ക്വുർആൻ ചിന്തകൾ- 5
വല്ലാതെ കരഞ്ഞവർ!
റോം മദീനയെ ആക്രമിക്കാൻ പദ്ധതിയിടുന്നു എന്ന വിവരം പ്രവാചകന് ലഭിക്കുന്നു. റോം മദീനയെ അറ്റാക്ക് ചെയ്യുന്നതിന് മുൻപ് ഒരു അപ്രതീക്ഷിത സൈനിക നീക്കം നടത്താം എന്ന് റസൂൽ (സ്വ) യും തീരുമാനിക്കുന്നു. അതികഠിനമായ ചൂടും, ക്ഷാമവും, സാമ്പത്തിക പ്രയാസങ്ങളും കാരണം ഇസ്ലാമിക രാജ്യം പ്രതിസന്ധിയിലായ ഒരു സമയം കൂടിയായിരുന്നു അത്.
ആലോചിച്ചു നിൽക്കാൻ സമയമില്ല. ശത്രു ശക്തനാണ്. ഉടനടി നടപടി കൈക്കൊള്ളണം. റസൂൽ (സ്വ) തൻ്റെ തീരുമാനത്തിലുറച്ച് സ്വഹാബികളെ വിളിച്ചു ചേർത്തു. പട്ടിണിയാണ്, ചൂടാണ് പക്ഷെ രാജ്യം ഒരു വലിയ പ്രതിസന്ധിയിലായ സമയമാണ്. യുദ്ധം അനിവാര്യമായിരിക്കുന്നു.
പ്രവാചകൻ (സ്വ) അതിനുവേണ്ടി സ്വഹാബികളിൽ നിന്ന് ധനം ശേഖരിച്ചു. സാമ്പത്തികമായും ശാരീരികമായും സഹായിക്കുന്നവർക്ക് സ്വർഗമുണ്ട് എന്ന് പ്രഖ്യാപിച്ചു. സ്വർഗമുണ്ട് എന്ന് കേട്ടതും സ്വഹാബികൾ താൽപര്യത്തോടെ മുന്നോട്ട് വരാൻ തുടങ്ങി.
മുനാഫിക്വുകൾ പിന്തിരിഞ്ഞു. ചൂടുകാലമായത് കൊണ്ടുതന്നെ ഈത്തപ്പനകൾ വിളഞ്ഞു നിൽക്കുന്ന സമയമാണ്. അത്കൊണ്ട് തന്നെ ഈ പട്ടിണിക്കാലത്ത് ഈത്തപ്പനകൾ വിളവെടുക്കാനുള്ളത് കാരണം ചില സ്വഹാബികളും യുദ്ധത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു. അവരെ അല്ലാഹു സൂറത്തു തൗബയിലൂടെ അതി ശക്തമായി വിമർശിക്കുന്നുമുണ്ട്.
റസൂൽ (സ്വ) യുദ്ധത്തിന് പോവാൻ ഒരുങ്ങി നിൽക്കെ ആറോ ഏഴോ പേരടങ്ങുന്ന സ്വഹാബികൾ പ്രവാചകൻ്റെ അടുക്കലെത്തി, അവർ തബൂക്കിലേക്ക് വരാൻ സന്നദ്ധമാണെന്നും, പക്ഷെ അതിനുവേണ്ട വാഹനമോ ആയുധമോ കൈയിലില്ല എന്നും അറിയിച്ചു. അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കാത്തതിനാൽ പ്രവാചകൻ അവരെ യുദ്ധത്തിന് വരേണ്ടതില്ല എന്ന് പറഞ്ഞ് തിരിച്ചയച്ചു.
കരഞ്ഞുകൊണ്ടാണ് അവർ തിരിച്ചുപോയത്. തബൂക്കിൽ പങ്കെടുത്താലുള്ള പ്രതിഫലം അവർക്ക് ലഭിക്കില്ലല്ലോ എന്ന ദുഃഖമാണ് അവരെ കരയിച്ചത്. അവരുടെ കരച്ചിലും സങ്കടവും ദീർഘിച്ചുപോയി. അതു കാരണം ഇസ്ലാമിക ചരിത്രത്തിൽ ‘അൽബക്കാഊൻ’ (വല്ലാതെ കരഞ്ഞവർ) എന്ന പേരിൽ അവർ അറിയപ്പെട്ടു.
ക്വുർആൻ അവരെക്കുറിച്ച് വിവരിക്കുന്നുണ്ട്: “മറ്റൊരു വിഭാഗത്തിന്റെ മേലും കുറ്റമില്ല. (യുദ്ധത്തിനു പോകാന്‍) നീ അവര്‍ക്കു വാഹനം നല്‍കുന്നതിന് വേണ്ടി അവര്‍ നിന്റെ അടുത്ത് വന്നപ്പോള്‍ നീ പറഞ്ഞു: നിങ്ങള്‍ക്ക് നല്കാന് യാതൊരു വാഹനവും ഞാന്‍ കാണുന്നില്ല. അങ്ങനെ (യുദ്ധത്തിനു വേണ്ടി) ചെലവഴിക്കാന്‍ യാതൊന്നും കണ്ടെത്താത്തതിന്റെ പേരിലുള്ള ദുഃഖത്താല്‍ കണ്ണുകളില്‍ നിന്ന് കണ്ണുനീര് ഒഴുകിക്കൊണ്ട് അവര്‍ തിരിച്ചുപോയി” (9:92).
കഠിനമായ ചൂടിൽ മരുഭൂമിയും, മാമലകളും, താഴ്വാരങ്ങളുമടങ്ങിയ ദുർഘടമായ വഴികൾ താണ്ടി നബി (സ്വ) യും സൈന്യവും തബൂക്കിലെത്തി. അപ്രതീക്ഷിതമായ സൈനിക നീക്കത്തെ ചെറുക്കാനാകാതെ റോം സൈന്യം യുദ്ധത്തിന് തയ്യാറാകാതെ പിന്തിരിഞ്ഞു.
“കരഞ്ഞുകൊണ്ട് തിരിച്ചു പോയവർ” എന്ന് ക്വുർആൻ പറഞ്ഞ ആളുകളും, രോഗികളും, ശാരീരികമായ ദൗർബല്യം കാരണം യുദ്ധത്തിന് പങ്കെടുക്കാൻ കഴിയാത്തവരും മദീനയിലുണ്ട്. അവർക്ക് യുദ്ധത്തിൽ പങ്കെടുക്കാനായെങ്കിൽ എന്ന് അത്രമേൽ ആഗ്രഹവുമുണ്ട്.
തബുക്കിൽ നിന്ന് തിരിച്ചു മദീനയിലേക്ക് വരുന്ന വഴിയിൽ പ്രവാചകന് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി: “ മദീനയിലുള്ള ചിലയാളുകൾ നിങ്ങളോടൊപ്പം ഉണ്ടായിക്കൊണ്ടല്ലാതെ ഒരു വഴിദൂരവും നിങ്ങൾ താണ്ടി കടക്കുന്നില്ല, ഒരു താഴ്വാരവും നിങ്ങൾ മുറിച്ച് കടക്കുന്നുമില്ല!”. സ്വഹാബത്ത് ചോദിച്ചു: “അവർ മദീനയിലല്ലേ റസൂലേ (പിന്നെ അവരെങ്ങനെ ഞങ്ങളുടെ കൂടെയുണ്ടാകും?)”. “അവർ മദീനയിലാണെങ്കിലും ശരിയായ കാരണങ്ങളാണ് അവരെ തടഞ്ഞത്” എന്നതായിരുന്നു പ്രവാചകന്റെ ഉത്തരം.
യുദ്ധത്തിൽ പങ്കെടുക്കാതെ തന്നെ അവർക്ക് പ്രതിഫലം നൽകപ്പെട്ടു! നിയ്യത്തിന്റെ പ്രാധാന്യമാണ് ഈ സംഭവം നമ്മെ ഓർമിപ്പിക്കുന്നത്. രോഗങ്ങൾ കാരണം ഈ റമദാനിലും നോമ്പെടുക്കാൻ സാധിക്കാത്തവരുണ്ട്. പള്ളിയിലെ ജമാഅത്തുകൾക്ക് പങ്കെടുക്കാൻ കഴിയാത്തതിൽ അവർക്ക് വിഷമമുണ്ട്. “ഈ റമദാനിലെ പ്രതിഫലം ഞങ്ങൾക്ക് കിട്ടുകയില്ലേ?” എന്നവർ പരിഭവം പറയുന്നുണ്ട്. സങ്കടപ്പെടേണ്ടതില്ല! ആത്മാർഥമായാണ് അത് പറയുന്നതെങ്കിൽ, അവരുടെ നിയ്യത്തിന് തന്നെ അല്ലാഹു പ്രതിഫലം നൽകുമെന്നാണ് ‘അൽബക്കാഊനി’ൻ്റെ സംഭവം നമ്മെ ഓർമിപ്പിക്കുന്നത്.
ശരീഫ് വാവൂർ
https://whatsapp.com/channel/0029Va6ksUwHVvTf42cEss1q #🕌 ഇസ്ലാമിക് ഭക്തി #🛐 സുബ്ഹി നിസ്കാരം #☪️ പെട്ടെന്ന് ഉത്തരം ലഭിക്കുന്ന ദുആകൾ #🕋 തറാവീഹ് നമസ്കാരം 🧎🏼 #🤲 ഖുർആൻ ആയത്തുകൾ