ചുണ്ടിലേക്ക് ചേർത്ത് വച്ച ഇളം ചൂടുള്ള ചായ അവളുടെ മുഖത്തേക്കയാൾ തുപ്പി...
സാരിത്തലപ്പാൽ കവിളും നെറ്റിയും തുടച്ചെടുത്ത് മങ്ങിയ ചിരിയോടെ ചായഗ്ലാസ്സ് വീണ്ടുമയാളുടെ ചുണ്ടിലേക്കടുപ്പിച്ചതും അനിഷ്ടത്തോടെ മറുവശത്തേക്ക് മുഖം മാറ്റി കണ്ണടച്ചിരിക്കുന്നു...
തന്റെ പ്രവർത്തി വീണ്ടും തുടർന്നതും, തോൽക്കാൻ മനസ്സില്ലാത്തപോലെ അവളുടെ മുഖത്തും കഴുത്തിലും മാറിലും അയാൾ ചായത്തുള്ളികൾ മത്സരിച്ചു തെറിപ്പിച്ചു...
ഒടുവിലെപ്പോഴോ തോൽവി സമ്മതിച്ചപോലെ ഒരിറക്ക് ചായ കുടിച്ചതും ചിരിയോടെ കൈകളാൽ അവന്റെ മുഖത്തൊന്ന് തലോടി...
കാടുകയറിയ ചുരുളൻ മുടിയിഴകൾ വിരലുകൾക്കിടയിൽ കോർത്ത് പിന്നിലേക്കൊതുക്കി വച്ചു...
""ഇത്തിരി വിഷം വാങ്ങിത്തന്ന് എന്നെയങ്ങു കൊന്ന് തരാവോ നിനക്ക്...""
അവന്റെ കൺപീലികൾക്കിടയിലെ നീർത്തിളക്കത്തിലേക്ക് നോക്കി നിന്നു...
""ഇനി ഇത് മാതിരി കാണിച്ചാൽ, വിഷമല്ല തന്നെ കഴുത്ത് ഞെരിച്ചു കൊല്ലും ഞാൻ നോക്കിക്കോ... ""
മാറിൽ ചായ വീണ് നനഞൊട്ടിയ സാരി ഞൊറിവുകളിൽ കൈ തൂത്തവൾ ഗൗരവം നടിച്ചു...
റേസിംഗ് ക്ലബ്ബുകൾ ലക്ഷങ്ങൾ ലേലത്തുക നൽകാൻ തയ്യാറാകുന്ന ഫേമസ് ആയൊരു റൈഡർ ആയിരുന്നു മോഹൻദേവ്...
ഒരു ചെറിയ കൈപ്പിഴവിൽ സ്വന്തം ജീവിതം തന്നെ ഒരു വീൽ ചെയറിൽ ഒതുക്കേണ്ടി വന്നവൻ...
""ആരും എന്റടുത്ത് നിൽക്കുന്നത് ഇഷ്ടമല്ല...എനിക്ക് ആരേം കാണണ്ട..
ഒന്ന് പോയ് തരാമോ... ""
അവന്റെ കഴുത്തിൽ ഇഴഞ്ഞു വീർക്കുന്ന ദേഷ്യത്തിന്റെ നീല ഞരമ്പുകളും, വേദനയോടെ നേർത്തുപോകുന്ന ശബ്ദവും...
മറുപടി ഏതും പറയാതെ അനക്കമറ്റ ദേഹം പേറിയ വീൽ ചെയറും തള്ളി നീക്കി ജനലോരം നടന്നു...
അടഞ്ഞു കിടന്ന ജനൽ പാളികൾ പുറത്തേക്ക് തള്ളിതുറന്നതും സംഗീതം പോലെ ഒഴുകിയെത്തിയ കാറ്റിന്റെ തണുത്ത ചുരുളുകൾ മുറിക്കുള്ളിലേക്ക് കടന്ന് വന്നു...
ആ കാറ്റിന് തൊടിയിൽ പൂത്ത ഏതോ പേരറിയാത്തൊരു പൂവിന്റെ സുഗന്ധമായിരുന്നു..ഇളം വെയിലിന്റെ തിളക്കമായിരുന്നു...
പിന്നിലായ് നിൽക്കുന്ന അവളെ തിരിഞ്ഞൊന്ന് നോക്കാൻ ആഗ്രഹം തോന്നിയെങ്കിലും അതിന് മുൻപേ ആ ശബ്ദമുയർന്നു പൊങ്ങി...
""അതേയ് കുറച്ച് നാളത്തേക്ക് ഞാനിവിടെത്തന്നെ കാണും....
തന്റെ സഹായിയായിട്ട്...
എന്തെല്ലാം തറവേല കാണിച്ചാലും തല്ക്കാലം പോകാൻ ഉദ്ദേശിച്ചിട്ടില്ല...""
ഇടത് കയ്യുടെ ചൂണ്ടുവിരലാൽ വീൽ ചെയറിന്റെ സ്വിച്ച് അമർത്തി അവൾക്ക് അഭിമുഖമായി തിരിഞ്ഞതും മാറിൽ കൈകൾ പിണച്ചു കെട്ടി കട്ടിളപ്പടിയിൽ ചാരി നിൽക്കുന്നു...
""പിന്നെ നമുക്കിടയിൽ പണ്ട് നടന്നതൊന്നും ഞാൻ ഓർത്ത് വച്ചിട്ടൊന്നുമില്ല...
അന്നതൊക്കെ ഒരു കൗമാരക്കാരന്റെ തമാശയാണെന്ന് തിരിച്ചറിയാൻ ഇത്തിരി സമയമെടുത്തെന്നത് സത്യാ...
എന്നാലും, സാരമില്ല...""
താൻ നടിക്കുന്ന ഗൗരവത്തിന്റെ മുഖം മൂടിയാൽ മനസ്സിനെ മറയ്ക്കാനാകില്ലെന്നവൾ അറിഞ്ഞു...
വാതിൽ തുറന്ന് പുറത്തേക്ക് നടന്ന അവളുടെ വാക്കുകൾ അവന്റെ നെഞ്ചിൽ കനം വെപ്പിച്ചു...
""റാണീ....""
അവന്റെ ശബ്ദം ആ മുറിക്കുള്ളിൽ ഉയർന്ന് മുറിഞ്ഞതും അവൾ കേൾക്കാത്ത ഭാവത്തിൽ വേഗം പടവുകളിലൂടെ ഓടിയിറങ്ങി..
മറന്നെന്ന് കള്ളം പറയാൻ എത്ര എളുപ്പമായിരുന്നു...വർഷങ്ങൾ ഏറെ പിന്നിട്ടാലും എങ്ങനെയാണത് മറക്കാൻ കഴിയുക...മുറിവേൽപ്പിച്ചതെന്റെ മനസ്സിനല്ലേ...
ഭൂതകാലത്തിന്റെ കുളിരിൽ ലയിക്കാൻ കൊതിക്കുന്ന അവളുടെ മനസ്സ് കലാലയത്തിന്റെ ഒഴിഞ്ഞ കോണിലുള്ള ചെമ്പകമരത്തിന്റ കൽത്തിട്ടയിലേക്ക് കുതറിയോടി...
അന്നൊരു പൊട്ടി പെണ്ണായിരുന്നു... ഗ്രാമം വിട്ട് നഗരത്തിലെ വലിയ കോളേജിലേക്ക് അയക്കപ്പെട്ടവൾ...
ക്യാമ്പസ്സിനുള്ളിലെ റോഢിൽ ഒഴിവു നേരങ്ങളിൽ തന്റെ ബൈക്ക് കൊണ്ട് അഭ്യാസം കാണിക്കുമായിരുന്ന ഒരു ചെറുപ്പക്കാരൻ... മോഹൻദേവ്...
കാണാൻ സുമുഖനായിരുന്നു... ഒരുപാട് ആരാധികമാരും...
ഒരിക്കൽ ഏറെ വൈകി കോളേജ് ബസ് സ്റ്റോപ്പിൽ വണ്ടി കാത്ത് നിൽക്കുന്ന സമയം... ഇരുട്ട് മൂടാറായ പകലും കൂടണയാൻ പറന്ന് പോകുന്ന പക്ഷികളും... റാണിക്ക് ഉള്ളിൽ ഭയം തോന്നി...
അടുത്തേക്ക് വന്ന് നിന്ന ബൈക്കിൽ നിന്നും ഹെൽമെറ്റ് ഊരി മാറ്റിയ ആളെ കാൺകെ തെല്ലൊരു അത്ഭുതം തോന്നാതിരുന്നില്ല...
""വാ കയറിക്കോ... ഇനി ഇല്ലിമംഗലത്തേക്ക് ബസ്സില്ല...""
കണ്ണ് തുറിച്ചു വിസ്സമതത്തോടെ നിന്നു...
ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ പരിചയമില്ലാത്ത അവനിൽ നിന്നും ഇങ്ങനെ ഒരു നീക്കം അപ്രതീക്ഷിതമായിരുന്നു...
""പേടിയ്ക്കണ്ട, ജയൻചേട്ടൻ എന്റെ അച്ഛന്റ്റെ ഓഫീസിലാ ജോലി ചെയ്യുന്നത്... ആളെ എനിക്ക് പരിചയം ഉള്ളതാ... തന്നെയും മുൻപ് കണ്ടിട്ടുണ്ട്...""
തന്റെ അച്ഛനെ ഇവന് പരിചയമുണ്ടോ.... ആശങ്കയോടെ നിൽക്കുന്ന അവളെ ചിരിയോടെ ബൈക്കിന്റെ പിന്നിലേക്ക് ക്ഷണിച്ചു... ആ യാത്രയൊരു തുടക്കമായിരുന്നു...
ഒരേ നാട്ടുകാർ ആണെങ്കിലും അവനെ മുൻപ് കണ്ടതായി ഓർക്കുന്നില്ല..
ദിവസങ്ങൾക്കപ്പുറം ഇടയ്ക്കൊക്കെ അവർ തമ്മിൽ കാണുമ്പോൾ
വാക്കുകളായി ഒന്നുമില്ലെങ്കിലും കൈമാറാൻ ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു...
ആരാധന വളർന്ന് അവളിലെ കൗമാരക്കാരിക്ക് അവനോട് പ്രണയമായി...
അവന്റെ ചിരിയിലോ സാമിപ്യത്തിയോ അവൾ തിരികെ കണ്ടത് പ്രണയമായിരുന്നു...
അല്ല തെറ്റിദ്ധരിക്കപ്പെട്ടത് പ്രണയമെന്നായിരുന്നു...
ഒരിക്കൽ മനസ്സ് പങ്കുവച്ചു അവനോട്...
തന്റെ നിലയോ വിലയോ രൂപമോ ഒന്നും ഓർത്തില്ല... അവനോളം ചേരാനുള്ള യോഗ്യതകൾ ഇല്ലെന്നും അറിഞ്ഞില്ല...
മറുപടിയായുള്ള അവന്റെ പൊട്ടിച്ചിരിയിൽ അവളൊന്ന് ചൂളിപ്പോയി..
""എന്താ കളിയാക്കണേ... ഇഷ്ടമല്ലേൽ പറഞ്ഞാൽ മതീട്ടോ... ""
നിഷ്കളങ്കമായ ആ വാക്കുകൾക്കൊപ്പം അവനും നിശ്ശബ്ധമായി...
""തന്നെയും എനിക്ക് ഭയങ്കര ഇഷ്ടാ...""
പെട്ടെന്നാണ് അവന്റെ മറുപടി വന്നത്... അവൾ അനുരാഗിണിയായി...
നിലത്തുവീണ ചെമ്പകപ്പൂവിൽനിന്നും ഒന്നെടുത്ത് അവന് നേരെ നീട്ടി...
ചിരിയോടെ അത് വാങ്ങുമ്പോൾ ആ കണ്ണിൽ ഘനീഭവിച്ച പരിഹാസത്തിന്റെ കണികകളെ അവൾ കണ്ടിരുന്നില്ല...
ആരോടും പറയാതെ അവൻ അന്ന് പറഞ്ഞ ഒരൊറ്റ വാക്കും പേറി അവൾ പ്രണയിനിയെ പോലെ നിറഞ്ഞാടി...
അവനൊരു കളിപ്പാവയായി...
ചിലപ്പോഴൊക്കെ കൈപിടിച്ചു എന്റെ കൈവെള്ള ആ കവിളിലേക്ക് ചേർത്ത് വയ്ക്കും... മൃദുലമായ ആ കൈത്തണുപ്പ് അവന് ഏറെ ഇഷ്ടമാണെന്ന്...
അവനെന്നെ ഒരിക്കൽ പോലും ചുംബിച്ചിട്ടില്ല...മോശമായൊരു നോട്ടമോ പൊള്ളുന്ന സ്പർശനങ്ങളോ നൽകിയിട്ടില്ല...
ചേർത്ത് പിടിച്ചിട്ടുണ്ട്...
നീണ്ട വരാന്തയുടെ തടിത്തൂണുകൾക്ക് മറവിൽ കൈകോർത്ത് നിന്നിട്ടുണ്ട്...
തുളുമ്പിയൊഴുകുന്ന പ്രണയവരമ്പുകളിൽ തനിച്ചു നിന്നാലും സീമകൾ ലംഘിക്കാത്ത,
മാംസനിബന്ധമല്ലാത്തൊരു രാഗം...
മാസങ്ങളുടെ ഇടവേളകളിൽ കാണുന്ന ആ ഒരൊറ്റ കൂടിക്കാഴ്ചയിൽ മതിമറന്നാനന്ദിക്കുമായിരുന്നു...
മോഹൻ അവസാനവർഷമായിരുന്നു...
ആദ്യ വർഷം പിന്നിട്ട റാണിക്ക് താൽക്കാലിക വിരഹം പോലും താങ്ങാനാകുമായിരുന്നില്ല...
സെന്റ് ഓഫ് പരിപാടികൾക്ക് ശേഷം ക്യാന്റീനിൽ ഒത്തുകൂടിയതായിരുന്നു മോഹനും കൂട്ടുകാരും...
""അല്ലടാ നീയാ പെണ്ണിനെ വിട്ടോ... എന്തായി നിന്റെ പ്രേമനാടകം...""
കൂട്ടത്തിലൊരുവന്റെ ചോദ്യമുയർന്നതും അവൻ ചിരിച്ചു...
""അതൊക്ക ചുമ്മാ...അവൾക്കെന്നോട് ദിവ്യ പ്രേമം...കേട്ടപ്പോൾ ചിരിയാ വന്നത്...പിന്നെ ആ നിപ്പൊക്കെ കണ്ടപ്പോ ഒന്ന് കളിപ്പിക്കാന്ന് തോന്നി...
ഞാനും വെറുതെ ഒന്ന് നിന്ന് കൊടുത്ത്...
ആളൊരു പാവമാ... എന്നാലും She is not my type...""
അവനൊന്ന് നിവർന്നെഴുനേറ്റ് ഡെസ്കിന് മുകളിലേക്കിരുന്നു...
""എന്നാലും ഇത്രേം നാള് അതിനെ വട്ട് കളിപ്പിക്കണമായിരുന്നോ മോഹൻ നിനക്ക്... ""
""നീയൊന്ന് ചുമ്മാതിരിക്ക് പ്രിയേ...
ആ കാര്യത്തിൽ ഒരു കുറ്റബോധവും വേണ്ട... അവളുടെ ലുക്ക് ഒക്കെ കണ്ടിട്ടില്ലേ ഒരുമാതിരി ആന്റി ടൈപ്പ്... അളിയന് അവളോട് ഒരു വികാരവും തോന്നിയിട്ടില്ലായിരിക്കും....""
ഉയർന്നു കേട്ട കൂട്ടച്ചിരിക്കൊപ്പം അവനെന്തോ ചിരിക്കാൻ തോന്നിയില്ലെങ്കിലും നിശ്ശബ്ദമായിരുന്നു...
""അപ്പൊ നമുക്ക് വീണ്ടും പാക്കലാം.... നെക്സ്റ്റ് വീക്ക് ഒരു മട് റേയ്സ് ഉണ്ട്... അത് കഴിഞ്ഞാൽ ഞാൻ പറക്കും അയർലണ്ടിലേക്ക്... തിരിച്ച് ഉടനെ എങ്ങും ഇങ്ങോട്ട് ഉണ്ടാകില്ല... ""
""ഹാ യോഗം വേണേ... ഇനി വല്ല മദാമ്മയേം കെട്ടി അവിടങ്ങു കൂടാല്ലോ നിനക്ക്...""
ഷർട്ടിന്റെ കൈകൾ മുകളിലേക്ക് തൊറുത്ത് കയറ്റി അവൻ ചിരിയോടെ യാത്രപറഞ്ഞിറങ്ങിയതും അവരുടെ സംഭാഷങ്ങൾ എല്ലാം കേട്ടുകൊണ്ടവൾ പുറത്തുണ്ടായിരുന്നു...
അവളുടെ മങ്ങിയ ചിരിയ്ക്കൊപ്പം കണ്ണുകളിലും നനവുണ്ടായിരുന്നു... നിസ്സഹായമായൊരു നോട്ടമുണ്ടായിരുന്നു...
""തനിക്ക് എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടട്ടെ... വെറുതെ ആരുന്നേൽ നേരത്തെ പറയാമാരുന്നു... ഇപ്പൊ പെട്ടന്ന് കേട്ടപ്പോ വല്ലാത്ത വിഷമം... സാരോല്ല... പോട്ടെ... ""
അവൾ വരാന്തയിലൂടെ തിരിഞ്ഞോടുമ്പോൾ വികാരങ്ങളേതുമില്ലാത്ത മുഖഭാവത്തോടെ അവൻ നിശ്ചലനായി നിന്നു...
എത്ര വേഗമാണ് വർഷങ്ങൾ പൊഴിഞ്ഞു പോയത്...ഋതുക്കൾ മാറി മറഞ്ഞത്...എല്ലാം ഓർക്കുമ്പോൾ വല്ലാത്ത വിഷമമാണ്... എന്തുകൊണ്ടോ മറക്കാൻ കഴിയണില്ല ഒന്നും...
ഇളം കാറ്റടിക്കുമ്പോഴേക്കും തലതല്ലിയാടുന്ന തൊടിയിലെ കവുക് മരങ്ങൾക്കിടയിലൂടെ അവൾ നടന്നു...
കുളമുറ്റത്തെ മാവിൻ ചുവട്ടിൽ കാലം തെറ്റിപ്പെയ്ത വേനൽമഴയിൽ അടർന്നു വീണ മാമ്പഴങ്ങളിൽ നല്ലത് മൂന്നുനാലെണ്ണം പെറുക്കിയെടുത്തു...
തൊലി ചെത്തി പൂളി കഷ്ണങ്ങളാക്കി മോഹന്റെ മുറിയിലേക്ക് നടന്നു...
ഇപ്പോളവൻ കൂടുതലും തുറന്നിട്ട ജനാലയ്ക്ക് മുന്നിലെ കാഴ്ചക്കാരനാണ്...
മേഘം കുടഞ്ഞിടുന്ന മഴത്തുള്ളികൾ ജനൽക്കമ്പികളിൽ ഒരു പ്രത്യേക ആകൃതി തീർത്തിട്ടുണ്ട്...
""ദാ നാട്ടുമാങ്ങയാ...കഴിക്ക് മാഷേ... ""
ആദ്യമൊന്ന് നിരസിച്ചെങ്കിലും മെല്ലെ വായ് തുറന്നു...
അവളുടെ മുഖത്തേക്ക് നോക്കി, അവൾ ചിരിച്ചു...
ദിവസങ്ങൾ അങ്ങനെ പിന്നിട്ടു... മൗനമായൊരു ശീതസമരത്തിലായിരുന്നു അവൻ...
അവഗണയും നിസ്സഹകരണവുമായി അവളെ അകറ്റി നിർത്തുന്നു...
ഒരിക്കൽ ഒരാളെ കൂട്ടിക്കൊണ്ടുവന്ന് മുടിയും താടിയുമൊക്കെ വെട്ടിയൊതുക്കി...
""നോക്കിക്കേ സുന്ദരക്കുട്ടപ്പനായി""
അവന് അഭിമുഖമായി കണ്ണാടി പിടിച്ചുകാട്ടി അവൾ ചിരിച്ചു...
അവൻ ചിരിച്ചില്ല...
ഇടയ്ക്കെപ്പോഴോ റാണിയുടെ കണ്ണുകൾ അവന്റെ മോതിരവിരലിലെ സ്വർണ്ണത്തിളക്കത്തെ ശ്രദ്ധിച്ചത് അന്നാദ്യമായാരുന്നു...
ആനന്ദി...ഭാവി വധു...
ഹൃദയത്തിന്റെ ഏതോ ഒരറ്റത് ഒരു കുഞ്ഞ് നോവ്...
അവനും അറിഞ്ഞു അവളുടെ കണ്ണുകളുടെ ലക്ഷ്യസ്ഥാനത്തെ...
""വൈദ്യശാസ്ത്രത്തെ തോൽപ്പിക്കാൻ ഒരുപക്ഷെ മനുഷ്യന്റെ മനസ്സിന് സാധിച്ചേക്കാം...
മരുന്നുകളോടൊക്കെ മോഹന്റെ ബോഡി പ്രതികരിക്കുന്നുണ്ട്...
പക്ഷേ ഈ താല്പര്യമില്ലാഴ്മ മാറ്റണം... റാണിയെപ്പോലൊരാൾ കൂടെയുള്ളപ്പോൾ മോഹന് എഴുനേറ്റ് നടക്കാൻ ഇനി അധികകാലം വേണ്ടി വരില്ല...""
""റാണി, അവളാരാ ദൈവമാണോ... ""
പ്രസീത ഡോക്ടറുടെ വാക്കുകൾക്ക് അവൻ പുച്ഛത്തോടെ അവളെ നോക്കുമ്പോൾ ആ കണ്ണിൽ പ്രതീക്ഷയുടെ നാളമായിരുന്നു...
""എന്തെ റാണി, മോഹനെ എഴുനേറ്റ് നടത്തിയ്ക്കണ്ടേ നമുക്ക്...
ഇത്ര തിടുക്കപ്പെട്ടു ഇവിടേക്ക് വന്നിട്ട് എന്താടോ ഒരു ഉത്സാഹമില്ലാത്തപോലെ...""
അവൾ മറുപടി പറയാതെ വേഗം പുറത്തേക്ക് ഇറങ്ങി നടന്നതും ഒന്നും മനസ്സിലാകാത്ത പോലെ മോഹൻ ഡോക്ടറുടെ നേരെ മുഖമുയർത്തി...
""ഏകദേശം പറഞ്ഞാൽ നാലഞ്ച് വർഷം മുൻപ് എന്റെ വീടിനോട് ചേർന്ന ക്ലിനിക്കിലേക്ക് അറ്റെൻഡർ ആയി പാർട്ട് ടൈം ജോലിക്ക് വന്നതാ റാണി...
ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന ഒരു ചെറിയ പെൺകുട്ടി...അമ്മയില്ലാത്ത കുട്ടിയുടെ അച്ഛന്റെ പെട്ടന്നുള്ള മരണവും,സാമ്പത്തികവും ഒക്കെ അവളെ അലട്ടി...
പതിയെ പതിയെ അവൾ ഞങ്ങളുടെ ആരൊക്കെയോ ആയ പോലെ...വീട്ടിൽ അമ്മയ്ക്ക് അവളെ ജീവനാരുന്നു...
അമ്മയുടെ അവസാന സമയത്തൊക്കെ റാണിമോൾ ആരുന്നു നോക്കിയതൊക്കെ...
അവള് പിജി ഒക്കെ കഴിഞ്ഞപ്പോൾ ഹോസ്റ്റലിൽ തന്നെയാക്കി താമസം...
ബന്ധുക്കളെന്ന് പറയാൻ ആരുമില്ലേ...
എന്നാലും അവൾ എനിക്കെന്റെ മോളേ പോലെയാ...
നിന്റെ അച്ഛൻ, ദേവേട്ടൻ ഒരിക്കൽ ഇവിടേക്ക് ഒരാളെ വേണമെന്ന് പറഞ്ഞു...വെറുതെ ആ കാര്യം റാണിയോട് സംസാരിച്ചു നിന്റെ ഫോട്ടോ ഒക്കെ കാണിച്ചപ്പോളാ ഒരുമിച്ച് പഠിച്ചതാണെന്നൊക്കെ പറഞ്ഞത്...
പക്ഷേ അവളുടെ കണ്ണുകളുടെ തിളക്കവും നിന്റെ അവസ്ഥ അറിഞ്ഞപ്പോളുള്ള വേദനയുടെ ആഴവുമൊക്കെ പിന്നീടാണ് അറിഞ്ഞത്...
പാവം കുട്ടി എന്തിനാടോ അതിന് വെറുതെ ആശ കൊടുത്തത്...
എന്നിട്ട് എന്താ നേടിയത്...
അത് നിർബന്ധിച്ചു ഓടി വന്നതാ നിനക്കൊരു കൈത്താങ്ങ് ആകാൻ പറ്റുമെങ്കിൽ ആവട്ടെ എന്ന് പറഞ്ഞിട്ട്...""
ചെമ്പകമരത്തിട്ടയിൽ തന്റെ തോളിൽ തലചായ്ച്ചിരിക്കുന്ന റാണിയുടെ മുഖം മനസ്സിലേക്ക് വന്ന് തറച്ചു...
എന്തോ മനസ്സ് നോവുന്നു...
""ശെരി ഞാൻ ഇറങ്ങട്ടെ...
പിന്നെ അവളോട് വഴക്കിനു നിൽക്കണ്ട...
നീ എന്ത് കാണിച്ചാലും അവള് തല്ക്കാലം പോന്ന മട്ടില്ല...
നല്ല കുട്ടിയായിട്ട് ഇരിക്ക് കേട്ടോ...""
അവന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചവർ യാത്ര പറഞ്ഞു...
അവനെന്തോ അവളെയൊന്ന് കാണണമെന്ന് തോന്നി... പക്ഷേ അന്ന് രാത്രിയിൽ പോലും അവൾ ആ മുറിയിലേക്ക് വന്നില്ല...
അടുത്ത ദിവസം രാവിലെ തന്നെ എത്തി മരുന്നുകളൊക്കെ തന്നു...
ഫിസിയോതെറാപ്പിയും പുതിയ ചികിത്സാരീതിയുമൊക്കെ റാണിയുടെ മേൽനോട്ടത്തിൽ പുരോഗമിച്ചു... ആദ്യത്തെ നിസ്സഹകരണം പിന്നീട് മോഹനിൽ കണ്ടില്ല... ഇടയ്ക്കൊക്കെ നല്ല വഴക്ക് കൊടുത്ത് അവനെ അടക്കി നിർത്താൻ റാണിക്ക് കഴിഞ്ഞു എന്നതും 💕തുടരും
കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #✍ തുടർക്കഥ #📔 കഥ