുന്നേരം ദേവദത്തൻ തിരിച്ചെത്തി. അന്നവധി ദിനമായതിനാൽ എയർപോർട്ടിൽ നിന്നും അച്ഛനെ പിക്ക് ചെയ്യാൻ അഭിരാമി മിത്രയേയും കൊണ്ട് കാറിൽ യാത്രയായി.... ദേവദത്തനെ കൂടാതെ അഭിരാമി കൂടി രാവിലെ കൂടെ ഇല്ലാത്തതിന്റെ മനംമടുപ്പിനെ ഒരു പരിധി വരെ രാമേട്ടനോടൊപ്പം അടുക്കളയിൽ കയറിയും പറമ്പിൽ രാമേട്ടന്റെ കൂടെ നടന്നുമൊക്കെ അതിജീവിച്ചുവെങ്കിലും പലപ്പോഴും മിത്രയ്ക്ക് ബോറടിച്ചു കൊണ്ടിരുന്നു. ഈ ദിവസങ്ങളിലും പതിവ് പോലെ ഇരുവരും ശ്രീലക്ഷ്മിയെ വക വയ്ക്കുക കൂടി ചെയ്തില്ല. അങ്ങനെയൊരു വ്യക്തി ആ വീട്ടിൽ ഉണ്ടോ എന്ന് പോലും സംശയമുണർത്തുന്ന പ്രതീതിയായിരുന്നു. കഴിക്കുവാനല്ലാതെ ശ്രീലക്ഷ്മി തന്റെ മുറിയിൽ നിന്നും പുറത്തിറങ്ങിയതേ ഇല്ല.... അമ്മയുടെയും മക്കളുടെയും അകൽച്ച രാമേട്ടന്റെ ഉള്ളിലും വേദനയുണർത്തി... ദേവദത്തൻ തിരിച്ചു വന്നപ്പോൾ എല്ലാവർക്കും വേണ്ടി പലതും വാങ്ങിച്ചിരുന്നു. ശ്രീലക്ഷ്മിയ്ക്കുള്ളത് ദേവദത്തൻ അവൾക്ക് സമ്മാനിക്കുമ്പോൾ അവൾ പതിവ് പോലെ നിർവികാരത പ്രകടിപ്പിച്ചതെ ഉണ്ടായിരുന്നുള്ളൂ... അച്ഛനിതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ എന്നുള്ള പുച്ഛഭാവത്തോടെയുള്ള മക്കളുടെ പ്രതികരണത്തെ ദേവദത്തൻ പുഞ്ചിരിയോടെ വക വയ്ക്കാതെ വിട്ടു... അന്ന് രാത്രി ദേവദത്തനെ തന്റെ മുറിയിൽ കിടത്തുവാൻ മക്കളിരുവരും സമ്മതിച്ചില്ല. അന്ന് വർഷങ്ങൾക്ക് ശേഷം ദേവദത്തൻ തന്റെ വീട്ടിൽ ആദ്യമായ് തന്റെ മക്കളോടൊപ്പം അവരെ വാത്സല്യപൂർവ്വം താരാട്ട് പാടിയുറക്കി... പിറ്റേന്ന് ദേവദത്തൻ അഭിരാമിയെ ഓഫീസിൽ ഡ്രോപ്പ് ചെയ്തു. തുടർന്നയാൾ മിത്രയേയും കൊണ്ട് പലയിടത്തും കറങ്ങി.... മിത്രയുടെ ആനന്ദത്തിന് അതിരുകൾ ഇല്ലായിരുന്നു അപ്പോഴൊക്കെ. അച്ഛനോടൊപ്പം നാട്ടിൽ വച്ചു പലയിടത്തും പോകുന്നതും മറ്റും അവളെ ആനന്ദത്തിന്റെ നഗശൃംഗത്തിലേറ്റി. അഭിരാമി മുമ്പ് ഫോട്ടോകൾ ഇട്ടപ്പോൾ അവളും കൊതിച്ചിരുന്നു എപ്പോഴൊക്കെയോ അച്ഛനോടൊത്തുള്ള അതു പോലെയുള്ള നിമിഷങ്ങൾ. ഇന്നത് സാധിക്കുന്നതിൽ അവൾക്കുണ്ടായ ആഹ്ലാദമവൾ മറച്ചു വച്ചില്ല.... ദേവദത്തനും തന്റെ മകളോടൊപ്പമുള്ള നിമിഷങ്ങളെ മറയേതുമില്ലാതെ ആസ്വദിച്ചു.... മിത്രയുടെ നിർത്താതേയുള്ള സംസാരങ്ങൾ ദേവദത്തനെ ആനന്ദത്തിന്റെ പരകോടിയിൽ എത്തിച്ചു പലപ്പോഴും.... വൈകുന്നേരം അഭിരാമി വന്നപ്പോൾ അവളോടന്നത്തെ സംഭവങ്ങൾ വിവരിക്കുവാൻ മിത്രയൊരുപാട് ഉത്സ്സാഹം കാണിച്ചു. അഭിരാമിയൊരു വാത്സല്യത്തോടെ അതെല്ലാം ശ്രവിച്ചു കൊണ്ടിരുന്നു... ദേവദത്തൻ ശ്രീലക്ഷ്മിയെയും മക്കളെയും കൊണ്ട് നാട്ടിൽ വന്നിട്ടിപ്പോൾ ഒരാഴ്ചയോട് അടുക്കുന്നു. അടുത്ത ആഴ്ച അവരെയും കാത്ത് ഒരു സന്തോഷം നിറഞ്ഞ ദിവസവും ഒരു ദുഃഖം നിറഞ്ഞ ദിവസവും വരാനുണ്ടായിരുന്നു.... മിത്രയുടെ വരാനിരിക്കുന്ന ജന്മദിനമായിരുന്നു സന്തോഷത്തിന് ഹേതുവെങ്കിൽ രാമേട്ടനൊരു തീർത്ഥാടനത്തിനായി പോകാനൊരുങ്ങുന്നതായിരുന്നു ദുഃഖകരമായ വാർത്ത... തുടരും #📔 കഥ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
ഋതുനന്ദനം... Part 123 പിറ്റേന്ന് രാവിലെ മിത്രയും അഭിരാമിയും കൂടിയൊരുമിച്ചാണ് ചായയും കൊണ്ട് വന്ന് ദേവദത്തനെ ഉണർത്തിയത്... മിത്രയുടെ മുഖത്ത് അനിർവചനീയമായൊരു ആഹ്ലാദത്തിന്റെ അർണ്ണവ വീചികൾ അലയടിയ്ക്കുന്നത് ദേവദത്തൻ ശ്രദ്ധിച്ചു... "മീനൂട്ടി... അമ്മ എഴുന്നേറ്റോ മോളെ"...? ദേവദത്തൻ ചായയും മൊത്തിക്കുടിച്ചു കൊണ്ട് മിത്രയോട് തിരക്കി... ദേവദത്തന്റെ ചോദ്യം ഇരുവരുടെയും മുഖത്ത് മങ്ങൽ പടർത്തി... "അമ്മയെഴുന്നേറ്റോ ഇല്ലയോ എന്നൊന്നും ഞാൻ നോക്കിയില്ല. അച്ഛനത്ര നിർബന്ധമാണെങ്കിൽ ചെന്ന് നോക്ക്. എനിക്കെങ്ങും വയ്യ എന്നെ അച്ഛനിൽ നിന്നുമകറ്റി ഞാൻ ജനിച്ചു പിച്ച വച്ച ഈ വീടും രാമശ്ശനെ പോലെയൊരാളുടെ സ്നേഹവും ഒക്കെ നിഷേധിച്ച ആ യക്ഷിയുടെ മുഖം രാവിലെ തന്നെ കാണുവാൻ"... മിത്ര രോഷത്തോടെ ദേവദത്തന് മറുപടി നൽകി... "മീനൂട്ടി"... ഒരസ്വസ്ഥതയോടെ മിത്രയെ നോക്കിയ ദേവദത്തനവളെ ശബ്ദമുയർത്തി വിളിച്ചു... അച്ഛന്റെ ഭാവമാറ്റത്തിൽ മിത്ര മൗനം പൂണ്ടു മുഖം കുനിച്ചു... "മോളെ മീനൂട്ടി"... ഒന്ന് രണ്ട് നിമിഷത്തെ മൗനത്തിന് ഇടവേളയിട്ട് കൊണ്ട് ദേവദത്തൻ മിത്രയെ വിളിച്ചു... "അമ്മയെ അങ്ങനെയൊന്നും വിളിക്കരുത്. അമ്മ പാവമാണ്"... ദേവദത്തന്റെ ശബ്ദമൊന്നിടറി... "അച്ഛാ... അച്ഛനെല്ലാം ക്ഷമിയ്ക്കുവാൻ പറ്റുമായിരിക്കും പക്ഷേ ഞങ്ങൾക്ക് അർഹിച്ചിരുന്ന പലതും ഞങ്ങളിൽ നിന്നും തട്ടി മാറ്റിയ അമ്മയോട് ഞങ്ങൾക്ക് ക്ഷമിയ്ക്കുവാൻ കഴിയില്ല"... ദേവദത്തൻ പറഞ്ഞു നിർത്തിയതും അഭിരാമി അച്ഛന് മറുപടി നൽകിക്കഴിഞ്ഞിരുന്നു.... "മോളെ.. അത്".. ദേവദത്തനെന്തോ പറഞ്ഞു വന്നപ്പോഴേക്കും അഭിരാമി കൈ കൂപ്പിക്കൊണ്ട് ഇനിയൊന്നും പറയേണ്ട എന്നപേക്ഷിക്കുന്ന ഭാവത്തിൽ നിന്നു... "അച്ഛാ... അച്ഛനച്ഛന്റെ തത്വങ്ങളും കൊണ്ടിവിടെ ഇരുന്ന് ചായ കുടിച്ചോ. വേണമെങ്കിൽ അതും കുടിച്ചു കൊണ്ട് പൂജാബിംബത്തെ പോയി നോക്ക്. ഞങ്ങൾ പുറത്ത് പറമ്പിലൊക്കെ ഒന്ന് കറങ്ങട്ടെ"...അഭിരാമി ദേവദത്തനുള്ള മറുപടി നൽകിക്കൊണ്ട് നിർത്തി... "മിത്തൂ... നമുക്ക് പോകാം... ഇനിയുമിവിടെ നിന്നാൽ അച്ഛന്റെ സാഹിത്യം വെറും വയറ്റിൽ നമുക്ക് കേൾക്കേണ്ടി വരും"... അതും പറഞ്ഞു കൊണ്ട് അഭിരാമി മിത്രയേയും കൊണ്ട് മുറിയ്ക്ക് പുറത്തേക്ക് നീങ്ങി.... ================================== വീടിന് വെളിയിൽ പുരയിടത്തിലൂടെ മുഴുവൻ അഭിരാമി മിത്രയേയും കൊണ്ട് നടന്നു. താൻ ജനിച്ച തന്റെ നാടിന്റെ മണ്ണിലെ, താൻ ജനിച്ച തന്റെ വീട്ടിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ പ്രഭാതത്തെ അതിന്റെ എല്ലാ ഭംഗിയോടും കൂടെ ആസ്വദിക്കുമ്പോൾ മിത്രയുടെ മനസ്സിൽ പറഞ്ഞറിയിക്കുവാൻ കഴിയാത്തൊരു ആനന്ദാനുഭൂതി നിറഞ്ഞു നിന്നു... പുരയിടത്തിലെ ഹരിതാഭയണിഞ്ഞ കാഴ്ചകൾ പകർന്ന ആഹ്ലാദം അവളുടെ മനസിനെയും വർണ്ണശബളമാക്കിക്കൊണ്ടിരുന്നു. ചെമ്പരത്തി മരത്തിന്റെയും പുളി മരത്തിന്റെയും ഒക്കെ അടുത്തേക്ക് മിത്രയെ കൊണ്ട് പോയ അഭിരാമി അവിടെയെല്ലാം വച്ചുളള അച്ഛനുമായുള്ള അനുഭവങ്ങൾ വീണ്ടും വീണ്ടും ആമോദത്തോടെ വിവരിച്ചു കൊണ്ടിരുന്നു... അതെല്ലാം മനക്കണ്ണിൽ കണ്ടു കൊണ്ട് ആനന്ദവീചിയിലകപ്പെട്ട മിത്രയുടെ മനസ്സിൽ അച്ഛനോടൊപ്പമത് പോലെ ചെലവഴിക്കുവാൻ ആഗ്രഹം ജനിപ്പിച്ചു... ഒരുപാട് നേരം പുരയിടത്തിൽ കറങ്ങിയ ഇരുവരും രാമേട്ടൻ വിളമ്പിയ പ്രാതലും കഴിച്ചു കൊണ്ട് വീട്ടിലെ പലതും അടുക്കി വയ്ക്കുന്നതിന്റെയും തങ്ങൾക്ക് മനസ്സിനിണങ്ങിയ പോലെ ഫർണിച്ചറുകളുടെ സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിടുന്നതിന്റെയുമൊക്കെ ജോലിയിലേർപ്പെട്ടു കൊണ്ടിരുന്നു... ഇടയ്ക്കിടെ ഇരുവരും തമ്മിലുള്ള ഭയങ്കര ബഹളവും ഒച്ചപ്പാടും ഉയരാൻ തുടങ്ങി അവിടെ. വർഷങ്ങളോളം ഉറങ്ങിക്കിടന്ന ആ വീട് ഇരുവരുടെയും ഒച്ചപ്പാടുകളും ബഹളങ്ങളും കൊണ്ട് ശബ്ദമുഖരിതമായി... ദേവദത്തനും രാമേട്ടനും നിറഞ്ഞ സംതൃപ്തിയോടെ ഇതെല്ലാം ആസ്വദിച്ചു. എന്നാൽ ഈ ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ തന്റെ മുറിയിൽ തന്റെതായ ലോകത്ത് ഒറ്റപ്പെട്ട് ഇരുന്നു ശ്രീലക്ഷ്‌മി.... ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ദേവദത്തൻ മക്കളെയും കൊണ്ട് എറണാകുളത്തേക്കിറങ്ങി. അന്ന് ദേവദത്തൻ അഭിരാമിയെ കൊണ്ട് കറങ്ങിയിടത്തെല്ലാം ഇത്തവണ മിത്രയും ചേർന്ന്. മാളിലൂടെ നടക്കുമ്പോൾ ഇരുവരും അച്ഛന്റെ ഇരുകൈകളിലും പിടിച്ചു കൊണ്ട് ചേർന്നു നടന്നു. താനൊരുപാട് ആഗ്രഹിച്ചത് നടന്നതിന്റെ സംതൃപ്തി ദേവദത്തന്റെ മനസ്സിൽ കൃപീടപാല കല്ലോലങ്ങളായി നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.... മാളിൽ പല ഔട്ലെറ്റിലും കയറി പലതും ഇരുവരും ദേവദത്തനെ കൊണ്ട് വാങ്ങിപ്പിച്ചു. തന്റെ മക്കൾക്കു എല്ലാം നിറഞ്ഞ സന്തോഷത്തോടെ അവരാവശ്യപ്പെടുന്നതൊക്കെ വാങ്ങിച്ചു കൊടുക്കുമ്പോൾ അവരുടെ മിഴികളിൽ നിറയുന്ന തുഷ്ടിയുടെ വാരീപ്രവാഹവീചികളും കുസൃതികളും ദേവദത്തൻ ആസ്വദിച്ചു... എല്ലാം കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തിയപ്പോൾ അഭിരാമിയും മിത്രയും അന്നത്തെ വിശേഷങ്ങൾ രാമേട്ടനോട് പറയുവാനായി മത്സരിച്ചു കൊണ്ടിരുന്നു. വാത്സല്യം നിറഞ്ഞ മനസ്സോടെ ഇരുവരും പറയുന്നതെല്ലാം ശ്രവിച്ചു കൊണ്ട് രാമേട്ടനും... രാത്രി ഭക്ഷണം കഴിയ്ക്കുവാനായി ഇരിക്കുമ്പോൾ അഭിരാമിയും മിത്രയും അന്നത്തെ കറക്കത്തെ പറ്റി പരസ്പരം സംസാരിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് ദേവദത്തനോടും അവർ സംശയം ചോദിച്ചു കൊണ്ടിരുന്നു പലതിനെ കുറിച്ചും. ശ്രീലക്ഷ്മിയെ കേൾപ്പിയ്ക്കുവാൻ മനഃപൂർവം മക്കൾ ചോദിക്കുന്നതാണെന്ന് അറിഞ്ഞിട്ടും ദേവദത്തൻ അവരെ മുഷിപ്പിക്കാതെ മറുപടി നൽകിക്കൊണ്ടിരുന്നു... ഭക്ഷണം കഴിച്ച ശേഷം അഭിരാമിയും മിത്രയും ദേവദത്തനെയും കൊണ്ട് തങ്ങളുടെ മുറിയിലേക്ക് പോയി.... ================================== അടുത്ത ദിവസം വൈകുന്നേരമായിരുന്നു ദേവദത്തന് പോകേണ്ടിയിരുന്നത്.. രാവിലെ തന്നെ അഭിരാമിയും മിത്രയും കൂടി അച്ഛന് കൊണ്ട് പോകാൻ ആവശ്യമുള്ളതെല്ലാം തയ്യാറാക്കിക്കഴിഞ്ഞിരുന്നു.... വൈകീട്ടത്തെ ഫ്ലൈറ്റിന് പോകാനായി ദേവദത്തൻ ഉച്ചയ്ക്ക് തന്നെ തയ്യാറായിരുന്നു. ടാക്സി വിളിക്കാമെന്ന് ദേവദത്തൻ നിർദേശിച്ചപ്പോൾ അഭിരാമിയും മിത്രയും വിസമ്മതിച്ചു. സ്വന്തം കാറിൽ അച്ഛനെ ഇരുവരും എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യുമെന്നവർ ശഠിച്ചപ്പോൾ ദേവദത്തനവർക്ക് മുന്നിൽ വഴങ്ങി.... ഇറങ്ങുന്നതിനു മുമ്പ് ദേവദത്തൻ ശ്രീലക്ഷ്മിയുടെ മുറിയിലേക്ക് നീങ്ങി... മുറിയിലേക്ക് കയറിയ ദേവദത്തനെ കണ്ടപ്പോൾ ബെഡിൽ എന്തോ ആലോചിച്ചിരിക്കുകയായിരുന്ന ശ്രീലക്ഷ്മി എഴുന്നേറ്റു... "ലച്ചൂ"... ശ്രീലക്ഷ്മിയെ നോക്കിയൊരു പുഞ്ചിരിയോടെ ദേവദത്തൻ വിളിച്ചു... ശ്രീലക്ഷ്മി ദേവദത്തന്റെ നേരെ നിർവികാരമായൊരു നോട്ടമയച്ചു... "ലച്ചൂ... അന്ന് പറഞ്ഞ കാര്യത്തിനായി ഇറങ്ങുകയാണ്. നാലഞ്ച് ദിവസം കഴിയും മടങ്ങാൻ. മുമ്പൊക്കെ ഇത് പോലെ യാത്ര തിരിക്കുമ്പോൾ മനസിന്‌ മരവിപ്പ് മാത്രമായിരുന്നു. പക്ഷേ ഇന്ന് എനിയ്ക്കൊരുപാട് സന്തോഷമുണ്ട്. ഇത്തവണ യാത്ര തിരിക്കുമ്പോൾ താനും മക്കളും ഇവിടെയുണ്ടെന്നത് എനിയ്ക്ക് പകരുന്ന ആനന്ദം ചെറുതല്ല"... നിറഞ്ഞ പുഞ്ചിരിയോടെ ദേവദത്തൻ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു... തുടർന്നു പോകുന്നതിനെ കുറിച്ചും അവിടെയെത്തിയിട്ട് ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ചുമൊക്കെ ദേവദത്തനവളോട് വിവരിച്ചു... ശ്രീലക്ഷ്മി മുഖം കുനിച്ചു കൊണ്ടെല്ലാം കേട്ടു നിന്നു... സംഭാഷണമവസാനിച്ചപ്പോൾ ദേവദത്തൻ മുഖം കുനിച്ചു നിൽക്കുന്ന ശ്രീലക്ഷ്മിയുടെ താടിയിൽ മൃദുവായി പിടിച്ചൊന്നുയർത്തി. ഇരുവരുടെയും മിഴികൾ തമ്മിലുടക്കി. പ്രണയപുരസരം ശ്രീലക്ഷ്മിയുടെ ഇന്ദീവരനയനങ്ങളിലേക്ക് നോട്ടമയച്ച ദേവദത്തൻ തന്റെ മുഖമവളുടെ അടുത്തേക്ക് അടുപ്പിച്ചു കൊണ്ടവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകളമർത്തി.... ശ്രീലക്ഷ്മിയെ ചുംബിച്ച ശേഷം നിറഞ്ഞ പുഞ്ചിരിയോടെ ശ്രീലക്ഷ്മിയെ നോക്കിയ ദേവദത്തൻ മൗനമായി അവളോട് യാത്ര പറഞ്ഞു.... തുടർന്ന് ദേവദത്തൻ മുറിയ്ക്ക് പുറത്തേക്ക് നീങ്ങി... വാതിൽ തുറന്ന് വെളിയിലിറങ്ങിയ ദേവദത്തനെയും കാത്ത് അഭിരാമിയും മിത്രയും നിൽപ്പുണ്ടായിരുന്നു. ഇരുവരുടെയും മുഖത്തൊരു പുച്ഛഭാവം തെളിഞ്ഞു നിൽക്കുന്നത് കണ്ട ദേവദത്തന്റെ ഉള്ളിൽ ചിരി പൊട്ടി.... "എന്ത് പറ്റി അച്ഛന്റെ കാന്താരികൾക്ക്.. കടന്നൽ വല്ലോം കുത്തിയോ"...? മുഖത്തൊരു കുസൃതിച്ചിരി വരുത്തിക്കൊണ്ട് ദേവദത്തൻ ഇരുവരോടുമായി ചോദിച്ചു... "ഞങ്ങളെ ഒന്നും കുത്തിയിട്ടില്ല അത് പോലെ മുഖഭാവമുള്ള ഒരു പ്രസ്ഥാനത്തെ കണ്ടല്ലേ അച്ഛനിപ്പോൾ വരുന്നത് അത് കൊണ്ട് മറ്റുള്ളവരുടെ ഭാവവും അത് പോലെ അച്ഛന് തോന്നും"... സംസാരത്തിൽ പരിഹാസച്ചുവയണിയിച്ചു കൊണ്ട് അഭിരാമി ദേവദത്തന് മറുപടി നൽകി... അഭിരാമിയുടെ മറുപടിയിൽ ദേവദത്തനൊന്ന് ചിരിച്ചു... "ചേച്ചി.... അമ്മയോടുള്ള പ്രേമം മൂത്ത് അച്ഛന് ഭ്രാന്താണെന്ന് നീ പറഞ്ഞപ്പോൾ ഞാനിത്രയ്ക്ക് പ്രതീക്ഷിച്ചില്ല"...ദേവദത്തനെ നോക്കിക്കൊണ്ട് അഭിരാമിയോട് പറയുമ്പോൾ മിത്രയുടെ വാക്കുകളിലും പരിഹാസം നിറഞ്ഞു... മിത്ര പറഞ്ഞത് കേട്ടപ്പോൾ ദേവദത്തന്റെ ചിരി ഉച്ചത്തിലായി.... "അച്ഛാ... ഇവിടെയിങ്ങനെ പൊട്ടിച്ചിരിച്ചു കൊണ്ട് നിന്നാൽ ഫ്ലൈറ്റ് മിസ്സാകും. അതു കൊണ്ട് അച്ഛൻ പോകുന്ന വഴിയ്ക്ക് ചിരിച്ചോ.. ഇറങ്ങാം വേഗം"... അഭിരാമി ദേവദത്തനെ നോക്കി കളിയാക്കിക്കൊണ്ട് മൊഴിഞ്ഞു.... മറുപടിയായി ദേവദത്തനഭിരാമിയുടെ നേരെയൊരു കുസൃതിച്ചിരി അയച്ചു... അഭിരാമിയും മിത്രയും അച്ഛനെ ഒന്ന് നോക്കിയിട്ട് വെളിയിലേക്ക് നടക്കാൻ തുടങ്ങി. ഒരു പുഞ്ചിരിയോടെ അവർക്ക് പിന്നാലെ ദേവദത്തനും.... മുറ്റത്തെത്തി കാറിന്റെ ഡിക്കി തുറന്ന് മിത്ര ദേവദത്തന് കൊണ്ടു പോകുവാനുള്ളതൊക്കെ വച്ചു.. അഭിരാമി കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു വണ്ടി സ്റ്റാർട്ട്‌ ചെയ്തു... മിത്ര അപ്പോഴേക്കും മുൻസീറ്റിൽ കയറി ഇരുന്നു. പിന്നിലെ ഡോർ തുറന്നകത്തേക്ക് കയറുവാനൊരുങ്ങുമ്പോൾ ദേവദത്തന്റെ മിഴികൾ ആരെയോ തേടിയെന്നവണ്ണം പൂമുഖത്തേക്കും അകത്തേക്കുള്ള വാതിലിന് അരികിലേക്കും നീങ്ങിക്കൊണ്ടിരുന്നു.... വിഷണ്ണതയോടെ ഒന്ന് രണ്ട് നിമിഷങ്ങൾ അങ്ങനെ തന്നെ നിന്ന ദേവദത്തന്റെ മുഖം നൂറ് സപ്താശ്വന്മാരുടെ ഉദയം പോലെ പ്രകാശമാനമായി... വാതിലിന് അടുത്തു ശ്രീലക്ഷ്മി നിൽക്കുന്നത് കണ്ട അഭിരാമിയും മിത്രയും ഒന്നമ്പരന്നു... ഡോർ തുറന്നകത്തേക്ക് കയറിയ അച്ഛന്റെ മുഖത്ത് ആഹ്ലാദം നദീകാന്തവീചികളായി അല തല്ലുന്നത് കണ്ട മിത്രയും അഭിരാമിയും പരസ്പരം മുഖത്തോട് മുഖം നോക്കി... ഒന്നനുരിയാടാതെ അഭിരാമി വണ്ടി മുന്നോട്ടെടുത്തു.... വീടിന്റെ ഗേറ്റ് കടന്നൽപ്പം ദൂരം മുന്നോട്ട് എത്തിയപ്പോഴും മൂവർക്കുമിടയിൽ മൗനം തളം കെട്ടി നിന്നു... പിന്നിലിരിക്കുന്ന ദേവദത്തനെ മിത്രയൊന്ന് ഒളികണ്ണിട്ട് നോക്കി.... ആമോദത്തിൻ ശതാംഗത്തിലേറിയ അച്ഛൻ വേറൊരു ലോകത്താണെന്നും ചുറ്റും നടക്കുന്നതൊന്നും അറിയുന്നില്ലെന്നും മിത്രയ്ക്ക് തോന്നി.... "അച്ഛാ"... അതു വരെ മൂവർക്കുമിടയിൽ നിലയുറപ്പിച്ചിരുന്ന മൗനത്തെ ഭഞ്ജിച്ചു കൊണ്ട് മിത്ര ദേവദത്തനെ വിളിച്ചു .. ഒരു പുഞ്ചിരിയോടെ അവളെ നോക്കിക്കൊണ്ട് വിളി കേട്ട ദേവദത്തൻ മിഴികളാൽ എന്താണെന്ന് തിരക്കി.... "അച്ഛന്റെ മുഖത്തെന്താ ഇത്രയ്ക്ക് സന്തോഷം"...? മിത്രയൊരു മന്ദഹാസത്തോടെ ദേവദത്തനോട് തിരക്കി... "അച്ഛനിന്ന് വളരെ സന്തോഷത്തിലാ മോളെ...മുമ്പൊക്കെ യാത്ര ചെയ്യുമ്പോൾ പലപ്പോഴും ചിന്തിച്ചിരുന്നു ഇത് പോലെ യാത്ര പറയാനും കൊണ്ട് വിടാനുമൊക്കെ അച്ഛന്റെ മക്കൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന്. ഇന്നത് സാധിച്ചിരിക്കുന്നു".... മിത്രയോട് മന്ദഹാസത്തോടെ മൊഴിയുമ്പോഴും അച്ഛന്റെ മനസ്സ് ഇവിടെയൊന്നുമല്ലെന്ന് അഭിരാമിയ്ക്കുളവായി... ദേവദത്തന്റെ മറുപടി ശ്രവിച്ച മിത്രയൊരു സംശയത്തോടെ അച്ഛനെ നോക്കി. പിന്നെയവൾ മുന്നോട്ട് മുഖം തിരിച്ചു ഇതൊന്നും ശ്രദ്ധിക്കാത്തവണ്ണം വണ്ടിയോടിക്കുന്ന അഭിരാമിയോട് പലതും ചോദിച്ചു കൊണ്ടിരുന്നു... എയർപോർട്ട് എത്തുന്നത് വരെ മിത്രയും അഭിരാമിയും ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു... പുറകിൽ തന്റേതായ ലോകത്ത് വിഹരിച്ചു കൊണ്ട് ദേവദത്തനും.... തുടരും #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
ഋതുനന്ദനം... Part 122 അഭിരാമിയും മിത്രയും കണ്ടത് മുറിയിൽ വിളക്ക് വയ്ക്കുവാനായി തിരിയിടുന്ന ശ്രീലക്ഷ്മിയെ ആയിരുന്നു... ശ്രീലക്ഷ്മി വിളക്ക് തയ്യാറാക്കുന്നത് അന്താളിപ്പോടെ നോക്കി നിന്നു ഇരുവരും... ഈ വീട്ടിൽ ഇങ്ങനെയൊരു മുറിയുണ്ടെന്ന് ഇവിടെ നിന്നപ്പോഴൊന്നും താനറിഞ്ഞില്ലല്ലോ. താനിക്കാര്യം ശ്രദ്ധിക്കാഞ്ഞത് എന്ത് കൊണ്ടാവും. തനിയ്ക്ക് കത്തിക്കുവാൻ വേണ്ടി രാമശ്ശനെപ്പോഴും വിളക്ക് ഹാളിലേക്ക് കൊണ്ട് വരുകയായിരുന്നു ചെയ്തിരുന്നത്....ശ്രീലക്ഷ്മിയുടെ പ്രവൃത്തി സാകൂതം നോക്കി നിന്ന അഭിരാമി മനസ്സിൽ ചിന്തിച്ചു... അച്ഛനോട് ഈ വീട്ടിലേക്ക് വരില്ലെന്ന് അമ്മ വാശി പിടിക്കുകയായിരുന്നു. അച്ഛനവസാനം അമ്മയോട് വരണമെന്നാവശ്യപ്പെടുമ്പോൾ ആ ശബ്ദം ദൃഡമായിരുന്നതായി തനിയ്ക്ക് തോന്നിയിരുന്നു. അങ്ങനെ വാശി പിടിച്ച അമ്മയിവിടെ എത്തിയിട്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ സന്ധ്യാദീപം കൊളുത്തുവാൻ തയ്യാറെടുത്തിരിക്കുന്നു... അഭിരാമിയുടെ മനസ്സിലൂടെ ചിന്തകൾ യാപ്യയാനയാത്ര നടത്തിക്കൊണ്ടിരുന്നു... അമ്പരപ്പിന്റെ ആഴക്കയത്തിൽ പതിച്ച അഭിരാമിയും മിത്രയും തങ്ങളുടെ പുറകിൽ കുറച്ചപ്പുറത്തായി നിന്നിരുന്ന രാമേട്ടന്റെ നേരെയൊന്ന് നോക്കി. അദ്ദേഹത്തിന്റെ മുഖത്തപ്പോൾ അതീവ സംതൃപ്തിയുടെ സിതാംബോജങ്ങൾ വിടർന്നിരിക്കുന്നത് ഇരുവരും ശ്രദ്ധിച്ചു..... "രാമേട്ടാ"... പൊടുന്നനെ പൂജാമുറിയുടെ അകത്ത് നിന്നും ശ്രീലക്ഷ്മിയുടെ ശബ്ദമുയർന്നു... ശ്രീലക്ഷ്മി വിളിച്ചപ്പോൾ വിളി കേട്ട രാമേട്ടൻ പൂജാമുറിയിലേക്ക് കയറി... അഭിരാമിയും മിത്രയും അമ്മയെന്താണ് പറയുന്നതെന്നറിയാൻ കാതോർത്തു നിന്നു... "രാമേട്ടാ... ഈ മുറിയപ്പടി പൊടിയാ..നമുക്ക് നാളെ ഇതൊന്ന് അടിച്ച് തൂത്ത് വൃത്തിയാക്കണം"....ശ്രീലക്ഷ്മിയുടേ സംഭാഷണശകലങ്ങൾ അഭിരാമിയുടെയും മിത്രയുടെയും കർണ്ണങ്ങളിലേക്ക് ഒഴുകിയെത്തി... അമ്പരപ്പ് നിറഞ്ഞ മിഴികളോടെ ഇരുവരും പരസ്പരമൊരു നോട്ടമയച്ചു... "രാമേട്ടാ... വേറൊരു കാര്യം കൂടി"...അമ്മയുടെ സ്വരം വീണ്ടും ചെവികളിൽ പതിഞ്ഞപ്പോൾ അഭിരാമിയും മിത്രയും പൂജാമുറിയിലേക്ക് കാതോർത്തു... "രാമേട്ടാ... ഞാനീ വീട്ടിലുള്ളപ്പോൾ എന്നും ഞാൻ വിളക്ക് കത്തിച്ചോളാം. രാമേട്ടൻ അതിനുള്ളതെല്ലാമൊന്ന് തയ്യാറാക്കി വച്ചേക്കണേ"... ശ്രീലക്ഷ്മിയത് പറയുമ്പോൾ അവളുടെ ശബ്ദത്തിൽ കടുപ്പം നിറഞ്ഞിരിക്കുന്നത് പോലെയുളവായി അഭിരാമിയ്ക്കും മിത്രയ്‌ക്കും.. അമ്മ പറഞ്ഞത് രാമേട്ടനോടാണെങ്കിലും ലക്ഷ്യം വച്ചത് തന്നെയാണെന്ന് ചിന്തിച്ചു അഭിരാമി... തുടർന്ന് അവൾ മിത്രയേയും കൊണ്ടവിടെ നിന്നും ഹാളിലേക്ക് നീങ്ങി... "ദീപം...ദീപം..." അല്പനിമിഷങ്ങൾക്കകം ശ്രീലക്ഷ്മിയുടെ ശബ്ദം കേട്ടപ്പോൾ അഭിരാമിയുടെയും മിത്രയുടെയും ശ്രദ്ധയങ്ങോട്ട് തിരിഞ്ഞു... ആരെയും ശ്രദ്ധിക്കാതെ നിലവിളക്കുമായി തങ്ങളെ കടന്നു പോയ അമ്മയെ ഇരുവരും മിഴികളെടുക്കാതെ നോക്കി നിന്നു.. "ഇതൊക്കെ ചെയ്യുമ്പോൾ അമ്മയുടെ മനസ്സിലെന്താണാവോ"...? അഭിരാമി മനസ്സിൽ ചിന്തിച്ചു... മുറ്റത്ത് ഫോണിൽ നോക്കിക്കൊണ്ട് ഉലാത്തുകയായിരുന്ന ദേവദത്തന്റെ ശ്രവണപുടങ്ങളിലേക്കും ധാരയായൊഴുകിയെത്തി ശ്രീലക്ഷ്മിയുടെ ശബ്ദം... ദേവദത്തൻ പൂമുഖത്തേക്ക് തന്റെ ദൃഷ്ടിപാതമയച്ചു... ദുഗ്ദ്ധവർണ്ണാംബരത്തിൽ ശുഭവസ്ത്രകളേബരയായി നീണ്ടിടതൂർന്ന കുഴലുകളഴിച്ചു വിഹായുസ്സിന് വല്ലകങ്ങളെ തന്റെ സലിലജനയനങ്ങളിലേയ്ക്കാവാഹിച്ച ഉദതിസുതവദനയായി കത്തിച്ച വിളക്കുമായി ശനൈശ്ഛരം പൂമുഖത്തെത്തിയ ശ്രീലക്ഷ്മിയുടെ രൂപം മിഴികളിൽ പതിഞ്ഞപ്പോൾ ദേവദത്തന്റെ മനസ്സിൽ കത്തിച്ച നിലവിളക്ക് പോലെ വിളങ്ങുന്ന ക്ഷീരസാഗരപുത്രിയെ പോലെയുളവായി... പൂമുഖത്താകമാനം അത് വരെ നഷ്ടമായിരുന്ന പൊൻപ്രഭ ആയിരം തമിസ്രഹകിരണങ്ങളുടെ ശോഭയാൽ നിറഞ്ഞിരിക്കുന്നതായും ഈ നിവസനമാകെ വർഷങ്ങൾക്ക് ശേഷം തങ്ങളുടെ ഗൃഹനാഥയുടെ വരവിൽ ഹർഷവർഷസൂനവൃഷ്ടികൾ നടത്തുന്നതായും പൃഷദ്വശൻ തന്റെ ചിറകുകളാൽ അന്തരീക്ഷത്തെയപ്പാടെ തഴുകുന്നതായും നിശാപുഷ്പങ്ങൾ ചുറ്റും സൗരഭ്യം പരിസ്തരിയ്ക്കുന്നതായും ദേവദത്തന് തോന്നിക്കൊണ്ടിരുന്നു... വിളക്ക് വയ്ക്കുന്ന ശ്രീലക്ഷ്മിയുടെ രൂപം ആമോദത്തിൻ പാരിഭദ്രകസൂനങ്ങളായ് മനസ്സിലേക്ക് പെയ്തിറങ്ങവേ ദേവദത്തന്റെ ഓഷ്ഠങ്ങളിലത് വരികളായി നിറഞ്ഞു.... ""സംസ്ത്യായമാകെ കാത്തിരുന്നു സഹസ്രവികര്‍ത്തനപ്രഭ ചൊരിഞ്ഞിടും പത്മാലയയായ നിന്നെയേറെനാൾ പവമാനൻ പാരിജാതസൗരഭ്യം പരിസ്തരിയിക്കുന്നീ തൃസന്ധ്യയിൽ ആമോദദുന്ദുഭികൾ മുഴക്കുന്നു കൂടണയും വിഹഗങ്ങൾ വിദർഭമായിരുന്നയീ ഉദവസിതത്തെ ഋതുനന്ദനമാക്കി നിൻ പാദസ്പർശങ്ങൾ..."" ശ്രീലക്ഷ്മിയുടെ നേരെ കണ്ണിമ ചിമ്മാതെ നോട്ടമയച്ചു നിൽക്കുമ്പോൾ മനസ്സിൽ നിറഞ്ഞ വാണീശകലങ്ങളെ ദേവദത്തൻ ഫോണെടുത്ത് ടൈപ്പ് ചെയ്തതിനു ശേഷമാർക്കോ അയച്ചു. തുടർന്നൊരു നിർവൃതിയോടെ തലയുയർത്തുമ്പോൾ ശ്രീലക്ഷ്മി വിളക്ക് വച്ചു അഞ്ജലീമുഖിയായി പ്രാർഥനയിൽ മുഴുകി നിൽക്കുന്നത് ദേവദത്തന്റെ മിഴികളിൽ പതിഞ്ഞു. പ്രണയഹ്രദിനി വീചികളൊഴുകുന്ന മിഴികളോടെ ശ്രീലക്ഷ്മിയുടെ രൂപത്തെ ദേവദത്തൻ തന്റെ മനസ്സിലേക്കാവാഹിച്ചു കൊണ്ട് നിന്നു... പ്രാർത്ഥിച്ചു കഴിഞ്ഞു മിഴികൾ തുറന്ന ശ്രീലക്ഷ്മി ദേവദത്തന് നേരെ നിർവ്വികാരമായൊരു നോട്ടമയച്ചിട്ട് പൂമുഖത്തിന്റെ തിണ്ണയിലേക്ക് മാറി ഇരുന്നു... ================================== കുറച്ച് മുമ്പ് നടന്ന സംഭവങ്ങളുടെ അമ്പരപ്പിൽ വിഹരിച്ചു കൊണ്ട് ഹാളിൽ നിൽക്കുകയായിരുന്ന അഭിരാമി മിത്രയുടെ കൂടെ ഫോണിൽ വന്ന അച്ഛന്റെ വരികൾ വായിച്ചു കൊണ്ട് നിന്നു... അതിലെ വാക്കുകളുടെ അർത്ഥം ഗ്രഹിക്കുവാൻ കഴിയാതെ മിത്ര കണ്ണും മിഴിച്ചു നിന്നു... "ചേച്ചി.. എന്താണിത് "...? ദേവദത്തന്റെ വരികളിലേക്ക് നോക്കിയ മിത്ര അമ്പരപ്പോടെ അഭിരാമിയോട് തിരക്കി... "മനസ്സിലായില്ലേ നിനക്ക്...ലച്ചൂട്ടി വിളക്ക് വയ്ക്കുന്ന കണ്ടപ്പോൾ ദേവേട്ടന് പ്രണയം കൊണ്ട് വീർപ്പു മുട്ടിയത് വരികളായി ഇങ്ങോട്ട് വിട്ടു... അത്ര തന്നെ".. അഭിരാമിയോരൽപ്പം ഗൗരവത്തോടെ മിത്രയ്ക്ക് മറുപടി നൽകി.... "അമ്മയോട് പ്രണയം തോന്നുന്നതൊക്കെ ശരി തന്നെ. അതിന് ഇത് പോലത്തെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ വിതറണോ"...? അമ്പരപ്പ് വിട്ട് മാറാത്ത മിത്രയിൽ നിന്നും വീണ്ടും ചോദ്യമുയർന്നു... "ദേവേട്ടന് മറ്റുള്ളവരുടെ കിളി പറത്തുന്നതിൽ വല്ല മനസുഖവും തോന്നുന്നുണ്ടായിരിക്കും ചിലപ്പോൾ"... മിത്രയ്‌ക്ക് മറുപടി കൊടുക്കുമ്പോൾ അഭിരാമിയുടെ ചുണ്ടിലൊരു ചെറു ചിരി നിറഞ്ഞു.... "എന്തായാലും നമ്മുടെ ഗതികേട് തന്നെ"...മിത്ര ആരോടെന്നില്ലാതെ മൊഴിഞ്ഞു... അഭിരാമിയത് കേട്ടൊന്ന് പുഞ്ചിരിച്ചു... രാമേട്ടൻ തങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ട അഭിരാമിയും മിത്രയും തങ്ങളുടെ സംസാരത്തിന് വിരാമമിട്ടു... ഇരുവരുടെയും അടുത്തേക്ക് വന്ന രാമേട്ടനവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു... "എന്ത് പറ്റി രാമശ്ശന്റെ മക്കൾ അന്തം വിട്ട് നിൽക്കുന്നത് "...? രാമേട്ടനൊരു ചെറു ചിരിയോടെ തിരക്കി... "രാമശ്ശാ... എങ്ങനെ അന്തം വിടാതിരിക്കും. അങ്ങനത്തെ സംഭവങ്ങളല്ലേ ഇവിടെയിന്ന് നടന്നേക്കുന്നത്".... മിത്ര രാമേട്ടനോട് മൊഴിഞ്ഞു... "ഇങ്ങോട്ട് വരില്ലെന്നും പറഞ്ഞു അമ്മ അച്ഛനോട് ഭയങ്കര കടും പിടിത്തമായിരുന്നു. ഇവിടെ വന്നിട്ട് ആരോടും മിണ്ടാതെ മുറിയിൽ ഇരുന്ന അമ്മ പ്രതീക്ഷിക്കാതെ സന്ധ്യാദീപം തെളിയ്ക്കുന്നതൊക്കെ കണ്ടാൽ ആരായാലും അന്തം വിട്ട് കുന്തം മറിഞ്ഞ് പോകും".... മിത്രയുടെ പുറകെ അഭിരാമിയും തന്റെ മനസ്സിൽ നിറഞ്ഞത്‌ രാമേട്ടനോട് ഉണർത്തിച്ചു... "മക്കളെ... ഇതിനെല്ലാം എനിയ്ക്ക് ഒരുത്തരമേ തരാനുള്ളൂ. ലച്ചു മോൾക്ക് ഈ വീടിനെയും ദേവൻ കുഞ്ഞിനേയും ഒരിക്കലും വെറുക്കുവാൻ കഴിയില്ല. ഞാനന്നേ അനുമോളോട് പറഞ്ഞില്ലേ ദേവൻ കുഞ്ഞ് വിളിച്ചാൽ ലച്ചു മോൾക്ക് വരാതിരിക്കുവാൻ കഴിയില്ലെന്ന്. കാരണം ലച്ചുമോളിപ്പോഴും ദേവൻ കുഞ്ഞിനെ സ്നേഹിക്കുന്നു അത് പോലെ ദേവൻ കുഞ്ഞുള്ള ഈ വീടിനെയും"...രാമേട്ടന്റെ മിഴികളിൽ വാത്സല്യവും അഭിമാനവും നിറയുന്നത് അഭിരാമിയും മിത്രയും അമ്പരപ്പോടെ നോക്കി നിന്നു... "രാമശ്ശൻ മുമ്പ് പറഞ്ഞത് വീണ്ടുമാവർത്തിയ്ക്കുന്നു. അമ്മയിപ്പോഴും അച്ഛനെ സ്നേഹിക്കുന്നു എന്ന്"... അഭിരാമി ചിന്തിച്ചു... രാമേട്ടന്റെ വാക്കുകളിൽ മിത്രയും ചിന്താക്കുഴപ്പത്തിലായി.... "ലച്ചുമോളുടെയും ദേവൻ കുഞ്ഞിന്റെയും സ്നേഹത്തിന്റെ ആഴം പുറത്ത് നിന്ന് കാണുന്നൊരാൾക്ക് മനസ്സിലാക്കാൻ കഴിയില്ല"... അഭിരാമിയുടെയും മിത്രയുടെയും മുഖഭാവങ്ങളെ ആസ്വദിച്ചു കൊണ്ടൊരു ചെറു ചിരിയോടെ രാമേട്ടൻ പറഞ്ഞു... "രാമശ്ശാ... അമ്മയ്ക്ക് അച്ഛനോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പിയിട്ടാകും ഇത്രയും കാലം അച്ഛന് തന്റെ മക്കളെയൊന്ന് ലാളിക്കുവാൻ പോലുമവസരം ലഭിക്കാതിരുന്നതും ഇപ്പോഴും രണ്ട് ധ്രുവങ്ങളിലും മുറികളിലുമായി കഴിയുന്നതും"... മിത്രയുടെ സംസാരത്തിൽ പുച്ഛം നിറഞ്ഞു തുളുമ്പി... രാമേട്ടനത് കേട്ടൊന്ന് മന്ദഹസിച്ചു... "മീനുമോളെ... ലച്ചുമോളിത്രയും കാലം ദേവൻ കുഞ്ഞിനെ പിരിഞ്ഞിരുന്നതിന് കാരണം തീർച്ചയായും ദേവൻ കുഞ്ഞിനോടുള്ള വെറുപ്പാണ് എന്നിരുന്നാലും ലച്ചു മോൾ എത്രത്തോളം വെറുക്കുന്നോ അത്രയും ദേവൻ കുഞ്ഞിനെയിപ്പോഴും സ്നേഹിക്കുന്നു"... രാമേട്ടൻ മന്ദഹാസത്തോടെ മിത്രയ്ക്ക് മറുപടി നൽകി... രാമേട്ടന്റെ മറുപടിയിൽ അഭിരാമിയും മിത്രയും ആശയക്കുഴപ്പത്തോടെ രാമേട്ടനെ സൂക്ഷിച്ചു നോക്കി... "രാമശ്ശാ... രാമശ്ശനെന്താ പറഞ്ഞു വരുന്നത്"...? അഭിരാമി ആശയക്കുഴപ്പമണിഞ്ഞ മുഖഭാവത്തോടെ തിരക്കി.. "മോളെ... ഞാൻ പറഞ്ഞു വരുന്നത് എന്തെന്നാൽ... ദേവൻ കുഞ്ഞവിടെ വന്ന് ശുശ്രൂഷിക്കുമ്പോൾ ലച്ചു മോളെന്തെങ്കിലും എതിർപ്പ് കാണിച്ചിരുന്നോ"...? രാമേട്ടന്റെ ഉത്തരമൊരു ചോദ്യത്തിലവസാനിച്ചു... അഭിരാമിയും മിത്രയും ഇല്ലെന്ന് തലയാട്ടി... "അതാണ് ഞാൻ പറഞ്ഞത്... ലച്ചുമോൾക്ക് ദേവൻ കുഞ്ഞിനോട് ഒന്നിനും എതിർപ്പ് പറയുവാൻ കഴിയില്ല. നിങ്ങളവരുടെ മക്കളാണെങ്കിലും അവരെ മനസ്സിലാക്കുവാൻ നിങ്ങൾക്കൊരിക്കലും കഴിയില്ല".... രാമേട്ടനൊരു ചിരിയോടെ പറഞ്ഞു നിർത്തി... "അത് രാമശ്ശൻ പറഞ്ഞത് സത്യം... ഞങ്ങളുടെ അച്ഛനമ്മമാർ ഉത്തരം കിട്ടാത്തൊരു കടംകഥയാണ്. ഈ വീട്ടിൽ എല്ലാവർക്കും വട്ടായെന്ന് തോന്നുന്നു. അച്ഛന് പ്രണയം മൂത്ത് വട്ട്... അമ്മ പിന്നെ പണ്ടേ സൈക്കോ..ഇവരുടെയൊക്കെ വട്ട് പകർന്നു കിട്ടിയ രാമശ്ശനും... മിത്തൂ.. നമുക്ക് പൂമുഖത്തു പോയി ദേവേട്ടന്റെ പ്രണയനിമിഷങ്ങൾ കണ്ട് നിർവൃതിയടയാം.. വാ"... രാമേട്ടനെ നോക്കി മറുപടി നൽകിയതിന് ശേഷം മിത്രയുടെ കൈയിൽ പിടിച്ചു കൊണ്ട് അവളെ നോക്കി അഭിരാമി മൊഴിഞ്ഞു... മിത്ര സമ്മതത്തോടെ തലയാട്ടി... തുടർന്ന് ഇരുവരും പൂമുഖത്തേക്ക് നടന്നു... ഇരുവരും പോകുന്നതൊരു പുഞ്ചിരിയോടെ രാമേട്ടൻ നോക്കി നിന്നു... പൂമുഖത്തെത്തിയ അഭിരാമിയും മിത്രയും മിഴികളിൽ പൂമുഖത്തെ തിണ്ണയിൽ ഇരിക്കുന്ന ശ്രീലക്ഷ്മിയെയും അവളിൽ നിന്നും കണ്ണെടുക്കാതെ നോട്ടമയച്ചു കൊണ്ട് അങ്കണത്തിലൊരു മന്ദഹാസത്തോടെ നിൽക്കുന്ന ദേവദത്തനെയുമാണ് കണ്ടത്.... "ചേച്ചി... അച്ഛനിത് എന്ത് നോട്ടമാ അമ്മയെ നോക്കുന്നത് എന്നിട്ടും അമ്മയ്ക്കെന്തെങ്കിലും കുലുക്കമുണ്ടോന്ന് നോക്കിയേ"... അച്ഛനമ്മമാരുടെ മുഖഭാവങ്ങൾ കണ്ട മിത്ര വാക്കുകളിൽ പുച്ഛമൽപ്പം കലർത്തിക്കൊണ്ട് അഭിരാമിയോട് മൊഴിഞ്ഞു... "മിത്തൂ... അമ്മയടുത്തുണ്ടെങ്കിൽ അച്ഛനീ ലോകം തന്നെ മറക്കും. ലോകത്തുള്ള കറന്റ്‌ മുഴുവനുമടിച്ചാലും ഒരു ഭാവഭേദവുമില്ലാതെ ഇരിക്കുന്ന ഈ അമ്മ അച്ഛനെയിപ്പോഴും സ്നേഹിക്കുന്നു എന്നാണ് അച്ഛനും രാമശ്ശനും പറയുന്നത് ".... അഭിരാമിയൊരു നെടുവീർപ്പോടെ മിത്രയോട് മൊഴിഞ്ഞു... മിത്ര ഇതിനിടയിൽ ഈ രംഗങ്ങളെല്ലാം തന്റെ ഫോണിൽ പകർത്തിക്കൊണ്ടിരുന്നു.. അല്പനിമിഷങ്ങൾ പൂമുഖത്ത് ചെലവഴിച്ചതിന് ശേഷം ഇരുവരും അകത്തേക്ക് നീങ്ങി... ================================== രാത്രിയിലും ഊൺ മേശ അഭിരാമിയുടെയും മിത്രയുടെയും കളിചിരി ബഹലങ്ങളാൽ നിറഞ്ഞെങ്കിലും ശ്രീലക്ഷ്മി അതിലൊന്നും ശ്രദ്ധിക്കാതെ അതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു... ഭക്ഷണത്തിന് ശേഷം അഭിരാമിയും മിത്രയും ഒരു മുറിയിലും ദേവദത്തൻ തന്റെ മുറിയിലും ശ്രീലക്ഷ്മി ദേവദത്തന്റെ മുരിയ്ക്കെതിർവശമുള്ള താൻ രാവിലെ തെരഞ്ഞെടുത്ത മുറിയിലും ഉറങ്ങുവാൻ കിടന്നു... അമ്മ വീട്ടിൽ വന്നതിന് ശേഷം അച്ഛൻ വേറെയേതോ ലോകത്താണെന്ന് തോന്നിയതിനാൽ അഭിരാമിയും മിത്രയും ദേവദത്തനെ നിർബന്ധിക്കുവാനും നിന്നില്ല... നേരമേറെ കഴിഞ്ഞിട്ടും ദേവദത്തന് ഉറക്കം വന്നില്ല. അല്പ സമയം ഫോണിൽ നോക്കിക്കൊണ്ടിരുന്ന ദേവദത്തൻ പതിയെ തന്റെ കട്ടിലിൽ നിന്നുമെഴുന്നേറ്റു... വാതിൽ തുറന്ന് പുറത്തിറങ്ങിയ ദേവദത്തന്റെ കാലുകൾ ശ്രീലക്ഷ്മിയുടെ മുറിയ്ക്ക് നേരെ നീങ്ങി.... വാതിൽ ഉള്ളിൽ നിന്നും ലോക്ക് ചെയ്തിട്ടുണ്ടാവുമോ എന്നൊരു നിമിഷം ശങ്കിച്ച ദേവദത്തൻ മുറിയുടെ വാതിലിൽ പിടിച്ചു കൊണ്ട് പതിയെ തള്ളി നോക്കി. വാതിൽ തുറന്നത് കണ്ട ദേവദത്തന്റെ മനസ്സിൽ ആനന്ദമൊരു തരംഗമായി ഒഴുകുവാൻ തുടങ്ങി... അകത്തേക്ക് കടന്ന ദേവദത്തൻ കണ്ടു കട്ടിലിൽ കൊത്തിയെടുത്ത ശില്പം പോലെ മനോഹരിയായി നിദ്രയെ പുൽകിയ ശ്രീലക്ഷ്മിയെന്ന തന്റെ പ്രണയത്തെ... ശ്രീലക്ഷ്മിയുടെ കട്ടിലിന് അടുത്തെത്തിയ ദേവദത്തൻ അവൾ കിടക്കുന്നതിനു അരികിലായി ഇരുന്നു... മലർന്നു കിടന്നുറങ്ങുന്ന ശ്രീലക്ഷ്മിയുടെ നിടിലത്തിൽ അരുമയായി തഴുകിയ ദേവദത്തൻ വീണു കിടക്കുന്ന അളകങ്ങളെ ഒന്ന് മാടിയൊതുക്കി. തുടർന്ന് ദേവദത്തനവളുടെ ശിരസ്സിലും മറ്റും പ്രണയാർദ്രമായി തഴുകിക്കൊണ്ടിരുന്നു... ലച്ചൂ...നിന്റെ ദേവേട്ടൻ ഇന്നെത്ര സന്തുഷ്ടനാണെന്ന് അറിയാമോ. ഒരു മുറിയുടെ ഇപ്പുറമാണെങ്കിൽ പോലും നീയെന്റെ അരികിൽ ഉണ്ടെന്ന സത്യമെന്നിൽ പകരുന്ന ആനന്ദം അവർണ്ണനീയമാണ്...ശ്രീലക്ഷ്മിയേ തഴുകുമ്പോൾ ദേവദത്തനൊരു പുഞ്ചിരിയണിഞ്ഞു കൊണ്ട് മനസ്സിൽ ചിന്തിച്ചു... അൽപ്പനിമിഷം ശ്രീലക്ഷ്മിയെയും നോക്കി ഇരുന്ന ദേവദത്തൻ തന്റെ ശിരസ്സ് താഴ്ത്തി അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകളമർത്തി.... ശ്രീലക്ഷ്മിയ്ക്ക് ചുംബനമർപ്പിച്ച ദേവദത്തൻ എഴുന്നേറ്റ് അവളെയൊന്ന് നോക്കിയതിനു ശേഷം മുറിയ്ക്ക് പുറത്തേക്ക് നീങ്ങി... ദേവദത്തനാ മുറി വിട്ടിറങ്ങുന്നത് ശ്രീലക്ഷ്മിയുടെ നീല നയനങ്ങൾ ശ്രദ്ധിക്കുന്നത് ദേവദത്തനറിഞ്ഞില്ല.... തുടരും #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ
ഋതുനന്ദനം... Part 121 അകത്തേക്ക് കയറിയപ്പോൾ മിത്ര തന്റെ വീടിന്റെ ഉൾവശത്ത് കൂടിയൊന്ന് കണ്ണുകളോടിച്ചു... ഒന്നരവയസ്സ് വരെ താൻ കളിച്ചു നടന്ന തന്റെ വീട്ടിൽ താനെത്തിയിരിക്കുന്നു...ഓർക്കുമ്പോൾ തന്നെ മിത്രയുടെ മനസ്സിൽ ആനന്ദം വനഹ്രദിനിയെ പോലെ നിറഞ്ഞൊഴുകുവാൻ തുടങ്ങി... അല്പനിമിഷങ്ങൾക്ക് ശേഷം ട്രോളി ബാഗും പിടിച്ചു കൊണ്ട് രാമേട്ടനും പിന്നാലെ ശ്രീലക്ഷ്മിയും ഹാളിലേക്ക് വന്നു. ശ്രീലക്ഷ്മിയെ കണ്ടപ്പോൾ മിത്രയുടെ മുഖത്ത് അത്രയും നേരം നിറഞ്ഞു നിന്ന ആനന്ദസാഗരവീചികൾ അപ്രത്യക്ഷമായി. പകരമവളുടെ മുഖത്താകമാനം പ്രതിഘങ്ങളുടെ കൗളമേഘങ്ങൾ നിറഞ്ഞു. അവളുടെ മുഖം വലിഞ്ഞു മുറുകി... മിത്രയുടെ മുഖം ആസ്വസ്ഥമായത് കണ്ടപ്പോൾ അഭിരാമി അവളെയും കൊണ്ട് തന്റെ മുറിയിലേക്ക് കൊണ്ട് പോയി... മുറിയിലെത്തിയിട്ടും മിത്രയുടെ മുഖം തെളിയാത്തത് അഭിരാമിയുടെ ശ്രദ്ധയിൽ പെട്ടു... "മിത്തൂ... എന്താ മോളെ നിന്റെ മുഖത്തൊരു വാട്ടം"...? എന്ത് കൊണ്ടായിരിക്കുമെന്ന് ഊഹിച്ചെങ്കിലും അഭിരാമി മിത്രയോടവളുടെ അസ്വസ്ഥതയുടെ കാരണം തിരക്കി... "ചേച്ചി... ഈ നാടും വീടും പരിസരവും എന്നിൽ അൽപനേരം കൊണ്ടുണ്ടാക്കിയ അനുഭൂതി വാക്കുകളാൽ വർണ്ണിയ്ക്കുവാൻ കഴിയില്ല. ഈ വീട്ടിൽ കയറിയപ്പോൾ എനിക്ക് ഞാനാദ്യമായി വരുന്നത് പോലെയോ ഒരപരിചിതത്വമോ എനിക്കാനുഭവപ്പെട്ടില്ല. പിന്നെ രാമശ്ശന്റെ നമ്മളോടുള്ള വാത്സല്യം എന്റെ മനസ്സിൽ പകർന്നത് ഇത് വരെ അനുഭവിയ്ക്കുവാൻ കഴിയാത്തൊരു നിർവൃതിയാണ്. ഇതെല്ലാമിത്രയും കാലം നമുക്ക് നഷ്ടമാക്കിയ ആ യക്ഷി ഹാളിലേക്ക് കയറി വന്നത് കണ്ടപ്പോൾ അത് വരെ എന്നിൽ നിറഞ്ഞ സന്തോഷമെല്ലാം കളഞ്ഞു കുളിച്ചു. അത്രയ്ക്ക് വെറുപ്പ് തോന്നുന്നു എനിക്കമ്മയെന്ന് പറയുന്ന ആ സ്ത്രീയോട്"...മിത്രയുടെ ശബ്ദത്തിൽ ഇടർച്ചയും മുഖമാകെ കോപത്താൽ വലിഞ്ഞും മുറുകി അഭിരാമിയോടത് പറയുമ്പോൾ... അഭിരാമിയ്ക്ക് എന്ത് മറുപടി നൽകണമെന്ന് അറിയില്ലായിരുന്നു. ദേവദത്തന്റെ മകളാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷം ഇവിടെ വന്നപ്പോൾ താനും മിത്രയുടേതിനു സമാനമായ അവസ്ഥയിലായിരുന്നല്ലോ എന്നവളോർത്തു... മിത്രയോട് അഭിരാമിയെന്തോ പറയാൻ നോക്കുമ്പോഴേക്കും മുറിയിലേക്ക് ദേവദത്തൻ കയറി വന്നതിനാൽ അവളാ ഉദ്യമം ഉപേക്ഷിച്ചു.... "മീനൂട്ടി... എങ്ങനുണ്ട് നാടും നമ്മുടെ വീടുമൊക്കെ... ഇഷ്ടമായോ"...? അഭിരാമിയുടെയും മിത്രയുടെയും അടുത്തെത്തിയ ദേവദത്തൻ മിത്രയോട് ചോദിച്ചു... പൊടുന്നനെ മിത്ര ദേവദത്തനെ കെട്ടിപ്പിടിച്ചയാളുടെ കവിളിലൊന്ന് ചുംബിച്ചു... "അച്ഛാ... ഒരുപാട്... ഞാനിനിയീ നാടും വീടും വിട്ട് എങ്ങോട്ടുമില്ല"... മിത്ര ദേവദത്തന്റെ മുഖത്തേക്ക് നോക്കിയൊരു സംതൃപ്തി നിറഞ്ഞ ചിരിയോടെ മൊഴിഞ്ഞു... "അങ്ങനെ തറപ്പിച്ചു പറയാതെ... മീനൂട്ടിയുടെ കല്യാണം കഴിഞ്ഞാൽ പിന്നെ ഇവിടുന്ന് പോകേണ്ടി വരില്ലേ"... ദേവദത്തൻ മിത്രയോട് അവളെ നോക്കിയൊന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു... "ഈ അച്ഛന്റെയൊരു കാര്യം... അച്ഛനെന്നെ നാളെ തന്നെ കെട്ടിച്ചു വിടാനൊന്നും പോണില്ലല്ലോ"... മിത്രയൊന്ന് ചൊടിച്ചു കൊണ്ട് ദേവദത്തൻ നെഞ്ചിൽ പതിയെ ഇടിച്ചു.. "അച്ഛന്റെ കാന്താരികളൊന്ന് ഫ്രഷായി ഭക്ഷണം കഴിക്കാൻ വാ. രാമേട്ടൻ നിങ്ങൾക്കായി എന്തൊക്കെയോ ഉണ്ടാക്കി വച്ചിട്ടുണ്ട് "... ദേവദത്തൻ ഇരുവരെയും നോക്കികൊണ്ട് മൊഴിഞ്ഞു... ഇരുവരും തലയാട്ടി സമ്മതിച്ചു... ================================== ഫ്രഷായതിന് ശേഷം അഭിരാമി മിയത്രയെയും കൊണ്ട് മുകളിലെ നിലയിലേക്ക് പോയി. അവിടെ ദേവദത്തൻ മുമ്പവൾക്ക് കാണിച്ചു കൊടുത്ത ഇരുവർക്കുമായി വാങ്ങിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ഫാൻസികളും അടങ്ങുന്ന അലമാരയും മറ്റും കാണിച്ചു. തനിയ്ക്കുള്ള സാധനങ്ങൾ വച്ച അലമാര തുറന്ന മിത്രയുടെ മനസ്സ് ആനന്ദത്തിന്റെയും അത്ഭുതത്തിന്റെയും പരകോടിയിലെത്തിച്ചേർന്നു. തനിയ്ക്കായി അച്ഛൻ പലപ്പോഴായി വാങ്ങിച്ചു വച്ച സമ്മാനങ്ങൾ മിത്ര ആവേശത്തോടെ കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു. വസ്ത്രങ്ങളും സ്വർണം ഫാൻസി ആഭരണങ്ങളും ഓരോന്നായ് അവളെടുത്തു തന്റെ ദേഹത്ത് വച്ചു നോക്കിക്കൊണ്ടിരുന്നു.... തന്റെ കൊച്ചുപ്രായങ്ങളിൽ വാങ്ങിച്ചതും എന്നാൽ തനിയ്ക്കിപ്പോൾ അണിയുവാൻ കഴിയാത്തതുമായതെല്ലാം മിത്രയൊരു വ്യസനത്തോടെ എടുത്ത് നോക്കിക്കൊണ്ടിരുന്നു. ആഭരണങ്ങളിൽ ചിലതെല്ലാം അവളപ്പോൾ തന്നെ എടുത്തണിഞ്ഞു. അണിഞ്ഞതിനെ കുറിച്ച് അവൾ അഭിരാമിയോട് അഭിപ്രായങ്ങൾ ആരാഞ്ഞു കൊണ്ടിരുന്നു. മിത്രയുടെ വെപ്രാളവും ആനന്ദവുമെല്ലാം അഭിരാമിയൊരു വാത്സല്യത്തോടെ ആസ്വദിച്ചു.... മിത്ര ആക്കൂട്ടത്തിൽ നിന്നും ഒന്ന് രണ്ട് ആഭരണങ്ങളും ദാവണി സെറ്റും എടുത്തതിന് ശേഷം അഭിരാമിയെ ഒന്ന് നോക്കി. മിത്രയുടെ മിഴികളിൽ തുഷ്ടിയുടെ നീർത്തിളക്കങ്ങൾ അഭിരാമിയുടെ ശ്രദ്ധയിൽ പെട്ടു. അവളൊരു വാത്സല്യത്തോടെ പുഞ്ചിരിച്ചു... അൽപനേരം ആ മുറിയിൽ ചെലവഴിച്ചതിനു ശേഷമിരുവരും അടുക്കളയിലേക്കെത്തി. രാമേട്ടനവിടെ തകൃതിയായി പാചകം ചെയ്യുന്നത് കണ്ടു അവർ. ഇരുവരും അടുക്കളയിലോട്ട് വന്നതറിഞ്ഞ രാമേട്ടനിരുവരെയും നോക്കിയൊന്ന് പുഞ്ചിരിച്ചു.. "രാമശ്ശാ... രാമശ്ശനിന്ന് ഒഴിവില്ലാതെ പാചകത്തിലേർപ്പെട്ടിരിക്കുകയാണെന്ന് തോന്നുന്നല്ലോ"..? അടുക്കളയിൽ കയറിയ ഉടനെ അഭിരാമി ചോദിച്ചു... "പിന്നല്ലാതെ... ഇന്ന് ഞാനെത്ര സന്തോഷത്തിലാണെന്ന് അറിയാമോ.. ഇന്നീ വീടിന്റെ മഹാലക്ഷ്മി തിരിച്ചു വന്ന ദിവസമാ"...രാമേട്ടനതിയായ ആഹ്ലാദത്തോടെ അഭിരാമിയ്ക്ക് മറുപടി നൽകി.... രാമേട്ടന്റെ മറുപടി അഭിരാമിയ്ക്കും മിത്രയ്ക്കും അതൃപ്തി സമ്മാനിച്ചുവെങ്കിലും അവരത് പുറത്ത് കാണിച്ചില്ല... "രാമശ്ശന് മഹാലക്ഷ്മി വന്നതിൽ ആണല്ലേ സന്തോഷം. ഇത്രയും കാലത്തിനു ശേഷം ഞാൻ വന്നതിൽ ഒരു സന്തോഷവുമില്ല അല്ലെ"...? മിത്രയൊരു പരിഭവത്തോടെ രാമേട്ടനോട് ചോദിച്ചു.. മിത്രയുടെ വാക്കുകളിലൂടെ അവളുടെ കുശുമ്പ് മനസ്സിലാക്കിയ രാമേട്ടനവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു... "അയ്യോടാ... രാമശ്ശന്റെ മീനൂട്ടി വന്നതിൽ രാമശ്ശന് സന്തോഷം ഇല്ലാതിരിക്കുമോ. പിന്നെ ലച്ചു മോൾ വന്നത് വേറെയൊരു സന്തോഷം"... മിത്രയുടെ അടുത്തേക്ക് വന്ന രാമേട്ടനവളുടെ താടിയിൽ പിടിച്ചൊന്ന് കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു... "മിത്തൂ... ഇപ്പോൾ എങ്ങനുണ്ട്.. ഞാൻ പറഞ്ഞതല്ലേ അച്ഛനിൽ നിന്നും പകർന്നു കിട്ടിയ രാമശ്ശന്റെ വട്ടിനെ പറ്റി. ഇപ്പോൾ മനസ്സിലായല്ലോ നിനക്ക് "...? അഭിരാമിയൊന്ന് മുഖം കോട്ടിക്കൊണ്ട് മിത്രയോട് തിരക്കി... "ചേച്ചി.... നീ പറഞ്ഞത് ശരിയാ.. ഇത്രയ്ക്ക് ഞാൻ പ്രതീക്ഷിച്ചില്ല"... മിത്രയൊന്ന് ചിരിച്ചു കൊണ്ട് അഭിരാമിയ്ക്ക് മറുപടി നൽകി... ഇരുവരുടെയും പ്രതികരണങ്ങൾ രാമേട്ടനൊരു പുഞ്ചിരിയോടെ കെട്ട് നിന്നു... "മക്കളെ... നിങ്ങൾ ദേവൻ കുഞ്ഞിന്റെ മുഖത്തുള്ള ആനന്ദം ശ്രദ്ധിച്ചോ. കുഞ്ഞിനിപ്പോൾ ഒരു പത്ത് വയസ്സ് കുറഞ്ഞ പോലെയാണ്. അനുമോൾ ശ്രദ്ധിച്ചു കാണും ലച്ചു മോളെ കണ്ടു മുട്ടിയതിനും ഇവിടെ വന്നതിനും ശേഷമുള്ള കുഞ്ഞിന്റെ മുഖത്തെ മാറ്റം. ലച്ചു മോളുടെ മടങ്ങി വരവ് ഞങ്ങൾക്ക് പകരുന്ന ആനന്ദത്തെ കുറിച്ച് വിവരിക്കുവാൻ ഞങ്ങൾക്ക് വാക്കുകളില്ല"...രാമേട്ടനൊരു പുഞ്ചിരിയോടെ അഭിരാമിയേയും മിത്രയേയും നോക്കിക്കൊണ്ട് മൊഴിഞ്ഞു... രാമേട്ടൻ പറഞ്ഞത് കേട്ടൊരു അമ്പരപ്പോടെ നിന്നു മിത്ര. അഭിരാമി ഇതൊക്കെ മുമ്പ് തന്നെ താൻ കെട്ടിട്ടുള്ളതാണെന്ന മുഖഭാവത്തോടെ നിന്നു... ഇത്രയൊക്കെ അമ്മ കാണിച്ചു കൂട്ടിയിട്ടും ഈ മനുഷ്യന് അമ്മയോട് ഒരു വെറുപ്പോ ദേഷ്യമോ ഇല്ല...ശ്രീലക്ഷ്മിയെ കുറിച്ചു പറയുമ്പോൾ രാമേട്ടന്റെ മിഴികളിൽ നിറഞ്ഞ വാത്സല്യവും അഭിമാനവും കണ്ടമ്പരന്ന മിത്ര മുമ്പിതിനെ കുറിച്ച് അഭിരാമി പറഞ്ഞതോർത്തു.... "അച്ഛനെ അത്രയ്ക്ക് വെറുക്കുന്ന രാമശ്ശന്റെ മഹാലക്ഷ്മി എത്ര ദിവസമിവിടെ കാണുമെന്ന് കണ്ടറിയണം"...അഭിരാമിയൽപ്പം പുച്ഛത്തോടെ രാമേട്ടനോട് പറഞ്ഞു... "മോളെ.... ലച്ചുമോളിനി ഈ വീട് വിട്ട് പോവില്ല"... രാമേട്ടൻ പുഞ്ചിരി വിടാതെ തന്നെ അഭിരാമിയോട് മൊഴിഞ്ഞു... "അതെന്താ.. രാമശ്ശനും അച്ഛനും കൂടി ഇവിടെ കോവിലുണ്ടാക്കി പ്രതിഷ്ഠിക്കുവാൻ പോകുവാണോ മഹാലക്ഷ്മിയെ"...? മിത്രയുടെ ചോദ്യത്തിലും പുച്ഛം കലർന്നു... "രാമശ്ശന്റെ മക്കള് നോക്കിക്കോ.. നിങ്ങളുടെ അമ്മയിനി ഇവിടം വിട്ട് പോവില്ല. പോകുകയാണെങ്കിലത് ദേവൻ കുഞ്ഞിന്റെ കൂടെ മാത്രമായിരിക്കും"... രാമേട്ടൻ പുഞ്ചിരിയോടെ ഒരു വെല്ലുവിളി കലർന്ന സ്വരത്തിൽ മിത്രയ്ക്കും അഭിരാമിയ്ക്കുമായി മറുപടി നൽകി... "മിത്തൂ... ഇനിയും ഇവിടെ നിന്നാൽ ദേവി മഹാത്മ്യം പോലെ ലച്ചു മഹാത്മ്യം കേൾക്കേണ്ടി വരും.. നമുക്ക് പോകാം"...അഭിരാമിയൊരു ചെറുചിരിയോടെ മിത്രയോട് മൊഴിഞ്ഞു.... മിത്ര സമ്മതപൂർവ്വം തല കുലുക്കി. തുടർന്നിരുവരും ഹാളിലേക്ക് നടന്നു... ഇരുവരും നടന്നു പോകുന്നതൊരു പുഞ്ചിരിയോടെ രാമേട്ടൻ നോക്കി നിന്നു... ഭക്ഷണം കഴിയ്ക്കുവാനായി വന്ന ദേവദത്തനും ശ്രീലക്ഷ്മിയ്ക്കും മക്കൾക്കുമായി രാമേട്ടൻ വിഭവസമൃദ്ധമായൊരു സദ്യ തന്നെയൊരുക്കിയിരുന്നു. വർഷങ്ങൾക്ക് ശേഷമാ ഊൺ മേശയും വീടിനകവും ബഹലങ്ങളാലും പൊട്ടിച്ചിരികളാലും ശബ്ദമുഖരിതമായി. രാമേട്ടനോരോ വിഭവവും വാത്സല്യത്തോടെ അഭിരാമിയേയും മിയത്രയേയും കഴിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ ശ്രീലക്ഷ്മി ഈ ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.... രാമേട്ടന്റെ സ്നേഹത്തിൽ മനസ്സ് നിറഞ്ഞ മിത്ര തനിയ്ക്കിതൊക്കെ ലഭിക്കുന്നതിൽ നിന്നുമകറ്റിയതിന് കാരണക്കാരിയായ തന്റെയമ്മയെ ഉള്ളിൽ നുരച്ചു പൊന്തിയ കോപത്തോടെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു.... മിത്ര ഇടയ്ക്കിടെ ശ്രീലക്ഷ്മിയെ ഒളികണ്ണിട്ട് നോക്കുന്നത് ശ്രദ്ധിച്ച അഭിരാമിയുടെ മനസ്സിലും കോപം അഗ്നിജ്വാലകളായി നിറഞ്ഞു... ആനന്ദഭരിതമായ അന്തരീക്ഷത്തിൽ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിൽ ഇത് പോലെയിരിക്കുവാൻ അമ്മയ്ക്കെങ്ങനെ സാധിക്കുന്നു. അച്ഛനെന്തിനാണാവോ അമ്മയെയും കൊണ്ടിങ്ങോട്ട് വന്നത്. അമ്മ പഴയ പോലെ അച്ഛന്റെ കൂടെ കഴിയുമെന്ന് തനിയ്‌ക്ക് തോന്നുന്നില്ല. ഇവിടെ എത്തിയപ്പോൾ അത് വ്യക്തമായതാണ്. അച്ഛന്റെ മുറിയുടെ എതിർവശത്തുള്ള മുറിയിലേക്കാണ് വന്ന പാടെ പോയത്. തന്റെ കഴുത്തിൽ താലിയണിഞ്ഞ തന്റെ മക്കളുടെ അച്ഛനാണെന്ന പരിഗണനയോ നോട്ടമോ പോലും അമ്മയിൽ നിന്നുമുണ്ടായില്ല...ഉള്ളിൽ നിറഞ്ഞ കോപത്തോടെ പല്ലിറുമ്മിക്കൊണ്ട് അഭിരാമി ശ്രീലക്ഷ്മിയുടെ നേരെ നോട്ടമയച്ചു കൊണ്ട് ചിന്തിച്ചു.... ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ചുറ്റും കണ്ണോടിച്ച ദേവദത്തൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ കഴിക്കുന്ന ശ്രീലക്ഷ്മിയേയും അവളെ നോക്കി എല്ലാമുള്ളിലൊതുക്കുന്ന തന്റെ മക്കളുടെ മുഖഭാവങ്ങളും.... തീരുമ്പോൾ തീരുമ്പോൾ രാമേട്ടൻ അഭിരാമിയേയും മിത്രയേയും വീണ്ടും വീണ്ടും കഴിപ്പിച്ചു കൊണ്ടിരുന്നു... ഇതിനിടയിൽ കഴിച്ചു കഴിഞ്ഞ ശ്രീലക്ഷ്മി ആരോടുമൊന്നും പറയാതെ ആരെയും ശ്രദ്ധിക്കാതെ ഊൺ മേശ വിട്ടെഴുന്നേറ്റ് പോയി... ================================== ഭക്ഷണം കഴിച്ചു കുറേ സമയം ദേവദത്തൻ തന്റെ മക്കളോടൊപ്പം പൂമുഖത്തിരുന്നു ഓരോ കാര്യങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. പണ്ട് നടന്ന സംഭവങ്ങളും ആ പൂമുഖത്ത് വച്ചു ശ്രീലക്ഷ്മിയോട് നൃത്തത്തെ പറ്റിയുള്ള സംശയങ്ങൾ തിരക്കിയതും പിന്നീട് വിവാഹത്തിനു ശേഷമതേ സ്ഥലത്ത് വച്ചു നടന്ന സംഭാഷണങ്ങളും എല്ലാം ദേവദത്തൻ മക്കളോട് വിവരിച്ചു കൊണ്ടിരുന്നു... അമ്മയെ പറ്റി പറയുമ്പോൾ അഭിരാമിയുടെയും മിത്രയുടെയും മനസ്സിൽ അനിഷ്ടം നിറഞ്ഞുവെങ്കിലും അച്ഛനൊരുപാട് സന്തോഷത്തോടെ വിവരിയ്ക്കുമ്പോൾ തങ്ങൾക്കുള്ള അനിഷ്ടം അച്ഛനെയറിയിക്കുവാനോ അത് വഴി അച്ഛനെ നിരാശയിൽ ആഴ്ത്താനും ഇരുവരും തയ്യാറായിരുന്നില്ല. അതിനാൽ എതിരെയൊന്നും മൊഴിയാതെ ദേവദത്തൻ പറയുന്നതെല്ലാം മൗനത്തോടെ കേട്ടു നിന്നിരുവരും... തന്റെ മക്കളുടെ മനസ്സിൽ നിറഞ്ഞിരിക്കുന്ന അനിഷ്ടം അവരെത്ര ഒളിപ്പിയ്ക്കുവാൻ ശ്രമിച്ചിട്ടും ദേവദത്തനത് മനസ്സിലായിരുന്നു. എന്നാലയാളത് പുറത്ത് കാണിക്കാതെ മക്കളോട് സംസാരിച്ചു കൊണ്ടിരുന്നു... സംസാരിച്ചിരുന്നു നേരം ഒരുപാട് കഴിഞ്ഞൊരു നാല് മണിയോടെ ദേവദത്തൻ മക്കളിരുവരെയും കൂട്ടി പുറത്തേക്കിറങ്ങി. പുരയിടത്തിലൂടെ സംസാരിച്ചു കൊണ്ട് നടക്കുമ്പോൾ മിത്ര വളരെയേറെ കൗതുകത്തോടും അത്ഭുതത്തോടും കൂടി പുരയിടത്തിലെ കാഴ്ചകൾ കണ്ടു കൊണ്ട് നിന്നു... കുറച്ച് സമയം പുരയിടത്തിലൂടെ നടന്നതിനു ശേഷം മൂവരും പുളി മരത്തിന് കീഴിലെത്തി. ദേവദത്തൻ പുളി മരവുമായി ബന്ധപ്പെട്ട ശ്രീലക്ഷ്മിയുമായുള്ള തന്റെ ജീവിതത്തിലെ ചില രംഗങ്ങളും മറ്റും വിവരിച്ചു കൊണ്ടിരുന്നു അപ്പോഴും.... തുടർന്ന് അഭിരാമിയുമായി ആ മരത്തിനു കീഴിൽ വച്ചു ആദ്യമായ് നടന്ന സംഭാഷണങ്ങളും മറ്റും ദേവദത്തൻ വിവരിയ്ക്കവേ മിത്രയ്ക്ക് ചിരിയടക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അവൾ അഭിരാമിയെ കളിയാക്കിച്ചിരിച്ചു കൊണ്ടിരുന്നു. അഭിരാമിയാവട്ടെ മിത്രയോട് വഴക്കിട്ടു കൊണ്ടുമിരുന്നു.... ദേവദത്തൻ മക്കളിരുവരുടെയും വഴക്കും കുസൃതികളും ഒരു ചിരിയോടെ ആസ്വദിച്ചു കൊണ്ട് നിന്നു... കളിയാക്കലും ചിരിയുമായി സമയമങ്ങനെ കടന്നു പോയി. അസ്തമയാർക്കൻ അനന്തവിഹായസ്സിനെ പീതകാവേരമണിയിച്ചപ്പോൾ അഭിരാമി പെട്ടെന്നെന്തോ ഓർത്ത പോലെ നിന്നു. മിത്ര അഭിരാമിയോട് എന്താണ് കാര്യമെന്ന് തിരക്കി.... "മിത്തൂ... വിളക്ക് വയ്ക്കാൻ സമയമായി. നമുക്ക് പോയി വിളക്ക് വയ്ക്കാം"...അഭിരാമി മിത്രയോട് മൊഴിഞ്ഞു... അഭിരാമി പറഞ്ഞത് കേട്ടപ്പോൾ മിത്രയ്ക്കും താല്പര്യമേറെ നിറഞ്ഞു. ഇരുവരും ദേവദത്തനെയും കൊണ്ട് വീടിന് നെറ്റ് നടന്നു. മുറ്റത്തെത്തിയപ്പോൾ ദേവദത്തൻ മക്കളോട് അകത്തേക്ക് പൊയ്ക്കോളാനും തനിയ്ക്ക് ഒന്ന് രണ്ട് കോൾ ചെയ്യാനുമുണ്ടെന്ന് പറഞ്ഞു മുറ്റത്ത് തന്നെ നിന്നു.... അഭിരാമിയും മിത്രയും വേഗം തങ്ങളുടെ മുറിയിലേക്ക് പോയിട്ട് ദേഹശുദ്ധി വരുത്തിയതിനു ശേഷം ഹാളിലേക്ക് വന്നു... "രാമശ്ശാ"... ഹാളിൽ എത്തിയപ്പോൾ അഭിരാമി രാമേട്ടനെ വിളിച്ചു.. ഉടനെ തന്നെ രാമേട്ടന്റെ പ്രതികരണം അവർക്ക് ലഭിച്ചു... എന്നാൽ രാമേട്ടൻ വിളി കേട്ട സ്ഥലം തിരക്കിയ അഭിരാമിയൊന്ന് അമ്പരന്നു. അതെവിടെ നിന്നാണെന്ന് അവൾക്കും മിത്രയ്ക്കും മനസ്സിലാക്കുവാൻ കഴിഞ്ഞില്ല... മിത്രയുടെ അവസ്ഥയും സമാനമായിരുന്നു... തുടർന്ന് പരസ്പരമൊന്ന് നോക്കിയ അഭിരാമിയും മിത്രയും വീണ്ടും രാമേട്ടനെ വിളിച്ചു.... ഇത്തവണ വിളി കേട്ട രാമേട്ടനെ ഇരുവരും മുകളിലേക്കുള്ള കോണിപ്പടിയുടെ അടുത്ത് കണ്ടു. രാമേട്ടനെ കണ്ടപ്പോൾ ഇരുവരും അങ്ങോട്ട് നീങ്ങി.... രാമശ്ശനെന്താണാവോ ഇവിടെ...മിത്രയേയും കൂട്ടി രാമേട്ടന്റെ അടുത്തേക്ക് നീങ്ങവേ അഭിരാമി മനസ്സിൽ ചിന്തിച്ചു... രാമേട്ടന്റെ അടുത്തെത്തിയപ്പോൾ അഭിരാമി രാമേട്ടനെന്താണവിടെ എന്ന് തിരക്കി... രാമേട്ടൻ മറുപടിയൊന്നും പറയാതെ കോണിപ്പടിയ്ക്ക് കീഴിലെ ഒഴിഞ്ഞ് കിടക്കുന്ന ഭാഗത്തേക്ക്‌ മുഖം കൊണ്ട് ആംഗ്യം കാണിച്ചു... ഇരുള് നിറഞ്ഞ കോണിപ്പടിയ്ക്ക് കീഴിലേക്ക് പോയ അഭിരാമിയുടെയും മിത്രയുടെയും മുന്നിൽ തുറന്ന് കിടക്കുന്ന ഒരു മുറി മുന്നിൽ തെളിഞ്ഞു... അങ്ങനെയൊരു മുറി കോണിപ്പടിയ്ക്ക് കീഴിലുള്ള വിവരം അഭിരാമിയ്ക്കും അന്യമായിരുന്നു.... അമ്പരപ്പോടെയും ഉദ്വേഗത്തോടെയും അവിടേക്കെത്തി ആ മുറിയിലേക്ക് നോക്കിയ അഭിരാമിയും മിത്രയും അന്തിച്ചു നിന്നു.... തുടരും #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ഋതുനന്ദനം... Part 120 പട്ടാൻചെരുവിലെ തങ്ങളുടെ ഫ്ലാറ്റിനു മുമ്പിൽ നിന്നും ക്യാബിൽ കയറി ബസ് കയറാനായി ദേവദത്തൻ ശ്രീലക്ഷ്മിയ്ക്കും മക്കൾക്കുമൊപ്പം മെഹ്ദിപട്ടണമെത്തി. വൈകീട്ട് അഞ്ചര മണിയോടെ ബസെടുക്കും. നാല് മണിയ്ക്കകം തന്നെ അവർ എത്തിച്ചേർന്നിരുന്നു... ലഗ്ഗേജ് ഏരിയയിൽ ലഗ്ഗേജ് വച്ചു അഭിരാമിയും മിത്രയും ബസിൽ ആദ്യം തന്നെ കയറി തങ്ങളുടെ സീറ്റ് നോക്കി കണ്ടുപിടിച്ചു അതിൽ ഇരുന്നു കഴിഞ്ഞിരുന്നു. അവർ ബുക്ക്‌ ചെയ്ത നാല് സീറ്റിൽ ബാക്കി വന്ന രണ്ട് സീറ്റിൽ ദേവദത്തന്റെ അരികിൽ തന്നെ ഇരിക്കുവാൻ ശ്രീലക്ഷ്മി നിർബന്ധിതയായി.... സീറ്റുകളിൽ അടുത്തടുത്തായി ദേവദത്തനും ശ്രീലക്ഷ്മിയും ഇരുന്നു. തൊട്ടടുത്തു ദേവദത്തനിരിക്കുമ്പോഴും ശ്രീലക്ഷ്മി ഒന്നും ശ്രദ്ധിക്കാതെ സീറ്റിൽ ചാരി കണ്ണുമടച്ചു ഇരുന്നതേയുള്ളൂ.. ദേവദത്തന്റെ മനസ്സിലപ്പോൾ ആനന്ദമതിന്റെ പരകോടിയിലെത്തി നിൽക്കുകയായിരുന്നു. തന്റെ പ്രാണനായ ശ്രീലക്ഷ്മിയോടൊപ്പം വർഷങ്ങൾക്ക് ശേഷം യാത്ര ചെയ്യുന്നതിന്റെ ആവേശക്കൊടുമുടിയിൽ വിരാജിക്കുകയായിരുന്നു അയാളുടെ മനസ്സപ്പോൾ... ഇടയ്ക്കിടെ ദേവദത്തൻ പലതും ചോദിച്ചു കൊണ്ടിരുന്നെങ്കിലും ശ്രീലക്ഷ്മി മറുപടിയൊന്നും നൽകാതെ കണ്ണടച്ചു കിടക്കുകയായിരുന്നു... ദേവദത്തനും ശ്രീലക്ഷ്മിയും ഇരിക്കുന്നതിന്റെ തൊട്ട് മുമ്പിലത്തെ സീറ്റിൽ ഇരിക്കുന്ന അഭിരാമിയും മിത്രയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു അച്ഛന്റെ സ്നേഹപൂർവ്വമുള്ള അന്വേഷണവും അമ്മയുടെ മൗനവും.... "ചേച്ചി... അച്ഛന്റെ സ്ഥാനത്ത് വേറെ വല്ലവരുമായിരുന്നെങ്കിൽ അമ്മയ്ക്കിട്ട് രണ്ട് പറഞ്ഞേനെ. അച്ഛനത്രത്തോളം സ്നേഹത്തോടെ ചോദിച്ചിട്ടും അമ്മയുടെ മുഖത്ത് ആ ഷോക്കടിച്ച ഭാവമല്ലേ കാണാനുള്ളൂ. ഞാനച്ഛന്റെ ചേച്ചിയായിരുന്നെങ്കിൽ അച്ഛനിട്ട് രണ്ട് പറഞ്ഞേനെ ഇതിപ്പോൾ മകളായിപ്പോയില്ലേ.ഒന്നും പറയാൻ പറ്റില്ലല്ലോ"... മിത്ര നിരാശ കലർന്ന വാക്കുകളോടെ അഭിരാമിയോട് മൊഴിഞ്ഞു... "മിത്തൂ.. ഇക്കാര്യത്തിൽ അച്ഛനേക്കാൾ മുതിർന്നിട്ടും ഒരു കാര്യവുമില്ല. അച്ഛനോടിക്കാര്യം പറയുന്നതിലും നല്ലത് വല്ല ചുമരിനോടും പറയുന്നതാ"...അഭിരാമിയൊരു ഈർഷ്യയോടെ മിത്രയ്ക്ക് മറുപടി നൽകി... "ചേച്ചി... അച്ഛന്റെ കൂടെ നമുക്കാർക്കെങ്കിലും ഒരാൾക്കിരുന്നാൽ മതിയായിരുന്നു എന്നാൽ അച്ഛന് സംസാരിക്കാൻ ഒരാളാകുമായിരുന്നു"...മിത്രയൽപ്പം അലിവോടെ അഭിരാമിയോട് പറഞ്ഞു... "എന്നിട്ടെന്തിന് അമ്മയുടെ കൂടെയിരിക്കാനോ അതിലും ഭേദമിതാ. പിന്നെ ദേവേട്ടന് ലച്ചൂട്ടിയുടെ അടുത്തിരിക്കാനെ താല്പര്യം കാണൂ. ദേവേട്ടൻ ലച്ചൂട്ടിയോടൊത്തുള്ള പഴയ ഓർമകളിലെ പ്രണയഖാതപ്പടവുകളേറി നടന്നോളും"... അഭിരാമിയൽപ്പം പുച്ഛത്തോടെ മിത്രയ്ക്ക് മറുപടി നൽകി... "ഓ... അതിനിടയിലും നിന്റെ സാഹിത്യം...നീയെന്താ അച്ഛന് പഠിക്കുവാണോ"...? മിത്രയൊന്ന് മുഖം കോട്ടിക്കൊണ്ട് അഭിരാമിയോട് തിരക്കി... "അച്ഛന്റെ മകളാവുമ്പോൾ കുറച്ചൊക്കെ സാഹിത്യം കിട്ടാതിരിക്കില്ലല്ലോ"... അഭിരാമി ചിരിച്ചു കൊണ്ട് മിത്രയോട് പറഞ്ഞു... "എന്നിട്ട് എനിയ്ക്ക് സാഹിത്യമൊന്നും വരുന്നില്ലല്ലോ... അതെന്താണാവോ"...? മിത്രയൊരു സംശയത്തോടെ അഭിരാമിയോട് തിരക്കി.. "നീ ചിലപ്പോൾ അമ്മയുടെ മോളായിരിക്കും. അതാവും".... അതും പറഞ്ഞു കൊണ്ട് അഭിരാമി പൊട്ടിച്ചിരിക്കുവാൻ തുടങ്ങി.. "പോടീ"... അഭിരാമിയുടെ മറുപടി നൽകിയ അതൃപ്തിയിൽ മിത്ര അഭിരാമിയ്ക്കിട്ട് ഒരു നുള്ള് കൊടുത്തു കൊണ്ട് മൊഴിഞ്ഞു.... അഭിരാമി വീണ്ടും പൊട്ടിച്ചിരിക്കുവാൻ തുടങ്ങി... അഭിരാമിയുടെ പ്രതികരണത്തിൽ അരിശം പിടിച്ച മിത്ര അവളെ വിട്ട് സീറ്റിന്റെ ഹെഡ് റെസ്റ്റുകൾക്കിടയിലൂടെ ദേവദത്തനെന്ത് ചെയ്യുന്നുവെന്നൊന്ന് നോക്കി... ഈ സമയം ഇതൊന്നും ശ്രദ്ധിക്കാതെ ദേവദത്തൻ തന്റെ തൊട്ടടുത്ത് കണ്ണും പൂട്ടി സീറ്റിലേക്ക് ചാഞ്ഞിരിക്കുന്ന ശ്രീലക്ഷ്മിയുടെ മുഖത്തേക്ക് മിഴികളർപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു... ഉടനെ മിത്ര അഭിരാമിയെ വിളിച്ചാ രംഗം കാണിച്ചു കൊടുത്തു... അഭിരാമിയൊന്നേന്തി നോക്കിയാ രംഗം.... നിമിഷങ്ങൾക്കകം ഇരുവരും തങ്ങളുടെ സീറ്റിൽ പഴയ പടി തന്നെ ഇരുന്നു... "മിത്തൂ... കണ്ടില്ലേ.. അച്ഛൻ നാട്ടിലെത്തുന്നത് വരെ അമ്മയെയും നോക്കി ഇങ്ങനെ ഇരുന്നോളും. ഈ അച്ഛന് വേണ്ടിയാണോ സംസാരിക്കാൻ ആരുമില്ലെന്ന് പറഞ്ഞു കൊണ്ട് കുറച്ച് മുമ്പ് നീ പരിതപിച്ചത്"...അഭിരാമിയുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞു.... "ചേച്ചി... എന്നാലും ഇതെന്ത് നോട്ടമാ...അമ്മയെ വേറാരെങ്കിലും കൊണ്ട് പോകുമോ...എല്ലാ കാര്യത്തിലും നല്ല അറിവും പക്വതയുമാ എന്നാൽ ഇക്കാര്യത്തിൽ മാത്രം ചില കഥകളിലെ കാമുകന്മാരെക്കാൾ കഷ്ടമാ നമ്മുടെ അച്ഛന്റെ കാര്യം".... മിത്രയൊരു അമ്പരപ്പോടെ അഭിരാമിയോട് മൊഴിഞ്ഞു... "ഇനിയെന്തൊക്കെ കാണേണ്ടി വരുമോ ആവോ"... അഭിരാമിയൊരു നെടുവീർപ്പോടെ മൊഴിഞ്ഞു... "ചേച്ചി....ഇറങ്ങുന്നതിനു മുമ്പായി അമ്മയുടെ മുറിയിലേക്ക് അച്ഛൻ നിന്നെ നിർബന്ധിച്ചു അയച്ചില്ലേ.. വല്ലോം കണ്ടാരുന്നോ അവിടെ"...? മിത്ര അഭിരാമിയോട് തിരക്കി... "എവിടുന്ന്... അച്ഛന്റെ ഓരോ ഭ്രാന്ത്‌"...അല്ലാതെന്ത്...അഭിരാമി മറുപടി നൽകി... അഭിരാമി പറഞ്ഞത് കേട്ട് മിത്രയൊന്ന് ചിരിച്ചു... അപ്പോഴേക്കും ബസ് നീങ്ങാൻ തുടങ്ങി... മക്കൾ തന്നെക്കുറിച്ച് സംസാരിക്കുന്നതൊന്നുമറിയാതെ ദേവദത്തൻ ശ്രീലക്ഷ്മി അലസമനോഹരമായി മിഴികളടച്ചു ഇരിക്കുന്നതും നോക്കിക്കൊണ്ടിരുന്നു.... ദേദത്തന്റെ മിഴികൾ ഹാൻഡ് റെസ്റ്റിൽ വിശ്രമിയ്ക്കുന്ന ശ്രീലക്ഷ്മിയുടെ പാണീതലങ്ങളിലേയ്ക്ക് നീണ്ടു.... ഉടൻ തന്നെ ദേവദത്തൻ കൈ നീട്ടി ശ്രീലക്ഷ്മിയുടെ കരങ്ങൾ തന്റെ കൈത്തലത്താൽ പൊതിഞ്ഞു..... ================================== പിറ്റേന്ന് ഉച്ചയോടെ ബസ് എറണാകുളമെത്തി. തലേന്ന് രാത്രിയിലും പിറ്റേന്ന് പകലും ഭക്ഷണം കഴിയ്ക്കുവാനായി വണ്ടി നിർത്തിയപ്പോൾ നാല് പേരും ഒരുമിച്ചിരുന്നു കഴിയ്ക്കുമ്പോൾ പതിവ് പോലെ ദേവദത്തന്റെയും മക്കളുടെയും സംഭാഷണങ്ങളിൽ പങ്കു കൊള്ളാതെ ശ്രീലക്ഷ്മി തന്റേതായ ലോകത്ത് വിഹരിച്ചു കൊണ്ട് ഇരുന്നു. എറണാകുളം പാലാരിവട്ടത്ത് ഇറങ്ങി അവിടെ നിന്നുമൊരു ടാക്സി പിടിച്ചു നാല് പേരും വീട്ടിലേക്ക് തിരിച്ചു.... കിഴക്കമ്പലം എത്തിയപ്പോൾ വീടെത്താറാകുന്ന കാര്യം അഭിരാമി അറിയിച്ചപ്പോൾ മിത്രയുടെ മനസ്സ് ഉദ്വേഗങ്ങളാൽ നിറഞ്ഞു... ആദ്യമായിട്ട് താൻ തന്റെ നാട്ടിലെത്തി. താൻ ജനിച്ചു പിച്ച വച്ചു നടക്കുവാൻ പഠിച്ച വീട്ടിലേക്ക് ഇനി കുറച്ച് ദൂരം മാത്രം. വളരെ പ്രകൃതിരമണീയമാണ് തന്റെ നാട്. എറണാകുളം നഗരവും യാത്രയ്ക്കിടയിൽ കണ്ട ഹരിതാഭയണിഞ്ഞ പ്രകൃതി ഭംഗിയാർന്ന കേരളത്തിന്റെ ചിത്രം തനിയ്ക്ക് ടി വി യിലൊക്കെ കണ്ടുള്ള പരിചയം മാത്രമേ ഉള്ളൂ.... ആനന്ദാനുഭൂതിയണിഞ്ഞ മൃദുമന്ദസ്മേര വദനവുമായി മിത്ര ചിന്തിച്ചു... വീടടുക്കുന്തോറും തന്റെയുള്ളിൽ ഉദ്വേഗങ്ങൾക്കൊപ്പം അവാച്യമായൊരു അനുഭൂതി കൂടി സരില്പതി കല്ലോലങ്ങളായി നിറഞ്ഞു തുളുമ്പുന്നത് മിത്രയറിഞ്ഞു... ലാംഗലിവൃക്ഷ നിബിഢ സസ്യ ശാർദ്വല കോമള കഞ്ചുകമണിഞ്ഞ തന്റെ നാടിന്റെ ഭംഗിയെ ആവോളമാസ്വദിക്കുമ്പോഴും ഇത്രയും കാലം തന്നെ ജന്മനാട്ടിൽ നിന്നുമകറ്റിയ അമ്മയോടുള്ള അമർഷവും ശ്രീലക്ഷ്മിയുടെ മനസ്സിൽ നുര പൊന്തിക്കൊണ്ടിരുന്നു... അമർഷത്തോടെ തനിയ്ക്കും അഭിരാമിയ്ക്കും അപ്പുറം വിൻഡോ സൈഡിൽ ഇരുന്നു കൊണ്ട് പുറത്തേക്ക് അലക്ഷ്യമായി നോട്ടമയയ്ക്കുന്ന ശ്രീലക്ഷ്മിയുടെ നേരെ മിത്രയൊന്ന് നോട്ടമയച്ചു. അമ്മയുടെ അടുത്തിരിക്കുന്നത് അഭിരാമിയ്ക്കും ആരോചകമായി തോന്നിയെങ്കിലും വേറെ വഴിയില്ലാത്തതിനാൽ അവൾ ശ്രീലക്ഷ്മിയെ ശ്രദ്ധിക്കാതെ മിത്രയോട് സംസാരിച്ചു കൊണ്ടിരുന്നു... വർഷങ്ങൾക്ക് മുമ്പ് ഇനിയൊരു തിരിച്ചു വരവില്ലെന്ന് തീരുമാനിച്ചു ഒഴിവാക്കിയ വീട്ടിലേക്ക് താനടുത്തു കൊണ്ടിരിക്കുന്നു. ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു നാടിന്. പണ്ടൊരു കവല മാത്രമായിരുന്ന തന്റെ ജന്മദേശം, താൻ ജനിച്ചു വളർന്ന നാട് ഇന്നൊരു ചെറിയൊരു ടൌൺ ആയി രൂപം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. പുറത്തേക്ക് നോക്കിയൊരു നെടുവീർപ്പോടെ ശ്രീലക്ഷ്മി ചിന്തിച്ചു... തന്റെ അടുത്തിരിക്കുന്നത് പോലും മക്കൾക്ക് വളരെയധികം അലോസർമുണർത്തുന്നു എന്നെതവരുടെ മുഖഭാവങ്ങളിൽ നിന്നും പ്രകടമാണ്. എവിടെയെങ്കിലും പോകുമ്പോൾ തന്റെയരികിൽ നിന്നും മാറാതെ നിൽക്കുന്നവരാണ് ഇപ്പോൾ അന്യരെപ്പോലെ പെരുമാറുന്നത്.... ഒരു വേദനയോടെ ശ്രീലക്ഷ്മി ചിന്തിച്ചു... വൈകാതെ ടാക്സി വീടിന്റെ ഗേറ്റ് കടന്നു അകത്തേക്ക് കയറി. ഒരത്ഭുതത്തോടെ മിത്ര താൻ ജനിച്ച വീട് നോക്കിക്കണ്ടു. മുറ്റത്തേക്ക് കയറ്റി നിർത്തിയ ടാക്സിയിൽ നിന്നും മിത്ര വേഗമിറങ്ങി. അവളുടെ മിഴികൾ വീടിന് നേർക്കും അതിന്റെ ചുറ്റുപാടും ഓടി നടന്നു... താൻ ജനിച്ച, പിച്ച വച്ചു നടന്ന വീട്ടിലേക്ക് താനാദ്യമായി വർഷങ്ങൾക്ക് ശേഷമെത്തിയിരിക്കുന്നു. വളരെ മനോഹരമാണ് തന്റെ വീടും അതിന്റെ ചുറ്റുപാടും. വീടിന്റെ മുറ്റത്തെത്തിയപ്പോൾ തന്നെ എന്തോ ഒരു പോസിറ്റീവ് വൈബ്. ഒരുപാട് വർഷങ്ങൾക്ക് ശേഷം വന്നിട്ട് പോലുമൊരു അപരിചിതത്വം തനിയ്ക്കാനുഭവപ്പെടുന്നില്ല.. മനസ്സിൽ നിറഞ്ഞു തുളുമ്പിയ ആമോദസാഗരവീചികളോടെ മിത്ര ഓർത്തു... കാറിൽ നിന്നുമിറങ്ങിയ ദേവദത്തനുമൊരു മന്ദഹാസത്തോടെ ആസ്വദിച്ചു തന്റെ മകളുടെ മുഖത്തെ ആനന്ദസാഗരത്തിന്റെ നിലയ്ക്കാത്ത കല്ലോലങ്ങളെ... അഭിരാമി ഡിക്കി തുറന്ന് സാധനങ്ങൾ പുറത്തെടുത്ത് വയ്ക്കുവാൻ തുടങ്ങി. എല്ലാവരുമിറങ്ങിക്കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മി പതിയെ മുറ്റത്തേക്ക് ഇറങ്ങി.... ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് നിനച്ചിറങ്ങിയ വീട്ടു മുറ്റത്തേക്ക് താൻ വർഷങ്ങൾക്ക് ശേഷമെത്തിച്ചേർന്നിരിക്കുന്നു. ശ്രീലക്ഷ്മി പതിയെ വീടിനും പുരയിടത്തിനും ചുറ്റുമൊന്ന് തന്റെ കണ്ണുകളോടിച്ചു.... വീടിന്റെ പരിസരങ്ങൾക്കൊന്നും താൻ പോകുമ്പോൾ ഉള്ളതിനേക്കാൾ മാറ്റങ്ങളൊന്നുമില്ല. അങ്കണത്തിൽ താൻ നട്ടു നനച്ചു വളർത്തിയിരുന്ന ചെടികളുടെ സ്ഥാനത്തൊക്കെ ഇപ്പോഴുമതേ ചെടികൾ വളർത്തി അതങ്ങനെ തന്നെ നില നിർത്തിയിരിക്കുന്നു...മുറ്റത്തിന്റെ നാനാഭാഗങ്ങളിലേക്കും കണ്ണോടിക്കുമ്പോൾ ശ്രീലക്ഷ്മി മനസ്സിൽ ചിന്തിച്ചു... ശ്രീലക്ഷ്മിയുടെ മിഴികൾ പതിയെ കുറച്ചപ്പുറമുള്ള പുളിമരത്തിലേക്ക് നീണ്ടു. അന്ന് അധികം ഉയരമില്ലാതിരുന്ന പുളി മരമിപ്പോഴൊരു വന്മരമായിരിക്കുന്നു...ഒരു നെടുവീർപ്പോടെ പുളിമരത്തിനു നേരെ നോട്ടമയച്ച ശ്രീലക്ഷ്മിയുടെ മനസ്സിൽ ആ മരവുമായി ബന്ധപ്പെട്ട ഓർമ്മകൾ ശൈവലിനിയായൊഴുകി... ദേവദത്തനെ ആദ്യമായ് കണ്ട ദിവസം അതിന് കീഴിൽ നടന്ന ആ ദിവസത്തെ സംഭവങ്ങളുടെ ഓർമകളും പിന്നീട് പലപ്പോഴായി ദേവദത്തനോടൊത്തുള്ള നിമിഷങ്ങളും താനൊരമ്മയാകുവാൻ പോകുന്ന വിവരമാ മരത്തിന്റെ കീഴിൽ വച്ചു വെളിപ്പെടുത്തിയതും അതിനെ തുടർന്നുണ്ടായ മധുരസ്മരണകളുമൊക്കെ ശ്രീലക്ഷ്മിയുടെ മനസ്സിൽ നിറഞ്ഞപ്പോൾ അവളറിയാതെ അവളുടെ നോട്ടം ദേവദത്താനിലേക്ക് നീണ്ടു. ഒരു പുഞ്ചിരിയോടെ ദേവദത്തൻ തന്നിലേക്ക് നോട്ടമർപ്പിച്ചു നിൽക്കുകയാണെന്ന് ശ്രീലക്ഷ്മിയറിഞ്ഞു. ഇരുവരുടെയും മിഴികൾ തമ്മിലൊന്ന് കൊരുത്തു. ഉടനെ തന്നെ ശ്രീലക്ഷ്മി തന്റെ മിഴികൾ ദേവദത്തനിൽ നിന്നും താഴ്ത്തി.... അപ്പോഴേക്കും രാമേട്ടൻ അകത്ത് നിന്നും എത്തിക്കഴിഞ്ഞിരുന്നു. പുറത്ത് നിന്നും അഭിരാമിയുടെയും മിത്രയുടെയും ബഹളങ്ങൾ രാമേട്ടന്റെ മനസ്സിനെ കുളിർപ്പിയ്ക്കുവാൻ തുടങ്ങിയിരുന്നു... മുറ്റത്തേക്കിറങ്ങിയ രാമേട്ടന്റെ മിഴികളാദ്യം പതിഞ്ഞത് മിത്രയിലായിരുന്നു. രാമേട്ടനെ കണ്ട മിത്ര മനോഹമായൊന്നു പുഞ്ചിരിച്ചപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ പല്ലില്ലാത്ത മോണയും കാണിച്ചു തന്നെ നോക്കിയെപ്പോഴും ചിരിക്കുന്ന തന്റെ കൈകളിൽ വളർന്ന കുഞ്ഞ് മീനുവിന്റെ മുഖമായിരുന്നു... "മീനുമോളെ"...മിത്രയുടെ അടുത്തെത്തിയ രാമേട്ടനവളെ നോക്കി അതിയായ വാത്സല്യത്തോടെ വിളിച്ചു... "രാമശ്ശാ"... രാമേട്ടനെ കണ്ട മിത്ര അദ്ദേഹത്തെ നോക്കി വിളിച്ചു... മിത്രയുടെ വിളി രാമേട്ടന്റെ മനസ്സിൽ ആനന്ദത്തിന്റെ നീഹാരകണങ്ങളായ് പെയ്തിറങ്ങി. അദ്ദേഹത്തിന്റെ മിഴികൾ സജലങ്ങളായി... "എന്റെ കുഞ്ഞേ".... നിറഞ്ഞൊഴുകുന്ന മിഴികളുമായി രാമേട്ടൻ മിത്രയെ തന്നോട് ചേർത്ത് പിടിച്ചു അവളുടെ മുഖത്ത് മുഴുവൻ ചുംബനങ്ങളർപ്പിച്ചു കൊണ്ടിരുന്നു. ആനന്ദദുന്ദുഭികൾ മുഴങ്ങുന്ന മനസ്സോടെ മിത്ര രാമേട്ടന്റെ വാത്സല്യ പ്രകടനങ്ങളേറ്റ് വാങ്ങിക്കൊണ്ടിരുന്നു... അപ്പോഴേക്കും രാമേട്ടന്റെ അരികിലേക്ക് വന്ന അഭിരാമിയേയും അദ്ദേഹം ചേർത്ത് പിടിച്ചു. അദ്ദേഹം ഇരുവരോടും യാത്രയെ പറ്റിയും മറ്റും ചോദിച്ചു കൊണ്ടിരുന്നു. അൽപനേരം ദേവദത്തനും മക്കളും കൂടി രാമേട്ടനുമായി സംഭാഷണത്തിലേർപ്പെട്ടു കൊണ്ടിരുന്നു. ഈ സമയമൊക്കെ ശ്രീലക്ഷ്മി അതിലൊന്നും ശ്രദ്ധ ചെലുത്താതെ പുരയിടത്തിലേക്ക് അലക്ഷ്യമായി നോക്കിക്കൊണ്ടിരുന്നു... അല്പനേരത്തെ സംഭാഷണങ്ങൾക്കപ്പുറം ദേവദത്തനും മക്കളും ലഗ്ഗേജും കൊണ്ട് അകത്തേക്ക് നടന്നു. ആദ്യമായ് തന്റെ വീട്ടിൽ കയറിയപ്പോൾ മിത്രയ്ക്ക് ജീവിതത്തിലത് വരെ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി അനുഭവപ്പെട്ടു കൊണ്ടിരുന്നു... അങ്കണത്തിലാ സമയത്ത് രാമേട്ടനും ശ്രീലക്ഷ്മിയും മാത്രമവശേഷിച്ചു. രാമേട്ടൻ വളരെ വാത്സല്യത്തോടെ ശ്രീലക്ഷ്‌മിയെ നോക്കി നിന്നു... ശ്രീലക്ഷ്മിയ്ക്ക് രാമേട്ടനെ അഭിമുഖീകരിക്കുവാൻ വളരെയേറെ വിഷമം തോന്നി... താനീ വീട്ടിൽ ആദ്യമായ് വന്നപ്പോഴും പിന്നീട് ദേവദത്തന്റെ ഭാര്യയായി വന്നു കയറിയപ്പോഴും തന്നെയൊരു മകളെ പോലെയാണ് രാമേട്ടൻ കരുതിയിട്ടുള്ളത്. എല്ലാമിട്ടെറിഞ്ഞ് പോകുമ്പോൾ ഒരു വാക്ക് പോലും രാമേട്ടനോട് താനന്ന് പറഞ്ഞില്ല. ഇന്നുമദ്ദേഹത്തിന്റെ മിഴികളിൽ പണ്ടുണ്ടായിരുന്ന വാത്സല്യം മാത്രം....ശ്രീലക്ഷ്മി രാമേട്ടന് മുഖം കൊടുക്കാതെ ചിന്തിച്ചു... "ലച്ചു മോളെ"... രാമേട്ടന്റെ വാത്സല്യം കളർന്നുള്ള വിളി ശ്രീലക്ഷ്മിയെ ചിന്തകളിൽ നിന്നുമുണർത്തി... ശ്രീലക്ഷ്മി രാമേട്ടന്റെ മുഖത്തേക്കൊന്ന് നോക്കി... പ്രായം കടന്നെങ്കിലും രാമേട്ടന്റെ മുഖത്തെയാ ചുറുചുറുക്കും ഓജസ്സുമെല്ലാം ഇപ്പോഴും പ്രകടമാണ്... ശ്രീലക്ഷ്മി ചിന്തിച്ചു... "ലച്ചു മോളെ... മോളെന്താ നിന്നു കളഞ്ഞത്. അകത്തേക്ക് കയറൂ"...രാമേട്ടന്റെ വാത്സല്യം കലർന്ന വാക്കുകൾ ശ്രീലക്ഷ്മിയുടെ ശ്രവണപുടങ്ങളിൽ ധാരയായൊഴുകിയെത്തി... "രാമേട്ടാ".... ശ്രീലക്ഷ്മി അല്പമിടറിയ സ്വരത്തിൽ രാമേട്ടനെ വിളിച്ചു.. ഒരു പുഞ്ചിരിയോടെ രാമേട്ടൻ ശ്രീലക്ഷ്മിയോട് അകത്തേക്ക് കയറുവാനാവശ്യപ്പെട്ടു.... തുടർന്നൊന്നും സംസാരിക്കുവാൻ നിൽക്കാതെ രാമേട്ടൻ ശ്രീലക്ഷ്മിയുടെ കൈയിൽ നിന്നുമവൾ അത് വരെ പിടിച്ചിരുന്ന ട്രോളി ബാഗ് വാങ്ങി. അതും കൊണ്ട് രാമേട്ടൻ ശ്രീലക്ഷ്മിയോട് അകത്തേക്ക് കയറുവാൻ കണ്ണുകൾ കൊണ്ട് സംജ്ഞ കാണിച്ചു... ശ്രീലക്ഷ്മി പിന്നെ മടിച്ചു നിൽക്കാതെ അകത്തേക്ക് കയറുവാനായി അങ്കണത്തിൽ നിന്നും മുന്നോട്ട് നീങ്ങിയാ പടികളിൽ തന്റെ പാദങ്ങളർപ്പിച്ചു... വർഷങ്ങൾക്ക് ശേഷം തങ്ങൾക്കത് വരെ അന്യമായിരുന്ന ഗൃഹനാഥയുടെ പാദസ്പർശങ്ങളെയാ ഉദവസിതത്തിൻ പടികൾ ഏറ്റ് വാങ്ങി.... അവളുടെ വരവിനായി കാത്തിരുന്നെന്ന പോലെ പടിഞ്ഞാറ് നിന്നുമൊരിളം കാറ്റ് ആ സമയമവളെ ഉപഗൂഹനം ചെയ്ത് കൊണ്ട് അവിടമാകെ അലയടിച്ചു കൊണ്ടിരുന്നു... തുടരും #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ
ഋതുനന്ദനം... Part 119 ഒരു പുഞ്ചിരിയോടെ ദേവദത്തൻ തന്റെയാടുത്തേക്ക് അടുക്കുന്നത് കണ്ട ശ്രീലക്ഷ്‌മി കട്ടിലിൽ നിന്നും എഴുന്നേറ്റു നിന്നു.... ഇത്രയൊക്കെ താൻ ചെയ്തിട്ടും എന്തിന് തന്റെ മക്കളെ ലാളിക്കുവാനും പിതൃവാത്സല്യം പകരുവാനുമുള്ള അവകാശങ്ങളെയെല്ലാം താനായി നിഷേധിച്ചിട്ട് പോലും ഈ മനുഷ്യന് മാത്രം തന്നോട് ഒരു ദേഷ്യവുമില്ല. വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഈ മനുഷ്യൻ തന്നെ കുറ്റപ്പെടുത്തിയിട്ടില്ല. മക്കളോട് പോലും തന്നോട് പഴയ പോലെ ബന്ധം സ്ഥാപിയ്ക്കുവാനാണീ മനുഷ്യൻ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് എപ്പോഴും. ഒരു പുരുഷനൊരു സ്ത്രീയോടിത് പോലെ പെരുമാറാൻ സാധിക്കുമോ. ഈ മനുഷ്യന്റെ മിഴികളിലും വാക്കുകളിലും എപ്പോഴും പ്രണയം മാത്രം. ഇവിടെ വന്ന് തന്നെ കണ്ടതിനു ശേഷമീ മനുഷനൊന്ന് കൂടി ഉത്സാഹവാനായിരിക്കുന്നു. യഥാർത്ഥത്തിൽ ഈ മനുഷ്യന് താനെന്നാൽ ഭ്രാന്താണോ...ഒരു നിർവികാരഭാവത്തോടെ തന്റെ നേർക്കടുക്കുന്ന ദേവദത്തന്റെ നേരെ നോട്ടമയയ്ക്കവേ ശ്രീലക്ഷ്മി ചിന്തിച്ചു... അപ്പോഴേക്കും ദേവദത്തൻ ശ്രീലക്ഷ്മിയുടെ തൊട്ടടുത്തു എത്തിയിരുന്നു... "ലച്ചൂ"... പ്രണയപുരസരം തന്റെ ഈക്ഷണങ്ങൾ ശ്രീലക്ഷ്മിയ്ക്ക് നേരെ അയച്ചു കൊണ്ട് ദേവദത്തനവളെ വിളിച്ചു... ശ്രീലക്ഷ്മി തികഞ്ഞ നിർവികാരതയോടെ ദേവദത്തന്റെ മുഖത്തേക്ക് തന്റെ നീലാംബരനയനങ്ങളയച്ചു.... തുടർന്നൊരു പുഞ്ചിരിയോടെ ദേവദത്തൻ തന്റെ പുസ്തകം വിവർത്തനം നടത്തുന്നതിനെ പറ്റി തനിയ്ക്ക് വൈകീട്ട് വന്ന കോളിനെ കുറിച്ചും മറ്റും ശ്രീലക്ഷ്മിയോട് വിവരിച്ചു കൊണ്ടിരുന്നു... എന്നാൽ ശ്രീലക്ഷ്‌മി ഭാവഭേദമേത്തുമില്ലാതെ ദേവദത്തനെ നോക്കി നിന്നതേയുള്ളൂ.... എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ദേവദത്തൻ തന്റെ കൈയിലിരുന്ന സ്വീറ്റ് ബോക്സ്‌ ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടി..... ശ്രീലക്ഷ്മിയത് യാന്ത്രികമായെന്നവണ്ണം ദേവദത്തന് നേരെ തന്റെ കൈ നീട്ടിയത് വാങ്ങി... "ലച്ചൂ.... നമ്മൾ നാല് പേരും കൂടി മറ്റന്നാൾ നാട്ടിലേക്ക് പോകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ പോയി വിവർത്തനം സംബന്ധിച്ച കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതുണ്ട് "... ദേവദത്തൻ ശാന്തതയോടെ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു.. പൊടുന്നനെ ശ്രീലക്ഷ്മിയുടെ മുഖത്തൊരു ഞെട്ടൽ പ്രകടമായി.... "ഞാനിവിടം വിട്ട് എങ്ങോട്ടുമില്ല".... ശ്രീലക്ഷ്‌മി തണുത്ത രീതിയിൽ നിഷേധപൂർവം ദേവദത്തന് മറുപടി നൽകി... ദേവദത്തനൊരു ചിരിയോടെ എന്ത് കൊണ്ടെന്ന് തിരക്കി... "നിങ്ങളുടെ കൂടെ കഴിയാൻ എനിയ്ക്ക് കഴിയില്ല. എല്ലാ ബന്ധവും ഒഴിവാക്കിയാണ് ഞാനവിടെ നിന്നും പോന്നത്. വീണ്ടുമിനിയതൊന്നും തുടങ്ങാനെനിയ്ക്ക് താല്പര്യമില്ല. ഞാനെന്നും ഒറ്റയ്ക്കാണ്. നിങ്ങളെത്ര നിർബന്ധിച്ചാലും ഞാൻ വരില്ല. നിങ്ങൾ മക്കളെയും കൊണ്ട് പൊയ്ക്കോളൂ. അവർക്കിപ്പോൾ എന്നെ വേണ്ടല്ലോ അവരേറ്റവും കൂടുതൽ വെറുക്കുന്നതും എന്നെയാണല്ലോ... എന്നെ വേണ്ടാത്തവരുടെയും എനിയ്ക്ക് വെറുപ്പുള്ളവരുടെയും കൂടെ താമസിക്കുവാൻ എനിയ്ക്ക് ബുദ്ധിമുട്ടാണ്. അത് കൊണ്ട് നിങ്ങളും മക്കളും മാത്രം പൊയ്ക്കോളൂ എന്നെ വിട്ടേക്ക്"...ശ്രീലക്ഷ്മിയുടെ വാക്കുകളിൽ രോഷം പ്രകടമായി... ശ്രീലക്ഷ്മി പറഞ്ഞതെല്ലാം ദേവദത്തനൊരു പുഞ്ചിരിയോടെ കൈയും കെട്ടിക്കൊണ്ട് കേട്ട് നിന്നു... ശ്രീലക്ഷ്മി ദേവദത്തനോട് സംസാരിക്കാൻ താല്പര്യമില്ലാത്ത മട്ടിൽ തന്റെ മുഖം കുനിച്ചു മൗനം പൂണ്ട് നിന്നു... "ലച്ചൂ"... നിമിഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമൊരു ചെറു ചിരിയോടെ ദേവദത്തൻ ശ്രീലക്ഷ്മിയെ വിളിച്ചു... ശ്രീപക്ഷ്മി ദേവദത്തന്റെ നേരെ മുഖമുയർത്തിയൊന്ന് നോക്കി... "ലച്ചൂ....മുമ്പും ഞാൻ പറഞ്ഞു എല്ലാ ബന്ധവും നീയുപേക്ഷിച്ചിട്ടുണ്ടാവാം പക്ഷേ ഞാനൊന്നുന്നുമുപേക്ഷിച്ചിട്ടില്ല. ഇത്ര നാളും നീയെന്നെ വേർപിരിഞ്ഞു കഴിഞ്ഞുവെങ്കിലും എന്റെ ഭാര്യ നീ തന്നെയാണ്. ഒരു ഭർത്താവിന്റെ അവകാശത്തോട് കൂടി പറയുകയല്ല പഴയതൊക്കെ വീണ്ടും തുടങ്ങണമോ വേണ്ടയോ എന്നുള്ളതൊക്കെ തന്റെയിഷ്ടം പക്ഷേ താനെന്റെയും മക്കളുടെയും കൂടെ വരണം. ഇത്രയും കാലം താനെവിടെയാണെന്ന് അറിയാതെ തന്റെയും മക്കളുടെയും ഓർമ്മകളിൽ കഴിഞ്ഞു ഇനി വയ്യ. താനാ വീട്ടിലുള്ളപ്പോൾ തന്നെയെനിയ്ക്ക് കണ്ടു കൊണ്ടെങ്കിലും ഇരിക്കാമല്ലോ. തന്റെ സാമീപ്യം ഉണ്ടെന്ന് സമാധാനിക്കാമല്ലോ എനിയ്ക്ക്"....ദേവദത്തൻ വളരെ ശാന്തമായ സ്വരത്തിൽ ശ്രീലക്ഷ്മിയ്ക്ക് മറുപടി നൽകി... "പിന്നെ ലച്ചൂ...തനിയ്ക്കാരുമില്ലെന്ന് താനൊരിക്കലും ചിന്തിക്കേണ്ട. തനിയ്ക്ക് എല്ലാവരുമുണ്ട്. പിന്നെ മക്കൾക്ക് തന്നോടുള്ള ദേഷ്യം അത് അധികം നീണ്ടു പോകില്ല. നീണ്ടു പോകാൻ ഞാൻ സമ്മതിക്കില്ല. പഴയ പോലെ നിന്നെ നമ്മുടെ മക്കൾ സ്നേഹിക്കും. ഞാൻ തിരിച്ചു തരും നമ്മുടെ മക്കളെ നിനക്ക്. ഇത് നിന്റെ ദേവേട്ടന്റെ വാക്കാ"... ദേവദത്തൻ ചിരി വിടാതെ തന്നെ പറഞ്ഞു നിർത്തി... ദേവദത്തന്റെ സംഭാഷണമവസാനിച്ചപ്പോൾ ശ്രീലക്ഷ്മി തലയുയർത്തി അവനെ നോക്കി... "ലച്ചൂ... അത് കൊണ്ട് മറ്റന്നാൾ നമ്മൾ ഇവിടെ നിന്നും നാട്ടിലേക്ക് തിരിക്കും"... അതും പറഞ്ഞു കൊണ്ട് ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് അരികിലെത്തി. ശ്രീലക്ഷ്മിയുടെ മുഖമവളറിയാതെ കുനിഞ്ഞു പോയി.... ശ്രീലക്ഷ്മിയ്ക്കടുത്തെത്തിയ ദേവദത്തൻ അവളുടെ താടിയിൽ പിടിച്ചു കൊണ്ട് മുഖമുയർത്തി. അവളുടെ തൂ നെറ്റിയിൽ ദേവദത്തന്റെ ചുണ്ടുകളമർന്നു.... ശ്രീലക്ഷ്മിയുടെ നെറ്റിയിൽ ചുംബനമർപ്പിച്ച ദേവദത്തൻ അവളുടെ നീലനയനങ്ങളിലേക്ക് പ്രണയപൂർവം തന്റെ മിഴികളയച്ചു കൊണ്ട് നിന്നു... "ലച്ചൂ... മറ്റന്നാൾ ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ കൂടെ നീയുമുണ്ടാകും. ഉണ്ടായേ തീരൂ".... ശ്രീലക്ഷ്മിയുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് മൊഴിഞ്ഞ ദേവദത്തന്റെ സ്വരത്തിൽ അൽപ്പം ദൃഢത കലർന്നു... അതും പറഞ്ഞ് ദേവദത്തൻ തിരിഞ്ഞു നടന്നു ശ്രീലക്ഷ്മി ദേവദത്തൻ പോകുന്നതും നോക്കി നിശ്ചലയായി നിന്നു.... പാതിയടഞ്ഞ വാതിൽ തുറന്നു പുറത്തിറങ്ങിയ ദേവദത്തൻ കണ്ടത് മുന്നിൽ കൈയും കെട്ടിയൊരു പുച്ഛഭാവത്തോടെ തന്നെയും കാത്തെന്നവണ്ണം നിൽക്കുന്ന അഭിരാമിയെയാണ്. കുറച്ച് മുമ്പ് അകത്ത് നടന്ന സംഭാഷണങ്ങളൊക്കെ അവൾ കേട്ടു കാണുമെന്നു ദേവദത്തനൂഹിച്ചു.... ദേവദത്തൻ അഭിരാമിയെ നോക്കിയൊരു വാത്സല്യത്തോടെ പുഞ്ചിരിച്ചിട്ട് അവളുടെ ചുമലിലൂടെ കൈയിട്ടു തന്നോട് ചേർത്ത് പിടിച്ചു മുന്നോട്ട് നടക്കുവാനൊരുങ്ങി.... "എന്തേ അച്ഛന്റെ പുലിക്കുട്ടി അകത്തേക്ക് വരാതെ വാതിലിൽ തന്നെ നിന്ന് കളഞ്ഞത്"...? അഭിരാമിയെയും ചേർത്ത് പിടിച്ചു നടക്കുന്നതിനിടെ ദേവദത്തൻ മകളോട് തിരക്കി... "അകത്തേക്ക് വരേണ്ട കാര്യമൊന്നുമില്ല അവിടെ നടന്നതെന്താവുമെന്ന് എനിക്കൂഹിക്കുവാൻ കഴിയും"...അഭിരാമിയൽപ്പം ഗൗരവം കലർത്തിക്കൊണ്ട് ദേവദത്തന് മറുപടി നൽകി... "എന്നിട്ടന്റെ കുട്ടി എന്തൊക്കെ ഊഹിച്ചു"...? മുഖത്തൊരു കള്ളച്ചിരി വരുത്തിക്കൊണ്ട് ദേവദത്തൻ അഭിരാമിയോട് ചോദിച്ചു... "അച്ഛാ.... അമ്മ ഒരിക്കലും നാട്ടിലേക്ക് വരാൻ തയ്യാറാവില്ല എന്ന് എനിയ്ക്ക് നന്നായറിയാം. അച്ഛനത്രയും പറയുമ്പോൾ പോലും അമ്മയുടെ മുഖത്തൊരു നിർവികാര മനോഭാവമാണ്. പിന്നെ അച്ഛന്റെ കൈയിൽ നിന്നും സ്വീറ്റ് ബോക്സ്‌ വാങ്ങില്ലെന്നും അഥവാ ഇനി വാങ്ങിയാലത് അമ്മ വലിച്ചെറിയുമെന്നുമാണ് ഞാൻ കരുതിയത്. അവിടെയെനിയ്ക്ക് തെറ്റ് പറ്റി".... അഭിരാമി ദേവദത്തന് മറുപടി നൽകി... "ഹ ഹ... അനുമോളെ... അമ്മ വരില്ലെന്ന് പറഞ്ഞത് ശരിയാ പക്ഷേ മോള് നോക്കിക്കോ നമ്മൾ മറ്റന്നാൾ പോകുമ്പോൾ അമ്മയും യാത്രയ്ക്ക് തയാറായിട്ടുണ്ടാകും"...ദേവദത്തൻ ഉറക്കെച്ചിരിച്ചു കൊണ്ട് അഭിരാമിയോട് മൊഴിഞ്ഞു... "ഹും വരും വരും...അച്ഛൻ നോക്കി നിന്നോ...എന്താണാവോ അമ്മ ആ സ്വീറ്റ് ബോക്സ്‌ എറിയാതിരുന്നത് "...? അഭിരാമിയെന്തോ ആലോചിച്ചു കൊണ്ടെന്ന പോലെ പറഞ്ഞു... "മോള് നോക്കിക്കോ... അമ്മ മറ്റന്നാൾ നമ്മുടെ കൂടെ വരും. പിന്നെ ഞാൻ കൊടുക്കുന്ന സ്വീറ്റ് ബോക്സ്‌ എറിഞ്ഞു കളയാൻ അമ്മയെക്കൊണ്ട് സാധിക്കില്ല. മോള് നോക്കിക്കോ നിങ്ങൾക്കൊന്നും തരാതെ അമ്മയത് കഴിയ്ക്കുകയും ചെയ്യും"...ദേവദത്തനതും പറഞ്ഞു പൊട്ടിച്ചിരിച്ചു... അച്ഛന്റെ ശുഭാപ്തിവിശ്വാസത്തിൽ അഭിരാമി അമ്പരന്നു.... ================================== പിറ്റേന്ന് രാവിലെ തൊട്ട് തന്നെ അഭിരാമിയും മിത്രയും നാട്ടിലേക്ക് കൊണ്ട് പോകാനുള്ളതൊക്കെ പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു. ഒരുപാട് ഉത്സാഹത്തോടെ ഇരുവരും അതിൽ വ്യാപൃതരായിക്കൊണ്ടിരുന്നു.... . ദേവദത്തൻ വാത്സല്യത്തോടെ തന്റെ മക്കളുടെ പ്രവൃത്തികൾ നോക്കിക്കൊണ്ട് നിന്നു... മിത്രയ്ക്കായിരുന്നു കൂടുതൽ ഉത്സാഹം. ആദ്യമായി ഹൈദരാബാദ് വിട്ട് പുറത്തേക്ക് പോകുന്നതിന്റെ അതും സ്വന്തം നാട്ടിലോട്ട് പോകുന്നതിന്റെ അതിയായ ഉത്സാഹം പ്രകടമായിരുന്നു അവളുടെ പ്രവൃത്തിയിൽ. അതിനിടെ അവർ പിറ്റേന്ന് തിരിക്കുന്നതിനെ കുറിച്ചു രാമേട്ടനോടും വിളിച്ചു പറഞ്ഞിരുന്നു. വളരെയേറെ ആവേശത്തോടെ അഭിരാമിയും മിത്രയും രാമേട്ടനോട് പിറ്റേന്ന് തിരിക്കുന്നതിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു... ഇടയ്ക്ക് രാമേട്ടൻ ശ്രീലക്ഷ്മിയെ കുറിച്ച് ചോദിച്ചപ്പോൾ അഭിരാമിയും മിത്രയും രാമേട്ടന്റെ ചോദ്യത്തിൽ നിന്നും സമർത്ഥമായി ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.... മക്കൾ ഇരുവരും ഓരോന്ന് പാക്ക് ചെയ്യുന്ന സമയം ദേവദത്തൻ മുറിയിലെ ഓരോ ഭാഗത്ത് കൂടെയും തന്റെ മിഴികളോടിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് ദേവദത്തന്റെ മിഴികളിൽ മുറിയുടെ ഒരു മൂലയിൽ അലക്ഷ്യമായി കിടക്കുന്ന രവീന്ദ്രനാഥിന്റെ ചിത്തത്തിലേക്ക് നീണ്ടു. ദേവദത്തനൊരു കൗതുകത്തോടെ ഫ്രെയിം ചെയ്ത ആ ചിത്രമെടുത്തു തിരിച്ചും മറിച്ചും നോക്കി.... "മീനുമോളെ.... ഇതും കൂടി വച്ചോ"....രവീന്ദ്രനാഥിന്റെ ഫോട്ടോ മിത്രയുടെ നേരെ നീട്ടിക്കൊണ്ട് ദേവദത്തൻ പറഞ്ഞു... ദേവദത്തന്റെ ആവശ്യം കേട്ട അഭിരാമിയും മിത്രയും ഞെട്ടിത്തരിച്ചു.... "അച്ഛാ... എന്താ അച്ഛന്റെ ഉദ്ദേശ്യം"...? "ഇതെന്തിനാ നമ്മൾ കൊണ്ടു പോകുന്നത്"...? "അമ്മയുടെ പൂർവകാമുകന്റെ ഓർമ്മകൾ പേറേണ്ട ബാധ്യത ഞങ്ങൾക്കില്ലല്ലോ. അച്ഛനിത് അച്ഛന്റെ പൂജാബിംബത്തിന്റെ കൈയിൽ കൊട്. അമ്മ പൂജിച്ചിരുന്നോട്ടെ അമ്മയുടെ കാമുകനെ"... അഭിരാമി അതിയായ രോഷത്തോടെ ദേവദത്തനോട് ചോദിച്ചു കൊണ്ടിരുന്നു... മിത്രയുടെ മുഖത്തും സമാനമായ ഭാവം നിറഞ്ഞു... അഭിരാമിയുടെ രോഷത്തോട് നിറഞ്ഞൊരു പുഞ്ചിരിയായിരുന്നു ദേവദത്തന്റെ മറുപടി.... "അനുമോളെ... ഇപ്പോൾ നിങ്ങളുടെ അമ്മയ്ക്ക് ഒരു കാമുകൻ മാത്രമേയുള്ളൂ. അതീ ഞാനാണ്. അച്ഛൻ പറയുന്നത് മക്കളിപ്പോൾ കേൾക്ക്. ഇതെടുത്ത് വയ്ക്ക്"...ദേവദത്തൻ മന്ദഹസിച്ചു കൊണ്ട് ഇരുവരോടുമായി മൊഴിഞ്ഞു... പിന്നീട് കൂടുതലൊന്നും പറയാൻ നിൽക്കാതെ മിത്ര ദേവദത്തന്റെ കൈയിൽ നിന്നുമാ ഫോട്ടോ വാങ്ങി.... "അമ്മയ്ക്ക് പിന്നെ പൂർവ കാമുകന്റെ ഓർമയിൽ കഴിയാനായിരുന്നു ഈ ഫോട്ടോ എന്ന് വയ്ക്കാം അച്ഛനിതെന്തിനാണാവോ"...? ഫോട്ടോ വാങ്ങി അത് പേക്ക് ചെയ്യുന്ന സാധനങ്ങൾക്കിടയിലേക്ക് വയ്ക്കുമ്പോൾ മിത്രയൊന്ന് ആത്മഗതമിട്ടു.... മിത്ര ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും ദേവദത്തനത് കേട്ടു. അയാളൊരു കള്ളച്ചിരിയോടെ തിരിഞ്ഞു നടന്നു.. "മിത്തൂ... നമ്മുടെ വിധിയാ ഇത് പോലെ ഭ്രാന്ത് മൂത്ത ഒരച്ഛനും അമ്മയ്ക്കും പിറക്കുക എന്നുള്ളത് ".... അഭിരാമിയൊരു നെടുവീർപ്പോടെ മിത്രയോട് മൊഴിഞ്ഞു... "ചേച്ചി... എന്നാലുമതൊരു വല്ലാത്ത വിധിയായിപ്പോയി. സ്വന്തം ഭാര്യയുടെ മുൻ കാമുകന്റെ ഫോട്ടോ തരുമ്പോൾ അച്ഛന്റെ മുഖഭാവം ശ്രദ്ധിച്ചോ എന്തോ വെട്ടിപ്പിടിച്ച ഭാവം"...അമ്പരപ്പ് മാറാതെ മിത്ര അഭിരാമിയോട് പറഞ്ഞു... "ചേച്ചി... ഇന്നലെ അച്ഛൻ സ്വീറ്റ് ബോക്സ്‌ കൊടുക്കുമ്പോൾ അമ്മയുടെ ഭാവമെന്തായിരുന്നു"..? മിത്ര അഭിരാമിയോട് തിരക്കി... "പ്രത്യേകിച്ച് എന്ത് ഭാവമുണ്ടാവാൻ... ഈ സിറ്റിയിലെ മുഴുവൻ കറന്റ്‌ അടിച്ചാലും മാറ്റം വരാത്ത രീതിയിലുള്ള നിർവികാരതയോടെ സ്ഥായീ ഭാവമല്ലേ അമ്മയുടെ മുഖത്തെപ്പോഴും"... അഭിരാമി മിത്രയ്ക്ക് മറുപടി നൽകി... അഭിരാമിയുടെ മറുപടി കേട്ട മിത്ര ആദ്യമൊന്ന് അമ്പരന്നു പോയെങ്കിലും പിന്നെയവളുടെ ചുണ്ടിലൊരു ചിരി വിടർന്നു. അതു പിന്നെയൊരു പൊട്ടിച്ചിരിയായി മാറാൻ സമയമെടുത്തില്ല. അഭിരാമിയും മിത്രയുടെ കൂടെ ചിരിക്കുവാൻ തുടങ്ങി... ================================== അടുത്ത ദിവസം ദേവദത്തനും മക്കളും യാത്രയ്ക്ക് പോകുവാനൊരുങ്ങി. പെട്ടെന്നുള്ള യാത്രയായതിനാൽ ഫ്ലൈറ്റിനും ട്രെയിനിനും ടിക്കറ്റ് കിട്ടാത്ത കാരണം ബസിന് പോകാനായിരുന്നു തീരുമാനം. വൈകുന്നേരമാണ് എറണാകുളത്തേയ്ക്കുള്ള പ്രൈവറ്റ് ബസ്.... മിത്രയുടെ മനസ്സെത്രയും പെട്ടെന്ന് നാട്ടിലെത്തുവാൻ തുടിച്ചു കൊണ്ടിരുന്നു. താൻ പിറന്ന നാടും പിച്ച വച്ചു നടന്ന വീടും കാണുവാൻ അവൾക്ക് ധൃതിയേറിക്കൊണ്ടിരുന്നു. ആമോദസാഗരത്തിൽ ആറാടിക്കൊണ്ടിരുന്ന മിത്ര ഇടയ്ക്കിടെ അഭിരാമിയോട് ജിജ്ഞാസയോടെ നാടിനെ കുറിച്ചും വീടിനെ കുറിച്ചുമെല്ലാം തിരക്കിക്കൊണ്ടിരുന്നു. മറുപടിയായി അഭിരാമി കളിയാക്കുമ്പോൾ മിത്ര ചേച്ചിയോട് വഴക്കിട്ടു.... ദേവദത്തൻ ഇതെല്ലാം ആസ്വദിച്ചു കൊണ്ട് നിന്നു.. രാമേട്ടൻ ഇടയ്ക്കിടെ അഭിരാമിയെ വിളിച്ചു ഇറങ്ങാറായോ എന്ന് തിരക്കുന്നുണ്ടായിരുന്നു... "ചേച്ചി... രാമശ്ശന് ഇനി നമ്മളാ വീട്ടിൽ കയറുന്നത് വരെ ഊണും ഉറക്കവുമുണ്ടാകുമെന്ന് തോന്നുന്നില്ല"...മിത്രയുടെ വാക്കുകളിൽ രാമേട്ടനോടുള്ള സ്നേഹവും ആദരവും നിറഞ്ഞു... തങ്ങളിൽ നിന്നും ഈ സ്നേഹത്തെയെല്ലാം ചെറുപ്പത്തിലേ അകറ്റിയ അമ്മയോടുള്ള ദേഷ്യം അഭിരാമിയിലും മിത്രയിലും ഹ്രദിനിയായൊഴുകി... നിമിഷങ്ങൾ മണിക്കൂറുകളായി കടന്നു പോകവേ ഇറങ്ങാനുള്ള സമയമടുത്തു. ദേവദത്തനും മക്കളും ഹാളിൽ ഇരുന്നു. ദേവദത്തന്റെ മിഴികൾ ശ്രീലക്ഷ്‌മിയുടെ അടഞ്ഞു കിടക്കുന്ന വാതിലിനു നേരെ നീണ്ടു... "ചേച്ചി... അച്ഛന്റെ പൂജാബിംബം വരുമോ നമ്മുടെ കൂടെ"...? മിത്ര അഭിരാമിയോട് ചോദിച്ചു.. "ആവോ... വന്നില്ലെങ്കിൽ അത്ര നന്നായി. ആ വീർത്തു കെട്ടിയ മുഖം നാട്ടിൽ വച്ചു കാണേണ്ടല്ലോ"... അഭിരാമി ഈർഷ്യ കലർന്ന വാക്കുകളോടെ മൊഴിഞ്ഞു... നിമിഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ശ്രീലക്ഷ്മിയുടെ മുറിയുടെ വാതിൽ തുറക്കപ്പെട്ടു. സാരിയണിഞ്ഞു അധികം ചമയങ്ങളൊന്നുമണിയാതെ ശ്രീലക്ഷ്മി ഒരു ട്രോളി ബാഗും വലിച്ചു കൊണ്ട് പുറത്തേക്കിറങ്ങി വന്നു.... അമ്മയുടെ വരവ് കണ്ട അഭിരാമിയും മിത്രയും അമ്പരന്നു.... അമ്മയുടെ മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ നാട്ടിലേക്ക് വരില്ലെന്ന് കരുതിയിരുന്നു. എന്നാലമ്മ പോകുവാൻ തയ്യാറായി നിൽക്കുന്നു.... അമ്പരപ്പോടെ ചിന്തിച്ച അഭിരാമി ദേവദത്തന്റെ മുഖത്തേക്കൊന്ന് ഒളികണ്ണിട്ട് നോക്കി... അമ്മയെ കണ്ടപ്പോൾ തൊട്ട് അച്ഛന്റെ മുഖത്ത് എപ്പോഴും കളിയാടിക്കൊണ്ടിരിക്കുന്ന പുഞ്ചിരിയാണവൾക്ക് കാണുവാൻ കഴിഞ്ഞത്... "അനുമോളെ"... അപ്രതീക്ഷിതമായി അച്ഛൻ തന്നെ വിളിച്ചപ്പോൾ അഭിരാമിയുടെ ശ്രദ്ധയങ്ങോട്ട് നീങ്ങി.... "മോളെ....അമ്മയുടെ മുറിയിൽ നിന്നുമെന്തെങ്കിലും നിങ്ങൾക്കെടുക്കാൻ ഉണ്ടോന്ന് നോക്കിക്കെ"... ദേവദത്തൻ അഭിരാമിയോട് നിർദ്ദേശിച്ചു... "അച്ഛാ...ഒന്നുമില്ല"... അഭിരാമി പൊടുന്നനെ മറുപടി നൽകി... "മോളൊന്ന് കയറി നോക്ക്... എന്തെങ്കിലും ഉണ്ടെങ്കിലോ... നമ്മളിനിയിങ്ങോട്ട് വരുന്നത് എന്നാണെന്ന് പറയുവാൻ കഴിയില്ല"...ദേവദത്തൻ ചിരിച്ചു കൊണ്ട് അഭിരാമിയോട് വീണ്ടും നിർദേശിച്ചു... അച്ഛന്റെ വാക്കുകളെ ധിക്കരിക്കാൻ കഴിയാതെ അഭിരാമി തല കുലുക്കിക്കൊണ്ട് അമ്മയുടെ മുറിയിലേക്ക് നീങ്ങി... ശ്രീലക്ഷ്മി പതിവ് മുഖഭാവത്തോടെ ഇതൊന്നും ശ്രദ്ധിക്കാതെ വിദൂരതയിലേക്കെന്നവണ്ണം നോട്ടമയച്ചു നിന്നു... നാട്ടിൽ പോയാൽ അമ്മയുടെ വീർത്തു കെട്ടിയ ഈ മുഖഭാവം കാണേണ്ടല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു. ഇനീയവിടെ ചെന്നാലും ഇതൊക്കെ കാണണം. ഈ അച്ഛനിതെന്തിന്റെ കേടാണാവോ...ശ്രീലക്ഷ്മിയുടെ മുറിയിലേക്ക് കയറുമ്പോൾ അഭിരാമി സ്വയം പിറുപിറുത്തു കൊണ്ടിരുന്നു... അല്പനിമിഷങ്ങൾക്കകം അഭിരാമി തിരിച്ചെത്തി. അമ്മയുടെ മുറിയിൽ തങ്ങൾക്കെടുക്കാൻ ഒന്നുമില്ലെന്ന് അഭിരാമി പറഞ്ഞു... തുടർന്ന് ദേവദത്തൻ എല്ലാവരോടും ഇറങ്ങാനായി നിർദേശിച്ചു.... എല്ലാവരും പുറത്തിറങ്ങിയപ്പോൾ മിത്ര ഫ്ലാറ്റിന്റെ വാതിൽ പൂട്ടി.... ദേവദത്തനും മക്കളും മുന്നോട്ട് നടന്നു തുടങ്ങി. പിന്നാലെ തന്റെ ട്രോളി ബാഗും വലിച്ചു കൊണ്ട് ശ്രീലക്ഷ്മിയും.... വർഷങ്ങൾക്ക് ശേഷം താനുപേക്ഷിച്ച തന്റെ ഭർതൃ ഗൃഹത്തിലേക്ക്.... തുടരും #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ