ഋതുനന്ദനം... Part 127
"ലച്ചുമോളെ.".. തന്റെ നേരെ നോട്ടമയച്ചു കൊണ്ട് നിൽക്കുന്ന ശ്രീലക്ഷ്മിയെ രാമേട്ടൻ വിളിച്ചു..
ശ്രീലക്ഷ്മിയിൽ നിന്നും മറുപടിയൊന്നും ഉയർന്നില്ല. അത് പ്രതീക്ഷിച്ചെന്ന പോലെ രാമേട്ടൻ പറഞ്ഞ് തുടങ്ങി...
"ലച്ചുമോളെ... ഞാൻ കുറച്ചു മുമ്പ് പറഞ്ഞത് മോള് കേട്ടല്ലോ. കുറച്ച് ദിവസത്തേക്ക് ഞാനിവിടെ കാണില്ല. മോളും മക്കളും തിരിച്ചു വന്നാൽ പല ക്ഷേത്രങ്ങളിലും പോകാമെന്ന് എനിയ്ക്ക് നേർച്ചയുള്ളതാ. ഞാൻ തിരിച്ചു വരുമ്പോഴേക്കും മോളും ദേവൻ കുഞ്ഞും പഴയത് പോലെ സ്നേഹത്തോടെ ഒരുമിക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ പ്രാർത്ഥിക്കുന്ന ദൈവങ്ങൾ അതെല്ലാം നടത്തിത്തരുമെന്നാണ് എന്റെ വിശ്വാസം. ഇനിയും നിങ്ങൾ തമ്മിൽ പിരിഞ്ഞു നിൽക്കാൻ പാടില്ല"... രാമേട്ടൻ ശാന്തമായ സ്വരത്തിൽ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു..
രാമേട്ടൻ പറയുന്നതെല്ലാം ശ്രീലക്ഷ്മി മുഖവും കുനിച്ചു കേട്ട് നിന്നതേ ഉണ്ടായിരുന്നുള്ളൂ...
കുറച്ച് നിമിഷങ്ങൾ അവിടെ മൗനം ക്ഷണിക്കാത്ത അതിഥിയായി രാമേട്ടനും ശ്രീലക്ഷ്മിയ്ക്കുമിടയിൽ വന്നെത്തി...
ശ്രീലക്ഷ്മിയുടെ മൗനം നീണ്ടു പോകവേ രാമേട്ടനെന്തോ പറയുവാൻ ഭാവിച്ചു. എന്നാൽ അദ്ദേഹം പറയുന്നതിന് മുമ്പ് ശ്രീലക്ഷ്മി തലയുയർത്തി നോക്കിക്കൊണ്ട് സംസാരിക്കുവാനാരംഭിച്ചു...
"രാമേട്ടാ... രാമേട്ടൻ പോയി വന്നോളൂ.. അത് വരെ ഞാനിവിടെ കാണും"...ശ്രീലക്ഷ്മി രാമേട്ടനോട് അലക്ഷ്യമായി മൊഴിഞ്ഞു..
"ഞാൻ വന്നു കഴിഞ്ഞാൽ മോളെങ്ങോട്ട് പോകുമെന്നാണ്"...?
രാമേട്ടൻ ശാന്തത കൈ വെടിയാതെ ശ്രീലക്ഷ്മിയോട് ചോദിച്ചു..
"രാമേട്ടൻ തിരികെ വന്ന് കഴിഞ്ഞാൽ ഞാൻ തിരിച്ചു ഹൈദരാബാദിലേക്ക് പോകും"...ശ്രീലക്ഷ്മി മറുപടി നൽകി..
"ലച്ചുമോളെ... ദേവൻ കുഞ്ഞിനേയും ഈ വീടും വിട്ട് മോൾക്ക് തിരികെ പോകുവാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ"...?
രാമേട്ടൻ നിറഞ്ഞൊരു ചിരിയോടെ ശ്രീലക്ഷ്മിയോട് തിരക്കി...
"രാമേട്ടാ... രാമേട്ടൻ ആഗ്രഹിക്കുന്നത് പോലെ രാമേട്ടന്റെ ദേവൻ കുഞ്ഞുമായി എനിക്കിനിയൊരു ജീവിതം സാധ്യമല്ല. പിന്നെ മക്കൾക്കും എന്നെ വേണ്ട. അവർക്കവരുടെ അച്ഛനും രാമേട്ടനുമൊക്കെയുണ്ടല്ലോ. അവർക്കിപ്പോൾ അമ്മയായ എന്റെ സ്നേഹമോ സാമീപ്യമോ ആവശ്യമില്ല. അത് കൊണ്ട് രാമേട്ടൻ തീർത്ഥാടനം കഴിഞ്ഞു വന്നാൽ ഞാൻ തിരികെ പോകും"...ശ്രീലക്ഷ്മി യത് പറയുമ്പോൾ അവളുടെ ശിരസ്സ് കുനിഞ്ഞു...
"മോളെ.... ഇനിയും വേണോ ഈ വാശിയും അകൽച്ചയുമൊക്കെ"...?
രാമേട്ടൻ ശാന്തത കൈ വെടിയാതെ തന്നെ ശ്രീലക്ഷ്മിയോട് ചോദിച്ചു..
"രാമേട്ടാ... എനിക്കൊരിക്കലും പഴയത് പോലെ ആ മനുഷ്യനോടൊപ്പം ജീവിക്കുവാൻ കഴിയില്ല. കാരണം ആ മനുഷ്യനെന്റെ മനസ്സിനെ, എന്റെ വിശ്വാസത്തിനെയാണ് മുറിവേൽപ്പിച്ചത്. അതൊരിക്കലും ഉണങ്ങില്ല"... ശ്രീലക്ഷ്മി ശിരസ്സുയർത്തി രാമേട്ടനെയൊന്ന് നോക്കിക്കൊണ്ട് ഗൗരവം നിറഞ്ഞ സ്വരത്തിൽ മറുപടി നൽകി...
"ലച്ചുമോളെ... ദേവൻ കുഞ്ഞ് ചെയ്തത് തെറ്റ് തന്നെയാണ്. അതിന് ഏതൊരു നിയമവ്യവസ്ഥ കൊടുക്കുന്നതിനേക്കാൾ വലിയ ശിക്ഷ മോള് തന്നെ കുഞ്ഞിന് കൊടുത്തില്ലേ....ഇനിയും വേണോ അത്. എല്ലാം ക്ഷമിച്ചു പഴയത് പോലൊരു ജീവിതം തുടങ്ങിക്കൂടെ ഇനിയെങ്കിലും"...?
രാമേട്ടൻ ഭാവഭേദമേതുമില്ലാതെ ശാന്തതയോടെ ശ്രീലക്ഷ്മിയോട് തിരക്കി...
"രാമേട്ടാ... നിയമ വ്യവസ്ഥയിൽ നിന്നും രാമേട്ടന്റെ ദേവൻ കുഞ്ഞ് രക്ഷപ്പെട്ടിരിക്കാം എന്നോട് ചെയ്ത ചതിയ്ക്ക് ഞാൻ കൊടുത്ത ശിക്ഷ കൂടുതലായെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല"...ശ്രീലക്ഷ്മി കടുത്ത സ്വരത്തിൽ രാമേട്ടനോട് മൊഴിഞ്ഞു...
"ലച്ചുമോളെ... മോളിപ്പോഴും വിചാരിക്കുന്നുണ്ടോ ദേവൻ കുഞ്ഞ് മനപ്പൂർവം അങ്ങനെ ചെയ്തെന്ന്...?
അറിഞ്ഞു കൊണ്ട് മോളെ ചതിക്കുവാൻ ദേവൻ കുഞ്ഞിന് കഴിയുമെന്ന് തോന്നുന്നുണ്ടോ"...?
രാമേട്ടനത് ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വരം ചെറുതായൊന്നിടറി...
ശ്രീലക്ഷ്മിയിൽ നിന്നും മറുപടിയൊന്നുമുണ്ടായില്ല...
"ലച്ചുമോളെ.. ആ പയ്യനെ തീർത്തിട്ട് മോളെ സ്വന്തമാക്കുവാനായിരുന്നെങ്കിൽ ദേവൻ കുഞ്ഞിന് നിങ്ങളുടെ വിവാഹനിശ്ചയം വരെ എത്തിക്കേണ്ട ആവശ്യമില്ലായിരുന്നു അതിന് മുമ്പ് തന്നെ കഴിയുമായിരുന്നു. ഒരിക്കലും മോളെ വിഷമിപ്പിക്കാൻ കുഞ്ഞൊരിക്കലും ആഗ്രഹിച്ചിട്ടില്ല. അതിനു ദേവൻ കുഞ്ഞിന് കഴിയില്ല".... രാമേട്ടൻ ഇടറിയ സ്വരത്തോടെ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു...
ശ്രീലക്ഷ്മി മറുപടിയൊന്നും പറയാതെ രാമേട്ടന്റെ മുഖത്തേക്ക് മിഴികളയച്ചു കൊണ്ട് നിന്നു...
ശ്രീലക്ഷ്മിയുടെ മറുപടിയ്ക്ക് കാത്ത് നിൽക്കാതെ രാമേട്ടൻ പൊടുന്നനെ എളിയിൽ നിന്നുമെന്തോ എടുത്തു. അതൊരു എൻവലപ്പ് ആണെന്ന് ശ്രീലക്ഷ്മി തിരിച്ചറിഞ്ഞു...
"ലച്ചുമോളെ.... ദേവൻ കുഞ്ഞ് മനപ്പൂർവം അങ്ങനെ ചെയ്യില്ലെന്ന് തെളിയിക്കാനുള്ള ഒരേയൊരു തെളിവ് ആണ് ഇതിനുള്ളിൽ. ഇത് കണ്ടാലെങ്കിലും ദേവൻ കുഞ്ഞ് മനപ്പൂർവം ചെയ്തതല്ല എല്ലാമെന്ന് മോള് വിശ്വസിക്കുമെന്ന് കരുതി ഞാനിത് മോളെ ഏൽപ്പിയ്ക്കുവാ. മോള് വന്നാൽ ഏൽപ്പിയ്ക്കുവാനായി ഞാനിത് ഇത്രയും കാലം കാത്ത് വച്ചു"... വ്യസനത്തിന്റെ അശ്മജ വർണ്ണ മേഘങ്ങൾ നിറഞ്ഞ വദനത്തോടെ മൊഴിഞ്ഞു കൊണ്ട് രാമേട്ടൻ ആ എൻവലപ്പ് ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടി...
പകച്ചൊരു നോട്ടം രാമേട്ടന് നേരെ എയ്തു കൊണ്ട് ശ്രീലക്ഷ്മിയത് വാങ്ങി...
"രാമേട്ടാ.... രാമേട്ടന്റെ ദേവൻ കുഞ്ഞിനെ എന്റെ മുന്നിൽ നിരപരാധിയാക്കി അവതരിപ്പിക്കുവാനുള്ള പുതിയ നാടകത്തിന്റെ തിരക്കഥ വല്ലതുമാണോ ഇതിൽ"..?
ശ്രീലക്ഷ്മിയുടെ ചോദ്യത്തിൽ പുച്ഛഭാവം നിറഞ്ഞു...
"ലച്ചുമോളെ.. മോളൊരിക്കലെങ്കിലും അതൊന്ന് തുറന്ന് നോക്ക്. എന്നിട്ട് മോള് തീരുമാനിച്ചോളൂ നാടകമാണോ തിരക്കഥ ആണോ എന്നൊക്കെ"... ശ്രീലക്ഷ്മിയുടെ ചോദ്യത്തിൽ അതൃപ്തി പൂണ്ട രാമേട്ടന്റെ മറുപടിയിൽ ഗൗരവം നിറഞ്ഞു നിന്നു...
"രാമശ്ശാ"... പൊടുന്നനെ വാതിൽക്കലേക്ക് മിത്ര വന്നു രാമേട്ടനെ വിളിച്ചു...
രാമേട്ടൻ വിളി കേട്ട് കൊണ്ട് മിത്രയുടെ നേരെ പുഞ്ചിരിയോടെയൊരു നോട്ടമയച്ചു...
മിത്ര ഇരുവരെയുമൊന്ന് സൂക്ഷിച്ചു നോക്കി...
മിത്രയെ കണ്ട ശ്രീലക്ഷ്മി രാമേട്ടൻ കൊടുത്ത എൻവലപ്പ് മുറിയിൽ ഉണ്ടായിരുന്ന ടേബിളിന് മേലേക്ക് വച്ചു...
ശ്രീലക്ഷ്മിയെ ഒന്ന് നോക്കിയ മിത്ര രാമേട്ടനെയും കൊണ്ട് മുറിയ്ക്ക് പുറത്തേക്ക് നീങ്ങി...
പിറ്റേന്ന് രാവിലെ വികാരഭരിതമായ രംഗങ്ങളോട് കൂടി എല്ലാവരും രാമേട്ടനെ യാത്രയാക്കി...
രാമേട്ടനെ യാത്രയയ്ക്കുമ്പോൾ അഭിരാമിയും മിത്രയും അദ്ദേഹത്തെ കെട്ടിപ്പിടിച്ചു കൊണ്ട് തേങ്ങി. ദേവദത്തന്റെ മുഖത്തും വ്യഥയുടെ കാർമേഘങ്ങൾ ഉരുണ്ട് കൂടി. രാമേട്ടനെ യാത്ര അയയ്ക്കുവാൻ പൂമുഖത്ത് എല്ലാവരിൽ നിന്നും മാറി ഒരകലമിട്ട് കൊണ്ട് ശ്രീലക്ഷ്മിയും സന്നിഹിതയായി...
വൈകാതെ എല്ലാവരോടും യാത്ര പറഞ്ഞ് രാമേട്ടൻ പിരിഞ്ഞു...
രാമേട്ടൻ യാത്ര പറഞ്ഞ് നടന്നു നീങ്ങുന്നത് കണ്ട ദേവദത്തന് മനസ്സിൽ പൊടുന്നനെയൊരു ശൂന്യതയനുഭവപ്പെട്ടു...
താനീ നാട്ടിൽ വന്നപ്പോൾ മുതൽ താൻ മാനസികമായി തകർന്ന് പോയപ്പോഴും മറ്റും തനിക്കൊരു താങ്ങായി തനിയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ മനുഷ്യനെന്നുമുണ്ടായിരുന്നു. തിരിച്ചു വരുമെങ്കിലും രാമേട്ടന്റെ ഇത്തവണത്തെ യാത്ര മനസ്സിൽ ഒരുപാട് സങ്കടങ്ങൾ പകരുന്നു.... ഗേറ്റ് കടന്നു പോകുന്ന രാമേട്ടനെ നോക്കി നീരണിഞ്ഞ മിഴികളുമായി ദേവദത്തനൊരു നെടുവീർപ്പോടെ ചിന്തിച്ചു...
പൊടുന്നനെ തന്റെ ഇരു കൈകളിലും ഓരോ കൈകൾ പിടിമുറുക്കുന്നത് ദേവദത്തനറിഞ്ഞു...
അഭിരാമിയും മിത്രയും ദേവദത്തന്റെ ഇരു കൈകളിലും പിടിച്ചു കൊണ്ട് അയാളോട് തളരരുതെന്ന് മിഴികളാൽ അപേക്ഷിച്ചു കൊണ്ടിരുന്നു...
ദേവദത്തൻ തന്റെ മക്കളുടെ ചുമലിലൂടെ കൈകളിട്ട് തന്നോട് ചേർത്ത് പിടിച്ചു. അഭിരാമിയും മിത്രയും നിറമിഴികളോടെ തങ്ങളുടെ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു...
==================================
രാമേട്ടൻ യാത്രയായ ദിവസം കഴിഞ്ഞു അടുത്ത ദിവസമായിരുന്നു മിത്രയുടെ ജന്മദിനം. ഓർമ്മ വച്ച നാൾ മുതലിന്നെ വരെ ആഘോഷിച്ചിട്ടില്ലാത്ത തന്റെ ജന്മദിനം അതും താൻ ജനിച്ചു വളർന്ന വീട്ടിൽ തന്റെ അച്ഛനോടൊപ്പം ആഘോഷിക്കാൻ പോകുന്നതിന്റെ അത്യാഹ്ലാദത്തിലായിരുന്നു മിത്ര...
ദേവദത്തൻ തങ്ങളുടെ അച്ഛനാണെന്ന് തിരിച്ചറിയാതെ അഭിരാമി തന്റെ ജന്മദിനം ദേവദത്തന്റെ കൂടെ ആഘോഷിച്ച ഫോട്ടോകളും മറ്റും കണ്ടപ്പോൾ മിത്രയും കൊതിച്ചിരുന്നു അത് പോലെയൊരു ആഘോഷം തന്റെ ജന്മദിനത്തിനും. ഇപ്പോൾ അന്നാഗ്രഹിച്ച പോലെ തന്റെ ജന്മദിനാഘോഷം വന്നിരിക്കുന്നു... മിത്രയുടെ മനസ്സിൽ ആനന്ദത്തിൻ ദുന്ദുഭി നാദങ്ങൾ അതിരുകളില്ലാതെ മുഴങ്ങിക്കൊണ്ടിരുന്നു...
ഒടുവിൽ കാത്തിരുന്ന ആ ദിനം വന്നെത്തിച്ചേർന്നു....
ആ ദിവസം അഭിരാമി ലീവ് എടുത്തു. രാവിലെ തന്നെ അഭിരാമി മിത്രയേയും കൊണ്ട് സാധനങ്ങൾ വാങ്ങിക്കുവാനും മറ്റുമായി ഇറങ്ങി...
ദേവദത്തൻ ഡൽഹി യാത്ര കഴിഞ്ഞു തിരിച്ചു വന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അഭിരാമിയുടെ ആവശ്യത്തിനായി പുതിയൊരു സ്കൂട്ടർ സമ്മാനിച്ചിരുന്നു. അതിലാണ് ഇപ്പോൾ അഭിരാമിയുടെ പോക്കും വരവുമെല്ലാം. അഭിരാമിയ്ക്ക് സ്കൂട്ടർ വാങ്ങിക്കൊടുത്തതിന് മിത്ര ദേവദത്തനോട് കുസൃതിയോടെ പരിഭവം കാണിച്ചുവെങ്കിലും വൈകാതെ അവൾക്കും അത് പോലെ എന്തെങ്കിലും സമ്മാനിക്കാമെന്ന് പറഞ്ഞവളെ സമാധാനിപ്പിച്ചു....
രാമേട്ടൻ പോയതിനു ശേഷം കിച്ചനിൽ കയറി ഭക്ഷണം തയ്യാറാക്കുന്നത് അഭിരാമിയും മിത്രയും കൂടെയാണ്. ശ്രീലക്ഷ്മി അവരുടെ കൂടെ കഴിക്കുമെങ്കിലും അവളുടെ മനോഭാവം മാറ്റമില്ലാതെ തുടർന്നു...
രാവിലേ പോയി അലങ്കരിക്കുവാനുള്ളതൊക്കെ വാങ്ങിക്കൊണ്ട് വന്നു. വൈകുന്നേരത്തേക്ക് ബർത്ത്ഡേ കേക്കും....
പിന്നീട് അന്നത്തെ ദിവസം മുഴുവൻ ആഘോഷത്തിന് വേണ്ടി ഹാളും മറ്റും അലങ്കരിക്കുന്ന ബഹളമായിരുന്നു. ചില നിർദേശങ്ങൾ കൊടുത്തു് കൊണ്ട് ദേവദത്തനും. പലപ്പോഴും ആ വീട് അന്ന് അലങ്കരിക്കുന്നതിന്റെ ബഹളങ്ങളാലും തർക്കങ്ങളാലും നിറഞ്ഞു നിന്നു. തന്റെ മക്കളുടെ കുസൃതികളാസ്വദിക്കുമ്പോൾ ദേവദത്തന്റെ മനസ്സ് ആമോദത്താൽ മേഘനുലാസി നൃത്തമാടുകയായിരുന്നു...
വൈകുന്നേരം അഭിരാമിയും ദേവദത്തനും കൂടി പോയി കേക്കും രാത്രിയ്ക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നത് ബുദ്ധിമുട്ടായി തോന്നിയതിനാൽ പുറത്ത് നിന്ന് ഭക്ഷണവുമെല്ലാം വാങ്ങിക്കൊണ്ട് വന്നു...
സന്ധ്യാ ദീപം കൊളുത്തിയതിന് ശേഷമൊരു എട്ടു മണിയോടെ കേക്ക് മുറിക്കാനായിരുന്നു അഭിരാമിയും മിത്രയും പ്ലാനിട്ടത്. ദേവദത്തനെല്ലാം അവരുടെ ഇഷ്ടങ്ങൾക്കും തീരുമാനങ്ങൾക്കും വിട്ടു കൊടുത്തു....
ഹാളിലെ ടേബിളിൽ വച്ചു കേക്ക് മുറിയ്ക്കാനായി എല്ലാമൊരുക്കിയതിനു ശേഷം ആഘോഷങ്ങൾ തുടങ്ങാൻ നേരം ഇരുവരും പോയി ദേവദത്തനെ വിളിച്ചു കൊണ്ട് വന്നു...
"മീനൂട്ടി.. അമ്മയെ എന്താ വിളിക്കാത്തത്"..?
ശ്രീലക്ഷ്മിയെ കൂട്ടത്തിൽ കാണാത്തതിനാൽ ദേവദത്തൻ മിത്രയോട് തിരക്കി...
"അച്ഛാ.. അമ്മയെ എന്തിന് വിളിക്കണം. ഇത് പോലെ ഇത്രയും കാലം ആഘോഷമായി തീരേണ്ടിയിരുന്ന എന്റെ ജന്മദിനം ഒരിക്കൽ പോലും ആഘോഷിക്കപ്പെടാതിരിക്കുവാനുള്ള കാരണക്കാരി അമ്മയൊരാൾ മാത്രമാ. അമ്മയെ വിളിച്ചു കൊണ്ട് വന്നു ഈ ആഘോഷത്തിന്റെ മാറ്റ് കെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല"... മിത്ര ദേവദത്തന്റെ ചോദ്യത്തോട് മനസ്സിൽ നിറഞ്ഞ നീരസം മറച്ചു വയ്ക്കാതെ മറുപടി നൽകി...
"മീനൂട്ടി... മോളുടെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ചടങ്ങ് ആഘോഷിക്കുമ്പോൾ അമ്മയെ വിളിക്കാത്തത് ശരിയല്ല... മോള് പോയി അമ്മയെ വിളിച്ചു കൊണ്ട് വാ"... മിത്രയെ വാത്സല്യത്തോടെയൊന്ന് തഴുകിക്കൊണ്ട് ദേവദത്തനവളോട് മൊഴിഞ്ഞു...
"അച്ഛാ.. അച്ഛനെന്താ അമ്മയെ ഇവിടേക്ക് വരുത്തണമെന്നു ഇത്രയ്ക്ക് നിർബന്ധം...?
അമ്മയെ വിളിച്ചു ഈ ചടങ്ങിന്റെ സന്തോഷം വെറുതെ കെടുത്തണമെന്ന് അച്ഛന് വല്ല വഴിപാടുമുണ്ടോ"..?
ദേവദത്തനും മിത്രയും തമ്മിലുള്ള സംഭാഷണം ശ്രദ്ധിച്ചു കൊണ്ടത് വരെ മൗനം പൂണ്ട് നിന്ന അഭിരാമി അച്ഛനോട് തിരക്കി..
"അനൂ"... അഭിരാമിയുടെ ചോദ്യം പകർന്ന അസഹ്യത മറയ്ക്കാതെ ദേവദത്തനുറക്കെ വിളിച്ചു...
ദേവദത്തന്റെ പൊടുന്നനെയുള്ള പ്രതികരണത്തിൽ അഭിരാമിയും മിത്രയും നിശബ്ദരായി...
നിമിഷങ്ങൾക്കുള്ളിൽ ദേവദത്തൻ ശാന്തത വീണ്ടെടുത്തു..
"അനുമോളെ.. മീനൂട്ടി... നിങ്ങളെത്രയൊക്കെ വെറുത്താലും ലച്ചു നിങ്ങളുടെ അമ്മയാണ്. നിങ്ങളെ പത്ത് മാസം വയറ്റിൽ ചുമന്നു നടന്നു നിങ്ങളുടെ ഓരോ ചലനങ്ങളെയും ജാഗ്രതയോടെ വീക്ഷിച്ചു നിങ്ങളെ പ്രസവിച്ച നിങ്ങളുടെ അമ്മ. മീനൂട്ടിയുടെ ജീവിതത്തിൽ ഇങ്ങനൊരു ആഘോഷം നടക്കുമ്പോൾ നിങ്ങളുടെ അമ്മയിവിടെ ഉള്ളപ്പോൾ അവളെ വിളിക്കാതെ അവളുടെ മുന്നിൽ വച്ചീ ചടങ്ങ് നടത്തുന്നത് ഒട്ടും ശരിയല്ല. നിങ്ങൾ വിളിക്കുമെന്നൊരു പ്രതീക്ഷയിലായിരിക്കും അവൾ"... ശക്തമായ സ്വരത്തിൽ ദേവദത്തൻ അഭിരാമിയോടും മിത്രയോടുമായി പറഞ്ഞു..
"മീനൂട്ടി... അത് കൊണ്ട് മോൾ അമ്മയെ പോയി വിളിക്ക് അമ്മയും കൂടി വന്നതിന് ശേഷം നമുക്ക് ആഘോഷം തുടങ്ങാം"...ദേവദത്തൻ മിത്രയെ നിർബന്ധിച്ചു...
ദേവദത്തന്റെ അപേക്ഷാരൂപേണയുള്ള അഭ്യർത്ഥനയോട് വിസമ്മതം പ്രകടിപ്പിക്കുവാൻ കഴിയാതെ മിത്ര സമ്മതത്തോടെ തല കുലുക്കി...
മിത്ര ശ്രീലക്ഷ്മിയെ വിളിക്കുവാനായി അമ്മയുടെ മുറി ലക്ഷ്യമാക്കി നീങ്ങി...
==================================
മിത്രയുടെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളും ബഹലങ്ങളുമൊക്കെ രാവിലെ തൊട്ട് ശ്രദ്ധിച്ചു കൊണ്ടിരുന്ന ശ്രീലക്ഷ്മിയുടെ മനസ്സിൽ ദുഃഖമൊരു ഹ്രദിനിയായൊഴുകിക്കൊണ്ടിരുന്നു...
ഒരിക്കൽ പോലും മക്കൾ തന്റെയടുത്തേക്ക് വരികയോ ചടങ്ങിന് വിളിക്കുകയോ ചെയ്തില്ലെന്ന് ശ്രീലക്ഷ്മി വ്യഥയോടെ മിഴികളിൽ നിറഞ്ഞ നീർക്കണങ്ങളെ തൂത്തെറിഞ്ഞു കൊണ്ട് ചിന്തിച്ചു....
പെട്ടെന്ന് തന്നെ തിരിച്ചു പോകാമെന്നു കരുതിയപ്പോഴാണ് രാമേട്ടൻ തീർത്ഥാടനവുമായി ബന്ധപ്പെട്ട് പോയത്. അതിനാൽ തിരിച്ചു പോകാനുള്ള തീരുമാനം തല്ക്കാലം മാറ്റി വയ്ക്കുകയായിരുന്നു. രാമേട്ടൻ വരുന്നത് വരെയെങ്കിലും താനിവിടെ ഉണ്ടാകണം. അദ്ദേഹത്തോട് പറയാതെ മടങ്ങുവാൻ വയ്യ...രാമേട്ടൻ പോകുവാൻ സമ്മതിക്കില്ലെന്ന് ഉറപ്പാണ് പക്ഷേ താനിവിടെ യാന്ത്രികമായി എത്ര ദിനമിങ്ങനെ തള്ളി നീക്കും..?
തന്റെ മക്കൾക്ക് പോലും തന്നെ വേണ്ട. ഇവിടെ വന്നിട്ട് ഇത് വരെ അവർ തന്റെ മുറിയിലൊന്ന് വരുകയോ ഒന്നും ചെയ്തിട്ടില്ല. ഈ വീട്ടിൽ വന്നു കയറിയപ്പോഴും മറ്റും മിത്രയുടെ മുഖഭാവങ്ങളിൽ അവൾക്ക് തന്നോടുള്ള വെറുപ്പ് പ്രകടമായിരുന്നു. എന്തായാലും രാമേട്ടൻ വരട്ടെ ഒത്തിരി ബുദ്ധിമുട്ടിയാണെങ്കിലും ആരോഗ്യകാരണങ്ങളും മറ്റും പറഞ്ഞു ലീവ് അത് വരെ എക്സ്റ്റൻഡ് ചെയ്തിട്ടുണ്ട് ...ആതങ്കഭരിതയായ ശ്രീലക്ഷ്മിയുടെ മനസ്സിലൂടെ ചിന്തകൾ തേരോട്ടം നടത്തിക്കൊണ്ടിരുന്നു..
അപ്രതീക്ഷിതമായി മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം ശ്രീലക്ഷ്മിയെ തന്റെ ചിന്തകളിൽ നിന്നുമുണർത്തി...
മിഴികളൊന്ന് തുടച്ചു കൊണ്ട് വാതിലിനടുത്തേക്ക് നോക്കിയ ശ്രീലക്ഷ്മിയുടെ മനസ്സിൽ ആഹ്ലാദം നിറഞ്ഞു തുളുമ്പി....
തന്റെ മകൾ തന്നെ വിളിക്കുവാനായി വന്നിരിക്കുന്നു... വാതിൽ തുറന്നകത്തേക്ക് കയറിയ മിത്രയെ കണ്ട ശ്രീലക്ഷ്മിയുടെ നീലനയനങ്ങളിൽ ആമോദത്തിന്റെ സപ്തവർണ്ണങ്ങൾ പെയ്തിറങ്ങി...
"അമ്മാ"... മിത്ര ശ്രീലക്ഷ്മിയ്ക്ക് തന്റെ മുഖം കൊടുക്കാതെ അമ്മയെ വിളിച്ചു...
ഒരുപാട് ദിവസങ്ങൾക്കു ശേഷമാണ് മകൾ തന്നെ അമ്മായെന്ന് വിളിക്കുന്നത് പോലും...വാത്സല്യം വഴിഞ്ഞൊഴുകുന്ന വദനത്തോടെ ശ്രീലക്ഷ്മി ചിന്തിച്ചപ്പോൾ അവളറിയാതെ മിഴികൾ നീരണിഞ്ഞു....
"അമ്മാ... അമ്മ ഹാളിലോട്ട് വരണം...എല്ലാമവിടെ തയ്യാറായിട്ടുണ്ട്"...മിത്രയുടെ സ്വരത്തിൽ നിറഞ്ഞ നീരസത്തിന്റെ ധ്വനി തിരിച്ചറിഞ്ഞെങ്കിലും ശ്രീലക്ഷ്മിയുടെ മനസ്സിൽ ആനന്ദവും വാത്സല്യവും അലകടലായി ഇരമ്പിയാർത്തു..
"മോള് പൊയ്ക്കോ... അമ്മ വരാം"... നിറഞ്ഞ ഉത്സാഹത്തോടെ വാത്സല്യം നിറഞ്ഞ സ്വരത്തോടെ മിത്രയ്ക്ക് മറുപടി നൽകി...
ശ്രീലക്ഷ്മിയെ ഒന്ന് നോക്കിയിട്ട് മിത്ര പുറത്തേക്ക് നടന്നു....
മിഴികൾ തുടച്ചൊരു ചെറു ചിരി മുഖത്തണിഞ്ഞു കൊണ്ട് ശ്രീലക്ഷ്മി മുറിയ്ക്ക് പുറത്തേക്ക് നടന്നു. അവളുടെ മനസ്സിൽ ആഹ്ലാദം വനഹ്രദിനിയായി ഒഴുകിക്കൊണ്ടിരുന്നു....
ഹാളിൽ എത്തിയപ്പോൾ ശ്രീലക്ഷ്മിയുടെ മിഴികളിൽ പതിഞ്ഞു. നന്നായി അലങ്കരിച്ച ഹാളും അലങ്കരിച്ച മേശയ്ക്ക് മുകളിൽ വച്ചിരിക്കുന്ന കേക്കും, തലയിൽ ബർത്ത്ഡേ ഹാറ്റ് അണിഞ്ഞ മിത്രയും പാർട്ടി പോപ്പറുമായി നിൽക്കുന്ന അഭിരാമിയും തന്നെയവിടെ കാത്തെന്നവണ്ണമൊരു പുഞ്ചിരിയുമായി നിൽക്കുന്ന ദേവദത്തനെയും ശ്രീലക്ഷ്മി ശ്രദ്ധിച്ചു...
എന്നാൽ തന്റെ സാമീപ്യം അഭിരാമിയുടെയും മിത്രയുടെയും മുഖത്തെ പ്രസാദം നഷ്ടപ്പെടുത്തിയിരിക്കുന്നത് കണ്ട ശ്രീലക്ഷ്മിയ്ക്ക് ദേവദത്തൻ നിർബന്ധിച്ചത് കൊണ്ടാണ് മിത്ര തന്നെ വന്നു വിളിച്ചതെന്ന് ശ്രീലക്ഷ്മി മനസിലാക്കിക്കഴിഞ്ഞിരുന്നു....
മക്കളിരുവരുടെയും മുഖഭാവങ്ങളിൽ മനസ്സിൽ വേദന നിറഞ്ഞുവെങ്കിലും ശ്രീലക്ഷ്മി അത് പുറത്ത് കാണിക്കാതെ അവിടെ നിന്നു...
വൈകാതെ ചടങ്ങുകൾ തുടങ്ങിക്കൊള്ളാൻ ദേവദത്തൻ നിർദേശിച്ചപ്പോൾ മിത്ര മെഴുകുതിരി കെടുത്താൻ തുടങ്ങി...
മിത്രയുടെ മനസ്സിലെ സന്തോഷം അതിരുകളില്ലാതെയൊഴുകി...
ദേവദത്തനും അഭിരാമിയും ഹാപ്പി ബർത്ത്ഡേ പാടിക്കൊണ്ടിരുന്നു. അപ്പോൾ തന്നെ അഭിരാമി പാർട്ടി പോപ്പർ പൊട്ടിച്ചു. ശ്രീലക്ഷ്മി മുഖത്ത് പതിവുള്ള നിർവികാരതയുടെ കാർമേഘങ്ങളണിയാതെ ആനന്ദം നിറഞ്ഞ മുഖഭാവവുമായി അതിൽ പങ്കു കൊണ്ട് നിന്നു...
മിത്ര ആദ്യം തന്നെ ഒരു കേക്ക് കഷണം മുറിച്ചെടുത്ത് ദേവദത്തന്റെ വായ്ക്ക് നേരെ നീട്ടി. ദേവദത്തനത് വായിലാക്കി. തുടർന്ന് ദേവദത്തൻ കേക്കിൽ നിന്നുമൊരു കഷണം മുറിച്ചെടുത്തു മിത്രയുടെ വായ്ക്ക് നേരെ നീട്ടി. ആനന്ദാശ്രുവൊഴുകുന്ന നയനങ്ങളോടെ മിത്ര ദേവദത്തനിൽ നിന്നുമതേറ്റ് വാങ്ങി....
ദേവദത്തനവളുടെ മിഴികളൊരു പുഞ്ചിരിയോടെ തുടച്ചു...
തുടർന്ന് അഭിരാമിയും ഒരു കഷണം മുറിച്ചു മിത്രയ്ക്ക് നേരെ നീട്ടി...
ദേവദത്തൻ ശ്രീലക്ഷ്മിയോട് കേക്ക് മുറിയ്ക്കാൻ കണ്ണുകളാൽ സംജ്ഞ നൽകി...
ദേവദത്തനെയൊന്ന് നോക്കിയ ശ്രീലക്ഷ്മി മുന്നോട്ട് വന്നു കേക്കിൽ നിന്നുമൊരു കഷണം മുറിച്ചു മിത്രയുടെ നേരെ നീട്ടി...
തന്റെ നേരെ കേക്ക് നീട്ടിയ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ മിത്രയ്ക്ക് പല കാര്യങ്ങളും മിന്നി മറഞ്ഞു...
അച്ഛന്റെ മുഖത്ത് താൻ നിമിഷങ്ങൾ മുമ്പ് കണ്ട സന്തോഷങ്ങൾ നഷ്ടപ്പെടുത്തിയ ഇത് പോലെയൊരുപാട് സന്തോഷങ്ങൾ നിറഞ്ഞ ജന്മദിനങ്ങളും അച്ഛന്റെ വാത്സല്യവും നഷ്ടപ്പെടുത്തിയ ശ്രീലക്ഷ്മിയെ കണ്ട മിത്രയുടെ മുഖത്ത് അമ്മയോടുള്ള വെറുപ്പും അവജ്ഞയും നിറഞ്ഞു...
ശ്രീലക്ഷ്മിയുടെ കൈയിൽ നിന്നും തന്റെ കൈയിലേക്ക് കേക്ക് വാങ്ങിച്ച മിത്രയത് കേക്കിന്റെ വശത്തായി വച്ചിട്ട് അഭിരാമിയുടെയും ദേവദത്തന്റെയും നേരെയൊരു ചെറു ചിരിയോടെ തിരിഞ്ഞു...
മിത്രയുടെ മുഖത്ത് നിറഞ്ഞ അവജ്ഞയും വെറുപ്പും പാടെ മനസ്സ് തകർത്തിരുന്ന ശ്രീലക്ഷ്മിയ്ക്ക് മകളുടെ പ്രവൃത്തി താങ്ങാവുന്നതിലപ്പുറമായിരുന്നു....
ഉള്ളിൽ നിന്നും തികട്ടി വന്ന വിതുമ്പലടക്കുവാൻ കഴിയാതെ വായ് പൊത്തിക്കൊണ്ട് ശ്രീലക്ഷ്മിയവിടെ നിന്നും നടന്നു നീങ്ങി...
ശ്രീലക്ഷ്മി പോകുന്നതൊരു പ്രതികാരഭാവമണിഞ്ഞ ചിരിയോടെ മിത്ര നോക്കി നിന്നപ്പോൾ ദേവദത്തന്റെ മനസ്സാ രംഗം പകർന്ന വേദനയാലൊന്ന് പുളഞ്ഞു...
തുടരും #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #✍ തുടർക്കഥ #📙 നോവൽ